Wednesday, April 20, 2022

റോക്കി ഭായിയുടെ അഴിഞ്ഞാട്ടം !!


കോലാർ സ്വർണ്ണ ഖനിയുടെ അധികാരം സൂര്യവർദ്ധനിൽ നിന്ന് ഗരുഡയിലേക്ക് എത്തി നിൽക്കുന്ന കാലത്തായിരുന്നു ബാംഗ്ലൂരിലേക്കുള്ള റോക്കി ഭായിയുടെ എൻട്രി. ഷെട്ടിയുടെ ആളായി ബോംബെ അധോലോകത്ത് വിലസിയിരുന്ന റോക്കി ഭായി ഗരുഡയെ കൊല്ലാൻ വേണ്ടി എത്തുന്നത് തൊട്ടാണ് KGF സംഭവ ബഹുലമാകുന്നത്.

സൂര്യ വർദ്ധന്റെ കാല ശേഷം KGF ന്റെ സർവ്വാധികാരവും കൈക്കലാക്കാൻ വേണ്ടിയുള്ള തർക്കങ്ങളും സംഘർഷങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോൾ തന്നെ റോക്കി ഭായ് എന്ന വീര നായക പരിവേഷത്തെ ഗംഭീരമായി ബിൽഡ് അപ് ചെയ്യുകയാണ് KGF ന്റെ ആദ്യ ഭാഗത്തിൽ പ്രശാന്ത് നീൽ ചെയ്തത്.


ഗരുഡയെ കൊല്ലുന്നതോടെ KGF ലെ അടുത്ത സംഭവ വികാസങ്ങൾ എന്തൊക്കെയായിരിക്കാം എന്ന ആകാംക്ഷ നിലനിർത്തി കൊണ്ടാണ് ആദ്യ ഭാഗം അവസാനിച്ചതെങ്കിൽ രണ്ടാം ഭാഗം തുടങ്ങുന്നത് KGF ന്റെ സർവ്വാധിപനായി സിംഹാസനത്തിലേറുന്ന റോക്കി ഭായിയിൽ നിന്നാണ്. അത് കൊണ്ട് തന്നെ ഒന്നാം ഭാഗത്തേക്കാൾ ശക്തമായ വീരപരിവേഷത്തോടെ ആഘോഷിക്കപ്പെടുന്നു റോക്കി ഭായ്.

വെറുതേ ഒരു മാസ്സ് ബിൽഡ് അപ്പ് എന്ന് ഒരിടത്ത് പോലും തോന്നിക്കാത്ത വിധം അടിമുടി സ്റ്റൈലും ആക്ഷനുമായി റോക്കി ഭായിയായി യാഷ് അഴിഞ്ഞാടുകയായിരുന്നു. സ്‌ക്രീൻ കാഴ്ചകളിൽ അത്ര മാത്രം പവർ അനുഭവപ്പെടുത്തുന്ന ഒരു കഥാപാത്രമായി റോക്കിയെ അനുഭവപ്പെടുത്തുന്നുണ്ട് സംവിധായകൻ.

ഒന്നാ ഭാഗത്തിൽ അനന്ത് നാഗിന്റെ വിവരണങ്ങളിലൂടെയാണ് KGF ന്റെ കഥയിലേക്ക് നമ്മൾ അടുക്കുന്നത്. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ മകനായി വരുന്ന പ്രകാശ് രാജിനാണ് കഥയുടെ തുടർ വിവരണത്തിന്റെ ചുമതല കൊടുക്കുന്നത്. പ്രകാശ് രാജ് ഒരു മികച്ച നടനാണെങ്കിൽ കൂടിയും രണ്ടാം ഭാഗത്തിലെ കഥ പറച്ചിൽ സീനുകളിലും അനന്ത് നാഗിനെ തന്നെ ആഗ്രഹിച്ചു പോകും പ്രേക്ഷകർ.

KGF ആദ്യ ഭാഗത്തിലെ വില്ലൻ കഥാപാത്രമായ ഗരുഡ ഉണ്ടാക്കിയ ഓളത്തിനൊപ്പം അധീരക്ക് എത്താൻ സാധിക്കാതെ പോയതിന്റെ കാരണം സഞ്ജയ് ദത്തിന്റെ ആരോഗ്യ പ്രശ്നനങ്ങളാണെന്ന് മനസ്സിലാക്കുന്നു. അത് കൊണ്ട് തന്നെയാകാം അധീരയുടെ ലുക്കിലുള്ള എനർജി പ്രകടനത്തിൽ കുറഞ്ഞു പോയത്. അതേ സമയം അധീരയെക്കാൾ സ്‌കോർ ചെയ്യുന്ന കഥാപാത്രമായി മാറുന്നു രവീണ ടണ്ടൻറെ റമിക സെൻ എന്ന പ്രധാനമന്തി കഥാപാത്രം.


ശ്രീനിധി ഷെട്ടിയുടെ നായികാ വേഷത്തെക്കാൾ KGF ൽ നിറഞ്ഞു നിൽക്കുന്നത് അർച്ചനയുടെ അമ്മ വേഷമാണ്. റോക്കി ഭായിയുടെ നായിക എന്നതിനപ്പുറം ശ്രീനിധിക്ക് അധികമൊന്നും ചെയ്യാനില്ലായിരുന്നു. അതേ സമയം ഒന്നാം ഭാഗത്തിലായാലും രണ്ടാം ഭാഗത്തിലായാലും അധികം സീനുകൾ ഇല്ലാതിരുന്നിട്ടു കൂടി ശക്തമായ ഒരു സ്ത്രീ കഥാപാത്ര സാന്നിധ്യമായി അനുഭവപ്പെടുന്നുണ്ട് റോക്കി ഭായിയുടെ അമ്മ. അമ്മയെ കുറിച്ചുള്ള ഫ്ലാഷ് ബാക്ക് സീനുകളെല്ലാം വൈകാരികമായി തന്നെ അവതരിപ്പിക്കാനും സാധിച്ചു. ഒരർത്ഥത്തിൽ KGF ന്റെ കഥയും റോക്കി ഭായിയുടെ ജീവിതവും മാറ്റി മറക്കുന്നത് ആ അമ്മയാണ് എന്ന് പറയാം.

History Tells Us Powerful People Come From Powerful Places എന്ന ആദ്യ ഭാഗത്തിലെ ഡയലോഗിനെ രണ്ടാം ഭാഗത്തിൽ History was Wrong , Powerful People Make Places Powerful എന്ന് തിരുത്തി പറയുമ്പോഴുള്ള visuals എല്ലാം ഗംഭീരമായിരുന്നു.

സിനിമയുടെ കളർ ടോൺ , ഛായാഗ്രഹണം, ചടുലമായ ബാക് ഗ്രൗണ്ട് മ്യൂസിക്, എഡിറ്റിങ് എല്ലാം തന്നെ എടുത്തു പറയേണ്ട മികവുകളാണ്. എല്ലാം കഴിഞ്ഞെന്ന് കരുതിയിരിക്കുന്നിടത്ത് വീണ്ടുമൊരു തീപ്പൊരി പാറിച്ചു കൊണ്ടുള്ള എൻഡ് ക്രെഡിറ്റ് സീൻ KGF ന്റെ ആവേശത്തെ കെട്ടണക്കാതെ നിലനിർത്തുന്നു.

ആകെ മൊത്തം ടോട്ടൽ = ഗംഭീര മാസ്സ് പടം . കഴിഞ്ഞതത്രയും ആമുഖങ്ങൾ മാത്രമെങ്കിൽ, ഇനിയും പറഞ്ഞു തീർന്നിട്ടില്ലാത്ത കഥയുടെ ഒരു തുടക്കം മാത്രമാണിതെങ്കിൽ, KGF നു ഇനിയും ചാപ്റ്ററുകൾ വേണ്ടി വരും. Let us Wait and See ..!!

*വിധി മാർക്ക് = 8/10

-pravin-

Saturday, April 9, 2022

ത്രസിപ്പിക്കുന്ന തിയേറ്റർ കാഴ്ചകൾ !!


ചരിത്രവും ലോജിക്കുമൊക്കെ നോക്കി വിലയിരുത്താൻ പോയാൽ RRR ന് ഒരു തരത്തിലുമുള്ള ആസ്വാദനവുമുണ്ടാകില്ല എന്നത് ട്രെയ്‌ലറിൽ നിന്ന് തന്നെ വ്യക്തമായിരുന്നത് കൊണ്ട് RRR എങ്ങിനെ കാണേണ്ട ഒരു സിനിമയാണ് എന്നത് സംബന്ധിച്ച് ഒരു ധാരണ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു രാജമൗലി സിനിമയിൽ നിന്ന് എന്ത് പ്രതീക്ഷിച്ചിരുന്നോ അത് RRR ൽ നിന്ന് കാണാൻ കിട്ടി.

അല്ലൂരി സീതാ രാമ രാജുവും കോമരം ഭീമുമൊക്കെ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നത് രണ്ടു വ്യത്യസ്ത കാലഘട്ടത്തിലെ വിപ്ലവകാരികൾ ആയിട്ടാണെങ്കിലും അവരുടെ പോരാട്ടങ്ങൾ പൊതുവേ ആദിവാസി സമൂഹത്തിന് വേണ്ടിയായിരുന്നു. ബ്രിട്ടീഷ് രാജിനെതിരെയായിരുന്നു സീതാ രാമ രാജുവിന്റെ പോരാട്ടമെങ്കിൽ കോമരം ഭീം പ്രധാനമായും അന്നത്തെ നിസാം നവാബിന്റെ ഭരണത്തിനും ജന്മിത്തത്തിനുമെതിരെയാണ് പോരാടിയത്.
ഈ രണ്ടു ചരിത്ര പുരുഷന്മാരെയും തന്റെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്നു എന്നതൊഴിച്ചാൽ ഏതെങ്കിലും വിധത്തിൽ ചരിത്രവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഒരു കഥ പറച്ചിലിനല്ല രാജ മൗലി ശ്രമിക്കുന്നത് . മറിച്ച് ആദിവാസികളടക്കം വിവിധ ജന വിഭാഗങ്ങൾക്കിടയിൽ നിന്ന് രാം -ഭീം മാർക്ക് കിട്ടിയ ദൈവീക പരിവേഷത്തെ ആഘോഷിക്കാൻ സാധിക്കുന്ന തലത്തിൽ പൂർണ്ണമായും ഫിക്ഷന്റെ സ്വാതന്ത്ര്യത്തിൽ ഒരു സിനിമയുണ്ടാക്കുക എന്നത് മാത്രമായിരുന്നു രാജ മൗലിയുടെ ഉദ്ദേശ്യം.

അല്ലൂരി സീതാ രാമ രാജുവിന്റെ യൗവ്വന കാലത്തെ സന്യാസ ജീവിതവും ആധ്യാത്മിക വിഷയങ്ങളിലെ പഠനവും യോഗാ പരിശീലനവും കുതിരയോട്ടത്തിലെ മെയ്‌വഴക്കവുമടക്കമുള്ള കാര്യങ്ങളിലെ റഫറൻസുകൾ ആയിരിക്കാം കാൽപ്പനിക കഥകളിൽ അദ്ദേഹത്തിന് ശ്രീരാമ പരിവേഷം ചാർത്തി നൽകിയിട്ടുണ്ടാകുക . കോമരം ഭീമിന്റെ കാര്യത്തിലും സമാനമായ ഒരു ദൈവീക പരിവേഷം ആദിവാസി സമൂഹം നൽകിയിട്ടുണ്ട് . RRR സിനിമയിലേക്ക് ഈ രണ്ടു കഥാപാത്രങ്ങളെയും പരിഗണിക്കുമ്പോൾ രാജമൗലി ഫിക്ഷന്റെ സാധ്യതകൾ കണ്ടെത്തുന്നതും അവിടെ നിന്ന് തന്നെ.
ഒരു ഹീറോയിക് സിനിമയുടെ എല്ലാ വിധ സാധ്യതകൾ ഉണ്ടായിരുന്നിട്ടും അത് വേണ്ട മികവിൽ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കാൻ സാധിക്കാതെ പോയിടത്താണ് പ്രിയ ദർശന്റെ കുഞ്ഞാലി മരക്കാറൊക്കെ അടപടലം വീണു പോയതെങ്കിൽ അതേ സാധ്യതകളെ സാങ്കേതിക തികവോടെയും മികവോടെയും ഗംഭീരമാക്കുകയാണ് രാജമൗലി ചെയ്തത്.
ചടുലമായ അവതരണവും രാംചരൺ- ജൂനിയർ എൻ ടി ആർ കോമ്പോയുടെ ഗംഭീര പ്രകടനവുമൊക്കെ കൂടിയ സ്‌ക്രീൻ കാഴ്ചകളിൽ ലോജിക്ക് പരതാനും ചരിത്രം പറയാനും സമയം കിട്ടുന്നില്ല എന്നതാണ് സത്യം. ചരിത്രത്തിനോ യുക്തിക്കോ അല്ല അനുഭവപ്പെടുത്തലിനാണ് അവിടെ പ്രസക്തി.

രാം ചരണിന്റെയും ജൂനിയർ എൻ ടി ആറിന്റെയുമൊക്കെ ഇൻട്രോ സീനും മറ്റു ഫൈറ്റ് സീനുകളുമൊക്കെ കാണുമ്പോൾ അറിയാം ആ ഒരു സീനിനു വേണ്ടി അവർ എടുത്ത തയ്യാറെടുപ്പുകൾ എത്രയായിരുന്നു എന്ന്. കത്തി സീനുകളെന്ന് വിലയിരുത്താൻ എളുപ്പമെങ്കിലും തിയേറ്റർ കാഴ്ചയിൽ അത്തരം സീനുകളെല്ലാം ത്രസിപ്പിക്കുന്നതാക്കി മാറ്റിയതിന് പിന്നിൽ രാജമൗലിയുടെ മാജിക്ക് തന്നെയാണ്.
പ്രകടനപരമായി നോക്കിയാൽ രാം ചരണും - ജൂനിയർ എൻ ടി ആറും തന്നെയാണ് ഈ സിനിമയെ മൊത്തത്തിൽ മുന്നോട്ട് കൊണ്ട് പോകുന്നത്. അവരുടെ എനർജി തന്നെയാണ് RRR ന്റെ പവർ എന്ന് പറയാം. ആലിയാ ഭട്ടിന്റെ സീതയെക്കാളും പ്രകടന സാധ്യത കിട്ടിയതും നന്നായി തോന്നിയതും ജെന്നിഫർ ആയി വന്ന ഇംഗ്ലീഷ്കാരിയാണ് . ചെറിയ വേഷമെങ്കിലും അജയ് ദേവ്ഗണിന്റെ പ്രകടനവും മികച്ചു നിന്നു.
ബാഹുബലിയുമായി തുലനപ്പെടുത്തേണ്ട ഒരു സിനിമയല്ല RRR. ബാഹുബലിയുമായി സാമ്യതപ്പെടുത്താൻ ഒന്നും ബാക്കി വക്കാതെ തീർത്തും മറ്റൊരു കഥയും കഥാപശ്ചാത്തലവും കഥാപാത്ര പ്രകടനങ്ങളുമൊക്കെയായി വേറിട്ട് നിൽക്കുന്നിടത്താണ് RRR ന്റെ ഭംഗി.
ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഏതാണെന്ന് ചോദിച്ചാൽ രാം ചരൺ - ജൂനിയർ എൻ ടി ആർ കോമ്പോ സീനുകൾ ആണെന്ന് പറയും. അത്ര മാത്രം ഗംഭീരമായി തന്നെ ആ രണ്ടു കഥാപാത്രങ്ങൾക്കിടയിലെ സൗഹൃദവും സംഘർഷവും ഒന്നിച്ചുള്ള പോരാട്ടവുമൊക്കെ സ്‌ക്രീനിൽ കാണാം.

ആകെ മൊത്തം ടോട്ടൽ = തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ഒരു സിനിമ.

വിധി മാർക്ക് =8/10
-pravin-

Thursday, March 31, 2022

ഒരു തീ തന്നെയാണ് 'ഒരുത്തീ' !!




അക്കു അക്ബറിന്റെ 'വെറുതേ ഒരു ഭാര്യ'യിലെ ടൈറ്റിൽ സോങ്ങിൽ ബിന്ദുവിന്റെ ഒരു ദിവസത്തെ അടയാളപ്പെടുത്തുന്നത് കാണാം. ഒരു ശരാശരി വീട്ടമ്മയുടെ ഒരു ദിവസത്തെ ജോലികളിലൂടെയാണ് ബിന്ദു എന്ന വീട്ടമ്മ കഥാപാത്രത്തെ ആ സിനിമയിൽ പരിചയപ്പെടുത്തുന്നത്. ബിന്ദുവിനെ ഒരു ശക്തമായ സ്ത്രീ കഥാപാത്രമെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും അതിനോട് ഇന്നും യോജിക്കാൻ തോന്നിയിട്ടില്ല.

'വെറുതെ ഒരു ഭാര്യ' എന്ന സിനിമാപ്പേരിനോട് നീതി പുലർത്തും വിധം വെറുതേ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയാണുണ്ടായത്. വെറുതെയല്ല ഭാര്യ എന്ന തിരുത്തലുകളോടെ സിനിമ അവസാനിക്കുമ്പോൾ പോലും ബിന്ദുവിനോ ബിന്ദുവിന്റെ ജീവിതത്തിനോ ഏതെങ്കിലും തരത്തിലുള്ള മാറ്റം സംഭവിച്ചെന്ന് അനുഭവപ്പെടാതെ പോകുകയാണുണ്ടായത്.

കാലങ്ങൾക്കിപ്പുറം 'ഒരുത്തീ'യിലെ രാധാമണിയെന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുമ്പോഴും ഒരു സാധാരണക്കാരി വീട്ടമ്മയുടെ ഓട്ടപ്പാച്ചിലുകൾ കാണാം. പക്ഷേ അത് വെറുതേ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഓട്ട പാച്ചിലുകൾ മാത്രമായി കാണിക്കാതെ രാധാമണി എന്ന കഥാപാത്രത്തിന് വ്യക്തിത്വം നൽകാനും അതിലുപരി ആ കഥാപാത്രത്തിന്റെ സാമൂഹിക- നീതി-ബോധങ്ങളെ ഗാംഭീര്യത്തോടെ അവതരിപ്പിക്കാനും സാധിച്ചിടത്താണ് രാധാമണി ഒരു തീയായി അനുഭവപ്പെടുന്നത്. അവിടെ തന്നെയാണ് 'ഒരുത്തീ' ഒരു നല്ല സിനിമയുമാകുന്നത്.
രാധാമണിയുടെ തൊഴിലിടവും കുടുംബവും സൗഹൃദങ്ങളുമൊക്കെ ഓരോ സീനുകളിലൂടെ വേണ്ട വിധം വിശദമായി പറഞ്ഞു തരുന്നതിൽ സ്വാഭാവികമായ ഒരു ഒഴുക്കുണ്ടായിരുന്നു. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി മൂന്നു ദിവസങ്ങളിലായി നടക്കുന്ന സംഭവ വികാസങ്ങളെ കൂട്ടിയിണക്കി കൊണ്ട് പിരിമുറുക്കമുള്ള ഒരു തിരക്കഥയുണ്ടാക്കാൻ എസ്‌. സുരേഷ് ബാബുവിന് സാധിച്ചിട്ടുണ്ട്.
ഒറ്റ നോട്ടത്തിൽ ഒരു സ്ത്രീയുടെ ജീവിതവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന സിനിമ എന്ന് തോന്നാമെങ്കിലും ഈ സിനിമയുടെ കഥാപശ്ചാത്തലത്തിൽ വിൽപ്പനക്ക് വെക്കുന്ന ജനാധിപത്യവും ചർച്ച ചെയ്യപ്പെടുന്നത് കാണാം.
കർണ്ണാടകയിൽ ബിജെപിയുടെ അധികാരത്തിലേറൽ നടക്കുന്ന അതേ നിർണ്ണായക ദിവസങ്ങളിൽ തന്നെയാണ് രാധാമണിയുടെ ജീവിതത്തിലും അവിചാരിതമായ പലതും സംഭവിക്കുന്നത്. ഒരു ഭാഗത്ത് പണവും അധികാരവുമുള്ളവർ അരങ്ങു വാഴുമ്പോൾ മറു ഭാഗത്ത് അതൊന്നുമില്ലാത്തവർക്ക് നീതി നിഷേധിക്കപ്പെടുന്ന വിചിത്രമായ ജനാധിപത്യ വ്യവസ്ഥയെ തുറന്ന് കാണിക്കുന്നുണ്ട് 'ഒരുത്തീ'.

നവ്യാനായരുടെ രാധാമണി കേന്ദ്ര കഥാപാത്രമായി നിറഞ്ഞു നിൽക്കുമ്പോഴും കരിയറിലെ വേറിട്ട വേഷം കൊണ്ടും പ്രകടനം കൊണ്ടും വിനായകന്റെ സബ് ഇൻസ്പെക്ട്ടർ ആന്റണിയും കൈയ്യടി നേടുന്നു. മലയാള സിനിമയിൽ പൊതുവേ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളെയെല്ലാം മറി കടന്നു കൊണ്ട് ഒരാൾക്കും പിടി തരാതെ പെരുമാറുന്ന എസ്. ഐ ആന്റണിയെ വിനായകൻ മനോഹരമാക്കി എന്ന് തന്നെ പറയാം.
ഭാര്യയോട് നീ ബേക്കൽ കോട്ട കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ കാണാൻ റെഡി ആയിക്കോ എന്നും പറഞ്ഞു വീട്ടിൽ നിന്നും മഴയത്തേക്ക് ഇറങ്ങി നടന്ന് ബൈക്കുമെടുത്തു പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന എസ്.ഐ ആന്റണിയെ മറക്കാനാകാത്ത വിധം ചിത്രീകരിച്ചിട്ടുണ്ട് വി.കെ.പി.
മാനസിക സംഘർഷങ്ങളും നിസ്സഹായതയും പോരാട്ടവും നിറഞ്ഞു നിൽക്കുന്ന രാധാമണി എന്ന കഥാപാത്രത്തെ രൂപ ഭാവങ്ങൾ കൊണ്ടും ഡയലോഗ് ഡെലിവറിയിലെ കൃത്യത കൊണ്ടുമൊക്കെ ഗംഭീരമാക്കി നവ്യാ നായർ. തിരിച്ചു വരവിൽ കിട്ടിയ മികച്ച കഥാപാത്രം എന്നതിനൊപ്പം കരിയറിലെ തന്നെ ഒരു മികച്ച വേഷമായി വിലയിരുത്താം രാധാമണിയെ. ബാലാമണിയിൽ നിന്നും രാധാമണിയിലേക്ക് എത്തുമ്പോൾ നവ്യയുടെ ഗ്രാഫ് ഉയരുന്നതേയുള്ളൂ.
രാധാമണിയുടെ ജീവിതത്തെ അതേ പടി പകർത്തിയെടുക്കുന്ന പോലെയുള്ള ഛായാഗ്രഹണത്തിന് ജിംഷി ഖാലിദ് അഭിനന്ദനം അർഹിക്കുന്നു.
കള്ളന് പിന്നാലെയുള്ള രാധാമണിയുടെ ചെയ്‌സിങ് സീനുകൾ കൊള്ളാമായിരുന്നെങ്കിലും ആ സീനിന്റെ ദൈർഘ്യം ഒരു കല്ല് കടിയായി എന്ന് പറയാതെ വയ്യ. അത് വരെയുണ്ടായിരുന്ന പല സീനുകളിലും ഡീറ്റൈലിങ്ങിന് പ്രാധാന്യമുണ്ടായിരുന്നെങ്കിലും പ്രസ്തുത സീൻ എന്തിനോ വേണ്ടി വലിച്ചു നീട്ടിയ പോലെ തോന്നി. ആ ഒരു പോരായ്മ ഒഴിച്ചു നിർത്തിയാൽ വികെ പ്രകാശിന്റെ 'ഒരുത്തീ' എല്ലാ തലത്തിലും മികച്ചു നിൽക്കുന്നുണ്ട്.

ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത് മലയാളത്തിൽ കണ്ടതിൽ ഇഷ്ടപ്പെട്ട ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ.

*വിധി മാർക്ക് = 7.5/10

-pravin-

Saturday, March 26, 2022

കുറ്റാന്വേഷണ സിനിമകളുടെ സ്ഥിരം സമവാക്യങ്ങളെ തിരുത്തുന്ന 'സല്യൂട്ട് ' !!


ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ കെട്ടു മട്ടു ഭാവങ്ങൾ പോസ്റ്ററുകളിലും ട്രെയ്‌ലറിലും നിറഞ്ഞു നിന്നത് കൊണ്ട് തന്നെ മുൻവിധികളോടെ തന്നെയാണ് സിനിമ കണ്ടു തുടങ്ങിയത്. എന്നാൽ കണ്ടു ശീലിച്ച പോലീസ് കുറ്റാന്വേഷണ സിനിമകളിൽ നിന്ന് മാറി തീർത്തും മന്ദഗതിയിലുള്ള തുടക്കവും അവതരണവുമായിരുന്നു സല്യൂട്ടിന്റേത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുൽഖറിന്റെ പോലീസ് വേഷത്തിലുള്ള ഒരു നല്ല എൻട്രി പോലും കാണാതെ പോയപ്പോൾ സിനിമയുടെ ജോണർ പോലും മാറിപ്പോയെന്ന് സംശയിച്ചു. എന്നാൽ സ്ലോ പേസിലാണെങ്കിലും മുന്നോട്ട് പോകും തോറും സിനിമയുടെ കഥാഗതികളിൽ സങ്കീർണ്ണത അനുഭവപ്പെടാൻ തുടങ്ങി.
ഒരു കൊലപാതക കേസിന്റെ അന്വേഷണമല്ല, മറിച്ച് കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസ് കഥാപാത്രങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന സമ്മർദ്ദങ്ങളും അത് മൂലം കേസ് അന്വേഷണത്തിൽ അവർക്ക് നടത്തേണ്ടി വരുന്ന കൃത്രിമത്വങ്ങളും വിട്ടു വീഴ്ചകളുമൊക്കെ കൂടെ സൃഷ്ടിച്ചെടുക്കുന്ന ചില അനിശ്ചിതത്വങ്ങളാണ് 'സല്യൂട്ടി'ന്റെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ഒരേ ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠാനുജന്മാർക്കിടയിൽ ഈ കേസ് അന്വേഷണം ഉണ്ടാക്കുന്ന ഔദ്യോഗികപരമായ അഭിപ്രായ വ്യത്യാസങ്ങൾ അവരെ വ്യക്തിപരമായ അകൽച്ചകളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നതൊക്കെ നന്നായി തന്നെ വർക് ഔട്ട് ആയിട്ടുണ്ട് സിനിമയിൽ.
ഏറെ കാലത്തിന് ശേഷം മനോജ് കെ ജയന്റെ ഒരു മികച്ച പ്രകടനത്തിന് കൂടി അവസരമൊരുക്കി കൊടുത്തു സല്യൂട്ട് സിനിമയിലെ DYSP അജിത് കരുണാകരൻ എന്ന കഥാപാത്രം. ഒരർത്ഥത്തിൽ ദുൽഖറിന്റെ നായകൻ വേഷത്തെക്കാൾ പ്രകടന സാധ്യതകൾ ഉണ്ടായതും മനോജ് കെ ജയന്റെ കഥാപാത്രത്തിന് തന്നെ എന്ന് പറയാം.
ഒരു ഭാഗത്ത് അനിയനോടുള്ള സ്നേഹം ഒതുക്കി വക്കുന്ന ചേട്ടനായും മറു ഭാഗത്ത് അതേ അനിയനോട് ഔദ്യോഗികമായുണ്ടായ വെറുപ്പ് പരസ്യമായി തന്നെ പ്രകടിപ്പിക്കുന്ന DYSP ആയും മനോജ് കെ ജയൻ നിറഞ്ഞാടി 'സല്യൂട്ടി'ൽ.
ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ലേബൽ ഉള്ളപ്പോഴും പലയിടങ്ങളിലും ഒരു ഇമോഷണൽ ഡ്രാമയുടെ മൂഡിലേക്കും മാറി മറയുന്നുണ്ട് സിനിമ.
കണ്ടു പരിചയിച്ച പോലീസ് കുറ്റാന്വേഷകന്റെ മുഖ ഭാവങ്ങളിൽ നിന്ന് മാറി തീർത്തും നിസ്സഹായനും നിരാശനുമായ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ കാണാം ദുൽഖറിന്റെ എസ്.ഐ അരവിന്ദ് കരുണാകരനിൽ. ഒരു പോലീസ് നായക കഥാപാത്രത്തെ അങ്ങിനെ ഒരു രൂപ ഭാവത്തിൽ കാണാൻ ആഗ്രഹിക്കാത്തവരാണെങ്കിൽ അവർക്ക് നിരാശപ്പെടാൻ ഒരുപാടുണ്ട് 'സല്യൂട്ടി'ൽ.
ഭൂരിപക്ഷ പ്രേക്ഷകരുടെയും പ്രതീക്ഷക്കനുസരിച്ച ഒരു പോലീസ് വേഷമായിരുന്നില്ല ദുൽഖറിന്റേത് എന്നതിനൊപ്പം തന്നെ സ്ഥിരം കുറ്റാന്വേഷണ സിനിമകളിൽ നിന്നൊക്കെ വിപരീതമായി പറഞ്ഞവസാനിപ്പിക്കുന്ന ക്ലൈമാക്സ് കൂടിയാകുമ്പോൾ പലർക്കും 'സല്യൂട്ടി'നെ ഉൾക്കൊള്ളാൻ സാധിക്കാതെ പോയെന്നു വരാം.
ആകെ മൊത്തം ടോട്ടൽ = എന്തായാലും റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ് ടീമിന്റെ ഏറ്റവും മികച്ച സിനിമയായി പരിഗണിക്കപ്പെട്ടില്ലെങ്കിലും ഒരിക്കലും മോശം സിനിമയായി വിലയിരുത്തപ്പെടേണ്ടതല്ല 'സല്യൂട്ട്' . കുറഞ്ഞ പക്ഷം പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ ഏറ്റവും നന്നായി അലിഞ്ഞു ചേർന്ന് കിടക്കുന്ന ഒരു സിനിമ എന്ന നിലക്കെങ്കിലും 'സല്യൂട്ട്' അംഗീകരിക്കപ്പെടേണ്ടതുണ്ട്.

*വിധി മാർക്ക് = 7.5/10

-pravin-

Friday, March 25, 2022

നീതിബോധമുള്ള രാഷ്ട്രീയ സിനിമാ നിർമ്മിതി !!


മലയാള സിനിമാ ചരിത്രമെടുത്തു പരിശോധിച്ചാൽ ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തെ കൂട്ട് പിടിച്ചോ വിമർശിച്ചോ സംസാരിക്കുന്ന സിനിമകളെയാണ് പൊതുവെ രാഷ്ട്രീയ സിനിമകളായി വിലയിരുത്താറുള്ളത്. ആ നിലക്കല്ലാതെ സ്വാഭാവിക 'രാഷ്ട്രീയം' സംസാരിച്ച മലയാള സിനിമകളെ ഓർത്തെടുക്കാൻ പോലും സാധിക്കുന്നില്ല. ഇങ്ങിനെ ഒരു സാഹചര്യത്തിൽ തന്നെയാണ് 'പട' യെ മികച്ച രാഷ്ട്രീയ സിനിമയായി വിലയിരുത്തേണ്ടി വരുന്നത്.

1996 ലെ ആദിവാസി ഭൂനിയമ ഭേദഗതി ബില്ലിനെതിരെ നാൽവർ സംഘം നടത്തിയ വിപ്ലവകരമായ പോരാട്ടം പത്ര മാധ്യമങ്ങളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ആ പോരാട്ടം എന്തിന് വേണ്ടിയായിരുന്നു എന്നത് സംബന്ധിച്ച് തുടർ ചർച്ചകളോ അവരുന്നയിച്ച കാര്യങ്ങൾക്ക് അനുകൂലമായ എന്തെങ്കിലും നടപടികളോ ഒരു സർക്കാരുകളുടെയും ഭാഗത്ത് നിന്നുമുണ്ടായില്ല എന്നതാണ് വസ്തുത.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമകൾ നിർമ്മിക്കപ്പെടുമ്പോൾ വാണിജ്യപരമായ നേട്ടങ്ങൾക്ക് വേണ്ടി പല വിട്ടു വീഴ്ചകളും നടക്കാറുണ്ട്. എന്നാൽ 'പട' ആ കാര്യത്തിൽ ഒരു അപവാദമായി മാറുന്നത് വസ്തുതാപരമായ അതിലെ അവതരണവും കൈകാര്യം ചെയ്ത വിഷയത്തിലെ വ്യക്തതയും കൃത്യതയുമൊക്കെ കൊണ്ടാണ്.

1996 ൽ പാലക്കാട് കളക്ടറെ ബന്ദിയാക്കി കൊണ്ട് ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി 'അയ്യങ്കാളിപ്പട'നടത്തിയ പോരാട്ടത്തിന്റെ ഒരു നേർ സാക്ഷ്യമെന്നോണം അതി ഗംഭീരമായി തന്നെയാണ് 'പട' ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
96 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന കവലകളും, ചായപ്പീടികയും, ബസും, കാറും , കളക്ടറേറ്റ് പരിസരവുമൊക്കെ മനോഹരമായി പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത് കാണാം സിനിമയിൽ.
ഒരു ഡോക്യൂമെന്ററി സിനിമയുടെ രൂപത്തിലേക്ക് മാറ്റാതെ, തീർത്തും റിയലിസ്റ്റിക്കായി, എന്നാൽ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമടക്കമുള്ള അവശ്യ സിനിമാറ്റിക് ഘടകങ്ങളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ട് 'പട'യുടെ തിയേറ്റർ കാഴ്ചകളെ ഉദ്വേഗഭരിതമാക്കാൻ സംവിധായകനും കൂട്ടർക്കും സാധിച്ചു.
കാസ്റ്റിങ്ങിലെ സൂക്ഷ്മതയും ജോജു, വിനായകൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ടി ജി രവി, പ്രകാശ് രാജ്, കളക്ടറായി എത്തിയ അർജ്ജുൻ രാധാകൃഷ്ണൻ എന്നിവരുടെയൊക്കെ പ്രകടനങ്ങളും എടുത്തു പറയേണ്ട മികവാണ്.
1975 ൽ പേരിനെങ്കിലും നിലവിൽ വന്ന ആദിവാസി ഭൂ നിയമമാണ് 1996 ൽ കേരള നിയമസഭയിൽ ഒറ്റക്കെട്ടായി അട്ടിമറിക്കപ്പെട്ടത്.
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ.. നിങ്ങളവരുടെ കറുത്ത കണ്ണുകൾ ചൂഴ്ന്നെടുക്കുന്നോ..നിങ്ങൾ ഞങ്ങളുടെ കുഴിമാടം കുളംതോണ്ടുന്നോ ? നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന് എഴുതിയ സാക്ഷാൽ കടമ്മനിട്ട പോലും അന്ന് ഭരണകൂടത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
ഗൗരിയമ്മക്കപ്പുറം മറ്റൊരു എതിർ ശബ്ദം പോലും അന്ന് നിയമസഭയിൽ ഉയരാതെ പോയി.
നിയമപ്രകാരം ഭൂമിക്ക് അവകാശമുണ്ടായിട്ടും സ്വന്തമായൊരു തുണ്ട് ഭൂമി പോലുമില്ലാത്തവരായി മാറിയ ആദിവാസികൾക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാൾ വലിയ നീതിബോധം മറ്റെന്തുണ്ട് ?
അങ്ങിനെയൊരു നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ അയ്യങ്കാളിപ്പടയോടും അതിന്റെ ഭാഗമായവരോടുമൊക്കെ ഭരണകൂടം ചെയ്തത അനീതിയെ കുറിച്ച് സിനിമയിലൂടെ തരുന്ന വിവരണങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്.

ആദിവാസി ഭൂനിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നടന്ന പഴയ അയ്യങ്കാളിപ്പടയുടെ പോരാട്ടത്തെ 'പട'യിലൂടെ പുനരാവിഷ്‌ക്കരിച്ചതിലൂടെ സംവിധായകൻ നടത്തുന്ന ഓർമ്മപ്പെടുത്തലുകൾ കേരളം കണ്ടില്ലെന്ന് നടിക്കരുത്.
26 വർഷങ്ങൾക്ക് മുൻപ് നടന്ന പോരാട്ടത്തെ സിനിമയിലൂടെ ഓർമ്മപ്പെടുത്തുമ്പോഴും ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു മാറ്റവുമില്ലാതെ ഇന്നും അതേ പടി തുടരുകയാണ്.
ഈ പോരാട്ടം തുടരണം തുടരുക തന്നെ ചെയ്യുമെന്ന് പറഞ്ഞവസാനിപ്പിക്കുന്ന ഇങ്ങനൊരു സിനിമ കാണാതെ പോകുന്നത് പോലും അനീതിയാണ് എന്ന് പറയാം.

ആകെ മൊത്തം ടോട്ടൽ = മികച്ച ഒരു രാഷ്ട്രീയ സിനിമ.

*വിധി മാർക്ക് = 8.5/10
-pravin-

Tuesday, March 15, 2022

വർഗ്ഗീയവത്ക്കരിക്കേണ്ട സിനിമയല്ല മേപ്പടിയാൻ !!


'മേപ്പടിയാൻ' സിനിമ ഇറങ്ങിയ സമയത്ത് പലരിൽ നിന്നായി കേട്ട പ്രധാന പരാതി അതൊരു 'സംഘി സിനിമ'യാണ് എന്നായിരുന്നു. എന്താണ് 'സംഘി സിനിമ' കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതുമായി വ്യക്തത കിട്ടാത്തത് കാരണം കൊണ്ടും സിനിമ കണ്ടിട്ടില്ലാത്തത് കൊണ്ടും അന്ന് പ്രതികരിക്കാൻ നിന്നില്ല. എന്നാൽ അതേ മുൻവിധികളോടെ തന്നെ 'മേപ്പടിയാൻ' കണ്ടിട്ടും ആ ഒരു പരാതിയിൽ കഴമ്പുള്ളതായി തോന്നിയില്ല എന്ന് മാത്രമല്ല സിനിമ നന്നായി ഇഷ്ടപ്പെടുകയും ചെയ്തു.

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല കഥാപാത്രമായി വിലയിരുത്താം ജയകൃഷ്ണനെ. ആ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ നമ്മളുടേത് കൂടിയായി മാറ്റുന്ന വിധം ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഓരോ സീനുകളും. ഇന്ദ്രൻസ്, സൈജു കുറുപ്പ്, ഷാജോൺ എല്ലാവരും സൂപ്പർ.

ഏറെ ഇഷ്ടപ്പെട്ട മറ്റൊരു കാര്യം ചെങ്കോലിലെ പരമേശ്വരന് ശേഷം നല്ലൊരു കാരക്ടർ റോളിൽ ജോണിയെ കാണാനായതാണ്. അവസാന സീനുകളിലെ നായകൻറെ അയ്യപ്പ വേഷവും ശബരി മല കയറ്റവുമൊക്കെ സിനിമയുടെ പ്രമേയത്തിനോട് ചേർന്ന് നിൽക്കുന്ന ഒന്നായി തോന്നിയില്ല എന്നതൊഴിച്ചാൽ ഓവറാൾ പടം ഇഷ്ടപ്പെട്ടു.

ഇനി ഈ സിനിമയുമായി ബന്ധപ്പെട്ട പരാതികളോടുള്ള പ്രതികരണത്തിലേക്ക് വരാം. സേവാ ഭാരതിക്ക് നന്ദി പ്രകാശിപ്പിച്ചു എന്നതാണ് അതിൽ ഒന്ന്. സേവാ ഭാരതിയുടെ ആംബുലൻസ് സിനിമയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് ആ നന്ദി പ്രകാശനം എന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തുകയുണ്ടായി. സേവാ ഭാരതിയുടെ ആംബുലൻസ് ഏത് സാഹചര്യത്തിലാണ് ഉപയോഗിക്കേണ്ടി വന്നത് എന്നതിനും പുള്ളി മറുപടി പറയുന്നുണ്ട്.
സേവാ ഭാരതിയുടെ ആംബുലൻസ് സിനിമയുടെ ഒരു സീനിൽ കാണാം എന്നതൊഴിച്ചാൽ സിനിമയുടെ കഥയിൽ എവിടെയെങ്കിലും അതുമായി ബന്ധപ്പെട്ട വർണ്ണനകളോ റഫറൻസോ ഒന്നുമില്ല . ആംബുലൻസിന്റെ ആ പേര് കൊണ്ട് എങ്ങിനെയാണ് മേപ്പടിയാൻ സംഘി സിനിമയാകുന്നത് എന്നറിയില്ല. ഇനി ആ ലെവലിൽ നോക്കിയാൽ തന്നെ സേവാ ഭാരതിയുടെയും SDPI യുടേയുമൊക്കെ ആംബുലൻസുകൾ ഭാഗമായ മുൻകാല സിനിമകളെയൊക്കെയും സംഘി / സുഡാപ്പി സിനിമകളാക്കി വിലയിരുത്തേണ്ടി വരില്ലേ ?

അടുത്ത പരാതി സിനിമയിലെ നായകൻ നിസ്സഹായനായ ഹിന്ദുവും നെഗറ്റിവ് ഷെയ്ഡ് വരുന്ന കഥാപാത്രങ്ങൾ മുസ്‌ലിം -ക്രിസ്ത്യൻ മത വിഭാഗത്തിൽ പെട്ടവരുമാണ് എന്നായിരുന്നു. ഇന്ദ്രൻസിന്റെ ഹാജിയാർ കഥാപാത്രത്തെയും സൈജു കുറുപ്പിന്റെ വർക്കിയേയുമൊക്കെ ഏതെങ്കിലും ഒരു സമുദായത്തിനെ ആക്ഷേപിക്കും വിധം അവതരിപ്പിച്ചിരുന്നെങ്കിൽ വിമർശനത്തിൽ കഴമ്പുണ്ടാകുമായിരുന്നു. ഇവിടെ അങ്ങിനെ ഒരു പരാതി ഉന്നയിക്കാൻ തരത്തിൽ ഒരു സീനുമില്ല.
അയ്യപ്പൻറെ ഫോട്ടോ കാണിച്ചു കൊണ്ട് സിനിമ തുടങ്ങുന്നതും ക്ലൈമാക്സ് സീനിലെ ഉണ്ണി മുകുന്ദന്റെ അയ്യപ്പ വേഷവുമൊക്കെ സിനിമയിലെ സംഘിസവുമായി ബന്ധപ്പെട്ടതാണ് എന്ന വാദത്തിനൊക്കെ എന്ത് മറുപടി നൽകണം എന്ന് പോലും അറിയുന്നില്ല.
ഇനി അങ്ങിനെയൊക്കെ നോക്കിയാൽ ഈ സിനിമ ഹിന്ദു വിരുദ്ധമാണെന്നും വാദിക്കാം. കാരണം ഒരു മാസ് ബിൽഡ് അപ്പിന് വേണ്ടി ക്ലൈമാക്സ് സീനിൽ ശബരി മലക്ക് പോകാൻ മാലയിട്ട നായകനെ കൊണ്ടാണല്ലോ മുറുക്കി തുപ്പിക്കുന്നത്. പണ്ട് സ്വാമി വേഷവുമിട്ട് ഹാൻസ് വച്ച ഞങ്ങളുടെ നേതാവിനെ ട്രോളിയതാണോ എന്ന് ബിജെപിക്കാർക്ക് തോന്നിയാൽ അതും ഒരു പരാതിയായി എടുക്കേണ്ടി വരില്ലേ ?
ദേവാസുരം സിനിമയിൽ മംഗലശ്ശേരിയിലെ പറമ്പ് വാങ്ങാൻ വരുന്ന വീരാൻകുട്ടിയെ യോഗ്യതയില്ലായ്മയുടെ പേരിൽ ആട്ടി പറഞ്ഞയക്കുന്ന നീലകണ്ഠനു സമാനമായി ജയകൃഷ്ണൻ -ഹാജിയാർ സീനുകൾ ഉണ്ടായിരുന്നെങ്കിൽ വിമർശന വിധേയമാക്കേണ്ട ഒരു വിഷയമെങ്കിലും കിട്ടുമായിരുന്നു. ഇവിടെ ഹാജിയാർ എന്ന കൗശലക്കാരനായ കച്ചവടക്കാരനെയാണ് കാണിക്കുന്നത്. ജയകൃഷ്ണന്റെ നിസ്സഹായാവസ്ഥ നമുക്ക് അനുഭവപ്പെടുന്നത് കൊണ്ട് മാത്രമാണ് ഹാജിയാർക്ക് നെഗറ്റീവ് പരിവേഷം കൈവരുന്നത് പോലും.
ഹാജിയാർ സമുദായ വിരുദ്ധമായോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സമുദായത്തിനെ ആക്ഷേപിക്കും വിധമോ പെരുമാറി കാണുന്നില്ല. അതോടൊപ്പം തന്നെ ജയകൃഷ്ണന്റെ സാഹചര്യത്തെ മുതലെടുക്കുന്ന ഒരു കഥാപാത്രത്തെയും മതപരമായി നിരീക്ഷിക്കേണ്ടി വരുന്ന അവസ്ഥയും സിനിമയിൽ കാണുന്നില്ല.

തന്റെ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയും കഥാപാത്ര സംഭാഷണങ്ങളിലൂടെയും നിരന്തരം ജാതീയതയും സവർണ്ണ മേൽക്കോയ്മയുമൊക്കെ പ്രകടമാക്കി കൊണ്ടിരുന്നപ്പോഴാണ് പ്രിയദർശൻ രാഷ്ട്രീയപരമായി വിമർശിക്കപ്പെട്ടത്. അത് പോലെ ഒരു സാഹചര്യം ഉണ്ണി മുകുന്ദൻ സിനിമകളിൽ നാളെ ഉണ്ടായാൽ തീർച്ചയായും അയാളും വിമർശിക്കപ്പെടും. പക്ഷേ നിലവിൽ 'മേപ്പടിയാ'ന്റെ പേരിൽ ആ വിമർശനത്തിന് സാധ്യതയില്ല.
'മാലിക്കും', 'കുരുതി'യുമൊക്കെ പോലുള്ള സിനിമകൾ വ്യാജ പൊതുബോധ നിർമ്മിതികളിലൂടെയും വാസ്തവ വിരുദ്ധമായ അവതരണങ്ങളിലൂടെയും കേരളത്തിലെ സമകാലീന രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തെ മലീമസമാക്കിയ കണക്ക് വച്ച് നോക്കുമ്പോൾ 'മേപ്പടിയാൻ' അങ്ങേയറ്റം നിരപരാധിയാണ് എന്ന് പറയേണ്ടി വരും .
എന്ത് തന്നെയായാലും കഥാപാത്രങ്ങളുടെ മത പശ്ചാത്തലം മാത്രം നോക്കി ഒരു സിനിമയെ മൊത്തമായി വിലയിരുത്തുന്ന പ്രവണതയോട് അങ്ങേയറ്റം എതിർപ്പ് രേഖപ്പെടുത്തുന്നു.

*വിധി മാർക്ക് = 7.5/10

-pravin-

Tuesday, March 8, 2022

അഞ്ഞൂറ്റി കുടുംബത്തിലെ അധികാര തർക്കങ്ങൾ !




മാഫിയാ കുടുംബവാഴ്ചയും അവരുടെ അധികാര കൈമാറ്റവും അനുബന്ധ തർക്കങ്ങളുമൊക്കെ പ്രമേയവത്ക്കരിക്കപ്പെടുന്ന ഏത് കാലത്തെ സിനിമകളിലും മഹാഭാരതവും ഗോഡ് ഫാദറും തന്നെയാണ് റഫറൻസ് .

ഇന്ത്യൻ സിനിമകളിൽ വിശിഷ്യാ ഹിന്ദി-തമിഴ്-തെലുഗ് സിനിമകളിൽ അത് ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയത് മണി രത്നം, രാം ഗോപാൽ വർമ്മ, അനുരാഗ് കശ്യപ് പോലുള്ള സംവിധായകരാണ്.

മലയാളത്തിലേക്ക് വന്നാൽ അത്തരം പ്രമേയങ്ങളുടെ മികച്ച സിനിമാവിഷ്ക്കാരം സാങ്കേതിക തികവോടെ സമ്മാനിക്കാൻ സാധിച്ചിട്ടുള്ളത് അമൽ നീരദിനാണ് എന്ന് പറയാം. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം തന്നെയാണ് 'ഭീഷ്മപർവ്വം'.

കണ്ടു മറന്ന കഥകളും കഥാപാത്രങ്ങളും ഊഹിക്കാവുന്ന കഥാഗതികളുമൊക്കെ ഉണ്ടെന്നാലും ഒരേ കഥയോടുള്ള വേറിട്ട സമീപനങ്ങൾ കൊണ്ടും അതിന്റെ അവതരണം കൊണ്ടുമൊക്കെയാണ് 'ഭീഷ്മപർവ്വം' മികച്ച തിയേറ്റർ ആസ്വാദനം ഉറപ്പ് നൽകുന്നത്.

സ്ലോ പേസിലുള്ള കഥ പറച്ചിൽ ഇഷ്ടപ്പെടാത്തവർക്ക് പോലും സിനിമയുടെ കഥയിലേക്ക് ഇഴുകി ചേരാൻ പറ്റുന്ന വിധമാണ് ഓരോ സീനുകളും വന്നു പോകുന്നത് .

മട്ടാഞ്ചേരിയിലെ അഞ്ഞൂറ്റി കുടുംബത്തിന്റെ 'സർവ്വ സേനാധിപൻ' ആയി മൈക്കിൾ മാറുന്ന കഥയൊക്ക കഥാപാത്ര സംഭാഷണങ്ങളിൽ കൂടെ കേൾപ്പിച്ചു തരുക മാത്രമാണ് ചെയ്യുന്നതെങ്കിലും ആ സീനൊക്കെ മനസ്സിൽ അറിയാതെ കണ്ടു പോകും വിധമാണ് അമൽ നീരദ് എടുത്തിരിക്കുന്നത്.
നീതി നിഷേധിക്കപ്പെടുന്നവരുടെ പരാതി കേൾക്കാനിരിക്കുന്ന മൈക്കിളപ്പന്റെ ഇൻട്രോ സീനും കോണിപ്പടി ഇറങ്ങിയുള്ള ടിയാന്റെ സ്ലോമോഷനിലുള്ള വരവുമൊക്കെ ഇത്തരം സിനിമകളിലെ ക്ലിഷേ ആണെന്ന് പരാതിപ്പെടാമെങ്കിലും ആ സീനുകളോടൊന്നും മടുപ്പ് തോന്നാതെ പോകുന്നത് അമൽ നീരദിന്റെ മേയ്ക്കിങ് ശൈലി കൊണ്ടാണ്.
ജാതി വെറിയുടെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ ഓർമ്മകളിൽ തുടങ്ങി ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കത്തിയെരിഞ്ഞ അച്ഛനമ്മമാരുടെ ഓർമ്മകളിൽ നീറുന്ന രണ്ടു മക്കളുടെ നിസ്സഹായ മുഖങ്ങളിൽ പ്രതീക്ഷകൾ സമ്മാനിച്ച് കൊണ്ട് അവസാനിക്കുന്ന സിനിമയുടെ രാഷ്ട്രീയം ശ്രദ്ധേയമാണ്.
ആ ഓപ്പണിങ് സീനുകൾ തന്നെ നോക്കൂ നിയമം വഴി കിട്ടാതെ പോയ നീതി കോടതിക്ക് പുറത്ത് വച്ച് മൈക്കിളപ്പന്റെ ചിലവിൽ നടപ്പിലാക്കപ്പെടുന്നു. ഇത്തരം കേസുകളിലെ പൊതുബോധത്തെയാണ് സിനിമ അവിടെ ഉപയോഗപ്പെടുത്തുന്നത്.
'ബിഗ് ബി'യിൽ മേരി ടീച്ചറുടെ മരണ ശേഷം ഒറ്റപ്പെടുന്ന മക്കളെ ഒരു രക്ഷകന്റെ സ്ഥാനത്ത് നിന്ന് കൊണ്ട് സംരക്ഷിക്കുന്ന ബിലാലിന്റെ മറ്റൊരു പതിപ്പ് തന്നെയാണ് മൈക്കിളും. ഭീഷ്മരുടെ റഫറൻസിൽ മൈക്കിൾ എന്ന കഥാപാത്രം നിർമ്മിക്കപ്പെട്ടപ്പോൾ മഹാഭാരതത്തിലെ പാണ്ഡവ-കൗരവരെ പോലെ അഞ്ഞൂറ്റി കുടുംബത്തിനുള്ളിൽ തന്നെ രണ്ടു വിഭാഗത്തെ വാർത്തെടുത്തു എന്ന് മാത്രം.

പുരാണ കഥാപാത്രങ്ങളുടെ സ്വാധീനം ഉണ്ടെങ്കിലും അതിലെ പോസിറ്റിവ്-നെഗറ്റിവ് ഷെയ്ഡുകളെയൊന്നും പരിഗണിക്കാതെ തന്റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ പരിവേഷം നൽകുകയാണ് അമൽ നീരദ്-ദേവദത്ത് ഷാജി ടീം ചെയ്തത്. ഉദാഹരണത്തിന് കുരുക്ഷേത്ര യുദ്ധത്തിൽ കൗരവർക്കൊപ്പം നിലകൊണ്ട ഭീഷ്മരെ സിനിമയിൽ പാണ്ഡവ പക്ഷത്താണ് നില കൊള്ളിക്കുന്നത്. പാണ്ഡവ പക്ഷത്തെ അഭിമന്യുവിന്റെ സ്വാധീനമുള്ള സുദേവിന്റെ രാജനെയാകട്ടെ സിനിമയിലെ കൗരവ പക്ഷത്തും.
ഗർഭസ്ഥ ശിശുവായിരിക്കെ കേട്ട യുദ്ധതന്ത്രങ്ങളാണ് കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യു പരീക്ഷിച്ചത്. ചക്രവ്യൂഹത്തിനുള്ളിൽ ഒറ്റപ്പെടുത്തി യുദ്ധമര്യാദകളെ പരിഗണിക്കാതെയാണ് അഭിമന്യുവിനെ കൊല്ലുന്നത്. അപ്പോഴും അഭിമന്യു വീരനായി തന്നെയാണ് വാഴ്ത്തപ്പെട്ടത്. എന്നാൽ അഭിമന്യുവിന്റെ ഈ ഹീറോ പരിവേഷത്തെ പാടെ മായ്ച്ചു കളഞ്ഞു കൊണ്ടാണ് അമൽ നീരദും ദേവദത്ത് ഷാജിയും കൂടി സുദേവിന്റെ രാജൻ എന്ന വില്ലൻ കഥാപാത്രത്തിലേക്ക് അഭിമന്യുവിനെ മാറ്റി പ്രതിഷ്ഠിക്കുന്നത്.
മാറ്റമില്ലാതെ വന്നു പോയ കഥാപാത്രങ്ങളുമുണ്ട് കൂട്ടത്തിൽ. ശകുനിയുടെ കഥാപാത്രമാണ് ദിലീഷ് പോത്തന്റെ ജെയിംസ്, ദുര്യോധനൻ ആണ് ഷൈൻ ടോം ചാക്കോയുടെ പീറ്റർ, ദുശ്ശാസനൻ ആണ് സഹോദരൻ പോൾ, കറുത്ത കണ്ണട വച്ച് നടക്കുകയും പുത്രസ്നേഹം നിരന്തരം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഗാന്ധാരിയാണ് മോളി, അഞ്ഞൂറ്റിയിലെ കുടുംബത്തിന് പുറത്ത് പോയി താമസിക്കുന്ന ഫാത്തിമയും മക്കളും വനവാസ കാലത്തെ കുന്തിയും മക്കളുമാണ്. അങ്ങിനെ പറഞ്ഞു പോകാനെങ്കിൽ ഏറെ മഹാഭാരത റഫറൻസുകൾ ഉണ്ട് ഭീഷ്മപർവ്വത്തിൽ.
'ബിഗ് ബി'യിൽ സായിപ്പ് ടോണിയെ തീർക്കുന്ന സീനൊക്കെ ഏതാണ്ട് അതേ പോലെ തന്നെ 'ഭീഷ്മപർവ്വ'ത്തിൽ ആവർത്തിച്ചത് ഒരു കല്ല് കടിയായി തോന്നിയെങ്കിലും ഒരു അമൽ നീരദ് പടത്തിൽ നിന്ന് കിട്ടുന്ന സംതൃപ്തിയിൽ അതെല്ലാം മറക്കാനാകുന്നുണ്ട്.
എഴുപതാം വയസ്സിലും മൈക്കിൾ എന്ന കഥാപാത്രത്തെ എല്ലാ തലത്തിലും ജീവസ്സുറ്റതാക്കി മാറ്റാൻ മമ്മുക്കക്ക് സാധിച്ചിട്ടുണ്ട്. മമ്മുക്കയുടെ പ്രായം കൂടി കണക്കിലെടുത്തു കൊണ്ടുള്ള കഥാപാത്രം എന്ന നിലക്ക് കൂടി ശ്രദ്ധേയമായി മൈക്കിൾ.
ഷൈൻ ടോം ചാക്കോയും ഫർഹാനും ശ്രീനാഥ്‌ ഭാസിയും സുദേവുമൊക്കെ ഗംഭീരമായി തന്നെ പകർന്നാടി. മട്ടാഞ്ചേരിയൻ കഥാപാത്രങ്ങളിൽ മികച്ചു നിൽക്കാൻ സൗബിന് പ്രത്യേക വാസനയാണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു ഭീഷ്മപർവ്വത്തിലെ അജാസായുള്ള പ്രകടനം.

വാർദ്ധക്യത്തിന്റെ അവശതയിലും മനസ്സ് നിറച്ചും പകയോട് കൂടി ജീവിക്കുന്ന ഇരവിപ്പിള്ള- കാർത്ത്യായനിയമ്മ കഥാപാത്ര ജോഡികളെ പൂർണ്ണ മികവോടെ നെടുമുടിയും KPAC ലളിതയും ഗംഭീരമാക്കി കാണുമ്പോൾ മലയാള സിനിമയുടെ തീരാ നഷ്ടങ്ങളുടെ ആഴം എത്രയെന്ന് ഒന്ന് കൂടി ഓർത്തു പോകുന്നു.
എൺപതുകളുടെ കഥാപശ്ചാത്തലത്തിന് അനുസരിച്ചുള്ള ആർട് വർക്കുകളും വസ്ത്രാലങ്കാരവുമൊക്കെ ഭീഷ്മപർവ്വത്തിലെ എടുത്ത് പറയേണ്ട മികവുകളാണ്. അതോടൊപ്പം ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം, വിവേക് ഹർഷന്റെ എഡിറ്റിങ്, സുഷിന്റെ പശ്ചാത്തല സംഗീതമൊക്കെ കൂടി ചേരുമ്പോൾ ആണ് 'ഭീഷ്മപർവ്വം' എന്നത് വെറും ഒരു അമൽ നീരദ് പടം മാത്രമായി ഒതുങ്ങാതെ പോകുന്നത്.

ആകെ മൊത്തം ടോട്ടൽ = ഒരു അമൽ നീരദ് പടത്തിൽ നിന്ന് എന്ത് പ്രതീക്ഷിച്ചോ അത് കിട്ടുന്നു എന്നതിനൊപ്പം സമീപ കാല മമ്മൂട്ടി സിനിമകളിൽ നിന്ന് മാറി മമ്മുട്ടിയെന്ന താരത്തെ വീണ്ടും ആഘോഷിക്കാൻ അവസരം ഒരുക്കിയ സിനിമ കൂടിയാകുന്നു ഭീഷ്മപർവ്വം.

*വിധി മാർക്ക് = 8/10
-pravin-

Monday, February 21, 2022

അവസാനിക്കാത്ത സ്വാതന്ത്ര്യ സമരങ്ങൾ !!


രഞ്ജിത്തിന്റെ 'ഞാൻ' സിനിമയിൽ ഹരീഷ് പേരടിയുടെ നകുലനും ദുൽഖറിന്റെ കെ.ടി.എൻ കോട്ടൂരുനുമിടയിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ചർച്ചയുടെ സീനുണ്ട്. തനിക്ക് ഭാവി കാണാനാകും എന്ന് അവകാശപ്പെടുന്ന നകുലനോട് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമോ എന്ന് ചോദിക്കുകയാണ് കെ.ടിഎൻ. അതിന് നകുലൻ നൽകുന്ന മറു ചോദ്യം എന്താണ് സ്വാതന്ത്ര്യം എന്നാണ് .

എന്താണ് സ്വാതന്ത്ര്യം ? അതിലും ഭീതിതമായ ഒരു മറു ചോദ്യമിനി വേറെയില്ല. ആ ചോദ്യവുമായി നേരിട്ട് ബന്ധമില്ലെങ്കിലും അതുമായി കൂട്ടി ചേർത്ത് വായിക്കാവുന്ന ജീവിതങ്ങളാണ് 'ഫ്രീഡം ഫൈറ്റി'ലെ പ്രധാന കഥാപാത്രങ്ങളത്രയും.

നമ്മൾ എത്രയൊക്കെ സ്വതന്ത്രരാണ് എന്ന് പ്രഖ്യാപിക്കപ്പെട്ടാലും സാമൂഹ്യ-വ്യക്തി ജീവിതങ്ങളിൽ പല വിധത്തിൽ സ്വാതത്ര്യം നിഷേധിക്കപ്പെട്ടവരാണ്. വ്യവസ്ഥിതികളും സാഹചര്യങ്ങളും പൊതു ബോധങ്ങളുമൊക്കെ കൂടെ സാമൂഹിക- വ്യക്തി ജീവിതങ്ങളിൽ തീർക്കുന്ന അസമത്വവും പാരതന്ത്ര്യവുമൊക്കെ കൃത്യമായി വരച്ചു കാണിക്കുന്നുണ്ട് 'ഫ്രീഡം ഫൈറ്റി'ലെ കുഞ്ഞു കഥകളിലൂടെ.

സ്വന്തം പ്രണയത്തിലും വിവാഹത്തിലുമൊന്നും തീരുമാനമെടുക്കാൻ ഒരു പെണ്ണിന് സ്വാതന്ത്ര്യം ഇല്ല എന്ന വിഷയത്തെയാണ് അഖിൽ അനിൽകുമാറിന്റെ 'Geethu unchained' പ്രശ്നവത്ക്കരിക്കുന്നത്. അങ്ങിനെയൊക്കെ ഒരു പെണ്ണ് പറഞ്ഞാലോ ചെയ്‌താലോ നാട്ടുകാർക്ക് എന്ത് തോന്നും എന്ന പൊതുബോധത്തിനെതിരെയാണ് ഗീതുവിന്റെ സ്വാതന്ത്ര്യ സമരം.

കുഞ്ഞില മാസില്ലാമണിയുടെ 'അസംഘടിതർ' സ്ത്രീ സമൂഹം പൊതു ഇടങ്ങളിൽ നേരിടുന്ന ടോയ്‌ലറ്റ് പ്രശ്നത്തെയാണ് പ്രമേയവത്ക്കരിക്കുന്നത്.
ഒരു സിനിമാറ്റിക് മൂഡിൽ അവതരിപ്പിക്കേണ്ട വിഷയമല്ലാത്തതു കൊണ്ട് തന്നെ റിയലിസ്റ്റിക് ആയി തന്നെ അവതരിപ്പിക്കുകയും ആ പ്രശ്നത്തിന്റെ ഭീകരത അനുഭവപ്പെടുത്തുകയും ചെയ്യുന്നുണ്ട് സംവിധായിക.

ഫ്രാൻസിസ് ലൂയിസിന്റെ 'റേഷൻ' മധ്യവർത്തി കുടുംബങ്ങളുടെയും സമ്പന്നകുടുംബത്തിന്റെയും സാമ്പത്തിക അന്തരങ്ങളെയും അസമത്വത്തെയും തുറന്നു കാണിക്കുന്നു. ഒരു മീനിന് വേണ്ടി രണ്ടു കുടുംബങ്ങൾ നൽകുന്ന വിലയും അവർക്കിടയിലെ സാമ്പത്തിക അന്തരവുമൊക്കെ മനുഷ്യന്റെ സ്വാതന്ത്ര്യവുമായി എങ്ങിനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ബോധ്യപ്പെടുത്താൻ ഈ സെഗ്‌മെന്റിനു സാധിച്ചതായി തോന്നിയില്ല. സ്വാതന്ത്ര്യം എന്ന വിഷയത്തോട് ബന്ധപ്പെടുത്താൻ സാധിച്ചില്ല എന്ന പരാതി ഒഴിച്ചാൽ 'റേഷനും' കൊള്ളാമായിരുന്നു.

ജിയോ ബേബിയുടെ 'ഓൾഡ് ഏജ് ഹോം' ജോജു-ലാലി-രോഹിണി എന്നിവരുടെ കഥാപാത്ര പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. വയസ്സായാൽ വീടിനുള്ളിൽ ഒതുങ്ങി ജീവിക്കേണ്ടവരാണ് അച്ഛനമ്മമാർ എന്ന മക്കളുടെ ആജ്ഞാപനങ്ങൾക്കെതിരെയാണ് ലാലിയുടെ കഥാപാത്രം നിലകൊള്ളുന്നതെങ്കിൽ ഇഷ്ടമുള്ളതൊക്കെ കഴിക്കാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ് ബേബിക്ക് വേണ്ടത്. പരസ്പ്പരം മനസ്സിലാക്കി കൊണ്ട് പെരുമാറാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ധനുവിന്റെ കഥാപാത്രം ബോധ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തെ പറ്റിയുളള മൂന്നു കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകൾ ഈ സെഗ്മെന്റിൽ ഉണ്ട്.

ജിതിൻ ഐസക്കിന്റെ 'പ്ര. തൂ. മു' സെപ്റ്റിക് ടാങ്ക് ക്‌ളീനിംഗ് തൊഴിലാളികൾ സമൂഹത്തിൽ നേരിടുന്ന അവഗണനകളെയും പരിഹാസത്തെയും അസമത്വത്തെയുമൊക്കെ പച്ചക്ക് കാണിച്ചു തരുന്നുണ്ട്. അവരുടെ തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെ കേൾക്കാൻ പോലും തയ്യാറല്ലാത്ത ഒരു സമൂഹമാണ് നമ്മുടേത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പ്രെസ്സ് കോൺഫ്രൻസിനിടയിലുള്ള മാധ്യമ പ്രവർത്തകരുടെ പരിഹാസം നിറഞ്ഞ ചോദ്യങ്ങൾ.തങ്ങൾക്ക് നേരെയുളള പരിഹാസങ്ങൾക്കും അവഗണനകൾക്കുമെതിരെ അവർ ആഹ്വാനം ചെയ്യുന്ന സമരം ഈ ആന്തോളജിയിലെ മറ്റൊരു മികച്ച സ്വാതന്ത്ര്യ സമരമാണ്.

ആകെ മൊത്തം ടോട്ടൽ = ഈ അടുത്ത് കണ്ടതിൽ സാമൂഹിക പ്രസക്തമായ നല്ല ഒരു ആന്തോളജി സിനിമ .

*വിധി മാർക്ക് = 7.5/10

-pravin-

Thursday, February 17, 2022

അപ്പ - പുള്ളൈ പോരാട്ടം !!


ഒരു സ്ഥിരം ഗ്യാങ്‌സ്റ്റർ കഥ എന്ന മുൻവിധിയോടെ കാണുന്നവരെ പോലും തൃപ്‍തിപ്പെടുത്തും വിധം കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളെ കൊണ്ടുമൊക്കെ 'മഹാനെ' ഗംഭീരമാക്കാൻ കാർത്തിക് സുബ്ബരാജിന് സാധിച്ചിട്ടുണ്ട് . 'അത് കൊണ്ട് തന്നെ 'ജഗമേ തന്തിരം' സമ്മാനിച്ച നിരാശകളെയൊക്കെ മറന്നു കൊണ്ട് ആഘോഷിക്കാനുള്ള ഒരു സിനിമാനുഭവമായി മാറുന്നു 'മഹാൻ'

ഗാന്ധിയൻ ആദർശങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ഒരു കുടുംബത്തിൽ ജനിച്ചു എന്ന കാരണം കൊണ്ട് മാത്രം സ്വന്തം വ്യക്തിത്വം മൂടി വച്ച് ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ കഥയെന്നോണം തുടങ്ങി ഒരു ഗ്യാങ്‌സ്റ്റർ സിനിമയുടെ ഗ്ലാമർ ചുറ്റുവട്ടത്തിലേക്ക് പരിണാമപ്പെടുകയാണ് 'മഹാൻ'.

ഗാന്ധിയനായുള്ള ജീവിതചര്യയിൽ അയാൾ അനുഭവിക്കുന്ന പാരതന്ത്ര്യവും അത് അയാളെ കൊണ്ട് ചെന്നെത്തിക്കുന്ന മാനസികാവസ്ഥയുമൊക്കെ ഗാന്ധി മഹാൻ എന്ന കഥാപാത്രത്തിലൂടെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ഗാന്ധി മഹാൻ എന്ന പേര് പോലും ഒരു ബാധ്യതയായി മാറുന്നിടത്ത് തൊട്ട് അങ്ങോട്ടുള്ള ഓരോ സീനുകളിലും ആ കഥാപാത്രത്തിന് ശാരീരികവും മാനസികവുമായി വന്നു പോകുന്ന വ്യത്യാസങ്ങളെ സ്‌ക്രീൻ പ്രസൻസിലൂടെ കാണിച്ചു തരുന്നു വിക്രം.

അധികാരപരമായും വൈകാരികപരമായുമൊക്കെയുള്ള ആ കഥാപാത്രത്തിന്റെ ഉയർച്ച താഴ്ചകളെ ഉൾക്കൊണ്ടു കൊണ്ടുള്ള പകർന്നാട്ടമായിരുന്നു വിക്രമിന്റെത്. ഒരു വലിയ ഇടവേളക്ക് ശേഷം വിക്രമിലെ നടനെ ഉപയോഗപ്പെടുത്തി കണ്ട സിനിമ എന്ന നിലക്കും 'മഹാൻ' കൈയ്യടി നേടുന്നു.
എത്ര നല്ല പ്രത്യയശാസ്ത്രങ്ങളോ ആദർശങ്ങളോ ആകട്ടെ അത് മറ്റൊരാളുടെ മേൽ നിർബന്ധപൂർവ്വം ചുമത്തപ്പെടുമ്പോൾ ഒരു മനുഷ്യനുള്ളിൽ സംഭവിക്കാവുന്ന കാര്യങ്ങളെ ലളിതമായി തന്നെ സിനിമ ബോധ്യപ്പെടുത്തുന്നു.
നമ്മുടെ ജീവിതം മറ്റൊരാളുടെ തിരഞ്ഞെടുപ്പായി മാറുന്നതിലെ സങ്കീർണ്ണതകളെ ഗാന്ധി മഹാൻ - ദാദാഭായ് നവറോജി കഥാപാത്രങ്ങളിലൂടെ ഗംഭീരമായി വരച്ചു കാണിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്.
ആദർശ -പ്രത്യയശാസ്ത്രങ്ങളിലെ ശരി തെറ്റുകൾക്കപ്പുറം ഒരു മനുഷ്യൻ എങ്ങിനെ ശരിയും തെറ്റുമായി മാറുന്നു എന്ന് ബോധ്യപ്പെടുത്തുന്ന കഥാപാത്ര നിർമ്മിതികൾ 'മഹാൻ' സിനിമയുടെ വേറിട്ട ഒരു വീക്ഷണത്തിന് അവസരമൊരുക്കുന്നു.
ഒരു ഘട്ടത്തിൽ ഗാന്ധി മഹാൻ എന്ന കഥാപാത്രത്തിന്റെ ഹീറോവത്ക്കരണം മാത്രമായി ഒതുങ്ങി പോകുമോ എന്ന് സംശയിച്ച അതേ സിനിമയിൽ തന്നെ സത്യവാനായുള്ള ബോബി സിംഹയുടെ പക്വതയാർന്ന അഭിനയ മുഹൂർത്തങ്ങൾ കാണാം. അതോടൊപ്പം നായക- സഹനട കഥാപാത്രങ്ങളെയൊക്കെ മറി കടന്നു കൊണ്ടുള്ള എനർജറ്റിക് പ്രതിനായക വേഷത്തെ ധ്രുവ് വിക്രമും ഗംഭീരമാക്കി.

ആകെ മൊത്തം ടോട്ടൽ = രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ കഥയേക്കാൾ കഥാപാത്രങ്ങൾ തമ്മിലുള്ള ചേർച്ചകളും ചേർച്ച കുറവുകളുമാണ് പറയാനുള്ള ആശയത്തെ വ്യക്തമാക്കി തരുന്നത്. "Freedom is not worth having if it does not include the freedom to make mistakes" എന്ന ഗാന്ധിജിയുടെ വാക്കുകളെ ആ തലത്തിൽ സമർത്ഥമായി പ്രമേയവത്ക്കരിക്കാനും അവതരിപ്പിക്കാനും കാർത്തിക് സുബ്ബരാജിന് സാധിച്ചു എന്ന് പറയാം.

*വിധി മാർക്ക് = 8/10

-pravin-

Tuesday, February 15, 2022

'മുടി'ക്കുമുണ്ട് പറയാൻ ഒരു രാഷ്ട്രീയം !!


ഏറെ ലളിതവും എന്നാൽ ശക്തമായ രാഷ്ട്രീയവും പറയുന്ന ഒരു കൊച്ചു സിനിമയാണ് 'മുടി'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് മുടിയുമായി ബന്ധപ്പെട്ട സിനിമ തന്നെയെങ്കിലും മുടിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചിന്തകളും നിലപാടുകളുമല്ല സിനിമയുടേത്.
കോവിഡിന്റെ തുടക്ക കാലത്തെ ഭീതിപ്പെടുത്തുന്ന നിയമങ്ങളും അടച്ചു പൂട്ടലുകളുമൊക്കെ സാധാരണക്കാരുടെ ജീവിതങ്ങളെ എത്ര മാത്രം വരിഞ്ഞു മുറുക്കിയിരിക്കാം എന്ന് ചിന്തിപ്പിക്കുന്ന കഥാപശ്ചാത്തലമുണ്ട് 'മുടി'യിൽ .
വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്തിനെ കണ്ടൈൻമെൻറ് സോൺ ആക്കി പ്രഖ്യാപിക്കുന്നിടത്തു നിന്നാണ് സിനിമയുടെ തുടക്കം.
ഈ തുരുത്ത് എന്നത് പല പല കാരണങ്ങളാൽ പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു പോയ മനുഷ്യരുടേതാണ് എന്ന് നിരീക്ഷിക്കാം. അവിടെ നഷ്ട പ്രണയവും സൗഹൃദവും പിണക്കങ്ങളും പരിഭവങ്ങളും വാശിയും നിറഞ്ഞ മനുഷ്യരുടെ പല വകഭേദങ്ങളുണ്ട്.
തലയിൽ ഭംഗിയോടെ പരിപാലിക്കപ്പെടുന്ന മുടിയോടുള്ള നിലപാടല്ല നിലത്തു വീണു കിടക്കുന്ന മുടിയോട് മനുഷ്യനുള്ളത്. നിലത്തു വീണു കിടക്കുന്ന മുടിയോടെന്ന പോലെ മുടി വെട്ടുന്നവരോടുമുണ്ട് വിവേചനങ്ങൾ. ആ വിവേചനത്തിന് പിന്നിൽ എതിർക്കപ്പെടേണ്ട ഹീന രാഷ്ട്രീയമുണ്ട്.
ജാതി ചോദിക്കരുത് പറയരുത് എന്ന് പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ കേരളത്തിൽ ഇന്നും ജാതീയമായി അധിക്ഷേപിക്കപ്പെടുന്നവരും ഒറ്റപ്പെടുന്നവരും വിവേചനം നേരിടുന്നവരുമുണ്ട് എന്ന സത്യം ഒളിച്ചു വക്കേണ്ടതല്ല തുറന്ന് പറയേണ്ടതും പ്രതിരോധിക്കേണ്ടതുമായ ഒന്നാണെന്ന് സിനിമ ഓർമ്മപ്പെടുത്തുന്നു.
അച്ഛന്റെ മുടി വെട്ടാൻ വീട്ടിലേക്ക് വരുമോ എന്ന് ചോദിക്കുന്നവനോട് സംഘടനയുടെ തീരുമാനം അറിയിച്ചു കൊണ്ടുള്ള ഓഡിയോ കേൾപ്പിക്കുന്ന മണിയിലൂടെ മുടി വെട്ടി തൊഴിലെടുക്കുന്നവരെ ജാതീയമായി നോക്കി കാണുന്ന ചിന്താഗതിയെ തന്നെയാണ് സിനിമ പ്രതിരോധിക്കുന്നത്.
അയ്യങ്കാളിയുടെയും അംബേദ്‌ക്കറുടെയുമൊക്കെ ഛായാ ചിത്രങ്ങൾ സിനിമയുടെ പല ഭാഗത്തും ഗംഭീരമായി തന്നെ പ്രദർശിക്കപ്പെടുന്നത് കാണാം. അതിലേറ്റവും ഇഷ്ടപ്പെട്ടത് സലൂണിന്റെ ചുവരിൽ വരച്ചിട്ട മമ്മുട്ടിയുടെ അംബേദ്‌കറിന്റെ ചിത്രമാണ് . അതിനേക്കാളേറെ ആ സലൂണിന്റെ പേര് - ബാബ സലൂൺ !!
വീട്ടിൽ വന്നു മുടി വെട്ടി തരുമോ എന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്ക് വീട്ടിൽ വന്നാൽ മുടി വെട്ടി തരാം എന്ന ബോർഡ് തിരിച്ചിടുന്നിടത്താണ് 'മുടി' അതിന്റെ വിപ്ലവകരമായ ചിന്ത പങ്കു വക്കുന്നത്.
ആകെ മൊത്തം ടോട്ടൽ = കൈകാര്യം ചെയ്ത വിഷയം കൊണ്ടും അവതരിപ്പിച്ച രീതി കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ഛായാഗ്രഹണം കൊണ്ടും അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനം കൊണ്ടുമൊക്കെ തന്നെയാണ് നാൽപ്പത്തി രണ്ടു മിനുട്ടോളം ദൈർഘ്യമുള്ള ഈ കുഞ്ഞു സിനിമ മനോഹരമായി അനുഭവപ്പെട്ടത്.

* വിധി മാർക്ക് = 7/10
-pravin-

Friday, February 11, 2022

ബ്രോ ഡാഡി അത്ര പോരാ ബ്രോ !!


ഈ സിനിമയുടെ കാര്യത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു OTT റിലീസ് എന്ന് പറയാം. ഒരു ബിഗ് സ്‌ക്രീനിൽ കണ്ടറിയേണ്ടതോ ആസ്വദിക്കേണ്ടതോ ആയ എന്തെങ്കിലുമൊരു മികവ് ബ്രോ ഡാഡിയിൽ ഇല്ല ..

കഥാപരമായി നോക്കിയാൽ ഒമർ ലുലുവിന്റെ 'ധമാക്ക'യെ ഒന്ന് കൂടി നില മെച്ചപ്പെടുത്തി കൊണ്ട് ഒരു ഫാമിലി മൂവിയുടെ മൂഡിലേക്ക് കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആശ്വാസം.
ലൂസിഫർ പോലൊരു ആഘോഷ സിനിമ സംവിധാനം ചെയ്ത പൃഥ്വിരാജിനെ പോലൊരാൾക്ക് പറ്റിയ കൈയ്യബദ്ധം തന്നെയാണ് ബ്രോ ഡാഡി.
കോമഡി വേഷങ്ങളിൽ അമ്പേ പരാജയമായിട്ടുള്ള പൃഥ്വിരാജ് തന്നെ ഈ സിനിമയിലെ കോമഡി സീനുകൾ മറ്റുള്ളവർക്ക് അഭിനയിച്ചു കാണിച്ചു കൊണ്ട് സംവിധാനിക്കുന്നതിലെ വിരോധാഭാസം തന്നെയാണ് സ്‌ക്രീനിലെ പോരായ്മകളായി നിറഞ്ഞു നിന്നത്.
കാലഘട്ടം ഏതാണെന്നൊന്നും നോക്കാതെ ഉള്ള ഗർഭം കൊണ്ട് എങ്ങിനെയെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള സംവിധായകന്റെ കഠിന പരിശ്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നില്ല.
വർക് ഔട്ട് ആകാതെ പോയ കോമഡിയെ ചൊല്ലി സംവിധായകനെ വിമർശിക്കണ്ട എന്നും കരുതി ഇരിക്കുമ്പോഴാണ് കോമഡിക്ക് വേണ്ടി മാത്രം സൗബിനെ ഇറക്കുമതി ചെയ്തത്. സൗബിന്റെ കഥാപാത്രവും പ്രകടനവുമെല്ലാം ബ്രോ ഡാഡിയിലെ മുഷിവുകളുടെ ആഘാതം കൂട്ടി തരുക മാത്രമാണ് ചെയ്തത്.
ഉണ്ണി മുകുന്ദന്റെ അതിഥി വേഷത്തിനൊന്നും ഒരു സ്‌ക്രീൻ പ്രസൻസും ഇല്ലാതെ പോയി. മേക്കപ്പിന്റെ കാര്യത്തിൽ ദൃശ്യം 2 വിലെ റാണിയെ കവച്ചു വക്കുന്ന വിധമാണ് 'ബ്രോ ഡാഡി' യിലെ അന്നയായി മീന എത്തുന്നത്.

വരനെ ആവശ്യമുണ്ട് സെറ്റിൽ നിന്ന് നേരെ 'ബ്രോ ഡാഡി'യിലേക്ക് വന്ന പോലെയായിരുന്നു കല്യാണിയുടെ അഭിനയം. കഥാപാത്രങ്ങൾ മാറുന്നതിന് അനുസരിച്ചു ഭാവപ്രകടനങ്ങളിൽ വ്യത്യാസം കൊണ്ട് വരാൻ മടിയുള്ളത് പോലെ തോന്നി.
അപ്പുക്കുട്ടൻ വേഷങ്ങളുടെ ഹാങ്ങ് ഓവറിൽ നിന്ന് മുക്തനായ ഒരു ജഗദിഷിനെയാണ് സമീപ കാല സിനിമകളിൽ കാണുന്നത്. അച്ഛൻ വേഷങ്ങളെയൊക്കെ അദ്ദേഹം ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യുന്നത് കാണാം.
പ്രകടനം കൊണ്ട് മോശം പറയിപ്പിക്കാതെ പോകുമ്പോഴും മല്ലികാ സുകുമാരനൊക്കെ ടൈപ്പ് അമ്മ-അമ്മൂമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി കൊണ്ടിരിക്കുകയാണ് എന്ന് പറയേണ്ടി വരുന്നു.
ബ്രോ ഡാഡി എന്ന ടൈറ്റിൽ കഥാപാത്രത്തെ മോഹൻ ലാൽ മനോഹരമാക്കിയെങ്കിലും പ്രകടനപരമായ പുത്തൻ സാധ്യതകളൊന്നും തന്നെ ആ കഥാപാത്രത്തിനില്ലായിരുന്നു.
അങ്ങിനെ നോക്കിയാൽ മോഹൻലാലിന്റെ ടൈറ്റിൽ കഥാപാത്രത്തെക്കാൾ 'ബ്രോ ഡാഡി'യിൽ നിറഞ്ഞു നിൽക്കാൻ സാധിച്ചത് ലാലു അലക്സിനാണ്. കോമഡിയും ഇമോഷനുമൊക്കെ സമ്മിശ്രമായി തന്നെ വന്നു പോകുന്ന സീനുകളിലെല്ലാം ലാലു അലക്സ് തിളങ്ങി നിന്നു.
ആകെ മൊത്തം ടോട്ടൽ = OTT റിലീസിലെ വാണിജ്യ ബുദ്ധിക്കപ്പുറം ഇതേ കഥ നല്ലൊരു തിരക്കഥയിലൂടെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ ബോളിവുഡിലെ 'Badhai Ho' പോലെയൊരു മികച്ച family entertainer സിനിമ മലയാളത്തിലും സംഭവിച്ചേനെ.

*വിധി മാർക്ക് = 5.5 /10

-pravin-