Thursday, February 15, 2024

വാലിബന്റെ വിസ്മയലോകം !!


തിയേറ്ററിൽ തന്നെ കണ്ടാസ്വദിക്കേണ്ട സിനിമ. ദേശവും കാലവും ഏതെന്നു ആലോചിക്കാൻ സമയം തരാതെ 'ദൂരെ ദൂരെ ഒരിടത്ത്.. ഒരിക്കൽ' എന്ന മട്ടിൽ മനോഹരമായ ഫ്രെയിമുകളിലൂടെ കഥ പറഞ്ഞു തരുന്ന ഗംഭീര സിനിമ. ഓരോ ഷോട്ടുകളും അത്ര മാത്രം വില പിടിപ്പുള്ളതാണ്.

മധു നീലകണ്ഠന്റെ ഛായാഗ്രഹണമാണ് വാലിബന്റെ ആത്മാവ് എന്ന് പറഞ്ഞാലും തെറ്റില്ല. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും രംഗനാഥ്‌ രവിയുടെ ശബ്ദമിശ്രണവും, ഗോകുൽദാസിന്റെ കലാസംവിധാനവും കൂടിയാകുമ്പോൾ തിയേറ്റർ ആസ്വാദനം ഇരട്ടിക്കുന്നു.

ആ തലത്തിൽ സാങ്കേതികമായും കലാപരമായും മലയാള സിനിമയുടെ വളർച്ച അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണ് 'മലൈക്കോട്ടൈ വാലിബൻ'.

മോഹൻ ലാൽ വരുമ്പോൾ തിയേറ്റർ കുലുങ്ങുന്നത് കാണാൻ വേണ്ടി ടിക്കറ്റ് എടുക്കുന്നവർ ഈ സിനിമ കാണാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് മോഹൻലാലെന്ന സൂപ്പർ താരത്തെ ആഘോഷിക്കുന്ന സിനിമയല്ല, തീർത്തും LJP സിനിമയാണ്.

കാഴ്ചകൾ കൊണ്ടും ശബ്ദവിന്യാസം കൊണ്ടുമൊക്കെ ഇത് വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു കഥാഭൂമികയിലേക്കാണ് വാലിബൻ നമ്മളെ കൊണ്ട് പോകുന്നത്. വാലിബനൊപ്പം സഞ്ചരിക്കുക എന്നതാണ് നമ്മുടെ ദൗത്യം.

അതി ഗംഭീരമായ ദൃശ്യപരിചരണം കൊണ്ട് മനസ്സ് കീഴടക്കുമ്പോഴും പറങ്കി കോട്ടയിലെ സംഘട്ടന രംഗങ്ങൾ തൊട്ട് ക്ലൈമാക്സ് സീനിലേക്ക് അടുക്കുന്ന രംഗങ്ങൾ വരെ പലയിടത്തും ഒരു നല്ല എഡിറ്ററുടെ അസാന്നിധ്യം അനുഭവപ്പെട്ടു. അപ്പോഴും അത് ആസ്വാദനത്തെ ഹനിക്കാതെ പോകുന്നത് കണ്ണെടുക്കാൻ തോന്നാത്ത സ്ക്രീനിലെ മായ കാഴ്ചകൾ കൊണ്ടാണ്.

'കണ്ടതെല്ലാം പൊയ്..ഇനി കാണപ്പോവത് നിജം' എന്ന് വാലിബൻ വെറുതെ പറഞ്ഞതല്ല ..നമ്മൾ ഈ കണ്ടതെല്ലാം ഒന്നുമല്ല എന്ന് തോന്നിപ്പിച്ചു കൊണ്ട് ഒരു വെടി മരുന്നിനാണ് LJP തീ കൊളുത്തിയിരിക്കുന്നത്.. മലൈക്കോട്ടെ വാലിബൻ അതിന്റെ ഒരു തുടക്കം മാത്രം.

ഇനി മനുഷ്യർ തമ്മിലുളള പോരാട്ടങ്ങൾ അല്ല. അമാനുഷികർ തമ്മിലുള്ള പോരാട്ടമാണ് വരാൻ പോകുന്നത്..അഥവാ അതാണ്‌ ഇനിയുള്ള കഥയെങ്കിൽ ടിനു പാപ്പച്ചൻ പറഞ്ഞ പോലെ തിയേറ്റർ കുലുങ്ങാൻ പോകുന്നത് അപ്പോഴാണ്.

©bhadran praveen sekhar

No comments:

Post a Comment