Thursday, July 9, 2020

സൂഫിയും സുജാതയും - മറ്റൊരു ക്ലൈമാക്സ് കാഴ്ച

സൂഫിയും സുജാതയും കണ്ട ശേഷം മനസ്സിലേക്ക് വന്ന മറ്റൊരു ക്ലൈമാക്സ് കാഴ്ചയാണ്. സിനിമ കണ്ടവർ മാത്രം വായിക്കുക. തെറ്റുണ്ടെങ്കിൽ പൊറുക്കുക 😜

സൂഫിയും സുജാതയും തമ്മിലുള്ള പ്രണയം അതി തീവ്രമായിരുന്നെങ്കിൽ.. അവർക്കിടയിൽ സംഭവിച്ച വിരഹം അവർക്ക് അത്ര മേൽ വേദനയുടേതായിരുന്നെങ്കിൽ.. 

വിവാഹം കഴിഞ്ഞു പത്തു വർഷക്കാലം കഴിഞ്ഞിട്ടും, മറ്റൊരു ദേശത്തേക്ക് പറിച്ചു നടപ്പെട്ടിട്ടും, മനസ്സിൽ നിന്നൊഴിയാത്ത സൂഫിയുടെ പ്രണയത്തിന്റെ കനവുമായാണ് രാജീവനൊപ്പം സുജാത ജീവിച്ചു കൊണ്ടിരിക്കുന്നതെങ്കിൽ .. 

ഇത്രയും സങ്കൽപ്പങ്ങൾ സിനിമയിലൂടെ അനുഭവപ്പെട്ടു എന്ന് കൂട്ടുക.. മറ്റൊരു ക്ലൈമാക്സ് കാഴ്ചയുടെ സാധ്യത മനസ്സിൽ തെളിഞ്ഞതിങ്ങനെ. 

പാതിരാത്രിക്ക് പള്ളി ശ്മശാനത്തിലെ ആളനക്കം എന്താണെന്ന് നോക്കാൻ വേണ്ടി ഉസ്താദ് ജനൽ തുറന്നു. 

ദൂര കാഴ്ചയിൽ ഖബർ കുഴിച്ചു കൊണ്ടിരിക്കുന്ന രാജീവനും കുമാരനും. 

ഉസ്താദ് ജനൽ അടച്ചു കൊണ്ട് അവർക്കരികിലേക്ക് നടന്നു നീങ്ങി. 

ഉസ്താദ് അവരുടെ തൊട്ടടുത്ത് എത്തി കൊണ്ട് ഉറക്കെ ചോദിച്ചു. 

"പടച്ചോനെ ..ഇങ്ങളെന്താണ് കാട്ടണത് ..ഖബർ അടക്കിയവനെ മാന്തി എടുക്കേ ? ഇത് ഞമ്മള് സമ്മതിക്കില്ല.. " 

ഉസ്താദിന് നേരെ കൈ കൂപ്പി കൊണ്ട് സുജാതയുടെ അച്ഛൻ ;- 

"ഉസ്താദേ ..ചതിക്കല്ലേ പൊറുക്കണം .. പറ്റിപ്പോയി ..ആളെ വിളിച്ചു കൂട്ടിയാൽ അറിയാല്ലോ, എല്ലാരും കൂടെ ഞങ്ങളെ മാത്രമല്ല.. ഈ നാടും കത്തും .." 

പേടിച്ചു കരഞ്ഞു കൊണ്ട് കുമാരൻ ; -

" ഉസ്താദേ ..ഞാൻ അപ്പോഴേ ഇവരോട് പറഞ്ഞതാണ് .. നിരപരാധിയായ എന്നെ ഈ മഹാ പാപത്തിന് കൂട്ടല്ലേയെന്ന് ..ഇതെങ്ങാനും പുറത്തറിഞ്ഞാൽ ഇനി എനിക്കെന്ത് ജീവിതം ..എന്റെ പെണ്ണിനും കുട്ടിക്കും ആരുമില്ല ഉസ്താദേ "

രാജീവൻ ഒന്നും മിണ്ടാതെ തളർന്നു കൊണ്ട് ഖബറിൽ നിൽക്കുകയാണ് ..പൊടുന്നനെ അയാൾ സുജാതയുടെ നേർക്ക് മുഖം വെട്ടിച്ചു കൊണ്ട് ചോദിച്ചു. 

"നിനക്ക് കാണണോ സൂഫിയെ .. പറ " 

സുജാത ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല ..അവൾ കരയുന്ന കണ്ണ് കൊണ്ട് വേണം എന്ന് പറഞ്ഞു. 

ഉസ്താദ് അവരുടെ മുഖത്ത് നിന്ന് മാറി കരഞ്ഞു കലങ്ങിയ കണ്ണോടെ നിൽക്കുന്ന സുജാതയുടെ മുഖത്തേക്ക് നോക്കി. പിന്നെ അവളുടെ കൈകൾക്കുള്ളിൽ നിധി പോലെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ആ തസ്ബിയിലേക്കും ..

കയ്യിൽ തസ്ബിയുമായി നിൽക്കുന്ന സുജാതയെ കാണുമ്പോൾ ഉസ്താദ് ആലോചിക്കുന്നത് സൂഫി തന്നോട് പറഞ്ഞ അത് പോലൊരു തസ്ബിയെ കുറിച്ചാണ്.. ഉസ്താദിന് സൂഫിയെയും സുജാതയേയും മനസ്സിലായ പോലെ മുഖഭാവം. 

സുജാതയുടെ അച്ഛൻ : - 

"ഉസ്താദേ .. ഇതോട് കൂടെ എന്റെ കുട്ടിയുടെ മനസ്സിലെ വേദനകളൊക്കെ അങ്ങട് തീരുമെങ്കിൽ അങ്ങട് തീരട്ടെ ..ഒന്ന് സമ്മതിച്ചു കൂടെ .. "

കുമാരൻ ഉസ്താദിന്റെ മുഖത്തേക്ക് അന്തം വിട്ടു നോക്കി നിൽക്കുകയാണ്. രാജീവനും ഒരു മറുപടി പ്രതീക്ഷിക്കുന്നുണ്ട് ഉസ്താദിൽ നിന്ന്. 

അത് വരെ ഇല്ലാത്ത പോലെ പള്ളി ശ്മാശാനത്തിലെ ആ ഞാവൽ മരം കാറ്റത്ത് വീശാൻ തുടങ്ങി .. പ്രാവുകൾ കുറുകി കൊണ്ടേയിരിക്കുന്നു. ചെറിയ ഇടിയും മിന്നലുമൊക്കെ വരുന്ന പോലെ കാലാവസ്ഥയിൽ ഒരു മാറ്റം .. ഉസ്താദ് അതെല്ലാം നോക്കി ഉത്തരം പറയാതെ കുറച്ചു നേരം നിന്നു..

ഉസ്താദ് :- 

"നിയമത്തിലും വിശ്വാസത്തിലുമൊന്നും ഉള്ള കാര്യങ്ങളല്ല ഇങ്ങളീ പറയുന്നതൊന്നും ..ഈ ജിന്ന് പള്ളിയിലേക്ക് അബൂബ്‌ ഉസ്താദിന് പകരക്കാരനായി എത്തിയ കാലം തൊട്ട് ഇന്നീ വരേക്കും പടച്ചോന് നിരക്കാത്ത ഒന്നും ഞമ്മള് ഇവിടെ ചെയ്തിട്ടില്ല .. പക്ഷേ ഇത് .."

അത്ര നേരം മെല്ലെ വീശിയിരുന്ന കാറ്റ് ശക്തി പ്രാപിക്കുന്നു .. ഇടിയും മിന്നലും .. ഞാവൽ പഴങ്ങൾ പൊഴിയാൻ തുടങ്ങി. സുജാത എന്തോ ആലോചിച്ചു കൊണ്ട് ഞാവൽ പഴമെടുത്തു തിന്നു ..

പത്തു വർഷങ്ങൾക്ക് മുന്നേ പടിപ്പുര വാതിലിൽ തന്നെ കാത്തു നിന്ന സൂഫിയുടെ മുഖം വാടി മറയുന്ന ഓർമ്മയിൽ സുജാത തേങ്ങി കരയാൻ തുടങ്ങി.. ആ കരച്ചിൽ പിന്നെ അവൾ പോലുമറിയാതെ ശബ്ദമായി പുറത്തു വന്നു. 

അത്രയും കാലത്തിനിടയിൽ ആദ്യമായി അവൾ ശബ്ദത്തോടെ കരയുന്നത് കണ്ടു അച്ഛനും രാജീവനും കുമാരനുമെല്ലാം പകച്ചു നിന്നു. 

ഉസ്താദ് നോക്കി നിൽക്കെ രാജീവൻ സൂഫിയുടെ ഖബറിലെ അവന്റെ മുഖ ഭാഗത്തെ സ്ളാബ് അടർത്തി മാറ്റാൻ തുടങ്ങി.

ഒന്നും പറയാതെ കുമാരനും കൂടെ കൂടി. ഉസ്താദ് ഒന്നും മിണ്ടാതെ കണ്ണുകൾ മേലോട്ടാക്കി പടച്ചോനോട് മാപ്പിരന്നു. 

സ്ലാബ് തുറന്ന രാജീവനും കുമാരനും ഞെട്ടിപ്പോയി. അതിൽ ഒന്നുമില്ലായിരുന്നു - ഒരു തസ്ബി ഒഴിച്ച്. 

ഉസ്താദ് :-" അള്ളാ ...ഖബറടക്കിയ മയ്യത്ത് എവിടെ ? "

സുജാത തന്റെ കയ്യിലെ തസ്ബി ഖബറിലേക്ക് എറിഞ്ഞു. അത് വരെ വീശിയിരുന്ന കാറ്റിന് ഒരു മാറ്റം സംഭവിച്ചത് അപ്പോഴായിരുന്നു. രാജീവനും കുമാരനും കൂടി ഖബർ മൂടി വേഗത്തിൽ പുറത്തെത്തി. അപ്പോഴേക്കും സുബ്ഹി ബാങ്ക് കൊടുക്കാനുള്ള സമയമായിരുന്നു. 

ഉസ്താദ് പള്ളിയിലേക്ക് തിരിഞ്ഞു നടക്കവേ ..മൈക്കിലൂടെ സൂഫിയുടെ അതേ ശബ്ദത്തിൽ ബാങ്ക് വിളി കേൾക്കാൻ തുടങ്ങി. എല്ലാവരും പള്ളിയിലേക്ക് ഓടി എത്തുമ്പോഴേക്കും ബാങ്ക് വിളിച്ചു തീരാറായിരുന്നു. 

അവിടെ ബാങ്കു വിളിച്ച മൈക്കിന് തൊട്ടടുത്ത് നിന്ന് ഒരു പ്രകാശം വട്ടം തിരിഞ്ഞു കൊണ്ട് മുകളിലേക്ക് പറന്നുയരുന്നത് കാണാം. 

സുജാതയുടെ മനസ്സിൽ അബൂബ്‌ ഉസ്താദിന്റെ വാക്കുകൾ 

"ആ തള്ള വിരലുകളിലാണ് ഓന്റെ റൂഹ് "

അന്ന് ആ രാത്രി അവിടെ നടന്ന കറാമത്തുകൾ അവരൊഴിച്ച് ആ നാട്ടുകാരാരും അറിഞ്ഞതേയില്ല.. 

പക്ഷെ മുല്ല ബാസാറിൽ തൊട്ടടുത്ത ദിവസം പത്ര വായനയിൽ നിന്ന് നാട്ടുകാർക്ക് ചർച്ച ചെയ്യാൻ ഒരു കറാമത്ത് വാർത്ത ഉണ്ടായിരുന്നു. 

അജ്മീറിൽ വച്ച് മരിച്ച സൂഫിക്കും ഇന്നലെ ജിന്ന് പള്ളിയിൽ നിസ്‌കാരത്തിനിടെ മരിച്ച സൂഫിക്കും എങ്ങിനെ ഒരേ മുഖഛായ !! 

സുജാത രാജീവനോടൊപ്പം ദുബായിലേക്ക് മടങ്ങുമ്പോൾ അവളുടെ മനസ്സിലെ കാർമേഘങ്ങൾ ഒഴിഞ്ഞിരുന്നു. 

കുമാരന് പഴയതിനേക്കാൾ ധൈര്യം കൂടിയിരിക്കുന്നു. 

ജിന്ന് പള്ളിയെ കുറിച്ച് ഒന്നും അറിയാതിരുന്ന ഉസ്താദിന് ഇപ്പോൾ ജിന്ന് പള്ളിയെ കുറിച്ച് പലതുമറിയാം. 

പള്ളിയിൽ നിസ്‌ക്കരിക്കാൻ വന്ന കുട്ടി ഉസ്താദിനോട് ചോദിച്ചു. 

"ഉസ്താദേ, ശരിക്കും മ്മടെ പള്ളിയിൽ ജിന്നുണ്ടോ ? ഓല് നമ്മളെ ഉപദ്രവിക്കുമോ ..? "

ഉസ്താദ് :- 

"ഞമ്മളെ പോലെ തന്നെ ഈ ദുനിയാവിൽ ജീവിക്കുന്ന കൂട്ടരാണ് ജിന്നുകള് ..ഞമ്മളെ പോലെ തന്നെ നല്ലോരും മോശക്കാരും ഓരുടെ കൂട്ടത്തിലുമുണ്ട് .. പിന്നെ ഇവിടേം ജിന്നൊക്കെ ഉണ്ട് .. .. ഓല് പാട്ടു പാടി തരും ..ചിലപ്പോ ബാങ്ക് വിളിച്ചൂന്ന് വരും, ഞാവൽ പഴം പൊയിച്ചു തരും ..അങ്ങിനൊക്കെയാണ് .. പക്ഷെ ഓല് നമ്മളെ ഉപദ്രവിക്കൊന്നുമില്ല ട്ടോ .. "

അതും പറഞ്ഞു കൊണ്ട് ഉസ്താദ് മറ്റെന്തൊക്കെയോ ആലോചനയിൽ മുഴുകി പോയി. കുട്ടികൾ അപ്പോഴേക്കും ദൂരെ ഓടി മറഞ്ഞു. 

മൈലാഞ്ചി പറിക്കാൻ ആരും വരാതിരുന്ന ആ ഖബർസ്ഥാനിൽ ഇപ്പോൾ ഒളിച്ചും പതുങ്ങിയും പല പെൺകുട്ടികളും വരുന്നുണ്ട്. 

അന്ന് വന്നത് സുഹ്‌റയാണ്.. 

അവൾ ഞാവൽ മരത്തിന്റെ താഴെ നിന്ന് മൈലാഞ്ചി പറിച്ചെടുക്കവേ അവളുടെ പുറത്തേക്ക് കുറെ ഞാവൽ പഴങ്ങൾ വീണു. അവളത് വാരിക്കൂട്ടി മൈലാഞ്ചി ഇടാൻ കൊണ്ട് വന്ന കവറിലേക്ക് എടുത്തിട്ടു. 

ഞാവൽ മരം കാറ്റത്ത് ആടുന്നുണ്ടായിരുന്നു .. പ്രാവുകൾ കുറുകുന്നുമുണ്ട്.. അവളുടെ കണ്ണുകൾ മണ്ണിൽ അമർന്നു കിടക്കുന്ന ഒരു തസ്ബിയിലേക്ക് പതിഞ്ഞു. ആ തസ്ബിയിലെ മണ്ണ് തട്ടിക്കളഞ്ഞ ശേഷം അതും കവറിലിട്ടു കൊണ്ട് കൈയ്യിൽ ഒരു പിടി മൈലാഞ്ചി ചെടികളുമായി സുഹ്റ വീട്ടിലേക്ക് പോയി.. 

റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കുന്നത് ! 💚

-pravin- 

1 comment:

  1. അതെ
    റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കുന്നത് !

    ReplyDelete