Sunday, July 11, 2021

കോൾഡ് കേസ് ഒരു തണുത്ത കേസല്ല !!


ഒരേ പാറ്റേണിൽ ഉള്ള ക്രൈം സിനിമകൾ കണ്ടു മടുത്തിരിക്കുന്നതിന്റെ ഇടയിലാണ് 'കോൾഡ് കേസ്' വരുന്നത്. പോരാത്തതിന് ട്രെയ്‌ലർ കണ്ടപ്പോൾ വലിയ പ്രതീക്ഷയും തോന്നിയില്ല. പ്രതീക്ഷയുടെ അമിത ഭാരമൊന്നുമില്ലാതെ മുൻവിധികളോടെ കണ്ടത് കൊണ്ടാണോ എന്നറിയില്ല 'കോൾഡ് കേസ്' എന്നിലെ ആസ്വാദകനെ തൃപ്തിപ്പെടുത്തുകയാണുണ്ടായത്.

ഒരു കുറ്റമറ്റ മികച്ച സിനിമയെന്ന വാദമില്ലെങ്കിൽ കൂടി 'കോൾഡ് കേസ്' ഒരിക്കലും മോശം സിനിമയല്ല. ഇഷ്ടപ്പെടാത്തതും ഇഷ്ടപ്പെട്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട് സിനിമയിൽ. ആദ്യത്തെ അര മണിക്കൂറിലെ പല സീനുകളിലും വല്ലാത്തൊരു കൃത്രിമത്വം അനുഭവപ്പെട്ടു. കഥാപാത്ര സംഭാഷണങ്ങളിൽ പോലും അത് വല്ലാതെ പ്രകടവുമായിരുന്നു.


പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾക്ക് പോലും പ്രകടനപരമായ മികവ് അനുഭവപ്പെടുത്താനൊന്നും സാധിച്ചിട്ടില്ല. അദിതി ബാലന്റെ പ്രശ്നമാണോ അതോ അദിതി ബാലന് ഡബ്ബ് ചെയ്തു കൊടുത്ത ആളുടെ പ്രശ്നമാണോ എന്നറിയില്ല കേന്ദ്ര കഥാപാത്രമെന്ന നിലയിൽ യാതൊരു വിധത്തിലും ആ കാസ്റ്റിങ് നന്നായി തോന്നിയില്ല.

സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഒരേ സമയം രണ്ടു ജോണറുകളിൽ നിന്ന് പറഞ്ഞു പോകുന്ന കഥയാണ്. ഒരു പക്ഷേ ഏറ്റവും കൂടുതൽ പേർക്ക് സിനിമയിൽ ഇഷ്ടപ്പെടാതെ പോയതും അത് തന്നെയാകാം.

ഒരാളെ കൊന്നത് ആരാണ് എന്ന് കണ്ടു പിടിക്കുന്ന സ്ഥിരം അന്വേഷണ കഥകളിൽ നിന്ന് മാറി കൊല്ലപ്പെട്ടതും കൊന്നതും ആരാണെന്ന് ഒരേ സമയം അന്വേഷിക്കേണ്ടി വരുന്ന കഥാ സാഹചര്യമൊക്കെ മികച്ചതായി തോന്നി.

ഒരേ കാര്യത്തിലേക്ക് സമാന്തരമായി നടക്കുന്ന രണ്ട് തരത്തിലുള്ള അന്വേഷണങ്ങൾ തന്നെയാണ് കഥയെ വേറിട്ട് നിർത്തിയത്. ഇതിൽ ഒന്നിൽ യുക്തിയും ശാസ്ത്രീയതയുമാണ് അന്വേഷണത്തെ മുന്നോട്ട് കൊണ്ട് പോകുന്നതെങ്കിൽ രണ്ടാമത്തേതിൽ പ്രേതത്തിന്റെ സാമീപ്യവും അതീത മനഃശാസ്ത്രവുമൊക്കെയാണ് അന്വേഷണത്തിന് വഴിയിടുന്നത്.

രണ്ടു അന്വേഷണങ്ങളും ഒരു ഘട്ടത്തിൽ ഒരു പ്രത്യേക പോയിന്റിൽ എത്തി നിൽക്കുമ്പോൾ മാത്രമാണ് രണ്ടു അന്വേഷകരും കൂടി ആദ്യമായി കാണുന്നതും ഒരുമിച്ചിരുന്ന് 'കോൾഡ് കേസ്' ചർച്ച ചെയ്യുന്നതും.

ദുരൂഹത തോന്നിക്കുന്ന പാവയും, കത്തുകയും കെടുകയും ചെയ്യുന്ന ലൈറ്റുമടക്കം സ്ഥിരം ഹൊറർ സിനിമകളിൽ കണ്ടു വരുന്ന ക്ളീഷേ എലെമെന്റ്സ് 'കോൾഡ് കേസിലും' ആവർത്തിക്കുന്നുണ്ട്. അതേ സമയം ഫ്രിഡ്ജ് എന്ന ഡിവൈസിനെ കഥയിലേക്ക് ബന്ധപ്പെടുത്തിയത് നന്നായി തോന്നി. എന്ത് കൊണ്ട് ഫ്രിഡ്ജ് ഒരു മീഡിയമാകുന്നു എന്നതിന് വിശദീകരണം നൽകുന്നുമുണ്ടല്ലോ.

യുക്തിയില്ലാത്ത ഇത്തരം കാര്യങ്ങളെയൊക്കെ പ്രമേയവത്ക്കരിക്കേണ്ടതുണ്ടോ എന്നൊക്കെയുള്ള വിമർശനങ്ങൾക്ക് പ്രസക്തിയില്ല. ഏത് വിഷയവും പ്രമേയവത്ക്കരിക്കാം പക്ഷെ പ്രേക്ഷകന് അതെല്ലാം ഉൾക്കൊള്ളാനും ബോധ്യപ്പെടാനുമൊക്കെ തരത്തിൽ അവതരിപ്പിക്കപ്പെടണം എന്ന് മാത്രം.

'കോൾഡ് കേസ്' ആ തലത്തിൽ നോക്കിയാൽ ആദ്യത്തെ അര മണിക്കൂർ സമയം വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയില്ല എന്നാണ് തോന്നിയത്. എന്നാൽ അതിന് ശേഷം, കൃത്യമായി പറഞ്ഞാൽ അലൻസിയറുടെ കഥാപാത്രത്തിന്റെ വരവിനു ശേഷം സിനിമയുടെ മൂഡ് തന്നെ മാറി മറയുന്നു. അവിടുന്നങ്ങോട്ടാണ് സിനിമയുടെ ആസ്വാദനവും കിട്ടിയത്.

ആകെ മൊത്തം ടോട്ടൽ = 'പ്രീസ്റ്റും', 'നിഴലും' അടക്കം സമീപ കാലത്ത് വന്ന മലയാള സിനിമകളിലെ മിസ്റ്ററി വച്ച് നോക്കിയാൽ 'കോൾഡ് കേസ്' ഒരു ഡീസൻറ് ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി ത്രില്ലറാണ്. പൊക്കിയടിച്ചു വാഴ്ത്തിയില്ലെങ്കിലും ഒറ്റയടിക്ക് വളരെ മോശം പടം എന്നൊക്കെ വിലയിരുത്തുന്നതിനോട് യോജിക്കുന്നില്ല.

* വിധി മാർക്ക് = 6.5 /10 

-pravin- 

1 comment:

  1. പോലീസും പ്രേതവും കൂടിയുള്ള മിസ്റ്ററി

    ReplyDelete