Saturday, August 31, 2024

ബ്രഹ്മാണ്ഡ സിനിമ !!

'ബ്രഹ്മാണ്ഡ സിനിമ' എന്ന വിശേഷണത്തിനു എന്ത് കൊണ്ടും യോഗ്യതയുള്ള സിനിമ. മഹാഭാരതത്തിന്റെ ഏടുകളിൽ നിന്ന് തിരഞ്ഞെടുത്ത സംഭവങ്ങളെ പൂർണ്ണമായും മറ്റൊരു കഥയിലേക്ക് പറിച്ചു നട്ട് കൊണ്ട് ഫിക്ഷന്റെ സ്വാതന്ത്ര്യത്തിൽ മെനഞ്ഞെടുത്ത അതി ഗംഭീര പ്ലോട്ട്. അതിനെ എല്ലാ തലത്തിലും മികവുറ്റതാക്കിയ ഒരു ഗംഭീര ദൃശ്യാവിഷ്ക്കാരം.

ആശയം കൊണ്ടും അവതരണം കൊണ്ടും നിർമ്മിതി കൊണ്ടുമൊക്കെ സമകാലീന ഇന്ത്യൻ സിനിമയിൽ 'കൽക്കി' ഒരു സംഭവം തന്നെയായി മാറുന്നു. 

തുടക്കം മുതൽ ഒടുക്കം വരെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സാധിക്കാത്ത വിധം മറ്റൊരു കാലത്തിലേക്കും ലോകത്തിലേക്കും നമ്മളെ കൊണ്ട് പോകുന്നു എന്നത് തന്നെയാണ് 'കൽക്കി'യുടെ ആസ്വാദനം.


ആദ്യ പകുതിയിൽ പലരും വിരസതയെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും വ്യക്തിപരമായി എനിക്ക് അങ്ങിനെ ഒരു കല്ല് കടി അനുഭവപ്പെട്ടില്ല.

പ്രഭാസിന്റെ അത്ര ഗംഭീരമല്ലാത്ത ഫസ്റ്റ് ഇൻട്രോയും കോമഡി കലർത്തി കൊണ്ടുള്ള കഥാപാത്രനിർമ്മിതിയുമൊക്കെ കൊണ്ടാണ് രണ്ടാം പകുതിയിലുള്ള പ്രഭാസിന്റെ സെക്കന്റ് ഇൻട്രോ കലക്കിയത്.

അതിനുമപ്പുറം വരാനിരിക്കുന്ന കൽക്കിയുടെ ബാക്കി പതിപ്പിൽ പ്രഭാസ് കഥാപാത്രത്തിന്റെ ഹൈപ്പ് സെറ്റ് ആക്കാനും ഇത് സഹായിച്ചു.

പറയുമ്പോൾ ഇത് പ്രഭാസ് പടമെന്നും പ്രഭാസിന്റെ തിരിച്ചു വരവാണെന്നും പറയാമെങ്കിലും അമിതഭ് ബച്ചന്റെ സ്ക്രീൻ പ്രസൻസും ആക്ഷൻ സീനുകളുമൊക്കെ പ്രഭാസിന്റെ പ്രഭ കെടുത്തി കളയും വിധമായിരുന്നു. അമ്മാതിരിയായിരുന്നു ബിഗ് ബി ഷോ. 

കുറച്ചു സീനുകൾ കൊണ്ട് ഉലകനായകനും കുറച്ചധികം സീനുകൾ കൊണ്ട് ബിഗ് ബിയും 'കൽക്കി'യെ ഹൈജാക് ചെയ്‌തെന്ന് പറയാം.

ദീപിക പദുക്കോൺ, ശോഭന, അന്ന ബെൻ അടക്കമുള്ളവരുടെ സ്ത്രീ കഥാപാത്രങ്ങളും, DQ, രാജമൗലി, വിജയ് ദേവരകൊണ്ട അടക്കമുള്ളവരുടെ ഗസ്റ്റ് അപ്പിയറൻസ് സീനുകളുമൊക്കെ ശ്രദ്ധേയമായി.

നന്ദി.. നാഗ് അശ്വിൻ.. ഇങ്ങിനെയൊരു മായാലോകത്തിന്റെ കാഴ്ചകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോയതിന്.

കാഴ്ച കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ വേറിട്ട തിയേറ്റർ ആസ്വാദനം സമ്മാനിച്ച കൽക്കിയുടെ രണ്ടാം പതിപ്പിനായുള്ള കാത്തിരിപ്പാണ് ഇനി.

©bhadran praveen sekha

Friday, August 30, 2024

മനുഷ്യ മനസ്സിന്റെ വികാര -വിചാരങ്ങളുടെ 'ഉള്ളൊഴുക്ക്' !


മനുഷ്യ മനസ്സിന്റെ വികാര -വിചാരങ്ങളുടെ ഉള്ളൊഴുക്കിൽ ആപേക്ഷികമായ ശരി തെറ്റുകൾക്ക് പ്രസക്തിയില്ല .പുറമേക്ക് എത്ര തന്നെ ശാന്തമായി ഒഴുകുമ്പോഴും മനുഷ്യ മനസ്സുകളുടെ ഉള്ളൊഴുക്കിന്റെ ഗതി വിഗതികൾ അത്ര മാത്രം പ്രവചനാതീതമാണ് .

ക്രിസ്റ്റോ ടോമിയുടെ 'ഉള്ളൊഴുക്കി'ലെ കേന്ദ്ര കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളിൽ ഇത്തരം സങ്കീർണ്ണതകൾ നിറഞ്ഞു നിൽക്കുന്നുണ്ട്..

പൊതുബോധങ്ങളെ തൃപ്തിപ്പെടുത്തുന്ന സിനിമയല്ല ഉള്ളൊഴുക്ക്. അതിന്റെ ഒഴുക്കിനെതിരെ നീന്തുന്ന സിനിമയാണ്. എന്നാൽ അവസാന ഘട്ടത്തിൽ സിനിമ മനഃപൂർവ്വം കുടുംബ പ്രേക്ഷകർക്ക് വേണ്ടി ചില വിട്ടുവീഴ്ചകൾ നടത്തുന്നുമുണ്ട്.

ശരി തെറ്റുകൾക്കപ്പുറം വൈകാരികമായ കഥാ പരിസരങ്ങളിൽ ലീലാമ്മയുടെയും അഞ്ജുവിന്റെയും പക്ഷം ചേരാൻ പ്രേക്ഷകർ നിർബന്ധിതരാകുന്നു.

ഉർവ്വശിയെന്ന മഹാനടിയെ സംബന്ധിച്ച് ലീലാമ്മയുടെ ആത്മസംഘർഷങ്ങൾ അഭിനയിച്ചു പ്രതിഫലിപ്പിക്കൽ ഒരു വലിയ ജോലിയല്ല. അവർ ഏറ്റെടുത്ത ജോലി ഗംഭീരമാക്കി എന്നത് വേറെ കാര്യം.

ഉർവ്വശിയുടെ ലീലാമ്മയെക്കാൾ പാർവതിയുടെ അഞ്ജുവിന്റെ മാനസികാവസ്ഥകൾക്ക് ഒരുപാട് തലങ്ങൾ ഉണ്ട് എന്ന് പറയാം. അത് ഒരു നേർ രേഖയിലൂടെ പാഞ്ഞു പോകുന്നതല്ല. തീർത്തും ഒരു പ്രെഷർ കുക്കറിനുള്ളിലെ ആവി പോലെ പൊട്ടി തെറിക്കാൻ വെമ്പുന്ന ഒന്നാണ്.


അങ്ങിനെ നോക്കുമ്പോൾ അഞ്ജുവിനെ ഉജ്ജ്വലമാക്കാൻ പാർവ്വതി നേരിട്ട സമ്മർദ്ദം ഉർവ്വശിക്ക് ഉണ്ടായില്ല എന്ന് പറയാം.

പ്രശാന്ത് മുരളി - കുറച്ചു സീനുകൾ കൊണ്ട് തന്നെ പുള്ളി തന്റെ കഥാപാത്രത്തെ കരിയർ ബെസ്റ്റ് ആക്കി മാറ്റി.

അർജുൻ രാധാകൃഷ്ണൻ, അലൻസിയർ, ജയ കുറുപ്പ് എന്നിവരും ശ്രദ്ധേയമായി തങ്ങളുടെ വേഷങ്ങളെ കൈകാര്യം ചെയ്തു.

കാറും കോളും മഴയും വെള്ളവും നിറഞ്ഞു നിൽക്കുന്ന കുട്ടനാടൻ കഥാപശ്ചാത്തലത്തെ സിനിമ ഭംഗിയായി തന്നെ പ്രയോജനപ്പെടുത്തി. പക്ഷേ വെള്ളം കേറി ഇറങ്ങി കൊണ്ടിരിക്കുന്ന വീടിന്റെ ചുറ്റുപാടുകളെയൊക്കെ വളരെ അശ്രദ്ധമായി ചിത്രീകരിച്ചിരിക്കുന്നത് കാണാം.

വെറുമൊരു അവിഹിത കഥയായി ഒതുങ്ങി പോകാതെ തിരഞ്ഞെടുത്ത പ്രമേയത്തെ രണ്ടു സ്ത്രീ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലൂടെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'ഉള്ളൊഴുക്ക് ' മനസ്സ് തൊട്ടത്.

ഉർവശി-പാർവതി ടീമിന്റെ കഥാപാത്ര പ്രകടനങ്ങളും, സഹാനുഭൂതിയുണർത്തുന്ന ക്ലൈമാക്സുമൊക്കെ തന്നെയാണ് ഹൈലൈറ്റ്.

©bhadran praveen sekhar

Saturday, August 24, 2024

എല്ലാം കൊണ്ടും മഹാരാജ !!

ഒരു ടിപ്പിക്കൽ പ്രതികാര കഥയുടെ വൺ ലൈൻ സ്റ്റോറിയെ പല അടരുകളുള്ള കരുത്തുറ്റ തിരക്കഥയാക്കി മാറ്റിയതിനൊപ്പം അതിനെ ഗംഭീരമായി തന്നെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് നിധിലൻ സ്വാമിനാഥന്റെ 'മഹാരാജ'ക്ക് കയ്യടിച്ചു പോകുന്നത്.

രസകരമായ ഒരു അന്താക്ഷരി മത്സരത്തിൽ തുടങ്ങി പൊടുന്നനെ ഒരു ദുരന്ത കഥാ പരിസരത്തിന്റെ കാഴ്ചയും സമ്മാനിച്ച് പതിയെ ഒരു അച്ഛന്റെയും മകളുടെയും കഥയായി പരിണാമം പ്രാപിച്ച് മറ്റൊരു ഘട്ടത്തിൽ പോലീസ് സ്റ്റേഷനിൽ തമ്പടിക്കുകയാണ് സിനിമ.

അവിടുന്നങ്ങോട്ടുള്ള ഓരോ സീനുകളും സിനിമയെ സംബന്ധിച്ച് പുതിയ കഥാവഴികളിലേക്കുള്ള ഗിയർ മാറ്റങ്ങളാണ്.

പരസ്പ്പര ബന്ധമില്ലാത്ത പല കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ ഓരോരോ അധ്യായം കണക്കെ സ്‌ക്രീനിൽ തെളിയുന്നു.

കാലം മാറിയും മറഞ്ഞും വരുന്ന കഥയിൽ പാമ്പും, കുരങ്ങുബൊമ്മയും, സ്വർണ്ണമാലയും, കൂളിംഗ് ഗ്ലാസും, ക്ഷൗരക്കത്തിയും, കുപ്പത്തൊട്ടിയുമൊക്കെ കഥാപാത്രങ്ങളായി വന്നു പോകുന്നു.

മുടിവെട്ടുകാരനെ നായകനാക്കുകയും അവനു മഹാരാജ എന്ന് പേരിടുകയും ജീവൻ രക്ഷിച്ച കാരണത്താൽ കുപ്പത്തൊട്ടിക്ക് ലക്ഷ്മിയെന്ന പേരിട്ട് പൂജിക്കുന്നതിലുമൊക്കെ സിനിമ അതിന്റെ രാഷ്ട്രീയം പങ്കിടുന്നു.

നായക പ്രതിനായക സംഘട്ടനങ്ങളിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങൾക്കൊപ്പം അവർ രണ്ടു പേരും പ്രതിനിധീകരിക്കുന്ന ന്യായ - അന്യായ പക്ഷങ്ങളുടെ ചോര ചിന്തുന്ന പോരാട്ടത്തിന്റെ കാഴ്ച കൂടിയായി മാറുന്നു 'മഹാരാജ'.

ഇത്തരം കഥകളിൽ ശക്തരും അതി ക്രൂരരുമായ വില്ലന്മാർ ഉണ്ടാകുമ്പോൾ മാത്രമേ നായകൻറെ പ്രസക്തി കൂടുകയുള്ളൂ. നായകൻറെ ഹിംസക്ക് നീതിയുടെ പരിവേഷം നേടി കൊടുക്കാൻ അത് സഹായിക്കും. മഹാരാജയുടെ വിജയത്തിൽ വലിയ പങ്ക് വഹിക്കുന്നതും അത്തരം വില്ലന്മാരാണ്.


വിജയ് സേതുപതിയെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമല്ലെങ്കിൽ കൂടി മഹാരാജയെ പുള്ളി ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ആ തലത്തിൽ നോക്കുമ്പോൾ അനുരാഗ് കശ്യപിന്റെ സെൽവം എന്ന കഥാപാത്രത്തിനാണ് സിനിമയിൽ സ്കോപ് ഉണ്ടായിരുന്നത്.

ഡയലോഗ് സീനുകളിൽ ലിപ് സിങ്കിന്റെ കല്ല് കടികൾ ഉണ്ടെങ്കിലും മക്കൾ സെൽവനൊപ്പം നിറഞ്ഞാടാൻ അനുരാഗ് കശ്യപിന് സാധിച്ചു. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിലൊക്കെയുള്ള പ്രകടനങ്ങൾ.

നടരാജൻ സുബ്രമണ്യം, സിംഗംപുലി, മണികണ്ഠൻ, വിനോദ് സാഗർ എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായിരുന്നു.

അഭിരാമിയുടെയും മമത മോഹൻ ദാസിന്റെയുമൊക്കെ കഥാപാത്രങ്ങളേക്കാൾ സിനിമയിൽ സ്‌പേസ് ഉണ്ടായിരുന്നത് മഹാരാജയുടെ മകളുടെ കഥാപാത്രത്തിനാണ്.

ആഖ്യാന മികവ് കൊണ്ട് ആദ്യാവസാനം വരെ ആകാംക്ഷയുടെയും വൈകാരികതയുടേയുമൊക്കെ കയറ്റ ഇറക്കങ്ങളിൽ കൂടെ നമ്മെ കൊണ്ട് പോകുന്ന സിനിമയിൽ എടുത്തു പറയേണ്ട മറ്റു രണ്ടു കാര്യങ്ങൾ ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും അജനീഷ് ലോക്നാഥിന്റെ സംഗീതവുമാണ്.

മക്കൾ സെൽവന്റെ അൻപതാം സിനിമയെ എല്ലാ അർത്ഥത്തിലും രാജകീയമാക്കിയ സംവിധായകന് തന്നെയാണ് മുഴുവൻ കൈയ്യടിയും.

©bhadran praveen sekhar