Monday, August 30, 2021

ഇടിയുടെ പൊടിപൂരം !!


തൂഫാനിൽ നിന്ന് കിട്ടാതെ പോയതും അതിന്റെ പത്തിരട്ടി ആസ്വാദനവും 'സർപ്പാട്ട പരമ്പരെ' തന്നു. ഗംഭീര പടം എന്നല്ലാതെ ഒന്നും പറയാനില്ല.

1970-80 കളിലെ മദ്രാസിനെ അണിയിച്ചൊരുക്കിയ കലാമികവും സിനിമയിലെ ഓരോ കഥാപാത്ര നിർമ്മിതിയും അതിനൊത്ത കാസ്റ്റിങ്ങും അവരുടെ പ്രകടനങ്ങളുമെല്ലാം കൂടെ സിനിമയെ കൊണ്ടെത്തിച്ച ഉയരം ചെറുതല്ല.
മുരളി. ജിയുടെ ഛായാഗ്രഹണവും സന്തോഷ് നാരായണന്റെ സംഗീതവും 'സർപ്പട്ട പാരമ്പരെ'യുടെ മാറ്റ് കൂട്ടി.

ആര്യയുടെ 'അറിന്തും അറിയാമലും', 'നാൻ കടവുൾ', 'മദ്രാസിപ്പട്ടണം' പോലുള്ള കരിയർ ബെസ്റ്റ് സിനിമകളിലെ കഥാപാത്ര പ്രകടനങ്ങൾക്കെല്ലാം മുകളിൽ പോയി നിൽക്കുന്നുണ്ട് 'സർപ്പട്ട പരമ്പര'യിലെ കബിലൻ.

ഇത് ഒരൊറ്റ നായക സങ്കൽപ്പത്തിൽ പടച്ചുണ്ടാക്കിയ വെറുമൊരു ഇടി സിനിമയല്ല. അഭിനയിച്ചവരെല്ലാം പ്രകടനം കൊണ്ട് ഈ സിനിമയിലെ നായികാ നായകന്മാരായി മാറുന്ന വിധമാണ് അവതരണം. അത് കൊണ്ട് തന്നെ നെഗറ്റിവ് പരിവേഷമുള്ള കഥാപാത്രങ്ങൾക്ക് പോലും 'സർപ്പട്ട പരമ്പരെ'യിൽ തലയെടുപ്പുണ്ട്.

വെമ്പുലിയും, രാമനും, ഡാൻസിംഗ് റോസും, വാദ്ധ്യാരും, ഡാഡിയും, മീരാനും, വെട്രിയും, കബിലന്റെ അമ്മയും ഭാര്യ മാരിയമ്മയുമടക്കം സിനിമയിലെ മിക്ക കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും.

ഒരു കാലഘട്ടത്തിൽ മദ്രാസിൽ നിലനിന്നിരുന്ന ബോക്സിങ് മത്സരങ്ങളെ പ്രമേയവത്ക്കരിക്കുക മാത്രമല്ല അക്കാലത്തെ രാഷ്ട്രീയവും സാമൂഹിക വ്യവസ്ഥിതികളുമൊക്കെ കോർത്തിണക്കി കൊണ്ട് കഥ പറയാനും പാ. രഞ്ജിത്തിന് സാധിച്ചു.

ബുദ്ധനും, അംബേദ്ക്കറും, പെരിയാർ ഇ.വി രാമസ്വാമി നായ്കരുമൊക്കെ സിനിമയിലെ രംഗ പശ്ചാത്തലങ്ങളിൽ പ്രതീകാത്മകമായി വന്നു പോകുന്നത് കാണാം. 'ഇത് നമ്മ കാലം' എന്ന ശക്തമായ മുദ്രാവാക്യത്തെ സിനിമയിലൂടെ മുന്നോട്ട് വെക്കുന്നുണ്ട് പാ. രഞ്ജിത്ത്. അതും സിനിമക്കൊപ്പം കാണേണ്ട കാഴ്ചയാണ്.

ആകെ മൊത്തം ടോട്ടൽ = ഒന്നും പറയാനില്ല. കിടിലൻ സിനിമ !!

*വിധി മാർക്ക് = 8.5/10 

-pravin-

1 comment: