Saturday, October 26, 2019

ആരെയും വേദനിപ്പിക്കുന്നതാകരുത് വികൃതികൾ !!

വികൃതികൾ സംഭവിച്ചു പോകുന്നതായിരിക്കാം. പക്ഷേ അത് മറ്റൊരാളുടെ മനസ്സിനെയും തകർത്തു കൊണ്ട് അയാളുടെ ജീവിതത്തെ പോലും തകിടം മറക്കുന്ന രീതിയിൽ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം, ശ്രദ്ധിച്ചേ മതിയാകൂ. ഈ ഓർമ്മപ്പെടുത്തലും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തലുമാണ് 'വികൃതി' എന്ന കൊച്ചു സിനിമയെ ശ്രദ്ധേയമാക്കുന്നത്. 

കൊച്ചി മെട്രോയിൽ പാമ്പ് എന്ന അടിക്കുറിപ്പോടെ വർഷങ്ങൾക്ക് മുന്നേ എൽദോ എന്ന വ്യക്തിയുടെ ജീവിതം കൊണ്ട് ട്രോളടിച്ചു കളിച്ചവരെയും സമാന മനസ്സുള്ളവരെയുമൊക്കെ പ്രതിക്കൂട്ടിൽ നിർത്തി ചോദ്യം ചെയ്യുന്ന സിനിമയല്ല വികൃതി. മറിച്ച് അവരെ പോലുള്ളവരോട് വളരെ സരസമായി തന്നെ ചിലത് പറയുകയും തലകുനിപ്പിക്കുകയും ചെയ്യുന്ന സിനിമയാണിത്. 

എൽദോയായി സുരാജ് പ്രകടനം കൊണ്ട് വീണ്ടും അതിശയിപ്പിക്കുകയാണ്. ഫൈനൽസിലെ വർഗ്ഗീസ് മാഷും വികൃതിയിലെ എൽദോയും ഈ വർഷം സുരാജിന് കിട്ടിയ മികച്ച കഥാപാത്രങ്ങളായി തന്നെ വിലയിരുത്തപ്പെടും എന്ന് ഉറപ്പ്.  

സുരാജ്-സുരഭി എന്നീ രണ്ടു ദേശീയ അവാർഡ് ജേതാക്കളെ ജോഡിയായി കാണാൻ കിട്ടിയതിലും സന്തോഷമുണ്ട്. സൗബിന്റെ സമീറും, വിൻസിയുടെ സീനത്തുമൊക്കെ തന്മയത്തമുള്ള പ്രകടനം കൊണ്ട് വേറിട്ട് നിന്നു. 

ആദ്യ സിനിമയെ കുറ്റം പറയിപ്പിക്കാത്ത വിധം മനോഹരമാക്കിയഎംസി ജോസഫെന്ന സംവിധായകൻ മലയാള സിനിമക്ക് 'വികൃതി'യിലൂടെ കിട്ടിയ മറ്റൊരു പ്രതിഭയാണ്.

സോഷ്യൽ മീഡിയയുടെ അതിപ്രസരണമുള്ള ഈ കാലത്ത് നേരെന്ത് നെറിയെന്ത് എന്നറിയാതെ പടച്ചു വിടുന്ന പോസ്റ്റുകൾ എത്ര പേരുടെ ജീവിതങ്ങളെ ബാധിച്ചിരിക്കാം എന്ന് ചിന്തിച്ചു പോകുന്നുണ്ട്. വാ വിട്ട വാക്കും സെന്റ് ചെയ്ത പോസ്റ്റും തിരിച്ചെടുക്കാനാകില്ല എന്ന സമീറിന്റെ തിരിച്ചറിവോടെയുള്ള കമെന്റ് ചിരിക്കാനുള്ളതല്ല ചിന്തിക്കാനുള്ളത് തന്നെയാണ്. 

ആകെ മൊത്തം ടോട്ടൽ =  കാണേണ്ടതും പിന്തുണക്കേണ്ടതുമായ   ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക് = 7.5/10 

-pravin- 
 

Sunday, October 20, 2019

ഒരു പോത്തും കുറേ മനുഷ്യ മൃഗങ്ങളും !!

കാലം എത്ര കഴിഞ്ഞാലും, എത്രയൊക്കെ പുരോഗമനം പറഞ്ഞാലും മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗം തന്നെയാണ്. ഒരു പക്ഷേ ഈ ലോകത്തിലെ  most dangerous wild animal എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു ഇനം. ലിജോ ജോസ് പല്ലിശ്ശേരി ജെല്ലിക്കെട്ടിനു വേണ്ടി കേറി പിടിച്ചതും അതിനെ തന്നെയാണ്.

സിനിമയുടെ തുടക്കത്തിലേ കാണിക്കുന്ന ഗ്രാമത്തിലെ ഇറച്ചിക്കടയും അവിടെ ഇറച്ചി വാങ്ങാൻ വരുന്നവരുടെ ഇറച്ചി പ്രേമവുമൊക്കെ ഈ സിനിമയുടെ തീമിനോട് ചേർന്ന് വായിക്കാവുന്ന സംഗതികളാണ്. വിശപ്പിനും രുചിക്കും അപ്പുറം ഇറച്ചിയോടുള്ള മനുഷ്യന്റെ വെറിക്ക് യുഗങ്ങൾ പഴക്കമുള്ള പിന്നാമ്പുറ കഥകൾ വേറെയുണ്ട് .

മൃഗങ്ങളെ വേട്ടയാടി പിടിക്കുമ്പോൾ മനുഷ്യൻ അത്തരത്തിൽ ആനന്ദം അനുഭവിക്കുന്ന ഒരു മാനസിക നിലയിലേക്ക് എത്തുമായിരുന്നു. അധിനിവേശം നടത്താനും അധികാരം ഉറപ്പിക്കാനും വമ്പു കാണിക്കാനുമൊക്കെ  ഈ വേട്ടയാടൽ സ്വഭാവം പിന്നീട് ഒരു കാരണമായി മാറി. 

സമാധാനം പ്രസംഗിക്കുന്ന മനുഷ്യൻ തൊട്ട് പള്ളീലച്ചൻ പോലും ആ പോത്തിനെ ആട്ടി പിടിക്കാൻ ആക്രോശിക്കുന്നതിനു പിന്നിലുള്ളത് മനുഷ്യന്റെ ജീനിലുള്ള ആ  അക്രമ വാസനയാണ്. ആദ്യമൊക്കെ നിയമം പറഞ്ഞു നിന്നിരുന്ന ആ നാട്ടിലെ ഒരു പോലീസുകാരൻ പോലും പിന്നീട് ആൾക്കൂട്ടത്തിനൊപ്പം പോത്തിനെ പിടിക്കാൻ പായുന്നതിന് പിന്നിലെ മനഃശാസ്ത്രവും മറ്റൊന്നല്ല. 

മനോഹരമായി ഉണരുന്ന പ്രകൃതിയും ജീവജാലങ്ങളുമൊക്കെ കാണിക്കുന്ന ഷോട്ടിന് പിന്നീട് ഭീകരത നൽകുന്നത് കുറേ മനുഷ്യരുടെ കണ്ണുകൾ തുറക്കുന്നത് കാണിച്ചു കൊണ്ടാണ്. ശാന്തമായ ഒരു ചുറ്റുവട്ടത്തെ ഒച്ചപ്പാടോടു കൂടി വയലൻസ് നിറഞ്ഞ അന്തരീക്ഷമാക്കി മാറ്റുന്നത് മനുഷ്യനെന്ന മൃഗങ്ങൾ ഉണരുന്നതോടു കൂടിയാണ് എന്ന് സാരം.

യുക്തിഭദ്രമായ ഒരു തിരക്കഥ കൊണ്ടല്ല മറിച്ച് പറയാൻ ഉദ്ദേശിക്കുന്ന വിഷയത്തെ  അതി ഗംഭീരമായും ഭീകരമായും  തന്നെ പറഞ്ഞവതരിപ്പിക്കുന്ന മേയ്ക്കിങ് ആണ് ജെല്ലിക്കെട്ടിനെ വേറെ ലെവലിലേക്ക് എത്തിക്കുന്നത്. 

ചതിയും പകയും കാമവും വേട്ടയാടലും ആൾക്കൂട്ട മനഃശാസ്ത്രവുമൊക്കെ  ഇത്ര മാത്രം വന്യമായി അവതരിപ്പിക്കാൻ സിനിമയെ സഹായിക്കുന്നത് ഗിരീഷിന്റെ കാമറയും രംഗനാഥ്‌ രവിയുടെ സൗണ്ട് റെക്കോർഡിങ്ങുമാണ്. പലരെയും അസ്വസ്ഥപ്പെടുത്തുന്ന ആ സൗണ്ട് ഈ സിനിമയോട് അത്ര മാത്രം ചേർന്ന് നിൽക്കുന്നുണ്ട്. 

വെട്ടാൻ കൊണ്ട് വന്ന ഒരു പോത്ത് ഇറങ്ങിയോടി നാട്ടിൽ അങ്കലാപ്പുണ്ടാക്കിയാൽ തന്നെ  ഇത്രയോളം മനുഷ്യർ ഒരു നാടിളക്കി അതിന്റെ പിന്നാലെ ഇങ്ങിനെ ഓടുമോ, ഇത്രയേറെ കഷ്ടപ്പെട്ട് വേണോ അതിനെ പിടിക്കാൻ എന്നൊക്കെ സംശയിച്ചു കാണുന്നവർക്ക് ഈ സിനിമയുടെ ആസ്വാദനം ഇല്ലാതാകും. സിനിമ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിന് വേണ്ടി സംവിധായകൻ ഉപയോഗിക്കുന്ന വെറും ടൂളുകൾ മാത്രമാണ് ആ നാടും പോത്തും പോത്തിന് പിന്നാലെ പായുന്ന മനുഷ്യരുമൊക്കെ.

ആനയും കരടിയുമൊക്കെ പാഞ്ഞു നടന്നിരുന്ന ഒരു കാടായിരുന്നു ഇന്നത്തെ നമ്മുടെ ഈ നാടെന്നു പറയുന്ന കരണവരോട് അതിശയത്തോടെ ഒരു പയ്യൻ ചോദിക്കുന്നുണ്ട് കാടോ ഇവിടെയോ എന്ന്. നീയൊക്കെ എന്ന് മുതലാടാ പാന്റും ഷർട്ടും ഇടാൻ തുടങ്ങിയത് എന്ന മറു ചോദ്യത്തിനൊപ്പം കാരണവർ പറഞ്ഞു വക്കുന്ന ഒന്നുണ്ട് - ഇപ്പോഴും ഇത് കാട് തന്നെയാണ്, ആ രണ്ടു കാലില് നടക്കുന്നത് നോക്കണ്ട അതൊക്കെ മൃഗങ്ങൾ ആണെന്ന്. ഈ പറച്ചിലിനൊപ്പം  മനുഷ്യൻ എത്ര മാത്രം വന്യത നിറഞ്ഞ മൃഗമാണ് എന്ന് അനുഭവപ്പെടുത്തി തരുന്നിടത്താണ് ജെല്ലിക്കെട്ട് മികച്ച സിനിമയാകുന്നത്. 

അവസാന സീനുകളിലൊക്കെയുള്ള അതിശയോക്തികൾ സിനിമ ആവശ്യപ്പെടുന്ന സംഗതികൾ തന്നെയാണ്. ആ അതിശയോക്തി കലർന്ന സീനില്ലെങ്കിൽ പറയാൻ വന്ന വിഷയത്തിന്റെ ഭീകരത അനുഭവപ്പെടാതെ പോകുമായിരുന്നു. മനുഷ്യന്റെ മരണം എന്നത് ജീവൻ പോകുന്നതല്ല  മറിച്ച്  പഴയ കാലത്തേക്കുള്ള തിരിച്ചു നടക്കലിലാണ്. ആ കാലത്തിലേക്ക് കൊണ്ട് പോകാനാണ് പോത്ത് പോലും  വന്നത് എന്ന ഓർമ്മപ്പെടുത്തൽ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.

ചെമ്പൻ വിനോദും, പെപ്പെയും, സാബു മോനും, ജാഫർ ഇടുക്കിയും തൊട്ടു പല പരിചയ മുഖങ്ങളും ഈ സിനിമയിൽ ഉണ്ടെങ്കിലും മികച്ച പ്രകടനത്തിനുള്ള സ്‌പേസ് അവർക്കാർക്കും ലഭിക്കാതെ പോകുന്നത്  സിനിമയുടെ ഫോക്കസ് മുഴുവനും പോത്തിന് പിന്നാലെ പായുന്ന ആൾക്കൂട്ടത്തിലേക്കാണ് എന്നത് കൊണ്ടാണ്. ആന്റണിയും കുട്ടച്ചനും വർക്കിയുമൊക്കെ അവിടെ ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായി മാറുന്നു. ആ തലത്തിൽ ഈ സിനിമ സംവിധായകന്റെ പോലുമല്ല,  ആൾക്കൂട്ടത്തിനൊപ്പം പോത്തിന് പിന്നാലെ ഓടി മനുഷ്യനെന്ന മൃഗത്തെ കണ്ടറിയുന്ന പ്രേക്ഷകന്റെ മാത്രമാണ്.

ആകെ മൊത്തം ടോട്ടൽ =  ചിന്തിക്കാൻ  വകുപ്പുള്ള ഒരു പ്രമേയത്തിന്റെ  ഗംഭീര ദൃശ്യാവിഷ്ക്കാരം എന്ന നിലയിൽ വേറിട്ട ആസ്വാദനം  തരുന്ന ഒരു മികച്ച സിനിമ.

*വിധി മാർക്ക് = 8/10

-pravin-

Saturday, October 19, 2019

ലളിതം സുന്ദരം 'മനോഹരം' !!

പാലക്കാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ തീർത്തും ലളിതമായൊരു  കഥയെ മനോഹരമായി പറഞ്ഞവതരിപ്പിക്കുന്ന  ഒരു കൊച്ചു സിനിമ എന്ന് പറയാം.  

സാങ്കേതിക വിദ്യയുടെ വളർച്ചയിൽ അവസരങ്ങൾ കുറഞ്ഞു പോകുന്ന ഒരു ആർട്ടിസ്റ്റിന്റെ മാനസിക വിചാരങ്ങളും സംഘർഷങ്ങളുമൊക്കെ കാണിക്കുന്നതോടൊപ്പം തന്നെ  സാങ്കേതിക വിദ്യയുടെ പിന്തുണയിൽ തൊഴിലെടുക്കുന്നവരുടെ പിരിമുറുക്കങ്ങളും വെല്ലുവിളികളും കൂടി ബോധ്യപ്പെടുത്തി തരുന്നുണ്ട് സിനിമ. 

ഫ്ളക്സിന്റെ കടന്നു വരവോടു കൂടെ അന്യം നിന്ന് പോയ ചുമരെഴുത്തും പെയിന്റിംഗ് കലയുമൊക്കെ പരാമർശിക്കപ്പെടുന്ന പല സീനുകളിലും നമ്മൾ പണ്ട് കണ്ടു മറന്ന സുന്ദരമായ ചുവരെഴുത്തുകളും ചിത്രങ്ങളുമൊക്കെ ഓർത്തു പോകും. അന്ന് വലിയ ബോർഡിൽ വരച്ചിരുന്നവരും തുണിയിൽ എഴുതിയിരുന്നവരുമൊക്കെ പിന്നീടെന്ത് ജോലിക്ക് പോയിക്കാണും എന്ന് ചിന്തിച്ചു പോകുന്നു. 

മനോഹരന്റെ ജീവിതവും കാഴ്ചപ്പാടുകളും അയാൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും, അതിനെയെല്ലാം അയാൾ നേരിടുന്ന ശൈലിയുമൊക്കെ ഗംഭീരമായി തന്നെ വിനീത് ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലക്ക് വിനീതിന്റെ കരിയറിലെ ഗ്രാഫ് ഉയർത്തി കാണിക്കുന്നു മനോഹരനായിട്ടുള്ള അയാളുടെ ഭാവ പ്രകടനങ്ങൾ. 

വിനീതിന്റെ മനോഹരന്റെ മാത്രമല്ല, ബേസിലിന്റെ പ്രഭുവിന്റെയും, ഇന്ദ്രൻസിന്റെ വർഗ്ഗീസേട്ടന്റെയും കൂടി പ്രകടന മികവാണ് 'മനോഹര'ത്തെ മനോഹരമാക്കുന്നത്. ഒരർത്ഥത്തിൽ മനോഹരന്റെയും പ്രഭുവിന്റെയും വർഗ്ഗീസേട്ടന്റേയുമൊക്കെ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെ കൂടിയാണ് 'മനോഹരം'. 

പാലക്കാടൻ നാട്ടു ഭംഗി ഒപ്പിയെടുത്ത ജെബിൻ ജേക്കബിന്റെ ഛായാഗ്രഹണവും നിമേഷിന്റെ കലാസംവിധാനവും സഞ്ജീവ് തോമസിന്റെ സംഗീതവുമൊക്കെ ഈ കൊച്ചു സിനിമയെ മനോഹരമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചു. 

'ഓർമ്മയുണ്ടോ ഈ മുഖം' സിനിമയിൽ നിന്ന് തന്റെ രണ്ടാമത്തെ സിനിമയിലേക്കുള്ള കുറഞ്ഞ ദൂരത്തിനിടയിൽ അൻവർ സാദിഖ് എന്ന സംവിധായകന് തന്റെ നില മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. 

വലിയ കാൻവാസിൽ കഥ പറയുന്ന ഒരു സിനിമ അല്ലാഞ്ഞിട്ടു കൂടി, കുറഞ്ഞ കഥാപാത്രങ്ങളെയും വച്ച് കൊണ്ട് ഇങ്ങനൊരു ചെറിയ കഥയെ ഹൃദയ ഭാഷയിൽ പറഞ്ഞവതരിപ്പിക്കുന്നതിനൊപ്പം ഓരോ സീനിലും അടുത്തതെന്ത് എന്ന  ആകാംക്ഷയോടെ സ്ക്രീനിലേക്ക് കണ്ണ് നട്ടിരിക്കാൻ പ്രേരിപ്പിക്കുന്ന വിധം പ്രേക്ഷകനെ സിനിമയിലേക്ക് വലിച്ചടുപ്പിക്കുന്ന ആ മാജിക്ക് തന്നെയാണ് 'മനോഹര'ത്തിന്റെ വിജയം. 

ആകെ മൊത്തം ടോട്ടൽ =  പാലക്കാടൻ സൗന്ദര്യമുള്ള മനോഹരമായ ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക്= 7.5/10 

-pravin-

Tuesday, October 15, 2019

പറയാൻ ഒന്നുമില്ലാത്ത 'ആദ്യരാത്രി' !!

'വെള്ളിമൂങ്ങ' ടീമിന്റെ ഒത്തൊരുമിക്കലാണ്  ആദ്യരാത്രി എന്ന സിനിമയുടെ ഒരേ ഒരു പ്രത്യേകത. അതിനപ്പുറം വെള്ളിമൂങ്ങ പോലെ ഒരു എന്റർടൈനറൊരുക്കാൻ  ഈ ടീമിന് ഇക്കുറി കഴിഞ്ഞില്ല എന്നത്  ആസ്വാദനപരമായ  നിരാശയാണ്. 

ബിജുമേനോന്റെ എന്നത്തേയും പോലുളള ചില കോമഡികൾ അങ്ങിങ്ങായി വർക്കായിട്ടുണ്ട് എന്നതൊഴിച്ചാൽ കോമഡി പടമെന്ന് വിശേഷിപ്പിക്കാനുള്ള വകുപ്പുകളും  സിനിമയിൽ ഇല്ല.

ഒരു കാലത്ത്  ടൈപ്പ്   സഹനട  വേഷങ്ങളിൽ കുടുങ്ങിപ്പോയ  ബിജു മേനോന്  കോമഡിയിലോട്ട് ട്രാക്ക് മാറിയ ശേഷമാണ്  കരിയറിൽ കാര്യമായഒരു  ഉയർച്ചയുണ്ടായത് . 2012 ലിറങ്ങിയ 'ഓർഡിനറി'  കൊടുത്ത ആ ബ്രേക്ക്  പിന്നീട് ബിജു മേനോൻ സിനിമകളുടെ വിജയ തുടർച്ചയായി മാറി.  ആദ്യ രാത്രി കണ്ടവസാനിപ്പിക്കുമ്പോൾ തോന്നുന്നത് ബിജു മേനോൻ  വീണ്ടും ടൈപ്പ് വേഷ പകർച്ചകളിലും പ്രകടനത്തിലും  ഒതുങ്ങി കൂടുകയാണെന്നാണ്. 

നിശ്ചയിച്ചുറപ്പിച്ച കല്യാണത്തലേന്ന് പെങ്ങൾ ഒളിച്ചോടുകയും അതിൽ മനം നൊന്ത്  സംഭവിക്കുന്ന അച്ഛന്റെ മരണവും മറ്റുമൊക്കെയാണ് മനോഹരന്റെ ജീവിതത്തെ മാറ്റി മറക്കുന്നത്. പ്രണയത്തോടും പ്രണയിക്കുന്നവരോടുമൊക്കെ അന്ന് തൊട്ട് തുടങ്ങുന്ന മനോഹരന്റെ വെറുപ്പ് അയാളെ  പിന്നീട് ആ നാട്ടിലെ അറിയപ്പെടുന്ന ബ്രോക്കറാക്കി മാറ്റുന്നു. ഈ ഒരു പ്ലോട്ടും വച്ച് എന്ത് കഥ പറയണം ആ കഥ എങ്ങിനെ പറയണം എന്നറിയാതെ എന്തെങ്കിലും  നുറുങ്ങു കോമഡി കോപ്രായങ്ങൾ കൊണ്ട്  മാത്രം സിനിമയുണ്ടാക്കാം എന്ന് കരുതിയ അപാര ധൈര്യമാണ് 'ആദ്യരാത്രി'യെ ഒരു മാതിരി രാത്രിയാക്കുന്നത്. 

വെള്ളിമൂങ്ങയിൽ മാമച്ചൻ ആണ് നായകനെങ്കിൽ ആദ്യരാത്രിയിൽ മാ.മ അഥവാ മുല്ലക്കര മനോഹരനാണ് നായകൻ.  പ്രേമിച്ച സഹപാഠിയെ  നഷ്ടപ്പെട്ടെങ്കിലും അതേ സഹപാഠിയുടെ  മകളെ കല്യാണം കഴിക്കാൻ തരത്തിൽ കാര്യങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്ന മാമച്ചന്റെ വഷളത്തരം മനോഹരനിൽ ഉണ്ടായില്ല എന്നത് ഒരു ആശ്വാസമാണ്. 

ഒരു പെണ്ണിന്റെ വിവാഹം ഉറപ്പിക്കേണ്ടത് അവളുടെ അനുവാദ പ്രകാരമാകണം എന്ന് പറയാൻ ശ്രമിക്കുന്ന സിനിമ സ്നേഹിക്കുന്നവർ ആരാണെങ്കിലും  അവരുടെ ഇഷ്ടത്തിന് അനുസരിച്ച് കല്യാണം നടത്തി കൊടുക്കുന്നതാണ് നല്ലത് എന്ന വാദം കൂടി ചേർത്ത് പറയുമ്പോൾ  
സിനിമക്കും സിനിമയിലെ കഥാപാത്രങ്ങൾക്കുമൊന്നും കൃത്യമായ ഒരു സ്റ്റാൻഡ് പോലും ഇല്ലാതെയാകുന്നുണ്ട്. അപ്രകാരം സിനിമയിലെ പ്രണയവും വിവാഹവും കമിതാക്കളുമൊക്കെ  ദുരന്തമായാണ് അവതരിപ്പിക്കപ്പെടുന്നത് പോലും.  

'ഉദാഹരണം സുജാത'യിലും 'തണ്ണീർമത്തൻ ദിനങ്ങളി'ലുമൊക്കെയുള്ള കുട്ടിക്കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ച  അനശ്വര രാജനെ പൊടുന്നനെ ഒരു യുവതിയാക്കി മാറ്റി  നായിക കളിപ്പിച്ചതിലും പോരായ്മ അനുഭവപ്പെടുന്നു. മുഖത്തെ കുട്ടിത്തം പോലും വിട്ടു മാറിയിട്ടില്ലാത്ത ഒരു കുട്ടിയെ കൊണ്ട് ഇത് പോലൊരു കഥാപാത്രം ചെയ്യിപ്പിക്കാം എന്ന ചിന്ത ഏത് മഹാന്റ ആയിരുന്നോ എന്തോ. 

 ആകെ മൊത്തം ടോട്ടൽ = ഒരു ബിജു മേനോനെ വച്ച് കൊണ്ട്  സിനിമയെ എന്റർടൈനർ ആക്കി മാറ്റാം എന്ന അബദ്ധ ധാരണയും ദുർബ്ബലമായ തിരക്കഥയും, പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ സഹ നടന്മാരുമൊക്കെയാണ് 'ആദ്യരാത്രി'യെ മോശം രാത്രിയാക്കിയത് എന്ന് പറയേണ്ടി  വരുന്നു. 

*വിധി മാർക്ക് = 3.5/10 


-pravin-

Thursday, October 10, 2019

ധനുഷിന്റെ അസുര താണ്ഡവം !!

ധനുഷ് എന്ന നടനെ ഇത്രത്തോളം പ്രകടന ഗാംഭീര്യത്തോടെ അവതരിപ്പിക്കാൻ വെട്രിമാരൻ എന്ന സംവിധായകനോളം മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പൊല്ലാതവനിൽ തുടങ്ങി അസുരനിൽ എത്തി നിൽക്കുമ്പോൾ വെട്രിമാരൻ-ധനുഷ് എന്നത് ഒരു അസാധ്യ കോമ്പോ ആണെന്ന് അടിവരയിട്ടു പറയാം. 

മണ്ണും മനുഷ്യനും ചതിയും പകയും പ്രതികരവുമൊക്കെ വന്യമായി അവതരിപ്പിക്കപ്പെടുന്ന വെട്രിമാരൻ ശൈലി ഈ സിനിമയിലും ഉണ്ട്. 

ഒരു മനുഷ്യൻ മനുഷ്യൻ മാത്രമല്ല അസുരൻ കൂടിയാണ്. മനുഷ്യനിൽ നിന്ന് അസുരനിലേക്ക് ഒരാൾ പരിണാമപ്പെടുന്നത് വിവേക ശൂന്യതയിലൂടെയും പ്രതികാര ബുദ്ധികളിലൂടെയുമൊക്കെയാണ് എന്ന് കാണിച്ചു തരുന്നുണ്ട് സിനിമ. 

തിരിച്ചറിവുകളും വിവേകവും അസുരനെ മനുഷ്യനാക്കി മാറ്റുമ്പോഴും സാഹചര്യങ്ങൾ പലപ്പോഴും അതിനു വിലങ്ങു തടിയായി വരും. എത്ര തന്നെ വേണ്ടെന്നു വച്ചാലും അസുരതാണ്ഡവം ആടേണ്ടി വരും. ശിവസാമിയുടെ ജീവിതം അങ്ങിനെ ഒന്നാണ്. 

അധികാരത്തിന്റെയും ജാതിയുടേയുമൊക്കെ മറവിൽ പാർശ്വവത്ക്കരിക്കപ്പെടുന്ന ഒരു ജനതയുടെ പ്രതിനിധികൾ കൂടിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. മുതലാളിക്ക് താൻ എത്ര മേൽ പ്രിയപ്പെട്ടവൻ ആണെങ്കിലും അയാൾ മനസ്സ് കൊണ്ട് തന്നെ ഏത് നിലക്കാണ് കാണുന്നത് എന്ന് ബോധ്യപ്പെടുന്ന ശിവസാമി പിന്നീടാണ് പക്ഷം മാറി ചിന്തിക്കുന്നത്. തിരിച്ചറിവുകൾ ഒരു ഘട്ടത്തിൽ അയാളെ മാറ്റിയെടുക്കുമ്പോഴും അനിയന്ത്രീതമായ പകയും വെറിയും പ്രതികാരവും അയാളെ അസുരനാക്കിയും മാറ്റുന്നു. 

ധനുഷിന്റെ ശിവസാമിയുടെ മാത്രമല്ല മഞ്ജു വാര്യരുടെ പച്ചൈയ്മായുടെ കൂടെയാണ് 'അസുരൻ'. മഞ്ജു വാര്യരുടെ രണ്ടാം വരവിൽ കിട്ടിയ ഏറ്റവും മികച്ച കഥാപാത്രം എന്ന് വിശേഷിപ്പിക്കാം. 

കന്മദം സിനിമയിൽ ഒരു ഘട്ടം വരെ ശക്തമായ കഥാപാത്രമെന്നു തോന്നിപ്പിച്ച ഭാനുമതി വിശ്വനാഥന്റെ ഒരു ഉമ്മ കൊണ്ട് അലിഞ്ഞു പോയെങ്കിൽ ഇവിടെ അതേ ഭാനുമതിയുടെ അരിവാളും മുഖത്തെ കരിവാളിപ്പും കൊണ്ട് ശിവസാമിക്കൊപ്പം തീ പോലെ ജ്വലിച്ചു നിക്കുന്ന കഥാപാത്രമായി മാറുന്നു മഞ്ജു വാര്യർ. മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിനെക്കാളും തമിഴ് സിനിമയിലേക്കുള്ള ആദ്യ ചുവട് വപ്പ് ഗംഭീരമാക്കി മാറ്റാൻ അവർക്ക് സാധിച്ചിട്ടുണ്ട്. 

പകയും പ്രതികാരവും വീട്ടാനുള്ളത് മാത്രമല്ല അതില്ലാതാക്കേണ്ട ഒന്ന് കൂടിയാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട് സിനിമ. നമ്മുടെ കൈയ്യിലുള്ള സ്വത്തും സമ്പാദ്യവും മണ്ണുമൊക്കെ ആർക്കും പിടിച്ചു പറിക്കാം. പക്ഷെ വിദ്യാഭ്യാസം അതാർക്കും അപഹരിക്കാൻ സാധിക്കില്ല. ആ വിദ്യാഭ്യാസം കൊണ്ട് അധികാരം നേടാനും അവശർക്ക് അതിന്റെ ഗുണം ചെയ്യാനും പറയാൻ തോന്നുന്ന ശിവസാമിയുടെ വിവേകമാണ് 'അസുരനെ' വേറിട്ട് നിർത്തുന്ന മറ്റൊരു പ്രധാന ഘടകം.

സ്ഥിരം പ്രതികാര കഥകളിലെ നായക സങ്കൽപ്പത്തിൽ ഒതുക്കാതെ ധനുഷെന്ന നടനെ ശിവസാമിയാക്കി അസുരതാണ്ഡവമാടിച്ച വെട്രിമാരനും, ഇരുട്ടിൽ പുഴ മുറിച്ചു കടന്ന് മല കയറി ശിവസാമിയുടെ ഓർമ്മകൾക്കൊപ്പം പന്നിയുടെ പിന്നാലെ ഓടിക്കിതച്ചു കൊണ്ട് തുടങ്ങി രണ്ടു കാല ഘട്ടങ്ങളുടെ കഥ ക്യാമറയിൽ പകർത്തിയ വേൽരാജിന്റെ ഛായാഗ്രഹണ മികവുമാണ് അസുരനെ ഇത്ര മേൽ ഗംഭീരമാക്കിയത്.

ആകെ മൊത്തം ടോട്ടൽ =  സംവിധാന മികവ് കൊണ്ട് വെട്രിമാരനും  അസാധ്യ നടനം കൊണ്ട് ധനുഷും  വീണ്ടും നമ്മളെ ഞെട്ടിക്കുന്ന  ഒരു ഉഗ്രൻ സിനിമ. 

വിധി മാർക്ക് = 8.5/10 

-pravin-

Sunday, October 6, 2019

ഉഗ്രം ഉജ്ജ്വലം നരസിംഹ റെഡ്ഢി !!

ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുന്നതിനു മുന്നേ തന്നെ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പോരാടിയ ഒരുപാട് ഭരണാധികാരികളും പോരാളികളുമൊക്കെ  നമുക്കുണ്ട്. അക്കൂട്ടത്തിലെ ആദ്യ പേരുകളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ളത് തിരുനെൽവേലിയിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത മാവീരൻ അലഗമുത്തും, പുലി തേവരുമൊക്കെയാണ്. ഇവർക്കൊക്കെ ശേഷം ഒന്നാം സ്വാതന്ത്ര്യ സമരത്തെ കൊടുമ്പിരി കൊള്ളിക്കാൻ പാകത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് രാജ്യത്തിൻറെ നാനാ ദിക്കിലേക്ക് ബ്രിട്ടീഷ് വിരുദ്ധ  പോരാട്ടത്തിന്റെ ആവേശം എത്തിച്ചതിൽ ഒന്നാമനായി കാണാവുന്ന ആളാണ് നരസിംഹ റെഡ്ഢി. 

ഉയ്യാലവാഡയിലെ സിംഹത്തിന്റെ കഥ എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. അത്രക്കും ശൗര്യമുള്ള ഒരു പോരാളിയായിരുന്നു സൈറാ നരസിംഹ റെഡ്ഢി. ആ പോരാളിയുടെ ത്യാഗോജ്ജ്വലമായ  ജീവിതത്തിനു നൽകുന്ന ബഹുമാനവും സമർപ്പണവുമായി കാണേണ്ട സിനിമയാണിത്. 

ബാഹുബലിക്ക് ശേഷം തെന്നിന്ത്യയിൽ നിന്ന് വന്ന ബിഗ് ബജറ്റ് സിനിമകൾ നോക്കിയാൽ  നരസിംഹ റെഡ്ഢിക്ക് തലയെടുപ്പുണ്ട്. കൂടുതൽ  വളച്ചൊടിക്കാതെ ഉള്ള കാര്യങ്ങളെ ഒരേ സമയം സിനിമാറ്റിക്ക് ആയും ചരിത്രത്തോട് നീതി പുലർത്തിയും അവതരിപ്പിക്കാൻ സാധിച്ചു എന്നത് തന്നെയാണ് അതിന്റെ കാരണം. 

വിഘടിച്ചു നിന്നിരുന്ന നാട്ടു രാജ്യങ്ങളേയും  അവിടത്തെ നാട്ടു രാജാക്കന്മാരുടെ  പരസ്പ്പര വൈര്യവുമൊക്കെ മുതലെടുത്തിട്ടുള്ള ബ്രിട്ടീഷുകാർക്ക് മുന്നിൽ ശക്തമായ ഒരു ചെറുത്തു നിൽപ്പിന് ആഹ്വാനം ചെയ്യുന്ന നരസിംഹ റെഡ്ഢിയുടെ അലർച്ച സ്‌ക്രീനിൽ നിന്ന് പ്രേക്ഷകനിലേക്ക് എത്തുന്നത് തൊട്ടാണ്  സ്വാതന്ത്ര്യ സമര പോരാട്ടം  പോലെ  സിനിമ ഒരു ആവേശമായി മാറുന്നത്.  

രാജാക്കന്മാരും രാജാക്കന്മാരും തമ്മിലാണ് യുദ്ധം അതിൽ പ്രജകൾക്ക് സ്ഥാനമില്ല എന്ന കാഴ്ചപ്പാടിൽ നിന്ന് മാറി ഭരണാധികാരികൾ ജനവിരുദ്ധരായാൽ  യുദ്ധം ചെയ്യേണ്ടത് രാജാക്കന്മാരല്ല ജനങ്ങൾ തന്നെയാണ് എന്നും അങ്ങിനെ പോരാടി നേടുന്ന രാജ്യം രാജാവിന്റെയല്ല പ്രജകളുടേതാണ് എന്ന് നരസിംഹ റെഡ്ഢി സിനിമയിലൂടെ പറഞ്ഞു വെക്കുമ്പോൾ സിനിമക്ക് പുറത്ത് അത് ചിരഞ്ജീവിയുടെ പഴയ രാഷ്ട്രീയ പാർട്ടി പ്രജാരാജ്യത്തിനെ  ഓർമ്മപ്പെടുത്തുന്നു.    

ചിരഞ്ജീവിയുടെയൊക്കെ സ്‌ക്രീൻ പ്രസൻസ് അപാരമായിരുന്നു.  അതിഥി താരമായി വന്നവർക്കു പോലും  സിനിമയിൽ വ്യക്തമായ സ്‌പേസ് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. അമിതാഭ് ബച്ചന്റെ ഗുരു ഗോസായിയും അനുഷ്‌കയുടെ ഝാൻസി റാണിയുമൊക്കെ അപ്രകാരം വേറിട്ട് നിന്നപ്പോൾ സഹതാരങ്ങളായി വന്നവർ നരസിംഹ റെഡ്ഢിക്കൊപ്പം തന്നെ ശക്തമായ കഥാപാത്രങ്ങളായി നില കൊണ്ടു. 

അവുക്കു രാജു എന്ന കഥാപാത്രത്തെ അണ്ടർ പ്ലേയിലൂടെ മികച്ചതാക്കാൻ സുദീപിനു സാധിച്ചു. വിജയ് സേതുപതിയുടെ രാജാ പാണ്ടി യുദ്ധ സീനുകളിലെ തമിഴന്റെ പോരാട്ട സാന്നിദ്ധ്യം മാത്രമായിരുന്നില്ല മറിച്ച് നരസിംഹ റെഡ്ഢിക്കൊപ്പം നമ്മളെല്ലാം ഒന്നെന്നു പറഞ്ഞു നിലകൊള്ളുന്ന ഒരാവേശമായി അനുഭവപ്പെടുന്നു. ജഗപതി ബാബുവിന്റെ വീരാ റെഡ്ഢി ഒരു ഘട്ടത്തിൽ കട്ടപ്പയുടെ നിഴലായി മാറുമോ എന്ന് ഭയപ്പെട്ടെങ്കിലും അതുണ്ടായില്ല. വൈകാരിക രംഗങ്ങളെല്ലാം ജഗപതി ബാബു അനായാസേന കൈകാര്യം ചെയ്തു. 

സാധാരണ ഇത്തരം സിനിമകളിൽ കാണാൻ കിട്ടുന്ന ബ്രിട്ടീഷ്  വില്ലന്മാരെക്കാളൊക്കെ മികച്ച പ്രകടനമായിരുന്നു ഈ സിനിമയിൽ വന്നു പോകുന്ന ബ്രിട്ടീഷ് കഥാപാത്രങ്ങൾ അവതരിപ്പിച്ച നടന്മാരുടെത്. അത് പറയാതെ വയ്യ. പേരറിയാത്ത ആ നടന്മാരുടെ കൂടി പങ്കുണ്ട് ഈ സിനിമയുടെ വിജയത്തിൽ. 

നയൻ താരക്കും  തമന്നക്കും രണ്ടു വിധത്തിൽ അവരവരുടെ നായികാ  റോളുകൾ ഏറെക്കുറെ ഭംഗിയാക്കാൻ സാധിച്ചെങ്കിലും അവസാനമെത്തുമ്പോൾ ഓർത്തു പോകുക തമന്നയെ തന്നെയാണ്.  അത് വരേക്കും പോരായ്മകൾ തോന്നിച്ച പ്രകടനത്തിന്   ഒടുക്കം വച്ച്  തമന്ന ഡാൻസ് കൊണ്ട് നയൻ താരയെക്കാൾ സ്‌കോർ ചെയ്തു പോകുന്നുണ്ട്. ലക്ഷ്മി ഗോപാല സ്വാമിയുടെ അമ്മ വേഷം ക്ലൈമാക്സ് സീനുകളിലെ പ്രകടനം കൊണ്ട് സിനിമക്ക് നല്ല പിന്തുണ കൊടുക്കുന്നു. 

രത്നവേലുവിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ട മറ്റൊരു മികവാണ്. പഴശ്ശിരാജയും പദ്മാവതും ബാഹുബലിയും കേസരിയുമടക്കമുള്ള പല സിനിമകളിലെ സീനുകളും ഓർത്തു പോകുമെങ്കിലും ആ സിനിമകളോടൊന്നും  ഒരു തരത്തിലും സാമ്യത പുലർത്തുന്നില്ല നരസിംഹ റെഡ്ഢി. സമാന കഥാപാശ്ചാത്തലങ്ങളും  മറ്റും കൈകാര്യം ചെയ്ത മുൻകാല സിനിമകളിൽ പലയിടത്തും കണ്ട സീനുകൾ ഈ സിനിമയിലും അനിവാര്യമായി വന്നു എന്നത് കൊണ്ട് മാത്രം ഉണ്ടായ ചില ബാധ്യതകൾ ആണ് അതെല്ലാം. എങ്കിൽ പോലും  പോരായ്മ അനുഭവപ്പെടാത്ത വിധം അതെല്ലാം മേക്കിങ്‌ മികവ് കൊണ്ട് കവർ ചെയ്തു പോകുന്നു. 

നരസിംഹ റെഡ്ഢിക്ക് മരണമില്ല. ഉണ്ടെങ്കിൽ തന്നെ ആ മരണം ഭാരത മാതാവെന്ന  ഒറ്റ രാജ്യ സങ്കൽപ്പത്തിന്റെ ജനനമായി ആഘോഷിക്കുകയാണ് വേണ്ടതെന്നും അതിനായുള്ള പോരാട്ടങ്ങളുടെ തുടക്കമാകട്ടെ തന്റെ ജീവനും ജീവത്യാഗവും എന്നൊക്കെയുള്ള  ഡയലോഗുകൾ കൈയ്യടി വാങ്ങിക്കൂട്ടി. അത് കൊണ്ട് തന്നെ  സ്‌ക്രീൻ കാഴ്ച കൊണ്ടു മാത്രമല്ല നല്ല ഡയലോഗുകൾ കൊണ്ടും ആസ്വാദനം ഉറപ്പ് തരുന്ന സിനിമയാണ് നരസിംഹ റെഡ്ഢി എന്ന് പറയാം . 

ആക്ഷനും ഡയലോഗും ഇമോഷണൽ സീനുകൾ കൊണ്ടുമൊക്കെ  അവസാനത്തെ ഇരുപത് മിനിറ്റുകളിൽ സിനിമയുടെ ഗ്രാഫ് ഉയരത്തിലേക്കൊരു പോക്കാണ്.   മനസ്സിൽ തങ്ങി നിക്കും വിധം ഗംഭീരമായി തന്നെ അവതരിപ്പിക്കപ്പെട്ട ക്ലൈമാക്സിനെ എടുത്തു പറയേണ്ടി വരുന്നു. 

നമ്മൾ അറിയാത്ത, അല്ലെങ്കിൽ അറിയാതെ പോയ  എത്രയോ പോരാളികളുടെ കൂടി പോരാട്ടത്തിന്റെ ഫലമാണ് പിൽക്കാലത്ത്  രാജ്യത്തിന് കിട്ടിയ സ്വാതന്ത്ര്യം എന്ന ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് ഈ സിനിമക്ക്. 

ആകെ മൊത്തം ടോട്ടൽ =  തിരക്കഥയിലും അവതരണത്തിലുമൊക്കെ പ്രതീക്ഷിച്ചതിനേക്കാൾ മികവറിയിക്കുന്ന  സിനിമയായി അനുഭവപ്പെട്ടു സൈറാ നരസിംഹ റെഡ്ഢി. ആ കൈയ്യടി മുഴുവൻ സുരേന്ദർ റെഡ്ഢി എന്ന സംവിധായകന് തന്നെയുള്ളതാണ്. 

വിധി മാർക്ക് = 7.5/10 

-pravin-

Thursday, October 3, 2019

സ്കിറ്റ് കോമഡിയും ഗാനമേളയുമായി ഒരു എന്റെർറ്റൈനർ ഗാനഗന്ധർവ്വൻ !!

മമ്മൂട്ടിയുടെ കലാസദൻ ഉല്ലാസാണ് കേന്ദ്ര കഥാപാത്രമെങ്കിലും പ്രകടനത്തിൽ പൊളിച്ചത് സിനിമയിലെ സഹതാരങ്ങളാണ്. പ്രത്യേകിച്ച് സുരേഷ് കൃഷ്ണയുടെ ശ്യാമപ്രസാദും മനോജ് കെ ജയന്റെ കലാസദൻ ടിറ്റോയും. 

രമേഷ് പിഷാരടിയുടെ കോമഡി സ്‌കിറ്റുകളുടെ പിൻബലത്തിൽ  ഒരു എന്റർടൈനർ എന്ന നിലയിൽ കണ്ടിരിക്കാമെങ്കിലും തിരക്കഥാപരമായി ശക്തമല്ലാത്ത ഒരു  സിനിമ കൂടിയാണ് ഗാനഗന്ധർവ്വൻ. 

കോമഡിയിൽ യുക്തി തിരയേണ്ടതില്ലെങ്കിലും ഉല്ലാസിന്റെ ജീവിതവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന സംഭവ വികാസങ്ങളും വിവാദങ്ങളുമൊക്കെ  അവതരണത്തിൽ പ്രേക്ഷകനെ  കാര്യ കാരണങ്ങൾ സഹിതം വിശ്വസിപ്പിക്കാൻ സാധിക്കാതെ പോകുന്നുണ്ട്  രമേഷ് പിഷാരടിയിലെ സംവിധായകന്. 

കോമഡികൾ കൊണ്ട് സിനിമ കാണുന്നവനെ ഇടക്കിടക്ക് ചിരിപ്പിച്ചാലും തിരക്കഥയുമായി ബന്ധപ്പെട്ടുള്ള വീഴ്ചകൾ സിനിമയുടെ ആകെ ആസ്വാദനത്തെ ബാധിക്കുക തന്നെ ചെയ്യുമെന്ന് 'പഞ്ചവർണ്ണതത്ത'ക്ക് ശേഷവും രമേഷ് പിഷാരടിക്ക് മനസ്സിലായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. 

മമ്മുക്ക എന്ന നടനെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളിയോ പ്രകടന മികവോ കൊണ്ടല്ല ഈ സിനിമയിലെ ഉല്ലാസ് ശ്രദ്ധേയമാകുന്നത്. മറിച്ച് ഈ പ്രായത്തിലും ഇത്തരം വേഷങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ മമ്മുക്കയെ പോലൊരു നടന് സാധിക്കുന്നുണ്ടല്ലോ എന്നതിലാണ്. 
അഭിനയ മോഹം മൂത്ത് അധ്യാപക ജോലിയും കളഞ്ഞു മട്ടാഞ്ചേരിയിൽ ഗുണ്ടകളുടെ ജീവിതം പഠിക്കാൻ പോയ 'ബെസ്റ്റ് ആക്റ്ററി'ലെ  മോഹൻ മാഷിന്റെ നിഴൽ രൂപം ഉല്ലാസ് എന്ന കഥാപാത്രത്തിലും ചുറ്റുപാടിലും കാണാമെങ്കിലും ആ സിനിമയിലെ പോലെ എൻഗേജിങ് ആയതോ മനസ്സ് തൊടുന്നതോ ആയ ഒരു ജീവിതമോ കാഴ്ചകളോ തരാൻ 'ഗാനഗന്ധർവ'നു സാധിക്കുന്നില്ല. 

ഗാനമേളയുമായി ബന്ധപ്പെട്ടുള്ള കോമഡികളും മറ്റും രസകരമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കോമഡി മാത്രം ലക്ഷ്യം വക്കുന്നത് കൊണ്ടാകാം ഗാനമേള കലാകാരന്മാരുടെ ജീവിതങ്ങൾ അടയാളപ്പെടുത്തുന്ന സീനുകളൊന്നും വേണ്ട പോലെ അവതരിപ്പിക്കാൻ ശ്രമിച്ചത് പോലുമില്ല. 

കുറച്ചു സീനുകളിൽ മാത്രം വന്നു പോകുന്ന ദേവനും സലിം കുമാറുമൊക്കെ ചിരി പടർത്തിയവരാണ്. അബു സലീമിന്റെ ചെറിയ വേഷവും നന്നായിരുന്നു.  എൺപതു കാലങ്ങൾ തൊട്ട്  മലയാള സിനിമയിൽ ചെറു വേഷങ്ങളിലും വില്ലൻ വേഷങ്ങളിലുമൊക്കെ കണ്ടിരുന്ന മോഹൻ ജോസ് എന്ന നടനെ സംബന്ധിച്ചു ഈ സിനിമയിലേത് ഒരു മുഴുനീള വ്യത്യസ്ത വേഷമാണ്. 

നായകൻ മമ്മൂക്കയെങ്കിലും സ്‌ക്രീനിൽ കൈയ്യടി വാങ്ങി കൂട്ടുന്നത് സുരേഷ് കൃഷ്ണയും മനോജ് കെ ജയനുമൊക്കെയാണ്. ശരിക്കും പ്രകടനത്തിന്റെ കാര്യത്തിൽ ഗാനഗന്ധർവ്വൻ നല്ലൊരു ബ്രേക്ക് നൽകുന്നത് അവർക്ക് രണ്ടു പേർക്കുമാണ്. മറ്റൊരർത്ഥത്തിൽ ആ രണ്ടു കഥാപാത്രങ്ങളും തന്നെയാണ് ഗാനഗന്ധർവനെ കണ്ടിരിക്കാവുന്ന എന്റർടൈനർ ആക്കി മാറ്റുന്നതും. 

ആകെ  മൊത്തം ടോട്ടൽ = സ്റ്റേജ് കലാകാരന്മാരുടെ കലാ ജീവിതവും അവരുടെ കഷ്ടപ്പാടുകളുമൊക്കെ അടയാളപ്പെടുത്തേണ്ടിയിരുന്ന ഒരു സിനിമ ആയിരുന്നു. നിർഭാഗ്യ വശാൽ അങ്ങിനെ ഗൗരവ ബോധത്തോടെയുള്ള ഒരു ഇടപെടലും രമേശ് പിഷാരടിയിൽ നിന്ന് ഉണ്ടായി കാണുന്നില്ല. കേവലം എന്റർടൈനർ എന്ന ലെവലിലേക്ക് മാത്രം സിനിമയെ  ഒതുക്കാൻ ശ്രമിക്കുന്നതിനിടെ സിനിമയും പല അർത്ഥത്തിൽ ഒതുങ്ങിപ്പോയി എന്നതാണ് സത്യം. ഒരു പ്രതീക്ഷയുമില്ലാതെ ചുമ്മാ ഒരു വട്ടം കണ്ടു നോക്കാവുന്ന സിനിമ. 

*വിധി മാർക്ക്= 5/10 
-pravin- 

Tuesday, October 1, 2019

കേസരി - തോറ്റു പോയവരുടെ ചരിത്രവും ധീരതയും

ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായോ, ദേശീയതയുമായോ, രാജ്യസ്നേഹവുമായോ ഒന്നും ചേർത്ത് വായിക്കേണ്ട സിനിമയല്ല.  പക്ഷെ സിഖുകാരുടെ അഭിമാന ബോധവും ധീരതയും രക്തസാക്ഷിത്വവുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് കേസരി ..1897 ലെ സാരഗഡ്ഢി യുദ്ധമാണ് പ്രമേയം. 21 സിഖുകാരും പതിനായിരത്തോളം അഫ്ഘാൻ പടയാളികളും തമ്മിലുണ്ടായ യുദ്ധം. അഫ്ഘാൻ പടയാളികൾ എന്നതിനേക്കാൾ അഫ്ഘാൻ മേഖലയിൽ നിന്നെത്തിയ അഫ്രീദി-ഒറക്സായി-പഷ്ടൂൺ വിഭാഗക്കാരുമായുള്ള യുദ്ധം എന്ന് പറയുന്നതാകും ഉചിതം. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാരാജ രഞ്ജീത് സിംഗ് അഫ്ഗാൻ ഗോത്രക്കാരെ തുരത്തിയോടിച്ച ശേഷം സിഖ് ഭരണത്തിന്റെ കീഴിലാക്കിയതായിരുന്നു ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ പ്രദേശങ്ങൾ. അന്ന് മുതൽ ഈ പ്രദേശം തങ്ങളുടെ പ്രദേശങ്ങൾ തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അഫ്ഘാൻ അമീറും സൈന്യവും. മഹാരാജാവിന്റെ മരണ ശേഷം ഈ പ്രദേശങ്ങളുടെ അധികാരം ബ്രിട്ടീഷുകാരിലേക്ക് എത്തുകയുണ്ടായി. 

കൂടുതൽ പ്രദേശങ്ങളുടെ നിയന്ത്രണാധികാരങ്ങൾക്ക് വേണ്ടി അഫ്ഘാൻ സൈന്യത്തോടുണ്ടായ ഏറ്റുമുട്ടലുകളിൽ ബ്രിട്ടീഷ് സൈന്യത്തിന് ഒരുപാട് നഷ്ടങ്ങളുണ്ടായി കൊണ്ടിരിക്കുന്ന സമയത്താണ് സിഖ് കാലാൾപ്പടയെ ഉപയോഗിച്ച് അഫ്ഘാനികളെ പ്രതിരോധിക്കാൻ ബ്രിട്ടീഷുകാർ തീരുമാനിക്കുന്നത്. മലനിരകൾക്കു മുകളിൽ മഹാരാജാവ് ഉണ്ടാക്കിയ മൂന്നു കോട്ടകൾ ബ്രിട്ടീഷുകാർ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി. 

സാരഗഡ്ഢിയിലേക്ക് പടപ്പുറപ്പാടുമായെത്തിയ അഫ്ഘാൻ സൈന്യത്തെ 21 പേരെ കൊണ്ട് നേരിടാനുള്ള ബുദ്ധിമുട്ടുകൾ തൊട്ടടുത്ത കോട്ടയിലുള്ള ബ്രിട്ടീഷ് മേധാവികളെ അറിയിച്ചെങ്കിലും സിഖ്‌കാരെ സഹായിക്കാൻ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു സേനയെ അയക്കാൻ പറ്റില്ല എന്നതായിരുന്നു അവരുടെ നിലപാട്. ഈ ഒരു ഘട്ടത്തിൽ തങ്ങൾ യുദ്ധം ആർക്ക് വേണ്ടി ചെയ്യണം എന്ന ഒരു വലിയ സമസ്യയെ സിഖ് സൈനികർ മാനസികമായി നേരിടുന്നുണ്ട്. അതിന്റെ ചരിത്രപരമായ വിശദീകരണമെന്നു പറയാനാവില്ലെങ്കിലും ആ ഒരു സാഹചര്യത്തെ സിനിമ വൈകാരികമായി അവതരിപ്പിച്ചു കാണിക്കുന്നുണ്ട്. 

ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട ശേഷം പോലും ബ്രിട്ടീഷ് ഇന്ത്യൻ ആർമിക്ക് വേണ്ടി ജോലി ചെയ്തു കൊണ്ടിരിക്കുന്ന സിഖ് കാലാൾപ്പടയുടെ നിസ്സഹായതയും അവർക്ക് നേരിടേണ്ടി വരുന്ന അഭിമാനക്ഷതങ്ങളും പല സീനുകളിലും കാണാം. ബ്രിട്ടീഷ് ആർമിക്കും അവരുടെ സാമ്രാജ്യ സംരക്ഷണത്തിനും വേണ്ടിയുള്ള യുദ്ധം എന്നതിൽ നിന്ന് മാറി ഒരു ഘട്ടത്തിൽ സിഖുകാരുടെ അഭിമാന പ്രശ്നമായി മാറുന്നിടത്താണ് യുദ്ധത്തിന് സിനിമയിൽ മറ്റൊരു മാനം കൈവരുന്നത്. 

സിനിമയിൽ സാരഗർഹിയിലുള്ള കോട്ടകൾ ആക്രമിക്കാനായി അഫ്ഘാനികൾ വരുന്നതിന് കാരണമായി കാണിക്കുന്നത് പരസ്യമായി വധ ശിക്ഷ നടപ്പാക്കാൻ കൊണ്ട് വന്ന ഒരു സ്ത്രീയെ സിഖുകാർ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് .ചരിത്രത്തിൽ അങ്ങിനെയൊരു സംഭവം ഉള്ളതായി എവിടെയും റഫറൻസുകൾ കണ്ടില്ല. സിനിമക്ക് വേണ്ടി അത്തരത്തിലുള്ള ചില കൂട്ടി ചേർക്കലുകൾ ഉണ്ടായതാകാം എന്ന് സമ്മതിക്കുമ്പോഴും രക്തസാക്ഷികളാകേണ്ടി വന്ന ആ 21 സിഖുകാർ ചരിത്രത്തിലെന്ന പോലെ സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷക മനസ്സിലും ഇടം പിടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല .

ചരിത്രം വിജയിച്ചവരുടെ ഓർമ്മകൾ പങ്കിടാൻ മാത്രമാകുമ്പോൾ, ജീവത്യാഗങ്ങൾ ആർക്ക് വേണ്ടി പോലുമെന്നറിയാതെ തോറ്റു പോയ ഹവീൽദാർ ഇഷാർ സിംഗും സൈന്യവും ഇങ്ങിനെയൊരു സിനിമയിലൂടെയെങ്കിലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അജയ് ദേവ്ഗണിന്റെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത 'സൺ ഓഫ് സർദാർസ്' ഉം രാജ്‌കുമാർ സന്തോഷിയുടെ Battle of Saragarhi യുമൊക്കെ 'കേസരി' യെക്കാൾ മികവിൽ അവതരിപ്പിക്കപ്പെട്ടാൽ അത് എല്ലാ വർഷവും സെപ്തംബർ 12 ന് സാരഗഡ്ഢി ദിനം ആഘോഷിക്കുന്ന ഇന്ത്യൻ ആർമിയിലെ സിഖ് റെജിമെന്റിനു കിട്ടുന്ന വലിയ ഒരു ആദരം തന്നെയായിരിക്കും. 

"ബോലേ സോ നിഹാൽ !!!!"

-pravin-

Sunday, September 22, 2019

കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട 'ഫൈനൽസ്' !!

ഓരോ ഫൈനലുകൾക്ക് പിന്നിലും ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥകളുണ്ടാകും. എല്ലാ തലത്തിലും വിജയിച്ചു നിക്കുന്നവരുടെയല്ല, മറിച്ച് ഒരുപാട് തോൽവികളുടെ വേദനയിലും ഒരിക്കലെങ്കിലും വിജയിക്കണമെന്ന ആഗ്രഹവവുമായി പോരാടാൻ വരുന്നവരുടെയാണ് ഓരോ ഫൈനലുകളും. അത് ഗംഭീരമായി തന്നെ പറഞ്ഞു വെക്കുന്നുണ്ട് 'ഫൈനൽസ്'. 

സ്പോർട്സ് മൂവി ഗണത്തിൽ വന്നു പോയ പല സിനിമകളുടെയും കൂട്ടത്തിൽ ആശയം കൊണ്ടും അവതരണം കൊണ്ടും നിലപാട് കൊണ്ടും ജീവിതം തൊട്ടു നിക്കുന്ന കാഴ്ചകളൊരുക്കാൻ സാധിച്ചിടത്താണ് 'ഫൈനൽസി'ൽ പി. ആർ അരുൺ എന്ന സംവിധായകൻ വിജയിക്കുന്നത്. 

വിജയിച്ചവരുടെ വിജയ കഥകൾ അഭ്രപാളിയിലെ വെറും കാഴ്ചയായി ഒതുക്കുന്ന സ്പോർട്സ് സിനിമകളുടെ ക്ളീഷേ ഫോർമാറ്റിൽ ഒതുങ്ങി പോകുന്നില്ല 'ഫൈനൽസ്'. പകരം, സ്പോർട്സിന്റെ വിജയ വീഥിയിൽ വീണു പോയവരുടെയും, ഉയിർത്തെഴുന്നേറ്റവരുടെയും, പരാജയങ്ങളിൽ മനം മടുക്കുമ്പോഴും പുതിയ പ്രതീക്ഷകൾ നെയ്തുണ്ടാക്കുന്നവരുടേയുമൊക്കെ പക്ഷം പിടിച്ചു സംസാരിക്കുകയാണ് സിനിമ.

സ്പോർട്സ് ഏതുമാകട്ടെ അതൊന്നും വെറും കളിയല്ല പലർക്കും അവരുടെ ജീവനും ജീവിതവുമാണ്. അത്തരത്തിലുള്ള കായിക താരങ്ങളുടെയും, കോച്ചുമാരുടെയും, അവരെ പിന്തുണക്കുന്നവരുടേയുമൊക്കെ വിചാര വികാരങ്ങളും സഹനങ്ങളുമെല്ലാം കാഴ്ചക്കപ്പുറം കാണുന്നവനെ അനുഭവഭേദ്യമാക്കി മാറ്റുന്നുണ്ട് 'ഫൈനൽസ്'.

രജിഷയുടെ ആലീസിന്റെ മാത്രമല്ല, നിരഞ്ജന്റെ മാനുവലിന്റെയും, സുരാജിന്റെ വർഗീസ് മാഷിന്റെയുമടക്കം സ്പോർട്സിന്റെ മനസ്സും ശബ്ദവുമായി വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളുടെയുമാണ് 'ഫൈനൽസ്'. താരമൂല്യം നോക്കാതെ ഒരു നല്ല സിനിമയെ കണ്ടറിഞ്ഞു പിന്തുണക്കാൻ സാധിച്ചതിൽ മണിയൻ പിള്ള രാജു എന്ന നിർമ്മാതാവിനും അഭിമാനിക്കാം. 

മാധ്യമ ശ്രദ്ധയോ ജനപിന്തുണയോ സർക്കാർ സഹായമോ ഒന്നും കിട്ടാതെ പോകുന്ന നമുക്ക് ചുറ്റിലുമുള്ള കായിക പ്രതിഭകൾക്ക് വേണ്ടി ശബ്ദമുയർത്തുക മാത്രമല്ല കായിക വകുപ്പിന് കീഴെ നടക്കുന്ന പല അന്യായങ്ങൾക്ക് നേരെയും വിരൽ ചൂണ്ടുന്നുണ്ട് സിനിമ. സ്പോർട്സ് കൗൺസിലിലും ഫെഡറേഷനിലുമൊക്കെയുള്ള വെള്ളാനകളെ പിടിച്ചു പുറത്താക്കുന്നത് കൊണ്ട് മാത്രം ശുദ്ധീകരിക്കെപ്പെടുന്ന ഒരിടമല്ല നമ്മുടെ കായിക വകുപ്പ് എന്ന് വ്യക്തം. 

വിജയ വീഥിയിൽ വീണു പോയ സിനിമയിലെ ആലീസ് യഥാർത്ഥ ജീവിതത്തിലെ ഷൈനി സെലാസിനേയും മിനിയേയുമൊക്കെ തീരാ വേദനയോടെ ഓർമ്മപ്പെടുത്തുമ്പോൾ, ഫെഡറേഷനുമായുള്ള അഭിപ്രായ ഭിന്നതയിൽ ജീവിതവും സ്വപ്നവുമൊക്കെ തച്ചുടക്കപ്പെട്ട വർഗ്ഗീസ് മാഷുമാർ മാത്രം വെറും സിനിമാ കഥാപാത്രമാണെന്ന് ചിന്തിക്ക വയ്യ. 

സ്‌ക്രീനിൽ അങ്ങിനെ നിരാശ നിറഞ്ഞ മുഖത്തോടെ കാണുന്ന ഓരോ കഥാപാത്രങ്ങൾക്ക് പിന്നിലും ജീവിക്കുന്ന ആരുടെയൊക്കെയോ നിഴലുകൾ ഉണ്ടെന്നു തോന്നുമ്പോൾ ആണ് സിനിമയിൽ ആദ്യം മാനുവലും പിന്നീട് വർഗ്ഗീസും പറയുന്ന ആ ഡയലോഗ് സിനിമ കാണുന്ന നമ്മളും അറിയാതെ അവർക്കൊക്കെ വേണ്ടി പറഞ്ഞു പോകുന്നത് - അതെ, ഒരിക്കലെങ്കിലും നമുക്കും ജയിക്കണ്ടേ ? 

ആകെ മൊത്തം ടോട്ടൽ = ഓണം റിലീസുകളിൽ ഏറ്റവും ആദ്യം കാണേണ്ടിയിരുന്ന സിനിമ ഇതായിരുന്നു. ഇട്ടിമാണിയും ലവ് ആക്ഷൻ ഡ്രാമയുമൊക്കെ കണ്ട പാപം 'ഫൈനൽസി'ലൂടെ പൊറുക്കപ്പെട്ടിരിക്കുന്നു. സുരാജാണ് താരം. സിനിമാ തിരഞ്ഞെടുപ്പുകളിൽ സൂക്ഷ്‌മത പുലർത്തുന്ന നടിയായി മാറുന്നു രജിഷ. നല്ല റോളുകൾ കിട്ടിയാൽ കഥാപാത്രത്തെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ ശേഷിയുള്ള നടനാണ് നിരഞ്ജൻ എന്ന് തെളിയിക്കപ്പെടുന്ന സിനിമ കൂടിയാണിത്. എല്ലാം കൊണ്ടും ഒരു പുതുമുഖ സംവിധായകനിൽ നിന്നും കിട്ടിയ ഒരു നല്ല സിനിമ എന്ന് തന്നെ പറഞ്ഞു വക്കാം 'ഫൈനൽസി'നെ. 

*വിധി മാർക്ക് = 7.5 /10 

-pravin-

Sunday, September 15, 2019

ലവും ആക്ഷനും ഡ്രാമയും കൂടിയൊരു ട്രാജഡി !!

ഓണ സിനിമകളിൽ ഇട്ടിമാണി തന്ന നിരാശയോളം എത്തില്ലെങ്കിലും ലവ് ആക്ഷൻ ഡ്രാമയും ആസ്വാദനപരമായി നിരാശ തന്നെ സമ്മാനിക്കുന്നു. 

നിവിൻ പോളി ഒരിടവേളക്ക് ശേഷം വീണ്ടും തന്റെ സേഫ് സോണിലേക്ക് തിരിച്ചു വന്നു  ചെയ്യുന്ന സിനിമ എന്ന നിലക്കുള്ള ആശ്വാസം മാത്രമാണ് ആസ്വാദനം. അതിൽ തന്നെ ആവർത്തന വിരസതയുള്ള  സീനുകൾ ഏറെയുണ്ട് എന്നത് വേറെ കാര്യം. 

നയൻ താര - നിവിൻ ജോഡിയെ സ്‌ക്രീനിൽ കാണുമ്പോൾ ഉള്ള പുതുമ ഒഴിച്ചാൽ അവരുടെ ശോഭാ - ദിനേശൻ കഥാപാത്രങ്ങളുടെ പ്രണയവും കെമിസ്ട്രിയുമൊന്നും വർക് ഔട്ട് ആയില്ല. വർക് ഔട്ട് ആയില്ല എന്നതിനേക്കാൾ അതിനും മാത്രമുള്ള ഒരു മിനിമം പ്രണയ കഥ പോലും സിനിമയിൽ അനുഭവപ്പെടുന്നില്ല. 

നിവിൻ  പോളി - അജു വർഗ്ഗീസ് കൂട്ട് കെട്ടിലുള്ള എന്റർടൈനർ സിനിമകളുടെ കൂട്ടത്തിലേക്ക് ചേർന്ന് നിക്കാൻ പെടാ പാട് പെടുന്ന ഒരു സിനിമയാണിത്. ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ കൊണ്ട് ഒരു മുഴുനീള എന്റർടൈനർ ഉണ്ടാക്കാൻ പറ്റുമെന്ന ഒരു അബദ്ധ ധാരണ ധ്യാൻ ശ്രീനിവാസനും ഉണ്ടായിരുന്നിരിക്കാം. 


'ഹണീബി' കഴിഞ്ഞേൽ പിന്നെ   ഇത്രേം കള്ളു കുടി സീനുകൾ കാണേണ്ടി വന്ന ഒരു സിനിമ കൂടിയാണിത്. തുടക്കം മുതൽ ഒടുക്കം വരെ കള്ളു കുടി സീൻ കണ്ടു കണ്ട് കാണുന്നവൻ പോലും കിക്കായി പോകും ..ഹോ നമിച്ചു ഹെന്റെ ധ്യാനേ !! 

എല്ലാം കൊണ്ടും ശുദ്ധ ശൂന്യമാണ് സിനിമ. ആരെയെങ്കിലുമൊക്കെ ഒന്ന് പ്രേമിച്ചു കെട്ടിയാൽ മതി എന്ന ഒരൊറ്റ ലക്ഷ്യം കൊണ്ട് മാത്രം മുന്നിൽ കാണുന്ന ഏതു പെണ്ണിനെയും  പ്രേമിക്കാൻ തയ്യാറാകുക. ഒടുക്കം  കൈയ്യിലിരുപ്പ് പോരാഞ്ഞിട്ട് പെണ്ണുങ്ങൾ ഉപേക്ഷിച്ചാൽ ആ പെണ്ണ് തന്നെ തേച്ചു പോയി എന്ന് പറയുക. എന്നാൽ എല്ലാം അറിഞ്ഞിട്ടോ അറിയാതെയോ വീണ്ടും ഒരു പെണ്ണ് തന്റെ  പ്രേമാഭ്യർത്ഥന മാനിക്കുമ്പോൾ അവളോടെങ്കിലും ഒരിത്തിരി ആത്മാർത്ഥത കാണിക്കുക. അതുമില്ല. എന്നിട്ട് സകല ഉഡായിപ്പും കാണിച്ചു വല്യ കാമുകൻ ചമയുക. എന്തൊരു വെറുപ്പീരു പരിപാടി. 

വല്യ ഫെമിനിസ്റ്റും ബോൾഡുമായ ഒരു പെണ്ണ് എന്ന നിലക്ക് കാണിച്ച ശോഭ എന്ന കഥാപാത്രത്തിന്റെ അവസ്ഥ അതിലും ദുരന്തം. ധ്യാനിന്റെ കുഞ്ഞിരാമായണവും, അടി കപ്യാരെ കൂട്ടമണിയുമൊക്കെ  എന്റർടൈനർ എന്ന നിലക്ക് വർക് ഔട്ട് ആയത് ആ ഗ്രൂപ്പിന് പെർഫോം ചെയ്യാൻ ഉള്ള ഒരു മിനിമം കഥ സിനിമയിൽ  ഉണ്ടായത് കൊണ്ടാണ്.  ഇവിടെ നല്ല crew ഉണ്ടായിട്ടും സിനിമയിലെ ദിനേശനെ പോലെ തന്നെ ആത്മാർത്ഥത ഇല്ലാതെ സ്വയം നശിക്കാൻ ഇറങ്ങിയ പോലെയായി ധ്യാനിന്റെ  പടം പിടിത്തം.   

തമിഴിൽ പണ്ടിറങ്ങിയ ജീവയുടെ 'ശിവാ മനസുളെ ശക്തി', 'നീ താനേ എൻ പൊൻവസന്തം', ഉദയനിധി സ്റ്റാലിന്റെ 'ഒരു കൽ ഒരു കണ്ണാടി'  തുടങ്ങിയ സിനിമകളോടൊക്കെ പല തരത്തിൽ സാമ്യത പുലർത്തുന്നുണ്ട്   ധ്യാൻ ശ്രീനിവാസന്റെ 'ലവ് ആക്ഷൻ ഡ്രാമ'. 

എന്റർടൈനർ ലേബലിൽ ഒരുക്കുന്ന  സിനിമകൾക്ക് വേണ്ടി  പോലും പുതുമയുള്ള ചേരുവകളും വേറിട്ട മേക്കിങ് ശൈലിയുമൊക്കെ അന്വേഷിച്ചു നടക്കുന്ന നവ സിനിമാ സംവിധായകരുള്ള ഇക്കാലത്താണ് ധ്യാൻ ശ്രീനിവാസനൊക്കെ 'ലവ് ആക്ഷൻ ഡ്രാമ' യെ എന്റർടൈനർ എന്ന വിളിപ്പേരിൽ ഓണം റിലീസിനെത്തിച്ചത് എന്നോർക്കണം. 

നിവിൻ പോളി- നയൻ‌താര-അജു വർഗ്ഗീസ് എന്നീ മൂവർ സംഘത്തെ മുൻനിർത്തി സിനിമയെ മാർക്കറ്റ് ചെയ്യുന്നതിൽ ധ്യാൻ ശ്രീനിവാസൻ വിജയിച്ചെങ്കിലും തിരക്കഥാകൃത്ത് എന്ന നിലക്കോ സംവിധായകനെന്ന നിലക്കോ ധ്യാൻ ശ്രീനിവാസൻ അച്ഛന്റെയോ ചേട്ടന്റെയോ ഏഴയലത്തു പോലും എത്തിയില്ല എന്നതാണ് സത്യം. 

ആകെ മൊത്തം ടോട്ടൽ = ഇഷ്ടതാരങ്ങൾ പലരുമുണ്ടായിട്ടും  കണ്ടിരിക്കാവുന്ന  സിനിമ എന്ന് പറയാൻ പോലും മടി തോന്നിക്കുന്ന ഒരു  സിനിമ.  

* വിധി മാർക്ക് =     4/10

-pravin-

Tuesday, September 10, 2019

വിരോധാഭാസങ്ങളുടെ ഇട്ടിമാണി !!

വയസ്സായ അമ്മമാരെ ഉപേക്ഷിക്കുന്ന മക്കളെ ഉപദേശിക്കുക, മക്കളാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാർക്ക് പിന്തുണ നൽകുക എന്നൊക്കെയുള്ള ഒരു ഉദ്ദേശ്യ ശുദ്ധി ഈ സിനിമക്ക് ഉണ്ടായിരുന്നിരിക്കാം. എന്നാൽ അവതരണത്തിലും തിരക്കഥയിലും ആ ഉദ്ദേശ്യ ശുദ്ധിയെ മറികടന്നു വരുന്നത് ഇട്ടിമാണിയുടെ വിരോധാഭാസങ്ങൾ മാത്രമാണ്. 

എന്തിനും പണം മാത്രം നോക്കുന്ന എന്ത് കാര്യത്തിലും കമ്മീഷൻ അടിക്കാൻ നോക്കുന്ന തൃശൂർകാരൻ കഥാപാത്രമായി മോഹൻലാലിന്റെ ഇട്ടിമാണി വരുമ്പോൾ  തൃശൂർ റൗണ്ടിൽ ഇരുന്നിരുന്ന മമ്മൂട്ടിയുടെ പ്രാഞ്ചിയും, ബിജു മേനോന്റെ റിനി ഐപ്പുമൊക്കെ ഇതെന്തൂട്ടെടാ ഗഡിയേ ഈ കാണിച്ചോണ്ടിരിക്കുന്നത് എന്ന് ചോദിക്കും. 
  
നടന വിസ്മയം എന്ന് ലാലേട്ടനെ പറയുമ്പോഴും  മുഴുനീള കഥാപാത്രത്തിൽ ഒരു പ്രാദേശിക ഭാഷ സംസാരിച്ചു കൊണ്ട് അഭിനയിക്കുന്നതിൽ ലാലേട്ടന് ഒരു തുടർച്ച ഇല്ലാത്ത പ്രശ്നമുണ്ട്. ആഘോഷിക്കപ്പെട്ട തൂവാനത്തുമ്പികളിൽ പോലും ആ പ്രശ്നം കണ്ടെത്താൻ സാധിക്കും. 

അമ്മച്ചിയെ നോക്കാൻ, അവരുടെ കൂടെയിരിക്കാൻ സമയമില്ലാത്ത മക്കളും, അമ്മച്ചിയെ സ്വന്തം മക്കളെക്കാൾ സ്നേഹിക്കുന്ന, അമ്മച്ചിയുടെ കൂടെ എപ്പോഴുമുണ്ടാകുന്ന മകനല്ലാത്ത മറ്റൊരാളും. ഈ ഒരു പ്ലോട്ട് പല സിനിമകളിൽ പല വിധത്തിൽ കൈകാര്യം ചെയ്യപ്പെട്ടതാണ്. അക്കൂട്ടത്തിൽ ഇന്നും മനസ്സിൽ നിക്കുന്നതാണ് സത്യൻ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'. സ്വത്ത് മാത്രം കൊതിക്കുന്ന, സ്നേഹമില്ലാത്ത മക്കളെ പാഠം പഠിപ്പിക്കാൻ കൊച്ചുത്രേസിയും റെജിയും കൂടെ ആ സിനിമയിൽ കാണിച്ചതിന്റെ ഒരു വിരോധാഭാസ പതിപ്പാണ് ഇവിടെ ഇട്ടിമാണിയും അന്നമ്മയും കൂടി ചെയ്യുന്നത് എന്ന് മാത്രം. 

ചൈന പശ്ചാത്തലത്തിലുള്ള ഒരു പാട്ട് ഒഴിച്ച് നിർത്തിയാൽ ആ പുതുമയും തീർന്നു. ആദ്യ പകുതി കണ്ടിരിക്കാവുന്ന തരത്തിൽ ഒരു ഫാമിലി എന്റർടൈനർ ആണെങ്കിൽ രണ്ടാം പകുതിയോടെ ഫാമിലിക്കൊപ്പം കാണാനും കേക്കാനും സാധിക്കാത്ത രീതിയിൽ എല്ലാ വളിപ്പും ചളിയും ദ്വയാർത്ഥ പ്രയോഗങ്ങളുമൊക്കെ കൂടി കോമഡിയിൽ പൊതിഞ്ഞു കെട്ടി അവതരിപ്പിക്കുകയാണ്. അവ്വിധം അസഹനീയമായി മാറുന്നുണ്ട് രണ്ടാം പകുതി. 

മക്കളാരും നോക്കാനില്ലാത്ത തൊണ്ണൂറു വയസ്സുകാരി അമ്മൂമ്മയെ ഇരുപത്തിമൂന്നുകാരൻ വിവാഹം കഴിച്ചു എന്നൊരു പത്ര വാർത്ത പണ്ട് വായിച്ച ഓർമ്മയുണ്ട്. വയസ്സായ ആണുങ്ങൾക്ക് തങ്ങളെ നോക്കാൻ ചെറുപ്പക്കാരിയെ കല്യാണം കഴിക്കാം, പക്ഷേ  തിരിച്ചു പാടില്ല എന്ന പൊതുബോധത്തെ തല്ലിക്കെടുത്തിയ ഒരു വാർത്തയായിരുന്നു അത്. 

വിവാഹമെന്നാൽ ലൈംഗികതക്ക് വേണ്ടി മാത്രമുളള സമ്മത പത്രമാണെന്നു ധരിച്ചു വച്ചിരിക്കുന്നവരോട് ആ പത്ര വാർത്തക്ക് കലഹിക്കാൻ ഒരുപാടുണ്ടായിരുന്നു.  വൃദ്ധയായ ഒരു സ്ത്രീയുടെ സംരക്ഷണ ചുമതല നിയമപരമായി നേടിയെടുക്കാൻ വേണ്ടി ഇരുപത്തിമൂന്നുകാരൻ ചെയ്ത ആ വിവാഹം 'ഇട്ടിമാണി' യിലെ പോലെ കോമാളി കളിയോ അശ്ലീലമായോ അല്ല സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടത് എന്നോർക്കണം. 

ആ ഒരു സംഭവത്തെ വേണമെങ്കിൽ  മനോഹരമായി അവതരിപ്പിക്കാനും ഗംഭീരമായി ചർച്ച ചെയ്യാനും സാധ്യത ഉണ്ടാക്കാമായിരുന്നു ഇട്ടിമാണി എന്ന സിനിമയിൽ. പക്ഷെ എന്ത് ചെയ്യാം ഈ  ഇട്ടിമാണി വെറും കുന്ദംകുളത്തെ  Made In China ആയിപ്പോയില്ലേ . ആ നിലവാരമേ ഉണ്ടാവുള്ളൂ എന്ന് ആദ്യമേ മനസ്സിലാക്കണമായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = ആദ്യ പകുതിയിലെ തരക്കേടില്ലാത്ത കോമഡിയും സിദ്ധീഖിന്റെ പള്ളീലച്ചൻ വേഷവും ലാലേട്ടനുമായുള്ള ഫ്ലാഷ്ബാക്കിലെ കോമ്പിനേഷൻ സീനുകളുമൊക്കെയാണ്  ആകപ്പാടെ ആശ്വാസമായത്. അല്ലാത്ത പക്ഷം മഹാ ബോറ് സിനിമ എന്ന് തന്നെ പറയേണ്ടി വരുന്നു. 

*വിധി മാർക്ക് = 4/10

-pravin-

Monday, September 9, 2019

ബ്രദേഴ്‌സ് ഡേ - കണ്ടിരിക്കാവുന്ന ഒരു ഫുൾ പാക്ക് എന്റെർറ്റൈനർ

പാട്ടുണ്ട്, അടിയുണ്ട്, കുറച്ചു കോമഡിയുണ്ട്, പിന്നെ കുറേ ക്രൈമുകളും ട്വിസ്റ്റുകളുമൊക്കെയുണ്ട്. പക്ഷെ ഇത്രയുമധികം കാര്യങ്ങൾ സ്ക്രിപ്റ്റിൽ തുന്നി ചേർത്ത് വെച്ചതിൽ എവിടെയൊക്കെയോ ഷാജോണിന് പാളിയിട്ടുണ്ട്. സിനിമ കാണുമ്പോൾ അനുഭവപ്പെടുന്ന മിസ്സിംഗ് അതാണ്. ഷാജോണിന്റെ ആദ്യ സിനിമാ സംവിധാനമെന്ന നിലക്ക് അതത്ര വലിയ പ്രശ്നമായി കാണേണ്ടതുമില്ല. 

കോമഡി എന്റർടൈനർ എന്ന ലേബലിൽ വന്ന സിനിമയിൽ കോമഡിയെക്കാൾ കൂടുതൽ ക്രൈം സീനുകളാണ്. അത് കൊണ്ട് ഒരു കോമഡി എന്റർടൈനർ എന്നതിനേക്കാൾ  ബ്രദേഴ്സ്‌ ഡേക്ക് ചേരുന്നത് ഒരു ക്രൈം മാസ്സ് എന്റർടൈനർ  എന്ന വിശേഷണമാണ്. 

ഒരു വലിയ കാലയളവിന് ശേഷം പൃഥ്വിരാജ് കോമഡിയിലേക്ക് തിരിച്ചു വന്ന സിനിമ എന്നതാണ് 'ബ്രദേഴ്‌സ് ഡേ' യെ സംബന്ധിച്ച പുതുമ. ബാക്കിയൊക്കെ ഒരു മാസ്സ് എന്റർടൈനർ സിനിമയിൽ സ്വാഭാവികമായും വന്നു ചേരുന്ന ചേരുവകളാണ്. എന്നാൽ മേക്കിങ്ങിന്റെ കാര്യത്തിൽ അതെല്ലാം കണ്ടിരിക്കാവുന്ന തരത്തിൽ ഷാജോണിനു  അവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'ബ്രദേഴ്‌സ് ഡേ' രക്ഷപ്പെടുന്നത്. 

നല്ല തുടക്കത്തിൽ നിന്നും  ഉപകഥകളിലേക്ക് പോയപ്പോൾ തിരക്കഥയുടെ ഫോക്കസ്  ഇടക്ക് വച്ച് കഥയിലേക്ക് കേറി വന്ന വില്ലനിലേക്കാണ് പോയത്. സമീപകാലത്തിറങ്ങിയ 'തിരുട്ടു പയലേ 2' സിനിമയിൽ പ്രസന്ന ചെയ്ത വില്ലൻ വേഷത്തോട് സമാനത പുലർത്തുന്നുണ്ട് ഈ സിനിമയിലെ പ്രസന്നയുടെ തന്നെ വില്ലൻ. 

ഒരു എന്റർടൈനർ സിനിമയായിട്ട് പോലും വൈകാരിക രംഗങ്ങൾ മനോഹരമായി ചെയ്യാൻ പൃഥ്വിരാജിന് സാധിക്കുന്നുണ്ട്. അതേ സമയം കോമഡി സീനുകളിലെ പ്രകടനത്തിൽ പലയിടത്തും തന്റെ  മുൻകാല സീരിയസ് വേഷങ്ങൾ ഒരു ബാധയും ബാധ്യതയുമായി മാറുന്നുണ്ട്. വിജയ രാഘവന്റെ ചാണ്ടി എന്ന കഥാപാത്രവും സിനിമക്ക് ഒരു ഓളമൊക്കെ  ഉണ്ടാക്കുന്നുണ്ട്.  

ആകെ മൊത്തം ടോട്ടൽ= സമയ ദൈർഘ്യം ഈ സിനിമയുടെ വലിയ ഒരു പോരായ്മയായി പറയാമെങ്കിലും കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലാത്ത കണ്ടിരിക്കാവുന്ന ഒരു സിനിമ എന്ന നിലക്ക് ബ്രദേഴ്സ് ഡേ തൃപ്തിപ്പെടുത്തുന്നു. 

*വിധി മാർക്ക് = 6.5/10 

Saturday, September 7, 2019

സാഹോ - 350 കോടി മുടക്കിൽ ഒരു ദുരന്തം !!

തെലുഗു സിനിമകളെ അതിന്റെതായ സ്പിരിറ്റ് ഉൾക്കൊണ്ട്  ആസ്വദിക്കുന്നവർക്ക് പോലും 'സാഹോ'യെ സഹിക്കാൻ പാടാണ് എന്ന് ദുഃഖപൂർവ്വം പറയേണ്ടി വരുന്നു.  

ബാങ്ക് കൊള്ളയും ഗ്യാങ്സ്റ്റർ പോരാട്ടങ്ങളും അവർക്കിടയിലെ അധികാര തർക്കങ്ങളും പര്സപരമുള്ള ചതികളും കൊലകളും അവരെ പിടിക്കാനുള്ള പോലീസ് ചെയ്‌സിങ്ങ്‌കളും തുടർനാടകങ്ങളുമൊക്കെ അനവധി നിരവധി തവണ പറഞ്ഞു പഴകി ജീർണ്ണിച്ച കാര്യങ്ങളാണ്. അങ്ങിനെ ഒരു കഥയാണ് പറയുന്നത് എന്ന ഉത്തമ ബോധ്യമുള്ളവർ ഏറ്റവും കുറഞ്ഞ പക്ഷം ആ പരാതി മേക്കിങ്ങിലെ മികവ് കൊണ്ടെങ്കിലും പരിഹരിക്കാൻ ശ്രമിക്കും. ഇവിടെ അതുമുണ്ടായില്ല എന്നതാണ് സാഹോയെ ഇത്രമേൽ ദുരന്തമാക്കി മാറ്റിയത്. 

'ബാഹുബലി'യോട് കൂടെ ഇന്ത്യൻ സിനിമാ സൂപ്പർ താരങ്ങൾക്കിടയിലേക്ക് ഉയർന്ന പ്രഭാസിനെ സംബന്ധിച്ച് ഒന്നുകിൽ ഈ സിനിമ താനറിയാതെ നടന്ന ഒരു വലിയ ചതിയാണ്. അതുമല്ലെങ്കിൽ സിനിമാ തിരഞ്ഞെടുപ്പിൽ തനിക്ക് പറ്റിയ വൻ കൈയ്യബദ്ധമാണ് സാഹോ. മറ്റൊരു സിനിമക്കും ഡേറ്റ് നൽകാതെ   രണ്ടര വർഷത്തോളം സമയമെടുത്തു ചെയ്ത സാഹോയിൽ ഒരു 'പ്രഭാസ് ഷോ' ഉണ്ടെങ്കിൽ പോലും തെറ്റില്ലായിരുന്നു.  ഒരു നല്ല ഇൻട്രോയോ ആക്ഷനോ പോയിട്ട് പഞ്ച് ഡയലോഗ് പോലുമില്ലാതെ പറ്റിക്കപ്പെട്ടു പോകുന്നു എല്ലാവരും. 

കാതടപ്പിക്കുന്ന സൗണ്ടും  മിന്നിമായുന്ന കുറേ ഷോട്ടുകളും പുകപടലങ്ങളും കൊണ്ട് ത്രില്ലടിപ്പിക്കാമെന്നു സംവിധായകനും കരുതിക്കാണും. നീൽ നിധിനും, അരുൺ വിജയും, ശ്രദ്ധാ കപൂറും ജാക്കിഷ്രോഫും, മുരളീശർമ്മയും പിന്നെ നമ്മുടെ ലാലും ദേവനുമടക്കമുള്ള താരങ്ങളൊക്കെ ചുമ്മാ വന്നു പോയ ഒരു സിനിമയിൽ പ്രഭാസായിരുന്നു നായകൻ എന്ന് നാളെ എപ്പോഴെങ്കിലും പറയാം. അത്ര മാത്രം. 

വെടിവെപ്പും ബോംബേറും കെട്ടിടം തകർക്കലും എന്ന് വേണ്ട എല്ലാവിധ യുദ്ധ ശബ്ദാദികളും കഴിഞ്ഞു തിയേറ്റർ വിടുമ്പോൾ ചിന്തിച്ചു പോയത് ഈ പറഞ്ഞ 350 കോടി ഈ സിനിമയിൽ എവിടെ, എന്തിനൊക്കെ വേണ്ടി ചിലവാക്കിയിരിക്കാം എന്നാണ്. അതോ കത്തിച്ചതും പൊളിച്ചു വീഴ്ത്തിയതും ഒറിജിനൽ ട്രക്കുകളും കാറുകളും കെട്ടിടങ്ങളും തന്നെയാകുമോ ? 

ആകെ മൊത്തം ടോട്ടൽ = ബഡ്ജറ്റ് എത്ര ആയാലും നിലവാരമില്ലെങ്കിൽ ആ പടം വട്ട പൂജ്യമാണ്. എല്ലാ പ്രതീക്ഷകളെയും  ഒറ്റയടിക്ക് തകർത്തു കളഞ്ഞ സിനിമ. പ്രഭാസിന്റെ കരിയറിൽ ബാഹുബലി നൽകിയത് വൻ ഉയർച്ച ആണെങ്കിൽ സാഹോ നൽകുന്നത് അത്രത്തോളമുള്ള വൻ വീഴ്ചയാണ്. 

*വിധി മാർക്ക് = 4/10 
-pravin- 


Wednesday, September 4, 2019

സ്ത്രീ- കെട്ടുകഥകൾ കൊണ്ടൊരു കോമഡി ഹൊറർ സിനിമ

വർഷം തോറും  ഗ്രാമത്തിൽ നടക്കുന്ന  നാല് ദിവസം നീളുന്ന  ഉത്സവ കാലത്ത് മാത്രം എത്തുന്ന ഒരു പ്രേതം. അതാണ് 'സ്ത്രീ'.  

ഒറ്റക്ക് നടക്കുന്ന പുരുഷന്മാരെ ഉടുതുണി മാത്രം ബാക്കി വച്ച് കൊണ്ട് എങ്ങോട്ടോ തട്ടിക്കൊണ്ട് പോകുന്ന ഒരു വിചിത്ര പ്രേതം. പ്രേതത്തിൽ നിന്ന് രക്ഷ കിട്ടാൻ വേണ്ടി അന്നാട്ടിലുള്ളവർ വീടിനു പുറത്തെ ചുമരുകളിലും മതിലിലുമൊക്കെ 'ഓ സ്ത്രീ, നാളെ വരൂ' എന്ന് എഴുതി വക്കുകയാണ്. 

വായിക്കാനറിയുന്ന, അനുസരണയുള്ള പ്രേതം അതെല്ലാം അതേ പടി ചെയ്യുമ്പോഴേക്കും ഉത്സവം തീരും. IQ ലെവൽ കുറവാണെങ്കിലും ആ കാലയളവിൽ  ഒറ്റക്ക് നടന്ന  സകല  ആണുങ്ങളെയും 'സ്ത്രീ'  കവർന്നെടുത്തു പോയിട്ടുണ്ട് എന്നത് വേറെ കാര്യം !! 

സ്ത്രീ എന്ന പ്രേതത്തെ മുൻനിർത്തി കൊണ്ടുള്ള അന്ധവിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും ഇടയിൽ കുറഞ്ഞ വാക്കുകൾ കൊണ്ട് തമാശയെന്നോണം പറഞ്ഞു പോകുന്ന മറ്റൊരു കഥയിൽ 'സ്ത്രീ' ഒരു വേദനയായി അവശേഷിക്കുന്നുണ്ട് .

ചന്ദേരിയിൽ ഒരു കാലത്ത് എല്ലാ ആണുങ്ങളും പ്രാപിക്കാൻ കൊതിച്ചിരുന്ന പേരറിയാത്ത ഒരു വേശ്യയായിരുന്നു സ്ത്രീയെന്നും  തന്റെ ശരീരത്തെ പ്രേമിക്കാതെ ആത്മാവിനെ സ്നേഹിക്കാൻ തയ്യാറായ ഒരാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ച  'സ്ത്രീ' യെയും അവരുടെ കാമുകനെയും ഗ്രാമത്തിലെ ആൺരൂപങ്ങൾ കൊന്നു കളഞ്ഞു എന്നതുമാണ്  ആ കഥ. 

ആ കഥ ശരിയാണെങ്കിൽ എത്രത്തോളം ക്രൂരമായാകാം ആ സ്ത്രീയെ ആണുങ്ങൾ കൊന്നു കളഞ്ഞത്, അങ്ങിനെയെങ്കിൽ എന്ത് മാത്രം പക 'സ്ത്രീ'ക്ക് ഗ്രാമത്തിലെ ആണുങ്ങളോട് ഉണ്ടാകാം എന്നൊക്കെ ചിന്തിപ്പിക്കുന്നുണ്ട് സിനിമ .

കോമഡിയിൽ നിന്ന് സെന്റിമെൻസിലേക്ക് ഒരു മാത്ര വഴി തിരിയുന്ന സിനിമ വീണ്ടും കോമഡിയിലേക്കും ഹൊററിലേക്കും തിരിച്ചെത്തുന്നു. കോമഡി ഹൊററിൽ ഒതുങ്ങിപ്പോകുമായിരുന്ന  സിനിമക്ക്  ക്ലൈമാക്സ് സീനുകളിലൂടെ   വേറൊരു മാനം കൂടി കൈവരുന്നുണ്ട്.  രാജ്കുമാർ റാവുവിനെ  പോലെ ഒരു ദേശീയ അവാർഡ് ജേതാവ് ഈ സിനിമയിലെ  കഥാപാത്രം എന്തിനു സെലക്ട് ചെയ്തിരിക്കാം എന്ന സംശയം ആദ്യം തോന്നുമെങ്കിലും  പിന്നീട് പുള്ളിയുടെ സിനിമാ തിരഞ്ഞെടുപ്പിലെ മികവിനെ നമ്മൾ  തന്നെ അംഗീകരിച്ചു പോകുന്നു.   

ആകെ മൊത്തം ടോട്ടൽ = Based on a ridiculously true phenomenon എന്ന ടാഗ് ലൈൻ ഉൾക്കൊണ്ടു കാണേണ്ട സിനിമയാണ്.   അന്ധവിശ്വാസങ്ങളും  കെട്ടുകഥകളും നിറഞ്ഞു നിൽക്കുന്ന ചന്ദേരി  ഗ്രാമവും അവിടത്തെ ആൾക്കാരുമൊക്കെയായി രസകരമായി പറഞ്ഞു പോകുന്ന, ഒരു  കോമഡി  ഹൊറർ ജെനറിൽ ഉൾപ്പെടുത്താവുന്ന സിനിമ. യുക്തിപരമായ കണ്ടെത്തലുകൾക്കൊന്നും പ്രസക്തിയില്ല. പറയുന്ന കഥ ആ നാട്ടിലെ മണ്ടൻ നാട്ടുകാരെ പോലെ കാണുന്ന നമ്മളും വിശ്വസിക്കണം. എന്നാൽ മാത്രമേ ഈ സിനിമയുടെ ആസ്വാദനവുമുള്ളൂ .

*വിധി മാർക്ക് = 7/10 

-pravin-

Thursday, August 29, 2019

പൊറിഞ്ചു മറിയം ജോസ് - സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, പ്രതികാരത്തിന്റെ അമ്പ് പെരുന്നാൾ !!

ചുവപ്പു നിറത്തിൽ എഴുതി കാണിക്കുന്ന സിനിമയുടെ പേരിനോട് നീതി പുലർത്തും വിധം ചോര കൊണ്ട് ജീവിതം വരച്ചു തീർക്കുന്ന കഥാപാത്രങ്ങളായി സിനിമയിൽ നിറഞ്ഞു നിക്കുന്നു പൊറിഞ്ചുവും ജോസും. 

ജോജുവും ചെമ്പനും പൊറിഞ്ചുവായും ജോസായും നിറഞ്ഞാടിയപ്പോൾ നൈല ഉഷയുടെ മറിയം മാത്രം പരിമിതികളിൽ കുടുങ്ങി കിടന്നു. ശക്തമായ കഥാപാത്രമെങ്കിലും പുണ്യാളൻ അഗർബത്തീസിലെ തൃശൂരുകാരി അനുവിൽ നിന്ന് ഉയരാൻ നൈലക്ക് സാധിക്കാതെ പോകുന്നു പല സീനുകളിലും. മറിയമെന്ന കഥാപാത്രത്തിനുള്ള പഞ്ച് സിനിമക്ക് നഷ്ടമാകുന്നതും അക്കാരണത്തിലാണ്. 

ചെറിയ കഥാപാത്രമായിട്ടും സുധി കോപ്പയൊക്കെ എത്ര ഗംഭീരമായിട്ടാണ് വൈകാരിക രംഗങ്ങൾ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നത്.  

മുൻപും സമാനമായ ഒരുപാട് തൃശൂർ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ടിജി രവി ഇക്കുറി പ്രകടനത്തിൽ വേറിട്ട് നിക്കുന്നുണ്ട്. ടൈപ്പ് വേഷങ്ങളിൽ ഒതുങ്ങി കൊണ്ടിരുന്ന വിജയ് രാഘവന്  ഐപ്പേട്ടൻ എന്ന മുഴുനീള കഥാപാത്രം നല്ലൊരു ബ്രേക്ക് ആണ്. 

രാഹുൽ മാധവിന്റെ വില്ലൻ വേഷം കിടുക്കിയിട്ടുണ്ട്. മികച്ച കഥാപാത്രങ്ങൾ കിട്ടിയാൽ ഉയർന്നു വരാനാകുന്ന ഒരു നല്ല നടൻ കൂടിയാണ് രാഹുൽ. 

1965 കളിൽ തുടങ്ങി 1985 കാലത്തെത്തി നിക്കുന്നതാണ് കഥയിലെ പ്രധാന കാലഘട്ടം  എന്നത് കൊണ്ട് തന്നെ 80കളിലെ പലതും ഓർമ്മപ്പെടുത്തി കൊണ്ടുള്ള അവതരണത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്നു. ആ കാലത്തെ നാട്ടു വഴികളും, റോഡും, വാഹനങ്ങളും, അങ്ങാടിയും, തിയേറ്ററും, വീടുകളും, ടിവിയും, സിനിമകളും, വസ്ത്രധാരണങ്ങളും, സാധന സാമഗ്രികളുടെ വിലയും, കറൻസിയും തൊട്ട് പലതും പരമാവധി വിശ്വസനീയമായ കാഴ്ചകളാക്കി മാറ്റാൻ ശ്രമിച്ചിട്ടുണ്ട് കലാസംവിധായകരും കൂട്ടരും. പക്ഷേ ശവമടക്കിനു മഴ പെയ്യുന്ന പോലെയുള്ള ക്ളീഷേകളൊക്കെ ഇവിടെയും ആവർത്തിക്കുന്നുണ്ട് എന്നത് വേറെ കാര്യം. 

തൃശൂർ ഭാഷയും പള്ളിപ്പെരുന്നാളും ആ ദിവസത്തെ തമ്മിൽത്തല്ലുമൊക്കെ പല സിനിമകളിലും കണ്ടു മറന്നതെങ്കിലും ടൈറ്റിൽ കഥാപാത്രങ്ങൾ കൊണ്ട് തന്നെ ശ്രദ്ധയാകർഷിച്ച പൊറിഞ്ചു മറിയം ജോസ് ജോഷിയുടെ സംവിധാനത്തികവിൽ ഒരു പെരുന്നാൾ ആഘോഷ കാഴ്ചയായി മാറുകയാണ്.  (റിയലിസ്റ്റിക്ക് സിനിമാ ഫാൻസിന് വേണമെങ്കിൽ ഈ പെരുന്നാൾ കൂടാതിരിക്കാം.)

സിനിമ കഴിഞ്ഞാലും ആ ബാൻഡ് മേളവും  ജോസിന്റെ ഡിസ്‌കോയും, പൊറിഞ്ചുവിന്റെ  ശ്മശാനത്തിലുള്ള  ഇരുപ്പും, ബാബുവിന്റെ വാവിട്ട കരച്ചിലും മനസ്സിലുണ്ടാകും മായാതെ, മറയാതെ. 

ആകെ മൊത്തം ടോട്ടൽ = സിനിമയുടെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിച്ച് നിർത്തിയാൽ പുതുമയില്ലായ്മകൾക്കിടയിലും  മേക്കിങ് കൊണ്ട് ഗംഭീരമായ സിനിമ തന്നെയാണിത്. ടൈറ്റിൽ കഥാപാത്രങ്ങൾ തന്നെയാണ് ഈ സിനിമയുടെ തൂണുകൾ. ഇടക്കാലത്ത് ലോക്പാലും സലാം കാശ്മീരും  ലൈല ഓ ലൈലയുമൊക്കെയായി  വന്ന ജോഷി ആ ലൈനിൽ നിന്നും വീണ്ടും മാറി നടക്കുന്നു എന്നതാണ് സന്തോഷം. ജോഷി ജോഷിയായി തന്നെ നിലനിൽക്കട്ടെ. 

*വിധി മാർക്ക് - 7.5/10 

-pravin- 

Monday, August 26, 2019

നിഷ്ക്കളങ്ക സ്നേഹത്തിന്റെ പൊന്നമ്പിളി !

മനസ്സിൽ സ്നേഹം പേറി നടക്കുന്നവരെല്ലാം ഈ ലോകത്തിലെ ഭ്രാന്തന്മാരാണ്. സ്നേഹം നഷ്ടപ്പെട്ടവനും അത് തേടി അലഞ്ഞവനും മാത്രമേ ആ ഭ്രാന്ത് മനസ്സിലാകൂ എന്ന് മാത്രം. അമ്പിളി ആ തലത്തിൽ ഒരു വലിയ ഭ്രാന്തനാണ്. എത്ര നിഷ്ക്കളങ്കമായും നിസ്വാർത്ഥമായുമാണ് അയാൾ തന്റെ സ്നേഹം ഒരു നാടിനും നാട്ടുകാർക്കും കാമുകിക്കുമൊക്കെ പകുത്തു കൊടുക്കുന്നത്. 

എല്ലാവരേയും  സ്നേഹിക്കുക എന്നത് ഒരാളുടെ നന്മയാണ് എങ്കിൽ അത് പോലുള്ള സ്നേഹങ്ങളും കരുതലുകളും അനുഭവിക്കുക എന്നത് ഒരാൾക്ക് കിട്ടുന്ന ഭാഗ്യവും യോഗവുമൊക്കെയാണ്. ടീന ആ കൂട്ടത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണ്. ഒരു പക്ഷേ  അമ്പിളിയെ ആരെക്കാളും നന്നായി മനസ്സിലാക്കിയത് കൊണ്ട് താനേ വന്നു ചേർന്ന സൗഭാഗ്യം. 

അമ്പിളിയെ നിരന്തരം പറ്റിക്കുന്നവർ കരുതുന്നത് അവർ അവനെ പറ്റിച്ചു എന്നാണ്. എന്നാൽ  അവർക്ക് വേണ്ടി പറ്റിക്കപ്പെടാൻ സ്വയം നിന്ന് കൊടുക്കുന്ന അമ്പിളിയെ ആരും അറിയുന്നില്ല. രാവിലെ എഴുന്നേറ്റ ഉടനെ അമ്പിളി സംസാരിക്കുന്ന മിട്ടു എന്ന ബൊമ്മക്കരടി പോലും അവന്റെ സ്നേഹം അനുഭവിക്കുന്നുണ്ട്. അവന്റെ അഭാവം ജീവനില്ലാത്ത ആ ബൊമ്മയിൽ പോലും നിരാശ പടർത്തുന്നത് കാണാൻ പറ്റും. ഒരാളുടെ അഭാവം കൊണ്ട് മാത്രം നമ്മൾ അനുഭവിച്ചറിയുന്ന ചിലതുണ്ട് ഈ ഭൂമിയിൽ എന്ന് ബോധ്യപ്പെടുത്തുന്ന സീനുകൾ. 

പൊളിച്ചെഴുത്താണ് ഈ സിനിമയിലെ അമ്പിളി-ടീന പ്രണയം. അമ്പിളിയുടെ കുറവുകൾ അറിഞ്ഞു സഹതാപം കൊണ്ടുണ്ടായതല്ല ടീനയുടെ പ്രണയം. ആർക്കുമില്ലാത്ത അവന്റെ മാത്രമായ വ്യക്തിത്വത്തെയും സ്നേഹത്തെ തന്നെയുമാണ് അവൾ പ്രണയിച്ചത്. അത് കൊണ്ട് തന്നെ ആ പ്രണയം വീട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ പോലും അവൾ സ്ഥിരം കാമുകിമാരിൽ നിന്ന് വേറിട്ട് നിന്നു. 

സൗബിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളി ഉയർത്തിയ കഥാപാത്രം തന്നെയാണ് അമ്പിളി. അമ്പിളിക്ക് പൂർണ്ണത നൽകാൻ സൗബിന് ഒരുപാട് പരിമിതികൾ ഉള്ളതായി അനുഭവപ്പെടുമ്പോഴും ആ കഥാപാത്രത്തിന്റെ സവിശേഷതകൾ കൊണ്ട്  അമ്പിളി മനസ്സ് തൊടുന്നു. 

ബുദ്ധി സ്ഥിരതയില്ലാത്ത ഒരാളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന കഥാപാത്രമാണ് അമ്പിളിയുടേത്. അയാളുടെ സംസാര ശൈലിയും നടത്തവുമൊക്കെ അത് ശരി വക്കുന്നുണ്ടെങ്കിലും സിനിമ കണ്ടവസാനിക്കുമ്പോൾ നമ്മുടെ ധാരണകൾ തന്നെ മാറിപ്പോകും. അച്ഛനും അമ്മയും പൊടുന്നനെ ഇല്ലാതായ ഒരുവന്റെ കുട്ടിക്കാലം എത്ര ഭീകരമായ ഒറ്റപ്പെടലായിരിക്കാം അവനു നൽകിയിട്ടുണ്ടാകുക. ആ ഒറ്റപ്പെടലിൽ അമ്പിളിയുടെ മാനസിക വളർച്ച ഒരു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ നിന്ന് പോയതെങ്കിലോ എന്നൊക്കെ ആലോചിച്ചു പോകുന്നു. 

ലോകത്തിലെ ഏറ്റവും വലിയ ക്രൂരത എന്താണെന്ന് അറിയാമോ. അത് ഒരാളെ കൊന്നു കളയലൊന്നുമല്ല. ഒരു കാര്യവുമില്ലാതെ ഒന്നും പ്രതീക്ഷിക്കാതെ നമ്മളെ  സ്നേഹിക്കുന്ന നമ്മുടെ  ചുറ്റിലുമുള്ളവരെ അവർ പോലുമറിയാതെ നമ്മളിൽ നിന്ന് അകറ്റി നിർത്തുന്നതാണ്. ബോബിക്കുട്ടൻ അമ്പിളിയോട് ചെയ്യുന്ന ക്രൂരതയും അതാണ്. 

ഒരു വേറിട്ട റൊമാന്റിക് സിനിമ എന്ന നിലക്ക് പകുതി വരെ പറഞ്ഞെത്തിയ സിനിമ പിന്നീട് ഒരു റോഡ് മൂവി ഗണത്തിലേക്ക് വഴി മാറുന്നു. 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' യിലെ കാസിയുടെയും സുനിയുടെയും ബൈക്ക് യാത്രയെയും വഴിക്കാഴ്ചകാളെയുമൊക്കെ അനുസ്മരിപ്പിക്കുന്നു അമ്പിളിയുടെയും ബോബിക്കുട്ടന്റെയും സൈക്കിൾ യാത്ര. 

പശ്ചാത്തല സംഗീതത്തിന്റെ പിന്തുണ സിനിമക്ക് വേണ്ടുവോളം കിട്ടി എന്ന് പറയാം. വിനായകിന്റെ വരികളും  വിഷ്ണു വിജയുടെ സംഗീതവും കൂടി 'ആരാധികേ..' എന്ന പാട്ടിന് നൽകിയ ഫീൽ അമ്പിളിയുടെ ആത്മാവ് തൊട്ടറിയിക്കുന്നു. 

തനിക്ക് ചുറ്റിലുമുള്ള എല്ലാവരെയും മതിമറന്നു സ്നേഹിക്കുന്നതിനിടയിൽ തനിക്ക് നഷ്ടപ്പെട്ടു പോയ സ്നേഹത്തെ കുറിച്ചുള്ള ഓർമ്മകൾ അമ്പിളിക്ക് നൽകുന്ന വിങ്ങലുകൾ പരിമിതികൾക്കിടയിലും സൗബിൻ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് അവസാന സീനുകളിൽ. 

ആകെ മൊത്തം ടോട്ടൽ =ഗപ്പിയോളം തൃപ്തി തന്നില്ലെങ്കിലും ജോൺപോൾ ജോർജ്ജെന്ന സംവിധയകനിൽ ഇനിയും ഉയരത്തിലുണ്ട് പ്രതീക്ഷകൾ. നന്ദി, നന്മ നിറഞ്ഞ ഈ പൊന്നമ്പിളി കാഴ്ചകൾക്ക്. 

*വിധി മാർക്ക് = 7/10

-pravin-