Saturday, March 26, 2022

കുറ്റാന്വേഷണ സിനിമകളുടെ സ്ഥിരം സമവാക്യങ്ങളെ തിരുത്തുന്ന 'സല്യൂട്ട് ' !!


ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ കെട്ടു മട്ടു ഭാവങ്ങൾ പോസ്റ്ററുകളിലും ട്രെയ്‌ലറിലും നിറഞ്ഞു നിന്നത് കൊണ്ട് തന്നെ മുൻവിധികളോടെ തന്നെയാണ് സിനിമ കണ്ടു തുടങ്ങിയത്. എന്നാൽ കണ്ടു ശീലിച്ച പോലീസ് കുറ്റാന്വേഷണ സിനിമകളിൽ നിന്ന് മാറി തീർത്തും മന്ദഗതിയിലുള്ള തുടക്കവും അവതരണവുമായിരുന്നു സല്യൂട്ടിന്റേത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുൽഖറിന്റെ പോലീസ് വേഷത്തിലുള്ള ഒരു നല്ല എൻട്രി പോലും കാണാതെ പോയപ്പോൾ സിനിമയുടെ ജോണർ പോലും മാറിപ്പോയെന്ന് സംശയിച്ചു. എന്നാൽ സ്ലോ പേസിലാണെങ്കിലും മുന്നോട്ട് പോകും തോറും സിനിമയുടെ കഥാഗതികളിൽ സങ്കീർണ്ണത അനുഭവപ്പെടാൻ തുടങ്ങി.
ഒരു കൊലപാതക കേസിന്റെ അന്വേഷണമല്ല, മറിച്ച് കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസ് കഥാപാത്രങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങളും അത് മൂലം കേസ് അന്വേഷണത്തിൽ അവർക്ക് നടത്തേണ്ടി വരുന്ന കൃത്രിമത്വങ്ങളും വിട്ടു വീഴ്ചകളുമൊക്കെ കൂടെ സൃഷ്ടിച്ചെടുക്കുന്ന ചില അനിശ്ചിതത്വങ്ങളാണ് 'സല്യൂട്ടി'ന്റെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ഒരേ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠാനുജന്മാർക്കിടയിൽ ഈ കേസ് അന്വേഷണം ഉണ്ടാക്കുന്ന ഔദ്യോഗികപരമായ അഭിപ്രായ വ്യത്യാസങ്ങൾ അവരെ വ്യക്തിപരമായ അകൽച്ചകളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നതൊക്കെ നന്നായി തന്നെ വർക് ഔട്ട് ആയിട്ടുണ്ട് സിനിമയിൽ.
ഏറെ കാലത്തിന് ശേഷം മനോജ് കെ ജയന്റെ ഒരു മികച്ച പ്രകടനത്തിന് കൂടി അവസരമൊരുക്കി കൊടുത്തു സല്യൂട്ട് സിനിമയിലെ DYSP അജിത് കരുണാകരൻ എന്ന കഥാപാത്രം. ഒരർത്ഥത്തിൽ ദുൽഖറിന്റെ നായകൻ വേഷത്തെക്കാൾ പ്രകടന സാധ്യതകൾ ഉണ്ടായതും മനോജ് കെ ജയന്റെ കഥാപാത്രത്തിന് തന്നെ എന്ന് പറയാം.
ഒരു ഭാഗത്ത് അനിയനോടുള്ള സ്നേഹം ഒതുക്കി വക്കുന്ന ചേട്ടനായും മറു ഭാഗത്ത് അതേ അനിയനോട് ഔദ്യോഗികമായുണ്ടായ വെറുപ്പ് പരസ്യമായി തന്നെ പ്രകടിപ്പിക്കുന്ന DYSP ആയും മനോജ് കെ ജയൻ നിറഞ്ഞാടി 'സല്യൂട്ടി'ൽ.
ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ലേബൽ ഉള്ളപ്പോഴും പലയിടങ്ങളിലും ഒരു ഇമോഷണൽ ഡ്രാമയുടെ മൂഡിലേക്കും മാറി മറയുന്നുണ്ട് സിനിമ.
കണ്ടു പരിചയിച്ച പോലീസ് കുറ്റാന്വേഷകന്റെ മുഖ ഭാവങ്ങളിൽ നിന്ന് മാറി തീർത്തും നിസ്സഹായനും നിരാശനുമായ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ കാണാം ദുൽഖറിന്റെ എസ്.ഐ അരവിന്ദ് കരുണാകരനിൽ. ഒരു പോലീസ് നായക കഥാപാത്രത്തെ അങ്ങിനെ ഒരു രൂപ ഭാവത്തിൽ കാണാൻ ആഗ്രഹിക്കാത്തവരാണെങ്കിൽ അവർക്ക് നിരാശപ്പെടാൻ ഒരുപാടുണ്ട് 'സല്യൂട്ടി'ൽ.
ഭൂരിപക്ഷ പ്രേക്ഷകരുടെയും പ്രതീക്ഷക്കനുസരിച്ച ഒരു പോലീസ് വേഷമായിരുന്നില്ല ദുൽഖറിന്റേത് എന്നതിനൊപ്പം തന്നെ സ്ഥിരം കുറ്റാന്വേഷണ സിനിമകളിൽ നിന്നൊക്കെ വിപരീതമായി പറഞ്ഞവസാനിപ്പിക്കുന്ന ക്ലൈമാക്സ് കൂടിയാകുമ്പോൾ പലർക്കും 'സല്യൂട്ടി'നെ ഉൾക്കൊള്ളാൻ സാധിക്കാതെ പോയെന്നു വരാം.
ആകെ മൊത്തം ടോട്ടൽ = എന്തായാലും റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ് ടീമിന്റെ ഏറ്റവും മികച്ച സിനിമയായി പരിഗണിക്കപ്പെട്ടില്ലെങ്കിലും ഒരിക്കലും മോശം സിനിമയായി വിലയിരുത്തപ്പെടേണ്ടതല്ല 'സല്യൂട്ട്' . കുറഞ്ഞ പക്ഷം പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ ഏറ്റവും നന്നായി അലിഞ്ഞു ചേർന്ന് കിടക്കുന്ന ഒരു സിനിമ എന്ന നിലക്കെങ്കിലും 'സല്യൂട്ട്' അംഗീകരിക്കപ്പെടേണ്ടതുണ്ട്.

*വിധി മാർക്ക് = 7.5/10

-pravin-

No comments:

Post a Comment