Friday, April 20, 2018

മെർക്കുറി - നിശബ്ദ സിനിമയുടെ തിരിച്ചു വരവ്

1913 ലെ  രാജ ഹരിശ്ചന്ദ്ര തൊട്ട് 1987 ൽ ഇറങ്ങിയ പുഷ്പക വിമാന വരെയുള്ള ഇന്ത്യൻ നിശബ്ദ സിനിമകളുടെ  കൂട്ടത്തിലേക്കാണ് കാർത്തിക് സുബ്ബ രാജിന്റെ 'മെർക്കുറി' കടന്നു വരുന്നത്.   ആദ്യ കാലങ്ങളിൽ സാങ്കേതിക വിദ്യയുടെ പരിമിതികൾ കൊണ്ട് ഡബ്ബിങ്ങും പശ്ചാത്തല സംഗീതവും അടക്കം പല ചേരുവകളും ഇല്ലാതെയുള്ള സിനിമാ നിർമ്മാണങ്ങൾ മാത്രമേ സാധ്യമായിരുന്നുള്ളൂ.  ശബ്ദ ഘോഷങ്ങളും പശ്ചാത്തല സംഗീതവുമൊക്കെയായി സിനിമാ നിർമ്മാണ മേഖല  പുതുക്കപ്പെട്ടപ്പോൾ മാത്രമാണ് പഴയ സിനിമകളെ നിശബ്ദ സിനിമകൾ എന്ന് വിളിക്കാൻ തുടങ്ങിയത് പോലും. ചാർളി ചാപ്ലിൻ സിനിമകൾക്കൊക്കെ ആഗോള തലത്തിൽ ഇപ്പോഴുമുള്ള സ്വീകാര്യത കണക്കിലെടുക്കുമ്പോൾ ഈ  സാങ്കേതിക കാലത്തെ  നിശബ്ദ സിനിമകൾക്ക് ആസ്വാദനത്തിന്റെ പുത്തൻ മാനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നിരുന്നിട്ടും ആ ഒരു ജനറിൽ  കാര്യമാത്രമായ സിനിമാ നിർമ്മാണങ്ങൾ ഇക്കാലയളവിൽ  ഉണ്ടായിട്ടില്ല എന്നത് ആശ്ചര്യമാണ്.  ഈ ഒരു  സാധ്യതയെ പ്രയോജനപ്പെടുത്തി കൊണ്ട്  നിശബ്ദ സിനിമാ നിർമ്മാണങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിക്കുക കൂടിയാണ് 'മെർക്കുറി' യിലൂടെ  കാർത്തിക് സുബ്ബരാജ്  ലക്‌ഷ്യം വക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. 

നിശബ്ദ സിനിമക്ക് വേണ്ടി ഒരു നിശബ്ദ സിനിമ ഉണ്ടാക്കുക എന്ന പഴയ ആശയത്തെ പാടെ തള്ളിക്കളഞ്ഞു കൊണ്ടാണ് മെർക്കുറിയുടെ സ്ക്രിപ്റ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ സംസാര ശേഷിയുള്ള കുറെ കഥാപാത്രങ്ങൾ നടത്തുന്ന മൈം ഷോയുടെ ഒരു സിനിമാറ്റിക്ക് വേർഷനല്ല മെർക്കുറി. ഇവിടെ പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ ബധിരരും മൂകരും ആണ് എന്നത് കൊണ്ട് തന്നെ സിനിമയിൽ നിശബ്ദതക്ക് കൃത്രിമത്വം ചമക്കേണ്ടി വരുന്നില്ല. കഥാപാത്രങ്ങൾ സംസാരിക്കാതിരിക്കാൻ  വ്യക്തമായ കാരണങ്ങൾ ഉള്ളത് കൊണ്ട്  മാത്രമാണ് ഈ സിനിമക്ക് ഭാഷ ഇല്ലാതാകുന്നത് എന്ന് സാരം . അതേ സമയം  സംസാര ശേഷിയുള്ള കഥാപാത്രങ്ങൾ എന്ന നിലക്ക് വന്നു പോകുന്ന പോലീസും വീട്ടു വേലക്കാരനുമൊക്കെ  ദൂരെ മാറി നിന്ന് കൊണ്ട് സംസാരിക്കുന്നതായി കാണുകയും ചെയ്യാം. അതൊന്നും പക്ഷെ സിനിമയുടെ നിശബ്ദമായ ആശയ വിനിമയങ്ങളെ  ബാധിക്കുന്നില്ല എന്ന് മാത്രം.  കഥയിൽ  ഇടയ്ക്കു കേറി വരുന്ന മറ്റൊരു പ്രധാന  കഥാപാത്രം അന്ധനാണ്. അയാളുടെ അപാരമായ കേൾവി ശക്തി പ്രേക്ഷകന്റെ കൂടി കേൾവിയായി  അനുഭവപ്പെടുത്തുന്ന വിധമാണ് സിനിമയിലെ സൗണ്ട് ട്രാക്കുകൾ എന്ന് പറയേണ്ടി വരും. സംസാര ശേഷിയും കേൾവിയും കാഴ്ചയുമില്ലാത്ത ഒരു പറ്റം കഥാപാത്രങ്ങൾക്കൊപ്പം ശബ്ദ വൈവിധ്യങ്ങളുടെ പിന്തുണയോടെ സിനിമയെ കഥക്കുമപ്പുറം അനുഭവഭേദ്യമാക്കുന്നതിൽ സംവിധായകൻ വിജയിച്ചു കാണാം. 

മറ്റൊരു പ്രധാന പൊളിച്ചെഴുത്ത് പ്രേതമെന്ന ആശയത്തിന്റെ അവതരണത്തിലാണ്. ഒരാൾ ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത കഴിവുകളോ  ശക്തികളോ ഒന്നും  മരിച്ചു പ്രേതമാകുമ്പോൾ ഉണ്ടാകില്ല എന്ന് കാണിച്ചു തരുന്നുണ്ട്  സിനിമ. ഉദാഹരണത്തിന് പറയുകയാണെങ്കിൽ ശാരീരിക വൈകല്യമുള്ള ഒരാളുടെ പ്രേതം അമാനുഷികനായി മാറില്ലെന്നും അയാൾ ജീവിച്ചിരിക്കുമ്പോൾ എങ്ങിനെയായിരുന്നോ അതേ ശാരീരിക ഘടനയുടെ പ്രതിരൂപം തന്നെയാണ് അയാളുടെ പ്രേതത്തിനും ഉണ്ടാകുക എന്ന നിലപാടാണ് 'മെർക്കുറി'ക്കുള്ളത്. മിസ്‌ക്കിന്റെ 'പിസാസ്' സിനിമയിൽ പ്രേതമെന്ന ആശയത്തെ വളരെ ഇമോഷണലാക്കി ചിത്രീകരിച്ചതിന്റെ മറ്റൊരു വേർഷനാണ്‌ മെർക്കുറിയിലുള്ളത് എന്ന് പറഞ്ഞാലും തെറ്റില്ല. 'പിസാസി'ൽ താൻ എങ്ങിനെ കൊല്ലപ്പെട്ടെന്നും ആര് കാരണം മരിച്ചെന്നുമൊക്കെയുള്ള തിരിച്ചറിവ് പ്രേതത്തിനുണ്ട് എന്ന് മാത്രമല്ല പ്രതികാര ലക്ഷ്യമില്ലായിരുന്നു അതിന്. കാരണം അതൊരു കൊലപാതകമായിരുന്നില്ല അപകടമായിരുന്നു എന്ന ധാരണ പ്രേതത്തിന് ഉണ്ടായിരുന്നു. എന്നാൽ 'മെർക്കുറി' യിൽ പ്രേതത്തെ സംബന്ധിച്ച് പ്രതികാരം അവിടെ നിർബന്ധമായി മാറുന്നുണ്ട്.  തന്നെ കൊന്നവരെ കണ്ടെത്തി കൊല്ലാനുള്ള  പ്രേതത്തിന്റെ പരിമിതികളാണ് വ്യത്യസ്തത സമ്മാനിക്കുന്നത് എന്ന് മാത്രം. 

കഥയുടെ ബാഹ്യമായ അവതരണത്തിനപ്പുറം  പലതും ബിംബാത്മകമായി അവതരിപ്പിക്കാൻ കൂടി സംവിധായകൻ ശ്രമിച്ചു കാണാം. 'കോർപ്പറേറ്റ് എർത്ത്' എന്ന പേരുള്ള അടഞ്ഞു കിടക്കുന്ന ആ പഴയ കെമിക്കൽ ഫാക്ടറിയും അന്ധ-ബധിര-മൂക കഥാപാത്രങ്ങളുമൊക്കെ പ്രതീകവത്ക്കരിക്കപ്പെടുന്നുണ്ട് പല സീനുകളിലും. പരസ്പ്പരം തിരിച്ചറിയാത്ത വ്യക്തിത്വങ്ങളായി നിലനിൽക്കുകയും  നമ്മുടേതായ ശരികളുടെ  ഭാഗമായി നിന്നു കൊണ്ട് ഒരേ സമയം പല കാരണങ്ങളാൽ നമ്മൾ വേട്ടക്കാരും ഇരയുമാകുന്നു. അപ്രകാരം ബധിരരും മൂകരും അന്ധരുമായ നമ്മുടെ പരസ്പ്പര  യുദ്ധങ്ങൾ  എത്ര അർത്ഥ ശൂന്യമാണെന്ന് പറഞ്ഞു വെക്കുന്നുണ്ട് കാർത്തിക് സുബ്ബരാജ്.   

ആകെ മൊത്തം ടോട്ടൽ = പിസ്സയും, ജിഗർതാണ്ടയും, ഇരൈവിയുമൊക്കെ കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെ പ്രതിഭാത്വം ബോധ്യപ്പെടുത്തി തന്ന സിനിമകളാണ്.  ഈ സിനിമകൾ ഒന്നും തന്നെ  പ്രമേയം കൊണ്ടോ  അവതരണം കൊണ്ടോ  പരസ്പ്പരം സാമ്യത പുലർത്തിയിട്ടില്ല എന്ന പോലെ തന്നെ  'മെർക്കുറി' യും വേറിട്ടൊരു സിനിമാ സൃഷ്ടിയായി അനുഭവപ്പെടുത്തുന്നുണ്ട് .   ആദ്യ പകുതിയിൽ  കഥാപാത്രങ്ങളുടെ ആംഗ്യ ഭാഷയും ചലനങ്ങളും ഒരു ഘട്ടത്തിൽ മൈം ഷോയെ അനുസ്മരിപ്പിക്കുമെങ്കിലും പ്രഭു ദേവയുടെ കഥാപാത്രത്തിന്റെ കടന്നു വരവിനു ശേഷം സിനിമ ത്രില്ലിങ്ങാകുന്നുണ്ട്. ലോജിക്കില്ലാത്ത ചില കഥാ സന്ദർഭങ്ങളും ചില ചോദ്യങ്ങളുമൊക്കെ ഒഴിവാക്കി നിർത്തിയാൽ അവതരണം കൊണ്ടും പ്രഭുദേവയുടെ പ്രകടനം കൊണ്ടും സന്തോഷ് നാരായണന്റെ സംഗീതം കൊണ്ടുമൊക്കെ മെർക്കുറി തിയേറ്ററിൽ നല്ലൊരു ആസ്വാദന അനുഭവമായി മാറുന്നുണ്ട്. എന്നാൽ   ഒരു പരീക്ഷണ സിനിമ എന്ന നിലക്ക് കാണേണ്ട ഈ സിനിമയെ കാർത്തികിന്റെ മുൻകാല സിനിമകളിൽ നിന്ന് കിട്ടിയ  ആസ്വാദനം പ്രതീക്ഷിച്ചു  കാണുമ്പോൾ ഒരു പക്ഷെ പലരും  നിരാശപ്പെട്ടേക്കാം. 

*വിധി മാർക്ക് =6.5/10  

-pravin-

Friday, March 16, 2018

കാർബൺ - മനസ്സിനെ കാട് കയറ്റുന്ന സിനിമ

മനുഷ്യ മനസ്സിനോളം നിഗൂഢമായ മറ്റൊന്ന്  വേറെയുണ്ടോ എന്നറിയില്ല. ഒരിക്കലും അടങ്ങാത്ത അവന്റെ ആഗ്രഹങ്ങൾ തന്നെയായിരിക്കാം മനസ്സിനെ ഇത്രത്തോളം നിഗൂഢമാക്കുന്നത്. എല്ലാ കാലത്തെയും ഏതൊരു സാധാരണ മനുഷ്യന്റെയും സർവ്വ സാധാരണമായ ഒരു ആഗ്രഹമായിരുന്നു സമ്പാദിച്ചു സമ്പാദിച്ചു പണക്കാരനാകുക എന്നത്. കാലത്തിന്റെ വേഗത്തിനൊപ്പം മനുഷ്യന്റെ ആ ആഗ്രഹത്തിനും ഭാവഭേദം വന്നു. സമ്പാദിക്കാൻ വേണ്ടി ജീവിതത്തിലെ വിലപ്പെട്ട സമയങ്ങൾ കളയാൻ അവനൊരുക്കമല്ലാതായി. ഏതു വഴിക്കും പെട്ടെന്ന് പണക്കാരനാകണം എന്ന ചിന്തക്കാരുടെ എണ്ണം ദിനം പ്രതി കൂടി വന്നു. നമുക്ക് ചുറ്റുമുള്ള ഒരു പക്ഷേ  നമ്മളടക്കമുള്ള പലരുടെയും അങ്ങിനെയൊരു പ്രതിനിധി തന്നെയാണ് സിബി സെബാസ്റ്റ്യൻ. മരതക കല്ലും ആനയും വെള്ളിമൂങ്ങയുമടക്കം പലതിന്റെയും കച്ചവട സാധ്യതകളും ലാഭങ്ങളുമൊക്കെ അയാളെ 'പണക്കാരൻ' എന്ന പദവിയിലിലേക്ക് വല്ലാതെ ആകർഷിക്കുന്നുണ്ട്. പണമുണ്ടെങ്കിലേ ജീവിതത്തിൽ എന്തുമുള്ളൂ എന്ന പൊതുധാരണയെ ഇവിടെ സിബിയും കൂട്ട് പിടിച്ചു കാണാം. ജോലി ചെയ്തു ജീവിക്കുന്ന കൂട്ടുകാരന്റെ ഔദാര്യങ്ങൾ കൈപ്പറ്റുമ്പോഴും കൂട്ടുകാരന്റെ സ്ഥിരം ജോലി എന്ന രീതിയോട് ഒട്ടുമേ മമത കാണിക്കുന്നില്ല സിബി.  സിബി എന്ന കഥാപാത്രത്തെ രൂപം കൊണ്ടും ഭാവം കൊണ്ടും അയാളുടെ ചിന്താ രീതി കൊണ്ടും സിനിമയുടെ ആദ്യ പകുതിയിൽ വേണ്ടുവോളം വരച്ചിട്ടു തരുന്നുണ്ട് സംവിധായകൻ. എന്തിനാണ് ഒരു കഥാപാത്രത്തെ ഇത്രക്കും വിശദമായി വരച്ചിടുന്നത് എന്ന് ചോദ്യത്തിന്റെ ഉത്തരങ്ങൾ ക്ലൈമാക്സിൽ വാരി വലിച്ചിടുകയാണ് സംവിധായകൻ. ഉത്തരം കണ്ടത്തേണ്ട ഉത്തരവാദിത്തം തീർത്തും പ്രേക്ഷകന്റേതാക്കി മാറ്റുന്ന ആവിഷ്‌ക്കാര ശൈലി വേണു തന്റെ മുൻ സിനിമ 'മുന്നറിയിപ്പി'ലും അവലംബിച്ചു കണ്ടതാണ്. 

'മുന്നറിയിപ്പി'ൽ സി കെ രാഘവനെ പൂർണ്ണമായും വായിച്ചെടുക്കാൻ സാധിക്കുന്നത് സിനിമക്ക് ശേഷമാണ്. അത് വരേയ്ക്കും ആ കഥാപാത്രം പറഞ്ഞതും പറയാതിരുന്നതുമായ ഒരുപാട് കാര്യങ്ങളെ കൂട്ടി വായിക്കേണ്ടി വരുന്നുണ്ട് സിനിമക്കൊടുവിൽ. കഥാപാത്ര സംഭാഷങ്ങൾക്കിടയിലൂടെ വീണു കിട്ടുന്ന ചിന്തകളും സൂചനകളും നിലപാടുകളുമൊക്കെ  ഓർത്തു വക്കുകയും ബൗദ്ധിക വ്യായാമം കണക്കെ അതിനെയെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോൾ മാത്രം കിട്ടുന്ന ചില ആസ്വാദന പൂർണ്ണതയും സംതൃപതിയും ഉണ്ട് വേണുവിന്റെ സിനിമകൾക്ക്. ഒരു സിനിമ നിർമ്മിതിയുടെ പിറകിൽ നിർമ്മാതാവും തിരക്കഥാകൃത്തും ഛായാഗ്രഹകനും സംഗീതജ്ഞനും അടക്കം അനവധി നിരവധി പേരുടെ ശ്രമങ്ങൾ ഉണ്ടെങ്കിൽ പോലും ആത്യന്തികമായി ഒരു സിനിമ എന്നത് കാണുന്ന പ്രേക്ഷകന്റെ കാഴ്ച മാത്രമായി ഒതുങ്ങുകയാണ് പതിവ്.  അത്തരം കാഴ്ചകൾക്കും അപ്പുറം കാണുന്നവനെ ചിന്തിപ്പിക്കുന്ന സിനിമകൾ വളരെ ചുരുക്കമാണ്.  എന്താണോ സംവിധായകൻ ഉദ്ദേശിച്ചത് അത് മനസ്സിലാകണമെങ്കിൽ കാര്യകാരണങ്ങളടക്കം പലതും കഥാപാത്ര സംഭാഷണങ്ങളാൽ  വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്ന ശൈലിയാണ് പൊതുവെ മിക്ക സിനിമകളും പിൻപറ്റാറുള്ളത്.  വേണുവിന്റെ 'മുന്നറിയിപ്പും' 'കാർബണു'മൊക്കെ അക്കൂട്ടത്തിലെ  സമീപക കാലത്തെ അപവാദങ്ങളാണ്. 

സിബി എന്ന കഥാപാത്രത്തെ റിയാലിറ്റിക്കും ഫിക്ഷനുമിടയിൽ നിന്ന് കൊണ്ട് കാണേണ്ടതാണ്.  പ്രായോഗികമല്ലാത്ത ബിസിനസ്സ് സ്വപ്‌നങ്ങൾ ഉള്ള സിബിയുടെ മനസ്സിലേക്ക് കുടിയേറി പാർത്തവർ ഒരുപാടുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് സൗബിന്റെ ആന പാപ്പാൻ വേഷം. സിബി എപ്പോഴോ എവിടെയോ വച്ച് കണ്ടു പരിചയപ്പെട്ട ഒരു കഥാപാത്രം. ആ കഥാപാത്രം റിയൽ ലൈഫിൽ ഒരിക്കലും വന്നു പോകുന്നതായി സിനിമ കാണിക്കുന്നില്ലെങ്കിലും രണ്ടു തവണയായി സിബി അയാളെ കാണുന്നുണ്ട്. ആനയുടെ ഉടമസ്ഥ എന്ന് അവകാശപ്പെടുന്ന സ്ത്രീയുമായുള്ള  സംസാരത്തിനിടയിൽ അവരുടെ ചുവന്നു കലങ്ങിയ  ഒരു കണ്ണ്  പ്രേക്ഷകനെ പോലെ സിബിയും ശ്രദ്ധിച്ചു കാണും. പക്ഷെ ആ കണ്ണെന്താ അങ്ങിനെയിരിക്കുന്നത്  എന്ന ചോദ്യം നമ്മളും സിബിയും സൗകര്യപൂർവ്വം മനസ്സിലൊതുക്കുന്നു. ചോദിക്കാൻ ആഗ്രഹിച്ചിട്ടും എന്ത് കൊണ്ടോ ചോദിക്കാതെ പോയ ആ ചോദ്യമാണ് മനസ്സിൽ പിന്നീട് മറ്റൊരു കഥ പോലെ വളർന്നു വരുകയും ഒരു സ്വപ്നം പോലെ നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നത്. തന്റെ ചെവിയെ ലക്ഷ്യമാക്കി  തോട്ടിയുമെടുത്തു പിന്നാലെ ഓടി വരുന്ന, സ്വയം മരിച്ചെന്നു അവകാശപ്പെട്ട ആനക്കാരൻ രാജേഷിൽ നിന്ന് സിബി രക്ഷപ്പെടുന്നത് സ്വപ്നത്തിൽ നിന്നെഴുന്നേൽക്കുമ്പോൾ ആണ്. ഞെട്ടി എഴുന്നേറ്റ ശേഷം മൊബൈൽ ഗാലറിയിൽ ആനക്കാരന്റെ ഫോട്ടോ നോക്കി ആ കഥാപാത്രം യാഥാർത്ഥമെന്ന് അയാൾ ഉറപ്പു വരുത്തുന്നു. ആനക്കാരനെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും സ്വപ്നത്തിൽ കണ്ട സംഗതികൾ സിബിയുടെ മനസ്സിൽ സംശയങ്ങളുണ്ടാക്കുന്നുണ്ട്.  ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ശേഷിപ്പുകളെ  മനസ്സിൽ  ഭദ്രമായി അടച്ചു വെച്ചു കൊണ്ട് അയാൾ  അടുത്ത ഫാന്റസിയിലേക്ക് യാത്ര തുടങ്ങുകയാണ്. അവിടെ 'നിധി' എന്ന വാക്കും അതിനു പിന്നിലെ നിറം പിടിപ്പിക്കുന്ന കഥകളും അതിനൊത്ത കാടിന്റെ പശ്ചാത്തലവുമാണ് അയാളുടെ മനസ്സിനെ ഭ്രമിപ്പിക്കുന്നത്. 

'നിധി' യോളം ഒരു പണക്കൊതിയനെ മത്തു പിടിപ്പിക്കുന്ന മറ്റൊരു സങ്കൽപ്പം വേറെയുണ്ടോ ഭൂമിയിൽ എന്ന് ചിന്തിപ്പിക്കുന്നുണ്ട് സിനിമ. നിധി സ്വപ്നവുമായി കാട് കയറാൻ കൊതിച്ച സിബിയുടെ മുന്നിലേക്ക് വന്നു വീഴുന്ന കഥാപാത്രമാണ് മമതയുടെ സമീറ എന്ന കഥാപാത്രം. സത്യത്തിൽ സമീറ ആരാണെന്നുള്ള  ചോദ്യത്തിന് സിബിക്ക് കിട്ടിയ  ഉത്തരം  പോലും അയാളെ ഫാന്റസിയുടെയും ഫിക്ഷന്റെയും ലോകത്തേക്ക് കൊണ്ട് പോകുന്നുണ്ട്. 'ദൂരെ.. ദൂരെ ..' എന്ന ഗാനത്തിൽ  സമീറയുടെ  കോസ്‌റ്റ്യൂംസിലൂടെ അവളെ ഒരു പ്രകൃതീശ്വരിയാക്കുകയാണ് സംവിധായകൻ. സിബിയുടെ കാഴ്ചകളിൽ സമീറ പ്രകൃതീശ്വരിയായി മാറുമ്പോൾ അയാളുടെ  മനസ്സിൽ സമീറയോട്  തീവ്രമായൊരു  വിശ്വാസവും കൂടി രൂപപ്പെടുകയായിരുന്നു. നിധിക്ക് വേണ്ടിയുള്ള യാത്രയിൽ സമീറയുടെ സാന്നിദ്ധ്യം അയാൾ ആഗ്രഹിക്കുന്നതും അത് കൊണ്ട് തന്നെ. കാട്ടിനുള്ളിലെവിടെയോ നിധി ഉണ്ടെന്നു  വിശ്വസിക്കുമ്പോഴും നിധി തേടി പോയവരാരും  തിരിച്ചു വന്നിട്ടില്ലെന്ന കഥയെ അയാൾ ഗൗനിക്കുന്നില്ല. അതെല്ലാം വെറും കെട്ടു കഥയായി പുറമേക്ക് പുച്ഛിച്ചു തള്ളുമ്പോഴും സിബിയുടെ ഉള്ളിന്റെയുള്ളിൽ ആ കഥകളോട് ഒരേ സമയം  വിശ്വാസവും ഭയവും ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. 

അവസാന രംഗങ്ങളിലേക്കെത്തുമ്പോൾ റിയാലിറ്റിയും ഫിക്ഷനും കൂടി ഇഴ ചേർന്ന് വല്ലാത്തൊരു മട്ടിലായി പോകുന്നുണ്ട് സിനിമ. സിബിയുടെ ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്ന ആഗ്രഹങ്ങളും ഭയങ്ങളും വിശ്വാസങ്ങളും കാഴ്ചകളുമൊക്കെ സ്വതന്ത്രമാകുകയാണ് ആ ഘട്ടത്തിൽ.  കാണുന്നവന് അതിനെയൊക്കെ  സ്വപ്നമെന്നോ ഭ്രമമെന്നോ മരണമെന്നോ അങ്ങിനെ എന്ത് വേണമെങ്കിലും വ്യാഖ്യാനിക്കാനുള്ള അവസരമുണ്ട്.   സ്വന്തം ചിന്താ ശൈലിയിൽ കാര്യങ്ങളെ  മനസ്സിലാക്കാൻ കിട്ടിയ  അവസരമെന്ന നിലയിൽ അവസാന  രംഗങ്ങളെ  മരണവുമായി ചേർത്ത് വായിക്കാനാണ്‌  ഞാൻഎന്ന പ്രേക്ഷകൻ  ഇഷ്ടപ്പെടുന്നത്. ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ ഒന്നിനെയും നേടാനാകാതെ  വിജനമായ കാട്ടിനുള്ളിൽ  ഒറ്റപ്പെട്ടു പോകുന്ന ഒരു മനുഷ്യന്റെ ചിന്താ വിചാരങ്ങളും ഭാവനകളും ഏതൊക്കെ വഴിക്ക് സഞ്ചരിച്ചേക്കാം എന്ന് പറയ വയ്യ. സ്വപ്നം കാണുന്നവനും മരിച്ചവനും തമ്മിൽ വളരെയേറെ സാമ്യതകൾ  അനുഭവിക്കേണ്ടി വരുന്നുണ്ടാകാം. എത്ര ദുർഘടം പിടിച്ച സ്വപ്നമാണെങ്കിലും നമ്മൾ ആ സ്വപ്നത്തിൽ എന്ത് കൊണ്ട് എപ്പോഴും അതിജീവിക്കാൻ പോരാടുന്നവരോ  അതിജീവിക്കുന്നവരോ  മാത്രമാകുന്നു ? സ്വപ്നം കാണുമ്പോൾ എന്ത് കൊണ്ട് അതൊരു സ്വപ്‌നമാണെന്ന്‌ നമ്മൾ തിരിച്ചറിയാതെ പോകുന്നു? സ്വപ്നത്തിൽ നിന്നും എഴുന്നേറ്റു വരുന്നത്  യാഥാർഥ്യത്തിലേക്കാണെന്നു നമ്മൾ വിശ്വസിക്കുന്നുവെങ്കിലും എന്ത് കൊണ്ട്  അതും മറ്റൊരു സ്വപ്നമായി കൂടാ ?  

മരിച്ചവർക്ക് തങ്ങൾ മരിച്ചതായി ഒരിക്കലും ബോധ്യപ്പെടില്ലെങ്കിൽ റിയൽ എന്ന് വിശ്വസിച്ച ഒരു ലോകത്ത് അവർക്കുണ്ടായിരുന്നു അതേ  ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ മരണ ശേഷവും അവർക്ക് കൂടെ ഉണ്ടായെന്നു വരാം. ഒരു പക്ഷെ സ്വപ്നത്തിലും യാഥാർഥ്യത്തിലും സാക്ഷാത്ക്കരിക്കപ്പെടാതെ പോയ പലതും ആ ഒരു ലോകത്ത് അവർക്ക് കിട്ടിയെന്നും വരും. ഈ ഒരു ഫിക്ഷനെയാണ് സിനിമ അവസാന ഇരുപത് മിനിറ്റുകളിൽ മനോഹരമായ visualisation കൊണ്ട് പറയാൻ ശ്രമിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു. കാട്ടിൽ ഒരിറ്റ് കുടി വെള്ളത്തിനായി ആഗ്രഹിച്ച സിബിക്ക് റിയൽ ലൈഫിൽ കിട്ടിയത് ചളി വെള്ളമാണെങ്കിൽ പിന്നീട് മഴയാണ് ദാഹമകറ്റുന്നത്. കയ്യിൽ ബോട്ടിൽ വെള്ളം ഉണ്ടായിരുന്ന സമയത്ത് അയാൾ വെള്ളത്തിന്റെ വില അറിഞ്ഞിരുന്നില്ല എന്നതും ഓർക്കണം. അത് പോലെ സമീറയിൽ സിബിക്കുണ്ടായ ചില വിശ്വാസങ്ങളും ഭാവനകളുമൊക്കെയാണ്  ദുർഘട ഘട്ടത്തിൽ അവൾ ഒരു രക്ഷകയെന്നോളം എത്തുന്നതായി സിബിയെ അനുഭവപ്പെടുത്തുന്നത്. ഒരിക്കൽ സ്വപ്നത്തിൽ തന്നെ ഭയപ്പെടുത്തിയ ആനക്കാരനെ അയാൾ കാട്ടിനുള്ളിൽ വച്ച് കാണുമ്പോൾ ഭയക്കുന്നില്ല. കുടുംബത്തിനോടുള്ള തന്റെ കർത്തവ്യങ്ങളിൽ  നിന്നും ഒളിച്ചോടിയിരുന്ന  സിബിയുടെ മുന്നിൽ അച്ഛന്റെയും അമ്മയുടെയും ദയനീയ രൂപങ്ങൾ  മിന്നി മായുന്നുണ്ട്.  ജീവിതവും സ്വപ്നവും  മരണവുമൊക്കെ  കാഴ്ചകൾ കൊണ്ട് വേറിട്ട അനുഭവങ്ങളായി മാറുന്നതിനിടയിലെപ്പോഴോ ആണ് നമുക്ക് തിരിച്ചറിവുകൾ സംഭവിക്കുന്നത്. ആൽക്കെമിസ്റ്റ് നോവലിലെ സാന്റിഗോയുടെ നിധി അന്വേഷിച്ചുള്ള യാത്രയെ പറ്റി  സമീറ സിബിയോട് പറയുന്നുണ്ടെങ്കിലും  ആ കഥയിൽ പക്ഷെ സിബിക്ക് അറിയേണ്ട ഒന്നേ ഉണ്ടായിരുന്നുള്ളൂ. അയാൾക്ക് ഒടുക്കം നിധി കിട്ടിയോ ഇല്ലയോ എന്ന്. സാന്റിഗോയുടെ  കഥയിൽ ജീവിത യാത്രയുടെ നിരർത്ഥകത വെളിപ്പെടുത്തുമ്പോൾ വേണുവിന്റെ 'കാർബൺ' സിബിക്ക് അത്തരത്തിൽ പൂർണ്ണമായും ഒരു തിരിച്ചറിവ് സംഭവിക്കുന്നതായി വ്യക്തമാക്കുന്നില്ല. പകരം ആഗ്രഹങ്ങൾക്ക് പിന്നാലെയുള്ള മനുഷ്യന്റെ യാത്ര എന്നും തുടരുക മാത്രമേയുള്ളൂ എന്ന് പറഞ്ഞു വക്കുന്നു. ഒരു പക്ഷെ മരണ ശേഷം പോലും. 

ആകെ മൊത്തം ടോട്ടൽ = ഒരു സംവിധായകൻ തന്റെ  സിനിമ കൊണ്ട് ഉദ്ദേശിച്ചതിനും അപ്പുറമുള്ള കാഴ്ചകൾ കാണാൻ പ്രേക്ഷകരെ അനുവദിക്കുമ്പോൾ കേവലാസ്വാദനമെന്നതിൽ നിന്നും സിനിമാ നിർമ്മാണത്തിന്റെ ഉദ്ദേശ്യം തന്നെ മാറുകയാണ്. ബൗദ്ധിക വ്യായാമത്തിനല്ല തിയേറ്ററിൽ വരുന്നത് മതി മറന്നു രസിക്കാനാണ് എന്ന് പറയുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർ ഉള്ള മലയാള സിനിമാ ഇന്ഡസ്ട്രിയെ സംബന്ധിച്ച് കാർബൺ പോലുള്ള സിനിമകൾ കൈ വിട്ട പരീക്ഷണങ്ങൾ തന്നെയാണ്. എന്നിരുന്നാലും ഫഹദിനെ പോലുള്ള മികച്ച നടന്റെ സാന്നിധ്യം കൊണ്ടും കാടിന്റെ പശ്ചാത്തലം കൊണ്ടും 'കാർബൺ' എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സ് കവരുന്നുണ്ട്. സ്ഫടികം ജോർജ്ജിന്റെ വേറിട്ട കഥാപാത്ര പ്രകടനം മലയാള സിനിമക്ക്  മറ്റൊരു നല്ല സഹനടനെ കൂടി ഉറപ്പു വരുത്തുന്നു.  കെ യു മോഹനന്റെ ഛായാഗ്രഹണവും വേണുവിന്റെ സംവിധാനവും തന്നെയാണ് ഈ സിനിമയുടെ വശ്യത എന്ന് ചുരുക്കി പറയാം. 

*വിധി മാർക്ക് = 7/10 

-pravin-

Wednesday, February 14, 2018

ദീപികയുടെ പദ്മാവതിയും രൺവീറിന്റെ 'പദ്മാവതും '

വലിയ കാൻവാസിലെ കഥ പറച്ചിലും ദൃശ്യാവിഷ്ക്കാരത്തിലെ നിറപ്പകിട്ടും സഞ്ജയ് ലീലാ ബൻസാലി സിനിമകളുടെ പ്രത്യേകതയാണ്. കൊട്ടാരക്കെട്ടുകളും പ്രണയവും വിരഹവുമൊക്കെ ഇഷ്ട വിഷയങ്ങളെന്ന പോലെ പലയാവർത്തി അദ്ദേഹത്തിന്റെ സിനിമകളിൽ കടന്നു വന്നിട്ടുണ്ട്. 'ഖാമോഷി' യിൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംവിധാന പ്രയാണം 'പദ്മാവത്' വരെ എത്തിനിൽക്കുമ്പോഴും പ്രേക്ഷകർക്ക് ഒരിടത്തും നെറ്റി ചുളിക്കേണ്ടി വന്ന ഒരു സിനിമാ ആസ്വാദനാനുഭവം ഓർത്തു പറയാൻ സാധിക്കില്ല. അത് തന്നെയാണ് സഞ്ജയ് ലീല ബൻസാലി എന്ന സംവിധായകന് ഇന്ത്യൻ സിനിമാ ലോകം നൽകുന്ന ആദരവും ബഹുമാനവും. സൽമാൻ ഖാനും, അജയ് ദേവ്ഗണും, ഐശ്വര്യാ റായിയും, ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും റാണി മുഖർജിയും ഹൃതിക് റോഷനും അടക്കമുള്ള മുൻ നിര താരങ്ങളെ വച്ച് സിനിമ ചെയ്തപ്പോഴും രൺബീർ കപൂറിനേയും സോനം കപൂറിനേയുമൊക്കെ പുതുമുഖ താരങ്ങളായി പരിചയപ്പെടുത്തി സിനിമ ചെയ്തപ്പോഴുമൊന്നും ഉണ്ടായിട്ടില്ലാത്ത ഒരു സിനിമാ രസതന്ത്രമായിരുന്നു പിന്നീട് രൺവീർ സിംഗും ദീപിക പദുക്കോണുമായി സിനിമ ചെയ്തപ്പോൾ ഉണ്ടായതെന്ന് പറയേണ്ടി വരുന്നു. ഈ മൂന്നു പേരുടെയും കോമ്പോ നൽകുന്ന ഒരു എനർജി സഞ്ജയ് ലീലയുടെ മുൻകാല സിനിമകളിൽ നിന്ന് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഗോലിയോം കീ രാസലീലാ -രാമലീല യിൽ തുടങ്ങി വച്ച ആ കോമ്പോ ഇപ്പോൾ പദ്മാവ്തിൽ വീണ്ടും കാണുമ്പോഴും നേരത്തെ പറഞ്ഞ ആ എനർജി കൂട്ടിയിട്ടേയുള്ളൂ എന്ന് തന്നെ പറയാം. 

വിവാദങ്ങൾക്കപ്പുറം 'പദ്മാവത്' എന്ന സിനിമ പ്രേക്ഷകരെ സംബന്ധിച്ച് വിശാലമായ ഒരു ചരിത്ര വായനക്ക് അവസരം നൽകുന്നുണ്ട്. 1540-41 കളിൽ മാലിക് മുഹമ്മദ് ജയാസി രചിച്ച 'പദ്മാവതാ'ണ് സഞ്ജയ് ലീലാ ബൻസാലിയുടെ സിനിമക്ക് ആധാരമെങ്കിലും സിനിമ പൂർണ്ണമായും ആ കഥയെയല്ല പിന്തുടരുന്നത്. മാലിക് മുഹമ്മദിന്റെ കവിതയിലെ 'പദ്മാവതി'ക്ക് ചരിത്രപരമായ ആധികാരികതകൾ ഇല്ല എന്ന് ചരിത്രകാരന്മാർ പറയുന്നു. മാലിക്ക് മുഹമ്മദിനെ കുറിച്ചുള്ള വിവരങ്ങൾ പോലും എത്രത്തോളം സത്യമാണ് എന്ന് ഉറപ്പിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. പേരിനോടൊപ്പമുള്ള ജയാസിയെ കണക്കിലെടുത്തു കൊണ്ടാണ് ഇന്നത്തെ ഉത്തർ പ്രദേശിലുള്ള പ്രധാന സൂഫി കേന്ദ്രമായിരുന്ന ജയാസിയിലാണ് അദ്ദേഹത്തിന്റെ ജനനം എന്ന് അനുമാനിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഐതിഹ്യ കഥകളിലൂടെ കേട്ടറിഞ്ഞ മാലിക് മുഹമ്മദ് ജയാസിയുടെ ജീവിതവും അദ്ദേഹം എഴുതിയ 'പദ്മാവതും' ഒരു പോലെ അർദ്ധ സത്യങ്ങളും ഭാവനകളും ഊഹങ്ങളും കൊണ്ട് നിർമ്മിതമാണ്. എന്ത് തന്നെയായാലും 1500 കളിൽ ജീവിച്ച അദ്ദേഹം 1300 കളിലെ ചരിത്രത്തെ അതേ പടി പകർത്തി കൊണ്ടല്ല 'പദ്മാവത്' രചിച്ചത് എന്ന കാര്യം ഉറപ്പാണ്. അലാവുദ്ധീൻ ഖിൽജിയുടെ ചിത്തോർ ആക്രമണം ചരിത്രപരമായ സത്യമായി നിലനിൽക്കുമ്പോഴും പദ്മാവതിക്ക് വേണ്ടിയൊരു യുദ്ധമോ ആക്രമണമോ ഉണ്ടായതായി ചരിത്രം പറയുന്നില്ല. അലാവുദ്ധീൻ ഖിൽജി രാജസ്ഥാനിലെ ചിത്തോർഗഡ് കോട്ട ആക്രമിക്കുന്നത് 1303 ലാണ്. ആ കാലത്ത് മേവാഡ് ഭരിച്ചിരുന്ന രജപുത്ര രാജാവ് രത്തൻസിംഹ ആയിരുന്നു. അലാവുദ്ധീൻ ഖിൽജിയുടെ പടയോട്ടത്തിൽ രത്തൻ സിംഹയുടെ ഭാര്യ റാണി പദ്മിനിയടക്കം അനേകമായിരം രജപുത്ര സ്ത്രീകൾ കൊല്ലപ്പെടുകയും രത്തൻ സിംഹ അലാവുദ്ധീൻ ഖിൽജിക്ക് കീഴടങ്ങുകയും ചെയ്തു എന്ന് ചരിത്രം പറയുമ്പോഴും ജൗഹർ അനുഷ്‌ഠിച്ചു കൊണ്ടാണ് റാണി പദ്മിനിയും കൂട്ടരും മരണം വരിച്ചത് എന്നത് സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നു.

മാലിക് മുഹമ്മദിന്റെ 'പദ്മാവതി'ൽ രത്തൻ സിംഹ രത്തൻ സിങ്ങായും, റാണി പദ്മിനി പദ്‌മവാതിയായും പേര് മാറി അവതരിപ്പിക്കപ്പെടുമ്പോഴും അലാവുദ്ധീൻ ഖിൽജിയടക്കം മറ്റു പലരും അതേ പേരിൽ തന്നെ അവതരിപ്പിക്കപ്പെടുന്നു. ശ്രീലങ്കൻ രാജാവിന്റെ മകളായ റാണി പത്മിനിയും ഹീരാമൻ എന്ന പേരുള്ള സംസാരിക്കുന്ന തത്തയും തമ്മിലുള്ള സൗഹൃദം ഇഷ്ടപ്പെടാത്ത രാജാവ് തത്തയെ കൊല്ലാൻ ഉത്തരവിടുകയും ആ തത്ത പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു വേടന്റെ കൈയ്യിലെത്തുകയും അയാൾ അതിനെ ഒരു ബ്രാഹ്മിണന് കൊടുക്കുകയും ബ്രാഹ്മിണൻ അതിനെ ചിത്തോറിലേക്ക് കൊണ്ട് പോയി രത്തൻ സിംഹക്ക് സമ്മാനിക്കുകയും ചെയ്യുമ്പോഴാണ് രത്തൻ സിംഹ സുന്ദരിയായ പദ്മാവതിയെ കുറിച്ച് കേട്ടറിയുകയും അവരെ കാണാൻ വേണ്ടി ശ്രീലങ്കയിലേക്ക് പോകുകയും പിന്നീട് വിവാഹം ചെയ്യുകയുമൊക്കെ ചെയ്യുന്നത് എന്നാണ് മാലിക്ക് മുഹമ്മദിന്റെ 'പദ്‌മാവതി'ൽ പറയുന്ന കഥ. ഇതിനെ പാടെ ഒഴിവാക്കി കൊണ്ട് മറ്റൊരു വിധത്തിലാണ് സഞ്ജയ് ലീലാ ബൻസാലി തന്റെ സിനിമയിൽ രത്തൻ സിംഗിന്റെയും പദ്മാവതിയുടെയും പ്രണയത്തെ ആവിഷ്‌കരിച്ചിരിക്കുന്നത്. അത് പോലെ തന്നെ മാലിക്കിന്റെ കഥയിൽ രത്തൻ സിംഗ് കൊല്ലപ്പെടുന്നത് കുംഭൽഗഡ്‌ലെ രാജാവായ ദേവപാലുമായുള്ള യുദ്ധത്തിലാണ്. ഇദ്ദേഹത്തിന്റെ മരണ ശേഷമാണ് അലാവുദ്ധീൻ ഖിൽജി കോട്ട ആക്രമിക്കുന്നതും പദ്മാവതിയും കൂട്ടരും ജൗഹർ അനുഷ്ഠിക്കുന്നതും. എന്നാൽ സിനിമയിൽ അത് രത്തൻ സിംഗും അലാവുദ്ധീൻ ഖിൽജിയും തമ്മിലുള്ള ഒരു യുദ്ധമാക്കി മാറ്റിയിട്ടുണ്ട്. ഇപ്പറഞ്ഞ പല കാര്യങ്ങൾ കൊണ്ടും സഞ്ജയ് ലീല ബൻസാലിയുടെ 'പദ്മാവത്' മാലിക്ക് മുഹമ്മദ് ജയാസിയുടെ കൃതിയിൽ നിന്നും ചരിത്രത്തിൽ നിന്നുമൊക്കെ വിട്ടു മാറി മറ്റൊരു സ്വന്തന്ത്ര കലാ സൃഷ്ടിയായി മാറുകയാണ് സ്‌ക്രീനിൽ. 

കഥാപരമായി ദീപികയുടെ ടൈറ്റിൽ കഥാപാത്രമായ പദ്‌മവതിയുടേതാണ് സിനിമയെങ്കിൽ പ്രകടനം കൊണ്ട് രൺവീറിന്റെ അലാവുദ്ധീൻ ഖിൽജിയുടേതുമാണ് 'പദ്മാവത്'. ആ നിലക്കായിരുന്നു രൺവീറിന്റെ ഓരോ പ്രകടനങ്ങളും മികച്ചു നിന്നത്. സ്‌ക്രീൻ പ്രസൻസിലും ആ പെരുമ കാണാവുന്നതാണ്. ഒരേ സമയം സംഭാഷണങ്ങൾ കൊണ്ടും വന്യ ഭാവങ്ങൾ കൊണ്ടും നായികാ നായകന്മാരെക്കാൾ വില്ലൻ ശോഭിച്ചു നിന്ന ഒരു സിനിമ കൂടിയാണിത്. ആകാരവും ശബ്ദവും ഒരു രാജാവിനോളം പോന്ന ഒന്നല്ലാതിരുന്നിട്ടും രത്തൻ സിംഗിന്റെ കഥാപാത്രത്തെ തന്നെ കൊണ്ടാകും പോലെ ഭംഗിയാക്കാൻ ഷാഹിദ് കപൂർ ശ്രമിച്ചിട്ടുണ്ട്. ദീപികയെ സംബന്ധിച്ച് ബാജിറാവോ മസ്താനിയിൽ നിന്ന് പത്മാവതിയെ വ്യത്യസ്തമാക്കും വിധമുള്ള പ്രകടന സാധ്യതകൾ ഇല്ലായിരുന്നു എന്ന് പറയേണ്ടി വരും. ഒരു റാണിയുടെ ധൈര്യവും ചടുലതയും നിറ കണ്ണുകളോടെയുള്ള വൈകാരിക പ്രകടനങ്ങളും ഗൗരവമാർന്ന സംഭാഷങ്ങളുമൊക്കെ തന്നെ മസ്താനിയായുള്ള മുൻ സിനിമയിൽ നിന്നും പത്മാവതിയിലേക്കും കടമെടുത്ത പ്രതീതി തോന്നിയെങ്കിലും പദ്മാവതിയുടെ കഥാപാത്രം സൗന്ദര്യം കൊണ്ടും പ്രകടനം കൊണ്ടും ദീപിക പദുക്കോണിൽ ഭദ്രമായിരുന്നു എന്നതിൽ തർക്കമില്ല. 

ആകെ മൊത്തം ടോട്ടൽ = എന്നത്തേയും പോലെ നിറങ്ങൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും  മനോഹരമായ ഒരു സഞ്ജയ് ലീല ബൻസാലി സിനിമ. വിവാദങ്ങൾ ഈ സിനിമയുടെ മാർക്കറ്റിങ്ങിന് ഉപകാരമായി എന്നതിനപ്പുറം ഒന്നും തന്നെ ഈ സിനിമയെ ബാധിച്ചില്ല. ചരിത്രപരമായ തർക്കങ്ങൾ നിലനിൽക്കുന്ന പല വിഷയങ്ങളിലും തന്റേതായ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഒരു കലാകാരനെന്ന നിലയിൽ സംവിധായകനും കൂട്ടരും ഉപയോഗിച്ചിട്ടുണ്ട്. അതൊരു മഹാ അപാരാധമായി കാണാതെ കണ്ടാൽ വിമർശകർക്ക് പോലും ഇഷ്ടപ്പെടുന്ന സിനിമാ സൃഷ്ടി തന്നെയാണ് പദ്‌മവാത്. മനസ്സിൽ നിന്ന് മായാതെ നിക്കുന്ന മനോഹരമായ പാട്ടുകളും നൃത്തങ്ങളും.  ബാജിറാവോ മസ്താനി സിനിമയിലെ അതേ ടീമുകൾ പദ്മാവതിയിലും ഒരുമിച്ചത് കൊണ്ടാകാം പല സീനുകളിലും ബാജിറാവോ മസ്താനിയുടെ സമാനതകൾ കാണാൻ സാധിക്കും. സഞ്ജയ് ലീല -പ്രകാശ് ആർ കാപ്ഡിയ ടീമിന്റെ സ്ക്രിപ്റ്റും സുദീപ് ചാറ്റർജിയുടെ ഛായാഗ്രഹണവും തന്നെയാകാം അതിന്റെ പ്രധാന കാരണം.പദ്‌മവത് ഒരു മികച്ച സിനിമാ കാഴ്ചയാണ് എന്ന് സമ്മതിക്കുമ്പോഴും രൺവീർ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ എന്താകുമായിരുന്നു എന്നും ചിന്തിച്ചു പോകുന്നുണ്ട്. 

*വിധി മാർക്ക് = 7.5/10 

-pravin-

Tuesday, December 19, 2017

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് - പാളിപ്പോയ പുണ്യാളൻ വെള്ളം

രണ്ടാം ഭാഗത്തിനായി വേണ്ടി മാത്രം ഒരു രണ്ടാം ഭാഗം എന്ന് വേണേൽ പറയാം. ആന പിണ്ടത്തിൽ നിന്നും ചന്ദനത്തിരിയുണ്ടാക്കി ബിസിനസ്സ്കാരനാകാൻ പെടാപാട് പെടുന്ന ജോയ് താക്കോൽക്കാരന്റെ ജീവിതകഥയിൽ ഒരു സ്വാഭാവികതയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആദ്യ കഥയിലെ നർമ്മങ്ങളും മറ്റും നന്നായി ആസ്വദിക്കാൻ പറ്റിയിരുന്നു. ശുഭകരമായി അവസാനിച്ച ആ കഥക്ക് ഒരു രണ്ടാം ഭാഗം വരുന്നുണ്ടെന്നു അറിഞ്ഞപ്പോൾ തോന്നിയ ആകാംക്ഷയൊക്കെ വെറുതെയായി. ജോയ് താക്കോൽക്കാരൻ രാഷ്ട്രീയം വിട്ടതിനും അഗർബത്തീസ് കമ്പനി ജപ്തി ചെയ്യപ്പെട്ടതിനും ഭാര്യ മരിച്ചു പോയതിനുമൊന്നും പ്രത്യേകിച്ച് കാര്യ കാരണ വിശദീകരണങ്ങൾ നൽകാതെ വീണ്ടുമൊരു തകർച്ചയിൽ നിന്നും മാത്രമേ ജോയ് താക്കോൽക്കാരനെ പുനരവതരിപ്പിക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിൽ തന്നെ പിഴച്ചു പോയിട്ടുണ്ട് സിനിമ. ആനപ്പിണ്ടത്തിൽ നിന്നും ചന്ദനത്തിരി ഉണ്ടാക്കുക എന്നതായിരുന്നു ആദ്യ സിനിമയിൽ ജോയ് താക്കോൽക്കാരന്റെ ബിസിനസ് സംരഭമെങ്കിൽ രണ്ടാം പതിപ്പിൽ അത് ആനമൂത്രത്തിൽ നിന്നും പുണ്യാളൻ വെള്ളമുണ്ടാക്കലാണ് പരിപാടി. 

ജോയ് താക്കോൽക്കാരന്റെ പുതിയ പ്രോഡക്ട് എന്ന് പറഞ്ഞാൽ എല്ലാ കാലത്തും ആനയുടെ വിസർജ്യത്തിൽ നിന്ന് മാത്രമേ പാടൂ എന്ന നിർബന്ധം എന്തിനായിരുന്നു എന്ന് ഒരു പിടിയുമില്ല . ചന്ദനത്തിരി നിർമ്മാണം പോലെ ലോജിക്കുള്ളതല്ലായിരുന്നു പുണ്യാളൻ വെള്ളത്തിന്റെ നിർമ്മാണം എന്ന് തന്നെ പറയാം. സാധാരണ കുടിവെള്ളം മാത്രം കുടിച്ചു ശീലിച്ചിരുന്ന മലയാളി ഇപ്പോൾ ബോട്ടിൽഡ് മിനറൽ വാട്ടറിന്റെ വലിയ ഉപഭോക്താക്കളായി മാറിയില്ലേ എന്ന ന്യായീകരണം കൊണ്ടാണ് ആനമൂത്രത്തിൽ നിന്നുള്ള പുണ്യാളൻ വെള്ളത്തിന്റെ ഭാവി മാർക്കറ്റിനെ കുറിച്ച് ജോയ് താക്കോൽക്കാരൻ പ്രതീക്ഷയോടെ കാണുന്നത്. ഗോ മൂത്രത്തെ മതപരമായും രാഷ്ട്രീയപരമായും ശാസ്ത്രീയപരമായുമൊക്കെ മഹത്-വത്ക്കരിക്കാൻ  കുറേ പേർ പാടുപെടുന്ന ഈ കാലത്താണ് ജോയ് താക്കോൽക്കാരൻ  ആനമൂത്രത്തെ വിപണിയിലെത്തിക്കുന്നത് എന്നോർക്കണം. ഇനി പരസ്യം കണ്ടാൽ മലയാളികൾ എന്ത് മൂത്രം വേണേലും കുടിച്ചോളും എന്ന് ആക്ഷേപത്തെ ശരി വക്കാനാണ് ഇപ്പറഞ്ഞതൊക്കെ കാണിച്ചു കൂട്ടുന്നതെങ്കിൽ ജോയ് താക്കോൽക്കാരന്റെ ബിസിനസ് തകർച്ചയിൽ പ്രേക്ഷകർക്ക് സഹതപിക്കാനുള്ള വകുപ്പ് സിനിമയിൽ ചേർക്കേണ്ടതുമില്ലായിരുന്നു. അപ്രകാരം കൃത്യമായൊരു നിലപാടില്ലാത്ത കാണിച്ചു കൂട്ടലുകളാണ് സിനിമ മുഴുവൻ .

വിജയ രാഘവന്റെ മുഖ്യമന്ത്രി കഥാപാത്രത്തെ ഫ്രോഡ് എന്ന് വെളിപ്പെടുത്തുമ്പോഴും സിനിമ അവസാനിക്കുമ്പോൾ പോലും ആ ഫ്രോഡിനെ ഒഴിവാക്കാൻ പാകത്തിലൊരു പക്വതയുള്ള നിലപാടിൽ  ജോയ് താക്കോൽക്കാരൻ എത്തിക്കാണുന്നില്ല. രാഷ്ട്രീയക്കാരുടെ ഉഡായിപ്പുകൾക്കെതിരെയും നാടിന്റെ നന്മക്ക് വേണ്ടിയുമൊക്കെ ജോയ് താക്കോൽക്കാരൻ ചില ചൂണ്ടി കാണിക്കലുകൾ നടത്തുന്നുണ്ടെങ്കിലും അതെല്ലാം ഉന്നയിക്കാൻ മാത്രം ധാർമികനല്ല ജോയ് താക്കോൽക്കാരൻ എന്ന പോയിന്റിൽ സിനിമയുടെ ഉദ്ദേശ്യ ശുദ്ധി പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. കൈക്കൂലി വാങ്ങുന്നവനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിൽ വലിയ തെറ്റ് കാണുന്നില്ല എന്ന് പറയുന്നതിനൊപ്പം ജോയ് താക്കോൽക്കാരനെ ഒരു വലിയ ശരിയായി സിനിമ അടയാളപ്പെടുത്താൻ ശ്രമിക്കുന്നതിലും നിലപാട് സംബന്ധമായി പാളിച്ചകളുണ്ട്. റോഡിലെ കുണ്ടും കുഴിയും ടോൾ പിരിവും മറ്റു പ്രശ്നങ്ങളും തൊട്ടു കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനവും ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ചടക്കം പല വിഷയങ്ങളിലും ജോയ് താക്കോൽക്കാരൻ തന്റെ ക്ഷോഭം അറിയിക്കുന്നുണ്ട് എന്നതൊഴിച്ചാൽ ബാക്കിയെല്ലാം ഉപരിപ്ലവമായിരുന്നു. മെർസലിലെ പോലെ അക്കാര്യങ്ങളൊക്കെ വിവാദങ്ങളിലൂടെയെങ്കിലും ചർച്ച ചെയ്യപ്പെടാനുള്ള ഒരവസരം എന്ത് കൊണ്ടോ ഈ സിനിമക്ക് വീണു കിട്ടിയില്ല എന്ന് പറയാം. 

നൈല ഉഷയുടെ കഥാപാത്രത്തെ ഒഴിവാക്കിയ കൂട്ടത്തിൽ അജു വർഗ്ഗീസിന്റെ കഥാപാത്രത്തെ കൂടി ഒഴിവാക്കാമായിരുന്നില്ലേ എന്ന് ചിന്തിച്ചു പോകും വിധമാണ് അജു വർഗ്ഗീസ് സ്‌കൈപ്പ് കാളിൽ വന്നു വെറുപ്പിച്ചത്. ധർമ്മജന്റെ കോമഡി നമ്പറുകളും വേണ്ട പോലെ ഏശിയില്ല. ബാങ്ക് മാനേജർ ആയി വന്ന ഗിന്നസ് പക്രുവിന്റെ പ്രകടനം നന്നായി തോന്നി.കോമാളികളി ഇല്ലാതെ തന്നെ ആ രൂപം കൊണ്ട് അത്രക്കും ഗംഭീരമായാണ് ആ ചെറിയ ബാങ്ക് മാനേജർ കഥാപാത്രത്തെ പുള്ളി അവതരിപ്പിച്ചത്. തന്നെക്കാൾ നീളമുള്ള മോളോടൊപ്പം ആ മനുഷ്യൻ ദൂരേക്ക് നടന്നു പോകുമ്പോൾ ജോയ് താക്കോൽക്കാരൻ പറയുന്നുണ്ട് ഞാൻ ജീവിതത്തിൽ ഏറ്റവും റെസ്‌പെക്ട് ചെയ്യുന്ന ഒരു മനുഷ്യനാണ് അത് എന്ന്. ആ സീൻ ഈ സിനിമയിലെ ഒരു ബോണസ് ആയികാണേണ്ട സീനാണ്. ഉയരം കുറഞ്ഞവർ കോമഡിക്ക് വേണ്ടി വാർത്തുണ്ടാക്കിയ ശരീര രൂപങ്ങളാണ് എന്ന ഒരു പൊതു ധാരണ മലയാള സിനിമയിൽ എല്ലാ കാലത്തുമുണ്ടായിരുന്നു. കെ ജി ജോർജ്ജിന്റെ മേള, വിനയന്റെ അത്ഭുത ദ്വീപ്, അമൽ നീരദിന്റെ കുള്ളന്റെ ഭാര്യ തുടങ്ങി പല സിനിമകളും ആ ധാരണയെ വേറിട്ട ചലച്ചിത്ര ഭാഷ്യം കൊണ്ട് തിരുത്തിയിട്ടുണ്ട് എന്നത് വേറെ കാര്യം. എങ്കിലും ഇതാദ്യമായിരിക്കാം കാര്യ ഗൗരവത്തോടെ ഒരു ചെറു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഗിന്നസ് പക്രുവിനെ പോലൊരാൾക്ക് അവസരം കിട്ടിയിട്ടുണ്ടാകുക. 

ആകെ മൊത്തം ടോട്ടൽ = തൃശ്ശൂർ ഭാഷാ സ്നേഹമുള്ളവർക്കും ജയസൂര്യയോടിഷ്ടമുള്ളവർക്കും ആ ഒരു ഓളത്തിൽ കണ്ടിരിക്കാം. അതിനപ്പുറം കാമ്പുള്ള കഥയോ അവതരണമോ പ്രതീക്ഷിച്ചു കാണേണ്ടതില്ല. 

*വിധി മാർക്ക് = 5/10 

-pravin-

Friday, November 3, 2017

മനസ്സിൽ കൂടു കൂട്ടുന്ന 'പറവ'

മട്ടാഞ്ചേരിയുടെ ചുറ്റുവട്ടം മലയാള സിനിമയിൽ ഏറെയും പശ്ചാത്തലമായിട്ടുള്ളത് ഗുണ്ടകളെയും കൊട്ടേഷൻ ടീമുകളെയുമൊക്കെ പരിചയപ്പെടുത്താനാണ്. കൂടിപ്പോയാൽ ജൂതരുടെ ജീവിത കഥ പറയാനും ഉപയോഗപ്പെടുത്താറുണ്ട്. ഈ ഒരു ആവർത്തന വിരസതയെ തേച്ചു മാച്ചു കളയുന്നുണ്ട് 'പറവ'യിലെ മട്ടാഞ്ചേരി പശ്ചാത്തലം. മട്ടാഞ്ചേരി തെരുവുകളിലെ ചുമരുകളിലും വീടുകളുടെ വാതിലിലും ജനാലയിലും നിർത്തിയിട്ടിരിക്കുന്ന ഓട്ടോ റിക്ഷയുടെ പിറകിലുമൊക്കെ എഴുതി ചേർത്ത ടൈറ്റിലുകൾ കാണിക്കുന്നത് തൊട്ട് പടം തീരുന്ന വരേക്കും കണ്ണിമ ചിമ്മാതെ കാണാനുള്ള ഒരായിരം കാഴ്ചകളെ ഒരുക്കിയിട്ടുണ്ട് സംവിധായകൻ. ഹസീബും ഇച്ചാപ്പിയും അവരുടെ പ്രാവുകളും മീനുകളുമൊക്കെ കൂടെ തീർക്കുന്ന കഥാന്തരീക്ഷത്തിൽ നിന്ന് ഫ്ലാഷ് ബാക്കിലേക്ക് പോകുമ്പോൾ മാത്രമാണ് പ്രായത്തിൽ മൂത്ത ഏതെങ്കിലും നടന്മാരുടെ മുഖം പോലും നമുക്ക് ശ്രദ്ധിക്കാൻ പറ്റുക. ദുൽഖറിന്റെ കഥാപാത്രത്തിന് ഒരു വല്ല്യേട്ടൻ സ്വഭാവമുണ്ടെങ്കിലും വല്ല്യേട്ടനിലെ മാധവനുണ്ണിയെ പോലെ അയാൾ ആരുടേയും ഒരു മുഴുനീള സംരക്ഷകനല്ല. എന്നാൽ കൂടെയുള്ളവരുടെ എല്ലാ കാര്യങ്ങളിലും അയാളുടേതായ ഇടപെടലുകളും തിരുത്തലുകളും കരുതലുകളുമുണ്ട്. വേണുനാഗവള്ളിയുടെ സുഖമോ ദേവിയിൽ മോഹൻലാലിന്റെ സണ്ണി സുഹൃത്തുക്കൾക്കിടയിലും ആ പ്രദേശവാസികൾക്കിടയിലും നേടിയെടുത്തിട്ടുള്ള ഒരു സ്വീകാര്യതയും അതുണ്ടാക്കുന്ന ഒരു ഓളവുമൊക്കെയുണ്ടല്ലോ. കഥയിലെ ഒരു സുപ്രഭാതത്തിൽ അതങ്ങ് ഇല്ലാതെയാകുമ്പോ വിശ്വസിക്കാൻ അന്ന് പാട് പെട്ടിട്ടുണ്ട്. ആ ഒരു വിയോഗത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ആണ് ദുൽഖറിന്റെ ഇമ്രാൻ മനസ്സിനുണ്ടാക്കിയത്. വല്ലാത്തൊരു വിങ്ങലും. 

ഷൈൻ നിഗത്തിന്റെയും ജേക്കബ് ഗ്രിഗറിയുടെയും അർജ്ജുന്റെയും സിദ്ധീഖിന്റെയുമടക്കമുള്ള കഥാപാത്രങ്ങളുടെ മൗനം പാലിച്ച മുഖങ്ങളും എന്തൊക്കെയോ പറയാനുണ്ടായിട്ടും പരസ്പ്പരം പറയാതെ മൂടി വച്ച മനസ്സുകളുമൊക്കെ സിനിമ കാണുന്നവരെ പോലും അസ്വസ്ഥമാക്കുന്നു. സിദ്ധീഖിന്റെയും ഹരിശ്രീ അശോകന്റെയും ഇന്ദ്രന്സിന്റെയും അടക്കമുള്ള പല കഥാപാത്രങ്ങളും സിനിമയിൽ ശ്രദ്ധ പിടിച്ചു പറ്റുമ്പോഴും അവരുടെയൊന്നും കഥാപാത്രത്തിന് ഒരു പേര് പോലും ഇല്ലായിരുന്നു എന്നോർക്കണം. പേരല്ല ആ കഥാപാത്രങ്ങളുടെ സിനിമയിലെ സ്ഥാനവും കഥാപാത്രമായി മാറിയുള്ള അവരുടെ പ്രകടനവും തന്നെയാണ് മികച്ച നടന്മാർ എന്ന നിലക്ക് അവർക്ക് പേരുണ്ടാക്കി കൊടുക്കുന്നത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പറവയിലെ പല രംഗങ്ങളും. ചെറിയ കഥാപാത്രമായിട്ട് പോലും ഇന്ദ്രൻസിന്റെ ആ ഒരു സ്‌ക്രീൻ പ്രസൻസ് വല്ലാത്തൊരു ഫീൽ ആണുണ്ടാക്കിയത്. ഇന്ദ്രൻസിന്റെ ആ കഥാപാത്രത്തെ സ്‌ക്രീനിൽ പരിചയപ്പെടുത്തുന്നത് മരിച്ചു കിടക്കുമ്പോഴാണെങ്കിലും അയാളുടെ കഥാപാത്രം ജീവസ്സുറ്റതായി തുടരുന്നുണ്ട് സിനിമയിൽ. മൃതദേഹത്തെ ക്ലോസപ്പ് ഷോട്ടിൽ കാണിച്ചു കൊണ്ട് പശ്ചാത്തലത്തിൽ ആ കഥാപാത്രത്തിന്റെ ആഗ്രഹങ്ങളും ആകുലതകളും പ്രേക്ഷകനെ പറഞ്ഞു കേൾപ്പിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. 

ക്ളോസപ്പ് ഷോട്ടുകൾ കൊണ്ട് പല കഥാപാത്രങ്ങളെയും പൂർണ്ണതയോടെ ഒപ്പിയെടുക്കാൻ സൗബിന് സാധിച്ചു കാണാം സിനിമയിൽ. ഹസീബിനെയും ഇച്ചാപ്പിയേയും മുൻ നിർത്തി കൊണ്ട് കഥ പറയുമ്പോഴും പറയാൻ മാറ്റി വെക്കപ്പെട്ട മറ്റൊരു പിന്നാമ്പുറ കഥ കൂടിയുണ്ട് പറവക്ക് എന്നതിന്റെ സൂചനകൾ കിട്ടുന്നത് പോലും കഥാപാത്രങ്ങളുടെ മുഖ ഭാവങ്ങളിൽ നിന്നും മൗനത്തിൽ നിന്നുമൊക്കെയാണ്. എന്തായിരിക്കാം ആ ഫ്ലാഷ് ബാക്ക് എന്നറിയാനുള്ള കൗതുകം തീർത്തും പ്രേക്ഷകന്റെ മാത്രമാണ്. ഹസീബിന്റെയും ഇച്ചാപ്പിയുടെയും ഓർമ്മകളിലൂടെയും അറിവുകളിലൂടെയുമാണ് ആ കഥ വിവരിക്കപ്പെടുന്നത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വേർപാടിന്റെ വേദനയുടെയും പ്രതികാരത്തിന്റെയുമടക്കം എല്ലാ രംഗങ്ങളിലും കാതോർത്താൽ കേൾക്കാം പ്രാവുകളുടെ കുറു കറുകലുകളും ചിറകടിയുമൊക്കെ. മട്ടാഞ്ചേരി കോളനിയിലെ പതിവ് കാഴ്ചകൾക്ക് അപ്പുറം പുതിയ പലതും പറഞ്ഞു തരാനും കാണിച്ചു തരാനും സൗബിന് സാധിച്ചത് തന്റെ തന്നെ മട്ടാഞ്ചേരി ജീവിതാനുഭവങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നുമാണ് എന്നത് കൊണ്ടാകാം അവതരണ രീതിയിൽ വല്ലാത്തൊരു സത്യസന്ധത അനുഭവപ്പെടുന്നു. 

ആകെ മൊത്തം ടോട്ടൽ = പറവ എന്ന പേര് സിനിമയെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ഒന്നായിരുന്നു. മട്ടാഞ്ചേരിയിലെ ജീവിതങ്ങളും ആകാശ കാഴ്ചകളുമൊക്കെ പ്രാവിന്റെ കണ്ണിലൂടെ കണ്ട പോലെയൊരു പ്രതീതി. ഇച്ചാപ്പിയുടെ വീടും വീട്ടുകാരുമായുമൊക്കെ അത്ര മേൽ ബന്ധമുള്ള ഒരാളെ പോലെ അവരുടെ അടുക്കളയിൽ വരെ സധൈര്യം വിഹരിക്കുന്ന പ്രാവുകളെ കാണാം സിനിമയിൽ. ഈ ഒരു സിനിമയെ യാഥാർഥ്യമാക്കാൻ സൗബിൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ട് എന്നറിയാൻ ആ പ്രാവുകളെ മാത്രം ഒന്ന് നോക്കിയാൽ മതിയാകും. പ്രാവ് പറത്തൽ മത്സരത്തെ തുടക്കം മുതലേ വളരെ പ്രാധാന്യത്തോടെ ഉയർത്തി കാണിച്ചെങ്കിലും ഒടുക്കം അതിനു വലിയ പ്രസക്തി കൊടുത്തതായി കണ്ടില്ല. മട്ടാഞ്ചേരി ഗുണ്ടായിസത്തിന്റെ നാടല്ല എന്ന് ആണയിടുമ്പോഴും സൗബിനും ശ്രീനാഥ്‌ ഭാസിയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കടന്നു വരവ് സിനിമയിൽ  അത് വരെ നില നിന്ന സമാധാനന്തരീക്ഷത്തെ തകർത്തു കളയുകയും കഥയുടെ ഗതി തന്നെ മാറ്റുകയും ചെയ്യുന്നു. അതൊഴിച്ച്   നിർത്തിയാൽ സ്ഥിരം മട്ടാഞ്ചേരി ഗുണ്ടാ / കൊട്ടേഷൻ  കഥകളിൽ നിന്നും വേറിട്ടൊരു ദൃശ്യാനുഭവം തന്നെയാണ് പറവ. ആ അർത്ഥത്തിൽ തന്നെയാണ് സൗബിന്റെ 'പറവ' ഒരു പൊളി പറവയായതും മനസ്സ് കവർന്നതും. 

*വിധി മാർക്ക് = 7.5/10 

-pravin-

Friday, September 29, 2017

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള - കറുത്ത ഹാസ്യത്തിന്റെ സാധ്യതകൾ തേടിയ പ്രമേയം

കാൻസറിനോട് പൊരുതി ജയിച്ച എഴുത്തുകാരി ചന്ദ്രമതിയുടെ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന പുസ്തകത്തിന്റെ പേര് മാത്രം കടമെടുത്തു കൊണ്ട് ഒരു സിനിമയുണ്ടാക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയായിരിന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയപ്പെടുന്ന കേരളം എന്ന് മുതലായിരിക്കാം ഞണ്ടുകളുടെ (കാൻസറിന്റെ) നാടായി മാറാൻ തുടങ്ങിയത് എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരമില്ല. വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം മലയാളി സമൂഹത്തെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ് കാൻസറിനെ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കൊണ്ട് അൽത്താഫ് സലിം തന്റെ സിനിമയിൽ അവതരിപ്പിക്കുന്നത് എന്നോർക്കണം. കറുത്ത ഹാസ്യം എന്നത് മലയാള സിനിമകളിൽ അധികം ഉപയോഗിച്ചോ പരീക്ഷിച്ചോ കണ്ട ഒന്നല്ല എന്ന കാരണം കൊണ്ട് തന്നെ ഇത്തരമൊരു സിനിമാ നിർമ്മിതിയെ പ്രേക്ഷക സമൂഹം എങ്ങിനെ സ്വീകരിക്കും എന്നത് സംവിധായകനും അതിനേക്കാളേറെ നിർമ്മാതാവിനും ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. നിവിൻ പോളി എന്ന നടനെക്കാൾ ഈ സിനിമയിൽ നിവിൻ പോളി എന്ന നിർമ്മാതാവിന് കൈയ്യടി കൊടുക്കേണ്ടതും അവിടെ തന്നെ. 

മലയാള സിനിമാ ചരിത്രത്തിൽ എല്ലാ കാലത്തും കാൻസറിനെ ഒരു ദുരന്തമായി മാത്രമേ പരിഗണിച്ചിട്ടുള്ളൂ. ട്രാജഡിക്ക് വേണ്ടി സിനിമകളിൽ ഇത്രത്തോളം ഉപയോഗിക്കപ്പെട്ട മറ്റൊരു രോഗാവസ്ഥ വേറെയുണ്ടോ എന്നത് പോലും സംശയമാണ്. 'മദനോത്സവ'വും, 'ആകാശദൂതും' 'മിന്നാര'വുമൊക്കെ കാൻസറിനെ ട്രാജഡിക്കായി ഉപയോഗിച്ചപ്പോൾ കെബി മധുവിന്റെ 'ചിത്രശലഭം' (പഴയ ഹിന്ദി സിനിമ ആനന്ദിന്റെ റീമേക്) കാൻസർ രോഗിയായ ദേവൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിനോടും മരണത്തോടുമൊക്കെയുള്ള വേറിട്ട കാഴ്ചപ്പാടുകളാണ് പങ്കു വച്ചത്. സജി സുരേന്ദ്രന്റെ 'ഫോർ ഫ്രണ്ട്സ്' കാൻസർ രോഗികളായ നാല് സുഹൃത്തുക്കളുടെ കഥയായിരുന്നു പറഞ്ഞത്. കാൻസർ കാരണം ജീവിതം അവസാനിച്ചെന്ന് കരുതി സങ്കടപ്പെടുകയല്ല വേണ്ടത് ബാക്കിയുള്ള ജീവിതമെങ്കിലും അർത്ഥപൂർണ്ണമായി ആഘോഷിക്കാൻ മനസ്സിനെ സജ്ജമാക്കുകയാണ് വേണ്ടത് എന്ന അഭിപ്രായപ്പെടൽ തന്നെയായിരുന്നു ആ സിനിമയുടേതും. ട്രാജഡിയിലൊതുങ്ങേണ്ട ഒരു വിഷയത്തെ കഥാപാത്രങ്ങളുടെ നിലപാടുകൾ കൊണ്ടും മനോഭാവം കൊണ്ടും സർവ്വോപരി അവതരണ ശൈലി കൊണ്ടും വേണമെങ്കിൽ മാറ്റിയെഴുതാൻ സാധിക്കും എന്ന് ബോധ്യപ്പെടുന്നിടത്താണ് പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ഇത്തരം ചില സിനിമാ നിർമ്മിതികൾ സംഭവിക്കുന്നത്. ആ കൂട്ടത്തിലെ ഏറ്റവും അവസാനം വന്ന പരീക്ഷണ സിനിമാ നിർമ്മിതിയായി വേണം അൽത്താഫിന്റെ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' കാണാൻ. 

പ്രമേയം കൊണ്ട് കരുത്തുണ്ടായിട്ടും അവതരണത്തിൽ പാളിയാൽ സകലതും പോയി എന്ന വെല്ലുവിളിയെ അൽത്താഫ് സലിം ഏറെക്കുറെ ഭംഗിയായി തരണം ചെയ്തിട്ടുണ്ട്. സന്തോഷമായി ജീവിതം മുന്നോട്ട് നയിച്ച് കൊണ്ടിരിക്കെ കുടുംബത്തിൽ ഒരാൾക്ക് കാൻസർ വന്നാൽ ആ സാഹചര്യത്തെ ആ കുടുംബം എങ്ങിനെ നേരിടും എന്ന ചിന്തയെ വൈകാരികമായി വിശദീകരിക്കാതെ രസകരമായി അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിക്കുന്നത്. അതിനായി ആ കുടുംബത്തിലെ പ്രധാന കഥാപാത്രങ്ങളുടെ സ്വഭാവ ശൈലി ആദ്യമേ നമുക്ക് കാണിച്ചു തരുന്നുണ്ട്. ലാലിന്റെ അച്ഛൻ കഥാപാത്രം ഒന്നല്ലെങ്കിൽ ഓരോ കാരണങ്ങൾ കൊണ്ട് സദാ 'അസ്വസ്ഥത' ഉണ്ടെന്നു പറയുന്നവനാണ്. ശാന്തി കൃഷ്ണയുടെ ഷീല ചാക്കോ ബോൾഡ് ആണെങ്കിൽ മക്കൾ മൂന്നും മൂന്നു ടൈപ്പുമാണ്. ചാക്കോയുടെ വയസ്സായ അപ്പൻ പോലും സ്വഭാവ ശൈലിയിൽ വേറിട്ട് നിൽക്കുന്നു. ഇങ്ങിനെയൊരു കടുംബത്തിലേക്ക് വില്ലനായി എത്തുന്ന കാൻസറിന് ഒരു കൊമേഡിയന്റെ റോളാണ് സംവിധായകൻ കൽപ്പിക്കുന്നത്. മറ്റാരെയും പോലെ തനിക്ക് കാൻസർ ഉണ്ടെന്നു സംശയം തോന്നുന്ന മാത്ര ഷീല ചാക്കോയും ഞെട്ടുന്നുണ്ട്. പക്ഷെ അതൊരു ജീവിത തകർച്ചയായി കാണാതെ അവർ എന്നത്തേയും പോലെ ദൈനം ദിന കാര്യങ്ങളിലും സ്വന്തം ജോലിയിലും മുഴുകുകയാണ്. ഇവിടെ രോഗിയേക്കാൾ അസ്വസ്ഥതയും ആധിയുമൊക്കെ രോഗിക്ക് ചുറ്റുമുള്ളവരിലാണ് സംഭവിക്കുന്നത്. സ്വന്തം ഭാര്യക്ക് കാൻസർ ഉണ്ടെന്നു മക്കളോട് പറയാൻ വിഷമിക്കുന്ന അച്ഛനെയും അയാൾ അത് പറയാൻ വേണ്ടി തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങളുമൊക്കെ ചിരിയുണർത്താൻ വേണ്ടിയാണ് അൽതാഫ് ഉപയോഗിക്കുന്നത്. എന്തിനേറെ പറയുന്നു കാൻസറിന്‌ ചികിത്സ തേടി ചെന്നെത്തുന്ന ഡോക്ടർ പോലും ഇവിടെ സരസനാണ്. അങ്ങിനെ തുടക്കം മുതൽ ഒടുക്കം വരെയും കാൻസറിനെയും രോഗിയേയും അവരുമായി ബന്ധപ്പെട്ടവരെയുമെല്ലാം കറുത്ത ഹാസ്യത്തിന്റെ ഭാഗമാക്കുകയാണ് സംവിധായകൻ. 

ഒരു യഥാർത്ഥ കാൻസർ രോഗിക്ക് ഈ സിനിമ കാണുമ്പോൾ ഒരു പക്ഷെ ചികിത്സാ കാലയളവിൽ താൻ അനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ വേദനകളെ പരാമർശിക്കാതെ പോയതിൽ സങ്കടവും അമർഷവും തോന്നിയേക്കാം. പക്ഷെ നാളെ എപ്പോഴെങ്കിലും താനൊരു കാൻസർ രോഗിയാണെന്ന് തിരിച്ചറിയേണ്ടി വരുന്നവർക്ക് ഈ സിനിമ കൊടുക്കുന്ന ഒരു മാനസിക പിന്തുണയുണ്ട്. അതിനെ കണ്ടില്ലെന്നു നടിക്കാനാകില്ല ഒരാൾക്കും. കീമോക്ക് ശേഷം കൊഴിഞ്ഞു പോകുന്ന മുടിയെ കുറിച്ച് ഷീലാ ചാക്കോ ഒരു വേള പരാതി പറയുന്നുണ്ട് സിനിമയിൽ. മുടി കൊഴിച്ചിൽ കാണുമ്പോൾ അമ്മക്കുണ്ടാകുന്ന വിഷമം ഇല്ലാതാക്കാൻ മകൾ കണ്ടെത്തുന്ന ഉപായത്തെ പോലും അവിടെ ശരി വെക്കേണ്ടി വരുന്നുണ്ട്. എന്തായാലും ഈ മുടിയെല്ലാം കൊഴിഞ്ഞു പോകും, എന്നാൽപ്പിന്നെ കൊഴിഞ്ഞു പോകുന്നതിനു മുന്നേ തന്നെ അത് ട്രിം ചെയ്തു കളയുന്നതല്ലേ നല്ലത് എന്ന് പറയുന്ന മകളെ ആ അമ്മ സ്നേഹത്തോടെയാണ് നോക്കുന്നത്. മകളുടെ പിന്തുണയോടെ മൊട്ടയടിച്ച ശേഷം കണ്ണാടിയിലെ തന്റെ പുതിയ തല നോക്കി ആ അമ്മ കൂടുതൽ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലാണ് ഈ സിനിമയിലെ ഓരോ സീനുകളും വന്നു പോകുന്നത്. തുടക്കം മുതൽ ഒടുക്കം വരെയും കാൻസർ എന്ന വില്ലൻ ആ കടുംബത്തിൽ സാന്നിധ്യം കൊണ്ട് ഭീകരത സൃഷ്ടിക്കുമ്പോഴും ഷീലയും കുടുംബവും ആ വില്ലനെ ഭീകരനായി പരിഗണിക്കാതെ ചിരിച്ചു തള്ളുകയാണ്. രോഗം വന്നെന്നു കരുതി ആഘോഷങ്ങൾ ഒഴിവാക്കാൻ അവരാരും തയ്യാറാകുന്നില്ല എന്ന് മാത്രമല്ല രോഗത്തെ കുറിച്ചുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യ-സംശയങ്ങളെ സധൈര്യം നേരിടുന്നു. 

കാൻസറിനെ ഹാസ്യവത്ക്കരിക്കുമ്പോഴും കാന്സറിനോടുള്ള കഥാപാത്രങ്ങളുടെ ഉൾഭയങ്ങളെ പങ്കു വക്കാൻ സിനിമ മറക്കുന്നില്ല.  കീമോ കീമോ എന്ന് വീട്ടിൽ പാടി നടക്കുന്ന കുട്ടിയിലൂടെ കീമോ പോലും ട്രോൾ ചെയ്യപ്പെടുന്നുണ്ട് . കീമോയെ ആദ്യം പേടിച്ചിരുന്നു ഇപ്പോൾ പേടിയില്ല എന്ന് ഷീല ചാക്കോ പറയുന്നുണ്ടെങ്കിലും  കീമോ ഭടന്മാരും ഞണ്ടുകളും തമ്മിലുള്ള യുദ്ധത്തെ ഡോക്ടർ നിസ്സാരമാക്കി പറയുന്നില്ല. കീമോക്ക് വിധേയരാകേണ്ടി വരുന്ന കാൻസർ രോഗികളുടെ ഉറക്കമില്ലാത്ത രാത്രികളെ രണ്ടു മൂന്നു ഷോട്ടുകളിലൂടെ സംവിധായകൻ പരാമർശിക്കുന്നുമുണ്ട്. ഇത്രയും മാറ്റി നിർത്തിയാൽ കാൻസർ എന്ന രോഗത്തിന്റെ ഭീകരതയെ ആ രോഗത്തിൽ നിന്ന് രക്ഷ തേടാൻ നടക്കുന്ന രോഗികൾക്ക് നേരിടേണ്ടി വരുന്ന മാനസിക വ്യഥകളോ ഭാരിച്ച ചികിത്സാ ചിലവുകളോ അടക്കമുള്ള പല വസ്തുതകളുടെയും സാമൂഹികമാനമൊന്നും സിനിമയിൽ നിന്ന് കണ്ടു കിട്ടില്ല. ഷീല ചാക്കോ എന്ന വ്യക്തിയിലേക്കും അവരുടെ കുടുംബത്തിനുള്ളിലേക്കും മാത്രം ഫോക്കസ് ചെയ്യുന്ന ഒരു കാൻസർ കഥ എന്ന നിലയിൽ സിനിമ ചുരുങ്ങി പോകുന്നതും അവിടെയാണ്. എന്നിരുന്നാലും നിലപാടുകൾ കൊണ്ടും മനോഭാവം കൊണ്ടും കാൻസറിനെ ചെറുത്തു നിൽക്കാൻ രോഗികളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് വേണ്ട മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്ന നിലക്കുള്ള സിനിമയുടെ ഉദ്ദേശ്യ ലക്ഷ്യത്തെ അഭിന്ദിക്കാതിരിക്കാതെ വയ്യ. 

ഷീല ചാക്കോയും അവരുടെ രോഗവുമൊക്കെ കറുത്ത ഹാസ്യത്തിന്റെ അവതരണത്തിനുള്ള ഉപകാരണങ്ങളാക്കി മാറ്റുമ്പോഴും ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ കഥാപാത്രങ്ങൾ അനുഭവിക്കുന്ന സംഘർഷവും വിഷമവുമൊക്കെ പല സീനുകളിലും മിന്നായം പോലെ പറഞ്ഞറിയിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സന്തോഷ് വർമ്മയുടെ വരികളിൽ ജസ്റ്റിൻ ജോസഫ് ഈണം പകർന്ന " നനവേറെ തന്നിട്ടും.. മുറ്റത്തെ പൂ മൊട്ടിൽ..പുഞ്ചിരി വിരിയാഞ്ഞതെന്തേ .." എന്ന ഗാനവും ഗാന രംഗങ്ങളും സിനിമയുടെ ഈ പറഞ്ഞ ഇമോഷനുമായി വല്ലാതെ ചേർന്ന് നിൽക്കുന്ന ഒന്നാണ്. അവർ പോലുമറിയാതെ അവർക്കിടയിൽ നടക്കുന്ന മാറ്റങ്ങളും പെരുമാറ്റങ്ങളും വളരെ വ്യക്തമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട് പല സീനുകളിലും. അമ്മക്ക് എങ്ങിനെ ഇത്ര ധൈര്യത്തോടെ പെരുമാറാൻ സാധിക്കുന്നു അതോ ഇതെല്ലാം അമ്മയുടെ അഭിനയമാണോ എന്ന് ചോദിക്കുന്ന സഹോദരിയോട് കുവൈത്തിൽ താമസിച്ചിരുന്ന കാലത്തെ സംഭവ ബഹുലമായ ഒരു ഓർമ്മ പങ്കിട്ടു കൊണ്ട് കുര്യൻ പറഞ്ഞു കൊടുക്കുന്നുണ്ട് അമ്മ അഭിനയിക്കുന്നതല്ല അമ്മ എന്നും അങ്ങിനെ ബോൾഡായിരുന്നുവെന്ന്. എത്ര ഗംഭീരമായാണ് ആ അമ്മ കഥാപാത്രത്തെ സിനിമയിൽ പ്രതിഷ്‌ഠിക്കുന്നതു എന്ന് നോക്കൂ. ഇത്രയും പ്രശ്നങ്ങൾക്കിടയിലും നിങ്ങൾക്കെങ്ങനെ ചിരിക്കാൻ സാധിക്കുന്നു എന്ന റേച്ചലിന്റെ ചോദ്യത്തിനുള്ള ശരിയായ ഉത്തരം കുര്യന് പറയാൻ സാധിക്കുന്നത് പോലും ആ അമ്മയുടെ മകനായി പിറന്നത് കൊണ്ട് മാത്രമാണ്. 

ആകെ മൊത്തം ടോട്ടൽ = കുര്യൻ എന്ന കഥാപാത്രം നിവിൻ പോളിയെ സംബന്ധിച്ച് ഒരുപാട് അഭിനയിച്ചു പരിചയിച്ച ഒരു കഥാപാത്രമായിരുന്നു എന്ന് വേണേൽ പറയാം. കാര്യ പ്രാപ്തി ഇല്ലാതെ കോമാളി കളിച്ചു നടക്കുന്ന ഒരു അലസന്റെ ശരീര ശൈലിയിലേക്കും മാനറിസത്തിലേക്കും നിവിൻ പോളിക്ക് വളരെ പെട്ടെന്ന് താദാത്മ്യം പ്രാപിക്കാൻ സാധിക്കാറുണ്ട് എന്നത് കൊണ്ട് തന്നെ ഈ സിനിമയിൽ നിവിൻ പോളി എന്ന നടന്റെ സാന്നിധ്യത്തിന് പ്രത്യകിച്ച് പ്രസക്തിയോ പുതുമയോ ഉണ്ടെന്നു പറയാനില്ല. നിവിൻ പോളി എന്ന നിർമ്മാതാവിനെ ഈ സിനിമ കൊണ്ട് വേണമെങ്കിൽ അടയാളപ്പെടുത്താം. ശാന്തി കൃഷ്ണ തന്നെയാണ് ഈ സിനിമയിലെ താരം. ഷീല ചാക്കോയെ പൂർണ്ണതയോടെ അവതരിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ലാലും, അഹാനയും, ശ്രിന്ദയും, സിജു വിത്സണും , സൈജു കുറുപ്പും, ഷറഫുദ്ധീനും, കെ എൽ ആന്റണിയും, ദിലീഷ് പോത്തനും അടക്കമുള്ളവരുടെ കാസ്റ്റിങ്ങ് നന്നായിരുന്നു. ഇടവേളക്ക് ശേഷമുള്ള ഭാഗങ്ങളിൽ കേന്ദ്ര പ്രമേയത്തെ മറി കടക്കും വിധം നിവിൻ പോളി- ഐശ്വര്യ ടീമിന്റെ കണ്ടു മുട്ടലുകളും പരിചയം പുതുക്കലും പ്രണയ ചിന്തകളുമൊക്കെ അവതരിപ്പിച്ചത് ലാഗുണ്ടാക്കി എന്നതൊഴിച്ചാൽ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഒരു പുതുമുഖ സംവിധായകൻറെ ആദ്യ സിനിമാ സംരഭം എന്ന നിലക്കും ഗൗരവസ്വഭാവമുള്ള ഒരു വിഷയത്തിന്റെ വേറിട്ട അവതരണ ശ്രമം എന്ന നിലക്കും പ്രോത്സാഹിപ്പിക്കപ്പെടേണ്ട സിനിമ. 

*വിധി മാർക്ക് = 6.5/10 

-pravin- 

Friday, September 22, 2017

തുപ്പരിവാളൻ - വീണ്ടും മിഷ്ക്കിൻ മാജിക്ക്

പ്രതീക്ഷ തെറ്റിയില്ല. മിഷ്ക്കിന്റെ സംവിധാനത്തിൽ മറ്റൊരു മികച്ച സിനിമ. ആർക്കുമറിയാതെ പോകുന്ന എത്രയെത്ര കൊലപാതകങ്ങൾ നമുക്ക് ചുറ്റും നടന്നിട്ടുണ്ടാകാം അല്ലെങ്കിൽ ഇപ്പോഴും നടക്കുന്നുണ്ടാകാം എന്ന് ചിന്തിപ്പിക്കുന്നുണ്ട് സിനിമ. സ്വാഭാവിക മരണമെന്നും അപകട മരണമെന്നും നമ്മൾ വിധിയെഴുതിയതും വിശ്വസിച്ചു പോയതുമായ മരണങ്ങൾ കൊലപാതകങ്ങൾ അല്ലെന്ന് എങ്ങിനെ ഉറപ്പിക്കാം? ഈ  ഒരു സംശയത്തിന്റെയും ചോദ്യത്തിന്റെയുമൊക്കെ പശ്ചാത്തലം ഈ സിനിമയുടെ തീമിനുണ്ട്. ഷെർലക് ഹോംസിന്റെ സ്വാധീനം ഏറെ പ്രകടമാകുന്ന വിശാലിന്റെ കനിയൻ പൂങ്കുഡ്രൻ എന്ന നായക കഥാപാത്ര സൃഷ്ടിയും അയാളുടെ ചടുലമായ കേസ് അന്വേഷണ രീതിയും ആക്ഷനുമൊക്കെ കൂടെ സിനിമയെ അടിമുടി ത്രില്ലർ സ്വഭാവത്തിലാണ് മിഷ്കിൻ 'തുപ്പരിവാള'നെ ഒരുക്കിയിരിക്കുന്നത്. വിശാലിന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണോ എന്തോ മുൻപൊന്നുമില്ലാത്ത വിധം ആക്ഷൻ സീനുകളിൽ നായകനെ അമാനുഷികനാക്കുന്നുണ്ട് മിഷ്കിൻ. ആക്ഷൻ സീനുകളൊക്കെ ഡ്യൂപ്പില്ലാതെ മനോഹരമായി ചെയ്യാൻ വിശാലിന് സാധിച്ചിട്ടുണ്ട് എന്നത് അംഗീകരിക്കുമ്പോഴും പത്തു പതിനഞ്ചു പേരെ ഒറ്റക്ക് നിന്നടിച്ചു നിലം പരിശാക്കുന്ന ഒരു നായക സങ്കൽപ്പത്തെ മിഷ്‌കിനെ പോലെയൊരു സംവിധായകൻ പ്രോത്സാഹിപ്പിച്ചു കണ്ടതിൽ നിരാശ തോന്നി. ഈ ഒരൊറ്റ കാര്യം ഒഴിച്ച് നിർത്തിയാൽ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും അവതരണ ശൈലി കൊണ്ടുമൊക്കെ മികച്ചു നിൽക്കുന്ന ഒരു ക്രൈം ത്രില്ലർ സിനിമയാണ് 'തുപ്പരിവാളൻ' .

സാധാരണ കുറ്റാന്വേഷണ സിനിമയിൽ കുറ്റം ചെയ്യാനുള്ള കാരണങ്ങളും കൊലപാതകിയിലേക്ക് നീളുന്ന അന്വേഷണവും മറ്റും വിശദീകരിക്കുകയും അന്വേഷണത്തിന്റെ ഓരോ ഘട്ടവും കാണികളെ വ്യക്തതയോടെ ബോധ്യപ്പെടുത്തുകയുമൊക്കെ ചെയ്യുമ്പോൾ 'തുപ്പരിവാള'നിൽ അന്വേഷണത്തിന്റെ ഭാഗമമെന്നോണം പ്രേക്ഷകരെ കൂടി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് സംവിധായകൻ. അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും ഡിറ്റക്ടീവ് കനിയുടെ ചിന്ത എങ്ങോട്ടൊക്കെയാണ് പോകുന്നതെന്ന് അന്തം വിട്ട് ആലോചിച്ചു പോകും പ്രേക്ഷകർ. ഷെർലക് ഹോംസിനൊപ്പം കാണാവുന്ന ഡോക്ടർ വാട്സനെ പോലെ ഇവിടെ ഡിറ്റക്ടീവ് കനിക്കൊപ്പം പ്രസന്ന അവതരിപ്പിക്കുന്ന മനോഹർ എന്ന കഥാപാത്രത്തെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഭംഗിയായി തുന്നി ചേർത്ത് വച്ചിരിക്കുകയാണ്. നായകൻറെ പിന്നാലെ നിഴല് പോലെ നടക്കുന്ന ഒരു കൂട്ടുകാരൻ കഥാപാത്രം എന്നതിലുപരി സിനിമയിൽ നായകനൊപ്പം തന്നെ നിർത്താവുന്ന ഒരു കഥാപാത്ര സൃഷ്ടിയായിരുന്നു മനോഹറിന്റേത്. കനിയുടെ അന്വേഷണത്തിന്റെ ദിശ എങ്ങോട്ടാണ് അല്ലെങ്കിൽ അയാൾ എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാകാതെ നിൽക്കേണ്ടി വരുന്ന പ്രേക്ഷകന്റെ തന്നെ പ്രതിരൂപമാണോ മനോഹർ എന്നും സംശയിക്കാം. കാരണം പല സീനുകളിലും നമുക്ക് തോന്നിയേക്കാവുന്ന അതേ സംശയവും ചോദ്യവുമൊക്കെ നമുക്ക് വേണ്ടി കനിയോട് ചോദിക്കാൻ സംവിധായകൻ നിയോഗിക്കുന്നത്  മനോഹറിനെയാണ്. നിർണ്ണായകമായ പല സീനുകളിലും മനോ നടത്തുന്ന ഇടപെടലുകളെല്ലാം തന്നെ  ആ കഥാപാത്രത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ്.  

കിം ഡുക്ക് സിനിമകളിലെത് പോലെ തന്റെ സിനിമകളിൽ വയലൻസ് ചിത്രീകരണത്തിൽ പ്രത്യേക താൽപ്പര്യം കാണിക്കാറുള്ള സംവിധായകനാണ് മിഷ്ക്കിൻ. അൻജാതെ, യുദ്ധം സെയ്‌, ഒനായും ആട്ടിൻകുട്ടിയും തുടങ്ങിയ സിനിമകളിലൊക്കെ അത്തരം ക്രൈം ആൻഡ് വയലൻസ് സീനുകൾ മികച്ച രീതിയിൽ അവതരിപ്പിച്ചു കണ്ടിട്ടുണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ അളവിലാണ് ഇക്കുറി 'തുപ്പരിവാള'നിലെ വയലൻസ് ചിത്രീകരിച്ചു കാണുന്നത്. ഹോളിവുഡ് സ്ലാഷർ മൂവികളിൽ മാത്രം കണ്ടിട്ടുള്ള വയലൻസിനെ തമിഴിന്റെ പ്രാദേശിക ചുറ്റുവട്ടത്തിൽ വൾഗറാക്കാതെ അവതരിപ്പിക്കാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഡെവിൾ എന്ന പേരിനൊപ്പം തന്നെ വില്ലനെ ഒരു ഡെവിൾ കണക്കെ ഭീകരമായി അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ. ഡെവിൾ എന്ന ആ വില്ലൻ കഥാപാത്രം വിനയിന്റെ പ്രകടനത്തിൽ ഭദ്രമായിരുന്നു. ദിവസങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഡെഡ് ബോഡിയെ ഇല്ലായ്മ ചെയ്യുന്ന ഒറ്റ രംഗം മതി ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ശരി വക്കാൻ. ഡെഡ് ബോഡി അറുത്ത് മുറിച്ച് ചോരയിൽ കുളിച്ചു നിൽക്കുമ്പോഴും അയാൾ കോഫി ആസ്വദിച്ചു കുടിക്കുന്നത് കാണാം. കൊലപാതകത്തേയും ചോരയേയുമൊക്കെ അത്ര മേൽ സ്വാഭാവികമായി നോക്കി കണ്ടു പെരുമാറുന്ന ഒരു വില്ലനെ ഈ അടുത്തൊന്നും ഒരു സിനിമയിലും കണ്ടിട്ടില്ല. 

വില്ലന്മാർ എന്ന ലേബൽ ഒട്ടിക്കാതെ അവരവരുടേതായ ആവശ്യങ്ങളുടെയും ന്യായങ്ങളുടെയുമൊക്കെ പേരിൽ തിന്മയുടെ പക്ഷത്തു നിൽക്കുകയും സ്വാഭാവിക ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളെന്ന പോലെയാണ് ഡെവിളിനെയും സംഘത്തെയും സിനിമയിൽ പരിചയപ്പെടുത്തുന്നത്. ആൻഡ്രിയയുടെ സുന്ദരി വില്ലത്തി വേഷവും ഭാഗ്യരാജിന്റെ പടു കിളവൻ വില്ലൻ വേഷവും ശ്രദ്ധേയമാണ് ഈ കൂട്ടത്തിൽ. 'യുദ്ധം സെയ്‌' സിനിമയിൽ ഡോക്ടർ പുരുഷോത്തമനും ഭാര്യയും മകനും ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ന്യായത്തിന്റെ പിന്തുണയും ഒടുക്കം മരിച്ചു വീഴുമ്പോൾ സഹതാപവും സൃഷ്ടിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഡെവിളിനും സംഘത്തിനും അങ്ങിനെയൊരു പിന്തുണയോ സഹതാപമോ ലഭിക്കാനിട വരുത്തുന്നില്ല സംവിധായകൻ. വിതച്ചത് കൊയ്തു എന്ന് തോന്നിപ്പിക്കും വിധമാണ് ഓരോരുത്തരുടെയും അന്ത്യം. ഭാഗ്യ രാജ് അവതരിപ്പിച്ച അങ്കിൾ കഥാപാത്രത്തിന്റെ കിടപ്പിലായ ഭാര്യയുടെ നിസ്സംഗമായ മരണം അപ്പോഴും ഒരു വേദനയായി അവശേഷിപ്പിക്കുന്നുണ്ട് മിഷ്കിൻ. കൊലപാതകങ്ങളുടെയും മരണങ്ങളുടെയും ഒരു പരമ്പര തന്നെ അരങ്ങേറുമ്പോഴും വയലൻസിനെ ആവർത്തന വിരസതയില്ലാതെ അവതരിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്നു സംവിധായകൻ. മറ്റൊരു തലത്തിൽ നോക്കുമ്പോൾ മരണത്തെയും വയലൻസിനെയുമൊക്കെ വിഭ്രമാത്മകമായ ഒരു സൗന്ദര്യ സൃഷ്ടിയാക്കി മാറ്റാനുള്ള ശ്രമം കൂടിയാണ് മിഷ്ക്കിന്റെ ഈ സിനിമ എന്ന് പറയേണ്ടി വരുന്നു.  

ആകെ മൊത്തം ടോട്ടൽ = വിശാലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നതിനേക്കാൾ മിഷ്ക്കിൻ കാരണം വിശാലിന് തന്റെ കരിയറിൽ കിട്ടിയ നല്ലൊരു സിനിമ എന്ന് പറയാനാണ് തോന്നുന്നത്. എക്സൻട്രിക് കഥാപാത്രത്തിന്റെ അഭിനയ സാധ്യതകളിലേക്കൊന്നും പോയി കാണുന്നില്ലെങ്കിലും കനി പൂങ്കുണ്ട്രനായി ഏറെക്കുറെ നല്ല പ്രകടനം കാഴ്ച വക്കാൻ വിശാലിന് സാധിച്ചിട്ടുണ്ട് എന്ന് മാത്രം. അമിത ഹീറോയിസം മുഴച്ചു നിൽക്കുന്ന റെസ്റ്റോറന്റ് ഫൈറ്റ് ഒഴിവാക്കി നോക്കിയാൽ ബാക്കി ഫൈറ്റുകളൊക്കെ നന്നായിരുന്നു. അനു ഇമ്മാനുവലിന്റെ മല്ലിക എന്ന കഥാപാത്രം വെറും നായികയിൽ ഒതുങ്ങാതെ സിനിമയിലെ നിർണ്ണായക സാന്നിധ്യമായി നില കൊള്ളുന്നുണ്ടെങ്കിലും ഈ സിനിമയിൽ തിളങ്ങിയത് വില്ലത്തിയായ ആൻഡ്രിയയാണ്. അത് പോലെ തന്നെ വിനയ് അസാധ്യമായി അഭിനയിച്ചു തകർത്തിട്ടുണ്ട് ഡെവിളിന്റെ റോളിൽ. ആ ശബ്ദ ഗാംഭീര്യത്തിനും വോയ്‌സ് മോഡുലേഷനും കൊടുക്കണം പ്രത്യേക കൈയ്യടി. എന്നത്തേയും പോലെ കാമറയും സംഗീതവും ഈ മിഷ്ക്കിൻ സിനിമയിലും മികച്ചു നിൽക്കുന്നു. അന്വേഷണം മുന്നേറുന്നതിനൊപ്പം തന്നെ ഇരച്ചു കേറുന്ന ബിജിഎം വേറെ ലെവലായിരുന്നു . അങ്ങിനെ എല്ലാം കൊണ്ടും സൂപ്പർ പടം. 

* വിധി മാർക്ക് = 8/10 


-pravin-

Friday, September 8, 2017

ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും - ജീവിത 'യാത്ര'യിൽ 'അപരൻ'മാരാകേണ്ടി വന്നവർ

ബാലുമഹേന്ദ്രയുടെ 'യാത്ര'യും പത്മരാജന്റെ 'അപര'നും കണ്ട ഒരു പ്രേക്ഷകർക്കും മറക്കാൻ സാധിക്കാത്ത രണ്ടു കഥാപാത്രങ്ങളാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. 1985 ലും 1988 ലുമായി റിലീസായ ഈ രണ്ടു സിനിമകളിലെ രണ്ടു കഥാപാത്രങ്ങളും രണ്ടു കഥാപശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും അവർ രണ്ടു പേർക്കും ജീവിതത്തിന്റെ ഒരു പ്രത്യേക കോണിൽ വച്ച് നേരിടേണ്ടി വന്ന ഒരു പൊതു സമസ്യയായിരുന്നു അവരുടെ അതേ രൂപസാദൃശ്യമുള്ള അപരൻ. പ്രശ്നക്കാരനായ ഈ അപരൻ ഒരിടത്തു പോലും ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെടുകയോ അവരുടെ പേരിൽ ഒരു ആൾമാറാട്ടത്തിനു മുതിരുകയോ ചെയ്യുന്നില്ലെങ്കിലും അപരന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിത്വങ്ങളായി മാറുകയാണ് ഉണ്ണിക്കൃഷ്ണനും വിശ്വനാഥനും. അപരൻ കാരണം സ്വന്തം വ്യക്തിത്വം ഇരുളിലാകുകയും ജീവിതം കൈ വിട്ടു പോകുകയും ചെയ്ത രണ്ടു നിരപരാധികൾ. ആ തലത്തിൽ നോക്കുമ്പോൾ ഒരാളെ പോലെ ലോകത്ത് ഒരുപാട് പേരുണ്ടാകാം എന്ന സരസമായ നാട്ടു വർത്തമാനം കേട്ട് ശീലിച്ച ഒരു സമൂഹത്തോട്, ഒരാളെ പോലെ വെറും ഒരാൾ മാത്രമുണ്ടായാൽ തന്നെ വ്യക്തിജീവിതങ്ങൾ സങ്കീർണ്ണവും ദുരന്തപര്യവസായിയുമാകാൻ സാധ്യതയുണ്ട് എന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ഈ രണ്ടു സിനിമകൾ ചെയ്യുന്നത്. ജീവിത യാത്രയിൽ ഒരിക്കൽ പോലും കണ്ടു മുട്ടിയിട്ടില്ലാത്ത ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതങ്ങൾ ഒരേ കാലത്ത് രണ്ടിടങ്ങളിലായി സമാന്തരമായി സംഭവിക്കുന്ന ഒന്നാണെന്ന് കരുതിക്കൊണ്ടുള്ള ഒരു ആസ്വാദന സാധ്യത തെളിയുന്നതും അവിടെയാണ്. കാലങ്ങൾക്കിപ്പുറം 'യാത്ര'യും 'അപരനും അങ്ങിനെ ചിലത് കൂടെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. 

ഉണ്ണികൃഷ്ണൻ അനാഥത്വം നീന്തിക്കയറി ജീവിതം പടുത്തു കെട്ടിയവനാണെങ്കിൽ വിശ്വനാഥൻ അതിനു നേരെ വിപരീതമാണ്. അയാൾക്ക് അച്ഛനും അമ്മയും പെങ്ങളും അടങ്ങുന്ന ഒരു നല്ല കുടുംബ പശ്ചാത്തലമുണ്ടെങ്കിലും സ്വയം പര്യാപ്തനല്ല. സ്വന്തം കാലിൽ നിൽക്കാനൊരു ജോലിക്ക് വേണ്ടി അയാൾ നഗരത്തിലേക്ക് ഇന്റർവ്യൂവിനായി പോകുമ്പോൾ വനം ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണൻ എല്ലാവരും പോകാൻ മടിക്കുന്ന അരുണഗിരിയിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങി വരുകയാണ് . തികച്ചും ഉൾവലിഞ്ഞ ആ വനഗ്രാമത്തിലെ ഏകാന്തതയിൽ നിന്ന് ഉണ്ണിക്കൃഷ്ണനെ മോചിപ്പിക്കുന്നത് തുളസിയാണ്. കൃഷ്ണ പ്രതിഷ്‌ഠക്ക് മുന്നിൽ നിന്നു കൊണ്ട് ഒരേ സമയം പരാതി പറഞ്ഞും പരിഭവപ്പെട്ടും കൃഷ്ണനെ ഭീഷണിപ്പെടുത്തിയുമൊക്കെ സംസാരിക്കുന്ന തുളസിയെ പരിചയപ്പെടുന്നത് മുതലാണ് ഉണ്ണിക്കൃഷ്ണൻ തന്റെ ഒറ്റയാൻ ജീവിതത്തിലെ മടുപ്പുകളെ അവസാനിപ്പിക്കുന്നത് പോലും. തുളസിയുടെ അച്ഛനുമായി വിവാഹത്തെ കുറിച്ചൊരു ധാരണയുണ്ടാക്കിയ ശേഷം അയാൾ തന്റെ ആത്മാർത്ഥ സുഹൃത്ത് ബാലനെ നേരിട്ട് കാണാൻ പോകുകയാണ്. വിശ്വനാഥനാകട്ടെ സ്വന്തമായൊരു ജോലിയെന്ന സ്വപ്നവുമായി നഗരത്തിലേക്കും പോയി കൊണ്ടിരിക്കുന്നു. ഉണ്ണിക്കൃഷ്ണന്റെയും വിശ്വനാഥന്റെയും ജീവിതം പ്രതീക്ഷകൾക്ക് വിപരീതമായി മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാൻ തുടങ്ങുന്നത് അവിടെ നിന്നാണ്. 

ആത്മാർത്ഥ സുഹൃത്ത് ബാലന്റെ വിയോഗ വാർത്തയിൽ ദുഃഖിതനായി അരുണഗിരിയിലേക്ക് തിരിച്ചു പോകുന്ന വഴിക്കാണ് ഉണ്ണിക്കൃഷ്ണനെ അരവിന്ദാക്ഷനെന്ന വ്യാജേന പോലീസ് പിടിക്കുന്നത്. അതേ സമയം ഇന്റർവ്യൂനിടയിൽ പുറത്തിങ്ങിയ വിശ്വനാഥനെ പോലീസ് കൊണ്ട് പോകുന്നതാകട്ടെ ഉത്തമന്റെ പേരിലുമാണ്. ഒരേ പോലീസ് ജീപ്പിൽ മുഖാമുഖം നോക്കാതെ  മനസ്സ് കൊണ്ട് ഒരേ അവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നു അവർ. പോലീസ് സേനയെ ഇത്ര മാത്രം അസ്വസ്ഥമാക്കിയ രണ്ടു പേർ ഇനി വേറെയുണ്ടാകില്ല എന്ന മട്ടിലാണ് വഴി നീളെ അരവിന്ദാക്ഷനെയും ഉത്തമനെയും കുറിച്ച് പോലീസുകാർ പറഞ്ഞു കൊണ്ടിരുന്നത്. ഇതിനു മുൻപ് പല തവണയും പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടവരും കൂടിയാണ് കക്ഷികൾ എന്നത് കൊണ്ട് തന്നെ അവരുടെ യാതൊരു വിധേനയുമുള്ള വിശദീകരണങ്ങൾക്കും ചെവി കൊടുക്കാൻ പോലീസുകാർ തയ്യാറായില്ല. അരവിന്ദാക്ഷനും ഉത്തമനും തങ്ങളുടെ അപരന്മാരാണെന്ന് പോലീസിനെ ബോധിപ്പിക്കാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല ഉണ്ണിക്കൃഷ്ണനു പോലീസുകാരിൽ നിന്ന് കഠിന പീഡനങ്ങൾ പോലും ഏറ്റു വാങ്ങേണ്ടി വരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുന്നു. 

പോലീസ് സ്റ്റേഷനിൽ വച്ചു അവിടത്തെ എസ് ഐ തന്റെ പഴയ സുഹൃത്ത് ജോർജ്ജ് കുട്ടിയാണ് എന്ന് മനസ്സിലാക്കുന്ന വിശ്വനാഥന് തൽക്കാലം മറ്റു കുരുക്കുകളിൽ പെട്ട് ജയിലിൽ കിടക്കേണ്ടി വന്നില്ല. വിശ്വനാഥനെ വിശ്വസിക്കാൻ ആ സാഹചര്യത്തിൽ ഒരു സുഹൃത്തെങ്കിലും ഉണ്ടായി എന്നത് അയാളുടെ വലിയൊരു ഭാഗ്യവുമായിരുന്നു. പക്ഷേ ഉണ്ണിക്കൃഷ്ണന്റെ അവസ്ഥ അതായിരുന്നില്ല. ജോർജ്ജ്‌കുട്ടിയുടെ കൂടെ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു കൊണ്ട് പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി പോകുന്ന വിശ്വനാഥനെ അയാൾ നിർനിമേഷനായി നോക്കി നിന്നു. താൻ പറയുന്ന സത്യം വിശ്വസിക്കാനോ, തന്നെ സഹായിക്കാനോ ഇനിയൊരാൾ വരില്ലെന്ന് മനസ്സിലാക്കിയ ഉണ്ണിക്കൃഷ്ണൻ പിന്നീട് പോലീസുകാരോട് ഏറ്റുമുട്ടുകയും ഓടി രക്ഷപ്പെടാനും ശ്രമിക്കുകയാണ്. അബദ്ധവശാൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ചെയ്യുന്നു. ഉണ്ണികൃഷ്ണന്റെ തുടർന്നുള്ള ജീവിതം ഒരു ജീവപര്യന്തം ശിക്ഷയുടെ രൂപത്തിൽ ജയിലിൽ തുടങ്ങുകയാണ്. 

അരവിന്ദാക്ഷൻ എന്ന തന്റെ അപരൻ ചെയ്ത കുറ്റങ്ങളുടെയല്ല മറിച്ച് താൻ തന്നെ ചെയ്ത കൊലപതാകത്തിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്ന നിലയിലേക്ക് പൊരുത്തപ്പെട്ടു കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്റെ ജയിലിനകത്തെ ജീവിതം. തുളസിയെ കുറിച്ചുള്ള ഓർമ്മകളിൽ ഒരേ സമയം അയാൾ ആശ്വസിക്കുകയും വേദനിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനിടയിലൊരിക്കലും തന്റെ അപരനാര് എന്ന ചിന്ത അയാളെ അലട്ടിയില്ല. ഇവിടെയാണ് വിശ്വനാഥൻ വ്യത്യസ്തനാകുന്നത്. തന്നെ പോലെ രൂപഭാവമുള്ള ഒരുത്തൻ ആ നഗരത്തിലുണ്ടെന്നും അയാൾ പോലീസിന്റെ നോട്ടപ്പുള്ളി ആണെന്നുമൊക്കെ വിശദമായി ജോർജ്ജ് കുട്ടിയിൽ നിന്ന് കേട്ടറിയുന്നത് മുതൽ വിശ്വനാഥന്റെയുള്ളിലേക്ക് അപരൻ ഒരു ഒഴിയാബാധ പോലെ കുടിയേറുകയാണ്. തൽക്കാലം ടൗണിൽ വച്ച് നടന്ന സംഭവങ്ങൾ വീട്ടിലറിയണ്ട എന്ന് അയാൾ തീരുമാനിച്ചുറപ്പിക്കുന്നുവെങ്കിലും പിന്നീടങ്ങോട്ട് അയാളുടെ മനസ്സിനെ സംഘർഷഭരിതമാക്കുന്നുണ്ട് അപരൻ. തന്റെ നിഴലിലും പ്രതിബിംബത്തിലുമൊക്കെ അപരനെ വെറുപ്പോടെ നോക്കുന്ന വിശ്വനാഥനെ കാണാം സിനിമയിൽ. പെങ്ങൾക്ക് വന്ന ഒരു കല്ല്യാണലോചന മുടങ്ങുന്നതും സ്വന്തം വീട്ടിൽ പോലും താൻ അവിശ്വസിക്കപ്പെടുന്നതുമൊക്കെ തന്റെ അപരൻ കാരണമാണല്ലോ എന്ന ചിന്ത അയാളെ  ക്ഷോഭിതനാക്കുന്നുണ്ടെങ്കിലും ആഗ്രഹിച്ച പോലൊരു ജോലി ഒത്തു വന്നപ്പോൾ അയാൾ എല്ലാം മറന്നു ജീവിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ യാദൃശ്ചികമെന്നോണം അയാൾക്ക് തന്റെ  അപരൻ വാഴുന്ന അതേ സിറ്റിയിലേക്ക് തന്നെ ജോലിക്ക് പോകേണ്ടി വരുന്നു. 

ഒന്നൊഴിഞ്ഞാൽ വീണ്ടും മറ്റൊന്ന് എന്ന തരത്തിൽ വിശ്വനാഥന്റെ സ്വകാര്യ ജീവിതത്തിൽ 'അപര'ന്റെ ശല്യങ്ങൾ തുടരുകയാണ്. ഓഫിസിലെ സഹപ്രവർത്തക അമ്പിളിക്ക് ഓട്ടോറിക്ഷയിൽ വച്ചുണ്ടായ അനുഭവം വച്ച് നോക്കുമ്പോൾ വിശ്വനാഥൻ എന്ന പേരിൽ തനിക്കൊരു അപരൻ ഉണ്ടെന്നു ഉത്തമനും കൂടി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകുന്നു. ഉണ്ണിക്കൃഷ്ണൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിന് ബദലായി ജയിലിനു പുറത്തു വിശ്വനാഥൻ തന്റെ അപരനാൽ പല വിധത്തിലുള്ള ശിക്ഷകൾ അനുഭവിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. വ്യക്തിജീവിതത്തിനു പുറമേ ഔദ്യോഗിക ജീവിതത്തിലേക്ക് കൂടി പ്രശ്നങ്ങൾ നീളാൻ തുടങ്ങുന്ന ഘട്ടത്തിലാണ് വിശ്വനാഥൻ തന്റെ  അപരനെ തേടി ഇറങ്ങുന്നത്. തന്റെ ജീവിതത്തിലേക്ക് അധിനിവേശം നടത്തിയ ഉത്തമനോടുള്ള പ്രതികാരമെന്നോണം തിരിച്ചും അതേ ശൈലിയിൽ തിരിച്ചടിക്കാൻ തീരുമാനിക്കുന്നു വിശ്വനാഥൻ. അതിനായി അപരന്റെ വിഹാര സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അയാൾ ഉത്തമനായി പരകായ പ്രവേശം നടത്തുകയും ലക്‌ഷ്യം കാണുകയും ചെയ്യുന്നു. ഉത്തമന് കിട്ടേണ്ട പണം കൈപ്പറ്റിയ വിശ്വനാഥൻ ആ പണം അത് വരേക്കും താൻ അനുഭവിച്ച പീഢനങ്ങൾക്കുള്ള പരിഹാര തുകയായി കരുതുന്നു. ആ പണവുമായി വിശ്വനാഥൻ വീട്ടിലേക്ക് തിരിക്കുന്ന ആ രാത്രിയിൽ ഉണ്ണിക്കൃഷ്ണൻ ഉറങ്ങാതിരുന്നു കൊണ്ട് തുളസിക്ക് കത്തെഴുതുകയായിരുന്നു. തന്നെ കൊല്ലങ്ങളോളം കാത്തിരുന്നു കൊണ്ട് തുളസിയുടെ യൗവ്വനം നശിപ്പിക്കരുതെന്ന് അയാൾ കത്തിൽ അപേക്ഷിച്ചു. ഉണ്ണിക്കൃഷ്ണൻറ്‍റെ കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും, മനസ്സ് വിങ്ങിപ്പൊട്ടിയെങ്കിലും തുളസിക്ക് മറ്റൊരു ജീവിതം കിട്ടണമേ എന്ന് മാത്രം അയാൾ ആഗ്രഹിച്ചു. ആ കത്തിനൊരു മറുപടി വന്നെങ്കിലും അവളുടെ തീരുമാനം എന്താണെന്ന് വായിക്കാനുള്ള ധൈര്യം അയാൾ കാണിച്ചില്ല. ആ കത്ത് കീറികളഞ്ഞു കൊണ്ട് അയാൾ സ്വയം തന്റെ വിധിയെ പുൽകി കരഞ്ഞു. 

വിശ്വനാഥനെ പിന്തുടർന്ന് വന്ന ഉത്തമനും കൂട്ടരും പണം സൂക്ഷിച്ച ബാഗിനായി അയാളുമായി മൽപ്പിടിക്കുന്നത് അതേ രാത്രിയിലാണ്. സംഘട്ടനത്തിനിടയിൽ ആളുമാറി ഉത്തമൻ കൊല്ലപ്പെടുമ്പോഴും വിശ്വനാഥൻ ആ പണം കൈവിട്ടു പോകാതെ സൂക്ഷിച്ചു. അയാൾ അതുമായി ഇരുളിലേക്ക് ഓടി മറഞ്ഞു. പിറ്റേന്ന് രാത്രി വരെ അയാൾ അതേ ഇരുട്ടിലെവിടെയോ ഒളിച്ചിരുന്നു. എല്ലാം ശാന്തമെന്നു തോന്നിയപ്പോൾ അയാൾ വീട്ടിലേക്ക് ഓടിയെത്തി. അവിടെ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. അയാൾ ഇരുട്ടിൽ തന്നെ പതുങ്ങിയിരുന്നു കൊണ്ട് സ്വന്തം ശരീരത്തിന്റെ ശവസംസ്ക്കാര ചടങ്ങുകൾക്ക് സാക്ഷിയായി. മരിച്ചത് താനല്ല എന്ന് സ്വയം ബോധിപ്പിക്കാൻ പോലുമാകാത്ത അവസ്ഥയിൽ അയാൾ വെന്തുരുകുകയായിരുന്നു. അന്ത്യകർമ്മങ്ങൾ നിർവഹിച്ച ശേഷം ഒറ്റക്ക് നടന്നു വരുന്ന അച്ഛന് മുന്നിൽ വിശ്വനാഥൻ അവസാനമായി ഒരിക്കൽ കൂടി  അവതരിക്കുകയാണ്. നടന്ന സംഭവങ്ങളെല്ലാം  അച്ഛനെ പറഞ്ഞു  ധരിപ്പിച്ച ശേഷം അയാൾ വീണ്ടും ഇരുളിലേക്ക് നടന്നകന്നു. വിശ്വനാഥനായി ഇനി തനിക്ക് ജീവിക്കാൻ സാധിക്കില്ലെന്നും ഉത്തമനായുള്ള ഒരു ജീവിതമാണ് ഇനി തന്നെ കാത്തിരിക്കുന്നതെന്നും ബോധ്യപ്പെടുത്തി കൊണ്ടാണ് അയാൾ പോകുന്നതെങ്കിലും അവസാനമായി തന്റെ വ്യക്തിത്വവും ജീവിതവുമൊക്കെ എരിഞ്ഞടങ്ങുന്ന ആ  ചിതയിലേക്ക് നോക്കി അയാൾ വല്ലാത്തൊരു ചിരി ചിരിക്കുന്നുണ്ട്. മരിച്ചത് ഉത്തമനോ അതോ വിശ്വനാഥനോ എന്ന ചോദ്യത്തെ പ്രേക്ഷകന്റെ മനസ്സിലേക്ക് എറിഞ്ഞു കൊണ്ടുള്ള ആ ചിരിയുമായാണ് അയാൾ ഇരുളിലേക്ക് മാഞ്ഞു  പോകുന്നത്.

വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. ഉണ്ണിക്കൃഷ്ണൻ ജയിൽ മോചിതനായി പുറത്തു വരാൻ ദിവസങ്ങൾ ബാക്കി നിൽക്കേ അയാളുടെ മനസ്സിൽ വീണ്ടും എവിടെയോ ഒരു പ്രതീക്ഷയുടെ തീ നാളം കത്താൻ തുടങ്ങുകയാണ്. ഒരിക്കൽ കൂടെ അയാൾ തുളസിക്ക് ഒരു കത്തെഴുതി. സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ തുളസിക്ക് അനുവാദം നൽകിയ ആ പഴയ ഉണ്ണിക്കൃഷ്ണന്റെ മാനസികാവസ്ഥയിലല്ല അയാളിപ്പോൾ എഴുതുന്നത്. മൂന്നു ദിവസം കഴിഞ്ഞാൽ താൻ ജയിൽ മോചിതനാകും. ആ ദിവസം തുളസിയുടെ ഗ്രാമത്തിലൂടെ കടന്നു പോകുന്ന ഏതെങ്കിലും വണ്ടിയിൽ താനുണ്ടായിരിക്കും. എന്നും തമ്മിൽ കണ്ടു മുട്ടാറുണ്ടായിരുന്ന ആ തണൽ മരത്തിനു മുന്നിലൂടെ വണ്ടി കടന്നു പോകുമ്പോൾ ആ കൃഷ്ണശിലയിലേക്ക് താൻ നോക്കും. തുളസി ഇന്നും സ്വതന്ത്രയായാണ് ജീവിക്കുന്നതെങ്കിൽ, ഇന്നും തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിൽ ആ കൃഷ്ണ ശിലയുടെ മുന്നിൽ ഒരു വിളക്ക് കൊളുത്തി വെക്കണം. പ്രതീക്ഷയോടെ തന്നെയാണ് കത്തെഴുതി അവസാനിപ്പിക്കുന്നതെങ്കിലും യാഥാർഥ്യം മറ്റൊന്നെങ്കിൽ അതിനെ അംഗീകരിക്കാനും അയാൾ മനസ്സിനെ സജ്ജമാക്കി. 

തുളസിയുടെ ഗ്രാമത്തിലൂടെ പോകുന്ന ബസിനായി അയാൾ ആ ദിവസം രാവിലെ മുതൽ കുറെയധികം സമയം കാത്തു നിന്നു. ഒടുക്കം അയാളോട് കരുണ കാട്ടിയത് 'തന്നന്നം താനന്നം താളത്തിലാടി' വരുന്ന ഒരു ബസായിരുന്നു. അയാളുടെ ജീവിത കഥ ചർച്ച ചെയ്തു കൊണ്ട് നീങ്ങിത്തുടങ്ങിയ ആ ബസിൽ പ്രതീക്ഷയും പ്രാർത്ഥനകളും ആകാംക്ഷയും നിറഞ്ഞു. തുളസിയുടെ ഗ്രാമത്തിലേക്ക് എത്തിയത് മുതൽ ബസിന്റെ വലതു ഭാഗത്തേക്ക് എല്ലാവരും ചേർന്ന് കൂടി. തണൽ മരത്തിനു താഴെയുള്ള കൃഷ്ണശിലക്ക് മുന്നിൽ ഉണ്ണികൃഷ്ണന് വേണ്ടി തുളസി വിളക്ക് കത്തിച്ചു കാത്തിരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി അവരുടെയെല്ലാം കണ്ണുകൾ ദൂരെയുള്ള വിളക്കിന്റെ വെളിച്ചം പരതുമ്പോൾ ഉണ്ണിക്കൃഷ്ണൻ കണ്ണടച്ചിരിക്കുകയായിരുന്നു. ബസ് നിൽക്കുന്ന സമയത്ത് അയാൾ കാണുന്നത് ഒന്നിന് പകരം ഒരായിരം വിളക്കുകൾ കത്തിച്ചു കൊണ്ട് തണൽ മരത്തിനു താഴെ കാത്തു നിൽക്കുന്ന തുളസിയെയാണ്. ജീവിതത്തോടുള്ള പ്രതീക്ഷകൾ കൈ വിട്ടു കൊണ്ട് ഒരു പിടി ചോദ്യങ്ങളുമായി ഇരുളിലേക്ക് മറഞ്ഞ വിശ്വനാഥന് വിപരീതമെന്നോണം പുതിയ പ്രതീക്ഷകളും ഉത്തരങ്ങളുമായി ഇരുളിൽ തെളിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തിലൂടെ അയാൾ തുളസിയിലേക്ക് നടന്നടുക്കുകയാണ്. ആ നയനാന്ദകരമായ ഒത്തൊരുമിക്കൽ കാഴ്ചക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് 'തന്നന്നം താനന്നം താളത്തിലാടി' ചുരമിറങ്ങി പോകുന്ന ആ   ബസിനെ കാത്തു കൊണ്ട് വഴിയിലെവിടെയെങ്കിലും വിശ്വനാഥനും നിൽപ്പുണ്ടാകുമോ ? അപരൻ കാരണം ജീവിതം കൈ വിട്ടു പോയവരുടെ മുന്നിലേക്ക് ഒരു നിയോഗം പോലെ കടന്നു ചെല്ലാൻ ആ ബസിനു സാധിച്ചിരുന്നെങ്കിൽ അത് വഴി അവർക്ക് നഷ്ടപ്പെട്ട പഴയ ജീവിതം പുതുക്കി നൽകാൻ കാലത്തിനു സാധിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് ചിന്തിച്ചു പോകുന്നു. 

-pravin-
ഏപ്രിൽ ലക്കം ഇ മഷിയിൽ പ്രസിദ്ധീകരിച്ചത് . 

Wednesday, July 19, 2017

ചിരിയുടെയും കൂട്ടുകെട്ടിന്റെയും ശരാശരി 'റോൾ മോഡൽസ്'

ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങളെയൊക്കെ കണ്ടില്ലെന്നു നടിച്ചും ഒന്നിനോടും പ്രതികരിക്കാതെയും ഇടപെടാതെയും അവനവന്റെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നവനെ സമൂഹം മിടുക്കൻ എന്ന് വിളിക്കുന്നു. പ്രശ്നങ്ങളിൽ ഇടപെടുകയും പ്രതികരിക്കുന്നതിന്റെ ഭാഗമായി പലരോടും കലഹിക്കേണ്ടിയും തല്ലുണ്ടാക്കേണ്ടിയും വരുന്നവരൊക്കെ തെമ്മാടികളായും മുദ്ര കുത്തപ്പെടുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന ഈ ഒരു ട്രെൻഡ് വളരെ ഗൗരവത്തോടെ ചർച്ച ചെയ്യാൻ പാകപ്പെട്ട ഒരു വിഷയമാണെങ്കിലും അതിനെ കോമഡി പരിവേഷത്തോടെ അവതരിപ്പിക്കുകയാണ് റാഫി. ഫഹദ്, വിനായകൻ, ഷറഫുദ്ധീൻ, വിനയ് ഫോർട്ട് തുടങ്ങിയവരെ അതിനു വേണ്ടി എങ്ങിനെ ഉപയോഗിക്കണം എന്ന വ്യക്തമായ ധാരണയും പുള്ളിക്കുണ്ടായിരുന്നു. സിനിമയുടെ കഥയോ തിരക്കഥയോ അല്ല ഇപ്പറഞ്ഞ നടന്മാരുടെ ഹാസ്യ ഭാവങ്ങളും സംഭാഷണങ്ങളും മതി തന്റെ സിനിമക്ക് എന്ന നിർബന്ധ ബുദ്ധി സിനിമയിലുടനീളം കാണാം . അത് കൊണ്ട് തന്നെ ഈ സിനിമയിലെ കഥയെന്ത് എന്ന ചോദ്യത്തിന് യാതൊരു വിധ പ്രസക്തിയുമില്ല. സൗഹൃദങ്ങളുടെ കഥ പറഞ്ഞ മുൻകാല മലയാള സിനിമകളെ ആഖ്യാനത്തിലും അവതരണത്തിലുമൊക്കെ പിൻ പറ്റുന്നുണ്ട് റോൾ മോഡൽസ്. ഒരിക്കൽ കൂട്ടുകാരായി ജീവിച്ചവർ ഒരു പ്രത്യേക സാഹചര്യത്തിൽ പിരിയുകയും പിന്നീട് കാലങ്ങൾക്ക് ശേഷം മറ്റൊരു ലക്ഷ്യത്തിനായി ഒരുമിക്കുകയും ചെയ്യുന്ന സിദ്ധീഖിന്റെ 'ഫ്രണ്ട്സ്', വൈശാഖന്റെ 'സീനിയേഴ്സ്' തുടങ്ങിയ സിനിമകളുടെ കഥാ വഴിയാണ് റാഫി പ്രധാനമായും തന്റെ സിനിമക്ക് വേണ്ടി കടമെടുത്തിരിക്കുന്നത്. 

ഈ ലോകത്തിലെ ഏറ്റവും വലിയ മിസ്റ്ററി എന്താണെന്നറിയാമോ...അത് നമ്മുടെയൊക്കെജീവിതമാണ്..തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ ഓരോ പകലും രാത്രിയും നമ്മൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു എന്നൊക്കെ നായകനെ കൊണ്ട് പറയിപ്പിച്ചു കൊണ്ടുള്ള വളരെ സീരിയസായ ഒരു തുടക്കവും ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തിന്റെ കഥാ പിന്തുണയും സിനിമക്കുണ്ടായിരുന്നു. അവനവനിലേക്ക് ഒതുങ്ങി ജീവിക്കാനും ഏറ്റവും നല്ല പ്രൊഫഷണൽ ആകാനും മക്കളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സംസ്ക്കാരത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട് റോൾ മോഡൽസ്. കൂട്ട് കെട്ടുകൾ ആണ് ഒരാളെ നല്ലവനും ചീത്തവനും ആക്കുന്നത് എന്ന ഉപദേശക വാചകത്തെക്കാൾ കൂട്ട് കെട്ട് ഉണ്ടായാലേ വ്യക്തിത്വം സൃഷ്ടിക്കപ്പെടുകയുള്ളൂ എന്ന ആശയത്തോടാണ് സിനിമ സമരസപ്പെടുന്നത്. അത് കൊണ്ട് തന്നെ കൂട്ടുകെട്ടിലെ ശരി തെറ്റുകളെ കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധത്തെ ഗൗനിക്കേണ്ട ബാധ്യതയും സിനിമക്കില്ല. അപ്രകാരം ഗൗരവമുള്ള ഒരു വിഷയത്തെ ചൂണ്ടി കാണിക്കുന്ന ഒരു കഥാപാത്ര പശ്ചാത്തലം നായകന് ഉണ്ടാക്കി കാണിക്കുമ്പോഴും കാമ്പുള്ള കഥയിലേക്കോ അവതരണത്തിലേക്കോ സിനിമ പോകുന്നില്ല. പകരം മെക്കാർട്ടിനുമൊത്ത് സഹകരിച്ചിരുന്ന കാലത്ത് പല തവണ വിജയിച്ചു പരിചയമുള്ള ട്രീറ്റ്മെന്റിലൂടെ സിനിമയെ കോമഡി എന്റെർറ്റൈനെർ എന്ന സേഫ് സോണിൽ ഒതുക്കുകയാണ് റാഫി. തിരക്കഥയിലെ ഒന്നുമില്ലായ്മകൾക്കിടയിലും ഫഹദിനെയും വിനായകനെയും പോലുള്ള നടന്മാരെ മുൻ നിർത്തി കൊണ്ടുള്ള ഹാസ്യാവതരണ സാധ്യതകളെ ഉപയോഗപ്പെടുത്താൻ റാഫിക്ക് സാധിച്ചു എന്നുള്ളിടത്താണ് റോൾ മോഡൽസ് തരക്കേടില്ലാത്ത ഒരു എന്റർടൈനർ മൂവി പോലും ആകുന്നത്.

ഫഹദിനെ പോലുള്ള ഒരു നടന് ഈ സിനിമ തെരഞ്ഞെടുക്കേണ്ട കാര്യമുണ്ടോ എന്ന് വേണമെങ്കിൽ ചുമ്മാ ചോദിക്കാം. പക്ഷേ സിനിമ എങ്ങിനോ എന്തോ ആയിക്കോട്ടെ താൻ തിരഞ്ഞെടുത്ത കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുക എന്നതിനപ്പുറത്തേക്ക് ആ നടൻ മറ്റൊന്നും ഗൗനിക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സിനിമയിലെ ചില സീനുകൾ. അതിന് ഒരുപാട് ദൈർഘ്യമുള്ള സീനോ ഡയലോഗോ ഒന്നും വേണ്ടി വരുന്നില്ല പുള്ളിക്ക്. ഒരൊറ്റ നോട്ടം കൊണ്ടോ ഒരു മൂളൽ കൊണ്ടോ പോലും കഥാപാത്രത്തെ പൂർണ്ണതയിലെത്തിക്കാനുള്ള ഫഹദിന്റെ കഴിവ് ഈ സിനിമയിലും മറച്ചു വക്കപ്പെടുന്നില്ല എന്ന് സാരം. അനിൽ രാധാകൃഷ്ണന്റെ '24 നോർത്ത് കാതത്തി'ൽ ഫഹദിന്റെ തന്നെ ഹരികൃഷ്ണൻ എന്ന കഥാപാത്രത്തെ ഓർത്തു പോകും വിധമാണ് ഗൗതം എന്ന ഫഹദ് കഥാപാത്രത്തെ സിനിമ പരിചയപ്പെടുത്തുന്നത്. ഹരികൃഷ്ണൻ സ്വഭാവപരമായി പണ്ടേക്ക് പണ്ടേ ഒരു ടൈം ടേബിൾ ജീവി ആയിരുന്നുവെങ്കിൽ ഇവിടെ ഗൗതമിന്റെ കാര്യത്തിൽ അങ്ങിനല്ല കാര്യം. അയാൾക്ക് നിലവിലെ ടൈം ടേബിൾ ജീവിതത്തിനു തീർത്തും വിപരീതമായ ഒരു ജീവിത കാലം ഒരിക്കൽ ഉണ്ടായിരുന്നു. നിലവിലെ സ്ഥിതിയിൽ ഗൗതം എത്താനുള്ള കാരണം എന്താണെന്ന് വിശദീകരിക്കുകയും  അയാളെ തങ്ങളുടെ പഴയ ഗൗതമായി തിരിച്ചു കൊണ്ട് വരാൻ  കൂട്ടുകാർ നടത്തുന്ന  ശ്രമങ്ങളുമൊക്കെയാണ് സിനിമയുടെ പ്രധാന ഭാഗം. കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ യാതൊരു ബാധ്യതയുമില്ലാതെ അഭിനയിക്കുന്ന വിനായകൻ ഈ സിനിമയിലെ മറ്റൊരു ആശ്വാസമാണ്. അങ്ങിനെ പറഞ്ഞു വരുമ്പോൾ ഒരു ദുരന്തമാകേണ്ടിയിരുന്ന സിനിമയെ ഫഹദും വിനായകനുമൊക്കെ കൂടെയാണ് ഒരു തരത്തിൽ രക്ഷിച്ചെടുത്തത് എന്ന് തന്നെ പറയേണ്ടി വരുന്നു.അതിനപ്പുറം കാര്യമായൊന്നും പറയാനോ പങ്കു വെക്കാനോ ഇല്ല റോൾ മോഡൽസിന്‌ . 

ആകെ മൊത്തം ടോട്ടൽ = മെക്കാർട്ടിനൊപ്പമുണ്ടായിരുന്ന റാഫിയുടെ  പ്രതാപ കാലത്തെ കോമഡി എന്റർറ്റൈനെർ സിനിമകളുമായി തട്ടിച്ചു നോക്കാൻ പോലും പറ്റുന്ന സിനിമയല്ല റോൾ മോഡൽസ്. സംസ്ഥാന അവാർഡ് ജേതാക്കളായ ഫഹദും വിനായകനുമൊക്കെ ഒരു എന്റർടൈനർ സിനിമയുടെ ഭാഗമായി കാണുമ്പോൾ കിട്ടുന്ന ഒരു പ്രസരിപ്പ് മാത്രമാണ് ഏക ആശ്വാസം. ഒരു കാലത്തെ ലാലു അലക്സിന്റെ കുത്തകയായിരുന്ന അച്ഛൻ വേഷങ്ങളെയൊക്കെ ഈ കുറഞ്ഞ കാലം കൊണ്ട് ഓടി നടന്നു അവതരിപ്പിക്കുന്നതിൽ രഞ്ജി പണിക്കരും ലുക്ക് കൊണ്ട് മാത്രം നായികാ സ്ഥാനത്ത് കൊണ്ടിരുത്താൻ പറ്റിയ ഒരു നടി എന്ന നിലക്ക് നമിതയും ശോഭിച്ചിട്ടുണ്ട് സിനിമയിൽ. ഏറ്റവും അസഹനീയമായ ഒന്നായിരുന്നു സിനിമയിലെ തേപ്പ് പെട്ടി പാട്ടും അതിന്റെ വരികളും. കോമഡിയുടെ പുത്തൻ അവതരണ സാധ്യതകളൊന്നും തേടാതെ ഒരു എന്റർടൈനർ എന്ന നിലക്ക് റോൾ മോഡൽസിനെ തന്നാൽ കഴിയും വിധം സേഫാക്കാൻ ശ്രമിക്കുമ്പോഴും അതിനൊത്ത ഒരു ക്ലൈമാക്സ് തുന്നിക്കൂട്ടുന്നതിൽ റാഫി പരാജയപ്പെടുന്നുണ്ട്. പഞ്ചാബി ഹൌസിലെ രമണന് ഒരു റീ എൻട്രി ഒരുക്കി കൊടുക്കാൻ ശ്രമിച്ചു എന്നതിനപ്പുറം ആ കഥാപാത്രത്തിന്റെ പുനരവതരണത്തിലും ഒരു മികവ് എടുത്തു പറയാനില്ല. പിന്നെ ഫഹദിനും വിനായകനും വേണ്ടി ഒന്ന് കണ്ടു നോക്കാം. അത്ര മാത്രം. 

*വിധി മാർക്ക് = 5/10 

-pravin-

Wednesday, July 5, 2017

പേരിലൊതുങ്ങിയ 'ലക്ഷ്യം'

പീരുമേടിൽ നിന്ന് എറണാംകുളത്തേക്ക് രണ്ടു പ്രതികളുമായി പോയ്‌ക്കൊണ്ടിരുന്ന പോലീസ് ജീപ്പ് പൊടുന്നനെ ആക്സിഡന്റ് ആകുകയും റോഡിൽ നിന്ന് തെറിച്ച് സാമാന്യം ആഴമുള്ള കാട്ടിലേക്ക് മറഞ്ഞു വീഴുകയും ചെയ്യുന്നിടത്താണ് സിനിമയുടെ ടൈറ്റിലുകൾ തെളിയുന്നത്. ഒരേ സമയം ദുരൂഹതയും ആകാംക്ഷയും അനുഭവപ്പെടുത്തി കൊണ്ടുള്ള ഒരു തുടക്കം എന്ന് തന്നെ പറയാം. അപകടത്തിൽ പെട്ട പ്രതികൾക്ക് ബോധം വരുകയും പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് സിനിമ അതിന്റെ ജെനർ വ്യക്തമാക്കുന്നത്. തീർത്തും അപരിചിതരായ രണ്ടു വ്യക്തികൾ. രണ്ടു പേരും രണ്ടു കുറ്റങ്ങളുടെ പേരിൽ ഒരേ വിലങ്ങിൽ പരസ്പ്പരം ബന്ധിക്കപ്പെട്ടവർ. പക്ഷെ കൂട്ടത്തിൽ പോലീസിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നതാകട്ടെ ഒരേ ഒരാളും. എന്നാൽ ഒരാളെ ഒഴിവാക്കി കൊണ്ട് മറ്റൊരാൾക്ക് സ്വന്തം തീരുമാനം നടപ്പിലാക്കാനും പറ്റാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് തന്നെ സഹായിച്ചാൽ അതിനു പ്രതിഫലമായി ഒരു തുക തരാമെന്ന് വിമൽ (ഇന്ദ്രജിത്ത്) മുസ്തഫയോട് (ബിജു മേനോൻ) പറയുന്നത്. മുസ്തഫ വിമലിനെ സഹായിക്കാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ദിക്കറിയാത്ത കാട്ടിൽ തങ്ങളെ പിന്തുടർന്ന് വരുന്ന പോലീസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് സിനിമ ത്രില്ലിംഗ് ട്രാക്കിലേക്ക് കയറുന്നത്. 

നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന സിനിമ എന്നതിനേക്കാൾ ജിത്തു ജോസഫിന്റെ സ്ക്രിപ്റ്റിൽ വരുന്ന സിനിമ എന്ന നിലക്കായിരുന്നു 'ലക്ഷ്യം' പ്രതീക്ഷയുണർത്തിയത്. ആ പ്രതീക്ഷക്ക് നല്ല പിന്തുണ നൽകുന്നതായിരുന്നു സിനിമയുടെ ട്രെയ്‌ലറും. രണ്ടു കഥാപാത്രങ്ങളും കാടും നിറഞ്ഞു നിൽക്കുന്ന ഒരു തിരക്കഥയിൽ മുഴുനീള ത്രില്ലർ സിനിമക്കുള്ള എലമെൻറ്സ് കുറവാണ് എന്ന ബോധ്യം കൊണ്ട് തന്നെയായിരിക്കാം മുസ്തഫ-വിമൽ കഥാപാത്ര സംഭാഷണങ്ങളിൽ കോമഡിക്കുള്ള സ്‌പേസ് കൂടി ഉണ്ടാക്കി കൊടുത്തു കൊണ്ടുള്ള ഒരു കഥാവതരണമാണ് ആദ്യ പകുതിയിൽ. നായകൻറെ കഥാപശ്ചാത്തലവും ലക്ഷ്യവും വിവരിച്ചവസാനിപ്പിച്ച ശേഷം സിനിമ മുസ്തഫയിലേക്ക് തിരിയുന്നുണ്ടെങ്കിലും മുസ്തഫയുടെ കഥക്ക് കാര്യ കാരണങ്ങളോ വിശദീകരണങ്ങളോ ഒന്നും പറയാനില്ലാതെ വിധിയെ പഴിച്ചു കൊണ്ട് അവസാനിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. ഒരുപാട് ട്വിസ്റ്റുകൾക്ക് സാധ്യതയുണ്ടായിട്ടും അതൊന്നും പ്രയോഗിക്കാതെ അത് വരെ നിലനിർത്തിയ സസ്പെന്സിനെയും ത്രില്ലിനെയുമൊക്കെ തണുപ്പിക്കുന്ന അവതരണമാണ് രണ്ടാം പകുതിയിൽ. അത് കൊണ്ട് തന്നെ പ്രത്യേകിച്ച് ലക്ഷ്യബോധമൊന്നുമില്ലാത്ത ഒരു സിനിമയായി ഒതുങ്ങി പോകുന്നു പിന്നീടങ്ങോട്ടുള്ള സിനിമ. 

സാഹചര്യ തെളിവുകൾ കൊണ്ട് കൊലപാതകിയായി മുദ്ര കുത്തപ്പെട്ട നിരപരാധിയാണ് വിമലെങ്കിൽ ഇന്നേ വരെ ചെയ്ത മോഷണങ്ങൾക്കൊന്നും പിടിക്കപ്പെടാതിരിക്കുകയും പകരം താൻ ചെയ്യാത്ത ഏതോ ഒരു മോഷണക്കേസിൽ കുറ്റക്കാരനാകേണ്ടിയും വന്നവനാണ് മുസ്തഫ. എന്നിരുന്നാലും പോലീസിന്റെ മുന്നിൽ അവർ മോഷ്ടാവും കൊലയാളിയുമാണ്. ഇങ്ങിനെയുള്ള രണ്ടു പേർ പോലീസിൽ നിന്ന് രക്ഷപ്പെടുകയും ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി സഹയാത്രികരാകുകയും ചെയ്‌താൽ എന്ത് സംഭവിക്കും എന്ന ചിന്തയിൽ നിന്നു തന്നെയായിരിക്കാം സിനിമയുടെ കഥ ജനിച്ചിട്ടുണ്ടാകുക. Together to survive എന്നായിരുന്നു സിനിമയുടെ ടാഗ് ലൈൻ. അങ്ങിനെ ചേർത്ത് വച്ച് നോക്കുമ്പോൾ ഒരു നല്ല ത്രില്ലർ സിനിമക്ക് വേണ്ട പല ഘടകങ്ങളും അങ്ങിങ്ങായി ചിതറി കിടക്കുന്ന സാമാന്യം ഭേദപ്പെട്ട ഒരു സ്ക്രിപ്റ്റ് ഉണ്ട് സിനിമക്ക്. പക്ഷേ അതിന്റെ ദൃശ്യവത്ക്കരണത്തിൽ കൂട്ടി ചേർക്കേണ്ടതായ പലതും മിസ്സിംഗ് ആയിപ്പോയെന്നു മാത്രം. ഉദാഹരണത്തിന് കൊലയാളി ആര് എന്ന ചോദ്യവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന സിനിമയിൽ ഒന്നുകിൽ ശക്തനായ ഒരു വില്ലനെ അവതരിപ്പിക്കണം, അല്ലെങ്കിൽ കൊലയാളി ആരെന്നുള്ള സസ്പെൻസിന് പ്രാധാന്യം കൊടുക്കണം, അതുമല്ലെങ്കിൽ കൊലയാളി ആരെന്നു കാണികൾക്ക് മാത്രം ബോധ്യപ്പെടുത്തി കൊടുക്കുകയും അതോടൊപ്പം നായക കഥാപാത്രത്തിന്റെ അന്വേഷണാത്മകത പ്രേക്ഷകന് അതേ പടി അനുഭവപ്പെടുത്തണം. ഇവിടെ ഇപ്പറഞ്ഞതൊന്നും സംഭവിക്കുന്നില്ല എന്ന് മാത്രമല്ല ഒരു സാധാരണ പ്രേക്ഷകൻ പ്രതീക്ഷിച്ചു പോകുന്ന മിനിമം ട്വിസ്റ്റുകൾക്ക് പോലും സാധ്യത കൊടുക്കാതെ കൊലയാളിയെയും കൊലപാതക കാരണത്തെയും വിധിയുടെ വികൃതികളെന്ന മട്ടിൽ പറഞ്ഞവസാനിപ്പിക്കുകയാണ് സിനിമ. ലക്ഷ്യം എന്ന സിനിമയുടെ പേര് പോലും അപ്രസക്തമാകുന്ന ക്ലൈമാക്സ് കൂടിയാകുമ്പോൾ സിനിമ നിരാശയാകുന്നു. 

ആകെ മൊത്തം ടോട്ടൽ = ഒരു ത്രില്ലർ സിനിമയുടെ ചുറ്റുവട്ടം ഉണ്ടാക്കിയെടുക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ടെങ്കിലും ത്രില്ലിംഗ് ആയ ഒരു സിനിമാനുഭവം തരുന്നതിൽ സിനിമ പരാജയപ്പെടുന്നു. പ്രത്യേകിച്ച് രണ്ടാം പകുതി തൊട്ടുള്ള കഥാഗതിയും ക്ലൈമാക്‌സും. ബിജുമേനോൻ - ഇന്ദ്രജിത് ടീമിന്റെ ആദ്യ പകുതിയിലെ കോമഡി സീനുകൾ മാത്രമാണ് ഒരാശ്വാസമായി ഓർക്കാനുള്ളത്. കാടിന്റെ മനോഹാരിത ഏറെക്കുറെ നന്നായി പകർത്താൻ സിനു സിദ്ധാർത്ഥിന്റെ ഛായാഗ്രഹണത്തിനു സാധിച്ചിട്ടുണ്ട്. വിജയ് യേശുദാസ് പാടിയ 'കാറ്റ് വന്നുവോ .." എന്ന് തുടങ്ങുന്ന പാട്ടും മനോഹരമായിരുന്നു. 

*വിധി മാർക്ക് = 5.5 /10 

-pravin-