Tuesday, May 5, 2015

എന്നും എപ്പോഴും ഇങ്ങിനെ തന്നെ പോയാ മത്യോ സത്യേട്ടാ ?

സത്യൻ അന്തിക്കാട് സിനിമകളിൽ നിന്ന് ആളുകൾക്ക് പലതും പ്രതീക്ഷിക്കാം. നല്ല  തമാശകൾ , കുടുംബ കഥ, പാട്ടുകൾ,  നന്മ നിറഞ്ഞ  കഥാപാത്രങ്ങൾ, ഹാസ്യാത്മക സാമൂഹിക വിമർശനം, ഗ്രാമാന്തരീക്ഷം   അങ്ങിനെ പലതും പ്രതീക്ഷിക്കാം. തെറ്റ് പറയാനാകില്ല. കാരണം നമുക്കിടയിലെ സാധാരണക്കാരെയും അവരുടെ ചുറ്റുപാടുകളെയും ചുറ്റിപ്പറ്റിയുള്ള കഥകളാണ് കാലങ്ങളായി തന്റെ സിനിമയിലൂടെ സത്യൻ അന്തിക്കാട് അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. പക്ഷേ ഏതൊരു സംവിധായകനും ഒരു ഘട്ടം കഴിഞ്ഞാൽ ഒരേ പോലെയുള്ള കഥകളും കഥാപാത്രങ്ങളും കഥാ പശ്ചാത്തലവുമെല്ലാം   ഒഴിവാക്കി കൊണ്ട് അല്ലറ ചില്ലറ പരീക്ഷണങ്ങൾക്കൊക്കെ  മുതിരും. പുള്ളിക്ക് പക്ഷേ ഇപ്പോഴും അതിനത്ര വലിയ  താൽപ്പര്യമില്ല. ഇടക്കാലത്ത് തന്റെ സിനിമകളിലെ സ്ഥിരം നടീ നടന്മാരെയും ആ പഴയ ഗ്രാമാന്തരീക്ഷവുമൊക്കെ വിട്ടു കൊണ്ട് പുതുതലമുറയിലെ നല്ല നടന്മാരെ വച്ച് രണ്ടു സിനിമകൾ ചെയ്തു നോക്കി എന്നതൊഴിച്ചാൽ  തന്റെ സിനിമയിൽ കാര്യപ്പെട്ട മാറ്റങ്ങൾ വരുത്താൻ പുള്ളി ശ്രമിച്ചില്ല എന്ന് പറയുന്നതാകും ഉചിതം.  കുടുംബ സമേതം കാണാൻ പറ്റുന്ന നിരുപദ്രവകാരികളായ സിനിമകളാണ് പുള്ളി ചെയ്തിട്ടുള്ളത് എന്നത് മാത്രമാണ് ഇക്കാര്യത്തിലുള്ള ഒരു ആശ്വാസം. സംഗതി ഇങ്ങിനെയൊക്കെയെങ്കിലും എന്നും എപ്പോഴും എല്ലാ കാലത്തും  സത്യൻ അന്തിക്കാട് സിനിമ റിലീസാകുന്നു എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു വലിയ പ്രതീക്ഷയാണ്. ഇത്തവണ എന്തെങ്കിലുമൊക്കെ കാര്യമായ മാറ്റങ്ങളുള്ള  ഒരു കഥ പറയാനുണ്ടാകും എന്ന പ്രതീക്ഷ. മലയാളിക്ക് അത്രക്കും വിശ്വാസവും പ്രതീക്ഷയുമാണ്  സത്യൻ അന്തിക്കാട് എന്ന സംവിധായകനിൽ. എന്നാൽ പ്രേക്ഷകരുടെ ഈ വിശ്വാസത്തെയും പ്രതീക്ഷയേയും  കഴിഞ്ഞ കുറച്ചു കാലങ്ങളായി സത്യൻ അന്തിക്കാട്  ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണ്  എന്നും എപ്പോഴും എന്ന സിനിമ കൂടി കണ്ട്‌ തിയേറ്റർ വിടുമ്പോൾ. 

എന്താണീ സിനിമയുടെ കഥ എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ പറയാം എന്നതാണ് ആശ്വാസം. അഡ്വക്കേറ്റ് ദീപയുടെ ഒരു ഇന്റർവ്യൂ വേണം വനിതാ രത്നം മാസികയുടെ വാർഷിക  പതിപ്പിലേക്ക്. അതിനു വേണ്ടി വനിതാ രത്നം സ്റ്റാഫ് റിപ്പോർട്ടർ വിനീത് എൻ പിള്ള  ഓടുന്ന ഓട്ടവും അനുഭവിക്കുന്ന കഷ്ടപ്പാടുകളുമാണ്  ഈ സിനിമയുടെ പ്രധാന കഥ. അതിനിടയിലേക്ക്  പഴയ കാല സത്യൻ അന്തിക്കാട് സിനിമകളിൽ നമ്മൾ കണ്ടു 'മറന്നിട്ടില്ലാത്ത' മനോഹര കഥാപാത്രങ്ങളുടെ പുന സൃഷ്ടികളും സമാന കഥാ സാഹചര്യങ്ങളുമെല്ലാം കടന്നു വരുന്നു. ഒരിക്കലും ഈ സിനിമ പ്രേക്ഷകനെ കടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. സത്യൻ അന്തിക്കാട് എന്ന സംവിധായകന്റെ കഴിവിനെ പറ്റിയും സംശയമില്ല. കണ്ടിരിക്കാൻ പോലും സാധിക്കാത്ത, അത്ര മേൽ പ്രേക്ഷകനെ വെറുപ്പിക്കുന്ന മോശം സിനിമകൾ കണ്ടു വട്ടായ സാധാരണക്കാരായ ഏതൊരു പ്രേക്ഷകനും ഈ സിനിമയെ ഏറ്റവും മോശം സിനിമയായി  വിലയിരുത്തുമായിരിക്കില്ല. പകരം പണ്ടൊക്കെ കണ്ടിരുന്ന പോലത്തെ  കഥയും കാമ്പുമുള്ള  ഒരു നല്ല സത്യൻ അന്തിക്കാട് സിനിമയല്ല എന്ന് സ്നേഹത്തോടെ  തുറന്നു പറയുമെന്നു മാത്രം. 

മഞ്ജു വാര്യർ എന്ന നടിയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്തുമായിക്കോട്ടെ സിനിമയിൽ  ഭർത്താവിൽ നിന്നും പീഡനം ഏറ്റു വാങ്ങേണ്ടി വരുന്ന  സ്ത്രീ കഥാപാത്രങ്ങളെല്ലാം മഞ്ജു വാര്യർ ചെയ്താലേ നന്നാകൂ എന്നുള്ള ധാരണ ശരിയല്ല. അതൊരു ചീപ് മാർക്കെറ്റിംഗ് ടെക്നിക് മാത്രമാണ്. ഒരു നടിക്ക് അത്തരം കഥാപാത്രങ്ങൾ യാദൃശ്ചികമായി കിട്ടുന്നതല്ലേ എന്ന സംശയത്തിന് അത്ര പ്രസക്തിയില്ല എന്ന് മനസ്സിലാക്കാൻ  മഞ്ജു വാര്യരുടെ കഴിഞ്ഞ രണ്ടു സിനിമകളിലെയും സംഭാഷണങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. ഹൌ ഓൾഡ്‌ ആർ യു സിനിമയിൽ ഒരു വീട്ടമ്മയിൽ നിന്നും സമൂഹത്തെ മൊത്തത്തിൽ inspire ചെയ്യിക്കാൻ പാകത്തിലുള്ള ഒരു കഥാപാത്ര സൃഷ്ടി നടത്താൻ രോഷൻ ആണ്ട്രൂസ്-ബോബി-സഞ്ജയ്‌ ടീമിന് സാധിച്ചെങ്കിലും അവിടെയും ആ നടിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പല  പ്രശ്നങ്ങളുമായും സമാനത പുലർത്തുന്ന സാഹചര്യങ്ങളിൽ കൂടിയാണ് കഥയെ വികസിപ്പിച്ചെടുക്കുന്നതും അതിനോടെല്ലാം മറുപടിയെന്നോണമുള്ള സംഭാഷണങ്ങൾ അവരെ കൊണ്ട് പറയിപ്പിക്കുന്നതും. വിവാഹ മോചിതരായ ഒരുപാട് നടികൾ ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അവർക്കാർക്കും ഒരു സംവിധായകരും  കൊടുക്കാതിരുന്ന  നിരവധി അവസരങ്ങൾ ആണ് മഞ്ജു വാര്യർക്ക് സിനിമയിലൂടെ തന്റെ വ്യക്തി ജീവിതത്തിലെ വില്ലന്മാർക്കുള്ള മറുപടി കൊടുക്കാനായി ചില സംവിധായകർ ഒരുക്കി കൊടുക്കുന്നത്. അതിന്റെ ചട്ടുകം പോലെ പ്രവർത്തിക്കാതിരിക്കാൻ കുറഞ്ഞ പക്ഷം മഞ്ജു വാര്യരെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നു. 

സ്ത്രീപക്ഷ സിനിമകൾ എന്ന വ്യാജേന പുറത്തിറങ്ങിയ ചില  സിനിമൾ  സ്ത്രീ കഥാപാത്രങ്ങൾക്ക്  ഓവർ  ബിൽഡ് അപ് കൊടുത്ത് കൊണ്ട് സിനിമയുടെ വിജയത്തിനായി  മാർക്കെറ്റിംഗ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇവിടെ ഈ സിനിമയിൽ മഞ്ജു വാര്യരെ അതിനു വേണ്ടിയാണോ ഉപയോഗിച്ചത് എന്ന് സംശയിച്ചാൽ തെറ്റ് പറയാനില്ല. സിനിമയിലെ  രണ്ടു പ്രധാന സ്ത്രീ കഥാപാത്രങ്ങളെ തന്നെ  എടുത്തു നോക്കുക. മഞ്ജു വാര്യരുടെ അഡ്വക്കേറ്റ് ദീപ എന്ന കഥാപാത്രം  ഭർത്താവിൽ നിന്നും അകന്നു കഴിയുന്നു. വളരെ ചുരുങ്ങിയ വാക്കുകളാൽ കുറ്റം മുഴുവനും ഭർത്താവിന്റെ ആണെന്ന് പ്രേക്ഷകരെ പറഞ്ഞു  ബോധിപ്പിക്കുന്നു. പല പല സീനുകളിലായി ഭർത്താവ് ക്രൂരനാണെന്നും തന്നെ ദ്രോഹിക്കുക എന്നത് മാത്രമാണ് ഭർത്താവിന്റെ ഉദ്ദേശ്യം എന്നും പറയുന്നു. അവർ തമ്മിലുണ്ടായ പ്രശ്നം എന്താണെന്ന് വ്യക്തമാക്കാതെ തന്നെ ആ സ്ത്രീയുടെ കൂടെയാണ് ന്യായം എന്ന് വരുത്തി തീർക്കുക മാത്രമാണ് തിരക്കഥാകൃത്ത്  ചെയ്യുന്നത്. സിനിമയിൽ ദീപയുടെ (മഞ്ജു വാര്യർ) മുൻകാല ഭർത്താവ് വീണ്ടും വിവാഹിതനായ ശേഷവും അവരെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറയുന്നുണ്ട്. അതിന്റെ ഭാഗമായാണ് മകളെ അയാൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് പോലും. പുള്ളിയുടെ രണ്ടാം ഭാര്യയുടെ മുഖത്ത് പോലും ദീപയോടും കുഞ്ഞിനോടുമുള്ള സ്നേഹമാണ് കാണാൻ കഴിയുക. രണ്ടാം ഭാര്യയുടെ മുഖത്ത് പോലും ഭർത്താവിന്റെ ഭാഗത്താണ് തെറ്റെന്നുള്ള ഭാവം വരുത്തി തീർക്കാൻ സംവിധായകനടക്കമുള്ളവർ നന്നായി ശ്രമിച്ചു കണ്ടു. അതോടു കൂടെ തീർത്തും ഏകപക്ഷീയമായി കൂടുതൽ വിശദീകരണങ്ങളില്ലാതെ തന്നെ ദീപ ന്യായീകരിക്കപ്പെടുന്നു. പ്രേക്ഷകന് അതാലോചിച്ച് കഷ്ടപ്പെടേണ്ടി വരില്ല.  

പിന്നെയുള്ള മറ്റൊരു സ്ത്രീ കഥാപാത്രമാണ് ലെന അവതരിപ്പിക്കുന്ന ഫറാ. ദീപയുടെ അടുത്ത സുഹൃത്തായ ഫറാ യാഥാസ്ഥിതിക മുസ്ലീം കുടുംബാന്തരീക്ഷത്തിൽ നിന്ന് ഏറെ മാറി നടക്കുന്ന സ്വഭാവക്കാരിയാണ് എന്ന് വേഷ ഭൂഷാദികളിൽ നിന്നും വ്യക്തമാണ്. തെറ്റില്ല അതൊന്നും. പക്ഷേ, ഫറാ നീ ഹാപ്പിയല്ലേ എന്ന് ദീപ ചോദിക്കുമ്പോൾ ഫറാ പറയുന്ന ഒരു സംഗതിയുണ്ട്. ഹാപ്പിയാണ് ...എന്നെക്കാൾ ഹാപ്പി ഇപ്പോൾ റഫീഖ് ആണ് എന്നായിരുന്നു ഫറായുടെ മറുപടി. കാരണം മറ്റൊന്നുമല്ല റഫീഖിന് ഇപ്പോൾ ഒരു ഗേൾ ഫ്രെണ്ട് ഉണ്ട്. ഞങ്ങളുടെ സമുദായത്തിൽ ഇതൊക്കെ ആകാം എന്നാണ് ഫറാ പറയുന്ന ന്യായീകരണം. തെറ്റിദ്ധാരണാജനകമായ ആശയങ്ങൾ  സിനിമയിലെ കഥാപാത്ര സംഭാഷണങ്ങളിലൂടെ പടർത്താൻ ഈ കാലത്തും ചില സിനിമാക്കാർ ശ്രമിക്കുന്നുണ്ടല്ലോ എന്നാലോചിച്ചപ്പോൾ അതിശയം തോന്നിപ്പോയി. നെയ്ച്ചോറും കോഴി ബിരിയാണിയും ബീഫുമടങ്ങുന്ന ഭക്ഷണങ്ങൾ തുടങ്ങി മദ്യത്തെയും ഭാഷയെയും വേഷത്തെയും സംസാര ശൈലിയേയും   വരെ  ക്ലീഷേ  കഥാപാത്രങ്ങളിലൂടെ  സമുദായവത്ക്കരിക്കാൻ ശ്രമിച്ച അതേ  സിനിമാക്കാരുടെ പിൻഗാമികൾ  തന്നെയാണ് ഇവിടെ ഈ സിനിമയിൽ ഭർത്താക്കന്മാർക്ക്  ഗേൾ ഫ്രെണ്ട് ആകാം അതെല്ലാം മതം അനുവദിക്കുന്ന കാര്യങ്ങളാണെന്ന് വളച്ചൊടിച്ചു പറയുന്നതും അതിനനുസൃതമായ കഥാപാത്ര സൃഷ്ടികൾ നടത്തുന്നതും. 

ഇതിലെ മറ്റൊരു തമാശ എന്താണെന്ന് വച്ചാൽ  സ്ത്രീയെ സർവ്വ  സ്വതന്ത്രയായ വ്യക്തിത്വങ്ങൾ ആയി കാണിക്കുന്നതിലൂടെയാണ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കുന്നത്  എന്നതാണ്. ഫറാ സ്വന്തമായി ബിസിനസ്‌ നടത്തുന്നതും അതിനായി ദൂര ദേശങ്ങളിലേക്ക് ഒറ്റക്ക് സഞ്ചരിക്കുന്നതായും പറയുന്നതിനെ സ്ത്രീ ശാക്തീകരണമെന്ന വ്യാജേന കാണാൻ സാധിക്കുമ്പോഴും അടിസ്ഥാനപരമായി പുരുഷനെ പോലെ തന്നെ ഒരു സ്ത്രീക്ക് അവരുടെ കുടുംബത്തോട് ഉണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെ നിസ്സാരവാത്ക്കരിക്കുന്ന നിലപാടുകൾ ആണ് ഫറയിലൂടെ  സിനിമ പുറന്തള്ളുന്നത്. സ്വന്തം മക്കളെ കാണാനും നോക്കാനും സമയമില്ല, അവർക്കിപ്പോൾ ഉപ്പൂപ്പയെയും ഉമ്മൂമ്മയെയും മതി എന്ന് വലിയ ആശ്വാസത്തോടെ പറയുന്ന ഫറ  ഭർത്താവുമായുള്ള അസ്വാരസ്യങ്ങൾ അയാളുടെ പുതിയ ഗേൾ ഫ്രണ്ട് നിമിത്തം സംഭവിച്ചതെന്ന് പ്രേക്ഷകനെ കൊണ്ട് ഊഹിപ്പിച്ചെടുപ്പിക്കുന്നു. അതോടെ ഫറ എന്ന സ്ത്രീ കഥാപാത്രവും ഏക പക്ഷീയമായി ന്യായീകരിക്കപ്പെടുന്നു. ഇതിൽപ്പരം ഇനിയെന്ത് സ്ത്രീ പക്ഷം എന്ത് സ്ത്രീ ശാക്തീകരണം എന്നാണ് സിനിമയിലെ പ്രധാനപ്പെട്ട രണ്ടു സ്ത്രീ കഥാപാത്രങ്ങളിലൂടെ സംവിധായകനും തിരക്കഥാകൃത്തും സ്ഥാപിച്ചെടുക്കുന്നത്. 

പ്രേക്ഷകരുടെ തുറന്നു പറച്ചിലുകളെയും വിമർശനങ്ങളെയും  സഹിഷ്ണുതയോടെ നോക്കി കാണാനും മനസിലാക്കാനും  സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകർ ശ്രമിക്കേണ്ടതുണ്ട്.  തന്റെ സിനിമയെ  മോശമെന്ന് വിമർശിക്കുന്നവരെയെല്ലാം മൊത്തത്തിൽ മലയാള സിനിമയുടെ  ശത്രുക്കളായും നിലവാരമില്ലാത്ത കലാസ്വാദകാരായും  മുദ കുത്തി  കൊണ്ട് ഈ അടുത്ത് സത്യൻ അന്തിക്കാട് മാതൃഭൂമിയിൽ എഴുതിയ ലേഖനം അസഹിഷ്ണുതയുടെ കൊടുമുടിയിൽ കയറി ചിന്തിച്ചു കൂട്ടിയതാണ് എന്ന് പറയേണ്ടി വരും. സ്വന്തം സിനിമാ പാരമ്പര്യവും മഹത്വവും കൊട്ടിഘോഷിച്ചു കൊണ്ടുള്ള ലേഖനങ്ങൾ മുഖ്യധാര പത്ര മാധ്യമങ്ങളെന്നു വിശേഷിപ്പിക്കുന്ന ഇവിടത്തെ പത്ര മാധ്യമങ്ങളിൽ അച്ചടിക്കാൻ കൊടുക്കുന്നതിനു മുൻപ് സത്യൻ അന്തിക്കാട് തന്റെ തന്നെ ഭൂത കാല സിനിമകളെയും വർത്തമാന സിനിമകളെയും കുറിച്ച് നന്നായി ഒന്ന് പഠിക്കുക. സിനിമ ചെയ്യാനും തിരക്കഥ എഴുതാനും അറിയുന്നവർക്കും കലാ രംഗത്ത് എന്തെങ്കിലുമൊക്കെ പ്രതിഭാത്വം തെളിയിച്ചവർക്കും മാത്രമേ ഒരു സിനിമയെ ആസ്വദിക്കാനും നിരൂപിക്കാനും അവകാശമുള്ളൂ എന്ന് പറയുന്നത് തന്നെ ഒരു തരം ഫാസിസ്റ്റ്  കലാചിന്തയാണ്. സ്വന്തം സൃഷ്ടികളെ പോലും  ഏറ്റവും കൂടുതൽ വിമർശനാത്മകമായി നിരീക്ഷിക്കാനും പഠിക്കാനും സാധിക്കുന്നവനാണ് ഒരു മികച്ച കലാകാരൻ. ആസ്വാദകരും നിരൂപകരും അതിലേക്കുള്ള ചില ചൂണ്ടി കാണിക്കലുകൾ നടത്തുന്നു എന്ന് മാത്രം. അവർ സിനിമയുടെ ശത്രുക്കൾ അല്ല. സിനിമാ സ്നേഹികൾ മാത്രമാണ്. സിനിമയുടെ ശത്രുക്കൾ എല്ലാ കാലത്തും സിനിമക്കുള്ളിൽ തന്നെയാണ് ഉണ്ടായിട്ടുള്ളതും ഇപ്പോൾ ഉള്ളതും. പിന്നെ നല്ലതും ചീത്തതും എല്ലായിടത്തും ഉണ്ടെന്നത് പോലെ സിനിമാക്കാരുടെ ഇടയിലും നിരൂപകരുടെ കൂട്ടത്തിലും ഉണ്ടാകും. ഈ  ആപേക്ഷികതയെ മനസ്സിലാക്കിയാൽ ഒന്നിനെയും അടിച്ചധിക്ഷേപിക്കാൻ പിന്നെ തോന്നില്ല.  മലയാളിയുടെ പ്രിയ സത്യൻ അന്തിക്കാടിന് ഇനിയും സമയമുണ്ട് തിരിച്ചു വരാൻ.  

ആകെ മൊത്തം ടോട്ടൽ = പഴയ കാല സത്യൻ അന്തിക്കാട് സിനിമയിലെ പല രംഗങ്ങളെയും കഥാപാത്രങ്ങളെയും ഓർമ്മപ്പെടുത്തി കൊണ്ട് പ്രത്യേകിച്ച് വലിയ കഥാ ഉദ്ദേശ്യങ്ങൾ ഒന്നുമില്ലാതെ മഞ്ജു വാര്യർ എന്ന നടിക്ക് ചുറ്റും ഓടി നടക്കുന്ന കുറെ കഥാപാത്രങ്ങൾ അടങ്ങിയ ഒരു സിനിമ. ഒന്നും പ്രതീക്ഷിക്കാതെ കണ്ടാലും പ്രതീക്ഷിച്ചു കണ്ടാലും മനസ്സിന്റെ ഒരിടത്തു പോലും സ്പർശിക്കാൻ  സാധിക്കാതെ പോയ ഒരു നിർവ്വികാര സിനിമ. ജയ ചന്ദ്രന്റെ ശബ്ദത്തിലുള്ള നല്ല പാട്ടുകൾ,  കഥാപാത്രമായി മാറി കൊണ്ടുള്ള മോഹൻ ലാലിന്റെ അനായാസ  അഭിനയം എന്നിവയൊക്കെയാണ് സിനിമയിലെ പ്രതീക്ഷിക്കാതെ കിട്ടിയ രണ്ടു ബോണസുകൾ. സകുടുംബം കണ്ടിരിക്കാം എന്നത് മറ്റൊരു ആശ്വാസം. 

*വിധി മാർക്ക്‌ = 5/10 

-pravin- 

Sunday, April 5, 2015

NH 10 - സഞ്ചാര വീഥികളിൽ നമ്മൾ പേടിക്കേണ്ടതെന്ത് ?

പത്രമാധ്യമങ്ങളിലൂടെ പലപ്പോഴായി നമ്മൾ  കേട്ട് കൊണ്ടിരിക്കുന്ന ഒരു വാക്കാണ് അഭിമാനക്കൊല (Honor Killing). ചിലയിടങ്ങളിൽ ഇതിനെ ദുരഭിമാനക്കൊല എന്നും വിശേഷിപ്പിക്കുന്നു. അഭിമാനമായാലും ദുരഭിമാനമായാലും ഇതിൽ രണ്ടിലും പൊതുവായി നിറഞ്ഞു നിൽക്കുന്ന പദം കൊലപാതകത്തെ സൂചിപ്പിക്കുന്നതാണ്.  എന്താണ് ഈ അഭിമാനക്കൊല ? ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ കുടുംബത്തിന്റെയോ അഭിമാനക്ഷതത്തിന് കാരണമായ വ്യക്തിയെ അതാത് സമൂഹത്തിലെ / സമുദായത്തിലെ / കുടുംബത്തിലെ  ആളുകൾ ക്രൂരമായി കൊല ചെയ്യുന്നതിനെയാണ് അഭിമാനക്കൊല / ദുരഭിമാനക്കൊല എന്ന്   പറയുന്നത്.  കണക്കുകൾ പ്രകാരം വിവിധ  ഏഷ്യൻ പ്രദേശങ്ങളിലായി പ്രതിവർഷം 20,000 ത്തിലധികം സ്ത്രീകളാണ് ദുരഭിമാനക്കൊലക്ക് ഇരയാകുന്നത്. ഈ രീതിയിൽ  കൊല്ലപ്പെടുന്ന പുരുഷന്മാരുടെ എണ്ണം  താരതമ്യേന സ്ത്രീകളെ അപേക്ഷിച്ച് കുറവാണ്. 

സമൂഹത്തിൽ പടർന്നു കൊണ്ടിരിക്കുന്ന ഈ ഒരു ഭീകര വ്യവസ്ഥിതിയെ  ചില സിനിമകളിലെല്ലാം ചിത്രീകരിച്ചു കണ്ടിട്ടുണ്ട്. ഹബീബ് ഫൈസൽ സംവിധാനം ചെയ്ത് 2012 ൽ റിലീസായ Ishaqzaade യിൽ പ്രസ്തുത പ്രമേയം അവതരിപ്പിച്ചത് ചൌഹാൻ -ഖുറേഷി സമുദായങ്ങൾ തമ്മിലുള്ള വൈരാഗ്യ കഥയുടെ പശ്ചാത്തലത്തിലാണ്. വ്യത്യസ്ത സമുദായങ്ങളിൽ പെട്ട നായികയും നായകനും പരസ്പ്പരം പ്രണയിക്കുന്നത് അംഗീകരിക്കാനാകാതെ ഇരുവരെയും കൊന്നു തള്ളാൻ തീരുമാനിക്കുന്ന കുടുംബാംഗങ്ങളെ ആ സിനിമയിൽ നമുക്ക് കാണാൻ സാധിക്കും. സിനിമയിലെ കഥയ്ക്ക് സമാനമായ നിരവധി സംഭവങ്ങൾ ഇന്ത്യയിലുടനീളം നടക്കുന്നുണ്ട് എന്ന സൂചനകൾ കഥാവസാനം പ്രേക്ഷകരുമായി പങ്കു വക്കുന്നു എന്നതൊഴിച്ചാൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന വിഷയം വേണ്ട വിധത്തിൽ ചർച്ച ചെയ്യാൻ Ishaqzaade ക്ക് സാധിച്ചോ എന്ന കാര്യത്തിൽ തർക്കങ്ങൾ ഉന്നയിക്കപ്പെടാം. എന്നാൽ NH 10 ലേക്ക് വരുമ്പോൾ സമാന വിഷയം യാഥാർത്ഥ്യ ബോധത്തോടെ ചർച്ച ചെയ്യാൻ പാകത്തിൽ തന്റെ സിനിമയിലൂടെ  അവതരിപ്പിച്ചു ഫലിപ്പിക്കാൻ  സംവിധായകനായ നവ്ദീപ് സിംഗിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു വിധ തർക്കവുമില്ല. അത് കൊണ്ട് തന്നെ വെറുമൊരു ത്രില്ലർ റോഡ്‌ മൂവിയായി മാത്രം NH 10 വിലയിരുത്തുകപ്പെടുകയുമില്ല. 

ജാതി വ്യവസ്ഥയോളം സമൂഹത്തിൽ ഭീകരത സൃഷ്ടിക്കുന്ന മറ്റൊരു സംഗതിയുണ്ടോ എന്ന് ചിന്തിച്ചു പോകുന്ന തരത്തിലാണ് സുദീപ് ശർമ്മ  NH 10 ന്റെ സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. ജാതി ചിന്ത മനുഷ്യനെ മനുഷ്യനല്ലാതാക്കുക തന്നെ ചെയ്യും എന്നതിന് ഉദാഹരണങ്ങളാണ് ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ അരങ്ങേറുന്ന ദുരഭിമാനക്കൊലകൾ. അതിന്റെ ഭീകരത  സിനിമയിലെ ചില സീനുകളിലൂടെ  വ്യക്തമാക്കപ്പെടുമ്പോൾ  ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ  നിരീക്ഷണത്തെ നമ്മൾ ഏത് അർത്ഥത്തിൽ  ഉൾക്കൊള്ളണമായിരുന്നു  എന്ന ആശയക്കുഴപ്പത്തിൽ അകപ്പെട്ടു പോകുന്നുണ്ട്. നഗരത്തിൽ  പണക്കൊഴുപ്പിന്റെ  ദുഷിപ്പ്‌ എന്ന പോലെ ഗ്രാമങ്ങളിൽ കടുത്ത ജാതി വ്യവസ്ഥയാണ്  അരാഷ്ട്രീയതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നത്.  കോർപ്പറേറ്റ് നഗരത്തിലെ ജോലി തിരക്കുകൾക്കിടയിൽ വിവാഹ ജീവിതം ആസ്വദിക്കാനാകാതെ വീർപ്പു മുട്ടുന്ന   നായകന്റെയും നായികയുടെയും  വിവിധ അവസ്ഥകളിൽ തുടങ്ങി   ആൾക്കൂട്ടങ്ങളുടെ ഇടയിൽ പോലും  സുരക്ഷിതത്വം അനുഭവപ്പെടാത്ത സ്ത്രീയുടെ മാനസികാവസ്ഥകളടക്കം പലതും  ചുരുങ്ങിയ സീനുകളിലൂടെ സംവിധായകൻ കാണിച്ചു തരുന്നുണ്ട് നമുക്ക്. ജോലിയുടെ ഭാഗമായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒറ്റക്ക് സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകളുടെ പ്രതിനിധിയായ മീര (അനുഷ്ക്ക ശർമ്മ) തന്റെ ബാഗിനുള്ളിൽ സദാ ഒരു റിവോൾവർ സൂക്ഷിച്ചു വക്കുന്ന സീൻ അത് വ്യക്തമാക്കുന്നതാണ്. പുറമേക്ക് എത്രയൊക്കെ ബോൾഡായ  സ്ത്രീയായാലും വേട്ട നായ്ക്കളാൽ ചുറ്റപ്പെടുമ്പോൾ അവൾ അലറുക തന്നെ വേണം  എന്നത് സ്ത്രീക്ക് പ്രകൃതി കൊടുത്ത ഒരു ക്ലീഷേ പ്രതികരണമാണ്. അതിവിടെയും തെറ്റിക്കപ്പെടുന്നില്ലെങ്കിലും   മനശക്തിയും വിവേക ബുദ്ധിയും  കൂടിയവൾ തന്നെയാണ് നായിക എന്ന് തെളിയിക്കുന്നതാണ് അനുഷ്ക്കയുടെ കഥാപാത്ര സവിശേഷതകൾ. 

നീതി നിയമ വ്യവസ്ഥകളുടെ കാവലാളുകൾ ആകേണ്ടവർ പോലും ജാതി ഭാഷയിൽ സംസാരിക്കുകയും ക്രിമിനലുകൾക്ക് അനുകൂലമായ  നിലപാട് എടുക്കുന്നതായും സിനിമ കാണിക്കുന്നുണ്ട്. ഭരണഘടനയും ജനാധിപത്യവുമെല്ലാം ഗുഡ്ഗാവിലെ അവസാനത്തെ മാൾ കാണുന്നിടം വരെയേയുള്ളൂ അതിനിപ്പുറമുള്ള  ഗ്രാമത്തിൽ  അതിനൊന്നും പ്രസകതിയില്ല, പകരം അവിടെ എല്ലാ  കാര്യങ്ങളും ജാതിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് തീരുമാനിക്കുന്നത് എന്നൊക്കെ നീണ്ട ക്ലാസ് എടുത്ത് കൊണ്ട് സംസാരിക്കുന്ന പോലീസിനെ സിനിമയിൽ കാണാൻ സാധിക്കും. ജാതി ചിന്തയും വിഭാഗീയതയും  ഒരു പ്രദേശത്തെ എപ്രകാരം  വിഴുങ്ങി കിടക്കുന്നു എന്ന് നോക്കൂ. ഗ്രാമത്തിലായാലും നഗരത്തിലായാലും ഇത്തരം വ്യവസ്ഥിതികൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത്  ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒരു  മികച്ച  ജനാധിപത്യ രാജ്യമെന്ന നിലയിൽ പ്രകീർത്തിക്കപ്പെടുന്ന ഇന്ത്യക്ക്  ലജ്ജിക്കാനും തലകുനിക്കാനുമുള്ള അവസരം മാത്രമേ നൽകുന്നുള്ളൂ  എന്ന് കൂടി നിരീക്ഷിക്കേണ്ടി വരും.  ഗ്രാമങ്ങളിലുള്ളവർ അത്ഭുതത്തോടെയും  അതിശയത്തോടെയും  നഗരത്തെ നോക്കി കാണുന്ന സമയത്ത് നഗര ജീവിതം മടുത്ത നഗരവാസികൾ ശാന്തിയും സമാധാനവും സ്വൈര്യവും തേടി ഗ്രാമങ്ങളിലേക്കാണ്  യാത്ര പോകുന്നത്. അത്തരം യാത്രകളിൽ  കണ്ടു പരിചയമില്ലാത്തതും കേട്ട് കേൾവിയില്ലാത്തതുമായ ക്രൂരതകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നാൽ, ജനാധിപത്യ രാജ്യത്താണല്ലോ നമ്മൾ ജീവിക്കുന്നത് എന്ന ധൈര്യത്തോടെ  അതിനെതിരെ പ്രതികരിക്കാൻ തുനിഞ്ഞാൽ,  നമ്മൾ തിരിച്ചറിയേണ്ടി വരുന്ന   അനേകം യാഥാർത്ഥ്യങ്ങളിൽ ചിലത് മാത്രമാണ്  NH 10 പങ്കു വക്കുന്നത്. ചിലത് മാത്രം. 

ആകെ മൊത്തം ടോട്ടൽ =  വെറുമൊരു  ത്രില്ലർ മൂവി എന്നതിലുപരി  ജനാധിപത്യ ഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ ഇന്നും നിലനിൽക്കുന്ന ജാതി വ്യവസ്ഥകളെയും അത് സൃഷ്ടിക്കുന്ന ഭീകരതയെയും തുറന്നു കാണിക്കുന്ന ഒരു സിനിമ എന്ന നിലയിൽ വിലയിരുത്തപ്പെടേണ്ട  സിനിമ കൂടിയാണ് NH 10.

*വിധി മാർക്ക്‌ = 7.5/10 

-pravin- 

Sunday, March 15, 2015

The Hunt - സമൂഹം ആരെയാണ് സത്യത്തിൽ വേട്ടയാടുന്നത്?

കുറ്റവാളികളെ  പൊതു ജനത്തിൽ നിന്ന് രക്ഷിച്ചെടുത്ത് സുഖകരമായ ജയിൽ വാസം ഒരുക്കുന്ന നിയമവും കോടതിയും നിലനിൽക്കുന്ന ഇന്നത്തെ സമൂഹത്തിൽ അതേ പ്രസക്തിയോടെ വിമർശനാത്മകമായി ചർച്ച ചെയ്യേണ്ട മറ്റൊരു വിഷയം കൂടിയുണ്ട്- വേട്ടയാടപ്പെടുന്ന കുറ്റാരോപിതർ. കുറ്റം എന്തെന്നോ അതാര് ചെയ്തെന്നോ അറിയാൻ ശ്രമിക്കാതെ കുറ്റാരോപിതരെ കുറ്റവാളിയായി മുദ്ര കുത്തുന്ന സമൂഹത്തിന്റെ മുൻ വിധികളെയും ക്രൂര വിനോദത്തെയും  പ്രമേയമാക്കിയ  സിനിമകളുടെ കൂട്ടത്തിലേക്ക് ചേർത്തെഴുതേണ്ട ഒരു സിനിമയാണ് തോമസ്‌ വിന്റെർബെർഗ് സംവിധാനം ചെയ്ത The Hunt (DanishJagten) . എണ്‍പത്തി ആറാമത് അക്കാദമിക് അവാർഡ് വേളയിൽ  മികച്ച വിദേശ ഭാഷാ സിനിമാ വിഭാഗത്തിലേക്ക് മത്സരിക്കാൻ  നാമ നിർദ്ദേശം ലഭിച്ച ഈ ഈ ഡാനിഷ് സിനിമക്ക് സമൂഹ  മനശാസ്ത്രവുമായി എന്ത് ബന്ധമാണുള്ളതെന്ന് നോക്കാം.

ഭീകരവാദം, രാജ്യദ്രോഹം, സ്ത്രീ പീഡനം, കൂട്ടക്കൊല  എന്നിങ്ങനെയുള്ള കേസുകളിൽ പ്രതി ചേർക്കപ്പെടുന്നവരോട് സമൂഹത്തിന് പറഞ്ഞറിയിക്കാനാകാത്ത  വെറുപ്പും  ദ്വേഷ്യവും തോന്നുന്നത് സ്വാഭാവികമാണ്. തരം കിട്ടുമെങ്കിൽ  അത്തരക്കാരെ വേണ്ട പോലെ  കൈകാര്യം ചെയ്യാനും ജനകീയ വിചാരണ എന്ന പേരിൽ നിയമം കൈയ്യേറി ശിക്ഷ നടപ്പിലാക്കാനുമൊക്കെ  ആഗ്രഹിക്കുന്നവരും കുറവല്ല. യഥാർത്ഥ  കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വിധിക്കാനോ നടപ്പിലാക്കാനോ സാധിക്കാതെ പോകുന്ന ഭരണകൂടത്തോടും നിയമ വ്യവസ്ഥകളോടുമുള്ള അമർഷമാണ് പലരെയും ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത് എന്ന്  വേണമെങ്കിൽ നമുക്ക് നിസ്സാരവത്ക്കരിക്കാം. അതേ സമയം കുറ്റം ആരോപിക്കപ്പെടുന്നവരും കേസുകളിൽ പ്രതി ചേർക്കപ്പെടുന്നവരുമെല്ലാം കുറ്റവാളികളാണ് എന്ന സമൂഹത്തിന്റെ മുൻവിധിയെ പൂർണ്ണമായും അംഗീകരിക്കാൻ ആകുമോ ? ഇത്തരം മുൻവിധികൾ  കാരണം വേട്ടയാടപ്പെടുന്ന  വ്യക്തിജീവിതങ്ങളെ അവഗണിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ സാധിക്കുമോ ? സാധാരണ സിനിമാക്കാർ ചർച്ച ചെയ്യാൻ ഇഷ്ടപ്പെടാത്ത അത്തരമൊരു വിഷയത്തെ നിരവധി ചോദ്യങ്ങളിലൂടെ വൈകാരികമായി അവതരിപ്പിക്കുകയാണ് തോമസ്‌ വിന്റെർബെർഗ് തന്റെ സിനിമയിലൂടെ ചെയ്തിരിക്കുന്നത്.  

ബാലികാ പീഡനം എന്നത് ഒരു പുതു വാർത്തയേ അല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു സിനിമയാണ് The Hunt. വൃദ്ധരും  യുവാക്കളും എന്തിനേറെ അച്ഛന്മാരും അമ്മാവന്മാരും  ഒരുപോലെ പ്രതി ചേർക്കപ്പെടുന്ന ഇത്തരം കേസുകളിൽ വാദി ഭാഗത്തിന്റെ മാത്രം വാക്കുകൾ കേൾക്കാനാണ്‌ നമ്മൾ ഇഷ്ടപ്പെടുന്നത്. സത്യം വാദിയുടെ കൂടെ മാത്രമേ ഉണ്ടാകൂ എന്ന മിഥ്യാ ധാരണയിൽ  പ്രതിയെ കുറ്റവാളിയായി ചിത്രീകരിക്കുന്ന പല സംഭവങ്ങളും ഇന്നത്തെ സമൂഹത്തിൽ നമുക്ക് കാണാൻ സാധിക്കും. വാദിക്ക് മാത്രം കിട്ടേണ്ട ഒന്നല്ല നീതി എന്ന് നിയമപാലകർ അടക്കമുള്ളവർ പറയുമെങ്കിലും അവരിൽ തന്നെ ഒരു വലിയ വിഭാഗം പേർ  വാദി ഭാഗം സത്യമെന്ന്  വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇത്തരം മുൻവിധികൾ  മൂലം പ്രതിക്ക് നീതി നിഷേധം നടത്തുന്നവർ സമൂഹത്തിനു മുന്നിലേക്ക്  ഒരു ഇരയെ കൂടിയാണ് സൃഷ്ടിച്ചു നൽകുന്നത് എന്നോർക്കാതെ പോകുന്നു. The Hunt എന്ന സിനിമയിൽ നമുക്ക് കാണാൻ സാധിക്കുക ഇത്തരത്തിൽ സമൂഹം സൃഷ്ടിച്ചെടുക്കുന്ന ഒരു ഇരയെയാണ്. 

നഴ്സറി സ്ക്കൂൾ ജീവനക്കാരനായ ലുക്കാസ് സ്ക്കൂളിനകത്ത്  വച്ച് അയാളുടെ  ഏറ്റവും അടുത്ത സുഹൃത്തിന്റെ മകൾ ക്ലാരയെ ലൈംഗിക ചൂഷണത്തിന് പലപ്പോഴായി ഇരയാക്കിക്കൊണ്ടിരിക്കുകയായിരുന്നു  എന്ന സ്ക്കൂൾ മാനേജ്മെന്റ്റ്  അധികൃതരുടെ കണ്ടു പിടിത്തം എല്ലാവരെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. എന്നാൽ  ഇക്കാര്യത്തിൽ താൻ തീർത്തും നിരപരാധിയാണെന്നും സ്ക്കൂളിലെ കുട്ടികളെ സ്വന്തം മക്കളെ പോലെയാണ് കാണുന്നതെന്നും  ക്ലാര അക്കൂട്ടത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട മകളാണെന്നുമായിരുന്നു ലുക്കാസിന്റെ വിശദീകരണം. അതേ സമയം ക്ലാരയെ പോലെ മറ്റു കുട്ടികളും ലുക്കാസിനാൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിൽ എല്ലാ കുട്ടികളും ക്ലാരക്ക് സമാനമായ അനുഭവം അവ്യക്തമായി പറയുന്നതോട് കൂടെ   ലുക്കാസ് പൂർണ്ണമായും കുറ്റാരോപിതനാകുകയും സ്ക്കൂളിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നു. തുടർന്നങ്ങോട്ട്‌ സമൂഹം അയാളെ   കുറ്റവാളിയായി കണ്ട് ഭ്രഷ്ട് കൽപ്പിക്കുകയും കൂടി ചെയ്യുമ്പോൾ ലുക്കാസിന്റെ വ്യക്തിജീവിതം എല്ലാ തലങ്ങളിലും തകർന്നടിയുകയാണ്. ഭാര്യയുമായി ആദ്യമേ അകന്നു കഴിഞ്ഞിരുന്ന ലുക്കാസിന് ആശ്വാസമേകിയിരുന്ന സുഹൃത്തുക്കളെല്ലാം തന്നെ ഈ സംഭവത്തോട് കൂടെ അയാളെ തീർത്തും ഒറ്റപ്പെടുത്തി കഴിഞ്ഞിരുന്നു.  

പിള്ള മനസ്സിൽ കള്ളമില്ലെന്നും, കുട്ടികളുടെ  മനസ്സ് നിഷ്ക്കളങ്കതയാൽ സമ്പന്നമാണെന്നും അത് കൊണ്ട് തന്നെ അവർ  ദൈവദൂതർക്ക് തുല്യരാണെന്നും തുടങ്ങി  നിരവധി നിരീക്ഷണങ്ങളും നിർവ്വചനങ്ങളുമുണ്ട് കുട്ടികളെയും അവരുടെ മനസ്സിനെയും കുറിച്ച്. എന്നാൽ കുട്ടികളുടെ  മനസ്സ് എത്ര മാത്രം  നിഗൂഡമാണ് എന്ന്  മനസിലാക്കാതെയാണ് മുതിർന്നവരും രക്ഷിതാക്കളും അവരുടെ നിഷ്ക്കളങ്കതയെ കുറിച്ച് മാത്രം വാചാലരാകുന്നത് എന്ന് ചൂണ്ടി കാണിക്കുന്ന പ്രസക്തമായ ഒരു രംഗമുണ്ട് സിനിമയിൽ. ക്ലാരയുടെ പിതാവും തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ തിയോവിനോട്‌ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ഒരവസരം തരണമെന്ന് കേഴുന്ന ലുക്കാസ് ക്ലാരയെ വിളിച്ച്  കാര്യങ്ങൾ ഒന്ന് കൂടി ചോദിച്ചറിയാൻ ആവശ്യപ്പെടുമ്പോൾ തിയോ പറയുന്ന മറുപടി തന്റെ നാല് വയസ്സുകാരി മകൾക്ക് ഇത്തരമൊരു കള്ളം പറഞ്ഞിട്ട് ഒന്നും കിട്ടാനില്ല എന്നത് കൊണ്ട് ഇക്കാര്യത്തിൽ അവളുടെ വാക്കുകൾ  മാത്രമേ തങ്ങൾക്ക്  വിശ്വസിക്കേണ്ടതുള്ളൂ  എന്നായിരുന്നു. ഇവ്വിധം  ലുക്കാസ് നേരിടുന്ന നിരവധി മാനസിക സംഘർഷങ്ങളെ അവതരിപ്പിച്ചു കൊണ്ട് മുന്നേറുന്ന സിനിമ  പിന്നീട് ഒരു ഘട്ടത്തിൽ ലുക്കാസിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നുണ്ട്. നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട ശേഷം നഷ്ടപ്പെട്ട പലതും ലുക്കാസിന് തിരിച്ചു കിട്ടുന്നുണ്ടെങ്കിലും  തരം കിട്ടിയാൽ  സമൂഹം അയാളെ ഒളിഞ്ഞിരുന്നു ആക്രമിക്കുക തന്നെ ചെയ്യും എന്ന വെളിപ്പെടുത്തലോട് കൂടെയാണ് സിനിമ അവസാനിക്കുന്നത്. യഥാർത്ഥ കുറ്റവാളികൾ യാതൊരു ആശങ്കകളുമില്ലാതെ സമൂഹത്തിൽ സ്വൈരവിഹാരം  നടത്തുമ്പോൾ  നിശ്ശബ്ദരായി തുടരുന്ന സമൂഹം സത്യത്തിൽ ആരെയാണ് വേട്ടയാടുന്നത് എന്ന് അക്ഷരാർത്ഥത്തിൽ നമ്മൾ ചോദിച്ചു പോകേണ്ടിയിരിക്കുന്നു. 

ആരോപിക്കപ്പെടുന്ന കുറ്റം എന്തുമായിക്കോട്ടെ പ്രതിയുടെ  ഭാഗത്ത് നിന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന  സിനിമകൾ താരതമ്യേന കുറവാണ്. ഉണ്ടെങ്കിൽ തന്നെ കൂടുതലും തീവ്രവാദം, കള്ളക്കടത്ത്, ഗുണ്ടാ മാഫിയ ബന്ധങ്ങൾ ആരോപിച്ച് അല്ലെങ്കിൽ ആ പേരിൽ കുറ്റവാളികൾ ആയവരുടെ ഭാഗത്ത് നിന്നുള്ള സിനിമകളാണ്. കുപ്രസിദ്ധിയാർജ്ജിച്ച  കുറ്റവാളികളെയും അധോലോക ഗുണ്ടകളെയുമടക്കം  ഹീറോ പരിവേഷം നൽകി സിനിമയിൽ അവതരിപ്പിക്കുക വഴി അക്കൂട്ടർക്ക്‌  പൊതു സമൂഹത്തിൽ കൂടുതൽ സ്വീകാര്യത നേടി കൊടുക്കുകയാണ് പല  മുഖ്യധാരാ സിനിമാക്കാരും ചെയ്തിട്ടുള്ളത് എന്നിരിക്കേ  വിവിധ കേസുകളിൽ കുറ്റാരോപിതർ മാത്രമായി കാലങ്ങളായി  തടവറകളിൽ കഴിയുന്നവരുടെ ജീവിതങ്ങളിലേക്കോ ചുറ്റുപാടുകളിലേക്കോ  എന്ത് കൊണ്ട്  ഒരു സിനിമാക്കാരന്റെയും  ക്യാമറകൾ അന്വേഷണാത്മകമായി  കടന്നു ചെല്ലുന്നില്ല എന്ന ചോദ്യത്തിന്റെ പ്രസക്തി കൂടെ ഇവിടെ പങ്കു വക്കപ്പെടേണ്ടതുണ്ട്. ന്യായമായ ഇരവാദവും അതിന്റെ കലാവിഷ്ക്കരണവും ഇന്നത്തെ സമൂഹത്തിൽ അവതരിപ്പിച്ചു കാണേണ്ടതിന്റെ ആവശ്യകത ഏറി വരുന്ന ഈ വേളയിലും  ഭൂരിപക്ഷ സിനിമാക്കാരും പുതു പ്രമേയങ്ങൾക്ക് വേണ്ടി ഇരുട്ടിൽ തപ്പുകയാണ്‌. അങ്ങിനെ ഇരുട്ടിൽ തപ്പുന്ന മുഖ്യധാരാ സിനിമാക്കാർക്ക്  നല്ലൊരു അവലംബ ഗ്രന്ഥം കൂടിയാണ് The Hunt എന്ന സിനിമയുടെ തിരക്കഥ. 

ആകെ മൊത്തം ടോട്ടൽ = ഒരു കഥയും കുറേ കഥാപാത്രങ്ങളും എന്നതിലുപരി  സിനിമയിലൂടെ എന്തെങ്കിലുമൊക്കെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ മാത്രമാണ് ഒരു സാമൂഹിക കലാ മാധ്യമം എന്ന നിലയിൽ സിനിമ സമൂഹത്തിൽ ശക്തിപ്പെടുക എന്ന് ഓർമ്മപ്പെടുത്തുന്ന ഒരു നല്ല സിനിമ. 

*വിധി മാർക്ക് = 8/10 
-pravin- 

Sunday, February 8, 2015

പ്രതീക്ഷകൾ തെറ്റിക്കാതെ BABY


വീണ്ടും നീരജ് പാണ്ഡെ

ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റെടുക്കുക്കുന്ന എല്ലാ സിനിമകളും അയാളുടെ കരിയറിലെ വെല്ലുവിളിയാണ്. അക്കൂട്ടത്തിൽ തുടരെ തുടരെ പരാജയങ്ങൾ ഏറ്റു വാങ്ങേണ്ടി വന്ന സംവിധായകനേക്കാൾ കൂടുതൽ വെല്ലു വിളികൾ നേരിടേണ്ടി വരുന്നത് വിജയങ്ങൾ മാത്രം സൃഷ്ടിച്ച സംവിധായകനായിരിക്കണം. കാരണം മറ്റൊന്നുമല്ല അത്തരം സംവിധായകരിലുള്ള പ്രേക്ഷകരുടെ സ്വാഭാവിക പ്രതീക്ഷകൾ തന്നെ. പ്രേക്ഷക മനസ്സിൽ രൂപപ്പെടുന്ന അത്തരം പ്രതീക്ഷകളെ കണ്ടില്ലാന്നു നടിക്കാൻ ഒരു സംവിധായകർക്കും സാധിക്കില്ല. സിനിമകൾ വിജയിക്കും തോറും സംവിധായകന് പ്രേക്ഷകരോടുള്ള ഉത്തരവാദിത്തം ഏറുകയാണ് എന്ന് സാരം. എന്നാൽ ആ ബാധ്യത വേണ്ടത് പോലെ കണക്കിലെടുത്ത് കൊണ്ട് സിനിമകൾ ചെയ്യുന്ന സംവിധായകർ ചുരുക്കമാണ്. ആ ചുരുക്കം സംവിധായകരുടെ കൂട്ടത്തിലേക്ക് തന്റെ പേരും കൂടെ ചേർക്കേണ്ടി വരുമെന്ന് തെളിയിക്കും വിധമാണ് നീരജ് പാണ്ഡെ 'ബേബി' യിലൂടെ പ്രേക്ഷകർക്ക് വീണ്ടുമൊരു മികച്ച സിനിമാസ്വാദനം സമ്മാനിക്കുന്നത്. അത് കൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷകളെ മാനിക്കുന്ന ഒരു സംവിധായകൻ എന്ന നിലയിൽ നീരജിനെ അഭിനന്ദിക്കാതെ പാകമില്ല.

A Wednesday, Special 26 തുടങ്ങിയ സിനിമകൾ തീർത്ത വിജയത്തിന് ശേഷം നീരജിന്റെ സംവിധാനത്തിൽ വരുന്ന മൂന്നാമത്തെ സിനിമയാണ് ബേബി. ഭീകരവാദത്തോടും ഭീകരവാദികളോടുമുള്ള ഒരു സാധാരണക്കാരന്റെ രോഷം അസാധാരണമാം രീതിയിൽ അവതരിപ്പിച്ച സിനിമയായിരുന്നു നീരജിന്റെ ആദ്യ സിനിമ A Wednesday. രണ്ടാമത്തെ സിനിമയായ Special 26 ആകട്ടെ 1987 കാലത്ത് മുംബൈയിൽ അതി വിദഗ്ദ്ധരായ ഒരു കൂട്ടം പേർ നടത്തിയ വ്യാജ ഇൻകം ടാക്സ് റെയ്ഡും തുടർന്നുണ്ടായ വൻ കവർച്ചയെയും കുറിച്ചുള്ള കഥയാണ്‌ പറഞ്ഞത്. ഈ രണ്ടു സിനിമകളിലും പ്രകടമായിരുന്ന ത്രില്ലിംഗ് സ്വഭാവം തന്നെയാണ് 'നീരജ് സിനിമ'കളെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിച്ചത്. ത്രില്ലിംഗ് സ്വഭാവമുള്ള സിനിമകളിൽ പാലിക്കേണ്ടതായിട്ടുള്ള ലോജിക്കുകളെ വേണ്ട വിധം കൂട്ടിയിണക്കി കൊണ്ട് കഥ പറയുന്നതിൽ നീരജ് ഏറെ മികവ് പുലർത്തുകയും ചെയ്തു. 'ബേബി'ക്ക് വേണ്ടി തിരഞ്ഞെടുത്ത കഥയിലും തന്റെ മുൻകാല സിനിമകളിൽ ചർച്ച ചെയ്യപ്പെട്ട ഭീകരവാദവും ഇന്ത്യൻ കുറ്റാന്വേഷണ ഉദ്യോഗസ്ഥരുടെ കഴിവും അന്വേഷണ രീതികളുമെല്ലാം വേണ്ട വിധം പ്രസക്തമായി തന്നെ നീരജ് അവതരിപ്പിക്കുന്നുണ്ട്. ആദ്യത്തെ രണ്ടു സിനിമകളിലും പ്രേക്ഷകരുടെ മനസ്സ് പോലീസിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും കബളിപ്പിക്കുന്ന നായകന്റെയും കവർച്ചാ സംഘത്തിന്റെയും കൂടെയായിരുന്നുവെങ്കിൽ ബേബിയിൽ തുടക്കം മുതൽ ഒടുക്കം വരെ രഹസ്യാന്വേഷണ സംഘത്തിന്റെ കൂടെയാണ് പ്രേക്ഷകർ. ബേബി എന്ന രഹസ്യ ദൗത്യത്തെ ആവേശവും ആകാംക്ഷാ ഭരിതവുമായ സീനുകളിൽ കൂടി അവതരിപ്പിക്കുന്നതോടൊപ്പം രസകരവും ശക്തവുമായ സംഭാഷണങ്ങൾ എഴുതി ചേർക്കുന്നതിലും നീരജ് വിജയിച്ചിട്ടുണ്ട്.

ബേബി പറയുന്നതെന്ത് ?

തീർത്തും സാങ്കൽപ്പികമായ ഒരു രഹസ്യ ദൗത്യത്തിനു നൽകുന്ന പേര് എന്ന നിലയിലാണ് 'ബേബി' യെ സംവിധായകൻ പരിചയപ്പെടുത്തുന്നത് എങ്കിലും ആ ദൗത്യത്തിലൂടെ വ്യക്തമായ ഒരു രാഷ്ട്രീയം തന്നെ സിനിമ ചർച്ച ചെയ്യുന്നുണ്ട്. മുൻകാല നീരജ് സിനിമകളിൽ നാമ മാത്രമായി ചർച്ച ചെയ്ത തീവ്രവാദവും ഭീകരവാദവുമെല്ലാം ബേബിയിൽ ഒരൽപ്പം കൂടി ആധികാരികമായാണ് വിവരിക്കുന്നത്. ഭീകരവാദം ചർച്ച ചെയ്യുമ്പോൾ എന്ത് കൊണ്ട് ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ടവരെ മാത്രം എടുത്തു കാണിക്കുന്നു എന്ന ചോദ്യങ്ങൾ സിനിമ കാണുന്ന ചില പ്രേക്ഷകരെങ്കിലും ഉന്നയിക്കുന്നുണ്ടാകും. ഇതേ ചിന്തയിൽ നിന്ന് തന്നെയാണ് ബേബിക്ക് പാകിസ്താനിൽ പ്രദർശനാനുമതി നിഷേധിച്ചതും. അനുമതി നിഷേധിച്ചതിൽ പാകിസ്താൻ സെൻസർ ബോർഡ് ചൂണ്ടി കാണിച്ച പ്രധാന കാര്യം സിനിമയിലെ നെഗറ്റീവ് കഥാപാത്രങ്ങളെല്ലാം മുസ്ലീം സമുദായത്തിൽ പെട്ടവരാണെന്നും അത് മുസ്ലീം സമുദായത്തിന് മോശം പ്രതിച്ഛായ നൽകുകയാണ് ചെയ്യുന്നതെന്നുമായിരുന്നു. പാകിസ്താൻ സെൻസർ ബോർഡ് അറിയാത്തതാണോ അതോ അറിഞ്ഞ ഭാവം കാണിക്കാത്തതാണോ എന്താണെന്നറിയില്ല റഷീദ് നാസ്, മിക്കാൽ സുൽഫിക്കർ, ഹസ്സൻ നോമൻ എന്നീ പാകിസ്താൻ നടന്മാരാണ് ബേബിയിലെ പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാത്രവുമല്ല സിനിമ ഒരു തലത്തിലും ഒരു മതത്തെയോ മതവിഭാഗത്തെയോ രാജ്യത്തെയോ മോശമായി ചിത്രീകരിക്കുന്നില്ല. താലിബാനേയും ലഷ്കർ ഇ ത്വയിബയേയും സമാന ഭീകര സംഘടനകളെയും സിനിമകളിൽ പരാമർശ വിധേയമാക്കുമ്പോഴും അവരുടെ നേതാക്കളെ ചില രംഗങ്ങളിൽ കൂടി അവതരിപ്പിച്ചു കാണുമ്പോഴും എന്റെ മതത്തെയാണല്ലോ അവരുടെ കഥാപാത്രം പ്രതിനിധീകരിക്കുന്നത് എന്ന ചിന്തക്ക് യാതൊരു വിധ പ്രസക്തിയില്ല. അവിടെ മതമോ സമുദായമോ അവഹേളിക്കപ്പെടുന്നുമില്ല. മതത്തിന്റെ പേരിൽ നടക്കുന്ന ചില കൊള്ളരുതായ്മകളെ തുറന്ന് കാണിക്കുന്നെന്ന് മാത്രം. ഇത് മനസിലാക്കാത്തവർ അല്ലെങ്കിൽ മനസിലാക്കാൻ താൽപ്പര്യമില്ലാത്തവർ തന്നെയാണ് വിശ്വരൂപത്തിനും, ഓ മൈ ഗോഡിനും, പി.കെ ക്കുമെതിരെ സമുദായത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ പ്രക്ഷോഭ കൊടികൾ വീശാനും തെരുവ് കത്തിക്കാനും തിയേറ്റർ അടിച്ചു തകർക്കാനും ഇറങ്ങുന്നത്. ബേബിയുടെ കാര്യത്തിൽ പാകിസ്താനിൽ നിന്നുണ്ടായ ഒരു മോശം പ്രസ്താവന ഒഴിച്ച് നിർത്തിയാൽ ഇന്ത്യയിലെ പ്രേക്ഷകർ സിനിമയെ സിനിമയായി തന്നെ കാണുകയും വിജയിപ്പിക്കുകയും ചെയ്തു എന്നത് ഏറെ സന്തോഷകരമായ ഒരു കാര്യമാണ്.

തീവ്രവാദവും ഭീകരവാദവും പ്രമേയമാക്കി വന്നിട്ടുള്ള സിനിമകൾ മിക്കതും പാകിസ്താനെ പ്രതി ചേർത്തു കൊണ്ടാണ് കഥ പറഞ്ഞതെങ്കിൽ ബേബി പറയുന്നത് മറ്റൊരു വസ്തുതയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത വർദ്ധിപ്പിച്ചാൽ മാത്രമേ ഇരു രാജ്യങ്ങളിലും ഭീകരവാദത്തിനു പ്രസക്തിയുള്ളൂ എന്ന തിരിച്ചറിവിൽ അയൽ രാജ്യങ്ങളിൽ ഇരുന്ന് കൊണ്ട് തന്നെ ഇന്ത്യക്കും പാകിസ്താനും അമേരിക്കക്കും എതിരെ ഒരേ സമയം തന്ത്രങ്ങൾ മെനയുന്ന വില്ലനെയാണ് ബേബി പരിചയപ്പെടുത്തുന്നത്. മതത്തിന്റെ പേരിൽ ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്ക് തെറ്റിദ്ധാരണ പടർത്തുന്ന സന്ദേശങ്ങളും ആഹ്വാനങ്ങളും കൈമാറുകയും അത് വഴി സംഘടനയിലേക്ക് ആളെ ചേർക്കുകയും പിന്നീട് വിദേശ ഫണ്ടുകൾ വഴി സാമ്പത്തിക ശക്തിയാർജ്ജിക്കുകയും ചെയ്യുന്ന ഭീകര സംഘടനകളെയും നേതാക്കളെയും തന്നെയാണ് സിനിമയിലെ പ്രധാന വില്ലനും അയാളുടെ സംഘടനയും പ്രതിനിധാനം ചെയ്യുന്നത്. പലപ്പോഴും ഇത്തരം ഭീകരവാദികൾക്ക് നമ്മുടെ തന്നെ ചില അയൽ രാജ്യങ്ങളും മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങളും അറിഞ്ഞോ അറിയാതെയോ അഭയം കൊടുക്കുക വഴി ആജീവനാന്തം ഇന്ത്യൻ നിയമ-ശിക്ഷകളിൽ നിന്നും സുരക്ഷിതരായി ജീവിക്കാനുള്ള ചുറ്റുപാട് കൂടിയാണ് ഭീകർക്ക് ലഭിക്കുന്നത് എന്ന ഒരു വലിയ ആശങ്ക വളരെ സമർത്ഥമായി സിനിമ ഉന്നയിക്കുന്നുണ്ട്. 

ഇന്ത്യൻ മുജാഹിദീൻ എന്നൊരു ഭീകരസംഘടന ഉണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് നിരവധി തർക്കങ്ങൾ നിലവിലുണ്ടെങ്കിലും ഇന്ത്യയിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് വന്ന ഇ മെയിൽ സന്ദേശങ്ങൾ പ്രകാരം നോർത്ത് ഇന്ത്യയിലെ പല ഉൾപ്രദേശങ്ങളിലും സംഘടനക്ക് വേരോട്ടം ഉണ്ട് എന്ന് സ്ഥിരീകരിക്കുന്നു. ഈ ഒരു ആധികാരികത സിനിമയിലെ ചില രംഗങ്ങളിൽ നീരജ് കൃത്യമായി ഉപയോഗിക്കുന്നുണ്ട്. അപ്രകാരം ഇന്ത്യൻ മുജാഹിദീൻ സ്വാധീനമുള്ള ഒരു കോളനിയിൽ കേറി ചെല്ലുന്ന അജയ് സിംഗ് (അക്ഷയ് കുമാർ) സ്ഥലത്തെ പ്രാദേശിക നേതാവിനെ ചോദ്യം ചെയ്യുന്ന സീൻ പ്രസക്തമാണ്. തന്നെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ ഒട്ടും പതറാതെ അയാൾ പറയുന്നുണ്ട് - "ഇതിനു മുന്നേ ഒരു തവണ ഇന്ത്യൻ മുജാഹിദീനിൽ പെട്ട ആരോ ഒരാൾ ഇവിടെ ഒളിച്ചിരിക്കുന്നു എന്നറിഞ്ഞ ശേഷം കുറെ പേർ ഇവിടെ കേറി വരുകയും പലരോടായി അവനെ കാണിച്ചു തരാൻ പറയുകയും ചെയ്തു. എന്നാൽ ഇവിടുള്ള ഒരാളും അയാളെ കാണിച്ചു കൊടുത്തില്ല. അങ്ങിനെ കൂട്ടത്തിലെ ഒരാളെ ഒറ്റിക്കൊടുക്കാൻ ഇവിടുള്ള ഒരാൾക്ക് സാധിക്കില്ല. കാരണം സർക്കാർ ഫോമുകളിൽ നിങ്ങളുടെ മതം ഏതെന്ന ചോദ്യത്തിന് ഉത്തരമായി ഞങ്ങൾ എഴുതുന്നത് ഇസ്ലാം എന്നാണ്." ഇതിനു മറുപടിയായി അജയ് സിംഗ് തിരിച്ചു നേതാവിനോട് പറയുന്നു - "ഞാൻ പണ്ട് പട്ടാളത്തിലായിരുന്നു. പിന്നീട് ഡിപ്പാർട്ട്മെന്റ് മാറ്റം കിട്ടി വന്ന കാലത്ത് ഗുജറാത്ത് കലാപത്തിൽ അക്രമികളാൽ ഒറ്റപ്പെട്ട ഒരു മുസ്ലീം കുടുംബത്തെ രക്ഷപ്പെടുത്താനായി പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഹിന്ദുത്വവാദികൾ കൊടിയും ശൂലവുമേന്തി ആ കുടുംബത്തെ ആക്രമിക്കാനായി അടുത്ത് കൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ അവിടെ എത്തുന്നത്. എന്നെ പോലീസ് വേഷത്തിൽ കണ്ട ശേഷവും ആ കുടുംബത്തിന്റെ പേടി മാറിയില്ല. എന്തെന്നാൽ ഞാൻ അക്രമകാരികൾക്ക് വേണ്ട ഒത്താശ ചെയ്യുമോ എന്ന് അവർ ഭയപ്പെട്ടു. എന്നാൽ അവരുടെ ഭയത്തെ വക വെക്കാതെ അവർക്ക് ഒരു പോറൽ പോലും ഏൽക്കാതെ അക്രമികളെ ഞാൻ എതിരിട്ടു. അതിനിടയിൽ രണ്ടു മൂന്നു തവണയായി എന്റെ കയ്യിലും കാലിലും വെടിയേറ്റു. എന്നാലും ആ കുടുംബത്തിന്റെ സുരക്ഷ ഞാൻ അപ്പോഴും ഉറപ്പ് വരുത്തി. ആ സാധു കുടുംബം ഹിന്ദുവായാലും മുസ്ലീമായാലും അക്രമകാരികളിൽ നിന്ന് എനിക്കവരെ രക്ഷപ്പെടുത്തിയേ മതിയാകുമായിരുന്നുള്ളൂ. കാരണം സർക്കാർ ഫോമിൽ നിങ്ങളുടെ മതം എതെന്നുള്ള ചോദ്യത്തിന് ഉത്തരമായി ഞാൻ എഴുതിയിരുന്നത് ഇന്ത്യൻ എന്നായിരുന്നു." ഈ ഒരു ഡയലോഗോട് കൂടെ നേതാവ് ചൂളി പോകുന്നത് കാണിക്കുന്നതിനൊപ്പം മതത്തേക്കാൾ ഉപരിയായ വലിയ വികാരം തന്നെയാണ് ഇന്ത്യൻ ദേശീയത എന്ന് പ്രേക്ഷകർക്കുള്ളിൽ ആവേശത്തോടെ സ്ഥാപിച്ചെടുക്കുന്നതിലും സിനിമ വിജയിക്കുന്നു.
                                        


ദ്രുതഗതിയിലുള്ള സീനുകളും ഷോട്ടുകളും അതിനൊത്ത ശക്തമായ സംഭാഷണങ്ങളും അങ്ങിനെ ഒരു ത്രില്ലർ സിനിമക്ക് വേണ്ട എല്ലാ ഗുണങ്ങളും ഒത്തു ചേരുന്ന സമയത്തും ചിലയിടങ്ങളിൽ വലിയ അതിശയോക്തികൾ സൃഷ്ടിക്കുന്നുണ്ട് ബേബി. സൗദിയെ പോലുള്ള ഒരു രാജ്യത്തിലേക്ക് ചെന്നുള്ള രഹസ്യ ദൌത്യങ്ങളും മറ്റും അനായാസകരമായി സിനിമയിൽ കാണിക്കുന്നുണ്ടെങ്കിലും കാണുന്ന എല്ലാവർക്കും അതിലെ സാധ്യതകളെ ഒരു പരിധിക്കപ്പുറം ഉൾക്കൊള്ളാൻ സാധിക്കില്ല. എന്നിരുന്നാലും ഈ രഹസ്യ ദൗത്യത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള സാങ്കൽപ്പികതയെ കണക്കിലെടുക്കുമ്പോൾ ചിലതെല്ലാം കണ്ണടച്ച് സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളൂ. 

ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത കാലത്ത് കണ്ട മികച്ച ആക്ഷൻ ത്രില്ലർ. അക്ഷയ് കുമാറിൽ നിന്നും വല്ലപ്പോഴും കാണാൻ ലഭിക്കുന്ന പ്രകടനമികവുള്ള ഉഗ്രൻ സിനിമ . ഡാനി, അനുപം ഖേർ, കെ.കെ മേനോൻ, റഷീദ് നാസ് തുടങ്ങീ അഭിനയിച്ചവരെല്ലാം പ്രകടനം കൊണ്ട് മുന്നിട്ട് നിന്ന സിനിമ. തപസ്വിയുടെ വ്യത്യസ്തവും ശക്തവുമായ സ്ത്രീ കഥാപാത്രം. മികച്ച കഥ- തിരക്കഥ- സംഭാഷണം-സംവിധാനം. സഞ്ജയ്‌ ചൌധരിയുടെ ആവേശം പകരുന്ന ബി.ജി.എം . അങ്ങിനെ നോക്കുമ്പോൾ എല്ലാം കൊണ്ടും കൊടുത്ത കാശ് മുതലായെന്ന് തോന്നിപ്പിക്കുന്ന ഉഗ്രൻ സിനിമ. 

*വിധി മാർക്ക്‌ - 8.5/10 

-pravin-

Tuesday, January 20, 2015

ഐ - അതുക്കും മേലെയാ ?

ഓരോ സിനിമകളും ഓരോ പ്രതീക്ഷയിൽ തന്നെയാകും എല്ലാ പ്രേക്ഷകരും കാണുന്നുണ്ടാകുക. ഒരു പ്രതീക്ഷയും ഇല്ലാതെ ഒരാളും തിയേറ്ററിൽ പോയി സിനിമ കാണാൻ തയ്യാറാകില്ല ല്ലോ. ഇത്തരത്തിൽ ഒരു സാധാരണ സിനിമക്ക് പോലും പ്രതീക്ഷയർപ്പിക്കുന്ന പ്രേക്ഷകർ ശങ്കർ സിനിമകളെ ഉറ്റു നോക്കുന്നത് എത്രത്തോളം പ്രതീക്ഷയോടെയാകാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം ശങ്കർ ചെയ്യുന്ന ഒരു ബ്രഹ്മാണ്ട  സിനിമ എന്നതിനൊപ്പം  സിനിമക്ക് വേണ്ടി വിക്രം നടത്തിയ കഠിന പരിശ്രമങ്ങളും സിനിമയുടെ ഉയർന്ന സാങ്കേതിക വശങ്ങളുമെല്ലാം സിനിമ റിലീസ് ആകുന്നതിനും മുൻപേ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തത് കൊണ്ടാണ് മറ്റേത് സിനിമകളെക്കാളും കൂടുതൽ 'ഐ' എന്ന സിനിമ  പ്രേക്ഷകർക്കിടയിൽ സസൂക്ഷ്മം നിരീക്ഷണ വിധേയമാകുന്നത്. 

ഒരു  സംവിധായകന്റെ മുൻകാല  സിനിമകൾ എടുത്ത് വച്ചു കൊണ്ട് അതിൽ പലതിനെയും അങ്ങോട്ടുമിങ്ങോട്ടും താരതമ്യം ചെയ്തു കൊണ്ട് അയാളുടെ പുതിയ സിനിമയെ വിലയിരുത്തുന്ന രീതിയെ ശരി വക്ക വയ്യ. കാരണം ഓരോ സിനിമയിലും വെവ്വേറെ കഥകളും കഥാപാത്രങ്ങളും ചുറ്റുപാടുകളുമാണ് വിവരിക്കുന്നത്. ഏറിപ്പോയാൽ ചില സാമ്യതകൾ കണ്ടെത്താൻ സാധിക്കും എന്ന് മാത്രം. ഇവിടെ 'ഐ' സിനിമയെ ശങ്കറിന്റെ യെന്തിരനുമായോ അന്ന്യനുമായോ താരതമ്യപ്പെടുത്തി കൊണ്ട് വിലയിരുത്തുന്നത് തീർത്തും അപ്രസക്തമാണ് എന്നതിന്റെ മുഖവുരയായാണ് ഇത്രയും പറഞ്ഞത്. അത് കൊണ്ട് തന്നെ മുൻകാല ശങ്കർ സിനിമകളിലെ സന്ദേശങ്ങളെയോ സാമൂഹിക പ്രസക്തിയെയോ 'ഐ' യിൽ തിരയേണ്ടതില്ല.  നായകന് നായികയോട് ആദ്യം തോന്നുന്ന ആരാധനയും, അത് മുതലെടുത്ത്‌ കൊണ്ട്  സ്വന്തം കാര്യ സാധ്യത്തിനായി  നായകനോട്  പ്രണയം അഭിനയിക്കാൻ നിർബന്ധിതയാകുന്ന നായികയും, പിന്നീട് ഇവർക്കിടയിൽ ഉണ്ടാകുന്ന യഥാർത്ഥ പ്രണയവും, നായികയെ നായകനിൽ നിന്ന് തട്ടിയെടുക്കാൻ തന്ത്രം മെനയുന്ന വില്ലനും, അവരോടുള്ള നായകൻറെ പ്രതികാരവുമടക്കമുള്ള കണ്ടു മറന്ന പല സംഗതികളും ഈ  സിനിമയിലും ആവർത്തിക്കപ്പെടുന്നുണ്ട്. എന്നാൽ കണ്ടു മറന്ന ഈ പ്രണയവും പ്രതികാരവും ആക്ഷനുമെല്ലാം  സാങ്കേതികതയുടെ സഹായത്താൽ എത്രത്തോളം നിറപ്പകിട്ടോടെ വ്യത്യസ്തമാക്കി അവതരിപ്പിക്കാൻ പറ്റുമോ അത്രത്തോളം വ്യത്യസ്തമായും മനോഹരമായും അവതരിപ്പിക്കാൻ ശങ്കറിന് സാധിച്ചിട്ടുണ്ട്. ഇതിനോട് കൂടെ വിക്രം എന്ന നടന്റെ വിവിധ ഗെറ്റപ്പുകളിലുള്ള  പ്രകടനവും കൂടിയാകുമ്പോൾ ഒരു സിനിമ എന്ന നിലക്കുള്ള എല്ലാ ആസ്വാദനവും 'ഐ' ഉറപ്പു  തരുന്നു. 

മൂന്നേകാൽ മണിക്കൂർ ദൈർഘ്യം എന്നത് 'ഐ' യ്യിനെ സംബന്ധിച്ച്  അതിന്റെ സാങ്കേതിക മികവ് പ്രദർശിപ്പിക്കാനുള്ള അനിവാര്യമായ സമയമായി  അവകാശപ്പെടാമെങ്കിലും കാണുന്ന എല്ലാ പ്രേക്ഷകർക്കും അതങ്ങിനെ തന്നെയാകണം എന്നില്ല. സിനിമയുടെ വർണ്ണ പശ്ചാത്തലവും സാങ്കേതികതയും വിക്രമിന്റെ പ്രകടന മികവുമെല്ലാം പ്രേക്ഷകരെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോകുമ്പോഴും ചില സീനുകൾ അനാവശ്യ ഏച്ചു കൂട്ടലുകളായി അനുഭവപ്പെടുന്നത് അത് കൊണ്ടാണ്. ഒരു വേള പരസ്യ കമ്പനിയുടെ സിനിമയാണോ കണ്ടു കൊണ്ടിരിക്കുന്നത് എന്ന് തോന്നും വിധമുള്ള ദൈർഘ്യമേറിയ  പരസ്യ ചിത്രീകരണ സീനുകളും മറ്റും സിനിമയുടെ ആദ്യപകുതിയെ വലിച്ചിഴക്കുന്നു പോലുമുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ അതെല്ലാം 'ഐ' എന്ന സിനിമയുടെ കഥാപരിസരത്തിന്റെ ആവശ്യകതയായി അവകാശപ്പെടാം എന്ന് മാത്രം. ഗ്രാഫിക്സിന്റെ ഏറിയ പങ്കും ഗാന രംഗങ്ങളിലേക്ക് പകുത്ത് നൽകപ്പെട്ടോ എന്നതൊരു ചോദ്യം മാത്രമാണ്. അക്കാരണം കൊണ്ട് തന്നെ  ഗ്രാഫിക്സിനെക്കാളും കൂടുതൽ 'ഐ' യെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് സിനിമയുടെ ച്ഛായാഗ്രണമാണ് എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ ആ സംശയം പി.സി ശ്രീ റാമിന് കിട്ടുന്ന അതിരറ്റ അഭിനന്ദനങ്ങളായി  വേണം കരുതാൻ. 

സുരേഷ് ഗോപി സിനിമയിൽ ഉണ്ടോ ഇല്ലയോ എന്ന സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു സിനിമയിലെ അദ്ദേഹത്തിന്റെ നിറ സാന്നിദ്ധ്യം. ആമി ജാക്സണ്‍, ഉപൻ പട്ടേൽ, രാം കുമാർ ഗണേശൻ,  സന്താനം തുടങ്ങിയ താരങ്ങൾ എല്ലാം തങ്ങൾക്ക് കിട്ടിയ വേഷം വൃത്തിയായി ചെയ്തിട്ടുണ്ട്. നായകൻറെ പ്രതികാര രീതികളാണ് സിനിമയിലെ ഒരു പ്രധാന വ്യത്യസ്തത എന്ന് പറയാം.  പ്രതികാര ദൌത്യത്തിന് ശേഷം നായകൻ സിനിമയിൽ വില്ലന്മാരെ അഭിമുഖീകരിക്കാതിരിക്കുകയും  പകരം നായകൻറെ സന്തത സഹചാരിയായ സുഹൃത്ത് കോമഡിയിലൂടെ വില്ലന്മാരെ പരിഹസിക്കുന്നതുമായ സീനുകൾ അത് വരെ സിനിമയിൽ നിറഞ്ഞു നിന്ന നായകൻറെ തീവ്ര  പ്രതികാരത്തിന്റെ ഗൌരവ സ്വഭാവം ഇല്ലാതാക്കുന്നുണ്ട്. ഇത്തരം സിനിമകളിൽ  ലെൻസ്‌ വച്ച് നോക്കി  ലോജിക്കില്ലായ്മകളെ  പരാമർശിക്കുന്നതിൽ   കഴമ്പില്ലെങ്കിലും ശങ്കറിനെ പോലെ പെർഫെക്ഷൻ ആഗ്രഹിക്കുന്ന സംവിധായകരിൽ നിന്നും പ്രതീക്ഷിക്കാത്ത ചില ലോജിക്കില്ലായ്മകൾ സിനിമയിലെ ചെറിയ കല്ലുകടികളാണ്. സിനിമക്ക് അനുയോജ്യമായ സംഗീതം സമ്മാനിക്കുന്നതിൽ എ. ആർ റഹ്മാൻ വിജയിച്ചിട്ടുണ്ട്. അതേ സമയം കൂട്ടത്തിലെ  ഏറ്റവും മികച്ച ഗാനങ്ങളെന്ന നിലയിൽ  പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറുന്നത്    "പൂക്കളെ സട്ട്രു ..", "എന്നോട് നീ ഇരുന്താൽ..."  എന്നീ രണ്ടു ഗാനങ്ങൾ മാത്രമായിരിക്കും. 

സാധാരണ സിനിമകളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാരെ ഹാസ്യത്തിനും മറ്റു കോമാളി കളിക്കും മാത്രമായി ഉപയോഗിക്കുമ്പോൾ ശങ്കർ തന്റെ സിനിമയിലൂടെ അതിനൊരു അപവാദം സൃഷ്ടിച്ചത് വ്യത്യസ്തമായി തോന്നി. മലയാളത്തിൽ ശ്രീജിത്ത്‌ രവി 'ഫ്ലാറ്റ് നമ്പർ 4B' എന്ന സിനിമയിൽ വില്ലൻ പരിവേഷമുള്ള ട്രാൻസ്ജെൻഡർ കഥാപാത്രത്തെ  അവതരിപ്പിച്ചത് അധികമാരും ശ്രദ്ധിച്ചു കണ്ടില്ലെങ്കിലും   ശങ്കറിന്റെ ബ്രഹ്മാണ്ട സിനിമയിലെ ഓസ്മ എന്ന നെഗറ്റീവ് കഥാപാത്രം മേക്കപ്പ് ആർടിസ്റ്റ് ഓജസ് രജനിക്ക് ഒരു അഭിനേതാവ് എന്ന നിലക്ക് കൂടുതൽ ശ്രദ്ധ നേടി കൊടുക്കുമെന്ന് തന്നെ  കരുതാം. ഇതിനിടയിലാണ് ട്രാൻസ്ജെൻഡർ വിഭാഗക്കാരെ സിനിമയിലൂടെ ശങ്കർ  അപമാനിച്ചു എന്ന വിവാദം കൊഴുക്കുന്നത്. മറ്റു മുഖ്യധാരാ സിനിമാക്കാർ  ട്രാൻസ്ജെൻഡർ വിഭാഗക്കാരെ വഷള് സ്റ്റൈലിൽ മാത്രം അവതരിപ്പിച്ചു കൈയ്യടി വാങ്ങിയത് വച്ചു നോക്കുമ്പോൾ ശങ്കറിന്റെ സിനിമ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സിനിമയുടെ മുഖ്യധാരയിലേക്കും മറ്റു പ്രധാന വേഷങ്ങളിലേക്കുമുള്ള നല്ലൊരു സ്വാഗതമാണ് നൽകുന്നത് എന്ന് ഇക്കൂട്ടർ തിരിച്ചറിയാതെ പോകരുത്. 

തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ പ്രതികാരത്തിനും മുകളിലായി നിറഞ്ഞു നിൽക്കുന്നത് ലിംഗേശൻ-ദിയ എന്നിവരുടെ പ്രണയമാണ് എന്ന് സമ്മതിക്കേണ്ടി വരും. ശരീരത്തിന്റെ സൌന്ദര്യമല്ല യഥാർത്ഥ പ്രണയത്തിന് ആധാരം എന്ന് വെളിപ്പെടുത്തി കൊണ്ട് കഥ അവസാനിക്കുമ്പോൾ മലയാളി പ്രേക്ഷകരിൽ ചിലരെങ്കിലും ശശി കുമാർ സാറിന്റെ 'നാഗമഠത്ത്  തമ്പുരാട്ടി' യിലെ ജയഭാരതിയുടെ ഡയലോഗ് ഓർത്ത്‌ പോകും. 
"മനസ്സാ വരിച്ച പുരുഷന്റെ മനസ്സാണ് ഏറ്റവും വലുത്. നശ്വരമായി പോകുന്ന ബാഹ്യ സൌന്ദര്യത്തെക്കാൾ ശാശ്വതമായ മനസ്സിന്റെ സൌന്ദര്യമാണ് വലുത്." 

ആകെ മൊത്തം ടോട്ടൽ =  സാങ്കേതികത, ച്ഛായാഗ്രഹണം, അഭിനേതാക്കളുടെ പ്രകടന മികവ് (especially വിക്രം), ശങ്കറിന്റെ സംവിധാനം എന്നീ ഘടകങ്ങൾ കൊണ്ട്  മികച്ചു നിൽക്കുന്ന ഒരു സിനിമ. വലിയൊരു ശങ്കർ മാജിക് പ്രതീക്ഷിക്കാതെ പോയി കണ്ടാൽ തീർത്തും ഇഷ്ടപ്പെട്ടു പോകുന്ന ഒരു  സിനിമ. 

*വിധി മാർക്ക് = 7/10 

-pravin-

Friday, January 2, 2015

PK ഒരു നിരീശ്വരവാദിയോ മതവിരോധിയോ അല്ല

വലുതും ചെറുതുമായി കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളുമടങ്ങുന്ന ഈ മഹാപ്രപഞ്ചത്തിലെ ചെറിയ ഒരു ഗ്രഹം മാത്രമാണ് ഭൂമി. ആ ഭൂമിയിലെ മനുഷ്യർ എന്നവകാശപ്പെടുന്ന നമ്മൾ സർവ്വാധിപതിമാരുടെ വേഷം ചമയുമ്പോൾ  നമ്മൾ സത്യത്തിൽ എത്ര മാത്രം  നിസ്സാരരും നിസ്സഹായരുമാണെന്ന് തിരിച്ചറിയുന്നില്ല. നമ്മളേക്കാൾ ബുദ്ധിയും വിവേകവും ശക്തിയുമുള്ള ഒരു കൂട്ടർ ഭൂമിക്ക് സമാനമായ മറ്റേതെങ്കിലും ഗ്രഹത്തിലും ഉണ്ടായിക്കൂടെ? ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമെല്ലാം മനുഷ്യർ  എത്തിപ്പെടാൻ ആഗ്രഹിക്കുന്നത് പോലെ  ഭൂമി എന്ന ഗ്രഹത്തിലേക്ക് മറ്റേതെങ്കിലും ഗ്രഹത്തിലുള്ളവർ എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ടോ ഇല്ലയോ എന്ന് ആര് കണ്ടു?  അങ്ങിനെ ഒരു നാൾ ആരെങ്കിലും ഭൂമിയിൽ എത്തിപ്പെട്ടാൽ അവർ ഭൂമിയെ ഏതു വിധത്തിലായിരിക്കും നിരീക്ഷിക്കുന്നുണ്ടാകുക? ഇത്തരം  ചോദ്യ ചിന്തകളിൽ നിന്നാണ്  പി.കെ യുടെ കഥാബീജം ഉണ്ടായിട്ടുള്ളത്. ശാസ്ത്രീയമായ ഉത്തരങ്ങൾ  നൽകേണ്ട  സംശയങ്ങൾക്ക് പകരം ഭാവനയിലൂടെ രസകരമായ ഒരു കഥാന്തരീക്ഷം തീർക്കുകയും  ആക്ഷേപ ഹാസ്യത്തിലൂടെ ഗൌരവമായി ചിന്തിക്കേണ്ട വിഷയങ്ങളെ സരസമായി അവതരിപ്പിക്കുകയുമാണ് പി.കെയിലൂടെ രാജ്കുമാർ ഹിരാനി ചെയ്തിരിക്കുന്നത്. 

അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് എത്തുന്ന പി.കെ യുടെ (അമീർ ഖാൻ) നിരീക്ഷണങ്ങളിലൂടെയാണ് സിനിമ പല വിഷയങ്ങളും പ്രേക്ഷകനുമായി ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. പി.കെ  ഭൂമിയിലേക്ക് നഗ്നനായാണ് എത്തുന്നത്. അന്യഗ്രഹജീവികൾക്ക് വസ്ത്ര സങ്കൽപ്പമില്ല എന്നത് കൊണ്ട് തന്നെ മനുഷ്യരുടെ വസ്ത്രധാരണത്തെ കൌതുകത്തോടെയാണ് പി.കെ നിരീക്ഷിക്കുന്നത്. ഓരോ  ആളുകളും ചെയ്യുന്ന ജോലിക്കും ജീവിക്കുന്ന ചുറ്റുപാടിനും അനുസരിച്ച്  പല വിധമാണ് വസ്ത്രം ധരിക്കുന്നതെന്നും,  അതിൽ തന്നെ ആണിനും പെണ്ണിനും വെവ്വേറെ വസ്ത്രധാരണമാണ് എന്നുമൊക്കെ പി.കെ  മനസ്സിലാക്കുമ്പോൾ  വസ്ത്രധാരണം ശരിയല്ല എന്ന നിലപാടല്ല സിനിമ അറിയിക്കുന്നത്. മറിച്ച് വസ്ത്രധാരണത്തിൽ മനുഷ്യൻ പുലർത്തുന്ന സൂക്ഷ്മതകളെ കുറിച്ച് രസകരമായി ഓർമ്മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വസ്ത്രം ധരിക്കാതെയാണ് അന്യഗ്രഹത്തിൽ തങ്ങൾ ജീവിക്കുന്നത് എന്ന് പി.കെ പറയുമ്പോൾ ജഗ്ഗു (അനുഷ്ക്കാ ശർമ്മ) അത്ഭുതത്തോടെ ചോദിക്കുന്നത് നിങ്ങൾക്ക് നാണം തോന്നില്ലേ അല്ലെങ്കിൽ വിചിത്രമായി തോന്നുന്നില്ലേ അത്തരം രീതികൾ  എന്നാണ്. അതിനുള്ള പി കെ യുടെ മറുപടിയും രസകരമാണ്. ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് മരക്കൊമ്പിലിരിക്കുന്ന കാക്കയെ ചൂണ്ടി കാണിച്ച് പി.കെ പറയുന്നത്  - ദാ ആ ഇരിക്കുന്ന കാക്കയും നഗ്നനാണ്. ആ കാക്ക കഴുത്തിൽ ഒരു ടൈ കെട്ടി ഇരുന്നാൽ മാത്രമേ ഇതെല്ലാം വിചിത്രമായി തോന്നൂ എന്നാണ്. ഇത്തരത്തിൽ സരസമായാണ് പി.കെയുടെ നിരീക്ഷണങ്ങളെ സിനിമയിലുടനീളം സംവിധായകൻ അവതരിപ്പിക്കുന്നത്. ഇതെല്ലാം  ആസ്വദിക്കുമ്പോഴും ഒരു കൂട്ടം പ്രേക്ഷകർ പി.കെ യെ മതവിരോധിയും നിരീശ്വര വാദിയുമായി മുദ്ര കുത്താനുള്ള പ്രധാന കാരണം മനുഷരുടെ വിവിധ മത ദൈവ സങ്കൽപ്പങ്ങളോടും ആചാരാനുഷ്ഠാനങ്ങളോടും പി.കെ ഉന്നയിക്കുന്ന ചില സംശയങ്ങളും ചോദ്യങ്ങളും കൊണ്ട് മാത്രമാണ്. അതിന്റെയെല്ലാം  ഉത്തരത്തിനായി ചിന്തിക്കാൻ തുടങ്ങിയാൽ ഇന്ന് കാണുന്ന മതവിശ്വാസ-ആചാരങ്ങളിലെ  പല പൊള്ളത്തരങ്ങളും എതിർക്കപ്പെടും. ഈ എതിർപ്പ് ഏറ്റവും കൂടുതൽ ബാധിക്കുക ദൈവത്തിന്റെയും വിശ്വാസികളുടെയും ഇടയിൽ സജീവമായി നിലനിൽക്കുന്ന മാനേജർമാരെയും അനുബന്ധ മത സംഘടനകളെയുമാണ്  എന്നത് കൊണ്ട് തന്നെയാണ്  വിശ്വാസിയുടെ മതവികാരം വ്രണപ്പെട്ടു എന്ന ഒച്ചയെടുപ്പുകൾക്ക് നമ്മുടെ ചെവികൾ സ്ഥിരം ഇരയാകുന്നത്. 

ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയുമാണ് സംവിധായകൻ ആക്ഷേപഹാസ്യത്തിനായി  കൂടുതലായും  ഉന്നം വച്ചിരിക്കുന്നത്  എന്ന ആക്ഷേപം ചില പ്രേക്ഷകർ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇക്കൂട്ടർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌.  പി.കെ യുടെ കാഴ്ചകളിൽ കൂടിയും  നിരീക്ഷണങ്ങളിലൂടെയുമാണ്‌ സിനിമ മുന്നേറുന്നത്.  പി.കെ എത്തിപ്പെടുന്ന ഇന്ത്യാ രാജ്യത്തിന്റെ ഭൂരിപക്ഷ മതവിശ്വാസവും ആരാധനാരീതികളും ഹിന്ദുത്വവുമായി ബന്ധപ്പെട്ടതാണ് എന്ന കാര്യത്തിൽ തർക്കമില്ല ല്ലോ. ആ സ്ഥിതിക്ക് സ്വാഭാവികമായും അയാളുടെ കണ്ണിൽ കാണുന്ന കാഴ്ചകളെ തന്നെയാണ് സംവിധായകൻ ദൃശ്യവത്ക്കരിച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കേണ്ടിയിരിക്കുന്നു. എന്ന് കരുതി മറ്റു മതവിഭാഗങ്ങളെയും അവരുടെ ആചാര രീതികളെയും  പരാമർശിക്കാതെ സിനിമ പോകുന്നുമില്ല. അതിന്റെ ഉദാഹരണമാണ്  അമ്പലത്തിലേക്ക് പൂജക്ക്‌ കൊണ്ട് പോകുന്ന സാധനങ്ങളുമായി പി.കെ ഒരു ക്രിസ്ത്യൻ പള്ളിയിലേക്ക് എത്തുന്നതും അവിടെ നിന്ന് എതിർപ്പ് നേരിടുന്ന രംഗവും. ക്രിസ്ത്യൻ മതവിശ്വാസ  പ്രകാരം വീഞ്ഞിനുള്ള പ്രസക്തി മനസിലാക്കി കൊണ്ടാണ് പിന്നീട് പി.കെ വീഞ്ഞുമായി മുസ്ലീം പള്ളിയിലേക്ക് പോകുന്നത്. അവിടെയാകട്ടെ ദൈവത്തിനു വീഞ്ഞ് നിഷിദ്ധവുമാണ്. ഇത്തരത്തിൽ ആശയക്കുഴപ്പത്തിലാകുന്ന പി.കെ യുടെ മനസ്സിൽ മനുഷ്യരുടെ  ദൈവ സങ്കൽപ്പം എന്താണെന്നത് അവ്യക്തമായി തുടരുകയും ചെയ്യുന്നു. ദൈവപ്രീതിക്കായി പണം ചിലവാക്കുന്ന കാര്യത്തിൽ മറ്റേത് മതസ്ഥരേക്കാളും മുന്നിൽ  ഹിന്ദുക്കളാണ് ഉണ്ടാകുക എന്ന നഗ്നസത്യം ഹിന്ദു വിശ്വാസികൾ അംഗീകരിച്ചില്ലെങ്കിലും അത് സത്യമല്ല എന്ന്  കണ്ഠക്ഷോഭം  നടത്താതിരിക്കാനുള്ള സഹിഷ്ണുതയെങ്കിലും അവർ കാണിക്കേണ്ടിയിരിക്കുന്നു. 

ഹിന്ദു മതത്തിലെ ദൈവങ്ങളെയും ക്ഷേത്രാരാധനാ രീതികളെയും അധിക്ഷേപിച്ചു എന്നതാണ് മറ്റു ചിലരുടെ പരാതി. എന്നാൽ ഒരു മതത്തെയോ ആചാര രീതികളെയോ പി.കെ അവഹേളിക്കുന്നില്ല. അതേ സമയം  ദൈവത്തിനും വിശ്വാസിക്കുമിടയിൽ ഇടനിലക്കാരനായി നിന്ന് മുതലെടുപ്പ് നടത്തുന്നവരെ ആക്ഷേപ ഹാസ്യത്തിനായി പി.കെ തിരഞ്ഞെടുക്കുന്നുണ്ട്. വിഗ്രഹം വിൽപ്പനക്കാരും, ക്ഷേത്രം പൂജാരികളും, ആൾ ദൈവങ്ങളും അവരിലെ ചില ഉദാഹരണങ്ങൾ മാത്രം. വിഗ്രഹാരാധന, പൂജ, മറ്റ് ആചാരങ്ങൾ  എന്നിവക്ക്  പിന്നിലുള്ള ഉദ്ദേശ്യശുദ്ധിയെയോ  ശാസ്ത്രീയ വശങ്ങളെയോ വിചാരണ ചെയ്യാൻ  പി.കെ ശ്രമിക്കുന്നില്ല. ഒരേ ദൈവത്തെ പല രീതിയിൽ അറിയാൻ ശ്രമിക്കുന്ന മതങ്ങൾ മനുഷ്യരുടെ ഇടപെടലുകളാൽ മലിനമാക്കപ്പെടുന്ന അവസ്ഥയെ അടിവരയിട്ടു പറയുക മാത്രമാണ് പി.കെ ചെയ്യുന്നത്. എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന് പി.കെ തന്നെ പറയുന്നുമുണ്ട്.  പി.കെ ഒരു നിരീശ്വരവാദിയല്ല എന്ന് അതിൽ നിന്ന് തന്നെ വ്യക്തം.  മനുഷ്യർക്കിടയിൽ വിഭാഗീയത വളർത്തുന്നതിൽ ദൈവത്തിന് പങ്കില്ല. ദൈവം ഒരാളെയും ഒരു മതത്തിന്റെ ലേബൽ പതിപ്പിച്ച ശേഷമല്ല ഭൂമിയിലേക്ക് അയക്കുന്നത് എന്ന് പി.കെ പറയുമ്പോൾ അത് ഒരു മതവിരോധത്തിന്റെ വാക്കായല്ല മറിച്ച്  മാനവികതക്ക് വില കൽപ്പിക്കുന്ന യഥാർത്ഥ ദൈവത്തിന്റെ വാക്ക് കടമെടുത്ത് പറഞ്ഞതായി വേണം കരുതാൻ. മനുഷ്യരെ  സൃഷ്ടിച്ച ദൈവത്തെ ആരാധിക്കാതെ മനുഷ്യർ സൃഷ്ടിച്ച ദൈവത്തെ ആരാധിക്കുന്നതാകരുത് ഒരു വിശ്വാസിയുടെ ദൈവസങ്കൽപ്പം എന്ന പി.കെയുടെ വാക്കിനാൽ യഥാർത്ഥ ദൈവമോ മതമോ വിശ്വാസിയോ ആരും തന്നെ ഹനിക്കപ്പെടുന്നില്ല, വ്രണപ്പെടുന്നില്ല. ഹനിക്കപ്പെടുന്നത് ദൈവത്തെയും ദൈവ വിശ്വാസത്തെയും വാണിജ്യവത്ക്കരിക്കുന്ന   കള്ളനാണയങ്ങൾ അഥവാ പി.കെയുടെ ഭാഷയിലെ റോംഗ് നമ്പറുകൾ മാത്രമാണ്. 

ആകെ മൊത്തം ടോട്ടൽ = 2012 ൽ റിലീസായ ഉമേഷ്‌ ശുക്ലയുടെ "ഓ മൈ ഗോഡ്' സിനിമയുടെ പ്രമേയവും ഏറെക്കുറെ അതിൽ വിമർശിക്കപ്പെടുന്ന കഥാപാത്രങ്ങളും മറ്റു സംഗതികളുമെല്ലാം പി.കെയിലും ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും അവതരണത്തിലെ പുതുമ കൊണ്ടും അമീർ ഖാന്റെ പ്രകടന മേന്മ കൊണ്ടും രാജ്കുമാർ ഹിരാനിയുടെ സംവിധാന മികവു കൊണ്ടുമെല്ലാം പി.കെ മികച്ചൊരു സിനിമാസ്വാദനം ഉറപ്പ് തരുന്നു. കണ്ടിരിക്കേണ്ട സിനിമകളുടെ ലിസ്റ്റിലേക്ക് ഒന്ന് കൂടി ചേർത്തു വായിക്കാം - പി.കെ. 

*വിധി മാർക്ക് = 9/10 
-pravin-

Saturday, December 20, 2014

ഇയ്യോബിന്റെ പുസ്തകവും അമൽ നീരദിന്റെ ക്യാമറയും

ചില ദൃശ്യ സൌന്ദര്യങ്ങളെ  വാക്കുകളാൽ വർണ്ണിക്കാൻ സാധിക്കണമെന്നില്ല. ഇയ്യോബിന്റെ പുസ്തകവും അങ്ങിനെ തന്നെ. അമൽ നീരദിന്റെ ക്യാമറ എഴുതി തീർത്ത ഒരു മനോഹര പ്രകൃതി സൌന്ദര്യ കാവ്യമായി വേണം ഇയ്യോബിന്റെ പുസ്തകത്തെ ഒറ്റ നോട്ടത്തിൽ വിലയിരുത്താൻ. സ്വാതന്ത്ര്യ പൂർവ്വ  കേരളാ ചരിത്രവും ഫിക്ഷനുമെല്ലാം  കൂട്ടിക്കുഴച്ചു കൊണ്ടാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ കഥ അമൽ നീരദ് പറയുന്നത്. അത് കൊണ്ട് തന്നെ ഈ സിനിമയിൽ  പലർക്കും പല കാരണങ്ങൾ കൊണ്ട്  യോജിക്കാനും വിയോജിക്കാനുമൊക്കെയുള്ള  നിരവധി കഥാ സന്ദർഭങ്ങളും  ഉണ്ടാകാം. അത് തീർത്തും സ്വാഭാവികം. എന്നാൽ അതെല്ലാം ഒഴിച്ച് നിർത്തി കൊണ്ട് ഇയ്യോബിന്റെ പുസ്തകത്തെ നിരീക്ഷിക്കുമ്പോൾ  സിനിമയിലെ കഥാപാത്രങ്ങളുടെ രാഷ്ട്രീയമാണ് എല്ലാവർക്കും ഒരു പോലെ ചർച്ചാ പ്രസക്തമായി തോന്നിക്കുക എന്ന കാര്യത്തിൽ സംശയമില്ല. 

മൂന്നാർ മലനിരകൾ വെട്ടിത്തെളിച്ച് തേയില തോട്ടങ്ങളാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് നിന്നാണ് ഇയ്യോബിന്റെ (ലാൽ) കഥ തുടങ്ങുന്നത്. വെറുമൊരു സാധാരണ അടിമച്ചെക്കൻ ഹാരിസണ്‍ സായിപ്പിന്റെ (സാൽ യൂസഫ്‌) കൈയ്യാളാകുകയും  പിന്നീട് മതം മാറി ജോബ്‌ അഥവാ ഇയ്യോബായി സായിപ്പിന്റെ വിശ്വസ്തനും സന്തത സഹചാരിയുമായി മാറുമ്പോൾ ആരും അറിഞ്ഞിരുന്നില്ല അത്  നാടൻ സായിപ്പിലേക്കുള്ള ഒരു അടിമയുടെ പരിണാമ വഴികൾ കൂടിയാണെന്ന്. സായിപ്പിന്റെ ഭാര്യ സായിപ്പിനെയും മൂന്നാറിലെ തണുപ്പിനെയും ഉപേക്ഷിച്ചിട്ട് പോകുന്ന സമയത്താണ് ദുർമന്ത്രവാദിയെന്ന മുദ്ര കുത്തപ്പെട്ട് നാടു കടത്തപ്പെട്ട കഴലിയുടെ (ലെന) രംഗ പ്രവേശം. മറ്റുള്ളവർ ദുർമന്ത്രവാദിയെന്നു കരുതുന്ന കഴലിയെ സായിപ്പ് നോക്കി കണ്ടതാകട്ടെ മറ്റൊരു വിധത്തിലും. സായിപ്പിന്റെ നാടൻ മദാമ്മാ ഭാര്യയുടെ വേഷത്തിലേക്ക് കൂട് മാറാൻ കഴലിക്ക് അധികം താമസം വേണ്ടി വന്നില്ല. ആണുങ്ങൾ പലതും വെട്ടി പിടിക്കാനുള്ള രാഷ്ട്രീയത്തിൽ ശ്രദ്ധ പുലർത്തിയപ്പോൾ അടുക്കളയിൽ കഴലിയും ഇയ്യോബിന്റെ ഭാര്യയായ അന്നമ്മയും തമ്മിൽ സ്നേഹോഷ്മളമായ ഒരു സൌഹൃദ ബന്ധം വളർത്തിയെടുത്തു.  ഹാരിസണ്‍ സായിപ്പിന്റെ അപ്രതീക്ഷിതമായ മരണം ഇയ്യോബിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരുവാകുകയായിരുന്നു. ഗർഭിണിയായ കഴലിയെ കഴുത്തിനു പിടിച്ചു പുറത്തേക്കു തള്ളിയിട്ടു കൊണ്ട് ഇയ്യോബ് ഹാരിസണ്‍ സായിപ്പിന്റെ സർവ്വ സമ്പത്തുകളുടെയും അവകാശിയായി മാറി. ഇയ്യോബെന്ന നാടൻ സായിപ്പിന്റെ ഭരണയുഗം അവിടെയാണ് തുടങ്ങുന്നത്. 

ഇയ്യോബ്ബിന്റെ മൂന്നു മക്കൾ - ദിമിത്രി (ചെമ്പൻ വിനോദ്), ഐവാൻ (ജിനു ജോസഫ്), അലോഷി (ഫഹദ്). മൂന്നു മക്കളിൽ ഏറ്റവും സൌമ്യ ശീലനായ അലോഷി ഒരു പ്രത്യേക സാഹചര്യത്തിൽ നാട് വിട്ടു പോയി ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുകയാണ്. ദിമിത്രിയും ഐവാനും അപ്പന്റെ എന്തിനും പോന്ന അപ്പൻ പറഞ്ഞാൽ എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള മക്കളായി മൂന്നാറിൽ തന്നെ കൊഴുത്ത് വളരുന്നു. കഴലി തന്റെ മകൾ മാർത്തയുമായി ഒറ്റപ്പെട്ട ജീവിതം നയിക്കുന്നു. ഒരു ക്യാൻവാസിൽ തന്നെ വിരിയിച്ചെടുത്ത വിവിധ കഥാപാത്രങ്ങൾ പല തരം സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്ന കാഴ്ചയാണ് പിന്നീടങ്ങോട്ടുള്ള സിനിമയിൽ കാണാൻ സാധിക്കുക. കഴലിയുടെ മകൾ തനിയാവർത്തനം പോലെ മറ്റുള്ളവരുടെ മുന്നിൽ ദുർമന്ത്രവാദിനിയായി ചിത്രീകരിക്കപ്പെടുന്നു. അലോഷി ബ്രിട്ടീഷ് പട്ടാളത്തോട് കലാപം നടത്തി വിപ്ലവം മനസ്സിലേന്തി തിരിച്ചു വരുന്നു. ദിമിത്രി തന്റെ ജീവിതത്തിൽ വികല ലൈംഗികതക്കും ഭക്ഷണത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ ഐവാൻ ചെമ്പന്റെയും (വിനായകൻ) മറ്റു കീഴാളരുടെയും കുടിലുകൾ കത്തിച്ചും അവരോടെല്ലാം കൈയ്യൂക്ക് കാണിച്ചുമാണ് ആനന്ദം കണ്ടെത്തുന്നത്. അധികാരം എന്നും തന്നിൽ മാത്രം ഒതുങ്ങി നിൽക്കണം എന്ന ആഗ്രഹം ഇയ്യോബിന്റെ ഓരോ പ്രവർത്തിയിലും സംസാരത്തിലും കാണാം. തനിക്ക് ചുറ്റുമുള്ളവർ തന്നെ എന്നും അനുസരിക്കുന്നവരാകണം എന്ന നിർബന്ധ ബോധം അയാളിലുണ്ട്. മക്കളോടു പോലും അത് പ്രകടവുമാണ്. അലോഷി നാട് വിട്ടു പോകുന്നതിനും മുൻപേ തന്നെ ഇയ്യോബ് മനസിലാക്കുന്ന ഒരു സത്യമുണ്ട് - അലോഷി തന്റെ ഭാര്യ അന്നമ്മയുടെ മകനാണ്. അപ്പന്റെതായ ഒരു ശൈലിയും കടം കൊള്ളാത്ത അമ്മയുടെ മാത്രം മകൻ.

ഇയ്യോബിന്റെ  ബംഗ്ലാവിൽ  കഴിയുന്ന ദിമിത്രിയുടെ ഭാര്യ രാഹേൽ (പത്മപ്രിയ) തന്റെ കടുത്ത മൌനങ്ങൾക്ക് പിറകിലുള്ള നിഗൂഡതകളെ ഭീകരമായാണ് ഒരു വേള വെളിപ്പെടുത്തുന്നത്. എല്ലാ ജ്ഞാ  സ്വരങ്ങൾക്കും ചെവി കൊടുക്കുകയും അതനുസരിച്ച് മാത്രം ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്യേണ്ടി വരുന്ന ഒരു സ്ത്രീ ഏതൊക്കെ വിധത്തിലുള്ള മാറ്റങ്ങൾക്ക് അഥവാ സ്വഭാവങ്ങൾക്ക് അടിമപ്പെടും എന്നതിന് തീർച്ചയില്ല എന്നാണ് റാഹേലിന്റെ കഥാപാത്രം നമ്മളോടു പറയുന്നത്. അത് പോലെ പ്രതിനായകനായെത്തുന്ന അംഗൂർ റാവുത്തർ (ജയസൂര്യ)  ഒരുപാട് ശരീര ചലനങ്ങളോ കനപ്പെട്ട സംഭാഷണങ്ങളോ കൊണ്ടല്ല  തന്റെ എതിരാളികളെ നേരിടുന്നത്. മരം മുറിക്കാൻ സർക്കാർ അനുമതിയുണ്ടായിട്ടും അതിനു തടസ്സം നിൽക്കുന്ന ഇയ്യോബിനെ അംഗൂർ റാവുത്തർ വളരെ തന്ത്രപരമായി സംസാരിച്ച ശേഷം ചെറിയ ഒരു ചിരിയിലൂടെ  ഞെട്ടിക്കുന്ന രംഗം അതിന്റെ ഏറ്റവും ഉത്തമ ഉദാഹാരണമാണ്. വാപ്പയോടു ചോദിച്ചാൽ തന്നെ കുറിച്ച് അറിയാം എന്ന ഇയ്യോബിന്റെ ഭീഷണി ശബ്ദത്തെ അംഗൂർ നേരിടുന്നത് ചെറിയൊരു ചിരിയോടു കൂടെയുള്ള മറുപടി കൊണ്ടാണ്. "വാപ്പ ഇപ്പോൾ ഇല്ല, നാല്  മാസം മുൻപ് വാപ്പയെ ഞങ്ങൾ കൊന്നു. പുതുതായി ഒന്നും ചെയ്യാൻ വാപ്പ സമ്മതിച്ചിരുന്നില്ല"; ഈ ഒരു ഡയലോഗ് സൃഷ്ടിക്കുന്ന ഭീകരതക്ക് മുന്നിൽ ഇയ്യോബ് പോലും സ്തബ്ധനായി പോകുന്നുണ്ട്. ആക്രോശങ്ങൾ കൊണ്ടും ശരീരാകാരത്തിന്റെ പിന്തുണ കൊണ്ടും മാത്രമല്ല ഒരു പ്രതിനായകന് ഭീഷണിയുടെ സ്വരം സൃഷ്ടിക്കാൻ സാധിക്കുക എന്ന് അടിവരയിടുന്ന രംഗം കൂടിയാണത്.  ഇത്തരത്തിലുള്ള ലളിതമായ  സംഭാഷണങ്ങളാലും മുഖ ഭാവങ്ങളാലും അഭിനയ കലയുടെ തീവ്ര സ്വരങ്ങൾ മുഴക്കുന്ന കഥാപാത്രങ്ങൾ  കൊണ്ട്  സമ്പുഷ്ടമാണ് ഇയ്യോബിന്റെ പുസ്തകം എന്ന് കൂടി നിരീക്ഷിക്കേണ്ടിയിരിക്കുന്നു. 

അലോഷിയുടെ കമ്മ്യൂണിസവും വിപ്ലവവുമൊന്നും  സിനിമയിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല. കീഴാളനും തൊഴിലാളിക്കും വേണ്ടി സംസാരിക്കാൻ കമ്മ്യൂണിസ്റ്റ് സഖാക്കാൾ അന്നും വേണ്ട ഇടപെടലുകൾ നടത്തിയിരുന്നു എന്ന സൂചനകൾ മാത്രമാണ് സിനിമ തരുന്നത്.  ഒരൊറ്റ സീനിൽ വന്നു പോകുന്ന പി ജെ ആന്റണിയും  (ആഷിഖ് അബു),  തോട്ടം തൊഴിലാളികൾക്ക് വേണ്ടി ഇയ്യോബിനോട് സംസാരിക്കാൻ വരുന്ന റോസമ്മ പുന്നൂസും മറ്റൊരു സഖാവും മാത്രമാണ് സിനിമയിൽ കമ്മ്യൂണിസത്തെ പ്രതിനിധീകരിച്ചു കൊണ്ട് രംഗത്തെത്തുന്നത്. സായുധ വിപ്ലവം ആ കാലത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാർക്ക് പരിചയമുണ്ടായിരുന്നോ എന്ന് സംശയമാണ് എങ്കിലും സിനിമയിൽ ആലോഷിയെ രക്ഷിക്കാനായി തോക്കുകളേന്തി  പോലീസ് ജീപ്പ് വളയുന്ന സഖാക്കളെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇലക്ഷൻ സമയത്ത് വേണ്ട സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ഇയ്യോബിനെ വന്നു കാണുന്ന ഒരു നാടൻ പ്രമാണി ദേശ സ്നേഹം കൊണ്ടാണ് താൻ ജനസേവകനാകാൻ  താൽപ്പര്യം കാണിക്കുന്നത് എന്ന് ഇടക്കിടെ പറയുന്നുണ്ട്. അയാളുടെ രാഷ്ട്രീയം എന്താണെന്ന് സിനിമ വ്യക്തമാക്കുന്നില്ലെങ്കിലും ആ കഥാപാത്രം കോണ്‍ഗ്രസ്സിന്റെ അക്കാലത്തെ പ്രമാണി ജന്മി രാഷ്ട്രീയക്കാരെ കണക്കറ്റ് പരിഹസിക്കുക തന്നെ ചെയ്യുന്നു. 

തന്റെ മുൻകാല സിനിമകളിലെ സ്ലോമോഷൻ ആഖ്യാന ശൈലികളൊന്നും  ഇയ്യോബിന്റെ പുസ്തകത്തിൽ അമൽ നീരദ് ആവർത്തിക്കുന്നില്ല. അമലിന്റെ മറ്റു സിനിമകളെ അപേക്ഷിച്ച് നോക്കുമ്പോൾ  ഇയ്യോബിന്റെ പുസ്തകത്തിന്റെ പ്രധാന സവിശേഷത  അതിലെ മികച്ച cinematography ആണെന്ന് പറയേണ്ടിയിരിക്കുന്നു. ഓരോ സീനിലും ആ മികവ് പ്രകടമാണ്. ഒരു നിമിഷം ഒന്ന് കണ്ണടച്ചാൽ പോലും നഷ്ടപ്പെട്ടേക്കാവുന്ന ദൃശ്യഭംഗിയുടെ ഒരു മുഴുനീള ചലച്ചിത്രരൂപമായി തന്നെയാണ്  ഇയ്യോബിന്റെ പുസ്തകത്തെ അമൽ നീരദ് ഒരുക്കിയിരിക്കുന്നത്. ആ നിലക്ക് തന്നെയാണ് ഇയ്യോബിന്റെ പുസ്തകം പ്രധാനമായും പ്രേക്ഷകന്റെ മനസ്സ് കവരുന്നത്. 

പഴയ കാലഘട്ടത്തെയും  ആളുകളുടെ  വേഷഭൂഷവിതാനങ്ങളെയും സംസാര ശൈലികളെയും എത്രത്തോളം സത്യസന്ധമായും മികവുറ്റതാക്കിയും സിനിമയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു സംശയമാണ്. ആദ്യം സൂചിപ്പിച്ച ഫിക്ഷന്റെ സ്വാധീനം ഈ കഥയിൽ ഉള്ളത് കൊണ്ട് മാത്രം അതെല്ലാം കണ്ണടച്ച് വിശ്വസിക്കാൻ മാത്രമേ പ്രേക്ഷകന് തരമുള്ളൂ. കഥയുമായോ സാഹചര്യവുമായോ ഒരു ബന്ധവുമില്ലാതെ സിനിമക്കിടയിൽ കേറി വന്നു കൊണ്ട് ചുമ്മാ ഒരു ഐറ്റം ഡാൻസ് കളിച്ചു മടങ്ങിയ അമല പോളിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഇയ്യോബിന്റെ പുസ്തകത്തിലെ ഒരു അനാവശ്യ ഏട് തന്നെയായിരുന്നു അമല പോൾ. അമൽ നീരദിന്റെ മികവുകൾക്കിടയിൽ മനപൂർവ്വം അദ്ദേഹം തന്നെ തുന്നി ചേർത്ത ഒരു അനാവശ്യ അധ്യായം. 

ആകെ മൊത്തം ടോട്ടൽ = മികച്ച  ദൃശ്യാനുഭവം എന്ന നിലയിൽ നല്ലൊരു സിനിമ. ക്യാമറ കൊണ്ട് കഥ പറയുന്ന സംവിധായകരുടെ കൂട്ടത്തിൽ രാജാവാകാൻ മാത്രമുള്ള യോഗ്യത തനിക്കുണ്ട് എന്ന്  അമൽ നീരദ് ഈ സിനിമയിലൂടെ തെളിയിക്കുന്നു. 

*വിധി മാർക്ക് = 7/10 
-pravin- 

Friday, December 12, 2014

ഇതിഹാസ വരെ എത്തി നിൽക്കുന്ന മലയാള സിനിമാ ഫിക്ഷൻ-ഫാന്റസി

മലയാള സിനിമാ ലോകത്ത് ഫിക്ഷൻ-ഫാന്റസി  കഥകൾക്ക്  വേണ്ട പരിഗണന കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. ഉണ്ടെങ്കിൽ തന്നെ അതിൽ പകുതി മുക്കാലും കഥകളിൽ  പ്രേതവും ആത്മാവും ഭൂതവും പിശാചുമൊക്കെ തന്നെയായിരിന്നു മുഖ്യ കഥാപത്രങ്ങൾ. 1964 ൽ ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ബഷീർ തന്നെ ചിട്ടപ്പെടുത്തിയ തിരക്കഥയെ എ വിൻസെന്റ് തന്റെ സംവിധാനത്തിലൂടെ അഭ്രപാളിയിൽ എത്തിച്ചപ്പോൾ അതൊരു ചരിത്രം കൂടി സൃഷ്ടിക്കുകയായിരുന്നു. ഭാർഗ്ഗവീ നിലയം- മലയാളത്തിലെ ആദ്യത്തെ പ്രേത സിനിമ, മലയാളി പ്രേക്ഷകർക്ക് അന്ന് വരെ അപരിചിതമായിരുന്ന കഥാപശ്ചാത്തലത്തിലൂടെ  കാഴ്ചയുടെയും കേൾവിയുടെയും പുത്തൻ ആസ്വാദനം തന്നെ സമ്മാനിക്കുകയുണ്ടായി. പ്രേതം എന്നാൽ വെള്ള വസ്ത്രമുടുത്ത്‌ നിലം തൊടാതെ നടക്കുന്നവൾ, രാത്രിയുടെ മറവിൽ പാട്ടും പാടി  പാദസരം കിലുക്കി നടക്കുന്നവൾ എന്ന് തൊട്ട് ഒട്ടേറെ പുതിയ സങ്കൽപ്പങ്ങളെ  മലയാളി മനസ്സിലേക്ക് എല്ലാക്കാലത്തേക്കുമായി  വിഭാവനം ചെയ്തു തന്നതും  ഭാർഗ്ഗവീ നിലയം തന്നെ. 

ശേഷം  ഒരു കാലത്ത് മലയാള സിനിമയിലെ ഫിക്ഷൻ കുട്ടിച്ചാത്തനിലേക്കും ഗന്ധർവനിലേക്കുമെല്ലാം കുടിയേറുകയുണ്ടായി. ജിജോ പുന്നൂസ്സിന്റെ മൈ ഡിയർ കുട്ടിച്ചാത്തൻ, പദ്മരാജന്റെ ഞാൻ ഗന്ധർവ്വൻ എന്നിവ അക്കൂട്ടത്തിലെ വേറിട്ട പരീക്ഷണങ്ങളും വിജയങ്ങളുമായപ്പോൾ അതേ പാത പിന്തുടർന്ന് കൊണ്ട് വന്ന പല സിനിമകളും പരാജയപ്പെടുകയാണുണ്ടായത്. പ്രേത ഭൂത സിനിമകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു പിന്നീടങ്ങോട്ടുള്ള  ഒരു കാലത്ത്. അതിൽ നിന്ന് ഏറെ വ്യത്യസ്തമായി ആത്മാവ്/ പ്രേതത്തെ അവതരിപ്പിച്ച സിനിമയായിരുന്നു കമൽ സംവിധാനം ചെയ്ത ആയുഷ്ക്കാലം. ഹൃദയം മാറ്റിവക്കൽ  ശസ്ത്രക്രിയക്ക് വിധേയനായ  ചെറുപ്പക്കാരന് മുന്നിൽ ഹൃദയത്തിന്റെ ഉടമ പ്രേത രൂപത്തിൽ പ്രത്യക്ഷപ്പെടുകയും സരസ സംഭാഷണങ്ങളിലൂടെ ചെറുപ്പക്കാരനുമായി  സൌഹൃദത്തിലാകുകയും ചെയ്യുന്നതായിരുന്നു ആ സിനിമയുടെ തുടക്കം. ആത്മബന്ധം, രക്തബന്ധം എന്ന പോലെ ഹൃദയ ബന്ധം കൊണ്ട് ആത്മാവും ചെറുപ്പക്കാരനും തമ്മിൽ കൂടുതൽ അടുക്കുന്നതും,   പരേതന്റെ മരണകാരണം അന്വേഷിച്ചു കണ്ടെത്തുന്നതുമായിരുന്നു  പിന്നീടുള്ള സീനുകൾ. ഒരേ സമയം കോമഡിയും  ഫിക്ഷനും സസ്പെൻസും സെന്റിമെൻസും ഇത്ര മേൽ നന്നായി കൂട്ടിയിണക്കിയ ആദ്യ മലയാള സിനിമയും ആയുഷ്ക്കാലം തന്നെയായിരിക്കും.  തന്നെ കാണാൻ സാധിച്ചിരുന്ന ഒരേ ഒരാളായ ബാലകൃഷ്ണന് മുന്നിൽ പോലും താൻ തീർത്തും അദൃശ്യനായി കഴിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിയുന്ന സമയത്ത് വികാരാധീനനായി കൊണ്ട് എല്ലാവരുടെയും കണ്‍ മുന്നിലൂടെ ഓടി നടന്നു സംസാരിക്കുന്ന  എബി മാത്യു എന്ന ആത്മാവിനെ ഒരു നൊമ്പരത്തോടെയല്ലാതെ ആർക്കും ഓർക്കാനാകില്ല. 

1992 ൽ ആയുഷ്ക്കാലം റിലീസാകുന്നതിനും മുൻപേ ഇറങ്ങിയ മറ്റൊരു വ്യത്യസ്ത പ്രേത സിനിമയെ കൂടി ഇവിടെ പരാമർശിക്കേണ്ടിയിരിക്കുന്നു. സത്യൻ അന്തിക്കാട്-സിദ്ധീഖ് ലാൽ കൂട്ടുകെട്ടിൽ 1986 ൽ റിലീസായ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയാണ് പ്രേതങ്ങളെ ഇത്രമേൽ ഹാസ്യരൂപത്തിൽ അവതരിപ്പിക്കാൻ സാധിക്കും എന്ന് ആദ്യമായി ബോധ്യപ്പെടുത്തി തന്നത്. എല്ലാവരെയും ഭയപ്പെടുത്തുന്ന കാലൻ എന്ന സങ്കൽപ്പത്തെ നർമ്മത്തിന്റെ അകമ്പടിയോടെ തിലകൻ അഭിനയിച്ചു പ്രതിഫലിപ്പിക്കുമ്പോൾ ഭയം എന്ന വികാരം പൊട്ടിച്ചിരിക്ക് വഴി മാറുകയായിരുന്നു. കാലനെ ഹാസ്യനടനായി അവതരിപ്പിച്ചതിന്റെ അടുത്ത വർഷം തന്നെ നാരദനെയും അതേ വഴി നടത്തിച്ചു നോക്കാൻ തീരുമാനിച്ചതിന്റെ ഫലമായാണ് ക്രോസ് ബെൽറ്റ്‌ മണിയുടെ സംവിധാനത്തിൽ നാരദൻ കേരളത്തിൽ എന്ന സിനിമ വരുന്നത്. ഭക്തി സാന്ദ്രമായ ഒരുപാട് സിനിമകളിൽ നമ്മൾ കണ്ടു മറന്ന നാരദനിൽ നിന്ന് വ്യത്യസ്തമായിരുന്നു നെടുമുടി വേണു അവതരിപ്പിച്ച പുതിയ നാരദ വേഷം. പിന്നീടങ്ങോട്ട്  വന്ന  പല സിനിമകളിലും  ദൈവവും പുണ്യാളനുമെല്ലാം ഭൂമിയിൽ മനുഷ്യ രൂപത്തിൽ വന്നു എല്ലാവരെയും അതിശയിപ്പിച്ചു പോയിട്ടുണ്ട്. രഞ്ജിത്തിന്റെ നന്ദനം, പ്രാഞ്ചിയേട്ടന്‍, ലിജോ ജോസ് പല്ലിശ്ശേരിയുടെ ആമേൻ എന്നിവ അതിന്റെ സമീപ കാല സിനിമാ ഉദാഹരണങ്ങൾ മാത്രം. ഹരിഹരന്‍ എം ടി കൂട്ടുകെട്ടിന്റെ എന്ന് സ്വന്തം ജാനകി കുട്ടി , രാജീവ് അഞ്ചലിന്റെ ഗുരു, തുടങ്ങിയ സിനിമകള്‍ മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഫിക്ഷന്‍ ഫാന്റസി സിനിമകളാണ്.

അനിൽ ദാസ് - മധു മുട്ടം കൂട്ട് കെട്ടിൽ വന്ന ഭരതൻ, വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ്‌, അതിശയൻ, സന്തോഷ്‌ ശിവന്റെ അനന്ത ഭദ്രം  തുടങ്ങിയ സിനിമകളാണ് ഫിക്ഷൻ ഫാന്റസി പ്രമേയം കൊണ്ട്  വ്യത്യസ്തത തെളിയിച്ച മറ്റു ചില പ്രധാന മലയാള സിനിമകൾ. 

ഇതിഹാസ - വ്യത്യസ്തം, ആസ്വദനീയം, രസകരം ഈ പരീക്ഷണം 


ഒരു സുപ്രഭാതത്തിൽ ആണിന് പെണ്ണിന്റെ ശരീരവും പെണ്ണിന് ആണിന്റെ ശരീരവും കിട്ടിയാൽ എന്തായിരിക്കും സ്ഥിതി എന്ന ചിന്തയിൽ നിന്നാണ് ഇതിഹാസയുടെ കഥാ രചന സംഭവിക്കുന്നത്. സമാന കഥയുമായി  2002 ൽ ടോം ബ്രഡിയുടെ സംവിധാനത്തിൽ വന്ന ഹോളിവുഡ് സിനിമ The Hot Chick ഇതിഹാസയുമായി പല രംഗങ്ങളിലും സാമ്യത പുലർത്തുന്നു എന്ന ആക്ഷേപം ഒഴിച്ച് നിർത്തിയാൽ മലയാള സിനിമാ ചരിത്രത്തിൽ ഇതിഹാസക്ക് അഭിമാനത്തോടെ തന്നെ ഒരിരിപ്പിടം  നൽകേണ്ടതുണ്ട്. അശ്ലീല തമാശകൾക്ക് ഒട്ടും പഞ്ഞമില്ലാത്ത ഈ കാലത്തെ ചില ന്യൂജെൻ  സിനിമാ സംസ്ക്കാരം വച്ച് നോക്കുമ്പോൾ ഇതിഹാസയിൽ അത്തരം കോമഡി സീനുകൾക്ക് ഒരുപാട് സ്കോപ്പുണ്ടായിട്ടും കുടുംബ സമേതം കുട്ടികൾക്ക് കൂടി കാണാൻ പാകത്തിലാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത് എന്നത് ഏറെ ആശ്വാസജനകമായ ഒരു കാര്യമാണ് എന്ന് പറയാതെ വയ്യ. 

ആരും വിശ്വസിക്കാത്ത കഥ എന്നാണ് സിനിമയുടെ ടാഗ് ലൈൻ എങ്കിൽ കൂടി പ്രേക്ഷകരെ വിശ്വസിപ്പിക്കുന്ന രീതിയിൽ പിടിച്ചിരുത്തി കൊണ്ടാണ്  കഥ പറച്ചിൽ. ഒരു നവാഗത സംവിധായകന്റെ യാതൊരു വിധ പോരായ്മകളും പ്രകടമാക്കാതെയാണ് ബിനു എസ് അതി വിദഗ്ദ്ധമായി ഈ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. അനീഷ്‌ ലീ അശോകിന്റെ  പുതുമ നിറഞ്ഞു നിന്ന കഥ തന്നെയാണ് ഇതിഹാസയുടെ നട്ടെല്ല്. തിരക്കഥയിലേക്ക് വിന്യസിപ്പിക്കുമ്പോൾ കഥയിലെ പുതുമ ഒട്ടും ചോർന്നു പോകാതെ തന്നെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ചരിത്രത്തിലെ രണ്ടു രാജാക്കന്മാരുടെ യുദ്ധ രംഗത്തിൽ നിന്ന് കഥ പറഞ്ഞു തുടങ്ങുന്ന നിമിഷം തൊട്ട് സിനിമക്ക് അനിവാര്യമായ ആസ്വാദന ശൈലി സ്വീകരിച്ചു തുടങ്ങാൻ പ്രേക്ഷകർ യഥാക്രമം നിർബന്ധിതരാകുന്നുണ്ട്. ലോജിക്കുകൾക്ക് അവധി കൊടുത്തു കൊണ്ട് സിനിമ കാണാൻ പറയുമ്പോഴും സിനിമയിൽ പ്രമേയത്തിന് അനുയോജ്യമായ ലോജിക്കുകൾ നിലനിർത്തി കൊണ്ട് തന്നെയാണ് കഥ പറഞ്ഞു പോകുന്നത്. കുറേ കാലത്തിന് ശേഷം  നല്ലൊരു പഞ്ചോട് കൂടി ഇടവേള എഴുതി കാണിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകതയും ഇതിഹാസക്ക് വേണമെങ്കിൽ അവകാശപ്പെടാം. 

ഷൈൻ ടോം ചാക്കോ, ബാലു, അനുശ്രീ എന്നിവരുടെ പ്രകടനം തന്നെയാണ് സിനിമയിൽ പ്രധാന ചിരിപ്പടക്കങ്ങൾ സമ്മാനിച്ചതെങ്കിൽ  കൂടി അനുശ്രീയുടെ പ്രകടനം തമാശയെക്കാൾ ഉപരി ഗൌരവകരമായി തന്നെ നിരീക്ഷിക്കേണ്ടി വരുന്നു. ഒരു നടിയെന്ന നിലയിൽ അനുശ്രീയുടെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയാണ് ഇതിഹാസയിലെ ആണ്‍ കഥാപാത്രം എന്ന് നിസ്സംശയം പറയാം. സാധാരണ സിനിമകളിൽ നായികയുടെ കൂട്ടുകാരികൾ എന്നാൽ രണ്ടോ മൂന്നോ സീനുകളിൽ വന്നു പോകുന്നവരായാണ് കാണുക പതിവ്. ഇതിഹാസയിൽ കൂട്ടുകാരി കഥാപാത്രങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ വലിയ റോളുകൾ  തന്നെ കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ  കഥയുടെ വഴിത്തിരുവുകളിലെല്ലാം കൂട്ടുകാരി കഥാപാത്രങ്ങളുടെ സാന്നിധ്യവും  ശ്രദ്ധേയമായി മാറി. സിനോജ് പി അയ്യപ്പന്റെ ച്ഛായാഗ്രഹണം സിനിമക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്. അമ്പട ഞാനേ ..ചെല്ലട മോനെ എന്ന ഗാനം ഒഴിച്ചു നിർത്തിയാൽ ദീപക് ദേവിന്റെ സംഗീതവും മോശമാക്കിയില്ല. 

ആകെ മൊത്തം ടോട്ടൽ = നൂറു ശതമാനവും രസകരമായ ഒരു സിനിമ. Entertainment ലക്ഷ്യമാക്കി സിനിമ കണ്ടാൽ പൂർണ്ണ ആസ്വാദനം ലഭിക്കുക തന്നെ ചെയ്യും. 

*വിധി മാർക്ക്‌ = 7.5/10 
-pravin-

Thursday, December 4, 2014

അപ്പോത്തിക്കിരിയുടെ വിരലുകൾ കണ്ടിട്ടുണ്ടോ ?

നന്ദി വീണ്ടും വരുക എന്ന പരസ്യ വാക്യം  കേൾക്കാനോ കാണാനോ ആഗ്രഹിക്കാത്ത ഒരു സ്ഥലമാണ് ആശുപത്രി. രോഗങ്ങളുമായിഒരിക്കൽ അവിടെ വന്നു പോകുന്നവർ വീണ്ടും അവിടേക്ക് വരാനിടയാക്കരുതേ എന്ന് മുട്ടിപ്പായി പ്രാർഥിച്ചു പോകുന്ന സ്ഥലവും ആശുപത്രി തന്നെ. ഒരർത്ഥത്തിൽ ദൈവത്തെ കാണാനും അറിയാനും അമ്പലങ്ങളിലോ പള്ളിയിലോ അല്ല പോകേണ്ടത്. തൊട്ടടുത്ത ആശുപത്രികളിലേക്കാണ്. അവിടെ ദൈവത്തെ കാണാനുള്ളവരുടെ തിരക്കായിരിക്കും. ആ ദൈവം പറയുന്നത് അനുസരിക്കാതിരിക്കാൻ ഒരു രോഗിക്കും സാധ്യമല്ല. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ അനുസരണാ ശീലം കാണിക്കുമെങ്കിലും പണം എന്ന വ്യവസ്ഥക്ക് മുന്നിൽ പാവപ്പെട്ടവന് പലപ്പോഴും ദൈവത്തിന്റെ മാന്ത്രിക സ്പർശം അനുഭവിക്കാനുള്ള യോഗ്യത പോലും നഷ്ടമാകുന്നു. ഒരു രോഗിയുടെ ചികിത്സാ യോഗ്യത എന്നാൽ അയാളുടെ കയ്യിലെ പണമാണ് എന്ന് വിശ്വസിക്കുന്ന ഇന്നിന്റെ ഡോക്ടർ ദൈവങ്ങൾക്ക് മുന്നിലാണ് അപ്പോത്തിക്കിരിയുടെ പഴയ ആ കഥ ഒരു വലിയ ഓർമ്മപ്പെടുത്തലാകുന്നത്. അതൊരു കാലമായിരുന്നു. കിലോമീറ്ററുകൾ നടന്നും സൈക്കിൾ ചവിട്ടിയും രോഗികളെ തേടി വന്നു ചികിത്സ നടത്തിയിരുന്ന ഭിഷഗ്വരൻമാരുടെ കാലം. രോഗങ്ങളെ ആട്ടിയകറ്റുകയും രോഗികളെ സ്നേഹത്തോടെ ആശ്വസിപ്പിക്കുകയും ധൈര്യം പകർന്നു കൊടുക്കുകയും ചെയ്തിരുന്ന അവരെയാണ് ജനം ഹൃദയം കൊണ്ട് അപ്പോത്തിക്കിരീ എന്ന് വിളിച്ചു ശീലിച്ചത്. കാലമേറെ പിന്നിട്ടപ്പോൾ അപ്പോത്തിക്കിരിമാർ ഇല്ലാതായി. പകരം വന്ന അവരുടെ തലമുറ രോഗികളെ അകറ്റി നിർത്തുകയും രോഗങ്ങളെ നിലനിർത്തുകയും ചെയ്തു. രോഗങ്ങളും രോഗികളും ഇല്ലെങ്കിൽ തങ്ങൾക്ക് നിലനിൽപ്പില്ല എന്ന ആസുരിക തിരിച്ചറിവ് അവരെ അത്ര മാത്രം അന്ധരാക്കിയിരിക്കുന്നു. തദ്ഫലമായി ആശുപത്രി സേവനങ്ങളും മരുന്നുകളും മാഫിയവത്ക്കരിക്കപ്പെട്ടു. ഇതിന്റെയെല്ലാം തുടർ മാറ്റങ്ങളെ  തന്നെയാണ് സിനിമ പ്രമേയവത്ക്കരിക്കുന്നതും  സമൂഹത്തിൽ ചർച്ചാ പ്രസക്തമാക്കുകയും ചെയ്യുന്നത്. 

പൂർണ്ണമായും ഡോക്ടർ സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു സിനിമയാണോ അപ്പോത്തിക്കിരി എന്ന് സംശയിക്കുന്നവരുണ്ട്. ഒരു ഡോക്ടർ ഈ സിനിമ കാണുമ്പോൾ സ്വാഭാവികമായും അപ്രകാരം ചിന്തിച്ചു പോകാനുള്ള സാധ്യതകളെ തള്ളിക്കളയുന്നില്ല. എന്നാൽ ഈ സിനിമയുടെ ഉദ്ദേശ്യ ശുദ്ധി മനസിലാക്കി കൊണ്ട് കാണുന്ന ഡോക്ടർമാർക്ക് ഈ സിനിമ വലിയൊരു തിരിച്ചറിവ് സമ്മാനിക്കുക തന്നെ ചെയ്യും. ആ തലത്തിൽ വിശകലനം ചെയ്‌താൽ നാളെയുടെ പ്രതിക്കൂട്ടിലേക്ക് നടന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടം ഡോക്ടർമാരെ തിരിച്ചു നന്മയുടെയും സ്നേഹത്തിന്റെയും വൈദ്യ പാതയിലേക്ക് തിരിച്ചു വിളിക്കുന്ന സിനിമയാണ് അപ്പോത്തിക്കിരി എന്ന് പറയേണ്ടി വരും. ഡോക്ടർ വിജയ് നമ്പ്യാരുടെ (സുരേഷ് ഗോപി) വിവിധ മാനസികാവസ്ഥയിലൂടെയാണ് സിനിമ  മുന്നേറുന്നത്. ഒരേ സമയം ശരി പക്ഷത്ത് നിൽക്കാൻ മനസ്സ് മന്ത്രിക്കുകയും എന്നാൽ നിലനിൽപ്പിന്റെ ഭാഗമായി മനസാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യേണ്ടിയും വരുന്നത്  കൊണ്ടാണ് ഡോക്ടർക്ക് മുന്നിൽ  ചില വിചിത്ര കാഴ്ചകൾ രൂപപ്പെടുന്നത്. ആശുപത്രിക്ക് വേണ്ടിയും മരുന്ന് മാഫിയക്ക് വേണ്ടിയും തന്റെ  രോഗികളിൽ  പലരെയും മരുന്ന് പരീക്ഷണത്തിന്‌ വിധേയരാക്കുമ്പൊഴും ഡോക്ടർ വിജയ്‌ നമ്പ്യാർ തന്റെ തന്നെ മനസാക്ഷിയുടെ വിചിത്രമായ പ്രതികരണങ്ങൾ കൊണ്ട് അസ്വസ്ഥമാകുന്നു. ഒരു ഘട്ടത്തിൽ ചിത്ത ഭ്രമത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് പോലും എത്തിയേക്കാവുന്ന തരത്തിൽ അദ്ദേഹം അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ട്. എന്നിട്ടും ഡോക്ടർ കുറ്റബോധത്തോടെ തന്നെ  തന്റെ പതിവ് ജോലികൾ തുടരുമ്പോൾ മനസിലാക്കാം ഭൌതിക ജീവിതത്തിലെ സുഖ സൌകര്യങ്ങളോട് അദ്ദേഹം എത്ര മാത്രം ആകൃഷ്ടനായിരുന്നു എന്ന്. 

പലപ്പോഴും സ്വാർത്ഥത പല രൂപത്തിലാണ് മനുഷ്യരിലൂടെ വെളിപ്പെടുക. സ്വന്തം കുടുംബവും സുഖവും മാത്രം നോക്കി നടക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തങ്ങൾക്ക്  ചുറ്റുമുള്ള പലതിനേയും കണ്ടില്ലാന്നു നടിക്കേണ്ടി വരും. അത്തരത്തിലുള്ള ഒരു രംഗം സിനിമയിൽ ഏറെ ശ്രദ്ധേയമായി തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്.  രോഗിയായ സുബിൻ ജോസഫിന്റെ അച്ഛനും അനിയനും കൂടെ വിജയ്‌ നമ്പ്യാരെ കാണാൻ വരുന്ന സമയത്ത് അയാൾ തന്റെ കുട്ടികളുമായി അവർ പുതുതായി പണിയാൻ പോകുന്ന വീടിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആശുപത്രി ബില്ലിൽ എന്തെങ്കിലും ഇളവു ചെയ്തു തരാൻ കനിവുണ്ടാകണേ എന്ന അവരുടെ അഭ്യർത്ഥനയെ ഡോക്ടർ പൂർണ്ണമായും നിരാകരിച്ചു കൊണ്ടാണ് സംസാരിച്ചത്. തനിക്ക് അക്കാര്യത്തിൽ ഒന്നും ചെയ്തു തരാനുള്ള നിർവ്വാഹമില്ല എന്നും പറഞ്ഞ് അവരെ മടക്കുമ്പോൾ എല്ലാം കണ്ടു കൊണ്ട് അവിടെ ഇരുന്നിരുന്ന ഡോക്ടറുടെ അച്ഛൻ മകന് കൊടുക്കുന്ന ഉപദേശം വളരെ പ്രസക്തമാണ്. 

"മോനെ, നിന്റെ മുന്നിലിരിക്കുന്ന ഒരു രോഗിയെയും ഇനട്രാ സെറിബ്രല്‍ ഹെമിറെജായിട്ടും ബ്രെയിന്‍ ട്യൂമറായിട്ടും കാണരുത്. അവരെ ഒരു കമ്മോഡിറ്റിയ്യാക്കരുത്. ഒരു മനുഷ്യനായി കാണണം. കുടുംബവും കുട്ടികളും സന്തോഷവും സങ്കടവുമുള്ള മനുഷ്യനായിട്ട്. അവര്‍ അരി വാങ്ങാനും തുണി വാങ്ങാനും കുട്ടികള്‍ക്ക് സ്ക്കൂളിലെ ഫീസ്‌ കെട്ടാനും മാറ്റി വച്ചിരിക്കുന്ന തുക, അല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടി നാണം കെട്ട് ഇരന്നു വാങ്ങുന്ന തുക - അതാണ്‌ അവരിവിടെ കൊണ്ട് വന്നു തരുന്നത്. ഇനിയും നിങ്ങള്‍ പറയുന്ന ഏതു ചികിത്സക്കും അവര്‍ പണം ഉണ്ടാക്കുമായിരിക്കും. ഇനിയും എന്തെങ്കിലും വില്‍ക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അതും കൂടി വില്‍ക്കും. അങ്ങിനെ അവസാനം ആ കുടുംബത്തിനു മുഴുവന്‍ ഒരു നേരത്തെ ആഹാരത്തിനു പോലും കഷ്ട്ടപ്പെടെണ്ടി വരും. കുറച്ച് പച്ചക്കറിക്ക് പോലും മാര്‍ക്കറ്റില്‍ വില പേശാറുള്ള മനുഷ്യന്‍ ചികിത്സക്ക് വേണ്ടിയോ മരുന്നിനു വേണ്ടിയോ വില പേശാറില്ല. അത് അറിയാവുന്നത് കൊണ്ട് തന്നെ അവരെ വഞ്ചിക്കാനും എളുപ്പമാണ്. അവരോടൊക്കെ അല്‍പ്പം സ്നേഹത്തോടെ സംസാരിക്കാനും പെരുമാറാനും കഴിഞ്ഞാല്‍ അതാണ്‌ ഏറ്റവും വലിയ ശരി. "

                                   

സുബിൻ ജോസഫിനെ (ജയസൂര്യ) പോലുള്ള രോഗികൾ ജീവിക്കാനുള്ള അവസാനത്തെ പ്രതീക്ഷയും പേറിയാണ് അപ്പോത്തിക്കിരി പോലുള്ള ഹൈ ക്ലാസ്സ് ആശുപത്രികളുടെ പടി ചവിട്ടി കേറുന്നതെങ്കിലും ഭാരിച്ച ബില്ലുകൾ അവരെ ചികിത്സയിൽ നിന്നും തന്നെ പിന്തിരിപ്പിച്ചു കളയും. സുബിൻ ജോസഫിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഇപ്പോൾ ആശുപത്രിക്കാർ പറഞ്ഞ ചികിത്സ നടത്തിയില്ലെങ്കിൽ എന്റെ ജീവൻ മാത്രമേ പോകൂ. ചികിത്സ നടത്തിയാൽ തന്റെ ജീവൻ രക്ഷപ്പെടുമായിരിക്കും എന്നാൽ ചികിത്സാ ചിലവിനായി കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ വകയില്ലാതെ തന്റെ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യേണ്ടി വരും. അതിലും ഭേദം ചികിത്സിക്കാതിരിക്കുന്നതല്ലേ ? ഏറെ ചിന്തിക്കേണ്ട വിഷയം തന്നെയാണ് സുബിനിലൂടെ നമ്മൾ കേട്ടത്.  വാണിജ്യവത്ക്കരിക്കപ്പെട്ട  ആശുപത്രികൾ രോഗികളുടെ ശാപമാണ്. മരുന്നും മരുന്ന് പരീക്ഷണവും അത്യാധുനിക ചികിത്സാ സമ്പ്രദയാങ്ങളും വേണ്ടാ എന്ന് സിനിമ പറയുന്നില്ല. എന്നാൽ ഇതെല്ലാം എപ്പോഴൊക്കെ, എങ്ങിനെയൊക്കെ, ആരോടൊക്കെ, എന്തിനൊക്കെ വേണ്ടി പ്രയോഗിക്കപ്പെടണം എന്ന ചിന്താഗതിയിൽ ശുദ്ധീകരണം അനിവാര്യമാണ് എന്ന് സിനിമ തറപ്പിച്ചു പറയുക തന്നെ ചെയ്യുന്നു. ഏതൊരു അവസ്ഥയിലും രോഗിയെ വിറ്റു ചികിത്സിക്കാൻ തയ്യാറാകില്ല എന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് ഓരോ ഡോക്ടർമാരും വെളുത്ത കോട്ട് അണിയുന്നത്. ആ വെളുത്ത കോട്ടിലെക്ക് ചളി തെറിപ്പിക്കുന്നതായിരിക്കരുത് ഒരു ഡോക്ടറുടെയും പ്രവർത്തികൾ എന്ന് വിജയ് നമ്പ്യാർ പറയുമ്പോൾ പഴയ  അപ്പോത്തിക്കിരിമാരുടെ  ആത്മാശം ഇപ്പോഴും കൈ മുതലായി സൂക്ഷിക്കുന്ന ഡോക്ടർമാർ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുക തന്നെ ചെയ്യും. ഈ കൈയ്യടികൾ വരും തലമുറയിലെ ഡോക്ടർമാർക്ക് ചെറുതായെങ്കിലും ഒരു പ്രചോദനമായി മാറിയാൽ അത് തന്നെയാണ് ഈ സിനിമയുടെ വിദൂരമല്ലാത്ത വിജയവും. 
ഭാവ പ്രകടനങ്ങൾ എന്നതിലുപരി ശരീര ഭാഷ കൊണ്ടാണ് ഈ സിനിമയിലെ അഭിനേതാക്കൾ വിസ്മയം സൃഷ്ടിക്കുന്നത്. ജയസൂര്യയും ഇന്ദ്രൻസുമെല്ലാം ഈ സിനിമയിൽ അതിന്റെ ഏറ്റവും കരുത്തുറ്റ ഉദാഹരണങ്ങളാണ്. മാധവ് രാംദാസിനെ പോലുള്ള സംവിധായകരെ മലയാള സിനിമാ  ലോകവും പ്രേക്ഷകരും  പൂവിട്ട് പൂജിച്ചില്ലെങ്കിലും കണ്ടില്ലെന്നു നടിക്കരുത്. സിനിമ റിലീസായ സമയങ്ങളിൽ കേട്ട ഒരു ആക്ഷേപം ഓർമ്മ വരുന്നു. സിനിമയിൽ ഒരുപാട് നടകീയതകൾ ഉണ്ടെന്നതായിരുന്നു അത്. ശരിയാണ്, സിനിമയിൽ ചെറിയ നാടകീയതകൾ ഉണ്ട്. പക്ഷേ നമ്മുടെയെല്ലാം ജീവിതത്തിൽ സിനിമയിലേത് പോലൊരു സാഹചര്യം വന്നു പോയാൽ ഉണ്ടായേക്കാവുന്ന നാടകീയതകളെക്കാൾ എത്രയോ ചെറിയൊരംശം നാടകീയത മാത്രമാണ് സിനിമയിൽ കാണിച്ചിട്ടുള്ളൂ. അതും ലളിതമായ രീതിയിൽ വലിയൊരു ആശയം പറയാൻ വേണ്ടി മാത്രം. അപ്പോത്തിക്കിരിമാർ ദൈവത്തിന്റെ വിരലുകളുമായി ഓരോ രോഗികളേയും ശുശ്രൂക്ഷിക്കാൻ നിയോഗിക്കപ്പെട്ടവരാണ് എന്ന് പറഞ്ഞു കൊണ്ട് സിനിമ അവസാനിക്കുമ്പോഴും പ്രതിപാദ്യ മേഖലയിലെ പൊള്ളുന്ന പല യാഥാർത്ഥ്യങ്ങളും നമ്മുടെ മനസ്സിന്റെ നീറ്റം കുറക്കുന്നില്ല. അത്തരം അനുഭവങ്ങൾ ആർക്കും വരരുതേ എന്ന് പ്രാർഥിക്കുകയെങ്കിലും ചെയ്യാം നമുക്ക്. 

ആകെ മൊത്തം ടോട്ടൽ = ആർക്കും കാണാവുന്ന ഒരു സിനിമ .എല്ലാം കൊണ്ടും പ്രസക്തമായ ഒരു നല്ല സിനിമ. ഒറ്റ അപേക്ഷ മാത്രമേ ഉള്ളൂ. എപ്പോഴായാലും ഈ സിനിമ നിങ്ങൾ കാണാതെ പോകരുത്. 

*വിധി മാർക്ക്‌ = 8.5/10
-pravin-