Monday, September 1, 2014

പന്നൈയാരും പദ്മിനിയും പിന്നെ പ്രേക്ഷകരും

മലയാളത്തിൽ ഇറങ്ങിയ ആഷിഖ് അബു സിനിമ സോൾട്ട് ആൻഡ്‌ പേപ്പറിന് ഒരു രണ്ടാം തലക്കെട്ട് ഉണ്ടായിരുന്നു- ഒരു ദോശ ഉണ്ടാക്കിയ കഥ. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ കാളിദാസനെയും മായയേയും കൂട്ടിമുട്ടിക്കുന്ന നല്ല ഒന്നാം തരം ഒരു ലിങ്കായിരുന്നു ആ ദോശ. സിനിമയിൽ ഒരു മുഴുനീള റോൾ ഒന്നും ദോശക്ക് ഇല്ലായിരുന്നുവെങ്കിലും ആ ദോശ കാരണമാണ് കാളിദാസനും മായയും യാദൃശ്ചികമായി പരിചയപ്പെടുന്നതും വഴക്കിടുന്നതും പിന്നീട് അടുക്കുന്നതും. അത് കൊണ്ട് തന്നെ  ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന സബ് ടൈറ്റിൽ എന്തും കൊണ്ടും സാൾട്ട് ആൻഡ്‌ പേപ്പറിനു അനുയോജ്യം തന്നെയായിരുന്നു. എന്നാൽ അനുയോജ്യമായ സബ് ടൈറ്റിലുകൾ ധാരാളം ഉണ്ടാക്കാമായിരുന്ന കഥയായിട്ട് കൂടി അത്തരം പ്രമോ- പോസ്റ്റർ സംസ്ക്കാരത്തെ നിരാകരിച്ചു കൊണ്ട്  സധൈര്യം തന്റെ സിനിമയെ അവതരിപ്പിച്ച സംവിധായകനാണ് എസ്. യു അരുണ്‍ കുമാർ. പന്നൈയാരും പദ്മിനിയും എന്ന പേരിലുള്ള  അരുണ്‍ കുമാറിന്റെ തന്നെ ഷോർട്ട് ഫിലിമിനെ അടിസ്ഥാനപ്പെടുത്തിയാണ് "പന്നൈയാരും പദ്മിനിയും" എന്ന മുഴുനീള കൊമേഴ്സ്യൽ സിനിമ ചിത്രീകരിച്ചത്.  

ഗ്രാമത്തിലെ ഒരു പ്രമാണിയാണ്‌ പന്നൈയാർ (ജയപ്രകാശ്).  റേഡിയോ, ടെലിവിഷൻ, ഫോണ്‍ തുടങ്ങീ സാങ്കേതിക ഉപകരണങ്ങളെല്ലാം ആദ്യമായി ആ ഗ്രാമത്തിൽ എത്തിച്ചത് പന്നൈയാർ ആണ്. ഒരിക്കൽ  ബന്ധുവായ ഷണ്മുഖം  (മഹാദേവൻ) പന്നൈയാരിനെ കാണാൻ തന്റെ പദ്മിനി കാറിൽ ആ ഗ്രാമത്തിലെത്തുന്നു. കാർ ഓടിക്കാൻ അറിയില്ലെങ്കിലും കണ്ട മാത്രയിൽ തന്നെ പന്നൈയാരിനു ആ കാറുമായി വല്ലാത്തൊരു അടുപ്പം തോന്നുന്നു. പിന്നീടുള്ള അയാളുടെ സംസാരങ്ങൾ ആ കാറിനെ കുറിച്ച് മാത്രമായി മാറുന്നു. അങ്ങിനിരിക്കെ ഒരു പ്രത്യേക സാഹചര്യത്തിൽ മഹാദേവൻ തന്റെ കാർ പന്നൈയാർ കൈവശം സൂക്ഷിക്കാൻ നൽകുന്നു. മാസങ്ങൾക്ക് ശേഷം താൻ തിരികെ വരുമ്പോൾ കാർ  തിരിച്ചു നൽകിയാൽ മതിയെന്ന നിബന്ധനയിൽ മഹാദേവൻ യാത്രയാകുന്നു. പിന്നീടുള്ള ദിവസങ്ങളിൽ പദ്മിനിയുമായി പറഞ്ഞറിയിക്കാൻ വിധം പന്നൈയാർ അടുക്കുകയാണ്. പന്നൈയാരിനു പദ്മിനിയോടുള്ള അടുപ്പം പോലെ തന്നെ പദ്മിനി കാർ ഓടിക്കാൻ നിയോഗിക്കപ്പെടുന്ന  ഗ്രാമത്തിലെ ഏക ഡ്രൈവർ മുരുകേശനും  (വിജയ്‌ സേതുപതി)  കാറുമായി അടുക്കുന്നു. ഇത്തരത്തിൽ എല്ലാവരുടെയും മനസ്സിൽ പദ്മിനി കാർ ഉണ്ടാക്കുന്ന വ്യത്യസ്തങ്ങളായ വൈകാരിക പ്രക്ഷോഭങ്ങളും തിരയിളക്കങ്ങളുമാണ്  സിനിമ പിന്നീട് ചർച്ച ചെയ്യുന്നത്. 

കഥാപാത്രങ്ങളും, അഭിനേതാക്കളുടെ  പ്രകടനവും എപ്രകാരം ഒരു സിനിമയിൽ പ്രസക്തിയാർജ്ജിക്കുന്നുവോ അത്രത്തോളം തന്നെ പ്രസക്തമാം വിധമാണ് കാർ എന്ന അചേതന യന്ത്ര സാമഗ്രിയെ  സംവിധായകൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. വീട്ടിലെ ഒരു അംഗത്തിന്റെ വില തന്നെയാണ് പന്നൈയാരും ഭാര്യ ചെല്ലമ്മയും (തുളസി) കാറിന് നൽകിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന നിരവധി സീനുകൾ സിനിമയിൽ കടന്നു വരുന്നുണ്ട്. അതേ സമയം കാറിനെ ചുറ്റിപ്പറ്റി കൊണ്ട് ഒരു കഥ  പറയുക  മാത്രമായിരുന്നില്ല  സംവിധായകന്റെ സിനിമാ ലക്ഷ്യം എന്നതും  ശ്രദ്ധേയമാണ്.  പന്നൈയാർ-ചെല്ലമ്മ വൃദ്ധ ദമ്പതിമാർക്കിടയിലെ  ഭാര്യാ ഭർതൃ ബന്ധവും  ഊഷ്മള സ്നേഹവും എത്ര മാത്രം  ദൃഡവും തീവ്രവുമാണെന്ന് ബോധ്യമാക്കി തരുന്ന ചില സീനുകൾ പ്രേക്ഷകന്റെ കണ്ണുകളെ  നന്മയുടെ ഈർപ്പമണിയിക്കുന്നതോടൊപ്പം സിനിമ എന്നത് പലപ്പോഴും നന്മയുടെ പ്രതിഫലനം കൂടിയാണ് എന്ന് പ്രേക്ഷകനെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. 

തന്റെ ഏക   മകൾ ആവശ്യപ്പെടുന്നതെന്തും അവൾക്ക്  സമ്മാനിക്കാൻ തയ്യാറുള്ള അച്ഛൻ ഒരു വേളയിൽ ജീവനോളം താൻ ഇഷ്ടപ്പെടുന്ന കാറിനെ മകൾ ആഗ്രഹിക്കുമ്പോഴും അത് കൊടുക്കാൻ മടി കാണിക്കുന്നില്ല. നെഞ്ച് പറിച്ചെടുക്കുന്ന വേദനയിലും  മകൾക്ക് ആ കാർ സമ്മാനിക്കുന്ന നിലപാടിനെ  നിഷ്ക്കർഷം എതിർക്കുന്ന ചെല്ലമ്മയെ പോലും അന്ധമായ പുത്രീ സ്നേഹത്താൽ പന്നൈയാരിനു  തള്ളിപ്പറയേണ്ടി വരുന്നു. ഇത്തരത്തിലുള്ള  ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ടെങ്കിലും തീർത്തും ഒരു ഇമോഷണൽ മൂവി മാത്രമായി മാറാതിരിക്കാൻ സംവിധായകൻ അതീവ ശ്രദ്ധ നൽകിയിട്ടുണ്ട്. മുരുകേശൻ- മലർവിഴി പ്രണയത്തെയും,  പീടൈ അഥവാ പെരുച്ചാളി എന്ന മുഴുനീള ഹാസ്യ കഥാപാത്രത്തെയും സിനിമയിൽ വിനിയോഗിച്ചിരിക്കുന്ന വിധം അതിന്റെ ഉദാഹരണങ്ങളാണ്. കോമഡിക്ക് വേണ്ടി കോമഡി ഉണ്ടാക്കുകയല്ല മറിച്ച് രംഗം അനുശാസിക്കുന്ന കോമഡി രൂപപ്പെടുത്തുക മാത്രമാണ് സംവിധായകൻ ചെയ്തിരിക്കുന്നതെന്ന് വ്യക്തം. 

സിനിമയിൽ ഏറ്റവും ആകർഷണീയമായി പ്രേക്ഷകന് അനുഭവപ്പെടുന്ന മറ്റൊരു സംഗതി ജസ്റ്റിൻ പ്രഭാകറിന്റെ പശ്ചാത്തല സംഗീതമാണ്. ഒരു സിനിമ സിനിമയാകുന്നതിലും, സിനിമയിലെ ഓരോ സീനും പ്രേക്ഷകന് അനുഭവഭേദ്യമാക്കുന്നതിലും പശ്ചാത്തല സംഗീതത്തിനു എന്ത് മാത്രം പ്രസക്തി ഉണ്ടെന്നു തന്റെ സംഗീത സംവിധാനത്തിലൂടെ വ്യക്തമാക്കാൻ ജസ്റ്റിൻ പ്രഭാകറിന് സാധിച്ചിട്ടുണ്ട്.  "ഒനക്കാകെ പൊരന്തായേന" എന്ന് തുടങ്ങുന്ന ഗാനത്തെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വിധവും, ആ രംഗത്തിലെ ആ ഗാനത്തിന്റെ സംഗീത പ്രസക്തിയും കണക്കിലെടുക്കുമ്പോൾ lovely music with a lovable  visualization എന്ന് തന്നെ പറയേണ്ടി വരും. ഗോകുൽ ബിനോയുടെ അതി മനോഹരമായ ച്ഛായാഗ്രഹണവും കൂടി ചേരുമ്പോൾ സിനിമ അതിന്റെ പരിപൂർണ്ണതയിൽ  എത്തുന്നു. 

ഒരു സിനിമ നല്ലതാണോ ചീത്തതാണോ എന്ന്   എങ്ങിനെ തിരിച്ചറിയാം എന്ന ചോദ്യത്തിന്  ഒരൊറ്റ ഉത്തരം മാത്രമേ നിലവിലുള്ളൂ- ആ സിനിമ മുൻവിധികളില്ലാതെ കാണാൻ തയ്യാറാകുക. നവ സിനിമായുഗത്തിലെ സിനിമകളിലധികവും  തലക്കെട്ടുകൾ കൊണ്ടും, രണ്ടാം തലക്കെട്ടുകൾ കൊണ്ടും, കൂറ്റൻ ഫ്ലെക്സ്/ പോസ്റ്ററുകൾ കൊണ്ടും, റോക്ക് ഗാനങ്ങൾ കൊണ്ടും, പഞ്ച് ഡയലോഗുകൾ കൊണ്ടുമൊക്കെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ പന്നൈയാരും പദ്മിനിയും പോലുള്ള സിനിമകൾ കഥയിലും അവതരണത്തിലുമുള്ള അതിന്റെ പൂർണ്ണ ലാളിത്യം ഒന്ന് കൊണ്ട് മാത്രമാണ് പ്രേക്ഷക മനസ്സിനെ റാഞ്ചിയെടുക്കുന്നത്. 

സിനിമ കണ്ട ശേഷം മാത്രം സിനിമയെ വിലയിരുത്തുന്ന സാമാന്യ സംസ്ക്കാരം പോലും  പ്രേക്ഷക സമൂഹത്തിനു കൈമോശം വന്നു കൊണ്ടിരിക്കുന്ന ഈ ഒരു കാലത്ത് പന്നൈയാരും പദ്മിനിയും പോലുള്ള സിനിമകൾ പ്രേക്ഷകരുടെ മുൻവിധികളിൽ എരിഞ്ഞടങ്ങുന്ന കാഴ്ചയും കുറവല്ല. ഇളയ ദളപതിയും, തലയും, ലിറ്റിൽ സൂപ്പർ സ്റ്റാറും തൊട്ടുള്ളവരുടെ   അനവധി നിരവധി താരപരിവേഷ സിനിമകൾ കോലാഹലത്തോടെ വന്നു പോകുമ്പോൾ നല്ല സിനിമകൾ നിശബ്ദമായി വന്നു പോകുന്നത് താരാരാധനയിൽ മുഴുകിയ പ്രേക്ഷകർ അറിയാനും വഴിയില്ല. ബിഗ്‌ ബജറ്റ് സിനിമകൾ കോടികൾ മുടക്കി കോടികൾ കൊയ്യുമ്പോൾ പന്നൈയാരും പദ്മിനിയും പോലുള്ള സിനിമകൾ ചെറിയ ബജറ്റിൽ നിർമ്മിച്ച്‌ കൊണ്ട് ലാഭം പങ്കിടുന്നു.  നവ സിനിമായുഗത്തിൽ വിരളമായെങ്കിലും കണ്ടു വരുന്ന ഈ  പുത്തൻ സിനിമാ സാമ്പത്തിക സംസ്ക്കാരത്തെ പ്രോത്സാഹിക്കേണ്ട   ചുമതല മറ്റാരേക്കാളും കൂടുതൽ  നിർമ്മാതാക്കൾക്ക് തന്നെയാണ് എന്ന് കൂടെ ഓർമിപ്പിക്കട്ടെ. 

ആകെ മൊത്തം ടോട്ടൽ = തിരക്കഥാ- സംവിധാന  മികവു കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും വ്യത്യസ്തമായ ഒരു മികച്ച  സിനിമ.

*വിധി മാർക്ക്‌= 8.8/10 

-pravin-

Saturday, August 16, 2014

വിക്രമാദിത്യൻ - ഒരു കള്ളനും പോലീസും കളി

ലാൽ ജോസ് സിനിമകൾക്ക് പൊതുവെ കാണുന്ന ഒരു പ്രത്യേകതയുണ്ട്. കഥ-തിരക്കഥയിലെ ഒന്നുമില്ലായ്മകളെ അഭ്രപാളിയിലേക്ക് ദൃശ്യവത്ക്കരിക്കുന്ന സമയത്ത് സിനിമയിൽ എന്തൊക്കെയോ ഉള്ള പോലെ പ്രേക്ഷകനെ തോന്നിപ്പിക്കുന്ന ഒരു തരം മാജിക്ക്. ലാൽ ജോസ് മാജിക് എന്ന ബ്രാൻഡിൽ തന്നെ അത് അറിയപ്പെടുന്നതാണ് ഉചിതം. കള്ളന്റെ കഥക്ക് സിനിമാ പരിവേഷം കൊടുക്കുമ്പോൾ കള്ളനോട് സ്വാഭാവികമായും പ്രേക്ഷകന് ഒരു അടുപ്പമൊക്കെ തോന്നാം. ഈ ഒരു ഫ്രൈമിൽ കള്ളനെ നായകനാക്കി കൊണ്ട് നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുമുണ്ട്. 1966 ൽ പി.എ തോമസ്‌ സംവിധാനം ചെയ്ത് സത്യൻ മാഷ്‌ നായകനായ  'കായംകുളം കൊച്ചുണ്ണി'യായിരിക്കണം ഒരു പക്ഷെ മലയാളം കണ്ട ആദ്യത്തെ 'ജനപ്രിയ കള്ളൻ' സിനിമ.  എന്നാൽ 1990കളിലെത്തിയപ്പോഴേക്കും കള്ളൻ കഥാപാത്രങ്ങളിലെ ക്ലീഷേകൾ ഒലിച്ചു പോയിരുന്നു. വേഷത്തിലും ഭാവത്തിലും നടത്തത്തിലും പെരുമാറ്റത്തിലും സിനിമയിലെ കള്ളന്മാർ പുതുമ സൃഷ്ടിച്ച കാലമായിരുന്നു അത്. അക്കൂട്ടത്തിൽ ജി. എസ് വിജയന്റെ  'ചെപ്പടി വിദ്യ'ക്കും, സത്യൻ അന്തിക്കാടിന്റെ 'കളിക്കള'ത്തിനും ഏറെ പ്രക്ഷക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്നാൽ 2002 ൽ ഇറങ്ങിയ ലാൽ ജോസിന്റെ മീശമാധവനോളം പ്രേക്ഷകർ നെഞ്ചിലേറ്റിയ മറ്റൊരു കള്ളൻ കഥാപാത്രം പിന്നീടൊരു കാലത്തും അഭ്രപാളിയിൽ വന്നു പോയിട്ടില്ല എന്നതാണ് സത്യം. അന്ന് രഞ്ജൻ പ്രമോദ് തന്റെ എഴുത്തിലൂടെ വാർത്ത് നൽകിയ മീശമാധവനെ ലാൽ ജോസ് തന്റെ ദൃശ്യ ഭാഷ്യത്തിലൂടെ പ്രേക്ഷകർക്ക് എക്കാലത്തും ഓർത്ത്‌ വക്കാൻ പാകത്തിലുള്ള ഒരു കള്ളനെ സമ്മാനിക്കുകയായിരുന്നു. 

കാലം ഏറെ കഴിഞ്ഞിട്ടും കള്ളനോടുള്ള തന്റെ മമതക്ക് മാറ്റമൊന്നും വന്നിട്ടില്ല എന്ന് തെളിയിക്കാനുള്ള അവസരം ഡോക്ടർ ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിലൂടെ ലാൽ ജോസിന് ലഭിച്ചത് ഒരു നിയോഗമായിരിക്കാം. വിക്രമാദിത്യൻ സിനിമയിലെ ആദ്യത്തെ അര മണിക്കൂർ രംഗങ്ങൾ ലാൽ ജോസ് അതിനു വേണ്ടി വിനിയോഗിച്ചതായി തന്നെ കണക്കാക്കാം.  കുഞ്ഞുണ്ണി മേനോൻ (സന്തോഷ്‌ കീഴാറ്റൂർ) ഒരു പ്രാദേശിക കള്ളൻ തന്നെയാണ് എന്ന് പ്രസ്താവിക്കുന്ന രംഗങ്ങളിലൂടെയാണ് സിനിമയുടെ തുടക്കം. കുഞ്ഞുണ്ണി ആരെയൊക്കെ കവർച്ച ചെയ്യുന്നു, എന്തിനു കവർച്ച ചെയ്യുന്നു, എപ്പോൾ ചെയ്യുന്നു എന്ന് തുടങ്ങിയ വിശദീകരണ രംഗങ്ങളിലേക്ക് പോകാൻ സംവിധായകൻ മടിക്കുന്നു. അതേ സമയം കുഞ്ഞുണ്ണി നന്മയുള്ള കള്ളൻ തന്നെയെന്ന്   ചുരുങ്ങിയ രംഗങ്ങളിലൂടെ  നിഷ്പ്രയാസം തെളിയിക്കപ്പെടുന്നു. സ്വന്തം മകൻ കളിപ്പാട്ടം മോഷ്ടിച്ചെന്ന്  മനസിലാക്കുമ്പോൾ  കള്ളനായ അച്ഛൻ വിഷമിക്കുന്നതും  അതേ കടയിൽ മകനുമായി ചെന്ന്  അത് തിരിച്ചേൽപ്പിക്കുന്നതും  മനസ്സിൽ നന്മ ഉള്ളത് കൊണ്ടാണ്  എന്ന്  വ്യക്തമാക്കുന്നതാണ് ആ  സിനിമാ ഭാഷ്യം. മകന്റെ മുന്നിൽ കള്ളനായി അവരോധിക്കപ്പെടുന്ന നിമിഷം കുഞ്ഞുണ്ണിയെന്ന അച്ഛൻ  തകർന്നു പോകുന്നുണ്ട്.  ഭാര്യക്കും മക്കൾക്കും മുന്നിൽ തല ഉയർത്തി നിൽക്കാൻ പറ്റാത്ത വേളയിൽ വീട് വിട്ടിറങ്ങി പോകുന്ന കുഞ്ഞുണ്ണിയെ പിന്നീട് കാണിക്കുന്നത് ഒരു ടവറിനു മുകളിൽ ഇരുന്നു കൊണ്ട് എന്തോ ആലോചിക്കുന്നതയാണ്. അവിടെ തീരുന്നു കള്ളനോടുള്ള ലാൽ ജോസിന്റെ  emotional  observation, അവിടെ തുടങ്ങുന്നു വിക്രമാദിത്യന്മാരുടെ കഥ. 

വലിയ പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സിനിമയാണെങ്കിൽ കൂടി വിക്രമാദിത്യൻ പ്രേക്ഷകരെ പൂർണ്ണമായും നിരാശപ്പെടുത്തില്ല. ആദ്യ പകുതിയിലെ കണ്ടു മറന്ന കഥാ സന്ദർഭങ്ങൾ ചില്ലറ മടുപ്പ് സമ്മാനിക്കുമെങ്കിലും രണ്ടാം പകുതിയിൽ സിനിമ കുറച്ചു കൂടി മെച്ചപ്പെടുന്നുണ്ട്. ദുൽഖർ സൽമാന്റെ ആദിത്യൻ എന്ന കഥാപാത്രം എല്ലാ തവണത്തെയും ദുൽഖർ കഥാപാത്രങ്ങളെ പോലെ ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യ ബോധമില്ലാതെ നടക്കുന്ന ഒന്നായി എന്നത് തന്നെയായിരുന്നു സിനിമയിലെ ആദ്യത്തെ കല്ല്‌ കടി.  വിക്രമൻ എന്ന കഥാപാത്രത്തെ ഉണ്ണി മുകുന്ദൻ   ശരീരം കൊണ്ട് അഭിനയിച്ച് കാണിച്ചപ്പോൾ  ആദിത്യൻ എന്ന കഥാപാത്രത്തെ സാമാന്യം ഭാവ പ്രകടനങ്ങൾ കൊണ്ട് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ സാധിച്ചു എന്നുള്ളിടത്ത് ദുൽഖർ സൽമാൻ കൈയ്യടി നേടുന്നു. രണ്ടു കഥാപാത്രങ്ങൾക്കും ഇടയിൽ ഒരു ഫ്രണ്ട്/കാമുകി യായി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നമിതാ പ്രമോദും തനിക്കു കിട്ടിയ ദീപിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ വേഷം അത്ഭുതകരമാം വിധം മനോഹരമാക്കി ചെയ്യാൻ അനൂപ്‌ മേനോന് സാധിച്ചിട്ടുണ്ട്. വാസുദേവ ഷേണായി എന്ന കഥാപാത്രത്തെ ആദ്യം തൊട്ട് അവസാനം വരെ സജീവമായി സിനിമയിൽ കുടിയിരുത്താൻ പാകത്തിലുള്ള സ്ക്രീൻ പ്രെസെൻസ് അനൂപ്‌ മേനോന് ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. ആദ്യ പകുതി വച്ച് നോക്കുമ്പോൾ രണ്ടാം പകുതിയിൽ വലിയൊരു സസ്പെന്സോ ക്ലൈമാക്സോ പ്രതീക്ഷിക്കാൻ പ്രേക്ഷകർക്ക്‌ അവകാശമില്ലായിരുന്നു. എന്നാൽ ആ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് സാമാന്യം തരക്കേടില്ലാത്ത ഒരു നല്ല ക്ലൈമാക്സ് സമ്മാനിക്കാൻ സിനിമക്ക് സാധിക്കുന്നുണ്ട്. നിവിൻ പോളിയുടെ അതിഥി താര വേഷവും സിനിമക്ക് ഗുണം ചെയ്തു എന്ന് പറയാം. 

ബിജിബാലിന്റെ സംഗീതത്തിന് സിനിമയിൽ യാതൊരു വിധ സ്വാധീനവും ചെലുത്താൻ പറ്റിയില്ലെങ്കിലും ചില രംഗങ്ങളിലെ ബി. ജി. എം മികച്ചു നിന്നു. ജോമോന്റെ ക്യാമറയുടെ മികവ്  സിനിമയുടെ ഗാന രംഗ ചിത്രീകരണത്തിൽ മാത്രം ഒതുങ്ങിപ്പോയി. 

ആകെ മൊത്തം ടോട്ടൽ = പുതുമകൾ ഒന്നും പ്രതീക്ഷിക്കാതെ ഒരു വിനോദത്തിനായി മാത്രം കണ്ടിരിക്കാവുന്ന ഭേദപ്പെട്ട സിനിമ. 

* വിധി മാർക്ക്‌= 6.2/10 
-pravin- 

Friday, August 1, 2014

Velai illa Pattathari (V.I.P)- ധനുഷിന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ മാത്രമോ ?

സിനിമയുടെ സർവ്വ മേഖലയിലും ചുരുങ്ങിയ കാലയളവിൽ  തന്റേതായ ഒരു കൈയ്യൊപ്പ് പതിപ്പിക്കുന്നതിൽ വിജയിച്ച നടനാണ്‌  ധനുഷ്. അത് കൊണ്ട് തന്നെ ധനുഷ് കഴിവുള്ള ഒരു നടനാണ്‌ എന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമില്ല. സിനിമാ ജീവിതം ആരംഭിച്ച കാലത്ത് തുടരെ തുടരെ മൂന്നു സിനിമകൾ വിജയിച്ചപ്പോൾ പിന്നീട് വന്ന കുറച്ചു സിനിമകൾ ധനുഷിന് കടുത്ത പരാജയത്തിന്റെ രുചിയാണ് അറിയിച്ചത്.  ഒരു നടന്റെ സിനിമാ ജീവിതത്തിന് തിരശ്ശീല വീഴാൻ സമയമായി എന്ന് കണക്കു കൂട്ടേണ്ട സൂചനകൾ. പക്ഷേ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് മികച്ച വേഷങ്ങൾ തിരഞ്ഞെടുക്കുകയും മികച്ച പ്രകടനം കാഴ്ച വക്കുകയും ചെയ്തു കൊണ്ട് ധനുഷ് എന്ന നടൻ ഉയിർത്തെഴുന്നേറ്റു. ആ ഒരു പ്രകടന മികവു തന്നെയാണ് ആടുകളം സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ധനുഷിനെ തേടിയെത്താൻ കാരണമായതും. ദേശീയ പുരസ്ക്കാരം ലഭിച്ചെന്നു കരുതി മാസ് സിനിമകളെ ഉപേക്ഷിക്കാൻ ധനുഷ് തയ്യാറായില്ല. ഒരേ സമയം മാസ് സിനിമകളിലും ക്ലാസ് സിനിമകളിലും ധനുഷ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. സിനിമ എന്ത് തന്നെയായാലും ഒരു നടൻ എന്ന നിലയിൽ തനിക്ക് സംഭാവന ചെയ്യാൻ പറ്റുന്ന പ്രകടന മികവ് അതാത് സിനിമകളിൽ നൽകുന്നതിൽ ധനുഷ് എല്ലാ കാലത്തും വിജയിച്ചിട്ടുണ്ട്. തന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമയായ Velayilla Pattathari യിലും ധനുഷ് അത് ആവർത്തിച്ച് ഉറപ്പ് വരുത്തുന്നു. 

സിവിൽ എൻജിനിയറിംഗ് കഴിഞ്ഞ ശേഷം നാല് വർഷത്തോളമായി തൊഴിലൊന്നുമില്ലാതെ വീട്ടിലിരുപ്പാണ് രഘുവരൻ (ധനുഷ്). മറ്റു ഫീൽഡുകളിൽ നിന്നുമുള്ള ജോലിക്കൊന്നും പോകാൻ പുള്ളി തയ്യാറുമല്ല. തന്നെക്കാൾ മൂന്നു വയസ്സ്  ഇളയവനായ അനിയച്ചാർ പോലും നല്ല ശമ്പളമുള്ള ജോലിക്ക് പോയി തുടങ്ങുന്നതോട് കൂടെ രഘുവരന് കുറേശ്ശെ അപമാനമൊക്കെ തോന്നാൻ തുടങ്ങുന്നു. ഇതിനെല്ലാം പുറമേ അച്ഛന്റെയും അമ്മയുടെയും പരിഹാസങ്ങളും മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തലുകളും രഘുവരൻ എന്ന തൊഴിൽ രഹിതനെ കൂടുതൽ  അലോരസപ്പെടുത്തുന്നു. ഇത്തരത്തിലുള്ള രസകരമായ ഒരു കഥാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തുമായ വേൽ രാജ് വിജയിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ പകുതിയിൽ  നായകന്റെ വിവിധ പ്രതിസന്ധികളും മനോ വിഷമങ്ങളും നർമ്മത്തിൽ ചാലിച്ച് കൊണ്ട് അവതരിക്കുന്നതിനിടയിൽ പേരിനൊരു നായിക എന്ന മട്ടിൽ ശാലിനി (അമല പോൾ) എന്ന അയൽവാസി കുട്ടിയെ കൂടി സിനിമ പരിചയപ്പെടുത്തുന്നു. ഒരു കടുത്ത പ്രേമ കഥക്കുള്ള സ്കോപ് ഉണ്ടാകുമോയെന്ന് സംശയിച്ച പ്രേക്ഷകരെ  സംവിധായകൻ നിരാശപ്പെടുത്തുന്നു. അതേ സമയം സിനിമ ഒരു വേളയിൽ അമ്മ- മകൻ സ്നേഹ ബന്ധത്തിന്റെ തീവ്ര ഭാവങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് ചില വൈകാരിക മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്നു. തീർത്തും നിശബ്ദമായ ഒരു അന്തരീക്ഷത്തിൽ അമ്മ എന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹത്തെ സംവിധായകൻ വരച്ചു കാണിക്കുന്നുണ്ട്. ആദ്യ പകുതി അവസാനിക്കുന്നത് അത്തരത്തിലുള്ള  വൈകാരികമായ രംഗങ്ങളിലൂടെയാണ്. കണ്ണിൽ നനവ് പടർത്തും വിധം സംവിധായകൻ ആ രംഗം വൈകാരികമാക്കി എന്ന് പറയുന്നതാകും ശരി. 

രണ്ടാം പകുതി തൊട്ട് സിനിമക്ക് മറ്റൊരു ഗതി കൈവരുന്നു. നായകൻറെ നിശ്ചയദാർഢ്യവും, നല്ല നടപ്പും,  നായികക്ക് നായകനോടുള്ള അടുപ്പവും അങ്ങിനെ എല്ലാം കൂട്ടി തൊട്ടു കൊണ്ടുള്ള ഒരു കഥ പറച്ചിൽ. ഒരു തൃകോണ പ്രേമത്തിന് അവസരമുണ്ടാകുമോ എന്ന് സംശയിപ്പിക്കും  വിധം അനിത (സുരഭി)  എന്ന സൈഡ് നായിക കൂടി കഥയിലേക്ക് എത്തുന്നു. അവിടെയും സിനിമ പ്രണയം എന്ന വിഷയത്തെ കാര്യമായൊന്നും ഗൌനിക്കാതെ തിരസ്ക്കരിക്കുകയാണ് ചെയ്യുന്നത്. വില്ലൻ അഥവാ നായകൻറെ എതിരാളി എന്ന നിലയിൽ അരുണ്‍ (അമിതെഷ്) എന്ന മറ്റൊരു കഥാപാത്രത്തെ കൂടി സിനിമ പരിചയപ്പെടുത്തുന്നുണ്ട്. ആദ്യ പകുതിയിലെ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട നിരുപദ്രവകാരിയായ വില്ലൻ (?) പിന്നീട് രണ്ടാം പകുതിയിൽ നായകന്റെ ലക്ഷ്യങ്ങള്‍ക്ക് തടസ്സങ്ങൾ സൃഷ്ടിച്ച് തുടങ്ങുന്നത് തൊട്ട് സിനിമ മറ്റൊരു ഗതിയിലേക്ക് മാറി സഞ്ചരിക്കുന്നു. വില്ലന്റെ ക്ലീഷേ ദുര്‍ബുദ്ധികളും മറ്റു കണ്ടു മടുത്ത ട്വിസ്റ്റുകളും സിനിമയുടെ രണ്ടാം പകുതിയുടെ മേന്മയെ സാരമായി തന്നെ ബാധിച്ചു. എന്നിരുന്നാലും പ്രേക്ഷകന് മുഷിവ്‌ അനുഭവപ്പെടാത്ത വിധം സിനിമയുടെ പല പോരായ്മകളെയും സംവിധായകൻ സമർത്ഥമായി മറച്ചു വക്കുകയും രസകരമായി അവതരിപ്പിക്കുകയും ചെയ്തു  എന്നുള്ളിടത്താണ് V.I.P  കണ്ടിരിക്കാന്‍ സാധിക്കുന്ന സിനിമയായി മാറുന്നത്. 

ധനുഷ് എന്ന നടന്റെ അഭിനയ മികവിനോടൊപ്പം ഈ സിനിമ കാണുന്ന പ്രേക്ഷകർ ഓർക്കാൻ ഇഷ്ട്ടപ്പെടുന്ന മറ്റു രണ്ടു കഥാപാത്രങ്ങൾ ആണ് രഘുവരന്റെ (ധനുഷ്) അച്ഛനും അമ്മയും. ശരണ്യ പൊൻവണ്ണൻ, സമുദ്രക്കനി എന്നിവരുടെ പ്രകടന മികവിനെ അഭിനന്ദിക്കാതിരിക്കാൻ ആകില്ല. ഒരു സിനിമയിലെ നായകൻറെ അമ്മ- അച്ഛൻ വേഷങ്ങൾക്ക് ആ സിനിമയിൽ എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം സിനിമ നൽകുന്നുണ്ട്. എന്നാൽ അവിടെ ചോദ്യമായി അവശേഷിക്കുന്നത് നായികയാണ്. എന്തിനായിരുന്നു ഒരു നായിക? അമല പോൾ എന്ന നടിക്ക് നായികയുടെതായ മിനിമം പ്രകടനത്തിൽ പോലും ഭ്രഷ്ട് കൽപ്പിച്ച സിനിമയാണ് Velayilla Pattathari. വില്ലന്റെ കാര്യവും ഏറെക്കുറെ സമാനമായ അവസ്ഥയാണ്. സിനിമയിൽ അമുൽ ബേബി എന്നാണ് ധനുഷ് വില്ലനെ അഭിസംബോധന ചെയ്യുന്നത്. അത് സിനിമയുടെ കാര്യത്തിൽ മാത്രമല്ല, കഥയിലെ വില്ലൻ സങ്കൽപ്പത്തിലും പിന്നീട് കണ്ട വില്ലന്റെ പ്രകടനത്തിലും ശരി വക്കുകയാണ് ചെയ്യുന്നത്. 

അനിരുദ്ധ് രവി ചന്ദറിന്റെ സംഗീതം സിനിമക്ക് അനുയോജ്യമായിരുന്നെങ്കിലും പാട്ടുകളുടെ എണ്ണം സിനിമയിൽ അധികപ്പറ്റായി മാറി. ധനുഷും എസ് ജാനകിയും ചേർന്ന് പാടിയ 'അമ്മാ...അമ്മ .." എന്ന് തുടങ്ങുന്ന പാട്ടാണ് സിനിമയിൽ ഏറ്റവും നന്നായി പ്ലേസ് ചെയ്ത ഗാനം. 

ആകെ മൊത്തം ടോട്ടൽ = ധനുഷിന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ എന്ന പ്രത്യേകതക്കൊപ്പം  തരക്കേടില്ലാത്ത ആസ്വാദനം കൂടി ഉറപ്പു തരുന്ന സിനിമയാണ്   Velayilla Pattathari. 

* വിധി മാർക്ക്‌ = 6.5/10 

-pravin- 

Sunday, July 13, 2014

ബാംഗ്ലൂർ ഡെയ്സ് - ഓർമ്മക്കാലവും ചില ഓർമ്മപ്പെടുത്തലുകളും

ഏറ്റവും നല്ല ഓർമ്മകൾ പങ്കിടാൻ ഒരാളോട് പറഞ്ഞാൽ അയാൾ സ്വാഭാവികമായും ഓർത്തു പറയുക അയാളുടെ കുട്ടിക്കാലത്തെ കുറിച്ച്  തന്നെയായിരിക്കും. ഓർക്കാൻ തക്ക നല്ല ഓർമ്മകൾ  ഇല്ലായിരുന്നെന്ന് പറഞ്ഞു വ്യസനിക്കുന്നവർക്കും ജീവിതത്തിൽ കുട്ടിക്കാലത്തെ മാറ്റി നിർത്തി കൊണ്ട് ഒന്നും ഓർക്കാൻ ഉണ്ടാകില്ല. നല്ലതോ ചീത്തതോ ആയിക്കോട്ടെ കുട്ടിക്കാലത്തെ ഓർമ്മകൾ ആ ഓർമ്മകളുടെ  മരണം വരെ മനുഷ്യന്റെ കൂടെ തന്നെയുണ്ടാകും. അഞ്ജലി മേനോൻ സിനിമയായ ബാംഗ്ലൂർ ഡെയ്സ് പ്രേക്ഷകന് സമ്മാനിക്കുന്നത് അത്തരമൊരു ഓർമ്മക്കാലവും അതോടൊപ്പം ചില ഓർമ്മപ്പെടുത്തലുകളുമാണ്. 

അഞ്ജലി മേനോൻ  തന്റെ അഭിമുഖങ്ങളിൽ പല തവണ വെളിപ്പെടുത്തിയ കാര്യമാണ് തനിക്ക് ഗ്രാമങ്ങളോടും പഴയ തറവാടുകളോടുമുള്ള നിലക്കാത്ത ഗൃഹാതുരത. മഞ്ചാടിക്കുരുവിൽ പ്രതിധ്വനിച്ച ഗൃഹാതുരതയുടെ അത്രത്തോളം വരില്ലെങ്കിലും അതിൽ കുറച്ചെങ്കിലും തന്റെ പുതിയ സിനിമകളിലേക്ക് കൂടി പടർത്താൻ അഞ്ജലി മേനോൻ ശ്രമിക്കാറുമുണ്ട്. 'ബാംഗ്ലൂർ ഡെയ്സി'ൽ  നിവിൻ പോളി അവതരിപ്പിക്കുന്ന കൃഷ്ണൻ പി.പി അഥവാ കുട്ടൻ എന്ന കഥാപാത്രത്തിലൂടെയാണ് സംവിധായിക അത് സാധിച്ചെടുക്കുന്നത് എന്ന് പറയാം. ബാംഗ്ലൂരിൽ സോഫ്റ്റ്‌ വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുക എന്നത് കുട്ടന്റെ അമ്മയുടെ (കൽപ്പന) ആഗ്രഹമാണ്. കുട്ടനിഷ്ടം നാടും നാട്ടുകാരും തറവാടും വീട്ടുകാരുമായി ജീവിക്കുന്നതാണ്. ബാംഗ്ലൂരിലെ മുഷിവ്‌ സമയങ്ങളിൽ  കുട്ടന്റെ കണ്ണുകൾ നാട്ടിലെ പച്ചപ്പ്‌ നിറഞ്ഞ ഫോട്ടോകൾ നോക്കിയാണ് ഊർജ്ജം സംരംഭിക്കുന്നത്. എല്ലാ അവധി ദിവസങ്ങളിലും കുട്ടൻ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വണ്ടി കയറും.  ഗൃഹാതുരതയെ സ്നേഹിക്കുന്നവർക്ക് ഈ കുട്ടൻ കഥാപാത്രവും അയാളുടെ ഇത്തരം മാനറിസങ്ങളും നൽകുന്ന സന്തോഷം ചെറുതല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. 

സിനിമാ ലോകത്തേക്ക്  ഗൃഹാതുരത പടർത്തുന്ന സിനിമകളുമായി  ചേക്കേറിയ ഒരുപാട് സംവിധായകർ ഉണ്ടായിരിക്കാം. എല്ലാവരുടെയും പേരെടുത്ത് പറയുക ഒരൽപ്പം ബുദ്ധിമുട്ടാണെങ്കിലും മലയാളിക്ക് എന്നും ഓർക്കാൻ സൗകര്യ പ്രദമായ പേര് സത്യൻ അന്തിക്കാട് തന്നെയായിരിക്കും. ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ   ഏറ്റവും കൂടുതൽ സിനിമകൾ  സംവിധാനം ചെയ്തത് കൊണ്ടാകാം സത്യൻ അന്തിക്കാട് സാധാരണക്കാരന് അത്ര മേൽ പ്രിയങ്കരനായി തീർന്നത്.  സാധാരണക്കാരനെയും, അമാനുഷികനല്ലാത്ത നായകന്മാരെയും, കുടുംബിനികളായ നല്ല നടപ്പ് നായികമാരെയും, ഒരൽപ്പം കുശുമ്പും പുന്നായ്മയും കാണിക്കുന്ന സഹ നടിമാരെയും എന്ന് വേണ്ട പെരുമാറ്റത്തിൽ എല്ലാ തരം മിതത്വം  പാലിക്കുന്നതായ പല പല കഥാപാത്രങ്ങളെ അദ്ദേഹം തന്റെ സിനിമകളിലൂടെ ഒരു കാലത്ത് മലയാളിക്ക് സമ്മാനിക്കുകയുണ്ടായിട്ടുണ്ട്.  സത്യൻ അന്തിക്കാടിന്റെ കുത്തകയായിരുന്ന മേൽപ്പറഞ്ഞ എല്ലാ സിനിമാ സ്വഭാവ ശൈലീ വിശേഷങ്ങളും  കാലങ്ങൾക്കിപ്പുറം "മഞ്ചാടിക്കുരു" എന്ന ഒരൊറ്റ സിനിമ കൊണ്ട് അഞ്ജലി മേനോൻ റാഞ്ചിയെടുക്കുകയാണുണ്ടായത്  എന്ന നിരീക്ഷണം പ്രേക്ഷക സമൂഹത്തിലെ ചെറിയ ഒരു വിഭാഗത്തിനെങ്കിലും ശരി വക്കാൻ തോന്നിയാൽ തെറ്റ് പറയാനില്ല. 

എന്നാൽ സത്യൻ അന്തിക്കാടിന് പറ്റിയ തെറ്റ് അഞ്ജലിക്ക് പറ്റുന്നില്ല എന്നുള്ളിടത്താണ് അഞ്ജലി മേനോൻ വ്യത്യസ്തയാകുന്നത്. സമാന ഗ്രാമീണ കഥാ പശ്ചാത്തലത്തിൽ കൂടി വിവിധ കഥ പറയുന്നതല്ല മറിച്ച് വിവിധ കഥാ പശ്ചാത്തലത്തിൽ പുതിയ ഗ്രാമീണരുടെ  കഥ പറയുന്നതാണ് ഉചിതം എന്ന തിരിച്ചറിവ് അഞ്ജലി മേനോന് കിട്ടിയിട്ടുണ്ടായിരിക്കാം. കുട്ടന്റെ അമ്മ (കൽപ്പന) അതിന്റെ ഒരു മകുടോദാഹരണമാണ്. ഗ്രാമീണതയും തറവാടുമെല്ലാം  പഴഞ്ചനായി കാണുന്നവർ നഗരത്തിലുള്ളവരല്ല മറിച്ച് ഗ്രാമത്തിൽ ജീവിക്കുന്നവർ തന്നെയാണ് എന്ന്  കൽപ്പനയുടെ അമ്മ കഥാപാത്രത്തിലൂടെ സംവിധായിക വെളിപ്പെടുത്തുന്നുണ്ട്.  വിജയ രാഘവന്റെ അച്ഛൻ കഥാപാത്രത്തിലും കാണാം ഒരു ന്യൂ ജനറേഷൻ അച്ഛൻ ചിന്താഗതി. ഒരു കത്തെഴുതി വച്ച് കൊണ്ട് വീട് വിട്ട് സന്യാസത്തിനു പോകുന്ന പഴയ തലമുറയിലെ അച്ഛന്മാർക്ക് അപവാദമാണ് വിജയ രാഘവന്റെ അച്ഛൻ കഥാപാത്രം. ഒരു ഗ്രാമീണന്റെ / ഒരു ഗൃഹസ്ഥന്റെ വേഷം തന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ മുഷിവും മടുപ്പും മാത്രമാണ് നൽകിയിട്ടുള്ളത് എന്ന തിരിച്ചറിവാണ് അയാളെ ഗോവാ യാത്രക്ക് പ്രചോദിപ്പിക്കുന്നത്. അകാലത്തിലുള്ള അയാളുടെ ഈ ഒളിച്ചോട്ടവും അഭാവവും ന്യൂ ജനറേഷൻ അമ്മമാർക്ക് വലിയൊരു വിഷമമൊന്നും നൽകുന്നില്ല എന്ന് മാത്രമല്ല അതൊരു ആശ്വാസവും സ്വാതന്ത്ര്യവുമാകുന്നതായാണ്  കൽപ്പനയുടെ അമ്മ കഥാപാത്രം ബോധ്യപ്പെടുത്തി തരുന്നത്. ഇരു കൂട്ടരും  ആഗ്രഹിച്ചിരുന്നത് സ്വാതന്ത്ര്യവും സമാധാനവുമായിരുന്നെന്നു വ്യക്തമാക്കുന്നുവെങ്കിലും ആ ചിന്താഗതിയെ പൊതുവത്ക്കരിക്കാനോ ന്യായീകരിക്കാനോ സംവിധായിക ശ്രമിക്കുന്നില്ല. മറിച്ച് അങ്ങിനെയുള്ള ഗ്രാമീണരും ഉണ്ടെന്നുള്ള സൂചന മാത്രം തരുന്നു. 

സമൂഹത്തിന്റെ ചില മോശം പ്രവണതകളെ സിനിമ നന്നായി പരിഹസിക്കുന്നുണ്ട്. അതിലൊന്നാണ് ജ്യോതിഷം. വിശ്വാസം എന്നതിലുപരി ഇതിലൊക്കെയുള്ള അന്ധമായ വിശ്വാസങ്ങളെയും കപട ജ്യോത്സ്യന്മാരെയുമാണ്‌ സിനിമ പ്രധാനമായും ഉന്നം വക്കുന്നത്. ദിവ്യയുടെ അമ്മക്ക് (പ്രവീണ) ജ്യോത്സ്യത്തിലുള്ള അന്ധവിശ്വാസത്തെ മുതലെടുക്കുന്ന ജ്യോത്സ്യൻ ആണ് ദിവ്യക്ക്  (നസ്രിയ) കല്യാണ പ്രായമായെന്നും പെട്ടെന്ന് തന്നെ കെട്ടിച്ചു വിട്ടില്ലെങ്കിൽ പ്രശ്നമാകുമെന്നുള്ള സൂചന നൽകുന്നത്. പരിഹാരം ഒന്നുമില്ലേ എന്ന ചോദ്യത്തിന് പുള്ളി തന്നെ കണ്ടു പിടിച്ചു പറയുന്ന പരിഹാരമാർഗ്ഗങ്ങൾ ആണ് ദിവ്യയുടെ ഭാവി പഠനം എന്ന സ്വപ്നത്തെ ഹനിക്കുന്നത്. മലയാളിയുടെ കപട സദാചാര ബോധത്തെയും സംവിധായിക നർമ്മത്തിലൂടെ ചോദ്യം ചെയ്യുന്നുണ്ട്. ബാംഗ്ലൂർ ജീവിതവും അവിടത്തെ ആളുകളുടെ സംസ്ക്കാരവും മോശമാണ് എന്ന് ഘോര പ്രസംഗം നടത്തുന്ന കുട്ടൻ (നിവിൻ പോളി) ഒളി കണ്ണിലൂടെ കമിതാക്കളുടെ ചുംബന ലീലകൾ  നോക്കി കണ്ടു ആസ്വദിക്കുന്ന സീൻ തെല്ലൊന്നുമല്ല മലയാളി സാദാചാര പുംഗവൻമാരെ പരിഹസിക്കുന്നത്. മലയാളി തനിമയുള്ള പെണ്ണാണ് തന്റെ മനസ്സിലെ വധൂ സങ്കൽപ്പം എന്ന് തട്ടി വിടുമായിരുന്ന കുട്ടന് പിന്നീട് മീനാക്ഷി (ഇഷ തൽവാർ) എന്ന എയർ ഹോസ്റ്റസിനോട് തോന്നുന്ന ശാരീരിക കൌതുകം ഇന്നത്തെ മലയാളിയെ സംബന്ധിച്ച് എത്രത്തോളം പൊള്ളയായ വിലയിരുത്തലാണ് എന്ന് സിനിമ തന്നെ പിന്നീട് ബോധ്യപ്പെടുത്തി തരുന്നു. 

അജു (ദുൽഖർ സൽമാൻ) , ദിവ്യ (നസ്രിയ),  കുട്ടൻ (നിവിൻ പോളി) എന്നിവരുടെ കുട്ടിക്കാലം തൊട്ടേയുള്ള സൌഹൃദത്തെ മാത്രം അടിസ്ഥാനപ്പെടുത്തിക്കൊണ്ട്  തുടങ്ങുന്ന സിനിമ പിന്നീട് പലരുടെയും ജീവിതങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. അതിൽ എന്നും ഓർത്തിരിക്കാവുന്ന ഒരു കഥാപാത്രമാണ് പാർവ്വതി അവതരിപ്പിച്ച സാറ. നിന്റെ പുറകെ  നടക്കാനാല്ല നിന്റെ കൂടെ നടക്കാനാണ് എനിക്കിഷ്ടം എന്ന് സാറയോട് പറഞ്ഞു തുടങ്ങുന്ന അജുവിന്റെ പ്രണയം സ്ഥിരം സിനിമാ പ്രണയ സങ്കൽപ്പങ്ങളെ തകിടം മറിച്ചിടുകയാണ്. ജയരാജിന്റെ "സ്നേഹം" സിനിമയിൽ ജയറാം വികലാംഗയായ ജോമോളെ സ്വീകരിക്കുന്നുണ്ട്. പക്ഷെ അവർക്കിടയിൽ ഒരു പ്രണയം പങ്കു വക്കപ്പെടാനുള്ള  കഥാ സാഹചര്യമൊന്നും  ആ സിനിമയിൽ ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് അവരുടെ സമാഗമ രംഗങ്ങൾ ആർദ്രമായി അവസാനിപ്പിക്കാനേ ജയരാജിന് സാധിച്ചുള്ളൂ. എന്നാൽ ഇവിടെ അജു - സാറാ പ്രണയം തികഞ്ഞ വൈകാരികതയിൽ അവതരിപ്പിക്കാൻ സംവിധായികക്ക് സാധിച്ചു എന്ന് തന്നെ പറയാം.

തരുന്ന ഏതു വേഷവും മികച്ചതാക്കാൻ തങ്ങൾക്ക് സാധിക്കും എന്ന് ഉറപ്പ് തരാൻ പറ്റുന്ന മലയാളത്തിലെ മൂന്നു മികച്ച യുവ നടന്മാർ ആരാണെന്ന് ചോദിച്ചാൽ യാതൊരു സംശയവുമില്ലാതെ നമുക്ക് പറയാം.  ഫഹദ്, ദുൽഖർ, നിവിൻ പോളി. അത്  അടിവരയിട്ട് പറയുന്ന അവസാനത്തെ  സിനിമ കൂടിയാണ് ബാംഗ്ലൂർ ഡെയ്സ്. 

'തുടക്കം മാംഗല്യം പിന്നെ ജീവിതം' എന്ന് തുടങ്ങുന്ന ഗാനമൊഴിച്ച് മറ്റു ഗാനങ്ങളിലോ പശ്ചാത്തല സംഗീതത്തിലോ പ്രത്യേകിച്ചൊരു മികവ് കാണിക്കാൻ ഗോപീ സുന്ദറിനു സാധിച്ചിട്ടില്ല. ബാംഗ്ലൂർ ജീവിതത്തിലെ  മനോഹരമായ കാഴ്ചകൾ സിനിമക്കിടയിൽ കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട് എന്നതിലുപരി സമീർ താഹിറിനും കാര്യമായൊരു മികവ് പ്രകടിപ്പിക്കാൻ സാധിച്ചിട്ടില്ല. എന്നാലൊട്ട് മോശമാക്കിയതുമില്ല.
                                         
ബാംഗ്ലൂർ ഡെയ്സിലെ കഥയും കഥാഗതിയുമെല്ലാം പ്രവചിക്കാവുന്നത് തന്നെയായിരുന്നെങ്കിലും  അവതരണ മികവു കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും മാത്രമാണ്  സിനിമ വിജയം കൈവരിച്ചത്. പ്രവചനാതീതമായ ഒരേ ഒരു സംഗതി മാത്രമാണ് സിനിമ പ്രേക്ഷകന് മുന്നിൽ ചോദ്യ രൂപത്തിൽ സമർപ്പിക്കുന്നത്. കുട്ടന്റെ അച്ഛൻ (വിജയ രാഘവൻ) എന്തിനു വേണ്ടി ഒളിച്ചോടി ? അക്കാര്യം കുട്ടന്റെ അച്ഛന്റെ തന്നെ വളരെ രസകരമായ ഒരു കത്തെഴുത്തിലൂടെയാണ്  സിനിമ പങ്കു വക്കുന്നത്. തിരക്കഥാ രചനയിലുള്ള  അഞ്ജലി മേനോന്റെ മികവ് സംവിധാനത്തിലും നിറഞ്ഞു നിൽക്കുന്നുണ്ട്. അതൊന്നു കൊണ്ട് മാത്രമാണ് രണ്ടു മണിക്കൂർ അൻപത് മിനുട്ട് ദൈർഘ്യമുള്ള ബാംഗ്ലൂർ ഡെയ്സ് ബോറടിക്കാതെ കണ്ടിരിക്കാൻ പ്രേക്ഷകന് സാധിക്കുന്നത്. 

ആകെ മൊത്തം ടോട്ടൽ =  യുവ താരങ്ങളുടെ നീണ്ട നിരയും, അവരുടെ പ്രകടനമികവും, ബോറടിപ്പിക്കാത്ത രീതിയിലുള്ള കഥ പറച്ചിലുമാണ്  അഞ്ജലി മേനോന്റെ  ഈ സിനിമയിൽ എന്താണ് പുതുമ എന്ന ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നത്. അത് കൊണ്ട് തന്നെ ബാംഗ്ലൂർ ഡെയ്സ് ഒരു clean entertainer film ആണെന്ന് പറയാം. 

* വിധി മാർക്ക്‌ = 7/10 

-pravin-

Sunday, June 22, 2014

ഹൌ ഓൾഡ്‌ ആർ യു - പ്രചോദനാത്മകമായ പ്രായം ചോദിക്കൽ

കാര്യം അപ്പനപ്പൂപ്പൻമാരായിട്ട് വേണ്ടുവോളം സ്വത്തും പ്രതാപവും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പറയത്തക്ക ഒരു പേരില്ല എന്ന് പ്രാഞ്ചിയേട്ടൻ  പറയുമ്പോൾ  ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്നാണ്  പുണ്യാളൻ ചോദിക്കുന്നത്. ഒരു പേരിൽ (അരി പ്രാഞ്ചി) തന്നെയാണ് താനിരുന്നു പോയതെന്ന് വ്യസന സമേതം പുണ്യാളനോട് പ്രാഞ്ചി പറയുന്നുമുണ്ട്. ആളുകളുടെ അരി പ്രാഞ്ചി എന്ന വിളിയിലാണ് ചിറമ്മേൽ ഈനാശു  ഫ്രാൻസിസ് ഇരുന്ന്  പോകുന്നതെങ്കിൽ ഇവിടെ പ്രായം എത്രയായി എന്ന ചോദ്യത്തിന് മുന്നിലാണ് നിരുപമ രാജീവ് (മഞ്ജു വാര്യർ) ഇരുന്ന് പോകുന്നത്. പുണ്യാളന്റെ ചോദ്യം ഇവിടെയും ആവർത്തിക്കാം. ഈ പ്രായത്തിലൊക്കെ എന്തിരിക്കുന്നു നിരുപമേ ? ഈ ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് നിരുപമാ രാജീവിലൂടെ സിനിമ പ്രേക്ഷകന് പറഞ്ഞു തരുന്നതും. 

റോഷൻ ആണ്ട്രൂസിനെ കുറിച്ചും ബോബി സഞ്ജയന്മാരെ കുറിച്ചും ഒരു മുഖവുര നൽകേണ്ട കാര്യമില്ല. ചുരുങ്ങിയ കാലയളവിൽ സാമൂഹിക പ്രസക്തമായതും അല്ലാത്തതുമായ  ഒരുപാട് വിഷയങ്ങൾ സിനിമയെന്ന മാധ്യമത്തിലൂടെ സമൂഹത്തിലേക്ക് പങ്കു വച്ചവരാണ് മൂന്നു പേരും. ഇവരുടെ മുൻകാല സിനിമകളെ വച്ച് നോക്കുമ്പോൾ  ഹൌ ഓൾഡ്‌ ആർ യു വിന്റെ ആദ്യ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ സ്ത്രീ കേന്ദ്രീകൃതമായൊരു കഥ തിരഞ്ഞെടുത്തു എന്നതാണ്. ഈ അടുത്ത കാലങ്ങളിലായി ഇന്ത്യൻ സിനിമാ വിപണിയിൽ  സ്ത്രീ കേന്ദ്രീകൃത കഥകൾക്ക് പ്രിയം കൂടുന്നുണ്ട് എന്നതൊരു ശ്രദ്ധേയമായ ഒരു വസ്തുത കൂടിയാണ്. സമീപ കാല ബോളിവുഡ് ബോക്സോഫീസ് വിജയങ്ങളായ  English Vinglish, Lunch Box, Queen  തുടങ്ങീ സിനിമകളിലെല്ലാം തന്നെ കേന്ദ്ര കഥാപാത്രങ്ങൾ  യാഥാസ്ഥിതിക സ്ത്രീ സമൂഹത്തിന്റെ പ്രതിനിധികളാണ് എന്നിരിക്കെ, സമാന സ്ത്രീ പ്രതിരൂപത്തെ മറ്റൊരു കഥാ പശ്ചാത്തലത്തിൽ,  വേറിട്ട രീതിയിൽ എങ്ങിനെ അവതരിപ്പിക്കാൻ സാധിക്കും എന്നതായിരിക്കാം തിരക്കഥാ രചനാ സമയത്ത് ബോബി സഞ്ജയന്മാർ  നേരിട്ട പ്രധാന വെല്ലു വിളി.  അതോടൊപ്പം ഒരു 'ശ്യാമളാ' പ്രതിബിംബം നിരുപമയിൽ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻ കരുതലുകളും അവർക്ക് സ്വീകരിച്ചേ മതിയാകുമായിരുന്നുള്ളൂ. 

സ്ത്രീ ശാക്തീകരണ സിനിമകൾ എന്ന ലേബലിൽ കാണാനാകില്ലെങ്കിലും  സ്ത്രീകൾ വ്യക്തിത്വ ബോധം ഉള്ളവരും തങ്ങളുടെ ഇച്ഛാ ശക്തിയെ തിരിച്ചറിഞ്ഞു കൊണ്ട് ജീവിക്കുന്നവരുമാകണം എന്നതടക്കമുള്ള  മൃദു ആഹ്വാനങ്ങൾ വിഭാവനം ചെയ്യുന്നതായിരുന്നു മേൽപ്പറഞ്ഞ സിനിമകളെല്ലാം തന്നെ. എന്നാൽ വ്യക്തിനിഷ്ഠമായ  ജീവിത ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് അപ്പുറമായി മേൽപ്പറഞ്ഞ സിനിമകളിലൊന്നും  തന്നെ  സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി യാതൊന്നും നേടാനോ, പങ്കു വക്കാനോ, തുടങ്ങാനോ ,തുടരാനോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.  അടുക്കളയുടെ നാല് ചുമരുകൾക്കുള്ളിൽ  അല്ലെങ്കിൽ യാഥാസ്ഥിതിക കുടുംബത്തിന്റെ/ ഭർത്താവിന്റെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങി കൂടേണ്ടി വരുന്ന സ്ത്രീ സമൂഹത്തിന്റെ മനം മടുപ്പുകൾക്ക് ഒരു ദീർഘ നിശ്വാസത്തിലൂടെ ആശ്വാസം പകരാൻ നിയോഗിക്കപ്പെട്ട സിനിമകളായി മാത്രം അവയിൽ പലതും ചുരുങ്ങി. 

ബോക്സോഫീസ് വിജയങ്ങളായ സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ ഈ സ്ഥിരം ഫോർമാറ്റിൽ ഒരു നേരിയ വ്യത്യാസം രൂപപ്പെടുത്തുന്നതിലാണ് ബോബി സഞ്ജയന്മാർ വിജയിച്ചതെന്ന് പറയാം. കാരണം ഇവിടെ നിരുപമയുടെ  വ്യക്തി ജീവിതം തീർത്തും വ്യക്തിനിഷ്ഠമായി അവതരിപ്പിക്കാനല്ല തിരക്കഥാകൃത്തുക്കൾ  ശ്രമിക്കുന്നത് മറിച്ച് നിരുപമ എന്ന സ്ത്രീ വ്യക്തിത്വത്തെ സമൂഹവുമായി ബന്ധിപ്പിക്കാനാണ്‌. അതിന്  ഏറ്റവും ലളിതമായ ഒരു ഉപാധിയായി അവർ കണ്ടെടുക്കുന്നതോ സ്ത്രീകളുടെ  കുത്തക മേഖലയെന്ന് മുദ്രകുത്തപ്പെട്ട അടുക്കളയിൽ നിത്യേന അവൾ എടുത്തു പെരുമാറുന്ന പച്ചക്കറിയും അനുബന്ധ വിഷയങ്ങളുടെ  പ്രശ്നങ്ങളും പരിഹാരങ്ങളും. (സ്ത്രീയുടെ വിപ്ലവ ശബ്ദം ആരംഭിക്കുന്നത് അടുക്കളയിൽ നിന്ന് തന്നെ എന്ന ക്ലീഷേക്ക് മാറ്റം വരുത്താനാകില്ല ല്ലോ .) 

തിരക്കഥയിൽ ഇടയ്ക്കു കയറി വരുന്ന യാദൃശ്ചികതകളുടെയും നാടകീയതകളുടെയും കുത്തൊഴുക്കിനെ നിയന്ത്രിക്കുന്നതിൽ  റോഷൻ ആണ്ട്രൂസിന്റെ സംവിധാന മികവ് സിനിമയെ വേണ്ടുവോളം സഹായിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ നിരുപമയുടെ മുന്നോട്ടുള്ള യാത്രകളെ ഭംഗിയായി തന്നെ വിലയിരുത്താം. സംവിധായകനോട് ഒരൽപ്പമെങ്കിലും നെറ്റി ചുളിച്ച് ചോദിക്കേണ്ടതായുള്ള ഒരേ ഒരു ചോദ്യം ഇതാണ്- നിരുപമ എന്ന കഥാപാത്രത്തിന്  ശക്തി പകരാൻ ഒരു മാരത്തോണ്‍ ഓട്ടത്തിൽ പങ്കെടുപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? ഇനി ഉണ്ടായിരുന്നെങ്കിൽ തന്നെ വീട്ടമ്മയായ  നിരുപമക്ക് മുട്ടറ്റം നീളമുള്ള മുടിയും മാരത്തോണിൽ ഓടുന്ന നിരുപമക്ക് നീളക്കുറവുള്ള മുടിയും മതി എന്ന  തീരുമാനം പുന പരിശോധിക്കേണ്ടതായിരുന്നില്ലേ? വേഷ വിധാനത്തിലുണ്ടായ ഈ ചെറിയ മാറ്റം പോലും നിരുപമ എന്ന മുഴുനീള കഥാപാത്രത്തിന്റെ അസ്തിത്വത്തെ വരെ ബാധിക്കുന്നതല്ലേ? 

മഞ്ജു വാര്യരുടെ  പഴയ കാല അഭിനയ വിസ്മയമൊന്നും നിരുപമയിൽ കാണാൻ സാധിക്കില്ലെങ്കിലും  ദീർഘ കാലമായി മഞ്ജു വാര്യർ ഇല്ലാത്ത സിനിമകളെ കണ്ടു പരിചയിക്കേണ്ടി വന്ന പ്രേക്ഷകവൃന്ദത്തിന് നിരുപമ ഒരു വലിയ ആശ്വാസം നൽകുക തന്നെ ചെയ്യും. കുഞ്ചാക്കോ ബോബൻ, കുഞ്ചൻ, കനിഹ, ലാലു അലക്സ്, വിനയ് ഫോർട്ട്‌ തുടങ്ങീ ഒട്ടനവധി താരങ്ങൾ സിനിമയിൽ അവരുടേതായ വേഷങ്ങൾ ഭംഗിയാക്കി. രണ്ടു മൂന്നു സീനുകളിൽ മാത്രം വന്നു പോയ കലാ രഞ്ജിനിയുടെ അമ്മ വേഷം ഏറെ ചിരി പടർത്തിയപ്പോൾ  മാധവിയമ്മയായി വന്ന സേതുലക്ഷ്മി ആദ്യം ചിരിപ്പിക്കുകയും പിന്നീടൊരു ഘട്ടത്തിൽ ജീവിതത്തിലെ ഒറ്റപ്പെടലിന്റെ വേദന വെളിപ്പെടുത്തി കൊണ്ട് പ്രേക്ഷകരുടെ കണ്ണ് നനയിക്കുകയും ചെയ്യുന്നു. ഗോപീ സുന്ദറിന്റെ സംഗീതമാണോ റഫീഖ് അഹമ്മദിന്റെ വരികളാണോ ശ്രേയാ ഘോഷലിന്റെ ആലാപനമാണോ "വിജനതയിൽ .. എന്ന ഗാനത്തെ മനോഹരമാക്കിയത് എന്ന് പറയ വയ്യ. 
സിനിമക്ക് സമൂഹവുമായി  തീർത്താൽ തീരാത്ത ബന്ധമുണ്ട്. സമൂഹത്തോടുള്ള കടമകൾ പാടെ തിരസ്ക്കരിക്കുന്ന രീതി സിനിമക്ക് അഭിലഷണീയമല്ല എന്നത് കൊണ്ട് തന്നെ വെറുമൊരു വിനോദത്തിനെന്ന  രീതിയിൽ "ഹൌ ഓൾഡ്‌ ആർ യു" കണ്ടിരിക്കാൻ സാധ്യമല്ല. സിനിമ പങ്കു വയ്ക്കുന്ന വിഷയം  അല്ലെങ്കിൽ തുടങ്ങി വക്കുന്ന  ചർച്ച അത്ര മേൽ സാമൂഹിക പ്രസക്തവും പ്രചോദനാത്മകവുമാണ്. നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു പ്രായം അത്ര വലിയ തടസ്സമാണോ ഒരു ചെറിയ കാര്യം ചെയ്യാൻ?  

ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത കാല മലയാള സിനിമകളിൽ ആർക്കെങ്കിലും എന്തെങ്കിലും ഒരു പ്രചോദനം നൽകി എന്ന് കരുതേണ്ട സിനിമ. അല്ലറ ചില്ലറ നാടകീയ രംഗങ്ങളും യാദൃശ്ചികതകളുടെ കടന്നു കയറ്റവും ഒഴിച്ച് നിർത്തിയാൽ കണ്ടിരിക്കാവുന്ന നല്ലൊരു സാമൂഹിക കുടുംബ സിനിമ. 

*വിധി മാർക്ക്‌ = 6.5/10  

-pravin-

Sunday, June 15, 2014

Queen - ഇതാണ് ഞങ്ങ പറഞ്ഞ നായിക...ഇവളാണ് നായിക!!!

2011-ൽ റിലീസായ തന്റെ ആദ്യ സിനിമ "Chillar Party" യിൽ  വെറുമൊരു കുട്ടിപ്പട്ടാളത്തെ  കൊണ്ടാണ് വികാസ് ബൽ പ്രേക്ഷക സമൂഹത്തെ ഒന്നടങ്കം  കൈയ്യിലെടുത്തത് എങ്കിൽ  മൂന്നു വർഷങ്ങൾക്ക് ഇപ്പുറം അത് വീണ്ടും സാധ്യമാക്കിയത് വെറുമൊരു  നായികയെ  കൊണ്ടാണ്. വികാസിന്റെ തന്നെ സിനിമയുടെ ഭാഷയിൽ പറയുകയാണെങ്കിൽ "റാണി". അവളാണ് പ്രേക്ഷകരെ കയ്യിലെടുക്കുന്ന ആ  നായിക. 

സിനിമ തുടങ്ങുന്നത് റാണിയുടെ (കങ്കണ രണാവത്) കല്യാണത്തിന്റെ രണ്ടു ദിവസം മുന്നേയുള്ള ഒരു സന്തോഷ മുഹൂർത്തത്തിൽ നിന്നാണ്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചു വളർന്നതിന്റെ  അടക്കവും ഒതുക്കവും നാണവും  ഭയവുമെല്ലാം അവളിൽ സദാ പ്രകടമാണ്. അഞ്ചു വർഷത്തെ പ്രണയ സാക്ഷാത്ക്കാരം കൂടിയാണ് ഈ വിവാഹം എന്നതിനാൽ  അതീവ സന്തോഷവതിയായാണ്‌ അന്നേ ദിവസം അവൾ കാണപ്പെടുന്നത്. അതേ സമയം വിവാഹ ദിവസത്തോട് അടുക്കുന്ന നേരത്ത്  ഏതൊരു പെണ്ണിനേയും പോലെ  അവളും  വിവിധ തരം മാനസിക സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്നു.  വിവാഹത്തിന് രണ്ടു ദിവസം ബാക്കി നിൽക്കെ റാണിയെ വിവാഹം കഴിക്കാനാകില്ല എന്ന് പ്രതിശ്രുത വരനും മുൻ കാമുകനുമായ നായകൻ വിജയ്‌ (രാജ് കുമാർ റാവു)  വെളിപ്പെടുത്തുന്ന സമയത്ത് അവളും കുടുംബവും മാനസികമായി തകർന്നടിയുന്നുണ്ടെങ്കിലും ദീർഘ നേരത്തെ ദുഃഖ-മൌനങ്ങൾക്ക്  ശേഷം അവളൊരു തീരുമാനമെടുക്കുന്നു. വിവാഹത്തിനും എത്രയോ മുൻപ് തീരുമാനിച്ചു ഉറപ്പിച്ചു വച്ചിരുന്ന പാരീസിലേക്കുള്ള  മധുവിധ യാത്ര യാഥാർത്ഥ്യമാക്കണം. പാരീസ് യാത്ര അവളുടെ എന്നത്തേയും സ്വപ്നമാണ് എന്നിരിക്കെ, അതൊരു പക്ഷേ അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥക്ക് ഒരു ആശ്വാസവുമായേക്കാം  എന്ന ചിന്തയിൽ റാണിയുടെ കുടുംബം അവളുടെ പാരീസ് യാത്രക്ക് പൂർണ്ണ സമ്മതവും നൽകുന്നു. അനിയനെ കൂടാതെ ഒറ്റക്കെവിടെയും ഇന്ന് വരെ പോയിട്ടില്ലാത്ത റാണി  പാരീസിലേക്ക് ഒറ്റക്ക് മധുവിധു യാത്ര ചെയ്യാനൊരുങ്ങുന്നിടത്തു നിന്നാണ്  സിനിമ അതിന്റെ പാളത്തിലൂടെ  മുന്നോട്ട് നീങ്ങുന്നത്. പാരീസിലെ  പ്രതികൂല സാഹചര്യങ്ങൾ, വെല്ലു വിളികൾ, പുതിയ അനുഭവങ്ങൾ, സുഹൃത്തുക്കൾ എന്നിവ അവളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു അല്ലെങ്കിൽ  എന്ത് മാറ്റം വരുത്തുന്നു എന്നതാണ് സിനിമയുടെ ശിഷ്ട ഭാഗം പ്രേക്ഷകന് സമ്മാനിക്കുന്ന ദൃശ്യ വിരുന്ന്. 

2012  ൽ റിലീസ് ചെയ്ത ഗൌരി ഷിണ്ടെയുടെ ശ്രീ ദേവി സിനിമ "English Vinglish" ഉം വികാസ് ബാലിന്റെ "Queen" ഉം തമ്മിൽ നേർത്ത സമാനതകൾ ഒരു പക്ഷേ നിരീക്ഷിക്കപ്പെട്ടേക്കാം.  "English Vinglish" ലെ നായിക ശശി ഇംഗ്ലീഷ് അറിയാത്ത ഒരു സാധാരണ വീട്ടമ്മയും  'Queen' ലെ നായിക റാണി  വിദ്യാ സമ്പന്നയുമാണ്‌.  രണ്ടു പേർക്കും നേരിടേണ്ടി വരുന്ന വെല്ലു വിളികളും സാഹചര്യങ്ങളും രണ്ടാണ് എന്നിരിക്കെ ഒരു  താരതമ്യ പഠനത്തിന്റെ സാധ്യതകൾ ഒരു പരിധി വരെ തള്ളിക്കളയാവുന്നതുമാണ്. എന്നിരുന്നാലും   ഈ രണ്ടു സിനിമകളും പ്രതിനിദാനം ചെയ്യുന്ന കഥാപാത്രങ്ങൾ യാഥാസ്ഥിതിക സ്ത്രീ സമൂഹത്തിൽ നിന്നാണ് എന്ന കാര്യം  നിരീക്ഷണ വിധേയമാണ്. രണ്ടു കഥാപാത്രങ്ങൾക്കും  അവരവരുടെ ഇച്ഛാശക്തിയെ തിരിച്ചറിയുന്നതിനും വ്യക്തിബോധം ആർജ്ജിക്കുന്നതിനും നിമിത്തമാകുന്നത്  ഒരു വിദേശ യാത്രയും അനുബന്ധ സംഭവ വികാസങ്ങളുമാണ് എന്നത് മറ്റൊരു കേവല സമാനത മാത്രം. എങ്ങിനെയൊക്കെ നിരീക്ഷിച്ചാലും യാഥാർത്ഥ്യ ബോധത്തോട് ഏറെ ചായ്‌വ് കാണിച്ച കഥാപാത്രം ശ്രീ ദേവിയുടെ ശശി തന്നെയാണെന്ന്  സമ്മതിക്കേണ്ടി വരും. അതേ സമയം അഭ്രപാളിയിൽ ഭാവ പ്രകടന വിസ്മയം കാഴ്ച വക്കാൻ ശശിയേക്കാൾ കൂടുതൽ  അവസരം കിട്ടിയത് കങ്കണയുടെ റാണിക്കാണ് താനും. വികാസ് ബാലിന്റെ തിരക്കഥയിൽ റാണി എന്ന നായികക്ക്  അനുവദിച്ചു നൽകിയിട്ടുള്ള  രംഗങ്ങളുടെ  കടുപ്പവും വിസ്തൃതിയും   തന്നെയാണ് അതിനു കാരണവും. തനിക്ക് അനുവദിച്ചു തന്നിട്ടുള്ള വിശാലമായ സ്പേസിൽ നിന്ന് കൊണ്ട് കഥാപാത്രത്തെ ഉജ്ജ്വലമാക്കുന്നതിൽ  കങ്കണ രണാവത്ത് വിജയിക്കുകയും ചെയ്തിരിക്കുന്നു. 

ക്ലീഷേ നായികാ സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുകയാണ് Queen സിനിമയിലെ റാണി എന്ന കഥാപാത്രം. നായകന് പിന്നാലെ റൊമാന്റിക് നടനമാടാനോ പതിവ് ഉപഗ്രഹമായി നായകന് ചുറ്റും കറങ്ങാനോ നായികയെ  ഉപയോഗപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല നായികക്ക് സിനിമയുടെ മുഴുവൻ സാധ്യതകളും തുറന്നു കൊടുക്കുകയുമാണ് സംവിധായകൻ ചെയ്യുന്നത്. അക്കാരണത്താൽ തന്നെ  സിനിമയിലെ  തന്റെ സഞ്ചാര വീഥിയിൽ നായികക്ക് പരിചയപ്പെടേണ്ടി വരുന്നത് നായകനെയോ  സഹ നടനെയോ നടിമാരെയോ അല്ല, മറിച്ച് സിനിമ അനുശാസിക്കുന്ന വിവിധ സാഹചര്യങ്ങളിലെ ജീവസ്സുറ്റ കഥാപാത്രങ്ങളെ  മാത്രം. ഒരു സ്ത്രീ ശാക്തീകരണ ഉദ്ദേശ്യത്തോടെയുള്ള സിനിമയല്ല Queen എങ്കിൽ കൂടി യാഥാസ്ഥിതികതയിൽ അടിഞ്ഞു കൂടി ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ ചിന്താസരണിയിൽ   ഈ സിനിമ ഒരൽപ്പമെങ്കിലും ഊർജ്ജം പകർന്നു കൊടുക്കാതിരിക്കില്ല. എന്നാൽ സ്ത്രീ കേന്ദ്രീകൃതമായൊരു കഥ പറയുമ്പോൾ അതിലൊരു ഫെമിനിസത്തെ ഒളിച്ചു കടത്താൻ സാധ്യത ആരായുന്ന നിരൂപകർക്കും പ്രേക്ഷകർക്കും  ഈ സിനിമ നിരാശ സമ്മാനിച്ചേക്കാം. 

കങ്കണ രണാവത്തിന്റെ അഭിനയ ജീവിതത്തിലെ  ഒരു നാഴികക്കല്ല് തന്നെയാണ് റാണി എന്ന കഥാപാത്രം. കങ്കണ തന്നെയോ ഇങ്ങിനെ അഭിനയിച്ചു തകർക്കുന്നത് എന്നതൊരു വേളയിൽ ചിന്തിച്ചു പോകും വിധമുള്ള ഒരു പിടിയിലധികം രംഗ നടന  വിസ്മയങ്ങൾ Queen പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ഭാഷാധീതമായ ഒരു  ആഗോള സിനിമയായി പോലും Queen ഒരു പക്ഷേ പരിഗണിക്കപ്പെട്ടേക്കാം. അത്രക്കധികം അന്യഭാഷാ നടീ നടന്മാരെ കഥാപാത്രങ്ങളാക്കി കൊണ്ടാണ് Queen സിനിമയുടെ തിരക്കഥയും  സംഭാഷണങ്ങളും മറ്റു ഇന്ത്യൻ സിനിമകളിൽ നിന്ന് വ്യത്യസ്തമാകുന്നത്. അക്കാരണത്താൽ തന്നെ ഏതൊരു ഭാഷാ പ്രേക്ഷകനും ഈ സിനിമ തുല്യ ആസ്വാദനം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. 

ആകെ മൊത്തം ടോട്ടൽ = മുൻവിധികളില്ലാതെ കാണാൻ തയ്യാറായാൽ പൂർണ്ണ ആസ്വാദനം ലഭിക്കുന്ന ഒരു സൂപ്പർ സിനിമ.  

* വിധി മാർക്ക് = 9/10 

-pravin-

Monday, June 2, 2014

Kon-Tiki - സിനിമക്ക് പിന്നിലെ ചരിത്രം

Joachim Ronning, Espen Sandberg എന്നിവരുടെ സംവിധാനത്തിൽ 2012 ഇൽ റിലീസായ നോർവേജിയൻ  സിനിമയാണ്  Kon-Tiki. എണ്‍പത്തി അഞ്ചാമത് അക്കാദമി അവാർഡ്സിൽ മികച്ച വിദേശ ഭാഷാ സിനിമക്കുള്ള  നോമിനേഷൻ  Kon-Tiki ക്ക് ലഭിച്ചിരുന്നു. അതോടു കൂടെ അഞ്ചാം തവണ അക്കാദമി അവാർഡ്സിലേക്ക് നോമിനേഷൻ കിട്ടുന്ന നോർവേജിയൻ  സിനിമ എന്ന വിശേഷത  കൂടി Kon-Tiki സ്വന്തമാക്കുകയുണ്ടായി. ഒരേ സമയം ഓസ്ക്കാർ അവാർഡിനും ഗോൾഡൻ ഗ്ലോബ് അവാർഡിനും നിർദ്ദേശിക്കുന്ന ആദ്യ നോർവേജിയൻ സിനിമയും Kon-Tiki തന്നെ. ചുരുക്കി പറഞ്ഞാൽ നോർവേജിയൻ  സിനിമാ ലോകത്തിന് അംഗീകാരങ്ങളുടെ പെരുമഴ സമ്മാനിച്ച വർഷമായിരുന്നു 2012. 

1947-ൽ  നോർവീജിയൻ നരവംശശാസ്ത്ര ഗവേഷകനും, സഞ്ചാരിയുമായ Thor Heyerdahl നടത്തിയ സാഹസിക ഗവേഷണ യാത്രയുടെ സിനിമാ പരിഭാഷയാണ് Kon-Tiki. അന്ന് പസഫിക് സമുദ്രം മുറിച്ചു കടക്കാൻ അദ്ദേഹം ഉപയോഗിച്ച വള്ളത്തിന്റെ പേരാണ് Kon-Tiki.  1947 ആഗസ്റ്റ്‌ 28ന്, പെറുവിലെ കയ്യാവു എന്ന സ്ഥലത്ത് നിന്ന് Kon-Tiki അതിന്റെ യാത്ര പുറപ്പെടുന്ന സമയത്ത്  തോർ ഹെയർദാലിനൊപ്പം അഞ്ചു സഹയാത്രികരും ലോറിത എന്ന് പേരുള്ള ഒരു തത്തയുമാണ് കൂടെയുണ്ടായിരുന്നത്. തോർ ഹെയർദാലും കൂട്ടരും ഇത്തരമൊരു സാഹസികയാത്ര സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യ ലക്ഷ്യമാണ് സത്യത്തിൽ ചരിത്രം അന്വേഷിക്കുന്നവർക്കും സിനിമാ പ്രേമികൾക്കും ഒരേ സമയം Kon-Tiki യെ കുറച്ചു കൂടി ഗൌരവത്തോടെ നിരീക്ഷിക്കാനുള്ള അവസരമൊരുക്കുന്നത്. വെറുമൊരു സിനിമ എന്ന തോതിൽ മാത്രം നിരീക്ഷിക്കേണ്ട വിഷയങ്ങൾ അല്ല Kon-Tiki  പ്രേക്ഷകന് പറഞ്ഞു തരുന്നത് എന്ന് സാരം. 

1947  കാലം വരെ വിശ്വസിച്ചു വന്നിരുന്ന പ്രമാണങ്ങൾ പ്രകാരം പോളിനേഷ്യൻ ദ്വീപുകളിൽ വസിക്കുന്നവർ പടിഞ്ഞാറിൽ നിന്ന് കുടിയേറി പാർത്തവരായിരുന്നു. എന്നാൽ ഈ വിശ്വാസ പ്രമാണങ്ങൾക്ക് വിപരീതമായൊരു നിരീക്ഷണമാണ് തോർ ഹെയർദാലിന് ഗവേഷക സമൂഹത്തിനോട് പങ്കു വക്കാനുണ്ടായിരുന്നത്. തോറിന്റെ സിദ്ധാന്ത പ്രകാരം ചിന്തിക്കുകയാണെങ്കിൽ പോളിനേഷ്യൻ ദ്വീപ സമൂഹങ്ങളിൽ  ഇന്ന് കാണുന്ന ജനങ്ങൾ തെക്കേ അമേരിക്കയിൽ നിന്നും പ്രീ കൊളംബിയൻ കാലഘട്ടത്തിൽ കുടിയേറി പാർത്തവരാണെന്ന് ഗവേഷകർക്കും മറ്റു പൊതു സമൂഹത്തിനും അംഗീകരിക്കേണ്ടി വരും. തന്റെ നിരീക്ഷണങ്ങളെയും സിദ്ധാന്തത്തെയും തെറ്റാണെന്ന് വിലയിരുത്തുന്നവർക്കുള്ള മറുപടിയെന്നോണമാണ് തോറും കൂട്ടരും കോണ്‍-ടിക്കി പര്യവേഷണം സംഘടിപ്പിക്കുന്നത്. 

1500 വർഷങ്ങൾക്ക് മുൻപ് എപ്രകാരമായിരിക്കും പൂർവ്വികർ സമുദ്രയാത്ര സാധ്യമാക്കിയത് അപ്രകാരം തന്നെ പോളിനേഷ്യയിൽ എത്തിച്ചേരണം എന്നതാണ് കോണ്‍-ടിക്കി പര്യവേഷണത്തിലെ പ്രധാന വെല്ലു വിളി. അക്കാലത്ത് തെക്കേ അമേരിക്കയിൽ ലഭ്യമാകുമായിരുന്ന സാധന സാമഗ്രികൾ ഉപയോഗിച്ച് കൊണ്ട് തന്നെ തോറും സംഘവും ഒരു വലിയ ചങ്ങാടം ഉണ്ടാക്കുന്നു. ബൽസാ എന്ന് പേരുള്ള പ്രത്യക തരം ഒരു തടി കൊണ്ടാണത്രേ ഈ ചങ്ങാടം  പ്രധാനമായും നിർമ്മിച്ചത്. 1947 ഏപ്രിൽ 28ന് തുടങ്ങുന്ന ഈ സാഹസിക ഗവേഷണ യാത്ര അവസാനിക്കുന്നത് ആഗസ്റ്റ്‌ 7നാണ്. സമുദ്രത്തിലൂടെ ഏകദേശം 4000 മൈലുകൾ. ഈ കാലയളവിൽ യാത്രികർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റു മാനസിക സമ്മർദ്ദങ്ങളുമാണ് സിനിമയുടെ ഒരു വലിയ പകുതി കാഴ്ചയായി പ്രേക്ഷകന് സമ്മാനിക്കുന്നത്. 

സമുദ്രയാത്രയിലെ ഭയാനക സാഹചര്യങ്ങളിൽ സ്വന്തം ജീവനെ കുറിച്ചും കുടുംബത്തെ കുറിച്ചും യാത്രികർ ഒരു വേളയിൽ ചിന്തിച്ചു പോകുന്നുണ്ട്. സിനിമയുടെ അത്തരമൊരു സഞ്ചാര വീഥിയിൽ കഥാപാത്രങ്ങൾക്കിടയിൽ പങ്കു വക്കുന്ന  സംഭാഷണ  ശകലങ്ങളിലേറെ കഥാപാത്രങ്ങളുടെ നിസാരമെന്നു കരുതുന്ന ഭാവ പ്രകടനങ്ങളിലെ സൂക്ഷ്മതയാണ് 'കോണ്‍-ടിക്കി'ക്ക് ഒറിജിനാലിറ്റി സമ്മാനിക്കുന്നത് എന്ന് പറയേണ്ടി വരും. വിപരീത സാഹചര്യങ്ങളെ ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം നേരിടുകയും അതിൽ വിജയിക്കുകയും ചെയ്യുന്ന സമയത്ത് തോറിനും സംഘത്തിനും ബോധ്യപ്പെടുന്ന ഒരു സംഗതി കൂടിയുണ്ട്  - 'പൂർവ്വികർ ഒരിക്കലും സമുദ്രത്തെ  പേടിച്ചിട്ടില്ല. അവർ ഒരിക്കലും സമുദ്രത്തെ ഒരു മഹാ പ്രതിബന്ധമായി കണ്ടിട്ടുമില്ല'. 

1951ഇൽ തോർ ഹെയർദാൽ തന്റെ സിദ്ധാന്തത്തെ അധികരിച്ച് കൊണ്ട് സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമയിൽ കോണ്‍-ടിക്കി പര്യവേഷണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ വിവരിക്കുന്നുണ്ട്. അന്നത്തെ സമുദ്രയാത്രയുടെ  പ്രസക്ത വീഡിയോ സഹിതം റിലീസായ ആ സിനിമയുടെ പേരും "Kon-Tiki" എന്ന് തന്നെ. ആ വർഷത്തിലെ   അക്കാദമിക് അവാർഡ്സിൽ (24th) മികച്ച ഡോക്യുമെന്ററി സിനിമക്കുള്ള പുരസ്ക്കാരവും കോണ്‍-ടിക്കിക്ക് ലഭിക്കുകയുണ്ടായി. 

ആകെ മൊത്തം ടോട്ടൽ = സിനിമയും ചരിത്രവും ഒരു പോലെ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഇഷ്ടപ്പെടും. അല്ലാത്തവർക്ക് ഫിഫ്റ്റി ഫിഫ്റ്റി ചാൻസ്. 

*വിധി മാർക്ക് = 7/10 

-pravin- 

Friday, May 16, 2014

ചെരുപ്പും സീൻ കണ്ടിന്യൂറ്റിയും തമ്മിലെന്ത് ?

എല്ലാ കലകളുടെയും സംഗമ വേദിയായി സിനിമയെ വിലയിരുത്തുമ്പോഴും സിനിമകൾ പലപ്പോഴും അപൂർണ്ണമായും ആഖ്യാനിക്കപ്പെടാറുണ്ട്. ഒരുപാട് ഘടകങ്ങൾ ചേർന്നാൽ മാത്രമേ സിനിമക്ക് പൂർണ്ണത കൈവരിക്കാൻ സാധിക്കൂ. സീൻ  കണ്ടിന്യൂറ്റി അതിൽ പ്രധാനപ്പെട്ട ഒന്നാണ്. ചില സിനിമകളിൽ ഷോട്ടുകൾ മലവെള്ള പാച്ചിലെന്ന പോലെ സ്ക്രീനിൽ വന്നു പോകാറുണ്ട്. അതിനിടയിൽ ഇക്കാര്യം പലരും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് ഇതൊക്കെ എന്തിന് ശ്രദ്ധിക്കണം എന്ന സംശയമുണ്ടായിരിക്കാം? അവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സിനിമ സംവിധായകന്റെ അല്ലെങ്കിൽ നടന്റെ അതുമല്ലെങ്കിൽ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ മാത്രം കലയല്ല. പ്രേക്ഷകന്റെ കൂടി കലയാണ്‌. ആസ്വാദനമാണ് പ്രേക്ഷകന്റെ കല. 

സുനിൽ കാര്യാട്ടുകര സംവിധാനം ചെയ്ത 'പകിട' എന്ന സിനിമയിൽ  'സീൻ കണ്ടിന്യൂറ്റി' വില്ലനായി വരുന്ന ചില രംഗങ്ങൾ ഒന്ന് ശ്രദ്ധിക്കുക.  

രംഗം- ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് വീണു സാരമായി പരിക്ക് പറ്റുന്ന കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്ന കൂട്ടുകാർ. അസിഫ് അലി, അജു വർഗീസ്‌, അൻജോ ജോസ്, സാജിദ് യഹിയ എന്നിവർ രംഗത്ത്. വിഷ്ണു രാഘവ് അബോധാവസ്ഥയിൽ കിടക്കുന്നു. ഇതാണ് മൊത്തം സീൻ. ഇനി ഷോട്ടിലെക്ക് പോകാം. 

1. നാല് കൂട്ടുകാർ ചേർന്ന് വിഷ്ണുവിനെ പൊക്കുന്നു. സാജിദ് യഹിയയുടെ കാലിലെ ചെരുപ്പുകൾ ശ്രദ്ധിക്കുക. അതവിടെ തന്നെ ഇരിക്കട്ടെ. അടുത്ത ഷോട്ടിലെക്ക് പോകാം. 


2. പൊക്കിയെടുത്ത വിഷ്ണുവുമായി നാല്  പേരും സീനിൽ നിന്ന് മൂവ് ചെയ്യുന്നു. ഇപ്പോഴും സാജിദ് യഹിയയുടെ കാലിലെ ചെരുപ്പുകൾ ശ്രദ്ധിക്കുക. അതവിടെ തന്നെ ഭദ്രമായി ഇരിക്കട്ടെ. അടുത്ത ഷോട്ടിലെക്ക് പോകാം. 

3. വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാനായി റോഡിലൂടെ വരുന്ന വാഹനങ്ങളെ തടയുന്നു. ഒന്നും നിർത്തുന്നില്ല. അതിനിടെ അറിഞ്ഞോ അറിയാതെയോ സാജിദ് യഹിയയുടെ കാലിലെ ചെരുപ്പുകൾ റോഡിലേക്ക് തെറിച്ചു പോകുന്നുണ്ട്. പ്ലീസ് നോട്ട് ഇറ്റ്‌. ഇപ്പോൾ അയാളുടെ കാലുകളിൽ ചെരുപ്പില്ല. ചെരുപ്പുകൾ കിടക്കുന്ന സ്ഥലം ശ്രദ്ധിക്കുക. നീല വരയിൽ അടയാളപ്പെടുത്തിയതാണ് ചെരുപ്പും റോഡിന്റെ അതിർത്തിയും തമ്മിലുള്ള ദൂരം. അതും നോട്ട് ചെയ്യുക. അടുത്ത ഷോട്ടിലേക്ക് പോകാം. 

4. വിഷ്ണുവിനെ താങ്ങി എടുത്ത് നിൽക്കുകയാണ് മൂന്നു പേർ. അസിഫ് അലി അടുത്ത വാഹനത്തിനു കൈ കാട്ടുന്നു. തൊട്ടു പിന്നിൽ കിടന്നിരുന്ന ചെരുപ്പുകളുടെ സ്ഥാനം നോക്കുക. അതിൽ ഒന്ന് റോഡിന്റെ അതിർത്തി വരക്ക് മുകളിലായി തൊട്ട് കിടക്കുന്നത് കാണാം. അത് പോട്ടെ. ഇപ്പോൾ  സാജിദ്  യഹിയയുടെ കാലുകളിൽ ചെരുപ്പില്ല എന്ന് മാത്രം മനസിലാക്കുക.  

5. ഒടുക്കം അവരുടെ മുന്നിൽ ഒരു വാഹനം നിർത്തുകയാണ്. വിഷ്ണുവിനെ അതിലേക്ക് കയറ്റാൻ ശ്രമിക്കുകയാണ് നാല് പേരും. ഇപ്പോൾ സാജിദ് യഹിയയുടെ കാലിലേക്ക് നോക്കൂ. അത്ഭുതം!!  ആ കാലുകൾക്ക് ചെരുപ്പുകൾ തിരികെ ലഭിച്ചിരിക്കുന്നു. അതും പോട്ടെ. അടുത്ത ഷോട്ടിലെക്ക് പോകാം. 

6. വിഷ്ണുവിനെ വാഹനത്തിലേക്ക് കയറ്റി കൊണ്ടിരിക്കുന്നു. വീണ്ടും സാജിദ് യഹിയയുടെ കാലുകളിലേക്ക് ശ്രദ്ധിക്കുക. വലതു കാലിലെ ചെരുപ്പ് ഊരി വീഴുന്നു. ഇപ്പോൾ ഇടതു കാലിലെ ചെരുപ്പ് കാണാം. വലതു കാൽ കാണാനില്ല. പക്ഷേ, ചെരുപ്പ് വീണു കിടക്കുന്നത് കാണുകയും ചെയ്യാം. പ്ലീസ് നോട്ട് അതും കൂടി. അടുത്ത ഷോട്ടിലെക്ക് പോകാം. 

7. അസിഫ് അലി ഒഴികെ എല്ലാവരും വാഹനത്തിലേക്ക് കയറുന്നു. അവസാനം കയറുന്ന സാജിദ് യഹിയയുടെ കാലിലേക്ക് വീണ്ടും ഒന്ന് ശ്രദ്ധിക്കുക. വീണ്ടും അത്ഭുതം!! ചെരുപ്പില്ല. വലതു കാലിലെ ചെരുപ്പില്ലായ്മ ഇടതു കാലിനെ ബാധിച്ചതാണോ എന്ന് സംശയിക്കാം. അതോ ഇടത് കാലിലെ ചെരുപ്പ് കൂടി ഉപേക്ഷിച്ചോ ? അതും അവിടെ നിക്കട്ടെ. അടുത്ത സീൻ/ അടുത്ത  ഷോട്ടിലെക്ക് പോകാം. 

8.  അടുത്ത സീൻ ആശുപത്രിയിലാണ്. വിഷ്ണുവിനെ അഡ്മിറ്റ്‌ ചെയ്ത ശേഷം ഇനിയെന്ത് ചെയ്യണം എന്ന് കൂടിയാലോചിക്കുന്ന കൂട്ടുകാരെ കാണാം. അവസാനമായി ഒന്ന് കൂടെ സാജിദ് യഹിയയുടെ കാലിലേക്ക് ശ്രദ്ധിക്കുക. മഹാത്ഭുതം! കാലിൽ വീണ്ടും ചെരിപ്പ്. ഇതിപ്പോൾ ഇടതു കാലിൽ മാത്രമാണോ ചെരുപ്പ് എന്ന സംശയം അപ്രസക്തമാണ്. കാരണം എന്താണെന്ന് ആലോചിച്ചാൽ മനസിലാകും. 

നിസ്സാരമായ ഒരു ചെരുപ്പ് കാരണം സിനിമയിലെ സീനിൽ സംഭവിച്ച ചില അപാകതകളാണ് ഇപ്പറഞ്ഞത്. ഇതൊരു മഹാ അപരാധമൊന്നുമായി വിലയിരുത്താനാകില്ല. കാരണം എത്രയോ പ്രഗത്ഭമാരുടെ സിനിമയിൽ പോലും ഇത്തരം പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. അതെല്ലാം പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റാത്ത വിധമാകും ചില പഹയന്മാർ സിനിമയിലേക്കെത്തിക്കുക എന്ന് മാത്രം. അത്തരത്തിൽ സീൻ ചീറ്റിംഗ് നടത്തുന്ന സംവിധായകർ ഒരുപാടുണ്ട് താനും.

പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ ഒരു സിനിമ അതർഹിക്കുന്ന രീതിയിൽ നമ്മൾ ആസ്വദിക്കുമ്പോൾ/ നിരീക്ഷിക്കുമ്പോൾ  സിനിമയുടെ സാങ്കേതിക വശങ്ങൾ, തിരക്കഥാ രചനയുടെ വിവിധ വശങ്ങൾ, ക്യാമറാ ആംഗിൾസ്, സിനിമയുടെ പോരായ്മകൾ  etc പഠിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. അവിടെ നിങ്ങൾ തന്നെയാണ് നിങ്ങളുടെ സിനിമാ മാസ്റ്ററും. അത് കൊണ്ട് കൈയ്യിൽ കിട്ടുന്ന എല്ലാ സിനിമകളും നിരീക്ഷണ ബുദ്ധിയോടെ കാണുക, ആസ്വദിക്കുക. ഇനി അതല്ല, വിമർശനാത്മകമായി സിനിമയെ നിരീക്ഷിക്കുകയാണെങ്കിൽ  പോലും പഠനം സാധ്യമാക്കുക. 
-pravin- 

Monday, April 7, 2014

ഷട്ടറിനുള്ളിലെ തിരിച്ചറിവുകൾ

ഷട്ടർ സിനിമ കണ്ടു കഴിഞ്ഞാൽ മനസ്സിലേക്ക് കടന്നു വരുന്ന ബഹുമാനവും അതിശയവും നിറഞ്ഞ ഒരു ചോദ്യമുണ്ട് ."ജോയ് മാത്യു സാർ, താങ്കൾ ഇത്രയും കാലം എവിടെയായിരുന്നു?" ശരിയാണ്. അദ്ദേഹം ഇത്രയും കാലം എവിടെയായിരുന്നു ? 

അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജോണ്‍ എബ്രഹാമിന്റെ "അമ്മ അറിയാൻ" സിനിമയിലെ നായകനായിരുന്നു ജോയ് മാത്യു. അതിനു ശേഷം മുഖ്യധാരാ സിനിമയിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമായെങ്കിലും സ്വത സിദ്ധമായ  നാടക രചനയിലൂടെയും സംവിധാനത്തിലൂടെയും അദ്ദേഹം തുടരെ തുടരെ സാംസ്ക്കാരിക ഇടപെടലുകൾ നടത്തിക്കൊണ്ടെയിരുന്നു . നമ്മളിൽ പലരും അതൊന്നും അറിഞ്ഞില്ല എന്ന് മാത്രം. അത് അറിയുമായിരുന്നെങ്കിൽ   ഇരുപതിലേറെ നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും, നാടക രചനക്ക്  കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാർഡുകൾ വാങ്ങിയ ഒരാളെന്ന നിലയിൽ അദ്ദേഹത്തോട് ഇത്ര മേൽ അപരിചിതത്വം പുലർത്തേണ്ട ഗതികേട് മലയാളിക്ക് ഉണ്ടാകുമായിരുന്നില്ല. 

ഷട്ടർ സിനിമയിലൂടെ  മലയാളിക്ക് ജോയ് മാത്യുവിനോട്  പരിചയം പുതുക്കാൻ അവസരം കിട്ടുന്നുണ്ടെങ്കിലും  മലയാളിയുടെ കപട മുഖത്തെ വിചാരണ ചെയ്യാനും, മുഖം മൂടികൾ പിച്ചി ചീന്താനുമാണ്  അദ്ദേഹം സിനിമയെ പ്രയോജനപ്പെടുത്തുന്നത്. അത് ഈ കാലത്തിന്റെ അനിവാര്യതയും തുറന്നു പറച്ചിലും കൂടിയാണ്. മറ്റൊരു തലത്തിൽ ചിന്തിക്കുമ്പോൾ മലയാളിക്ക് ഷട്ടർ എന്ന സിനിമ ആത്മവിചാരണക്കുള്ള വേദി കൂടിയാണ് ഒരുക്കുന്നത്. അവിടെ  പരിചയം പുതുക്കലുകൾക്കും സൌഹൃദങ്ങൾക്കും സ്ഥാനമില്ല. വേണ്ടത് സാഹചര്യങ്ങളിൽ നിന്നുള്ള തിരിച്ചറിവുകളെ ഉൾക്കൊള്ളാനുള്ള മനസ്സാണ്. കഥാ നായകൻ റഷീദിന് ഉണ്ടായ അതേ മനസ്സ്. 

പ്രമേയ വൈവിധ്യം കൊണ്ട് തന്നെയാണ് ഏതൊരു കലയും പ്രഥമാ ദൃഷ്ട്യാ ആകർഷണീയമാകുന്നത്.  പ്രമേയ വൈവിധ്യത്തിനും പുറമേ അവതരണ മികവും, അഭിനേതാക്കളുടെ പ്രകടന നിലവാരവും കൊണ്ട് കൂടി സമ്പുഷ്ടമാണ് ഷട്ടർ. ഈ സിനിമയുടെ പ്രമേയം തിരഞ്ഞെടുക്കാൻ രചയിതാവിന് ദൂരെ എങ്ങോട്ടുംസഞ്ചരിക്കേണ്ടി വന്നില്ല. കാരണം നമ്മുടെ മുന്നിലുള്ള കഥാപാത്രങ്ങളും ജീവിതങ്ങളുമാണ് ഷട്ടറിൽ പ്രതിപാദിക്കപ്പെടുന്നത്. മധ്യ വർഗ മലയാളിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ തികഞ്ഞ നിരീക്ഷണത്തോടെ അഭ്രപാളിയിൽ അവതരിപ്പിക്കുക എന്നതായിരിക്കാം ഒരു പക്ഷെ ജോയ് മാത്യുവിന് വർഷങ്ങൾക്കുശേഷം കിട്ടിയ 'സിനിമാ നിയോഗം'. അത് ഭംഗിയായി സിനിമയിൽ നിർവഹിക്കാൻ സാധിച്ചു എന്നുള്ളിടത്തു തന്നെയാണ്  ജോയ്  മാത്യു നല്ലൊരു കലാകാരനും ആവിഷ്ക്കാർത്താവുമാകുന്നത്.

സിനിമ തുടങ്ങുന്ന ആദ്യ സീനിൽ  തന്നെ പ്രേക്ഷക മനസ്സിലേക്ക്  ചിന്തയുടെ തീ ശകലങ്ങൾ  കോരിയിടുന്ന ഒരു കഥാപാത്രമാണ്  കട വൃത്തിയാക്കാൻ ചൂലുമായി വരുന്ന വൃദ്ധൻ. അടഞ്ഞു കിടക്കുന്ന കടയുടെ ഷട്ടർ വലിച്ചു പൊക്കി വൃദ്ധൻ ചൂല് കൊണ്ട് അകത്തെ ചുമരെല്ലാം തൂക്കുകയാണ്. "തൂത്തു വാരുന്നു ..തൂത്തു വാരുന്നു ..നേരെയാകുന്നില്ലെടോ മനം.." എന്ന് വൃദ്ധൻ പാടുന്ന സമയത്ത് കടയെ നമ്മൾ മറക്കുന്നു . പകരം മനുഷ്യ മനസ്സിനെ ഓർക്കുന്നു. എന്താണ് മനുഷ്യ മനസ്സ് ? വികലമാണോ അത് ?  വൃദ്ധൻ പാടുന്ന പോലെ എത്ര തൂത്തിട്ടും വൃത്തിയാകാത്ത ഒരിടം തന്നെയാണോ നമ്മുടെ മനസ്സ്? ഇങ്ങിനെയൊക്കെ ചിന്തിക്കാൻ മാത്രമായി ആ സീനിൽ വിശിഷ്യാ ഒന്നും ഉണ്ടായിട്ടില്ലെങ്കിൽ കൂടി നമ്മൾ അത് ഗാഡമായി തന്നെ ചിന്തിക്കുന്നു. ഈ സീൻ കണ്ടു കഴിയുമ്പോഴേക്കും  ഷട്ടർ എന്ന സിനിമയുടെ ആന്തരിക ഭാവങ്ങളെ ഉൾക്കൊള്ളാൻ പ്രേക്ഷകൻ സ്വാഭാവികമായും തയ്യാറെടുത്തു കഴിഞ്ഞിരിക്കും.  ആ ദൗത്യം വൃദ്ധൻ (മധു മാസ്റ്റർ) ഏറ്റെടുത്ത് വിജയിപ്പിച്ചു എന്ന് പറയാം . 

ഒറ്റ നോട്ടത്തിൽ ഷട്ടർ സിനിമ ഉന്നം വക്കുന്നത് മധ്യവർഗ മലയാളി പുരുഷ സമൂഹത്തിലേക്കാണ്‌. പക്ഷെ സിനിമയിൽ ചെറുതല്ലാത്ത ചർച്ചാ പ്രാധാന്യം സ്ത്രീ സമൂഹത്തിനും  ഉണ്ട് എന്നും പറയേണ്ടിയിരിക്കുന്നു. റഷീദ് (ലാൽ) ഗൾഫിൽ നിന്ന് അവധിക്കു വീട്ടിലെത്തിയത് തന്റെ മകളുടെ നിക്കാഹ് നടത്താൻ കൂടിയാണ്. മകളെ കല്യാണം കഴിച്ചയപ്പിക്കാൻ എന്താണിത്ര തിടുക്കമെന്നു കുടുംബക്കാരിൽ പലരും റഷീദിനോട് ചോദിക്കുന്നുണ്ട്.  അതിനെല്ലാം ഉത്തരമായി റഷീദ് പറയുന്നത് മകളുടെ ഈ പ്രായത്തിലെ ആണ്‍ കൂട്ടുകെട്ടിനെയും  മൊബൈൽ ഉപയോഗത്തെയും കുറിച്ചാണ്. സത്യത്തിൽ അത് മാത്രമല്ല റഷീദിനെ കൊണ്ട് ഇങ്ങിനെയൊരു തീരുമാനമെടുപ്പിക്കുന്നതെന്ന് റഷീദിന്റെ തന്നെ ചില സംഭാഷണങ്ങളിൽ നിന്ന് വ്യക്തം.   അല്ലെങ്കിൽ തന്നെ പെണ്‍ കുട്ടികൾ പഠിച്ചിട്ടെന്തിനാ എന്ന റഷീദിയൻ ചിന്തക്ക് ന്യായീകരണമായി വരുന്നത് റഷീദിന്റെ ഭാര്യയാണ്. തെറ്റ് പറയാനില്ല . കാരണം പതിനാലാം വയസ്സിൽ വിവാഹിതയായതിൽ  ഒരു കുഴപ്പവുമില്ലെന്നു കരുതുന്ന വ്യക്തിത്വമാണ് റഷീദിന്റെ ഭാര്യയുടെത്.  പെണ്‍കുട്ടികളുടെ വിവാഹ പ്രായം നിശ്ചയിക്കേണ്ടതും, നിക്കാഹ് നടത്തേണ്ടതുമായ കാര്യങ്ങൾ തീരുമാനിക്കുന്നത്  സർക്കാരല്ല പെണ്‍കുട്ടികളുടെ  വീട്ടുകാരാണ്  എന്ന് റഷീദ് കൂട്ടുകാരോട് പറയുന്ന ഒരു രംഗമുണ്ട് സിനിമയിൽ.  ആനുകാലിക കേരളത്തിൽ ഇപ്പോഴും ചർച്ച നടന്നു കൊണ്ടിരിക്കുന്ന ഒരു വിവാദ വിഷയമാണല്ലോ പെണ്‍കുട്ടികളുടെ വിവാഹ പ്രായം. അതു കൊണ്ട് തന്നെ ഈ പറയുന്ന രംഗങ്ങളിലെല്ലാം  അപ്രത്യക്ഷ ചർച്ചാ ബിംബങ്ങളായി സ്ത്രീരൂപം  നില കൊള്ളുന്നു .

ഗൾഫിൽ നിന്നും ഏതെങ്കിലും കാലത്ത് ഒരു തിരിച്ചു വരവുണ്ടായേക്കാം എന്ന ദീർഘ ദർശനം കൊണ്ടാണ്  വീടിനോട് ചേർന്ന് മൂന്ന് കടമുറികൾ റഷീദ് പണി കഴിപ്പിച്ചത്.  വീടിനോട് ഏറ്റവും അടുത്തു കിടക്കുന്ന ഒരു കടയോഴിച്ചു ബാക്കി രണ്ടെണ്ണം വാടകക്ക്‌ കൊടുത്തപ്പോഴും റഷീദിന് മറ്റൊരു ദീർഘ ദർശനം കൂടിയുണ്ടായിരുന്നു  എന്ന് വേണം കരുതാൻ. ജീവിതാദർശത്തോടെയും തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയും  മകളെ കാർക്കശിക്കുന്ന റഷീദ് സന്ധ്യ മയങ്ങിയാൽ മറ്റൊരു വ്യക്തിത്വവുമായാണ് അടഞ്ഞു കിടക്കുന്ന  കടയുടെ ഷട്ടറിനുള്ളിലേക്ക്  കൂട്ടുകാരുമൊത്ത് നുഴഞ്ഞു കയറുന്നത്. സൌഹൃദ സദസ്സിനു രസം പകരാനെന്ന വണ്ണം  തുടങ്ങുന്ന മദ്യപാനം, ഹരം പിടിപ്പിക്കുന്ന ചർച്ചകൾ ഇവക്കിടയിൽ വച്ചാണ് റഷീദിന് സ്വമനസ്സിന്റെ കാപട്യത്തിലേക്കു കൂടുതലായും വഴുതി വീഴേണ്ടി വരുന്നത്. ആ കാപട്യത്തിന്റെ മറയാണ് ഷട്ടർ . ഇതിനിടയിലും കടയുടെ കൊച്ചു ജനാലിലൂടെ അയാൾ സ്വന്തം വീടിനെ നിരീക്ഷിക്കുന്നുണ്ട്. നിരീക്ഷണം എന്നതിലുപരി പുറം ലോകം തന്റെ കാപട്യം അറിയുന്നുണ്ടോ എന്ന പേടിയാണ്  ജനാലയിലൂടെയുള്ള അയാളുടെ എത്തി വലിഞ്ഞുള്ള നോട്ടം. പുറമേക്ക് എത്ര ഉത്തരവാദിത്തവും ധാർമികതയും നടിച്ചാലും പുരുഷ മനസ്സുകളിൽ  പലപ്പോഴും കാപട്യം ഒളിഞ്ഞു കിടക്കുന്നു എന്ന് തന്നെ സിനിമ പറയുന്നു. ആണ്‍ മനസ്സുകളിൽ കുടിയേറുന്ന അത്തരം കാപട്യത്തിന്റെ പര്യായ പദങ്ങളായാണ്  റഷീദും കൂട്ടുകാരും സിനിമയിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. 

കഥയിലേക്ക്‌ കടന്നു വരുന്ന വേശ്യയുടെ കഥാപാത്രമാണ് സിനിമയെ ഉദ്വോഗജനകമാക്കുന്നത്. ഒരു വേശ്യയെ പ്രാപിക്കാൻ തക്കം പാർത്തു നടന്നിരുന്ന മനുഷ്യനൊന്നുമായിരുന്നില്ല റഷീദ്. എന്നിട്ട് പോലും റഷീദിന് അങ്ങിനെയൊരു ചിന്തയുടെ വലയത്തിൽ കുടുങ്ങേണ്ടി വരുന്നതിനു കാരണം  മദ്യപാന സദസ്സിൽ കൂട്ടുകാർ നടത്തിയ  പര സ്ത്രീബന്ധ  ചർച്ചയാണ്. ആ ഒരു ദുർബല നിമിഷത്തിലാണ്  അയാളുടെ മനസ്സിലേക്ക് വേശ്യ എന്ന തനിക്കു ഇത് വരെ പരിചയമില്ലാത്ത രൂപം കടന്നു വരുന്നത്. പാതിരാത്രിക്ക്‌ ബസ് സ്റ്റോപ്പിൽ മുല്ലപ്പൂ ചൂടി  ആളുകളോട് കൊഞ്ചി കുഴയുന്ന വേശ്യാ രൂപമല്ല ഷട്ടറിൽ പറയുന്നത്. സുരയുടെ ഭാഷയിൽ പറയുകയാണെങ്കിൽ   "കുടുംബത്തിൽ പിറന്ന കുട്ടി". അതായിരുന്നു ആ വേശ്യാ രൂപം. ആദ്യ നോട്ടത്തിനു ശേഷം ഓട്ടോ റിക്ഷയിൽ അവളോടോപ്പമുള്ള യാത്രയും കൂടിയായപ്പോൾ  റഷീദിന് തന്റെ മനസ്സിൽ കുറ്റബോധം പൊങ്ങി തുടങ്ങിയിരുന്നു. കടക്കുള്ളിൽ കയറിയ ശേഷം ഷട്ടർ പുറത്തു നിന്ന് പൂട്ടി സുര പോകുന്നത്  വരെ വേശ്യ എന്നത് റഷീദിന്റെ മനസ്സിൽ ഒരു ഉപഭോഗ വസ്തു മാത്രമായിരുന്നു. പക്ഷെ ആ ധാരണ സാഹചര്യങ്ങളാൽ തിരുത്തപ്പെടുകയും റഷീദിന് വേശ്യ തിരിച്ചറിവുകൾ സമ്മാനിച്ച നിയോഗമായി മാറുകയും ചെയ്യുന്ന സമയത്താണ് സിനിമ അതിന്റെ ലക്ഷ്യം കാണുന്നത് . 

സൗഹൃദം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട് ഈ സിനിമയിൽ. എന്താണ് സത്യത്തിൽ സൗഹൃദം? ആ ചോദ്യത്തിന് പല പല ഉത്തരങ്ങൾ സിനിമ തരുന്നുമുണ്ട്. ഗൾഫിൽ നിന്ന് അവധിക്കു വന്ന റഷീദിന് ചുറ്റും ഒറ്റ നോട്ടത്തിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. വേശ്യയുമായി ഷട്ടറിനുള്ളിൽ കുടുങ്ങി കഴിയേണ്ടി വരുന്ന മണിക്കൂറുകളിലാണ് റഷീദ് പലതും തിരിച്ചറിയുന്നത്. കുടുംബം, മാനം, അഭിമാനം എന്നിവയെ കുറിച്ച് ചിന്തിക്കാൻ കാരണമാകുന്നതും ആ അടഞ്ഞു കിടക്കുന്ന ഷട്ടർ മാത്രം. എല്ലാ സമയത്തും തന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ കുറിച്ച് ഷട്ടറിനു പുറത്തിരുന്നു കൊണ്ട് പറയുന്ന പരദൂഷണം അയാളെ വേദനിപ്പിക്കുന്നു. അതിനുമപ്പുറം ഒരു സുഹൃത്ത്‌ റഷീദിന്റെ വീട്ടിലേക്കു അശ്ലീല ഭാവത്തോടെ ഒളിഞ്ഞു നോക്കുന്നുമുണ്ട്.  മീറ്ററുകൾ ദൂരത്തിൽ കടയുടെ ജനാലയിലൂടെ  മൌനിയായ് അതെല്ലാം കണ്ടു നിൽക്കാനേ റഷീദിന് സാധിക്കുന്നുള്ളൂ. ഇവരെയെല്ലാമാണോ താനിത് വരെ  സുഹൃത്തുക്കളായി കണ്ടിരുന്നതെന്ന് ഓർത്ത്‌ അയാൾ പശ്ചാത്തപിക്കുമ്പോഴും  സുരയെ (വിനയ് ഫോർട്ട്‌) പോലുള്ള ഒരു കൂട്ടുകാരൻ റഷീദിന് ആശ്വാസാജനകമാണ്. വലിയ വായിൽ വർത്തമാനം പറയുന്നു എന്നൊഴിച്ചാൽ  സുരയെ റഷീദിന് വിശ്വസിക്കാമായിരുന്നു. റഷീദ്ക്കാക്ക് വേണ്ടി എന്തിനും തയ്യാറുള്ള സുരയുടെ സഹായം അയാൾ പലപ്പോഴും പ്രതീക്ഷിക്കുന്നുമുണ്ട്. "ഇതൊക്കെ ഒരു ഹരമല്ലേ" എന്നും പറഞ്ഞ്   ഓട്ടോ റിക്ഷയിലേക്ക് വേശ്യയെ  ക്ഷണിക്കാൻ സുരയെ റഷീദ് ദൂത് വിടുന്നതും, വേശ്യയുമായി ഷട്ടറിനുള്ളിലേക്ക് കയറിയ ശേഷം ഷട്ടർ പുറത്തു നിന്നും പൂട്ടി പോകാൻ സുരയെ റഷീദ് അനുവദിക്കുന്നതും സൌഹൃദത്തിലുള്ള അയാളുടെ വിശ്വാസം കൊണ്ട് തന്നെയായിരുന്നു. ഓർത്തെടുക്കാൻ ഒരു നല്ല സുഹൃത്ത് പോലുമില്ലേ എന്ന വേശ്യയുടെ അവസരത്തിലുള്ള ചോദ്യത്തിൽ റഷീദ് ശരിക്കും ഇല്ലാതാകുകയും സ്വയം തിരിച്ചറിയപ്പെടുന്നുമുണ്ട്. കഥാന്ത്യം യഥാർത്ഥ സൌഹൃദം എങ്ങിനെയാകണം എന്നതിനെ  കുറിച്ച് റഷീദിന് സ്വന്തം മകളും പറഞ്ഞു കൊടുക്കുന്നുണ്ട് ചിലതെല്ലാം. തന്റെ നിരീക്ഷണങ്ങൾ തെറ്റായിരുന്നു എന്ന് തിരിച്ചറിയപ്പെടുന്ന ആ നിമിഷങ്ങളിലാണ്  അയാൾ കൃത്രിമ സ്വഭാവത്തിൽ നിന്ന് രക്ഷ നേടി കുടുംബസ്ഥനെന്ന പഴയ ഉത്തരവാദിത്തതിലേക്ക് ആത്മാർത്ഥമായി തിരിച്ചു വരുന്നത്. 

കോഴിക്കോട് നഗരത്തിലെ രാത്രി ജീവിതമാണ് സിനിമയിൽ അലിഞ്ഞു കിടക്കുന്ന മറ്റൊരു പ്രധാന കഥാപാത്രം. ഒരു രാത്രിയിലും പകലിലുമായി നമ്മൾ എത്രയെത്ര  പേരെ കാണുന്നു, മറക്കുന്നു . അവരോടെല്ലാം ഏതെങ്കിലും തരത്തിൽ യാദൃശ്ചികമായ ബന്ധങ്ങൾ ഉണ്ടായിക്കൂടെ എന്ന ചിന്തയിലാണ്  ഷട്ടറിലെ കഥാപാത്രങ്ങൾ പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നത്. നടീ നടന്മാരുടെ  സ്വാഭാവികമായ അഭിനയം   കൊണ്ടും കോഴിക്കോടിന്റെ പ്രാദേശിക ഭാഷ ശൈലി കഥാപാത്രങ്ങളുടെ  സംഭാഷണങ്ങളിൽ  നന്നായി പകർത്തിയതു കൊണ്ടും സിനിമ കൂടുതൽ യാഥാർത്ഥ്യ ബോധമുള്ളതായി പ്രേക്ഷന് അനുഭവപ്പെടുന്നു. 

തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ ഒരു നിഴല് പോലെ പിന്തുടരുന്ന കഥാപാത്രമാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്ന മനോഹരൻ എന്ന സിനിമാ സംവിധായകന്റെത് . സിനിമയുടെ അവസാനം അയാൾ പറയുന്നുണ്ട് . 

"എന്റെ മനസ്സിൽ ഇപ്പോൾ മറ്റൊരു സിനിമയാണ് .. ഷട്ടർ " . 

 ജീവിതത്തിൽ അയാൾക്കനുഭവപ്പെട്ട  നേർ കാഴ്ചയെ സിനിമയായി മാറ്റാൻ തീരുമാനിക്കും പോലെ , ഈ സിനിമയിലൂടെ പ്രേക്ഷകന് അനുഭവപ്പെട്ട തിരിച്ചറിവുകൾ സ്വന്തം മനസ്സിന്റെ മുഖം  മൂടികൾ വലിച്ചെറിയാനുള്ള ഒരു അവസരമായി കാണുകയും കൂടി  ചെയ്യേണ്ടിയിരിക്കുന്നു. അവിടെ കാപട്യത്തിന്റെ ഷട്ടറുകൾ അടയുന്നു . യഥാർത്ഥ മനസ്സിന്റെ ഷട്ടർ തുറക്കപ്പെടുകയും ചെയ്യുന്നു . 

-pravin-
(ഇ മഷി വാർഷിക പതിപ്പിൽ അച്ചടിച്ചു വന്ന എന്റെ സിനിമാ വിചാരം. )