Tuesday, April 21, 2020

ശാരദമ്മിണിയും ലാൻസ് നായ്ക്   മുകുന്ദൻ മേനോനും !!

" ശാരദമ്മിണി :- നിങ്ങടെ തലക്ക് നല്ല അസ്സല് ഭ്രാന്ത് തന്നെയാ !! 

മുകുന്ദൻ മേനോൻ :- അല്ലെന്നാര് പറഞ്ഞു ? ഭ്രാന്ത് തന്നെ ..അല്ലെങ്കി കൂടപ്പിറപ്പുകൾ വിശന്നു കരയുന്നത് കണ്ടപ്പോ ഒരുത്തൻ ചാടിക്കേറിയങ്ങു പട്ടാളത്തിൽ ചേരുമോ ? വെടിയുണ്ടയുടെയും ബോംബിന്റെയും രൂപത്തിൽ മരണം ആർത്തലച്ചു വരുമ്പോ ഒന്നും നോക്കാതെ മുന്നോട്ട് ചാടിക്കയറുന്ന പട്ടാളക്കാരന് ഭ്രാന്ത് തന്നെ !! രാവില്ലാ പകലില്ലാ മഞ്ഞില്ലാ മഴയില്ലാ വെയിലില്ലാ ...വിശപ്പില്ല ദാഹമില്ല മോഹമില്ല ..എന്തിന്.. ഒരു ജന്മം തീറെഴുതി കൊടുത്തു !! തീറെഴുതി ..? പറയണം മേം സാബ് .. 

ശാരദാമ്മിണി :- തീറെഴുതി കൊടുത്തു ...

മുകുന്ദൻ മേനോൻ : - അതെ ...അത് കൊണ്ടെന്താ ..കൂടപ്പിറപ്പുകൾ വളർന്നു ..ഭാര്യയായി..ഭർത്താവായി ..മക്കളായി ..കുടുംബമായി..ഇതൊക്കെ മറന്നവന് ഭ്രാന്തല്ലേ ?? പട്ടാളത്തീന്ന് തിരിച്ചു വന്നപ്പോ ലാൻസ് നായിക് മുകുന്ദൻ മേനോൻ വെറും ഒരു ഒഴിഞ്ഞ തകരപ്പാത്രം...ഹ ഹ് ഹാ ..സങ്കടം പറഞ്ഞു കരഞ്ഞപ്പോ വീട്ടുകാര് പറഞ്ഞു - വട്ട് !! ഔദാര്യത്തിനും അവകാശത്തിനും കാത്തു നിക്കാതെ കൈയും വീശി ഇറങ്ങി പോന്നപ്പോ നാട്ടുകാര് പറഞ്ഞു - വട്ടാണ് !! ഇപ്പൊ മേം സാബ് പറയുന്നു - മുഴു ഭ്രാന്താണെന്ന് !!! ഹഹ്ഹാ... അതേ ..ഭ്രാന്തനാണ് ..ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരൊക്കെ വട്ടന്മാരാണ് ...പക്ഷേ മേം സാബ് കളിയാക്കണ്ട ..എന്നെ പോലെ നിങ്ങൾക്കുമുണ്ട് ..എന്ത് !! .. ഹ ഹ് ഹാ ..എന്താ മിണ്ടാത്തത് ? വിഷമമായോ ? 

ശാരദമ്മിണി :- ശര്യന്നെയാണ് പറഞ്ഞത് ..

മുകുന്ദൻ മേനോൻ : - ആണല്ലോ .വണ്ടിക്കാളകളാണ് മേം സാബ് ..നമ്മളൊക്കെ വണ്ടിക്കാളകളായിരുന്നു .. "


****************************************************************************************************************************

ശാരദമ്മിണിയെ ആദ്യ കാഴ്ചയിൽ തന്നെ മുകുന്ദൻ മേനോൻ മനസ്സിലാക്കിയിരുന്നെങ്കിലും അയാൾക്ക് ശാരദമ്മിണിയോട് ഇത്രയും ഉള്ളു തുറന്ന് സംസാരിക്കാൻ സാധിച്ചത് ആശുപത്രിയിൽ വച്ചാണ് .. ഒറ്റപ്പെട്ടു പോയവരുടെ വേദന അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു വെക്കുമ്പോൾ ശാരദമ്മിണിയുടെ മനസ്സ് പൊള്ളുകയായിരുന്നു.. മുകുന്ദൻ മേനോനെ ശാരദമ്മിണി അംഗീകരിക്കുന്നത് അപ്പോഴാണ്. അത് പിന്നെ സ്നേഹവും പ്രണയവുമൊക്കെയായി മാറുന്നുണ്ട്. 

മുകുന്ദൻ മേനോൻ കിണറ്റിലേക്ക് വീണത് തന്റെ പ്രാർത്ഥന കൊണ്ടാകുമോ എന്ന കുറ്റബോധം കൊണ്ട് ഉരുകുന്ന അതേ ശാരദമ്മിണി അയാളുടെ ജീവന് വേണ്ടി കേണു പ്രാർത്ഥിക്കുന്നതും കാണാം .. പിറ്റേന്ന് ആശുപത്രി കിടക്കയിൽ അയാളെ കാണാതാകുമ്പോൾ ഒരു നിമിഷം അവൾ അനുഭവിച്ചു പോയ വേദന അയാളോടുള്ള അവളുടെ പ്രണയമായിരുന്നു .


അത് വരെ ശത്രുവിനെ പോലെ കണ്ടിരുന്ന മുകുന്ദൻ മേനോനോട് ശാരദമ്മിണിക്ക് തോന്നുന്ന അടുപ്പത്തിന്റെ/ പ്രണയത്തിന്റെ ആഴം ചുരുങ്ങിയ സമയം കൊണ്ട് അനുഭവപ്പെടുത്തുന്നുണ്ട് സംവിധയകൻ എം.എ വേണ. ഒരു തിരിച്ചു പോക്കിനൊരുങ്ങുന്ന മുകുന്ദൻ മേനോനോട് വഴിയരുകിൽ വച്ച് ശാരദമ്മിണി തന്റെ ഇഷ്ടം അറിയിക്കുമ്പോൾ മുകുന്ദൻ മേനോൻ സങ്കടം കലർന്ന പൊട്ടിച്ചിരിയോടെയാണ് പ്രതികരിക്കുന്നത് ..

ലോകത്ത് ഒരാളെങ്കിലും തന്നോടിത് പറഞ്ഞതിൽ നന്ദിയുണ്ടെന്ന് പറയുന്നു അയാൾ..എന്നിട്ട് ഒരു പരിഭവവുമില്ലാതെ ആ ഇഷ്ടം നിരാകരിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ പിൻവാങ്ങുന്നു ..ഭ്രാന്തൻ തന്നെ എന്ന് നമ്മളും അയാളെ നോക്കി പറഞ്ഞു പോകും ..

മേം സാബ് സന്തോഷമായി ഇരിക്കണമെന്ന് ആശയുണ്ടെന്നും പറഞ്ഞു കൊണ്ട് ഗുഡ് ബൈ പറഞ്ഞു കൊണ്ടയാൾ ബൈക്ക് സ്റ്റാർട്ടാക്കി പോകുമ്പോൾ ജോൺസൺ മാഷുടെ പശ്ചാത്തല സംഗീതം ആ സീനിനു ഉണ്ടാക്കി കൊടുക്കുന്ന സൗന്ദര്യം ചെറുതല്ല. 

ശ്രീരാമ പാദം കാത്തു കിടക്കുന്ന അഹല്യയെ പോലെ താൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു കൊണ്ട് മുകുന്ദൻ മേനോന് ശാരദമ്മിണി കൊടുത്തയക്കുന്ന കുറിപ്പും അതിനു മറുപടിയെന്നോണം നാളെ സന്ധ്യക്ക് ഒരു അമൂല്യ സമ്മാനവുമായി ഒരു പെരുമഴ പോലെ താൻ വരുമെന്ന് പറയുന്ന മുകുന്ദൻ മേനോനും .. പക്ഷേ എല്ലാം ശുഭമെന്നു നമ്മൾ കരുതിന്നിടത്ത് വിപരീതമായ വിധിയെഴുത്തുകൾ നടത്തുന്ന ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് 'ചകോര'ത്തിലും നമ്മളെ ദുഖിപ്പിക്കുന്നു.. 

ജീവിതത്തിൽ പത്തു തവണ മരണത്തെ തോൽപ്പിച്ച തന്റെ കഥാപാത്രം മുകുന്ദൻ മേനോന് വീണ്ടും ഒരു അവസരം കൊടുക്കാൻ ലോഹിതദാസ് എന്ന ദൈവത്തിന് ദയവുണ്ടായില്ല .

ശാരദമ്മിണിയുടെ വീട്ടിലെ ജനൽ കാഴ്ചയിലൂടെ പണി തീരാത്ത മുകുന്ദൻമേനോന്റെ വീടും അയാളെ കുറിച്ചുള്ള അവളുടെ ഓർമ്മകളും..മുകുന്ദൻ മേനോന്റെ ദൂരേക്കുള്ള യാത്രയെ ഓർമ്മപ്പെടുത്തി കൊണ്ട് കടന്നു വരുന്ന ജോൺസൺ മാഷുടെ പശ്ചാത്തല സംഗീതം .. 


"അരുത് മേം സാബ് ..മുഖം മൂടികളൊന്നും മാറ്റരുത് ..മാറ്റിയാൽ കരയാനേ സമയം കാണൂ " അയാളുടെ വോയ്‌സ് ഓവറിൽ ജനൽ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി ആലോചിച്ചു നിൽക്കുന്ന ശാരദമ്മിണിയെ കാണാം. ശാരദമ്മിണിയുടെ മുഖത്ത് ചില തീരുമാനങ്ങൾ ..ഇനി ഒരിക്കലും ആ ജനൽ കാഴ്ച കാണാതിരിക്കാൻ അത് ആണിയടിച്ചു കൊട്ടിയടക്കാൻ പറയുന്നു .. അങ്ങിനെ ശാരദാമ്മിണി വീണ്ടും ശാരദമ്മിണിയായി മാറുന്നിടത്താണ് ചകോരം അവസാനിക്കുന്നത് .

ലോഹിതദാസിന്റെ സ്ക്രിപ്റ്റ് ..മുരളിയുടെ കരിയറിലെ വ്യത്യസ്ത വേഷം.. ശാന്തി കൃഷ്‌ണയുടെ മികച്ച കഥാപാത്രം.. ചകോരം ഒറ്റനോട്ടത്തിൽ തന്നെ അത്രയുമുണ്ട് പറയാൻ .

1994 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി ശാന്തി കൃഷ്ണയും മികച്ച നവാഗത സംവിധായകനായി എം എ വേണുവുമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 

-pravin-

2 comments:

  1. ഒറ്റപ്പെട്ടവരുടെ കഥ പറയുന്ന
    'ചകോരം' ഇമ്മിണി ഇഷ്ട്ടമുള്ള സിനിമയായിരുന്നു ..

    ReplyDelete
  2. ചകോരം....
    ആൾത്തിരക്കില്ലാത്ത തിയറ്ററിൽ കണ്ടതിന്നും ഓർക്കുന്നു. അവസാന രംഗം മറവിയുടെ പായൽ പിടിച്ചിട്ടുണ്ട്. പക്ഷേ ആ ഉള്ളു പൊള്ളിക്കുന്ന ഡയലോഗ് മറക്കില്ല....
    താങ്ക്സ് പ്രവീൺ ഭായ്.... ഒരു റൗണ്ട് ഞാനൊന്നു പോയി നോക്കട്ടേ അവസാന രംഗം കാണാൻ....



    താങ്ക്സ് ബ്രോ ... ഇതൊരു നല്ല പരിശ്രമം തന്നെയാണ്....

    ReplyDelete