Monday, July 12, 2021

സാറായുടെ തീരുമാനങ്ങളും ലോകവും !!


സിനിമയിലെ കഥാപരിസരവും കാലവുമൊക്കെ മനസ്സിലാക്കി, കഥാപാത്രങ്ങളുടെ സാഹചര്യവും കാഴ്ചപ്പാടുകളുമൊക്കെ അംഗീകരിച്ചു കൊണ്ടാണ് സിനിമകൾ കാണാറുള്ളത്. ഒരു സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയത്തെ അംഗീകരിക്കുമ്പോഴും ആ സിനിമയിലെ ചില കാര്യങ്ങളോട് വിയോജിച്ചു പോകാറുണ്ട്. സാറായുടെ കാര്യത്തിലും അത് സംഭവിച്ചു.

'സാറാ' എന്ന കഥാപാത്രം എന്താണെന്നും, അവളുടെ നിലപാടുകൾ എന്താണെന്നും വളരെ വ്യക്തമായി തന്നെ സിനിമ പറയുന്നുണ്ട് എന്നിരിക്കെ സാറയെന്ന കഥാപാത്ര സൃഷ്ടിയുമായി ബന്ധപ്പെട്ട് വിയോജിപ്പുകൾ ഇല്ല. എന്നാൽ വ്യക്തിപരമായ ആസ്വാദനത്തിൽ സാറായുടെ അബോർഷൻ എന്ന ആ ചോയ്‌സിനെ അംഗീകരിക്കുമ്പോഴും വൈകാരികമായി മനസ്സ് ഉടക്കി നിന്നത് സാറായുടെ ചോയ്‌സോടെ വോയ്‌സ് ഇല്ലാതെയായ ജീവന്റെ തുടിപ്പുള്ള ആ ഭ്രൂണത്തിലാണ്.
ഭ്രൂണത്തിന് ജീവനുണ്ടെങ്കിൽ ബീജത്തിനും അണ്ഡത്തിനും വരെ ജീവനുള്ളതായി കാണേണ്ടി വരുമെന്നൊക്കെയുള്ള മെഡിക്കൽ ക്ലാസ്സുകൾ ഇതുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ട്. നമ്മളീ പോളി ടെക്നിക് പഠിക്കാത്തത് കൊണ്ടും വികാര ജീവിയായത് കൊണ്ടും ആ താരതമ്യപ്പെടുത്തൽ പെട്ടെന്ന് ഉൾക്കൊള്ളാനുമാകുന്നില്ല.
അത് വിടാം, അതെല്ലാം വ്യക്തിപരമായ കാര്യങ്ങൾ. പറയാനുള്ളത് സിനിമയെ കുറിച്ച് തന്നെയാണ്. സാറാസ് അബോർഷനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമയാണെന്നുള്ള വാദത്തോട് യോജിപ്പില്ല. അബോർഷനെ മഹത്വവത്ക്കരിച്ചു എന്നും തോന്നിയില്ല. സിനിമ പറയുന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചുമാണ്. അത് സ്ത്രീയായാലും പുരുഷനായാലും ഏത് മനുഷ്യനായാലും വേണം, അതിലേക്കു മറ്റുള്ളവർ ഇടിച്ചു കയറേണ്ട കാര്യമില്ല എന്നത് തന്നെയാണ് പോയിന്റ്.

അബോർഷൻ മോശമാണെന്നോ, അബോർഷൻ ചെയ്യുന്നവരെല്ലാം മോശക്കാരെന്നോ നിലപാടില്ല. എന്നിട്ടും സിനിമയിലെ സാറായുടെ ആ അബോർഷൻ തീരുമാനത്തിൽ എന്ത് കൊണ്ട് വിയോജിപ്പ് തോന്നി എന്ന് ചോദിച്ചാൽ അത് തീർത്തും വൈകാരികമാണ് എന്ന് മാത്രമാണ് ഉത്തരം. അതും പറഞ്ഞു സാറായുടെ പേഴ്സണൽ സ്‌പേസിലേക്ക് കേറി അവളെ വിചാരണ ചെയ്യാൻ നിൽക്കുന്നവരുടെ കൂട്ടത്തിലേക്കുമില്ല.
പ്രസവിക്കാൻ ഇഷ്ടമില്ലാത്ത / വിവാഹ ജീവിതത്തിൽ കുട്ടികൾ വേണ്ടെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ പെൺകുട്ടി കടന്നു പോയേക്കാവുന്ന സാമൂഹിക സാഹചര്യങ്ങളും അത് അവരുടെ ജീവിതത്തിൽ സൃഷ്ടിച്ചേക്കാവുന്ന സങ്കീർണ്ണതകളോ ഒന്നും സാറയുടെ കാര്യത്തിൽ അനുഭവപ്പെടുത്താത്ത വിധമാണ് അവളുടെ കുടുംബ- സാമൂഹിക പശ്ചാത്തലം സിനിമയിൽ വരച്ചിട്ടിരിക്കുന്നത്.
അത് കൊണ്ട് തന്നെ സിനിമയുടെ പ്രമേയത്തിനുണ്ടായിരുന്ന സാധ്യതകളെ മുഴുവനായി പ്രയോജനപ്പെടുത്താനാകാതെ സിനിമ സാറയിലേക്ക് മാത്രമായി ചുരുങ്ങി പോയെന്നു തോന്നി.
Sara'S എന്ന ആ ടൈറ്റിലിൽ തന്നെയുണ്ട് എല്ലാം. സാറായുടെ ചിന്തയും തീരുമാനങ്ങളും നിലപാടുകളുമാണ് സിനിമ പറയുന്നത്. അതിനോട് നമുക്ക് യോജിക്കാം, വിയോജിക്കാം. അതിനപ്പുറം സാറാ എന്ത് ചെയ്യണമായിരുന്നു എന്ന് പറയാനോ ഉത്തരവിടാനോ നമുക്ക് അവകാശമില്ല. അത് മനസ്സിലാക്കാതെ പോകുന്നവരുടെ മനസ്സിലാണ് 'സാറാ' വില്ലത്തിയാകുന്നതും.

എന്ത് സന്ദേശമാണ് ഈ സിനിമയിലൂടെ സംവിധായകനും എഴുത്തുകാരനുമൊക്കെ തരുന്നത് എന്നാണ് മറ്റൊരു ചോദ്യം കണ്ടത്. സന്ദേശങ്ങൾ തരലല്ല സംവിധായകന്റെയും എഴുത്തുകാരന്റെയും ജോലി എന്ന് ഏത് കാലത്താണ് ഇവരൊക്കെ മനസിലാക്കുക എന്നറിയില്ല.
നമുക്ക് യോജിക്കാൻ പറ്റാതെ പോകുന്ന കാര്യങ്ങളെല്ലാം നമ്മളെ സംബന്ധിച്ച് തെറ്റുകളും യോജിക്കാൻ സാധിക്കുന്നവർക്ക് അത് ശരികളുമാണ്. വ്യക്തിജീവിതങ്ങളിൽ അത്തരം ശരി തെറ്റുകളുടെ സ്‌പേസിന് വളരെയധികം പ്രാധാന്യമുണ്ട്. പരസ്പ്പര ധാരണകളിൽ ആ സ്‌പേസ് അംഗീകരിച്ചു കൊടുക്കാൻ സാധിച്ചാൽ അതൊരു സാമൂഹിക മര്യാദയാണ്. സാറാ സമൂഹത്തിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും അത് തന്നെ.
'സാറാ' യുടെ ചോയ്‌സും സ്‌പേസുമൊക്കെ അംഗീകരിക്കുമ്പോഴും ഈ സിനിമ തുടങ്ങി വച്ച അബോർഷൻ ചർച്ചകളിൽ ഭ്രൂണ ഹത്യയെ നിസ്സാരവത്ക്കരിച്ചു കൊണ്ട് സംസാരിക്കുന്നവരോട് വിയോജിപ്പുകൾ ധാരാളമുണ്ട് എന്ന് കൂടി പറഞ്ഞു കൊണ്ട് നിർത്തുന്നു.

ആകെ മൊത്തം ടോട്ടൽ = പൊതുബോധങ്ങൾക്ക് എതിരെ വേറിട്ട പ്രമേയം കൊണ്ട് ശ്രദ്ധേയമാകുന്ന ഒരു കൊച്ചു സിനിമ.

*വിധി മാർക്ക് = 6/10

1 comment:

  1. സാറ ശരിക്കും ഒരു ന്യൂ -ജെൻ പെൺകുട്ടിയാണ് ,അതുകൊണ്ട് തീർത്തും സാറയുടെ കഥ തന്നെയാണ് .

    ReplyDelete