Saturday, October 29, 2016

പ്രിയൻ-മോഹൻലാൽ കോമ്പോയുടെ വേറിട്ട തിരിച്ചു വരവിന്റെ "ഒപ്പം"

മോഹൻലാലുമായുണ്ടായ പരിചയവും സൗഹൃദവുമെല്ലാം തന്റെ സിനിമാ ജീവിതത്തിലെ ഒരു വലിയ വഴിത്തിരുവായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് പ്രിയദർശൻ. പ്രിയദർശൻ തിരക്കഥാകൃത്തായും അസിസ്റ്റന്റ് ഡയറക്ടറായും സിനിമാജീവിതം ആരംഭിക്കുന്ന അതേ എൺപതു കാലത്താണ് ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂ' ടെ മോഹൻലാലും സിനിമയിലേക്കുള്ള തന്റെ ആദ്യ ചുവട് ഉറപ്പിക്കുന്നത്. ആദ്യ കാല സിനിമകളിൽ വില്ലൻ വേഷങ്ങളും സഹനടന്റെ വേഷങ്ങളും മാത്രം കിട്ടി പോന്നിരുന്ന മോഹൻലാലിനെ സംബന്ധിച്ച് ആ കാലത്ത് കാര്യമായ വേഷങ്ങൾ നൽകിയത് ഫാസിലും ജെ ശശികുമാറും ഐ വി ശശിയുമൊക്കെ തന്നെയായിരുന്നു എന്ന് പറയാം. 1982 -84 കാലയളവിലാണ് സത്യൻ അന്തിക്കാടും, പി.ജി വിശ്വംഭരനും ബാലചന്ദ്രമേനോനുമൊക്കെ മോഹൻലാലിനെ വച്ച് സിനിമ ചെയ്യാൻ തുടങ്ങുന്നത്. മോഹൻ ലാലിനെ സംബന്ധിച്ചും നല്ല ബ്രേക്ക് നൽകിയ കാലമായിരുന്നു അത്. 1984ൽ 'പൂച്ചക്കൊരു മുക്കുത്തി' യിലൂടെ പ്രിയദർശൻ സ്വതന്ത്ര സംവിധായകനാകുകയും ആ സിനിമ സൂപ്പർ ഹിറ്റാകുകയുമൊക്കെ ചെയ്തപ്പോൾ മലയാള സിനിമാലോകത്തെ മറ്റൊരു ഹിറ്റ് കോമ്പോ കൂടി ആരംഭിക്കുകയായിരുന്നു. അരം + അരം = കിന്നരം, ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ബോയിങ്ങ് ബോയിങ്ങ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഹലോ മൈ ഡിയർ റോങ്ങ് നമ്പർ, താളവട്ടം, ചെപ്പ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ആര്യൻ, വെള്ളാനകളുടെ നാട്, ചിത്രം,വന്ദനം, അക്കരെ അക്കരെ അക്കരെ, കടത്തനാടൻ അമ്പാടി, കിലുക്കം, അഭിമന്യു, അദ്വൈതം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം, കാലാപാനി, ചന്ദ്രലേഖ എന്നിങ്ങനെ തൊണ്ണൂറുകളുടെ അവസാനം വരെ കൃത്യമായ ഇടവേളകളിൽ മോഹൻലാൽ -പ്രിയദർശൻ സിനിമകൾ വന്നു പോയി. മിക്കതും സൂപ്പർ ഹിറ്റ്‌ സിനിമകൾ. 1992 ൽ കിലുക്കത്തിന്റെ ഹിന്ദി പതിപ്പായ Muskurahat സംവിധാനം ചെയ്തു കൊണ്ട് ബോളിവുഡിലേക്ക് അരങ്ങ് മാറിയ പ്രിയദർശൻ തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കും തന്റേതടക്കം മറ്റ് പല സംവിധായകരുടെയും ഹിറ്റ് സിനിമകളുടെ ഹിന്ദി റീമേക്ക് കൊണ്ട് ബോളിവുഡിലെ സജീവ സാന്നിധ്യമായി മാറിയിരുന്നു. ഇതിനിടയിൽ കിട്ടുന്ന ഇടവേളകളിലെല്ലാം മലയാള സിനിമകളുമായി അദ്ദേഹം വന്നിരുന്നെങ്കിലും തന്റെ പ്രതാപ കാലത്തു ചെയ്ത സിനിമകൾക്ക് കിട്ടിപോന്നിരുന്ന പ്രേക്ഷക സ്വീകാര്യത അതിനൊന്നും ലഭിച്ചില്ല. 1997 ൽ ഇറങ്ങിയ 'ചന്ദ്രലേഖ' ക്കു ശേഷം പ്രിയൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന 'കാക്കക്കുയിൽ' (2001), കിളിച്ചുണ്ടൻ മാമ്പഴം (2003), അറബിയും ഒട്ടകവും പി മാധവൻ നായരും (2011), ഗീതാഞ്ജലി (2013) എന്നീ സിനിമകൾ പ്രേക്ഷകന് സമ്മാനിച്ച നിരാശ ചെറുതല്ലായിരുന്നു. ഈ കാലത്ത് മോഹൻലാലിനെ ഉപേക്ഷിച്ചു കൊണ്ട് അവസാന പരീക്ഷണമായി ജയസൂര്യയെ നായകനാക്കി 'ആമയും മുയലും' ചെയ്‌തെങ്കിലും അതും ഫലം കണ്ടില്ല. മലയാള സിനിമയുടെ മാറ്റങ്ങളെ നിരീക്ഷിക്കാതെ പഴകിയ വീഞ്ഞ് പുതിയ കുപ്പിലാക്കി കൊണ്ട് വരുന്ന പ്രവണത ഉപേക്ഷിക്കാതെ ഇനിയൊരു തിരിച്ചു വരവ് അസാധ്യമാണ് എന്ന് പ്രിയദർശനും തോന്നിയിരിക്കാം. ഈ ഒരു തിരിച്ചറിവ് പ്രിയദർശനെ കാര്യമായിട്ട് തന്നെ സ്വാധീനിച്ചതിന്റെ ലക്ഷണമായി വേണം 'ഒപ്പം' സിനിമയെ കാണാൻ. 

ഒരു ക്രൈം ത്രില്ലർ മൂഡിലുള്ള സിനിമ എന്ന നിലക്കാണ് 'ഒപ്പം' പ്രേക്ഷകനിൽ പ്രതീക്ഷയുണർത്തിയതെങ്കിലും സിനിമയുടെ കഥാ സഞ്ചാരം മുഴുക്കെ ആ വഴിയിലൂടെയല്ല എന്ന് പറയേണ്ടി വരും. ഇത്തരം സിനിമകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന ആഖ്യാന രീതിയും ഇവിടെ ചർച്ചാ പ്രസക്തമാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പ്രിയദർശൻ പറയുന്നുണ്ട് മുഖം മൂടി അഴിച്ചു മാറ്റും വരെ കൊലയാളി ആരാണെന്നുള്ള സസ്പെൻസ് നിലനിർത്തി കൊണ്ടുള്ള ഒരു ത്രില്ലറല്ല താൻ 'ഒപ്പം' കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. ഒരു ഹിച്കോക്കിയൻ ആഖ്യാന രീതിയാണ് താൻ ഒപ്പത്തിൽ പരീക്ഷിക്കുന്നത് എന്നൊക്കെയുള്ള സംവിധയാകന്റെ വാദമുഖങ്ങളെ പൂർണ്ണമായും അംഗീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു കഥാപരിസരമോ ആസ്വാദന അനുഭവമോ ഒന്നും ഒപ്പം തരുന്നില്ല എങ്കിൽ കൂടി മുൻകാല സിനിമകൾ നമുക്ക് സമ്മാനിച്ച നിരാശ കണക്കിലെടുത്തു കൊണ്ട് കാണുമ്പോൾ പ്രിയദർശൻ എന്ന സംവിധായകന്റെ ഭേദപ്പെട്ട ഒരു തിരിച്ചു വരവിന് വഴിയൊരുക്കുന്ന കാര്യങ്ങൾ 'ഒപ്പ'ത്തിൽ നിന്ന് കണ്ടെടുക്കാൻ സാധിക്കും. അതിലുപരി മോഹൻലാൽ എന്ന നടന്റെ ഭാവവിനിമയത്തിലെ അനായാസതയിലേക്ക് അതിശയത്തോടെ ശ്രദ്ധ കൊടുക്കേണ്ടി വരുന്നുണ്ട് പ്രേക്ഷകന്. കണ്ടു പരിചയിച്ച അന്ധനായ കഥാപാത്രങ്ങളിൽ നിന്നും ജയരാമൻ എന്ന അന്ധ നായക കഥാപാത്രം വ്യത്യസ്തനായി അനുഭവപ്പെടുന്നതും അത് കൊണ്ടാണ്. 

'ഒപ്പ'ത്തിലും അതിനോടൊപ്പം തന്നെയിറങ്ങിയ 'ഊഴ'ത്തിലും വില്ലനെ പരിചയപ്പെടുത്തുന്ന കാര്യത്തിൽ രണ്ടു സംവിധായകരും ഏറെക്കുറെ സമാനമായ നിലപാടാണ് സ്വീകരിച്ചു കാണുന്നത്. കൂടുതൽ വളച്ചു കെട്ടൊന്നുമില്ലാതെ വില്ലൻ / കൊലയാളി ആരാണ് എന്ന് ആദ്യ അരമണിക്കൂറിൽ തന്നെ വെളിപ്പെടുത്തി കൊണ്ടുള്ള കഥാവതരണം തന്നെയാണ് രണ്ടു സിനിമകളിലും. 'ഒപ്പം' 'ഊഴ' ത്തിൽ നിന്നും വ്യത്യസ്തമാകുന്നത് അതിന്റെ ആദ്യപകുതിയിലുള്ള അന്വേഷണാത്മകത കൊണ്ടാണ്. 'ഊഴ'ത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ നായകൻറെ പ്രതികാരത്തിനെ മാത്രം ഫോക്കസ് ചെയ്യുമ്പോൾ 'ഒപ്പ'ത്തിൽ നായകന്റെ കഥാപാത്ര സവിശേഷതകളും, പ്രകടന സാധ്യതകളും, വില്ലന്റെ പ്രതികാരബുദ്ധിയുമെല്ലാം കൂട്ടിയിണക്കി കൊണ്ട് അന്വേഷണാത്മകമായ ഒരു കഥാപാരിസരം സൃഷ്ടിച്ചു കൊണ്ടുള്ള കഥ പറച്ചിലിനാണ് ശ്രമിച്ചിരിക്കുന്നത്. വില്ലനാര് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാതാക്കി കൊണ്ട് പ്രേക്ഷകർക്ക് മാത്രം കണ്ടാൽ അറിയാവുന്ന വില്ലനെ അന്ധനായ നായക കഥാപാത്രം സ്പർശം കൊണ്ടും ഗന്ധം കൊണ്ടും തേടി പിടിക്കാൻ ശ്രമിക്കുന്നത് തൊട്ടാണ് 'ഒപ്പം' ത്രില്ലിംഗ് ട്രാക്കിലേക്ക് കടക്കുന്നത്. അന്ധനായ ജയരാമന്റെ (മോഹൻലാൽ) കഥാപാത്ര സവിശേഷതകൾക്ക് വേണ്ടി തിരക്കഥയിൽ ആദ്യമേ ഒരിത്തിരി സ്‌പേസ് ഒഴിച്ചിടുന്നത് കൊണ്ടാകാം അയാളുടെ കഴിവുകളിൽ വിശ്വാസം അർപ്പിച്ചു കൊണ്ട് സിനിമ കാണാൻ പ്രേക്ഷകൻ നിർബന്ധിതരാകുന്നു. ശബ്ദം കൊണ്ടും സ്പർശം കൊണ്ടും ലോകത്തുള്ള കാഴ്ചകളെ കാണാനും അനുഭവിക്കാനും പ്രതികൂല സാഹചര്യങ്ങളെ കായികമായി വേണ്ടി വന്നാൽ നേരിടാനും ശേഷിയുള്ള ജീവിച്ചിരിക്കുന്ന അന്ധ കഥാപാത്രങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്ന വസ്തുത കണക്കിലെടുത്താൽ ജയരാമൻ എന്ന കഥാപാത്രത്തെ ഒട്ടും അമാനുഷികനായി കാണേണ്ടി വരുന്നില്ല ഇവിടെ. നായകനായത് കൊണ്ട് ഒരൽപ്പം അമാനുഷികത കൽപ്പിച്ചു കൊടുത്താലും അത് പ്രേക്ഷകന് ഹരമാകുകയേയുള്ളൂ എന്ന ചിന്തയിലായിരിക്കണം തന്നെ അന്യായമായി കെട്ടിയിട്ടു മർദ്ദിച്ച് രസിക്കുന്ന പോലീസുകാരെ ഒരു ഘട്ടത്തിൽ കളരി മുറകൾ കൊണ്ട് എതിരിട്ടു തോൽപ്പിക്കാൻ ജയരാമൻ നിയോഗിക്കപ്പെടുന്നത്. 

കഥാഘടനയിൽ മേൽപ്പറഞ്ഞ ആകർഷണീയതകളും വ്യത്യസ്തമായ കഥാപാത്ര നിർമ്മിതിയുമൊക്കെ അവകാശപ്പെടുമ്പോഴും 'ഒപ്പ'ത്തിലെ പല നിർണ്ണായക രംഗങ്ങളിലും ഒട്ടുമില്ലാതെ പോകുന്നത് യുക്തിയില്ലായ്മയാണ്. തുടക്കം മുതലേ അത് പ്രകടമാണെങ്കിലും കഥയിൽ നിറഞ്ഞു വരുന്ന അന്വേഷണാത്മകത യുക്തിയില്ലായ്മയെ ഒരു പ്രശ്നമായി കാണാതെ അവഗണിക്കാൻ പ്രേരിപ്പിക്കുകയാണ് ആദ്യപകുതിയിൽ. തന്നെയാരോ പിന്തുടരുന്നുണ്ടെന്നും അധികം വൈകാതെ കൊല്ലപ്പെടുമെന്നൊക്കെ അറിയാവുന്ന ജസ്റ്റിസ് കൃഷ്ണമൂർത്തിയെ പോലൊരാൾ പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെടാത്തതും, കൊല ചെയ്യപ്പെട്ടോട്ടെ എന്ന കണക്കെ താൻ മുൻകൈ എടുത്ത് നടത്തിയ കല്ല്യാണത്തിന്റെ പാർട്ടിയിൽ പോലും പോകാതെ ഫ്‌ളാറ്റിൽ ഒറ്റക്കിരിക്കാൻ തീരുമാനിച്ചതും, പേര് കേട്ട കെട്ടിട നിർമ്മാണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തിലെവിടെയും ഒരു സി-സി ക്യാം പോലും ഘടിപ്പിക്കാതിരുന്നതും അടക്കമുള്ള അനവധി നിരവധി ചോദ്യങ്ങൾ സിനിമയുടെ അത് വരേക്കുള്ള മികവുകൾക്ക് സാരമായി മങ്ങലേൽപ്പിക്കുന്നുണ്ട്. ഒരു ക്രൈം ത്രില്ലർ സ്വഭാവത്തോടെ തുടങ്ങിയ സിനിമ ഇടവേളയോടെ വില്ലനെ തേടിയുള്ള നായകൻറെ ഒറ്റയാൾ അന്വേഷണത്തിന്റെ ആരംഭമാക്കുകയും ഇടവേളക്ക് ശേഷമുള്ള പോലീസ് അന്വേഷണത്തെ ചെമ്പൻ വിനോദിനെയും മാമുക്കോയയെയും മുൻനിർത്തി കൊണ്ട് പൊട്ടിച്ചിരിക്കുള്ള വകുപ്പാക്കി മാറ്റുകയുമാണ് പ്രിയദർശൻ ചെയ്യുന്നത്. അതായത് ഒരു പ്രത്യേക വിഭാഗം സിനിമ എന്ന ലേബലിൽ മാത്രം ഒതുക്കി നിർത്താതെ എല്ലാ വിധ ചേരുവകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സിനിമാ നിർമ്മിതി. സിനിമയുടെ അതുവരെയുള്ള മൂഡിന് വിരുദ്ധമായിട്ടുള്ള ഒരു ചേരുവയായിരുന്നു ഹാസ്യം എങ്കിലും അത് സമർത്ഥമായി കഥാസാഹചര്യത്തിനു അനുസരിച്ച് രസകരമായി അവതരിപ്പിച്ചത് കൊണ്ടാണ് ചെമ്പൻ വിനോദ്- മാമുക്കോയയുടെ പോലീസ്-ദൃക്‌സാക്ഷി ചോദ്യോത്തരവേള തിയേറ്ററിൽ പൊട്ടിച്ചിരിയുണ്ടാക്കിയത്. പൊട്ടിച്ചിരിക്ക് ശേഷം കുറച്ചധികം സമയമെടുത്തു കൊണ്ടാണ് സിനിമ വീണ്ടും അതിന്റെ ഗൗരവ സ്വഭാവത്തിലെത്തുന്നത്. ക്രൈം ത്രില്ലറും ഡ്രാമയും കോമഡിയുമൊക്കെയായി മുന്നേറുന്ന സിനിമയെ അവസാന അരമണിക്കൂറിൽ സർവൈവൽ ത്രില്ലർ മൂഡിലാണ് പറഞ്ഞവസാനിപ്പിക്കുന്നത്. കൃത്യമായി  ഒരു genreനോടും നീതി പുലർത്താതെ ത്രില്ലറിന്റെ വക ഭേദങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുമ്പോഴും കൈവിട്ടൊരു പരീക്ഷണത്തിന് മുതിരാതെ സിനിമയുടെ സാമ്പത്തിക വിജയ സാധ്യത കൂടി കണക്കിലെടുത്തു കൊണ്ടുള്ള പ്രിയദർശന്റെ   'സേഫ് സോൺ പ്ലേ' 'ഒപ്പ' ത്തിൽ വിജയം കണ്ടെന്നു പറയുന്നതായിരിക്കും ഉചിതം.

മുൻപ് പല സ്ഥലങ്ങളിലായി നടന്ന ചിലരുടെ ദുരൂഹ മരണങ്ങൾക്കും ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ കൊലപാതകത്തിനും തമ്മിൽ ഒരു കണക്ഷനുണ്ടെന്നും അതിലെല്ലാം പ്രതികാരബുദ്ധിയുള്ള ഒരു കൊലപാതകിയുടെ കൈകൾ പ്രവർത്തിച്ചിട്ടുണ്ടെന്നുമൊക്കെയുള്ള സംശയങ്ങൾ തന്റെ സഹപ്രവർത്തകരോട് പങ്കു വച്ചു കൊണ്ടാണ് അനുശ്രീ അവതരിപ്പിക്കുന്ന ACP ഗംഗ സിനിമയിൽ കഥാപാത്ര പ്രസക്തി നേടുന്നതെങ്കിലും കേസ് അന്വേഷണത്തിന്റേതായ എല്ലാ ത്രില്ലർ സാധ്യതകളെയും ചവറ്റു കൊട്ടയിലിട്ട് ACP ഗംഗ എന്ന കഥാപാത്രത്തെ തീർത്തും അപ്രസക്തമാക്കി കളഞ്ഞു കുളിക്കുന്നുണ്ട് പിന്നീടങ്ങോട്ടുള്ള സിനിമ. ക്ളൈമാക്സിലാണ് അനുശ്രീയുടെ ആ കഥാപാത്രത്തെ പരിഹാസ രൂപത്തിൽ പ്രേക്ഷകന് നോക്കി കാണേണ്ടി വരുന്നത്. അനുശ്രീയുടെ എന്ന് മാത്രമല്ല ഈ സിനിമയിൽ വന്നു പോകുന്ന ഓരോ പോലീസ് കഥാപാത്രങ്ങൾക്കും അത്രക്കുള്ള വിലയേ കൊടുക്കേണ്ടതുള്ളൂ എന്ന നിലപാടായിരുന്നു പ്രിയദർശന് എന്ന് തോന്നുന്നു. രൺജി പണിക്കർ അവതരിപ്പിക്കുന്ന പദ്മകുമാർ IPS, ചെമ്പൻ വിനോദിന്റെ CI ആനന്ദൻ, ഷാജോണിന്റെ മധു എന്നിവരെല്ലാം കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കട്ടവനാക്കാൻ ശ്രമിക്കുന്ന പോലീസുകാരുടെ വാർപ്പ് മാതൃകകളാണ്. അനാവശ്യമായ കഥാപാത്ര സൃഷ്ടിക്ക് ഉദാഹരമാണ് ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവന്റെ സമാന വേഷഭാവത്തോടെ കലാഭവൻ ഷാജോണിനെ കൊണ്ട് മധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പണ്ട് നീ എന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടതാണ് എന്ന ഡയലോഗ് സഹിതമാണ് ഷാജോൺ ദൃശ്യം സ്റ്റൈലിൽ ജയരാമനെ മർദ്ദിക്കുന്നത്. എന്നാൽ ദൃശ്യത്തിലെ ജോർജ്ജ് കുട്ടിക്ക് സഹദേവനിൽ നിന്ന് കിട്ടുന്ന പ്രഹരം പ്രേക്ഷകർക്ക് പീഡനാനുഭവമാകുന്ന പോലെയൊരു മതിപ്പൊന്നും ആ സീനിനോട് തോന്നുന്നില്ല. വേലക്കാരിയെന്നാൽ മുഷിഞ്ഞ വേഷവും കരിപുരണ്ട രൂപവും ആയിരിക്കണം എന്ന ക്ളീഷേ ചിന്താഗതിയെ തകർക്കാനെന്ന വണ്ണമായിരിക്കാം വിമലാരാമന്റെ ദേവയാനിയെന്ന കഥാപാത്രത്തെ അടിമുടി ലുക്കിലും മട്ടിലും മുഴു വ്യത്യാസം വരുത്തി കൊണ്ട് അവതരിപ്പിച്ചത്. പക്ഷേ, അതിനപ്പുറത്തേക്ക് ആ കഥാപാത്രവും ഒന്നുമല്ലാതായി പോകുകയാണ് പിന്നീട്. സമുദ്രക്കനിയുടെ നടന വൈഭവം നമുക്കറിയാത്തതല്ല. കഥാപാത്രത്തെ ഉൾക്കൊണ്ടു കൊണ്ടുള്ള അഭിനയത്തിനിടയിലും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങൾക്കൊപ്പം എത്താനുള്ള പ്രകടന സാധ്യതകൾ 'ഒപ്പ'ത്തിൽ ഇല്ലാതെ പോയത് അദ്ദേഹത്തേക്കാൾ സിനിമയുടെ നഷ്ടമായി കാണേണ്ടി വരുന്നു. 

കോടതിയിൽ സമർപ്പിക്കപ്പെടുന്ന തെളിവുകളാണ് ഒരാളെ അപരാധിയും നിരപരാധിയുമാക്കി മാറ്റുന്നത് എന്ന കോടതി നിലപാടു വെളിപ്പെടുത്തുമ്പോഴും 'വാസുദേവൻ' എന്ന നിരപരാധിയിൽ നിന്നും വാസു എന്ന വില്ലനെ സൃഷ്ടിച്ചത് അയാളോട് നീതികേട് കാണിച്ച ഇവിടുത്തെ നിയമവ്യവസ്ഥയാണ് എന്ന് സമ്മതിക്കാൻ സിനിമ മടിക്കുന്നില്ല. സുപ്രധാന കേസുകളിലെ കോടതി നിലപാടുകളും വിധിയുമൊക്കെ ആൾക്കൂട്ട വിമർശനം നേരിടുന്ന ഈ കാലത്ത് ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ കഥാപാത്ര സംഭാഷണങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന കുറ്റബോധം ചർച്ചാ പ്രസക്തമാണ്. ജഡ്ജിയെന്ന നിലക്ക് കോടതിക്കുള്ളിൽ തന്റെ ജോലിയിൽ നീതി പുലർത്തിയപ്പോൾ മനുഷ്യനെന്ന നിലയിൽ താൻ തോറ്റു പോയെന്നുള്ള ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ ആത്മരോദനം വ്യവസ്ഥാപിത നീതിന്യായവ്യവസ്ഥകളിൽ മനുഷ്യത്വപരമായ നിലപാടുകൾ കൈക്കൊള്ളുന്നതിലുള്ള സാങ്കേതിക തടസ്സങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ ഒരു വിഷയത്തെ ചർച്ച ചെയ്യുന്ന ഒരു സിനിമയല്ല 'ഒപ്പം' എങ്കിൽ കൂടി നെടുമുടിവേണു അവതരിപ്പിച്ച ജസ്റ്റിസ് കൃഷ്ണമൂർത്തിയുടെ കഥാപാത്രത്തിന് സിനിമക്ക് അപ്പുറം പറയാനുള്ള ചിലതുണ്ട് എന്ന് സൂചിപ്പിച്ചെന്നു മാത്രം.

4 മ്യൂസിക്‌സിന്റെ സംഗീതസംവിധാനം  പുതുമുഖക്കാരുടെതായ യാതൊരു വിധ അനുഭവപ്പെടുത്തലുകളും ഉണ്ടാക്കിയില്ലെങ്കിലും പണ്ട് കാലത്ത് ആസ്വദിക്കപ്പെട്ട പല പാട്ടുകളെയും ഓർമ്മപ്പെടുത്തും വിധം മനോഹരമായിരുന്നു. ചിന്നമ്മയും, മിനുങ്ങും മിന്നാമിനുങ്ങേയുമൊക്കെ പ്രിയദർശൻ സിനിമക്ക് അനുയോജ്യമായ സംഗീതാസ്വാദന പരിസരം തന്നെയാണ് സൃഷ്ടിച്ചത്.

ആകെ മൊത്തം ടോട്ടൽ = ആവർത്തന വിരസതകൾ കൊണ്ട് ഒരിടക്കാലത്ത് മലയാളി പ്രേക്ഷകനെ കൊണ്ട് അയ്യേ പറയിപ്പിച്ച പ്രിയദർശൻ തന്റെ പ്രതാപകാലത്തെ സിനിമകളുടെ നിഴലിൽ നിന്ന് കൊണ്ടല്ലാതെ ഒരുക്കിയ സിനിമ എന്ന നിലക്കാണ് ഒപ്പം കൈയ്യടി നേടുന്നത്. ആ അർത്ഥത്തിൽ ഭേദപ്പെട്ട തിരിച്ചു വരവ് നടത്തിയ പ്രിയദർശനിൽ നിന്ന് ഇനിയും മലയാളി സിനിമാ പ്രേക്ഷകർക്ക് നല്ലത് പ്രതീക്ഷിക്കാനുള്ള വകുപ്പ് ഉണ്ട്. ഒരു കലാകാരൻ എന്ന നിലക്ക് കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ടുള്ള മാറ്റങ്ങൾ ആവിഷ്ക്കാരത്തിലും കൊണ്ടു വരേണ്ടതുണ്ട് എന്ന തിരിച്ചറിവ് പ്രിയദർശനു ഉണ്ടായിട്ടുണ്ട് എന്ന ബോധ്യത്തിലാണ് കുറ്റമറ്റ മികച്ച സിനിമയല്ലെങ്കിൽ കൂടിയും 'ഒപ്പം' ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യപ്പെടുന്നത്. കാലത്തിനും പ്രായത്തിനുമൊത്ത കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് പ്രകടന മികവ് കാണിക്കാൻ തീരുമാനിച്ചുറപ്പിച്ച മോഹൻലാലിനെയാണ് കഴിഞ്ഞ കുറച്ചു സിനിമകളിലൂടെ കാണാൻ സാധിച്ചത്. 'ഒപ്പ'ത്തിലെ ജയരാമൻ അതൊന്നു കൂടി ഉറപ്പ് വരുത്തി തരുന്നുണ്ട്. മോഹൻലാലുമായുണ്ടായ പരിചയവും സൗഹൃദവുമെല്ലാം തന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരുവായിരുന്നു എന്ന് ആവർത്തിക്കുന്ന പ്രിയദർശന് തന്റെ ഈ തിരിച്ചു വരവിൽ പോലും മോഹൻലാൽ എന്ന സൃഹുത്തിന്റെതായ ഒരു സ്വാധീനമുണ്ടായിരുന്നോ എന്ന് സംശയിക്കാം. പ്രിയൻ-മോഹൻലാൽ കോമ്പോ സിനിമകളുടെ ഒരു നല്ല കാലത്തിന് 'ഒപ്പം' ഇനിയും പ്രേക്ഷകർക്ക് സഞ്ചരിക്കാൻ സാധിക്കട്ടെ. 

വിധിമാർക്ക് = 6.5/10 

-pravin-

10 comments:

  1. സിനിമാ വിചാരണ ഇത്തവണയും ഗംഭീരം...

    ReplyDelete
  2. ഓണത്തിന് നാട്ടില്‍ പോയപ്പോള്‍ തന്നെ കണ്ടു, ഇഷ്ടമായി

    ReplyDelete
  3. ഒപ്പത്തിനൊപ്പം പിടിക്കാവുന്ന സിനിമാ
    വിശകലനം തന്നെയാണിത് കേട്ടോ ഭായ്

    ReplyDelete
  4. ജഡ്ജ്‌ കഥാപാത്രത്തിന്റെ വാക്കിലും പ്രവൃത്തിയിലും അടിമുടി നിറഞ്ഞുനിന്ന കൃത്രിമത്വം മാത്രമാണു മടുപ്പിച്ചത്‌.എന്തുകൊണ്ട്‌ ജഡ്ജിനു അന്ധനായ ജയരാമനോട്‌ ഇത്രയധികം അടുപ്പമുണ്ടായെന്ന് മനസ്സിലാക്കാൻ പറ്റിയില്ല.

    പക്ഷേ സിനിമ ഒന്ന് കാണാമെന്ന് രീതിയിൽ ഞാൻ മാർക്കിടുന്നു.7/10

    ReplyDelete
    Replies
    1. ജയരാമനോട് ജഡ്ജിക്കെന്നല്ല എല്ലാവർക്കും നല്ല അടുപ്പമാണ് ..പുള്ളിയുടെ ആത്മാർഥതയും സത്യസന്ധതയും മറ്റാരേക്കാളും കൂടുതൽ നന്നായി മനസ്സിലാക്കാൻ കഴിവുള്ള ഒരാളായിരുന്നു ജഡ്ജ് എന്ന് വിശദീകരിക്കാൻ സിനിമ ശ്രമിക്കുന്നില്ല എന്ന് മാത്രം ..

      Delete