Friday, May 30, 2025

നീതിബോധമുള്ള സിനിമാവിഷ്‌ക്കാരം..രാഷ്ട്രീയ പ്രസക്തമായ ഓർമ്മപ്പെടുത്തലുകൾ !!


ഉണങ്ങാത്ത മുറിവിൽ ഉപ്പ് തേച്ചവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അനുരാജ് മനോഹർ തന്റെ സിനിമ തുടങ്ങുന്നത്. അതോടൊപ്പം കൂട്ടി വായിക്കാൻ കുന്ദേരയുടെ പ്രശസ്തമായ വാചകവും - The struggle of man against power is the struggle of memory against forgetting.

വർഗ്ഗീസ് എന്ന പേരും, തിരുനെല്ലിക്കാടിന്റെ പരാമർശവുമൊക്കെയായി 'നരിവേട്ട'യുടെ ടൈറ്റിൽ തെളിയും മുന്നേ തന്നെ സിനിമയുടെ കോർ എന്താണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സംവിധായകൻ.

ഈ പോരാട്ടം തുടരണം ..തുടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞവസാനിപ്പിച്ച കമൽ കെ.എമ്മിന്റെ 'പട' യുടെ തുടർച്ചയായിട്ടാണ് 'നരിവേട്ട' കണ്ടത്.

1996 ൽ പാലക്കാട് കളക്ടറെ ബന്ദിയാക്കി കൊണ്ട് ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി 'അയ്യങ്കാളിപ്പട'നടത്തിയ പോരാട്ടത്തിന്റെ ഒരു നേർ സാക്ഷ്യമെന്നോണം ഒരുക്കിയ 'പട'ക്ക് ശേഷം ആദിവാസികൾക്ക് വേണ്ടി നിലകൊണ്ട മറ്റൊരു ഗംഭീര സിനിമ എന്ന് തന്നെ വിശേഷിപ്പിക്കാം 'നരിവേട്ട'യെ.

കാട് ആദിവാസികളുടേതാണ് എന്ന് പറയുമ്പോഴും ഒരു തുണ്ട് ഭൂമിക്ക് പോലും അവകാശവുമില്ലാത്ത ജനതയായി എക്കാലത്തും അവർ അടിച്ചമർത്തപ്പെട്ടിട്ടേ ഉള്ളൂ.

1975 ൽ പേരിനെങ്കിലും നിലവിൽ വന്ന ആദിവാസി ഭൂ നിയമം 1996 ൽ ഒറ്റക്കെട്ടായി കേരള നിയമ സഭയിൽ അട്ടിമറിക്കപ്പെട്ടപ്പോൾ കേരള രൂപീകരണത്തിന് ശേഷമുണ്ടായ ഏറ്റവും പിന്തിരിപ്പൻ ബിൽ എന്ന് പറഞ്ഞു കൊണ്ട് വിമതസ്വരം ഉയർത്താൻ ഒരേ ഒരു ഗൗരിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ.. നിങ്ങളവരുടെ കറുത്ത കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ..നിങ്ങൾ ഞങ്ങളുടെ കുഴിമാടം കുളംതോണ്ടുന്നോ ? നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .. എന്ന് എഴുതിയ സാക്ഷാൽ കടമ്മനിട്ട പോലും അന്ന് ഭരണകൂടത്തിന്റെ ഭാഗത്തായിരുന്നു.

2003 ലെ മുത്തങ്ങ സമരത്തിലേക്ക് വന്നാൽ സമാനതകളില്ലാത്ത അടിച്ചമർത്തലിനാണ് ആന്റണി സർക്കാർ ഉത്തരവിട്ടത്. അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരൻ നടത്തിയ പ്രസ്താവനകളത്രയും ഭരണകൂട ഭീകരതയെ ന്യായീകരിക്കുന്നതായിരുന്നു.

നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ അയ്യങ്കാളിപ്പടയെയും അതിന്റെ ഭാഗമായവരേയുമൊക്കെ ഭരണകൂടം വേട്ടയാടിയതിന്റെ വിശദാംശങ്ങളിലേക്ക് പോകാതെയാണ് 'പട' അവസാനിക്കുന്നതെങ്കിൽ ഫിക്ഷന്റെ സ്വാതന്ത്ര്യത്തിൽ കേരള പോലീസ് മുത്തങ്ങയിൽ നടത്തിയ നരനായാട്ടിന്റെ ഭീകരത എന്താണെന്ന് കാണിച്ചു തന്നു കൊണ്ടാണ് 'നരിവേട്ട' അവസാനിക്കുന്നത്. പ്രേക്ഷകരുടെ മനസ്സിൽ എന്നും ഒരു നീറ്റലായി ഉണ്ടാകും ആ ക്ലൈമാക്സ് സീനുകൾ.

എക്കാലത്തും അടിച്ചമർത്തപ്പെട്ടിട്ടുള്ള ഒരു ജനതക്ക് വേണ്ടി ..അവരുടെ പോരാട്ടങ്ങളെയും സഹനങ്ങളെയും പൊള്ളുന്ന ദൃശ്യാവിഷ്ക്കാരത്തിലൂടെ അടയാളപ്പെടുത്താൻ സാധിച്ച സിനിമ എന്ന നിലക്ക് 'നരിവേട്ട' യും ചരിത്രത്തിന്റെ ഭാഗമാകുന്നു.

തമിഴ് സിനിമാ ലോകത്ത് വെട്രിമാരനും, പാ രഞ്ജിത്തും, മാരി സെൽവരാജുമൊക്കെ നടത്തി വരുന്ന സാമൂഹിക ബോധമുള്ള കലാപ്രവർത്തനം മലയാള സിനിമകളിലും വേണ്ടുവോളം ഉണ്ടാകേണ്ടതുണ്ട്.
രാഷ്ട്രീയ പ്രസക്തമായ ഓർമ്മപ്പെടുത്തലുകളിലൂടെ ..ഇത്തരം സിനിമാ പോരാട്ടങ്ങൾ ഇനിയും തുടരട്ടെ !!

അനുരാജ് മനോഹർ - എബിൻ ജോസഫ് ഒരായിരം നന്ദി.. ഒരിക്കലും മറവിയിലാണ്ടു പോകാത്ത വിധം മുത്തങ്ങ സംഭവത്തെ ഇങ്ങനൊരു സിനിമയിലൂടെ അടയാളപ്പെടുത്തിയതിന്.

©bhadran praveen sekhar

Thursday, May 29, 2025

പുതുമയുള്ള 'പടക്കളം' !!


വിജയ നഗര സാമ്രാജ്യ കാലത്ത് നേരം പോക്കിന് വേണ്ടി നിർമ്മിച്ച പകിട കളി പിന്നീട് അപകടം പിടിച്ച കളിയായി മാറിയതും, ആ പകിട പിന്നീട് തിരുവിതാംകൂർ രാജാവിന്റെ കയ്യിലേക്ക് എത്തിപ്പെട്ടതിന് പിന്നിലെ ഐതിഹ്യവുമൊക്കെ ഇന്ദ്രജിത്തിന്റെ വോയ്‌സ് ഓവറിൽ കേൾപ്പിച്ചു കൊണ്ടാണ് സിനിമയുടെ ടൈറ്റിലുകൾ തെളിയുന്നത്. ചരിത്രവും ഐതിഹ്യവുമൊക്കെ കൂടി കുഴഞ്ഞു കിടക്കുന്ന ഈ കഥക്ക് ശേഷം സിനിമ നമ്മളെ നേരെ കൊണ്ട് പോകുന്നത് കാർത്തിക തിരുനാൾ എൻജിനീയറിങ് കോളേജ് ക്യാമ്പസിലേക്കാണ്.

ആദ്യം പറഞ്ഞു വച്ച ഫാന്റസി കഥയിലെ പകിട കളിയെ വർത്തമാനകാലത്തെ ഈ കോളേജ് ക്യാമ്പസിലെ ചില വിചിത്ര സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള രസകരമായ അവതരണമാണ് പിന്നീടുള്ള സിനിമയെ എൻഗേജിങ് ആക്കുന്നത്.

പുതുമയുള്ള ഒരു ഫാന്റസി കഥയെ ആദ്യാവസാനം വരെ രസകരമാക്കി പറഞ്ഞവതരിപ്പിച്ച സംവിധാന മികവ്.

ലോജിക്കൊന്നും നോക്കാൻ സമയം തരാതെ എല്ലാം മറന്ന് നമ്മളെ ചിരിപ്പിക്കാൻ സാധിച്ചിടത്താണ് മനു സ്വരാജ് എന്ന സംവിധായകനു കൈയ്യടി കൊടുക്കേണ്ടത്.

പരകായ പ്രവേശത്തെ പ്രമേയവത്ക്കരിച്ച മുൻകാല സിനിമകളോടൊന്നും സാമ്യത അനുഭവപ്പെടുത്താത്ത വേറിട്ട അവതരണം ശ്രദ്ധേയമായി തോന്നി.

ഒരേ സമയം മൂന്ന് പേരുടെ കഥാപാത്രങ്ങൾ പരസ്പ്പരം വച്ച് മാറുന്ന സീനൊക്കെ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ഷറഫുദ്ധീൻ - സുരാജ് വെഞ്ഞാറമൂട് - സന്ദീപ് പ്രദീപ് .. മൂന്ന് പേരും തങ്ങളുടെ കഥാപാത്രങ്ങളെ 'രണ്ടു' വിധത്തിൽ ഗംഭീരമാക്കി.

താരതമ്യേന കൂട്ടത്തിൽ ജൂനിയർ ആയിട്ടും വ്യത്യസ്ത മാനറിസം കൊണ്ട് പ്രകടനത്തിൽ സൂക്ഷ്മത പുലർത്തിയ സന്ദീപ് പ്രദീപിന്റെ കഥാപാത്ര പ്രകടനത്തെ പറ്റി പ്രത്യേകം പറയേണ്ടി വരുന്നു.

മലയാള സിനിമയിൽ അധികം പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത ഒരു ഫാന്റസി കോമഡി എന്റർടൈനർ എന്ന നിലക്ക് 'പടക്കളം' പുതുമയുള്ള ആസ്വാദനം സമ്മാനിച്ചു.

©bhadran praveen sekhar

Monday, May 26, 2025

പ്രിൻസ് ആൻഡ് ഫാമിലി


'ലൈഫ് ഓഫ് ജോസൂട്ടി'യുടെയും, 'ടു കണ്ട്രീസിന്റെ'യുമൊക്കെ കഥാംശങ്ങൾ മറ്റൊരു വിധത്തിൽ പറഞ്ഞവതരിപ്പിച്ച പോലെ തോന്നിയെങ്കിലും ഒരു ഫാമിലി എന്റെർറ്റൈനെർ എന്ന നിലക്ക് 'പ്രിൻസ് ആൻഡ് ഫാമിലി' വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തി.

ഷാരിസ് മുഹമ്മദിന്റെ മുൻകാല തിരക്കഥകളിലെല്ലാം കാണാറുള്ളത് പോലെ സാമൂഹിക പ്രസക്തമായ ചില വിഷയങ്ങൾ ഇവിടെയും കാണാം. എന്നാൽ അതെല്ലാം ഒരു മുഴുനീള സിനിമക്കെന്ന പോലെ ഉപയോഗിക്കുന്നില്ല എന്ന് മാത്രം. 

ഒരു ഫാമിലി സ്റ്റോറിക്കൊപ്പം കോമഡിയും ഇമോഷൻസുമൊക്കെ കൃത്യമായി സമന്വയിപ്പിച്ചു കൊണ്ടുള്ള കഥ പറച്ചിലിൽ രസക്കേടുകളൊന്നും അനുഭവപ്പെട്ടില്ല. തന്റെ ആദ്യത്തെ സിനിമ എന്ന നിലക്ക് ബിന്റോ സ്റ്റീഫന് 'പ്രിൻസ് ആൻഡ് ഫാമിലി' ഗുണമേ ചെയ്യൂ.

ഈ സിനിമയിൽ എടുത്തു പറയേണ്ട ഒരു പേര് അത് റാണിയ റാണയുടേതാണ്. സീനിയർ നടീ നടൻമാർ ഒരുപാടുള്ള സിനിമയിൽ ഒരു പുതുമുഖ നടി വന്നു സ്‌കോർ ചെയ്യുക എന്നത് ചെറിയ കാര്യമല്ല.

ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഓവർ ആക്റ്റിംഗും വെറുപ്പിക്കലുമാകുമായിരുന്ന ചിഞ്ചു റാണി എന്ന കഥാപാത്രത്തെ റാണിയാ റാണാ ഗംഭീരമായി അവതരിപ്പിച്ചു. ബ്രൈഡ് എൻട്രി സീനിലൊക്കെയുള്ള റാണിയയുടെ എനർജി ലെവൽ സ്‌ക്രീനിൽ ഓളമുണ്ടാക്കി.

ടൈറ്റിൽ സോങ് തൊട്ടിങ്ങോട്ടുള്ള പാട്ടുകൾ ഏതെടുത്താലും ഒരു ഫാമിലി എന്റെർറ്റൈനെർ സിനിമയുടെ എല്ലാ മൂഡും സമ്മാനിക്കുന്നുണ്ട് സനൽ ദേവിന്റെ സംഗീതം. അക്കൂട്ടത്തിൽ ജേക്സ് ബിജോയ് പാടിയ 'മായുന്നല്ലോ മാനത്തെ പൊൻതിരി .' ക്ക് വേറിട്ടൊരു ഫീലുണ്ട്.

പത്തു കൊല്ലം മുന്നേ വരേണ്ട സിനിമയാണ്‌ എന്നൊക്കെ ചിലര് പറയുന്നത് കേട്ടു. പക്ഷെ തിയേറ്ററിൽ ഫാമിലി അടക്കം എല്ലാവർക്കും പടം വർക് ആയിട്ടുണ്ട്.

പിന്നെ മെയ്കിങ് മികവും, സ്ക്രിപ്റ്റ്‌ ബ്രില്ല്യൻസുമൊക്കെ നോക്കി 'മാറുന്ന മലയാള സിനിമ' യെ പറ്റി ഗവേഷണം നടത്തുന്നവരൊന്നും പ്രിൻസിന്റെ വീട്ടു പടിക്കലിനു മുന്നിൽ കൂടി പോകാതിരിക്കുക.

©bhadran praveen sekhar