Wednesday, February 18, 2026

ചിരിയുടെ 'പ്രകമ്പനം' !!


'അടി കപ്യാരെ കൂട്ടമണി' യും 'രോമാഞ്ച'വുമൊക്കെ വിജയിച്ചു കയറിയ അതേ പാതയിലൂടെ ഹൊറർ-കോമഡി ഴോണറിൽ മറ്റൊരു രസികൻ പടം.

ഹോസ്റ്റൽ ലൈഫും, സൗഹൃദവും, പ്രേത ബാധയുമൊക്കെ ഒരുമിച്ച് വീണ്ടും പ്രമേയവത്ക്കരിക്കപ്പെടുന്നു എന്നതൊഴിച്ചാൽ മേൽപ്പറഞ്ഞ സിനിമകളിൽ നിന്ന് വ്യത്യസ്തമായൊരു കഥയാണ് പ്രകമ്പനം പറയുന്നത്.

ഒരു ഹൊറർ-കോമഡി എന്റെർറ്റൈനെർ എന്ന നിലക്ക് തൃപ്തിപ്പെടുത്തുന്ന അവതരണം.

കണ്ണൂരിന്റെ പ്രാദേശികതയും, കമ്യൂണിസ്റ്റ് രാഷ്ട്രീയ പശ്ചാത്തലവുമൊക്കെ സിനിമയുടെ കഥാപരിസരത്തെ രസകരമാക്കി മാറ്റുന്നുണ്ട്.

ഭക്തിയും, കമ്യൂണിസവും, സദാചാരവും, അന്ധവിശ്വാസവുമൊക്ക കൂട്ടി ചേർത്ത് ആദ്യാവസാനം വരെ ചിരിക്കാനുള്ള വകുപ്പുകൾ എഴുതി വച്ചിട്ടുണ്ട് ശ്രീഹരി വടക്കൻ.

പുതുതലമുറക്കാരെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമകളിൽ വീട്ടുകാർക്കും വയസ്സായവർക്കുമൊന്നും കാര്യപ്പെട്ട റോളുണ്ടാകാറില്ല എന്ന പരാതി തീർപ്പാക്കുന്നുണ്ട് 'പ്രകമ്പനം'.


മല്ലിക സുകുമാരന്റെ ചെമ്പകത്തമ്മ ആ നിലക്ക് ഈ സിനിമയുടെ നെടും തൂണാണ്.

പ്രകടനം കൊണ്ടായാലും ഡയലോഗ് ഡെലിവറി കൊണ്ടായാലും അവര് ഈ സിനിമയിൽ ഉണ്ടാക്കുന്ന 'പ്രകമ്പനം' ചെറുതല്ല. 

കണ്ണാ...എന്ന ഒരൊറ്റ വിളി തന്നെ ധാരാളം !!

സാഗർ - ഗണപതി - അമീൻ ടീമിന്റെ പ്രകടനങ്ങളും സൗഹൃദ കോംബോയുമൊക്കെ രസകരമായി തന്നെ വർക് ഔട്ട് ആയിട്ടുണ്ട്.

പ്രകടനത്തിൽ ഒന്ന് പാളിയാൽ സിനിമ തന്നെ മൊത്തത്തിൽ അടപടലം വീണു പോകാവുന്ന തരത്തിലുള്ള ഒരു കഥാപാത്രമായിരുന്നു സാഗറിന്റെ പുണ്യാളൻ. പക്ഷെ സാഗർ അത് കൃത്യതയോടെ അവതരിപ്പിച്ചു പ്രതിഫലിപ്പിച്ചു. പ്രത്യേകിച്ച് രണ്ടു കഥാപാത്രങ്ങളായി മാറി മറയുന്ന ട്രാൻസ്ഫോർമേഷൻ സീനുകളിൽ.

കലാഭവൻ നവാസിന്റെതും വേറിട്ടൊരു വേഷമായിരുന്നു. സ്‌ക്രീനിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഇനിയും എത്രയെത്ര വേഷങ്ങൾ ചെയ്യേണ്ടിയിരുന്ന ആളായിരുന്നു എന്ന ചിന്തയിലാണ്ടു പോയി.

അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടർ, കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ അടക്കം സിനിമയിൽ വന്നു പോയവരെല്ലാം ചിരി പടർത്തി.

ഹൊറർ-കോമഡി ഴോണറിൽ ഇനിയും തുടർച്ചയുണ്ടാകാനുള്ള സാധ്യതകൾ കൂടി അവശേഷിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. എന്തായാലും വിജേഷ് പാണത്തൂരിനു സധൈര്യം ചിരിയുടെ പ്രകമ്പനം തുടരാം.

©bhadran praveen sekhar

Friday, February 6, 2026

Sector 36

നോയ്ഡയിൽ അരങ്ങേറിയ കൊലപാതക പരമ്പരയാണ് സിനിമയുടെ ഇതിവൃത്തം എന്നൊക്കെ പറയുമ്പോൾ സ്വാഭാവികമായും നമ്മൾ പ്രതീക്ഷിക്കുന്ന ചില സംഗതികൾ ഉണ്ട്. പ്രത്യേകിച്ച് ഒരു ക്രൈം ത്രില്ലർ സിനിമയിൽ ഒഴിച്ച് കൂടാനാകാത്ത ചേരുവകൾ എന്ന് നമ്മൾ വിചാരിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ.

എന്നാൽ Sector 36 ലേക്ക് വന്നാൽ അതൊരു പൊളിച്ചെഴുത്താണ്. ഇവിടെ കുറ്റകൃത്യം വിശദീകരിക്കപ്പെടുന്നു..അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല. ഇരകൾക്ക് നീതി കിട്ടുന്നില്ല. പോലീസിലാകട്ടെ ഒരാൾക്കും ഹീറോ പരിവേഷവുമില്ല .. യഥാർത്ഥ വേട്ടക്കാർ സിസ്റ്റത്തിന്റെ പഴുതുകളിൽ കൂടി രക്ഷപ്പെടുന്നു.

എന്നിട്ടും ഈ സിനിമയുമായി നമ്മൾ കണക്ട് ആയിപ്പോകുന്നത് വിവരിക്കപ്പെടുന്ന കേസിന്റെ ഭീകരത കൊണ്ടാണ് .. ഇവിടെ ത്രില്ലടിപ്പിക്കുന്ന സിനിമാറ്റിക് മുഹൂർത്തങ്ങളില്ല .. പകരം കേസിന്റെ സാമൂഹിക യാഥാർഥ്യത്തെ നിരാശയോടെ അംഗീകരിക്കേണ്ടി വരും.

'Sector 36' ന്റെ ഹൈലൈറ്റ് എന്നത് വിക്രാന്ത് മസ്സി - ദീപക് ഡോബ്രിയാൽ ടീമിന്റെ പ്രകടനമാണ്.

താൻ നടത്തിയ കൊലപാതക പരമ്പരയെ യാതൊരു കുറ്റബോധമോ ഭയമോ ഇല്ലാതെ അഭിമാനത്തോടെ വിശദീകരിക്കുന്ന ദൈർഘ്യമേറിയ സീനിൽ പ്രേം സിംഗിന്റെ

ശരീര ഭാഷയും നോട്ടവും ചിരിയുമൊക്കെ പടർത്തുന്ന ഭീകരത വിക്രാന്ത് മസ്സിയുടെ കരിയറിലെ മികച്ച അഭിനയ മുഹൂർത്തങ്ങളായി മാറുന്നു.

അതേ സീനിൽ വിക്രാന്തിന് അഭിമുഖമായി ഒരേ ഇരുപ്പാണ് ദീപക് ഡോബ്രിയാൽ .. ഒരു പോലീസുകാരൻ എന്ന നിലക്ക് ഈ കേസിൽ അയാൾ ചോദിക്കാൻ ഉദ്ദേശിച്ചിരുന്ന ചോദ്യങ്ങളൊക്കെയും അപ്രസക്തമായ അവസ്ഥ. ഒറ്റയാൾ പ്രകടനം കൊണ്ട് വിക്രാന്ത് സ്‌കോർ ചെയ്തു പോകുന്ന അതേ സീനിൽ റിയാക്ഷനുകൾ കൊണ്ട് ദീപക് മറ്റൊരു അഭിനയക്കളരി ഒരുക്കുന്ന ഗംഭീര കാഴ്ച. 

©bhadran praveen sekhar