Thursday, March 12, 2020

അന്വേഷണങ്ങളുടെയും രഹസ്യങ്ങളുടെയും 'ഫോറൻസിക്' !!


ഒരു കാലം വരെ പോലീസും സി.ഐ.ഡികളും മാത്രം കേസ് അന്വേഷണങ്ങൾ നടത്തിയിരുന്ന മലയാള സിനിമയിൽ സേതുരാമയ്യർ സി.ബി.ഐ വന്നപ്പോൾ കിട്ടിയ പുതുമ ചെറുതല്ലായിരുന്നു. കേസ് അന്വേഷണ രീതികളിലെ പുതുമകൾ അതിലെ ഒരു പ്രധാന ഘടകമാണ്.

'അഞ്ചാം പാതിരാ'യിൽ ക്രിമിനൽ സൈക്കോളജിസ്റ്റ് ഡോക്ടർ അൻവർ ഹുസ്സൈൻ കേസ് അന്വേഷണത്തിലേക്ക് എത്തിപ്പെടുന്നത് അയാളുടെ പ്രൊഫഷന്റെ പശ്ചാത്തലത്തിലാണ്. സമാനമായി എല്ലാ കേസ് അന്വേഷണങ്ങളിലും പ്രൊഫഷണലുകളുടെ കണ്ടെത്തലുകളും അഭിപ്രായങ്ങളുമൊക്കെ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടാക്കാറുണ്ട്. അക്കൂട്ടത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ഫോറൻസിക് ഉദ്യോഗസ്ഥർ.

ഫോറൻസിക് സയൻസും ഉദ്യോഗസ്ഥനുമൊക്കെ ഒരു ക്രൈം ത്രില്ലർ സിനിമയുടെ കേന്ദ്ര ഭാഗങ്ങളായി വരുന്നു എന്നതാണ് 'ഫോറൻസിക്കി'ന്റെ പുതുമ. ഒരു ഫോറൻസിക് ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകൾക്കും അയാളുടെ നിഗമനങ്ങൾക്കുമൊക്കെ ഒരു കേസ് അന്വേഷണത്തിൽ എത്രത്തോളം പങ്കുണ്ടെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് അഖിൽ പോൾ - അനസ് ഖാന്റെ 'ഫോറൻസിക്'.

'അഞ്ചാം പാതിരാ'യിൽ ഇന്ദ്രൻസിന്റെ റിപ്പർ രവി എന്ന സൈക്കോ കഥാപാത്രം തന്റെ ഭൂതകാലത്തെ കുഞ്ചാക്കോ ബോബന്റെ അൻവർ ഹുസ്സൈന് വിവരിച്ചു കൊടുക്കുന്ന രംഗമുണ്ട്. സിനിമയിൽ ചെറിയ കഥാപാത്രമെങ്കിലും റിപ്പർ രവിയാണ് അഞ്ചാം പാതിരായുടെ കഥാന്തരീക്ഷത്തിന്റെ ഒരു മൂഡ് പ്രേക്ഷകനിലേക്ക് ആദ്യമേ എത്തിക്കുന്നത്. ഏറെക്കുറെ റിപ്പർ രവി പറഞ്ഞു വച്ച അയാളുടെ ഭൂതകാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് 'ഫോറൻസി'ക്കും അതിന്റെ ട്രാക്ക് പിടിക്കുന്നത്.

Psychopath's crime doesn't have a motive, the crime itself is his motive എന്നൊക്കെ എഴുതി തുടങ്ങുന്ന സിനിമയെ സംബന്ധിച്ച് മികച്ച ഒരു തുടക്കവും ആദ്യപകുതിയുമൊക്കെ സമ്മാനിക്കാൻ അഖിൽ പോൾ - അനസ് ഖാൻ ടീമിന് സാധിച്ചിട്ടുണ്ട്. പക്ഷേ ആദ്യ പകുതി പിന്നീടുമ്പോൾ ഇപ്പറഞ്ഞതെല്ലാം മറന്നു കൊണ്ടുള്ള അലസമായ അവതരണമായി മാറുന്നു എന്നതാണ് സിനിമയിലെ നിരാശ.

സൈക്കോപാത്തും സീരിയൽ കില്ലിങ്ങുമൊക്കെ പ്രമേയമായിട്ടുള്ള മുൻകാല സിനിമകളിലെ പല സീനുകളും ഷോട്ടുകളുമൊക്കെ 'ഫോറൻസിക്കി'ലും ആവർത്തിക്കുന്നുണ്ട് . പുതുമ ഉണ്ടെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ച സിനിമ തന്നെ അത് മാറ്റിപ്പറയിപ്പിക്കുന്നതും അങ്ങിനെയാണ്.

ആകെ മൊത്തം ടോട്ടൽ = പ്രമേയം കൊണ്ടും ട്വിസ്റ്റുകൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും അവതരണ ചടുലത കൊണ്ടുമൊക്കെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സാധിക്കുമ്പോഴും സാഹചര്യം ആവശ്യപ്പെടുന്നതിനപ്പുറമുള്ള വയലൻസ് സീനുകളും, ഒട്ടുമേ യുക്തി ഭദ്രമല്ലാതെ പറയുന്ന ക്രൈം സീനുകളും, അതിനു പിന്നിലെ കാര്യ കരണങ്ങളുമൊക്കെ കല്ല് കടികളായി മാറുന്നുണ്ട്.സൈക്കോപാത്തുകൾക്ക് പ്രായ പരിധികളൊന്നുമില്ല കുട്ടികൾ പോലും സീരിയൽ കില്ലറായി മാറിയ സംഭവങ്ങൾ നടന്നിട്ടുണ്ട് എന്നൊക്കെ വിശദീകരിക്കുന്ന സിനിമ തന്നെ കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുന്ന രീതിയിൽ ക്രൈം സീനുകൾ ചിത്രീകരിച്ചു വച്ചിരിക്കുന്നത് കുടുംബ സഹിതം സിനിമ കാണാൻ വരുന്നവർക്ക് സഹിക്കാൻ പറ്റണമെന്നില്ല.

*വിധി മാർക്ക് = 6.5/10 

-pravin- 


1 comment:

  1. സൈക്കോകളും സൈക്കോപാത്തുകളും
    മലയാളസിനിമാധിനിവേശം നടത്തുന്ന കാലം ..അല്ലെ  

    ReplyDelete