ഉണങ്ങാത്ത മുറിവിൽ ഉപ്പ് തേച്ചവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അനുരാജ് മനോഹർ തന്റെ സിനിമ തുടങ്ങുന്നത്. അതോടൊപ്പം കൂട്ടി വായിക്കാൻ കുന്ദേരയുടെ പ്രശസ്തമായ വാചകവും - The struggle of man against power is the struggle of memory against forgetting.
വർഗ്ഗീസ് എന്ന പേരും, തിരുനെല്ലിക്കാടിന്റെ പരാമർശവുമൊക്കെയായി 'നരിവേട്ട'യുടെ ടൈറ്റിൽ തെളിയും മുന്നേ തന്നെ സിനിമയുടെ കോർ എന്താണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് സംവിധായകൻ.
ഈ പോരാട്ടം തുടരണം ..തുടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞവസാനിപ്പിച്ച കമൽ കെ.എമ്മിന്റെ 'പട' യുടെ തുടർച്ചയായിട്ടാണ് 'നരിവേട്ട' കണ്ടത്.
1996 ൽ പാലക്കാട് കളക്ടറെ ബന്ദിയാക്കി കൊണ്ട് ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി 'അയ്യങ്കാളിപ്പട'നടത്തിയ പോരാട്ടത്തിന്റെ ഒരു നേർ സാക്ഷ്യമെന്നോണം ഒരുക്കിയ 'പട'ക്ക് ശേഷം ആദിവാസികൾക്ക് വേണ്ടി നിലകൊണ്ട മറ്റൊരു ഗംഭീര സിനിമ എന്ന് തന്നെ വിശേഷിപ്പിക്കാം 'നരിവേട്ട'യെ.
കാട് ആദിവാസികളുടേതാണ് എന്ന് പറയുമ്പോഴും ഒരു തുണ്ട് ഭൂമിക്ക് പോലും അവകാശവുമില്ലാത്ത ജനതയായി എക്കാലത്തും അവർ അടിച്ചമർത്തപ്പെട്ടിട്ടേ ഉള്ളൂ.
1975 ൽ പേരിനെങ്കിലും നിലവിൽ വന്ന ആദിവാസി ഭൂ നിയമം 1996 ൽ ഒറ്റക്കെട്ടായി കേരള നിയമ സഭയിൽ അട്ടിമറിക്കപ്പെട്ടപ്പോൾ കേരള രൂപീകരണത്തിന് ശേഷമുണ്ടായ ഏറ്റവും പിന്തിരിപ്പൻ ബിൽ എന്ന് പറഞ്ഞു കൊണ്ട് വിമതസ്വരം ഉയർത്താൻ ഒരേ ഒരു ഗൗരിയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ.. നിങ്ങളവരുടെ കറുത്ത കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ..നിങ്ങൾ ഞങ്ങളുടെ കുഴിമാടം കുളംതോണ്ടുന്നോ ? നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് .. എന്ന് എഴുതിയ സാക്ഷാൽ കടമ്മനിട്ട പോലും അന്ന് ഭരണകൂടത്തിന്റെ ഭാഗത്തായിരുന്നു.
2003 ലെ മുത്തങ്ങ സമരത്തിലേക്ക് വന്നാൽ സമാനതകളില്ലാത്ത അടിച്ചമർത്തലിനാണ് ആന്റണി സർക്കാർ ഉത്തരവിട്ടത്. അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന കെ സുധാകരൻ നടത്തിയ പ്രസ്താവനകളത്രയും ഭരണകൂട ഭീകരതയെ ന്യായീകരിക്കുന്നതായിരുന്നു.
നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ അയ്യങ്കാളിപ്പടയെയും അതിന്റെ ഭാഗമായവരേയുമൊക്കെ ഭരണകൂടം വേട്ടയാടിയതിന്റെ വിശദാംശങ്ങളിലേക്ക് പോകാതെയാണ് 'പട' അവസാനിക്കുന്നതെങ്കിൽ ഫിക്ഷന്റെ സ്വാതന്ത്ര്യത്തിൽ കേരള പോലീസ് മുത്തങ്ങയിൽ നടത്തിയ നരനായാട്ടിന്റെ ഭീകരത എന്താണെന്ന് കാണിച്ചു തന്നു കൊണ്ടാണ് 'നരിവേട്ട' അവസാനിക്കുന്നത്. പ്രേക്ഷകരുടെ മനസ്സിൽ എന്നും ഒരു നീറ്റലായി ഉണ്ടാകും ആ ക്ലൈമാക്സ് സീനുകൾ.
എക്കാലത്തും അടിച്ചമർത്തപ്പെട്ടിട്ടുള്ള ഒരു ജനതക്ക് വേണ്ടി ..അവരുടെ പോരാട്ടങ്ങളെയും സഹനങ്ങളെയും പൊള്ളുന്ന ദൃശ്യാവിഷ്ക്കാരത്തിലൂടെ അടയാളപ്പെടുത്താൻ സാധിച്ച സിനിമ എന്ന നിലക്ക് 'നരിവേട്ട' യും ചരിത്രത്തിന്റെ ഭാഗമാകുന്നു.
തമിഴ് സിനിമാ ലോകത്ത് വെട്രിമാരനും, പാ രഞ്ജിത്തും, മാരി സെൽവരാജുമൊക്കെ നടത്തി വരുന്ന സാമൂഹിക ബോധമുള്ള കലാപ്രവർത്തനം മലയാള സിനിമകളിലും വേണ്ടുവോളം ഉണ്ടാകേണ്ടതുണ്ട്.
രാഷ്ട്രീയ പ്രസക്തമായ ഓർമ്മപ്പെടുത്തലുകളിലൂടെ ..ഇത്തരം സിനിമാ പോരാട്ടങ്ങൾ ഇനിയും തുടരട്ടെ !!
അനുരാജ് മനോഹർ - എബിൻ ജോസഫ് ഒരായിരം നന്ദി.. ഒരിക്കലും മറവിയിലാണ്ടു പോകാത്ത വിധം മുത്തങ്ങ സംഭവത്തെ ഇങ്ങനൊരു സിനിമയിലൂടെ അടയാളപ്പെടുത്തിയതിന്.
©bhadran praveen sekhar