Sunday, September 26, 2021

സങ്കീർണ്ണവും ഹൃദ്യവുമായൊരു കുടുംബ കഥ !!


കണ്ടു ശീലിച്ച സ്ഥിരം കുടുംബ സിനിമകളുടെ ഫോർമാറ്റിൽ നിന്ന് മാറി വേറിട്ട അവതരണത്തിലൂടെ കഥ പറഞ്ഞ സിനിമയായിരുന്നു സനു വർഗ്ഗീസിന്റെ 'ആർക്കറിയാം'. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുമ്പോഴും ആ സിനിമ ഒരു കൊലപാതക രഹസ്യവും അതിനെ ചുറ്റി പറ്റിയുള്ള നിഗൂഢതയും പേറിയിരുന്നു.
മനു അശോകന്റെ 'കാണെക്കാണെ' യിലേക്ക് വരുമ്പോൾ അവിടെയും കുടുംബ കഥയിൽ ഒരു നിഗൂഢത ഒളിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരു കുടുംബ കഥയേക്കാൾ കുടുംബ ബന്ധങ്ങളിലെ സങ്കീർണ്ണതയും താളപ്പിഴകളുമൊക്കെയാണ് സിനിമ കൈകാര്യം ചെയ്യുന്നത് എന്ന് മാത്രം.
ശരി തെറ്റുകൾ വേർ തിരിച്ചു കാണിച്ചു കൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ ഏതെങ്കിലും ഒരു പക്ഷത്തേക്ക് കൊണ്ട് കെട്ടുന്ന ശൈലിയിൽ അല്ല ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഒരേ സമയം ഒരു കുടുംബ സിനിമയുടെയും ഒരു കുറ്റാന്വേഷണ സിനിമയുടെയും മൂഡ് നൽകി കൊണ്ടുള്ള അവതരണത്തിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത് സങ്കീർണ്ണമായ മനുഷ്യ മനസ്സുകളാണ്.
കുടുംബം എന്ന വ്യവസ്ഥിതിക്കുള്ളിൽ നിന്ന് കൊണ്ട് ഒരു മനുഷ്യന്റെ ചിന്തകളും പ്രവർത്തികളുമൊക്കെ ശരി തെറ്റുകളായി വേർ തിരിച്ചെടുക്കുമ്പോൾ അവിടെ ആരൊക്കെ എങ്ങിനെയൊക്കെ കുറ്റക്കാരും നല്ലവരുമാകാം എന്ന് ചിന്തിപ്പിക്കുന്നു സിനിമ.
മകളെ നഷ്ടപ്പെട്ട ഒരു അച്ഛന്റെ വേദന നിറഞ്ഞു നിൽക്കുന്ന സിനിമയിൽ മനസ്സ് കൊണ്ട് ആദ്യാവസാനം വരേയ്ക്കും ആ അച്ഛനൊപ്പം തന്നെ നിലകൊള്ളേണ്ടി വരുമ്പോഴും തെറ്റുകാരെന്ന് നമുക്ക് തോന്നിയവരുടെ സാഹചര്യവും മാനസിക സംഘർഷവുമൊക്കെ കൃത്യമായി സംവിധായകൻ നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.
ശ്യാമ പ്രസാദിന്റെ 'ഒരേ കടലി'ൽ നാഥനും ദീപ്തിക്കുമിടയിൽ സംഭവിക്കുന്ന കാര്യങ്ങളും അവരുടെ മാനസിക വിചാരങ്ങളും അതിലെ സങ്കീർണതകളുമൊക്കെ ഓർത്തു പോകുന്നു. സമാനമല്ലെങ്കിലും അലൻ-സ്നേഹ-പോൾ മത്തായി കഥാപാത്രങ്ങൾക്കിടയിലും കാണാം സ്നേഹത്തിന്റെയും പകയുടെയും പേടിയുടെയും വേദനയുടേയുമൊക്കെ വൈകാരികമായ വല്ലാത്തൊരു തിരയിളക്കം.

മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളും തിരിച്ചറിവുകളുമൊക്കെ ശരി തെറ്റുകൾക്കപ്പുറം മാനുഷികമായും നീതിപരമായും വിലയിരുത്താൻ നമുക്ക് സാധിക്കാറുണ്ടോ എന്ന ചോദ്യമാണ് 'കാണെക്കാണെ' ഉയർത്തുന്നതെങ്കിൽ അതിന്റെ ഉത്തരമായി അടയാളപ്പെടുത്താം സുരാജിന്റെ 'പോൾ മത്തായി' യെ. ക്ലൈമാക്സിൽ അങ്ങിനെ ഒരു ഉത്തരമായി പോൾ മത്തായിയെ എത്ര പേർക്ക് കാണാൻ സാധിക്കും എന്നറിയില്ല.
മകളെ നഷ്ടപ്പെട്ട അച്ഛന്റെ വേദനയും മകളുടെ മരണത്തിന് കാരണക്കാരായവരോട് അയാൾക്ക് തോന്നുന്ന വെറുപ്പും പകയുമൊക്കെ അതിവൈകാരികമാക്കാതെ തന്നെ ശരീര ഭാഷയിലൂടെയും ഭാവാഭിനയങ്ങളിലൂടെയും കൃത്യമായി പകർന്നാടിയപ്പോൾ സുരാജിന്റെ കരിയറിലെ മറ്റൊരു വേറിട്ട വേഷമായി മാറി പോൾ മത്തായി.
കരിയറിലെ തന്നെ ഏറ്റവും പക്വമാർന്ന അഭിനയമായി വിലയിരുത്താം ടോവിനോയുടെ അലനെയും. ആ കഥാപാത്രത്തിന്റെ മാനസിക വിചാരങ്ങളും സംഘർഷങ്ങളും കുറ്റബോധവും ചെറുതല്ല . ഒരു കാലത്തും മോചിതനാകാൻ വഴിയില്ലാത്ത വിധം കുറ്റബോധം കൊണ്ട് വീർപ്പ് മുട്ടുന്ന അലനെയും ഫ്ലാഷ് ബാക്കിലെ സന്തോഷവാനായ അലനെയും ഒടുക്കം പൊട്ടിക്കരയുന്ന അലനെയുമൊക്കെ ടൊവിനോ ഒരേ സമയം മനോഹരമായി കൈകാര്യം ചെയ്തു. ഐശ്വര്യയുടെ സ്നേഹയും സമാനമായ തലങ്ങളിൽ പ്രകടനം കൊണ്ട് മികച്ചു നിന്നു.
കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളെ പ്രകടനം കൊണ്ടും അവതരണം കൊണ്ടുമൊക്കെ പ്രേക്ഷകരെ അനുഭവഭേദ്യക്കുമ്പോഴാണ് നടനും സംവിധായകനുമൊക്കെ വിജയിക്കുന്നത്. 'കാണെക്കാണെ' യുടെ വിജയവും അത് തന്നെ.  

ആകെ മൊത്തം ടോട്ടൽ = വേറിട്ടൊരു കുടുംബകഥ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

*വിധി മാർക്ക് = 8/10

-pravin-

1 comment:

  1. നല്ല സിനിമയാണല്ലൊ... ,ഇവിടെ ott യിൽ കണ്ടില്ല

    ReplyDelete