Tuesday, August 9, 2016

മാസ്സും ക്ലാസ്സുമല്ലെങ്കിലും 'കബാലി' നെരുപ്പ് ഡാ !

താര രാജാക്കന്മാരുടെ സിനിമക്ക് പ്രേക്ഷകർ നൽകുന്ന വൻ വരവേൽപ്പുകൾ ആ  സിനിമയുടെ ഗുണത്തെയോ നിലവാരത്തെയോ ആശ്രയിച്ചു കൊണ്ടല്ല ഒരു കാലത്തും ഉണ്ടായിട്ടുള്ളത്. ഇപ്രകാരം വരവേൽക്കപ്പെടുന്ന അവരുടെ സിനിമകളിലധികവും സൂപ്പർ ഹിറ്റുകളായി മാറുന്നുണ്ടെങ്കിലും അതിലൊന്നും വലിയ കഥയോ കാമ്പോ ഉണ്ടാകാറുമില്ല. അതിനർത്ഥം അവരുടെ  സിനിമകളെല്ലാം  മോശമാണ് എന്നുമല്ല. മറിച്ച്  കഥ -തിരക്കഥ- അവതരണ ശൈലി എന്നിവയുടെ പുതുമയേക്കാളും  മികവിനേക്കാളുമുപരി ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുന്ന സിനിമളാണ് നിർമ്മിക്കപ്പെടേണ്ടത് എന്ന ഒരു നിർബന്ധ ബുദ്ധി  കാലങ്ങളായി ഇവിടെ തുടരുന്നു എന്ന് വേണം മനസ്സിലാക്കാൻ. അപ്രകാരം സൂപ്പർ താരങ്ങളുടെ  പ്രകടനങ്ങൾക്ക് മാത്രമായി കോടികൾ മുടക്കി നിർമ്മിക്കപ്പെട്ട എത്രയോ സിനിമകൾ നമ്മൾ കണ്ടിട്ടുമുണ്ട്.  ഇന്ത്യൻ സിനിമാ ലോകത്തെ കാര്യം പറയുമ്പോൾ രജനീകാന്ത് സിനിമകൾക്ക് ഫാൻസും സാധാരണ പ്രേക്ഷകരുമെല്ലാം  നൽകിയിട്ടുള്ള ആർപ്പു വിളികളും വരവേൽപ്പുകളും വളരെ വലുതുതാണ്. സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ ആരാധകർ അദ്ദേഹത്തിന്റെ പടത്തിനു നേടിക്കൊടുക്കുന്ന സ്വീകാര്യതയും കൂടി കണക്കിലെടുക്കുമ്പോൾ ഒരു സാധാരണ രജനി സിനിമയിൽ നിന്ന് പ്രേക്ഷകർക്ക് പ്രതീക്ഷിക്കാനുള്ള കാര്യങ്ങൾ ചെറുതല്ല താനും. സിനിമാ മേഖലയിൽ മാർക്കറ്റിങ്ങിൻറെ പ്രസക്തി താരതമ്യേന കുറവായിരുന്ന ഒരു കാലത്തു പോലും പ്രതീക്ഷകളോടെ വരവേൽക്കപ്പെട്ട രജനീകാന്ത് സിനിമകളെല്ലാം പ്രേക്ഷകരെ  ആവേശം കൊള്ളിച്ചിട്ടേയുള്ളൂ. ആ സ്ഥിതിക്ക് മാർക്കറ്റിങ്ങിന്റെ ഒരു വിധപ്പെട്ട സാധ്യതകളെല്ലാം കൂടിയ അളവിൽ തന്നെ ഉപയോഗിക്കപ്പെട്ട 'കബാലി' യെ പ്രേക്ഷകരും ഫാൻസും വരവേറ്റത് എത്ര മാത്രം മുൻവിധികളോടെയും പ്രതീക്ഷകളോടെയുമായിരിക്കാം  എന്ന് ഊഹിക്കാമല്ലോ. ഇവിടെ 'കബാലി' യുടെ മാർക്കറ്റിങ്ങിന്  സിനിമയെന്ന വ്യവസായത്തെ വിജയിപ്പിക്കാൻ സാധിച്ചുവെങ്കിലും ഫാൻസിനെയോ പ്രേക്ഷകരെയോ അവരുദ്ദേശിക്കുന്ന അളവിൽ തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടില്ല എന്നത് ഒരു വസ്തുത തന്നെയാണ്. അതേ സമയം സ്ഥിരം രജനീ സ്റ്റൈലുകളിൽ നിന്ന് മോചനം വാങ്ങിക്കൊടുത്തു കൊണ്ട് രജനീകാന്ത് എന്ന അവതാര താരത്തിനെ മനുഷ്യഗുണമുള്ള സാധാരണ നായകനാക്കി മാറ്റാനുള്ള കനത്ത ശ്രമങ്ങളും പരീക്ഷണങ്ങളും പാ രഞ്ജിത്ത് 'കബാലി'യിൽ  പ്രയോഗിച്ചു കാണുന്നുണ്ട്. യഥാർത്ഥത്തിൽ 'കബാലി' ഗൗരവകരമായ ഒരു ചർച്ച അർഹിക്കുന്നത് അവിടെ മാത്രമാണ്. 

രജനീകാന്ത് സിനിമകളിലെ അവിശ്വസനീയ രംഗങ്ങളെയും താരത്തിന്റെ അമാനുഷികതയെയും നിശിതമായി വിമർശിച്ചിരുന്നവർ പോലും 'കബാലി'യിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടിയില്ല എന്ന് സങ്കടം പങ്കിടുന്ന സാഹചര്യത്തിലാണ് രജനീകാന്ത് എന്ന നടനിൽ നിന്ന് സാധാരണക്കാരായ പ്രേഷകർ പ്രതീക്ഷിച്ചിരുന്ന 'കബാലി' എത്രത്തോളം അമാനുഷികവും നായക കേന്ദ്രീകൃതവുമായ ഒരു സിനിമയായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുക. ജരാനരകളോടെയുള്ള  രജനീകാന്തിന്റെ സ്റ്റൈലൻ മെയ്ക് ഓവറും, ഇടിവെട്ട് പശ്ചാത്തല സംഗീതവും, മാസ്സ് ഡയലോഗുമൊക്കെ ചേർന്ന സിനിമയുടെ ട്രെയിലർ ബഹുഭൂരിപക്ഷം പേരിലും ഉണ്ടാക്കിയെടുത്ത അമിത പ്രതീക്ഷകളാണ് കബാലിയുടെ ആസ്വാദനത്തിനിടെ കടന്നു വരുന്ന പ്രധാന വില്ലൻ. മഹത്തായ  കഥയോ തിരക്കഥയോ ഉള്ള സിനിമയാണ് കബാലി എന്ന അവകാശവാദം ഇന്നേ വരെ സിനിമയുടെ സംവിധായകനോ ഏതെങ്കിലും അണിയറ പ്രവർത്തകരോ പങ്കു വച്ച് കണ്ടിട്ടില്ലാത്ത സ്ഥിതിക്ക് നിലവിലെ കബാലി തന്നെയാണ് അവർ പ്രേക്ഷകർക്ക് തരാൻ ഉദ്ദേശിച്ചിരുന്ന കബാലി എന്ന് വിശ്വസിക്കുകയേ പാകമുള്ളൂ. 

രജനീകാന്തിനെ പോലെയുള്ള ഒരു താരത്തെ വച്ച് സിനിമ ചെയ്യുമ്പോൾ സംവിധായകന് പ്രേക്ഷകരോടുണ്ടാകുന്ന ബാധ്യത വളരെ വലിയൊരു റിസ്ക് തന്നെയാണ്. രജനീകാന്തിന്റെ താരമൂല്യത്തെയും അദ്ദേഹത്തിന്റെ ആരാധകരെയും മാത്രം പരിഗണിച്ചു കൊണ്ടുള്ള ഒരു സിനിമാ സൃഷ്ടിയിൽ സംവിധായകന്റേതായ ഒരു കൈയ്യൊപ്പ് പതിഞ്ഞു കൊള്ളണമെന്നില്ല എന്നിരിക്കെ ഈ റിസ്‌ക്കുകളെയെല്ലാം തന്റെ കരിയറിലെ ഒരു വെല്ലുവിളിയെന്നോളം പാ രഞ്ജിത്ത് കൈകാര്യം ചെയ്തു കാണാം കബാലിയിൽ. ബിംബവത്ക്കരിക്കപ്പെട്ട ഒരു താര രാജാവിനെ ആകാശത്തു നിന്നും മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന് മനുഷ്യനായി പെരുമാറാൻ ശീലിപ്പിച്ചു എന്നതാണ് കബാലിയിൽ ഒരു സംവിധായകനെന്ന നിലയിൽ പാ രഞ്ജിത്ത് കാണിച്ച ചങ്കൂറ്റം. രജനീകാന്തിന്റെ യഥാർത്ഥ പ്രായത്തെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരു കഥാപാത്രമായാണ് കബാലിയെ തുടക്കം മുതൽ ഒടുക്കം വരെ അവതരിപ്പിച്ചു കാണുക. പൂർണ്ണമായും ആരാധകരെ നിരാശപ്പെടുത്തേണ്ട എന്ന് കരുതിയായിരിക്കണം അമാനുഷികനല്ലാത്ത വിധം രജനിയെ കൊണ്ട് ആക്ഷൻ രംഗങ്ങൾ ചെയ്യിക്കാൻ സംവിധായകൻ തീരുമാനിച്ചത്. വയസ്സായിട്ടും തന്റെ ശക്തിയും സ്റ്റയിലും തന്നെ വിട്ടു പോയിട്ടില്ല എന്ന് സഹ കഥാപാത്രങ്ങളെ ബോധിപ്പിക്കാനും അത് വഴി കാണികളുടെ കൈയ്യടി വാങ്ങിപ്പിക്കാനുമൊന്നും പടയപ്പയിലെ പോലെ രജനീകാന്തിനെ കബാലിയിൽ ഉപയോഗിക്കുന്നില്ല എങ്കിലും ശാരീരിക ക്ഷമതയിൽ താൻ ഇപ്പോഴും വീക്കായിട്ടില്ല എന്ന് കാണിക്കാനായി ജയിലിൽ നിന്ന് ഇറങ്ങുന്ന കബാലിയെ കൊണ്ട് രണ്ടു പുൾ അപ്പ് ചെയ്യിപ്പിച്ച് കാണികളെ സമാധാനിപ്പിക്കാൻ രഞ്ജിത്തും ശ്രമിക്കുന്നുണ്ട്.

കബാലിയുടെ ജയിൽ മോചനത്തിനെ തുടർന്ന് വരുന്ന സീനുകളിൽ സിനിമ  ലാഗ് ആവശ്യപ്പെടുന്നെങ്കിലും രജനീ ഫാൻസിന് അത് മുഷിവായിരിക്കും സമ്മാനിക്കുക. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ പ്രതികാരാർത്ഥം  ഓരോ വില്ലന്മാരെയും നിര നിരയായി കൊന്നൊടുക്കണം  എന്ന ക്ളീഷേയിലേക്ക്  കബാലി പോകുന്നില്ല. പകരം  ഇരുപത്തഞ്ചു വർഷം പുറകിലേക്ക് പോയി നഷ്ടപ്പെട്ട  ഭൂതകാലത്തെ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന  നിസ്സഹായാനായ ഒരു കബാലിയെയാണ് കാണുക. പ്രതീക്ഷിച്ച പോലെയുള്ള രൗദ്ര ഭാവങ്ങളൊന്നും  കബാലിയിൽ കാണാൻ കഴിയുന്നില്ലല്ലോ എന്ന നിരാശ പല പ്രേക്ഷകരേയും പിടി കൂടുന്ന അതേ സീനുകളിൽ  തന്നെയാണ് താരപ്പകിട്ടിൽ  നിന്ന്  ഒരു നടനിലേക്കുള്ള രജനീകാന്തിന്റെ പ്രയാണം സിനിമയിൽ ആരംഭിക്കുന്നതും. അത് കൊണ്ട് തന്നെ മുൻകാല സിനിമകളിലൂടെ നമ്മുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠയാർജ്ജിച്ച രജനീ സ്റ്റയിലുകളും നടത്തവും ഡയലോഗ് പ്രസന്റേഷനുമൊക്കെ കബാലിയിൽ കാണാ കാഴ്ചകളായി മാറുകയും ചെയ്യുന്നു.  വൈ ബി സത്യനാരായണയുടെ മൈ ഫാദർ ബാലയ്യ വായിച്ചു കൊണ്ടിരിക്കുന്ന രജനിയുടെ ഇന്ട്രോവിലൂടെ ദളിത് സ്വത്വബോധത്തിന്റെ ഉശിരൻ പ്രതിരൂപമായാണ് കബാലിയെ കാണിക്കുന്നത് എന്നോർക്കുക. സ്ഥിരം ഗാങ്സ്റ്റർ പോരാട്ടങ്ങളെ മലേഷ്യൻ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു എന്ന ആക്ഷേപം ശരി വക്കുമ്പോഴും കബാലി തൊടുത്തു വിടുന്ന ചില രാഷ്ട്രീയ വെളിപാടുകളെ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളിൽ  ഗൗനിക്കാതിരിക്കാനാകില്ല.  കറുപ്പ് തൊലിയുള്ള മനുഷ്യരോടും  തൊഴിലാളികളോടുമൊക്കെയുള്ള മേലാളന്മാരുടെ സമീപനങ്ങളെ എതിരിട്ടു സംസാരിക്കുകയും ഏത് നാട്ടിലേക്ക് കുടിയേറിയാലും സ്വന്തമായി മറ്റൊന്നുമില്ലെങ്കിലും ജാതീയത കൂടെ കൂട്ടുന്ന പ്രവണതയെ പരിഹസിക്കുകയുമൊക്കെ ചെയ്യുന്നു ഈ   കബാലി. 

രജനീ സിനിമകളിലെ സ്ഥിരം  സ്ത്രീ സങ്കൽപ്പങ്ങളെയും സംവിധായകൻ മാറ്റിയെഴുതുന്നുണ്ട് ഇവിടെ. നായകന് ചുറ്റും പാട്ടു പാടി ഡാൻസ് ചെയ്യാനായി മാത്രം നൂലിൽ കെട്ടിയിറക്കുന്ന നായികാ കഥാപാത്രങ്ങളോ, ശക്തമെന്നു തോന്നിപ്പിക്കുകയും ഒടുക്കം നായകൻറെ മുന്നിൽ തോറ്റു പോകാനും സമസ്താപരാധങ്ങളും ഏറ്റു പറഞ്ഞു നായകൻറെ  കാൽ പിടിച്ചു കരയാനുമൊക്കെയായി  നിയോഗിക്കപ്പെടുന്ന മറ്റു സ്ത്രീ കഥാപാത്രങ്ങളോ ഒന്നും തന്നെ  കബാലിയുടെ കഥാപാരിസരത്തു പോലും പ്രത്യക്ഷപ്പെട്ടു കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്. കബാലീ  പത്നി കുമുദ വല്ലിയും, മകൾ യോഗിയുമെല്ലാം വേറിട്ട കഥാപാത്ര വ്യക്തിത്വങ്ങളായി അനുഭവപ്പെടുത്തുന്നു എന്ന് മാത്രമല്ല യഥാർത്ഥത്തിൽ കബാലിയുടെ ശക്തി പോലും അവരാണ് എന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട് പല സീനുകളും. ചെറിയ വേഷമെങ്കിലും ഋത്വിക അവതരിപ്പിക്കുന്ന മീന എന്ന കഥാപാത്രത്തിന് പോലുമുണ്ട് 'കബാലി' യിൽ തന്റേതായ കഥാപാത്ര സ്വാധീനം. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ സീനിൽ മാത്രമുണ്ട് രാധികാ ആപ്‌തെ എന്ന നടിയെ അഭിനന്ദിക്കാനായി ഒരുപാട് കാര്യങ്ങൾ. രജനീകാന്തിന്റെ സ്‌ക്രീൻ പ്രസൻസിനെയും മറി കടന്നു കൊണ്ട് രാധികാ ആപ്തെ സിനിമയിൽ പലയിടത്തും സ്‌കോർ ചെയ്യുകയാണ്.കബാലിയെന്ന നായകനെക്കാൾ കബാലിയെന്ന അച്ഛനെയും ഭർത്താവിനെയുമൊക്കെ ഭംഗിയായി അവതരിപ്പിക്കാനാണ് പാ രഞ്ജിത്ത് രജനീകാന്തിനോട് ആവശ്യപ്പെട്ടതെന്ന് ബോധ്യമാക്കി തരുന്നുണ്ട് പല സീനുകളും.

ഒരു വേള  സിനിമയുടെ ടൈറ്റിൽ കഥാപാത്രത്തെയും  മറി കടന്നു  കൊണ്ട് ധൻസികയുടെ യോഗി എന്ന കഥാപാത്രം സിനിമയെയും കബാലിയേയും മൊത്തത്തിൽ ഏറ്റെടുക്കുന്നത് കാണാം. തീക്ഷ്ണമായ നോട്ടങ്ങളും ഭാവങ്ങളും ചലനങ്ങളും കൊണ്ട്  ഇവൾ കബാലിയുടെ മകൾ തന്നെ എന്ന് വിശ്വസിപ്പിക്കുന്ന പ്രകടനം തന്നെയായിരുന്നു ധൻസികയുടേത്.  എത്ര തവണ, എത്ര നേരം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നു എന്ന് നോക്കിയല്ല ഈ സിനിമയിലെ സഹകഥാപാത്രങ്ങൾ പ്രാധാന്യം നേടുന്നത്; മറിച്ച്  വന്നു പോകുന്ന സമയത്തു പ്രാധാന്യമർഹിക്കും വിധം അവർ  തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നതിലൂടെയാണ്. അതിലേറ്റവും എടുത്ത് പറയേണ്ടത് തുടക്കത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് കണക്കെ കബാലിയുടെ കൂടെ കൂടുന്ന ജീവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിനേശ് രവിയുടെ രസികൻ പ്രകടനത്തെ കുറിച്ചാണ്. ഇപ്രകാരം ഓരോ കഥാപാത്രങ്ങൾക്കും സിനിമയിൽ അവരുടേതായ  സ്ഥാനം ഉണ്ട് എന്നത് കൊണ്ട് തന്നെ 'കബാലി' രജനീകാന്തിനു വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട ഒരു സിനിമയല്ലാതായി മാറുന്നു.  

മലേഷ്യയിലെ  ഗാങ്സ്റ്റർ പോരാട്ടങ്ങൾ കുപ്രസിദ്ധമാണ് എന്നിരിക്കെ സിനിമയിലേത് വെറും കാൽപ്പനിക ഗാങ്സ്റ്റർ പോരാട്ടങ്ങളായി മാത്രം വിലയിരുത്തേണ്ടതില്ല. അത് കൊണ്ട് തന്നെ കബാലിയിലെ അധോലകത്തെ  ഏറെക്കുറെ റിയലസ്റ്റിക്ക് എന്ന് വ്യാഖ്യാനിച്ചാലും തെറ്റ് പറയാനില്ല. ടോണി ലീ എന്ന പ്രധാന വില്ലൻ കഥാപാത്രം വിൻസ്റ്റണിൽ വേണ്ടത്ര ഭദ്രമായിരുന്നില്ലെങ്കിലും പ്രധാന വില്ലനെ കവച്ചു വക്കും വിധം വീരകേസരൻ എന്ന സഹ വില്ലൻ കഥാപാത്രത്തെ കിഷോർ ശക്തമായി അവതരിപ്പിച്ചു കാണാം.  മുൻകാല രജനി സിനിമകളിലൊക്കെ  വില്ലൻമാർ  ശക്തരായാലും അവരൊന്നും  രജനിയുടെ കഥാപാത്രത്തിന്റെ ജീവന് ഭീഷണിയായി നിലനിൽക്കുന്ന ഒരവസ്ഥ ഉണ്ടാകാറില്ല എന്ന് മാത്രമല്ല കാണുന്ന പ്രേക്ഷകന് തന്നെ ഊഹിക്കാം പ്രിയ നടന് ഒരു പോറൽ പോലും ഏൽക്കില്ലെന്ന്. ഒരു ശരാശരി പ്രേക്ഷകന്റെ ഈ ഒരു ചിന്താഗതിക്ക് വെല്ലുവിളിയാണ് കബാലിയിലെ കഥാസാഹചര്യങ്ങൾ. തുടക്കം മുതൽ ഒടുക്കം വരെ കബാലി എന്ന നായക കഥാപാത്രം കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഏതു നിമിഷവും കബാലി കൊല്ലപ്പെടാം എന്ന ഭീതി പ്രേക്ഷകനിൽ ഉണ്ടാക്കിയെടുക്കാൻ  സാധിച്ചത് സംവിധായകന്റെ വിപ്ലവകരമായ ഒരു വിജയമായി കരുതേണ്ടി വരുന്നു. രജനീകാന്തിന്റെ കഥാപാത്രത്തിനെ ഒരു  പോറൽ പോലും സംഭവിക്കാതെ തുടക്കം മുതൽ ഒടുക്കം വരെ അവതരിപ്പിച്ചു കാണിക്കണം എന്ന  നിർബന്ധ ബുദ്ധിയെ വെല്ലുവിളിക്കുമ്പോഴും രജനിയെന്ന താരരാജാവിനെ ഒട്ടും പരിഗണിക്കാതിരിക്കാനും  സംവിധയാകന് സാധിച്ചിട്ടില്ല എന്ന് ബോധ്യമാക്കി തരുന്നതാണ് ക്ലൈമാക്സ് സീനുകളിലെ നായകൻറെ വൺ മാൻ ഷോ വെടിവെപ്പും കൂട്ടക്കുരുതിയുമെല്ലാം. 

സന്തോഷ് നാരയണന്റെ  സംഗീതം കബാലിക്ക് നെരുപ്പു മാത്രമല്ല സമ്മാനിക്കുന്നത്. 'മായാ നദി..' എന്ന് തുടങ്ങുന്ന പാട്ട് അത് തെളിയിച്ചു തരുന്നുണ്ട്. കഥാ സാഹചര്യത്തിന് അനുസരിച്ച് ശാന്തമായും രൗദ്രമായും ആർദ്രമായുമെത്തുന്ന പശ്ചാത്തല സംഗീതം സിനിമയിലെ ചില ഘട്ടങ്ങളിലെ വിരസതയെ  മായ്ച്ചു കളയുന്നുമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = അമിത പ്രതീക്ഷകളില്ലാതെ കണ്ടാൽ നിരാശപ്പെടില്ല എന്ന് മാത്രമല്ല താരപ്പകിട്ടില്ലാത്ത രജനിയെ  നന്നായി  ആസ്വദിക്കാനുമാകും. ക്ളീഷേകൾ ഒരുപാടുണ്ടെങ്കിലും ക്ളീഷേ മാത്രമുള്ള സിനിമയല്ല കബാലി. രജനീകാന്തിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം എന്ന നിലക്ക് തന്നെയാണ് കബാലി കൂടുതൽ ആകർഷിക്കപ്പെടുന്നത്. മാസ്സും ക്ലാസ്സുമല്ലെങ്കിലും കബാലി നെരുപ്പാകുന്നതും അത് കൊണ്ട് തന്നെ. 

*വിധി മാർക്ക് = 6.5/10 
-pravin-

Monday, July 18, 2016

ബാല ഗംഗാ കൃഷ്ണൻമാർ നിറഞ്ഞാടിയ 'കമ്മട്ടിപ്പാടം'


സുബ്രഹ്മണ്യപുരം റിലീസായ കാലത്ത് മലയാളികൾ പാടിപ്പറഞ്ഞു നടന്ന ഒരു പരാതിയായിരുന്നു എന്തേ മലയാളത്തിൽ ഇത്തരം സിനിമകൾ വരാത്തത് എന്ന്. കമ്മട്ടിപ്പാടത്തിന്റെ വരവോടു കൂടി ആ പരാതി തീർത്തു കൊടുക്കാൻ രാജീവ് രവിക്ക് സാധിച്ചു എന്നു തന്നെ പറയാം. എന്നാൽ കമ്മട്ടിപ്പാടവും സുബ്രഹ്മണ്യപുരവും ഒരേ അച്ചിൽ വാർത്ത സിനിമകളാണോ എന്നു ചോദിച്ചാൽ അതങ്ങിനല്ല താനും. ഇവിടെയാണ് രാജീവ് രവി എന്ന സംവിധായകൻ വ്യത്യസ്തനാകുന്നതും. പറഞ്ഞു പഴകിയ വിഷയങ്ങൾ എന്നു ഒറ്റ നോട്ടത്തിൽ തോന്നിയേക്കാവുന്ന അതേ കാര്യങ്ങളെ കഥാ ഘടന കൊണ്ടും അതിലേറെ മികച്ച കഥാപാത്ര സൃഷ്ടികൾ കൊണ്ടും വ്യത്യസ്തമാക്കുന്ന തിരക്കഥയെയാണ് രാജീവ് രവി ദൃശ്യവത്ക്കരിക്കുന്നത്. അദ്ധേഹത്തിന്റെ 'അന്നയും റസൂലും' തന്നെ നോക്കൂ ഒരുപാട് സിനിമകളിൽ പല വിധത്തിൽ പ്രമേയവത്ക്കരിക്കപ്പെട്ട പ്രണയം എന്ന പറഞ്ഞു മടുത്ത വിഷയത്തെ കൈകാര്യം ചെയ്തിരിക്കുന്നത് നായികാ നായക കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ദിവ്യമായ ഒരു വികാരം മാത്രമായല്ല. മറിച്ച് കഥാപാത്രങ്ങളുടെ ചുറ്റുപാടുകൾ, അവരുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റുള്ളവരുടെ ജീവിതങ്ങൾ, അവരുടെ സാമൂഹ്യ ഇടപെടലുകൾ, സഹനം, അതിജീവനം എന്നിവയെല്ലാം പ്രധാന പ്രമേയത്തിനൊപ്പം തന്നെ കോർത്തിണക്കി കൊണ്ട് സ്വാഭാവികമായും പറഞ്ഞു പോകുന്നതാണ് അവതരണ രീതി. അപ്രകാരം സ്വ ശൈലിയിൽ പടുത്തുണ്ടാക്കുന്ന തൻ്റെ സിനിമകളിലെല്ലാം വ്യക്തമായ ഒരു രാഷ്ട്രീയം കൂടി വരച്ചു കാണിക്കാൻ രാജീവ് രവി ശ്രദ്ധിക്കാറുണ്ട്. കമ്മട്ടിപ്പാടത്തിൽ എത്തിയപ്പോഴേക്കും ആ രാഷ്ട്രീയം കൂടുതൽ തീവ്രമായി അനുഭവപ്പെടുത്തുകയാണ് ചെയ്യുന്നത്. 

റിയലിസ്റ്റിക്ക് സിനിമാ ചിന്താഗതിയാണ് രാജീവ് രവി എന്ന സംവിധായകന്റെ പ്രധാന ആകർഷണീയത. 'അന്നയും റസൂലും' കഴിഞ്ഞു വന്ന 'ഞാൻ സ്റ്റീവ് ലോപ്പസി'ൽ പക്ഷേ റിയലിസത്തിന്റെയും ഡോക്യുഫിക്ഷന്റെയുമൊക്കെ അതിപ്രസരം അനുഭവപ്പെട്ടിരുന്നു. റിയലിസ്റ്റിക്ക് സിനിമകൾക്ക് ജനപ്രിയം ഏറുന്ന ഈ കാലത്തും സ്റ്റീവ് ലോപ്പസിനെ തിയേറ്ററിൽ സ്വീകരിക്കാൻ ജനമുണ്ടാകാതെ പോയതിന്റെ കാരണം മനസ്സിലാക്കിയത് കൊണ്ടാകാം തന്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്തമായി സിനിമാ നിർമ്മിതിയിൽ ആവശ്യം വേണ്ട ചില വിട്ടുവീഴ്ചകൾ നടത്തിക്കൊണ്ടാണ് കമ്മട്ടിപ്പാടത്തെ രാജീവ് രവി ഒരുക്കിയിരിക്കുന്നത്. 'അന്നയും റസൂലു'ലിലും 'ഞാൻ സ്റ്റീവ് ലോപ്പസിലു'മൊക്കെ പരാമർശവിധേയമായ അരികുവത്ക്കരിക്കപെട്ടവരുടെ ജീവിതത്തെ കുറച്ചു കൂടി ആഴത്തിൽ അന്വേഷിച്ചു വിശദീകരിക്കുന്നതാണ്‌ കമ്മട്ടിപ്പാടം എന്നു പറയാം. ആഷ്‌ലിയുടെയും (സണ്ണി വെയ്ൻ) സ്റ്റീവിന്റെയുമൊക്കെ (ഫർഹാൻ ഫാസിൽ) അന്വേഷണം റസൂലിനെയും (ഫഹദ്) ഹരിയേയും (സുജിത് ശങ്കർ) ചുറ്റിപ്പറ്റിയായിരുന്നെവെങ്കിൽ കമ്മട്ടിപ്പാടത്തിൽ കൃഷ്ണന്റെ (ദുൽഖർ സൽമാൻ) അന്വേഷണം താനുൾപ്പടെയുള്ള കമ്മട്ടിപ്പാടത്തിലെ ആ ഒരു സംഘത്തെ കുറിച്ചാണ്. ചിതറിയ ഓർമ്മകളിലൂടെ കൃഷ്ണൻ എല്ലാം ഓർത്തെടുക്കുമ്പോഴാണ് കമ്മട്ടിപ്പാടത്തെ സംവിധായകൻ നമുക്ക് മുന്നിൽ വരച്ചു തുടങ്ങുന്നത്. കഥക്ക് പിന്നാലെ പോകാതെ കഥാപാത്രങ്ങൾക്ക് പിന്നാലെ പോയി കമ്മട്ടിപ്പാടത്തിൻറെ കഥ സ്വയം വായിച്ചെടുക്കാൻ പ്രേക്ഷകനോട് നിശബ്ദമായി ആഹ്വാനം ചെയ്യുകയാണ് പിന്നീട് സംവിധായകൻ ചെയ്യുന്നത്. 

ഹൈ ക്ലാസ്സ് വില്ലന് പുറകിൽ അണി നിരക്കുന്ന ചേരി ഗുണ്ടകളുടെ ജീവിതകഥക്ക് സിനിമയിലും സമൂഹത്തിലും സ്വീകാര്യത കുറവാണ് എന്നറിഞ്ഞു കൊണ്ട് തന്നെ ഗുണ്ടകളോടുള്ള പൊതുധാരണകളെയെല്ലാം ചവിട്ടിയരച്ചു കൊണ്ടാണ് പി. ബാലചന്ദ്രൻ കമ്മട്ടിപ്പാടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരക്ഷിതവും രക്തരൂക്ഷിതവുമായ കമ്മട്ടിപ്പാടത്തിലെ ചെറുപ്പക്കാരുടെ ജീവിതവും സൗഹൃദവും മുൻനിർത്തി കൊണ്ട് നഗരത്തിലെ അരിക് ജീവിതങ്ങളുടെ കഥ ഒരു നേർക്കാഴ്ച്ചയെന്നോണം ആധികാരികമായി തന്നെ പറഞ്ഞു തരുന്നുണ്ട് തിരക്കഥാകൃത്ത്. അവരെന്താ ഇങ്ങിനെ എന്ന അറപ്പും വെറുപ്പും നിറഞ്ഞ ചോദ്യത്തിന് പകരം അവരെന്ത് കൊണ്ടിങ്ങനെ എന്ന മാനുഷികമായ ചിന്തയാണ് സിനിമ കാണുന്നവന് തോന്നേണ്ടത്. ആ നിർബന്ധം അദ്ദേഹത്തിന്റെ തിരക്കഥാ രചനയിൽ പ്രകടവുമാണ്. രാജീവ് രവിയുടെ സംവിധാന മികവിനൊപ്പം ക്യാമറ മാൻ മധു നീലകണ്ഠന്റെ ഛായാഗ്രഹണവും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൂടി ചേരുമ്പോൾ കമ്മട്ടിപ്പാടത്തിന്റെ രാഷ്ട്രീയത്തിന് പിന്നീടങ്ങോട്ട് പൂർണ്ണത കൈവരുകയാണ്. 

കൈയ്യൂക്കും തന്റേടവും കൊണ്ട് മേൽക്കോയ്മ നേടുന്നവരും അത്തരക്കാരെ വച്ചു പുത്തൻപണക്കാരാകുന്ന കുടില ബുദ്ധികളും ഒരിടത്തു തന്നെയാണ് വാഴുന്നത് എന്നു പറഞ്ഞു തരുന്നുണ്ട് സിനിമ . ചങ്കൂറ്റം കൊണ്ട് ജയിച്ചവനെ മാലയിട്ടു സ്വീകരിക്കുകയും ധൈര്യം പകരുകയും ചെയ്യുന്നവർ ഭാവിയിലേക്കുള്ള തങ്ങളുടെ കൂലിത്തല്ലുകാരെ കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന് ബാലനെ (മണികണ്ഠൻ) പോലുള്ളവർ മനസ്സിലാക്കുന്നില്ല എന്നു മാത്രമല്ല അത് തിരിച്ചറിയാൻ അവർ വളരെ വൈകുന്നു. ബാലൻ ചങ്കൂറ്റം കൊണ്ട് കമ്മട്ടിപ്പാടത്തിലെ രാജാവായപ്പോൾ ആ വഴി പിന്തുടരുന്നത് അവന്റെ തന്നെ അനിയനും കൂട്ടുകാരുമാണ്. കമ്മട്ടിപ്പാടത്തിലെ പിള്ളേർക്ക് ബാലൻ ചേട്ടനാണ് ഹീറോ. ആ ഹീറോ പരിവേഷം ബാലൻ നന്നായി ആസ്വദിക്കുന്നുമുണ്ട്. തിയേറ്ററിനു മുന്നിൽ ബ്ളാക് ടിക്കറ്റ് വിൽക്കുന്നത് സംബന്ധിച്ചു നടക്കുന്ന തർക്കത്തിൽ എതിരാളികളെ തല്ലി ജയിച്ച ബാലൻ പറഞ്ഞു സ്ഥാപിക്കുന്നത് കമ്മട്ടിപ്പാടത്തിലെ പിള്ളേർക്ക് ഇവിടെ എന്തുമാകാം അതു തടയാൻ ആരും വരണ്ട എന്നാണ്. തടയാൻ വരുന്നവരെ എങ്ങിനെ നേരിടണമെന്ന് ബാലനിലൂടെ കണ്ടു പഠിക്കുകയാണ് ഗംഗനും കൃഷ്ണനും മജീദുമെല്ലാം. അപ്രകാരം എന്തിനും ഏതിനും ബാലൻ ചേട്ടനെ നിരീക്ഷിച്ചു കൊണ്ട് മാത്രം ജീവിക്കുന്ന കമ്മട്ടിപ്പാടത്തിലെ ആ ഒരു കൂട്ടം യുവാക്കൾ പതിയെ പതിയെ ബാലനെ പോലെ തന്നെ അരക്ഷിതമായ രക്തരൂക്ഷിതമായ ഒരു ജീവിതത്തിലേക്ക് അനുനയിക്കപ്പെടുന്നു. എത്ര ലാഘവത്തോടെയാണ് ഈ ഒരു ഭീകരാവസ്ഥയെ സിനിമയിൽ കാണിക്കുന്നത് എന്ന് നോക്കൂ . അരക്ഷിതാവസ്ഥയും അരാജകത്വവുമെല്ലാം ലഹരിയെന്ന പോലെ ആസ്വദിക്കുന്ന ഏതൊരാൾക്കും എന്തിലും ഏതിലും ഇതേ ലാഘവമേ ഉണ്ടാകൂ എന്ന് പ്രേക്ഷകനെ ബോധ്യമാക്കി തരുന്ന സീനുകൾ കൂടിയാണത്. 

കമ്മട്ടിപ്പാടത്തിലെ പിള്ളേരുടെ ബാല്യകാലം പച്ചപ്പിനാൽ സമ്പന്നമായിരുന്നുവെങ്കിൽ യൗവ്വനത്തിൽ അത് ചുവക്കുകയാണ്. ഇപ്രകാരം കടന്നു പോകുന്ന കാലത്തിനും അവിടെ ജീവിക്കുന്നവരുടെ പ്രായത്തിനും പ്രവർത്തിക്കും അനുസരിച്ച് കമ്മട്ടിപ്പാടത്തിന്റെ പശ്ചാത്തല നിറവും മാറിമറയുന്നു സ്‌ക്രീനിൽ. എഴുപത് എൺപത് കാലങ്ങളിലെ സൗഹൃദവും പ്രണയവുമെല്ലാം അതിന്റെതായ നിഷ്ക്കളങ്കതയിൽ കാണിച്ചു തരുന്നുണ്ട് സിനിമ. അതേ സമയം സാധാരണക്കാരിൽ സാധാരണക്കാരായ കമ്മട്ടിപ്പാട നിവാസികളുടെ മക്കൾ സ്ക്കൂളിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നതും, തീർത്തും പ്രാന്തപ്രദേശമായ കമ്മട്ടിപ്പാടത്തിലെ നെൽപ്പാടത്തിനു നടുവിലൂടെ നീണ്ടു പോകുന്ന ടാറിട്ട റോഡുകളുമൊക്കെ 1970-80 കാലങ്ങളിൽ കാണാൻ പറ്റുമായിരുന്ന കാഴ്ചകളായിരുന്നോ എന്നു സംശയിച്ചു പോകുന്നു. 'ഇരുപതാം നൂറ്റാണ്ട്' സിനിമയുടെ ടിക്കറ്റ് ബ്ളാക്കിനു വിൽക്കുന്ന ബാലന്റെ ക്ഷുഭിത യൗവ്വനം 1987 കാലത്തെ അടയാളപ്പെടുത്തുന്ന സ്ഥിതിക്ക് കൃഷ്ണനും അനിതയുമെല്ലാം സ്ക്കൂളിലേക്ക് സൈക്കിളിൽ യാത്രയാകുന്നതും ആ കാലത്തു തന്നെയാണ് എന്നു അനുമാനിക്കാം. കുറഞ്ഞത് അതിനും ഒരു പത്തു കൊല്ലം മുൻപേയാണ് ബാലനും കൂട്ടരും ചട്ടമ്പി ജോസിനെ ആക്രമിക്കാൻ പദ്ധതിയിടുന്നത്. അന്ന് ജോസ് നടന്നു വരുന്നത് പാടത്തിനു കുറുകെ പോകുന്ന ഒരു ടാറിട്ട റോഡിലൂടെയാണ്. എഴുപത് എഴുപത്തേഴു കാലങ്ങളിൽ ആ രംഗ പശ്ചാത്തലം അനുയോജ്യമല്ലെന്ന് സംശയിക്കാൻ അതാണ് കാരണം. ഇതൊഴിച്ചു നിർത്തിയാൽ കാലഘട്ട ചിത്രീകരണത്തിൽ വേറിട്ട ഒരു കാഴ്ചാനുഭവം തന്നെ സമ്മാനിച്ചിട്ടുണ്ട് കമ്മട്ടിപ്പാടം. പതിവ് ബോംബൈ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഫ്രെയിമുകളിലൂടെയാണ് കൃഷ്ണന്റെ ബോംബൈ ജീവിതം പോലും സിനിമയിൽ പകർത്തിയിരിക്കുന്നത്. 

കൃഷ്ണനെ (ദുൽഖർ സൽമാൻ) നായകനായി അവരോധിച്ചു കൊണ്ടാണ് സിനിമയുടെ മുന്നേറ്റമെങ്കിലും കൃഷ്ണനേക്കാൾ പ്രാധാന്യമുള്ള കഥാപാത്ര പ്രാധാന്യം ബാലനും ഗംഗനുമായിരുന്നു. ഇടവേള വരെ ബാലനും ഇടവേളക്ക് ശേഷം ഗംഗനും നിറഞ്ഞു നിന്ന 'കമ്മട്ടിപ്പാട' ത്തെ തുടക്കം മുതൽ ഒടുക്കം വരെയുള്ള തൻ്റെ ഓർമ്മകളിലൂടെയും അന്വേഷണത്തിലൂടെയുമെല്ലാം പ്രേക്ഷകൻറെ ഒരു നേരനുഭവമാക്കി മാറ്റുന്നിടത്താണ് കൃഷ്ണന്റെ കഥാപാത്രം പിന്നീട് പ്രാധാന്യമാർജ്ജിക്കുന്നത്. ഹീറോ പരിവേഷത്തിനു പ്രസക്തിയില്ലാത്ത സിനിമയാണെങ്കിലും കൃഷ്ണനെ അവശ്യം വേണ്ട ആക്ഷൻ സീനുകളിൽ അമാനുഷികനല്ലാത്ത വിധം നന്നായി തന്നെ ഇടപെടുത്തുന്നുണ്ട് സംവിധായകൻ. മനുഷ്യത്വവിരുദ്ധ വികസനത്തിനിടയിൽ കമ്മട്ടിപ്പാടവും ഇരയാകപ്പെട്ടിരിക്കുന്നു എന്ന് തീവ്ര വൈകാരികമായ ദൃശ്യ വ്യാഖ്യാനത്തിലൂടെയാണ് രാജീവ് പറഞ്ഞവസാനിപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ പരന്നു കിടന്നിരുന്ന കമ്മട്ടിപ്പാടം പിന്നീട് വികസനത്തിന്റെ മതിൽക്കെട്ടുകൾക്കിടയിൽ ശ്വാസം മുട്ടി കിടക്കുന്നതായി കാണാം. കഷ്ടിച്ചു ഒരാൾക്ക് മാത്രം നടക്കാവുന്ന മതിലിടുക്കുകൾക്കിടയിലൂടെ മൃതദേഹവുമേന്തി വരുന്ന കമ്മട്ടിപ്പാടത്തുകാർക്കും വികസനത്തിന്റെ പേരിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പുറമ്പോക്ക് ജന്മങ്ങൾക്കും ഒരേ മുഖഛായയാണ് എന്നു പ്രസ്താവിക്കുന്ന രംഗം നഗര വികസനത്തിൻറെ പുറകിലെ ഭീകരവും ദയനീയവുമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. 

ആർക്കൊക്കെയോ വേണ്ടി വെട്ടിയും കുത്തിയും ജീവിച്ചു മരിക്കാൻ തയ്യാറാകുമ്പോഴും അടിസ്ഥാനപരമായി ബാലനും ഗംഗനുമെല്ലാം പച്ച മനുഷ്യർ മാത്രമാണെന്ന് കാണിക്കുന്ന സീനുകൾ ഏറെയുണ്ട് സിനിമയിൽ. സുരേന്ദ്രൻ ആശാനോടുള്ള കൂറു കാട്ടാൻ സ്വന്തം ബന്ധുക്കളെ പോലും കുടിയൊഴിപ്പിച്ച ബാലന് ആ ദിവസം അച്ചാച്ചനോട് അതേ കാരണത്താൽ ഏറെ എതിർത്തു സംസാരിക്കേണ്ടി വരുന്നുണ്ട്. ഇത്രയും കാലം തനിക്ക് ചിലവിനു തരാൻ ഒരു ബന്ധുക്കളുമുണ്ടായിരുന്നില്ലല്ലോ എന്നു ചോദിച്ചു കൊണ്ട് തന്റെ ചെയ്തികളെയെല്ലാം ന്യായീകരിക്കുന്ന അതേ ബാലനെ പിന്നീട് അച്ചാച്ചന്റെ മരണ ശേഷം പശ്ചാത്താപപരവശനായി നമുക്ക് കാണാം. സ്വന്തം ജീവൻ കൊലക്ക് കൊടുത്തു കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരുടെയെല്ലാം ഉള്ളിന്റെയുള്ളിൽ മരണഭയമുണ്ടാകും. തങ്ങൾ കൊല്ലപ്പെടാൻ പോകുന്നു എന്ന തോന്നൽ ശക്തമാകുന്ന സമയത്ത് സ്വൈര്യജീവിതം വല്ലാതെ ആഗ്രഹിക്കുമെങ്കിലും ഉറ്റവരോട് യാത്ര പറഞ്ഞും തെറ്റുകൾ തിരുത്താൻ വെമ്പിയും അവർ മരണത്തിന്റെ ഇരുളിലേക്ക് നടന്നകലുകയാണ്. ബാലനെയും ഗംഗനെയുമൊക്കെ പോലെ. അൻവർ അലിയുടെ രചനയിൽ വിനായകൻ സംഗീതം നൽകിയ ഗാനത്തിന് കമ്മട്ടിപ്പാടത്തിനുമപ്പുറം പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ചുമതല കൂടിയുണ്ടായിരുന്നു. സിനിമ അവസാനിക്കുമ്പോഴും ആ വരികളിലൂടെ മനുഷ്യപക്ഷ രാഷ്ട്രീയത്തിൻറെ ആവശ്യകത സംവിധായകൻ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. 

ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ?
നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ
ഞാനീമ്പിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ?
നീ മോന്തിയ മധു നിൻ ചോര..ചുടുചോര പൊന്മകനേ
നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ ?
നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ

അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനെ
ഇക്കായൽ കയവുംകരയും ആരുടേയുമല്ലെൻ മകനേ
പുഴുപുലികൾ പക്കിപരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
പലകാലപ്പരദൈവങ്ങൾ പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം ഇഹലോകം എൻതിരുമകനേ. 

ആകെ മൊത്തം ടോട്ടൽ = രാജീവ് രവിയുടെ ഇത് വരെയുള്ള സിനിമകളിൽ നിന്നും വേറിട്ടു നിൽക്കുന്ന മറ്റൊരു മികച്ച സിനിമ. ദുൽഖർ സൽമാൻ, വിനായകൻ , മണികണ്ഠൻ, അനിൽ നെടുമങ്ങാട്, ഷൈൻ ടോം ചാക്കോ തൊട്ടു പേരറിയുന്നവരും അറിയാത്തവരുമായ ഒരു പിടി നടന്മാരുടെ മികച്ച പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞ സിനിമ. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഗംഗൻ തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പി ബാലചന്ദ്രന്റെ തിരക്കഥ, മധുനീലകണ്ഠന്റെ ഛായാഗ്രഹണം എന്നിവ എടുത്തു പറയേണ്ട മറ്റു മികവുകളാണ്. അങ്ങിനെ എന്ത് കൊണ്ടും അഭിനന്ദനീയമായ സിനിമാ പ്രവർത്തനമായിരുന്നു കമ്മട്ടിപ്പാടത്തിൽ എന്നു തന്നെ പറയാം. നാലു മണിക്കൂർ പടത്തെ വെട്ടിച്ചുരുക്കി രണ്ടര രണ്ടേമുക്കാൽ മണിക്കൂർ ആക്കി മാറ്റിയതിനാൽ ചിലയിടങ്ങളിൽ തുടർച്ച അനുഭവപ്പെടണമെന്നില്ല. ആ പരാതിയുള്ളവർക്ക് സിനിമയുടെ DVD ഇറങ്ങുന്ന സമയം വരെ കാത്തിരിക്കാം. കുടുംബ കഥയും നായികാ നായകന്മാരുടെ ഗ്ളാമർ പരിവേഷവും വലിയ വാക്കിൽ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമകളും മനസ്സിലേറ്റി കൊണ്ട് കമ്മട്ടിപ്പാടം കാണാൻ പോകുന്നവർ നിരാശപ്പെടുമെങ്കിലും സിനിമയുടെ പ്രമേയവും കഥാപരിസരവും ഉൾക്കൊണ്ടു കൊണ്ട് സിനിമ കാണാൻ സാധിക്കുന്നവർക്ക് ഈ സിനിമയെ അംഗീകരിക്കാതിരിക്കാനാകില്ല ഒരിക്കലും. 

*വിധി മാർക്ക് = 8/10 

-pravin-

( 2016 ജൂലായ് ലക്കം ഇ -മഷി യിൽ  പ്രസിദ്ധീകരിച്ചത്. )

Monday, March 14, 2016

ബിജുവിന്റെ ആക്ഷനല്ല കേസ് ഡയറിയാണ് ഹീറോ

ഭരത് ചന്ദ്രൻ , ബൽ റാം , പെരുമാൾ , നരിമാൻ , മുഹമ്മദ്‌ സർക്കാർ , സോളമൻ ജോസഫ് , ബാബാ കല്ല്യാണി , ബെൻ ജോൺസൻ , ഇൻസ്പെക്ടർ ഗരുഡ് എന്ന് വേണ്ട മലയാള സിനിമയിൽ ഇനി കാണാത്ത തരം പോലീസ് ഹീറോ കഥാപാത്രങ്ങൾ വേറെയുണ്ടോ എന്ന് സംശയിച്ചിരിക്കുന്നവരുടെ മുന്നിലേക്ക് ( അതും ഈ ന്യൂ ജനറേഷൻ കാലത്ത് ) നിങ്ങൾ കണ്ടിട്ടില്ലാത്ത ഒരു പോലീസ് കഥാപാത്രം ഇതാ വരുന്നെന്നും പറഞ്ഞ് എസ്. ഐ ബിജുവിനെ ചങ്കൂറ്റത്തോടെ തിയേറ്ററിലേക്ക് പറഞ്ഞു വിട്ട ആളാണ്‌ എബ്രിഡ്‌ ഷൈൻ. ആ ചങ്കൂറ്റത്തിനു പിന്നിലെ രഹസ്യം എന്തായിരുന്നെന്നു ആലോചിക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ രണ്ടാണ്. ഒന്ന് - നിവിൻ പോളി എന്ന നടന്റെ നിലവിലെ പ്രേക്ഷക സ്വീകാര്യത. രണ്ട് - സിനിമക്ക് വേണ്ടി കണ്ടെടുത്ത പോലീസ് കേസ് ഡയറിയിലെ യഥാർത്ഥ സംഭവങ്ങൾ. യഥാർത്ഥ സംഭവങ്ങളെ സിനിമാറ്റിക്കായി അവതരിപ്പിക്കുന്നതാണോ റിയലസ്റ്റിക്കായി തന്നെ അവതരിപ്പിക്കുന്നതാണോ സിനിമയെ ജീവസ്സുറ്റതാക്കാൻ സഹായിക്കുക എന്നൊക്കെയുള്ള ചോദ്യങ്ങളെ സിനിമയുടെ പ്രാരംഭ പ്രവർത്തന കാലത്ത് സംവിധായകൻ ഒരു പക്ഷേ നേരിട്ടിരിക്കാം. എന്തായാലും അതിന്റെ ഉത്തരമാണ് 'ആക്ഷൻ ഹീറോ ബിജു' വിന്റെ അവതരണ രീതി. അത് തന്നെയാണ് ബിജുവിനെ മറ്റു പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തനാക്കുന്നതും. 

മുൻകാല പോലീസ് സിനിമകളിലെ പോലെ പോലീസ് കഥാപാത്രത്തിന് മുന്നിൽ ശക്തനായ ഒരു വില്ലനെയോ നെഗറ്റീവ് പരിവേഷമുള്ള രാഷ്ട്രീയക്കാരനെയോ ഇവിടെ അവതരിപ്പിച്ചു കാണിക്കുന്നില്ല എന്ന് മാത്രമല്ല നട്ടെല്ലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ വിചാരിച്ചാൽ സമൂഹത്തിൽ എത്ര സ്വാധീനമുള്ളവനായാൽ പോലും ചെയ്ത തെമ്മാടിത്തരത്തിനു അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാൻ സാധിക്കും എന്ന് ആത്മവിശ്വാസത്തോടെ പറയുകയും കൂടി ചെയ്യുന്നുണ്ട് ഈ സിനിമ. ജനമൈത്രി പോലീസെന്നാൽ ഗുണ്ടകളോടും ക്രിമിനലുകളോടുമെല്ലാം കുശലം പറഞ്ഞ് അവരെയെല്ലാം നേർവഴിക്ക് നയിക്കുന്ന സുമനസ്സുകളും കൊമേഡിയന്മാരുമാണ് എന്ന ഒരു ധാരണ പൊതു സമൂഹത്തിൽ സൃഷ്ടിച്ചെടുത്ത സിനിമകളുടെ കൂട്ടത്തിൽ അപവാദമായി മാറി കൊണ്ട് ജനമൈത്രി പോലീസ് എന്ന ആശയത്തെ സത്യസന്ധമായി അവതരിപ്പിച്ചു കാണിക്കാനും ആക്ഷൻ ഹീറോ ബിജുവിനെ സംവിധായകൻ ഉപയോഗിച്ചു കാണാം. അപ്രകാരം പോലീസിന്റെ നല്ല വശങ്ങളെ മാത്രം ഹൈ ലൈറ്റ് ചെയ്ത് കൊണ്ടാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. സാമൂഹിക പ്രതിബദ്ധതയും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുമുള്ള ബിജുവിനെ പോലെ ചോരത്തിളപ്പുള്ള ചെറുപ്പക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുള്ള കഥയെ പോസിറ്റീവ് ആയല്ലാതെ അവതരിപ്പിക്കാനുമാകില്ലല്ലോ. 

തന്റെ മുന്നിലെത്തുന്ന ഓരോ കേസിനെയും എസ് ഐ ബിജു നോക്കി കാണുന്ന രീതി ഇവിടെ വളരെ ശ്രദ്ധേയമാണ്. പരാതി ഒത്തു തീർപ്പാക്കാനായി റിക്രൂട്ടിംഗ് ഏജൻസിയുടെ മാനേജിങ്ങ് ഡയറക്ടറോടുള്ള എസ് ഐ ബിജുവിന്റെ അഭ്യർഥനകൾ തന്നെ നോക്കൂ. എത്ര മര്യാദ ഭാഷയിലാണ് ആ സംസാരം. എന്നാൽ അഭ്യർത്ഥനകൾ കൊണ്ട് മാത്രം കാര്യം നടക്കില്ലെന്ന ഘട്ടത്തിൽ അയാൾ ഭീഷണി സ്വരത്തിലൂടെയും ഗർജ്ജനങ്ങളിലൂടെയും കാര്യങ്ങൾ സാധിച്ചെടുക്കുന്നു. മാങ്ങ പറിക്കാൻ വീട്ടിൽ കയറിയ കൊച്ചു കുട്ടിയെ പട്ടിയെ വിട്ടു കടിപ്പിക്കുന്ന വീട്ടുടമസ്ഥന്റെ ചിന്താഗതി നിസ്സാമുമാരെ പോലുള്ള മൃഗങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. പണം കൊണ്ട് എന്തുമാകാമെങ്കിൽ പണക്കാരനും ഇവിടെ എന്തുമാകാം എന്ന തത്ത്വ സംഹിതയിൽ വിശ്വസിച്ചു വരുന്ന നിസ്സാമുമാർക്ക് ഇന്നാട്ടിൽ സ്വാധീന ശക്തിക്ക് കുറവുണ്ടാകില്ല എന്ന സത്യം അംഗീകരിച്ചു കൊണ്ട് തന്നെ ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞു ബുദ്ധിപരമായി കളിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ നമുക്ക് ബിജുവിൽ കാണാനാകും. നാടിനു ഭീഷണിയായ ഗുണ്ടകളെയും ക്രിമിനലുകളേയും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നേരിടാനുള്ള ധൈര്യം ബിജുവിനുണ്ടെങ്കിലും അവരെയൊന്നും 'ഫോർ ദി പീപ്പിൾ' കളിച്ച് കൊല്ലാൻ ശ്രമിക്കാത്തത് നിയമ വ്യവസ്ഥിതികളിൽ അയാൾക്കുള്ള അഗാധമായ വിശ്വാസം കൊണ്ടാണ്. രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ളവനെ നിയമം കൊണ്ട് നേരിടാൻ ബുദ്ധിമുട്ടാണ് എന്ന് സ്ഥിതിഗതിയെ മാത്രമാണ് പല പോലീസുകാരും ഭയക്കുന്നത്. അത് കൊണ്ട് തന്നെ സിനിമയിൽ നമ്മൾ കാണുന്ന ബിജുവിന്റെ ഫൈറ്റ് ഗുണ്ടകളോടല്ല ആ വ്യവസ്ഥിതിയോടാണ് താനും. 

ജോലിയുടെ ഭാഗമായി തനിക്ക് കാണേണ്ടിയും കേൾക്കേണ്ടിയും വരുന്നവരോട് വികാര ഭരിതമായല്ല ആക്ഷനെടുക്കേണ്ടത് എന്നറിയാമെങ്കിലും ബിജുവിലെ എസ് ഐ പലപ്പോഴും മനുഷ്യ സഹജമായി പെരുമാറുന്നത് കാണാം. ആഭരണങ്ങൾ കാണാതായ കേസിൽ ജോലിക്കാരിയെ അറസ്റ്റ് ചെയ്യാൻ വരുമ്പോൾ അയാളൊരു പക്കാ പോലീസുകാരനായി പെരുമാറുകയും പിന്നീട് അവരുടെ കുടുംബത്തെ അറിയുമ്പോൾ അയാൾ അൽപ്പ സമയം പോലീസല്ലാതെയാകുകയും ചെയ്യുന്നുണ്ട് . കുറ്റം ചെയ്തവരുടെ കുടുംബ പശ്ചാത്തലവും അവർക്ക് കുറ്റം ചെയ്യാനുണ്ടായ സാഹചര്യവുമെല്ലാം അറിയുമ്പോൾ ചിലപ്പോഴെങ്കിലും ഒരു പോലീസുകാരന് പ്രതിയോട് അലിവ് തോന്നാം. സ്വാഭാവികം. എന്നാൽ അതൊരിക്കലും കുറ്റത്തെ കുറ്റമല്ലാതായി കാണലോ പ്രതിയെ ന്യായീകരിക്കുന്നതോ ആയ നിലപാടിലേക്കുള്ള ചാഞ്ചാട്ടമാകരുത് എന്ന നിലപാടാണ് എസ് ഐ ബിജു സ്വീകരിക്കുന്നത്. ഇപ്രകാരം ഓരോ കേസുകളോടുമുള്ള തന്റെ നിലപാടുകളും അതിനെ നേരിടുന്ന ശൈലിയും വ്യക്തമാക്കി കൊണ്ടാണ് ബിജു സിനിമയിൽ സജീവമാകുന്നത്. കേന്ദ്ര കഥാപാത്രത്തിന്റെ വൺ മാൻ ഷോ കളിയായി വ്യാഖ്യാനിക്കപ്പെടുമായിരുന്ന ഈ സിനിമയെ അതങ്ങിനെയല്ല എന്ന് തോന്നിപ്പിക്കുന്നത് ബിജുവിന് മുന്നിൽ എത്തുന്ന വ്യത്യസ്ത കേസുകളും പ്രതികളും അനുബന്ധ കഥാപാത്രങ്ങളുമാണ്. ഇത്തരത്തിലുള്ള എല്ലാ കേസുകളിലും പ്രതി ചേർക്കപ്പെടാതെ, ഒരു മൂക ദൃക്സാക്ഷിയെന്ന പോലെ സിനിമ കാണുന്ന പ്രേക്ഷകനേയും സംവിധായകൻ കൂടെ കൂട്ടുന്ന മാജിക് ആണ് സിനിമയുടെ അവതരണ മികവ്. 

സാധാരണക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരു ദിവസം എവിടെയൊക്കെ സഞ്ചരിക്കേണ്ടി വരുന്നോ എന്തൊക്കെ കാര്യങ്ങളിൽ ഇടപെടേണ്ടി വരുന്നോ അത് പോലെ തന്നെയാണ് അലക്സ് ജെ പുളിക്കലിന്റെ ക്യാമറയും ഈ സിനിമക്ക് വേണ്ടി പ്രവർത്തിച്ചിരിക്കുന്നത്. ചിന്താ വിഷ്ടയായ ശ്യാമളയിൽ സംവിധാനമെന്തെന്നറിയാത്ത വിജയൻ മാഷ്‌ ക്യാമറമാനോട് പറയുന്നുണ്ട് നടി കുളത്തിലേക്ക്‌ എടുത്ത് ചാടുകയാണല്ലോ അപ്പോൾ ക്യാമറാമാനും കൂടെ ചാടട്ടെ എന്ന്. അന്നത് വലിയ തമാശയായി കണ്ട ഒന്നായിരുന്നെങ്കിൽ ഇന്ന് ആ പറഞ്ഞതിലും ഒരു കാര്യമില്ലേ എന്ന് ചിന്തിപ്പിക്കുന്നുണ്ട് ഈ സിനിമ. എസ് ഐ ബിജുവിനെ മുഴുവൻ സമയവും പിന്തുടരുന്ന ഒരു ക്യാമറ - അതില്ലായിരുന്നെങ്കിൽ ഈ സിനിമ മറ്റൊരു വിധം അവതരിപ്പിക്കേണ്ടി വന്നിരുന്നെങ്കിൽ, ഛായാഗ്രഹണത്തിൽ ഇത്രക്കും സാധാരണത്ത്വം നമുക്ക് അനുഭവപ്പെടില്ലായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = ശ്വാസം അടക്കി പിടിച്ചു കൊണ്ടല്ല ചിരിച്ചും സങ്കടപ്പെട്ടും ആകുലപ്പെട്ടും കാണേണ്ട ഒരു നല്ല പോലീസ് സിനിമ. നിവിൻ പോളിക്ക് ഒരു നല്ല നടനാകാൻ ഇനിയും ഏറെ പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പല സീനുകളുമെങ്കിലും കോമഡി നിവിന് നന്നായി വഴങ്ങുന്നു. കലിപ്പ് ലുക്ക് രൂപത്തിലും ഭാവത്തിലും കൊണ്ട് വരാൻ ശ്രമിക്കുമ്പോഴും ഡയലോഗ് ഡെലിവറിയിൽ നിവിൻ ഏറെ പിന്നോട്ട് പോകുന്നു. അതേ സമയം മുൻപൊന്നും കണ്ടിട്ട് പോലുമില്ലാത്ത പലരും ഈ സിനിമയിൽ ഓരോ കഥാപാത്രങ്ങളായി വരുകയും അസാധ്യമായി അതാത് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. റിയലസ്റ്റിക്ക് അവതരണമെന്ന ക്രെഡിറ്റ് സ്വന്തമാക്കുമ്പൊഴും സിനിമാറ്റിക് അവതരണത്തിലേക്ക് വഴുതി പോകുന്ന ക്ലൈമാക്സ് സീനുകൾ ഒരു കല്ല്‌ കടിയായി. പട്ടാളക്കാരനും പോലീസുകാരനും കർമ്മനിരതരയാൽ പിന്നെ അവരെയൊന്നും കുടുംബത്തിനു കിട്ടില്ല എന്ന ക്ലീഷേ സിനിമയിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നുണ്ട്. തിരക്കഥാ രചനയിലെ സങ്കീര്‍ണ്ണതകളെ ഇല്ലാതാക്കി കൊണ്ടുള്ള എബ്രിഡ് ഷൈന്‍ - മുഹമ്മദ്‌ ഷഫീഖ് തിരക്കഥാകൃത്തുകളുടെ സ്ക്രിപ്റ്റിംഗ് സ്റ്റൈലാണ് സത്യത്തില്‍ സിനിമയുടെ അവതരണ രീതിയിലെ മികവിനുണ്ടായ പ്രധാന ശക്തി.  നടീ നടന്മാരുടെ അഭിനയ മികവ് അഭിനന്ദിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യുന്ന അവസരത്തിൽ സിനിമയിലെ നായികാ നായകന്മാരെക്കാൾ കൂടുതൽ ചെറിയ കഥാപാത്രങ്ങൾ ഉജ്ജ്വലമാക്കി അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട്, മേഘ നാഥൻ, ദേവി അജിത്‌ എന്നിവരുടെ പേരായിരിക്കും പ്രേക്ഷകന് പറയാനുണ്ടാകുക. അത്രക്കും മികച്ച പ്രകടനം അവരുടെ തന്നെയായിരുന്നു. 

* വിധി മാർക്ക് = 7/10 

-pravin-

Saturday, January 16, 2016

നമുക്കിടയിലും നമുക്കുള്ളിലും അധികമില്ലാത്ത ഒരു 'ചാർലി'

അനാവശ്യ താര പരിവേഷങ്ങളും  അമിത ഹീറോയിസവും കൊണ്ട്  ഇടക്കാലത്ത്  മലയാള സിനിമയെ  ശ്വാസം മുട്ടിച്ചിട്ടുണ്ട് പല സംവിധായകരും എഴുത്തുകാരും. മനുഷ്യരിലേക്ക് ലവലേശം കടന്നു ചെല്ലാത്ത കഥകളെഴുതി  ഹീറോയിസം  കൊണ്ടോ ന്യൂ ജനറേഷൻ ലേബലിൽ വിറ്റു പോകുന്ന  പുരോഗാമന  ആശയങ്ങളുടെ  ഉപരിപ്ലവമായ ചിത്രീകരണം കൊണ്ടോ  മാത്രം പ്രേക്ഷകനെ അതിശയിപ്പിക്കാൻ ഒരുമ്പെട്ട് ഇറങ്ങിയ അത്തരം സിനിമാക്കാർക്ക് ചാർലി ഒരു കോശ ഗ്രന്ഥമായി ഉപയോഗിക്കാവുന്നതാണ് പലതിനും. ബെസ്റ്റ് ആക്ടർ, ABCD സിനിമകളിലൂടെ നമ്മൾ കണ്ടറിഞ്ഞ മാർട്ടിൻ പ്രക്കാട്ട് മലയാള സിനിമാ ലോകത്തിന്റെ  മറ്റൊരു തലത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സൂചന കൂടിയാണ് ചാർലി . രാജമാണിക്യവും ചോട്ടാ  മുംബൈയും അണ്ണൻ തമ്പിയും ചെയ്ത  അതേ അൻവർ റഷീദ് പിന്നീട് ബ്രിഡ്ജും (കേരളാ കഫേ), ഉസ്താദ് ഹോട്ടലും, 'ആമി' യുമൊക്കെയായി  (അഞ്ചു സുന്ദരികൾ) വന്ന് മലയാള സിനിമയുടെ പൂമുഖത്ത് തനിക്കിരിക്കാൻ ഒരു  ചാരു  കസേര പണിഞ്ഞിട്ടതിനു സമാനമായാണ് മാർട്ടിന്റെ പോക്കും. വാണിജ്യാടിസ്ഥാനത്തിൽ സിനിമ നിർമ്മിക്കുമ്പോഴും കലാമൂല്യം ചോരാതെ പ്രമേയത്തെ അവതരിപ്പിച്ചു കാണിക്കാനുള്ള ഇത്തരം സംവിധായകരുടെ കയ്യിൽ ഭാവി മലയാള സിനിമ എന്ത് കൊണ്ടും സുരക്ഷിതമാണ് എന്ന ആശ്വാസം കൂടി ഇത് സമ്മാനിക്കുന്നു. 

ടി.വി ചന്ദ്രൻ, ഷാജി എൻ കരുൺ സിനിമകളിലെല്ലാം നമ്മൾ കണ്ടു മറന്ന മനുഷ്യ സ്നേഹി കഥാപാത്രങ്ങളുടെ ഒരു സമ്മിശ്ര സ്വഭാവ രൂപമാണ് ചാർലിക്ക്. സമാന്തര സിനിമകളിലെ അത്തരം കഥാപാത്രങ്ങളെ എല്ലാത്തരം പ്രേക്ഷകർക്കും സ്വീകാര്യ യോഗ്യമായ രീതിയിൽ പുത്തനുടുപ്പിട്ട് അവതരിപ്പിക്കാനാണ് മാർട്ടിൻ പ്രക്കാട്ട് പ്രധാനമായും ശ്രമിച്ചു കാണുന്നത്. ഗോപി നാഥ മേനോനും കുട്ടിസ്രാങ്കുമൊക്കെ മനുഷ്യനോടു പുലർത്തി വന്നിരുന്ന കാഴ്ചപ്പാടുകൾ ശ്രദ്ധേയമായിരുന്നുവെങ്കിലും പ്രതിസന്ധിയിലും വിഷാദത്തിലുമാണ്ടു പോയ  ജീവിതങ്ങളെ മുന്നോട്ട് നയിക്കാനുള്ള ആർജ്ജവം അതിലൊന്നും തന്നെ ഇല്ലായിരുന്നു. ചുറ്റുപാടുമുള്ള സഹജീവികളുടെ സന്തോഷത്തിൽ പങ്കു ചേരുന്നതിനേക്കാൾ കൂടുതൽ അവർ മറ്റുള്ളവരുടെ സങ്കടങ്ങളിൽ താൽക്കാലിക ആശ്വാസമാകും വിധം  പങ്കു ചേർന്ന് കൊണ്ടിരുന്നു എന്ന് മാത്രം. ഒടുക്കം സ്വന്തം സ്വത്ത്വത്തിനോട്  പൂർണ്ണ  നീതി പുലർത്താൻ  സാധിക്കാതെ അന്ന്യന്റെ വിഷമം കണ്ട് സഹിക്കാനാകാതെ സ്വജീവിതം വിലയില്ലാത്ത വിധം ത്യജിച്ചു കൊണ്ട് വെറും വിഷാദ ഓർമ്മകളുടെ ആൾരൂപമായി അവർ ചുരുങ്ങുന്നു. ഗോപി നാഥ മേനോന്റെ ന്യായീകരണ  ഭാഷയിൽ പറഞ്ഞാൽ ഈ ലോകത്ത് ജീവിച്ചിരിക്കാനുള്ള നാണക്കേട്‌ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു. ഗോപിനാഥ മേനോന്റെ  ഈ ഒരു തീരുമാനത്തിന് പൊതുജന  സ്വീകാര്യത ഇല്ല എന്ന് മാത്രമല്ല അത്  അത്ര കണ്ട് ആർക്കും പ്രചോദനാത്മകവുമല്ല എന്ന തിരിച്ചറിവിലാണ് ഉണ്ണി. ആർ  ചാർലിയുടെ കഥാപാത്രത്തെ ജീവസ്സുറ്റതും  പ്രസക്തവുമാക്കുന്നത്. 

മേൽപ്പറഞ്ഞ രണ്ടു സിനിമകളിലും സ്ത്രീ കഥാപാത്രങ്ങളുടെ അന്വേഷണങ്ങളിലൂടെയും ഓർമ്മകളിലൂടെയുമാണ് കഥാവശേഷൻമാരായ നായകന്മാരുടെ ജീവിതം സംവിധായകൻ പ്രധാനമായും വിവരിക്കുന്നത്. കഥാവശേഷന്മാരുമായി പരിചയമുണ്ടായിരുന്ന കഥാപാത്രങ്ങളെ ഒന്നിന് പിന്നാലെ ഒന്നായി സ്ക്രീനിലേക്ക് കടത്തി വിടുകയും അവരവരുടെ അനുഭവങ്ങൾ കൂടി പങ്കു വപ്പിച്ചു കൊണ്ട് കഥാവശേഷന്റെ ജീവിതകഥ വരച്ചവസാനിപ്പിക്കുകയും ചെയ്യുന്ന ആഖ്യാന ശൈലി ചാർലിയിലും ഏറെക്കുറെ പ്രകടമാണ്. കള്ളനേയും സമരക്കാരെയും വേശ്യയേയും മനുഷ്യന്റെ കണ്ണ് കൊണ്ട് കാണാൻ ശ്രമിച്ച ഗോപിനാഥ മേനോന്റെ ആത്മാവ് ചാർലിയിലും കാണാമെങ്കിലും ഗോപിനാഥന്റെ വിഷാദഭാവമോ പരിഭവങ്ങളോ ഒന്നും തന്നെ ചാർലിയിലില്ല. അവിടെയാണ് ചാർലി വ്യത്യസ്തനാകാൻ തുടങ്ങുന്നത്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി അവർക്കൊക്കെ ഓരോ സർപ്രൈസുകൾ സമ്മാനിക്കുകയും അവരെ സന്തോഷത്തിന്റെ പാതയിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ചാർലിയുടെ ജീവിതവും സന്തോഷവും. ജീവിതത്തെ ഭ്രാന്തമായി സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ചാർലിക്ക് സ്വന്തം ജീവിതം ഒരു ഉത്സവമാണ്. അവ്വിധം ഭ്രാന്താണ് യഥാർത്ഥ ജീവിതം എന്ന് തോന്നിപ്പിക്കുകയും കൊതിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ചാർലി തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനു പിടി തരാത്ത കഥാപാത്രമായി നിറഞ്ഞു നിൽക്കുന്നു. 

ചാർലിയെ തേടിയുള്ള നായികയുടെ  യാത്രയിൽ കണ്ടു കിട്ടുന്ന കഥാപാത്രങ്ങളിലൂടെ ഒരുപാട് ജീവിതങ്ങൾ സരസമായി അവതരിപ്പിച്ചു കാണിക്കുന്നുണ്ട് സംവിധായകൻ. അതിഥി താരങ്ങളെ പോലെ സിനിമയിൽ വന്നു പോകുന്നവർക്ക് പോലും സംവിധായകൻ സിനിമയിൽ ഏൽപ്പിക്കുന്ന ചുമതലകൾ വലുതാണ്‌. അതിലേറ്റവും എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് കൽപ്പന അവതരിപ്പിക്കുന്ന ക്വീൻ മേരി. ഒരു മനുഷ്യന്റെ സ്നേഹവും പരിഗണനയും  മറ്റൊരു മനുഷ്യന് കിട്ടിത്തുടങ്ങുമ്പോൾ നമുക്ക് ചുറ്റുമുള്ള സങ്കട കടലുകൾ എത്ര പെട്ടെന്നാണ് സന്തോഷ കടലുകളായി രൂപമാറ്റം നടത്തുന്നത് എന്ന് കാണിക്കുന്നതാണ്   ചാർലിയും ക്വീൻ മേരിയും തമ്മിലുള്ള സംഭാഷണ രംഗങ്ങൾ. മനുഷ്യനായി പിറന്നവന്റെ കണ്ണ് നനയിക്കാൻ പോന്ന രംഗങ്ങൾ. മേരിയെ കടല് കാണിക്കാൻ കൊണ്ട് പോകുന്നതിനെ ചാർലിയുടെ വെറും വട്ടായി മാത്രം കണ്ടിരുന്ന മത്തായി അഥവാ പത്രോസിനോട് ചാർലി പറയുന്ന ഒരു ഡയലോഗ് ഓർമ്മയിൽ എന്തെന്നില്ലാതെ തങ്ങി നിൽക്കുന്നു. ഒക്കെ നമ്മുടെ ഓരോ തോന്നലുകളല്ലേ പത്രോസേ..ഞാനും നീയുമൊക്കെ വേറെ ആരുടെയെങ്കിലുമൊക്കെ തോന്നലുകൾ ആണെങ്കിലോ ?

ചാർലിയുടെ കാഴ്ചപ്പാടുകൾ തന്നെ നോക്കൂ കള്ളനും ഗുണ്ടയുമൊക്കെ എത്രയോ പാവങ്ങളാണ്. അടിസ്ഥാനപരമായി അവരെല്ലാം മനുഷ്യരെങ്കിലും നമുക്കിടയിൽ അവർ ജീവിക്കുന്നത് കള്ളനും ഗുണ്ടയുമൊക്കെയായിട്ടാണ്. എന്ത് കൊണ്ട് അവരങ്ങിനെയായെന്നോ മനുഷ്യന്റെതായ ആ അസ്ഥിത്വം അവർക്കുള്ളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നൊന്നും നമ്മളാരും അന്വേഷിക്കാനോ അറിയാനോ ശ്രമിക്കുന്നില്ല. അതിന്റെയൊന്നും ആവശ്യമില്ല എന്ന് നമ്മൾ കരുതുന്നു. അങ്ങിനെ കരുതുന്ന നമുക്കെല്ലാം അപവാദമായാണ് ചാർലി താൻ പോകുന്നിടത്ത് നിന്നും കണ്ടു മുട്ടുന്നവരിൽ നിന്നുമെല്ലാം അനവധി നിരവധി മനുഷ്യന്മാരെ തൊട്ടറിയുന്നത്. അയാൾക്ക് അവരുടെയൊന്നും പേരോ നാടോ ജോലിയോ അറിയേണ്ടതില്ല. സുനിക്കുട്ടനെന്ന കള്ളനെ ഡിസൂസയായും മത്തായിയെന്ന ഗുണ്ടയെ പത്രോസായും വേശ്യയായ മേരിയെ മറിയയുമായുമാണ് അയാൾ അഭിസംബോധന ചെയ്യുന്നത്. അവർ ആ വിളി കേൾക്കാൻ നിർബന്ധിതാരാകുകയും പിന്നീട് ആ വിളിയിൽ സന്തോഷിക്കുകയും ചെയ്യുന്നു. അവിടെ നമ്മൾ ചിന്തിച്ചു പോകുന്ന ഒരു കാര്യമുണ്ട്. എന്തിനാണ് സത്യത്തിൽ നമുക്ക് സ്ഥിരമായി ഒരു പേര് ? സർക്കാർ രേഖകളിൽ പേരും ജാതിയും മതവുമില്ലാതെ ജീവിക്കാനാകില്ലെങ്കിലും മനുഷ്യർക്കിടയിൽ അതൊന്നുമില്ലാതെ ജീവിക്കാൻ നമുക്കൊന്ന് ശ്രമിച്ചു കൂടെ എന്ന ഒരു വെല്ലുവിളി ചാർലി പോലും അറിയാതെ പ്രേക്ഷകന് നേരെ ഉയരുന്നുണ്ട്.

ടി.വി ചന്ദ്രൻ ഗോപി നാഥമേനോന്റെ മരണ കാരണം വ്യക്തമാക്കി കൊണ്ട് സിനിമയെ അവസാനിപ്പിക്കുമ്പോൾ മാർട്ടിൻ ചാർലിയെ വരച്ചു തുടങ്ങുന്നത് മരണത്തോടുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കൊണ്ടാണ്. സ്വന്തം ചരമവാർത്ത പത്രത്തിൽ കൊടുക്കുക വഴി അത് സത്യമോ അസത്യമോ എന്നറിയാതെ അന്വേഷിച്ചു വരുന്നവരുടെ ശാസനകളും തല്ലുകളും നായകൻ നേരിട്ട് കൈപ്പറ്റുന്നുണ്ട്. മരിച്ചു പോയവർക്ക് കിട്ടാത്ത അത്തരം അനുഭവങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അറിയാൻ ശ്രമിക്കുന്ന ചാർലിയുടെ ആ അതിര് വിട്ട കുസൃതിയിലും ഒരുപാട് തത്ത്വങ്ങൾ പങ്കു വക്കാൻ അയാൾ ശ്രമിക്കുന്നത് കാണാം. മരിച്ച വാർത്തയറിഞ്ഞു വന്നവരിൽ ഒരിക്കലും പ്രതീക്ഷിക്കാതെ വന്നവരെ അയാൾ ഒരുപാട് സ്നേഹത്തോടെ തന്നെ ഓർക്കുന്നു. തനിക്ക് അവരിൽ നിന്ന് കിട്ടിയ ശാസനകളും തല്ലുകളും അവർക്ക് തന്നോടുള്ള കലർപ്പില്ലാത്ത സ്നേഹം കൊണ്ടാണെന്ന് പറഞ്ഞവസാനിപ്പിക്കുന്ന ചാർലിയിൽ നമുക്കെങ്ങനെ പിന്നെ ഗോപിനാഥനെ കാണാൻ സാധിക്കും ? ജീവിച്ചിരിക്കാനുള്ള നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്ത ഗോപി നാഥമേനോനുമായി ഈ ചാർലിക്ക് യാതൊരു ബന്ധവുമില്ല എന്ന് നമ്മളെ ഭംഗിയായി ബോധ്യപ്പെടുത്താൻ കൂടിയാണ് സംവിധായകൻ ആ രംഗങ്ങൾ സിനിമയിൽ ഉപയോഗിക്കുന്നത്.

സിനിമ കണ്ടു കഴിഞ്ഞിറങ്ങിയ പലരും പറഞ്ഞു  കേട്ട ഒരു കാര്യമാണ് ഞാനും നിങ്ങളുമൊക്കെ തന്നെയാണ് ഈ സ്ക്രീനിൽ കാണുന്ന ചാർലി എന്ന്. അതൊന്നു മാറ്റിപ്പറഞ്ഞാൽ മാത്രമേ ശരിയാകൂ. നമുക്കിടയിലും നമുക്കുള്ളിലും അധികമില്ലാത്ത ഒരാളാണ് ചാർലി.  ചാർലിയെ പോലെ ജീവിക്കുന്നവരുണ്ടാകാം. ഇല്ലെന്നു പറയുന്നില്ല. എന്നാലും നമ്മളാണ് ചാർലി എന്നത് വെറുമൊരു മിഥ്യാ ബോധം മാത്രമാണ്. ചാർലിയെ പോലെ മനുഷ്യസ്നേഹിയാകാൻ നമുക്കും ആഗ്രഹിക്കാം അതിനായി ശ്രമിക്കാം. അത്ര മാത്രം. 

ഒരേ സമയം കലയും വാണിജ്യവും വിജയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടുള്ള ഇത്തരം സിനിമാ പ്രവർത്തനങ്ങൾ ഇനി വരും കാലങ്ങളിൽ മലയാള സിനിമക്ക് ഗുണമേ ഉണ്ടാക്കൂ. സമാന്തര സിനിമാക്കാരെ കുറ്റം പറയുകയല്ല. എന്നാലും സിനിമയുടെ പുത്തൻ മാറ്റങ്ങളെ കണ്ടില്ലെന്നു നടിച്ചു കൊണ്ടുള്ള പഴഞ്ചൻ സിനിമാ ചിന്താഗതികൾക്ക് മാറ്റം വരേണ്ടത് മലയാള സിനിമാ ഇൻഡസ്ട്രിയുടെ വളർച്ചക്ക് വളരെ ആവശ്യമാണ്‌. ഉസ്താദ് ഹോട്ടലിനു ശേഷം ഇപ്പോൾ ചാർലിയും അത്തരം ചർച്ചകൾക്ക് വഴി തെളിയിക്കുകയാണ്.
 
ആകെ മൊത്തം ടോട്ടൽ = ദുൽഖർ സൽമാന്റെ ഉഗ്രൻ പ്രകടനം. പലപ്പോഴും പഴയ ലാലേട്ടനെ അനുസ്മരിപ്പിക്കും വിധം ദുൽഖർ പെരുമാറിയെങ്കിലും അതൊരു പരിധി വിട്ടതോ വികലമായതോ  ആയ അനുകരണമായില്ല എന്നത് കൊണ്ട് തന്നെ ദുൽഖർ മികച്ചു നിന്നു. പാർവ്വതിയുടെ നായികാവേഷവും ഒപ്പത്തിനൊപ്പം മികവറിയിച്ചു. നായികാ നായകന്മാരെ പോലെ തന്നെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നു. കൽപ്പനയുടെ കരിയറിൽ എന്നും ഓർക്കപ്പെടേണ്ട ചുരുക്കം ചില കഥാപാത്രങ്ങളുടെ കൂടെ ക്വീൻ മേരിയും എഴുതി ചേർക്കേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല. സമീറാ സനീഷിന്റെ കോസ്റ്റ്യൂം ഡിസൈൻ, ജോമോന്റെ ച്ഛായാഗ്രഹണം, ഗോപി സുന്ദർ സംഗീതം  എന്നിവയും എടുത്തു പറയേണ്ട കാര്യങ്ങളാണ്. BGM സിനിമയുടെ ആത്മാവ് കൂടിയാണ് എന്നൊരിക്കൽ കൂടി തെളിയിക്കുന്നു ചാർലിയിൽ. എത്രയൊക്കെ കാര്യങ്ങൾ മികച്ചതാക്കാൻ സാധിച്ചാലും ഒഴിവാക്കാൻ പറ്റാത്ത ചില ചില്ലറ ക്ലീഷേകളെ ഈ സിനിമയിലും ഒഴിവാക്കി കണ്ടില്ല. എന്നാൽ  അതൊന്നും സിനിമക്ക് രസക്കേട് ഉണ്ടാക്കാൻ മാത്രം പോന്നതല്ല എന്ന ആശ്വാസമുണ്ട് താനും. 

*വിധി മാർക്ക് = 7.5/10 

-pravin- 

Friday, January 8, 2016

അവിനാശ് സിംഗ് റാത്തോഡും വലീ ഖാനും - കഥാപാത്രങ്ങൾക്ക് പിന്നിൽ

സിനിമ എന്നത് പ്രേക്ഷകനെ ആനന്ദിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു കലയാണ്‌ എന്ന് വിചാരിക്കുന്നവരാണ് പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം പേരും. എന്നാൽ സിനിമയെ അത്ര ലാഘവത്തോടെ വിലയിരുത്തുന്നവരോട് സിനിമക്ക് ആ ഉദ്ദേശ്യം മാത്രമല്ല എന്ന് പറയേണ്ടി വരും. ഏതൊരു സിനിമക്ക് പിന്നിലും അന്വേഷണ വിധേയമാക്കേണ്ട ഒരു വിഷയം കാണും. സിനിമകൾ പ്രേക്ഷകനെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയുമൊക്കെ ചെയ്യുമ്പോഴും സിനിമക്ക് നിദാനമായ ആ വിഷയം പലരും അറിയാതെ പോകുകയാണ് ചെയ്യുന്നത്. പല സംവിധായകരും അവരവരുടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന ചാനൽ ചർച്ചകളിൽ ആ സിനിമ ഉണ്ടാകാനിടയായ കാരണവും മറ്റുമെല്ലാം പങ്കു വക്കാറുണ്ട്. ചിലർ സിനിമയിലെ ഉള്ളടക്കത്തെ കുറിച്ചു മാത്രം വാചാലരാകുമ്പോൾ മറ്റു ചിലർ ചർച്ചക്കിടയിൽ പല യാഥാർത്ഥ്യങ്ങളും പങ്കു വക്കാൻ നിർബന്ധിതരാകാറുണ്ട്. ആ ചർച്ചയാകട്ടെ പിന്നീട് ചെന്നെത്തുക ജീവിച്ചിരിക്കുന്നതോ മരിച്ചു പോയതോ ആയ ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തിലേക്കായിരിക്കും. കബീർ ഖാൻ സംവിധാനം ചെയ്ത 'ഏക്‌ ഥാ ടൈഗറി' ൽ സൽമാൻ ഖാൻ അവതരിപ്പിച്ച അവിനാശ് സിംഗ് റാത്തോഡും നിഖിൽ അദ്വാനി സംവിധാനം ചെയ്ത 'ഡി- ഡേ'യിൽ ഇർഫാൻ ഖാൻ അവതരിപ്പിച്ച വലീ ഖാനും അത്തരത്തിൽ ഒരു വ്യക്തിയേയും അയാളുടെ രഹസ്യ ജീവിതത്തേയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ആരായിരുന്നു അയാൾ ?


ഇന്ത്യൻ ചാര സംഘടനയായ റോയുടെ മുൻ ജോയിന്റ് ഡയറക്ടർ മലോയ് കൃഷ്ണ ധർ "Mission to Pakistan: An Intelligence Agent in Pakistan" എന്ന പേരിൽ 2002 കാലത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. റോ (Research and Analysis Wing) യുടെ ഒരു പ്രധാന ചാരപ്രവർത്തകന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ ആ പുസ്തകത്തിൽ ഒരാളുടെയും പേര് വിവരങ്ങൾ എഴുത്തുകാരൻ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ 2012 ൽ 'ഏക്‌ ഥാ ടൈഗർ' സിനിമ റിലീസ് ആയ ശേഷം നടന്ന പത്ര മാധ്യമ ചർച്ചകളിലൂടെ മലോയ് കൃഷ്ണ ധറിന്റെ പുസ്തകത്തിൽ പറയുന്ന റോ യുടെ ചാരപ്രവർത്തകനും സിനിമയിലെ അവിനാശ് സിംഗ് റാത്തോഡും 'റോ' യിൽ പണ്ട് പ്രവർത്തിച്ചിരുന്ന രവീന്ദ്ര കൌശിക്കിനെയാണ് പ്രതിനിധീകരിക്കുന്നതെന്നൊക്കെയുള്ള പ്രചരണങ്ങൾ നടക്കുകയുണ്ടായി. അത് പിന്നീട് രവീന്ദ്ര കൌശിക്കിനെ കുറിച്ചുള്ള നിരവധി പേരുടെ അന്വേഷണങ്ങൾക്ക് പ്രചോദനമായി.

രവീന്ദ്ര കൌശിക്ക് അഥവാ നബി അഹമ്മദ് ഷാക്കിർ 


1952 ൽ രാജസ്ഥാനിൽ ജനനം. നാടകത്തിലും അഭിനയത്തിലും അതീവ തൽപ്പരനായിരുന്ന രവീന്ദ്ര കൌശിക്ക് ഒരിക്കൽ ലഖ്നൗവിൽ ദേശീയതല നാടക മീറ്റിങ്ങിൽ പങ്കെടുക്കവേ അവിടെ വച്ച് 'റോ' യുടെ ചില ഉന്നത ഉദ്യോഗസ്ഥരാൽ റോ യിൽ ചേരാൻ ക്ഷണം ലഭിച്ചു. പാകിസ്താനിൽ പോയുള്ള ചാരപ്രവർത്തനം അതീവ ദുഷ്ക്കരം ആണെന്നറിയാമെങ്കിലും രവീന്ദ്ര കൌശിക്ക് ഭാരതത്തിനു വേണ്ടി ആ ജോലി കൂടുതലൊന്നും ആലോചിക്കാതെ ഏറ്റെടുക്കുകയാണുണ്ടായത്. പാകിസ്താൻ യാത്രക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് ഏകദേശം രണ്ടു വർഷത്തോളം വേണ്ടി വന്നു. ഇക്കാലയളവിൽ കൌശിക് ഡൽഹിയിൽ താമസിച്ചു കൊണ്ട് റോ യുടെ പരിശീലനം നേടുകയുണ്ടായി. അതോടൊപ്പം ഇസ്ലാം മതം സ്വീകരിക്കുകയും ഇസ്ലാം മതപഠനം, ഉറുദു ഭാഷാ പഠനം എന്നിവക്കെല്ലാം സമയം കണ്ടെത്തി. പാകിസ്താനെ കുറിച്ചും അവിടത്തെ രീതികളെ കുറിച്ചുമെല്ലാം ഈ കാലയളവിൽ വേണ്ടോളം പഠിക്കാൻ കൌശിക്കിനു സാധിച്ചു. അങ്ങിനെ 1975 ൽ തന്റെ ഇരുപത്തി മൂന്നാം വയസ്സിലാണ് കൌശിക്ക് പാകിസ്താനിലേക്ക് ചേക്കേറുന്നത്. അവിടെയെത്തിയ കൌശിക്ക് കറാച്ചി സർവ്വകലാശാലയിൽ നിയമ ബിരുദത്തിനു ചേരുകയും പഠനത്തിനു ശേഷം പാക് സൈന്യത്തിൽ കമ്മീഷൻഡ് ഓഫീസറായി ചേരുകയും ചെയ്തു. ചുരുങ്ങിയ കാലയളവിൽ തന്നെ പാക് സൈന്യത്തിൽ മേജർ പദവി ലഭിച്ച കൌശിക്ക് പിന്നീട് പാകിസ്താനിൽ നിന്ന് തന്നെ വിവാഹം കഴിച്ചു. ഇക്കാലയളവിലെല്ലാം തന്നെ രവീന്ദ്ര കൌശിക്ക് സ്വന്തം വീട്ടിലേക്ക് കത്തുകൾ അയച്ചിരുന്നതായി പറയുന്നു. 1979-83 കാലയളവിൽ പാക് സൈന്യത്തിന്റെ രഹസ്യ നീക്കങ്ങളടക്കം നിരവധി പ്രധാന വിവരങ്ങൾ ഇന്ത്യൻ സൈന്യത്തിന് നൽകാൻ കൌശിക്കിനു സാധിച്ചിട്ടുണ്ട്. രാജസ്ഥാൻ വഴിയുള്ള പാക് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റം പലപ്പോഴായി പരാജയപ്പെടുത്താൻ ഇന്ത്യക്ക് ഇത് മൂലം കഴിഞ്ഞു. ഇതിൽ സന്തുഷ്ടയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൌശിക്കിനെ "ബ്ലാക്ക് ടൈഗർ" എന്ന ഓമനപ്പേര് നൽകിയതായി പറയപ്പെടുന്നു. 

1983 കാലത്ത് ബ്ലാക്ക്‌ ടൈഗറിന് സഹായമേകാൻ ഇനായത്ത് മസിഹ എന്ന ഒരു ചാരനെ കൂടി ഇന്ത്യ പാക്സിതാനിലേക്ക് വിട്ടതിനു പിന്നാലെയാണ് രവീന്ദ്ര കൌശിക്കിന്റെ നാടകീയ ജീവിതത്തിന് തിരശ്ശീല വീഴുന്നത്. പാക് ചാരന്മാരുടെ പിടിയിലായ ഇനായത്ത് മസിഹ മണി മണിയായി സത്യങ്ങൾ വിളിച്ചു പറഞ്ഞതിലൂടെ രവീന്ദ്ര കൌശിക്കിന്റെ മുഖം മൂടികൾ ഓരോന്നായി പാക് സൈന്യം വലിച്ചു കീറി. രണ്ടു മൂന്നു വർഷത്തോളം പാക് സൈന്യത്തിന്റെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെങ്കിലും കൌശിക്ക് ഇന്ത്യക്ക് പ്രതികൂലമായി ഒന്നും പറഞ്ഞില്ല. ഒരു വിവരങ്ങളും കിട്ടാതെയായപ്പോൾ പാക് സൈന്യം കൌശിക്കിന്റെ പുരികങ്ങൾ മുറിച്ചെടുത്തു, ശരീരത്തിൽ നിരന്തരം മുറിവുകൾ സമ്മാനിച്ചു, കാതുകളിൽ ചൂട് കമ്പി കൊണ്ട് കുത്തി വേദനിപ്പിച്ചു, പല പല ജയിലുകളിലേക്ക് മാറ്റി മാറ്റി താമസിപ്പിച്ചു. അങ്ങിനെ നീണ്ട 18 വർഷത്തെ പീഡനങ്ങൾക്കൊടുവിൽ ആസ്തമയും ക്ഷയരോഗവും ഹൃദ്രോഗവും പിടിപെട്ട കൌശിക്കിന് ജയിലിൽ വിശ്രമം അനുവദിക്കപ്പെട്ടു. കൌശിക്കിനു അധികം വിശ്രമിക്കേണ്ടി വന്നില്ല. 2001 സെപ്തംബർ 21 നു മുൾട്ടാനിലെ ന്യൂ സെൻട്രൽ ജയിലിൽ വെച്ച് കൌശിക്ക് അന്ത്യ ശ്വാസം വലിച്ചു. 

സിനിമയും രവീന്ദ്ര കൌശിക്കിന്റെ ജീവിതവും 


പത്രമാധ്യമങ്ങളുടെ അവകാശ വാദ പ്രകാരം ഏക്‌ ഥാ ടൈഗർ സിനിമക്ക് ആധാരമായ ജീവിത കഥ രവീന്ദർ കൗശിക്കിന്റെതായിരുന്നു. അത് സത്യമോ അസത്യമോ എന്നറിയില്ലെങ്കിലും ആ സിനിമയിൽ സൽമാൻ ഖാന്റെ അവിനാശ് റാത്തോഡ് എന്ന കഥാപാത്രം രവീന്ദ്ര കൗശിക്കിന് സമാനമായ ജീവിതമല്ല നയിച്ച്‌ കാണുന്നത്. ആകെയുള്ള സമാനതകൾ രണ്ടു പേരും റോ യുടെ ചാരപ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്നതും രണ്ടു പേരും ടൈഗർ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നു എന്നതുമാണ്‌ . രവീന്ദർ കൌശിക്കിനെ ബ്ലാക്ക് ടൈഗർ എന്ന് ഇന്ദിരാ ഗാന്ധി വിശേഷിപ്പിച്ച വാർത്തയിൽ നിന്നായിരിക്കാം സിനിമയിൽ സൽമാൻ ഖാന് ടൈഗർ എന്ന രഹസ്യ നാമം നൽകിയത്. 

ഇറാഖിലെ രഹസ്യ ദൌത്യത്തിന് ശേഷം ന്യൂ ഡൽഹിയിലേക്ക് തിരിച്ചെത്തുന്ന ടൈഗർ അടുത്ത മിഷനായി അയർലണ്ടിലേക്ക് പോകുന്നതും അവിടെ വച്ച് പാകിസ്താൻ ചാര സംഘടനയിൽപ്പെട്ട സോയ എന്ന യുവതിയുമായി പ്രണയത്തിലാകുകയും ചെയ്യുന്നതാണ് 'ഏക്‌ ഥാ ടൈഗറി' ൽ കാണാൻ സാധിക്കുക. രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ നിന്ന് പ്രണയിക്കേണ്ടി വരുന്ന നായകനും നായികയും ഇരുവരുടേയും രാജ്യത്തിന് വേണ്ടിയുള്ള ജോലിയുടെ പേരിൽ ഒരു ഘട്ടത്തിൽ പ്രണയം ഉപേക്ഷിക്കുന്നുവെങ്കിലും ചാര പ്രവർത്തനം ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യില്ല എന്ന തിരിച്ചറിവിൽ പിന്നീട് തങ്ങളുടെ പ്രണയത്തെ സാക്ഷാത്ക്കരിക്കുകയും മാതൃ രാജ്യങ്ങളുമായുള്ള സകല ബന്ധവും വിച്ഛെദിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടുകയുമാണ്‌ ചെയ്യുന്നത്. യഥാർത്ഥ കൌശിക്കിന്റെ ജീവിതവുമായി സിനിമയിലെ അവിനാശ് എന്ന കഥാപാത്രം എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കൂ. കൌശിക്കിന്റെ ജീവിതത്തിനു സമമല്ലാത്ത വിധം അതേ കഥാപാത്രത്തെ ഒരുപാട് സാങ്കൽപ്പികതകളിൽ പൊതിഞ്ഞു കൊണ്ട് വളരെ സമർത്ഥമായാണ് കബീർ ഖാൻ അവിനാശിനെ ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ അവിനാശിനെ ചൂണ്ടി കാണിച്ചു കൊണ്ട് അത് രവീന്ദ്ര കൌശിക്ക് ആണെന്ന് പൂർണ്ണമായും പറയാനാകില്ല. 

അവിനാശിനേക്കാൾ കൌശിക്കുമായി സാമ്യത തോന്നിക്കുന്നതാണ് 'ഡി-ഡേ' യിൽ ഇർഫാൻ അവതരിപ്പിച്ച വലീ ഖാൻ എന്ന കഥാപാത്രം. ദാവൂദ് ഇബ്രാഹിമിനെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പിടിച്ചു കൊണ്ട് വരുന്ന സാങ്കൽപ്പിക മിഷനാണ് സിനിമയുടെ ഇതിവൃത്തം. 'ഡി-ഡേ' എന്ന് പേരിട്ടിരിക്കുന്ന ഈ മിഷനിൽ ഇന്ത്യയിൽ നിന്ന് അയക്കുന്ന മൂന്നു പേർക്ക് പുറമേ പാകിസ്താനിൽ തന്നെയുള്ള റോയുടെ ഒരു ചാരൻ പങ്കു ചേരുന്നു. അതാണ്‌ വലീഖാൻ. വലീഖാന് കൌശിക്കുമായുള്ള സാമ്യതകൾ സങ്കൽപ്പിക്കാനുള്ള ഒരുപാട് അവസരങ്ങൾ സിനിമയിൽ സംവിധായകൻ പ്രേക്ഷകന് തരുന്നുണ്ട്. പാകിസ്താനിലേക്ക് വർഷങ്ങൾക്ക് മുൻപ് കുടിയേറുകയും പിന്നീട് അവിടെ പുതിയൊരു കുടുംബമുണ്ടാക്കി സ്ഥിര താമസമാക്കുകയും അതിനിടയിൽ ഇന്ത്യക്ക് വേണ്ടി ചാര പ്രവർത്തനം നടത്തുകയും ചെയ്യുന്ന വലീ ഖാൻ എന്ന കഥാപാത്രം രവീന്ദ്ര കൌശിക്കിൽ നിന്ന് പ്രത്യക്ഷത്തിൽ വ്യത്യസ്തനാകുന്നില്ല എന്ന് തന്നെ പറയാം. അതേ സമയം സിനിമക്ക് വേണ്ടിയുണ്ടാക്കിയ കഥാപാത്രം എന്ന നിലയിൽ വലീ ഖാനെ കൌശിക്കിൽ നിന്ന് പല മാറ്റങ്ങളും വരുത്തി കൊണ്ടാണ് തിരക്കഥാകൃത്തുക്കളായ റിതേഷ് ഷായും സുരേഷ് നായരും സൃഷ്ടിച്ചിരിക്കുന്നത്. 

പാക് ജയിൽ ജീവിത കാലത്ത് കൌശിക്ക് ഇന്ത്യയിലുള്ള കുടുംബത്തിനു അയച്ച കത്തുകളിൽ ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ പ്രതിഷേധം വളരെ വ്യക്തമായിരുന്നു. ഇന്ത്യ ഒരിക്കലും ഔദ്യോഗികമായി രവീന്ദ്ര കൌശിക്കിനെ അംഗീകരിക്കുകയോ അയാളുടെ വിവരങ്ങൾ ശരി വക്കുകയോ ചെയ്തിരുന്നില്ല. നിയമപരമായി ചാരവൃത്തി അംഗീകരിക്കുന്നതിലുള്ള തടസ്സങ്ങൾ തന്നെയായിരുന്നു അതിന്റെ പ്രധാന കാരണം. കൌശിക്കിന്റെ ഒരു കത്തിൽ അദ്ദേഹം പറഞ്ഞത് താനൊരു അമേരിക്കക്കാര നായിരുന്നുവെങ്കിൽ മൂന്നാം ദിവസം ജയിൽ മോചിതനായിരുന്നേനെ. പക്ഷേ താനൊരു ഇന്ത്യക്കാരാനായിപ്പോയി. മാതൃ രാജ്യത്തിന് വേണ്ടി സ്വജീവിതം സമർപ്പിച്ച ഒരാൾക്ക് ഇന്ത്യ ഇതാണോ നൽകുന്നത് എന്നാണ്. ഇവിടെ മേൽപ്പറഞ്ഞ രണ്ടു സിനിമകളിലും ഇന്ത്യയുടെ ഈ നിലപാട് രണ്ടു തരത്തിലാണ് ചിത്രീകരിച്ചു കാണുക. 'ഏക്‌ ഥാ ടൈഗറി' ൽ തന്റെ കാമുകിയായ പാകിസ്താനി ചാര പ്രവർത്തകയെ കൊല്ലാനുള്ള ഇന്ത്യയുടെ ആഹ്വാനം അനുസരിക്കാതിരുന്ന അവിനാശിനെ ഇന്ത്യയുടെ ആളുകൾ തന്നെ ശത്രുവായി പ്രഖ്യാപിക്കുകയും കൊല്ലാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. 'ഡി-ഡേ' യിലേക്ക് വരുമ്പോൾ നിയമവിരുദ്ധമായ 'ഡി-ഡേ' മിഷൻ പരാജയപ്പെട്ടാൽ അതിനു ഇറങ്ങി തിരിച്ചവരെല്ലാം പാക് സൈന്യത്തിന്റെ പിടിയിലായാൽ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യക്ക് അത് മൂലമുണ്ടാകുന്ന അപമാന ഭയത്താലും വ്യക്തി വൈരാഗ്യങ്ങളുടെ പേരിലും RAW ക്കുള്ളിലെ ചിലർ തന്നെ മിഷനിൽ പങ്കെടുക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു. സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ പണയപ്പെടുത്തി അത്രയും കാലം ത്യാഗങ്ങൾ ചെയ്തവർ എത്ര പെട്ടെന്നാണ് അതേ രാജ്യത്തിന് വേണ്ടാത്തവരായി മാറുന്നത് എന്ന് നോക്കൂ. അവിനാശ് സിംഗ് റാത്തോഡിനുണ്ടായ ഈ തിരിച്ചറിവ് അയാളെ എക്കാലത്തേക്കും എല്ലാവരുടെയും കണ്ണ് വെട്ടിച്ചു കൊണ്ടുള്ള ഒരു ഒളിച്ചു ജീവിതത്തിനാണ് പ്രേരിപ്പിക്കുന്നതെങ്കിൽ വലീ ഖാൻ ആ തിരിച്ചറിവുകൾ ഉണ്ടായിട്ടു കൂടി അവസാന ശ്വാസം വരെ പരാജയമെന്ന് ഇന്ത്യ വിധിയെഴുതിയ ആ മിഷനെ സ്വന്തം ജീവൻ ത്യജിച്ച് വിജയത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. 

സിനിമക്കും ജീവിതത്തിനുമപ്പുറം ചിലത് 

ജീവിതവും സിനിമയും ഒരു പോലെയായിരിക്കില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയാലും പലപ്പോഴും നമുക്ക് സമ്മതിക്കേണ്ടി വരുന്ന ഒരു കാര്യമാണ് ചില ജീവിതങ്ങൾ സിനിമയേക്കാൾ നാടകീയവും ചില സിനിമകൾ ജീവിതത്തേക്കാൾ യാഥാർത്ഥ്യവുമാണെന്നത്. രവീന്ദ്ര കൌശിക്ക് ഇന്ത്യക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളുടെ സാഹസികത കണക്കിലെടുത്താൽ അദ്ദേഹം ഒരു ഹീറോ തന്നെയാണ്. എന്നാൽ മറ്റൊരു രാജ്യത്തിലേക്കുള്ള നുഴഞ്ഞു കയറ്റവും സ്വന്തം കാര്യം നേടുന്നതിനു വേണ്ടിയുള്ള ആ രാജ്യത്തോടുള്ള വഞ്ചനകളും കണക്കിലെടുക്കുമ്പോൾ അതിൽ പലയിടത്തും മനസാക്ഷി പറയുന്ന ചില ശരികേടുകൾ ഉണ്ടെന്ന് നമുക്ക് സമ്മതിക്കേണ്ടി വരും. അല്ലാത്ത പക്ഷം നമ്മൾ കാണിക്കുന്നത് വെറും ഇരട്ട താപ്പുകളായി വിലയിരുത്തപ്പെടും. നമ്മുടെ രാജ്യത്തിലേക്ക് നുഴഞ്ഞു കയറി വന്ന് നമ്മുടെ രാജ്യക്കാരനാകുകയും പിന്നീട് സൈന്യത്തിൽ അംഗമായി ചേർന്ന് ഉയർന്ന പദവിയിലെത്തിയ ശേഷം പാകിസ്താന് വേണ്ടി വിവരങ്ങൾ ചോർത്തി കൊടുത്ത ഒരാളോടുള്ള നമ്മുടെ നിലപാട് എന്തായിരിക്കുമോ അത് തന്നെയല്ലേ സമാനമായി പ്രവർത്തിച്ച കൌശിക്കിനോടും നമുക്ക് വേണ്ട നിലപാട് ? സിനിമകൾ പലപ്പോഴും ഇത്തരം ചോദ്യങ്ങൾ കൂടി ഉയർത്തി കൊണ്ടാണ് അവസാനിക്കുന്നത്. 

-pravin-

Thursday, November 26, 2015

മൊയ്തീനും കാഞ്ചനയും - ജീവിതത്തിലും സിനിമയിലും

ഒരാൾക്ക് ഒരാളോട് പ്രണയം തോന്നുക സ്വാഭാവികമാണ്. ആരെ പ്രണയിച്ചു എങ്ങിനെ പ്രണയിച്ചു ഒടുക്കം എന്തായി എന്നത് മാത്രമാണ് ഒരാളുടെ പ്രണയത്തെ കുറിച്ച് കേൾക്കുമ്പോൾ നമുക്ക് ചോദിക്കേണ്ടി വരുക. അതിനപ്പുറം ചോദിക്കാനുള്ള ചോദ്യങ്ങൾ സമ്മാനിക്കുന്ന പ്രണയ കഥകൾ നമ്മൾ കേട്ടിട്ടില്ല എന്ന് പറയുന്നതാകും ഉചിതം. എന്നാൽ മൊയ്തീന്റെയും കാഞ്ചന മാലയുടെയും പ്രണയ കഥ കേൾക്കും തോറും ചോദ്യങ്ങൾ കൂടും. ഉത്തരങ്ങൾ അറിയും തോറും നമ്മുടെ അതിശയവും. 'എന്ന് നിന്റെ മൊയ്തീൻ' സിനിമ കണ്ടു കൊണ്ട് മാത്രം അവരുടെ ജീവിതത്തെയും പ്രണയത്തേയും ചർച്ച ചെയ്യുന്നതിൽ അപാകതയുണ്ട് എന്നതിനാൽ ഈ സിനിമ സത്യത്തിൽ അവരുടെ യഥാർത്ഥ ജീവിതത്തത്തെ കുറിച്ചുള്ള സമഗ്രമായ ഒരു അന്വേഷണത്തിലേക്കാണ് ഓരോ പ്രേക്ഷകനേയും ക്ഷണിക്കുന്നത്. സിനിമ കണ്ട ശേഷം എത്ര പേർ അവരെ കുറിച്ച് സത്യസന്ധമായി അന്വേഷിച്ചു കാണും എന്നത് മനസ്സിൽ തോന്നിയ ഒരു ചോദ്യവുമായിരുന്നു. 

എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ പ്രാരംഭ ചർച്ചകൾ നടക്കുന്ന കാലത്താണ് മൊയ്തീൻ -കാഞ്ചന പ്രണയ കഥ കേരളം മുഴുവൻ ചർച്ചയാകുന്നതും അവരുടെ ജീവിതം ഇപ്പോഴും വാർത്താ പ്രസക്തമെന്ന് പല മുഖ്യാധാരാ മാധ്യമങ്ങൾ തിരിച്ചറിഞ്ഞതും. വർഷങ്ങൾക്ക് മുന്നേ തന്നെ കാഞ്ചന മാലയുടെ ജീവിതം പലരും വാർത്തയായും ഡോക്യുമെന്ററിയായും പകർത്തിയിട്ടുണ്ടെങ്കിലും അന്നൊന്നും അതിന് കിട്ടാതിരുന്ന ജനശ്രദ്ധ ഇപ്പോൾ സിനിമയിലൂടെ കിട്ടി എന്നത് സിനിമ എന്ന മാധ്യമത്തിന്റെ ജനസ്വീകാര്യതയാണ് വെളിപ്പെടുത്തുന്നത്. കേവലം ഒരു സിനിമയിലൂടെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്നതല്ല മൊയ്തീന്റെയും കാഞ്ചന മാലയുടേയും പ്രണയ കഥയും ജീവിതവും എന്നറിയാമായിരുന്നിട്ടും അവരെ അഭ്രപാളിയിലേക്ക് എത്തിക്കാൻ R. S വിമൽ കാണിച്ച ശ്രമത്തെ ധീരമായ ഒരു എടുത്ത് ചാട്ടമായാണ് വിശേഷിപ്പിക്കാൻ തോന്നുന്നത്. കൽപ്പിത കഥകളിലെ കഥാപാത്രങ്ങളുടെ വിശുദ്ധ പ്രണയത്തെ ദൃശ്യവത്ക്കരിക്കുന്ന പോലെയല്ല ചരിത്രത്തിലെ ഒരു വ്യക്തിയുടെയോ ജീവിച്ചിരിക്കുന്ന ഒരാളുടെയോ സംഭവ ബഹുലമായ ജീവിതത്തെയോ പ്രണയത്തെയോ സിനിമയാക്കി പരിണാമപ്പെടുത്തുമ്പോഴുള്ള വെല്ലുവിളികൾ. കഥാപാത്രങ്ങൾ ജീവിച്ച പശ്ചാത്തലം, കാലഘട്ടം അന്നത്തെ ജീവിത രീതികൾ അവരുടെ സാമൂഹ്യ ഇടപെടലുകൾ എന്ന് തുടങ്ങീ കാര്യങ്ങൾ സത്യസന്ധമായും യാഥാർത്ഥ്യബോധത്തോടെയും അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത്തരം സിനിമകളിൽ കൂടുതലുമാണ്. 

ഒരു സാധാരണ ജീവിതത്തെ എത്ര മാത്രം സിനിമാറ്റിക് ആയി അവതരിപ്പിക്കാൻ സാധിക്കുമോ അത്രത്തോളം സിനിമാറ്റിക് ആയി തന്നെ അവതരിപ്പിച്ചാലേ ആ സിനിമക്ക് ജീവനുണ്ടാകൂ എന്നാൽ മാത്രമേ ആ സിനിമക്ക് പ്രേക്ഷകരെ സ്വാധീനിക്കാൻ സാധിക്കൂ എന്നൊക്കെയുള്ള സിനിമാ ചിന്തകൾ കാത്തു സൂക്ഷിക്കുന്നവർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് മൊയ്തീൻ - കാഞ്ചനമാല ജീവിതം. എന്തെന്നാൽ അവരുടെ ജീവിതമേ സിനിമാറ്റിക് ആണ്. അത്രമാത്രം സിനിമാറ്റിക് ആയ ഒരു ജീവിതത്തെ സിനിമയാക്കുമ്പോൾ സംവിധായകന് സിനിമയോടോ അവരുടെ ജീവിതത്തോടോ പൂർണ്ണമായും നീതി കാണിക്കാൻ സാധിക്കാതെ പോയേക്കാം. ഇവിടെ R.S വിമലിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയും അത് തന്നെ. രണ്ടര രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യം നീളമുള്ള ഒരു സിനിമയിൽ എന്തൊക്കെ ഉൾക്കൊള്ളിക്കണം എന്തൊക്കെ ഒഴിവാക്കണം എന്തൊക്കെ യാഥാർത്ഥ്യത്തിൽ നിന്നും മാറ്റി മറച്ച് അവതരിപ്പിക്കണം ഇതെല്ലാം എങ്ങിനെ ഏതു വിധത്തിലൊക്കെ അവതരിപ്പിക്കാം എന്നതിന്റെ സാധ്യതകൾ അന്വേഷിക്കുക തന്നെയാകാം സംവിധായകൻ ആദ്യം ചെയ്തത്. മൊയ്തീനും കാഞ്ചനയും ജീവിച്ച നാട്, അവരുടെ കുടുംബ പശ്ചാത്തലം, നാട്ടിലെ ആചാരാനുഷ്ഠാനങ്ങൾ, രാഷ്ട്രീയ സാംസ്ക്കാരിക മുന്നേറ്റങ്ങൾ, സാമൂഹിക വ്യവസ്ഥിതി എന്നിവ ചില ചെറിയ സീനുകളിലൂടെ മനോഹരമായി സംവിധായകൻ നമുക്ക് കാണിച്ചു തരുന്നുണ്ട്. എന്നാൽ മൊയ്തീനെയും കാഞ്ചനയേയും അവരുടെ ചുറ്റുപാടുകളെയും കുറിച്ച് മുഴു നീളെ പറയാൻ നിൽക്കാതെ അവരുടെ പ്രണയത്തെ മാത്രം ഫോക്കസ് ചെയ്തു കൊണ്ട് സിനിമ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൊയ്തീന്റെയും കാഞ്ചനയുടേയും ജീവിതം അപൂർണ്ണമായി വിവരിക്കാനേ സംവിധായകന് സാധിച്ചിട്ടുള്ളൂ എന്ന് തന്നെ പറയേണ്ടി വരും. മൊയ്തീൻ - കാഞ്ചന ജീവിതവും പ്രണയവും എന്തായിരുന്നെന്ന് അന്വേഷിച്ചവർക്ക് സിനിമയിൽ പല പൊരുത്തക്കേടുകളും കണ്ടെത്താം. അതേ സമയം അവരുടെ പ്രണയം ഒരു കഥയായി മാത്രം കേട്ടറിഞ്ഞവർക്ക് RS വിമലിന്റെ സിനിമയെ ഉൾക്കൊള്ളാനും സാധിക്കും. അവരെക്കുറിച്ച് ഒന്നും അറിയാതെ കാണുന്നവർക്കാകട്ടെ ഈ സിനിമ വിശിഷ്യാ ഒന്നും പറയാത്ത ഒരു സാധാരണ സിനിമയായും മാറും . ഈ ഒരു വെല്ലുവിളി മുൻകൂട്ടി കണ്ടതിനാലാകാം മൊയ്തീൻ - കാഞ്ചന പ്രണയ കഥ കേരളത്തിൽ വേണ്ടധിലധികം ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പൂർണ്ണ ബോധ്യമായ ശേഷമാണ് സംവിധായകൻ തന്റെ സിനിമയെ തിയേറ്ററിൽ എത്തിച്ചത്. അത് കൊണ്ട് തന്നെ സിനിമ എല്ലാത്തരം പ്രക്ഷകരാലും സ്വീകരിക്കപ്പെട്ടു എന്ന് തന്നെ പറയാം. 

പ്രേമിച്ചു തുടങ്ങുന്ന സമയത്ത് ജീവിതത്തിലേയും സിനിമയിലേയും കഥാപാത്രങ്ങൾക്ക് ഏറെ സമാനതകൾ കാണാം. ചുറ്റുമുള്ളതിനെയൊന്നും കാണാൻ സാധിക്കാത്ത വിധം അവർ പ്രണയത്തിൽ മതി മറന്നു പോയിരിക്കും. എത്ര എതിർപ്പുകൾ ഉണ്ടായാലും നമ്മൾ ഒന്നാകുക തന്നെ ചെയ്യും എന്ന് പറഞ്ഞു പോകുന്ന നിമിഷങ്ങൾ. ഒടുക്കം പ്രശ്നങ്ങൾ വിചാരിച്ച പോലെ ചെറുതല്ല എന്ന് മനസ്സിലാകുമ്പോൾ ആണ് സിനിമയും ജീവിതവും പ്രണയത്തോട് വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത്. സിനിമയിലെ കമിതാക്കാൾ പ്രശ്നങ്ങളെ അതി ജീവിക്കാനും ത്യാഗം സഹിക്കാനും തയ്യാറാകുമ്പോൾ യഥാർത്ഥ ജീവിതത്തിലെ കമിതാക്കൾക്ക് അത് സാധിച്ചു കൊള്ളണമെന്നില്ല. അവർ പ്രതിബന്ധങ്ങളെ മറി കടക്കാനാകില്ല എന്ന സത്യത്തെ അംഗീകരിച്ചു കൊണ്ട് സാഹചര്യ സമ്മർദ്ദങ്ങളാൽ പ്രണയത്തെ ഉപേക്ഷിക്കാനും യാഥാർത്ഥ്യ ബോധത്തോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രേരിതരാകുകയാണ് പതിവ്. സിനിമകളിലും ഈ യാഥാർത്ഥ്യം പല കുറി കാണിച്ചു തന്നിട്ടുണ്ടെങ്കിലും പിരിയാനുള്ള കാരണം ശക്തമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുള്ള സിനിമകളെ മാത്രമേ പ്രേക്ഷകർ കണ്ടറിഞ്ഞ് സ്വീകരിച്ചിട്ടുള്ളൂ . വ്യത്യസ്ത ദേശക്കാരും മതക്കാരും പ്രായക്കാരും തമ്മിലുള്ള പ്രണയം അതുമല്ലെങ്കിൽ സാമ്പത്തിക സ്ഥിതി കൂടിയവരും കുറഞ്ഞവരും തമ്മിലുള്ള പ്രണയം, അവരുടെ പ്രണയത്തിനുണ്ടാകുന്ന തടസ്സങ്ങൾ, ഒടുക്കം അതിനെ മറി കടന്നു കൊണ്ടുള്ള കമിതാക്കളുടെ ഒന്നാകൽ അതുമല്ലെങ്കിൽ ഒരുമിക്കാനാകാതെ എന്നന്നേക്കുമായി അവർക്ക് പിരിയേണ്ടി വരുക ഇതൊക്കെ തന്നെയാണ് സാധാരണ പ്രണയ സിനിമകളിലെല്ലാം കണ്ടു വരുന്നത്. അത് കൊണ്ട് തന്നെ പ്രണയത്തെ പ്രമേയവത്ക്കരിക്കുന്ന സിനിമകളിൽ അവതരണത്തിലെ പുതുമക്കാണ് കൂടുതൽ പ്രസക്തി കൊടുക്കേണ്ടത് എന്ന് തോന്നുന്നു. റിയലിസ്റ്റിക് ആയുള്ള അവതരണ രീതികൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമക്ക് അത്തരം പുതുമയും പ്രസരിപ്പും നൽകി വരുന്നുണ്ട് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. 

രാജീവ് രവിയുടെ അന്നയും റസൂലിലും പ്രേമത്തെ റിയലിസ്റ്റിക് ആയി കാണിക്കുമ്പോഴും പ്രേക്ഷകനെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ത്യാഗങ്ങളോ കാത്തിരിപ്പോ ഒന്നും കണ്ടു കിട്ടുകയില്ല. രണ്ടു വ്യക്തികളുടെ മാനസിക വ്യാപാരങ്ങൾ പ്രേമത്തിന്റെ നിഴലിൽ അവതരിപ്പിക്കുക കൂടിയാണ് ആ സിനിമ ചെയ്യുന്നത്. അന്നയുടെ മതത്തെ കുറിച്ചൊന്നും ചിന്തിക്കാതെ തന്നെയാണ് റസൂൽ അവളെ പ്രേമിച്ചതെങ്കിലും തന്നെ സ്വന്തമാക്കണമെങ്കിൽ റസൂൽ മതം മാറേണ്ടി വരുമെന്ന നിർബന്ധം അന്നക്കുണ്ടായിരുന്നതായി ആ സിനിമ കാണിക്കുന്നുണ്ട്. ദിവ്യവും ഉദാത്തവുമായ പ്രേമത്തെ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകന് ഇതൊരു കല്ല്‌ കടിയായി തോന്നാമെങ്കിലും യഥാർത്ഥ ജീവിതത്തിൽ പ്രണയ സാക്ഷാത്ക്കാരത്തിനായി മതം മാറേണ്ടി വന്ന കമിതാക്കളെ സത്യസന്ധമായി തന്റെ സിനിമയിൽ കാണിക്കാനാണ് രാജീവ് രവി അവിടെ ശ്രമിച്ചത്. അന്നയുടെയും റസൂലിന്റെയും പ്രേമത്തിനിടയിൽ കയറി വന്ന മത ചിന്ത മൊയ്തീൻ- കാഞ്ചന മാല പ്രണയത്തിൽ കാണാൻ കിട്ടില്ല എന്ന് മാത്രമല്ല മതം മാറ്റമെന്ന വിഷയത്തോട് മൊയ്തീന്റെ പ്രതികരണം ഏറെ പ്രസക്തവുമാണ്. അമ്മായിയുടെ മകൾ മൊയ്തീനോട് കാഞ്ചന മാലയെ മതം മാറ്റിയാൽ അവളെ പെട്ടെന്ന് സ്വന്തമാക്കി കൂടെ എന്ന് ചോദിക്കുമ്പോൾ മതം മാറിയാൽ അവളെ ഞാൻ കൊല്ലും എന്നാണ് മൊയ്തീൻ മറുപടി പറയുന്നത്. റസൂലിന് അന്നയോടുള്ള പ്രണയം ആത്മാർത്ഥമല്ലെന്നോ മാംസ നിബന്ധമെന്നോ വ്യാഖ്യാനിക്കാനല്ല മൊയ്തീന്റെ പ്രണയ നിലപാടിനെ ഇവിടെ എടുത്ത് പറയുന്നത്. മറിച്ച് സിനിമകളിലെ നായികാ നായകന്മാരിൽ പോലും മതം പ്രണയത്തിന് തടസ്സമെന്ന് തോന്നിപ്പിക്കുന്ന സമയത്ത് യാഥാസ്ഥിതിക ചിന്ത ഏറെ ശക്തമായി നിലനിന്നിരുന്ന ഒരു കാലത്ത് ജീവിച്ച മൊയ്തീൻ തന്റെ പ്രണയത്തിന് മതം യാതൊരു വിധത്തിലുമുള്ള തടസ്സവുമല്ല എന്ന് പറയുന്നതിലെ ഗാംഭീര്യമാണ് ചർച്ചാ പ്രസക്തമാകുന്നത്. 

പഴയ കാല കാഴ്ചകൾ സ്ക്രീനിൽ തെളിയുമ്പോൾ സാധാരണ പ്രേക്ഷകന്റെ മനസ്സിലുണരുന്ന ഗൃഹാതുരതയേക്കാൾ ഈ സിനിമയിലെ ദൃശ്യങ്ങൾ ഇക്കാലത്തെ പ്രേക്ഷകരെ കൊണ്ട് ചർച്ച ചെയ്യിക്കുന്ന ചില രാഷ്ട്രീയങ്ങളും ഈ കൂട്ടത്തിൽ പ്രസക്തമാണ്. ഉള്ളാട്ടിൽ ഉണ്ണി മൊയ്തീൻ സാഹിബ് കൊറ്റങ്ങൽ അച്യുതന്റെ കുടുംബ ക്ഷേത്രം സന്ദർശിക്കുന്നതും, ജാതി - മതപരമായ ചട്ടക്കൂടുകളെ മാനിക്കാതെയുള്ള അക്കാലത്തെ പ്രണയവും , കാഞ്ചന മാല കോളേജ് ഹോസ്റ്റലിൽ ദളിതർക്ക് വേണ്ടി ഉയർത്തിയ ശബ്ദവും, കോണ്‍ഗ്രസ്സുകാരനായിരുന്നിട്ടും ഒളിവിൽ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ്കൾക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കാനും അവർക്ക് നാടകം കളിക്കാനുള്ള സ്റ്റേജ് നിർമ്മിക്കാൻ സ്വന്തം വയൽപ്പാടം നികത്താനും തയ്യാറായ അച്യുതന്റെ മനസ്സിലെ സഹിഷ്ണുതയും ഇന്നുള്ളവർക്ക് അതിശയത്തോടെ കാണേണ്ടി വരും ഒരു പക്ഷേ. സഹിഷ്ണുതയുടേയും മതേതരത്വ വാദത്തിന്റെയും വക്താക്കളായ രണ്ടു കുടുംബക്കാരും അഭിമാന ക്ഷതം സംഭവിക്കുമോ എന്ന ഭയം കൊണ്ടാണ് അസഹിഷ്ണുവായും യാഥാസ്ഥിതികരായും പിന്നീട് പെരുമാറുന്നത്. 

കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിത കഥ സിനിമയിലേക്ക് പകർത്തുമ്പോൾ പൊതു ബോധത്തെ തൃപ്തിപ്പെടുത്താനെന്ന വണ്ണം സംവിധായകൻ പല ഗിമ്മിക്കുകളും കാണിച്ചിട്ടുണ്ട്. അതിൽ അപലപിക്കപ്പെടേണ്ട പ്രധാനപ്പെട്ട ഒരു കാര്യം മൊയ്തീന്റെ വാപ്പയായ ഉണ്ണി മൊയ്തീൻ സാഹിബിന് സിനിമയിൽ നൽകിയിരിക്കുന്ന കോസ്റ്റ്യൂം ആണ്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും രൂപ സാദൃശ്യത്തോടെ പ്രിഥ്വി രാജിനേയും പാർവ്വതിയേയും സിനിമയിൽ മനോഹരമായി അണിയിച്ചൊരുക്കിയപ്പോൾ മൊയ്തീന്റെ വാപ്പയുടെ കഥാപാത്രത്തെ രൂപ -സ്വഭാവ സാദൃശ്യങ്ങളൊന്നുമില്ലാത്ത വിധം സായ്കുമാറിനെ കൊണ്ട് അവതരിപ്പിച്ചു. കഥാപാത്രത്തിന്റെ വേഷഭൂഷാദികളിൽ പോലും മായം ചേർക്കുകയാണ് ചെയ്തിരിക്കുന്നത്. മലബാറിലെ മുസ്ലീമുകൾ നീണ്ട താടി നീട്ടി വളർത്തിയവരും തലയിൽ തൊപ്പിയോ തുണിയോ ചുറ്റി നടക്കുന്നവരുമാണ് എന്ന പൊതു കാഴ്ചപ്പാടിനെ ശരി വക്കുന്ന നിലപാടാണ് സംവിധായകൻ അവിടെ സ്വീകരിച്ചു കണ്ടത്. മലബാർ സിംഹം എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ്‌ അബ്ദു റഹ്മാൻ സാഹിബിന്റെ കൂടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ച ഉണ്ണി മൊയ്തീൻ സാഹിബിനെ യാഥാർത്ഥ്യമല്ലാത്ത വിധം ചിത്രീകരിക്കേണ്ട ആവശ്യമെന്തായിരുന്നു എന്ന് ചിന്തിച്ചു പോകുന്നുണ്ട് പല സീനുകളിലും. മകനോടുള്ള പക ഉള്ളിൽ കത്തി നിൽക്കുന്ന ഒരു ബാപ്പയായാണ്‌ ഉണ്ണി മൊയ്തീൻ സാഹിബിനെ സിനിമ കാണിക്കുന്നത്. മകനെ കൊല്ലാനായി തീരുമാനമെടുക്കുന്ന ആ ബാപ്പ മഴ പെയ്യുന്ന ഒരു രാത്രിയിൽ മൊയ്തീനെ വഴിയിൽ തടഞ്ഞു നിർത്തി കൊണ്ട് പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും പിന്മാറില്ല എന്ന് ഉറപ്പായതോടെ മൊയ്തീനെ കുത്തുന്നതുമായാണ് സിനിമ പറയുന്നത്. വാസ്തവവിരുദ്ധമായ ഈ സീനിന്റെ ആവശ്യകത എന്താണ് ? കവലയിൽ വച്ച് കാഞ്ചനമാലയുടെ ചേച്ചിമാരോടോ കൂട്ടുകാരിയോടോ സംസാരിക്കുന്ന മൊയ്തീനെ കണ്ട് ബാപ്പ മൊയ്തീന്റെ അടുക്കലേക്ക് നടന്നു ചെല്ലുകയും തുടർന്നുണ്ടായ എന്തോ ചെറിയ വാക്കേറ്റത്തിൽ കുത്തുകയുമാണ്‌ ഉണ്ടായതെന്ന് മൊയ്തീന്റെ ഇന്നും ജീവിച്ചിരിക്കുന്ന അനിയൻ ഓർക്കുന്നുണ്ട്. സംവിധായകൻ തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ചു എന്ന കാഞ്ചനമാലയുടെ പരാതി കൂടെ കൂട്ടത്തിൽ പരാമർശിക്കേണ്ടി വരും. കമ്യൂണിസ്റ്റ് നേതാവ് കല്ലാട്ട് കൃഷ്ണൻ മറ്റൊരു ജാതിയിൽ പെട്ട സ്ത്രീയെ കല്യാണം കഴിച്ച സമയത്ത് നാട്ടിലുണ്ടായ പ്രശ്നങ്ങളെ വക വക്കാതെ അവർക്ക് അഭയം കൊടുത്ത ആളായിരുന്നു കൊറ്റങ്ങൽ അച്യുതൻ അഥവാ കാഞ്ചന മാലയുടെ അച്ഛൻ. മകളുടെ പ്രണയമറിഞ്ഞ സമയത്ത് സ്വാഭാവികമായും അദ്ദേഹത്തിന് എതിർപ്പുകൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ ആ എതിർപ്പുകൾ  അദ്ദേഹം  ഒരിക്കലും കായികമായോ മറ്റേതെങ്കിലും വിധേനയുള്ള അസഹിഷ്ണുതാ ഭാഷയിലോ   രേഖപ്പെടുത്താൻ  ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. സമൂഹത്തിൽ എത്ര കണ്ട് ആദർശവാനായി ജീവിച്ചവർക്കും സ്വന്തം വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങൾ വരുമ്പോൾ ആദർശ പുസ്തകം അടച്ചു വക്കേണ്ടി വരാറുണ്ട്. ഉണ്ണി മൊയ്തീൻ സാഹിബിനും അച്യുതനും സംഭവിച്ചത് അത് മാത്രമാണ്. അല്ലായിരുന്നെങ്കിൽ മൊയ്തീൻ -കാഞ്ചന പ്രണയത്തിന് അവർക്ക് നീണ്ട കാലം തടസ്സം നിൽക്കേണ്ടി വരുമായിരുന്നില്ല. 

മൊയ്തീന്റെ രാഷ്ട്രീയം എന്തെന്ന് പലരും ഈ സിനിമ കാണുമ്പോൾ ചിന്തിക്കാനിടയുണ്ട്. സിനിമയുടെ തുടക്കത്തിൽ സോഷ്യലിസ്റ്റ് പാർട്ടിക്കാരാനായ മൊയ്തീൻ ഇന്ദിരാ ഗാന്ധിയെ കരിങ്കൊടി കാണിക്കാൻ പോകുന്നതിനെ കുറിച്ചു പറയുന്നുണ്ട്. കരിങ്കൊടി വീശലിനിടയിൽ നടന്ന ലാത്തി ചാർജിൽ പരിക്കേറ്റു വരുന്ന മൊയ്തീനെ കൊണ്ട് കോമഡി സീനുണ്ടാക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. മൊയ്തീന്റെ രാഷ്ട്രീയം സ്വന്തം കാര്യം നേടാൻ വേണ്ടിയുള്ള ഒരു ഉഡായിപ്പ് മാത്രമോ എന്ന് പോലും സംശയിപ്പിക്കുന്ന വിധത്തിലാണ് ആ സീനുകൾ പോലും. ലാത്തി ചാർജിൽ പരിക്ക് പറ്റിയതായി അഭിനയിക്കുക വഴി വരുന്ന പഞ്ചായത്ത് ഇലക്ഷനിൽ ജനങ്ങളുടെ സഹതാപ വോട്ട് തനിക്ക് കിട്ടുമെന്നും സിനിമയിലെ മൊയ്തീൻ പറയുന്നുണ്ട്. എത്ര വാസ്തവ വിരുദ്ധമായാണ് മൊയ്തീന്റെ രാഷ്ട്രീയം പിന്നീട് കാണിക്കുന്നത് എന്ന് നോക്കുക. ഇന്ദിരാഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ച മൊയ്തീൻ ഒറ്റയടിക്ക് അതേ ഇന്ദിരാ ഗാന്ധിയെ കൊണ്ട് സ്പോർട്സ് മാസിക പ്രകാശനം ചെയ്യിപ്പിച്ചതെങ്ങനെ എന്ന് ആർക്കും സംശയം തോന്നാം സിനിമയിൽ. അതിന് ഒറ്റ മറുപടിയെ സിനിമ നൽകുന്നുള്ളൂ. മൊയ്തീൻ അത്രക്കും മിടുക്കനാണ് എന്ന്. എന്നാൽ വെറുമൊരു മിടുക്കൻ കളി മാത്രമായി സിനിമയിൽ വ്യഖ്യാനിച്ച മൊയ്തീൻ - ഇന്ദിരാഗാന്ധി ബന്ധത്തെ കുറിച്ച് മുക്കം നിവാസികൾക്ക് പറയാനുള്ളത് മറ്റൊന്നാണ്. യഥാർത്ഥ മൊയ്തീന്റെ രാഷ്ട്രീയം ഒരു കോമഡി കളിയായിരുന്നില്ല എന്ന് അവരോട് അന്വേഷിച്ചാൽ മനസ്സിലാകും . മൊയ്തീൻ സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഗോവ വിമോചന സമരം നടക്കുകയായിരുന്നു. അന്ന് എൻ സി ശേഖർ രൂപവത്ക്കരിച്ച വിമോചന സേനക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മുക്കം ഹൈസ്ക്കൂളിൽ മൊയ്തീൻ നടത്തിയ ബ്യൂഗിൾ സമരത്തെ കുറിച്ച് നാട്ടുകാർ ഇന്നും ഓർക്കുന്നു. അതൊരു തുടക്കമായിരുന്നു . അത് പിന്നെ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് വരെയുള്ള സ്ഥാനങ്ങളിലേക്ക് വരെ മൊയ്തീനെ കൊണ്ട് ചെന്നെത്തിച്ചിട്ടുണ്ട്. അക്കാലത്താണ് കോഴിക്കോട് വന്ന ഇന്ദിരാഗാന്ധിയെ കരിങ്കൊടി കാണിക്കാൻ മൊയ്തീൻ പോകുന്നതും ലാത്തി ചാർജ്ജ് നടക്കുന്നതൊക്കെ. സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളിൽ ആദർശ വിരുദ്ധമായ പലതും കണ്ടതിനെ തുടർന്ന് പിന്നീട് പാർട്ടിയിൽ നിന്നും മൊയ്തീൻ അകലുകയാണുണ്ടായത്. 

പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബാപ്പയെ ഇലക്ഷനിൽ വെല്ലുവിളിക്കുന്ന സീൻ സിനിമയിലുണ്ടെങ്കിലും ആ സമയത്ത് മൊയ്തീൻ സോഷ്യലിസ്റ്റ് പാർട്ടിക്കാരനല്ല. ആ ഇലക്ഷനിൽ സ്വതന്ത്രനായ് മത്സരിച്ച മൊയ്തീൻ പിന്നീട് വിജയിച്ചതായോ യാതോന്നുമേ സിനിമ പറയുന്നില്ല എന്ന് മാത്രമല്ല തിരഞ്ഞെടുപ്പ് സമയത്തെ മൊയ്തീന്റെ രാഷ്ട്രീയ പ്രചരണങ്ങൾ കാഞ്ചനമാലക്ക് പ്രണയ സന്ദേശം കൈമാറാനുള്ള ഒരു ഉപാധിയായിട്ടാണ് സിനിമ കാണിക്കുന്നത്. മൊയ്തീന്റെ രാഷ്ട്രീയ നിലപാടുകളും സാമൂഹിക പ്രവർത്തനങ്ങളും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും രാഷ്‌ട്രപതി വി.വി ഗിരിക്കും വരെ അറിയാവുന്ന തലത്തിലായിരുന്നു എന്ന് ജീവിച്ചിരിക്കുന്ന പല പ്രമുഖരും ഓർത്തെടുത്ത് പറയുന്നു . നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത കേരളം സന്ദർശിച്ച വേളയിൽ അവരോടൊപ്പം മൊയ്തീന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നതായും പറയുന്നു. അക്കാലത്താണ് അനിതയുടെ പേരിൽ ചിൽഡ്രൻസ് ക്ലബും ടൈലറിംഗ് ക്ലാസ്സും സ്ത്രീശാക്തീകരണത്തിനായി മോചന വിമൻസ് ക്ലബുമൊക്കെ മൊയ്തീൻ തുടങ്ങുന്നത്. സൗജന്യ നേത്ര രോഗ ചികിത്സാ ക്യാമ്പ്, മനുഷ്യാവകാശ പഠന ക്യാമ്പ് അങ്ങിനെ ഒട്ടനവധി പ്രവർത്തനങ്ങൾ പിന്നീട് മൊയ്തീന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായിട്ടുണ്ട്. ഇതിനെല്ലാം രാഷ്ട്രപതിയുടെ പിന്തുണയും മൊയ്തീന് കിട്ടിയിരുന്നു എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. എന്നാൽ ഇതെല്ലാം തന്റെ സിനിമയിൽ പരാമർശവിധേയമാക്കാൻ സംവിധായകൻ ശ്രമിച്ചില്ല എന്നത് ഖേദകരവും അതിനു പകരം മൊയ്തീന്റെ രാഷ്ട്രീയത്തെ വെറും കോമഡിക്കെന്ന പോലെ അവതരിപ്പിച്ചത് അപലപനീയവുമാണ്. 

മൊയ്തീനെ പ്രേമ നായകനായി മാത്രം അവതരിപ്പിച്ചു പോകുന്നതിനിടയിലെ ചില സീനുകളിൽ മിന്നായം പോലെ ഒരു ഭ്രാന്തന്റെ കഥാപാത്രത്തെ കാണാം . സിനിമയിൽ ആ ഭ്രാന്തന് വലിയ പ്രസക്തിയൊന്നുമില്ല. എന്നാൽ മൊയ്തീന്റെ യഥാർത്ഥ ജീവിതത്തിൽ ആ ഭ്രാന്തന് പ്രസക്തിയുണ്ട്. അയാൾക്കൊരു പേരുമുണ്ട് - വേലായുധൻ. ഭ്രാന്തൻ വേലായുധനേയും അയാളുടെ അമ്മയേയും സംരക്ഷിച്ചു പോന്നത് മോയ്തീനായിരുന്നു. മൊയ്തീൻ - കാഞ്ചന പ്രണയത്തിൽ ഇതെല്ലാം കാണിക്കേണ്ട ആവശ്യകതയുണ്ടോ എന്ന് ന്യായമായും ചിന്തിക്കാം. അതിന്റെ ഉത്തരവും കൂടി അറിയാൻ ശ്രമിക്കണം എന്ന് മാത്രം. മൊയ്തീൻ കാഞ്ചനക്ക് എഴുതിയ ഒരു കത്തിൽ കാഞ്ചനമാലയെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ താൻ കേവലമൊരു മരക്കച്ചവടക്കാരനാകു മായിരുന്നുവെന്നും കാഞ്ചനയെ കണ്ട മുതലാണ്‌ തന്റെ ആശയങ്ങള്‍ക്ക് തെളിച്ചമുണ്ടായതും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കാഞ്ചനയാണ് പ്രചോദനമായതെന്നും പറയുന്നുണ്ട്. കാഞ്ചനയെ ഇഷ്ടപ്പെടാനുള്ള കാരണം അവളുടെ മൊഞ്ചല്ല അവളുടെ മനസ്സ് തന്നെയാണ് എന്ന് സിനിമയിൽ മൊയ്തീൻ വ്യക്തമാക്കുന്നതിന്റെ കാരണം അതാണ്‌. എന്നാൽ സിനിമയിൽ മൊയ്തീന് കാഞ്ചനയെ ഇഷ്ടപ്പെടാനുണ്ടായ കാരണം വ്യക്തമാക്കുന്നില്ല എന്ന് മാത്രം. 

മൊയ്തീന്റെ കലാ സാംസ്ക്കാരിക പ്രവർത്തനങ്ങളെ കുറിച്ച് കൂടി ഇവിടെ പറയാതിരിക്കാൻ സാധ്യമല്ല. സിനിമയിൽ മൊയ്തീൻ എഴുതി സംവിധാനം ചെയ്ത എന്ന് പറയുന്ന "വെളിച്ചം വിളക്കന്വേഷിക്കുന്നു" എന്ന നാടകത്തെ അവതരിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം ശ്രദ്ധിക്കുക. കൊറ്റങ്ങൽ കാഞ്ചനമാലയോടുള്ള പ്രണയം സമൂഹത്തിൽ തുറന്നു പറയാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു തട്ടിക്കൂട്ട് കോമഡി നാടകം എന്ന നിലക്കാണ് സിനിമയിൽ ആ നാടകം അരങ്ങേറുന്നത്. കാഞ്ചനമാലയുടെ സഹോദരങ്ങളോടുള്ള വെല്ലുവിളികളും അപഹാസ്യവും നിറഞ്ഞു നിൽക്കുന്ന അത്തരത്തിലൊരു നാടകം അവതരിപ്പിക്കാൻ മൊയ്തീൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. യഥാർത്ഥത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള മനുഷ്യന്റെ വിഭാഗീയ ചിന്തകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു നാടകമായിരുന്നു "വെളിച്ചം വിളക്കന്വേഷിക്കുന്നു". അതെഴുതിയത് മൊയ്തീനുമല്ല. പ്രശസ്ത നാടകകൃത്തും ചലച്ചിത്ര തിരക്കഥാകൃത്തും എഴുത്തുകാരനുമൊക്കെയായിരുന്ന ശ്രീ കെ.ടി മുഹമ്മദിന്റെ ആ നാടകത്തിൽ ഹിന്ദു -മുസ്ലീം പ്രണയം കൈകാര്യം ചെയ്യപ്പെടുന്നതോടൊപ്പം കഥാപാത്ര സംഭാഷണങ്ങൾക്ക് സാമൂഹികതലത്തിൽ ഏറെ പ്രസക്തിയും നൽകിയിരുന്നു. ഇതെല്ലാം സൌകര്യപൂർവ്വം മറന്നു കൊണ്ട് സിനിമയിലെ നാടകത്തിൽ മൊയ്തീൻ അവതരിപ്പിക്കുന്ന കഥാപാത്രം നാടകാവസാനം തന്നെ വെടി വക്കാൻ ഒരുങ്ങുന്ന കാമുകിയുടെ സഹോദരനോട് കോമഡി ഷോകളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും വിധം "തോക്കിൽ ഉണ്ട വേണമെടാ ..ഉണ്ട " എന്ന ഡയലോഗ് അടിച്ചു കൊണ്ട് നാടകം അവസാനിപ്പിക്കുകയാണ്. ചങ്ങമ്പുഴയുടെ 'ശാരദാംബരം ചാരു ചന്ദ്രികേ' എന്ന ഗാനം രമേഷ് നാരായണന്റെ സംഗീതത്തിൽ ജയചന്ദ്രനും ശിൽപ്പ രാജും അതിമനോഹരമായി ആലപിക്കുന്നുണ്ട് ആ നാടകത്തിലെ ഗാന രംഗത്തിൽ. ഗാന രംഗത്തെ ചോദ്യം ചെയ്താലും ഗാനത്തെ ഒരാൾക്കും ചോദ്യം ചെയ്യാൻ പറ്റാത്ത വിധം മനോഹരമായ ഒരു ഗാനമായിരുന്നു അത്. അക്കാലത്ത് സ്വന്തമായി നാലോളം സിനിമകൾ മൊയ്തീൻ നിർമ്മിച്ചെന്നും സത്യനും ജയനും അടക്കമുള്ള താരങ്ങളോട് മൊയ്തീന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായും അറിയാൻ സാധിക്കുന്നു. 

ഇരുവഴഞ്ഞിപ്പുഴ മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയത്തിനും വിരഹത്തിനും ഒരു മൂക സാക്ഷിയായി സിനിമയിലുടനീളം കാണാം. സംവിധായകൻ തന്റെ സിനിമയിൽ പുഴയുടെ ആ ഒരു സാധ്യതയെ വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. ജോമോന്റെ ക്യാമറ പോലും പുഴയെ പ്രണയിച്ചു പോയോ എന്ന് തോന്നിപ്പിക്കും വിധമുള്ള മനോഹരമായ ദൃശ്യാവിഷ്ക്കാരം എന്ന് തന്നെ പറയാം. ഇരുവഴഞ്ഞി പുഴ അറബിക്കടലിന് ഉള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാണ് എന്ന് പറഞ്ഞ് കാഞ്ചനക്ക് ആത്മവിശ്വാസം നൽകുമ്പോൾ പശ്ചാത്തലത്തിൽ ഒഴുകിയിരുന്ന അതേ പുഴക്ക് പിന്നീട് എപ്പോഴായിരിക്കാം മൊയ്തീനെ കാഞ്ചനമാലയിൽ നിന്നും കവർന്നെടുക്കണം എന്ന ചിന്ത വന്നു കാണുക ? കാഞ്ചനമാലക്ക് മൊയ്തീനെ നഷ്ടമാകാൻ കാരണക്കാരിയായ ആ പുഴയോടുള്ള അമർഷം സിനിമ കാണുന്ന പ്രേക്ഷകനെ തോന്നിപ്പിക്കും വിധമുള്ള സീനുകൾ സംവിധായകൻ സിനിമയിൽ കൂട്ടി ചേർത്തിട്ടുണ്ടെങ്കിലും മറ്റൊരു സത്യം മറച്ചു വക്കുകയാണ്. മൊയ്തീന്റെ മരണം നടക്കുന്ന അതേ ദിവസം അതേ സമയം അതേ പുഴയിൽ ചാടി മരിക്കാൻ കൊതിച്ചതായി യഥാർത്ഥ കാഞ്ചനമാല പറയുന്നു. അന്ന് ബന്ധുക്കളുമൊത്ത് ബസിൽ ഒരിടത്തേക്ക് യാത്ര ചെയ്യവേ പാലത്തിനു മുകളിൽ നിന്നും കര കവിഞ്ഞൊഴുകുന്ന പുഴയെ അവർ അറിയാതെ നോക്കി നിന്നെന്നും ആത്മഹത്യയെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത അവർ അന്നാദ്യമായി ആ പുഴയിലേക്ക് ചാടി മരിക്കാൻ ആഗ്രഹിച്ചതായും പറയുന്നു. എന്നാൽ അവരറിഞ്ഞിരുന്നില്ല മൊയ്തീൻ അതേ സമയം ഇരുവഴഞ്ഞിപ്പുഴയുടെ ആഴങ്ങളിൽ ശ്വാസം മുട്ടി മരിച്ചു കൊണ്ടിരിക്കുകയായിരുന്നെന്ന്. സിനിമയിൽ ഇതേ കുറിച്ച് പറയുന്നില്ല. അവിടെ നമുക്ക് കാണാൻ സാധിക്കുക മൊയ്തീന്റെ മരണ വാർത്ത കേട്ട് തകരുന്ന കാഞ്ചനമാലയെയാണ്. ആധുനിക ശാസ്ത്രം വസ്തുതാപരമായ പ്രതിഭാസമായി ഒരിക്കലും പരിഗണിച്ചിട്ടില്ലാത്ത ഇന്ദ്രിയാതീത സന്ദേശം അഥവാ ടെലിപ്പതി പോലെ എന്തോ ഒന്ന് മൊയ്തീന്റെ മരണ സമയത്ത് കാഞ്ചനമാലയിൽ സംഭവിച്ചു എന്ന് വിശ്വസിക്കേണ്ടി വന്നാൽ അതിൽ തെറ്റ് പറയാനൊക്കില്ല. കാരണം മൊയ്തീന്റെയും കാഞ്ചനമാലയുടെയും ഇടയിൽ നില നിന്നിരുന്ന പ്രണയം അത്രക്കും ഗാഡമായിരുന്നു. 

മൊയ്തീൻ- കാഞ്ചനമാല പ്രണയത്തെ ശക്തവും ഗാഡവുമെന്നൊക്കെ വിലയിരുത്തുന്ന സമയത്തും മൊയ്തീന്റെ മറ്റൊരു നിലപാടിനെ ചൂണ്ടി അത് ശരിയോ തെറ്റോ എന്ന് ചിലരെങ്കിലും ചോദിക്കാവുന്ന ഒരു സംഭവം കൂടി ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നു. സിനിമയിൽ മൊയ്തീന് വേണ്ടി ഒരു കല്യാണ ആലോചന നടക്കുന്ന സീനുണ്ട്. ആ കല്യാണത്തിന് തനിക്ക് സമ്മതമല്ലെന്നും താൻ കൊറ്റങ്ങലിലെ കാഞ്ചനമാലയുമായ് പ്രണയത്തിലാണെന്നും തുറന്നു പറഞ്ഞു കൊണ്ട് ബാപ്പയെ ധിക്കരിക്കുന്ന മൊയ്തീൻ വീട് വിട്ടിറങ്ങി പോകുന്നതായാണ് സിനിമ കാണിക്കുന്നത്. യഥാർത്ഥത്തിൽ ബാപ്പയുടെ നിർബന്ധ പ്രകാരം മൊയ്തീൻ ഒരു നിക്കാഹ് ചെയ്യുന്നുണ്ട്. ബാപ്പയുടെ അഭിമാനം കാക്കാൻ വേണ്ടി മാത്രം ചെയ്ത ആ നിക്കാഹിന് ശേഷം മൊയ്തീൻ കാഞ്ചനമാലയോട് നീതി കാണിക്കാനായി ആ വിവാഹ ബന്ധം തലാഖ് ചൊല്ലി അവസാനിപ്പിക്കുകയാണുണ്ടായത്. ഇത് മൊയ്തീന്റെ ബാപ്പക്ക് കടുത്ത അപമാനം ഉണ്ടാക്കുകയും ബാപ്പ മൊയ്തീനെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സിനിമയിൽ ഇതിനു മറ്റൊരു ഭാഷ്യമാണ് ഉള്ളതെന്ന് മാത്രം. 

കാത്തിരുപ്പിന്റെ തീവ്രത ഏറ്റവും നന്നായി  അവതരിപ്പിച്ച സിനിമകൾ ഒരു പക്ഷേബാലു മഹേന്ദ്രയുടെ യാത്രയും പ്രിയദർശന്റെ കാലാപനിയും, സിബി മലയിലിന്റെ ദേവദൂതനുമൊക്കെ തന്നെയായിരിക്കും. നിഖിൽ മഹേശ്വർ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നറിയാതെ വർഷങ്ങളോളം അലീന കാത്തിരുന്നതും, ആന്തമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകളിലെ ജയിൽ ശിക്ഷ കഴിഞ്ഞ് എന്നെങ്കിലും ഗോവർദ്ധൻ തിരിച്ചുമായിരിക്കും എന്ന പ്രതീക്ഷയിൽ പാർവ്വതി കാത്തിരിക്കുന്നതും, ഉണ്ണിക്കൃഷ്ണന് വേണ്ടി കുന്നിൻ മുകളിൽ ആയിരം വിളക്കുകൾ കൊളുത്തി തുളസി കാത്തിരുന്നതും കാണുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ തോന്നിയ നൊമ്പരമൊക്കെ ഓർത്ത് പോകുന്നുണ്ട് എന്ന് നിന്റെ മൊയ്തീൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ. ഡയറി താളുകളിൽ അച്ചടിച്ച വർഷങ്ങൾ കാണിച്ചു കൊണ്ടാണ് കാലത്തിന്റെ സഞ്ചാരം പ്രധാനമായും ഈ സിനിമയിൽ കാണിക്കുന്നത്. വർഷങ്ങൾ നീണ്ട പ്രണയവും കാത്തിരിപ്പുമൊക്കെ ഒരൊറ്റ പാട്ടിലൊതുക്കി കാണിച്ചത് കൊണ്ടാകാം പ്രണയ സാക്ഷാത്ക്കാരത്തിനായുള്ള മൊയ്തീൻ- കാഞ്ചനമാലയുടെ കാത്തിരുപ്പിന്റെ തീവ്രതയൊന്നും വേണ്ട പോലെ അനുഭവപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടില്ല. പ്രേക്ഷകന് എന്തെങ്കിലും അനുഭവപ്പെട്ടെങ്കിൽ തന്നെ അത് കാഞ്ചനമാലയുടെയും മൊയ്തീന്റെയും യഥാർത്ഥ കഥ അറിയാവുന്നത് കൊണ്ട് മാത്രം. അതേ സമയം നീണ്ട പത്ത് പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മൊയ്തീനും കാഞ്ചനയും തമ്മിൽ കാണുന്ന നിമിഷം അവർക്കുണ്ടാകുന്ന ആകാംക്ഷയും മൊയ്തീന്റെ അകാലത്തിലുള്ള വേർപാടും പ്രേക്ഷകനിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = നവാഗത സംവിധായകൻ എന്ന നിലക്ക്  RS വിമൽ മികവ് കാണിച്ചെങ്കിലും കാഞ്ചന മാലയുടെ ജീവിതത്തോടും ചരിത്രത്തോടും നീതി പുലർത്താൻ ഈ സിനിമക്ക് സാധിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. വെറുമൊരു കൊമേഴ്സ്യൽ സിനിമ എന്ന നിലയിൽ മാത്രം കണ്ടു തീർക്കാൻ തീരുമാനിച്ചാൽ എന്ന് നിന്റെ മൊയ്തീൻ ആസ്വാദന ഭംഗം വരുത്താത്ത നല്ലൊരു സിനിമ തന്നെയാണ്. വരികളാലും സംഗീതത്താലും ദൃശ്യാവിഷ്ക്കാരത്താലും ആരും ഇഷ്ടപ്പെട്ടു പോകുന്ന മനോഹര പാട്ടുകൾ, ജോമോന്റെ ക്യാമറ, പാർവ്വതി, പ്രിഥ്വി രാജ്, ടോവിനോ തോമസ്‌ എന്നിവരുടെ മികച്ച പ്രകടനങ്ങൾ എന്നിവ സിനിമയുടെ മികവിന്റെ പ്രധാന ഘടകങ്ങളാണ്. ഇങ്ങിനെയും പ്രണയങ്ങൾ ഉണ്ടായിരുന്നു എന്ന് പുത്തൻ തലമുറയോട് പറഞ്ഞു കൊടുക്കുക കൂടിയാണ് ഈ സിനിമ ചെയ്യുന്നത്. 

*വിധി മാർക്ക്‌ = 7/10 

-pravin-

Friday, October 2, 2015

എല്ലാം ഒരു 'മായ"യോ ?

പേടിപ്പെടുത്തുന്ന പ്രേത രൂപങ്ങൾ, ശബ്ദങ്ങൾ, കഥാപാത്രങ്ങൾ എന്നിവ അതിനൊത്ത ഒരു കഥാ പശ്ചാത്തലത്തിൽ  അവതരിപ്പിക്കുന്ന രീതിയാണ് മിക്ക ഹൊറർ സിനിമകളും പിന്തുടരുന്നത്.  അത് കൊണ്ട് തന്നെ ഭയത്തിന്റെ ആസ്വാദനം മാത്രമാണ് ഹൊറർ  സിനിമകളിൽ നിന്ന് പ്രതീക്ഷിക്കാനും സാധിക്കുമായിരുന്നുള്ളൂ. ഹൊറർ സിനിമയെന്നാൽ പ്രേത സിനിമ തന്നെ  എന്ന ഒരു പൊതു ധാരണക്ക് വിപരീതമായി പിന്നീട് പല ഹൊറർ സിനിമാ പരീക്ഷണങ്ങളും നടക്കുകയുണ്ടായിട്ടുണ്ട്. ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഒരു ക്ലാസ്സ് പ്രേത സിനിമ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന 'ഭാർഗ്ഗവീ നിലയ' മാണ് എന്ന് തോന്നുന്നു  പ്രേതങ്ങൾക്ക് ഉണ്ടാകേണ്ട സ്വഭാവ ഗുണങ്ങളെ കുറിച്ചും വസ്ത്ര രീതികളെ കുറിച്ചുമൊക്കെ വളരെ ആധികാരികമായി പറഞ്ഞു തുടങ്ങിയത്.  വെള്ള വസ്ത്രം ധരിച്ച്   അർദ്ധ രാത്രിയിൽ ചിലങ്ക കിലുക്കി കൊണ്ട് നിലം  തൊടാതെ സഞ്ചരിക്കുന്ന പ്രേത രൂപങ്ങളെ പിന്നീടങ്ങോട്ട് പല സിനിമകളും കടം കൊള്ളുകയാണുണ്ടായത്. അത് കൊണ്ട് തന്നെ പിന്നീട് വന്ന പ്രേത സിനിമകളുടെ അവതരണ രീതിയിലും കഥയിലുമൊന്നും വലിയ പുതുമകൾ പ്രേതീക്ഷിക്കാനില്ലായിരുന്നു.  ദുർ മരണവും  പ്രേതവും അതിന്റെ പ്രതികാര ദാഹവും ഒടുക്കം മന്ത്രവാദിയുടെ പൂജയും പ്രേതത്തെ ഒഴിപ്പിക്കലുമൊക്കെയായി തുടർന്ന് കൊണ്ടിരുന്ന  പ്രേത സിനിമകളിൽ  സാങ്കേതികപരമായ വല്ല പുതുമകളും   ഉണ്ടോ  എന്ന് മാത്രമാണ് നോക്കേണ്ടിയിരുന്നുള്ളൂ. വൈകിയെങ്കിലും ഇത്തരം ക്ലീഷേ പ്രേത സങ്കൽപ്പങ്ങളെ ഒഴിവാക്കി കൊണ്ട് പുതുമകൾ പരീക്ഷിക്കാൻ  ഇന്ത്യൻ സിനിമാ ലോകവും തയ്യാറായി എന്നത് ആശാവഹമായ ഒരു കാര്യമാണ്. സമീപ കാല  തമിഴ് സിനിമകളിൽ ഇത്തരം പരീക്ഷണങ്ങൾ ഏറെ നടന്നിട്ടുണ്ട്. കോമഡി, ഡ്രാമ, സൂപ്പർ നാച്ചുറൽ, സസ്പെൻസ് ത്രില്ലർ  വിഭാഗത്തിൽ പെടുത്താവുന്ന  കഥകളെ   ഹൊറർ സബ്ജക്റ്റുമായി കൂട്ടിയിണക്കി കൊണ്ട് ഈ കഴിഞ്ഞ വർഷങ്ങളിൽ തമിഴ് സിനിമാ ലോകത്ത് പല പരീക്ഷണ സിനിമകളും  അവതരിപ്പിക്കപ്പെടുകയുണ്ടായി.   അശ്വിൻ ശരവണൻ എഴുതി സംവിധാനം ചെയ്ത 'മായ' ഈ  കൂട്ടത്തിലെ  മറ്റൊരു പരീക്ഷണമാണ്. 

സിനിമക്കുള്ളിൽ മറ്റൊരു സിനിമാ കഥ  പറഞ്ഞു കൊണ്ട്  കഥ  പറയുന്ന രീതി ഏറെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ   ഇവിടെ ഏതാണ് സിനിമാ കഥ ഏതാണ് സംഭവ കഥ എന്ന് മനസിലാക്കാൻ പറ്റാത്ത വിധമാണ് "മായ"യുടെ കഥ അവതരിപ്പിക്കുന്നത്. ബ്ലാക്ക് ആൻഡ്‌ വൈറ്റിലും കളറിലുമായി രണ്ടു കഥകളാണ് ഒരേ സമയത്ത് പറഞ്ഞു പോകുന്നത്. ഇത് രണ്ടും  തമ്മിൽ എന്ത് ബന്ധം എന്ന് ഒരു വേള സംശയിക്കാമെങ്കിലും സിനിമ മുന്നേറുന്ന സമയത്ത് രണ്ടും കണക്റ്റ് ചെയ്ത് വായിച്ചെടുക്കാൻ പ്രേക്ഷകന് സാധിക്കാതെ പോയാൽ   സിനിമ ഒരു പുക മാത്രമായി  അനുഭവപ്പെടാം. ബ്ലാക്ക് ആൻഡ്‌ വൈറ്റും കളറും  ആയി പറയുന്ന കഥയെ വേർ തിരിച്ചു മനസിലാക്കാനായി പ്രത്യേകിച്ച് എളുപ്പ വഴികളൊന്നും സംവിധായകൻ ചേർക്കുന്നില്ല എന്ന് മാത്രമല്ല രണ്ടു കഥയും നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കഥയാക്കി അനുഭവപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ ഒരു സങ്കീർണ്ണത പ്രേക്ഷകർക്ക് ഒരൽപ്പം ലാഗ് തോന്നിച്ചാലും കുറ്റം പറയാനാകില്ല. മറ്റു ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്തമായി എന്തൊക്കെയോ ചേരുവകൾ ഈ സിനിമയിലുണ്ട് എന്ന് തോന്നിപ്പിച്ചു കൊണ്ട് സിനിമ കാണാനായി പ്രേക്ഷകനെ പിടിച്ചിരുത്താനാണ് ആദ്യ സീനുകളിൽ കൂടെ സംവിധായകൻ ശ്രമിക്കുന്നത്.  മായയുടെ കഥ അങ്ങിനെയാണ് പറഞ്ഞു തുടങ്ങുന്നതും.  മായാവനം എന്ന കാടും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന പേടിപ്പെടുത്തുന്ന വിവരണങ്ങളും ആദ്യമേ സിനിമ കാണുന്നവർക്ക് പറഞ്ഞു കൊടുക്കുന്നുവെങ്കിലും മായയുടെ  യഥാർത്ഥ  കഥ  സംവിധായകൻ ആദ്യ പകുതി അവസാനിക്കും  വരെ സമർത്ഥമായി മൂടി വക്കുകയാണ് ചെയ്യുന്നത്. രണ്ടാം പകുതിയിലാകട്ടെ  മായയുടെ ജീവിത കഥയിലേക്കെന്ന പോലെ തുടങ്ങിയ  അന്വേഷണം അപ്സരയുടെ  (നയൻ താര)  ജീവിതത്തിലേക്ക് കൂടിയുള്ള അന്വേഷണമായി  പരിവർത്തനപ്പെടുന്നു. 

മായ ആരായിരുന്നെന്നും എന്തായിരുന്നെന്നും ദൃശ്യവത്ക്കരിച്ച് കാണിക്കാൻ സംവിധായകൻ മെനക്കെടുന്നില്ല. പകരം സിനിമയിലെ തന്നെ പല പല കഥാപാത്രങ്ങൾ അവരവർക്ക് കേട്ടറിവുള്ള മായയുടെ കഥ വാക്കുകളാൽ വിവരിക്കുകയാണ് ചെയ്യുന്നത്. അങ്ങും ഇങ്ങുമായി സിനിമക്കിടയിൽ ഇപ്രകാരം കേട്ട് കൊണ്ടിരിക്കുന്ന ആ കഥയെ പ്രേക്ഷകർ വേണം കൂട്ടി യോജിപ്പിച്ചു വായിക്കാൻ. മായയുടെ ഒരു ഏകദേശ കഥാരൂപം പ്രേക്ഷകൻ സ്വന്തം മനസ്സിന്റെ സ്ക്രീനിൽ കാണണം എന്ന് സാരം. പ്രേക്ഷകൻ visualize ചെയ്യേണ്ട ആ കഥ ഇങ്ങിനെയായിരുന്നു. മായ മാത്യൂസ് സമ്പന്നയായ ഒരു കുടുംബത്തിലെ അംഗമായിരുന്നു. അവൾ പ്രേമിച്ചവനെ തന്നെ അവൾ വിവാഹവും ചെയ്തു. അവരുടെ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ അവൾ രണ്ടു കാര്യങ്ങൾ മനസിലാക്കുന്നു. ഒന്ന് - അവൾ ഗർഭിണിയാണ്. രണ്ട് - അവളുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്. മനോനില തെറ്റിയ അവൾ ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലുന്നു. ബന്ധുക്കൾ അവളെ നഗരത്തിലെ ഒരു മാനസികാശുപത്രിയിൽ തള്ളുകയാണ് പിന്നീട്. ചികിത്സക്കായി ഇപ്രകാരം അവിടെയെത്തുന്ന പല രോഗികളെയും പിന്നീടാരും വന്നു കാണുകയോ അന്വേഷിച്ചു നോക്കുകയോ ചെയ്യാത്ത ഒരു സ്ഥിതിയാണ് അവിടെ ഉണ്ടായിരുന്നത്. ഇത് മുതലെടുക്കുന്ന ആശുപത്രി മാനെജ്മെന്റ് കാട്ടിനുള്ളിൽ രഹസ്യമായി പണിത ഒരു കെട്ടിടത്തിലേക്ക് ഇങ്ങിനെയുള്ള രോഗികളെ മാറ്റി പാർപ്പിക്കുകയും അവരിൽ നിരന്തരം മരുന്ന് പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത് കൊണ്ടിരുന്നു. ഗർഭിണിയായ മായയും ആ കെട്ടിടത്തിലേക്ക് പിന്നീട് മാറ്റപ്പെടുകയുണ്ടായി. മരുന്ന് പരീക്ഷണത്തിന്‌ വിധേയമാകുന്നതിനിടയിൽ മരണപ്പെടുന്നവരെ ആ കാട്ടിൽ തന്നെ പലയിടങ്ങളിലായി മറവു ചെയ്യുകയാണ് പതിവ്. സ്വബോധമുള്ള രോഗികൾ പലരും ഇവിടുന്നു രക്ഷപ്പെടാൻ ശ്രമിക്കുമെങ്കിലും അവരെ വെടി വച്ച് കൊന്നു കുഴിച്ചിടുമായിരുന്നു. മായ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നത് ഈ കാലത്താണ്. എന്നാൽ ജനിച്ച് ദിവസങ്ങൾക്കകം അവളിൽ നിന്ന് ആ കുഞ്ഞിനെ ആശുപത്രി ജീവനക്കാർ മറ്റെങ്ങോട്ടോ മാറ്റുന്നു. മായ ആ കുഞ്ഞിനെ കുറിച്ച് നിരന്തരം ആശുപത്രി അധികൃതരോട് അന്വേഷിക്കുമായിരുന്നു. അപ്പോഴെല്ലാം അവർ സത്യമായും നിന്റെ കുഞ്ഞ് ഞങ്ങളുടെ കയ്യിൽ ഇല്ല എന്ന മറുപടി മാത്രം പറഞ്ഞു കൊണ്ടിരുന്നു. പിന്നീട് അവൾ ചോദിച്ചില്ലെങ്കിലും അവളെ പരിഹസിക്കാനും പ്രകോപിപ്പിക്കാനുമായി അവർ ആ മറുപടി ആവർത്തിച്ചു. മരുന്ന് പരീക്ഷണത്തിനിടെ കാഴ്ച നഷ്ടപ്പെട്ട മായ മായ പിന്നീട് കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിക്കുകയാണ്. മായയെ മറവു ചെയ്യുന്ന സമയത്ത് അവളുടെ ഡയറിയും തന്റെ കുട്ടിക്കായി അവൾ എടുത്ത് വച്ചിരുന്ന കളിപ്പാട്ടവും അവളോട്‌ കൂടെ മണ്ണിട്ട്‌ മൂടി. മറവ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പലരും മറ്റൊരു കാര്യം അറിയുന്നത്. മായയുടെ കൈ വിരലിൽ വില പിടിപ്പുള്ള രത്നക്കല്ല് പതിച്ച ഒരു മോതിരം ഉണ്ടായിരുന്നെന്ന്. ആ മോതിരം ലഭിക്കാനായി പലരും കാട്ടിൽ കുഴി തോണ്ടാൻ പോയെന്നും ആ പോയവരെയൊക്കെ മായയുടെ പ്രേതം കൊന്നെന്നുമാണ് കേട്ട് കേൾവി. അങ്ങിനെയാണ് ആ കാടിന് മായാവനം എന്ന് പേര് പോലും വരുന്നത്. ഇത്രയുമാണ് മായയെ കുറിച്ച് പ്രേക്ഷകർ മനസ്സിൽ എഡിറ്റ്‌ ചെയ്ത് visualize ചെയ്യേണ്ട കഥ.

പ്രേത കഥകളിൽ ലോജിക്കിനെ കുറിച്ച് ചോദിക്കുന്നതിൽ പരിധികൾ ഉണ്ട്. എന്നാലും മിനിമം ലോജിക്കുകൾ എല്ലാത്തരം കഥകൾക്കും ബാധകമാണല്ലോ അതെന്തു കൊണ്ട് ഈ സിനിമയിൽ പാലിക്കുന്നില്ല എന്ന ചോദ്യങ്ങൾ ധാരാളമായി കേൾക്കാൻ സാധ്യതയുണ്ട്. പാതി രാത്രിക്ക് മാത്രം എന്ത് കൊണ്ട് ആളുകൾ  മായാവനത്തിൽ   രത്നക്കല്ല് തിരയാനായി പോകുന്നു, പ്രോഫസ്സർ ക്യാമറയും തൂക്കി കാട്ടിലേക്ക് എന്തിനാണ് രാത്രി തന്നെ പോകുന്നത്, പൊതുവേ പകൽ പോലും ആള് പോകാത്ത ആ കാട്ടിൽ രാത്രി രഹസ്യമായി ഒന്നും പോയി ചെയ്യേണ്ടതിന്റെ ആവശ്യകതയില്ല എന്ന് സിനിമ തന്നെ വ്യക്തമാക്കുമ്പോഴും പലരും രാത്രി മാത്രം കാട്ടിലേക്ക് യാത്ര തിരിക്കാൻ ആഗ്രഹിക്കുന്നത് എന്ത് കൊണ്ട് എന്ന് തുടങ്ങി ഒരായിരം സംശയങ്ങൾ ഉയർത്തിയാലും അതിന് മറുപടിയില്ല. കാരണം സിനിമക്കുള്ളിലെ 'ഇരുൾ' എന്ന ഹൊറർ  സിനിമയിലാണ് ഇത്തരം സംഗതികൾ നടക്കുന്നത്. ഒരു ഹൊറർ സിനിമക്ക് വേണ്ട ക്ലീഷേ വിഭവങ്ങളെ സിനിമക്കുള്ളിലെ സിനിമയിൽ അവതരിപ്പിക്കുക വഴി യഥാർത്ഥ സിനിമയിൽ അവതരിപ്പിച്ചാൽ ഉണ്ടായേക്കാവുന്ന വിമർശനങ്ങളെ സമർത്ഥമായി ഒഴിവാക്കി കൊണ്ട് തനിക്ക് പറയാനുള്ള കഥയെ പരമാവധി  യുക്തി ഭദ്രമാക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ ചെയ്തത്. എന്നാൽ ആദ്യമേ സൂചിപ്പിച്ച പോലെ ഈ സങ്കീർണ്ണത എത്ര പേർ മനസ്സിലാക്കി കൊണ്ട് സിനിമയെ ആസ്വദിച്ചു കാണും എന്നത് ചോദ്യമാണ്.  പ്രത്യേകിച്ചു പറഞ്ഞാൽ അവസാന സീനുകളിലേക്ക് എത്തുമ്പോൾ  പ്രേതം  എന്നത് ഒന്നിലധികം രൂപങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിക്കുന്ന തരത്തിലുള്ള ഒരു കോമാളിക്കളിയായി അനുഭവപ്പെടുത്തുന്നുമുണ്ട് . കണ്ടു മറന്ന ഹോളിവുഡ് സിനിമകളിലെ ഹൊറർ സീനുകൾ അതേ പടി ചിത്രീകരിക്കാൻ ശ്രമിച്ചതും ആസ്വാദനത്തിൽ കല്ല്‌ കടിയുണ്ടാക്കുന്നു. മിസ്കിന്റെ 'പിസാസ്' സിനിമയിൽ കണ്ടു മറന്ന ചില പ്രേത കാഴ്ചകൾ 'മായ' യിലും ആവർത്തിക്കുന്നതായി കാണാം . 

ദൃശ്യ സാങ്കേതിക പരിചരണത്തിലെ  പരിചയ സമ്പത്തിന്റെ അഭാവവും മറ്റു ചില പോരായ്മകളും  'മായ'യെ ഒരു മായ പോലെ കണ്ടിരിക്കാൻ നിർബന്ധിപ്പിക്കുമ്പോഴും സിനിമയുടെ  സ്ക്രിപ്റ്റും  അവതരണരീതിയിലെ പരീക്ഷണങ്ങളും   മികച്ചു തന്നെ നിൽക്കുന്നു.  ഉമാ ദേവി എഴുതി റോണ്‍ ഏതൻ യോഹാന്റെ സംഗീതത്തിൽ  ശ്വേതാ മോഹൻ പാടിയ "നാനേ വരുവായേൻ" എന്ന ഗാനം  ഒരിക്കൽ കേട്ടാൽ മതിയാകും  ഹൃദയത്തിലേറ്റാൻ. ഒരു അമ്മക്ക് കുട്ടിയോടുള്ള സ്നേഹം, കരുതൽ, പ്രതീക്ഷ എന്ന് വേണ്ട എല്ലാ വികാരങ്ങളും ഇത് പോലെ ചേർത്തലിയിച്ച ഒരു താരാട്ട് പാട്ട്  ഈ അടുത്താരും കേട്ടിരിക്കാൻ  വഴിയില്ല. അത്രക്കും മനോഹരമായ ഒരു ഗാനം . 

ആകെ മൊത്തം ടോട്ടൽ = സങ്കീർണ്ണമായ  അവതരണ രീതി ഉള്ളത് കൊണ്ട്  ഒരു വ്യത്യസ്ത സിനിമ ആസ്വാദനം എല്ലാവർക്കും  അനുഭവപ്പെടണം എന്നില്ല. എന്നാൽ ആ സങ്കീർണ്ണതയെ അതിന്റെ സെൻസിൽ എടുത്താൽ ആസ്വദിക്കാവുന്ന ഒരു നല്ല സിനിമയുമാണ് മായ. വേറിട്ട സിനിമാ പരീക്ഷണങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ സിനിമ കാണുക. 

* വിധി മാർക്ക് = 7/10 

-pravin-