Saturday, September 14, 2013

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി - സഞ്ചാര ജീവിതത്തിലെ നേർക്കാഴ്ചകൾ

ചിലപ്പോഴെങ്കിലും സിനിമ കഴിഞ്ഞിട്ടും തിയേറ്ററിലെ സീറ്റിൽ നിന്ന് എഴുന്നേൽക്കാതെ അൽപ്പ നേരം കൂടി അവിടെ ഇരുന്നു പോകാറുണ്ട്. കണ്ടു കഴിഞ്ഞ  സിനിമയിലെ ചില രംഗങ്ങൾ  അപ്പോഴും  മനസ്സിലെ സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നുണ്ടാകും.  പിന്നെ എല്ലാവരും പോയ ശേഷം ഏറ്റവും ഒടുക്കമേ തിയേറ്റർ വിടുകയുള്ളൂ. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കണ്ടു കഴിഞ്ഞപ്പോൾ  രംഗങ്ങൾക്ക് പകരം മുഴുവൻ സിനിമയാണ് മനസ്സിൽ വീണ്ടും തെളിയുന്നത്. അത്രക്കും ഹൃദ്യമാണ് സിനിമയിലെ ഓരോ രംഗങ്ങളും. കഥാപാത്രങ്ങൾക്കൊപ്പം ഒരു ദീർഘ യാത്ര ചെയ്ത പ്രതീതി. ഒന്നും ഒഴിവാക്കി കൊണ്ട് സിനിമയെ കുറിച്ച് ഒന്നും പറയാനോ ചിന്തിക്കാനോ ഇല്ലാത്ത ഒരു അവസ്ഥ.  സിനിമ എങ്ങിനെയുണ്ട് എന്ന് അഭിപ്രായം ചോദിക്കാൻ തിയേറ്ററിനു പുറത്തു ചിലരെങ്കിലും കാണും. അവരോടെല്ലാം  ഒറ്റ വാക്കിൽ, ഒട്ടും ചിന്തിക്കാതെ 'വളരെ നല്ല സിനിമയാണ് ട്ടോ'  എന്ന് ആത്മാർത്ഥമായി പറയാൻ പറ്റുന്നത് വിരളമായാണ്. ഈ സിനിമ കണ്ടു കഴിഞ്ഞാൽ നമ്മൾ അത് തന്നെ പറയും - അതേ ഒറ്റ വാക്ക്.

ഓരോ പ്രേക്ഷകന്റെയും സിനിമാസ്വാദനം പല വിധമാണ്.  സിനിമയോടുള്ള പ്രേക്ഷകന്റെ സമീപനരീതിക്ക് അനുസരിച്ച് അത് മാറി മറഞ്ഞു കൊണ്ടിരിക്കും. ചില സിനിമകൾ നിരീക്ഷിക്കേണ്ട വിധം നിരീക്ഷിക്കാൻ തയ്യാറാകാത്ത പക്ഷം ആ സിനിമയോടുള്ള  ആസ്വാദനം വികലമാകാൻ വഴിയുണ്ട്. ഇവിടെ അങ്ങിനെയൊരു അവസ്ഥ വരുന്നില്ല എന്ന് മാത്രമല്ല കാണുന്ന എല്ലാവർക്കും ഒരേ രീതിയിൽ സിനിമ അനുഭവഭേദ്യവുമാകുന്നു. അതു തന്നെയാണ് സമീർ താഹിർ എന്ന യുവ സംവിധായകന്റെയും ഈ സിനിമയുടെയും വിജയ രഹസ്യം. 'ബിഗ്‌ ബി' യിൽ ഒരു cinematographer വേഷത്തിൽ തുടങ്ങി 'ചാപ്പാ കുരിശി' ലൂടെ  ഒരു സ്വതന്ത്ര സംവിധായക  പദവിയിലേക്കെത്തുമ്പോൾ  സമീറിന്റെ മനസ്സിൽ സിനിമയോട് ഉണ്ടായിരുന്ന നിശ്ചയ ദാര്‍ഡ്യം 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' യിലൂടെ  ലക്ഷ്യം കൈവരിക്കുകയാണ്. 

തന്റെ  തീരുമാനങ്ങളാണ് തന്റെ വിധി എന്ന് വിശ്വസിക്കുന്ന കാസി (ദുൽഖർ സൽമാൻ) ജീവിതത്തെ വിപ്ലവാത്മകമായി സമീപ്പിക്കുന്ന ആളാണ്. കഥാപാത്രത്തിന്റെ ആ വിപ്ലവ വീര്യം സിനിമയിൽ പലയിടത്തും പ്രകടമാണ്. തുടക്കം മുതൽ ഒടുക്കം വരെ അത് വളരെ വൃത്തിയായി അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞു  എന്നുള്ളിടത്ത് ദുൽഖർ എന്ന നടന്റെ അഭിനയ മികവ്  ഏറ്റവും ഉയരത്തിൽ അടയാളപ്പെടുത്തുക കൂടിയാണ്  ചെയ്യുന്നത്. റോഡരികിലെ കടയിൽ കാസിയുടെ വരവും കാത്ത് ഒരു സിഗരറ്റും കൊളുത്തിപ്പിടിച്ച് ബൈക്കിൽ ചാരി നിന്ന് പുകയൂതുന്ന സുനിക്ക്  (സണ്ണി വെയ്ൻ) പ്രത്യേകിച്ച് ജീവിത ലക്ഷ്യമൊന്നും ഇല്ല എന്ന് പറയാം. പക്ഷേ കാസിയോടുള്ള സുനിയുടെ ആത്മബന്ധം അളവിനും അപ്പുറമാണ്. എങ്ങോട്ടാണ് ഇത്തവണത്തെ യാത്ര എന്ന് സുനി കാസിയോടു ചോദിക്കുമ്പോൾ മറുപടി കിട്ടുന്നത് ഹിമാലായത്തിലെക്കെന്നാണ്. ഓ അതിനെന്താ നീ എങ്ങോട്ട് പോകുന്നു അങ്ങോട്ട്‌ ഞാനും ഉണ്ട് - അതാണ്‌ സുനിയുടെ ഒരു ലൈൻ. കണ്ണൂർക്കാരനായ സുനിയുടെ വേഷം സണ്ണിയിൽ ഭദ്രമായിരുന്നു.

പിന്നിട്ട ദൂരത്തെക്കാൾ,   വിവിധ  സാഹചര്യങ്ങളിൽ കണ്ടുമുട്ടുന്നവരെയാണ് കാസി തന്റെ യാത്രയുടെ മൂല്യാനുഭവമായി  കാണുന്നത്.  അതേ വേളയിൽ, പലതും  മറക്കാൻ വേണ്ടിയുള്ള വെറുമൊരു  അലസ യാത്രയാണ് തന്റെ ഉദ്ദേശ്യം എന്ന് പറഞ്ഞ കാസിക്ക് വഴി മദ്ധ്യേ  യാത്രയുടെ യഥാർത്ഥ ലക്ഷ്യം എന്താകണമെന്നു പറഞ്ഞു കൊടുക്കുന്നത് സ്വന്തമായി യാതൊരു ജീവിത ലക്ഷ്യവുമില്ലാത്തവൻ എന്ന മുഖമുദ്ര പതിപ്പിച്ചു നടക്കുന്ന   സുനിയാണ്. ഓരോ പ്രവർത്തിക്കും ഓരോ ചിന്തക്കും എവിടെയോ ഒരു ലക്ഷ്യമുണ്ട്. പലപ്പോഴും എന്താണ് ആ ലക്ഷ്യം എന്നറിയാൻ നമ്മൾ വൈകുന്നു. മദ്ധ്യേ നമ്മൾ അത് തിരിച്ചറിയുന്നതിന് കാരണങ്ങളും നിമിത്തങ്ങളും ഒരുപാടുണ്ടാകാം. അത് കൊണ്ട് തന്നെ ജീവിതത്തിൽ ലക്ഷ്യമില്ലായ്മ എന്ന നിർവികാരതക്ക് ഒട്ടും പ്രസക്തി ഇല്ല. അതൊരു താൽക്കാലിക മനോ-വിഭ്രമം മാത്രം. സിനിമയിൽ  അത് അടിവരയിരയിടുന്ന രംഗങ്ങൾ പലതുണ്ട്. ഒരു ഘട്ടത്തിൽ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുകയും മറ്റൊരു വിഭ്രാന്തിയിൽ  യാത്ര മതിയാക്കി തിരിച്ചു വീട്ടിലേക്കു മടങ്ങാൻ തീരുമാനിക്കുകയും പിന്നീട്  ദ്രുതഗതിയിൽ  ലക്ഷ്യബോധം കൈവരിക്കുക്കുകയും ചെയ്യുന്ന കാസിയുടെ മാനസികാവസ്ഥകൾ അതിന്റെ ഭാഗമാണ്. 

കേരള, കർണാടക, ആന്ധ്രാ പ്രദേശ്, ഒറീസ്സ, പശ്ചിമ ബംഗാൾ, സിക്കിം, നാഗാലാന്റ് തുടങ്ങീ ഏഴു സംസ്ഥാനങ്ങളിൽ കൂടി സഞ്ചരിച്ചു കൊണ്ട് കഥ പറയുന്ന ഒരു സിനിമ എന്നതിനോടൊപ്പം കഥാപശ്ചാത്തലമായി വരുന്ന അതാത് സംസ്ഥാനങ്ങളുടെ ആനുകാലിക-രാഷ്ട്രീയ-സാമൂഹിക ഭൂതലത്തെ പ്രേക്ഷകന് മുന്നിൽ  യാഥാർത്യ ബോധത്തോടെ വ്യക്തമായി വരച്ചു കാണിക്കുന്നതിലും സിനിമ വിജയിക്കുന്നുണ്ട്. സിനിമ എന്ന മാധ്യമത്തിന്  പലപ്പോഴും സമൂഹത്തോട് നിറവേറ്റാൻ സാധിക്കാതെ പോകുന്ന വിദൂര കടമയെ കൂടിയാണ് സമീർ താഹിർ തന്റെ സിനിമയിലൂടെ മുഴുവൻ സിനിമാ പ്രവർത്തകരെയും ഓർമപ്പെടുത്തുന്നത്  എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. 

ജീവിതത്തോടുള്ള കാസിയുടെ വിപ്ലവാത്മകത  കലാലയ ജീവിതത്തിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് സജീവമാകുന്നത്. ഫീസടക്കാൻ കഴിവില്ലാത്തവർക്ക് പഠിക്കാനും അവകാശമില്ല എന്ന അധികാരി-ഭരണവർഗങ്ങളുടെ  ധാർഷ്ട്യ  നിലപാടിന് മുന്നിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സിനിമയിലെ വിദ്യാർഥിനി കഥാപാത്രം  പ്രേക്ഷകരെ വേദനയോടെ  ഓർമപ്പെടുത്തുന്നത്  സമകാലീന കേരള കലാലയ ജീവിതങ്ങളിലെ രജനി എസ് ആനന്ദുമാരെയാണ്. എസ്. എഫ്. ഐക്കാരനായ കാസിയുടെ സാമൂഹിക-രാഷ്ട്രീയ  ഇടപെടലുകൾ സിനിമയിൽ സൂചിപ്പിക്കപ്പെടുന്നത് ഈ രംഗത്തോട് അനുബന്ധിച്ചാണ്. തന്റെ രാഷ്ട്രീയം ശരിയായ നിരീക്ഷണമാണ് എന്ന കാര്യത്തിൽ കാസിക്ക് തെല്ലും സംശയമില്ല. അതേ സമയം തന്റെ വിപ്ലവ പ്രസംഗങ്ങളെയും വിദ്യാർഥി സമൂഹത്തിലുള്ള സ്വാധീനത്തെയും കേവലം കക്ഷി രാഷ്ട്രീയ വിരോധം തീർക്കാനായി  പാർട്ടി ഹൈജാക്ക് ചെയ്യുകയാണ് എന്ന് ബോധ്യപ്പെടുന്ന നിമിഷം കാസി പാർട്ടിയെ തള്ളിപ്പറയുന്നുണ്ട്. ഒരു യഥാർത്ഥ വിപ്ലവകാരി പാർട്ടിക്ക് അടിമപ്പെട്ടു ജീവിക്കേണ്ടവനല്ല, അവന്റെ വിപ്ലവം പാർട്ടിക്ക് വേണ്ടിയല്ല പൊതു സമൂഹത്തിനു വേണ്ടിയാകണം എന്ന് പറയാതെ പറഞ്ഞു കൊണ്ട് ആ രംഗം അവസാനിക്കുന്നു. 

                                         

നീണ്ടു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ ബൈക്കിലുള്ള തങ്ങളുടെ യാത്ര പുരോഗമിക്കുമ്പോൾ യാത്രികർ അറിയാതെ അവരുടെ സാമൂഹിക ചുറ്റുപാടുകളും  മാറിക്കൊണ്ടിരിക്കുകയായിരുന്നു . കർണാടക സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലൂടെയുള്ള ഏകാന്ത യാത്രകൾ അപകടകരമാണെന്ന പത്ര വാർത്തകൾ സിനിമ കാണുന്നതിനിടയിൽ നമ്മൾ ഓർത്ത്‌ പോകുന്നു. ചെറുപ്പത്തിന്റെ തിളപ്പിൽ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് നാട് വിടേണ്ടി വരുകയും പിന്നീട് പുതിയ ചുറ്റുപാടിൽ വേരുറപ്പിച്ചു താമസിക്കേണ്ടിയും വന്ന  ഒരു മെക്കാനിക് കഥാപാത്രം സിനിമക്കിടയിൽ കടന്നു വരുന്നുണ്ട് . എന്നെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകാൻ സാധിക്കുമോ എന്നന്വേഷിക്കുന്ന രണ്ടു 'പ്രതീക്ഷ കണ്ണുകളുടെ' ഉടമയാണ് സിനിമയിൽ അയാൾ. കേരളത്തിൽ നിന്നും തങ്ങൾ വന്ന നീണ്ട റോഡിനെ അയാൾക്ക്‌ ചൂണ്ടി കാണിച്ചു കൊടുത്ത് കൊണ്ട്  ആ 'പ്രതീക്ഷ കണ്ണുകളിൽ' കൂടുതൽ ഊർജ്ജം പകരാനാണ് കാസി ശ്രമിക്കുന്നത്. ആസാം കലാപ ബാധിത പ്രദേശങ്ങളിലൂടെയുള്ള  രാത്രിയാത്ര വളരെ ഭീകരമായി തന്നെ  സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒരു വിളിപ്പാടകലെ, ഇരുട്ടിൽ അവ്യക്തമായി യാത്രികർക്ക്  കാണേണ്ടി വരുന്ന  ദാരുണ കൊലപാതകം കലാപ  ഭീകരതയെ വരച്ചു കാണിക്കുന്ന രംഗമാണ്. കലാപ പ്രദേശത്തെ തെരുവിൽ  ഒറ്റപ്പെട്ടു പോയ  കുട്ടിയിലും, കരഞ്ഞു കണ്ണ് കലങ്ങിയ  സ്ത്രീകളിലും തന്റെ  പ്രിയപ്പെട്ടവരെ തന്നെയാണ് കാസി കാണുന്നത്. ഇത്തരം ദുരന്ത കലാപ ദുരിത ഭൂമികളിൽ ഭാഷക്കും മതത്തിനും അതീതമായി നിലകൊള്ളുന്നത് മനുഷ്യത്വമെന്ന വികാരം മാത്രമാണ് എന്ന് സിനിമ വ്യക്തമാക്കുന്നു.

കാസി-അസി (സുര്‍ജാ ബാല) പ്രണയമാണ് സിനിമയുടെ ആത്യന്തിക പ്രമേയ ഭാവം. ആ തീക്ഷ്ണ പ്രണയം സിനിമയിൽ പറയാതെയും പങ്കു വക്കാതെയും പോയിരുന്നെങ്കില്‍ ഒരു പക്ഷേ ആകാശത്തിനും കടലിനും ഭൂമിക്കും ഇത്ര തന്നെ ഭംഗി ഉണ്ടാകുമായിരുന്നില്ല. സമീർ താഹിറിന്റെ മനോഹരമായ ഒരു പ്രണയാവിഷ്ക്കാരം കൂടിയാണ് അസിയിലേക്ക് എത്തിപ്പെടുന്ന കാസിയുടെ ദീർഘയാത്ര എന്ന് പറയേണ്ടിയിരിക്കുന്നു. സിനിമകളിൽ  മാത്രം കാണുന്ന ഒരു വിശിഷ്യ പ്രേമ- പ്രതിഭാസം മാത്രമായി കാസി-അസി പ്രണയത്തെ ചിലരെങ്കിലും വ്യാഖ്യാനിക്കാം. കാരണം എല്ലാ കഥകളിലേയും പോലെ ഇവിടെയും കമിതാക്കളുടെ പ്രണയ തീവ്രതയുടെ മുന്നില്‍ മത-ഭാഷാ വ്യത്യാസത്തിന്റെ മതിലുകള്‍ പൊളിഞ്ഞു വീഴുകയാണ്. യഥാർത്ഥ സ്നേഹ പ്രണയ ബന്ധങ്ങൾക്ക്   മുന്നിൽ  ഭാഷയുടെയും മതത്തിന്റെയും  അതിർത്തി പങ്കിടുന്ന മതിലുകൾ പൊളിഞ്ഞു വീഴുക തന്നെ ചെയ്യുമെന്ന പൊതു സാഹിത്യ സങ്കൽപ്പ ധാരണകളെ സിനിമയും പിന്തുടരുന്നു. അതേ സമയം, യാഥാർത്യവുമായി തട്ടിച്ചു നോക്കുമ്പോൾ, മനുഷ്യനെ സ്നേഹിക്കാനും മനസിലാക്കാനും പഠിപ്പിക്കുന്ന മതവും ഭാഷയുമെല്ലാം മനുഷ്യര്‍ക്കിടയില്‍ എങ്ങിനെ  പലപ്പോഴും മതിലുകളായി രൂപാന്തരപ്പെടുന്നു എന്ന ചോദ്യം പ്രേക്ഷകന്റെ മനസ്സിലേക്ക്  നിശബ്ദമായി ചേക്കേറുകയും ചെയ്യുന്നു . 

അന്യ ഭാഷാ നടീ നടന്മാരെ  മലയാള സിനിമകളിൽ അവതരിപ്പിക്കുന്നത് ഇതാദ്യമായല്ല. പക്ഷെ കഥാ പശ്ചാത്തലത്തിനും കഥാപാത്രങ്ങൾക്കും  അനുയോജ്യമാം വിധം അന്യഭാഷാ നടീ നടന്മാരെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ച  ചുരുക്കം മലയാള സിനിമകളിൽ ഒന്നാമതാണ് നീലാകാശം -പച്ചക്കടൽ -ചുവന്ന ഭൂമി എന്ന് പറയേണ്ടി വരും. കേരളത്തിൽ വന്നു പഠിക്കുന്ന അസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണിപ്പൂരി നടി സുർജ ബാലയും, ബംഗാളി ഗ്രാമത്തലവനും പഴയ നക്സലുമായ  ബിമൽ ദായെ അവതരിപ്പിച്ച ബംഗാളി നടൻ  ധൃതിമാൻ ചാറ്റർജിയും അടങ്ങുന്ന അന്യ ഭാഷാ നടീ നടന്മാർ സിനിമയിലെ പ്രേക്ഷക ശ്രദ്ധാ കേന്ദ്രങ്ങളാകുന്നത് കാസ്റ്റിങ്ങിലെ ഈ പൂർണത ഒന്ന് കൊണ്ട് മാത്രം. റെക്സ് വിജയന്റെ സംഗീതം സിനിമയുടെ മൂഡിനു അനുയോജ്യമായി തന്നെ നിന്നു. ഗിരീഷ്‌ ഗംഗാധരന്റെ ച്ഛായാഗ്രഹണം സിനിമയെ കൂടുതൽ അഴകുറ്റതാക്കി എന്ന് പറയാതെ വയ്യ. 

ആകെ മൊത്തം ടോട്ടൽ =  ദേശ ഭാഷാ  ഭേദമന്യേ സമകാലീന സാമൂഹിക പ്രശ്നങ്ങളിലൂടെ  യാഥാർത്യ ബോധത്തോടെ ക്യാമറ ചലിപ്പിച്ച ഒരു തത്സമയ സിനിമ. അത് കൊണ്ട് തന്നെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരേ സ്വരത്തിൽ പറയാം . "ആകാശം നീലയും, കടൽ പച്ചയും, ഭൂമി ചുവന്നതും തന്നെയാണ്." അതങ്ങിനെ തന്നെയാണ് എന്ന് സിനിമ പ്രേക്ഷകനെ പൂർണമായും ബോധ്യപ്പെടുത്തുന്നു.

വിധി മാർക്ക്‌ = 8/10 

-pravin- 

47 comments:

  1. നന്ദി വെക്കം കാണണല്ലോ ഈ പടം

    ReplyDelete
    Replies
    1. ഇത് വായിച്ചപ്പോ പടം കാണണം എന്ന് തോന്നി...അത് ഈ റിവ്യൂ വിന്റെ വിജയം തന്നെ... എനിക്ക് പടം കാണാൻ പൊതുവെ മടി ആണ്.. ഇക്കാര്യത്തിൽ പ്രവിക്കു opposite .....എന്നാലും നോക്കാം തിയേറ്ററിൽ പോയി തന്നെ കാണണം ...പ്രവിയുടെ റിവ്യൂ ഭാഷ അതിനു പറ്റിയത് തന്നെ.. പറയാതെ വയ്യ !

      Delete
    2. പടം കാണൂ .. പിന്നെ ഇഷ്ടായില്ലെങ്കിൽ എന്നെ കുറ്റം പറയരുത് .കാരണം ഒരുപാട് പേർക്ക് ഈ സിനിമ ഇഷ്ടായില്ല എന്ന് പറയുന്നുണ്ട് . ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം .. ഹി ഹി .

      Delete
  2. കണ്ടില്ല ...കാണണം ...കാണും ....

    എന്തായാലും പടത്തെ പറ്റി ഒരു ധാരണ ഉണ്ടാക്കാൻ ഈ കുറിപ്പിലൂടെ സാധിച്ചു .. :)

    ReplyDelete
    Replies
    1. എന്തായാലും കണ്ടു നോക്ക് ദീപു .. പിന്നെ ചിലർക്ക് ഈ സിനിമ കടുത്ത നിരാശ സമ്മാനിച്ചിട്ടുണ്ട് . അവരിൽ പലരും എന്നോട് കലിപ്പായി ..ഹി ഹി ..അത് പോലെ ഉണ്ടാകാതിരിക്കട്ടെ .. നന്ദി ദീപു .

      Delete
  3. കാശു കൊടുത്തു വാങ്ങി വായിക്കേണ്ട നിരൂപണം എന്ന് ഒറ്റവാക്കിൽ പറഞ്ഞുകൊള്ളട്ടെ.....

    ReplyDelete
    Replies
    1. ഹൗ ...ന്റെ പ്രദീപേട്ടാ)))))... അതൊരിത്തിരി കടുപ്പമായി ട്ടോ ..ശ്ശൊ .. ഹി ഹി ..എനിക്ക് വയ്യ !

      Delete
  4. നിരൂപണം വായിച്ചുകഴിഞ്ഞപ്പോള്‍ ഈ സിനിമ കാണാനൊരു മോഹം!
    തിരുവോണാശംസകള്‍

    ReplyDelete
    Replies
    1. ഓണമായിട്ട് എന്തായാലും ഈ സിനിമ തന്നെ അങ്ങട് കാണൂ തങ്കപ്പേട്ടാ ..

      Delete
  5. പ്രവീണ്‍

    താങ്കളുടെ സിനെമാവാലോകനങ്ങള്‍ ചിലത് മാത്രമാണ് ഞാന്‍ വായിച്ചിട്ടുള്ളത്. സെല്ലുലോയ്‌ഡിന്റെ അവലോകനത്തിനു ശേഷം താങ്കളുടെ മറ്റൊരു മികച്ച അവലോകനം ഇത് തന്നെ എന്നതില്‍ സംശയം തോന്നുന്നില്ല. ഇവിടെ വല്ല വിശേഷാവസരങ്ങളില്‍ മാത്രമാണ് പുതിയ മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്. സമയ പരിമിതിയും മറ്റു പല കാരണങ്ങളാലും തിയേറ്ററില്‍ പോക്ക് നടക്കാറില്ല. ടി വി യില്‍ വരുന്ന സിനിമകള്‍ മാത്രമാണ് കാണുന്നത്. എന്തായാലും ഈ ചിത്രം ആദ്യന്തം സ്വായത്തമാക്കാന്‍ താങ്കളുടെ ഈ വിവരണം ഉതകി എന്നിടത്ത് താങ്കള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തി എന്ന് വേണം പറയാന്‍. ഏതെങ്കിലും ഒരു പത്രത്തിന്റെയോ വാരികയുടെയോ സിനിമ എന്ന കോളം കൈകാര്യം ചെയ്യാന്‍ ഒരു ശ്രമം നടത്തുന്നത് നന്നായിരിക്കും. ഇത് തമാശ പറഞ്ഞതല്ല. ശരിക്കും ഒന്ന് ശ്രമിച്ചു നോക്കേണ്ടതാണ്.

    ആശംസകള്‍ പ്രവീണ്‍

    ReplyDelete
    Replies
    1. പ്രിയപ്പെട്ട വേണുവേട്ടാ .. ഒരുപാട് സന്തോഷവും നന്ദിയും അറിയിച്ചു കൊള്ളട്ടെ ഈ വരവിനും ഈ നല്ല വാക്കുകൾക്കും .. സിനിമ എന്നത് എന്റെ ഏറെ പ്രിയപ്പെട്ട ലോകമാണ് . ചില സിനിമകൾ കാണുമ്പോൾ മനസ്സിനെ അത് വല്ലാതെ സ്വാധീനിക്കാറുണ്ട്- ദൃശ്യമായാലും പാട്ടായാലും സംഭാഷണമായാലും. എപ്പോഴും പറയുന്ന പോലെ ഇപ്പോഴും പറയുന്നു . ഇതൊന്നും ഒരു ഗൌരവകരമായ എഴുത്തായി എനിക്ക് സ്വയം ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല ഇത് വരെ . അത് കൊണ്ട് തന്നെ ബ്ലോഗിൽ എഴുതുക, അതൊക്കെ മറ്റു ബ്ലോഗർമാരുമായി പങ്കു വക്കുക എന്നതിൽ കവിഞ്ഞ് ഈ വിഷയത്തിൽ എനിക്ക് പ്രത്യേകിച്ച് ലക്‌ഷ്യം ഒന്നുമില്ല . ഇനി എന്നെങ്കിലും അങ്ങിനെ തോന്നുകയാണെങ്കിൽ തീർച്ചയായും വേണുവേട്ടൻ പറഞ്ഞ പോലെ ഒന്ന് ശ്രമിച്ചു നോക്കുകയും ചെയ്യും ..

      Delete
  6. "ആത്യന്തിക പ്രമേയ ഭാവം" ? അങ്ങനെയൊരു പ്രയോഗമുണ്ടോ? അതിന്റെ അര്‍ത്ഥമെന്താണ്?

    ReplyDelete
    Replies
    1. ഹി ഹി ..അങ്ങിനെയൊരു പ്രയോഗമുണ്ടോ എന്നെനിക്കറിയില്ല . പല വാക്കുകളും ഇങ്ങിനെ ഞാൻ പ്രയോഗിക്കാറുണ്ട്. ഈ വാക്ക് കൊണ്ട് ഞാൻ ഉദ്ദേശിച്ച കാര്യം എന്താണെന്ന് വച്ചാൽ ആത്യന്തികമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പ്രമേയത്തിന്റെ ഭാവം പ്രണയമാണ് എന്നാണ് . പ്രമേയ പരിസരം, പ്രമേയ ഭാവം, പ്രമേയ ശുദ്ധി, പ്രമേയ ലക്‌ഷ്യം അങ്ങിനെയൊക്കെ പ്രയോഗിക്കാവുന്നതാണ് . ഇതൊക്കെ ഒരാൾ പ്രയോഗിച്ചാൽ മാത്രമേ മറ്റൊരാൾ പിന്നെ പരീക്ഷിക്കൂ എന്നുള്ളത് കൊണ്ട് കുറെ വാക്ക് പ്രയോഗങ്ങൾ എന്റെ തന്നെ പരീക്ഷണമാണ്. അതിൽ ഞാൻ ശരിയും തെറ്റും നോക്കാറില്ല. എന്റെ എഴുത്ത് നടക്കണം എന്ന ഉദ്ദേശ്യം മാത്രമേ ഉള്ളൂ . വായനക്കാർക്ക് അതെന്താണ് എന്ന് സ്വയം മനസിലാകുന്നു എങ്കിൽ ആ വാക്ക് പ്രയോഗം വിജയിച്ചു എന്ന് പറയാം . അല്ലെങ്കിൽ അത് പാളി പോയി എന്ന് കരുതും . അത്രേ ഉള്ളൂ . ഹി ഹി . എന്തായാലും ഇതൊന്നും ഞാൻ അത്ര ഗൌരവമായി കാണുന്നതോ പറയുന്നതോ അല്ല , മേലെ സൂചിപ്പിച്ച പോലെ എന്റെ മനസ്സിലുള്ളത് പറയാനായി ഞാൻ തന്നെ ചിലപ്പോൾ അറിയാതെ ഉണ്ടാക്കി പോകുന്ന വാക്കുകൾ ആണ് . ഈ വാക്കിന്റെ വ്യാകരണ ശരികളെ കുറിച്ച് നമുക്ക് അന്വേഷിക്കാവുന്നതാണ് . അത് ഞാൻ സ്വാഗതം ചെയുന്നു .

      Delete
  7. വളരെ മികച്ച ചലച്ചിത്ര നിരൂപണം.... ആശംസ്സകള്‍ പ്രവീണ്‍ ഭായ്

    ReplyDelete
  8. ഭായി ... നിരൂപണം വായിച്ചു .. കൊള്ളാം ... വീണ്ടും വരാം .
    എന്തായാലും പടം ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു . ബാക്കി കണ്ടിട്ട് പറയാം . അതല്ലേ അതിന്റെ ശരി ..?
    സസ്നേഹം
    ആഷിക്ക് തിരൂർ

    ReplyDelete
  9. എനിക്കിത് ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്.....നല്ല നിരൂപണ ശൈലീ...എല്ലാ ഭാവുകങ്ങളും...

    ReplyDelete
    Replies
    1. വായനക്കും ഈ നല്ല അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി ചന്തുവേട്ടാ

      Delete
  10. നല്ല സിനിമാ നിരൂപണം തന്നെ -പക്ഷെ , സത്യം പറയാമല്ലോ pravee ഞാനുമൊരു സിനിമാ കമ്പക്കാരി ആണ് . ചില ശീലങ്ങളുള്ള സിനിമാ പ്രേക്ഷക. എനിക്ക് സിനിമയിലെ ഒരു ദയലോഗ് പോലും മിസ്‌ ആകുന്നത് ഇഷ്ടമല്ല, തമാശകള്‍ പോലും പറഞ്ഞു കേള്‍ക്കുന്നതും ഇഷ്ടമല്ല (അതിന്റെ പുതുമ നഷ്ടമാകും എന്നുള്ളത് കൊണ്ടാണേ ).. ചില റിവ്യൂ വായിച്ചാല്‍ അവരെ ഓടിച്ചിട്ട് തല്ലാന്‍ തോന്നും -കാരണം ആ സിനിമയില്‍ പിന്നൊന്നും കാണാന്‍ ഉണ്ടാകില്ല! പ്രവീണിന്റെ റിവ്യൂ അങ്ങനെ അല്ല കേട്ടോ. എന്നാലും ഒന്ന് രണ്ടു സീനുകള്‍ എനിക്ക് ഇനി ചിത്രം കാണുമ്പോള്‍ "expected" ആയി. :). ഇനി സിനിമയെ കുറിച്ച് -പലരും നല്ല അഭിപ്രായം പറഞ്ഞു കേട്ടു . so, ഇഷ്ടമാകും എന്നുറപ്പ് -എത്രത്തോളമെന്നത് ഞാന്‍ കണ്ടിട്ട വന്നു പറയാം :) . ആശംസകള്‍

    ReplyDelete
    Replies
    1. കണ്ടു നോക്കൂ ..ഇഷ്ടമാകും ..

      Delete
  11. സുന്ദരമായ എഴുത്ത്. ആശംസകള്

    ReplyDelete
  12. ഇപ്പോഴാണ് ഈ ബ്ലോഗ്‌ കണ്ടത്... സിനിമകള്‍ എന്റെയും ഇഷ്ടവിഷയമാണ്.... 'വിചാരണകള്‍' എല്ലാം നന്നാവുന്നുണ്ട്... ഇനി ഇടയ്ക്കിടെ വരാം... ആശംസകള്‍...

    ReplyDelete
    Replies
    1. ഈ വരവിനും വായനക്കും അഭിപ്രായത്തുനും നന്ദി സംഗീത് ....

      Delete
  13. Ini ee padam onnu kaananam tnx machooo
    Ninte abhipraayangal enne ithuvarem marichu chindipichittilla enna vishvaasathode....

    ReplyDelete
    Replies
    1. ങേ .. അപ്പൊ ഇത് വരേം കണ്ടില്ലേ ..ശ്ശെടാ

      Delete
  14. യാത്രകള്‍ ഒരു പാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍, അതുപോലെ തന്നെ യാത്രാസിനിമകളും. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയുടെ പോസ്റ്റര്‍ ആദ്യമായി കാണാന്‍ തുടങ്ങിയ അന്നുമുതല്‍ ഈ സിനിമ കാണണം എന്ന് കരുതി നടക്കുന്നു. പിന്നീട് ഈ സിനിമയെ കുറിച്ച ചില റിപ്പോര്‍ട്ടുകള്‍, കുറിപ്പുകള്‍, എഫ്.ബി.പേജിലെ പോസ്റ്റുകള്‍ എന്നിവ കണ്ടുകൊണ്ടിരുന്നു. പക്ഷെ സിനിമ ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല :(. ചില പാട്ടുകളും ട്രെയിലറും ഒക്കെ കണ്ടു എന്നതാണ് ഇതുവരെ ഉള്ള നേട്ടം.

    ഇന്നാണ് സിനിമാ നിരൂപണം എന്ന ഈ ബ്ലോഗില്‍ ഞാന്‍ ആദ്യമായി പ്രവേശിക്കുന്നത് (സോറി, സിനിമകളോട് പൊതുവില്‍ വലിയ താല്‍പര്യം ഇല്ലാത്തത് കൊണ്ടാ ട്ടോ). സന്തോഷമായി. ഈ ആര്‍ട്ടിക്കിള്‍ ഒരു ആമുഖമായി ഞാന്‍ കണക്കാക്കട്ടെ. ഇനി സിനിമ കാണുമ്പോള്‍ കുറച്ചുകൂടി നന്നായി ആസ്വദിക്കാമല്ലോ. ബൈ ദ ബൈ ഇതിന്‍റെ സി.ഡി.എങ്കിലും ഇറങ്ങിയോ?

    ReplyDelete
    Replies
    1. സി ഡി ഇറങ്ങിയിട്ടില്ല ട്ടോ ..

      Delete
  15. മലയാള സിനിമയില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ വേറിട്ടൊരു പരീക്ഷണമാണ് ഈ സിനിമ എന്നെനിക്കു തോന്നുന്നു. റോഡ്‌ മൂവി യാത്രാ മൂവി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അര്‍ത്ഥപൂര്‍ണ്ണമായി ദൃശ്യവത്ക്കരിച്ച്ച ചിത്രം. സംഭാഷണത്തിലും ചായാഗ്രഹണത്തിലും നാച്ചുറാലിറ്റി സ്ഥാപിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ചില സീനുകള്‍ ഡോക്യുമേന്ടറി സ്വഭാവം കൈവരുന്നുന്നുണ്ട്.

    ചെഗുവേരയുടെ ലാറ്റില്‍ അമേരിക്കന്‍ യാത്രയുടെ കഥ പറഞ്ഞ 'മോട്ടോര്‍ സൈക്കിള്‍ ഡയരീസ്" ആണ് ഈ സിനിമയുടെ പ്രചോദനം എന്ന് ആ സ്പാനിഷ സിനിമ കണ്ടിട്ടുള്ളവര്‍ക്ക് നിസ്സംശയം മനസ്സിലാക്കാം. അതുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍ ഈ സിനിമയുടെ ജീവതാളമായ യാത്രയുടെ ഉദ്ദേശം ചോദ്യം ചെയ്യപ്പെടാം. തന്‍റെ ജീവിത പങ്കാളിയെ തേടിയുള്ള യാത്ര ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ യാത്രയായി പരിഗണിക്കുന്നതില്‍ തെറ്റില്ല. എങ്കിലും വിവിധ സ്ഥലങ്ങളിലായി നമ്മള്‍ നടത്തിയ ഒരു ലോങ്ങ്‌ ട്രിപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുവാന്‍ വേണ്ടി മാത്രം മേനഞ്ഞേടുത്ത കൃത്രിമത്വം തോന്നിക്കുന്നൊരു തിരക്കഥയാണ്ടാവാം പ്രണയത്തിന്റെയും, സൌഹൃദത്തിന്റെയും ആഴം വെളിപ്പെടുന്ന ഒരു ഫീല്‍ പ്രേക്ഷകര്‍ക്ക്‌ പകരാന്‍ കഴിയാതെ പോയത്. കഥയുടെ കെട്ടുറപ്പില്ലായ്മയാണ് മനോഹരമായ ക്യാമറാ വര്‍ക്കുള്ള ഒരു റോഡ്‌ മൂവി എന്ന വിശേഷണത്തിനപ്പുറം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി മാറാത്തത്.

    (ഇത് ഒരു നിശ്ശിത വിമര്‍ശനമല്ല. കാലം അടയാളപ്പെടുത്തി വെയ്ക്കുന്ന ഒരു ചിത്രമായി ഈ സിനിമ നാളെ മാറ്റപ്പെടുന്നില്ലെങ്കില്‍ അതിനു കാരണമാണ് ഞാന്‍ പറഞ്ഞത്. നല്ലൊരു കഥയുടെ പിന്‍ബലത്തില്‍ കുറേക്കൂടി നല്ലതാക്കമായിരുന്നൂ...... "ഇന്‍ ടു ദി വൈല്‍ഡ്" ഇഷ്ടപ്പെട്ട പ്രവീണ്‍, "മോട്ടോര്‍ സൈക്കിള്‍ ഡയരീസ്" കൂടി കാണൂ. എന്നിട്ട് എന്‍റെ അഭിപ്രായം പരിഗണനക്ക് എടുത്താല്‍ മതി.)

    ReplyDelete
    Replies
    1. ഡോക്യുമെന്ററി സ്റ്റൈൽ ചിലയിടങ്ങളിൽ പ്രകടമാണ് . പക്ഷേ അത് ചിലയിടങ്ങളിൽ അനിവാര്യവുമായാണ് എനിക്ക് തോന്നിയത്. അത് കൊണ്ട് തന്നെ ആ ലാഗിംഗ് ഞാൻ എന്ജോയ്‌ ചെയ്തു.

      ഈ കാറ്റഗറിയിൽ പെടുന്ന സിനിമകൾ അധികം ഞാൻ കണ്ടിട്ടില്ല. പ്രത്യേകിച്ച് മോട്ടോർ സൈക്കിൾ ഡയറീസ് പോലുള്ള സിനിമകൾ. അത് കൊണ്ട് തന്നെ സിനിമ കാണുമ്പോൾ എനിക്ക് മറ്റൊരു തരത്തിലുമുള്ള താരതമ്യ നിരീക്ഷണത്തിനും സമയം കിട്ടിയില്ല . കണ്ടത് മുഴുവൻ ഫ്രഷ് ആയി തന്നെ ഫീൽ ചെയ്തു . ഓക്കേ ..എന്തായാലും മോട്ടോർ സൈക്കിൾ ഡയറീസ് അടുത്ത് തന്നെ കാണുന്നുണ്ട് ..

      നന്ദി ജോസൂ ..വിശദമായ അഭിപ്രായത്തിനും വായനക്കും ..

      Delete
  16. ഇത്രയും നീട്ടിപ്പരത്തി പറയാന്‍ മടിയാണ്. എനിക്കുള്ള അഭിപ്രായം ഫെസ്ബുക്കിലെ നമ്മുടെ ഗ്രൂപ്പില്‍ കുറിച്ചിട്ടിട്ടുണ്ട്‌ പ്രവീണ്‍. 9/10 ഞാന്‍ കൊടുക്കുന്നു ഈ സിനിമക്ക്

    ReplyDelete
    Replies
    1. മതി .. അത് മതി ..9 കൊടുത്തല്ലോ .. ഹി ഹി

      Delete
  17. eeyide kandathil enikkere ishtappetta oru movie.
    nalla review

    uma

    ReplyDelete
  18. ഒരു പാട് പ്രതീക്ഷയോടെയാണ് ആ പടം കണ്ടത്. പക്ഷെ, അത്ര ഇഷ്ടപ്പെട്ടില്ല.

    ReplyDelete
    Replies
    1. ആസ്വാദനം ഓരോരുത്തര്‍ക്കും ഓരോ വിധം ആണല്ലോ ..സാരമില്ല ..

      Delete