Tuesday, October 1, 2019

കേസരി - തോറ്റു പോയവരുടെ ചരിത്രവും ധീരതയും

ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായോ, ദേശീയതയുമായോ, രാജ്യസ്നേഹവുമായോ ഒന്നും ചേർത്ത് വായിക്കേണ്ട സിനിമയല്ല.  പക്ഷെ സിഖുകാരുടെ അഭിമാന ബോധവും ധീരതയും രക്തസാക്ഷിത്വവുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് കേസരി ..1897 ലെ സാരഗഡ്ഢി യുദ്ധമാണ് പ്രമേയം. 21 സിഖുകാരും പതിനായിരത്തോളം അഫ്ഘാൻ പടയാളികളും തമ്മിലുണ്ടായ യുദ്ധം. അഫ്ഘാൻ പടയാളികൾ എന്നതിനേക്കാൾ അഫ്ഘാൻ മേഖലയിൽ നിന്നെത്തിയ അഫ്രീദി-ഒറക്സായി-പഷ്ടൂൺ വിഭാഗക്കാരുമായുള്ള യുദ്ധം എന്ന് പറയുന്നതാകും ഉചിതം. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാരാജ രഞ്ജീത് സിംഗ് അഫ്ഗാൻ ഗോത്രക്കാരെ തുരത്തിയോടിച്ച ശേഷം സിഖ് ഭരണത്തിന്റെ കീഴിലാക്കിയതായിരുന്നു ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ പ്രദേശങ്ങൾ. അന്ന് മുതൽ ഈ പ്രദേശം തങ്ങളുടെ പ്രദേശങ്ങൾ തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അഫ്ഘാൻ അമീറും സൈന്യവും. മഹാരാജാവിന്റെ മരണ ശേഷം ഈ പ്രദേശങ്ങളുടെ അധികാരം ബ്രിട്ടീഷുകാരിലേക്ക് എത്തുകയുണ്ടായി. 

കൂടുതൽ പ്രദേശങ്ങളുടെ നിയന്ത്രണാധികാരങ്ങൾക്ക് വേണ്ടി അഫ്ഘാൻ സൈന്യത്തോടുണ്ടായ ഏറ്റുമുട്ടലുകളിൽ ബ്രിട്ടീഷ് സൈന്യത്തിന് ഒരുപാട് നഷ്ടങ്ങളുണ്ടായി കൊണ്ടിരിക്കുന്ന സമയത്താണ് സിഖ് കാലാൾപ്പടയെ ഉപയോഗിച്ച് അഫ്ഘാനികളെ പ്രതിരോധിക്കാൻ ബ്രിട്ടീഷുകാർ തീരുമാനിക്കുന്നത്. മലനിരകൾക്കു മുകളിൽ മഹാരാജാവ് ഉണ്ടാക്കിയ മൂന്നു കോട്ടകൾ ബ്രിട്ടീഷുകാർ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി. 

സാരഗഡ്ഢിയിലേക്ക് പടപ്പുറപ്പാടുമായെത്തിയ അഫ്ഘാൻ സൈന്യത്തെ 21 പേരെ കൊണ്ട് നേരിടാനുള്ള ബുദ്ധിമുട്ടുകൾ തൊട്ടടുത്ത കോട്ടയിലുള്ള ബ്രിട്ടീഷ് മേധാവികളെ അറിയിച്ചെങ്കിലും സിഖ്‌കാരെ സഹായിക്കാൻ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു സേനയെ അയക്കാൻ പറ്റില്ല എന്നതായിരുന്നു അവരുടെ നിലപാട്. ഈ ഒരു ഘട്ടത്തിൽ തങ്ങൾ യുദ്ധം ആർക്ക് വേണ്ടി ചെയ്യണം എന്ന ഒരു വലിയ സമസ്യയെ സിഖ് സൈനികർ മാനസികമായി നേരിടുന്നുണ്ട്. അതിന്റെ ചരിത്രപരമായ വിശദീകരണമെന്നു പറയാനാവില്ലെങ്കിലും ആ ഒരു സാഹചര്യത്തെ സിനിമ വൈകാരികമായി അവതരിപ്പിച്ചു കാണിക്കുന്നുണ്ട്. 

ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട ശേഷം പോലും ബ്രിട്ടീഷ് ഇന്ത്യൻ ആർമിക്ക് വേണ്ടി ജോലി ചെയ്തു കൊണ്ടിരിക്കുന്ന സിഖ് കാലാൾപ്പടയുടെ നിസ്സഹായതയും അവർക്ക് നേരിടേണ്ടി വരുന്ന അഭിമാനക്ഷതങ്ങളും പല സീനുകളിലും കാണാം. ബ്രിട്ടീഷ് ആർമിക്കും അവരുടെ സാമ്രാജ്യ സംരക്ഷണത്തിനും വേണ്ടിയുള്ള യുദ്ധം എന്നതിൽ നിന്ന് മാറി ഒരു ഘട്ടത്തിൽ സിഖുകാരുടെ അഭിമാന പ്രശ്നമായി മാറുന്നിടത്താണ് യുദ്ധത്തിന് സിനിമയിൽ മറ്റൊരു മാനം കൈവരുന്നത്. 

സിനിമയിൽ സാരഗർഹിയിലുള്ള കോട്ടകൾ ആക്രമിക്കാനായി അഫ്ഘാനികൾ വരുന്നതിന് കാരണമായി കാണിക്കുന്നത് പരസ്യമായി വധ ശിക്ഷ നടപ്പാക്കാൻ കൊണ്ട് വന്ന ഒരു സ്ത്രീയെ സിഖുകാർ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് .ചരിത്രത്തിൽ അങ്ങിനെയൊരു സംഭവം ഉള്ളതായി എവിടെയും റഫറൻസുകൾ കണ്ടില്ല. സിനിമക്ക് വേണ്ടി അത്തരത്തിലുള്ള ചില കൂട്ടി ചേർക്കലുകൾ ഉണ്ടായതാകാം എന്ന് സമ്മതിക്കുമ്പോഴും രക്തസാക്ഷികളാകേണ്ടി വന്ന ആ 21 സിഖുകാർ ചരിത്രത്തിലെന്ന പോലെ സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷക മനസ്സിലും ഇടം പിടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല .

ചരിത്രം വിജയിച്ചവരുടെ ഓർമ്മകൾ പങ്കിടാൻ മാത്രമാകുമ്പോൾ, ജീവത്യാഗങ്ങൾ ആർക്ക് വേണ്ടി പോലുമെന്നറിയാതെ തോറ്റു പോയ ഹവീൽദാർ ഇഷാർ സിംഗും സൈന്യവും ഇങ്ങിനെയൊരു സിനിമയിലൂടെയെങ്കിലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അജയ് ദേവ്ഗണിന്റെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത 'സൺ ഓഫ് സർദാർസ്' ഉം രാജ്‌കുമാർ സന്തോഷിയുടെ Battle of Saragarhi യുമൊക്കെ 'കേസരി' യെക്കാൾ മികവിൽ അവതരിപ്പിക്കപ്പെട്ടാൽ അത് എല്ലാ വർഷവും സെപ്തംബർ 12 ന് സാരഗഡ്ഢി ദിനം ആഘോഷിക്കുന്ന ഇന്ത്യൻ ആർമിയിലെ സിഖ് റെജിമെന്റിനു കിട്ടുന്ന വലിയ ഒരു ആദരം തന്നെയായിരിക്കും. 

"ബോലേ സോ നിഹാൽ !!!!"

-pravin-

No comments:

Post a Comment