Saturday, August 16, 2025

കൂലി


ലോകേഷ് - തലൈവർ ഒരുമിക്കുന്ന പടം എന്ന വിശേഷണം തന്നെയായിരുന്നു 'കൂലി'യുടെ ആദ്യത്തെ ഹൈപ്പ് ..അതിലേക്ക് മറ്റു സൂപ്പർ സ്റ്റാർസിന്റെ കാസ്റ്റിങ് കൂടിയായപ്പോൾ ആ ഹൈപ്പ് ഇരട്ടിച്ചു. അമ്മാതിരി ഹൈപ്പിനൊത്ത പടമായില്ല എന്ന് സമ്മതിക്കുമ്പോഴും വ്യക്തിപരമായി 'കൂലി' എന്നെ നിരാശപ്പെടുത്തിയില്ല.

സമീപ കാലത്ത് ഹൈപ്പടിച്ചു വന്ന് അടപടലം നിരാശപ്പെടുത്തിയ 'കങ്കുവ', 'റെട്രോ', 'തഗ് ലൈഫ്' പോലുള്ള സിനിമകളൊക്കെ വച്ച് നോക്കുമ്പോൾ 'കൂലി' എന്ത് കൊണ്ടും പൈസ വസൂൽ പടമാണ്.

നാളിതു വരെയുള്ള ലോകേഷ് പടങ്ങളിൽ കണ്ടു പരിചയിച്ച കഥാപാത്രങ്ങളും, അവരുടെ തൊഴിലിടങ്ങളും, പരസ്പ്പര വൈര്യവും, പോരാട്ടങ്ങളുമൊക്കെ തന്നെയാണ് 'കൂലി'യിലും മാറ്റിയവതരിപ്പിക്കപ്പെടുന്നത്.

പാട്ടിനൊപ്പമുള്ള ആക്ഷനും പഴയ സിനിമാ റഫറൻസുകളുമൊക്കെ ഇവിടെയും കാണാം.

ലോകേഷ് യൂണിവേഴ്‌സിലെ നായക - പ്രതിനായക പോരാട്ടങ്ങളിൽ യുക്തി തിരയുന്നത് യുക്തിരഹിതമാണെന്നിരിക്കെ സ്‌ക്രീനിൽ കാണുന്ന കാഴ്ചകളിലേക്ക് കണക്ട് ആയാൽ സിനിമക്കൊപ്പം സഞ്ചരിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. അങ്ങിനെയാണ് 'കൂലി' ആസ്വദിച്ചതും.

രജിനികാന്തിനെ വച്ച് ഒരു മാസ്സ് പടം ചെയ്യുക എന്നതിനപ്പുറത്തേക്ക് അതിനൊത്ത കെട്ടുറപ്പുള്ള തിരക്കഥയൊരുക്കാനൊന്നും ലോകേഷ് ശ്രമിച്ചിട്ടില്ല എന്നത് സത്യമാണെങ്കിലും സ്ക്രിപ്റ്റിന്റെ പോരായ്മാകളെ ടെക്നിക്കൽ സൈഡിലെ മികവ് കൊണ്ട് മറക്കാൻ ലോകേഷിന് സാധിച്ചിട്ടുണ്ട്.


ഫ്ലാഷ് ബാക്ക് സീനുകളിൽ സാങ്കേതിക വിദ്യ കൊണ്ട് പഴയ രജിനികാന്തിനെ പുനരവതരിപ്പിച്ചതൊക്കെ ഗംഭീരമായിരുന്നു. പവർ ഹൌസുമായി ബന്ധപ്പെട്ട ഫ്ലാഷ് ബാക്ക് സ്റ്റോറിക്ക് തിരക്കഥയിൽ കുറച്ചധികം പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

സത്യരാജ്- രജിനികാന്ത് കോംബോയിലെ രാജശേഖരൻ - ദേവ സൗഹൃദത്തിന്റെ ആഴമൊക്കെ പ്രേക്ഷകന് ഊഹിക്കാൻ മാത്രമുള്ള അവസരണമാണുള്ളത്.

'കുബേര' യിലെ ക്ഷീണിത പ്രകടനത്തിലൂടെ നൽകിയ നിരാശ 'കൂലി'യിലെ സൈമണിലൂടെ നാഗാർജ്ജുന നികത്തി തന്നു. സൈമൺ ആയി നാഗാർജ്ജുന തിളങ്ങി.

ഉപേന്ദ്രയുടെ സ്‌ക്രീൻ പ്രസൻസും അദ്ദേഹത്തിന് കൊടുത്ത ബിജിഎമ്മും ഇഷ്ടപ്പെട്ടു.

ശ്രുതി ഹാസനു കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. പ്രീതി - ദേവ കഥാപാത്രങ്ങൾ തമ്മിലുള്ള ഇമോഷണൽ കണക്ഷൻസ് ഒന്നും വർക് ഔട്ട് ആയില്ല. ആ രണ്ടു കഥാപാത്രങ്ങളുടെ കണക്ഷൻ കഥ കൂടുതൽ പറയാൻ പോയാൽ 'കൂലി' 'കൗരവ'രുമായി ലയിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തു പോയി.

ശ്രുതി ഹാസനേക്കാൾ 'കൂലി' യിൽ സ്‌കോർ ചെയ്തത് രചിതാ റാം ആണെന്ന് പറയാം.

ദാഹയുടെ കാഴ്ചപ്പാടിൽ പ്രതികാരവും ശത്രുതയുമല്ല ബിസിനസ്സാണ് താൽപ്പര്യം എന്നത് വ്യക്തമാണെന്നിരിക്കെ സൂര്യയുടെ റോളക്സ് പോലൊരു വേഷവുമായി ആമിർ ഖാന്റെ ദാഹയെ താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ല. ഒരിത്തിരി കോമിക് മാനറിസത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് നന്നായി എന്നാണ് അഭിപ്രായം.

ആമിർ ഖാൻ - രജിനികാന്ത് - ഉപേന്ദ്ര കോംബോ സീൻ ഇഷ്ടപ്പെട്ടു.

വില്ലനായിട്ടുള്ള സൗബിന്റെ മുഴുനീള പ്രകടനം ഗംഭീരമെന്ന് തോന്നിക്കുമ്പോഴും ഇടക്ക് പല സീനിലും വെള്ളി വീഴുന്നുണ്ട്. അത്തരം ചെറിയ കല്ല് കടികൾ ഒഴിവാക്കിയാൽ, പ്രധാന വില്ലന്മാരെക്കാൾ സൗബിന്റെ ദയാൽ തന്നെയാണ് 'കൂലി'യിൽ ആദ്യാവസാനം വരെ ഒരു ഹീറോ -വില്ലൻ ചെയ്‌സിങ് മൂഡ് ഉണ്ടാക്കുന്നത്.

അനിരുദ്ധിന്റെ മ്യൂസിക്കും, ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും, അൻപ് -അറിവിന്റെ ആക്ഷൻസും , ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും എല്ലാം കൂടെയാകുമ്പോൾ തിയേറ്റർ ആസ്വാദനത്തിൽ 'കൂലി' ചടുലമാണ്.

ഹൈപ്പ് അടിച്ചു നിരാശപ്പെടുത്തിയ സിനിമകളുടെ കൂട്ടത്തിലേക്ക് എന്തായാലും 'കൂലി'യെ ചേർക്കുന്നില്ല.

©bhadran praveen sekhar

Tuesday, August 12, 2025

അടിമുടി രസികൻ പടം !!

ഒരു ഹൊറർ സിനിമയുടെ മൂഡ് സൃഷ്ടിച്ചു കൊണ്ടുള്ള ഗംഭീര തുടക്കവും, ആദ്യാവസാനം വരെ അതേ മൂഡ് നില നിർത്തി കൊണ്ട് കഥയിലേക്ക് ബന്ധിപ്പിക്കുന്ന സിറ്റുവേഷണൽ കോമഡികളുമാണ് 'സു ഫ്രം സോ' യെ ക്ലീൻ എന്റെർറ്റൈനെർ ആക്കുന്നത്.

ഹൊറർ മൂഡ് സൃഷ്ടിക്കുന്നു എന്നതിനപ്പുറത്തേക്ക് ഇത് ഒരു ഹൊറർ പടമാകുന്നില്ല. കാരണം സിനിമയിലെ ഹൊറർ സീനുകൾക്ക് ലോജിക്ക് ഉണ്ട്.
ഒരു കാലത്തെ മലയാള സിനിമകളിൽ കണ്ടു ശീലിച്ച ഗ്രാമീണ കഥാ പരിസരങ്ങളും തനി നാടൻ കഥാപാത്രങ്ങളുമൊക്കെ കന്നഡയുടെ സാംസ്കാരികതയിൽ പുനരവതരിപ്പിക്കപ്പെട്ട ഫീലുണ്ട് 'സു ഫ്രം സോ'ക്ക്.

രാജ് ബി ഷെട്ടിയെ ഒഴിച്ച് നിർത്തിയാൽ സിനിമയിലെ ബഹുഭൂരിപക്ഷം നടീ നടന്മാരെയും മുൻപെവിടെയും കണ്ടതായി പോലും ഓർക്കുന്നില്ല. എന്നിട്ടും അവരൊക്കെ സിനിമയിൽ ആദ്യാവസാനം വരെ നിറഞ്ഞാടുകയാണ്.

സത്യൻ അന്തിക്കാട് സിനിമകളിൽ ഇന്നസെന്റും, മാമുക്കോയയും, ഒടുവിലാനും, ബഹദൂറും , ശങ്കരാടിയും, നെടുമുടിയും, മീനയും, കെ.പി.എ.സി ലളിതയുമടക്കമുള്ള ആർട്ടിസ്റ്റുകൾ പകർന്നാടിയ നാടൻ കഥാപാത്രങ്ങളെ സിനിമ കാണുമ്പോൾ ഓർത്തു പോയി.

ഹൊറർ മൂഡിൽ പറഞ്ഞു തുടങ്ങി കോമഡി ട്രാക്കിൽ രസകരമായി കഥ പറഞ്ഞു പോകുന്ന അതേ സിനിമയിലേക്ക് പ്രണയവും ആക്ഷനും വൈകാരിക രംഗങ്ങളുമൊക്കെ മനോഹരമായി തുന്നി ചേർത്തപ്പോൾ സിനിമ മറ്റൊരു തലത്തിലെത്തുന്നുണ്ട്.

സിനിമയുടെ കാതലിനെ ഉൾക്കൊണ്ട ഛായാഗ്രഹണവും പാട്ടുകളുമെല്ലാം ശ്രദ്ധേയമായി.

പേരറിയാത്ത നടീനടന്മാരാണെന്ന് പറഞ്ഞല്ലോ..പക്ഷേ ഈ സിനിമ കഴിയുമ്പോൾ അവരെയൊക്കെ അതാത് കഥാപാത്രങ്ങളുടെ പേരിൽ തന്നെയാകും നമ്മൾ ഓർക്കാൻ പോകുന്നത്. അക്കൂട്ടത്തിൽ എല്ലാവരുടെയും മനസ്സിൽ രവിയണ്ണ ഒന്നാമത് ഉണ്ടാകും.

മലയാളത്തനിമയുള്ള കന്നഡ സിനിമ സമ്മാനിച്ചതിന് ജെ.പി തുമിനാടിനു നന്ദി !!

©bhadran praveen sekhar

Friday, August 8, 2025

അനുഭവപ്പെടുത്തലുകളില്ലാത്ത സുമതി വളവ് !!


തിരുവനന്തപുരത്തെ ഉൾഗ്രാമ പ്രദേശമായിരുന്ന പാലോടിൽ 1953 കാലത്ത് നടന്ന സുമതി കൊലക്കേസിന് ശേഷമായിരുന്നു എല്ലാത്തിന്റെയും തുടക്കം. സുമതി കൊല ചെയ്യപ്പെട്ട വളവിനെ 'സുമതി വളവ്' എന്ന് വിളിച്ചു തുടങ്ങുന്നതോടൊപ്പം ആ വളവ് ഒരു പ്രേത ബാധിത പ്രദേശമായി പലരും പറയാൻ തുടങ്ങി.

സ്വന്തം കാമുകനാൽ ചതിക്കപ്പെടുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത ഗർഭിണിയായിരുന്ന സുമതിയുടെ പ്രേതം ആ വളവിലൂടെ പോകുന്നവരെയൊക്കെ ഉപദ്രവിക്കുന്നു, അപകടപ്പെടുത്തുന്നു എന്നൊക്കെയുള്ള കഥകളിലൂടെയാണ് 'സുമതി വളവ്' കുപ്രസിദ്ധി നേടിയത്.

ഒരു യഥാർത്ഥ സംഭവവും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന കുറെ കെട്ടുകഥകളുമൊക്കെയായായി ഒരു ഹൊറർ പടത്തിനു വേണ്ട സാധ്യതകൾ ഏറെയുണ്ടായിരുന്ന പ്ലോട്ട് തന്നെയായിരുന്നു 'സുമതി വളവി'ന്റേത്. പക്ഷെ തിരക്കഥയുടെ കാര്യത്തിലായാലും അവതരണത്തിലായാലും
അടപടലം പാളിപ്പോയെന്നാണ് തോന്നിയത്.

യാതൊരു വിധ അനുഭവപ്പെടുത്തലുകളുമില്ലാത്ത കുറേ സീനുകൾ. ഡയലോഗുകൾ തൊട്ട് കഥയിലും കഥാപാത്രങ്ങളിലും അവരുടെ ഭാവ പ്രകടനങ്ങളിലും വരെ കൃത്രിമത്വം നിറഞ്ഞു നിൽക്കുന്ന പോലെ ഒരു അവസ്ഥ.

ഹൊററിൽ തുടങ്ങി മിത്തിലൂടെ സഞ്ചരിപ്പിച്ചു കോമഡിയടിപ്പിച്ചു റൊമാൻസ് കളിച്ചു ആക്ഷനിൽ കലക്കി ഒടുക്കം ഫീൽ ഗുഡാക്കി കൊണ്ട് ടൈൽ എൻഡിൽ ട്വിസ്റ്റ് ഇട്ട് രോമാഞ്ചിഫിക്കേഷൻ ഉണ്ടാക്കാമെന്ന പോലെ എന്തോ ഒരു പ്ലാൻ ആയിരുന്നിരിക്കാം. പക്ഷേ അത് ഒട്ടും ബോധ്യപ്പെട്ടില്ല എന്ന് മാത്രമല്ല ക്ലിഷേയുടെ കൈ കൊട്ടി കളിയും തിരുവാതിരയും കൂടിയായപ്പോൾ എല്ലാം കൊണ്ടും വൻ ശോകം.

'സുമതി വളവ്' എന്ന പേരിനോടെങ്കിലും അൽപ്പം നീതി പുലർത്തേണ്ടിയിരുന്നു സിനിമ.

ഡാൻസ് മാസ്റ്റർ വിക്രം പറഞ്ഞത് പോലെ ഡാൻസ് നടക്കുമ്പോൾ പുക നിറച്ചിട്ടോണം ..ഒരു സാധനം പോലും ആൾക്കാര് കാണരുത്.. ഏതാണ്ട് അത് പോലെ രാത്രി സീനുകളിൽ മൊത്തം ഒരു നീലിപ്പും അതിനിടയിൽ നിറയുന്ന കുറേ പുകയും മാത്രമാണ്. ഒക്കെ ഹൊററിനു വേണ്ടിയായിരുന്നല്ലോ എന്ന് ആലോചിക്കുമ്പോഴാണ്.

ഒരു ആശ്വാസത്തിന് പറയാണെങ്കിൽ - രഞ്ജിൻ രാജിന്റെ പാട്ടുകൾ കൊള്ളാം . "ശോകം വേണ്ടാ ..മൂകം വേണ്ടാ ..കൂട്ടായി ഞങ്ങളില്ലേ .." പാട്ടും . പിന്നെ "ഒറ്റ നോക്ക് കൊണ്ട് ഞാൻ തൊട്ട് തൊട്ട് നിന്ന്' എന്ന പാട്ടും .. രണ്ടും ഇഷ്ടപ്പെട്ടു.

©bhadran praveen sekhar

Wednesday, August 6, 2025

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള




"സത്യമല്ല ..തെളിവുകൾ ജയിക്കുന്ന സ്ഥലമാണ് കോടതി. !!"

സിനിമയിലെ ഈ ഡയലോഗ് വളരെ കൃത്യമാണ്. പല കേസുകളിലും സത്യം ജയിച്ചു, നീതി നടപ്പിലായി എന്ന് പറയുമ്പോഴും കോടതിയിൽ സമർപ്പിക്കപ്പെടുന്ന തെളിവുകളാണ് കേസിന്റെ ജയാ പരാജയം നിശ്ചയിക്കുന്നത്.

ഫ്രാങ്കോ മുളക്കൽ കേസിനെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള സിനിമയുടെ തുടക്കം അഡ്വക്കേറ്റ് ഡേവിഡ് ആബേൽ ഡോണാവാന്റെ കാരക്ടർ എന്താന്നെന്ന് വെളിപ്പെടുത്താനാണ് ഉപയോഗിക്കുന്നത്. സഭക്കും വിശ്വാസത്തിനുമൊന്നും എതിരല്ലെങ്കിലും A Good Lawyer is a Bad Christian എന്ന് തെളിയിക്കുന്നു ഡേവിഡ് ആബേൽ.

സാധാരണഗതിക്ക് സൂപ്പർ സ്റ്റാറുകളുടെ ഇൻട്രോ സീനിന് കൊടുക്കാറുള്ള പഞ്ചൊന്നും ഡേവിഡ് ആബേലിന്റെ രംഗപ്രവേശത്തിൽ കണ്ടു കിട്ടിയില്ല. ആ കഥാപാത്രത്തിന് പിന്നീട് ഒരു ഓളം ഉണ്ടാക്കാൻ പറ്റുന്നത് കോടതിയിൽ എത്തുമ്പോഴാണ്. ആ സീനുകളിലെല്ലാം സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്.

ഭരത് ചന്ദ്രന്റെയും ലാൽ കൃഷ്ണ വിരാടിയാരുടേയുമൊക്കെ പൂർവ്വകാല പ്രകടനങ്ങളുമായി തട്ടിച്ചു നോക്കാൻ പറ്റുന്ന SG ഷോ അല്ലെങ്കിൽ കൂടിയും സിനിമയിൽ ഡേവിഡ് ആബേൽ അഡ്വക്കേറ്റിന്റെ സ്‌ക്രീൻ സ്പേസ് സുരേഷ് ഗോപി അനായാസേന പിടിച്ചു വാങ്ങുന്നുണ്ട്.

അതേ സമയം പത്രക്കാരോടൊക്കെ സംസാരിക്കുന്ന സീനിൽ ശരിക്കുമുള്ള സുരേഷ് ഗോപി സംസാരിക്കുന്ന അതേ ശൈലിയാണ് ഡേവിഡ് ആബേലും പിന്തുടരുന്നത്. അഭിനയമില്ലാത്ത ഒരു സീൻ പോലെ തോന്നി അത്.

സുരേഷ് ഗോപിയുടെ സ്റ്റാർഡം മാത്രം കണക്കിലെടുത്തു കൊണ്ട് ചിട്ടപ്പെടുത്തിയ ആക്ഷൻ സീനുകൾ സിനിമയിൽ അധിക പറ്റായി അനുഭവപ്പെട്ടു. മേൽപ്പറഞ്ഞ സീനുകൾ ഒഴിച്ച് നിർത്തിയാൽ ഡേവിഡ് ആബേലായി SG തന്റെ റോൾ വൃത്തിക്ക് ചെയ്തിട്ടുണ്ട്.

ചിന്താമണി കൊലക്കേസിനെ ഓർമിപ്പിക്കുന്ന ചില കഥാഗതികൾ ഉണ്ടെങ്കിലും ജാനകിയുടെ കേസ് വേറെ തന്നെയാണ്.

അനുപമ പരമേശ്വരന്റെ പ്രകടനം കൊള്ളാമായിരുന്നു. പക്ഷേ ചിന്താമണിയോടെന്ന പോലെ ഒരു ഇമോഷണൽ കണക്ഷൻ ജാനകിയുമായി നമുക്ക് ഉണ്ടാകാതെ പോകുന്നുണ്ട്.

ആറ്റിട്യൂഡിനും ഡയലോഗിനും അഭിനയവുമായി യാതൊരു ബന്ധവുമില്ല എന്ന് തെളിയിക്കുന്ന സ്ഥായീ ഭാവം കൊണ്ട് മാധവ് സുരേഷ് മൊത്തത്തിൽ വെറുപ്പിച്ചു. റിയാക്ഷൻ സീനുകളൊക്കെ കാണുമ്പോൾ പച്ചാളം ഭാസി സരോജ് കുമാറിനോട് പറഞ്ഞ ഡയലോഗ് ഓർത്തു പോകും.

പോലീസ് വേഷത്തിൽ അസ്‌കർ അലിക്കൊന്നും ശോഭിക്കാനായില്ല.
അതേ സമയം പോലീസ് വേഷത്തിൽ യദുകൃഷ്ണൻ നല്ല പ്രകടനമായിരുന്നു.

ഗർഭിണിയായ വക്കീൽ കഥാപാത്രത്തിലെത്തിയ ശ്രുതി രാമചന്ദ്രന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

ജിബ്രാന്റെ ബാക് ഗ്രൗണ്ട് സ്കോറും പാട്ടുമൊക്കെ ഗംഭീരമായിരുന്നു. പക്ഷെ സിനിമയുടെ കഥാ സാഹചര്യങ്ങളിലേക്ക് അതൊന്നും വേണ്ട വിധം ബന്ധപ്പെട്ടു കിടക്കുന്നില്ല. എന്തിനാണ് ഈ സമയത്ത് ഇത്രേം പാട്ടുകൾ എന്ന് ചിന്തിച്ചു പോകും.

കേരളാ പൊളിറ്റിക്‌സും കക്ഷി രാഷ്ട്രീയവുമൊക്കെ മുൻപും പല സിനിമകളിൽ ആക്ഷേപിക്കപ്പെട്ടിട്ടും വിമർശിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷെ അതിലൊക്കെ ആ സിനിമയുടെ കഥയുമായോ കഥാപാത്ര സൃഷ്ടികളുമായോ എന്തെങ്കിലും ഒരു കണക്ഷൻ ഉണ്ടായിരുന്നു. ഇടത് പക്ഷത്തിന് ഒട്ടും സമരസപ്പെടാൻ പറ്റാത്ത 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' സിനിമയിൽ പോലും ആ കണക്ഷൻ ഉണ്ട്.

പക്ഷെ ഈ സിനിമയിൽ പോലീസിന്റെ പിടിപ്പ് കേടിനെ ചോദ്യം ചെയ്യുന്ന വേളയിലും, ക്ലൈമാക്സ് സീനുകളിലുമൊക്കെ അനാവശ്യമായി കേരള രാഷ്ട്രീയത്തെയും സർക്കാരിനെയും വലിച്ചിഴക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല.

ജാനകി കേസിന്റെ വിധി പറച്ചിൽ സീനിൽ കേരള സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനായി പടച്ചു വിട്ട ന്യായ വാദങ്ങൾക്ക് ഒന്നിനും സിനിമയിൽ യാതൊരു പ്രസക്തിയും അനുഭവപ്പെട്ടില്ല.

ഭാരതീയ സംസ്ക്കാരത്തെ പറ്റിയും മലയാളിയുടെ കുടുംബമഹിമയെ കുറിച്ചുമൊക്കെ വാചാലനാകുന്ന പബ്ലിക് പ്രോസിക്യൂട്ടറെ 'ഭരണഘടന' ഉയർത്തി പിടിച്ചു കൊണ്ട് ഡേവിഡ് ആബേൽ വായടപ്പിക്കുന്നുണ്ട്. ആ ഒരൊറ്റ കാരണം ഒഴിച്ചാൽ സെൻസർ ബോർഡിലെ ഏമാന്മാർക്ക് ഈ സിനിമയോട് തോന്നിയ വൈരാഗ്യം എന്തിനായിരുന്നു എന്ന് ഒരു പിടിയും കിട്ടിയിട്ടില്ല.

©bhadran praveen sekhar

Friday, July 18, 2025

Sector 36

നോയ്ഡയിൽ അരങ്ങേറിയ കൊലപാതക പരമ്പരയാണ് സിനിമയുടെ ഇതിവൃത്തം എന്നൊക്കെ പറയുമ്പോൾ സ്വാഭാവികമായും നമ്മൾ പ്രതീക്ഷിക്കുന്ന ചില സംഗതികൾ ഉണ്ട്. പ്രത്യേകിച്ച് ഒരു ക്രൈം ത്രില്ലർ സിനിമയിൽ ഒഴിച്ച് കൂടാനാകാത്ത ചേരുവകൾ എന്ന് നമ്മൾ വിചാരിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ. എന്നാൽ Sector 36 ലേക്ക് വന്നാൽ അതൊരു പൊളിച്ചെഴുത്താണ്.

ഇവിടെ കുറ്റകൃത്യം വിശദീകരിക്കപ്പെടുന്നു. അന്വേഷണം വേണ്ട രീതിയിൽ നടക്കുന്നില്ല. ഇരകൾക്ക് നീതി കിട്ടുന്നില്ല. പോലീസിലാകട്ടെ ഒരാൾക്കും ഹീറോ പരിവേഷവുമില്ല. യഥാർത്ഥ വേട്ടക്കാർ സിസ്റ്റത്തിന്റെ പഴുതുകളിൽ കൂടി രക്ഷപ്പെടുന്നു .

എന്നിട്ടും ഈ സിനിമയുമായി നമ്മൾ കണക്ട് ആയിപ്പോകുന്നത് വിവരിക്കപ്പെടുന്ന കേസിന്റെ ഭീകരത കൊണ്ടാണ്. ഇവിടെ ത്രില്ലടിപ്പിക്കുന്ന സിനിമാറ്റിക് മുഹൂർത്തങ്ങളില്ല. പകരം കേസിന്റെ സാമൂഹിക യാഥാർഥ്യത്തെ നിരാശയോടെ അംഗീകരിക്കേണ്ടി വരും.

'Sector 36' ന്റെ ഹൈലൈറ്റ് എന്നത് വിക്രാന്ത് മസ്സി - ദീപക് ഡോബ്രിയാൽ ടീമിന്റെ പ്രകടനമാണ് .

താൻ നടത്തിയ കൊലപാതക പരമ്പരയെ യാതൊരു കുറ്റബോധമോ ഭയമോ ഇല്ലാതെ അഭിമാനത്തോടെ വിശദീകരിക്കുന്ന ദൈർഘ്യമേറിയ സീനിൽ പ്രേം സിംഗിന്റെ ശരീര ഭാഷയും നോട്ടവും ചിരിയുമൊക്കെ പടർത്തുന്ന ഭീകരത
വിക്രാന്ത് മസ്സിയുടെ കരിയറിലെ മികച്ച അഭിനയ മുഹൂർത്തങ്ങളായി മാറുന്നു.

അതേ സീനിൽ വിക്രാന്തിന് അഭിമുഖമായി ഒരേ ഇരുപ്പാണ് ദീപക് ഡോബ്രിയാൽ. ഒരു പോലീസുകാരൻ എന്ന നിലക്ക് ഈ കേസിൽ അയാൾ ചോദിക്കാൻ ഉദ്ദേശിച്ചിരുന്ന ചോദ്യങ്ങളൊക്കെയും അപ്രസക്തമായ അവസ്ഥ. ഒറ്റയാൾ പ്രകടനം കൊണ്ട് വിക്രാന്ത് സ്‌കോർ ചെയ്തു പോകുന്ന അതേ സീനിൽ റിയാക്ഷനുകൾ കൊണ്ട് ദീപക് മറ്റൊരു അഭിനയക്കളരി ഒരുക്കുന്ന ഗംഭീര കാഴ്ച.

©bhadran praveen sekhar

Saturday, July 12, 2025

Squid Game - Season 3 - Episodes 6

സീസൺ 2 ൽ എന്തൊക്കെ മിസ്സായിരുന്നോ അതൊക്കെ മൂന്നാം സീസണിൽ ഗംഭീരമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര കഥാപാത്രങ്ങൾ തമ്മിലുളള വൈകാരിക ബന്ധങ്ങളൊക്കെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തും വിധമുള്ള അവതരണം.

മത്സരാർത്ഥികളുടെ മാനസികാവസ്ഥകളും പിരിമുറുക്കങ്ങളും അവരുടെ മൈൻഡ് ഗെയിമുമൊക്കെ ഈ സീസണിന്റെ ത്രില്ല് നിലനിർത്തി. ത്രില്ലിനെക്കാൾ ഇമോഷണൽ ആണ് പല സീനുകളും..കഥാപാത്ര പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയം.

എല്ലാം കൊണ്ടും രണ്ടാം സീസണിന്റെ നിരാശയെ പാടെ തീർത്തു തന്നു ഈ സീസൺ .

വില്ലന്റെ ആംഗിളിൽ കൂടി കഥ പറഞ്ഞു അവസാനിപ്പിക്കുമ്പോഴും ഈ അപകടം പിടിച്ച കളി ഇനിയും തുടരുമെന്ന് കരുതേണ്ടി വരുന്നു .

©bhadran praveen sekhar

Wednesday, June 25, 2025

Squid Game - Season 2 - Episodes 7

ഫസ്റ്റ് സീസണിന്റെ ഏഴയലത്ത് എത്തിയില്ല. ഫസ്റ്റ് സീസൺ കാണുമ്പോൾ അനുഭവപ്പെട്ട Game ന്റെ ഭീകരത, കഥാപാത്രങ്ങൾ തമ്മിലുള്ള ഇമോഷണൽ കണക്ഷൻസ്, അവരുടെ വേറിട്ട മാനസികാവസ്ഥകൾ അടക്കം പലതും ഈ സീസണിൽ കണ്ടു കിട്ടുന്നില്ല.

കഴിഞ്ഞ തവണ പറഞ്ഞവസാനിപ്പിച്ചിടത്ത് നിന്നുള്ള തുടക്കമൊക്കെ നന്നായെങ്കിലും പിന്നീടുള്ള എപ്പിസോഡുകളിൽ മുഷിവ് അനുഭവപ്പെട്ടു.

ആദ്യത്തെ സീസണിലെ മത്സരാർത്ഥികളെയൊക്കെ വച്ചു ഓർക്കുമ്പോൾ ഈ സീസണിൽ അതും ശോകമാണ്.

ഈ സീസണിലെ ഗെയിമുകളിൽ നമ്പർ അനുസരിച്ചു ഗ്രൂപ്പ് ഉണ്ടാക്കുന്ന കളി മാത്രമാണ് ഇഷ്ടപ്പെട്ടത്. അവിടുന്നങ്ങോട്ട് ആണ് രണ്ടാം സീസണിന് ഒന്ന് അനക്കം വച്ചത് പോലും.

Game ൽ തുടങ്ങി വോട്ടെടുപ്പും വെടി വെപ്പുമൊക്കെയായി ഈ സീസൺ വേറൊരു റൂട്ടിലേക്കാണ് കഥ കൊണ്ട് പോകുന്നത്.

നായകന്റെ ലക്ഷ്യത്തിനും ഈ സീസണും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് പറയേണ്ടി വരും .. ആ തലത്തിൽ ഇതിൽ നായകനെക്കാൾ സ്കോർ ചെയ്തത് വില്ലനാണ് എന്ന് പറയാം..നൈസായിരുന്നു വില്ലന്റെ ഗെയിം സ്ട്രാറ്റജി.

ഈ സീസൺ പറഞ്ഞവസാനിപ്പിച്ചിടത്തും ഒരു പൂർണ്ണതയില്ല.There’s no stopping the game.. എന്ന പോലെ തന്നെ ആയി കാര്യങ്ങൾ.

ആഹ്.. ഇനി മൂന്നാം സീസണിൽ നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

©bhadran praveen sekhar

Friday, June 20, 2025

പിടിച്ചിരുത്തുന്ന 'റോന്ത്' !!


നെടുനീളൻ ഡയലോഗുകളും ആക്ഷനും ഹീറോയിസവുമൊക്കെയായി നമ്മൾ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളിൽ നിന്ന് വിഭിന്നമായി റിയലിസ്റ്റിക് പോലീസ് ജീവിതങ്ങളാണ് ഷാഹി കബീറിയൻ സിനിമകളുടെ പ്രധാന ആകർഷണം. അതിന്റെ തുടർച്ച തന്നെയാണ് 'റോന്ത്‌'.

ജോസഫും, പ്രവീൺ മൈക്കലും, മണിയനും, സുനിതയും അടക്കമുള്ള പോലീസ് കഥാപാത്രങ്ങൾക്കിടയിലേക്ക് തന്നെയാണ് 'റോന്തി'ലെ യോഹന്നാനും, ദിൻനാഥുമൊക്കെ കയറി വരുന്നതെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ പോലീസ് ജീവിത കഥകളായി തന്നെ അടയാളപ്പെടുന്നു.

ഒരു പോലീസ് സ്റ്റേഷനും, ഒരൊറ്റ രാത്രിയിലെ സംഭവ വികാസങ്ങളും, അതൊക്കെ നേരിടേണ്ടി വരുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ വേറിട്ട മാനസിക സാഹചര്യങ്ങളും, വൈകാരികതയുമൊക്കെ ഇഴ ചേർന്ന് കിടക്കുന്ന കഥാ വഴികൾ.

ഷാഹി കബീറിന്റെ തിരക്കഥ തന്നെയാണ് 'റോന്തി'ന്റെ നട്ടെല്ല്.

കേന്ദ്ര കഥാപാത്രങ്ങളായ എസ്.ഐ യോഹന്നാനും, CPO ദിൻ നാഥിനുമൊപ്പം പോലീസ് ജീപ്പിൽ നമ്മളും റോന്ത് ചുറ്റാൻ പോകുന്ന ഒരു ഫീലാണ് സിനിമയുടെ പ്രധാന ആസ്വാദനം.

ഒരു പോലീസ് സ്റ്റേഷനിലെ സ്വാഭാവികമായ പ്രവർത്തന രീതികൾ കാണിച്ചു തുടങ്ങി രാത്രികാലങ്ങളിൽ നമ്മൾ ഉറങ്ങി കിടക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള എന്തൊക്കെ കാര്യങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ നടക്കുന്നു എന്നതിന്റെ സൂക്ഷ്മമായ അവതരണം.

പോലീസും പോലീസിങ്ങും രണ്ടാണ് എന്ന് നമ്മളെ കൃത്യമായി ബോധ്യപ്പെടുത്തുന്നു സിനിമ.

പോലീസ് ജീപ്പിലുള്ള റോന്ത് ചുറ്റലും രാത്രി കാല സീനുകളുമൊക്കെ മികവാർന്ന രീതിയിൽ ആവിഷ്‌ക്കരിച്ച ഛായാഗ്രഹണമായിരുന്നു മനേഷ് മാധവന്റേത്.

പോലീസിന്റെ രാത്രി കാല റോന്ത് ചുറ്റലിന് ഒരു ഹൊറർ ടച് കൊണ്ട് വന്നതും, ഉള്ളുലക്കുന്ന കാഴ്ചകളെ ക്രൈമിന്റെ അതി പ്രസരമില്ലാതെ ദൃശ്യവത്ക്കരിച്ചതുമൊക്കെ ശ്രദ്ധേയമായി തോന്നി. അനിൽ ജോൺസണിന്റെ പശ്ചാത്തല സംഗീതവും അതിനോട് ചേർന്ന് നിൽക്കുന്നതാണ്.

ദിലീഷ് പോത്തൻ - റോഷൻ മാത്യു ടീമിന്റെ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്. DYSP ജേക്കബിന്റെ വേഷത്തിൽ അരുൺ ചെറുകാവിലും, ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷത്തിൽ ലക്ഷ്മി മേനോനും ശ്രദ്ധേയമായി. അത് പോലെ ഒരൊറ്റ സീനിൽ വന്നു പോകുന്ന പല കഥാപാത്രങ്ങളും പേരില്ലാതെ തന്നെ മനസ്സിൽ തങ്ങി നിൽപ്പുണ്ട്.

'നായാട്ട്' സിനിമയിലെ പോലീസ് കഥാപാത്രങ്ങളായ പ്രവീൺ മൈക്കലിന്റെയും സുനിതയുടേയുമൊക്കെ റഫറൻസ് ഈ സിനിമയിലേക്ക് ബന്ധപ്പെടുത്തി കണ്ടപ്പോൾ ഷാഹി കബീർ സിനിമകളിലെ പോലീസ് കഥാപാത്രങ്ങൾ മറ്റൊരു കഥാപശ്ചാത്തലത്തിൽ സമീപ ഭാവിയിൽ ഒന്നിച്ചു പ്രത്യക്ഷപ്പെടാനുള്ള സാധ്യതകളെ കുറിച്ച് ചിന്തിച്ചു പോയി.

എന്തായാലും ഷാഹി കബീറിന്റെ തൂലികയിലൂടെ ഇനിയും പുതിയ പോലീസ് കഥാപാത്രങ്ങൾ വരട്ടെ, ആ പോലീസ് യൂണിവേഴ്‌സ് കൂടുതൽ വലുതാകട്ടെ. അഭിനന്ദനങ്ങൾ. !!

©bhadran praveen sekhar

Monday, June 16, 2025

ആഭ്യന്തര കുറ്റവാളി

നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ സ്ത്രീകൾക്ക് കിട്ടുന്ന പരിഗണനകളൊന്നും പുരുഷന് കിട്ടുന്നില്ലല്ലോ എന്ന ആൺ പരിഭവങ്ങളിൽ നിന്നാണ് 'ആഭ്യന്തര കുറ്റവാളി'യുടെ വൺ ലൈൻ രൂപപ്പെടുത്തിയിട്ടുള്ളത്. സ്ത്രീ സംരക്ഷണ നിയമങ്ങൾ പുരുഷന് എതിരെയുള്ള ആയുധമെന്നോണം പ്രയോഗിച്ച സമീപ കാല വാർത്തകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇങ്ങിനെയൊരു വേർഷനിലെ കഥ പറച്ചിലിന് പ്രസക്തിയുണ്ട് താനും.

ബോളിവുഡിൽ അജയ് ബഹലിന്റെ സംവിധാനത്തിൽ വന്ന 'Section 375' ഒക്കെ ആ ഗണത്തിൽ ഗംഭീരമായി തോന്നിയ സിനിമയാണ്. പക്ഷേ അതൊന്നും 'ആഭ്യന്തര കുറ്റവാളി'യിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.

'IPC 498 A' പ്രകാരം ഗാർഹിക പീഡന കേസ് ചുമത്തപ്പെട്ട സഹദേവന്റെ ജീവിതമാണ് 'ആഭ്യന്തര കുറ്റവാളി' യുടെ മെയിൻ പ്ലോട്ട്. സഹദേവനെന്ത് പറ്റി എന്ന് അറിയിച്ചു കൊണ്ടുള്ള വിവരണങ്ങളിൽ കൂടിയാണ് കഥ മുന്നോട്ട് പോകുന്നത്.

പക്ഷേ സഹദേവന്റെ ജീവിത കഥ ഒരു മുഴുനീള സിനിമയിലേക്ക് വിവരിച്ചിടാൻ പാകത്തിൽ നല്ലൊരു തിരക്കഥ ഒരുക്കാൻ പറ്റിയിട്ടില്ല എന്നതാണ് പ്രധാന പ്രശ്നം . ഏതാനും പത്ര കഷ്ണ വാർത്തകൾ കൊണ്ട് ഏച്ചു കെട്ടി തുന്നിയൊരുക്കിയ ഒരു സിനിമ എന്നേ പറയാൻ പറ്റുന്നുള്ളൂ.

'കെട്ട്യോളാണ് എന്റെ മാലാഖ' യിൽ സ്ലീവാച്ചന്റെ കിടപ്പ് മുറിയിലെ പരക്കം പാച്ചിലിനെ ഓർമ്മപ്പെടുത്തുന്ന പോലെ ഇവിടെ സഹദേവന്റെ കിടപ്പ്മുറി സീനുകൾ മറ്റൊരു വിധത്തിൽ ചിട്ടപ്പെടുത്തി കാണാം.

പല സീനുകളിലും ടെലി സീരിയൽ നാടകീയത തെളിഞ്ഞു വന്നു. കോടതി സീനുകളിലെ നായകന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളുമൊക്കെ ഒരു തരം ക്ലാസ് എടുക്കൽ ലെവലിലേക്ക് പോയി.

കാസ്റ്റിങ്ങിലേക്ക് വരുമ്പോഴും ഇതേ പ്രശ്നമുണ്ട് - പ്രധാനമായും നായികമാർ.

ദൈർഘ്യം കുറഞ്ഞ സീനാണെങ്കിലും സിദ്ധാർഥ് ഭരതന്റെ പ്രകടനം കൂട്ടത്തിൽ ശ്രദ്ധേയമായി.

ഹരിശ്രീ അശോകൻ, ജഗദീഷ്, വിജയകുമാർ അടക്കമുള്ള നടന്മാർക്ക് കൊടുത്ത കഥാപാത്രങ്ങളൊക്കെ വച്ച് നോക്കിയാൽ അവർക്ക് ഗംഭീര റോളാണെന്ന് തോന്നിപ്പിക്കും. പക്ഷേ ദുർബ്ബലമായ തിരക്കഥയിലൂടെ അത് പറഞ്ഞവതരിപ്പിക്കുന്നിടത്ത് ആ കഥാപാത്രങ്ങൾക്കൊന്നും ഈ സിനിമയിൽ കാര്യമായൊന്നും ചെയ്യാനില്ലാത്ത അവസ്ഥയാകുന്നുണ്ട്.

ആനന്ദ് മന്മഥൻ - അസീസ് - ആസിഫ് അലി കോംബോ സീനുകൾ പിന്നെയും ഭേദം എന്ന് പറയാം.

'തലവൻ, 'ലെവൽ ക്രോസ്സ്', 'അഡിയോസ് അമിഗോ', 'കിഷ്കിന്ധാകാണ്ഡം', 'രേഖാചിത്രം', 'സർക്കീട്ട്'..അങ്ങിനെ കഴിഞ്ഞ കുറച്ചായി നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ആസിഫ് അലിയുടെ ഫിലിമോഗ്രാഫിയിൽ 'ആഭ്യന്തരകുറ്റവാളി' യെ ചേർത്ത് വായിക്കാൻ തോന്നുന്നില്ല.

©bhadran praveen sekhar

Friday, May 30, 2025

നീതിബോധമുള്ള സിനിമാവിഷ്‌ക്കാരം..രാഷ്ട്രീയ പ്രസക്തമായ ഓർമ്മപ്പെടുത്തലുകൾ !!


ഉണങ്ങാത്ത മുറിവിൽ ഉപ്പ് തേച്ചവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അനുരാജ് മനോഹർ തന്റെ സിനിമ തുടങ്ങുന്നത്. അതോടൊപ്പം കൂട്ടി വായിക്കാൻ കുന്ദേരയുടെ പ്രശസ്തമായ വാചകവും - The struggle of man against power is the struggle of memory against forgetting.

വർഗ്ഗീസ് എന്ന പേരും, തിരുനെല്ലിക്കാടിന്റെ പരാമർശവുമൊക്കെയായി 'നരിവേട്ട'യുടെ ടൈറ്റിൽ തെളിയും മുന്നേ തന്നെ സിനിമയുടെ കോർ എന്താണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സംവിധായകൻ.

ഈ പോരാട്ടം തുടരണം ..തുടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞവസാനിപ്പിച്ച കമൽ കെ.എമ്മിന്റെ 'പട' യുടെ തുടർച്ചയായിട്ടാണ് 'നരിവേട്ട' കണ്ടത്.

1996 ൽ പാലക്കാട് കളക്ടറെ ബന്ദിയാക്കി കൊണ്ട് ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി 'അയ്യങ്കാളിപ്പട'നടത്തിയ പോരാട്ടത്തിന്റെ ഒരു നേർ സാക്ഷ്യമെന്നോണം ഒരുക്കിയ 'പട'ക്ക് ശേഷം ആദിവാസികൾക്ക് വേണ്ടി നിലകൊണ്ട മറ്റൊരു ഗംഭീര സിനിമ എന്ന് തന്നെ വിശേഷിപ്പിക്കാം 'നരിവേട്ട'യെ.

കാട് ആദിവാസികളുടേതാണ് എന്ന് പറയുമ്പോഴും ഒരു തുണ്ട് ഭൂമിക്ക് പോലും അവകാശവുമില്ലാത്ത ജനതയായി എക്കാലത്തും അവർ അടിച്ചമർത്തപ്പെട്ടിട്ടേ ഉള്ളൂ.

1975 ൽ പേരിനെങ്കിലും നിലവിൽ വന്ന ആദിവാസി ഭൂ നിയമം 1996 ൽ ഒറ്റക്കെട്ടായി കേരള നിയമ സഭയിൽ അട്ടിമറിക്കപ്പെട്ടപ്പോൾ കേരള രൂപീകരണത്തിന് ശേഷമുണ്ടായ ഏറ്റവും പിന്തിരിപ്പൻ ബിൽ എന്ന് പറഞ്ഞു കൊണ്ട് വിമതസ്വരം ഉയർത്താൻ ഒരേ ഒരു ഗൗരിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ.. നിങ്ങളവരുടെ കറുത്ത കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ..നിങ്ങൾ ഞങ്ങളുടെ കുഴിമാടം കുളംതോണ്ടുന്നോ ? നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .. എന്ന് എഴുതിയ സാക്ഷാൽ കടമ്മനിട്ട പോലും അന്ന് ഭരണകൂടത്തിന്റെ ഭാഗത്തായിരുന്നു.

2003 ലെ മുത്തങ്ങ സമരത്തിലേക്ക് വന്നാൽ സമാനതകളില്ലാത്ത അടിച്ചമർത്തലിനാണ് ആന്റണി സർക്കാർ ഉത്തരവിട്ടത്. അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരൻ നടത്തിയ പ്രസ്താവനകളത്രയും ഭരണകൂട ഭീകരതയെ ന്യായീകരിക്കുന്നതായിരുന്നു.

നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ അയ്യങ്കാളിപ്പടയെയും അതിന്റെ ഭാഗമായവരേയുമൊക്കെ ഭരണകൂടം വേട്ടയാടിയതിന്റെ വിശദാംശങ്ങളിലേക്ക് പോകാതെയാണ് 'പട' അവസാനിക്കുന്നതെങ്കിൽ ഫിക്ഷന്റെ സ്വാതന്ത്ര്യത്തിൽ കേരള പോലീസ് മുത്തങ്ങയിൽ നടത്തിയ നരനായാട്ടിന്റെ ഭീകരത എന്താണെന്ന് കാണിച്ചു തന്നു കൊണ്ടാണ് 'നരിവേട്ട' അവസാനിക്കുന്നത്. പ്രേക്ഷകരുടെ മനസ്സിൽ എന്നും ഒരു നീറ്റലായി ഉണ്ടാകും ആ ക്ലൈമാക്സ് സീനുകൾ.

എക്കാലത്തും അടിച്ചമർത്തപ്പെട്ടിട്ടുള്ള ഒരു ജനതക്ക് വേണ്ടി ..അവരുടെ പോരാട്ടങ്ങളെയും സഹനങ്ങളെയും പൊള്ളുന്ന ദൃശ്യാവിഷ്ക്കാരത്തിലൂടെ അടയാളപ്പെടുത്താൻ സാധിച്ച സിനിമ എന്ന നിലക്ക് 'നരിവേട്ട' യും ചരിത്രത്തിന്റെ ഭാഗമാകുന്നു.

തമിഴ് സിനിമാ ലോകത്ത് വെട്രിമാരനും, പാ രഞ്ജിത്തും, മാരി സെൽവരാജുമൊക്കെ നടത്തി വരുന്ന സാമൂഹിക ബോധമുള്ള കലാപ്രവർത്തനം മലയാള സിനിമകളിലും വേണ്ടുവോളം ഉണ്ടാകേണ്ടതുണ്ട്.
രാഷ്ട്രീയ പ്രസക്തമായ ഓർമ്മപ്പെടുത്തലുകളിലൂടെ ..ഇത്തരം സിനിമാ പോരാട്ടങ്ങൾ ഇനിയും തുടരട്ടെ !!

അനുരാജ് മനോഹർ - എബിൻ ജോസഫ് ഒരായിരം നന്ദി.. ഒരിക്കലും മറവിയിലാണ്ടു പോകാത്ത വിധം മുത്തങ്ങ സംഭവത്തെ ഇങ്ങനൊരു സിനിമയിലൂടെ അടയാളപ്പെടുത്തിയതിന്.

©bhadran praveen sekhar

Thursday, May 29, 2025

പുതുമയുള്ള 'പടക്കളം' !!


വിജയ നഗര സാമ്രാജ്യ കാലത്ത് നേരം പോക്കിന് വേണ്ടി നിർമ്മിച്ച പകിട കളി പിന്നീട് അപകടം പിടിച്ച കളിയായി മാറിയതും, ആ പകിട പിന്നീട് തിരുവിതാംകൂർ രാജാവിന്റെ കയ്യിലേക്ക് എത്തിപ്പെട്ടതിന് പിന്നിലെ ഐതിഹ്യവുമൊക്കെ ഇന്ദ്രജിത്തിന്റെ വോയ്‌സ് ഓവറിൽ കേൾപ്പിച്ചു കൊണ്ടാണ് സിനിമയുടെ ടൈറ്റിലുകൾ തെളിയുന്നത്. ചരിത്രവും ഐതിഹ്യവുമൊക്കെ കൂടി കുഴഞ്ഞു കിടക്കുന്ന ഈ കഥക്ക് ശേഷം സിനിമ നമ്മളെ നേരെ കൊണ്ട് പോകുന്നത് കാർത്തിക തിരുനാൾ എൻജിനീയറിങ് കോളേജ് ക്യാമ്പസിലേക്കാണ്.

ആദ്യം പറഞ്ഞു വച്ച ഫാന്റസി കഥയിലെ പകിട കളിയെ വർത്തമാനകാലത്തെ ഈ കോളേജ് ക്യാമ്പസിലെ ചില വിചിത്ര സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള രസകരമായ അവതരണമാണ് പിന്നീടുള്ള സിനിമയെ എൻഗേജിങ് ആക്കുന്നത്.

പുതുമയുള്ള ഒരു ഫാന്റസി കഥയെ ആദ്യാവസാനം വരെ രസകരമാക്കി പറഞ്ഞവതരിപ്പിച്ച സംവിധാന മികവ്.

ലോജിക്കൊന്നും നോക്കാൻ സമയം തരാതെ എല്ലാം മറന്ന് നമ്മളെ ചിരിപ്പിക്കാൻ സാധിച്ചിടത്താണ് മനു സ്വരാജ് എന്ന സംവിധായകനു കൈയ്യടി കൊടുക്കേണ്ടത്.

പരകായ പ്രവേശത്തെ പ്രമേയവത്ക്കരിച്ച മുൻകാല സിനിമകളോടൊന്നും സാമ്യത അനുഭവപ്പെടുത്താത്ത വേറിട്ട അവതരണം ശ്രദ്ധേയമായി തോന്നി.

ഒരേ സമയം മൂന്ന് പേരുടെ കഥാപാത്രങ്ങൾ പരസ്പ്പരം വച്ച് മാറുന്ന സീനൊക്കെ കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ഷറഫുദ്ധീൻ - സുരാജ് വെഞ്ഞാറമൂട് - സന്ദീപ് പ്രദീപ് .. മൂന്ന് പേരും തങ്ങളുടെ കഥാപാത്രങ്ങളെ 'രണ്ടു' വിധത്തിൽ ഗംഭീരമാക്കി.

താരതമ്യേന കൂട്ടത്തിൽ ജൂനിയർ ആയിട്ടും വ്യത്യസ്ത മാനറിസം കൊണ്ട് പ്രകടനത്തിൽ സൂക്ഷ്മത പുലർത്തിയ സന്ദീപ് പ്രദീപിന്റെ കഥാപാത്ര പ്രകടനത്തെ പറ്റി പ്രത്യേകം പറയേണ്ടി വരുന്നു.

മലയാള സിനിമയിൽ അധികം പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത ഒരു ഫാന്റസി കോമഡി എന്റർടൈനർ എന്ന നിലക്ക് 'പടക്കളം' പുതുമയുള്ള ആസ്വാദനം സമ്മാനിച്ചു.

©bhadran praveen sekhar

Monday, May 26, 2025

പ്രിൻസ് ആൻഡ് ഫാമിലി


'ലൈഫ് ഓഫ് ജോസൂട്ടി'യുടെയും, 'ടു കണ്ട്രീസിന്റെ'യുമൊക്കെ കഥാംശങ്ങൾ മറ്റൊരു വിധത്തിൽ പറഞ്ഞവതരിപ്പിച്ച പോലെ തോന്നിയെങ്കിലും ഒരു ഫാമിലി എന്റെർറ്റൈനെർ എന്ന നിലക്ക് 'പ്രിൻസ് ആൻഡ് ഫാമിലി' വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തി.

ഷാരിസ് മുഹമ്മദിന്റെ മുൻകാല തിരക്കഥകളിലെല്ലാം കാണാറുള്ളത് പോലെ സാമൂഹിക പ്രസക്തമായ ചില വിഷയങ്ങൾ ഇവിടെയും കാണാം. എന്നാൽ അതെല്ലാം ഒരു മുഴുനീള സിനിമക്കെന്ന പോലെ ഉപയോഗിക്കുന്നില്ല എന്ന് മാത്രം. 

ഒരു ഫാമിലി സ്റ്റോറിക്കൊപ്പം കോമഡിയും ഇമോഷൻസുമൊക്കെ കൃത്യമായി സമന്വയിപ്പിച്ചു കൊണ്ടുള്ള കഥ പറച്ചിലിൽ രസക്കേടുകളൊന്നും അനുഭവപ്പെട്ടില്ല. തന്റെ ആദ്യത്തെ സിനിമ എന്ന നിലക്ക് ബിന്റോ സ്റ്റീഫന് 'പ്രിൻസ് ആൻഡ് ഫാമിലി' ഗുണമേ ചെയ്യൂ.

ഈ സിനിമയിൽ എടുത്തു പറയേണ്ട ഒരു പേര് അത് റാണിയ റാണയുടേതാണ്. സീനിയർ നടീ നടൻമാർ ഒരുപാടുള്ള സിനിമയിൽ ഒരു പുതുമുഖ നടി വന്നു സ്‌കോർ ചെയ്യുക എന്നത് ചെറിയ കാര്യമല്ല.

ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഓവർ ആക്റ്റിംഗും വെറുപ്പിക്കലുമാകുമായിരുന്ന ചിഞ്ചു റാണി എന്ന കഥാപാത്രത്തെ റാണിയാ റാണാ ഗംഭീരമായി അവതരിപ്പിച്ചു. ബ്രൈഡ് എൻട്രി സീനിലൊക്കെയുള്ള റാണിയയുടെ എനർജി ലെവൽ സ്‌ക്രീനിൽ ഓളമുണ്ടാക്കി.

ടൈറ്റിൽ സോങ് തൊട്ടിങ്ങോട്ടുള്ള പാട്ടുകൾ ഏതെടുത്താലും ഒരു ഫാമിലി എന്റെർറ്റൈനെർ സിനിമയുടെ എല്ലാ മൂഡും സമ്മാനിക്കുന്നുണ്ട് സനൽ ദേവിന്റെ സംഗീതം. അക്കൂട്ടത്തിൽ ജേക്സ് ബിജോയ് പാടിയ 'മായുന്നല്ലോ മാനത്തെ പൊൻതിരി .' ക്ക് വേറിട്ടൊരു ഫീലുണ്ട്.

പത്തു കൊല്ലം മുന്നേ വരേണ്ട സിനിമയാണ്‌ എന്നൊക്കെ ചിലര് പറയുന്നത് കേട്ടു. പക്ഷെ തിയേറ്ററിൽ ഫാമിലി അടക്കം എല്ലാവർക്കും പടം വർക് ആയിട്ടുണ്ട്.

പിന്നെ മെയ്കിങ് മികവും, സ്ക്രിപ്റ്റ്‌ ബ്രില്ല്യൻസുമൊക്കെ നോക്കി 'മാറുന്ന മലയാള സിനിമ' യെ പറ്റി ഗവേഷണം നടത്തുന്നവരൊന്നും പ്രിൻസിന്റെ വീട്ടു പടിക്കലിനു മുന്നിൽ കൂടി പോകാതിരിക്കുക.

©bhadran praveen sekhar

Wednesday, April 30, 2025

മോഹൻലാൽ 'തുടരു'മ്പോൾ !!



പാൻ ഇന്ത്യൻ സംഭവങ്ങളൊന്നുമില്ലാത്ത തീർത്തുമൊരു സാധാരണ കഥയെ യാതൊരു വിധ കൊട്ടിഘോഷിക്കലുകളുമില്ലാതെ മലയാളത്തനിമയുള്ള ലാലേട്ടൻ-ഭാവുകത്വത്തിൽ മനോഹരമായി പറഞ്ഞവതരിപ്പിക്കാൻ തരുൺ മൂർത്തിക്ക് സാധിച്ചിരിക്കുന്നു.

ഒരിടക്കാലത്തിന് ശേഷം മോഹൻലാലിലെ നടനെയും താരത്തെയും സമാസമം ഉപയോഗപ്പെടുത്തി കണ്ട സിനിമ എന്ന നിലക്ക് ഇരട്ടി ആസ്വാദനം സമ്മാനിച്ചു 'തുടരും'.

'പവിത്രം', 'KL 03 L 4455' പോലുള്ള പേരുകളും അക്കങ്ങളുമടക്കം ലാലേട്ടൻ സിനിമകളുടെ റഫറൻസുകൾ, ഡയലോഗ്സ്‌ ഒക്കെ സമർത്ഥമായും സരസമായും സിനിമയിലേക്ക് വിളക്കി ചേർത്തിട്ടുണ്ട് സംവിധായകൻ.

ഫാമിലി ഡ്രാമ ത്രില്ലർ ഴോനറിൽ പെടുന്ന കഥയിൽ മാസ്സ് ആക്ഷൻ സീനുകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് സിനിമയിൽ അതൊക്കെ കൃത്യമായി വേണ്ടയിടത്ത് തുന്നി ചേർത്തപ്പോൾ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവലായി.


കുസൃതിയും കള്ളച്ചിരിയും നിറഞ്ഞു നിന്ന അതേ ഷണ്മുഖന്റെ മുഖത്ത് സംഘർഷവും വിഷാദവും ദ്വേഷ്യവും പകയുമൊക്കെ മാറി മറഞ്ഞു വരുമ്പോൾ ആ കഥാപാത്രത്തിന്റെ ആഴവും മോഹൻലാൽ എന്ന നടന്റെ റേഞ്ചും ഒരു പോലെ അറിയാൻ പറ്റും.

താടി ഉള്ളത് കൊണ്ട് ലാലേട്ടന്റെ മുഖത്ത് പഴയ പോലെയുള്ള ഭാവങ്ങൾ കാണാൻ കിട്ടുന്നില്ല എന്ന പരാതി തരുൺ മൂർത്തി അടപടലം തീർത്തു കൊടുത്തു എന്ന് പറയാം.

ഇന്ത താടി ഇരുന്താ യാറുക്കടാ പ്രച്ചനേ ..എന്ന ഡയലോഗ് ഒക്കെ വെറുതെ ട്രോൾ സെൻസിൽ പറയിപ്പിച്ചതല്ല എന്ന് പൂർണ്ണമായും ബോധ്യപ്പെടുത്തി.

മോഹൻ ലാൽ - ശോഭന ഫാമിലി സീനുകളൊക്കെ രസകരമായിരുന്നു. ശോഭനയെ സംബന്ധിച്ച് ഒരുപാട് സീനുകളൊന്നുമില്ലെങ്കിലും ഒരൊറ്റ നോട്ടം കൊണ്ട് തന്നെ ലളിത എന്താണെന്ന് അടയാളപ്പെടുത്തുന്നുണ്ട് സിനിമയിൽ. ആ കഥാപാത്രം പിന്നിട്ട വഴികളും സഹനങ്ങളുമൊക്കെ അവർക്ക് നൽകിയ ശക്തി എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്താൻ അവരുടെ ആ ഒരൊറ്റ നോട്ടം തന്നെ ധാരാളം.

ചെറിയ സീനെങ്കിലും ഭാരതി രാജ - മോഹൻലാൽ കോംബോ സീനൊക്കെ മനസ്സ് തൊട്ടു. ബിനു പപ്പു, ഫർഹാൻ, തോമസ് മാത്യു അടക്കമുള്ളവരുടെ കാസ്റ്റിങ്ങും കൊള്ളാം.

ഇന്ത്യൻ പരസ്യ ലോകത്ത് ശ്രദ്ധേയനായ പ്രകാശ് വർമ്മയെ പുതുമുഖ നടനായി പരിചയപ്പെടുത്തുമ്പോൾ അതിങ്ങനെ ഒരു ലെവൽ ആക്ടിങ് ആകുമെന്ന് കണക്ക് കൂട്ടാൻ സാധിച്ചിരുന്നില്ല. അത്ര മാത്രം ഗംഭീരമായിരുന്നു പ്രകാശ് വർമ്മയുടെ പ്രതിനായക വേഷം. ഒരു സമ്പൂർണ്ണ മോഹൻലാൽ സിനിമയായി മാറാൻ അനുവദിക്കാതെ ആദ്യാവസാനം വരെ പ്രതിനായക വേഷത്തിൽ നിറഞ്ഞാടാൻ സാധിച്ചത് ചെറിയ കാര്യമല്ല.

മോഹൻലാൽ - പ്രകാശ് വർമ്മ - ബിനു പപ്പു ..ഈ മൂന്നാളുടെയും പ്രകടനങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്നും പറയാം.

കാടിനും മഴക്കും രാത്രിക്കുമൊക്കെ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള സീനുകളിൽ ഷാജി കുമാറിന്റെ ഛായാഗ്രഹണത്തിന് വേറിട്ട ദൃശ്യമികവുണ്ടായിരുന്നു.


ആക്ഷൻ സീക്വൻസിൽ ആനയുടെ വിവിധ ശബ്ദ വിന്യാസങ്ങൾ ഉപയോഗപ്പെടുത്തിയ വിഷ്ണു ഗോവിന്ദിന്റെ ഓഡിയോഗ്രാഫിയും ശ്രദ്ധേയമായി.

ജേക്സ് ബിജോയുടെ സംഗീതം ഈ സിനിമക്ക് ആദ്യാവസാനം കൊടുക്കുന്ന മൂഡും അതിന്റെ റേഞ്ചും ഒരു തായമ്പക പോലെയാണ് . പതുക്കെ കൊട്ടി തുടങ്ങി പിന്നീട് അത് മുറുകി മുറുകി അവസാനം ഒരു ആളി കത്തലാണ്.

ഈ സിനിമയിൽ പോരായ്മാകളില്ലേ എന്ന് ചോദിച്ചാൽ പോരായ്മാകളുണ്ടെന്ന് പറയാം ..പക്ഷേ അതൊന്നും ഒരു പ്രശ്നമായി അനുഭവപ്പെടുത്താത്ത ഒരു മാജിക് ഉണ്ട് ഈ സിനിമയിൽ. പ്രേക്ഷകരെ ചേർത്ത് പിടിക്കുന്ന ഒരു സിനി-മാജിക്.

K. R സുനിൽ - തരുൺ മൂർത്തി .. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി. 'മോഹൻലാൽ തുടരും' എന്ന ബോധ്യപ്പെടുത്തലിന് !!

©bhadran praveen sekhar

Thursday, April 24, 2025

പൊളി വൈബുള്ള ജിംഖാന !!


ഒരു ബോക്സിങ് സിനിമയുടെ പ്രതീതി അനുഭവപ്പെടുത്തുന്ന മേയ്ക്കിങ് ഉണ്ടെങ്കിലും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയുമൊക്കെ രസക്കൂട്ടാണ്‌ 'ആലപ്പുഴ ജിംഖാന'യുടെ ആസ്വാദനം.

കൂട്ടത്തിലൊരുത്തന് അപ്രതീക്ഷിതമായി കിട്ടുന്ന ഇടിയിൽ നിന്നാണ് സിനിമയുടെ കഥാപരിസരം പൊടുന്നനെ മാറി മറയുന്നത്.

അവിടെ നിന്നങ്ങോട്ട് തുടങ്ങി അവസാനം വരെ ബോക്സിങ് ഉണ്ട്. പക്ഷേ ഇത്തരം സിനിമകളിൽ നമ്മൾ ആദ്യമേ കണക്ക് കൂട്ടി വച്ചിരിക്കുന്ന സംഗതികളൊന്നും ഇവിടെ കാണാൻ കിട്ടില്ല.

കഥാപാത്രങ്ങളുടെ ബിൽഡ് അപ്പും കഥയിൽ ബോക്സിങ്ങിനു കൊടുക്കുന്ന പ്രാധാന്യവുമൊക്കെ കണക്കിലെടുക്കുമ്പോൾ അത്തരം സീനുകൾ സ്‌ക്രീനിൽ ആവേശമുണ്ടാക്കിയേനെ. ഉദാഹരണത്തിന് 'തല്ലുമാല', 'RDX' സിനിമകളിലൊക്കെ വേണ്ട സമയത്ത് 'അടി' നടക്കുമ്പോൾ കിട്ടുന്ന ഹൈ മൊമെന്റ്‌സ്‌ ഇവിടെ മിസ്സിംഗ് ആണ്.


ഇവിടെ അതിനേക്കാൾ പ്രാധാന്യം കഥാപാത്രങ്ങൾ തമ്മിലുള്ള രസകരമായ സൗഹൃദത്തിന് കൊടുത്തു കൊണ്ടുള്ള ഒരു വിഷ്വൽ ട്രീറ്റാണ് ഖാലിദ് റഹ്മാൻ സമ്മാനിക്കുന്നത്. വിഷ്ണു വിജയുടെ സംഗീതം കൂടി ചേരുമ്പോൾ അതിന്റെ ആസ്വാദനം ഇരട്ടിക്കുന്നു. 

നസ്ലന്റെ ഡയലോഗ് ഡെലിവറി ടൈമിങ്ങും റിയാക്ഷൻസുമൊക്കെ മികച്ചു നിന്നു. ജോജോ ജോൺസൺ എന്ന കഥാപാത്രത്തിന് വേണ്ടി നടത്തിയ ബോക്സിങ് പരിശീലനങ്ങളൊക്കെ അപ്രസക്തമാകും വിധം മുഴുനീള സിനിമയിൽ നസ്ലൻ എന്റർടൈൻമെന്റ് ആയി മാറുന്ന കാഴ്ച. 

സന്ദീപ് പ്രദീപ്, ശിവ ഹരിഹരൻ, ഹബീഷ് , ഫ്രാങ്കോ ഫ്രാൻസിസ് അടക്കമുള്ള ആ ഗ്യാങ് മൊത്തം നല്ല വൈബാണ് സിനിമയിൽ. 

ലുക്മാന്റെ ആന്റണി ജോഷ്വ, ഗണപതിയുടെ ദീപക്ക് പണിക്കർ.. രണ്ടു പേരും പ്രകടനം കൊണ്ട് നന്നായി തോന്നിയെങ്കിലും അവരുടെ കഥാപാത്രങ്ങൾക്ക് കൊടുത്ത ബിൽഡ് അപ്പ് വച്ച് നോക്കുമ്പോൾ സിനിമയുടെ അവസാനമെത്തുമ്പോൾ ആ രണ്ടു കഥാപാത്രങ്ങൾക്കും സിനിമയിൽ ഒന്നും ചെയ്യാനില്ലാത്ത പോലെയായി.


ബോക്സിങ് റിങ്ങിൽ സിനിമയുടെ പൾസിനൊത്ത പ്രകടനം കാഴ്ച വച്ച അനഘ രവിയെ പറ്റി പ്രത്യേകം എടുത്തു പറയേണ്ടി വരും. മെയ് വഴക്കം കൊണ്ട് ഇടിക്കൂട്ടിലെ എതിരാളിയെ നേരിടുന്ന സീനുകളിലെല്ലാം അനഘ സിനിമയിൽ ഓളമുണ്ടാക്കി. "പഞ്ചാര നീ ..പഞ്ചാലെ നീ .." പാട്ട് തന്നെ ധാരാളം.

സ്പോർട്സ് സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെല്ലാം കഥാന്ത്യം വിജയം രുചിക്കുന്നവരാകണം എന്ന നിർബന്ധബുദ്ധിയെ ഖാലിദ് റഹ്മാൻ ചവറ്റു കൊട്ടയിലെറിഞ്ഞു കാണാം സിനിമയിൽ. പകരം, ജയ പരാജയങ്ങളേക്കാൾ പ്രസക്തി ജീവിതത്തിലെ അവിചാരിത വെല്ലുവിളികളെ ഭയമില്ലാതെ നേരിടുന്നതിനാണ് എന്ന് പറഞ്ഞു വക്കുന്നു.

ഒരു സ്പോർട്സ് സിനിമയുടെ ത്രില്ല് പ്രതീക്ഷിക്കാതെ ഒരു എന്റർടൈൻമെന്റ് മൂഡിൽ കാണേണ്ട പടം. അഥവാ ആ എന്റെർറ്റൈന്മെന്റ് തന്നെയാണ് ആലപ്പുഴ ജിംഖാനയുടെ ഴോണരും.

©bhadran praveen sekhar

Thursday, April 10, 2025

ചിയാൻ വിക്രമിന്റെ ഉശിരൻ പടം !!


'പൊന്നിയിൻ സെൽവൻ', 'തങ്കലാൻ' പോലുള്ള സിനിമകളിലെ കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് തൃപ്തിപ്പെടുത്തുമ്പോഴും ആക്ഷനും, സ്‌ക്രീൻ പ്രസൻസും, സ്വാഗും കൊണ്ടുമൊക്കെ ത്രസിപ്പിക്കുന്ന ഒരു ചിയാൻ പടം കാണാൻ കിട്ടിയിട്ട് കാലമേറെയായിരുന്നു. 

ആ പരാതിയാണ് ഇപ്പോൾ 'വീര ധീര ശൂര'നിലൂടെ എസ്.യു അരുൺ കുമാർ പരിഹരിച്ചിരിക്കുന്നത്.    

ആക്ഷൻ മാസ്സ് റോളിൽ ഒരു തിരിച്ചു വരവ് എന്ന് നിസ്സംശയം പറയാവുന്ന തരത്തിൽ കാളിയെന്ന കഥാപാത്രത്തെ ചിയാൻ വിക്രം ഗംഭീരമാക്കിയിട്ടുണ്ട്.

ഒരൊറ്റ രാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയുള്ള കഥ പറച്ചിൽ ശ്രദ്ധേയമായി തോന്നി.

സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ട് കഥയും മറുകഥയുമൊക്കെ താനേ മനസ്സിലാക്കിയെടുക്കുമ്പോഴുള്ള ആസ്വാദനമാണ് ഈ സിനിമയുടെ ഹൈലൈറ്റ്.


രണ്ടാം ഭാഗം കൊണ്ട് കഥ പറഞ്ഞു തുടങ്ങുന്ന സിനിമ എന്ന നിലക്ക് 'വീര ധീര ശൂര'ൻ അവതരണത്തിൽ വ്യത്യസ്തത പുലർത്തുന്നതും അങ്ങിനെയാണ്.

നമുക്കറിയാത്ത കഥയും, നമ്മൾ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളുമൊക്കെ ഈ രണ്ടാം ഭാഗ കഥയിൽ ഒളിച്ചിരിപ്പുണ്ട്.

ഇടക്ക് വരുന്ന ഫ്ലാഷ് ബാക്ക് സീനുകളിൽ കൂടെ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തി തരുമ്പോഴും ഒന്നാം ഭാഗത്ത് നടന്നിരിക്കാവുന്ന കഥയെ പറ്റി ഊഹിക്കാൻ മാത്രമേ നമുക്ക് സാധിക്കൂ.

പകയുടെയും, ചതിയുടെയും, ചെറുത്തു നിൽപ്പിന്റെയും, അതിജീവനത്തിന്റെയുമൊക്കെ സംഭവബഹുലമായ രാത്രിയെ ചടുലതയോടെദൃശ്യവത്ക്കരിച്ച തേനി ഈശ്വറും, കൃത്യതയോടെ എഡിറ്റ് ചെയ്ത പ്രസന്ന ജി.കെയും, സിനിമയുടെ മൂഡിനൊത്ത സംഗീതമൊരുക്കിയ GV പ്രകാശ് കുമാറുമൊക്കെ 'വീര ധീര ശൂര'ന്റെ ഉശിരു കൂട്ടി.

സുരാജ് വെഞ്ഞാറമൂടിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം മോശമാക്കിയില്ല. കണ്ണൻ എന്ന കഥാപാത്രത്തെ വേറിട്ട ഗെറ്റപ്പിലൂടെയും സംഭാഷണ ശൈലിയിലൂടെയും മികവുറ്റതാക്കി സുരാജ്.


എസ്.ജെ സൂര്യ - അത് പിന്നെ ഒരു ജിന്നായത് കൊണ്ട് കൂടുതൽ പറയേണ്ട കാര്യമേയില്ല ല്ലോ. തുടക്കം മുതൽ ഒടുക്കം വരെ പിടി തരാത്ത അരുണഗിരിയെന്ന പോലീസ് കഥാപാത്രത്തെ കൈയ്യൊതുക്കത്തോടെ അവതരിപ്പിക്കാൻ SJ സൂര്യക്ക് സാധിച്ചു. ആ കഥാപാത്രത്തിന്റെ മൈൻഡ് ഗെയിമും മാനസിക വ്യാപാരങ്ങളുമൊക്കെ ഉൾക്കൊണ്ടുള്ള കൃത്യമായ പകർന്നാട്ടം എന്ന് തന്നെ പറയാം.

ബലിറെഡ്ഢി പൃഥ്വിരാജിന്റെ പെരിയവർ കഥാപാത്രം സിനിമയുടെ നെടും തൂണായി നിലകൊണ്ടു. ദുഷാര വിജയൻ, മലാ പാർവ്വതി, ബാലാജി, സുരാജിന്റെ പെങ്ങളായി അഭിനയിച്ച നടി അടക്കമുള്ളവർക്ക് അവരുടേതായ സ്‌പേസ് സിനിമയിൽ കിട്ടി.

പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ പര്സപരമുള്ള പോർവിളികളും പോലീസിന്റെ എൻകൗണ്ടറുമൊക്കെ പ്രമേയവത്ക്കരിച്ച മുൻകാല സിനിമകളുടെ കഥാപരിസരങ്ങളെ ഓർമ്മപ്പെടുത്തുമ്പോഴും കെട്ടുറപ്പുള്ള തിരക്കഥയും, മികച്ച കഥാപാത്ര പ്രകടനങ്ങളും, മേക്കിങ് മികവുമൊക്കെ കൊണ്ട് എല്ലാ തലത്തിലും ഒരു പൈസാ വസൂൽ പടമായി 'വീര ധീര ശൂരൻ'.

ഇനി ഒന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പാണ്. അതിനൊപ്പം കാളിയുടെ ഉറ്റ സുഹൃത്ത് ദിലീപ് ആരാണെന്നറിയാനുള്ള ആകാംക്ഷയും കൂടുന്നു.

©bhadran praveen sekhar

Saturday, March 29, 2025

നിർമ്മാണ മികവിന്റെ 'എമ്പുരാൻ' !!


ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതിനേക്കാൾ ട്രെയിലറിൽ കണ്ടു ബോധ്യപ്പെട്ട പ്രൊഡക്ഷൻ നിലവാരമാണ് വ്യക്തിപരമായി എമ്പുരാൻ കാണാനുള്ള ആകാംക്ഷ കൂട്ടിയത്. ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാത്ത രീതിയിൽ മലയാള സിനിമകളിൽ കണ്ടു ശീലിച്ചിട്ടില്ലാത്ത മേക്കിങ് മികവോടെ 'എമ്പുരാനെ' വേറിട്ട കഥാ ഭൂമികകളിലൂടെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചതിന് തന്നെയാണ് കൈയ്യടി.  

വെറുമൊരു മാസ്സ് ആക്ഷൻ സിനിമയുടെ ചട്ടക്കൂട്ടിൽ ഒതുക്കാതെ അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ വ്യവഹാരങ്ങളെ സിനിമയിൽ പ്രമേയവത്ക്കരിച്ചു കാണാം. പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ അത്തരം രാഷ്ട്രീയ കച്ചവടങ്ങൾക്ക് പിന്നിലെ നിഗൂഢതകളെ മുൻനിർത്തി കൊണ്ടാണ് സിനിമയുടെ കഥാ സഞ്ചാരം. 

ഗുജറാത്ത് സർക്കാരിനും സുരേഷ് ഗോപിയടക്കമുള്ള ബിജെപി നേതാക്കൾക്കും നന്ദി എഴുതി കാണിച്ച ശേഷം 2002 ലെ ഗുജറാത്ത് കലാപ കാലത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞു തുടങ്ങി സമകാലീന ഹിന്ദുത്വ രാഷ്ട്രീയത്തിലെ 'ബാബ ബജ്‌രംഗിമാരുടെ അധികാര വാഴ്ചയും അജണ്ടകളുമൊക്കെ സ്‌ക്രീനിൽ തെളിയുമ്പോൾ കേരളത്തിലെ സജനചന്ദ്രന്മാർക്കും അഖണ്ഡ ശക്തി മോർച്ചയുടെ അനുയായികൾക്കും അസ്വസ്ഥത ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

പള്ളി തകർത്തും കലാപം നടത്തിയും അധികാരത്തിലേറിയവരുടെ പ്രതിരൂപ കഥാപാത്രങ്ങളെ 'എമ്പുരാൻ' പോലൊരു മാസ്സ് സിനിമയിലൂടെ ലോകമൊട്ടുക്ക് പ്രദർശിപ്പിക്കപ്പെടുന്നതിനോടുള്ള അവരുടെ രോഷവും ആക്രോശവും മനസ്സിലാക്കേണ്ടത് തന്നെയാണ്.

വെറുപ്പിന്റെ രാഷ്ട്രീയത്തിന് കേരളത്തിൽ സ്ഥാനമില്ല എന്ന് കേരള ജനത ഒന്നടങ്കം ഉച്ചത്തിൽ വിളിച്ചു പറയുമ്പോഴും ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾ എന്ത് കൊണ്ട് കേരളത്തിൽ സദാ താൽപ്പര്യം കാണിക്കുന്നു എന്നതിന്റെ ഉത്തരം സിനിമ പറയുന്നുണ്ട്. വെറും ഉത്തരം എന്നതിനേക്കാൾ അവർ ഏതൊക്കെ രീതിയിൽ കേരളത്തിന്റെ അധികാരം നേടിയെടുത്തേക്കാമെന്നതിന്റെ അപകടകരമായ സാധ്യതകളെ തുറന്ന് കാണിക്കുന്നു.

കേന്ദ്ര ഏജൻസികളെ ഭയന്ന് നടക്കേണ്ട രാഷ്ട്രീയാവസ്ഥകളും, എല്ലാത്തിനും പരിഹാരമെന്നോണം ബാബ ബജ്‌രംഗിമാരുമായി സന്ധി ചെയ്യേണ്ട IUF ന്റെ രാഷ്ട്രീയ ഗതികേടുകളുമൊക്ക കോൺഗ്രസ്സിനെ ഉന്നം വെക്കുമ്പോഴും കോൺഗ്രസ്സിലൂടെ സംഭവിക്കേണ്ട രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അനിവാര്യതയെ കുറിച്ച് സിനിമ പറയാതെ പറയുന്നു.

അതേ സമയം ഇടത് പക്ഷത്തിന്റെ കാര്യത്തിൽ പഴയ കട്ടൻ ചായ വിത്ത് പരിപ്പുവട റഫറൻസും, പുതിയ കാലത്തെ മെഗാ തിരുവാതിര കളിയുമൊക്കെയായി ദേശീയ രാഷ്ട്രീയത്തിലെ അപ്രസക്തിയെ പരിഹസിക്കുകയാണ്.

ഒരു മുഴുനീള പൊളിറ്റിക്കൽ സിനിമയല്ലെങ്കിൽ കൂടി 'എമ്പുരാനി'ലെ പല സീനുകളും ആ തരത്തിൽ സമകാലീന രാഷ്ട്രീയവുമായി ചേർന്നു നിൽക്കുന്നതാണ്.

അതിനപ്പുറം..'ലൂസിഫർ' വച്ചു നോക്കിയാൽ 'എമ്പുരാൻ' മാസ്സിലും പഞ്ചിലുമൊക്കെ കുറച്ച് പുറകോട്ടാണ്. അതിന്റെ പ്രധാന കാരണം വലിയ കാൻവാസിൽ വിവിധ കഥാഭൂമികകളിൽ നിന്ന് കൊണ്ട് കഥ പറയേണ്ടി വരുമ്പോഴുണ്ടായ ഫോക്കസ് / കണക്ഷൻ ഇല്ലായ്മകളാണ്.

ഖുറേഷി അബ്രഹാമിന്റെ സീനുകളെ ക്കാൾ സ്റ്റീഫൻ നെടുമ്പള്ളിയുടെ സീനുകളാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. ഇൻട്രോ സീനിന്റെ കാര്യത്തിൽ ആയാലും ഖുറേഷിക്ക് ബിജിഎമ്മിന്റെ നല്ലൊരു പിന്തുണ കിട്ടിയതായി അനുഭവപ്പെട്ടില്ല. എന്നാൽ സ്റ്റീഫന്റെ റി-എൻട്രിയും, അനുബന്ധ ഫൈറ്റ് സീനുകളും രോമാഞ്ചിഫിക്കേഷനുണ്ടാക്കി.

കലാപ സീനുകളിലെ ഭീകരത, ഗൺ ഫൈറ്റ് , ഹെലികോപ്റ്റർ ഫയറിങ്, ആക്ഷൻ സീനുകളിലെ ചടുലത അടക്കമുള്ള ഒട്ടേറെ പ്ലസുകൾ എമ്പുരാന്റെ ഹൈലൈറ്റ് ആയി പറയാം.

എന്നാൽ 'ലൂസിഫറി'ലെ പല കഥപാത്രങ്ങൾക്കും എമ്പുരാനിൽ കാര്യമായൊരു തുടർച്ച കിട്ടിയില്ല. സായ് കുമാർ, ബൈജു, നന്ദു പോലുള്ളവരുടെ കഥാപാത്രങ്ങളിൽ അത് പ്രകടമാണ്.


ലൂസിഫറിലെ ജതിൻ ദാസിന്റെ പ്രസംഗ സീൻ ഒക്കെ ഉണ്ടാക്കിയ ഓളം ഇവിടെ പ്രിയദർശിനി രാം ദാസിനെ കൊണ്ട് റി ക്രിയേറ്റ് ചെയ്യിക്കാൻ ശ്രമിച്ചതൊക്കെ പാളിപ്പോയി.

മഞ്ജു വാര്യരുടെ പ്രസംഗ സീനൊക്കെ കാണുമ്പോൾ അവരിപ്പോഴും 'How Old Are You' വിലെ പ്രസംഗ വേദിയിൽ നിന്ന് ഇറങ്ങിയതായി തോന്നുന്നില്ല. 

ബൽരാജ് പട്ടേലിനെ അഭിമന്യു സിംഗ് ഗംഭീരമാക്കിയെങ്കിലും വിവേക് ഒബ്രോയുടെ ബോബിയെ പോലെ ആദ്യാവസാനം വരെ നിറഞ്ഞു നിൽക്കുന്ന ഒരു വില്ലനെ എമ്പുരാനിൽ മിസ്സ്‌ ചെയ്യുന്നുണ്ട്.

ലൂസിഫർ സിനിമയുമായി താരതമ്യം ചെയ്തു പോയാൽ എമ്പുരാന്റെ സ്ക്രിപ്റ്റിങ്ങിൽ പോരായ്മകൾ പലതുമുണ്ട്. പക്ഷെ ആ പോരായ്മകളെ മറച്ചു വക്കുന്നത് അതിന്റെ ഗംഭീര മെയ്ക്കിങ്ങിലൂടെയാണ്. ആ മെയ്കിങ് വച്ചു നോക്കിയാൽ എമ്പുരാന് കുറച്ച് കൂടി മികച്ച ഒരു തിരക്കഥ ആകാമായിരുന്നു എന്ന് അഭിപ്രായമുണ്ട്.

©bhadran praveen sekhar

Monday, March 24, 2025

ഓഫിസർ ഓൺ ഡ്യൂട്ടി


മയക്കുമരുന്നും കഞ്ചാവും MDMA യുമൊക്കെയായി ലഹരി മാഫിയ കേരളത്തിൽ സജീവമായി വാഴുന്ന ഈ ഒരു കാലത്ത് 'ഓഫിസർ ഓൺ ഡ്യൂട്ടി' പോലൊരു സിനിമക്ക് പ്രസക്തിയുണ്ട്.

'ജോസഫ്', 'നായാട്ട്', 'ഇലവീഴാപൂഞ്ചിറ', 'ഓഫിസർ ഓൺ ഡ്യൂട്ടി' . ഷാഹി കബീറിന്റെ ഈ നാല് സിനിമകളിലും കേന്ദ്ര കഥാപാത്രങ്ങൾ പോലീസാണെങ്കിലും അവരുടെ കഥയും, അവർ കടന്ന് പോകുന്ന മനസികാവസ്ഥകളും, അവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും ഒന്നിനൊന്ന് വ്യത്യസ്തമാണ്.

പോലീസുകാരന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവുമൊക്കെ പരസ്പ്പരം കൂടിക്കുഴഞ്ഞു കൊണ്ടുള്ള വേറിട്ട കഥ പറച്ചിൽ തന്നെയാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി' യെയും സംഘർഷഭരിതമാക്കുന്നത്.

ഔദ്യോഗികജീവിതത്തിലെ വീഴ്ചകളും, വ്യക്തിജീവിതത്തിലെ ട്രാജഡിയും ട്രോമയുമൊക്കെ കൊണ്ട് തീർത്തും പരുക്കാനായി പരുവപ്പെട്ട സി.ഐ ഹരിശങ്കറിനെ ആദ്യത്തെ ഒരൊറ്റ കാഴ്ചയിൽ തന്നെ നമ്മളെ ബോധ്യപ്പെടുത്തുന്ന പ്രകടനമായിരുന്നു കുഞ്ചാക്കോ ബോബന്റെത്. 


വേറിട്ട വേഷ പകർച്ച കൊണ്ടും നെഗേറ്റിവ് വേഷങ്ങൾ കൊണ്ടുമൊക്കെ നമ്മളെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും ഇത് പോലൊരു റഫ് ആൻഡ് ടഫ് കാരക്ടറിൽ കുഞ്ചാക്കോ ബോബൻ സ്‌കോർ ചെയ്ത മറ്റൊരു സിനിമ വേറെയില്ല. 

ഔദ്യോഗികവും വ്യക്തിഗതവുമായ മാനസിക സംഘർഷങ്ങൾ കൊണ്ട് അടിമുടി സങ്കീർണ്ണമായ സി. ഐ ഹരിശങ്കറെന്നെ കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ ഗംഭീരമായി കൈകാര്യം ചെയ്തു. കരിയർ ബെസ്റ്റ് എന്ന് നിസ്സംശയം പറയാവുന്ന പ്രകടനം.

ഡാൻസ് ചെയ്യാൻ അറിയാം എന്ന ഒറ്റ കാരണം കൊണ്ട് കിട്ടുന്ന വേഷമെല്ലാം ഡാൻസറിന്റേത് എന്ന മട്ടിലായിരുന്നു റംസാന്റെ കാര്യം. എന്നാൽ ഈ സിനിമയിൽ അത് പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട്. 

ആണും പെണ്ണുമടങ്ങുന്ന സിനിമയിലെ വില്ലൻ ഗ്യാങ്ങിനെ ആ ലെവലിൽ ആണ് സെറ്റ് ചെയ്തു വച്ചിട്ടുള്ളത്. എടുത്തു പറയേണ്ടത് വിശാഖ് നായരുടെ വില്ലൻ റോളാണ്. സ്‌ക്രീൻ പ്രസൻസും ലുക്കും കൊണ്ട് വിശാഖ് ആണ് വില്ലൻ ഗ്യാങ്ങിൽ കത്തി നിൽക്കുന്നത്. 

ചേസിംഗ് സീനുകളും ആക്ഷൻ സീക്വൻസുകൾ കൊണ്ടുമൊക്കെ ത്രില്ലടിപ്പിക്കുമ്പോഴും രണ്ടാം പകുതിയിലെ കഥ പറച്ചിലിൽ ചില മിസ്സിങ്ങ് അനുഭവപ്പെട്ടു. അവസാനം പറഞ്ഞവസാനിപ്പിക്കുന്ന ഘട്ടത്തിലും ഒന്നൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോയി. അതൊഴിച്ചു നിർത്തിയാൽ എല്ലാം കൊണ്ട് തൃപ്തിപ്പെടുത്തിയ സിനിമ. 

ജേക്സ് ബിജോയുടെ BGM, ചമ്മൻ ചാക്കോയുടെ എഡിറ്റിങ്, റോബി വർഗീസിന്റെ ഛായാഗ്രഹണം. സിനിമയുടെ ചടുലതയും ത്രില്ലും നിലനിർത്തിയതിൽ പ്രധാന പങ്കു വഹിച്ചു. 

ഒരു തുടക്കക്കാരന്റെ പതറിച്ചകളൊന്നുമില്ലാതെ ഒരു പോലീസ് -ക്രൈം -ഡ്രാമ- ത്രില്ലർ സാങ്കേതികത്തികവോടെ സംവിധാനം ചെയ്ത ജിത്തു അഷ്റഫിന് അഭിനന്ദനങ്ങൾ. 

©bhadran praveen sekhar

Friday, February 28, 2025

Chhaava


ഛത്രപതി ശിവജിയുടെ മരണ വാർത്ത മുഗൾ ചക്രവർത്തി ഔറംഗ സേബിന്റെ സന്നിധിയിൽ എത്തുന്നിടത്താണ് തുടക്കം.

തനിക്ക് ഏറ്റവും ശക്തനായ ഒരു ശത്രുവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വീരനായ ശിവജിക്ക് വേണ്ടി സ്വർഗ്ഗ വാതിലുകൾ തുറക്കപ്പെടട്ടെ !!

ശിവജിയുടെ മരണവാർത്തയോട് ഔറംഗ സേബ് പ്രതികരിക്കുന്നത് ഇങ്ങിനെയാണ്.

ശിവജി തുടങ്ങി വച്ച പോരാട്ടങ്ങൾ അവസാനിച്ചുവെന്ന് കരുതുന്നിടത്ത് മകൻ സംഭാജി മുഗളരുമായി യുദ്ധം പുനരാരംഭിക്കുന്നതും, സംഭാജിയെ പിടിച്ചു കെട്ടി മുന്നിൽ കൊണ്ട് വന്നു നിർത്തുന്ന ദിവസത്തിനായുള്ള ഔരംഗസേബിന്റെ കാത്തിരിപ്പുമൊക്കെയാണ് പിന്നീടുള്ള സിനിമയിൽ.


സംഭാജി ആയി വിക്കി കൗശൽ അഴിഞ്ഞാടിയെന്ന് പറയാം. രാജാവിന്റെ വേഷത്തിലുള്ള ലുക്കും സ്‌ക്രീൻ പ്രസൻസും മാത്രമല്ല അഭ്യാസ പ്രകടനങ്ങളിലെ മെയ്‌വഴക്കം കൊണ്ടും, വോയ്സ് മോഡുലേഷനിലെ ഗാംഭീര്യം കൊണ്ടുമൊക്കെ സംഭാജിയുടെ വേഷം മികവുറ്റതാക്കാൻ വിക്കി കൗശലിനു കഴിഞ്ഞു.

ഔറംഗസേബായി അക്ഷയ് ഖന്നയുടെ പ്രകടനം അതിനൊപ്പം തന്നെ എടുത്തു പറയേണ്ടി വരും.

വാർദ്ധക്യത്തിന്റെ അവശ രൂപത്തിൽ അധികമൊന്നും സംസാരിക്കാൻ താല്പര്യപ്പെടാത്ത, എന്നാൽ അളന്നു പറയുന്ന ഓരോ വാചകങ്ങളിലും, നടത്തത്തിലും നോട്ടത്തിലുമൊക്കെ ക്രൗര്യം നിറഞ്ഞു നിൽക്കുന്ന പ്രതിനായക വേഷത്തെ അക്ഷയ് ഖന്ന എല്ലാ തലത്തിലും ശ്രദ്ധേയമാക്കി.

കവി കലേഷ് - സംഭാജി തമ്മിലുള്ള വൈകാരിക ബന്ധമൊക്കെ ആഴത്തിൽ അനുഭവപ്പെടുത്തുന്നുണ്ട് സിനിമ. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിലെ അവരുടെ സംഭാഷണ ശകലങ്ങളൊക്കെ ഹൃദയത്തിൽ തട്ടും.

കവി കലാഷിനെ അവതരിപ്പിച്ച വിനീത് കുമാർ സിംഗ്, ഹംബിർറാവു മോഹിതെയായി വന്ന അഷുതോഷ് റാണാ, സോയാരാബായിയായി വന്ന ദിവ്യ ദത്ത എല്ലാവരും നന്നായിരുന്നു.

'അനിമൽ' ആയാലും , 'പുഷ്പ' ആയാലും 'ഛാവ' ആയാലും അവസാനം അഭിനയിച്ച സിനിമകളിലെല്ലാം ഭർത്താവിനെ ആരതി ഉഴിയുന്ന സീൻ രശ്‌മികക്ക് നിർബന്ധമാക്കിയ പോലെയായി. സംഭാജിയുടെ ഭാര്യാ കഥാപാത്രത്തിനപ്പുറം കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു രശ്മികക്ക്.

AR റഹ്മാന്റെ പാട്ടുകളേക്കാൾ ഈ സിനിമയിലെ ബാക്ഗ്രൗണ്ട് സ്‌കോർ ആണ് ഇഷ്ടപ്പെട്ടത്. അവസാനത്തോട് അടുക്കുമ്പോൾ അതിന്റെ ഫീൽ വേറെ ലെവലാക്കി മാറ്റുന്നുണ്ട് ARR.

സ്വന്തം സാമ്രാജ്യത്തെ വികസിപ്പിക്കാനും അത് വഴി കൂടുതൽ അധികാരങ്ങൾ നേടിയെടുക്കാനും അതാത് കാലത്തെ ഭരണാധികാരികൾ എന്തൊക്കെ ചെയ്തിരുന്നു അതൊക്കെ തന്നെയാണ് മറാഠ - മുഗൾ യുദ്ധങ്ങളിലും കാണാൻ സാധിക്കുക.

എന്നാൽ മറാഠ സമം ഹിന്ദു, മുഗൾ സമം മുസ്ലിം എന്ന നിലക്ക് രണ്ടു മത വിഭാഗങ്ങൾ തമ്മിലുളള യുദ്ധമായിരുന്നു ഇതെല്ലാം എന്ന് വിലയിരുത്തുന്ന പടു പൊട്ടന്മാരുണ്ട്. അങ്ങിനെയുള്ളവർ ഈ പടം കാണാതിരിക്കുന്നതാണ് നല്ലത്.

അവരോടൊക്കെ പറയാനുള്ളത് അയ്യപ്പനും കോശിയിലെയും ആ ഡയലോഗ് ആണ്. "നമ്മൾ ഇതിൽ ഇല്ല.. കണ്ടാൽ മതി.." ഇത് മറാഠക്കാരും മുഗളരും തമ്മിലുള്ള പ്രശ്നമാണ്. അതൊക്കെ അന്നേ യുദ്ധം ചെയ്തു തീർത്തതാണ്. ഇനി അതിന്റെ പേരിൽ വേറൊരു യുദ്ധം വേണ്ട.

സമീപ കാലത്ത് വന്ന പ്രൊപോഗണ്ട പടങ്ങളൊക്കെ വച്ച് നോക്കുമ്പോൾ 'ച്ഛാവാ'യുടെ മെയ്കിങ് വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തി.

'ച്ഛാവാ'യിലെ വൈകാരികത സിനിമ കാണുന്ന ആർക്കും കണക്ട് ആകും. ശിവജിയും സംഭാജിയുമൊക്കെ മറാഠക്കാർക്ക് എങ്ങിനെ പ്രിയപ്പെട്ടവരാകുന്നു എന്ന് ഉൾക്കൊള്ളാൻ സാധിക്കും.

തിയേറ്റർ എക്സ്പീരിയൻസിൽ തന്നെ കാണേണ്ട ഒരു സിനിമ !!

©bhadran praveen sekhar

Monday, February 24, 2025

ബ്രോമാൻസ് !!

ആക്ഷൻ - വയലൻസ് - പോലീസ് കുറ്റാന്വേഷണ കഥകൾ കളം നിറഞ്ഞു നിൽക്കുന്ന മലയാള സിനിമയുടെ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ ഒരു എന്റെർറ്റൈനെർ പടമെന്ന നിലക്ക് ചുമ്മാ കണ്ടിരിക്കാവുന്ന പടമാണ് 'ബ്രോമാൻസ്'. 


അരുൺ ഡി ജോസിന്റെ ഇതിന് മുന്നേ വന്ന സിനിമകളിലെ പോലെ ഒരു കൂട്ടം ചെറുപ്പക്കാരെ ഫോക്കസ് ചെയ്തു കൊണ്ടുള്ള കഥ പറച്ചിൽ തന്നെയാണ് ഇവിടെയും.

'ജോ ആൻഡ് ജോ' യിലെ പരസ്പ്പരം കലഹിക്കുന്ന ആങ്ങള-പെങ്ങളെ പോലെ 'ബ്രോമാൻസി'ൽ വിപരീത സ്വഭാവങ്ങളുടെ പേരിൽ അടികൂടുന്ന സഹോദരന്മാരെ കാണാം.

ബിന്റോ- ഷിന്റോ സഹോദരന്മാർക്കിടയിലെ രസക്കേടുകളെ വച്ച് പറയാൻ ശ്രമിക്കുന്ന രസകരമായ ഒരു വൺ ലൈൻ സ്റ്റോറിക്കപ്പുറം അതിനൊത്ത ഒരു തിരക്കഥയൊന്നും ബ്രോമാൻസിനു വേണ്ടി ഒരുക്കിയിട്ടില്ല.

മാത്യു തോമസ് നല്ല നടൻ തന്നെയാണ് പക്ഷേ എന്തോ ബിന്റോയെ ഓവറാക്കി കുളമാക്കി എന്ന് പറയാനാണ് തോന്നുന്നത്. കലിപ്പ് മൂക്കുമ്പോൾ ഉള്ള മാത്യുവിന്റെ അലറി വിളി സീനുകളൊക്കെ സിനിമയുടെ ഫൺ മൂഡിനെ പോലും ഇല്ലാതാക്കുന്നുണ്ട്.

ഈ സിനിമയിലേക്ക് അർജ്ജുൻ അശോകനെ എന്തിന് കാസ്റ്റ് ചെയ്തു എന്ന് തോന്നിപ്പിക്കും വിധം പുള്ളിയെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാതെ അവസാനം വരെ നിഷ്ക്രിയനാക്കി നിർത്തിയ പോലെയായിരുന്നു. അവസാനമാണ് ഒരനക്കം ആ കഥാപാത്രത്തിന് കിട്ടുന്നത്.

കൊടൂര വില്ലനെ പോലെയൊരു ബിൽഡപ്പ് ഒക്കെ കൊടുത്ത വില്ലന്റെ കാരക്ടറൈസേഷനിലും ഈ ഒരു ആശയകുഴപ്പം ഉണ്ട്.

ഷാജോണും മഹിമയുമൊക്കെ കിട്ടിയ റോളിൽ പറ്റുന്ന പോലെയൊക്കെ ചെയ്തിട്ടുണ്ട്.

ഈ സിനിമയിൽ പക്ഷെ ഫുൾ മാർക്കും കൊണ്ട് പോകുന്നത് സംഗീത് പ്രതാപാണ്. സംഗീതിന്റെ ഹരിഹരസുതൻ വന്നു കയറിയതിനു ശേഷമുള്ള സീനുകളിലെ കോമഡികളൊക്കെയാണ്‌ വർക് ഔട്ട് ആയി തോന്നിയത്.

'ഈ അമൽ ഡേവിസ് ഒരു രസികൻ തന്നെ' എന്ന കമെന്റ് എല്ലാം കൊണ്ടും സംഗീത് പ്രതാപിന്റെ ഹരിഹര സുതനായിട്ടുള്ള പ്രകടനത്തോട് ചേർന്ന് നിൽക്കുന്നു. അയാളുടെ ഭാവ പ്രകടനങ്ങളും ഡയലോഗ് ഡെലിവറിയിലെ ടൈമിങ്ങുമൊക്കെ പക്കാ ആയിരുന്നു. 

ഒരർത്ഥത്തിൽ സംഗീത് പ്രതാപാണ് 'ബ്രോമാൻസിനെ' വീഴാതെ ചുമലിലേറ്റുന്നത് പോലും.

©bhadran praveen sekhar

Saturday, February 15, 2025

ഏത് കാലത്തും പ്രസക്തിയുള്ള വിഷയം..ഗംഭീര അവതരണം !!


പൊന്നും സ്ത്രീധനവുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട മുൻകാല മലയാള സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായൊരു കഥാപശ്ചാത്തലത്തിൽ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'പൊന്മാ'ന് തിളക്കം കൂടുന്നത്.

ജി.ർ ഇന്ദുഗോപന്റെ കഥകൾ മികച്ചു നിൽക്കുമ്പോഴും അത് സിനിമകളായി മാറുമ്പോൾ തിരക്കഥയുടെ പേരിൽ അതൃപ്തികൾ ഉണ്ടാകാറുണ്ടായിരുന്നു. 'വോൾഫ്', 'ഒരു തെക്കൻ തല്ലു കേസ്', 'കാപ്പ' പോലുള്ള സിനിമകളുടെ സ്ക്രിപ്റ്റിങ്ങിൽ പറ്റിയ പാളിച്ചകൾ ഇവിടെ കണ്ടു കിട്ടില്ല.

'പൊന്മാ'ന്റെ തിരക്കഥാ രചനയുടെ കാര്യത്തിൽ ഇന്ദു ഗോപൻ - ജസ്റ്റിൻ മാത്യു ടീം അഭിനന്ദനമർഹിക്കുന്നു.

ബേസിലിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളുടെ ലിസ്റ്റിൽ പൊന്മാനിലെ അജേഷ് എന്നും ആദ്യം ഉണ്ടായിരിക്കുക തന്നെ ചെയ്യും.

'ആവേശ'ത്തിലെ അമ്പാന്റെ ഒരു തരി ഷെയ്ഡ് പോലും കടന്ന് വരാത്ത വിധം മരിയാനോയെ ഗംഭീരമാക്കി സജിൻ ഗോപു.

ലിജോ മോൾ, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൽ, സന്ധ്യാ രാജേന്ദ്രൻ, ജയാ കുറുപ്പ് എല്ലാവരും നന്നായിട്ടുണ്ട്.

അജേഷും മരിയാനോയും തമ്മിലെ മുഖാമുഖ സീനുകളും സംഭാഷണങ്ങളുമൊക്കെ സിനിമക്ക് ഒരു ത്രില്ലിംഗ് മൂഡ് ഉണ്ടാക്കുന്നതിൽ വിജയിച്ചു.

സ്വർണ്ണത്തിന് വേണ്ടി ചെളിയിൽ കിടന്നുള്ള ഫൈറ്റ് സീനിലെ പല ഷോട്ടുകളും 'ഈ പുഴയും കടന്നി'ലെ ദിലീപ് - മേഘനാദൻ ഫൈറ്റിനെ ഓർമ്മിപ്പിച്ചുവെങ്കിലും സ്‌ക്രീൻ കാഴ്ചയിൽ അതൊക്കെ ഗംഭീരമായി തന്നെ തോന്നി.

'നാലഞ്ചു ചെറുപ്പക്കാരി'ലെ ആ ഒരാൾ സംവിധായകൻ ജ്യോതിഷ് ശങ്കർ തന്നെ ആയിരുന്നു എന്നത് സിനിമയുടെ മൊത്തത്തിലുള്ള റിസൽട്ടിൽ ഗുണം ചെയ്തു എന്ന് പറയാം.

പൊന്നിന്റെ കണക്ക് പറഞ്ഞു നടത്തുന്ന കല്യാണവും, കല്യാണ വീട്ടിലെ പണപ്പിരിവും, കല്യാണപ്പെണ്ണിനെ സ്വർണ്ണം ധരിപ്പിച്ച് പ്രദർശന വസ്തുവാക്കി ഇരുത്തുന്നതുമൊക്കെ സുഖകരമല്ലാത്ത യാഥാർഥ്യങ്ങളുടെ നേർ കാഴ്ചയാണ്.

കൊല്ലത്തിന്റെ പ്രാദേശികതയിൽ പറഞ്ഞവതരിപ്പിക്കുന്നു എന്നേയുള്ളൂ. പൊന്നിന്റെ പേരിൽ പെണ്ണ് ബാധ്യതയാകുന്ന ഏതൊരിടത്തും പൊന്മാന്റെ കഥയുണ്ട്.

പുരോഗമന ചിന്തകളും പാർട്ടി നിലപാടുമൊക്കെ പുറമേക്ക് പറയുമ്പോഴും സ്ത്രീധന സമ്പ്രദായത്തെ തള്ളിക്കളയാനാകാതെ അതിന്റെ ഭാഗമാകേണ്ടി വരുന്ന സഖാവ് ബ്രൂണോയും, അധ്വാനിച്ചു ജീവിക്കുന്ന ആണെന്ന മേനി പറയുമ്പോഴും സ്വർണ്ണം വേണ്ടെന്ന് പറയാൻ പറ്റാത്ത മരിയാനോയും, സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയായി മാറുമ്പോഴും കിട്ടിയ സ്വർണ്ണം നോക്കി ചിരിക്കുന്ന സ്റ്റെഫിയുമൊക്കെ ഉള്ളിടത്തോളം കാലം പി.പി അജേഷുമാർക്ക് പൊന്മാനായി വരാതിരിക്കാനാകില്ല.

ഒരു തരി പൊന്നില്ലാതെ പെണ്ണിന് ജീവിക്കാൻ പറ്റുമോ എന്ന ചോദ്യത്തെ സിനിമ അവശേഷിപ്പിക്കുന്നത് മനഃപൂർവ്വമാണ്. ആ ചോദ്യം കൊണ്ട് വേണം തിയേറ്റർ വിടാൻ.

©bhadran praveen sekhar