Tuesday, February 15, 2022

'മുടി'ക്കുമുണ്ട് പറയാൻ ഒരു രാഷ്ട്രീയം !!


ഏറെ ലളിതവും എന്നാൽ ശക്തമായ രാഷ്ട്രീയവും പറയുന്ന ഒരു കൊച്ചു സിനിമയാണ് 'മുടി'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് മുടിയുമായി ബന്ധപ്പെട്ട സിനിമ തന്നെയെങ്കിലും മുടിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചിന്തകളും നിലപാടുകളുമല്ല സിനിമയുടേത്.
കോവിഡിന്റെ തുടക്ക കാലത്തെ ഭീതിപ്പെടുത്തുന്ന നിയമങ്ങളും അടച്ചു പൂട്ടലുകളുമൊക്കെ സാധാരണക്കാരുടെ ജീവിതങ്ങളെ എത്ര മാത്രം വരിഞ്ഞു മുറുക്കിയിരിക്കാം എന്ന് ചിന്തിപ്പിക്കുന്ന കഥാപശ്ചാത്തലമുണ്ട് 'മുടി'യിൽ .
വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്തിനെ കണ്ടൈൻമെൻറ് സോൺ ആക്കി പ്രഖ്യാപിക്കുന്നിടത്തു നിന്നാണ് സിനിമയുടെ തുടക്കം.
ഈ തുരുത്ത് എന്നത് പല പല കാരണങ്ങളാൽ പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു പോയ മനുഷ്യരുടേതാണ് എന്ന് നിരീക്ഷിക്കാം. അവിടെ നഷ്ട പ്രണയവും സൗഹൃദവും പിണക്കങ്ങളും പരിഭവങ്ങളും വാശിയും നിറഞ്ഞ മനുഷ്യരുടെ പല വകഭേദങ്ങളുണ്ട്.
തലയിൽ ഭംഗിയോടെ പരിപാലിക്കപ്പെടുന്ന മുടിയോടുള്ള നിലപാടല്ല നിലത്തു വീണു കിടക്കുന്ന മുടിയോട് മനുഷ്യനുള്ളത്. നിലത്തു വീണു കിടക്കുന്ന മുടിയോടെന്ന പോലെ മുടി വെട്ടുന്നവരോടുമുണ്ട് വിവേചനങ്ങൾ. ആ വിവേചനത്തിന് പിന്നിൽ എതിർക്കപ്പെടേണ്ട ഹീന രാഷ്ട്രീയമുണ്ട്.
ജാതി ചോദിക്കരുത് പറയരുത് എന്ന് പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ കേരളത്തിൽ ഇന്നും ജാതീയമായി അധിക്ഷേപിക്കപ്പെടുന്നവരും ഒറ്റപ്പെടുന്നവരും വിവേചനം നേരിടുന്നവരുമുണ്ട് എന്ന സത്യം ഒളിച്ചു വക്കേണ്ടതല്ല തുറന്ന് പറയേണ്ടതും പ്രതിരോധിക്കേണ്ടതുമായ ഒന്നാണെന്ന് സിനിമ ഓർമ്മപ്പെടുത്തുന്നു.
അച്ഛന്റെ മുടി വെട്ടാൻ വീട്ടിലേക്ക് വരുമോ എന്ന് ചോദിക്കുന്നവനോട് സംഘടനയുടെ തീരുമാനം അറിയിച്ചു കൊണ്ടുള്ള ഓഡിയോ കേൾപ്പിക്കുന്ന മണിയിലൂടെ മുടി വെട്ടി തൊഴിലെടുക്കുന്നവരെ ജാതീയമായി നോക്കി കാണുന്ന ചിന്താഗതിയെ തന്നെയാണ് സിനിമ പ്രതിരോധിക്കുന്നത്.
അയ്യങ്കാളിയുടെയും അംബേദ്‌ക്കറുടെയുമൊക്കെ ഛായാ ചിത്രങ്ങൾ സിനിമയുടെ പല ഭാഗത്തും ഗംഭീരമായി തന്നെ പ്രദർശിക്കപ്പെടുന്നത് കാണാം. അതിലേറ്റവും ഇഷ്ടപ്പെട്ടത് സലൂണിന്റെ ചുവരിൽ വരച്ചിട്ട മമ്മുട്ടിയുടെ അംബേദ്‌കറിന്റെ ചിത്രമാണ് . അതിനേക്കാളേറെ ആ സലൂണിന്റെ പേര് - ബാബ സലൂൺ !!
വീട്ടിൽ വന്നു മുടി വെട്ടി തരുമോ എന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്ക് വീട്ടിൽ വന്നാൽ മുടി വെട്ടി തരാം എന്ന ബോർഡ് തിരിച്ചിടുന്നിടത്താണ് 'മുടി' അതിന്റെ വിപ്ലവകരമായ ചിന്ത പങ്കു വക്കുന്നത്.
ആകെ മൊത്തം ടോട്ടൽ = കൈകാര്യം ചെയ്ത വിഷയം കൊണ്ടും അവതരിപ്പിച്ച രീതി കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ഛായാഗ്രഹണം കൊണ്ടും അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനം കൊണ്ടുമൊക്കെ തന്നെയാണ് നാൽപ്പത്തി രണ്ടു മിനുട്ടോളം ദൈർഘ്യമുള്ള ഈ കുഞ്ഞു സിനിമ മനോഹരമായി അനുഭവപ്പെട്ടത്.

* വിധി മാർക്ക് = 7/10
-pravin-

No comments:

Post a Comment