വിജയ നഗര സാമ്രാജ്യ കാലത്ത് നേരം പോക്കിന് വേണ്ടി നിർമ്മിച്ച പകിട കളി പിന്നീട് അപകടം പിടിച്ച കളിയായി മാറിയതും, ആ പകിട പിന്നീട് തിരുവിതാംകൂർ രാജാവിന്റെ കയ്യിലേക്ക് എത്തിപ്പെട്ടതിന് പിന്നിലെ ഐതിഹ്യവുമൊക്കെ ഇന്ദ്രജിത്തിന്റെ വോയ്‌സ് ഓവറിൽ കേൾപ്പിച്ചു കൊണ്ടാണ് സിനിമയുടെ ടൈറ്റിലുകൾ തെളിയുന്നത്. ചരിത്രവും ഐതിഹ്യവുമൊക്കെ കൂടി കുഴഞ്ഞു കിടക്കുന്ന ഈ കഥക്ക് ശേഷം സിനിമ നമ്മളെ നേരെ കൊണ്ട് പോകുന്നത് കാർത്തിക തിരുനാൾ എൻജിനീയറിങ് കോളേജ് ക്യാമ്പസിലേക്കാണ്.
ആദ്യം പറഞ്ഞു വച്ച ഫാന്റസി കഥയിലെ പകിട കളിയെ വർത്തമാനകാലത്തെ ഈ കോളേജ് ക്യാമ്പസിലെ ചില വിചിത്ര സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള രസകരമായ അവതരണമാണ് പിന്നീടുള്ള സിനിമയെ എൻഗേജിങ് ആക്കുന്നത്.
പുതുമയുള്ള ഒരു ഫാന്റസി കഥയെ ആദ്യാവസാനം വരെ രസകരമാക്കി പറഞ്ഞവതരിപ്പിച്ച സംവിധാന മികവ്.
ലോജിക്കൊന്നും നോക്കാൻ സമയം തരാതെ എല്ലാം മറന്ന് നമ്മളെ ചിരിപ്പിക്കാൻ സാധിച്ചിടത്താണ് മനു സ്വരാജ് എന്ന സംവിധായകനു കൈയ്യടി കൊടുക്കേണ്ടത്.
പരകായ പ്രവേശത്തെ പ്രമേയവത്ക്കരിച്ച മുൻകാല സിനിമകളോടൊന്നും സാമ്യത അനുഭവപ്പെടുത്താത്ത വേറിട്ട അവതരണം ശ്രദ്ധേയമായി തോന്നി.
ഒരേ സമയം മൂന്ന് പേരുടെ കഥാപാത്രങ്ങൾ പരസ്പ്പരം വച്ച് മാറുന്ന സീനൊക്കെ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
ഷറഫുദ്ധീൻ - സുരാജ് വെഞ്ഞാറമൂട് - സന്ദീപ് പ്രദീപ് .. മൂന്ന് പേരും തങ്ങളുടെ കഥാപാത്രങ്ങളെ 'രണ്ടു' വിധത്തിൽ ഗംഭീരമാക്കി.
താരതമ്യേന കൂട്ടത്തിൽ ജൂനിയർ ആയിട്ടും വ്യത്യസ്ത മാനറിസം കൊണ്ട് പ്രകടനത്തിൽ സൂക്ഷ്മത പുലർത്തിയ സന്ദീപ് പ്രദീപിന്റെ കഥാപാത്ര പ്രകടനത്തെ പറ്റി പ്രത്യേകം പറയേണ്ടി വരുന്നു.
മലയാള സിനിമയിൽ അധികം പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത ഒരു ഫാന്റസി കോമഡി എന്റർടൈനർ എന്ന നിലക്ക് 'പടക്കളം' പുതുമയുള്ള ആസ്വാദനം സമ്മാനിച്ചു.
©bhadran praveen sekhar
No comments:
Post a Comment