Saturday, October 6, 2012

റണ്‍ ബേബി റണ്‍ - ക്യാമറമാന്‍ വേണുവിനോടൊപ്പം ഫുള്‍ ടൈം ഒരു രേണുക


ക്രിസ്ത്യന്‍ ബ്രദെഴ്സിനും, സെവെന്സിനും ശേഷം ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ ലാലും അമലാ പോളും പ്രധാന വേഷത്തില്‍ അഭിനയിച്ച  റണ്‍ ബേബി റണ്ണിന്റെ  രചന നിര്‍വഹിച്ചിരിക്കുന്നത് തിരക്കഥാകൃത്തുക്കളായ സച്ചി- സേതുവിലെ സച്ചിയാണ്. 

ക്യാമറമാന്‍ വേണു (മോഹന്‍ ലാല്‍) രോയറ്റെഴ്സില്‍ ജോലി ചെയ്യുന്ന ഒരു ക്യാമറ മാന്‍ ആണ്. ഡല്‍ഹിയില്‍ നിന്ന് ഒരു കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് വേണ്ടി കൊച്ചിയിലെത്തുന്ന വേണു മറ്റൊരു ചാനലിനു വേണ്ടി ചെറിയൊരു ജോലി ഏറ്റെടുക്കുന്നു. അവിടെ വച്ച് തന്‍റെ പഴയ കാമുകിയും ഇപ്പോള്‍ മറ്റൊരു പ്രമുഖ ചാനലിന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററും ആയ രേണുകയെ (അമല പോള്‍) കാണാന്‍ ഇടയാകുന്നു. കൊച്ചിയില്‍ കുറച്ചു ദിവസങ്ങള്‍ക്കായി എത്തിയ വേണുവിനു രേണുകയോട് കൂടി   മറ്റ് ചില ദൌത്യങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നു. തുടര്‍ന്നങ്ങോട്ടുള്ള ഇവരുടെ നെട്ടോട്ടമാണ് റണ്‍ ബേബി റണ്‍ എന്ന സിനിമയെ മുന്നോട്ടു നയിക്കുന്നത്. 

സിനിമയിലെ പല രംഗങ്ങളും scene continuity യുടെ കാര്യത്തില്‍ പിഴവ് വരുത്തിയത് തിരക്കഥാകൃത്തിന്റെ രചനയുടെ പോരായ്മയായി കരുതാനാകില്ല. ജോഷിയെ പോലൊരു സീനിയര്‍ സംവിധായകന്റെ കയ്യില്‍ നിന്നും അത്തരമൊരു വീഴ്ച സംഭവിക്കാനും ഇടയില്ല. പിന്നെ ആര്‍ക്കാണ്  പിഴച്ചത്?  വേണുവിനു വലതു  ചെവിയുടെ കേള്‍വി ശക്തി നഷ്ട്ടപ്പെട്ട ശേഷം മറ്റുള്ളവര്‍ പറയുന്ന സംഭാഷണങ്ങള്‍ വ്യക്തമായി കേള്‍ക്കുന്നില്ല എന്ന് സിനിമയില്‍ തന്നെ കാണിക്കുന്നുണ്ട്. പിന്നീട്, ഇയര്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മാത്രം മറ്റുള്ളവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നും സിനിമ വ്യക്തമാക്കുന്നുണ്ട്. പക്ഷെ പല സീനുകളിലും ഈ ഉപകരണം ചെവിയില്‍ വക്കാതെ തന്നെ മറ്റുള്ളവരുടെ ചോദ്യത്തിനും എന്തിനു പറയുന്നു ദൂരെയുള്ള ശബ്ദങ്ങള്‍ക്കും വരെ വേണു കാതോര്‍ക്കുകയും മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഇത് പോലെ തന്നെ ഒട്ടനവധി രംഗങ്ങളില്‍ പല തരം വിരോധാഭാസങ്ങള്‍ കടന്നു വരുന്നുണ്ട്. 

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പും ശേഷവും   കാണിക്കുന്ന സീനുകളില്‍ കാലഘട്ടത്തിന്‍റെ മാറ്റം ഒറ്റയടിക്ക് കാണിക്കാന്‍ സംവിധായകന്‍ തിരഞ്ഞെടുത്ത വഴി രണ്ടു കാലഘട്ടത്തിലും നായികാ നായകന്മാര്‍ ഉപയോഗിക്കുന്ന ഫോണിന്റെ മോഡല്‍ വ്യത്യാസം കാണിക്കുക എന്നതാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ രണ്ടു പേരും ഉപയോഗിക്കുന്നത് നോകിയയുടെ N 72 , N 73 റേഞ്ചിലുള്ള മോഡലുകലാണെങ്കില്‍, വര്‍ഷങ്ങള്‍ക്കു ശേഷം സാംസങ്ങിന്റെ ടച്ച്  സ്ക്രീന്‍ ഫോണുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതില്‍ തന്നെ, വേണു ഫോണ്‍ ചെയ്യുന്ന ഒരു രംഗമുണ്ട്. ഫോണിന്റെ സ്ക്രീന്‍ വ്യക്തമായി പ്രേക്ഷകന് കാണാം. ഒരു കാള്‍ ഡയല്‍ പോലും ഇല്ലാതെ ഫോണ്‍ വിളിക്കുന്ന നായകന്‍ പ്രേക്ഷകനെ പരിഹസിച്ച പോലെയായി. 

വെറും ഒരു കഥയില്‍ നിന്നും തിരക്കഥയുടെ രൂപത്തിലേക്ക് സിനിമയെ മാറ്റിയെഴുതുമ്പോള്‍ ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കുന്ന   ഒരു രചയിതാവ് ശ്രദ്ധിക്കേണ്ട പലതും സച്ചി മറന്നു പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്യാമറാ മാന്‍ വേണു,  മതില് ചാടി ഭരതന്‍ പിള്ളയുടെ വീട്ടില്‍ എക്സ്ക്ലൂസിവ്  ന്യൂസ്‌ കവര്‍ ചെയ്യാന്‍ വേണ്ടി പോകുന്ന രംഗങ്ങള്‍, അത് പോലെ ക്ലൈമാക്സിലെ കൂട്ടപ്പൊരിച്ചില്‍ അങ്ങിനെ ഒട്ടനവധി രംഗങ്ങളില്‍ നാടകീയത കല്ല്‌ കടിയാകുന്നുണ്ട്. 

നായിക ഒരു ജേര്‍ണലിസ്റ്റ് ആയതു കൊണ്ട് അല്‍പ്പം ബോള്‍ഡ്നെസ് അവള്‍ക്കുണ്ടാകണം എന്നത് കഥയിലെ ആവശ്യമായിരുന്നു. അത് സമ്മതിക്കാം.പക്ഷെ, പെണ്‍ ജേര്‍ണലിസ്റ്റിന്റെ ബോള്‍ഡ്നെസ്, സഹപ്രവര്‍ത്തകരെയും മറ്റ് ആണുങ്ങളെയും ചീത്ത വിളിക്കുന്നതിലൂടെയും, ഒരു പോലീസുകാരിയെ പിടിച്ചു തല്ലുന്നതിലൂടെയുമൊക്കെയാണ് സിനിമയില്‍ കാണിക്കാന്‍ ശ്രമിക്കുന്നത്.  ബോള്‍ഡ്നെസ് തോന്നിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയ ചില രംഗങ്ങള്‍ അമലയുടെ പ്രകടനത്തിനെ  വരെ ബാധിച്ചു എന്ന് പറയേണ്ടിയിരിക്കുന്നു 

സസ്പെന്‍സ് നിലനിര്‍ത്തി പോകുന്നതില്‍ ഒരു പരിധി വരെ സച്ചി നീതി പാലിച്ചു.  ആദ്യമേ തന്നെ വില്ലന്മാരെ പ്രേക്ഷകന് മുന്നില്‍ കാണിച്ചു കൊണ്ട് കഥ പറഞ്ഞില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ അല്‍പ്പം കൂടി മികവു സസ്പെന്‍സില്‍ കാണിക്കാന്‍ സാധിക്കുമായിരുന്നു. 

സച്ചി - സേതു കൂട്ടുകെട്ടില്‍ ആസ്വദനീയമായ  നല്ല കുറച്ചു സിനിമകള്‍ പ്രേക്ഷകന് കിട്ടി എന്നത് സത്യമാണ്. സച്ചിയും സേതുവും സ്വതന്ത്രമായി രചനയിലേക്ക് കടന്നപ്പോള്‍ പ്രേക്ഷകന് കിട്ടിയ സിനിമകള്‍ ആദ്യത്തെ നിലവാരത്തില്‍ നിന്നും അല്‍പ്പം താണു എന്നതും സത്യമാണ്. സേതുവിന്‍റെ മല്ലു സിംഗിന്റെ അത്രത്തോളം നിലവാര തകര്‍ച്ച സച്ചിയുടെ റണ്‍ ബേബി റണ്ണിനു അനുഭവിക്കേണ്ടി വന്നില്ല എന്നത് മാത്രമാണ് പ്രേക്ഷകന് ഈ ജോഡിയെ കുറിച്ചു ആലോചിക്കുമ്പോള്‍ കിട്ടുന്ന ഏക ആശ്വാസം. 

പല സിനിമകളിലും കണ്ടു മറന്ന കഥാപാത്രങ്ങള്‍ വേഷം മാറി പുതിയ രൂപത്തില്‍ വരുന്ന കണക്കെയാണ് ഈ സിനിമയിലെ പല വില്ലന്‍ കഥാപത്രങ്ങളും നമുക്ക് മുന്നില്‍ വരുന്നത്.  സിദ്ദിക്ക് , സായ് കുമാര്‍ എന്നീ നടന്മാരെ വേണ്ടുവോളം ഉപയോഗിക്കാന്‍ മലയാള സിനിമയ്ക്കു ഇനിയും സാധിക്കുന്നില്ല എന്നത് വിഷമകരമായ വസ്തുതയാണ്. ഷമ്മി തിലകന്‍ അവതരിപ്പിച്ച പോലീസ് വേഷം , ഷമ്മിയുടെ കരിയറിലെ ഒരു വ്യത്യസ്ത പ്രകടനത്തിന് സാക്ഷ്യം വഹിച്ചു എന്ന് ആശ്വസിക്കാം. അമല പോള്‍ എന്ന കൊച്ചു നടിക്ക് ഒട്ടും അനുയോജ്യമാകാത്ത ഒരു കഥാപാത്രമായിരുന്നു സിനിമയിലെ രേണുക എന്നത് (വളരെ) വിഷമത്തോടെ തന്നെ പറയട്ടെ. ഈ സിനിമയില്‍, യാതൊരു തരത്തിലുമുള്ള അഭിനയ മുഹൂര്‍ത്തങ്ങളും  അമലയെ തേടി വന്നിട്ടില്ല എന്നതാണ് സത്യം. 

മോഹന്‍ ലാല്‍ എന്ന നടന് വേണ്ടി അമല പോള്‍ എന്ന ഇത്തിരിപ്പോന്ന നടിയെ നായികയായി  തിരഞ്ഞെടുക്കാന്‍ സംവിധായകനേയും  നിര്‍മാതാവിനെയും പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ആലോചിച്ചിട്ട്  ഒരു പിടിയുമില്ല. രണ്ടു പേരും കൂടി സ്ക്രീനില്‍ മുട്ടിയുരുമ്മി പ്രണയിച്ചു നടക്കുന്നതെല്ലാം കാണുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ തോന്നുന്ന വികാരം എന്തായാലും ആസ്വാദനത്തില്‍ ഉള്‍പ്പെടുന്ന ഒന്നല്ല എന്നുറപ്പ്. അരോചകം, അപലപനീയം എന്നിങ്ങനെ വേണം ആ ജോഡിയെ കുറിച്ച് പറയേണ്ടത്. 

അടുത്ത കാലത്തിറങ്ങിയ തട്ട് പൊളിപ്പന്‍ മലയാള സിനിമകള്‍ കണ്ടു മടുത്ത  ശേഷം ഈ സിനിമ കാണുന്നത് കൊണ്ടായിരിക്കാം കണ്ടവരൊക്കെ ഈ സിനിമയെ കുറിച്ച് നല്ല അഭിപ്രായം പറയാന്‍ മുതിര്‍ന്നത്. ഒരു  സിനിമ സൂപ്പര്‍ ഹിറ്റാകാന്‍  ഒരുപാട് പ്രേക്ഷകര്‍ പൈസ മുടക്കി സിനിമ കണ്ടാല്‍    മതിയാകും. പക്ഷെ, സിനിമ കണ്ടിറങ്ങുന്ന എല്ലാ  പ്രേക്ഷകനും ഒരേ ശബ്ദത്തില്‍ "സൂപ്പര്‍ " എന്ന് പറയാനാണ് ബുദ്ധിമുട്ട്. ആ തരത്തില്‍, എല്ലാ പ്രേക്ഷകനും ഈ സിനിമയെ "സൂപ്പര്‍ " എന്ന് പറഞ്ഞുവോ ? ചിന്തിക്കേണ്ട വിഷയമാണ്. എന്തരോ എന്തോ ,. ഒന്നുകില്‍ മലയാളി പ്രേക്ഷകന്‍റെ ആസ്വാദന നിലവാരം കുറഞ്ഞു കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ മലയാള സിനിമയുടെ നിലവാരം ഒരു സാധാരണ പ്രേക്ഷകന് മനസിലാകാന്‍ പറ്റാത്ത വിധം  അസാധാരണമായി ഉയര്‍ന്നിരിക്കുന്നു . 

ഈ സിനിമയ്ക്കു റണ്‍ ബേബി റണ്‍ എന്ന സിനിമയേക്കാള്‍ കൂടുതല്‍ ഉചിതമായ പേര് "ക്യാമറാ മാന്‍ വേണുവിനോടൊപ്പം രേണുക" എന്നതായിരുന്നു  എന്ന  അഭിപ്രായം കൂടി പങ്കു വക്കട്ടെ. 

ആകെ മൊത്തം ടോട്ടല്‍ = മനസ്സില്‍ കൂടുതല്‍ സംശയങ്ങളും ചോദ്യങ്ങളുമൊന്നും  സൂക്ഷിക്കാതെ ഒറ്റയടിക്ക് ഒരു വട്ടം കണ്ടിരിക്കാവുന്ന ഒരു ആവറേജ് സിനിമ. 

*വിധി മാര്‍ക്ക്‌ = 5.5/10
-pravin-

15 comments:

  1. പടം കാണുന്നതിനു മുന്‍പ്‌ ഇഷ്ടപ്പെട്ടത് ആറ്റുമണല്‍ പായയില്‍ എന്ന പാട്ടായിരുന്നു. പടം കണ്ടപ്പോള്‍ അതും പോയി!! മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒക്കെ കുപ്പിപ്പാല്‍ പ്രായത്തിലുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു തരം അനീതി തന്നെ.

    ReplyDelete
    Replies
    1. ആ പാട്ടും "ദേവതെയെ കണ്ടേന്‍" "' എന്ന തമിഴ് സിനിമയിലെ അഴകേ ബ്രഹ്മനിടം ..എന്ന് തുടങ്ങുന്ന പാട്ടും കൂടി ഒന്ന് കേട്ടു നോക്ക്. കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ സിനിമയിലെ "ആവണി പൊന്നൂഞ്ഞാല്‍ .." എന്ന് സ്ലോ ആക്കി പാടിയാലും ഏകദേശം ഇതേ തുടക്കം തന്നെയാണ് കിട്ടുക. രതീഷ്‌ വേഗയുടെ കേട്ടതില്‍ വച്ചേറ്റവും മോശം സംഗീതം ഈ സിനിമയിലാണ്...

      Delete
  2. ദപ്പറഞ്ഞ സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല പ്രവീണ്‍..പിന്നെ ഇന്നത്തെ എല്ലാ പാട്ടുകളും ഓരോ തരത്തില്‍ കോപ്പിയടി തന്നെ. താപ്പാനയിലെ ഒരു പാട്ടിലെ ഡാന്‍സ്‌ സ്റെപ്പ്‌ എങ്കേയും എപ്പോതും എന്ന സിനിമയിലെ ഒരു ഗാന രംഗത്തെ കൊറിയോഗ്രാഫി തന്നെ. പിന്നെ രതീഷ്‌ വേഗയുടെ മറ്റു പാട്ടുകള്‍ ഞാന്‍ കേട്ടിട്ടില്ല. ഈ ആറ്റുമണല്‍ പാട്ട് കേട്ടപ്പോള്‍ ഒരു രസം തോന്നി. ആഴത്തിലുള്ള ഒരു ആസ്വാദനം ഞാന്‍ ഉദ്ദേശിച്ചില്ല മാഷേ...അതിനു നിങ്ങളൊക്കെ ഉണ്ടല്ലോ...

    ReplyDelete
    Replies
    1. താപ്പാനയിലെ ആ മ്യൂസിക്‌ ഹൃതിക് റോഷന്റെ "ലക്ഷ്യ " എന്ന സിനിമയിലെ "അഗര്‍ മൈം കഹൂം ...:" എന്ന ഗാനത്തില്‍ നിന്നു അടിച്ചു മാറ്റിയതാണ്. പൂര്‍ണമായും കോപ്പിയടിക്കാത്ത ഗാനങ്ങളേയും സിനിമകളെയും നമുക്ക് അംഗീകരിക്കാം. താങ്കള്‍ പറഞ്ഞ പോലെ ഒന്നല്ലെങ്കില്‍ ഒരു തരത്തില്‍ ഇപ്പോള്‍ വരുന്നതെല്ലാം മറ്റൊന്നിന്റെ കോപ്പിയാണ്. പാവം പ്രേക്ഷകര്‍,...

      ഈ രതീഷ്‌ വേഗ ഒരു പാവം പയ്യനാണ് കേട്ടോ. ഒരു പാലക്കാടുകാരന്‍. ,. ജീവിതത്തില്‍ ഒരുപാട് കഷ്ട്ടപ്പാടുകളെ അതിജീവിച്ച ഒരു നല്ല മനുഷ്യന്‍.,. അയാളെ നമുക്ക് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് . അയാളുടെ ആദ്യത്തെ പാട്ട് കോക്ക് ടൈല്‍ സിനിമയില്‍ ആയിരുന്നു... പിന്നെ ബ്യൂട്ടിഫുള്‍ , ...അവിടന്നങ്ങോട്ടാണ് അടിച്ചു കയറിയത് .. എന്തായാലും ഭാവിയുള്ള ആളാണ്‌. പക്ഷെ , അത് കരുതി ഇഷ്ടമാകാത്ത പാട്ടിനെ നമ്മള്‍ അംഗീകരിക്കേണ്ട കാര്യമില്ല ല്ലോ ...

      Delete
  3. ങ്ങള് ഈ സില്‍മാ ബിചാരണ ഒക്കെ എയുതിക്കൂട്ടുമ്പോ മ്മക്ക് ഈ സില്‍മ ഒക്കെ കാണാന്‍ തോന്നാ... ഇബടെ ആണെങ്കി സില്‍മ കാണാന്‍ മ്മക്കെവിടെ സമേം. സമയേമില്ല, കജ്ജിലാനെങ്കി കായും ഇല്ല്യാതോണ്ട് മ്മള് ങ്ങള് എയുതന ബായിച്ച് മൃതിയടടയാം. അങ്ങനെ ന്നല്ലേ പറയാ... ഇല്ലെങ്കി ബെന്ടാ സംത്രിപ്തിയടയാം ല്ലേ

    ReplyDelete
    Replies
    1. ഹഹാ..ഹാ...ആഹ്...രൈനീ...ഫുള്‍ ഫോമിലാണ് ല്ലേ....

      Delete
  4. പടം കണ്ടിട്ടില്ല. കണ്ടിട്ട് അഭിപ്രായം പറയാം

    ReplyDelete
  5. i love trouble enna english cinimayudai malayalam version anu run baby run

    ReplyDelete
    Replies
    1. അപ്പോൾ ഇതും കോപ്പിയടി എന്നാണോ ? ശ്ശെടാ ..

      Delete
  6. സൂപ്പര് ഡ്യൂപ്പർ ഹിറ്റ്‌ എന്നൊക്കെ വാനോളം പുകഴ്ത്തുന്നത് കേട്ടത് കൊണ്ട് മാത്രമാണ് ഞാൻ ഈ ഫിലിം കണ്ടത്.എന്തോ എനിക്ക് ഇതിൽ വലിയ പുതുമയൊന്നും കാണാൻ കഴിഞ്ഞില്ല.

    ReplyDelete