Tuesday, August 24, 2021

ഒരു ഫീൽ ഗുഡ് 'ഹോം' !!


കഴിഞ്ഞ കുറച്ചു കാലമായി മലയാള സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന ക്രൈം- ഹൊറർ മൂഡിൽ നിന്ന് ഒരു മോചനം തന്ന സിനിമ എന്ന് വിശേഷിപ്പിക്കാം റോജിൻ തോമസിന്റെ 'ഹോമി'നെ. പേരിനോട് നൂറു ശതമാനവും നീതി പുലർത്തിയ ഒരു ഹോംലി സിനിമ.

'വരനെ ആവശ്യമുണ്ട്' സിനിമയിലെ ക്ലൈമാക്സ് സീനിലെ പ്രസംഗത്തിൽ മേജർ ഉണ്ണി കൃഷ്ണൻ പറയുന്നുണ്ട് - മടങ്ങി വരാൻ ഒരു വീടോ നമ്മുടെ വിശേഷങ്ങളൊക്കെ പറയാൻ അവിടെ ഒരാളോ ഇല്ലെങ്കിൽ ജീവിതത്തിലെന്ത് നേടിയിട്ടും വലിയ അർത്ഥമൊന്നുമില്ല എന്ന്. ശരിയാണ് ഒരു വീടിന്റെ പൂർണ്ണത എന്ന് പറഞ്ഞാൽ ആ വീട്ടിനുള്ളിൽ താമസിക്കുന്നവർ തമ്മിലുള്ള പരസ്പ്പര സ്നേഹ ബന്ധങ്ങളാണ്.

ഒരു വീടിനുള്ളിൽ താമസിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ആ വീട്ടിനുള്ളിൽ നമ്മൾ എങ്ങിനെ പരസ്പ്പരം പെരുമാറുന്നു എന്നത്. റോജിന്റെ 'ഹോം' കൈകാര്യം ചെയ്യുന്ന പ്രധാന വിഷയവും അത് തന്നെ.

ടെക്‌നോളജിയുടെ മികവിൽ ലോകത്തെ ഏത് കോണിലുള്ളവരോടും വളരെ എളുപ്പത്തിൽ ആശയങ്ങൾ പങ്കു വക്കാനും സംസാരിക്കാനുമൊക്കെ സാധിക്കുന്നു. എന്നാൽ ഇതേ ടെക്‌നോളജി നമ്മുടെ പലരുടെയും വീട്ടകങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

മൊബൈലിന്റെയും സോഷ്യൽ മീഡിയയുടെയുമൊക്കെ ഉപയോഗങ്ങൾ ഒരു പരിധിക്കപ്പുറം അനാവശ്യമാണ്. ആ പരിധി ഏതാണെന്ന് നമ്മൾ സ്വയം തീരുമാനിക്കണം. അല്ലെങ്കിൽ നമ്മുടെ ചിന്തകളും പെരുമാറ്റങ്ങളും ജീവിതവുമൊന്നും തന്നെ നമ്മുടെ നിയന്ത്രണത്തിലാകില്ല.

ഒരു ഉപദേശ സിനിമയായിട്ടല്ല 'ഹോമി'നെ ഒരുക്കിയിരിക്കുന്നതെങ്കിലും ഗൗരവമായി ചിന്തിക്കേണ്ട മേൽപ്പറഞ്ഞ പോലുള്ള കാര്യങ്ങളെ സിനിമയിലെ കഥാപാത്രങ്ങളിലൂടെ നമ്മളിലേക്ക് എത്തിക്കുന്നുണ്ട് സംവിധായകൻ.

കാലത്തിനൊത്ത് സഞ്ചരിക്കാത്തത് കൊണ്ടാണ് അപ്പനിങ്ങനെ ആയിപ്പോയതെന്ന് കുറ്റപ്പെടുത്തുന്ന ആന്റണി ഒരിക്കലും ആ അപ്പനെ കാലത്തിനൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നോ പ്രോത്സാഹിപ്പിക്കുന്നോ ഇല്ല. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പനി'ലെ ഭാസ്ക്കര പൊതുവാളിനെ പോലെ ടെക്‌നോളജിയെ ഉൾക്കൊള്ളാനോ സ്വീകരിക്കാനോ മടിയുള്ള ആളല്ല ആന്റണിയുടെ അപ്പൻ ഒലിവർ ട്വിസ്റ്റ്.

ഒലിവർ ട്വിസ്റ്റിനുള്ളിൽ ആരുമറിയാതെ പോയ ഒരു വിജ്ഞാന ദാഹിയുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിക്കാനും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനുമൊക്കെ ഇഷ്ടപ്പെടുമ്പോഴും അതെല്ലാം ഉപയോഗിക്കുന്നതിൽ നിന്നും അയാളെ പിൻവലിക്കുന്നത് കുടുംബത്തിനുള്ളിൽ നിന്ന് തന്നെയുള്ള പരിഹാസങ്ങളാണ്.
ഒലിവർ ട്വിസ്റ്റിനെ അസാധ്യമായി അവതരിപ്പിക്കുകയല്ല, ആ കഥാപാത്രത്തിന്റെ ആഗ്രഹങ്ങളും, സ്നേഹവും, നോവും സന്തോഷവുമെല്ലാം ഒന്നിട വിടാതെ അനുഭവപ്പെടുത്തുകയാണ് ഇന്ദ്രൻസ് ചെയ്തത്. പ്രായഭേദമന്യേ ഏത് വേഷവും ഏത് ജോണറിൽ വേണമെങ്കിലും അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ മെയ്‌വഴക്കം വന്ന നടനായി ഇന്ദ്രൻസ് വീണ്ടും മുന്നേറി കൊണ്ടിരിക്കുന്നു. 

മഞ്ജുപിള്ളക്ക് കരിയറിൽ കിട്ടിയ മികച്ച വേഷമായി കുട്ടിയമ്മ. ശ്രീനാഥ്‌ ഭാസിയും, നസ്ലെനും , കൈനകരി തങ്കരാജുമൊക്കെ 'ഹോമി'ലെ പ്രധാന താരങ്ങളായപ്പോൾ കുറച്ചു സീനുകളിൽ മാത്രം വന്നു പോകുന്ന വിജയ് ബാബുവും, അനൂപ് മേനോനുമൊക്കെ സ്‌ക്രീൻ പ്രസൻസിൽ മിന്നി തിളങ്ങി.

ആകെ മൊത്തം ടോട്ടൽ = വലിയൊരു കഥ പറയാനില്ലാഞ്ഞിട്ടും ഉള്ളൊരു കഥയെ രണ്ടര മണിക്കൂർ സമയം ബോറടിപ്പിക്കാതെ പറഞ്ഞവതരിപ്പിച്ച കൈയ്യടക്കത്തിനെ അഭിനന്ദിക്കേണ്ടതുണ്ട്. സമയ ദൈർഘ്യം ഒരു പ്രശ്നമായി കാണുന്നില്ലെങ്കിൽ മനസ്സ് ഫ്രഷാക്കുന്ന പലതുമുണ്ട് ഈ 'ഹോമി'ൽ.

*വിധി മാർക്ക് = 8/10 

-pravin-

3 comments:

  1. വളരെ നന്നായി എഴുതി ആശംസകൾ..മലയാളം എഴുതുവാൻ ഏതു ഫോണ്ട് ആണ് ഉപയോഗിക്കുന്നത്?

    ReplyDelete
  2. ഇന്നത്തെ ഒട്ടുമിക്ക വീടുകളിലേയും സംഗതികൾ വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു ...

    ReplyDelete