Friday, January 21, 2022

പുതുമയില്ലാത്ത കഥയെ അവതരണം കൊണ്ട് ഗംഭീരമാക്കിയപ്പോൾ !!


അച്ഛനെ കൊന്നവനോടുള്ള പ്രതികരവുമായി ഇറങ്ങി തിരിക്കുന്ന മക്കളുടെ കഥ എന്ന ഒറ്റ വരി വിശേഷണത്തിൽ ഒതുങ്ങി പോവുമായിരുന്ന ഒരു സിനിമയെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന സിനിമയാക്കി മാറ്റിയതിൽ സംവിധായകന്റെ കൈയ്യൊപ്പുണ്ട് .

നായക സങ്കൽപ്പങ്ങളോ നായക പരിവേഷങ്ങളോ ഇല്ലാതെ പ്രധാന കഥാപാത്രങ്ങളെയെല്ലാം നെഗറ്റിവ് ഷെയ്ഡിലൂടെ മാത്രം പറഞ്ഞവതരിപ്പിക്കുന്ന സിനിമ എന്ന നിലക്കും ശ്രദ്ധേയമാണ് 'കടസീല ബിരിയാണി'.
സ്നേഹ വാത്സല്യത്തോടെ സംസാരിക്കുന്ന അമ്മ കഥാപാത്രങ്ങൾക്കൊന്നും ഈ സിനിമയിൽ പ്രസക്തിയില്ല .. അതിന് പകരം അച്ഛനെ കൊന്നതിന് പകരം വീട്ടാൻ മക്കൾക്ക് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്ന ഒരു അമ്മ കഥാപാത്രമുണ്ട് .

ശബ്ദത്തിലൂടെ മാത്രമാണ് സിനിമയിൽ അവതരിപ്പിക്കപ്പെടുന്നുള്ളൂവെങ്കിലും ആ അമ്മ കഥാപാത്രം ആത്യന്തികമായി വയലൻസിന്റെ പ്രതിരൂപമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ഒരാൾ ഒരു കുറ്റം ചെയ്തു പോകുന്നത് പല സാഹചര്യങ്ങളിൽ നിന്നാകാം എന്നാൽ ഏതു സാഹചര്യമായാലും കുറ്റം ചെയ്താലേ സമാധാനമാകൂ എന്ന തരക്കാരുമുണ്ട്. ഇവിടെ കുറ്റത്തെയും കുറ്റവാസനയേയും ആ തലത്തിൽ രണ്ടായി തന്നെ ചിത്രീകരിച്ചു കാണാം.
അച്ഛന്റെ മരണത്തിന് പ്രതികാരം ചോദിക്കാൻ നിർബന്ധിതരാകുന്ന മൂത്ത രണ്ടു മക്കളിൽ നിന്ന് വ്യത്യസ്തമായി മൂന്നാമത്തെ മകൻ ആ പ്രതികാര ചിന്തയെ ഭയത്തോടെ എതിർക്കുന്നത് കാണാം.
അക്രമ സ്വഭാവത്തോട് യാതൊരു മമതയുമില്ലാത്ത ഒരാളായിട്ടു പോലും അതേ മകന് മറ്റൊരു ഘട്ടത്തിൽ നിലനിൽപ്പിന്റെ ഭാഗമായി അക്രമത്തെ ഉൾക്കൊള്ളേണ്ടി വരുകയും ചെയ്യുന്നുണ്ട്.
കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറുമ്പോഴും ജീവനും ജീവിതവും അതിജീവനവും മരണവുമൊക്കെ കറുത്ത ഹാസ്യമായി മാറുന്നത് കാണാം പല സീനുകളിലും. ആ തലത്തിൽ കാണാൻ സാധിക്കുമ്പോൾ മാത്രമേ ഈ സിനിമയുടെ ആസ്വാദനവും പൂർത്തിയാകുകയുള്ളൂ. അഥവാ അത്തരത്തിലുള്ള അവതരണവും കഥാപാത്ര പ്രകടനങ്ങളുമാണ് 'കടസീല ബിരിയാണി'യുടെ ആസ്വാദനവും .
ഒരു കൊമേഴ്സ്യൽ സിനിമയുടെ ക്യാമറാ ഗിമ്മിക്കുകൾ ഒന്നുമില്ലാതെ തന്നെ 'കടസീല ബിരിയാണി'യെ മികച്ച ദൃശ്യാവിഷ്ക്കരമാക്കി മാറ്റാൻ അസീം മുഹമ്മദ് - ഹെസ്റ്റിൻ ജോസഫ് ടീമിന്റെ ഛായാഗ്രഹണത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയിച്ചവരെല്ലാം ഒരു പോലെ ഗംഭീര പ്രകടനമായിരുന്നു . വസന്ത് സെൽവം, ദിനേഷ് മണി , വിജയ് റാം, വിശാൽ റാം എല്ലാവരും കിടു . ഹക്കീം ഷാജഹാന്റെ ആ സൈക്കോ വില്ലൻ വേഷം തന്നെയാണ് അതിൽ ഏറ്റവും എടുത്തു പറയേണ്ടത്. സ്ഥിരം സൈക്കോ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മാനറിസങ്ങൾ കൊണ്ട് വില്ലൻ കഥാപാത്രത്തെ ഗംഭീരമാക്കാൻ ഹക്കീമിന് സാധിച്ചു.
ആകെ മൊത്തം ടോട്ടൽ = അവതരണം കൊണ്ടും കഥാപാത്ര പ്രകടനങ്ങൾ കൊണ്ടും ഗംഭീരമാക്കിയ സിനിമ. വില്ലൻ പൂണ്ടു വിളയാടിയ സിനിമ എന്ന് പറഞ്ഞാലും തെറ്റില്ല.

*വിധി മാർക്ക് = 7.5/10
-pravin-

No comments:

Post a Comment