Wednesday, December 8, 2021

ടൈം ലൂപ്പിൽ ആടി തിമിർക്കുന്ന സിനിമ!!


ടൈം ലൂപ്പ് എന്ന സംഗതിയെ കുറിച്ച് അവസാനമായി ചർച്ച ചെയ്തത് 'ചുരുളി' സിനിമയോട് ബന്ധപ്പെട്ടാണ്. 'ചുരുളി'യിൽ ടൈം ലൂപ്പിനെ റിയാലിറ്റിയും മിത്തുമൊക്കെ ചേർന്ന ദൃശ്യ ഭാഷ്യങ്ങളിലൂടെയാണ് പറഞ്ഞവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ആസ്വാദനത്തിൽ പലർക്കും സങ്കീർണ്ണതകൾ അനുഭവപ്പെട്ടിട്ടുമുണ്ടാകും.

എന്നാൽ വെങ്കട് പ്രഭുവിന്റെ 'മാനാടി'ലേക്ക് വന്നാൽ ഇത്തരം സങ്കീർണ്ണതകൾ ഒന്നുമില്ലാതെ ആർക്കും മനസ്സിലാകുന്ന വിധത്തിൽ ഗംഭീരമായി ടൈം ലൂപ് പ്രമേയവത്ക്കരിച്ചിട്ടുണ്ട്. അവിടെ കെട്ടു കഥകളേത് യഥാർത്ഥ സംഭവമേത് എന്നറിയാതെ കുഴഞ്ഞു പോകുന്ന കഥാ സാഹചര്യങ്ങൾ പോലുമില്ല.
സങ്കീർണ്ണമായ ഒരു പ്രമേയത്തിനെ ലളിതവും ആകാംക്ഷാഭരിതവുമായ അവതരണം കൊണ്ട് കാണുന്നവരെ ആദ്യാവസാനം വരെ പിടിച്ചിരുത്താൻ കഴിഞ്ഞിടത്ത് തന്നെയാണ് 'മാനാട്' വിജയിച്ചത്.
ടൈം ലൂപ്പിലൂടെ കഥാപാത്രത്തിന് സംഭവിക്കുന്ന ആവർത്തന വിരസത സിനിമയിലെ സീനുകളെ ബാധിക്കാത്ത വിധം അവതരിപ്പിക്കുക എന്ന വെല്ലുവിളി ചെറുതല്ലായിരുന്നു. അവിടെയാണ് വെങ്കട് പ്രഭുവിന്റെ കെട്ടുറപ്പുള്ള തിരക്കഥയും സംവിധാന മികവുമൊക്കെ എടുത്തു പറയേണ്ടത്.
പ്രവീൺ കെ.എല്ലിന്റെ ചടുലമായ എഡിറ്റിങ്ങും യുവൻ ശങ്കർ രാജയുടെ ത്രില്ലടിപ്പിക്കുന്ന ബി.ജി.എമ്മും 'മാനാടി'നു കൊടുത്ത മൈലേജ് ചെറുതല്ല.
ചിമ്പുവിന്റെ അബ്ദുൾ ഖാലിഖിനും എസ്.ജെ സൂര്യയുടെ ധനുഷ്കോടിക്കും ഒരു പോലെ ആടി തിമിർക്കാനുള്ള കളം ഒരുക്കി കൊടുത്തിട്ടുണ്ടായിരുന്നു സംവിധായകൻ. ഇന്റർവെൽ സീനൊക്കെ വേറെ ലെവൽ.
രസകരവും ആകാംക്ഷാഭരിതവുമായ സിനിമക്കൊപ്പം തന്നെ സമകാലീന വിദ്വേഷ രാഷ്ട്രീയങ്ങൾക്കെതിരെയുള്ള നിലപാട് പറച്ചിൽ കൂടിയാണ് 'മാനാട്'.
പൊളിറ്റിക്സിന്റെ പേരിൽ നടക്കുന്ന മതപരവും സാമുദായികപരവുമായ ധ്രുവീകരണങ്ങളെ അബ്ദുൾ ഖാലിഖെന്ന കഥാപാത്രത്തിലൂടെ തന്നെ പ്രതിരോധിച്ചു സംസാരിച്ചു കൊണ്ട് തന്റെ രാഷ്ട്രീയം പങ്കിടുന്നു സംവിധായകൻ. സിനിമയുടെ അവസാനം A Venkat Prabhu Politics എന്ന് എഴുതി കാണിക്കുന്നതിനെ സാധൂകരിക്കുന്ന സീനുകൾ ഒരുപാടുണ്ട് സിനിമയിൽ.
ആകെ മൊത്തം ടോട്ടൽ = ഒരു നായകന്റെ പടമായി ഒതുങ്ങാതെ വില്ലന് കൂടി തുല്യ സ്ഥാനം നൽകി ഒപ്പത്തിനൊപ്പം അവസാനം വരെ അവർക്കിടയിലുള്ള പോരാട്ടത്തെ ഗംഭീരമാക്കി വെങ്കട് പ്രഭു. ചിമ്പു -എസ് ജെ സൂര്യ കോമ്പിനേഷൻ സീനുകളെല്ലാം തന്നെ കിടു.ഒരു ടൈം ലൂപ്പിലെന്ന പോലെ വീണ്ടും ഒന്ന് കൂടി കാണാൻ തോന്നിക്കുന്ന പടം.

*വിധി മാർക്ക് =8/10
-pravin-

No comments:

Post a Comment