Wednesday, May 24, 2017

ബാഹുബലി 2 - ഒന്നും അവസാനിക്കുന്നില്ല..തുടരുകയാണ്

ബിഗ് ബജറ്റ് സിനിമകളുടെ കൂട്ടത്തിൽ ഒന്നാമനെന്ന വിശേഷണത്തോടെയായിരുന്നു 2015 ൽ ബാഹുബലിയുടെ ആദ്യ ഭാഗം റിലീസാകുന്നത്. ബിഗ്‌ ബജറ്റ് സിനിമകളെല്ലാം പ്രേക്ഷക ഹൃദയം കീഴടക്കണമെന്നില്ല എന്ന ബോധ്യമുള്ളപ്പോഴും രാജമൗലി എന്ന സംവിധായകനിൽ നിന്ന് പ്രതീക്ഷിക്കാൻ ഒരുപാടുണ്ടായിരുന്നു. ആ പ്രതീക്ഷകൾ വെറുതെയായതുമില്ല. അന്നേ വരേക്കും ഇന്ത്യൻ സിനിമകളിൽ എവിടെയും കണ്ടിട്ടില്ലാത്ത ഒരു കഥാ പശ്ചാത്തലത്തിൽ ഒരു പിടി ശക്തമായ കഥാപാത്രങ്ങളെ ഗ്രാഫിക്സ് സാങ്കേതിക വിദ്യയുടെ പിന്തുണയോടെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു കൊണ്ട് 'ബാഹുബലി' യെ പ്രേക്ഷക ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അമരേന്ദ്ര ബാഹുബലിയെ കട്ടപ്പ എന്തിനു കൊന്നു എന്നത് വിശദീകരിക്കാതെ അവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ഏകദേശം രണ്ടു വർഷത്തോളം നീണ്ട കാത്തിരിപ്പിന്റെ കഥയാണ് പ്രേക്ഷകർക്ക് തിരിച്ചു പറയാനുള്ളത്. ഇക്കാലയളവിനുള്ളിൽ രണ്ടാം ഭാഗത്തിലെ കഥ എന്തായിരിക്കുമെന്നത് സംബന്ധിച്ചുള്ള ഒരു ഏകദേശ രൂപം അവരവരുടെ ഭാവനയിൽ കാണാൻ എല്ലാ പ്രേക്ഷകർക്കും സാധിച്ചിട്ടുണ്ട് എന്നിരിക്കെ കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നു എന്നതിന്റെ ഉത്തരത്തെക്കാൾ കട്ടപ്പ ബാഹുബലിയെ കൊല്ലാനുണ്ടായ സാഹചര്യങ്ങളുടെ അവതരണ രീതി എങ്ങിനെയായിരിക്കും എന്നതായിരുന്നു ആകാംക്ഷയോടെ കാത്തിരുന്ന പ്രധാന കാര്യം. ആ തലത്തിൽ നോക്കുമ്പോൾ ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പ്രേക്ഷകർ ഇത്രയേറെ ചർച്ച ചെയ്യുകയും കാത്തിരിക്കുകയും ചെയ്ത മറ്റൊരു സിനിമ വേറെ ഉണ്ടാകില്ല. പ്രേക്ഷകരുടെ കാത്തിരിപ്പും പ്രതീക്ഷയും വെറുതെയാകാത്ത വിധം ബാഹുബലിയുടെ രണ്ടാം ഭാഗം അവതരിപ്പിക്കുക എന്നത് രാജമൗലിയെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്തവും ബാധ്യതയുമൊക്കെയായിരുന്നു. ആ അവതരണ ദൗത്യത്തിന്റെ വിധിയെഴുത്താണ് സത്യത്തിൽ ബാഹുബലി 2. 

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്നും ദേവസേന എങ്ങിനെ ചങ്ങലയിൽ ബന്ധിതയായി എന്നുമടക്കമുള്ള പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ ഭാവനാപരമായി കണ്ടെത്തിയ ശേഷമാണ് ഓരോ പ്രേക്ഷകനും ബാഹുബലി 2 കാണാൻ എത്തുകയെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ട് തന്നെയാകാം ചോദ്യങ്ങൾ ബാക്കിയാക്കി അവസാനിപ്പിച്ച ഒന്നാം ഭാഗത്തിന്റെ തുടർച്ചയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഉത്തരങ്ങളെ തീവ്ര വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഉത്തരങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നതിലൂടെ പൊളിഞ്ഞു പോകുന്ന തരത്തിലുള്ള യാതൊരു സസ്പെൻസുകൾക്കും സിനിമയിൽ സ്ഥാനമില്ല. മഹിഷ്മതി സാമ്രാജ്യത്തിന്റെ വശ്യ ഭംഗിയും അധികാര ലബ്ധിക്കായുള്ള കുടിലബുദ്ധികളുടെ നീക്കങ്ങളും അമരേന്ദ്ര ബാഹുബലിയുടെ രാഷ്ട്രീയ സമീപനങ്ങളും ജനസ്വീകാര്യതയുമൊക്കെ ആദ്യഭാഗത്തിലുള്ളതിനേക്കാൾ വിശദമായി അവതരിപ്പിച്ചു കാണാം രണ്ടാം ബാഹുബലിയിൽ. മറ്റൊരു തരത്തിൽ പറഞ്ഞാൽ രണ്ടാം ഭാഗത്തിലാണ് ബാഹുബലിയുടെ ആരംഭ കഥ. കാലകേയ സൈന്യത്തോടുള്ള യുദ്ധം ജയിച്ച ശേഷം അമരേന്ദ്ര ബാഹുബലി മഹിഷ്മതി സാമ്രാജ്യത്തിന്റെ രാജാവായി അധികാരത്തിലേറാൻ ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് ബാഹുബലി 2 ആരംഭിക്കുന്നത്. 

ബാഹുബലി ഒന്നിന്റെ തുടർച്ച എന്നതിലുപരി ആദ്യഭാഗത്തിൽ കണ്ട അതേ കഥാപാത്രങ്ങളെയും അവരുടെ മാനസികവ്യാപാരങ്ങളെയും മറ്റൊരു കാൻവാസിൽ ബൃഹത്തായും സങ്കീർണ്ണമായും പുനരവതരിപ്പിക്കുന്ന സിനിമയാണ് ബാഹുബലി 2. അതേ സമയം കട്ടപ്പയുടെ കഥാപാത്രം ആരംഭത്തിൽ തെല്ലു നേരം അതിനൊരു അപവാദവുമാകുന്നുണ്ട്. കുറ്റബോധവും ദുഃഖഭാരവും നിറഞ്ഞ സംഘർഷഭരിതമായ ഒരു മുഖമായിരുന്നു ബാഹുബലി ആദ്യ ഭാഗത്തിൽ കട്ടപ്പക്ക് ഉണ്ടായിരുന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ നായകന്റെ കൂടെയുള്ള ഏതൊരു സാധാരണ സഹനടനും ചെയ്യേണ്ടി വരുന്ന സ്ഥിരം കോമഡി കളികളും നായക പ്രകീർത്തനങ്ങളുമെല്ലാം കട്ടപ്പക്കും ചെയ്യേണ്ടി വരുന്നുണ്ട്. അപ്രകാരം കഥാപാത്ര ശൈലിയിൽ അടിമുടി മാറ്റം വന്ന പുതിയ ഒരു കട്ടപ്പയെയാണ് ആദ്യത്തെ പത്തിരുപത് മിനിറ്റുകളിൽ കാണാൻ കിട്ടുന്നത്. ഒരു കാവൽ നായക്ക് സമമായി തന്റെ കർത്തവ്യബോധത്തിൽ നിന്നും തെല്ലിട വഴി മാറാതെ നടന്നിരുന്ന ഒരു കഥാപാത്രത്തെ അതുമല്ലെങ്കിൽ തീർത്തും ഗൗരവബോധമുള്ള ഒരു കഥാപാത്രസൃഷ്ടിയെ കോമഡിക്കായി വിനിയോഗിച്ചിടത്ത് സംവിധായകന് പാളിച്ച പറ്റിയോ എന്ന് സംശയിച്ചു പോകുന്ന രംഗങ്ങൾ. ഒന്നാം ഭാഗത്തിൽ അമരേന്ദ്ര ബാഹുബലിയുടെ ജനന സമയത്ത് സംവിധായകൻ ആദ്യമായി നമുക്ക് കട്ടപ്പയെ പരിചയപ്പെടുത്തുന്നത് എങ്ങിനെയെന്ന് ഓർത്തു നോക്കുക. കട്ടപ്പ വിനീത ഭൃത്യനെങ്കിലും അയാൾ ആരോടും വിദൂഷക ശൈലിയിലല്ലായിരുന്നു പെരുമാറി കണ്ടത്. രൂപം കൊണ്ടും ഭാവം കൊണ്ടും അവ്വിധം നമുക്ക് പരിചയപ്പെടുത്തി തന്ന കട്ടപ്പയെ ഹാസ്യത്തിനായി ഉപയോഗിക്കുമ്പോൾ അയാളിലെ ഗൗരവസ്വഭാവം നിലനിർത്തി കൊണ്ടുള്ള ഹാസ്യാവതരണത്തിന്റെ സാധ്യതകൾ തേടാൻ രാജമൗലി ശ്രമിച്ചു കണ്ടില്ല. ഇങ്ങിനെയൊരു ആരോപണം ഉന്നയിക്കുമ്പോഴും ആദ്യ ഭാഗത്തിലെ പോലെ തന്നെ കഥയുടെ ഉള്ളും പൊരുളും അറിഞ്ഞു പെരുമാറുന്ന കഥാപാത്രമായി തന്നെ നിലകൊള്ളുന്നുണ്ട് കട്ടപ്പ. മറ്റൊരു തലത്തിൽ നോക്കുമ്പോൾ സിനിമയിലെ എല്ലാ കേന്ദ്ര കഥാപാത്രങ്ങളോടും സമദൂര ബന്ധം സൂക്ഷിക്കുകയും പല കാരണങ്ങളാൽ ആരോടും ഉപേക്ഷ കാണിക്കാനാകാതെ എല്ലാവരുടെയും വിനീത ദാസനും അടിമയും കാവൽക്കാരനുമൊക്കെ കണക്കെ ജീവിക്കേണ്ടി വരുകയും ചെയ്യുന്ന ഒരാളാണ് കട്ടപ്പ. അക്കാരണങ്ങളാൽ സിനിമയിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷങ്ങളനുഭവിക്കേണ്ടി വരുന്ന ഒരു കഥാപാത്രവും അദ്ദേഹത്തിന്റേത് തന്നെ. 

കഥാപാത്ര സൃഷ്ടി കൊണ്ടല്ലെങ്കിലും നിലപാടുകൾ കൊണ്ട് മഹാഭാരതത്തിലെ ഭീഷ്മരെ ഓർമ്മിപ്പിക്കും വിധമായിരുന്നു കട്ടപ്പയെ ബാഹുബലി ആദ്യ ഭാഗത്തിൽ അവതരിപ്പിച്ചു കണ്ടത്. ധാർമിക പരിവേഷം ഉണ്ടായിട്ടും അധർമ്മ പക്ഷത്ത് നിൽക്കാൻ നിയോഗിക്കപ്പെട്ട ഭീഷ്മർക്ക് സമമായി വിവിധ സാഹചര്യങ്ങളിൽ മാനസിക സംഘർഷം അനുഭവിക്കുകയും ഒടുക്കം ശരി തെറ്റുകളെ കുറിച്ച് ചിന്തിക്കാതെ കർമ്മം തന്നെയാണ് ജീവിതം എന്ന തത്വത്തെ പിന്തുടരേണ്ടി വരുകയും ചെയ്ത കഥാപാത്രമായിരുന്നു കട്ടപ്പയുടേത്. എന്നാൽ രണ്ടാം ഭാഗത്തിൽ കഥാപാത്രത്തിന്റെ അത്തരം നിലപാടുകളിൽ മാറ്റം വരുത്തി കൊണ്ട് കട്ടപ്പയ്ക്ക് കൃഷ്ണ പരിവേഷം നൽകുന്നുണ്ട് രാജമൗലി. അർജ്ജുനനന്റെ സാരഥിയായ കൃഷ്‌ണനെ പോലെ മഹേന്ദ്ര ബാഹുബലിയുടെ ധർമ്മ യുദ്ധത്തിന്റെ തേര് തെളിയിക്കുന്നത് കട്ടപ്പയാണ്. കർമ്മത്തെ വിട്ടു ധർമ്മ പക്ഷത്തു നിൽക്കാൻ തീരുമാനിക്കുന്നത് തൊട്ട് ഭീഷ്മരുടെ പരിവേഷത്തിൽ നിന്നും സാവധാനം കൃഷ്ണ പരിവേഷത്തിലേക്ക് കൂടു മാറുകയാണ് കട്ടപ്പ. ഇത്തരത്തിൽ പല പുരാണ കഥാപാത്രങ്ങളുടെയും സമ്മിശ്ര ആത്മാംശങ്ങൾ പേറുന്നുണ്ട് ബാഹുബലിയിലെ ഓരോ കഥാപാത്രങ്ങളും. ദുര്യോധന- രാവണ സ്വഭാവം റാണ ദഗ്ഗുബതിയുടെ ഭല്ലാല ദേവയിൽ കാണാം. ശകുനിയുടെയും ധൃതരാഷ്ട്രരുടേയും പുതിയ പതിപ്പാണ്‌ നാസറിന്റെ ബിജ്ജാലദേവ. പുഴയിൽ ഒഴുക്കി വിട്ട കർണ്ണന്റെയും ദ്രൗപതി ശപഥം നടപ്പാക്കാൻ നിയോഗിക്കപ്പെടുന്ന ഭീമസേനന്റെയും സമ്മിശ്ര സ്വഭാവ രൂപമാണ് പ്രഭാസിന്റെ മഹേന്ദ്ര ബാഹുബലിക്ക്. കർണ്ണനെ നദിയിൽ നിന്ന് കളഞ്ഞു കിട്ടി വളർത്തി വലുതാക്കിയ രാധയാകട്ടെ സിനിമയിൽ മഹേന്ദ്ര ബാഹുബലിയുടെ വളർത്തമ്മയായ സംഗ എന്ന കഥാപാത്രമായും രൂപപ്പെട്ടു. രാവണന്റെ ബന്ധനത്തിൽ ലങ്കയിൽ കഴിയേണ്ടി വന്ന സീതയുടെയും ദുര്യോധനനാൽ അപമാനിക്കപ്പെട്ട ദ്രൌപതിയുടെ ശപഥ വീര്യവും ശൌര്യവുമെല്ലാം അനുഷ്ക്കയുടെ ദേവസേന മഹാറാണിയിൽ കാണാനാകും. അങ്ങിനെ സസൂക്ഷമം നിരീക്ഷിച്ചാൽ കഥയും കഥാപാത്രങ്ങളും പലതിൽ നിന്നും പരിണാമം സിദ്ധിച്ചു വന്നിട്ടുള്ളത് മാത്രമാണ്. എന്നാൽ കഥാ പശ്ചാത്തലത്തിലെ വ്യത്യസ്തത കൊണ്ടും ആവിഷ്ക്കരണത്തിലെ മികവു കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ടും സാങ്കേതിക വിദ്യയുടെ പിൻബലം കൊണ്ടും ബാഹുബലി ഇന്ത്യൻ സിനിമയിലെ ഒരു ചരിത്രമായി മാറിയിരിക്കുന്നു എന്നതാണ് സത്യം. 

ആദ്യ ഭാഗത്തിലെ പോലെ തന്നെ രാജ്യതന്ത്രവും യുദ്ധതന്ത്രവുമടക്കമുള്ള നയന്തന്ത്ര രീതികളെ മനോഹരമായി അവതരിപ്പിച്ചു കാണാം രണ്ടാം ഭാഗത്തിലും. ആ കൂട്ടത്തിൽ രാജാ-പ്രജാ ബന്ധത്തെ കുറിച്ച് സിനിമ ഉയർത്തി പിടിക്കുന്ന കാഴ്ചപ്പാടുകൾ ഏറെ ഹൃദ്യമായിരുന്നു എന്ന് തന്നെ പറയാം. രാജാവ് എന്നാൽ ജനങ്ങളെ ഭരിക്കുന്നവനാണ് എന്ന പൊതുധാരണകളെ തിരുത്തുന്നതാണ് അമരേന്ദ്ര ബാഹുബലിയുടെ രാജകീയ നിലപാടുകൾ. ഭല്ലാല ദേവ മഹിഷ്മതിയുടെ രാജാവായി പ്രതിജ്ഞ ചെയ്ത് രാജസിംഹാസനത്തിലിരിക്കുമ്പോൾ കിട്ടാതെ പോയ കരഘോഷവും ആർപ്പുവിളിയും അമരേന്ദ്ര ബാഹുബലി സൈന്യാധിപനായി പ്രതിജ്ഞ ചെയ്യാനെത്തുമ്പോൾ ജനങ്ങൾ നൽകുന്നുണ്ട്. രാജാവിനേക്കാളും വലിയ ആവേശമായി സൈന്യാധിപൻ മാറുന്ന കാഴ്ച. അധികാരം ആര് കൈയ്യേറിയിട്ടും കാര്യമില്ല ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നവനാണ് അവരുടെ രാജാവ് എന്ന് ബോധ്യപ്പെടുത്തുന്ന രംഗങ്ങൾ. അമരേന്ദ്ര ബാഹുബലിയോടുള്ള പ്രജകളുടെ ആവേശത്തിൽ ഒരു വേള ഭല്ലാലയുടെ സിംഹാസനം പോലും വിറ കൊള്ളുമ്പോൾ ആ സിംഹാസനത്തിന് ഉറപ്പ് പകരുന്നത് അമരേന്ദ്ര ബാഹുബലിയുടെ കൈകളാണ്. താൻ സൈന്യാധിപനായി ഇരിക്കുന്നിടത്തോളം കാലം രാജാവും രാജ്യവും പ്രജകളുമെല്ലാം തന്റെ സംരക്ഷണത്തിൽ സുരക്ഷിതരായിരിക്കുക തന്നെ ചെയ്യും എന്ന് വാക്കു കൊണ്ട് പറയാതെ പറഞ്ഞ ആ രംഗം ഗംഭീരമായിരുന്നു. പ്രജകളുടെ ആർപ്പുവിളിയിൽ നൂറിരട്ടി വലുപ്പം വച്ച ബാഹുബലിക്ക് മുന്നിൽ താൻ ചെറുതായിപ്പോയല്ലോ എന്നതിലുപരി തനിക്ക് ലഭിച്ച സിംഹാസനം പോലും അമരേന്ദ്ര ബാഹുബലിയുടെ ഔദാര്യമായി അനുഭവിക്കേണ്ടി വരുന്നതിലായിരുന്നു ഭല്ലാല ദേവയുടെ പക ആളിക്കത്തിയത്. ഭീമനും ദുര്യോധനനും തമ്മിലുള്ള ശത്രുതയുടെ പശ്ചാത്തലം ഓർത്തു പോകുന്നു ഈ ഘട്ടത്തിൽ. ഭീമന് കുട്ടിക്കളിയായിരുന്നെങ്കിലും ഭീമന്റെ കുസൃതികൾ കുട്ടികളായിരുന്ന ദുര്യോധനാദികളെ സംബന്ധിച്ച് അസഹ്യമായ ഉപദ്രവങ്ങളായിരുന്നു. ഒന്നുമറിയാത്ത കുട്ടിക്കാലത്തു തന്നെ ഭീമനെ ശത്രുവായി കാണുകയും കാളകൂട വിഷം നൽകി കൊല്ലാനും ദുര്യോധനൻ ശ്രമിക്കുകയുണ്ടായി. പക്ഷേ തനിക്ക് നേരെ വരുന്ന ഓരോ ചതി പ്രയോഗങ്ങളിൽ നിന്നും ഭീമൻ രക്ഷപ്പെടുകയും പൂർവ്വാധികം ശക്തി പ്രാപിക്കുകയും ചെയ്യുകയുണ്ടായി. ഇവിടെ സിനിമയിൽ ഭല്ലാല ദേവക്ക് കുട്ടിക്കാലം തൊട്ട് മനസ്സിൽ അങ്ങനൊരു ശത്രുതയുണ്ടായിരുന്നതായി വ്യക്തമാക്കുന്നില്ലെങ്കിലും സ്വന്തം അമ്മയിൽ നിന്ന് തനിക്ക് പോലും കിട്ടാത്ത പരിഗണനകളും സ്നേഹവാത്സല്യങ്ങളും ബാഹുബലിക്ക് ലഭിക്കുന്നുവെന്ന ചിന്തയിൽ നിന്ന് തന്നെയാണ് അമരേന്ദ്ര ബാഹുബലിയെ തന്റെ ശത്രുവായി ഭല്ലാല മനസ്സിൽ കുടിയിരുത്തുന്നത്. ഒരർത്ഥത്തിൽ ഭല്ലാല ദേവയുടെ ദൈർഘ്യമേറിയ ആ ശത്രുതയുടെ കഥയും കൂടിയാണ് ബാഹുബലി. 

ബാഹുബലി ഒന്നാം ഭാഗത്തിലെ ശിവുഡു-അവന്തിക പ്രണയം മാംസനിബന്ധമെന്നു തോന്നിപ്പിക്കും വിധമാണ് അവതരിപ്പിച്ചതെങ്കിലും രണ്ടാം ഭാഗത്തിലെ അമരേന്ദ്ര ബാഹുബലി-ദേവസേന പ്രണയാവതരണത്തിലൂടെ ആ തെറ്റ് തിരുത്തുന്നുണ്ട് രാജമൗലി. പോരാളിയെങ്കിലും നായകൻറെ സ്പർശനത്തിൽ ഞൊടിയിടയിൽ മയങ്ങി വീഴുന്ന കഥാപാത്ര ദൗർബല്യം അവന്തികക്കുണ്ടായിരുന്നുവെങ്കിൽ അമരേന്ദ്ര ബാഹുബലിക്കൊത്ത സ്ത്രീ സങ്കല്പമായാണ് ദേവസേനയെ സിനിമയിലുടനീളെ അവതരിപ്പിച്ചിരിക്കുന്നത്. ആത്മവിശ്വാസവും ആത്മാഭിമാനവും ചങ്കൂറ്റവും ഉറച്ച നിലപാടുകളും കൊണ്ട് തന്നിലെ സ്ത്രീത്വത്തെ സിനിമക്കപ്പുറം ഉയർത്തി പിടിക്കാൻ സാധിക്കുന്നുണ്ട് അനുഷ്‌കയുടെ ദേവസേനക്ക്. പൊന്നും പണവും സമ്മാനമായി കൊടുത്തോ വാങ്ങിയോ അല്ല ഒരു പെണ്ണിന്റെ വിവാഹം പറഞ്ഞുറപ്പിക്കേണ്ടതെന്നും യുദ്ധത്തിനും ചൂതാട്ടത്തിനും പണയവസ്തു ആവേണ്ടവളല്ല സ്ത്രീയെന്നുമൊക്കെ ഓർമ്മപ്പെടുത്തുന്നുണ്ട് ദേവസേന. അമരേന്ദ്ര ബാഹുബലിയുമായുള്ള വിവാഹ വേളയിലും, മാഹിഷ്മതി രാജ കൊട്ടാരത്തിലെത്തുമ്പോഴും, തുടർന്നുണ്ടാകുന്ന ഓരോ രംഗങ്ങളിൽ പോലും ദേവസേനയിലെ സ്ത്രീ പ്രതാപം കാണാം നമുക്ക്. കുന്തള ദേശത്തെ രാജകുമാരിയിൽ നിന്ന് അമരേന്ദ്ര ബാഹുബലിയുടെ ഭാര്യയായി മാറുമ്പോൾ ദേവസേനയുടെ കഥാപാത്ര പ്രൗഢി കൂടുന്നതേയുള്ളൂ. ശക്തനായ അമരേന്ദ്ര ബാഹുബലി നിസ്സഹായനായി പോകുന്ന സാഹചര്യത്തിൽ പോലും ദേവസേന കരുത്തുറ്റവളായി നിലകൊള്ളുന്നുണ്ട്. ആദ്യ ഭാഗത്തിൽ ശിവഗാമിയിലൂടെ കണ്ടറിഞ്ഞ സ്ത്രീ ഭരണത്തിന്റെ ഗാംഭീര്യത രണ്ടാം ഭാഗത്തിലെത്തുമ്പോൾ അഴകിന്റെയും ആയോധനത്തിന്റെയും റാണിയായ ദേവസേനയിലേക്ക് കൂടി പകർന്നു കൊടുക്കുന്നുണ്ട് സംവിധായകൻ. 

ഒന്നിന്റെ ഒടുക്കം മറ്റൊന്നിന്റെ തുടക്കമെന്ന പോലെയുള്ള കഥന രീതി ബാഹുബലി സീരീസിൽ വളരെ പ്രകടമാണ്. പ്രായഭേദമന്യേ രണ്ടു മൂന്നു തലമുറകളിലെ കഥാപാത്രങ്ങൾ ഒരുമിച്ചും നേർക്കുനേരും വരുന്ന സിനിമയെന്ന പ്രത്യേകതയും ബാഹുബലിക്കുണ്ട്. മഹിഷ്മതി സാമ്രാജ്യത്യത്തിന്റെ അധികാര കൈമാറ്റങ്ങൾ തന്നെ എങ്ങിനെയായിരുന്നു എന്ന് ചിന്തിച്ചു നോക്കൂ. സോമദേവ രാജാവിനു ശേഷം മക്കളിൽ മൂത്തവനായ ബിജ്‌ജാല ദേവയിലേക്ക് പോകേണ്ടിയിരുന്ന രാജാധികാരം അദ്ദേഹം ഇളയമകന് നൽകുന്നു. ഒരു രാജാവിന് വേണ്ട ശാരീരിക ക്ഷമത മൂത്തമകനായ ബിജ്‌ജാല ദേവക്കില്ല എന്ന കാരണം കൊണ്ടല്ല  സോമദേവ രാജാവ് അധികാരം ഇളയമകനു സമ്മാനിച്ചത് എന്ന് നമുക്ക് ബോധ്യമാകുന്നത്  അനിയന്റെ മരണ ശേഷം അധികാരം നേടാൻ ബിജ്‌ജാല കാണിക്കുന്ന വക്രവിദ്യകൾ കാണുമ്പോഴാണ്. അപ്രകാരം ചിന്തിക്കുമ്പോൾ അമരേന്ദ്ര ബാഹുബലിയുടെ അച്ഛന്റെ മരണം  പോലും സംശയാസ്പദമാണ്. സഹോദരൻ ഇല്ലാതായപ്പോൾ സ്വാഭാവികമായും മഹിഷ്മതിയുടെ അധികാരം തനിക്ക് കിട്ടുമെന്ന് ബിജ്‌ജാല ദേവ ചിന്തിച്ചു. പക്ഷേ അവിടെയും തന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അമരേന്ദ്ര ബാഹുബലിയുടെയും ഭല്ലാലദേവയുടെയും പേരിൽ ശിവഗാമി തന്ത്രപൂർവ്വം ഭരണം പിടിച്ചെടുത്തു. പിന്നീട് മകനായ ഭല്ലാല ദേവയെ രാജാവാക്കുന്നതിനു വേണ്ടിയായിരുന്നു അയാൾ കരുക്കൾ നീക്കിയത്. പക്ഷേ കാലകേയരോടുള്ള യുദ്ധശേഷം അമരേന്ദ്ര ബാഹുബലിയെ മഹിഷ്മതിയുടെ രാജാവാക്കാൻ ശിവഗാമി തീരുമാനിക്കുന്നതോടു കൂടെ ആ പ്രതീക്ഷയും മങ്ങുന്നു. ബിജ്‌ജാല ദേവ തന്റെ ലക്ഷ്യം കാണുന്നത് അമരേന്ദ്ര ബാഹുബലിക്കും ഭല്ലാല ദേവക്കുമിടയിൽ ദേവസേന എത്തുന്നതോട് കൂടെയാണ്. രാജാവാകാൻ അർഹത നേടിയ അമരേന്ദ്ര ബാഹുബലിയിൽ നിന്ന് രാജാമാതാ ശിവഗാമിയുടെ പിന്തുണയോടു കൂടെ ഭല്ലാല ദേവ അധികാരത്തിലേറുന്നു. ഭല്ലാല ദേവയിൽ നിന്ന് അധികാരം അമരേന്ദ്രേ ബാഹുബലിയുടെ മകനായ മഹേന്ദ്ര ബാഹുബലിയിലേക്ക് എത്തുന്നിടത്താണ് ബാഹുബലി സീരീസിന്റെ പരിസമാപ്തിയെന്നു തോന്നിപ്പിക്കുമെങ്കിലും അതിന് പിന്നെയും തുടർച്ചയുണ്ടെന്നു വേണം കരുതാൻ. ശിവഗാമിയുടെ രാജാമാതാ സ്ഥാനം ദേവസേനയിലൂടെയും അമരേന്ദ്ര ബാഹുബലിയുടെ രാജാവിന്റെ സ്ഥാനം മഹേന്ദ്ര ബാഹുബലിയിലൂടെയും തുടരുമ്പോൾ ഏറ്റവും പഴയ തലമുറയിലെ ബിജ്‌ജാല ദേവയും കട്ടപ്പയുമൊക്കെ മഹിഷ്മതി സാമ്രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായ എല്ലാ അധികാര കൈമാറ്റങ്ങളുടെയും സാക്ഷിയായി നിലകൊള്ളുന്നു. അപ്രകാരം ബാഹുബലിമാരുടെ കഥകൾ അവസാനിക്കാത്ത വിധം മഹിഷ്മതി എന്ന ഭാവനാ ലോകത്തെ പ്രേക്ഷകരുടെ മനസ്സിലും തുടരാൻ അനുവദിക്കുകയാണ്  സംവിധായകൻ ചെയ്യുന്നത്. 

ഹോളിവുഡ് സിനിമകളുടെ സാങ്കേതിക നിലവാരവുമായി താരതമ്യം ചെയ്ത് ബാഹുബലിയെ വിലയിരുത്തുന്ന രീതി യുക്തിപരമല്ല. സാങ്കേതിക വിദ്യയുടെ പൂർണ്ണത അവകാവശപ്പെടാനാകുന്ന സിനിമ അല്ലെങ്കിൽ കൂടി പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനെ നിരാശപ്പെടുത്താത്ത വിധം അവതരണ മികവുള്ള ഇന്ത്യൻ സിനിമ എന്ന നിലക്ക് ബാഹുബലി 2ന് കൈയ്യടി നൽകേണ്ടതുണ്ട്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തമ്മിൽ ഒരു താരതമ്യം നടത്തി മികച്ചതേത് എന്ന് പറയുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കാരണം ഒന്നാം ഭാഗത്തിൽ കണ്ടു പരിചയമായ കഥാപരിസരവും കഥാപാത്രങ്ങളുമൊക്കെ തന്നെയാണ് രണ്ടാം ഭാഗത്തിലും ആവർത്തിക്കുന്നത്. അത് കൊണ്ട് തന്നെ കാത്തിരുന്ന കാലയളവിന് പ്രതിഫലമെന്നോണം കുറെയേറെ പുതുമയുള്ള കാഴ്ചകൾ കിട്ടിയില്ലല്ലോ എന്ന പരാതിക്ക് പ്രസക്തിയില്ല. പിന്നെയുള്ളത് അതിശയോക്തിയുടെ കാര്യമാണ്. ഒന്നാം ഭാഗത്തിൽ അതിശയോക്തി നിറഞ്ഞതെങ്കിലും സാങ്കേതിക മികവിന്റെ പിന്തുണയിൽ വന്ന വൈവിധ്യങ്ങളായ ദൃശ്യവിസ്മയങ്ങളെ പുതുമയോടെയാണ് ആസ്വദിച്ചതെങ്കിൽ രണ്ടാം ഭാഗത്തിൽ അത്തരം രംഗങ്ങളിൽ പുതുമയെ ആസ്വദിക്കാതെ അതിശയോക്തിയെ ചോദ്യം ചെയ്യേണ്ടി വരുന്നുണ്ട്. അവിശ്വസനീയമായ രംഗങ്ങൾ സാങ്കേതിക വിദ്യയുടെ പിന്തുണയിൽ അവതരിപ്പിക്കുമ്പോൾ പോലും കാണുന്നവന് അത് യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്നിടത്താണ് രംഗാവിഷ്‌ക്കാരം അതിന്റെ പൂർണ്ണാർത്ഥത്തിൽ വിജയിക്കുന്നത് എന്നിരിക്കെ ഇവിടെ പന വലിച്ചു താഴ്ത്തി അതിന്റെ സ്‌പ്രിങ്‌ പവറിൽ കൊട്ടാരത്തിനകത്തേക്ക് പറന്നു ചെല്ലുന്ന പടയാളികളെയൊക്കെ കാണുമ്പോൾ നെറ്റി ഒരൽപ്പം ചുളിക്കേണ്ടി വരുന്നുണ്ട്. കാര്യങ്ങൾ അങ്ങിനെയൊക്കെയെങ്കിലും വാണിജ്യ കൗശലം കൊണ്ട് ഹോളിവുഡ് സിനിമകളോട് മത്സരിക്കാനും ലോക സിനിമാ മാർക്കറ്റിൽ സ്വന്തമായൊരു വിപണന മൂല്യം ഉണ്ടാക്കിയെടുക്കാനും ഇന്ത്യൻ സിനിമകൾക്ക് പ്രാപ്തിയുണ്ട് എന്ന് തെളിയിക്കുന്നുണ്ട് ബാഹുബലിയുടെ റെക്കോർഡ് ബോക്സോഫീസ് കളക്ഷൻ. ആഗോള സിനിമാ ലോകത്ത് ബോളിവുഡ് മാത്രമാണ് ഇന്ത്യൻ സിനിമ എന്ന് ധരിച്ചിരിക്കുന്നവരുടെ മുന്നിലേക്കാണ് ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് മറ്റൊരു ഭാഷാ സിനിമ എത്തുന്നത് എന്ന് കൂടെ എന്നോർക്കണം. ആഗോളതലത്തിൽ തെലുഗു ഭാഷാ സിനിമക്കുണ്ടായ ഈ മുന്നേറ്റം ഭാവിയിൽ മറ്റു പ്രാദേശിക ഭാഷാ സിനിമകൾക്കും ഉണ്ടായിക്കൂടാ എന്ന് പറയാൻ പറ്റില്ല. ആ തലത്തിലുള്ള ബജറ്റ് സിനിമാ ചർച്ചകൾക്ക് കൂടി തുടക്കം കുറിക്കുകയാണ് ബാഹുബലി 2 ന്റെ വാണിജ്യ വിജയം. 

ആകെ മൊത്തം ടോട്ടൽ = തിയേറ്റർ സ്‌ക്രീനിൽ കാണുന്നതിലൂടെ മാത്രം ആസ്വാദന പൂർണ്ണത കിട്ടുന്ന സിനിമകളുടെ കൂട്ടത്തിലാണ് ബാഹുബലി സീരീസ്. ആകാര വഴക്കം കൊണ്ടും പ്രകടന മികവ് കൊണ്ടും പ്രേക്ഷകനെ അതിശയിപ്പിക്കുന്നുണ്ട് പ്രഭാസും റാണയുമൊക്കെ. കീരവാണിയുടെ സംഗീതവും, ബിജിഎമ്മും സിനിമക്ക് കൊടുത്ത പിന്തുണ ചെറുതല്ല. സെന്തിൽ കുമാറിന്റെ ഛായാഗ്രഹണ മികവ് ഒന്നാം ഭാഗത്തേക്കാൾ മികച്ചു നിൽക്കുന്നു. സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങും കോട്ടഗിരി വെങ്കിടേശ്വര റാവുവിന്റെ എഡിറ്റിങ്ങും പ്രതിപാദിക്കാതെ പറഞ്ഞവസാനിപ്പിക്കാൻ പറ്റുന്നതല്ല ബാഹുബലിയുടെ ആസ്വാദനം. മഹിഷ്മതി രാജ്യത്തിലെ പ്രജകൾക്കൊപ്പം സിനിമ കാണുന്ന പ്രേക്ഷകരെ കൊണ്ടും ബാഹുബലിക്ക് ജയ് വിളിപ്പിക്കാൻ സാധിച്ചെങ്കിൽ ആ സംവിധാന മികവിനെ രാജമൗലി മാജിക് എന്ന് വിളിച്ചാലും അതിശയോക്തിയില്ല. പോരായ്മാകളില്ലാത്ത കുറ്റമറ്റ ഒരു സിനിമ അല്ല ബാഹുബലി 2 എന്ന് സമ്മതിച്ചു തരുമ്പോഴും ആസ്വാദന സുഖം ഉറപ്പ് തരുന്ന ഇത്തരം സിനിമാ പരിശ്രമങ്ങളെ അഭിനന്ദിക്കാതെ മാറി നിൽക്കാനാകില്ല ഒരു പ്രേക്ഷകനും. 

*വിധി മാർക്ക് = 8/10 

-pravin-

Wednesday, April 19, 2017

ടേക് ഓഫ് - പറന്നുയരുന്ന മലയാള സിനിമ

നവതലമുറ സിനിമാ നിർമ്മാണങ്ങൾക്ക് തുടക്കം കുറിച്ച രാജേഷ് പിള്ളയുടെ 'ട്രാഫിക്' മലയാള സിനിമാ ലോകത്തിന് നൽകിയ ഉണർവ്വ് ചെറുതായിരുന്നില്ല. നിർമ്മാണത്തിലും അവതരണത്തിലും മാർക്കറ്റിങ്ങിലും തൊട്ട് സിനിമ സംബന്ധിക്കുന്ന സകലയിടങ്ങളിലും ചെറുതും വലുതുമായ പരീക്ഷണങ്ങളും പുതുമകളും കൊണ്ട് വരാൻ സിനിമാക്കാർ നിർബന്ധിതരാകാൻ തുടങ്ങുന്നതും ആ കാലത്താണ്. രാജേഷ് പിള്ളയുടെ അപ്രതീക്ഷിത വിയോഗം മലയാള സിനിമക്ക് ഒരു തീരാനഷ്ടമാണ് എന്ന് പറയാൻ പറ്റാത്ത വിധം മരണശേഷവും അദ്ദേഹം മലയാള സിനിമാ പരിസരത്തു ജീവിച്ചു കാണിക്കുന്നതിന്റെ തെളിവ് കൂടിയാണ് ടേക് ഓഫ്. അത് കൊണ്ട് തന്നെയാകാം രാജേഷ് പിള്ളയുടെ ഓർമ്മകളുമായി രാജേഷ് പിള്ള ഫിലിംസ് അവതരിപ്പിക്കുന്ന 'ടേക് ഓഫ്' പ്രേക്ഷകർക്ക് ഇന്ദ്രിയാതീമായ ഒരു സിനിമാ ആസ്വാദനവും അനുഭവവും കൂടിയായി മാറുന്നത്. 

സിനിമ കാണാത്തവർക്കും കൂടി കണ്ണടച്ച് ഒറ്റ വാക്കിൽ പറയാനാകുന്ന ഒന്നാണ് ടേക് ഓഫിന്റെ കഥ. ഇറാഖിൽ വച്ച് ഐ.എസ് ഭീകരരുടെ പിടിയിലായ മലയാളി നഴ്‌സുമാരെ സുരക്ഷിതരായി കേരളത്തിലേക്കെത്തിക്കുന്നതോടു കൂടെ തീരുന്ന ഒരു സിനിമയിൽ എന്തിത്ര കാണാനും പറയാനുയി വലിയ കാര്യങ്ങൾ അവശേഷിക്കുന്നത് എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇവിടെയാണ് 'സിനിമ' എന്ന വാക്കിന്റെ പ്രസക്തി. 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന ബെന്യാമിൻ വാക്കുകൾ ഓർമ്മയില്ലേ. സിനിമയുടെ കാര്യത്തിൽ അതൊന്നു തിരുത്തി പറയണം എന്ന് മാത്രം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുടെ കൂടെ ജീവിതങ്ങളാക്കി അനുഭവപ്പെടുത്തുന്നതാണ് ഒരു യഥാർത്ഥ സിനിമ. നടന്നിട്ടില്ലാത്ത ഒരു സംഭവത്തെ തീർത്തും ഭാവനപരമായി അവതരിപ്പിക്കുന്നതിന്റെ മൂന്നിരട്ടി ശ്രമങ്ങൾ വേണം നമുക്കറിയാവുന്ന ഒരു സംഭവത്തെ വിശ്വാസയോഗ്യമാം വിധം ദൃശ്യവത്ക്കരിക്കാൻ. തുടക്കവും ഒടുക്കവുമെല്ലാം മുന്നേ കൂട്ടി അറിയാവുന്ന അത്തരം ഒരു സംഭവ കഥയുടെ പശ്ചാത്തലത്തിൽ ജീവസ്സുറ്റ കഥാപാത്രങ്ങളെയും അനുഭവങ്ങളേയും വീക്ഷണങ്ങളെയുമൊക്കെ തുന്നി ചേർത്ത് അവതരിപ്പിക്കുകയാണ് മഹേഷ് നാരായണൻ. അത് കൊണ്ട് തന്നെ യഥാർത്ഥ സംഭവങ്ങൾക്കൊപ്പം തന്റേതായ സാങ്കൽപ്പികതകളെയും സംവിധായകൻ സിനിമക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. 

ഒരു വേള ഇറാഖിൽ ഭീകരരുടെ പിടിയിലാകുന്ന മലയാളി നഴ്സുമാരുടെ ദുരിതങ്ങൾ എന്നതിനേക്കാൾ കൂടുതലായി നഴ്‌സുമാരുടെ ജീവിതത്തെയാണ് സംവിധായകൻ സിനിമയിൽ ഫോക്കസ് ചെയ്യാൻ ശ്രമിക്കുന്നത്. നഴ്സ്‌മാരെ ഭൂമിയിലെ മാലാഖമാർ എന്നൊക്കെ വിളിക്കുമ്പോഴും നഴ്സിങ്ങ് ജോലിയെ ഒരു വശപ്പിശക് ജോലിയായി നോക്കി കാണുന്നവരാണ് സമൂഹത്തിൽ അധികവും. നൈറ്റ് ഡ്യൂട്ടിക്ക് പോയി വരുന്ന നഴ്സുമാരെ ഉന്നം വച്ച് കൊണ്ട് സമൂഹത്തിൽ പ്രചരിക്കുന്ന ക്രൂര പരിഹാസങ്ങളും തമാശകളും പിന്നീട് ആൺ സദസ്സുകളിൽ ഇക്കിളി കഥകളായി പോലും  പരിണമിക്കാറുണ്ട്. 'കുട്ടേട്ടൻ'മാരുടെ പഞ്ചാര വർത്തമാനങ്ങളിൽ വീണ് ഒരു നിമിഷം കൊണ്ട് സ്വയം അലിഞ്ഞു പോകുന്നവരും, നായകന്റെയോ സഹനടന്റെയോ ചന്തിക്ക് ഇഞ്ചക്ഷൻ വച്ച് കൊണ്ട് കോമഡിക്ക് രസക്കൂട്ടുണ്ടാക്കുന്നവരുമൊക്കെയാണ് മലയാള സിനിമകളിൽ നമ്മൾ കണ്ടു ശീലിച്ച നഴ്സ് കഥാപാത്രങ്ങളിൽ കൂടുതലും. എന്തിനേറെ പറയുന്നു, നഴ്സുമാരെ വാക്കുകൾ കൊണ്ട് മാലാഖയോളം വിശുദ്ധവത്ക്കരിക്കുമ്പോഴും 22 ഫീമെയിൽ കോട്ടയം പോലുള്ള സ്ത്രീപക്ഷ സിനിമകളിൽ പോലും (മനഃപൂർവ്വമല്ലെങ്കിൽ കൂടി) അവരുടെ ജീവിതം വശപ്പിശക് തന്നെയാണെന്ന് സ്ഥിരീകരിച്ചു കൊടുക്കുന്നുണ്ട്. ഇത്തരത്തിൽ മലയാള സിനിമ കാലങ്ങളായി പൊതുവത്ക്കരിച്ചു കാണിച്ച നഴ്സ്മാരുടെ ജീവിതത്തെ സ്ഥിരം ചട്ടക്കൂട്ടിൽ നിന്ന് പുറത്തു കൊണ്ട് വരുന്ന സിനിമ കൂടിയാണ് ടേക് ഓഫ്. 

നഴ്സിങ്ങ് കോഴ്സും ജോലിയും തിരഞ്ഞെടുക്കുന്നവർ സേവന താല്പര്യത്തോടൊപ്പം തന്നെ ആ ജോലിയിലൂടെ ഉയർന്ന വേതനം കൂടി സ്വപ്നം കാണുന്നവരാണ്. തൊഴിൽപരമായി ഒരേ ഫാമിലിയിലാണെങ്കിലും ഡോക്ടർമാർക്ക് കിട്ടുന്ന ബഹുമാനമോ പരിഗണനകളോ അർഹിക്കപ്പെടുന്ന അളവിൽ പോലും നഴ്സ്മാർക്ക് കിട്ടുന്നില്ല. ഒരേ സമയം തൊഴിലിടങ്ങളിലും അതിനു പുറത്തും അവർ പല വിധത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും അതിനെയെല്ലാം അതിജീവിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ തന്നെ സമീപ കാലങ്ങളിലായി നടന്ന നഴ്സ് സമരങ്ങൾ ആലോചിച്ചു നോക്കൂ, അതൊന്നും അനർഹമായ എന്തെങ്കിലും നേടിയെടുക്കാൻ വേണ്ടിയായിരുന്നില്ല. എന്നിട്ടും വെറും നാല് കോളം വാർത്തക്ക് വേണ്ടി നടത്തുന്ന സൊ കാൾഡ് (അ)രാഷ്ട്രീയ വിപ്ലവ സമരങ്ങൾക്ക് കിട്ടുന്ന പിന്തുണ പോലും അവരുടെ സമരങ്ങൾക്ക് കിട്ടാറില്ല എന്നതാണ് സത്യം. കേരളത്തിലെ തൊഴിലിടങ്ങളിലെ അത്തരം പ്രശ്നങ്ങളുടെ രംഗാവിഷ്‌ക്കാരത്തിലേക്കൊന്നും കടക്കുന്നില്ലെങ്കിലും സ്വന്തം രാജ്യം വിട്ട് ജീവന് പോലും ഭീഷണിയുണ്ടായേക്കാവുന്ന മറ്റൊരു രാജ്യത്തിലേക്ക് ജോലിക്കായി പോകാൻ തീരുമാനിക്കുന്നവരുടെ മാനസികാവസ്ഥയിലൂടെ സിനിമ പലതും നമ്മളെ ബോധ്യപ്പെടുത്തുണ്ട്. ജീവനും പണയപ്പെടുത്തി കൊണ്ട് യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് എന്തിനാണ് ജോലിക്ക് വരുന്നത്, നാട്ടിൽ തന്നെ കിട്ടുമല്ലോ ജോലി എന്ന് ചോദിക്കുന്ന ഇന്ത്യൻ അംബാസിഡറോട് സമീറ പറയുന്ന മറുപടി ശ്രദ്ധേയമാണ്. നഴ്സ്സ്മാരെ മാലാഖമാരെന്നു വിളിക്കുന്നവരാരും മാലാഖമാരുടെ വീട്ടിലെ അവസ്ഥ ചോദിക്കാറില്ല എന്ന് സമീറ പറയുമ്പോൾ സിനിമയിൽ അംബാസിഡറും തിയേറ്ററിൽ പ്രേക്ഷകരും തല കുനിച്ചു പോകുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാം, മരണമുഖത്തു പോലും ജീവനേക്കാൾ വലുതാണ് കൂലി എന്ന മട്ടിൽ നിലയുറപ്പിക്കാൻ നിർബന്ധിതരാകുന്നവരുടെ ഗതികേടിനെ പരിഹസിക്കാനോ വിമർശിക്കാനോ ടേക് ഓഫ് കണ്ടിറങ്ങിയ ഒരു പ്രേക്ഷകനും സാധിക്കില്ല. 

നഴ്സ് ജീവിതങ്ങളുടെ സാമൂഹിക മൂല്യം ഉയർത്തി കാണിക്കുന്നതോടൊപ്പം പെൺ ജീവിതങ്ങളെ വ്യക്തിത്വ ബോധമുള്ളവരായും കൂടി അവതരിപ്പിക്കുന്നുണ്ട് സിനിമ. ആ കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ് സമീറ എന്ന നായിക കഥാപാത്ര സൃഷ്ടി. പറഞ്ഞു വരുമ്പോൾ നായികയെ മുസ്‌ലിംവത്ക്കരിക്കുന്നതിനു പിന്നിൽ പോലുമുണ്ട് സമർത്ഥമായ ചില ആവിഷ്ക്കാര ഉദ്ദേശ്യങ്ങൾ. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകളുടെ പ്രവർത്തന മേഖല അടുക്കള തന്നെയാകണം എന്ന നിർബന്ധിത്വം മത സമുദായ ഭേദമന്യേ ഉള്ള ഒന്നാണെങ്കിലും ഇവിടെ സിനിമയിൽ യാഥാസ്ഥിതിക ചിന്തകൾ വിമർശിക്കപ്പെടുന്നത് സമീറയുടെ സമുദായ പശ്ചാത്തത്തിലാണ്. വിശ്വാസപരമായ മത കൽപ്പനകൾ ഒന്നുമില്ലെങ്കിലും സമുദായത്തിനിഷ്ടം ജോലിക്ക് പോകാതെ അടുക്കളപ്പുറങ്ങളിൽ ഒതുങ്ങിക്കൂടുന്ന സ്ത്രീകളെയാണ് എന്ന ആൺ ശാസനകളെ അവഗണിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്നവളാണ് സമീറ. പ്രവാചക കാലത്ത് പോലും യുദ്ധത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉണ്ടായിട്ടുണ്ട് എന്നിരിക്കേ അടുക്കളപ്പുറങ്ങളിൽ ഒതുങ്ങേണ്ടവളല്ല സ്ത്രീ എന്ന് തറപ്പിച്ചു പറയാൻ അവളാരെയും ഭയപ്പെടുന്നില്ല. ഈ ഒരു ധൈര്യം തന്നെയാണ് ഐ സ് ഭീകരരുടെ തടവിലായിരിക്കുമ്പോൾ പല പ്രതികൂല സാഹചര്യങ്ങളേയും നേരിടാൻ അവളെ പ്രാപ്തയാക്കുന്നത്. സ്ത്രീയോടുള്ള അതിക്രമവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിലെ കാഴ്ചപ്പാടുകൾ ചൂണ്ടി കാണിച്ചു കൊണ്ട് വാചാലയാകുന്ന സമീറക്ക് മുന്നിൽ ഐസ് ഭീകരൻ പോലും ഉത്തരമില്ലാതെ നിന്ന് പോകുന്നുണ്ട്. സമീറയുടെ വ്യക്തിജീവിതത്തിൽ പല കാര്യങ്ങളിലായി അവൾ സ്വീകരിച്ച നിലപാടുകളിലെ ശരി തെറ്റുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള സാധ്യതകളെയൊക്കെ ഇല്ലാതാക്കി കൊണ്ട് അവളുടെ വ്യക്തിത്വത്തെയും തന്റേടത്തെയും കൃത്യമായി വരച്ചിടുകയാണ് സിനിമ മുഴുവൻ. അത് കൊണ്ട് തന്നെ സമീറയിൽ തുടങ്ങി സമീറക്കൊപ്പം സഞ്ചരിച്ച് സമീറയിൽ തന്നെ അവസാനിക്കുന്ന ഒരു സിനിമയാണ് ടേക് ഓഫ് എന്നും പറയാം. 

ചില സങ്കുചിത മനോഭാവക്കാർ 'ടേക് ഓഫ്' മായി ബന്ധപ്പെട്ടു നടത്തിയ ചില ആരോപണങ്ങൾ കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. നാൽപ്പത്തി ആറോളം നഴ്സ്മാർ തങ്ങളുടെ നിയന്ത്രണത്തിലായിട്ടും അവരെ ലൈംഗികമായോ ശാരീരികമായോ ഉപദ്രവിക്കാതെ പൊന്നു പോലെ നോക്കിയ ഇറാഖിലെ സായുധരായ സുന്നി വിമതരോട് മലയാള സിനിമ നന്ദി കാട്ടിയില്ല എന്നതായിരുന്നു അക്കൂട്ടത്തിലെ പ്രധാന ആരോപണം. ഈ ആരോപണം ശരിവെക്കാനായി ഇറാഖിൽ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാരിൽ ചിലർ പറഞ്ഞ ഭീകരരുടെ 'ആങ്ങളമാരെ' പോലെയുള്ള പെരുമാറ്റം എന്ന പരാമർശത്തെയും അവർ ചൂണ്ടി കാണിക്കുന്നു. എന്നാൽ നഴ്സ്മാരിൽ ചിലർ പ്രകടിപ്പിച്ച ഈ അഭിപ്രായത്തെ പോലും സിനിമ മാന്യമായി അവതരിപ്പിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. എന്നാൽ ഭീകരരെ ഭീകരായി തന്നെ കാണിക്കുന്ന നിലപാടിൽ സിനിമ യാതൊരു വിട്ടു വീഴ്ചക്കും നിന്നിട്ടില്ല. നഴ്സുമാരോട് മാന്യമായി പെരുമാറിയെങ്കിൽ തന്നെ ഭീകരർ ഭീകരർ അല്ലാതാകുന്നുണ്ടോ ? തങ്ങളെ കയറ്റി കൊണ്ട് പോയ വണ്ടിയിൽ നിറച്ചും തോക്കും ബോംബും നിറച്ചിരുന്നു എന്നൊക്കെയും നഴ്സ്മാർ വിശദീകരിച്ചിട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞ 'ആങ്ങള പെരുമാറ്റം' മാത്രം ഉയർത്തി പിടിച്ചു കൊണ്ട് ഭീകരരെ സ്നേഹമുള്ളവരും സമാധാനപ്രിയരുമായി സിനിമയിൽ അവതരിപ്പിച്ചു കാണിക്കാത്തതിന്റെ പേരിൽ ആർക്കെങ്കിലും അരിശം മൂക്കുന്നുണ്ടെങ്കിൽ അത് അസുഖം വേറെയാണ്. ഭീകരരെ സുന്നി വിമതരെന്നൊക്കെ തൊട്ടും തലോടിയും അഭിസംബോധന ചെയ്യുമ്പോഴും ഐ എസിന്റെ പേര് ബോധപൂർവ്വം പറയാതെ മറക്കുകയാണ് വിമർശകർ. അതിനുമുണ്ട് അവർക്കൊരു വിചിത്ര വാദം. അതായത് ഐഎസ്സ് അല്ല മലയാളി നഴ്സ്മാരെ തടവിലാക്കിയത് മറിച്ച് സായുധരായ സുന്നി വിമതരാണെന്നാണ് ആ വാദം. അവരെ ഐ എസ് ഭീകരരായി ചിത്രീകരിച്ചതിലാണത്രെ നീതികേട്‌. ഇനി ആ വാദത്തെ ശരി വച്ചാൽ തന്നെ അവരെ ഐ എസായി അവതരിപ്പിച്ചു കാണിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം കൂടി വിമർശകർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാടിയിരുന്ന സായുധ ജിഹാദി ഗ്രൂപ്പായിരുന്നു ഇറാഖിലും സിറിയയിലും ശക്തമായ സ്വാധീനമുണ്ടായിരുന്ന ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ്. 2014 പകുതിയോടു കൂടെ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന രൂപത്തിലേക്ക് മാറിയ അവർ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഖിലാഫത് പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ നിരവധി ജിഹാദി സംഘടനകളുടെ പിന്തുണയും അവർക്ക് ലഭിക്കുകയുണ്ടായി. ഇറാഖിലാണെങ്കിൽ ഷിയാ ഗവർമെന്റിന്റെ സുന്നി വിരുദ്ധ ഭരണം അരങ്ങേറുന്ന കാലവുമായിരുന്നു അത്. പ്രക്ഷോഭങ്ങളെ ഗവർമെന്റ് സൈനികമായി നേരിട്ടതും സുന്നി പാർലമെന്റ് അംഗങ്ങളുടെ വീട് റൈഡ് ചെയ്തതും അടക്കം ഹവീജ കൂട്ടക്കൊലയും കൂടി ആയപ്പോൾ സുന്നികൾക്കിടയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനും അവരുടേതടക്കമുള്ള പിന്തുണ നേടാനും ISISനു കഴിഞ്ഞു. പ്രത്യക്ഷത്തിൽ രണ്ടു ഗ്രൂപ്പാണെന്നു തോന്നിപ്പിച്ചവർ ഒരു പൊതു കാര്യത്തിനായി ഒരുമിച്ചത് അങ്ങിനെയാണ്. അത് കൊണ്ട് തന്നെ  ഐ എസ് അല്ല സായുധരായ സുന്നി വിമതർ എന്ന വാദത്തിന്റെ പ്രസക്തിയും അവിടെ തീരുന്നു. പറഞ്ഞു വരുന്നത് ഇതൊക്കെ നടക്കുന്ന അതേ 2014 ജൂൺ കാലത്ത് പ്രസ്തുത പരിസര പ്രദേശങ്ങളിൽ നിന്ന് തന്നെയാണ് നഴ്സ്മാർ തടവിലായ വാർത്തയും വരുന്നത് എന്നാണ്. മോചിതരായ ശേഷമുള്ള നഴ്‌സുമാരുടെ തന്നെ വിവരണങ്ങളിൽ നിന്ന് വ്യക്തമാണ് അവിടെ നിലനിന്നിരുന്ന ഭീകരാന്തരീക്ഷം എത്ര വലുതായിരുന്നെന്ന്. അത് കൊണ്ട് തന്നെ ഒരേ സമയം ഐ എസിന്റെ ഭീകരതക്കെതിര് പറയുകയും സായുധ സുന്നി വിമതരെ തലോടി സംസാരിക്കുകയും ചെയ്യുന്നവർ കണ്ണടച്ച് കൊണ്ട് ഭീകരതക്ക് പോലും വെള്ള പൂശുകയാണെന്ന് പറയാതെ വയ്യ. നഴ്സ്മാരെ ദേഹോപദ്രവം ഏൽപ്പിക്കുന്നവരായി കാണിക്കാതിരിക്കുമ്പോഴും ഭീകരരെ ഭീകരരായി തന്നെ കാണിക്കുന്ന നിലപാട് സ്വീകരിച്ചതിന്റെ പേരിൽ മലയാള സിനിമയെ പഴി ചാരുകയല്ല അഭിനന്ദിക്കുകയാണ് വേണ്ടത്. 

ആകെ മൊത്തം ടോട്ടൽ = സമീപ കാല മലയാള സിനിമകളേക്കാൾ എല്ലാ അർത്ഥത്തിലും എല്ലാ തലങ്ങളിലും മികവും പുതുമയും സമ്മാനിച്ച ഒരു സിനിമ. പാർവ്വതിയുടെ സമീറ എന്ന കഥാപാത്രം തന്നെയാണ് ടേക് ഓഫിനെറ് ആത്മാവ്. ശാരീര ഭാഷയിലും വേഷ പകർച്ചയിലും പ്രകടനത്തിലുമൊന്നും തന്നോളം പോന്ന മറ്റൊരു ന്യൂ ജനറേഷൻ നടൻ വേറെയില്ല എന്ന് അടിവരയിട്ടു പറയുന്നതാണ് ഫഹദ് ഫാസിലിന്റെ ഇന്ത്യൻ അംബാസിഡർ വേഷം. ഒതുക്കമാർന്ന അഭിനയ ശൈലിയിലൂടെ ഷഹീദ് എന്ന കഥാപാത്രത്തെ മനോഹരമാക്കാൻ കുഞ്ചാക്കോ ബോബനും സാധിച്ചിട്ടുണ്ട്. സാങ്കേതിക മികവും എഡിറ്റിങ്ങിലെ ചടുലതയുമാണ് ടേക് ഓഫിന്റെ മറ്റൊരു എടുത്തു പറയേണ്ട കാര്യം. അന്താരാഷ്‌ട്ര സിനിമകളോട് പോലും  മത്സരിക്കാൻ തക്ക മികവുറ്റ മേക്കിങ്ങിലൂടെ മലയാള സിനിമയുടെ യശസ്സുയർത്താൻ  ടേക് ഓഫിന് സാധിച്ചിട്ടുണ്ട്. ആ അർത്ഥത്തിൽ  മലയാള സിനിമയുടെ കൂടി 'ടേക്ക് ഓഫ്' ആയി മാറുകയാണ് മഹേഷ് നാരായണന്റെ ആദ്യ സിനിമാ സംരംഭം. മലയാള സിനിമ പറന്നുയരുമ്പോൾ  രാജേഷ് പിള്ളയെ നന്ദിപൂർവ്വം സ്മരിച്ചു പോകുകയാണ് പ്രേക്ഷക സമൂഹം. 

*വിധി മാർക്ക് = 8.5/10 

-pravin-

Friday, March 24, 2017

'അലമാര'ക്കും പറയാനുണ്ട് ചിലത്

അലമാര ഒരു കൊച്ചു സിനിമയാണ്. കൂട്ടുകാരും കുടുംബവുമായി സധൈര്യം കാണാവുന്ന ഒരു കൊച്ചു സിനിമ. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ തുടക്കം മുതൽ ഒടുക്കം വരേയ്ക്കും അലമാരയെ ചുറ്റിപ്പറ്റിയാണ് സിനിമയിലെ മൊത്തം കാര്യങ്ങളും. അത് കൊണ്ട് തന്നെ അലമാര വിട്ടു മറ്റൊരു വിഷയത്തെയും കുറിച്ച് പറയാത്ത സിനിമയിൽ വിരസതക്കുള്ള സാധ്യതകൾ ഏറെയായിരുന്നു. എന്നാൽ ആ വിരസതയെ സിനിമ ഇല്ലാതാക്കുന്നത് കൊച്ചു കൊച്ചു നർമ്മങ്ങളിലൂടെയാണ്. ഒരു അലമാരക്ക് ഇതിനും മാത്രം എന്താണ് ഒരു മുഴുനീള സിനിമയിൽ പറയാനുള്ളത് എന്ന ചിന്ത വേണ്ട. അലമാരക്കും പറയാനുണ്ട് ചിലത്. ഒരർത്ഥത്തിൽ അലമാര ഒരു പ്രതീകമാണ്. എന്തിനും ഏതിനും പഴി ചാരാൻ ഏതൊരു കുടുംബത്തിലും നിയോഗിക്കപ്പെടുന്ന ഒരു വസ്തു. ഈ വസ്തു കുടുംബത്തിലെത്തുന്നത് പല വഴിക്കായിരിക്കാം. ഇവിടെ അരുണിന് (സണ്ണിവെയ്ൻ) ഭാര്യ വീട്ടിൽ നിന്ന് കല്ല്യാണത്തിന് ശേഷം ആചാരത്തിന്റെ ഭാഗമായി കിട്ടുന്ന ഒരു സ്നേഹോപഹാരമാണ് 'അലമാര' എന്ന കേന്ദ്ര കഥാപാത്രം. 

ജയൻ കെ നായരുടെ സംവിധാനത്തിൽ വന്ന 'ഹലോ നമസ്തേ' യും മിഥുൻ മാനുവലിന്റെ 'അലമാര'യുമൊക്കെ തർക്ക വസ്തുവായി പ്ലാവിനെയും അലമാരയേയുമൊക്കെ അവതരിപ്പിക്കുന്ന രീതി ഏറെക്കുറെ സമമാണ്. പ്ലാവിന് സുരാജ് വെഞ്ഞാറമൂടാണ് ശബ്ദം നൽകിയതെങ്കിൽ അലമാരക്ക് ശബ്ദം നൽകിയിരിക്കുന്നത് സലിംകുമാറാണ്. 'ഹലോ നമസ്തേ' യിൽ ഉറ്റ സുഹൃത്തുക്കളുടെ ഫ്‌ളാറ്റുകൾക്കിടയിൽ നിലകൊള്ളുന്ന ഒരു പ്ലാവ് അവരുടെ സുഹൃത് ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന പോലെ 'അലമാര'യിൽ ഒരു അലമാരയുടെ പേരിലാണ് ഭാര്യാ ഭർതൃ ബന്ധത്തിൽ വിള്ളലുകൾ സംഭവിക്കുന്നത്. കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരിലാണ് പലപ്പോഴും ദൃഢമെന്നു തോന്നിക്കുന്ന ബന്ധങ്ങൾ തകരാറുള്ളത്. പുറമേ നിന്ന് ആലോചിക്കുന്നവർക്ക് അത് കാണുമ്പോൾ ചിരിക്കാനും പരിഹസിക്കാനും സാധിക്കുമെങ്കിലും നമുക്ക് ചുറ്റും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ല എന്ന് ആർക്കും സമ്മതിക്കാതിരിക്കാനാകില്ല. മേൽപ്പറഞ്ഞ രണ്ടു സിനിമകളും രണ്ടു പശ്ചാത്തലത്തിൽ രണ്ടു കഥ തന്നെയാണ് പറയുന്നത് എങ്കിലും പറഞ്ഞെത്തുന്ന കാര്യം ഒന്നാണ്. 

വിവാഹ ശേഷം നിസ്സാര പ്രശ്നങ്ങളുടെ പേരിൽ തുടങ്ങി വക്കുന്ന കലഹം രണ്ടു കുടുംബത്തിന്റെ സ്ഥിരം പ്രശ്നമായി മാറുകയും അത് പിന്നെ പെരുപ്പിച്ചു കാണിച്ചു കൊണ്ട് വിവാഹ മോചനത്തിന് വരെ നിർബന്ധിതരാകേണ്ടി വരുകയും ചെയ്യുന്ന ദമ്പതികളുടെ എണ്ണം ഇന്നത്തെ സമൂഹത്തിൽ ചെറുതല്ല. ഇവിടെ 'അലമാര' അതെല്ലാം സരസമായി ചൂണ്ടി കാണിക്കുമ്പോഴും കുടുംബത്തിനുള്ളിലെ പെൺ കലഹങ്ങളും അമ്മായിയമ്മയുടെ മുറുമുറുക്കലുകളും പിടി വാശികളുമെല്ലാം ദൈർഘ്യമേറിയ സീനുകൾ കൊണ്ട് ആവർത്തിച്ചവതരിപ്പിക്കുമ്പോൾ പലയിടത്തും സിനിമ  ഒരു ടെലി സീരിയൽ അവതരണ ശൈലിയെയാണ്  പിൻപറ്റുന്നത്. ഒരു തിയേറ്റർ വാച്ചിങ്ങിനു വേണ്ട കാമ്പുള്ള കഥാ ഘടകങ്ങളും സാഹചര്യങ്ങളുമൊന്നും അലമാരയിലില്ല എന്ന ആക്ഷേപ സാധ്യത ഉണ്ടാകുന്നതും അവിടെ തന്നെ. 

'അലമാര' എന്ന കേന്ദ്രകഥാപാത്രത്തിന് സലിംകുമാറിന്റെ ശബ്ദത്തിൽ ഹാസ്യ ഭാവം നൽകുമ്പോഴും ആ വസ്തുവിന്റെ നിസ്സാഹായതയും ഏകാന്തതയും ദൈന്യതയുമൊക്കെ മനോഹരമായി അവതരിപ്പിച്ചു കാണിക്കുന്നുണ്ട് സംവിധായകൻ. വല്ല പറമ്പിലും മരമായി നിന്ന് കാറ്റ് കൊണ്ടാൽ പോരായിരുന്നോ, എന്തിനാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരനായി ഞങ്ങളുടെ ജീവിതത്തിലേക്ക് നീ കടന്നു വന്നത് എന്നൊക്കെ ചോദിക്കുന്ന അരുണിനോട് ഒരു പരിഭവവുമില്ലാതെ അലമാര പറയുന്ന മറുപടികൾ മനസ്സിൽ തട്ടുന്നതാണ്. ഈഗോ എന്നതിന് വലുപ്പ ചെറുപ്പങ്ങളൊന്നുമില്ല. അതെപ്പോ വേണമെങ്കിലും ആരോട് വേണമെങ്കിലും കേറി ഉടക്കാൻ തരത്തിൽ നമ്മുടെയൊക്കെ ഉള്ളിന്റെയുള്ളിൽ അങ്ങിനെ ഒളിഞ്ഞു കിടക്കുകയാണ്. നിസ്സാരമെന്നു ആര് പറഞ്ഞാലും ആ ഈഗോയെ ജയിക്കാൻ കഴിയുന്നിടത്താണ് മനുഷ്യൻ ജീവിതത്തിൽ ജയിച്ചു കയറുന്നത് എന്നൊരു ഓർമ്മപ്പെടുത്തലു കൂടിയാണ് അലമാര.


















ബിഗ് ബജറ്റ് സിനിമകളും, യുവത്വം ആഘോഷിക്കുന്ന സിനിമകളും മൊഴിമാറ്റ സിനിമകളുമൊക്കെ തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന ഈ കാലത്തും കൊച്ചു സിനിമകൾക്ക് പല കാരണങ്ങളാൽ തിയേറ്ററുകളിൽ സ്വീകാര്യത കുറയാറുണ്ട്. പുതുമയില്ല എന്ന് പാടി നടക്കുമ്പോഴും പുതുമയായി വന്ന പല പരീക്ഷണ സിനിമകളും തിയേറ്ററുകളിലെ ഏകാന്തത അവസാനിപ്പിച്ചു കൊണ്ട് ഡിവിഡികളിലേക്ക് ചേക്കേറുന്നതും ഈ കാലത്തു തന്നെ. പിന്നീടാണ് ടോറന്റ് വിപ്ലവം സംഭവിക്കുന്നത്. അയ്യോ ഈ സിനിമ എന്തേ തിയേറ്ററിൽ ഓടിയില്ല, കുഴപ്പമില്ലാത്ത പടമാണല്ലോ പിന്നെന്ത് പറ്റി എന്ന് തുടങ്ങിയ  സഹതാപ കമെന്റുകൾ കാണുമ്പോഴാണ് ബാക്കിയുള്ളവരും  പടം കാണാൻ  തയ്യാറാകുക. പിന്നെ പടം ടോറന്റ് ഹിറ്റാണ്. അങ്ങിനെ ഹിറ്റായ പടങ്ങളുടെ എണ്ണവും പേരുമൊന്നും പറയുന്നില്ല. പക്ഷേ ഇവിടെ തീർച്ചയായും ഓർമ്മപ്പെടുത്തേണ്ട മറ്റു ചിലതുണ്ട്. എല്ലാ പടവും എല്ലാവരെയും തൃപ്തിപ്പെടുത്തില്ലെന്നിരിക്കെ സിനിമ കണ്ടു വന്നവരുടെ ആസ്വാദനകുറിപ്പുകളും അഭിപ്രായങ്ങളും മാത്രം കണ്ടു കൊണ്ട് ഒരു പടം മികച്ചതെന്നോ  മോശമെന്നോ മുൻവിധിയെഴുതരുത്. സിനിമ റിലീസാകുന്നതിനും മുന്നേ സോഷ്യൽ മീഡിയയിൽ ഹൈപ്പുണ്ടാക്കി തിയേറ്ററുകളിൽ വിജയിച്ച പല സിനിമകളും ആസ്വാദനപരമായി വിജയിക്കാതെ പോയിട്ടുണ്ട് എന്ന പോലെ തന്നെയാണ് ഒരു ഹൈപ്പും ഉണ്ടാക്കാതെ വന്നു തിയേറ്ററിൽ പരാജയപ്പെടുന്ന  സിനിമകൾ ഡിവിഡിയായെത്തുമ്പോൾ  നമുക്ക്  ആസ്വാദ്യകരമാകുന്നതും. നിർഭാഗ്യവശാൽ   അത്തരം ഒരു സാഹചര്യത്തിലേക്ക് പല കൊച്ചു സിനിമകളെയും നിർദാക്ഷിണ്യം  തള്ളിവിട്ടിട്ടുണ്ട് നമ്മുടെ പ്രേക്ഷക സമൂഹം. ആ ഒരു തലത്തിൽ നോക്കുമ്പോൾ അലമാര പോലുള്ള കൊച്ചു സിനിമകളോട്  ദയാപരമായ ഒരു ആസ്വാദന സമീപനമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. 

ആകെ മൊത്തം ടോട്ടൽ = മിഥുൻ മാനുവലിന്റെ ആടും ആന്മരിയയും സമ്മാനിച്ച ആസ്വാദന സുഖം അലമാരയിൽ നിന്ന് കണ്ടു കിട്ടണമെന്നില്ലെങ്കിലും ബോറടിക്കാതെ കുടുംബ സമേതം കാണാൻ പറ്റുന്ന ഒരു കൊച്ചു സിനിമ തന്നെയാണ് അലമാര. മികച്ച കഥയോ തിരക്കഥയോ ഒന്നും അവകാശപ്പെടാനില്ലാതിരിക്കുമ്പോഴും സരസമായ അവതരണം കൊണ്ട് രസിപ്പിക്കുന്നുമുണ്ട് അലമാര. വിവാഹിതർക്കും അലമാര സമ്മാനമായി വാങ്ങിയവർക്കും ഈ സിനിമയുടെ കഥാപരിസരവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ സാധിക്കും. ഒരു മുഴുനീള സിനിമയിലേക്കു വേണ്ട സബ്ജെക്ട് ഉണ്ടായിട്ടും 'അലമാര' യിലും അലമാരക്ക് ചുറ്റും മാത്രമായി സിനിമ ഒതുങ്ങിപ്പോകുന്നു എന്നത് മാത്രമാണ് നിരാശ. 

*വിധി മാർക്ക് = 5/10 

-pravin- 

Wednesday, March 15, 2017

എസ്ര - ജൂത പശ്ചാത്തലത്തിൽ ഒതുങ്ങുന്ന വ്യത്യസ്തത

ബഷീറിയൻ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുടെ സംവിധാനത്തിൽ 1964 ൽ റിലീസായ 'ഭാർഗ്ഗവീനിലയ'മായിരുന്നു മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ പ്രേത സിനിമ. മലയാളി പ്രേക്ഷകർക്ക് ഒട്ടും പരിചയമില്ലാത്ത ഒരു കഥാപശ്ചാത്തലത്തിലൂടെ കാഴ്ചയുടെയും കേൾവിയുടെയും പുത്തൻ ആസ്വാദനം തന്നെ സമ്മാനിക്കുകയുണ്ടായി ആ സിനിമ. പ്രേതം എന്നാൽ വെള്ള വസ്ത്രമുടുത്ത്‌ നിലം തൊടാതെ ഒഴുകി നടക്കുന്നവളും, രാത്രിയുടെ മറവിൽ ചിരിച്ചും പാട്ടു പാടിയും പാദസരം കിലുക്കിയും മറ്റുള്ളവരെ പേടിപ്പിക്കുന്നവളാണെന്നുമൊക്കെ തൊട്ടുള്ള ഒട്ടേറെ പുതിയ സങ്കൽപ്പങ്ങളെ മലയാളി മനസ്സിലേക്ക് എല്ലാക്കാലത്തേക്കുമായി വിഭാവനം ചെയ്തു കൊടുത്തതും ഭാർഗ്ഗവീ നിലയം തന്നെ. യക്ഷിയും, ലിസയും, കള്ളിയങ്കാട്ടു നീലിയുമൊക്കെ അഭിരമിച്ചു നടന്ന മലയാള സിനിമാ ലോകത്തേക്ക് ആദ്യമായൊരു ഒരു ആൺ പ്രേതം കടന്നു വരുന്നത് 1980 ലെ 'ശക്തി' യിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ ആൺ പ്രേതത്തെ അവതരിപ്പിക്കാനുള്ള അവസരം കിട്ടിയതാകട്ടെ ജയനും. ആയുഷ്‌ക്കാലത്തിലെ എബി മാത്യുവും, ദേവദൂതനിലെ മഹേശ്വറും, അപരിചിതനിലെ രഘുറാമുമൊക്കെയാണ് മലയാള സിനിമയിലെ പിന്നീടുണ്ടായ ആൺ പ്രേത സാമീപ്യങ്ങൾ. പത്തു പതിമൂന്നു കൊല്ലങ്ങൾക്ക് ശേഷം വീണ്ടും ഒരു ആൺ പ്രേതം മലയാള സിനിമയിലേക്കെത്തുന്ന സിനിമ എന്നതിനേക്കാളുപരി 'ഗ്രാമഫോണി'നുശേഷം ജൂത ജീവിതങ്ങൾ അവതരിപ്പിക്കപ്പെടുന്ന മലയാള സിനിമ എന്ന നിലയിലും ശ്രദ്ധേയമാണ് എസ്ര. 

ജൂതരുമായി ബന്ധപ്പെട്ടു കിടക്കുന്ന മിത്തുകൾ കലാ സാഹിത്യസൃഷ്ടികൾക്കു പശ്ചാത്തലമാകാൻ തുടങ്ങിയത് 1913 തൊട്ടുള്ള കാലങ്ങളിലാണ്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ടത് എസ്.ആൻസ്ക്കിയുടെ 'ഡിബുക്ക്' എന്ന നാടകമാണ്. ജൂത വിശ്വാസ പ്രകാരം, ജീവിച്ചിരിക്കുന്ന മനുഷ്യ ശരീരത്തിലേക്ക് കുടിയേറാൻ തക്കം പാർത്തിരിക്കുന്ന ദുരാത്മാവിനെയാണ് ഡിബുക്ക് എന്ന് പറയുന്നത്. റഷ്യൻ ഭാഷയിൽ എഴുതി തീർത്ത ഈ നാടകം ആൻസ്‌ക്കി യിദ്ദിഷ് ഭാഷയിലേക്ക് മാറ്റിയെഴുതിയ ശേഷം 1920 ലാണ് യിദ്ദീഷ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. തുടർന്ന് ഹീബ്രു ഭാഷയിലും 'ഡിബുക്ക്' അവതരിപ്പിക്കപ്പെട്ടു. ഇതേ നാടകത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ടാണ് ഡിബുക്ക് 1937 ൽ അതേ പേരിൽ ആദ്യമായി ചലച്ചിത്രവത്ക്കരിക്കപ്പെടുന്നത്. The Dybbuk of the Holy Apple Field (1997), The Unborn (2009), A Serious Man (2009), The Possession (2012), Demon (2015), The Dybbuk - A Tale of Wandering Souls (2015) etc ..അങ്ങിനെ നിരവധി വിദേശ ഭാഷാ സിനിമകളിൽ ഡിബുക്ക് പ്രമേയവത്ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യൻ സിനിമയിൽ ഈ പ്രമേയം ആദ്യമായി അവതരിപ്പിക്കപ്പെടുന്ന സിനിമ എസ്ര തന്നെയായിരിക്കാനേ വഴിയുള്ളൂ. ആ ഒരു പുതുമയെ തന്നെയാണ് സംവിധായകനും കൂട്ടരും സമർത്ഥമായി സിനിമയുടെ മാർക്കറ്റിങ്ങിനു ഉപയോഗിച്ചത്. എന്നാൽ മാർക്കറ്റിങ്ങിന് അപ്പുറമുള്ള എസ്രക്ക് പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. 

മലയാളം ഹൊറർ സിനിമകൾ കാലങ്ങളായി അനുഭവപ്പെടുത്തുന്ന ഒരു പ്രധാന മുഷിവ് എന്താണെന്ന് വച്ചാൽ പൂർണ്ണമായും ഒരു ഹൊറർ ജെനറിലേക്ക് താദാത്മ്യം പ്രാപിക്കാത്ത കഥാ സന്ദർഭങ്ങളിലൂടെയുള്ള അതിന്റെ അവതരണമാണ്. ഉദാഹരണത്തിന്, പറയേണ്ടത് പ്രേത/ഭൂത/പിശാച് കഥയെങ്കിലും സിനിമയിൽ കോമഡിക്കായി ഒരു ട്രാക്ക് കൂടി ഉണ്ടാകണം എന്ന നിർബന്ധിത്വം പല സംവിധായകർക്കും ഉണ്ടാകാറുണ്ട്. ഭയവും ഹാസ്യവും അപ്രകാരം ഒരു കോമ്പോ പാക്ക് ആയിട്ടാണ് പലപ്പോഴും മലയാള ഹൊറർ സിനിമകളിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ എസ്ര ആ തലത്തിൽ സിനിമയുടെ ജെനറിനോട് നീതി പുലർത്തിയിട്ടുണ്ട് എന്ന് പറയാം. അതേ സമയം ഭീതിയുടെ ഗൗരവം ചോരാതെ കഥ പറച്ചിൽ തുടരുമ്പോഴും കഥാപാത്രങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന ഭയമോ ആകാംക്ഷയോ പ്രേക്ഷകനെ അനുഭവപ്പെടുത്താൻ സാധിക്കാതെ പോകുന്നു എസ്രക്ക്. മുംബൈയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്കുള്ള രഞ്ജന്റെയും പ്രിയയുടേയും വീട് മാറ്റം തൊട്ടുള്ള ഓരോ കാര്യങ്ങളും കൃത്യതയോടെ കൂട്ടി ചേർത്ത് അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. പ്രേതം മോചിപ്പിക്കപ്പെടേണ്ടത് മരത്തിൽ തറച്ച ആണി വലിച്ചൂരുക വഴിയോ, അടച്ച കുടമോ ബോക്സോ തുറക്കുക വഴിയോ ആകണം എന്ന ക്ളീഷേ പൊളിച്ചടുക്കാനൊന്നും എസ്രയും മെനക്കെടുന്നില്ല എന്ന് മാത്രമല്ല മുൻകാലങ്ങളിൽ അവതരിപ്പിച്ചു കണ്ടിട്ടുള്ള പ്രേതങ്ങളുടെ ശല്യ സ്വഭാവമൊക്കെ ഇവിടെയും അതേ പടി ആവർത്തിക്കുന്നു. ഇര കൊല്ലപ്പെടുന്നതിന് കുറഞ്ഞത് ഒരു കാരണമെങ്കിലും പ്രേതത്തിനു പറയാൻ ഉണ്ടായിരിക്കണം എന്നത് ഒരു മിനിമം മര്യാദയാണ്. ഡിബുക്ക് ബോക്സ് ആരെങ്കിലും തുറക്കാൻ ശ്രമിച്ചാൽ തന്നെ അത് പ്രേതത്തിനു സഹായം മാത്രമേ ആകൂ എന്നിരിക്കെ ആക്രിക്കടയിലെ സെബാട്ടി അത് തുറക്കാൻ ശ്രമിക്കുന്നതിനും മുൻപേ അയാളെ അട്ടം മുട്ടം പെരുമാറി ഭീകരമായി കൊലപ്പെടുത്തുകയാണ് പ്രേതം. എന്തിന് കൊന്നു എന്ന ചോദ്യം ഒഴിവാക്കിയാലും എങ്ങിനെ ആ പ്രേതത്തിനു പുറത്തു കടക്കാൻ പറ്റി എന്നത് ചോദ്യമായി തുടരുന്നു. കാരണം ആ പ്രേതം മോചിപ്പിക്കപ്പെടുന്നത് രഞ്ജന്റെ ഭാര്യ പ്രിയയുടെ കയ്യിൽ ബോക്സ് എത്തിപ്പെട്ട ശേഷമാണ്. പ്രേത സിനിമകളിലെ ലോജിക്ക് ചോദ്യം ചെയ്യപ്പെടണം എന്ന വാദമില്ല. പക്ഷേ അവിശ്വസനീയമായ ഒരു കഥ പറയുമ്പോഴും അതിൽ വിശ്വാസയോഗ്യമാം വിധമുള്ള ഒരു അവതരണരീതി ഉണ്ടാകേണ്ടതുണ്ട്. അല്ലാത്ത പക്ഷമുള്ള പൊരുത്തക്കേടുകൾ ആസ്വാദനത്തിലെ കല്ലുകടികൾ ആകുക തന്നെ ചെയ്യും. 

ഹോളിവുഡ് സിനിമകൾ കണ്ടു പഴകിയവരെ സംബന്ധിച്ച് ഈ സിനിമയുടെ ഹൊറർ അവതരണ രീതിയിൽ വലിയ ആസ്വാദനം കണ്ടു കിട്ടണമെന്നില്ല എങ്കിലും തട്ടിൻപുറത്തെ ഇരുട്ട് കാഴ്ചകളിലൂടെയുള്ള ക്യാമറാ സഞ്ചാരം മലയാള ഹൊറർ സിനിമാ ആസ്വാദനത്തിലെ ഒരു പുതുമയാണ്. രാം ഗോപാൽ വർമ്മ സിനിമകളിലൂടെ കണ്ടു പരിചയിച്ച വേലക്കാരിയുടെ ദുരൂഹ മുഖ സാന്നിധ്യവും, മലയാളമടക്കം പല ഭാഷാ ഹൊറർ സിനിമകളിലെ സ്ഥിരം പള്ളീലച്ചൻ കഥാപാത്രവുമൊക്കെ എസ്രയിലും പുനരവതരിപ്പിച്ചപ്പോഴും കൂട്ടത്തിൽ പ്രതീക്ഷയുണ്ടാക്കിയ കഥാപാത്ര സൃഷ്ടിയായിരുന്നു ടോവിനോ അവതരിപ്പിച്ച എ.സി.പി ഷഫീർ മുഹമ്മദിന്റേത്. പക്ഷേ അന്വേഷണാത്മകമായി എന്തെങ്കിലും കണ്ടെത്താനുള്ള നിയോഗങ്ങൾ പോലും തിരക്കഥയിൽ ആ കഥാപാത്രത്തിന് നൽകാൻ എഴുത്തുകാരൻ മെനക്കെട്ടിട്ടില്ല എന്ന് പറയാം. അക്കാരണത്താൽ നായകന്റെയും പള്ളീലച്ചന്റെയുമൊക്കെ വാക്യ വിവരണങ്ങളാൽ തന്നെ പ്രേത ബാധയെയും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയെയും ചരിത്രത്തെയുമൊക്കെ വിശ്വസിക്കേണ്ടി വരുന്ന ഒരു ദുർബ്ബല കഥാപാത്രമായി ഒതുങ്ങുന്നു ഷഫീർ മുഹമ്മദ്. എബ്രഹാം എസ്ര ആരായിരുന്നു എന്ന ചോദ്യത്തിനൊപ്പം ചരിത്രത്തിലേക്ക് കൂടി ഒരു അന്വേഷണം ആവശ്യമായി വരുന്ന കഥാസാഹചര്യങ്ങളുണ്ട് എസ്രയിൽ. പക്ഷേ ഈ അന്വേഷണാത്മകതയെ ഒന്നുമല്ലാതാക്കി കൊണ്ട് ഒറ്റയടിക്ക് ജൂത പുരോഹിതന് പറയാനായി മാത്രം മാറ്റി വച്ച ഡയലോഗുകൾ എന്ന കണക്കെയാണ് ഉത്തരങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. അതേ സമയം ഈ പോരായ്മകളെയൊക്കെ മറികടക്കുന്നതാണ് സുജിത് വാസുദേവിന്റെ ഛായാഗ്രഹണ മികവ് എന്ന് പറയാതെ വയ്യ. കണ്ടും കേട്ടും അറിവില്ലാത്ത കേരളത്തിലെ ജൂത ജീവിത പരിസരങ്ങളെ അത്രക്കും മനോഹരമായി തന്നെ അവതരിപ്പിച്ചു കാണാം സിനിമയിൽ. 

ആകെ മൊത്തം ടോട്ടൽ = കണ്ടു പരിചയമില്ലാത്ത ഒരു കാലത്തെ ഫോർട്ട് കൊച്ചിയിലെ ജൂതജീവിതങ്ങളെയും അവരുടെ താന്ത്രിക വിദ്യകളും ആചാര ആഭിചാര രീതികളെയുമൊക്കെ കേന്ദ്ര പ്രമേയത്തിലേക്ക് സമന്വയിപ്പിക്കാൻ സാധിക്കാതെ പോയ തിരക്കഥയാണ് എസ്രയുടെ പ്രധാന പോരായ്മ. ബാധയൊഴിപ്പിക്കൽ സീനുകളിൽ പോലും ജൂതന്റെ പ്രേതത്തിന് പ്രത്യേക പരിഗണനകളോ പുതുമകളോ കൊടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. അത് കൊണ്ടൊക്കെ തന്നെ ജൂതമിത്തുകളുടെ പശ്ചാത്തലമെന്ന പുതുമയിൽ മാത്രം ഒതുങ്ങുന്നു എസ്ര. വലിയ പ്രകടന സാധ്യതകളുള്ള ഒരു സിനിമയൊന്നുമല്ല എസ്രയെങ്കിലും കഥാപാത്രത്തോട് നീതി പുലർത്തുന്ന അഭിനയം കാഴ്ച വക്കുന്നതിൽ പൃഥ്വിരാജ് വിജയിച്ചിട്ടുണ്ട്. പ്രിയാ ആനന്ദും തരക്കേടില്ലായിരുന്നു. എന്നാൽ വേഷം കൊണ്ട് മാത്രം കിടിലൻ എന്ന് തോന്നിപ്പിച്ചു കൊണ്ട് സിനിമയിൽ കാര്യമായ ഉപയോഗങ്ങളില്ലാതെ പോയ ടൊവിനോയുടെ പോലീസ് വേഷം നിരാശപ്പെടുത്തി. അത് പോലെ തന്നെ സണ്ണി വെയ്‌നിന്റെ ശബ്ദ ഗാംഭീര്യത്തിൽ മാത്രം എടുപ്പ് തോന്നിച്ച ജൂത പുരോഹിത വേഷം സുജിത് ശങ്കറിനെ സംബന്ധിച്ച് ഒരു ഓവർ ലോഡ് ആയിരുന്നു. ഹൊറർ ത്രില്ലർ സിനിമകൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുക എന്നത് ഏതൊരു സംവിധായകന്റയും കരിയറിലെ വെല്ലുവിളിയാണ്. ഇവിടെ നവാഗതനായ ജെയ് കെയുടെ കരിയർ തന്നെ തുടങ്ങുന്നത് അത്തരമൊരു സിനിമയിലൂടെയാണ് എന്നതോർക്കണം. ആ ധൈര്യത്തിന് അഭിനന്ദനങ്ങൾ കൊടുക്കേണ്ടതുമുണ്ട്. പക്ഷേ ഖേദകരമെന്ന് പറയട്ടെ, സിനിമയുടെ സാമ്പത്തിക വിജയം ഉറപ്പാക്കാനുള്ള മാർക്കറ്റിങ്ങിൽ സിനിമ വിജയിക്കുമ്പോഴും ആസ്വാദനം അതിനു വിപരീതമാണ്. മാർക്കറ്റിങ്ങിനോളം മികവ് പുലർത്തുന്ന ഒരു സിനിമയല്ല എസ്രയെങ്കിലും മുൻ മലയാളം ഹൊറർ സിനിമകളുടെ ഫോർമാറ്റിൽ നിന്നും മാറി അവതരിപ്പിക്കപ്പെട്ട സിനിമ എന്ന നിലയിൽ എസ്ര ഒരു പുതു കാഴ്ചയാണ്. 

*വിധി മാർക്ക് = 6/10 

-pravin- 

Friday, February 24, 2017

മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം

പ്രണയത്തെ പാശ്ചാത്യ സംസ്ക്കാരത്തിന്റെ ഒരു ഉപ ഉത്പ്പന്നവും പാപവുമായുമൊക്കെ കണക്കാക്കിയിരുന്ന ഒരു ഇരുണ്ട കാലഘട്ടം നമുക്കുണ്ടായിരുന്നു. സാംസ്ക്കാരിക സദാചാര സമ്പന്നതയിൽ അമിതാഭിമാനം പുൽകി കൊണ്ട് പ്രണയത്തെ അയിത്ത ചിന്താഗതിയോടെ നോക്കി കണ്ടിരുന്ന ആ ഒരു കാലത്തു പോലും അഭ്രപാളികളിലെ പ്രണയങ്ങൾ കൈയ്യടിയോടെ സ്വീകരിക്കപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയവുമാണ്. ഒരു തരത്തിൽ പറഞ്ഞാൽ പ്രണയത്തെ സാമൂഹികവത്ക്കരിക്കാനും സ്വീകാര്യത നേടി കൊടുക്കാനുമൊക്കെ പ്രണയ സിനിമകൾ പലപ്പോഴും കമിതാക്കൾക്ക് ഊർജ്ജം പകരുക തന്നെ ചെയ്തു. അത് കൊണ്ടൊക്കെ തന്നെയാകാം മലയാളമടക്കമുള്ള ഭാഷാ സിനിമകളിലെല്ലാം നിരന്തരമായി പ്രണയം പ്രമേയവത്ക്കരിക്കപ്പെട്ടു കൊണ്ടിരുന്നു. പൂർണ്ണമായും പ്രണയ സിനിമകളെന്നു വിളിക്കാനാകാത്ത സിനിമകളിൽ പോലും പ്രണയം ഒരു മുഖ്യ ഘടകമായി അല്ലെങ്കിൽ ഒഴിച്ച് കൂട്ടാനാകാത്ത വിധം കൂട്ടിയിണക്കാൻ അണിയറ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മലയാള സിനിമാ ലോകത്തെ കാര്യങ്ങൾ വച്ച് പറയുമ്പോൾ മലയാള സിനിമയുടെ തന്നെ ചരിത്രം തുടങ്ങുന്ന 'വിഗതകുമാരനി' ൽ പോലും ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് പറയേണ്ടി വരും. 1930 ലിറങ്ങിയ മലയാളത്തിന്റെ ആദ്യ സിനിമയും നിശബ്ദ സിനിമയുമൊക്കെയായിരുന്ന 'വിഗതകുമാര'ന്റെ പിന്നിലെ കഥ 2013 ൽ ഇറങ്ങിയ കമലിന്റെ 'സെല്ലൂലോയ്ഡി' ൽ വളരെ വിശദമായി പറയുന്നുണ്ട്. പക്ഷേ 'വിഗതകുമാര' നെന്ന സിനിമയെയോ അതിലെ പ്രണയത്തെയോ അല്ല 'സെല്ലൂലോയ്ഡ്' പ്രമേയവത്ക്കരിച്ചത് എന്നത് കൊണ്ട് തന്നെ അതേ കുറിച്ചൊന്നും പരാമർശിക്കേണ്ട ബാധ്യതയും ആ സിനിമക്കില്ലായിരുന്നു. ജെ.സി ദാനിയേലിന്റെ 'വിഗതകുമാരൻ' അടിസ്ഥാനപരമായി ഒരു പ്രണയ സിനിമ അല്ലെങ്കിൽ കൂടിയും നായക കഥാപാത്രമായ ചന്ദ്രകുമാറിന്റെ സഹോദരി സരോജവും അയാളുടെ അകന്ന ബന്ധുവും സുഹൃത്തുമായ ജയചന്ദ്രനും തമ്മിലുള്ള പ്രണയം ആ സിനിമയിലെ ഒരു പ്രധാന ഘടകം തന്നെയായിരുന്നു. മലയാള സിനിമയിലെ ആദ്യ പ്രണയവും അവരുടേത് തന്നെ. 

പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും പ്രണയ കഥ പറഞ്ഞ 'ചെമ്മീൻ', സലിം രാജകുമാരന്റെയും അനാർക്കലിയുടെയും പ്രണയ കഥ പറഞ്ഞ 'അനാർക്കലി', രമണന്റെയും ചന്ദ്രികയുടെയും പ്രണയകഥ പറഞ്ഞ 'രമണൻ', മജീദിന്റെയും സുഹ്റയുടെയും പ്രണയകഥ പറഞ്ഞ 'ബാല്യകാലസഖി' etc .. ഒക്കെയായിരുന്നു 1960 കളിലെ ശ്രദ്ധേയമായ മലയാള പ്രണയ സിനിമകൾ. തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയും ചങ്ങമ്പുഴയുടെ രമണനുമൊക്കെ ഇന്നും വിഷാദ രൂപങ്ങളായി മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലുണ്ട്. ജീവന് തുല്യം സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ട ആ കാലത്തെ പല കാമുകന്മാരും പരീക്കുട്ടിയുടെയും രമണന്റെയും ഓർമ്മകളിൽ സ്വയം എരിഞ്ഞടങ്ങി. നസീർ-ഷീല ജോഡികളുടെ ശുഭപര്യവസാനമുള്ള പ്രണയ സിനിമകളുടെ നിർമ്മാണം ആരംഭിക്കുന്നതും ഇതേ കാലയളവിൽ തന്നെയായിരുന്നു.

നിത്യഹരിതനായകനായി പ്രേം നസീർ അരങ്ങു തകർക്കുമ്പോഴും റൊമാന്റിക് സിനിമാ സങ്കൽപ്പങ്ങൾക്ക് പുതുമ നൽകി കൊണ്ട് നവ സിനിമാ നിർമ്മാണങ്ങളും നടന്നിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. വേണുനാഗവള്ളി നായകനായി 1979 ൽ റിലീസ് ചെയ്ത 'ഉൾക്കടൽ' പ്രമേയപരമായും അവതരണ ശൈലിയിലും അന്നത്തെ പ്രണയ സിനിമകളെ കവച്ചു വക്കുന്നതായിരുന്നു. മൂന്നു കാലഘട്ടങ്ങളിലായി മൂന്നു സ്ത്രീകളോട് തോന്നിയ മൂന്നു പ്രണയങ്ങളിലൂടെ രാഹുലൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തെയും ചുറ്റുപാടുകളെയുമാണ് ആ സിനിമ അനാവരണം ചെയ്യുന്നത്. ഒരു വിഷാദ കാമുകന്റെ മുഖഛായയുള്ള കഥാപാത്രങ്ങൾ ഏറ്റവും കൂടുതൽ അക്കാലത്തു അവതരിപ്പിച്ച ഒരു നടനും കൂടിയായിരുന്നു വേണു നാഗവള്ളി. സ്ഥിരം ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് കൊണ്ടുള്ള ഒരു പ്രണയ കഥ പറഞ്ഞപ്പോഴും കമൽ ഹാസനും സറീന വഹാബും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മദനോത്സവം' അതിലെ ഗാനങ്ങൾ കൊണ്ടും താരങ്ങളുടെ പ്രകടനങ്ങൾ കൊണ്ടും മികച്ചു നിന്നു. രാജുവും എലിസബത്തും തമ്മിലുള്ള പ്രണയത്തെക്കാൾ കൂടുതൽ അവർക്കിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിത വിരഹത്തിന്റെ വേദനയായിരുന്നു ആ സിനിമ പ്രേക്ഷകന്റെ നെഞ്ചിലേക്ക് കനലായി ചൊരിഞ്ഞത്. 

1975 ലാണ് ഭരതനും പത്മരാജനുമൊക്കെ മലയാള സിനിമാ ലോകത്ത് അവതരിക്കുന്നത്. യാഥാസ്ഥിതികരായ മലയാളികളെ ഞെട്ടിച്ചു കൊണ്ടാണ് ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിൽ 1975 ൽ 'പ്രയാണം' കൈയ്യടി വാങ്ങിയത് എന്നോർക്കണം. അറുപതുകാരനായ ബ്രാഹ്മിണ പൂജാരി തന്റെ മകളേക്കാൾ ചെറുപ്പമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നതും അവൾ തൊട്ടടുത്തുള്ള മറ്റൊരു ചെറുപ്പക്കാരനുമായി അടുക്കുന്നതുമാണ് സിനിമയുടെ പ്രമേയം. പ്രണയവും ലൈംഗികതയുമൊക്കെ അശ്ലീലതയിലേക്ക് പോകാതെ കഥാപാത്രങ്ങളുടെ മാനസിക വ്യപാരങ്ങളെ കൈയടക്കത്തോടെ അവതരിപ്പിച്ചു കാണിക്കുകയാണ് ഭരതൻ എന്ന പ്രതിഭാധനനായ സംവിധായകൻ ആ സിനിമയിൽ ചെയ്തത്. പത്മരാജൻ-ഭരതൻ കൂട്ട് കെട്ടിലാണ് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുന്നത്. കൗമാര ലൈംഗിക സ്വപ്നങ്ങളെയും പ്രണയത്തെയും കൂട്ടിയിണക്കി കൊണ്ട് കഥ പറഞ്ഞ സിനിമയായിരുന്നു 1978 ലിറങ്ങിയ 'രതിനിർവ്വേദം'. ബുദ്ധി സ്ഥിരതയില്ലാത്ത ചെറുപ്പക്കാരന്റെ പ്രണയവും അയാളോടുള്ള സമൂഹത്തിന്റെ നിലപാടുകളുമെല്ലാം വരച്ചു കാണിക്കുന്നതായിരുന്നു 1980 ലിറങ്ങിയ 'തകര'. വിദ്യാർത്ഥിയും അദ്ധ്യാപികയും തമ്മിലുള്ള പ്രണയം പറഞ്ഞ 'ചാമരം', സ്ക്കൂൾ ഹെഡ് മാസ്റ്ററും വിവാഹിതയായ സംഗീത അധ്യാപികയും തമ്മിലുള്ള പ്രണയം പറഞ്ഞ 'മർമ്മരം' അങ്ങിനെ പോകുന്നു ആ കാലഘട്ടത്തിലെ മറ്റു ചില ഭരതൻ സിനിമകൾ. 

സർക്കസ് കൂടാരത്തിലെ ജീവിതങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ജി ജോർജ്ജ് സംവിധാനം ചെയ്ത 'മേള' മമ്മൂട്ടിയുടെ കരിയറിലെ മികച്ച തുടക്കമായി വിലയിരുത്തപ്പെടുന്ന അതേ വർഷത്തിൽ തന്നെയാണ് ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി' ലൂടെ മോഹൻ ലാൽ പ്രതിനായക വേഷത്തിൽ ശ്രദ്ധേയനാകുന്നത്. രണ്ടു സിനിമകളിലെ പ്രണയത്തിനും ചില സാദൃശ്യങ്ങൾ വേണമെങ്കിൽ പറഞ്ഞു വക്കാം. 'മേള' യിൽ സർക്കസിലെ കുള്ളന്റെ സുന്ദരിയായ ഭാര്യയെ മമ്മൂട്ടിയുടെ കഥാപാത്രം സ്നേഹിക്കുകയും ആ പ്രണയം അവരുടെ മൂന്നു പേരുടെയും ജീവിതത്തെയും ബാധിക്കുകയും ചെയ്യുന്നതിന് സമാനമായാണ് 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി' ൽ നരേന്ദ്രന്റെ ഭാര്യയായ പ്രഭയെ പ്രേം കൃഷ്ണൻ പ്രേമിക്കുക വഴിയുണ്ടാകുന്ന പ്രശ്നങ്ങളും. കഥാപാത്രങ്ങൾക്കിടയിൽ രൂപപ്പെടുന്ന പ്രണയത്തിന്റെ അവസ്ഥ ഒന്ന് തന്നെയെങ്കിലും കഥാപാശ്ചാത്തലവും അവതരണ രീതിയും കഥാപാത്ര നിർമ്മിതിയും കൊണ്ട് വ്യത്യാസപ്പെട്ടു തന്നെ കിടക്കുന്നു രണ്ടു സിനിമകളും. 1983 ൽ 'കൂടെവിടെ' യിലൂടെ അരങ്ങേറ്റം കുറിച്ച റഹ്മാൻ മമ്മൂട്ടിക്കും മോഹൻലാലിനും മുന്നേ താരപദവിയിലെത്തിയ ഒരു നടനായിരുന്നു. എൺപതു കാലങ്ങളിലെ സിനിമകളിലെല്ലാം ചെറുതും വലുതുമായ റൊമാന്റിക് വേഷങ്ങൾ ചെയ്തു കൊണ്ട് ശ്രദ്ധേയനായെങ്കിലും എടുത്തു പറയ തക്ക മികച്ച പ്രണയ സിനിമകളുടെ ഭാഗമാകാൻ റഹ്‌മാന്‌ സാധിച്ചില്ല എന്ന് വേണം കരുതാൻ. 

ത്രികോണ പ്രേമ സങ്കല്പങ്ങൾ താരതമ്യേന മലയാളത്തിൽ കണ്ടു തുടങ്ങിയില്ലാത്ത കാലത്ത് ഹരിഹരന്റെ സംവിധാന മികവ് കൊണ്ടും എം.ടിയുടെ തിരക്കഥാ രചനാ വൈഭവം കൊണ്ടും മലയാളിയുടെ മനസ്സിൽ കുടിയേറിയ ഒരു സിനിമയായിരുന്നു 1986 ലിറങ്ങിയ 'നഖക്ഷതങ്ങൾ'. ഗൗരിയുടെയും രാമുവിന്റെയും നിഷ്ക്കളങ്കമായ പ്രണയവും അതുടലെടുത്ത പശ്ചാത്തലവുമൊക്കെ എത്ര മനോഹരമായിരുന്നു എന്നോർത്ത് നോക്കൂ. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു എത്തിയ രണ്ടു പേർ പ്രണയത്തിലാകാൻ നിയോഗിക്കപ്പെടുന്നത് ആരുടെ തീരുമാനം കൊണ്ടാകും എന്ന സാങ്കൽപ്പിക ചോദ്യത്തിനു കൂടി പ്രസക്തി നൽകി കൊണ്ടാണ് 'നഖക്ഷതങ്ങ'ളുടെ ഓരോ രംഗവും പുരോഗമിക്കുന്നത്. ഇടക്ക് കയറി വരുന്ന ലക്ഷ്മിയുടെ കഥാപാത്രം അവരുടെ പ്രണയത്തിൽ തീർക്കുന്ന സങ്കീർണ്ണത ചെറുതല്ല. ഗുരുവായൂരും പ്രണയവും ഒക്കെ കേൾക്കുമ്പോൾ വർഷങ്ങൾക്കിപ്പുറം 2002 ൽ റിലീസായ രഞ്ജിത്തിന്റെ 'നന്ദന' ത്തെ കൂടി പരാമർശിക്കേണ്ടി വരുന്നു. ബാലാമണിയും മനുവും തമ്മിലുള്ള പ്രണയം നഖക്ഷതങ്ങളിൽ നിന്ന് കടം കൊണ്ടതാണെന്നു പറയുന്നില്ലെങ്കിലും 'നഖക്ഷതങ്ങളി' ൽ എം.ടി അപ്രത്യക്ഷനും നിസ്സഹായനുമായി നിലനിർത്തിയ ഗുരുവായൂരപ്പനെ / കൃഷ്ണനെ രഞ്ജിത്ത് 'നന്ദന'ത്തിൽ അതിനു വിപരീതമായി ഉപയോഗിച്ച് കാണാം. പ്രണയത്തോടും നന്മയോടുമൊക്കെയുള്ള ദൈവത്തിന്റെ നിലപാടിനെ എം.ടി വിധിയുടെ പരിമിതികളിൽ പെടുത്തി സങ്കീർണ്ണമാക്കിയപ്പോൾ രഞ്ജിത്ത് അവിടെ കുറച്ചു കൂടി വിശാലമായി ചിന്തിച്ചു എന്ന് പറയാം. എഴുത്തിന്റെ സാങ്കല്പികതകളിൽ പോലും ദൈവ സഹായം ഒരു കഥാപാത്രത്തിന് നിഷേധിക്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിനുള്ള രണ്ടു ജനറേഷനിലെ രണ്ടു തിരക്കഥാകൃത്തുക്കളുടെ രണ്ടു നിലപാടുകൾ മാത്രമായി തൽക്കാലം നമുക്കതിനെ കാണാം. 

1988 ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ വന്ന 'ഡെയ്‌സി' സംഗീത സാന്ദ്രമായ ഒരു ക്യാമ്പസ് പ്രണയ സിനിമയായിരുന്നു. കോളേജ് വിദ്യാർത്ഥികൾ നെഞ്ചിലേറ്റിയ ആ സിനിമക്ക് ശേഷം നീണ്ട ഒൻപതു വർഷങ്ങൾക്ക് ശേഷം ഒരു 'അനിയത്തിപ്രാവ്' വേണ്ടി വന്നു ക്യാമ്പസുകൾക്ക് ഒരു പ്രണയസിനിമയെ കൊണ്ടാഘോഷിക്കാൻ. കൗമാര പ്രണയ സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമായി പ്രണയത്തെ ആവിഷ്ക്കരിച്ചു കണ്ട മലയാള സിനിമകളും ആ കാലത്തു ജനശ്രദ്ധ നേടിയിരുന്നു.

ബഷീറിന്റെ 'മതിലുകളു'ടെ സിനിമാവിഷ്ക്കാരത്തിൽ ബഷീറിന്റെയും നാരായണിയുടെയും പ്രണയത്തെ മനോഹരമായി പടുത്തു വച്ചിരിക്കുന്നത് കാണാം. ജയിൽ മതിലുകൾക്കപ്പുറമിപ്പുറമുള്ള ബഷീറും നാരായണിയും പ്രണയബന്ധിതരാകുന്നതും ആ പ്രണയം പൂത്തു തളിർക്കുന്നതുമൊക്കെ രസകരമായി ചിത്രീകരിക്കുമ്പോഴും പ്രണയമാകുന്ന റോസാപ്പൂവിന്റെ മുള്ളു കൊണ്ടുണ്ടാകുന്ന മുറിവിന്റെ ആഴം വളരെ വലുതെന്ന മട്ടിൽ ചിലത് പറഞ്ഞവസാനിപ്പിക്കുന്നുണ്ട് ആ സിനിമ. നേരിട്ട് ഒരു വട്ടം പോലും കാണാത്ത നാരായണിയെ ബഷീർ പ്രേമിക്കുന്നത് ശബ്ദരേഖയിലൂടെയാണ്. ജയിലുകളും അതിനിടയിലെ മതിലുകളും ആ പ്രണയത്തിനു ഒരു തടസ്സമേ ആയിരുന്നില്ല. പക്ഷേ നാരായണിയുമായി നേരിട്ടുള്ള ഒരു കണ്ടുമുട്ടൽ നടക്കുന്നതിനും മുൻപേ അവിചാരിതമായി ബഷീർ ജയിൽ മോചിതനാകുകയാണ്. താങ്കൾ സ്വാതന്ത്രനായിരിക്കുന്നു എന്ന് പറയുന്ന ജയിലറോട് ബഷീർ തിരിച്ചു പറയുന്ന ചോദ്യത്തിലുണ്ട് എല്ലാം ; "who wants freedom ?? ". 

ശരീര സൗന്ദര്യമോ ശുദ്ധിയോ അല്ല പ്രണയത്തിന്റെ യഥാർത്ഥ ദിവ്യത എന്ന് തന്റെ സിനിമകളിലൂടെ പലപ്പോഴും വെളിപ്പെടുത്താൻ ശ്രമിച്ചിട്ടുള്ള ഒരാളായിരുന്നു പത്മരാജൻ. 'അരപ്പട്ട കെട്ടിയ ഗ്രാമത്തി'ലെ ഹിലാലും- ഗൗരിക്കുട്ടിയും തമ്മിലുള്ള പ്രണയം, 'തൂവാനത്തുമ്പികളി' ലെ ജയകൃഷ്ണൻ-ക്ലാര പ്രണയം ഇതൊക്കെ അതിന്റെ മകുടോദാഹരണങ്ങളാണ്. കൂട്ടത്തിൽ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി'ലെ സോളമനും സോഫിയയും തമ്മിലുള്ള പ്രണയത്തെ എടുത്തു പറയേണ്ടതാണ്. ബൈബിളിലെ ഉത്തമഗീതത്തെ സിനിമയിൽ അവരുടെ പ്രണയസന്ദേശങ്ങളായി പങ്കിടുക വഴി തന്നെ അവരുടെ പ്രണയത്തെ ദൈവീകമാക്കി മാറ്റുന്നുണ്ട് അദ്ദേഹം. അതിന്റെ പൂർണ്ണ വായന സാധ്യമാകുന്നത് ക്ലൈമാക്സിലാണ്. രണ്ടാനച്ഛനാൽ നശിപ്പിക്കപ്പെട്ടിട്ടും സോഫിയയെ സ്വീകരിക്കാൻ തയ്യാറായി വരുന്ന സോളമൻ ഡയലോഗുകളിൽ കൂടിയല്ല തനിക്ക് സോഫിയയോടുണ്ടായിരുന്ന പ്രണയം എങ്ങിനെയുള്ളതായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. തൊണ്ണൂറുകളിൽ ഇടക്കെല്ലാം വീണു കിട്ടിയിരുന്ന ഇത്തരം ദിവ്യ പ്രണയ സിനിമകൾ പത്മരാജന്റെ 'ഞാൻ ഗന്ധർവ്വ' നോട് കൂടെ അവസാനിക്കുകയായിരുന്നു. മനുഷ്യരുമായുള്ള നിഷിദ്ധ പ്രണയത്തെ എത്ര മനോഹരമായി ആസ്വദിക്കുന്നുവോ അതിലേറെ വേദനകളോടെ അതിനുള്ള ശിക്ഷ അനുഭവിക്കാനും ബാധ്യസ്ഥരാണ് ഗന്ധർവ്വന്മാർ. തനിക്ക് കിട്ടിയ മുന്നറിയിപ്പുകളെയും ശാസനകളെയും മറി കടന്നു കൊണ്ട് മനുഷ്യ സ്ത്രീയെ പ്രണയിച്ച ഗന്ധർവ്വനും, തന്റെ കന്യാകത്വം നഷ്ടപ്പെടുത്തി കൊണ്ട് ഗന്ധർവ്വന് ശിക്ഷയിളവ് നേടിക്കൊടുക്കാൻ ഒരുങ്ങുന്ന ഭാമയും അനിവാര്യമായ വേർപാടിനെ ഒടുക്കം അംഗീകരിക്കുന്നുണ്ട്. പ്രണയത്തിന്റെ ഓർമ്മകളോളം വിലമതിക്കുന്ന ഒന്നുമില്ല ഈ ലോകത്ത് എന്ന ഭാമയുടെ ബോധ്യം ശരി വച്ച് കൊണ്ടാണ് വേദനാജനകമായ ഒരു വേർപാടിനെ പോലും പത്മരാജൻ സിനിമയിൽ മനോഹരമാക്കുന്നത്. 

2001 ൽ റിലീസായ കമലിന്റെ 'മേഘമൽഹാർ' പ്രണയത്തെ വേറിട്ട കോണിൽ ചർച്ച ചെയ്ത ഒരു സിനിമയായിരുന്നു. വിവാഹിതരുടെ പ്രണയബന്ധങ്ങളെ അവിഹിതബന്ധമെന്നോളം ചിത്രീകരിക്കാൻ വെമ്പുന്ന ഒരു സമൂഹത്തിൽ ഈ സിനിമ അർഹിക്കപ്പെട്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടോ എന്ന് സംശയമാണ്. രാജീവനും നന്ദിതയും രണ്ടു കുടുംബങ്ങളുടെ വക്താക്കൾ ആണ്. യാദൃശ്ചികമായുള്ള അവരുടെ കണ്ടുമുട്ടലും തടുർന്നുള്ള ആശയവിനിമയങ്ങളും പ്രണയം നുകരാൻ കൊതിക്കുന്നവരുടെ മാനസിക തലത്തിൽ നിന്ന് ഉണ്ടാകുന്നതല്ല. പക്ഷെ അവർക്കിടയിൽ ശക്തമായൊരു ബന്ധം രൂപപ്പെടുന്നതായി കാണിക്കുന്നുമുണ്ട് സിനിമയിൽ. ചെറുപ്പത്തിൽ തന്റെ പ്രണയിനിയെ നഷ്ടപ്പെട്ട കഥ പറയുമ്പോൾ മാത്രമാണ് നന്ദിത രാജീവനെ തിരിച്ചറിയുന്നത് . അവർക്കിടയിൽ രൂപപ്പെടുന്ന മാനസിക ബന്ധത്തെ പ്രണയമെന്നു വിളിക്കാമോ എന്ന് സംശയിപ്പിക്കുമ്പോൾ തന്നെ ആ ബന്ധത്തിന്റെ യഥാർത്ഥ തലത്തെ അന്വേഷിച്ചറിയാൻ കൂടി നിർബന്ധിതരാകുകയാണ് പ്രേക്ഷകർ. 2011 ലിറങ്ങിയ ബ്ലെസ്സിയുടെ 'പ്രണയ' മായിരുന്നു പ്രണയത്തെ വേറിട്ട തലത്തിൽ ചർച്ച ചെയ്ത മറ്റൊരു പ്രധാന സിനിമ. 

സമീപകാല മലയാള സിനിമകളിലെ പ്രണയം ചർച്ച ചെയ്യപ്പെടുമ്പോൾ ഓർമ്മകളിൽ ആദ്യം ഓടിയെത്തുന്ന സിനിമ RS വിമലിന്റെ സംവിധാനത്തിൽ 2015 ൽ റിലീസായ 'എന്ന് നിന്റെ മൊയ്തീ' നാണ്. കൽപ്പിത കഥകളിലെ കഥാപാത്രങ്ങളുടെ വിശുദ്ധ പ്രണയത്തെ ദൃശ്യവത്ക്കരിക്കുന്ന പോലെയല്ല ചരിത്രത്തിലെ ഒരു വ്യക്തിയുടെയോ ജീവിച്ചിരിക്കുന്ന ഒരാളുടെയോ സംഭവ ബഹുലമായ ജീവിതത്തെയോ പ്രണയത്തെയോ സിനിമയാക്കി പരിണാമപ്പെടുത്തുമ്പോഴുള്ള വെല്ലുവിളികൾ. കഥാപാത്രങ്ങൾ ജീവിച്ച പശ്ചാത്തലം, കാലഘട്ടം അന്നത്തെ ജീവിത രീതികൾ അവരുടെ സാമൂഹ്യ ഇടപെടലുകൾ എന്ന് തുടങ്ങീ കാര്യങ്ങൾ സത്യസന്ധമായും യാഥാർത്ഥ്യബോധത്തോടെയും അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത്തരം സിനിമകളിൽ കൂടുതലുമാണ്. ഒരു സാധാരണ ജീവിതത്തെ എത്ര മാത്രം സിനിമാറ്റിക് ആയി അവതരിപ്പിക്കാൻ സാധിക്കുമോ അത്രത്തോളം സിനിമാറ്റിക് ആയി തന്നെ അവതരിപ്പിച്ചാലേ ആ സിനിമക്ക് ജീവനുണ്ടാകൂ എന്നാൽ മാത്രമേ ആ സിനിമക്ക് പ്രേക്ഷകരെ സ്വാധീനിക്കാൻ സാധിക്കൂ എന്നൊക്കെയുള്ള സിനിമാ ചിന്തകൾ കാത്തു സൂക്ഷിക്കുന്നവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് മൊയ്തീൻ - കാഞ്ചനമാല ജീവിതം. എന്തെന്നാൽ അവരുടെ ജീവിതമേ സിനിമാറ്റിക് ആണ്. അത്രമാത്രം സിനിമാറ്റിക് ആയ ഒരു ജീവിതത്തെ സിനിമയാക്കുമ്പോൾ സംവിധായകന് സിനിമയോടോ അവരുടെ ജീവിതത്തോടോ പൂർണ്ണമായും നീതി കാണിക്കാൻ സാധിക്കാതെ പോയേക്കാം. ഇവിടെ R.S വിമലിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയും പരാജയവും അത് തന്നെയായിരുന്നു. ഇതേ കാലത്തിറങ്ങിയ സച്ചിയുടെ 'അനാർക്കലി' യിൽ ശന്തനു- നാദിറ പ്രണയവും കാത്തിരിപ്പുമെല്ലാം മനോഹരമായി ചിത്രീകരിച്ചു കാണാം. പ്രണയ സിനിമകളിലെ സ്ഥിരം വില്ലനായി അച്ഛൻ വേഷം അനാർക്കലിയിലും കാണാമെങ്കിലും നാദിറയും ശന്തനുവും ആ എതിർപ്പുകളെയും തടസ്സങ്ങളെയും നേരിടുന്ന രീതി വ്യത്യസ്തമായിരുന്നു. ഒളിച്ചോട്ടമെന്ന ആശയം പിൻപറ്റാതെ തന്നെ പ്രണയ സാക്ഷാത്ക്കാരത്തിനായി കാത്തിരുപ്പ് തുടരുന്ന ചുരുക്കം സിനിമകളിൽ ഒന്ന് കൂടിയാണ് അനാർക്കലി. 

പ്രണയത്തെ പ്രമേയവത്ക്കരിക്കുന്ന സിനിമകളിൽ അവതരണത്തിലെ പുതുമക്കാണ് കൂടുതൽ പ്രസക്തി കൊടുക്കേണ്ടത് എന്ന് തോന്നുന്നു. റിയലിസ്റ്റിക് ആയുള്ള അവതരണ രീതികൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമക്ക് അത്തരം പുതുമയും പ്രസരിപ്പും നൽകി വരുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 2013 ലിറങ്ങിയ രാജീവ് രവിയുടെ അന്നയും റസൂലിലും പ്രേമത്തെ റിയലിസ്റ്റിക് ആയി കാണിക്കുമ്പോഴും പ്രേക്ഷകനെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ത്യാഗങ്ങളോ കാത്തിരിപ്പോ ഒന്നും ആ സിനിമയിൽ കണ്ടു കിട്ടുകയില്ല. രണ്ടു വ്യക്തികളുടെ മാനസിക വ്യാപാരങ്ങളും ചുറ്റുപാടുകളുടെ രാഷ്ട്രീയവുമൊക്കെ പ്രേമത്തിന്റെ നിഴലിൽ അവതരിപ്പിക്കുക മാത്രമാണ് ആ സിനിമ ചെയ്യുന്നത്. 2015 ലെ സൂപ്പർ ഹിറ്റ് പണം വാരി സിനിമയായ 'പ്രേമം' പേര് കൊണ്ടും പ്രമേയം കൊണ്ടും നായകൻറെ വിവിധ കാലഘട്ടങ്ങളിലെ പ്രണയത്തെ സൂചിപ്പിക്കുമ്പോഴും അടിസ്ഥാനപരമായി അതൊരു പ്രണയ സിനിമ അല്ലായിരുന്നു എന്നോർക്കണം. യുവാക്കളുടെ ജീവിതത്തിലെ മൂന്നു സുപ്രധാന കാലഘട്ടങ്ങളിലെ സൌഹൃദ ബന്ധങ്ങളെയും പ്രണയത്തെയും മറ്റു സംഭവങ്ങളെയുമെല്ലാം ഗൃഹാതുരതയുണർത്തും വിധം രസകരമായി അവതരിപ്പിക്കുന്നു എന്നതിനപ്പുറത്തേക്ക് ഹൃദ്യമായൊരു പ്രണയ സങ്കൽപ്പമൊന്നും സമ്മാനിക്കാൻ ആ സിനിമ ശ്രമിക്കുന്നുമില്ല.

പ്രണയത്തിന്റെയും കാത്തിരുപ്പിന്റെയുമൊക്കെ തീവ്രത ഏറ്റവും നന്നായി അവതരിപ്പിച്ച സിനിമകൾ ഒരു പക്ഷേ ബാലു മഹേന്ദ്രയുടെ 'യാത്ര' യും പ്രിയദർശന്റെ 'കാലാപനി'യും, സിബി മലയിലിന്റെ 'ദേവദൂത' നുമൊക്കെ തന്നെയായിരിക്കും. നിഖിൽ മഹേശ്വർ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നറിയാതെ വർഷങ്ങളോളം അലീന കാത്തിരുന്നതും, ആന്തമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകളിലെ ജയിൽ ശിക്ഷ കഴിഞ്ഞ് എന്നെങ്കിലും ഗോവർദ്ധൻ തിരിച്ചുമായിരിക്കും എന്ന പ്രതീക്ഷയിൽ പാർവ്വതി കാത്തിരിക്കുന്നതും, ഉണ്ണിക്കൃഷ്ണന് വേണ്ടി കുന്നിൻ മുകളിൽ ആയിരം വിളക്കുകൾ കൊളുത്തി തുളസി കാത്തിരുന്നതുമൊക്കെ അവർക്കിടയിലുണ്ടായിരുന്ന പ്രണയത്തിന്റെ ആഴവും തീവ്രതയും അത്ര കണ്ടു ബോധ്യപ്പെടുത്തി തരുന്നതായിരുന്നു. ഇനിയും അത് പോലെ വേറിട്ട അവതരണങ്ങളിലൂടെയും പുതുമയുള്ള കഥകളിലൂടെയുമൊക്കെ പ്രണയത്തിന്റെ 'മുന്തിരിവള്ളികൾ' മലയാള സിനിമാ ലോകത്തു എന്നുമെന്നും തളിരിടുകയും പടർന്നു പന്തലിക്കുകയും ചെയ്യട്ടെ എന്ന ആശംസകളോടെ പ്രേക്ഷകർക്ക് കാത്തിരിക്കാം .

(  2017 ഫെബ്രുവരി ലക്കം ഇ മഷി യിൽ പ്രസിദ്ധീകരിച്ചത് )

-pravin-

Friday, February 3, 2017

റയീസ് - സിനിമക്കൊപ്പം കൂട്ടി വായിക്കേണ്ട ചില യാഥാർഥ്യങ്ങൾ


ഗുജറാത്തിന്റെ ഭൂപടവും സംസ്ക്കാരവും ചരിത്രവുമൊക്കെ വേണ്ട പോലെ പഠിച്ച ഒരു സംവിധായകനാണ് രാഹുൽ ധൊലാകിയ. 2002 ൽ ജിമ്മി ഷെർഗിലിനെ നായകനാക്കി കൊണ്ട് 'കഹ്താ ഹേ ദിൽ ബാർ ബാർ' ലൂടെയായിരുന്നു അദ്ദേഹത്തിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റമെങ്കിലും ഒരു സംവിധായകനെന്ന നിലയിൽ രാഹുൽ ധൊലാകിയ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനാകുന്നത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമ 'പർസാനിയ'യിലൂടെയാണ്. 2002 ലെ ഗുജറാത്ത് വംശഹത്യയെ ആധാരമാക്കിയ 'പർസാനിയ' 2005 ലെ മികച്ച സംവിധായകനുള്ള അവാർഡ് രാഹുലിനും മികച്ച നടിക്കുള്ള അവാർഡ് സരികക്കും നേടിക്കൊടുക്കുകയുണ്ടായി. അത് കൊണ്ടൊക്കെ തന്നെയായിരിക്കാം കാലങ്ങൾക്കു ശേഷം വീണ്ടും ഗുജറാത്ത് പശ്ചാത്തലമാക്കി ഷാരുഖിനെ മുൻനിർത്തി കൊണ്ട് ഒരു കഥ പറയുമ്പോൾ അറിയാതെയെങ്കിലും പ്രേക്ഷകർ 'റയീസി'ൽ നിന്നും ചില നീതികളൊക്കെ പ്രതീക്ഷിച്ചു പോയത്. ഒരു വാണിജ്യ സിനിമ എന്ന നിലക്ക് അതിൽ ചേർക്കേണ്ട ചേരുവകൾ കൃത്യമായി ചേർക്കുമ്പോഴും കഥാപാത്ര സൃഷ്ടികളിലും അവതരണ ശൈലിയിലും പുതുമ കൊണ്ട് വരാൻ റയീസിന് സാധിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും. Happy New Year (2014), Dilwale (2015), Fan (2016) എന്നിവയായിരുന്നു ഷാരൂഖ് ഖാന്റെ കഴിഞ്ഞ മൂന്നു വർഷത്തെ സിനിമകൾ. ഇപ്പറഞ്ഞ സിനിമകളിൽ നിന്നെല്ലാം ഷാരൂഖ് ഖാൻ എന്ന നടനെ കണ്ടു കിട്ടിയതാകട്ടെ 'ഫാനി' ൽ നിന്ന് മാത്രവുമായിരുന്നു. നടനെന്ന നിലയിൽ ഷാരൂഖിന്റെ ഇത് വരെ കണ്ടിട്ടില്ലാത്ത പ്രകടന മികവ് ഉറപ്പു തരുന്ന ഒരു സിനിമ കൂടിയാകും റയീസ് എന്ന സൂചനകളോടെയായിരുന്നു സിനിമയുടെ മാർക്കറ്റിങ്ങ്. എന്നാൽ പതിവ് ഡോൺ സങ്കൽപ്പങ്ങളെ വാർപ്പ് മാതൃകയിൽ അവതരിപ്പിക്കാൻ തന്നെയാണ് റയീസും ശ്രമിക്കുന്നത്. അവതരണത്തിലെ പുതുമയില്ലായ്മകളും സ്ഥിരം നായക പരിവേഷങ്ങളും കൊണ്ടൊക്കെ മുഷിവു സമ്മാനിപ്പിക്കുമ്പോഴും കൂട്ടി വായിക്കേണ്ട ചില യാഥാർഥ്യങ്ങളെ ഉൾക്കൊള്ളിക്കാനും പശ്ചാത്തലമാക്കാനും റയീസിനു സാധിച്ചിട്ടുണ്ട് എന്നത് കൂടെ പറയേണ്ടി വരും. ആ ഒരു തലത്തിൽ വായിച്ചെടുക്കുമ്പോൾ മാത്രമാണ് റയീസ് തീർത്തും കൊമേഴ്സ്യൽ സിനിമ അല്ലാതാകുന്നതും. 

സിനിമയുടെ കഥയും അതിലെ കഥാപാത്രങ്ങളും സാങ്കൽപ്പികമാണെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു വിധ ബന്ധവുമില്ല എന്നാദ്യമേ പറയുന്നുണ്ടെങ്കിലും റയീസ് എന്ന ഷാരൂഖ് ഖാൻ കഥാപാത്രം ഗുജറാത്തിൽ 1980-90 കാലങ്ങളിൽ ഉയർന്നു വന്ന അബ്ദുൽ ലത്തീഫ് എന്ന ക്രിമിനലിന്റെ ജീവിത യാത്രയെയാണ് പിൻ പറ്റുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ക്രിമിനലായ അബ്ദുലത്തീഫിനെ നന്മ മുഖമുള്ളവനായി അവതരിപ്പിക്കുകയാണ് 'റയീസ്'. അബ്‌ദുൾ ലത്തീഫ് തന്റെ കുട്ടിക്കാലം തൊട്ടേ പുകയില വിൽപ്പനയും മറ്റുമായി സജീവമായിരുന്നു. കൂടുതൽ പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ സ്വന്തം അച്ഛനുമായി തെറ്റി പിരിഞ്ഞ ശേഷമാണ് അയാൾ ഇരുപതാം വയസ്സിൽ കൂടിയ ഇനം നിയമ വിരുദ്ധ കച്ചവടങ്ങളിൽ പങ്കു ചേരുന്നതും അത് വഴി കുപ്രസിദ്ധി ആർജ്ജിക്കുന്നതും. സിനിമയിലാകട്ടെ അമ്മയിൽ നിന്ന് പകർന്നു കിട്ടുന്ന ധൈര്യത്തിലും മനസ്സിൽ പതിഞ്ഞു പോയ അമ്മയുടെ ഉപദേശ വാക്കുകളുടെ പ്രേരണയിലുമൊക്കെയാണ് റയീസ് മദ്യ വിൽപ്പന രംഗത്തേക്ക് എത്തിച്ചേരുന്നത്. ഒരു വ്യാപാരത്തേയും മോശമായി കാണേണ്ടതില്ല, വ്യാപാരത്തിന് ഏതു ശരിയെന്നു തോന്നുന്നോ അതിനെ ശരിയായും ഏതു തെറ്റെന്നു തോന്നുന്നോ അത് തെറ്റായും കാണുക എന്നതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കേണ്ടതില്ല എന്നൊക്കെയുള്ള ചിന്തകളിലൂടെയാണ് റയീസ് പിന്നീട് തന്റെ നിയമവിരുദ്ധതകളെ ന്യായീകരിക്കുകയും കുറ്റബോധമില്ലാതെ പ്രവർത്തിച്ചു കൊണ്ട് ശക്തിയാർജ്ജിക്കുകയും ചെയ്യുന്നത്. 

രാഷ്ട്രീയ നേതാക്കളുമായും പോലീസുകാരുമായും മറ്റു കള്ള കച്ചവടക്കാരുമായും ബന്ധം സ്ഥാപിക്കുക വഴി കുറഞ്ഞ കാലയളവിൽ തന്നെ തന്റെ ബിസിനസ് സാമ്രാജ്യം വലുതാക്കാനും ശക്തിപ്പെടുത്താനും അബ്ദുൽ ലത്തീഫിന് സാധിച്ചിരുന്നു. ഇതേ കാലയളവിൽ തന്നെ ദാവൂദ് ഇബ്രാഹിമുമായി കൊമ്പ് കോർക്കാൻ മാത്രം ധൈര്യം കാണിച്ച ഒരാളെന്ന നിലക്കും അബ്ദുൽ ലത്തീഫ് ശ്രദ്ധിക്കപ്പെടുകയുണ്ടായി. എൺപതുകളുടെ തുടക്കത്തിൽ ദാവൂദ് ഇബ്രാഹിമുമായി ഏറ്റുമുട്ടനായി ലത്തീഫിന് സ്വന്തമായൊരു ഗാങ് പോലും ഉണ്ടാക്കേണ്ടി വന്നതായി റിപ്പോർട് ചെയ്തിരുന്നു. 1992 ൽ അഹമ്മദാബാദിൽ അബ്ദുൽ ലത്തീഫിന്റെ ഗാങ്ങ് നടത്തിയ കൂട്ടക്കൊലയെ കുറിച്ച് സിനിമ പ്രതിപാദിക്കുന്നില്ലെങ്കിലും സിനിമയിൽ റയീസിന്റെ പ്രതികാര ദൗത്യത്തിന്റെ ഭാഗമായി നടക്കുന്ന കൊലപാതകങ്ങളുണ്ട്. രാധിക ജിംഖാന കൊലക്കേസിൽ പറയുന്നത് പ്രകാരം ഹൻസ് രാജ് ത്രിവേദിയെ കൊല ചെയ്യാനായി പോയവർക്ക് ആളെ തിരിച്ചറിയാൻ സാധിക്കാതെ വന്നപ്പോൾ അവിടെ സമയത്തുണ്ടായ ഒൻപതു പേരെയും  കൊല്ലേണ്ടി വന്നു എന്നാണ്. ഹൻസ് രാജിന്റെ കൊലപാതകത്തിന് ബദലായി സിനിമയിൽ റയീസിനു കൊല്ലേണ്ടി വരുന്നതാകട്ടെ മദ്യവിൽപ്പനയിൽ കുട്ടിക്കാലം തൊട്ടു തന്റെ റോൾ മോഡലായി കണ്ട ജയരാജിനെയുമായിരുന്നു. ജയരാജിനെയും കൂട്ടരെയും  കൊല്ലേണ്ടി വരുന്നത് സിനിമയിൽ സാധൂകരിക്കപ്പെടുന്നു എന്നത് കൊണ്ട് തന്നെ അതൊന്നും ഒരു ഭീകരതയായി അനുഭവപ്പെടുത്തുന്നില്ല എന്ന് മാത്രം.

കള്ളക്കച്ചവടങ്ങൾക്കും അപ്പുറം കിഡ്‌നാപ്പിംഗും കൊലപാതകങ്ങളും കലാപങ്ങളും മറ്റുമായി ഒരു പക്കാ ക്രിമിനലിന്റെ ലേബല് കൂടിയായപ്പോൾ അബ്ദുൾ ലത്തീഫ് ഒരേ സമയം സർക്കാരിന്റെയും മറ്റു ഗാങ്ങുകളുടെയും നോട്ടപ്പുള്ളിയായി മാറുകയുണ്ടായി. ദാവൂദുമായുള്ള കൈകോർക്കലിന് ശേഷമാണ് RDX വിതരണവുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടാകുന്നത്. 1993 ലെ ബോംബൈ സ്ഫോടന കേസടക്കം ഇരുന്നൂറിലധികം കേസുകളിൽ പ്രതി ചേർക്കപ്പെട്ട അബ്ദുൽ ലത്തീഫ് സിനിമയിൽ അപ്പറഞ്ഞ കേസുകളിലെല്ലാം നിരപരാധിയായാണ് അവതരിപ്പിക്കപ്പെടുന്നത്. കള്ളക്കടത്തിലും മറ്റും മാത്രം തൽപ്പരനായ റയീസ് ബോംബേ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെടുന്നത് ബിസിനസ് രംഗത്തു നിന്ന് സംഭവിക്കുന്ന ചതിയിലൂടെയാണ്. മാത്രവുമല്ല റയീസ് നടത്തിയ കൊലപാതകങ്ങൾ അയാളുടെ ജീവന് നേരെയുള്ള ആക്രമണങ്ങളെ ചെറുക്കാൻ ശ്രമിക്കുമ്പോൾ മാത്രം സംഭവിച്ചു പോകുന്നതുമാണ്. സത്യം എന്തുമാകാം എന്ന നിലക്ക് സംവിധായകൻ സിനിമയിൽ സാങ്കൽപ്പികമായി ഉയർത്തിയ അത്തരം ചില സംശയങ്ങളെ പാടെ നിരസിക്കേണ്ടതുമില്ല. അബ്ദുൾ ലത്തീഫ് പാവപ്പെട്ടവർക്കും താഴേക്കിടയിലുള്ളവർക്കും വേണ്ടി ഒരുപാട് പണം ചിലവാക്കിയിരുന്നു എന്നത് കൊണ്ട് തന്നെ അവരുടെയെല്ലാം കണ്ണിൽ അയാൾക്ക് എന്നും രക്ഷകന്റെ രൂപം മാത്രമേ ഉണ്ടായിട്ടുള്ളൂ. സത്യത്തിൽ റയീസ് എന്ന നായക സങ്കൽപ്പം പോലും ലത്തീഫിനോടുള്ള അവരുടെ ഒരു കാഴ്ചപ്പാടിന് പ്രാധാന്യം കൊടുത്തു കൊണ്ടുണ്ടാക്കിയതാണ്. അത് കൊണ്ട് തന്നെ പഴയ ഡോണിലും,ദളപതിയിലും,നായകനിലുമൊക്കെ കണ്ടു പരിചയിച്ച സ്ഥിരം സിനിമാ സങ്കൽപ്പങ്ങളുടെ ആവർത്തനമായി മാറുന്നു റയീസ്. 


രാഷ്ട്രീയക്കാരുടെ ചതികളിൽ പെട്ട് റയീസ് ജയിലിൽ അടക്കപ്പെടുന്നതും ജയിലിൽ കിടന്നു കൊണ്ട് ഇലക്ഷൻ ജയിക്കുന്നതുമൊക്കെ യാഥാർഥ്യ ബോധത്തോടെ തന്നെ കാണേണ്ട സഭവങ്ങളാണ്. പഴയ കാല സജീവ RSS പ്രവർത്തകനും BJP നേതാവുമൊക്കെയായ ശങ്കർ സിംഹ് വഘേല BJP യുമായി തെറ്റി പിരിഞ്ഞു കൊണ്ട് രാഷ്ട്രീയ ജനതാ പാർട്ടി ഉണ്ടാക്കുകയും കോൺഗ്രസിലേക്ക് ലയിക്കുകയുമൊക്കെ ചെയ്യുന്ന രാഷ്ട്രീയ പശ്ചാത്തലം സിനിമയിൽ വളരെ വ്യക്തമായി ഉപയോഗിച്ച് കാണാം. 1995 ലാണ് ബിജെപിക്ക് ഗുജറാത്തിൽ സ്വന്തമായൊരു സർക്കാർ ഉണ്ടാകുന്നത്. ബി.ജെ. പി അധികാരത്തിലെത്തിയ ആ കാലത്തു തന്നെയാണ് അബ്ദുൽ ലത്തീഫ് ഡൽഹിയിൽ വച്ച് ആന്റി ടെററിസം സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. 1995 ൽ രാഷ്ട്രീയ ജനതാ പാർട്ടി രൂപീകരിച്ചു കൊണ്ട് ബിജെപിയിൽ നിന്നകന്ന ശങ്കർ സിംഹ് വഘേല ഗുജറാത്ത് മുഖ്യമന്ത്രിയായി എത്തുന്നത് 1996ലാണ്. ശങ്കർ സിംഹ് മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് രണ്ടു വർഷ കാലത്തോളമായി സബർമതി ജയിലിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്നിരുന്ന ലത്തീഫിനെ ദുരൂഹതകൾ നിലനിർത്തി കൊണ്ട് ഗുജറാത്ത് പോലീസ് 1997 ലെ എൻകൗണ്ടറിൽ കൊന്നു തള്ളുന്നത്. നായക കേന്ദ്രീകൃതമായൊരു സിനിമ ചെയ്യുമ്പോൾ കാണിച്ചു കൂട്ടേണ്ട ഹീറോയിസത്തിന്റെ ഭാഗമായി റയീസിനെ ഉപയോഗിക്കുമ്പോഴും സിനിമയുടെ ക്ലൈമാക്സ് സമകാലീന എൻകൗണ്ടർ യാഥാർഥ്യങ്ങളുമായി ഏറെ പൊരുത്തപ്പെട്ട് നിൽക്കുകയും പ്രമേയത്തോടു നീതി പുലർത്തുകയും ചെയ്യുന്നു. ആ തലത്തിൽ നോക്കുമ്പോൾ പുതുമയില്ലായ്മകൾക്കിടയിലും മികച്ചു നിന്ന ക്ലൈമാക്സ് ആണ് സിനിമയുടേത്. സിനിമയിൽ നിറഞ്ഞു നിക്കുന്ന നായക പരിവേഷത്തിൽ നിന്ന് ഷാരൂഖ് ഖാനെന്ന നടനെ കണ്ടു കിട്ടുന്നതു പോലും അതേ ക്ലൈമാക്സ് സീനുകളിൽ നിന്ന് തന്നെ. 

ആകെ മൊത്തം ടോട്ടൽ = ഒരു കൊമേഴ്സ്യൽ സിനിമക്ക് വേണ്ട ചേരുവകളെല്ലാം ഉണ്ടായിട്ടും മൊത്തത്തിലുള്ള ആസ്വാദനത്തിൽ ശരാശരി സിനിമയായി അനുഭവപ്പെടുത്തുന്നു റയീസ്. നവാസുദ്ധീൻ സിദ്ധീഖി ഒരു മികച്ച നടനാണ് എന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും ഈ സിനിമയിൽ അദ്ദേഹത്തിന് മികച്ച പ്രകടനത്തിനുള്ള സാധ്യതകൾ താരതമ്യേന കുറവായിരുന്നു. ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലെ റയീസിനെ ചുറ്റിപ്പറ്റി നടക്കാനും ഡയലോഗ് അടിക്കാനും വെല്ലുവിളിക്കാനും മാത്രമായി ഉണ്ടാക്കിയെടുത്ത കഥാപാത്രമായി ചുരുങ്ങി പോകുന്നു പല സീനുകളിലും ഐ.പി.എസ് മജ്മുദാർ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ശക്തമായ എതിരാളികൾ റയീസിന് ഇല്ലാതെ പോകുന്നുണ്ട് സിനിമയിൽ. അതുൽ കുൽക്കർണിയുടെ ജയരാജ്, നരേന്ദ്ര ജായുടെ മൂസാ ഭായി etc ഒക്കെ അതിന്റെ മറ്റു ഉദാഹരണങ്ങളാണ്.  മികച്ച കഥയുടെയും തിരക്കഥയുടെയും അഭാവമുണ്ടെന്നു പരാതി പറയുമ്പോഴും റയീസിലെ കഥാപാത്ര സംഭാഷണങ്ങൾ ഒരേ സമയം മാസ്സും ക്ലാസ്സുമായിരുന്നു. അവതരണ ശൈലിയിലെ പുതുമയില്ലായ്‌മകൾക്കിടയിലും മികച്ചു നിന്ന ക്ലൈമാക്സ് സീനുകൾ മാത്രമാണ് തിയേറ്റർ വിടുന്ന പ്രേക്ഷകന് റയീസ് കൊടുക്കുന്ന ഏക ആശ്വാസം. 

വിധി മാർക്ക് = 5.5 /10 

-pravin- 

Thursday, January 5, 2017

ഒരേ മുഖം - പാളിപ്പോയ ഒരു മിസ്റ്ററി ത്രില്ലർ

ക്യാംപസ് പശ്ചാത്തലത്തിൽ പ്രണയവും ഗൃഹാതുരതയും കോമഡിയും രാഷ്ട്രീയവും സൗഹൃദവും ആക്ഷനും സസ്പെന്സുമൊക്കെ ചേർത്ത് കഥ പറഞ്ഞ നിരവധി മലയാള സിനിമകൾ ഓരോ കാലത്തും ഉണ്ടായിട്ടുണ്ട്. ചാമരം (1980), യുവജനോത്സവം (1986 ), സർവ്വകലാശാല (1987), നിറം (1999), നമ്മൾ (2002), ക്ലാസ്സ്മേറ്റ്സ് (2006), ചോക്ലേറ്റ് (2007), സീനിയേഴ്സ് (2011) അങ്ങിനെ പറഞ്ഞു പോകുമ്പോൾ ക്യാമ്പസ് സിനിമകളുടെ കൂട്ടത്തിൽ കൂട്ടാൻ ഇനിയും ഒരുപാട് സിനിമകളുണ്ടാകാം. ഇവിടെ അതേ ഗണത്തിൽ പെടുന്ന സിനിമകളുടെ പേരും എണ്ണവുമല്ല പറഞ്ഞു വരുന്നത്, മറിച്ച് മേൽപ്പറഞ്ഞ സിനിമകളൊക്കെ ക്യാമ്പസുമായി ബന്ധപ്പെട്ട കഥകളെ അവതരിപ്പിച്ച രീതിയും അതിനായി തിരഞ്ഞെടുത്ത വ്യത്യസ്ത ജനറുകളുമൊക്കെയാണ്. അവതരണത്തിന്റെ ഗുണനിലാവാരവുമായി ബന്ധപ്പെട്ട് ആസ്വാദകർക്ക് തർക്കിക്കാൻ വകയുള്ളപ്പോഴും ചില സിനിമകൾ അതുദ്ദേശിക്കാത്ത മറ്റു പല തലങ്ങളിലും ചർച്ചാ പ്രസക്തമാകാറുണ്ട്. സജിത് ജഗത് നന്ദന്റെ 'ഒരേ മുഖ' ത്തിൽ ആ നിലക്ക് ചർച്ച ചെയ്യേണ്ടി വരുന്ന ചില വിഷയങ്ങൾ  കടന്നു വരുന്നുണ്ട് . 

1980 കളിലെ കലാലയ പശ്ചാത്തലത്തിൽ പറയുന്ന ഒരു മിസ്റ്ററി ത്രില്ലർ എന്ന നിലക്കാണ് 'ഒരേ മുഖ'ത്തിന്റെ പരസ്യ പ്രചാരണങ്ങൾ ആരംഭിച്ചതെങ്കിലും സിനിമയുടെ ആസ്വാദനത്തിൽ അത് കിട്ടുന്നില്ല എന്ന് പറയേണ്ടി വരും. ഉണ്ടാക്കിയെടുത്ത ഒരു മിസ്റ്ററി ഉണ്ട് പക്ഷേ ത്രില്ലില്ല എന്ന നിലക്കാണ് കാര്യങ്ങളുടെ പോക്ക്. ദീപു എസ്‌ നായർ-സന്ദീപ് സദാനന്ദൻ ടീമിന്റെ സ്ക്രിപ്റ്റിലെ പോരായ്മകൾ നികത്താൻ തരത്തിലുള്ളൊരു സംവിധാന മികവ് പുറത്തെടുക്കാൻ സജിത്തിനും കഴിഞ്ഞില്ല. ഒന്നുകിൽ കഥയിലെ പോരായ്‌മ മറി കടക്കാൻ പോന്ന ഒരു തിരക്കഥ വേണം അല്ലെങ്കിൽ ഈ രണ്ടിലേയും പോരായ്മകൾ മറക്കാൻ പാകത്തിൽ ഒരു അവതരണ രീതിയോ സംവിധാന മികവോ വേണം. ഈ സിനിമയുടെ കാര്യത്തിൽ നിർഭാഗ്യ വശാൽ ഇതൊന്നും തന്നെ സംഭവിച്ചു കാണുന്നില്ല. 1980 കാലഘട്ടവും കോളേജ് പരിസരവുമൊക്കെ വികലമായും അലസമായും അവതരിപ്പിച്ചു കണ്ട ഒരു ഒരു മലയാള സിനിമ കൂടിയാണിത്. അലി ഭായ്, പുതിയ മുഖം, മൈ ബിഗ് ഫാദർ തുടങ്ങിയ സിനിമകളുടെ അസിസ്റ്റന്റ് ഡയറക്ടർ വേഷത്തിൽ നിന്ന് ഒരു സ്വതന്ത്ര സംവിധായകനായി 'ഒരേ മുഖ'ത്തിലേക്ക് എത്തിയ സജിത്ത് ജഗത് നന്ദന് അവശ്യം വേണ്ട സിനിമാ പരിചയങ്ങളും അനുഭവ സമ്പത്തുകളും ഇല്ലെന്നു പറയാനാകില്ലല്ലോ. ആ സ്ഥിതിക്ക് തീർത്തും ഒരു പുതുമുഖ സംവിധായകന്റെ സിനിമ എന്ന നിലക്ക് പരിമിതികളൊക്കെ പരിഗണിച്ചു കൊണ്ടുള്ള ഒരു സിനിമാ ആസ്വാദനത്തിനും സാധ്യതയില്ലാതാക്കുന്നു  'ഒരേ മുഖം'. 

പത്തു മുപ്പത് വർഷങ്ങൾക്ക് മുൻപ് സംഭവിച്ച എസ്റ്റേറ്റ് ഇരട്ട കൊലപാതകത്തിലെ പ്രധാന പ്രതിയും പിടികിട്ടാപ്പുള്ളിയുമൊക്കെയായി കണക്കാക്കുന്ന സക്കറിയാ പോത്തൻ പോലീസിനും നിയമത്തിനും പിടി കൊടുക്കാതെ ഇന്നും ഒളിവിലാണ് അതല്ല അയാൾ ഇപ്പോൾ മരിച്ചിരിക്കാനാണ് സാധ്യത എന്നൊക്കെയാണ് ഊഹാപോഹങ്ങൾ നിലനിൽക്കുമ്പോൾ വർത്തമാന കാലത്തു നടക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പഴയ എസ്റ്റേറ്റ് കൂട്ടക്കൊല കേസ് റീ ഓപ്പൺ ചെയ്യിക്കാൻ പാകത്തിൽ എത്തുന്നിടത്തു നിന്നാണ് 'ഒരേ മുഖം' പ്രമേയപരമായി ത്രില്ലിംഗ് ട്രാക്കിലേക്ക് കയറുന്നത്. കേസുമായി ബന്ധപ്പെട്ട് പത്ര പ്രവർത്തകയും പോലീസുകാരനും നടത്തുന്ന പാരലൽ അന്വേഷണം സക്കറിയ പോത്തൻ ഉൾപ്പെടെയുള്ള അവരുടെ പഴയ കോളേജ് കാലത്തിലേക്കാണ് സിനിമയെ പിന്നീട് നയിക്കുന്നത്. ഇടവിട്ടുള്ള സീനുകളിൽ ഈ രണ്ടു കാലങ്ങളും പല വ്യക്തികളാൽ വിവരിക്കപ്പെടുന്നതിൽ അന്വേഷണാത്മകതക്ക് സ്ഥാനമില്ലാതായി എന്നത് കൊണ്ടാകാം ലാഗിന്റെ പൊടിപൂരമായി മാറി പല സീനുകളും. 1980 കാലത്തെ കലാലയത്തിന്റെ ദൃശ്യ ചാരുതയിലും കഥാപാത്രങ്ങളുടെ വേഷഭൂഷാദികളിലും സംഭാഷണങ്ങളിലുമൊക്കെ ആ കാലത്തോടുള്ള നീതിയോ ആത്മാർത്ഥതയെ യാഥാർഥ്യ ബോധമോ കൈക്കൊള്ളാൻ സിനിമക്ക് സാധിച്ചില്ല. 

1985 ൽ ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ 'നിറക്കൂട്ടി' ൽ മമ്മൂട്ടിയുടെ രവി വർമ്മ എന്ന കഥാപാത്രത്തെ ആദ്യ പകുതിയിൽ നെഗറ്റിവ് പരിവേഷത്തിലും രണ്ടാം പകുതിയിൽ അതിനു വിപരീതമായ ഒരു നേർ കാഴ്ചയെന്നോണവും അവതരിപ്പിച്ചു കാണിക്കുന്നുണ്ട്. ഇതിനു സമാനമായ അവതരണ ശൈലിയിലൂടെ തന്നെയാണ് സജിത്ത് ജഗത്നന്ദൻ ഒരേ മുഖത്തിൽ സക്കറിയ പോത്തൻ എന്ന കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ചു കാണിക്കുന്നത്. അതേ സമയം സക്കറിയാ പോത്തനായുള്ള ധ്യാൻ ശ്രീനിവാസന്റെ മെയ്ക് ഓവറിൽ കണ്ട ഗൗരവമൊന്നും സിനിമ തുടങ്ങിയങ്ങോട്ടുള്ള അയാളുടെ ശരീര ഭാഷയിലും ഡയലോഗ് ഡെലിവെറിയിലും കണ്ടു കിട്ടുന്നില്ല എന്നത് ദയനീയമായൊരു കാഴ്ചയുമായിരുന്നു. ക്യാമ്പസ് എന്നാൽ ഗാങ്ങും റാഗിങ്ങും കള്ളടിയും സിഗരറ്റ് പുകക്കലും ലൈനടിയും മാത്രമാണെന്ന നിലക്കുള്ള കലാലയ ചിത്രീകരണമാണ് 'ഒരേ മുഖ'ത്തിൽ കാണാൻ സാധിക്കുക. അഥാവാ പ്രമേയപരമായി അത് തന്നെയാണ് പറയാൻ ഉദ്ദേശിക്കുന്ന ക്യാമ്പസിന്റെ ചുറ്റുവട്ടമെങ്കിൽ അതിന്റെ അവതരണ രീതിയിൽ ഒരൽപ്പം ആത്മാർത്ഥതയും കഥാപാത്ര സംഭാഷണങ്ങളിൽ സ്വാഭാവികതയും കൊണ്ട് വരാൻ ബാധ്യസ്ഥനാണ് സംവിധായകൻ. നാടകീയതകളും കൃത്രിമത്വങ്ങളും നിർബന്ധബുദ്ധിയോടെ സിനിമകളിൽ പ്രയോഗിക്കേണ്ടി വന്ന ഒരു കാലമല്ല ഇന്നത്തേത് എന്ന് കൂടി ഓർക്കണം. ഇവിടെ സക്കറിയാ പോത്തൻ എന്ന കോളേജ് നായകനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭിരമിക്കുന്ന ക്യാമ്പസിനെ നാടക സീനുകളെ അനുസ്മരിപ്പിക്കും വിധമാണ് സ്റ്റാർട്ട്- ക്യാമറാ- ആക്ഷൻ- കട്ട് എന്ന മട്ടിൽ പ്രയോഗവത്ക്കരിച്ചു കാണുന്നത്. ഈ സിനിമ ശരിക്കും ജനിക്കുന്നത് അതിന്റെ അവസാന ഇരുപത് മിനുട്ടുകളിലാണെന്നു വേണമെങ്കിൽ പറയാം. മികച്ച ഒരു ത്രില്ലർ സിനിമയാക്കാനുള്ള പ്ലോട്ട് ഉള്ളപ്പോഴും ദുർബ്ബലമായ തിരക്കഥ കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും അവതരണത്തിൽ പരാജയപ്പെടുകയാണ് 'ഒരേ മുഖം'.

സക്കറിയാ പോത്തൻ എന്ന കഥാപാത്ര സൃഷ്ടിക്കും പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനും 'ഒരേ മുഖം' ഉണ്ടോ എന്ന് ചിന്തിപ്പിക്കുന്ന സ്പാർക്കുകൾ കൊണ്ട് ചില പ്രേക്ഷകരെയെങ്കിലും ആകർഷിക്കുന്നുണ്ട് സിനിമയുടെ ഉൾക്കഥ. എസ്റ്റേറ്റ് ഇരട്ട കൊലപാതക കേസിൽ  ഒളിവിൽ പോയെന്നു കണക്കു കൂട്ടിയ സക്കറിയാ പോത്തന്റെ നിരപരാധിത്വം കണ്ടെടുക്കുന്ന സിനിമ ചാക്കോ വധക്കേസിൽ ഇപ്പോഴും ഒളിവിലാണെന്ന് നമ്മൾ വിശ്വസിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ പുനർ വിചാരണ ചെയ്യാൻ നിശബ്ദമായി ആഹ്വാനം ചെയ്യുന്നുണ്ട്. അയാൾ കൊലപാതകി ആണോ അല്ലയോ എന്നതിലുപരി മൂടി വെക്കപ്പെട്ട സത്യങ്ങൾ ഒരുപാടുള്ള ഒരു കേസെന്ന നിലക്ക് ആ ആഹ്വാനം ന്യായമല്ലേ എന്ന് ചിന്തിപ്പിക്കുന്നുമുണ്ട് സിനിമ; പ്രത്യേകിച്ച് സിനിമയുടെ ക്ലൈമാക്സ്. 

ആകെ മൊത്തം ടോട്ടൽ = ഒരു മിസ്റ്ററി ത്രില്ലറിനുള്ള സംഗതികൾ ഉണ്ടായിട്ടും ദുർബ്ബലമായ തിരക്കഥ കൊണ്ടും അവതരണത്തിലെ പാളിച്ചകൾ കൊണ്ടും ആസ്വാദനത്തിൽ കല്ല് കടിയുണ്ടാക്കിയ സിനിമ. കഥാപാത്രങ്ങളുടെ പ്രകടന മികവ് ആവശ്യപ്പെടുന്ന രംഗങ്ങളിൽ പോലും മികച്ച പ്രകടനങ്ങൾ കാഴ്ച വക്കാൻ സാധിക്കാതെ പോയ നടീനടന്മാർ. അങ്ങിനെ പറഞ്ഞു പോകുമ്പോൾ നിരാശപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങൾ സിനിമയിൽ ഉണ്ടെങ്കിലും അവസാന ഇരുപതു മിനിറ്റും ക്ലൈമാക്‌സും കൊണ്ട് തരക്കേടില്ലാത്ത ഒരു സിനിമയെന്ന് പറയേണ്ടി വരുന്നു. 

*വിധി മാർക്ക് = 5/10 

-pravin- 

Sunday, November 27, 2016

മലയാളം ബിഗ് ബജറ്റ് സിനിമ - പുലിമുരുകന് മുൻപും ശേഷവും

'ബിഗ് ബജറ്റ്' എന്ന പദപ്രയോഗം തീർത്തും അപരിചിതമായിരുന്ന കാലത്തും ചെലവ് കൂടിയ സിനിമാ നിർമ്മാണങ്ങൾ മലയാള സിനിമാ ലോകത്ത് നടന്നിട്ടുണ്ട്. ആ കൂട്ടത്തിൽ ശ്രദ്ധേയമായ സിനിമാ നിർമ്മാണങ്ങൾക്ക് ചുക്കാൻ പിടിച്ചത് നവോദയ അപ്പച്ചനായിരുന്നു എന്ന് പറയാം. ഫ്രഞ്ച് നാടകൃത്തും നോവലിസ്റ്റുമായിരുന്ന അലക്‌സാണ്ടർ ഡ്യൂമാസിന്റെ 'ദി കൗണ്ട് ഓഫ് മൗണ്ടി ക്രിസ്റ്റോ' എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസ് സംവിധാനം ചെയ്ത് 1982 ൽ റിലീസായ 'പടയോട്ടം' മലയാളത്തിലെ ആദ്യത്തെ 70 mm സിനിമയായിരുന്നു. അമ്പതു ലക്ഷത്തോളം രൂപ ചിലവിട്ടാണ് നവോദയ അപ്പച്ചൻ അന്ന് ആ സിനിമ നിർമ്മിച്ചത്. തുടർന്ന്, 1984 ൽ ഇതേ കൂട്ടുകെട്ട് ആവർത്തിച്ചപ്പോൾ പിറന്നത് മറ്റൊരു ചരിത്രമാണ്. സാങ്കേതികതയിലും കഥാവതരണത്തിലുമൊക്കെ പുതുമ സമ്മാനിച്ച, ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' സ്വപ്ന സാക്ഷാത്ക്കരിക്കപ്പെടുന്നത് ഒരു കോടി രൂപ ചിലവിട്ടു കൊണ്ടാണ്. 1988 ൽ മമ്മൂട്ടിയും സുരേഷ്‌ഗോപിയും അടക്കമുള്ള ഒട്ടനവധി താരങ്ങൾ അണിനിരന്ന്  ഐ.വി ശശിയുടെ സംവിധാനത്തിൽ മലബാർ കലാപത്തിന്റെ ചരിത്ര കഥ പറഞ്ഞ '1921' സിനിമക്ക് വേണ്ടി ചെലവായത് ഒന്നേ കാൽ കോടി രൂപയാണ്. തൊട്ടടുത്ത വർഷത്തിൽ വടക്കൻ പാട്ടുകളെ ആസ്പദമാക്കിയ എം.ടിയുടെ തിരക്കഥയിൽ  ഹരിഹരൻ സംവിധാനം ചെയ്ത്   മമ്മൂട്ടിയും സുരേഷ്ഗോപിയും അടക്കം പ്രമുഖ താരങ്ങളെല്ലാം പ്രധാന വേഷങ്ങളിലെത്തിയ 'ഒരു വടക്കൻ വീരഗാഥ'യും അക്കാലത്തെ ഒരു പണച്ചെലവുള്ള സിനിമാ നിർമ്മാണമായിരുന്നു. ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം ആയിരുന്നു ആ സിനിമയുടെ ബഡ്ജറ്റ്.


1993 ൽ ശ്രീക്കുട്ടന്റെ സംവിധാനത്തിൽ വന്ന 'ഓഫാബി'  ഇന്ത്യയിലെ തന്നെ ആദ്യത്തെ സെൽ ആനിമേഷൻ അഥവ പഴയ 2D ആനിമേഷനിൽ നിർമ്മിച്ച സിനിമയായിരുന്നു. കമ്പ്യൂട്ടർ ഉപയോഗം അത്ര കണ്ട് പ്രചാരത്തിലില്ലാത്ത ആ കാലത്തുള്ള ഈ സിനിമയുടെ നിർമ്മാണം പൂർത്തിയാക്കിയത് ഒന്നേ കാൽ കോടിയോളം രൂപ ചിലവിട്ടു കൊണ്ടാണ്. 1996 ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രിയദർശന്റെ സംവിധാനത്തിൽ വന്ന 'കാലാപാനി' മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ സിനിമയാണ്. രണ്ടരക്കോടിയായിരുന്നു കാലാപാനിയുടെ ബഡ്ജറ്റ്. മൂന്നു കോടി മുതൽ മുടക്കിൽ 1997 ൽ രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ വന്ന 'ഗുരു' അതിന്റെ സാമൂഹിക പ്രസക്തി കൊണ്ടും അവതരണ ശൈലി കൊണ്ടും വ്യത്യസ്തമായിരുന്നു. ആ വർഷത്തെ മികച്ച വിദേശ ഭാഷാ സിനിമക്കുള്ള ഓസ്‌ക്കാർ പുരസ്‌ക്കാരത്തിലേക്ക് മത്സരിക്കാനായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത സിനിമയും ഗുരു ആയിരുന്നു.

ബിഗ്‌ ബജറ്റ് മൂവി സങ്കല്പങ്ങൾ പൊതുവെ അപ്രാപ്യമായിരുന്ന കാലത്തും അതിനു മുതിരുകയും വിജയിക്കുകയും ചെയ്തിരുന്നവരുടെ പേരുകൾ മാത്രമേ നമ്മൾ പൊതുവേ ഓർത്തു വക്കാറുള്ളൂവെങ്കിലും ജോഷിയുടെ സംവിധാനത്തിൽ 2001ൽ റിലീസ് ചെയ്യുകയും സാമ്പത്തികമായി പരാജയപ്പെടുകയും ചെയ്ത "ദുബായ്' എന്ന സിനിമയെ ഈ ഘട്ടത്തിൽ ഓർത്തു പോകുകയാണ്. ആ കാലത്തെ ഒരു ബിഗ് ബജറ്റ് പടം തന്നെയായിരുന്നു 'ദുബായ്'. അഞ്ചു കോടി മുതൽ മുടക്കിൽ രണ്ടു വർഷത്തോളം സമയമെടുത്ത് കൊണ്ട് പൂർണ്ണമായും ദുബായിൽ ചിത്രീകരിച്ച സിനിമ എന്ന നിലക്കാണ് ആ സിനിമയുടെ മാർക്കറ്റിങ്ങ് പോലും നടന്നിരുന്നത്. സാധാരണ സിനിമക്ക് 20-35 രൂപയുടെ ടിക്കറ്റ് മതിയായിരുന്നെങ്കിൽ അന്ന് 'ദുബായ്' സിനിമ കാണാൻ 50-65 രൂപയുടെ സ്പെഷ്യൽ ടിക്കറ്റു എടുക്കണം എന്ന അവസ്ഥ പോലും ഉണ്ടായിരുന്നു. സിനിമ അതിന്റെ ഗുണനിലവാരം കൊണ്ട് അധികം ഓടിയില്ല എന്നത് വേറെ കാര്യം.



2008 ൽ ജോഷിയുടെ സംവിധാനത്തിൽ 'അമ്മ' സംഘടനയുടെ ബാനറിൽ ദിലീപ് നിർമ്മാണ ചെലവ് വഹിച്ച് എല്ലാ താരങ്ങളും സൂപ്പർ താരങ്ങളും അണി നിരന്ന 'ട്വന്റി-20' ആ കാലത്തിറങ്ങിയതിലെ ഒരു ചെലവ് കൂടിയ സിനിമയായിരുന്നു. അത് വരേക്കുമുള്ള എല്ലാ മലയാള ബിഗ്‌ ബജറ്റു സിനിമകളെയും കവച്ചു വച്ച് കൊണ്ട് 27 കോടി മുതൽ മുടക്കിൽ 2009 ൽ റിലീസായ 'പഴശ്ശി രാജ'യും, 20 കോടി മുതൽ മുടക്കിൽ 2011 ൽ റിലീസായ 'ഉറുമി'യുമൊക്കെ വാണിജ്യപരമെന്നതിനേക്കാൾ സിനിമയുടെ കലാപരമായ മറ്റു മികവുകൾക്ക് കൂടി വില കൽപ്പിച്ചപ്പോൾ ബിഗ് ബജറ്റ് സിനിമയുടെ ലേബലിൽ വന്ന റോഷൻ ആൻഡ്രൂസിന്റെ 'കാസിനോവ'യും ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഡബിൾ ബാരലു'മൊക്കെ ഛായാഗ്രഹണ ഭംഗിക്കപ്പുറം ഒന്നുമില്ലാത്ത പാളിപ്പോയ നവ സിനിമാ നിർമ്മാണങ്ങൾ മാത്രമായി വിലയിരുത്തപ്പെട്ടു.

12 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച  'എന്ന് നിന്റെ മൊയ്തീൻ' ബോക്സോഫീസിൽ വൻവിജയമായിരുന്നു എന്ന് സമ്മതിക്കുമ്പോഴും ഒരു  നവാഗത സംവിധായകന്റെ സിനിമ എന്ന നിലക്കുള്ള മികവ് മാത്രമേ    RS വിമലിനു ആ സിനിമയിലൂടെ  കാണിക്കാൻ സാധിച്ചിട്ടുള്ളൂ. അതിനുമപ്പുറം കാഞ്ചന മാലയുടെ ജീവിതത്തോടും ചരിത്രത്തോടുമൊന്നും നീതി പുലർത്താൻ ആ സിനിമക്ക് സാധിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. ഇപ്രകാരം മലയാളം ബിഗ് ബജറ്റ് സിനിമകളുടെ ഗുണ നിലവാരത്തെയും ആസ്വാദന സാധ്യകതകളെയും സംബന്ധിച്ച് പ്രേക്ഷകരുടെയുള്ളിൽ പല വിധം മുൻവിധികളുണ്ടായി കൊണ്ടിരിക്കുന്ന അതേ അന്തരീക്ഷത്തിലേക്ക് തന്നെയാണ് വൈശാഖിന്റെ ബിഗ് ബജറ്റ് 'പുലിമുരുകനെ' കുറിച്ചുള്ള ആദ്യ വാർത്തകളും വന്നെത്തിയത്. ആദ്യ ടീസർ വന്ന ശേഷമുള്ള ട്രോളുകളിലൊക്കെ ഇപ്പറഞ്ഞ പ്രേക്ഷകരുടെ മുൻവിധികളുടെ സ്വാധീനം ഉണ്ടായിരുന്നു എന്ന് പറയാം. വൈശാഖിന്റെ 'പോക്കിരി രാജ' തൊട്ടുള്ള സിനിമകൾ കണ്ട പരിചയത്തിൽ പുലിമുരുകനിൽ നിന്നുള്ള പ്രതീക്ഷകൾക്ക് പരിധികളും ഉണ്ടായിരുന്നു. എന്നാൽ ട്രെയ്‌ലർ വന്ന ശേഷം ആ പ്രതീക്ഷകൾക്ക് ചിറക് മുളച്ചു എന്ന് തന്നെ പറയാം. 

1997 ൽ റിലീസായ 'ഹിറ്റ്‌ലർ ബ്രദേഴ്സ്' തൊട്ടു തുടങ്ങി 2014 ൽ റിലീസായ 'മൈലാഞ്ചി മൊഞ്ചുള്ള വീട്' വരെ ഏകദേശം മുപ്പത്തി ഏഴോളം സിനിമകളുടെ തിരക്കഥാകൃത്തുക്കളായിരുന്ന ഉദയ് കൃഷ്ണ സിബി കെ തോമസ് മലയാള സിനിമക്ക് ഒരുപാട് ഹിറ്റ്‌ സിനിമകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ തിരക്കഥകളിലെ ആവർത്തന വിരസമായ കഥാസാഹചര്യങ്ങളുടെയും ഒരേ അച്ചിൽ വാർത്തെടുക്കുന്ന കഥാപാത്രങ്ങളുടെയും അശ്ലീല ഹാസ്യ സംഭാഷണങ്ങളുടെയുമൊക്കെ പേരിൽ അവർ നിരന്തരം വിമർശിക്കപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ ഈ കൂട്ട് കെട്ട് വേർപിരിഞ്ഞ ശേഷം ഉദയകൃഷ്ണ ഒറ്റക്ക് ആദ്യമായി തിരക്കഥ എഴുതിയ സിനിമ എന്ന നിലക്കും പുലിമുരുകനെ മുൻവിധിയോടെ നോക്കി കണ്ടവരുണ്ടായിരുന്നു. ഉദയ് കൃഷ്ണയുടെ പുലിമുരുകൻ അതിന്റെ കഥാ-തിരക്കഥാ ഘടന കൊണ്ടല്ല മറിച്ച് പുലിയും മനുഷ്യനും എന്ന അതിന്റെ അടിസ്ഥാന പ്രമേയം കൊണ്ടാണ് വ്യത്യസ്തവും ആകർഷണീയവുമാകുന്നത്. പീറ്റർ ഹെയ്നെ പോലുള്ളവരുടെ സാമീപ്യവും സിനിമയെ വേറിട്ടതാക്കി. പുലിയൂരെന്ന സാങ്കൽപ്പിക ഗ്രാമവും അവിടത്തെയാളുകളും കാടും പുലിയും മുരുകനും വില്ലന്മാരുമൊക്കെയായി തിയേറ്റർ ആസ്വാദനത്തിന്റെ എല്ലാ സാധ്യതകളെയും മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ വൈശാഖിനു സാധിച്ചിട്ടുണ്ട്. അഞ്ചു ദിവസവും 80 ലക്ഷം രൂപയും മുടക്കി ഏകദേശം അറുന്നൂറോളം ആർട്ടിസ്റ്റുകളെ അണിനിരത്തി കൊണ്ടാണ് വൈശാഖ് തന്റെ കരിയറിലെ തന്നെ ഒരു മോശം സിനിമയായ 'കസിൻസ്' ലെ ഒരു ഗാനം ചിത്രീകരിച്ചത്. ആ വൈശാഖിനെ സംബന്ധിച്ച് ഒരു സ്വപ്ന സിനിമയായി മനസ്സിൽ കൊണ്ട് നടക്കുന്ന 'പുലിമുരുകനെ' അണിയിച്ചൊരുക്കാൻ എത്രത്തോളം കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ടാകും എന്ന് പ്രേക്ഷകന് ഊഹിക്കാവുന്നതേയുള്ളൂ.

ടോമിച്ചൻ മുളകുപാടമെന്ന നിർമ്മാതാവ് മലയാള സിനിമക്ക് പരിചിതനായി തുടങ്ങുന്നത് 2007 കാലത്തു ഇറങ്ങിയ മറ്റൊരു മോഹൻലാൽ സിനിമയായ 'ഫ്‌ളാഷ്' ലൂടെയായിരുന്നു എന്നത് ഇപ്പോൾ യാദൃശ്ചികമായി തോന്നാം. ബോക്സോഫിസിൽ തകർന്നു തരിപ്പണമായ ആ സിനിമയോട് കൂടി സിനിമാ നിർമ്മാണം വേണ്ടെന്നു വക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അങ്ങിനെയെങ്കിൽ ഇന്നത്തെ പുലിമുരുകൻ പോലും ഒരു പക്ഷേ സംഭവിക്കില്ലായിരുന്നു. 2010 ൽ പോക്കിരി രാജക്ക് വേണ്ടി വൈശാഖ്-ഉദയകൃഷ്ണ-ടോമിച്ചൻ ഒരുമിച്ചപ്പോൾ തന്നെ ആ സിനിമയുടെ സാമ്പത്തിക വിജയത്തിനുമപ്പുറം പുലിമുരുകനു വേണ്ടിയുള്ള ഒരു തുടക്കമായിരുന്നു അതെല്ലാം എന്ന് ആരും കരുതിക്കാണില്ല. മോഹൻലാൽ എന്ന നടന്റെ അഭിനയത്തോടുള്ള അർപ്പണ മനോഭാവം ഈ അൻപത്തി ആറാം വയസ്സിലും കെടാതെ കത്തുന്ന കാഴ്‌ചയാണ് പുലിമുരുകനിലെ മറ്റൊരു അതിശയം. ഒരു നടനെന്നാൽ കേവലം ഭാവാഭിനയങ്ങളെ സമ്മിശ്രയിപ്പിച്ചു കൊണ്ട് തനിക്ക് കിട്ടിയ വേഷത്തെ വെറുതെ അഭിനയിച്ചു കാണിക്കുന്നവൻ മാത്രമല്ല മറിച്ച് കഥാപാത്രത്തിന്റെ പ്രകടന മികവിനായി സ്വന്തം ശാരീരിക ക്ഷമത പരീക്ഷിക്കുകയും ഉപയോഗിക്കുകയും അതിനായി ഊർജ്ജവും സമയവും കളയുന്നവനും കൂടിയാകണം എന്ന ബോധ്യപ്പെടുത്തലു കൂടിയാണ് മോഹൻ ലാലിന്റെ മുരുകനായുള്ള പ്രകടനങ്ങൾ. ആ അർത്ഥത്തിൽ മികച്ച നടനിലേക്കുള്ള തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ശ്രമഫലങ്ങളെ ന്യായമായും പരിഗണിക്കേണ്ടത് തന്നെയാണ്.

കേരളത്തിനുമപ്പുറം മലയാള സിനിമാക്കൊരു വിപണിയുണ്ടാക്കിയെടുക്കാനും പുതിയ വിപണന സാധ്യതകൾ തേടാനും പുലിമുരുകന്റെ വിജയം വരും കാല മലയാള സിനിമകൾക്ക് പ്രോത്സാഹനമായി മാറുമെന്ന് പ്രതീക്ഷിക്കാം. കലാമൂല്യമുള്ള സിനിമകൾ ബഡ്ജറ്റ് പ്രശ്നങ്ങൾ കാരണം വേണ്ടെന്നു വയ്ക്കുന്ന കാലത്തു തന്നെ 35 കോടിയോളം മുതൽമുടക്കിൽ ജയരാജിനെ പോലുള്ള സംവിധയാകർ 'വീരം' പോലുള്ള സിനിമ ചെയ്യാൻ തീരുമാനിച്ചതും ഇതിനോട് ചേർത്ത് വായിക്കേണ്ട കാര്യമാണ്. നൂറു കോടി ക്ലബിൽ കടന്നു കൂടിയ പുലിമുരുകൻ മലയാള സിനിമക്ക് നൽകിയ മൈലേജ് വാണിജ്യപരമായി മാത്രമാണ് എന്ന ആക്ഷേപം ചിലരൊക്കെ ഉന്നയിക്കുമ്പോഴും ദൃശ്യപരിചരണത്തിലും സാങ്കേതികതയിലും മലയാള സിനിമക്ക് പുലിമുരുകൻ നൽകിയ ഉണർവ്വിനെ കണ്ടില്ലെന്നു നടിക്കാൻ ഒരു മലയാളിക്കും സാധിക്കില്ല . 'വീരം' പുലിമുരുകനോളം ബോക്സോഫീസ് കളക്ഷൻ നേടുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമെങ്കിലും മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയെന്ന ഖ്യാതി 'പഴശ്ശിരാജ'യിൽ നിന്നും ഇതിനകം  'വീരം' സ്വന്തമാക്കിയിരിക്കുന്നു.  

-pravin-