Tuesday, March 15, 2022

വർഗ്ഗീയവത്ക്കരിക്കേണ്ട സിനിമയല്ല മേപ്പടിയാൻ !!


'മേപ്പടിയാൻ' സിനിമ ഇറങ്ങിയ സമയത്ത് പലരിൽ നിന്നായി കേട്ട പ്രധാന പരാതി അതൊരു 'സംഘി സിനിമ'യാണ് എന്നായിരുന്നു. എന്താണ് 'സംഘി സിനിമ' കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതുമായി വ്യക്തത കിട്ടാത്തത് കാരണം കൊണ്ടും സിനിമ കണ്ടിട്ടില്ലാത്തത് കൊണ്ടും അന്ന് പ്രതികരിക്കാൻ നിന്നില്ല. എന്നാൽ അതേ മുൻവിധികളോടെ തന്നെ 'മേപ്പടിയാൻ' കണ്ടിട്ടും ആ ഒരു പരാതിയിൽ കഴമ്പുള്ളതായി തോന്നിയില്ല എന്ന് മാത്രമല്ല സിനിമ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല കഥാപാത്രമായി വിലയിരുത്താം ജയകൃഷ്ണനെ. ആ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ നമ്മളുടേത് കൂടിയായി മാറ്റുന്ന വിധം ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഓരോ സീനുകളും. ഇന്ദ്രൻസ്, സൈജു കുറുപ്പ്, ഷാജോൺ എല്ലാവരും സൂപ്പർ.

ഏറെ ഇഷ്ടപ്പെട്ട മറ്റൊരു കാര്യം ചെങ്കോലിലെ പരമേശ്വരന് ശേഷം നല്ലൊരു കാരക്ടർ റോളിൽ ജോണിയെ കാണാനായതാണ്. അവസാന സീനുകളിലെ നായകൻറെ അയ്യപ്പ വേഷവും ശബരി മല കയറ്റവുമൊക്കെ സിനിമയുടെ പ്രമേയത്തിനോട് ചേർന്ന് നിൽക്കുന്ന ഒന്നായി തോന്നിയില്ല എന്നതൊഴിച്ചാൽ ഓവറാൾ പടം ഇഷ്ടപ്പെട്ടു.

ഇനി ഈ സിനിമയുമായി ബന്ധപ്പെട്ട പരാതികളോടുള്ള പ്രതികരണത്തിലേക്ക് വരാം. സേവാ ഭാരതിക്ക് നന്ദി പ്രകാശിപ്പിച്ചു എന്നതാണ് അതിൽ ഒന്ന്. സേവാ ഭാരതിയുടെ ആംബുലൻസ് സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ആ നന്ദി പ്രകാശനം എന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തുകയുണ്ടായി. സേവാ ഭാരതിയുടെ ആംബുലൻസ് ഏത് സാഹചര്യത്തിലാണ് ഉപയോഗിക്കേണ്ടി വന്നത് എന്നതിനും പുള്ളി മറുപടി പറയുന്നുണ്ട്.
സേവാ ഭാരതിയുടെ ആംബുലൻസ് സിനിമയുടെ ഒരു സീനിൽ കാണാം എന്നതൊഴിച്ചാൽ സിനിമയുടെ കഥയിൽ എവിടെയെങ്കിലും അതുമായി ബന്ധപ്പെട്ട വർണ്ണനകളോ റഫറൻസോ ഒന്നുമില്ല . ആംബുലൻസിന്റെ ആ പേര് കൊണ്ട് എങ്ങിനെയാണ് മേപ്പടിയാൻ സംഘി സിനിമയാകുന്നത് എന്നറിയില്ല. ഇനി ആ ലെവലിൽ നോക്കിയാൽ തന്നെ സേവാ ഭാരതിയുടെയും SDPI യുടേയുമൊക്കെ ആംബുലൻസുകൾ ഭാഗമായ മുൻകാല സിനിമകളെയൊക്കെയും സംഘി / സുഡാപ്പി സിനിമകളാക്കി വിലയിരുത്തേണ്ടി വരില്ലേ ?

അടുത്ത പരാതി സിനിമയിലെ നായകൻ നിസ്സഹായനായ ഹിന്ദുവും നെഗറ്റിവ് ഷെയ്ഡ് വരുന്ന കഥാപാത്രങ്ങൾ മുസ്‌ലിം -ക്രിസ്ത്യൻ മത വിഭാഗത്തിൽ പെട്ടവരുമാണ് എന്നായിരുന്നു. ഇന്ദ്രൻസിന്റെ ഹാജിയാർ കഥാപാത്രത്തെയും സൈജു കുറുപ്പിന്റെ വർക്കിയേയുമൊക്കെ ഏതെങ്കിലും ഒരു സമുദായത്തിനെ ആക്ഷേപിക്കും വിധം അവതരിപ്പിച്ചിരുന്നെങ്കിൽ വിമർശനത്തിൽ കഴമ്പുണ്ടാകുമായിരുന്നു. ഇവിടെ അങ്ങിനെ ഒരു പരാതി ഉന്നയിക്കാൻ തരത്തിൽ ഒരു സീനുമില്ല.
അയ്യപ്പൻറെ ഫോട്ടോ കാണിച്ചു കൊണ്ട് സിനിമ തുടങ്ങുന്നതും ക്ലൈമാക്സ് സീനിലെ ഉണ്ണി മുകുന്ദന്റെ അയ്യപ്പ വേഷവുമൊക്കെ സിനിമയിലെ സംഘിസവുമായി ബന്ധപ്പെട്ടതാണ് എന്ന വാദത്തിനൊക്കെ എന്ത് മറുപടി നൽകണം എന്ന് പോലും അറിയുന്നില്ല.
ഇനി അങ്ങിനെയൊക്കെ നോക്കിയാൽ ഈ സിനിമ ഹിന്ദു വിരുദ്ധമാണെന്നും വാദിക്കാം. കാരണം ഒരു മാസ് ബിൽഡ് അപ്പിന് വേണ്ടി ക്ലൈമാക്സ് സീനിൽ ശബരി മലക്ക് പോകാൻ മാലയിട്ട നായകനെ കൊണ്ടാണല്ലോ മുറുക്കി തുപ്പിക്കുന്നത്. പണ്ട് സ്വാമി വേഷവുമിട്ട് ഹാൻസ് വച്ച ഞങ്ങളുടെ നേതാവിനെ ട്രോളിയതാണോ എന്ന് ബിജെപിക്കാർക്ക് തോന്നിയാൽ അതും ഒരു പരാതിയായി എടുക്കേണ്ടി വരില്ലേ ?
ദേവാസുരം സിനിമയിൽ മംഗലശ്ശേരിയിലെ പറമ്പ് വാങ്ങാൻ വരുന്ന വീരാൻകുട്ടിയെ യോഗ്യതയില്ലായ്മയുടെ പേരിൽ ആട്ടി പറഞ്ഞയക്കുന്ന നീലകണ്ഠനു സമാനമായി ജയകൃഷ്ണൻ -ഹാജിയാർ സീനുകൾ ഉണ്ടായിരുന്നെങ്കിൽ വിമർശന വിധേയമാക്കേണ്ട ഒരു വിഷയമെങ്കിലും കിട്ടുമായിരുന്നു. ഇവിടെ ഹാജിയാർ എന്ന കൗശലക്കാരനായ കച്ചവടക്കാരനെയാണ് കാണിക്കുന്നത്. ജയകൃഷ്ണന്റെ നിസ്സഹായാവസ്ഥ നമുക്ക് അനുഭവപ്പെടുന്നത് കൊണ്ട് മാത്രമാണ് ഹാജിയാർക്ക് നെഗറ്റീവ് പരിവേഷം കൈവരുന്നത് പോലും.
ഹാജിയാർ സമുദായ വിരുദ്ധമായോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സമുദായത്തിനെ ആക്ഷേപിക്കും വിധമോ പെരുമാറി കാണുന്നില്ല. അതോടൊപ്പം തന്നെ ജയകൃഷ്ണന്റെ സാഹചര്യത്തെ മുതലെടുക്കുന്ന ഒരു കഥാപാത്രത്തെയും മതപരമായി നിരീക്ഷിക്കേണ്ടി വരുന്ന അവസ്ഥയും സിനിമയിൽ കാണുന്നില്ല.

തന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയും കഥാപാത്ര സംഭാഷണങ്ങളിലൂടെയും നിരന്തരം ജാതീയതയും സവർണ്ണ മേൽക്കോയ്മയുമൊക്കെ പ്രകടമാക്കി കൊണ്ടിരുന്നപ്പോഴാണ് പ്രിയദർശൻ രാഷ്ട്രീയപരമായി വിമർശിക്കപ്പെട്ടത്. അത് പോലെ ഒരു സാഹചര്യം ഉണ്ണി മുകുന്ദൻ സിനിമകളിൽ നാളെ ഉണ്ടായാൽ തീർച്ചയായും അയാളും വിമർശിക്കപ്പെടും. പക്ഷേ നിലവിൽ 'മേപ്പടിയാ'ന്റെ പേരിൽ ആ വിമർശനത്തിന് സാധ്യതയില്ല.
'മാലിക്കും', 'കുരുതി'യുമൊക്കെ പോലുള്ള സിനിമകൾ വ്യാജ പൊതുബോധ നിർമ്മിതികളിലൂടെയും വാസ്തവ വിരുദ്ധമായ അവതരണങ്ങളിലൂടെയും കേരളത്തിലെ സമകാലീന രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തെ മലീമസമാക്കിയ കണക്ക് വച്ച് നോക്കുമ്പോൾ 'മേപ്പടിയാൻ' അങ്ങേയറ്റം നിരപരാധിയാണ് എന്ന് പറയേണ്ടി വരും .
എന്ത് തന്നെയായാലും കഥാപാത്രങ്ങളുടെ മത പശ്ചാത്തലം മാത്രം നോക്കി ഒരു സിനിമയെ മൊത്തമായി വിലയിരുത്തുന്ന പ്രവണതയോട് അങ്ങേയറ്റം എതിർപ്പ് രേഖപ്പെടുത്തുന്നു.

*വിധി മാർക്ക് = 7.5/10

-pravin-

No comments:

Post a Comment