Tuesday, June 1, 2021

വേട്ടയാടപ്പെടുന്ന സത്യം ..ഇരയാക്കപ്പെടുന്ന നീതി !!


സോഷ്യൽ മീഡിയാ യുഗത്തിൽ ഒരു കൈ വിരൽ തുമ്പ് കൊണ്ട് ഏത് വിഷയത്തിലും പ്രതികരണവും പ്രതിഷേധവും വേണ്ടി വന്നാൽ ഒരു വിപ്ലവം പോലും സൃഷ്ടിക്കാൻ ശേഷിയുള്ള നമുക്ക് മുന്നിൽ വെറും ഒരു സിനിമ മാത്രമായി ഒതുങ്ങുന്നില്ല 'നായാട്ട്'. അത് മനസ്സിനെ വേട്ടയാടുന്ന ഓർമ്മപ്പെടുത്തലോ അതുമല്ലെങ്കിൽ ഒരു മുന്നറിയിപ്പോ കൂടിയാണ്.
നമുക്ക് പ്രതികരിക്കാൻ വേണ്ടി ലഭിക്കുന്ന അനവധി നിരവധി വാർത്തകളിൽ പ്രത്യേകിച്ച് വ്യക്തികളുടെ പേരും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയങ്ങളിൽ നമ്മളെടുക്കുന്ന നിലപാടുകൾക്ക് പ്രസക്തിയുണ്ടെങ്കിലും അതിലെ സത്യം എന്താണെന്ന് അന്വേഷിക്കാൻ ആഗ്രഹിക്കുന്നവർ ചുരുക്കമായിരിക്കും.
പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളിൽ മാത്രം അഭിരമിക്കുന്നവരും, ഏത് വിധേനയും തങ്ങളുടെ തല്പര കക്ഷികൾ ന്യായീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം എന്ന് ആഗ്രഹിക്കുന്നവരുമൊക്കെ കൂടിയാണ് നമ്മുടെ നാട്ടിലെ ജനാധിപത്യത്തെയും നീതി ന്യായ വ്യവസ്ഥയേയും തീർത്തും അപലപനീയമായ ഒരു അവസ്ഥയിലേക്കെത്തിച്ചത്.

പൊലീസായാലും വക്കീലായാലും പട്ടാളമായാലും മീഡിയക്കാരായാലും അവരുടെ നായാട്ടിൽ സത്യത്തിനും നീതിക്കുമല്ല ഭരണകൂട താൽപ്പര്യങ്ങൾക്കാണ് മുൻതൂക്കം. അഥവാ അവരുടെ കൂട്ടത്തിൽ നിന്ന് ആർക്കെങ്കിലും അതിനെതിരെ നിൽക്കണം എന്ന് തോന്നിയാൽ പോലും അവരും ഭരണകൂടത്തിന്റെ ഇരകളായി മാറിയേക്കാം.
മണിയനും പ്രവീണും സുനിതയുമൊക്കെ അവര് പോലുമറിയാതെ ആരുടെയൊക്കെയോ വേട്ടപ്പട്ടികൾ ആയിരുന്നു. ഗുണ്ടകൾക്ക് പോലും കൊട്ടേഷൻ എടുക്കാനും എടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് പക്ഷെ പോലീസുകാർക്ക് അതില്ല എന്ന് മണിയൻ പറയുന്നതും അത് കൊണ്ടൊക്കെ തന്നെ.
രാഷ്ട്രീയ പ്രബുദ്ധരെല്ലാം ജാതീയതക്ക് എതിരാണെങ്കിലും ജാതി വോട്ടുകൾക്ക് എതിരല്ല. ജാതി സമുദായ വോട്ടുകളുടെ എണ്ണം നോക്കി നിലപാട് പറയുന്നവർ കേരള രാഷ്ട്രീയത്തിലുമുണ്ടല്ലോ. അധികാരം നിലനിർത്താൻ പോലീസിനെയും നിയമ വ്യവസ്ഥിതികളേയും ജനാധിപത്യ വിരുദ്ധമായി ഉപയോഗിക്കുന്നവരെ തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ജനങ്ങൾ അന്ധരാണ്. അവരുടെ തെറ്റായ വോട്ടിങ്ങിലൂടെ ജനാധിപത്യമെന്ന ആശയവും ഇരുളിലായി പോകുന്നതായി കാണിക്കുന്നു 'നായാട്ട്'.

അധികാര രാഷ്ട്രീയത്തിന്റെ ഗർവ്വും അധികാരത്തിനായുള്ള കുടില നീക്കങ്ങളുമെല്ലാം മിനിസ്റ്റർ കഥാപാത്രത്തിലൂടെ ഗംഭീരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നു ജാഫർ ഇടുക്കി.
കുഞ്ചാക്കോ ബോബന്റെ പ്രവീൺ മൈക്കിളും നിമിഷയുടെ സുനിതയുമൊക്കെ ഇരകളുടെ പ്രതീക്ഷയറ്റ മുഖങ്ങളായി മനസ്സിൽ തറഞ്ഞു നിക്കുമ്പോൾ ജോജുവിന്റെ ASI മണിയൻ എന്ന കഥാപാത്രം മനസ്സിനെ വേട്ടയാടും വിധം ഇപ്പോഴും തൂങ്ങിയാടുകയാണ്.
ആകെ മൊത്തം ടോട്ടൽ = കഥയും കഥാപാത്രങ്ങളും കഥാ സാഹചര്യങ്ങളുമെല്ലാം വ്യത്യാസപ്പെടുമ്പോഴും എവിടെയൊക്കെയോ വെട്രിമാരന്റെ 'വിസാരണൈ' യെ ഓർമ്മപ്പെടുത്തുന്നു മാർട്ടിൻ പ്രക്കാട്ടിന്റെ 'നായാട്ട്'. ഷൈജു ഖാലിദിന്റെ ക്യാമറയും മഹേഷ് നാരായണന്റെ കത്രികയും വിഷ്ണു വിജയുടെ സംഗീതവും കൂടി ചേർന്നപ്പോൾ മാർട്ടിന്റെ 'നായാട്ട്' പ്രേക്ഷക മനസ്സുകളെയാണ് വേട്ടയാടിയത്.

*വിധി മാർക്ക് = 8/10

-pravin-

1 comment:

  1. കുഞ്ചാക്കോ ബോബന്റെ പ്രവീൺ മൈക്കിളും നിമിഷയുടെ സുനിതയുമൊക്കെ ഇരകളുടെ പ്രതീക്ഷയറ്റ മുഖങ്ങളായി മനസ്സിൽ ഇപ്പോഴും തറഞ്ഞു നിൽക്കുന്നു ...

    ReplyDelete