വിനീത് കുമാറിന്റെ 'അയാൾ ഞാനല്ല' യുമായി തട്ടിച്ചു നോക്കിയാൽ പിന്നീട് വന്ന 'ഡിയർ ഫ്രണ്ട്' സംവിധായകൻ എന്ന നിലക്ക് അയാളുടെ ഗ്രാഫ് ഉയർത്തിയിരുന്നു. ആ നിലക്ക് 'പവി കെയർ ടേക്കർ' വിനീതിലെ സംവിധായകനെ സംബന്ധിച്ച് നല്ലൊരു സിനിമാ തിരഞ്ഞെടുപ്പായില്ല എന്ന് പറയാം.
സ്ലാപ്സ്റ്റിക് കോമഡികൾക്ക് പുതിയ സിനിമാ കാലത്ത് പ്രസക്തിയില്ല എന്നൊന്നും കരുതുന്നില്ല. പക്ഷേ ഒരു കാലത്തെ ദിലീപ് സിനിമകളിൽ കണ്ടു മറന്ന അതേ സംഗതികൾ ഒരേ ടെമ്പ്ലെറ്റിൽ പുനരവതരിപ്പിക്കപ്പെടുന്നതിന്റെ ആവശ്യകത എന്താണെന്ന് ചിന്തിക്കാം.
രാജേഷ് രാഘവന്റെ തിരക്കഥയിൽ വന്ന 'അരവിന്ദന്റെ അതിഥികളി'ൽ അരവിന്ദന്റെ അനാഥത്വവും അയാൾ കടന്നു പോകുന്ന മാനസികാവസ്ഥയുമൊക്കെ സിനിമ കാണുന്നവരിലേക്ക് ആദ്യ സീൻ മുതലേ കണക്ട് ആയിരുന്നു.
പവിത്രന്റെ കാര്യത്തിൽ അയാൾ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ആളാണെന്ന് പറയുമ്പോഴും ആ കഥാപാത്രത്തിന്റെ വൈകാരിക തലങ്ങളൊന്നും സിനിമയിൽ വേണ്ട വിധം ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല.
പവിത്രൻ അങ്ങിനെ ഇമോഷണലായി സംസാരിക്കുന്ന രണ്ടു സീനുകൾ നന്നായിരുന്നു. പക്ഷേ അതിനൊന്നും പിന്നെ ഒരു തുടർച്ച അനുഭവപ്പെടുന്നില്ല എന്ന് മാത്രം.
നായികമാർ എണ്ണം കൊണ്ട് അഞ്ച് എന്നൊക്കെ പറയാമെങ്കിലും സിനിമയിൽ അവർക്കൊന്നും യാതൊരു വിധ പ്രാധാന്യവും ഉള്ളതായി തോന്നിയില്ല.
പിറകിലാരോ വിളിച്ചു., വെണ്ണിലാ കന്യകേ..മിഥുൻ മുകുന്ദന്റെ ആ രണ്ടു പാട്ടുകളും സിനിമയിൽ നന്നായി വന്നിട്ടുണ്ട് ... ഓണപ്പാട്ട് ഒക്കെ വെറുതെ ഇടയിൽ കയറ്റി വിട്ട പോലെയായിരുന്നു.
പറയത്തക്ക പുതുമകളോ അവതരണമികവോ ഒന്നുമില്ലെങ്കിലും അവസാനം വന്ന രണ്ട് ദിലീപ് സിനിമകൾ വച്ച് നോക്കിയാൽ 'പവി കെയർ ടേക്കർ' എത്രയോ ഭേദപ്പെട്ട സിനിമയാണ്.
©bhadran praveen sekhar
Hope Dileep will not loose his title as " Janapriya Nayakan" soon !
ReplyDelete