അമിത പ്രതീക്ഷകളോടെ പോയി കാണുന്ന സിനിമകൾ തന്നെയാണ് പ്രേക്ഷകരെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തുന്നതും എന്ന് കൂടി പറയേണ്ടിയിരിക്കുന്നു. ബിഗ് ബജറ്റ് സിനിമകളാണ് ഈ ഗണത്തിലെ ഒന്നാം നിരക്കാർ. കൊട്ടിഘോഷിക്കുന്ന സംഭവങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് നൽകാനാകാതെ പോയ അത്തരം ബിഗ് ബജറ്റ് സിനിമകളുടെ പ്രധാന ശത്രു വലിയ ആഘോഷങ്ങളൊന്നുമില്ലാതെ പറയേണ്ട വിഷയം കൃത്യമായി പറഞ്ഞു പോയ കൊച്ചു സിനിമകളായിരുന്നു . താരസമ്പുഷ്ടമായ സിനിമകളെ പോലും അവഗണനയോടെ സമീപിക്കുന്ന പ്രേക്ഷകരുള്ള ഈ കാലത്ത് ഒരു സിനിമയുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഒട്ടേറെയാണ്. സോഷ്യൽ മീഡിയകളിലെ അഭിപ്രായ പ്രകടനങ്ങൾ തന്നെയാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാന ഘടകം. അത് കൊണ്ട് തന്നെ 'E' കാലഘട്ടത്തിൽ വിവിധ പരീക്ഷണങ്ങളും 'മുന്നറിയിപ്പു'കളുമായി വരുന്ന സിനിമകൾക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വരുന്നു.
ഒരു സംവിധായകൻ എന്ന നിലയിലുള്ള വേണുവിന്റെ രണ്ടാം വരവിൽ അദ്ദേഹത്തിന് മേൽപ്പറഞ്ഞത്തി ലധികം വെല്ലു വിളികൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് മാത്രമാണ് സംശയം. വെല്ലു വിളികൾ എന്ത് തന്നെയായാലും തന്റെ മനസ്സിലെ സിനിമ അത് താൻ തീരുമാനിക്കും വിധം തന്നെയായിരിക്കണം അവതരിപ്പിക്കപ്പെടേണ്ടത് എന്ന വാശിയുടെ കാര്യത്തിൽ വേണു എന്ന സംവിധായകൻ നൂറു ശതമാനവും വിജയിച്ചിരിക്കുന്നു. പ്രേക്ഷകർ തന്റെ സിനിമയെ ഇഷ്ട്ടപ്പെടണം എന്നോ മനസിലാക്കണം എന്നോ യാതൊരു വിധ നിർബന്ധ ബുദ്ധിയും ഇല്ലാത്ത ബുദ്ധിജീവി സംവിധായക സമൂഹത്തിന്റെ ഒരു പ്രതിനിധിയാണോ വേണുവും എന്ന സംശയം സിനിമ കണ്ടു കഴിഞ്ഞ ബഹു ഭൂരിപക്ഷം പേർക്കും തോന്നാം. അതുമല്ലെങ്കിൽ നേരത്തെ സൂചിപ്പിച്ച പോലെ ടിക്കെറ്റിനു കൊടുത്ത പൈസ പോയല്ലോ, സംവിധായകൻ നമ്മളെ വിഡ്ഢിയാക്കിയല്ലോ എന്ന് തൊട്ടുള്ള ആത്മഗതങ്ങളും രോദനങ്ങളും. എന്നാൽ തിയേറ്ററിൽ നിന്ന് സിനിമ കണ്ട ശേഷം എഴുന്നേൽക്കുമ്പോൾ തോന്നുന്ന ഈ ധാരണകൾ തെറ്റെന്നു സ്വയം ബോധ്യപ്പെടാൻ അധിക സമയം വേണ്ടി വരില്ല. അത്തരത്തിൽ പ്രേക്ഷകനെ ബൌദ്ധിക വ്യായാമം ചെയ്യിപ്പിക്കുന്നതാണ് കഥയുടെ ക്രാഫ്റ്റ്. യഥാർത്ഥത്തിൽ സിനിമ അവസാനിക്കുന്നിടത്ത് നിന്ന് നമ്മുടെ മനസ്സിൽ ഈ സിനിമ തുടങ്ങുകയാണ് ചെയ്യുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ പുതുമയും വിജയവും.
ആര്, എന്ത്, എപ്പോൾ, എന്തിന് എന്ന് തുടങ്ങുന്ന ഒരു കൂട്ടം ചോദ്യങ്ങൾ തന്നെയാണ് ഏതൊരു ത്രില്ലർ സിനിമയുടെയും നട്ടെല്ല്. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. ത്രില്ലർ സിനിമകളുടെ ക്ലീഷേ അവതരണ ശൈലി എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഈ അവസ്ഥയെ പൊളിച്ചടുക്കുകയാണ് "മുന്നറിയിപ്പ്". ഇവിടെ കാര്യ കാരണങ്ങൾ സഹിതം ആരും ആർക്കും ഒന്നും വിശദീകരിച്ചു തരുന്നില്ല. തുടക്കം മുതൽ ഒടുക്കം വരെ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന കഥ ക്ലൈമാക്സിൽ ഒരു പ്രഹരത്തോടെ അവസാനിക്കുന്നു. ഒറ്റ നോട്ടത്തിൽ യാതൊരു വിധ കാര്യ കാരണങ്ങളോ വിശദീകരണങ്ങളോ തരാതെ സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ മൊത്തത്തിൽ തെറ്റുന്നു. അതാണ് യഥാർത്ഥ മുന്നറിയിപ്പ്- പ്രേക്ഷകന്റെ പ്രതീക്ഷകളെയല്ല സിനിമ എന്ന് വിളിക്കുന്നത് എന്ന മുന്നറിയിപ്പ്. പ്രേക്ഷകന്റെ പ്രതീക്ഷയുടെ പാളങ്ങളിൽ കൂടി ലക്ഷ്യ സ്ഥാനത്തെത്തുന്ന കഥന രീതി ഈ സിനിമയിലില്ല എന്നത് കൊണ്ട് തന്നെ ചിലർക്കെങ്കിലും ഈ സിനിമ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന ചോദ്യം ഉയരാം. എന്നാൽ മറുപക്ഷത്ത് ഈ സിനിമയെ വിചാരണ ചെയ്യാൻ താൽപ്പര്യം കാണിക്കുന്നവർക്ക് സിനിമ ഒരുപാട് മാനങ്ങളും ചിന്തകളും നൽകുകയാണ് ചെയ്യുന്നത്. ഈ സിനിമയുടെ ആസ്വാദനം അവർക്ക് മാത്രമാണ് ലഭിക്കുകയുമുള്ളൂ.
കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ എല്ലായിടത്തും സംഭവിക്കുന്നുണ്ട്. സിനിമയിലും അതു സംഭവിച്ചു തന്നെയേ മതിയാകൂ. വ്യക്തമായ സംഭാഷണങ്ങളും രംഗ വിശദീകരണങ്ങളും കൊണ്ട് കഥ പറയുന്ന രീതികൾ മലയാള സിനിമയിലായിരിക്കാം ഒരു പക്ഷേ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടാകു ക. അങ്ങിനെയെങ്കിൽ 'മുന്നറിയിപ്പ്' തന്നെയായിരിക്കാം അതിന്റെ ആദ്യ അപവാദവും. ന്യൂ ജനറേഷൻ സിനിമകളിൽ വിദേശ സിനിമകളുടെ സ്വാധീനം കടന്നു വന്നിട്ടുണ്ടെന്നാണ് പൊതു നിരീക്ഷണമെങ്കിലും അത് സിനിമയുടെ എല്ലാ അവതരണ തലങ്ങളിലും ചെന്നെത്തിയിട്ടില്ല എന്നതാണ് സത്യം. അതേ സമയം ഒരു ന്യൂ ജനറേഷൻ സിനിമ അല്ലാതിരുന്നിട്ടു കൂടി 'മുന്നറിയിപ്പി'ൽ അത്തരത്തിലുള്ള എല്ലാ അവതരണ സാധ്യതകളും വേണ്ട വിധം ചൂഷണം ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ബിംബാത്മകത തുളുമ്പുന്ന ചലന ദൃശ്യങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് കൊണ്ട് ടൈറ്റിലുകൾ തെളിയിക്കുകയും , തുടക്കം മുതൽ ഒടുക്കം വരെ തിരക്കഥാ വേഗത്തിൽ മിതത്വം പാലിച്ചു കൊണ്ട്, ലളിതമായ കട്ടുകൾ കൊണ്ട് വൃത്തിയായി ചിത്ര സംയോജനം നടത്തി ക്ലൈമാക്സിലേക്ക് കഥയുടെ മുഴുവൻ വേഗത്തെയും പൊടുന്നനെ സന്നിവേശിപ്പിക്കുന്നതുമായ രീതികളെല്ലാം അതിന്റെ ചില പുതുമയേറിയ ഉദാഹരണങ്ങൾ മാത്രം.
ഒരു ത്രില്ലർ സിനിമക്ക് വേണ്ട പശ്ചാത്തല സംഗീതം സിനിമയിൽ ഒരുക്കപ്പെട്ടില്ല. ബിജിബാലിന്റെ സംഗീതം വയലിന്റെ ആവർത്തന വിരസമായ ശബ്ദത്തിൽ മാത്രം കുരുങ്ങിക്കിടന്നു. സ്വതവേ വേഗം കുറച്ചു കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്ന കഥാഗതിയിൽ ഈ സംഗീതം അളവിൽ കൂടുതലായി ചേരുന്നതിനാൽ സിനിമക്ക് ഇഴച്ചിൽ സംഭവിക്കുന്നു. 'ദയ' എന്ന തന്റെ ആദ്യ സംവിധാന സംരഭത്തിൽ സണ്ണി ജോസഫായിരുന്നു വേണുവിന്റെ ച്ഛായാഗ്രാഹകൻ. രണ്ടാമത്തെ സിനിമയിൽ ആ വേഷം വേണു തന്നെ നിർവ്വഹിക്കുമ്പോൾ വേണു ഇതിനു മുൻപേ ച്ഛായാഗ്രഹണം നിർവ്വഹിച്ച സിനിമകളേക്കാൾ മികച്ച ഒന്നിനെ പ്രേക്ഷകൻ പ്രതീക്ഷിക്കരുത്. മറിച്ച് കഥാകൃത്തും സംവിധായകനുമായ തന്റെ ക്യാമറ കാഴ്ച അതേ പടി ഒട്ടും കൂടാതെയും കുറയാതെയും അവതരിപ്പിക്കാനുള്ള ഒരു ആവിഷ്ക്കർത്താവിന്റെ പൂർണ്ണ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുക മാത്രമാണ് വേണു ചെയ്തീരിക്കുന്നത് എന്ന് മാത്രം മനസിലാക്കുക. അത് കൊണ്ട് തന്നെ തുടക്കം മുതൽ ഒടുക്കം വരെ ഈ സിനിമ പരിപൂർണ്ണമായും സംവിധായകന്റെ മാത്രമാണ്. തിയേറ്റർ വിടുന്നതിനു ശേഷമാണ് സിനിമ പ്രേക്ഷകന്റെ കൂടി ആണോ അല്ലയോ എന്ന് ചിന്തിക്കാനുള്ള അവസരം പോലും സംവിധായകൻ തരുന്നത്.
ക്യാമറാ ഗിമ്മിക്കുകളില്ലാതെ ലളിതമായ ദൃശ്യാവിഷ്ക്കാരം കൊണ്ട് കഥ പറയുമ്പോൾ തീർച്ചയായും മനോഹരമായ സംഭാഷണങ്ങളുടെ ആവശ്യകത ഏറുകയാണ്. സിനിമയിലെ ഈ ആവശ്യകത നൂറു ശതമാനവും നീതിയോടെ അവതരിപ്പിക്കാൻ തിരക്കഥാകൃത്തായ ഉണ്ണി ആർ ന് സാധിച്ചിട്ടുണ്ട്. ലളിതമായ കഥാപാത്ര സംഭാഷണങ്ങളിൽ കൂടെ വലിയ ചിന്തകൾ കടത്തി വിടുന്ന തരത്തിലായിരുന്നു തിരക്കഥാ സഞ്ചാരം. ഒരേ സമയം ദാർശനികതയും നിഗൂഡതയും ആകാംക്ഷയും നിറയുന്ന കഥാപരിസരമാണ് അതിനായി കേന്ദ്ര കഥാപാത്രമായ സി. കെ രാഘവന് തിരക്കഥാകൃത്ത് സൃഷ്ടിച്ചു കൊടുത്തിരിക്കുന്നത് എന്ന് പറയാം. സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകനെ കൊണ്ട് പുറകോട്ട് ചിന്തിപ്പിക്കാനും ദുരൂഹതകളുടെ കെട്ട് സ്വയമേ അഴിക്കാനും പാകത്തിൽ പല സൂചനകളും കഥാവഴികളിൽ എഴുത്തുകാരൻ ബുദ്ധിപരമായി വിതറിയിട്ടുണ്ട്. അത് കാണാതെയും, ചിന്തിക്കാതെയും പോകുന്ന പ്രേക്ഷകന് മുന്നിൽ മുന്നറിയിപ്പ് എന്ന സിനിമ തീർത്തും പരാജയം തന്നെയാകും.
സി കെ രാഘവൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ പ്രകടനം മുൻകാല മമ്മൂട്ടി സിനിമകളിലൊന്നും കാണാത്ത വിധം അവിസ്മരണീയമായിരുന്നു എന്ന് അവകാശപ്പെടാനാകില്ല. അതേ സമയം സമീപ കാല മമ്മൂട്ടി സിനിമകളെ വച്ച് നോക്കുമ്പോൾ സി കെ രാഘവനെ എല്ലാ അർത്ഥ തലങ്ങളിലും മനോഹരമായി അവതരിപ്പിക്കാൻ മമ്മൂട്ടിയിലെ നടന് കഴിഞ്ഞിട്ടുമുണ്ട്. മലയാളി നായികാ സങ്കൽപ്പങ്ങളെ പാടെ തകർത്തു കൊണ്ട് സിനിമാ പ്രവേശം നടത്തിയ നടിയാണ് അപർണ്ണാ ഗോപിനാഥ്. ആ ധാരണ തിരുത്താതെ, കൂടുതൽ ശക്തമായി മലയാള സിനിമയിൽ തുടരുകയാണ് തന്റെ ലക്ഷ്യം എന്ന് അഞ്ജലി അറക്കൽ എന്ന കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കുന്നതിലൂടെ അപർണ്ണാ ഗോപിനാഥ് തെളിയിക്കുന്നുണ്ട്.
തീ പാറുന്ന സംഭാഷണ ശകലങ്ങളും ഇടിവെട്ട് ഹീറോ പരിവേഷങ്ങളോടെയുള്ള കഥാപാത്രങ്ങളും രണ്‍ജി പണിക്കരിന്റെ തൂലികയിലൂടെ ഒരുപാട് തവണ പിറന്നു വീണിട്ടുണ്ട്. അന്നൊന്നും നമ്മൾ അറിയാതിരുന്ന അദ്ദേഹത്തിലെ നടനെ സമീപ കാലത്തായി ഇറങ്ങിയ ചില സിനിമകളിലൂടെ പല സംവിധായകരും പരിചയപ്പെടുത്തുകയുണ്ടായി. അക്കൂട്ടത്തിലെ അദ്ദേഹത്തിന്റെ ചെറുതെങ്കിലും മികച്ച മറ്റൊരു കഥാപാത്രം കൂടിയാണ് മുന്നറിയിപ്പിലെ ജേർണലിസ്റ്റ്. സ്ഥിരം കോമഡി വേഷങ്ങളിൽ പുതുമകളില്ലാതെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന കൊച്ചു പ്രേമനെയും സംവിധായകൻ വേണ്ട വിധം ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. നെടുമുടി വേണു, സൈജു കുറുപ്പ്, മുത്തുമണി, ശ്രീ രാമൻ, ജോയ് മാത്യു, ജോഷി മാത്യു, പ്രതാപ് പോത്തൻ, സുധീഷ് തുടങ്ങീ നിരവധി പേർക്ക് ഉചിതമായ കഥാപാത്രങ്ങൾ പകുത്തു കൊടുത്തതിൽ സംവിധായകൻ തന്നെയായിരിക്കാം മുഖ്യ പങ്ക് വഹിച്ചത്. സിനിമക്ക് അർഹ്യമായ വാണിജ്യ മൂല്യം നേടിക്കൊടുക്കുന്നതിൽ പ്രിഥ്വി രാജിന്റെ അതിഥി വേഷം സഹായിച്ചെന്നു തന്നെ പറയാം. ചാക്കോച്ചൻ എന്ന കഥാപാത്രത്തെ സിനിമയിൽ അധികപ്പറ്റ് അല്ലാത്ത വിധം കുറഞ്ഞ സീനുകളിലൂടെ അവതരിപ്പിക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിക്കുമ്പോൾ കുറഞ്ഞ സീനുകളിലെ അനായാസ പ്രകടനം കൊണ്ടാണ് പ്രിഥ്വിരാജ് തന്റെ ദൗത്യം മനോഹരമാക്കിയത്.
തീ പാറുന്ന സംഭാഷണ ശകലങ്ങളും ഇടിവെട്ട് ഹീറോ പരിവേഷങ്ങളോടെയുള്ള കഥാപാത്രങ്ങളും രണ്‍ജി പണിക്കരിന്റെ തൂലികയിലൂടെ ഒരുപാട് തവണ പിറന്നു വീണിട്ടുണ്ട്. അന്നൊന്നും നമ്മൾ അറിയാതിരുന്ന അദ്ദേഹത്തിലെ നടനെ സമീപ കാലത്തായി ഇറങ്ങിയ ചില സിനിമകളിലൂടെ പല സംവിധായകരും പരിചയപ്പെടുത്തുകയുണ്ടായി. അക്കൂട്ടത്തിലെ അദ്ദേഹത്തിന്റെ ചെറുതെങ്കിലും മികച്ച മറ്റൊരു കഥാപാത്രം കൂടിയാണ് മുന്നറിയിപ്പിലെ ജേർണലിസ്റ്റ്. സ്ഥിരം കോമഡി വേഷങ്ങളിൽ പുതുമകളില്ലാതെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന കൊച്ചു പ്രേമനെയും സംവിധായകൻ വേണ്ട വിധം ഉപയോഗിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. നെടുമുടി വേണു, സൈജു കുറുപ്പ്, മുത്തുമണി, ശ്രീ രാമൻ, ജോയ് മാത്യു, ജോഷി മാത്യു, പ്രതാപ് പോത്തൻ, സുധീഷ് തുടങ്ങീ നിരവധി പേർക്ക് ഉചിതമായ കഥാപാത്രങ്ങൾ പകുത്തു കൊടുത്തതിൽ സംവിധായകൻ തന്നെയായിരിക്കാം മുഖ്യ പങ്ക് വഹിച്ചത്. സിനിമക്ക് അർഹ്യമായ വാണിജ്യ മൂല്യം നേടിക്കൊടുക്കുന്നതിൽ പ്രിഥ്വി രാജിന്റെ അതിഥി വേഷം സഹായിച്ചെന്നു തന്നെ പറയാം. ചാക്കോച്ചൻ എന്ന കഥാപാത്രത്തെ സിനിമയിൽ അധികപ്പറ്റ് അല്ലാത്ത വിധം കുറഞ്ഞ സീനുകളിലൂടെ അവതരിപ്പിക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിക്കുമ്പോൾ കുറഞ്ഞ സീനുകളിലെ അനായാസ പ്രകടനം കൊണ്ടാണ് പ്രിഥ്വിരാജ് തന്റെ ദൗത്യം മനോഹരമാക്കിയത്.
ആകെ മൊത്തം ടോട്ടൽ = ഒറ്റ നോട്ടത്തിൽ പ്രേക്ഷകനെ കബളിപ്പിക്കുന്ന സിനിമയായി വിലയിരുത്താൻ തോന്നിപ്പിക്കുകയും യഥാർത്ഥത്തിൽ മലയാളി പ്രേക്ഷകന് പരിചയമില്ലാത്ത കഥന രീതിയിലൂടെ കഥ പറഞ്ഞു ചിന്തിപ്പിക്കുന്ന ഒരു വ്യത്യസ്ത സിനിമ എന്ന് പറയിപ്പിക്കുകയും ചെയ്യുന്ന സിനിമ. ചില്ലറ സീനുകളിലെ ഇഴച്ചിലുകൾ ഒഴിവാക്കി നോക്കിയാൽ ഇത് വരെ ആരും പറയാത്ത രീതിയിൽ കഥ പറഞ്ഞ ഒരു സസ്പെന്സ് ത്രില്ലർ സിനിമ എന്ന് നിസ്സംശയം പറയാം.
* വിധി മാർക്ക്= 7/10
-pravin-



.jpg)




















.jpg)









