Friday, August 8, 2025

അനുഭവപ്പെടുത്തലുകളില്ലാത്ത സുമതി വളവ് !!


തിരുവനന്തപുരത്തെ ഉൾഗ്രാമ പ്രദേശമായിരുന്ന പാലോടിൽ 1953 കാലത്ത് നടന്ന സുമതി കൊലക്കേസിന് ശേഷമായിരുന്നു എല്ലാത്തിന്റെയും തുടക്കം. സുമതി കൊല ചെയ്യപ്പെട്ട വളവിനെ 'സുമതി വളവ്' എന്ന് വിളിച്ചു തുടങ്ങുന്നതോടൊപ്പം ആ വളവ് ഒരു പ്രേത ബാധിത പ്രദേശമായി പലരും പറയാൻ തുടങ്ങി.

സ്വന്തം കാമുകനാൽ ചതിക്കപ്പെടുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത ഗർഭിണിയായിരുന്ന സുമതിയുടെ പ്രേതം ആ വളവിലൂടെ പോകുന്നവരെയൊക്കെ ഉപദ്രവിക്കുന്നു, അപകടപ്പെടുത്തുന്നു എന്നൊക്കെയുള്ള കഥകളിലൂടെയാണ് 'സുമതി വളവ്' കുപ്രസിദ്ധി നേടിയത്.

ഒരു യഥാർത്ഥ സംഭവവും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന കുറെ കെട്ടുകഥകളുമൊക്കെയായായി ഒരു ഹൊറർ പടത്തിനു വേണ്ട സാധ്യതകൾ ഏറെയുണ്ടായിരുന്ന പ്ലോട്ട് തന്നെയായിരുന്നു 'സുമതി വളവി'ന്റേത്. പക്ഷെ തിരക്കഥയുടെ കാര്യത്തിലായാലും അവതരണത്തിലായാലും
അടപടലം പാളിപ്പോയെന്നാണ് തോന്നിയത്.

യാതൊരു വിധ അനുഭവപ്പെടുത്തലുകളുമില്ലാത്ത കുറേ സീനുകൾ. ഡയലോഗുകൾ തൊട്ട് കഥയിലും കഥാപാത്രങ്ങളിലും അവരുടെ ഭാവ പ്രകടനങ്ങളിലും വരെ കൃത്രിമത്വം നിറഞ്ഞു നിൽക്കുന്ന പോലെ ഒരു അവസ്ഥ.

ഹൊററിൽ തുടങ്ങി മിത്തിലൂടെ സഞ്ചരിപ്പിച്ചു കോമഡിയടിപ്പിച്ചു റൊമാൻസ് കളിച്ചു ആക്ഷനിൽ കലക്കി ഒടുക്കം ഫീൽ ഗുഡാക്കി കൊണ്ട് ടൈൽ എൻഡിൽ ട്വിസ്റ്റ് ഇട്ട് രോമാഞ്ചിഫിക്കേഷൻ ഉണ്ടാക്കാമെന്ന പോലെ എന്തോ ഒരു പ്ലാൻ ആയിരുന്നിരിക്കാം. പക്ഷേ അത് ഒട്ടും ബോധ്യപ്പെട്ടില്ല എന്ന് മാത്രമല്ല ക്ലിഷേയുടെ കൈ കൊട്ടി കളിയും തിരുവാതിരയും കൂടിയായപ്പോൾ എല്ലാം കൊണ്ടും വൻ ശോകം.

'സുമതി വളവ്' എന്ന പേരിനോടെങ്കിലും അൽപ്പം നീതി പുലർത്തേണ്ടിയിരുന്നു സിനിമ.

ഡാൻസ് മാസ്റ്റർ വിക്രം പറഞ്ഞത് പോലെ ഡാൻസ് നടക്കുമ്പോൾ പുക നിറച്ചിട്ടോണം ..ഒരു സാധനം പോലും ആൾക്കാര് കാണരുത്.. ഏതാണ്ട് അത് പോലെ രാത്രി സീനുകളിൽ മൊത്തം ഒരു നീലിപ്പും അതിനിടയിൽ നിറയുന്ന കുറേ പുകയും മാത്രമാണ്. ഒക്കെ ഹൊററിനു വേണ്ടിയായിരുന്നല്ലോ എന്ന് ആലോചിക്കുമ്പോഴാണ്.

ഒരു ആശ്വാസത്തിന് പറയാണെങ്കിൽ - രഞ്ജിൻ രാജിന്റെ പാട്ടുകൾ കൊള്ളാം . "ശോകം വേണ്ടാ ..മൂകം വേണ്ടാ ..കൂട്ടായി ഞങ്ങളില്ലേ .." പാട്ടും . പിന്നെ "ഒറ്റ നോക്ക് കൊണ്ട് ഞാൻ തൊട്ട് തൊട്ട് നിന്ന്' എന്ന പാട്ടും .. രണ്ടും ഇഷ്ടപ്പെട്ടു.

©bhadran praveen sekhar

No comments:

Post a Comment