Friday, February 11, 2022

ബ്രോ ഡാഡി അത്ര പോരാ ബ്രോ !!


ഈ സിനിമയുടെ കാര്യത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു OTT റിലീസ് എന്ന് പറയാം. ഒരു ബിഗ് സ്‌ക്രീനിൽ കണ്ടറിയേണ്ടതോ ആസ്വദിക്കേണ്ടതോ ആയ എന്തെങ്കിലുമൊരു മികവ് ബ്രോ ഡാഡിയിൽ ഇല്ല ..

കഥാപരമായി നോക്കിയാൽ ഒമർ ലുലുവിന്റെ 'ധമാക്ക'യെ ഒന്ന് കൂടി നില മെച്ചപ്പെടുത്തി കൊണ്ട് ഒരു ഫാമിലി മൂവിയുടെ മൂഡിലേക്ക് കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം.
ലൂസിഫർ പോലൊരു ആഘോഷ സിനിമ സംവിധാനം ചെയ്ത പൃഥ്വിരാജിനെ പോലൊരാൾക്ക് പറ്റിയ കൈയ്യബദ്ധം തന്നെയാണ് ബ്രോ ഡാഡി.
കോമഡി വേഷങ്ങളിൽ അമ്പേ പരാജയമായിട്ടുള്ള പൃഥ്വിരാജ് തന്നെ ഈ സിനിമയിലെ കോമഡി സീനുകൾ മറ്റുള്ളവർക്ക് അഭിനയിച്ചു കാണിച്ചു കൊണ്ട് സംവിധാനിക്കുന്നതിലെ വിരോധാഭാസം തന്നെയാണ് സ്‌ക്രീനിലെ പോരായ്മകളായി നിറഞ്ഞു നിന്നത്.
കാലഘട്ടം ഏതാണെന്നൊന്നും നോക്കാതെ ഉള്ള ഗർഭം കൊണ്ട് എങ്ങിനെയെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള സംവിധായകന്റെ കഠിന പരിശ്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നില്ല.
വർക് ഔട്ട് ആകാതെ പോയ കോമഡിയെ ചൊല്ലി സംവിധായകനെ വിമർശിക്കണ്ട എന്നും കരുതി ഇരിക്കുമ്പോഴാണ് കോമഡിക്ക് വേണ്ടി മാത്രം സൗബിനെ ഇറക്കുമതി ചെയ്തത്. സൗബിന്റെ കഥാപാത്രവും പ്രകടനവുമെല്ലാം ബ്രോ ഡാഡിയിലെ മുഷിവുകളുടെ ആഘാതം കൂട്ടി തരുക മാത്രമാണ് ചെയ്തത്.
ഉണ്ണി മുകുന്ദന്റെ അതിഥി വേഷത്തിനൊന്നും ഒരു സ്‌ക്രീൻ പ്രസൻസും ഇല്ലാതെ പോയി. മേക്കപ്പിന്റെ കാര്യത്തിൽ ദൃശ്യം 2 വിലെ റാണിയെ കവച്ചു വക്കുന്ന വിധമാണ് 'ബ്രോ ഡാഡി' യിലെ അന്നയായി മീന എത്തുന്നത്.

വരനെ ആവശ്യമുണ്ട് സെറ്റിൽ നിന്ന് നേരെ 'ബ്രോ ഡാഡി'യിലേക്ക് വന്ന പോലെയായിരുന്നു കല്യാണിയുടെ അഭിനയം. കഥാപാത്രങ്ങൾ മാറുന്നതിന് അനുസരിച്ചു ഭാവപ്രകടനങ്ങളിൽ വ്യത്യാസം കൊണ്ട് വരാൻ മടിയുള്ളത് പോലെ തോന്നി.
അപ്പുക്കുട്ടൻ വേഷങ്ങളുടെ ഹാങ്ങ് ഓവറിൽ നിന്ന് മുക്തനായ ഒരു ജഗദിഷിനെയാണ് സമീപ കാല സിനിമകളിൽ കാണുന്നത്. അച്ഛൻ വേഷങ്ങളെയൊക്കെ അദ്ദേഹം ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യുന്നത് കാണാം.
പ്രകടനം കൊണ്ട് മോശം പറയിപ്പിക്കാതെ പോകുമ്പോഴും മല്ലികാ സുകുമാരനൊക്കെ ടൈപ്പ് അമ്മ-അമ്മൂമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി കൊണ്ടിരിക്കുകയാണ് എന്ന് പറയേണ്ടി വരുന്നു.
ബ്രോ ഡാഡി എന്ന ടൈറ്റിൽ കഥാപാത്രത്തെ മോഹൻ ലാൽ മനോഹരമാക്കിയെങ്കിലും പ്രകടനപരമായ പുത്തൻ സാധ്യതകളൊന്നും തന്നെ ആ കഥാപാത്രത്തിനില്ലായിരുന്നു.
അങ്ങിനെ നോക്കിയാൽ മോഹൻലാലിന്റെ ടൈറ്റിൽ കഥാപാത്രത്തെക്കാൾ 'ബ്രോ ഡാഡി'യിൽ നിറഞ്ഞു നിൽക്കാൻ സാധിച്ചത് ലാലു അലക്സിനാണ്. കോമഡിയും ഇമോഷനുമൊക്കെ സമ്മിശ്രമായി തന്നെ വന്നു പോകുന്ന സീനുകളിലെല്ലാം ലാലു അലക്സ് തിളങ്ങി നിന്നു.
ആകെ മൊത്തം ടോട്ടൽ = OTT റിലീസിലെ വാണിജ്യ ബുദ്ധിക്കപ്പുറം ഇതേ കഥ നല്ലൊരു തിരക്കഥയിലൂടെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ ബോളിവുഡിലെ 'Badhai Ho' പോലെയൊരു മികച്ച family entertainer സിനിമ മലയാളത്തിലും സംഭവിച്ചേനെ.

*വിധി മാർക്ക് = 5.5 /10

-pravin-

No comments:

Post a Comment