Thursday, April 10, 2025

ചിയാൻ വിക്രമിന്റെ ഉശിരൻ പടം !!


'പൊന്നിയിൻ സെൽവൻ', 'തങ്കലാൻ' പോലുള്ള സിനിമകളിലെ കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് തൃപ്തിപ്പെടുത്തുമ്പോഴും ആക്ഷനും, സ്‌ക്രീൻ പ്രസൻസും, സ്വാഗും കൊണ്ടുമൊക്കെ ത്രസിപ്പിക്കുന്ന ഒരു ചിയാൻ പടം കാണാൻ കിട്ടിയിട്ട് കാലമേറെയായിരുന്നു. 

ആ പരാതിയാണ് ഇപ്പോൾ 'വീര ധീര ശൂര'നിലൂടെ എസ്.യു അരുൺ കുമാർ പരിഹരിച്ചിരിക്കുന്നത്.    

ആക്ഷൻ മാസ്സ് റോളിൽ ഒരു തിരിച്ചു വരവ് എന്ന് നിസ്സംശയം പറയാവുന്ന തരത്തിൽ കാളിയെന്ന കഥാപാത്രത്തെ ചിയാൻ വിക്രം ഗംഭീരമാക്കിയിട്ടുണ്ട്.

ഒരൊറ്റ രാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയുള്ള കഥ പറച്ചിൽ ശ്രദ്ധേയമായി തോന്നി.

സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ചു കൊണ്ട് കഥയും മറുകഥയുമൊക്കെ താനേ മനസ്സിലാക്കിയെടുക്കുമ്പോഴുള്ള ആസ്വാദനമാണ് ഈ സിനിമയുടെ ഹൈലൈറ്റ്.


രണ്ടാം ഭാഗം കൊണ്ട് കഥ പറഞ്ഞു തുടങ്ങുന്ന സിനിമ എന്ന നിലക്ക് 'വീര ധീര ശൂര'ൻ അവതരണത്തിൽ വ്യത്യസ്തത പുലർത്തുന്നതും അങ്ങിനെയാണ്.

നമുക്കറിയാത്ത കഥയും, നമ്മൾ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളുമൊക്കെ ഈ രണ്ടാം ഭാഗ കഥയിൽ ഒളിച്ചിരിപ്പുണ്ട്.

ഇടക്ക് വരുന്ന ഫ്ലാഷ് ബാക്ക് സീനുകളിൽ കൂടെ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തി തരുമ്പോഴും ഒന്നാം ഭാഗത്ത് നടന്നിരിക്കാവുന്ന കഥയെ പറ്റി ഊഹിക്കാൻ മാത്രമേ നമുക്ക് സാധിക്കൂ.

പകയുടെയും, ചതിയുടെയും, ചെറുത്തു നിൽപ്പിന്റെയും, അതിജീവനത്തിന്റെയുമൊക്കെ സംഭവബഹുലമായ രാത്രിയെ ചടുലതയോടെദൃശ്യവത്ക്കരിച്ച തേനി ഈശ്വറും, കൃത്യതയോടെ എഡിറ്റ് ചെയ്ത പ്രസന്ന ജി.കെയും, സിനിമയുടെ മൂഡിനൊത്ത സംഗീതമൊരുക്കിയ GV പ്രകാശ് കുമാറുമൊക്കെ 'വീര ധീര ശൂര'ന്റെ ഉശിരു കൂട്ടി.

സുരാജ് വെഞ്ഞാറമൂടിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം മോശമാക്കിയില്ല. കണ്ണൻ എന്ന കഥാപാത്രത്തെ വേറിട്ട ഗെറ്റപ്പിലൂടെയും സംഭാഷണ ശൈലിയിലൂടെയും മികവുറ്റതാക്കി സുരാജ്.


എസ്.ജെ സൂര്യ - അത് പിന്നെ ഒരു ജിന്നായത് കൊണ്ട് കൂടുതൽ പറയേണ്ട കാര്യമേയില്ല ല്ലോ. തുടക്കം മുതൽ ഒടുക്കം വരെ പിടി തരാത്ത അരുണഗിരിയെന്ന പോലീസ് കഥാപാത്രത്തെ കൈയ്യൊതുക്കത്തോടെ അവതരിപ്പിക്കാൻ SJ സൂര്യക്ക് സാധിച്ചു. ആ കഥാപാത്രത്തിന്റെ മൈൻഡ് ഗെയിമും മാനസിക വ്യാപാരങ്ങളുമൊക്കെ ഉൾക്കൊണ്ടുള്ള കൃത്യമായ പകർന്നാട്ടം എന്ന് തന്നെ പറയാം.

ബലിറെഡ്ഢി പൃഥ്വിരാജിന്റെ പെരിയവർ കഥാപാത്രം സിനിമയുടെ നെടും തൂണായി നിലകൊണ്ടു. ദുഷാര വിജയൻ, മലാ പാർവ്വതി, ബാലാജി, സുരാജിന്റെ പെങ്ങളായി അഭിനയിച്ച നടി അടക്കമുള്ളവർക്ക് അവരുടേതായ സ്‌പേസ് സിനിമയിൽ കിട്ടി.

പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ പര്സപരമുള്ള പോർവിളികളും പോലീസിന്റെ എൻകൗണ്ടറുമൊക്കെ പ്രമേയവത്ക്കരിച്ച മുൻകാല സിനിമകളുടെ കഥാപരിസരങ്ങളെ ഓർമ്മപ്പെടുത്തുമ്പോഴും കെട്ടുറപ്പുള്ള തിരക്കഥയും, മികച്ച കഥാപാത്ര പ്രകടനങ്ങളും, മേക്കിങ് മികവുമൊക്കെ കൊണ്ട് എല്ലാ തലത്തിലും ഒരു പൈസാ വസൂൽ പടമായി 'വീര ധീര ശൂരൻ'.

ഇനി ഒന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പാണ്. അതിനൊപ്പം കാളിയുടെ ഉറ്റ സുഹൃത്ത് ദിലീപ് ആരാണെന്നറിയാനുള്ള ആകാംക്ഷയും കൂടുന്നു.

©bhadran praveen sekhar

Saturday, March 29, 2025

മേയ്ക്കിങ് മികവിന്റെ 'എമ്പുരാൻ' !!


ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതിനേക്കാൾ ട്രെയിലറിൽ കണ്ടു ബോധ്യപ്പെട്ട പ്രൊഡക്ഷൻ നിലവാരമാണ് വ്യക്തിപരമായി എമ്പുരാൻ കാണാനുള്ള ആകാംക്ഷ കൂട്ടിയത്. ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാത്ത രീതിയിൽ മലയാള സിനിമകളിൽ കണ്ടു ശീലിച്ചിട്ടില്ലാത്ത മേക്കിങ് മികവോടെ 'എമ്പുരാനെ' വേറിട്ട കഥാ ഭൂമികകളിലൂടെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചതിന് തന്നെയാണ് കൈയ്യടി.

വെറുമൊരു മാസ്സ് ആക്ഷൻ സിനിമയുടെ ചട്ടക്കൂട്ടിൽ ഒതുക്കാതെ അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ വ്യവഹാരങ്ങളെ സിനിമയിൽ പ്രമേയവത്ക്കരിച്ചു കാണാം. പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ അത്തരം രാഷ്ട്രീയ കച്ചവടങ്ങൾക്ക് പിന്നിലെ നിഗൂഢതകളെ മുൻനിർത്തി കൊണ്ടാണ് സിനിമയുടെ കഥാ സഞ്ചാരം.

ഗുജറാത്ത് സർക്കാരിനും സുരേഷ് ഗോപിയടക്കമുള്ള ബിജെപി നേതാക്കൾക്കും നന്ദി എഴുതി കാണിച്ച ശേഷം 2002 ലെ ഗുജറാത്ത് കലാപ കാലത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞു തുടങ്ങി സമകാലീന ഹിന്ദുത്വ രാഷ്ട്രീയത്തിലെ 'ബാബ ബജ്‌രംഗിമാരുടെ അധികാര വാഴ്ചയും അജണ്ടകളുമൊക്കെ സ്‌ക്രീനിൽ തെളിയുമ്പോൾ കേരളത്തിലെ സജനചന്ദ്രന്മാർക്കും അഖണ്ഡ ശക്തി മോർച്ചയുടെ അനുയായികൾക്കും അസ്വസ്ഥത ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

പള്ളി തകർത്തും കലാപം നടത്തിയും അധികാരത്തിലേറിയവരുടെ പ്രതിരൂപ കഥാപാത്രങ്ങളെ 'എമ്പുരാൻ' പോലൊരു മാസ്സ് സിനിമയിലൂടെ ലോകമൊട്ടുക്ക് പ്രദർശിപ്പിക്കപ്പെടുന്നതിനോടുള്ള അവരുടെ രോഷവും ആക്രോശവും മനസ്സിലാക്കേണ്ടത് തന്നെയാണ്.

വെറുപ്പിന്റെ രാഷ്ട്രീയത്തിന് കേരളത്തിൽ സ്ഥാനമില്ല എന്ന് കേരള ജനത ഒന്നടങ്കം ഉച്ചത്തിൽ വിളിച്ചു പറയുമ്പോഴും ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾ എന്ത് കൊണ്ട് കേരളത്തിൽ സദാ താൽപ്പര്യം കാണിക്കുന്നു എന്നതിന്റെ ഉത്തരം സിനിമ പറയുന്നുണ്ട്. വെറും ഉത്തരം എന്നതിനേക്കാൾ അവർ ഏതൊക്കെ രീതിയിൽ കേരളത്തിന്റെ അധികാരം നേടിയെടുത്തേക്കാമെന്നതിന്റെ അപകടകരമായ സാധ്യതകളെ തുറന്ന് കാണിക്കുന്നു.

കേന്ദ്ര ഏജൻസികളെ ഭയന്ന് നടക്കേണ്ട രാഷ്ട്രീയാവസ്ഥകളും, എല്ലാത്തിനും പരിഹാരമെന്നോണം ബാബ ബജ്‌രംഗിമാരുമായി സന്ധി ചെയ്യേണ്ട IUF ന്റെ രാഷ്ട്രീയ ഗതികേടുകളുമൊക്ക കോൺഗ്രസ്സിനെ ഉന്നം വെക്കുമ്പോഴും കോൺഗ്രസ്സിലൂടെ സംഭവിക്കേണ്ട രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അനിവാര്യതയെ കുറിച്ച് സിനിമ പറയാതെ പറയുന്നു.

അതേ സമയം ഇടത് പക്ഷത്തിന്റെ കാര്യത്തിൽ പഴയ കട്ടൻ ചായ വിത്ത് പരിപ്പുവട റഫറൻസും, പുതിയ കാലത്തെ മെഗാ തിരുവാതിര കളിയുമൊക്കെയായി ദേശീയ രാഷ്ട്രീയത്തിലെ അപ്രസക്തിയെ പരിഹസിക്കുകയാണ്.

ഒരു മുഴുനീള പൊളിറ്റിക്കൽ സിനിമയല്ലെങ്കിൽ കൂടി 'എമ്പുരാനി'ലെ പല സീനുകളും ആ തരത്തിൽ സമകാലീന രാഷ്ട്രീയവുമായി ചേർന്നു നിൽക്കുന്നതാണ്.

അതിനപ്പുറം..'ലൂസിഫർ' വച്ചു നോക്കിയാൽ 'എമ്പുരാൻ' മാസ്സിലും പഞ്ചിലുമൊക്കെ കുറച്ച് പുറകോട്ടാണ്. അതിന്റെ പ്രധാന കാരണം വലിയ കാൻവാസിൽ വിവിധ കഥാഭൂമികകളിൽ നിന്ന് കൊണ്ട് കഥ പറയേണ്ടി വരുമ്പോഴുണ്ടായ ഫോക്കസ് / കണക്ഷൻ ഇല്ലായ്മകളാണ്.

ഖുറേഷി അബ്രഹാമിന്റെ സീനുകളെ ക്കാൾ സ്റ്റീഫൻ നെടുമ്പള്ളിയുടെ സീനുകളാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. ഇൻട്രോ സീനിന്റെ കാര്യത്തിൽ ആയാലും ഖുറേഷിക്ക് ബിജിഎമ്മിന്റെ നല്ലൊരു പിന്തുണ കിട്ടിയതായി അനുഭവപ്പെട്ടില്ല. എന്നാൽ സ്റ്റീഫന്റെ റി-എൻട്രിയും, അനുബന്ധ ഫൈറ്റ് സീനുകളും രോമാഞ്ചിഫിക്കേഷനുണ്ടാക്കി.

കലാപ സീനുകളിലെ ഭീകരത, ഗൺ ഫൈറ്റ് , ഹെലികോപ്റ്റർ ഫയറിങ്, ആക്ഷൻ സീനുകളിലെ ചടുലത അടക്കമുള്ള ഒട്ടേറെ പ്ലസുകൾ എമ്പുരാന്റെ ഹൈലൈറ്റ് ആയി പറയാം.

എന്നാൽ 'ലൂസിഫറി'ലെ പല കഥപാത്രങ്ങൾക്കും എമ്പുരാനിൽ കാര്യമായൊരു തുടർച്ച കിട്ടിയില്ല. സായ് കുമാർ, ബൈജു, നന്ദു പോലുള്ളവരുടെ കഥാപാത്രങ്ങളിൽ അത് പ്രകടമാണ്.


ലൂസിഫറിലെ ജതിൻ ദാസിന്റെ പ്രസംഗ സീൻ ഒക്കെ ഉണ്ടാക്കിയ ഓളം ഇവിടെ പ്രിയദർശിനി രാം ദാസിനെ കൊണ്ട് റി ക്രിയേറ്റ് ചെയ്യിക്കാൻ ശ്രമിച്ചതൊക്കെ പാളിപ്പോയി.

മഞ്ജു വാര്യരുടെ പ്രസംഗ സീനൊക്കെ കാണുമ്പോൾ അവരിപ്പോഴും 'How Old Are You' വിലെ പ്രസംഗ വേദിയിൽ നിന്ന് ഇറങ്ങിയതായി തോന്നുന്നില്ല. 

ബൽരാജ് പട്ടേലിനെ അഭിമന്യു സിംഗ് ഗംഭീരമാക്കിയെങ്കിലും വിവേക് ഒബ്രോയുടെ ബോബിയെ പോലെ ആദ്യാവസാനം വരെ നിറഞ്ഞു നിൽക്കുന്ന ഒരു വില്ലനെ എമ്പുരാനിൽ മിസ്സ്‌ ചെയ്യുന്നുണ്ട്.

ലൂസിഫർ സിനിമയുമായി താരതമ്യം ചെയ്തു പോയാൽ എമ്പുരാന്റെ സ്ക്രിപ്റ്റിങ്ങിൽ പോരായ്മകൾ പലതുമുണ്ട്. പക്ഷെ ആ പോരായ്മകളെ മറച്ചു വക്കുന്നത് അതിന്റെ ഗംഭീര മെയ്ക്കിങ്ങിലൂടെയാണ്. ആ മെയ്കിങ് വച്ചു നോക്കിയാൽ എമ്പുരാന് കുറച്ച് കൂടി മികച്ച ഒരു തിരക്കഥ ആകാമായിരുന്നു എന്ന് അഭിപ്രായമുണ്ട്.

©bhadran praveen sekhar

Monday, March 24, 2025

ഓഫിസർ ഓൺ ഡ്യൂട്ടി


മയക്കുമരുന്നും കഞ്ചാവും MDMA യുമൊക്കെയായി ലഹരി മാഫിയ കേരളത്തിൽ സജീവമായി വാഴുന്ന ഈ ഒരു കാലത്ത് 'ഓഫിസർ ഓൺ ഡ്യൂട്ടി' പോലൊരു സിനിമക്ക് പ്രസക്തിയുണ്ട്.

'ജോസഫ്', 'നായാട്ട്', 'ഇലവീഴാപൂഞ്ചിറ', 'ഓഫിസർ ഓൺ ഡ്യൂട്ടി' . ഷാഹി കബീറിന്റെ ഈ നാല് സിനിമകളിലും കേന്ദ്ര കഥാപാത്രങ്ങൾ പോലീസാണെങ്കിലും അവരുടെ കഥയും, അവർ കടന്ന് പോകുന്ന മനസികാവസ്ഥകളും, അവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും ഒന്നിനൊന്ന് വ്യത്യസ്തമാണ്.

പോലീസുകാരന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവുമൊക്കെ പരസ്പ്പരം കൂടിക്കുഴഞ്ഞു കൊണ്ടുള്ള വേറിട്ട കഥ പറച്ചിൽ തന്നെയാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി' യെയും സംഘർഷഭരിതമാക്കുന്നത്.

ഔദ്യോഗികജീവിതത്തിലെ വീഴ്ചകളും, വ്യക്തിജീവിതത്തിലെ ട്രാജഡിയും ട്രോമയുമൊക്കെ കൊണ്ട് തീർത്തും പരുക്കാനായി പരുവപ്പെട്ട സി.ഐ ഹരിശങ്കറിനെ ആദ്യത്തെ ഒരൊറ്റ കാഴ്ചയിൽ തന്നെ നമ്മളെ ബോധ്യപ്പെടുത്തുന്ന പ്രകടനമായിരുന്നു കുഞ്ചാക്കോ ബോബന്റെത്. 


വേറിട്ട വേഷ പകർച്ച കൊണ്ടും നെഗേറ്റിവ് വേഷങ്ങൾ കൊണ്ടുമൊക്കെ നമ്മളെ ഞെട്ടിച്ചിട്ടുണ്ടെങ്കിലും ഇത് പോലൊരു റഫ് ആൻഡ് ടഫ് കാരക്ടറിൽ കുഞ്ചാക്കോ ബോബൻ സ്‌കോർ ചെയ്ത മറ്റൊരു സിനിമ വേറെയില്ല. 

ഔദ്യോഗികവും വ്യക്തിഗതവുമായ മാനസിക സംഘർഷങ്ങൾ കൊണ്ട് അടിമുടി സങ്കീർണ്ണമായ സി. ഐ ഹരിശങ്കറെന്നെ കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ ഗംഭീരമായി കൈകാര്യം ചെയ്തു. കരിയർ ബെസ്റ്റ് എന്ന് നിസ്സംശയം പറയാവുന്ന പ്രകടനം.

ഡാൻസ് ചെയ്യാൻ അറിയാം എന്ന ഒറ്റ കാരണം കൊണ്ട് കിട്ടുന്ന വേഷമെല്ലാം ഡാൻസറിന്റേത് എന്ന മട്ടിലായിരുന്നു റംസാന്റെ കാര്യം. എന്നാൽ ഈ സിനിമയിൽ അത് പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട്. 

ആണും പെണ്ണുമടങ്ങുന്ന സിനിമയിലെ വില്ലൻ ഗ്യാങ്ങിനെ ആ ലെവലിൽ ആണ് സെറ്റ് ചെയ്തു വച്ചിട്ടുള്ളത്. എടുത്തു പറയേണ്ടത് വിശാഖ് നായരുടെ വില്ലൻ റോളാണ്. സ്‌ക്രീൻ പ്രസൻസും ലുക്കും കൊണ്ട് വിശാഖ് ആണ് വില്ലൻ ഗ്യാങ്ങിൽ കത്തി നിൽക്കുന്നത്. 

ചേസിംഗ് സീനുകളും ആക്ഷൻ സീക്വൻസുകൾ കൊണ്ടുമൊക്കെ ത്രില്ലടിപ്പിക്കുമ്പോഴും രണ്ടാം പകുതിയിലെ കഥ പറച്ചിലിൽ ചില മിസ്സിങ്ങ് അനുഭവപ്പെട്ടു. അവസാനം പറഞ്ഞവസാനിപ്പിക്കുന്ന ഘട്ടത്തിലും ഒന്നൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിപ്പോയി. അതൊഴിച്ചു നിർത്തിയാൽ എല്ലാം കൊണ്ട് തൃപ്തിപ്പെടുത്തിയ സിനിമ. 

ജേക്സ് ബിജോയുടെ BGM, ചമ്മൻ ചാക്കോയുടെ എഡിറ്റിങ്, റോബി വർഗീസിന്റെ ഛായാഗ്രഹണം. സിനിമയുടെ ചടുലതയും ത്രില്ലും നിലനിർത്തിയതിൽ പ്രധാന പങ്കു വഹിച്ചു. 

ഒരു തുടക്കക്കാരന്റെ പതറിച്ചകളൊന്നുമില്ലാതെ ഒരു പോലീസ് -ക്രൈം -ഡ്രാമ- ത്രില്ലർ സാങ്കേതികത്തികവോടെ സംവിധാനം ചെയ്ത ജിത്തു അഷ്റഫിന് അഭിനന്ദനങ്ങൾ. 

©bhadran praveen sekhar

Friday, February 28, 2025

Chhaava


ഛത്രപതി ശിവജിയുടെ മരണ വാർത്ത മുഗൾ ചക്രവർത്തി ഔറംഗ സേബിന്റെ സന്നിധിയിൽ എത്തുന്നിടത്താണ് തുടക്കം.

തനിക്ക് ഏറ്റവും ശക്തനായ ഒരു ശത്രുവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വീരനായ ശിവജിക്ക് വേണ്ടി സ്വർഗ്ഗ വാതിലുകൾ തുറക്കപ്പെടട്ടെ !!

ശിവജിയുടെ മരണവാർത്തയോട് ഔറംഗ സേബ് പ്രതികരിക്കുന്നത് ഇങ്ങിനെയാണ്.

ശിവജി തുടങ്ങി വച്ച പോരാട്ടങ്ങൾ അവസാനിച്ചുവെന്ന് കരുതുന്നിടത്ത് മകൻ സംഭാജി മുഗളരുമായി യുദ്ധം പുനരാരംഭിക്കുന്നതും, സംഭാജിയെ പിടിച്ചു കെട്ടി മുന്നിൽ കൊണ്ട് വന്നു നിർത്തുന്ന ദിവസത്തിനായുള്ള ഔരംഗസേബിന്റെ കാത്തിരിപ്പുമൊക്കെയാണ് പിന്നീടുള്ള സിനിമയിൽ.


സംഭാജി ആയി വിക്കി കൗശൽ അഴിഞ്ഞാടിയെന്ന് പറയാം. രാജാവിന്റെ വേഷത്തിലുള്ള ലുക്കും സ്‌ക്രീൻ പ്രസൻസും മാത്രമല്ല അഭ്യാസ പ്രകടനങ്ങളിലെ മെയ്‌വഴക്കം കൊണ്ടും, വോയ്സ് മോഡുലേഷനിലെ ഗാംഭീര്യം കൊണ്ടുമൊക്കെ സംഭാജിയുടെ വേഷം മികവുറ്റതാക്കാൻ വിക്കി കൗശലിനു കഴിഞ്ഞു.

ഔറംഗസേബായി അക്ഷയ് ഖന്നയുടെ പ്രകടനം അതിനൊപ്പം തന്നെ എടുത്തു പറയേണ്ടി വരും.

വാർദ്ധക്യത്തിന്റെ അവശ രൂപത്തിൽ അധികമൊന്നും സംസാരിക്കാൻ താല്പര്യപ്പെടാത്ത, എന്നാൽ അളന്നു പറയുന്ന ഓരോ വാചകങ്ങളിലും, നടത്തത്തിലും നോട്ടത്തിലുമൊക്കെ ക്രൗര്യം നിറഞ്ഞു നിൽക്കുന്ന പ്രതിനായക വേഷത്തെ അക്ഷയ് ഖന്ന എല്ലാ തലത്തിലും ശ്രദ്ധേയമാക്കി.

കവി കലേഷ് - സംഭാജി തമ്മിലുള്ള വൈകാരിക ബന്ധമൊക്കെ ആഴത്തിൽ അനുഭവപ്പെടുത്തുന്നുണ്ട് സിനിമ. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിലെ അവരുടെ സംഭാഷണ ശകലങ്ങളൊക്കെ ഹൃദയത്തിൽ തട്ടും.

കവി കലാഷിനെ അവതരിപ്പിച്ച വിനീത് കുമാർ സിംഗ്, ഹംബിർറാവു മോഹിതെയായി വന്ന അഷുതോഷ് റാണാ, സോയാരാബായിയായി വന്ന ദിവ്യ ദത്ത എല്ലാവരും നന്നായിരുന്നു.

'അനിമൽ' ആയാലും , 'പുഷ്പ' ആയാലും 'ഛാവ' ആയാലും അവസാനം അഭിനയിച്ച സിനിമകളിലെല്ലാം ഭർത്താവിനെ ആരതി ഉഴിയുന്ന സീൻ രശ്‌മികക്ക് നിർബന്ധമാക്കിയ പോലെയായി. സംഭാജിയുടെ ഭാര്യാ കഥാപാത്രത്തിനപ്പുറം കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു രശ്മികക്ക്.

AR റഹ്മാന്റെ പാട്ടുകളേക്കാൾ ഈ സിനിമയിലെ ബാക്ഗ്രൗണ്ട് സ്‌കോർ ആണ് ഇഷ്ടപ്പെട്ടത്. അവസാനത്തോട് അടുക്കുമ്പോൾ അതിന്റെ ഫീൽ വേറെ ലെവലാക്കി മാറ്റുന്നുണ്ട് ARR.

സ്വന്തം സാമ്രാജ്യത്തെ വികസിപ്പിക്കാനും അത് വഴി കൂടുതൽ അധികാരങ്ങൾ നേടിയെടുക്കാനും അതാത് കാലത്തെ ഭരണാധികാരികൾ എന്തൊക്കെ ചെയ്തിരുന്നു അതൊക്കെ തന്നെയാണ് മറാഠ - മുഗൾ യുദ്ധങ്ങളിലും കാണാൻ സാധിക്കുക.

എന്നാൽ മറാഠ സമം ഹിന്ദു, മുഗൾ സമം മുസ്ലിം എന്ന നിലക്ക് രണ്ടു മത വിഭാഗങ്ങൾ തമ്മിലുളള യുദ്ധമായിരുന്നു ഇതെല്ലാം എന്ന് വിലയിരുത്തുന്ന പടു പൊട്ടന്മാരുണ്ട്. അങ്ങിനെയുള്ളവർ ഈ പടം കാണാതിരിക്കുന്നതാണ് നല്ലത്.

അവരോടൊക്കെ പറയാനുള്ളത് അയ്യപ്പനും കോശിയിലെയും ആ ഡയലോഗ് ആണ്. "നമ്മൾ ഇതിൽ ഇല്ല.. കണ്ടാൽ മതി.." ഇത് മറാഠക്കാരും മുഗളരും തമ്മിലുള്ള പ്രശ്നമാണ്. അതൊക്കെ അന്നേ യുദ്ധം ചെയ്തു തീർത്തതാണ്. ഇനി അതിന്റെ പേരിൽ വേറൊരു യുദ്ധം വേണ്ട.

സമീപ കാലത്ത് വന്ന പ്രൊപോഗണ്ട പടങ്ങളൊക്കെ വച്ച് നോക്കുമ്പോൾ 'ച്ഛാവാ'യുടെ മെയ്കിങ് വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തി.

'ച്ഛാവാ'യിലെ വൈകാരികത സിനിമ കാണുന്ന ആർക്കും കണക്ട് ആകും. ശിവജിയും സംഭാജിയുമൊക്കെ മറാഠക്കാർക്ക് എങ്ങിനെ പ്രിയപ്പെട്ടവരാകുന്നു എന്ന് ഉൾക്കൊള്ളാൻ സാധിക്കും.

തിയേറ്റർ എക്സ്പീരിയൻസിൽ തന്നെ കാണേണ്ട ഒരു സിനിമ !!

©bhadran praveen sekhar

Monday, February 24, 2025

ബ്രോമാൻസ് !!

ആക്ഷൻ - വയലൻസ് - പോലീസ് കുറ്റാന്വേഷണ കഥകൾ കളം നിറഞ്ഞു നിൽക്കുന്ന മലയാള സിനിമയുടെ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ ഒരു എന്റെർറ്റൈനെർ പടമെന്ന നിലക്ക് ചുമ്മാ കണ്ടിരിക്കാവുന്ന പടമാണ് 'ബ്രോമാൻസ്'. 


അരുൺ ഡി ജോസിന്റെ ഇതിന് മുന്നേ വന്ന സിനിമകളിലെ പോലെ ഒരു കൂട്ടം ചെറുപ്പക്കാരെ ഫോക്കസ് ചെയ്തു കൊണ്ടുള്ള കഥ പറച്ചിൽ തന്നെയാണ് ഇവിടെയും.

'ജോ ആൻഡ് ജോ' യിലെ പരസ്പ്പരം കലഹിക്കുന്ന ആങ്ങള-പെങ്ങളെ പോലെ 'ബ്രോമാൻസി'ൽ വിപരീത സ്വഭാവങ്ങളുടെ പേരിൽ അടികൂടുന്ന സഹോദരന്മാരെ കാണാം.

ബിന്റോ- ഷിന്റോ സഹോദരന്മാർക്കിടയിലെ രസക്കേടുകളെ വച്ച് പറയാൻ ശ്രമിക്കുന്ന രസകരമായ ഒരു വൺ ലൈൻ സ്റ്റോറിക്കപ്പുറം അതിനൊത്ത ഒരു തിരക്കഥയൊന്നും ബ്രോമാൻസിനു വേണ്ടി ഒരുക്കിയിട്ടില്ല.

മാത്യു തോമസ് നല്ല നടൻ തന്നെയാണ് പക്ഷേ എന്തോ ബിന്റോയെ ഓവറാക്കി കുളമാക്കി എന്ന് പറയാനാണ് തോന്നുന്നത്. കലിപ്പ് മൂക്കുമ്പോൾ ഉള്ള മാത്യുവിന്റെ അലറി വിളി സീനുകളൊക്കെ സിനിമയുടെ ഫൺ മൂഡിനെ പോലും ഇല്ലാതാക്കുന്നുണ്ട്.

ഈ സിനിമയിലേക്ക് അർജ്ജുൻ അശോകനെ എന്തിന് കാസ്റ്റ് ചെയ്തു എന്ന് തോന്നിപ്പിക്കും വിധം പുള്ളിയെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാതെ അവസാനം വരെ നിഷ്ക്രിയനാക്കി നിർത്തിയ പോലെയായിരുന്നു. അവസാനമാണ് ഒരനക്കം ആ കഥാപാത്രത്തിന് കിട്ടുന്നത്.

കൊടൂര വില്ലനെ പോലെയൊരു ബിൽഡപ്പ് ഒക്കെ കൊടുത്ത വില്ലന്റെ കാരക്ടറൈസേഷനിലും ഈ ഒരു ആശയകുഴപ്പം ഉണ്ട്.

ഷാജോണും മഹിമയുമൊക്കെ കിട്ടിയ റോളിൽ പറ്റുന്ന പോലെയൊക്കെ ചെയ്തിട്ടുണ്ട്.

ഈ സിനിമയിൽ പക്ഷെ ഫുൾ മാർക്കും കൊണ്ട് പോകുന്നത് സംഗീത് പ്രതാപാണ്. സംഗീതിന്റെ ഹരിഹരസുതൻ വന്നു കയറിയതിനു ശേഷമുള്ള സീനുകളിലെ കോമഡികളൊക്കെയാണ്‌ വർക് ഔട്ട് ആയി തോന്നിയത്.

'ഈ അമൽ ഡേവിസ് ഒരു രസികൻ തന്നെ' എന്ന കമെന്റ് എല്ലാം കൊണ്ടും സംഗീത് പ്രതാപിന്റെ ഹരിഹര സുതനായിട്ടുള്ള പ്രകടനത്തോട് ചേർന്ന് നിൽക്കുന്നു. അയാളുടെ ഭാവ പ്രകടനങ്ങളും ഡയലോഗ് ഡെലിവറിയിലെ ടൈമിങ്ങുമൊക്കെ പക്കാ ആയിരുന്നു. 

ഒരർത്ഥത്തിൽ സംഗീത് പ്രതാപാണ് 'ബ്രോമാൻസിനെ' വീഴാതെ ചുമലിലേറ്റുന്നത് പോലും.

©bhadran praveen sekhar

Saturday, February 15, 2025

ഏത് കാലത്തും പ്രസക്തിയുള്ള വിഷയം..ഗംഭീര അവതരണം !!


പൊന്നും സ്ത്രീധനവുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട മുൻകാല മലയാള സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായൊരു കഥാപശ്ചാത്തലത്തിൽ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'പൊന്മാ'ന് തിളക്കം കൂടുന്നത്.

ജി.ർ ഇന്ദുഗോപന്റെ കഥകൾ മികച്ചു നിൽക്കുമ്പോഴും അത് സിനിമകളായി മാറുമ്പോൾ തിരക്കഥയുടെ പേരിൽ അതൃപ്തികൾ ഉണ്ടാകാറുണ്ടായിരുന്നു. 'വോൾഫ്', 'ഒരു തെക്കൻ തല്ലു കേസ്', 'കാപ്പ' പോലുള്ള സിനിമകളുടെ സ്ക്രിപ്റ്റിങ്ങിൽ പറ്റിയ പാളിച്ചകൾ ഇവിടെ കണ്ടു കിട്ടില്ല.

'പൊന്മാ'ന്റെ തിരക്കഥാ രചനയുടെ കാര്യത്തിൽ ഇന്ദു ഗോപൻ - ജസ്റ്റിൻ മാത്യു ടീം അഭിനന്ദനമർഹിക്കുന്നു.

ബേസിലിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളുടെ ലിസ്റ്റിൽ പൊന്മാനിലെ അജേഷ് എന്നും ആദ്യം ഉണ്ടായിരിക്കുക തന്നെ ചെയ്യും.

'ആവേശ'ത്തിലെ അമ്പാന്റെ ഒരു തരി ഷെയ്ഡ് പോലും കടന്ന് വരാത്ത വിധം മരിയാനോയെ ഗംഭീരമാക്കി സജിൻ ഗോപു.

ലിജോ മോൾ, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൽ, സന്ധ്യാ രാജേന്ദ്രൻ, ജയാ കുറുപ്പ് എല്ലാവരും നന്നായിട്ടുണ്ട്.

അജേഷും മരിയാനോയും തമ്മിലെ മുഖാമുഖ സീനുകളും സംഭാഷണങ്ങളുമൊക്കെ സിനിമക്ക് ഒരു ത്രില്ലിംഗ് മൂഡ് ഉണ്ടാക്കുന്നതിൽ വിജയിച്ചു.

സ്വർണ്ണത്തിന് വേണ്ടി ചെളിയിൽ കിടന്നുള്ള ഫൈറ്റ് സീനിലെ പല ഷോട്ടുകളും 'ഈ പുഴയും കടന്നി'ലെ ദിലീപ് - മേഘനാദൻ ഫൈറ്റിനെ ഓർമ്മിപ്പിച്ചുവെങ്കിലും സ്‌ക്രീൻ കാഴ്ചയിൽ അതൊക്കെ ഗംഭീരമായി തന്നെ തോന്നി.

'നാലഞ്ചു ചെറുപ്പക്കാരി'ലെ ആ ഒരാൾ സംവിധായകൻ ജ്യോതിഷ് ശങ്കർ തന്നെ ആയിരുന്നു എന്നത് സിനിമയുടെ മൊത്തത്തിലുള്ള റിസൽട്ടിൽ ഗുണം ചെയ്തു എന്ന് പറയാം.

പൊന്നിന്റെ കണക്ക് പറഞ്ഞു നടത്തുന്ന കല്യാണവും, കല്യാണ വീട്ടിലെ പണപ്പിരിവും, കല്യാണപ്പെണ്ണിനെ സ്വർണ്ണം ധരിപ്പിച്ച് പ്രദർശന വസ്തുവാക്കി ഇരുത്തുന്നതുമൊക്കെ സുഖകരമല്ലാത്ത യാഥാർഥ്യങ്ങളുടെ നേർ കാഴ്ചയാണ്.

കൊല്ലത്തിന്റെ പ്രാദേശികതയിൽ പറഞ്ഞവതരിപ്പിക്കുന്നു എന്നേയുള്ളൂ. പൊന്നിന്റെ പേരിൽ പെണ്ണ് ബാധ്യതയാകുന്ന ഏതൊരിടത്തും പൊന്മാന്റെ കഥയുണ്ട്.

പുരോഗമന ചിന്തകളും പാർട്ടി നിലപാടുമൊക്കെ പുറമേക്ക് പറയുമ്പോഴും സ്ത്രീധന സമ്പ്രദായത്തെ തള്ളിക്കളയാനാകാതെ അതിന്റെ ഭാഗമാകേണ്ടി വരുന്ന സഖാവ് ബ്രൂണോയും, അധ്വാനിച്ചു ജീവിക്കുന്ന ആണെന്ന മേനി പറയുമ്പോഴും സ്വർണ്ണം വേണ്ടെന്ന് പറയാൻ പറ്റാത്ത മരിയാനോയും, സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയായി മാറുമ്പോഴും കിട്ടിയ സ്വർണ്ണം നോക്കി ചിരിക്കുന്ന സ്റ്റെഫിയുമൊക്കെ ഉള്ളിടത്തോളം കാലം പി.പി അജേഷുമാർക്ക് പൊന്മാനായി വരാതിരിക്കാനാകില്ല.

ഒരു തരി പൊന്നില്ലാതെ പെണ്ണിന് ജീവിക്കാൻ പറ്റുമോ എന്ന ചോദ്യത്തെ സിനിമ അവശേഷിപ്പിക്കുന്നത് മനഃപൂർവ്വമാണ്. ആ ചോദ്യം കൊണ്ട് വേണം തിയേറ്റർ വിടാൻ.

©bhadran praveen sekhar

Thursday, January 30, 2025

കോമഡിയും സസ്പെൻസും നിറഞ്ഞ വ്യത്യസ്തമായൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ !!

ചോരക്കളിയും വലിയ ഒച്ചപ്പാടുകളും ഒന്നുമില്ലാതെ കുടുംബ സമേതം കാണാവുന്ന ഒരു കോമഡി / ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലക്ക് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' പോലൊരു സിനിമക്ക് പ്രസക്തിയുണ്ട്.

മമ്മുക്കയെ പോലൊരു നടന് അനായാസേന ചെയ്യാവുന്ന പ്രത്യേകിച്ച് വെല്ലുവിളികൾ ഒന്നുമില്ലാത്ത ഒരു കഥാപാത്രമാണ് ഡൊമിനിക്. ഒരു സൂപ്പർ താരത്തിന്റെ യാതൊരു വിധ ബാധ്യതകളും പേറാതെ ഡൊമിനിക്കിനെ അദ്ദേഹം അവതരിപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നി.


കളഞ്ഞു കിട്ടിയ ലേഡീസ് പേഴ്‌സിന്റെ ഉടമയെ തേടിയുള്ള അന്വേഷണം സരസമായാണ് തുടങ്ങുന്നതെങ്കിലും ആ കേസിന്റെ തുടരന്വേഷണങ്ങളിൽ താനേ സിനിമക്ക് ഗൗരവ സ്വഭാവം വന്നു ചേരുന്നത് കാണാം.

ഡൊമിനികിന്റെ അസിസ്റ്റന്റായി കൂടെ കൂടുന്ന വിഘ്‌നേഷ് / വിക്കിയായി ഗോകുൽ സുരേഷ് നൈസായി സ്‌കോർ ചെയ്തിട്ടുണ്ട്.

മമ്മുക്ക - ഗോകുൽ സുരേഷ് കോംബോ സീനുകളൊക്കെയും രസകരമായി എന്ന് പറയാം.

'ഇന്ദ്രപ്രസ്ഥ'ത്തിലെ നാസക്ക് വേണ്ടി ഡെവലപ്പ് ചെയ്ത സോഫ്റ്റ് വെയറിനെ കുറിച്ച് പറഞ്ഞു കൊണ്ട് മമ്മുക്ക സെൽഫ് ട്രോൾ അടിക്കുന്നതും 'ടൈഗറി'ലെ വാപ്പച്ചീസ് ലെഗസി കൊണ്ട് ഗോകുൽ സുരേഷ് തന്റെ അച്ഛനെ ട്രോളുന്നതുമൊക്കെ 'ഡൊമിനികി'ന്റെ കോമഡി ട്രാക്കിൽ വർക് ഔട്ട് ആയി.

ഗൗതം വാസുദേവ് മേനോനെ സംബന്ധിച്ച് ഇത് അദ്ദേഹത്തിന്റെ വേറിട്ടൊരു സംവിധാന സംരംഭമായി തന്നെ വിലയിരുത്താം. തന്റെ മുൻകാല സിനിമകളോടൊന്നും സാമ്യത അനുഭവപ്പെടുത്താത്ത സംവിധാന ശൈലി കൊണ്ട് ഡൊമിനിക്കിനെ വ്യത്യസ്തമാക്കൻ ഗൗതം വാസുദേവ് മേനോന് സാധിച്ചു.

ടിപ്പിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളുടെ അവതരണ ശൈലിയോ, ചടുലതയോ, ബാക് ഗ്രൗണ്ട് സ്‌കോറോ, ആക്ഷൻസോ ഒന്നുമില്ലാതെ തന്നെ ഡൊമിനിക്കിനെ കൊണ്ട് കേസ് സോൾവ് ചെയ്യിപ്പിക്കുന്ന രീതിയൊക്കെ വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തി.

അവസാനത്തെ ഇരുപത് മിനുട്ടുകളിൽ സിനിമയുടെ അത് വരെയുണ്ടായിരുന്ന കോമിക് മൂഡൊക്കെ മാറി മറയുന്നത് ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്. സസ്പെൻസ് വെളിപ്പെടുത്തുന്ന രംഗത്തെ ചിട്ടപ്പെടുത്തിയിടത്തുണ്ട് പഴയ ഗൗതം മേനോന്റെ കൈയ്യൊപ്പ് .

സമാനമായ ട്വിസ്റ്റുകൾ മറ്റു ചില സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമയുടെ ക്ലൈമാക്സിൽ അതൊന്നും ഒരു അപാകതയായി അനുഭവപ്പെട്ടില്ല എന്ന് വേണം പറയാൻ.

അതി ഗംഭീര സിനിമയെന്നുള്ള അവകാശവാദങ്ങളൊന്നുമില്ലെങ്കിൽ കൂടി ഈ വർഷത്തെ ഇഷ്ട സിനിമകളിൽ ഡൊമിനിക്കും ലേഡീസ് പഴ്‌സും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

©bhadran praveen sekhar

Thursday, January 23, 2025

പുതുമയുള്ള കഥ..മികവുറ്റ അവതരണം..വ്യത്യസ്തമായൊരു സിനിമാനുഭവം !!


ചരിത്രം പറയുന്ന സിനിമകൾ പലതും നമ്മൾ കണ്ടിട്ടുണ്ടാകാം. പക്ഷെ ഇവിടെ ഇതര ചരിത്രത്തിന്റെ പുതുമകൾ നിറഞ്ഞ കഥാവഴികളും അവതരണ ശൈലിയുമൊക്കെ കൊണ്ട് ഈ സിനിമ തന്നെ ഒരു ചരിത്രമായി മാറുകയാണ്.

ഒരു സിനിമയിലെ വൈകാരിക രംഗങ്ങൾ കാണുമ്പോൾ അല്ലെങ്കിൽ കഥാപാത്രത്തിന്റെ മനസികാവസ്ഥകൾ ആഴത്തിൽ കണക്ട് ആകുമ്പോഴൊക്കെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്. പക്ഷെ സിനിമ കണ്ടു തീർന്ന ശേഷം അതിന്റെ പരിപൂർണ്ണതയിൽ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നത് ഇതാദ്യമായാണ്.

'രേഖാചിത്രം' വ്യക്തിപരമായി എന്റെ മനസ്സിനെ അത്രെയേറെ തൃപ്തിപ്പെടുത്തിയത് 'കാതോട് കാതോര'ത്തെ സസൂക്ഷ്മം നിരീക്ഷിച്ച്, ആ സിനിമയുടെ ഷൂട്ടിങ് കാലഘട്ടവും, അന്നത്തെ സിനിമാ വിശേഷങ്ങളുമൊക്കെ വളരെ ഭംഗിയായി ഈ സിനിമയിലേക്ക് ബന്ധപ്പെടുത്തി അവതരിപ്പിച്ചതിലെ കൃത്യതയും പൂർണ്ണതയും കൊണ്ടാണ്.


സൂപ്പർ സ്റ്റാറുകളുടെയും അവരുടെ ഹിറ്റ് സിനിമകളുടെയുമൊക്കെ റഫറൻസ് ഉപയോഗപ്പെടുത്തിയ മുൻകാല സിനിമകളിൽ നിന്ന് 'രേഖാചിത്രം' വേറിട്ട് നിൽക്കുന്നതും അത് കൊണ്ടൊക്കെ തന്നെയാണ്.

വെറുമൊരു സിനിമാ റഫറൻസ് എന്നതിനപ്പുറത്തേക്ക് 'കാതോട് കാതോര'വും, ഭരതനും, ജോൺ പോളും, മമ്മൂട്ടിയുമൊക്കെ 'രേഖാചിത്ര'ത്തിന്റെ കഥയിലേക്ക് അത്ര മാത്രം ഇഴ ചേർന്ന് കിടക്കുന്നുണ്ട്.

ഹേമാ കമ്മിറ്റി റിപ്പോർട്ടൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കാലത്ത്, നീളത്തിൽ നിവർത്തിയിട്ട സാരികളുടെ മറവിലേക്ക് കൂട്ടം ചേർന്ന് വസ്ത്രം മാറാൻ പോകുന്ന എൺപതുകളിലെ വനിതാ ജൂനിയർ ആർട്ടിസ്റ്റ്മാരെ കാണിക്കുന്ന സീനൊക്കെ വല്ലാത്തൊരു ഓർമ്മപ്പെടുത്തലാണ്.

AI യുടെ സാങ്കേതികതയെ ഗംഭീരമായി വിളക്കിച്ചേർത്ത മലയാള സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധയേമാകുന്നു 'രേഖാചിത്രം'.

'എബ്രഹാം ഓസ്‌ലറി'ൽ മമ്മുക്കയുടെ അതിഥി വേഷത്തെ മിഥുൻ മാനുവൽ ആഘോഷിക്കുകയാണ് ചെയ്തതെങ്കിൽ ഇവിടെ മമ്മൂക്കയുടെ സ്റ്റാർഡം അപ്പിയറൻസുകളേക്കാൾ സിനിമക്ക് എന്താണോ ആവശ്യം അതനുസരിച്ചു മാത്രം ഉപയോഗപ്പെടുത്തുകയാണ് ജോഫിൻ ടി ചാക്കോ ചെയ്തിരിക്കുന്നത്. സംവിധാനത്തിലെ ഈ കൈയ്യൊതുക്കം 'രേഖാചിത്ര'ത്തിന്റെ മികവ് കൂട്ടുന്നു.

മനോജ് കെ ജയൻ - കുറച്ചു കാലങ്ങൾക്ക് ശേഷം വേറിട്ടൊരു ഗെറ്റപ്പിൽ നല്ലൊരു വേഷം ചെയ്തു കണ്ടു.ഇന്ദ്രൻസ്, ടി.ജി രവി ..ചെറിയ വേഷങ്ങളെങ്കിലും കസറി.

കൊലുസിട്ട കന്യാസ്ത്രീ വേഷത്തിലും, സിനിമാ പ്രേമം മൂത്ത പൊട്ടിപ്പെണ്ണായും അനശ്വര രാജൻ രേഖാ പത്രോസിനെ മികച്ചതാക്കി.

തലവൻ - ലെവൽ ക്രോസ്സ് - അഡിയോസ് അമിഗോ - കിഷ്കിന്ധാകാണ്ഡം - രേഖാചിത്രം. ആസിഫ് അലിയുടെ സമീപകാല ഫിലിമോഗ്രാഫിക്ക് എന്തൊരു ഭംഗിയാണ് .. എല്ലാം വ്യത്യസ്ത കഥാപാത്രങ്ങൾ ..മികച്ച കഥാപാത്ര പ്രകടനങ്ങൾ.

വില്ലനാര്, കൊലയാളിയാര് എന്നതിലേക്കുള്ള ത്രില്ലടിപ്പിക്കുന്ന ഒരു ടിപ്പിക്കൽ പോലീസ് കുറ്റാന്വേഷണത്തിന്റെ റൂട്ടിലുള്ള കഥ പറച്ചിലല്ല ഇവിടെ. പേരും ഊരും അറിയാത്ത ഒരു അസ്ഥികൂടത്തിന്റെ ഐഡന്റിറ്റി തേടിയുള്ള വൈകാരികമായ ഒരു അന്വേഷണ യാത്രയാണ് ഈ സിനിമ. ഒരു നിയോഗം കണക്കെ ആ അന്വേഷണത്തിൽ പലരും പങ്കു ചേർക്കപ്പെടുന്നത് പോലെ 'കാതോട് കാതോര'വും ചർച്ച ചെയ്യപ്പെടുന്നു.

'രേഖാചിത്ര'ത്തിനൊപ്പം ആൾട്ടർനേറ്റ് ഹിസ്റ്ററി / ഇതര ചരിത്രം എന്നൊരു പുത്തൻ ഴോനർ കൂടി കടന്നു വരുകയാണ്. രാമു സുനിൽ - ജോൺ മന്ത്രിക്കൽ.. ക്രിയാത്മകമായ ഈ പുത്തൻ എഴുത്തിന് നന്ദി.

നന്ദി ജോഫിൻ ടി ചാക്കോ..പുതുമ നിറഞ്ഞ ഇങ്ങനൊരു മനോഹര സിനിമ സമ്മാനിച്ചതിന്.

©bhadran praveen sekhar

Wednesday, January 15, 2025

പിടി തരാത്ത 'ഐഡന്റിറ്റി' !!


പേര് സൂചിപ്പിക്കുന്നത് പോലെ ഐഡന്റിറ്റി തന്നെയാണ് സിനിമയുടെ മുഖ്യ പ്രമേയം. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളുടെയെല്ലാം യഥാർത്ഥ ഐഡന്റിറ്റി എന്താണെന്നോ ഏതാണെന്നോ പ്രേക്ഷകന് പിടി കിട്ടില്ല. അത് സിനിമയുടെ കഥാവഴികളിൽ മാറി മറയുകയാണ്.ദുരൂഹതയുണർത്തുന്ന തുടക്കത്തിന് ശേഷം സിനിമ തീർത്തും ഒരു ക്ലിഷേ പ്ലോട്ടിൽ നിന്ന് കൊണ്ടാണ് കഥ പറയുന്നത്.

കർണ്ണാടക പോലീസിന്റെ സീക്രട്ട് മിഷനും, കൊലയാളിയെ തേടിയുള്ള രേഖാ ചിത്രം വരപ്പിക്കലുമൊക്കെയായി ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ മൂഡ് കൊണ്ട് വരുമ്പോഴേക്കും കൊലപാതകി ആരാണെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കുന്നു.

പക്ഷേ കൊലയാളി പിടിക്കപ്പെട്ടു എന്ന് നമ്മൾ കരുതന്നിടത്ത് നിന്നങ്ങോട്ട്, പ്രത്യേകിച്ച് ഇടവേള തൊട്ട് ട്വിസ്റ്റിന്റെ പൊടി പൂരമാണ്. രണ്ടാം പകുതിയിൽ സിനിമ അങ്ങിനെ വീണ്ടും ട്രാക്ക് മാറി ഒരു ആക്ഷൻ ത്രില്ലറായി പരിണമിക്കുമ്പോൾ ആണ് 'ഐഡന്റിറ്റി' ഒന്ന് കത്തിക്കയറുന്നത് എന്ന് പറയാം.

അവസാനത്തെ അര മുക്കാൽ മണിക്കൂർ സീനുകളാണ് ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ടത്. ഫ്ളൈറ്റിനുള്ളിലെ ആക്ഷൻ സീനുകൾ എടുത്തു പറയാം. മലയാള സിനിമയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു ആക്ഷൻ പശ്ചാത്തലം ഒരുക്കിയതിൽ അനസ് ഖാൻ - അഖിൽ പോൾ ടീമിന് അഭിമാനിക്കാം.

ലോജിക്ക് നോക്കാതെ കണ്ട് ആസ്വദിക്കാവുന്ന സിനിമകൾ ധാരാളമുണ്ടെങ്കിലും 'ഐഡന്റിറ്റി' യുടെ കാര്യത്തിൽ ലോജിക്ക് നോക്കേണ്ടി വരുന്നത് സിനിമയുടെ കഥ അങ്ങിനെ ഒന്നായത് കൊണ്ടാണ് .

സ്കെച്ച് ആർട്ടിസ്റ്റും രേഖാചിത്രവുമൊക്കെ ഒരു കേസന്വേഷണത്തിൽ നിർണ്ണായകമാകുന്നതും, ഒരാളെ നമ്മൾ മനസ്സിലാക്കി വെക്കുന്നതിന് പിന്നിലെ തലച്ചോറിന്റെ പ്രവർത്തനവും, മനുഷ്യ മനഃശാസ്ത്രവും, ഫേസ് ബ്ലൈൻഡ്നെസ്സും, ഫോട്ടോഗ്രാഫിക് മെമ്മറിയും, സ്‌കൈ മാർഷലും, സുപ്രീം കോടതിയുടെ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്‌കീമും അടക്കമുള്ള ഒട്ടനവധി വിഷയങ്ങളെ പറ്റിയുള്ള നീണ്ട വിശദീകരണങ്ങൾ സിനിമയിൽ അധിക പറ്റായി പലർക്കും തോന്നാം.

പക്ഷേ ഷമ്മി തിലകന്റെ ശബ്ദത്തിൽ അത്തരം വിശദീകരണങ്ങൾ കേൾക്കുമ്പോൾ ഒരു മികച്ച അധ്യാപകന്റെ ക്ലാസ്സിലിരിക്കുന്ന സുഖമുണ്ടായിരുന്നു . 

കിട്ടിയ കഥാപാത്രങ്ങളെ ടോവിനോ ആയാലും വിനയ് ആയാലും നന്നായി ചെയ്തിട്ടുണ്ട്. അവർ രണ്ടു പേരുടെയും കോംബോ സീനുകളെല്ലാം മികച്ചു നിന്നു.

വ്യത്യസ്ത മാനറിസങ്ങൾ കൊണ്ടും ഗെറ്റപ്പു കൊണ്ടുമൊക്കെ തനിക്ക് കിട്ടിയ കഥാപാത്രത്തെ ടോവിനോ ഗംഭീരമാക്കി. ആക്ഷൻ സീനുകളിലെ പ്രകടനങ്ങളും എടുത്തു പറയാം. 

'ഐഡന്റിറ്റി' യിലെ കഥാപാത്രം കൊണ്ട് 'ക്രിസ്റ്റഫറി'ൽ പറ്റിയ പറ്റിന് പകരം വീട്ടാൻ വിനയ്‌ക്ക് സാധിച്ചു. തൃഷയൊക്കെ വെറുതെ ഈ സിനിമയുടെ ഭാഗമായി എന്നതിനപ്പുറം കാര്യമായൊന്നും പറയാനില്ല.

ജേക്സ് ബിജോയുടെ സംഗീതവും 'അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണവുമൊക്കെ ഐഡന്റിറ്റി'യെ ചടുലമാക്കുന്നുണ്ട്.

യാനിക്ക് ബെൻ - ഫീനിക്സ് പ്രഭു ടീമിന്റെ ആക്ഷൻ കൊറിയോഗ്രാഫി ഈ സിനിമയുടെ ഹൈലൈറ്റ് ആണ്.

അഖിൽ പോൾ - അനസ് ഖാൻ തിരഞ്ഞെടുത്ത പ്രമേയം കൊള്ളാമായിരുന്നെങ്കിലും ഒരേ സമയം ഒരുപാട് വിഷയങ്ങളെ കോർത്തിണക്കി കൊണ്ട് കഥ പറയാൻ ശ്രമിച്ചതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട് .

രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയെ ഒന്ന് കൂടി വെട്ടി ഒതുക്കി സീനുകളൊക്കെ റീ ഓർഡർ ചെയ്‌താൽ ഒരു പക്ഷേ ഒന്നൂടെ നില മെച്ചപ്പെടുത്താൻ പറ്റില്ലേ എന്നും ചിന്തിച്ചു പോയി.

©bhadran praveen sekhar

Friday, January 3, 2025

ആക്ഷൻ ഹീറോ മാർക്കോ !!


'മിഖായേലി'ൽ കണ്ട വില്ലൻ മാർക്കോയെ ഹനീഫ് അദേനി എങ്ങിനെ ഹീറോയാക്കി മാറ്റി അവതരിപ്പിക്കുന്നു എന്ന ആകാംക്ഷയിലാണ് 'മാർക്കോ' കണ്ടു തുടങ്ങിയത്. പക്ഷേ മിഖായേലിന്റെ പഴയ കഥയിലേക്ക് ഒരു കണക്ഷനും കൊടുക്കാതെ മാർക്കോയെ ഒരു ഡെവിൾ ഹീറോ ബ്രാൻഡായി നേരിട്ട് പ്രതിഷ്ഠിക്കുകയാണ് ഹനീഫ് അദേനി ചെയ്തിരിക്കുന്നത്.

മാർക്കറ്റിങ്ങ് സമയത്ത് പറഞ്ഞതത്രയും ശരി വക്കുന്ന നിലയിലുള്ള വയലൻസാണ് ഈ സിനിമയുടെ മെയിൻ. എന്ന് കരുതി അന്യഭാഷകളിലെ സ്ലാഷർ ഴോനറിൽ പെടുന്ന സിനിമകൾ കണ്ടു ശീലിച്ചവരെ സംബന്ധിച്ച് മാർക്കോയിലുള്ളത് ഒരു വല്യ വയലൻസ് ആണെന്ന് പറയാനും പറ്റില്ല.

കഥാപരമായ പുതുമയൊന്നും പ്രതീക്ഷിക്കാതെ 'മാർക്കോ'ക്ക് വേണ്ടി സെറ്റ് ചെയ്ത് വച്ച പ്ലോട്ടിനെ മാത്രം ഉൾക്കൊണ്ടാണ് സിനിമ കണ്ടത്.

സ്വന്തം കുടുംബത്തിൽ കേറി കളിച്ചവർക്കിട്ട് തിരിച്ചു പണിയുന്ന നായകൻറെ കഥക്ക് സ്വീകാര്യതയുള്ളത് കൊണ്ട് തന്നെ ആസ്വാദനത്തിന് കുറവുണ്ടായില്ല. എന്നാൽ സമാനമായ വൺ ലൈൻ സ്റ്റോറിയുള്ള 'RDX' , 'പണി' പോലുള്ള പടങ്ങളുടെ ഗ്രാഫല്ല മാർക്കോയുടേത് എന്നത് വേറെ കാര്യം.

രവി ബസ്രൂറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും, ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും, ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും 'മാർക്കോ'യെ ആദ്യാവസാനം ചടുലമാക്കി നിലനിർത്തുന്നു.

സ്‌ക്രീൻ പ്രസൻസും ആക്ഷനും സ്വാഗുമൊക്കെ കൊണ്ട് ഉണ്ണി മുകുന്ദൻ എല്ലാ തലത്തിലും 'മാർക്കോ' ആയി അഴിഞ്ഞാടി എന്ന് പറയാം.

അത്രയേറെ ബിൽഡ് അപ്പ് കൊടുത്തുണ്ടാക്കിയ ഹീറോയെ ഒരു ഘട്ടത്തിൽ വെറും നോക്കു കുത്തിയാക്കി ചോരയിൽ കുളിപ്പിച്ച് ഇഞ്ചപ്പരുവമാക്കി നിർത്തുമ്പോൾ അത് വരെയുണ്ടായിരുന്ന ആക്ഷന്റെ ത്രില്ല് നഷ്ടപ്പെടുന്നുണ്ട്.

എല്ലാവരെയും സംരക്ഷിക്കാൻ ശപഥം എടുത്തിട്ടും അയാൾ നിസ്സഹായനായി നിന്ന് പോകുന്നിടത്ത് മാർക്കോയെന്ന ഹീറോയുടെ ബ്രാൻഡ് ഇടിയുന്നത് പോലെ തോന്നി.

വില്ലൻ റോളിൽ ജഗദീഷ് സ്‌കോർ ചെയ്യും എന്ന കണക്ക് കൂട്ടലുകളും തെറ്റിപ്പോയി. ടോണി ഐസക്കായുള്ള ജഗദിഷിൻറെ പ്രകടനത്തിൽ ഇടക്കെല്ലാം അപ്പുക്കുട്ടന്റെ നിഴലാട്ടം കാണേണ്ടി വന്നു.

അതേ സമയം അപ്പുക്കുട്ടന്റെ കൂട്ടുകാരനായിരുന്ന ഗോവിന്ദൻ കുട്ടിയെയോ മറ്റേതെങ്കിലും മുൻകാല കഥാപാത്രങ്ങളേയോ അനുസ്മരിപ്പിക്കാത്ത വിധം ജോർജ്ജ് പീറ്ററായി സിദ്ധീഖ് അവസാനം വരെ സ്‌കോർ ചെയ്തു.

ജഗദീഷിന്റെ കൊടൂര വില്ലനെ കാണാൻ ആഗ്രഹിച്ചിടത്ത് പക്ഷേ വില്ലൻ കഥാപാത്രങ്ങളിൽ വന്നു ഞെട്ടിച്ചത് അഭിമന്യു ഷമ്മി തിലകനും കബീർ ദുഹാനുമൊക്കെയാണ്. മാർക്കോയെ പോലെ തന്നെ റസ്സലും, സൈറസും വയലൻസ് കൊണ്ട് സ്‌ക്രീനിൽ ആറാടി തിമിർക്കുന്നു.

സ്ത്രീ കഥാപാത്രങ്ങൾക്കൊക്കെ ഈ സിനിമയിൽ എന്താണ് റോൾ എന്നൊന്നും ചോദിക്കരുത്. ചുമ്മാ വില്ലന്മാരുടെയും മാർക്കോയുടെയും ഇടയിൽ പെട്ട് ക്രൂരതയുടെ ഇരകളാകാൻ വേണ്ടി നിയോഗിക്കപ്പെട്ട, ഒന്നിനും പ്രാപ്തിയില്ലാത്തവർ.

കഥയിൽ വയലൻസിന് പ്രാധാന്യം കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ കഥയേക്കാൾ പ്രാധാന്യം വയലൻസിനാകുമ്പോൾ ഉണ്ടാകുന്ന കല്ല് കടികളുണ്ട് ഈ സിനിമയിൽ. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിൽ.

'Animal', 'Kill' പോലുള്ള സിനിമകളിൽ വയലൻസിനെ ഗംഭീരമായി പ്ലേസ് ചെയ്തതൊക്കെ വച്ച് നോക്കുമ്പോൾ 'മാർക്കോ' യിൽ അങ്ങിനെയുള്ള സംഗതികളിൽ പോരായ്മകളുണ്ട്.

പോരായ്മകളില്ലാത്ത അതി ഗംഭീര സിനിമ എന്നൊന്നും പറയാനില്ലെങ്കിലും സ്റ്റൈലിഷ് മേക്കിങ്ങും ആക്ഷൻസുമൊക്കെ കൊണ്ട്
തിയേറ്റർ സ്‌ക്രീനിൽ 'മാർക്കോ'ക്ക് ആസ്വാദനമുണ്ട്.

©bhadran praveen sekhar