Monday, August 19, 2019

സ്‌കൂളോർമ്മകളുടെ 'തണ്ണീർ മത്തൻ ദിനങ്ങൾ' !

പ്ലസ്‌ടുവിന് അഡ്മിഷൻ കിട്ടുന്നത് തൊട്ട് പ്ലസ്ടു തീരും വരെയുള്ള രണ്ടു വർഷക്കാലം രണ്ടര മണിക്കൂറിൽ രസകരമായി അവതരിപ്പിക്കുന്ന സിനിമ. പിള്ളേരും മാഷുമാരും സ്ക്കൂളും കാന്റീനും പരിസരവുമൊക്കെയായി ഉള്ള സമയം മുഴുവൻ സിനിമയെ ലൈവാക്കി നിർത്തുന്ന അവതരണ ശൈലിയാണ് 'തണ്ണീർ മത്തന്റെ' പ്രധാന രുചിക്കൂട്ട്. 

അവകാശപ്പെടാൻ വലിയൊരു കഥയൊന്നുമില്ലാതെ സ്ക്കൂൾ പിള്ളേരുടെ സൗഹൃദങ്ങളും അലസതകളും പക്വതയില്ലായ്മകളും തമ്മിൽത്തല്ലുകളും പ്രണയവുമൊക്കെയായി ഒരു കൂട്ടം കുട്ടി-പുതുമുഖങ്ങളെ വച്ചൊരു മുഴുനീള സിനിമ ചെയ്യുക എന്നത് തന്നെ ശ്രമകരമായ ദൗത്യമാണ്. ആ ദൗത്യത്തെ ഇത്ര രസകരമാക്കി അവതരിപ്പിക്കാൻ സാധിച്ചതിലുണ്ട് ഗിരീഷിൻറെ സംവിധാന മികവും ഡിനോയ് പൗലോസിന്റെ സ്ക്രിപ്റ്റിന്റെ ലാളിത്യവും .

വിനീത് ശ്രീനിവാസന്റെ കരിയറിലെ ഒരു വേറിട്ട വേഷമെങ്കിലും ശ്രീനിവാസന്റെ തന്നെ പഴയ ഫ്രോഡ് കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട് രവി പദ്മനാഭനായിട്ടുള്ള വിനീതിന്റെ നോട്ടങ്ങളും ഭാവങ്ങളും. ഓവർ ആക്ടിങ് അല്ലേ എന്ന് സംശയിക്കപ്പെടുമെങ്കിലും രവി പദ്മനാഭൻ എന്ന കഥാപാത്രം ആവശ്യപ്പെടുന്ന പ്രകടനം തന്നെയായിരുന്നു വിനീതിന്റെ ആ ഓവർ ആക്ടിങ് ശൈലി.

കാര്യം ഇർഷാദും വിനീതും ശബരീഷുമടക്കം പല നടന്മാരുമുണ്ടെങ്കിലും ഈ സിനിമയിലെ താരങ്ങളായി മാറുന്നത് ജെയ്സനും ജോയ്സനും മെൽവിനും ഡെന്നിസും ലിന്റോയുമൊക്കെയാണ്. 

ആകെ മൊത്തം ടോട്ടൽ = സമയം പോകുന്നതറിയില്ല. ആ തരത്തിലുള്ള നല്ലൊരു എന്റർടൈനർ എന്ന് ചുരുക്കി പറയാം 'തണ്ണീർമത്തൻ ദിനങ്ങ'ളെ. മാത്യുവും അനശ്വരയും നൽസനും തൊട്ട് ഈ സിനിമയിൽ അഭിനയിച്ച ഓരോ പിള്ളേരും അതുല്യ പ്രതിഭകളാണ്..പ്രതിഭാസങ്ങളാണ്. അമ്മാതിരി ഐറ്റംസ് . പിള്ളേര് മാത്രമല്ല ആദ്യമായിട്ട് സ്‌ക്രീനിൽ വന്നു പോകുന്നവർ പോലും ഞെട്ടിച്ചു. 

*വിധി മാർക്ക് = 7.5/10 
-pravin-

1 comment: