Monday, March 8, 2021

കറുത്ത ഇന്ത്യയിലെ വെള്ളക്കടുവ !!


ബുക്കർ സമ്മാനം നേടിയ അരവിന്ദ് അഡിഗയുടെ 'The White Tiger' ന്റെ സിനിമാവിഷ്ക്കാരം എന്നതിനേക്കാൾ ഇന്ത്യയിലെ സാമൂഹിക യാഥാർഥ്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടി എന്ന് വേണം വൈറ്റ് ടൈഗറിനെ വിശേഷിപ്പിക്കാൻ.

പഠിക്കാനുള്ള കഴിവുണ്ടായിട്ടും പഠിക്കാനുള്ള സാഹചര്യമില്ലാത്തത് കൊണ്ട് മാത്രം പഠനം നിർത്തി കുടുംബം പോറ്റാൻ കുലത്തൊഴിലിനോ കൂലിപ്പണിക്കോ പോകേണ്ടി വരുന്ന ഇന്ത്യയിലെ എണ്ണമറ്റ കുട്ടികളിലെ ഒരു മുഖം മാത്രമാണ് സിനിമയിലെ ബൽറാം ഹൽവായിയുടെ.
കടുവകൾക്കിടയിൽ അപൂർവ്വമായി മാത്രം ജനിച്ചു വീഴുന്ന ഒരു വെള്ളക്കടുവയെ പോലെ ബൽറാം തന്റെ കൂട്ടരിൽ നിന്ന് എങ്ങിനെ വ്യത്യസ്തനായി മാറുന്നു അല്ലെങ്കിൽ സ്വയം മാറ്റിയെടുക്കുന്നു എന്നതാണ് 'വൈറ്റ് ടൈഗർ' കാണിച്ചു തരുന്നത്. Slumdog Millionaire , Parasite പോലുള്ള സിനിമകളുടെ സ്വാധീനവും വൈറ്റ് ടൈഗറിൽ നിരീക്ഷിക്കാവുന്നതാണ്.

ഇന്ത്യയിലെ അവശ ജനതയുടെ തൊഴിലും തൊഴിലിടങ്ങളും തൊഴിൽ വ്യവസ്ഥകളുമൊക്കെ ജാതീയമായി എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് കാണിച്ചു തരുന്നുണ്ട് സിനിമ. ഇന്ത്യയിലെ പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വലുതാക്കിയതിൽ ജാതീയതക്കുള്ള പങ്ക് അത്ര വലുതാണ്.
ഒരു ഭാഗത്ത് ജാതീയതയുടെ പ്രശ്നങ്ങൾ പറയുമ്പോൾ തന്നെ കുടുംബം പോറ്റാൻ സ്വന്തം മതവും മതവിശ്വാസവും മറച്ചു വെക്കേണ്ടി വരുന്നവരുടെ ഗതികേടിനെയും സിനിമ എടുത്തു കാണിക്കുന്നുണ്ട്.
ഇന്ത്യയിൽ ഒരു പാവപ്പെട്ടവന് പണക്കാരൻ ആകണമെങ്കിൽ ഒന്നുകിൽ അയാൾ ഒരു ക്രിമിനലായി മാറണം അല്ലെങ്കിൽ രാഷ്ട്രീയക്കാരനാകണം എന്ന് ബൽറാം പറയുന്നത് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നാണ്. ജീവിതകാലം മുഴുവൻ ഒരാളുടെ തൊഴിലാളി ആയി ജീവിച്ചു മരിച്ചാലും ഒരു മണിക്കൂറോ ഒരു മിനുട്ടോ ഒരു സെക്കൻഡോ പോലും ആരുടേയും സേവകനായി ജീവിക്കരുത് എന്നത് തന്നെയാണ് ബൽറാമിന്റെ ജീവിതം നമ്മളോട് പറയുന്നത്.

'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' സിനിമയിൽ ദുൽഖറിന്റെ കാസി പറയുന്ന 'എന്റെ വിധി എന്റെ തീരുമാനങ്ങളാണ്' എന്ന ഡയലോഗ് വൈറ്റ് ടൈഗറിലെ ബൽറാം ഹൽവായിയുടെ ജീവിതവുമായി ഏറെ ചേർന്ന് നിൽക്കുന്നു.
ബൽറാം എന്ന കഥാപാത്രം അനുഭവിക്കുന്ന അവഹേളനവും അവന്റെ മനസികസംഘർഷങ്ങളും രോഷവുമൊക്കെ പ്രേക്ഷകരിലേക്ക് കൃത്യമായി പകർന്ന് കൊടുക്കുന്ന പ്രകടനമായിരുന്നു ആദർശ് ഗൗരവിന്റേത്. രാജ്‌കുമാർ റാവുവും പ്രിയങ്കാ ചോപ്രയുമൊക്കെ അവരവരുടെ റോളുകൾ ഗംഭീരമാക്കി.
ആകെ മൊത്തം ടോട്ടൽ = പറഞ്ഞു വന്ന വിഷയത്തിന്റെ തീവ്രത പരിഗണിച്ചാൽ അത്ര ഗംഭീരമാകാതെ പോയ ഒരു ക്ലൈമാക്സ് ആണ് സിനിമയുടേതെങ്കിലും ഒരു 'വൈറ്റ് ടൈഗറി' ന്റെ അപൂർവ്വതകൾ പോലെ സിനിമ അപ്പോഴും പ്രസക്തമെന്ന് പറയേണ്ടി വരുന്നു.

*വിധി മാർക്ക് = 7.5/10

-pravin-

1 comment: