Tuesday, September 10, 2019

വിരോധാഭാസങ്ങളുടെ ഇട്ടിമാണി !!

വയസ്സായ അമ്മമാരെ ഉപേക്ഷിക്കുന്ന മക്കളെ ഉപദേശിക്കുക, മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാർക്ക് പിന്തുണ നൽകുക എന്നൊക്കെയുള്ള ഒരു ഉദ്ദേശ്യ ശുദ്ധി ഈ സിനിമക്ക് ഉണ്ടായിരുന്നിരിക്കാം. എന്നാൽ അവതരണത്തിലും തിരക്കഥയിലും ആ ഉദ്ദേശ്യ ശുദ്ധിയെ മറികടന്നു വരുന്നത് ഇട്ടിമാണിയുടെ വിരോധാഭാസങ്ങൾ മാത്രമാണ്. 

എന്തിനും പണം മാത്രം നോക്കുന്ന എന്ത് കാര്യത്തിലും കമ്മീഷൻ അടിക്കാൻ നോക്കുന്ന തൃശൂർകാരൻ കഥാപാത്രമായി മോഹൻലാലിന്റെ ഇട്ടിമാണി വരുമ്പോൾ  തൃശൂർ റൗണ്ടിൽ ഇരുന്നിരുന്ന മമ്മൂട്ടിയുടെ പ്രാഞ്ചിയും, ബിജു മേനോന്റെ റിനി ഐപ്പുമൊക്കെ ഇതെന്തൂട്ടെടാ ഗഡിയേ ഈ കാണിച്ചോണ്ടിരിക്കുന്നത് എന്ന് ചോദിക്കും. 
  
നടന വിസ്മയം എന്ന് ലാലേട്ടനെ പറയുമ്പോഴും  മുഴുനീള കഥാപാത്രത്തിൽ ഒരു പ്രാദേശിക ഭാഷ സംസാരിച്ചു കൊണ്ട് അഭിനയിക്കുന്നതിൽ ലാലേട്ടന് ഒരു തുടർച്ച ഇല്ലാത്ത പ്രശ്നമുണ്ട്. ആഘോഷിക്കപ്പെട്ട തൂവാനത്തുമ്പികളിൽ പോലും ആ പ്രശ്നം കണ്ടെത്താൻ സാധിക്കും. 

അമ്മച്ചിയെ നോക്കാൻ, അവരുടെ കൂടെയിരിക്കാൻ സമയമില്ലാത്ത മക്കളും, അമ്മച്ചിയെ സ്വന്തം മക്കളെക്കാൾ സ്നേഹിക്കുന്ന, അമ്മച്ചിയുടെ കൂടെ എപ്പോഴുമുണ്ടാകുന്ന മകനല്ലാത്ത മറ്റൊരാളും. ഈ ഒരു പ്ലോട്ട് പല സിനിമകളിൽ പല വിധത്തിൽ കൈകാര്യം ചെയ്യപ്പെട്ടതാണ്. അക്കൂട്ടത്തിൽ ഇന്നും മനസ്സിൽ നിക്കുന്നതാണ് സത്യൻ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'. സ്വത്ത് മാത്രം കൊതിക്കുന്ന, സ്നേഹമില്ലാത്ത മക്കളെ പാഠം പഠിപ്പിക്കാൻ കൊച്ചുത്രേസിയും റെജിയും കൂടെ ആ സിനിമയിൽ കാണിച്ചതിന്റെ ഒരു വിരോധാഭാസ പതിപ്പാണ് ഇവിടെ ഇട്ടിമാണിയും അന്നമ്മയും കൂടി ചെയ്യുന്നത് എന്ന് മാത്രം. 

ചൈന പശ്ചാത്തലത്തിലുള്ള ഒരു പാട്ട് ഒഴിച്ച് നിർത്തിയാൽ ആ പുതുമയും തീർന്നു. ആദ്യ പകുതി കണ്ടിരിക്കാവുന്ന തരത്തിൽ ഒരു ഫാമിലി എന്റർടൈനർ ആണെങ്കിൽ രണ്ടാം പകുതിയോടെ ഫാമിലിക്കൊപ്പം കാണാനും കേക്കാനും സാധിക്കാത്ത രീതിയിൽ എല്ലാ വളിപ്പും ചളിയും ദ്വയാർത്ഥ പ്രയോഗങ്ങളുമൊക്കെ കൂടി കോമഡിയിൽ പൊതിഞ്ഞു കെട്ടി അവതരിപ്പിക്കുകയാണ്. അവ്വിധം അസഹനീയമായി മാറുന്നുണ്ട് രണ്ടാം പകുതി. 

മക്കളാരും നോക്കാനില്ലാത്ത തൊണ്ണൂറു വയസ്സുകാരി അമ്മൂമ്മയെ ഇരുപത്തിമൂന്നുകാരൻ വിവാഹം കഴിച്ചു എന്നൊരു പത്ര വാർത്ത പണ്ട് വായിച്ച ഓർമ്മയുണ്ട്. വയസ്സായ ആണുങ്ങൾക്ക് തങ്ങളെ നോക്കാൻ ചെറുപ്പക്കാരിയെ കല്യാണം കഴിക്കാം, പക്ഷേ  തിരിച്ചു പാടില്ല എന്ന പൊതുബോധത്തെ തല്ലിക്കെടുത്തിയ ഒരു വാർത്തയായിരുന്നു അത്. 

വിവാഹമെന്നാൽ ലൈംഗികതക്ക് വേണ്ടി മാത്രമുളള സമ്മത പത്രമാണെന്നു ധരിച്ചു വച്ചിരിക്കുന്നവരോട് ആ പത്ര വാർത്തക്ക് കലഹിക്കാൻ ഒരുപാടുണ്ടായിരുന്നു.  വൃദ്ധയായ ഒരു സ്ത്രീയുടെ സംരക്ഷണ ചുമതല നിയമപരമായി നേടിയെടുക്കാൻ വേണ്ടി ഇരുപത്തിമൂന്നുകാരൻ ചെയ്ത ആ വിവാഹം 'ഇട്ടിമാണി' യിലെ പോലെ കോമാളി കളിയോ അശ്ലീലമായോ അല്ല സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടത് എന്നോർക്കണം. 

ആ ഒരു സംഭവത്തെ വേണമെങ്കിൽ  മനോഹരമായി അവതരിപ്പിക്കാനും ഗംഭീരമായി ചർച്ച ചെയ്യാനും സാധ്യത ഉണ്ടാക്കാമായിരുന്നു ഇട്ടിമാണി എന്ന സിനിമയിൽ. പക്ഷെ എന്ത് ചെയ്യാം ഈ  ഇട്ടിമാണി വെറും കുന്ദംകുളത്തെ  Made In China ആയിപ്പോയില്ലേ . ആ നിലവാരമേ ഉണ്ടാവുള്ളൂ എന്ന് ആദ്യമേ മനസ്സിലാക്കണമായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = ആദ്യ പകുതിയിലെ തരക്കേടില്ലാത്ത കോമഡിയും സിദ്ധീഖിന്റെ പള്ളീലച്ചൻ വേഷവും ലാലേട്ടനുമായുള്ള ഫ്ലാഷ്ബാക്കിലെ കോമ്പിനേഷൻ സീനുകളുമൊക്കെയാണ്  ആകപ്പാടെ ആശ്വാസമായത്. അല്ലാത്ത പക്ഷം മഹാ ബോറ് സിനിമ എന്ന് തന്നെ പറയേണ്ടി വരുന്നു. 

*വിധി മാർക്ക് = 4/10

-pravin-

1 comment: