Friday, March 25, 2022

നീതിബോധമുള്ള രാഷ്ട്രീയ സിനിമാ നിർമ്മിതി !!


മലയാള സിനിമാ ചരിത്രമെടുത്തു പരിശോധിച്ചാൽ ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തെ കൂട്ട് പിടിച്ചോ വിമർശിച്ചോ സംസാരിക്കുന്ന സിനിമകളെയാണ് പൊതുവെ രാഷ്ട്രീയ സിനിമകളായി വിലയിരുത്താറുള്ളത്. ആ നിലക്കല്ലാതെ സ്വാഭാവിക 'രാഷ്ട്രീയം' സംസാരിച്ച മലയാള സിനിമകളെ ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ഇങ്ങിനെ ഒരു സാഹചര്യത്തിൽ തന്നെയാണ് 'പട' യെ മികച്ച രാഷ്ട്രീയ സിനിമയായി വിലയിരുത്തേണ്ടി വരുന്നത്.

1996 ലെ ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിനെതിരെ നാൽവർ സംഘം നടത്തിയ വിപ്ലവകരമായ പോരാട്ടം പത്ര മാധ്യമങ്ങളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ആ പോരാട്ടം എന്തിന് വേണ്ടിയായിരുന്നു എന്നത് സംബന്ധിച്ച് തുടർ ചർച്ചകളോ അവരുന്നയിച്ച കാര്യങ്ങൾക്ക് അനുകൂലമായ എന്തെങ്കിലും നടപടികളോ ഒരു സർക്കാരുകളുടെയും ഭാഗത്ത് നിന്നുമുണ്ടായില്ല എന്നതാണ് വസ്തുത.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമകൾ നിർമ്മിക്കപ്പെടുമ്പോൾ വാണിജ്യപരമായ നേട്ടങ്ങൾക്ക് വേണ്ടി പല വിട്ടു വീഴ്ചകളും നടക്കാറുണ്ട്. എന്നാൽ 'പട' ആ കാര്യത്തിൽ ഒരു അപവാദമായി മാറുന്നത് വസ്തുതാപരമായ അതിലെ അവതരണവും കൈകാര്യം ചെയ്ത വിഷയത്തിലെ വ്യക്തതയും കൃത്യതയുമൊക്കെ കൊണ്ടാണ്.

1996 ൽ പാലക്കാട് കളക്ടറെ ബന്ദിയാക്കി കൊണ്ട് ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി 'അയ്യങ്കാളിപ്പട'നടത്തിയ പോരാട്ടത്തിന്റെ ഒരു നേർ സാക്ഷ്യമെന്നോണം അതി ഗംഭീരമായി തന്നെയാണ് 'പട' ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
96 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന കവലകളും, ചായപ്പീടികയും, ബസും, കാറും , കളക്ടറേറ്റ് പരിസരവുമൊക്കെ മനോഹരമായി പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത് കാണാം സിനിമയിൽ.
ഒരു ഡോക്യൂമെന്ററി സിനിമയുടെ രൂപത്തിലേക്ക് മാറ്റാതെ, തീർത്തും റിയലിസ്റ്റിക്കായി, എന്നാൽ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമടക്കമുള്ള അവശ്യ സിനിമാറ്റിക് ഘടകങ്ങളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ട് 'പട'യുടെ തിയേറ്റർ കാഴ്ചകളെ ഉദ്വേഗഭരിതമാക്കാൻ സംവിധായകനും കൂട്ടർക്കും സാധിച്ചു.
കാസ്റ്റിങ്ങിലെ സൂക്ഷ്മതയും ജോജു, വിനായകൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ടി ജി രവി, പ്രകാശ് രാജ്, കളക്ടറായി എത്തിയ അർജ്ജുൻ രാധാകൃഷ്ണൻ എന്നിവരുടെയൊക്കെ പ്രകടനങ്ങളും എടുത്തു പറയേണ്ട മികവാണ്.
1975 ൽ പേരിനെങ്കിലും നിലവിൽ വന്ന ആദിവാസി ഭൂ നിയമമാണ് 1996 ൽ കേരള നിയമസഭയിൽ ഒറ്റക്കെട്ടായി അട്ടിമറിക്കപ്പെട്ടത്.
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ.. നിങ്ങളവരുടെ കറുത്ത കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ..നിങ്ങൾ ഞങ്ങളുടെ കുഴിമാടം കുളംതോണ്ടുന്നോ ? നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന് എഴുതിയ സാക്ഷാൽ കടമ്മനിട്ട പോലും അന്ന് ഭരണകൂടത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
ഗൗരിയമ്മക്കപ്പുറം മറ്റൊരു എതിർ ശബ്ദം പോലും അന്ന് നിയമസഭയിൽ ഉയരാതെ പോയി.
നിയമപ്രകാരം ഭൂമിക്ക് അവകാശമുണ്ടായിട്ടും സ്വന്തമായൊരു തുണ്ട് ഭൂമി പോലുമില്ലാത്തവരായി മാറിയ ആദിവാസികൾക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാൾ വലിയ നീതിബോധം മറ്റെന്തുണ്ട് ?
അങ്ങിനെയൊരു നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ അയ്യങ്കാളിപ്പടയോടും അതിന്റെ ഭാഗമായവരോടുമൊക്കെ ഭരണകൂടം ചെയ്തത അനീതിയെ കുറിച്ച് സിനിമയിലൂടെ തരുന്ന വിവരണങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്.

ആദിവാസി ഭൂനിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നടന്ന പഴയ അയ്യങ്കാളിപ്പടയുടെ പോരാട്ടത്തെ 'പട'യിലൂടെ പുനരാവിഷ്‌ക്കരിച്ചതിലൂടെ സംവിധായകൻ നടത്തുന്ന ഓർമ്മപ്പെടുത്തലുകൾ കേരളം കണ്ടില്ലെന്ന് നടിക്കരുത്.
26 വർഷങ്ങൾക്ക് മുൻപ് നടന്ന പോരാട്ടത്തെ സിനിമയിലൂടെ ഓർമ്മപ്പെടുത്തുമ്പോഴും ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു മാറ്റവുമില്ലാതെ ഇന്നും അതേ പടി തുടരുകയാണ്.
ഈ പോരാട്ടം തുടരണം തുടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞവസാനിപ്പിക്കുന്ന ഇങ്ങനൊരു സിനിമ കാണാതെ പോകുന്നത് പോലും അനീതിയാണ് എന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ = മികച്ച ഒരു രാഷ്ട്രീയ സിനിമ.

*വിധി മാർക്ക് = 8.5/10
-pravin-

No comments:

Post a Comment