Tuesday, August 12, 2025

അടിമുടി രസികൻ പടം !!

ഒരു ഹൊറർ സിനിമയുടെ മൂഡ് സൃഷ്ടിച്ചു കൊണ്ടുള്ള ഗംഭീര തുടക്കവും, ആദ്യാവസാനം വരെ അതേ മൂഡ് നില നിർത്തി കൊണ്ട് കഥയിലേക്ക് ബന്ധിപ്പിക്കുന്ന സിറ്റുവേഷണൽ കോമഡികളുമാണ് 'സു ഫ്രം സോ' യെ ക്ലീൻ എന്റെർറ്റൈനെർ ആക്കുന്നത്.

ഹൊറർ മൂഡ് സൃഷ്ടിക്കുന്നു എന്നതിനപ്പുറത്തേക്ക് ഇത് ഒരു ഹൊറർ പടമാകുന്നില്ല. കാരണം സിനിമയിലെ ഹൊറർ സീനുകൾക്ക് ലോജിക്ക് ഉണ്ട്.
ഒരു കാലത്തെ മലയാള സിനിമകളിൽ കണ്ടു ശീലിച്ച ഗ്രാമീണ കഥാ പരിസരങ്ങളും തനി നാടൻ കഥാപാത്രങ്ങളുമൊക്കെ കന്നഡയുടെ സാംസ്കാരികതയിൽ പുനരവതരിപ്പിക്കപ്പെട്ട ഫീലുണ്ട് 'സു ഫ്രം സോ'ക്ക്.

രാജ് ബി ഷെട്ടിയെ ഒഴിച്ച് നിർത്തിയാൽ സിനിമയിലെ ബഹുഭൂരിപക്ഷം നടീ നടന്മാരെയും മുൻപെവിടെയും കണ്ടതായി പോലും ഓർക്കുന്നില്ല. എന്നിട്ടും അവരൊക്കെ സിനിമയിൽ ആദ്യാവസാനം വരെ നിറഞ്ഞാടുകയാണ്.

സത്യൻ അന്തിക്കാട് സിനിമകളിൽ ഇന്നസെന്റും, മാമുക്കോയയും, ഒടുവിലാനും, ബഹദൂറും , ശങ്കരാടിയും, നെടുമുടിയും, മീനയും, കെ.പി.എ.സി ലളിതയുമടക്കമുള്ള ആർട്ടിസ്റ്റുകൾ പകർന്നാടിയ നാടൻ കഥാപാത്രങ്ങളെ സിനിമ കാണുമ്പോൾ ഓർത്തു പോയി.

ഹൊറർ മൂഡിൽ പറഞ്ഞു തുടങ്ങി കോമഡി ട്രാക്കിൽ രസകരമായി കഥ പറഞ്ഞു പോകുന്ന അതേ സിനിമയിലേക്ക് പ്രണയവും ആക്ഷനും വൈകാരിക രംഗങ്ങളുമൊക്കെ മനോഹരമായി തുന്നി ചേർത്തപ്പോൾ സിനിമ മറ്റൊരു തലത്തിലെത്തുന്നുണ്ട്.

സിനിമയുടെ കാതലിനെ ഉൾക്കൊണ്ട ഛായാഗ്രഹണവും പാട്ടുകളുമെല്ലാം ശ്രദ്ധേയമായി.

പേരറിയാത്ത നടീനടന്മാരാണെന്ന് പറഞ്ഞല്ലോ..പക്ഷേ ഈ സിനിമ കഴിയുമ്പോൾ അവരെയൊക്കെ അതാത് കഥാപാത്രങ്ങളുടെ പേരിൽ തന്നെയാകും നമ്മൾ ഓർക്കാൻ പോകുന്നത്. അക്കൂട്ടത്തിൽ എല്ലാവരുടെയും മനസ്സിൽ രവിയണ്ണ ഒന്നാമത് ഉണ്ടാകും.

മലയാളത്തനിമയുള്ള കന്നഡ സിനിമ സമ്മാനിച്ചതിന് ജെ.പി തുമിനാടിനു നന്ദി !!

©bhadran praveen sekhar

No comments:

Post a Comment