ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതിനേക്കാൾ ട്രെയിലറിൽ കണ്ടു ബോധ്യപ്പെട്ട പ്രൊഡക്ഷൻ നിലവാരമാണ് വ്യക്തിപരമായി എമ്പുരാൻ കാണാനുള്ള ആകാംക്ഷ കൂട്ടിയത്. ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാത്ത രീതിയിൽ മലയാള സിനിമകളിൽ കണ്ടു ശീലിച്ചിട്ടില്ലാത്ത മേക്കിങ് മികവോടെ 'എമ്പുരാനെ' വേറിട്ട കഥാ ഭൂമികകളിലൂടെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചതിന് തന്നെയാണ് കൈയ്യടി.
വെറുമൊരു മാസ്സ് ആക്ഷൻ സിനിമയുടെ ചട്ടക്കൂട്ടിൽ ഒതുക്കാതെ അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ വ്യവഹാരങ്ങളെ സിനിമയിൽ പ്രമേയവത്ക്കരിച്ചു കാണാം. പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ അത്തരം രാഷ്ട്രീയ കച്ചവടങ്ങൾക്ക് പിന്നിലെ നിഗൂഢതകളെ മുൻനിർത്തി കൊണ്ടാണ് സിനിമയുടെ കഥാ സഞ്ചാരം.
ഗുജറാത്ത് സർക്കാരിനും സുരേഷ് ഗോപിയടക്കമുള്ള ബിജെപി നേതാക്കൾക്കും നന്ദി എഴുതി കാണിച്ച ശേഷം 2002 ലെ ഗുജറാത്ത് കലാപ കാലത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞു തുടങ്ങി സമകാലീന ഹിന്ദുത്വ രാഷ്ട്രീയത്തിലെ 'ബാബ ബജ്‌രംഗിമാരുടെ അധികാര വാഴ്ചയും അജണ്ടകളുമൊക്കെ സ്‌ക്രീനിൽ തെളിയുമ്പോൾ കേരളത്തിലെ സജനചന്ദ്രന്മാർക്കും അഖണ്ഡ ശക്തി മോർച്ചയുടെ അനുയായികൾക്കും അസ്വസ്ഥത ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.
പള്ളി തകർത്തും കലാപം നടത്തിയും അധികാരത്തിലേറിയവരുടെ പ്രതിരൂപ കഥാപാത്രങ്ങളെ 'എമ്പുരാൻ' പോലൊരു മാസ്സ് സിനിമയിലൂടെ ലോകമൊട്ടുക്ക് പ്രദർശിപ്പിക്കപ്പെടുന്നതിനോടുള്ള അവരുടെ രോഷവും ആക്രോശവും മനസ്സിലാക്കേണ്ടത് തന്നെയാണ്.
വെറുപ്പിന്റെ രാഷ്ട്രീയത്തിന് കേരളത്തിൽ സ്ഥാനമില്ല എന്ന് കേരള ജനത ഒന്നടങ്കം ഉച്ചത്തിൽ വിളിച്ചു പറയുമ്പോഴും ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾ എന്ത് കൊണ്ട് കേരളത്തിൽ സദാ താൽപ്പര്യം കാണിക്കുന്നു എന്നതിന്റെ ഉത്തരം സിനിമ പറയുന്നുണ്ട്. വെറും ഉത്തരം എന്നതിനേക്കാൾ അവർ ഏതൊക്കെ രീതിയിൽ കേരളത്തിന്റെ അധികാരം നേടിയെടുത്തേക്കാമെന്നതിന്റെ അപകടകരമായ സാധ്യതകളെ തുറന്ന് കാണിക്കുന്നു.
കേന്ദ്ര ഏജൻസികളെ ഭയന്ന് നടക്കേണ്ട രാഷ്ട്രീയാവസ്ഥകളും, എല്ലാത്തിനും പരിഹാരമെന്നോണം ബാബ ബജ്‌രംഗിമാരുമായി സന്ധി ചെയ്യേണ്ട IUF ന്റെ രാഷ്ട്രീയ ഗതികേടുകളുമൊക്ക കോൺഗ്രസ്സിനെ ഉന്നം വെക്കുമ്പോഴും കോൺഗ്രസ്സിലൂടെ സംഭവിക്കേണ്ട രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അനിവാര്യതയെ കുറിച്ച് സിനിമ പറയാതെ പറയുന്നു.
അതേ സമയം ഇടത് പക്ഷത്തിന്റെ കാര്യത്തിൽ പഴയ കട്ടൻ ചായ വിത്ത് പരിപ്പുവട റഫറൻസും, പുതിയ കാലത്തെ മെഗാ തിരുവാതിര കളിയുമൊക്കെയായി ദേശീയ രാഷ്ട്രീയത്തിലെ അപ്രസക്തിയെ പരിഹസിക്കുകയാണ്.
ഒരു മുഴുനീള പൊളിറ്റിക്കൽ സിനിമയല്ലെങ്കിൽ കൂടി 'എമ്പുരാനി'ലെ പല സീനുകളും ആ തരത്തിൽ സമകാലീന രാഷ്ട്രീയവുമായി ചേർന്നു നിൽക്കുന്നതാണ്.
അതിനപ്പുറം..'ലൂസിഫർ' വച്ചു നോക്കിയാൽ 'എമ്പുരാൻ' മാസ്സിലും പഞ്ചിലുമൊക്കെ കുറച്ച് പുറകോട്ടാണ്. അതിന്റെ പ്രധാന കാരണം വലിയ കാൻവാസിൽ വിവിധ കഥാഭൂമികകളിൽ നിന്ന് കൊണ്ട് കഥ പറയേണ്ടി വരുമ്പോഴുണ്ടായ ഫോക്കസ് / കണക്ഷൻ ഇല്ലായ്മകളാണ്.
ഖുറേഷി അബ്രഹാമിന്റെ സീനുകളെ ക്കാൾ സ്റ്റീഫൻ നെടുമ്പള്ളിയുടെ സീനുകളാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. ഇൻട്രോ സീനിന്റെ കാര്യത്തിൽ ആയാലും ഖുറേഷിക്ക് ബിജിഎമ്മിന്റെ നല്ലൊരു പിന്തുണ കിട്ടിയതായി അനുഭവപ്പെട്ടില്ല. എന്നാൽ സ്റ്റീഫന്റെ റി-എൻട്രിയും, അനുബന്ധ ഫൈറ്റ് സീനുകളും രോമാഞ്ചിഫിക്കേഷനുണ്ടാക്കി.
കലാപ സീനുകളിലെ ഭീകരത, ഗൺ ഫൈറ്റ് , ഹെലികോപ്റ്റർ ഫയറിങ്, ആക്ഷൻ സീനുകളിലെ ചടുലത അടക്കമുള്ള ഒട്ടേറെ പ്ലസുകൾ എമ്പുരാന്റെ ഹൈലൈറ്റ് ആയി പറയാം.
എന്നാൽ 'ലൂസിഫറി'ലെ പല കഥപാത്രങ്ങൾക്കും എമ്പുരാനിൽ കാര്യമായൊരു തുടർച്ച കിട്ടിയില്ല. സായ് കുമാർ, ബൈജു, നന്ദു പോലുള്ളവരുടെ കഥാപാത്രങ്ങളിൽ അത് പ്രകടമാണ്.
ലൂസിഫറിലെ ജതിൻ ദാസിന്റെ പ്രസംഗ സീൻ ഒക്കെ ഉണ്ടാക്കിയ ഓളം ഇവിടെ പ്രിയദർശിനി രാം ദാസിനെ കൊണ്ട് റി ക്രിയേറ്റ് ചെയ്യിക്കാൻ ശ്രമിച്ചതൊക്കെ പാളിപ്പോയി.
മഞ്ജു വാര്യരുടെ പ്രസംഗ സീനൊക്കെ കാണുമ്പോൾ അവരിപ്പോഴും 'How Old Are You' വിലെ പ്രസംഗ വേദിയിൽ നിന്ന് ഇറങ്ങിയതായി തോന്നുന്നില്ല.
ബൽരാജ് പട്ടേലിനെ അഭിമന്യു സിംഗ് ഗംഭീരമാക്കിയെങ്കിലും വിവേക് ഒബ്രോയുടെ ബോബിയെ പോലെ ആദ്യാവസാനം വരെ നിറഞ്ഞു നിൽക്കുന്ന ഒരു വില്ലനെ എമ്പുരാനിൽ മിസ്സ് ചെയ്യുന്നുണ്ട്.
ലൂസിഫർ സിനിമയുമായി താരതമ്യം ചെയ്തു പോയാൽ എമ്പുരാന്റെ സ്ക്രിപ്റ്റിങ്ങിൽ പോരായ്മകൾ പലതുമുണ്ട്. പക്ഷെ ആ പോരായ്മകളെ മറച്ചു വക്കുന്നത് അതിന്റെ ഗംഭീര മെയ്ക്കിങ്ങിലൂടെയാണ്. ആ മെയ്കിങ് വച്ചു നോക്കിയാൽ എമ്പുരാന് കുറച്ച് കൂടി മികച്ച ഒരു തിരക്കഥ ആകാമായിരുന്നു എന്ന് അഭിപ്രായമുണ്ട്.
©bhadran praveen sekhar