Thursday, March 26, 2026

ആടിന്റെ മൂന്നാം വരവും ടൈം ട്രാവലും !!


'ആട്' എന്ന ടൈറ്റിലിനോട് എല്ലാ തലത്തിലും കണക്റ്റായി കിടന്ന ഒരു കഥയായിരുന്നു ഒന്നാം ഭാഗത്തിന്റേത്.. രണ്ടാം ഭാഗത്തിൽ, ടൈറ്റിൽ കഥാപാത്രമായ ആട് ഇല്ലാതായപ്പോഴും ആദ്യ ഭാഗത്തിൽ നമ്മളെ രസിപ്പിച്ച കഥാപാത്രങ്ങളുടെ രണ്ടാം വരവ് ആഘോഷമായി മാറുകയായിരുന്നു.

ഇപ്പോൾ മൂന്നാം ഭാഗത്തിലേക്ക് എത്തിയപ്പോൾ ആദ്യ രണ്ടു ഭാഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വലിയൊരു കാൻവാസിലേക്ക് മാറ്റിയവതരിപ്പിക്കപെടുകയാണ് 'ആട്'.

ഷാജി പാപ്പനേയും കൂട്ടരെയും രണ്ടു കാലഘട്ടത്തിൽ വ്യത്യസ്ത ടൈം ലൈനിലൂടെ ഒരു കോമിക് മൂഡിൽ പറഞ്ഞവതരിപ്പിക്കുന്ന സാഹസമാണ് 'ആട് 3' എന്ന് പറയാം.

ഈ ടൈപ്പ് സിനിമകളിൽ ഇത് വരെ കണ്ടു ശീലിച്ചിട്ടില്ലാത്ത ഒരു ഴോനർ മാറ്റം കൊണ്ട് പുതുമയുള്ള അവതരണ സാധ്യതയെ പ്രയോജനപ്പെടുത്തുകയാണ് മിഥുൻ മാനുവൽ ചെയ്തിരിക്കുന്നത്.

ഈയൊരു സംഗതിയോട് താൽപ്പര്യം തോന്നുന്നവർക്ക് സിനിമ കണക്ട് ആകുകയും അല്ലാത്തവർക്ക് വർക് ഔട്ട് ആകാതെ പോകുകയും ചെയ്യുമെന്നത് കട്ടായം. ആട് 3 ആ തലത്തിൽ വളരെ റിസ്ക്കുള്ള ഒരു പരീക്ഷണം തന്നെയാണ്.

ആദ്യ ഭാഗത്തിൽ നീല കൊടുവേലിക്ക് വേണ്ടിയും രണ്ടാം ഭാഗത്തിൽ കമ്മട്ടത്തിനു വേണ്ടിയും നടത്തുന്ന അന്വേഷണത്തെ പോലെ ഇവിടെ നക്ഷത്ര ധൂളിക്ക് വേണ്ടിയുള്ള അന്വേഷണമാണ് സിനിമയുടെ രസച്ചരട് മുറുക്കുന്നത്.

ജയസൂര്യയുടെ പാപ്പനും വിനായകന്റെ ഡൂഡും തന്നെയാണ് ഈ ഫൺ റൈഡിന്റെ അമരക്കാർ. പത്മനാഭ തമ്പുരാനും, അസം ഖാനുമൊക്കെയായി അവർ രണ്ടു പേരും സ്‌കോർ ചെയ്തു. ധർമ്മജന്റെ കൗണ്ടർ അടിയും രസകരമായിരുന്നു.

2015 ൽ ആദ്യമായി കണ്ടപ്പോൾ എങ്ങിനെയിരുന്നോ അതേ രൂപത്തിൽ അതേ ഓളത്തിൽ ആട് ഫ്രാഞ്ചൈസിയിലെ ഓരോ കഥാപാത്രങ്ങളെയും വർഷങ്ങൾക്കിപ്പുറവും പുനരവതരിപ്പിക്കാൻ സാധിക്കുന്ന അപൂർവ്വതക്ക് കൈയ്യടി വേറെ കൊടുക്കണം. കഥാപാത്ര പ്രകടനങ്ങളിൽ പോലും ആ ഒരു തുടർച്ച അനുഭവപ്പെടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

മൂന്നാം ഭാഗത്തിന്റെ അവസാന പതിപ്പിനായി കാത്തിരിക്കാൻ പാകത്തിലുള്ള ടെയ്ൽ എൻഡ് കൂടി സമ്മാനിച്ച് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

അസ്ഥാനത്ത്‌ പ്ലേസ് ചെയ്ത പോലെ തോന്നിക്കാവുന്ന ചില കോമഡി രംഗങ്ങളും, ചില ചളി കോമഡികളും, സാത്താൻ സേവ്യറിന്റെ മുൻജന്മത്തിലെ സായിപ്പ് മലയാളവുമൊക്കെ പോലെയുള്ള കല്ല് കടികൾ ഒഴിച്ച് നിർത്തിയാൽ മേക്കിങ് മികവും സാങ്കേതിക മേന്മയുമുള്ള ഒരു വറൈറ്റി എന്റെർറ്റൈനർ തന്നെയാണ് 'ആട് 3'.

©bhadran praveen sekhar

No comments:

Post a Comment