Monday, June 22, 2020

'പെൻഗ്വിൻ' - കൈ വിട്ടു പോയ ഒരു മിസ്റ്ററി ത്രില്ലർ

കണ്ടു മടുത്ത കിഡ്നാപ്പിംഗും സീരിയൽ കില്ലിങ്ങും അന്വേഷണവുമൊക്കെ തന്നെയാണ് പ്രധാന ചേരുവകളെങ്കിലും മികച്ച തുടക്കവും പിന്നീട് കഥയിൽ രൂപപ്പെടുന്ന ചോദ്യങ്ങളുമൊക്കെയായി ഒരു നല്ല ത്രില്ലറെന്ന പ്രതീക്ഷയുണ്ടാക്കി 'പെൻഗ്വിൻ'.

ചാർളി ചാപ്ലിന്റെ വേഷത്തിൽ മഞ്ഞക്കുടയുമായി വന്ന് ഭീകരത സൃഷ്ടിക്കുന്ന സൈക്കോ കഥാപാത്രത്തിന്റെ ഇൻട്രോ സീനൊക്കെ ഗംഭീരമായെങ്കിലും ഒന്നിനും ഒരു തരത്തിലും ലോജിക്ക് വേണ്ട എന്ന നിർബന്ധമായിരുന്നു സംവിധായകന്. 

ആദ്യത്തെ ഒരു മണിക്കൂറോളം തരക്കേടില്ലാതെ പോയ ഒരു സിനിമ പിന്നീട് ഒരു സൈക്കോയുടെ കഥയാണോ, അതോ ഒരു അമ്മയുടെയും കുട്ടിയുടെയും കഥയാണോ പറയേണ്ടത് എന്നറിയാതെ അടപടലം പൊളിഞ്ഞു വീഴുന്നുണ്ട്.

രണ്ടാം പകുതിക്ക് ശേഷമുള്ള ട്വിസ്റ്റും ഫ്ലാഷ് ബാക്കും സൈക്കോ കഥാപാത്രത്തിന്റെ കാര്യ കാരണങ്ങളുമൊക്കെ കാണുമ്പോൾ ഈ കൊറോണ കാലത്തെ ദുരന്ത ദുരിതങ്ങൾ പോലും ഒന്ന് മാറി നിക്കും. അത്രക്കും ഗതികേടോടെയാണ് സിനിമ പറഞ്ഞവസാനിപ്പിക്കുന്നത്.

'കഹാനി' യിലെ വിദ്യ ബാലന്റെ ഗർഭിണി കഥാപാത്രം കൽക്കത്തയിലേക്ക് ഭർത്താവിനെ അന്വേഷിച്ചു വരുന്നതു പോലെ കീർത്തിയുടെ ഗർഭിണി കഥാപാത്രവും ഒരു അന്വേഷണത്തിലാണ്.

രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴും ആറു വർഷങ്ങൾക്ക് മുന്നേ കാണാതായ തന്റെ മകനെ കാത്തിരിക്കുന്ന ആ അമ്മ കഥാപാത്രത്തെ കീർത്തി സുരേഷിന് ഏറെക്കുറെ ഭംഗിയാക്കാൻ സാധിച്ചുവെങ്കിലും 'കഹാനി'യിലെ പോലെ കെട്ടുറപ്പുള്ള ഒരു തിരക്കഥയോ അവതരണ മികവോ, എടുത്തു പറയേണ്ട കഥാപാത്ര പ്രകടനങ്ങളോ ഒന്നുമേ ഇല്ലാതെ പോകുന്നു 'പെൻഗ്വി'നിൽ. 

ആകെ മൊത്തം ടോട്ടൽ = ഊട്ടി-കൊടൈക്കനാൽ കഥാപശ്ചാത്തലത്തെ രാത്രിയുടെ ദുരൂഹമായ ഭംഗിയോടെ ഒപ്പിയെടുത്ത കാർത്തിക് ഫലാനിയുടെ ഛയാഗ്രഹണവും സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവുമൊക്കെ ഈ സിനിമയിലെ പ്ലസുകൾ ആണ്. അതിനപ്പുറം പറയാൻ ഒന്നുമില്ലാത്ത നിരാശ മാത്രമാണ് ' 'പെൻഗ്വിൻ'.  

*വിധി മാർക്ക് =  4.5/10 

-pravin- 

Tuesday, June 16, 2020

Gulabo Sitabo - ഫാത്തിമാ ബീഗമാണ് താരം !!

ക്ഷമയോടെ കാണേണ്ട സിനിമയാണ് 'ഗുലാബോ സിതാബോ'. ഒരു കോമഡി എന്റർടൈനർ പ്രതീക്ഷിച്ചു കണ്ടാൽ നിരാശപ്പെടും എന്നത് ഉറപ്പ്. 

ഒരു നാടോടി കഥയെന്ന പോലെ ആസ്വദിക്കാൻ പ്രേരിപ്പിക്കുന്ന തുടക്കം ഉൾക്കൊണ്ടു കാണാൻ സാധിച്ചാൽ അത്രേം നല്ലത് .

വളരെ സ്ലോ ആയി പറഞ്ഞു തുടങ്ങി മെല്ലെ മെല്ലെ നമ്മളെയും ആ ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ ഫാത്തിമാ മഹലിനുള്ളിലെ വാടകക്കാരാക്കി മാറ്റുകയാണ് സിനിമ .

ബീഗവും, മിർസാ നവാബും, ബാൻകെ രസ്തോഗിയുമടക്കം ഫാത്തിമാ മഹലിനുള്ളിലെ പല പല കഥാപാത്രങ്ങൾക്കിടയിലേക്ക് നമ്മളെയും കൊണ്ട് നിർത്താൻ വേണ്ടി തന്നെയായിരിക്കണം സിനിമ അതിന്റെ പകുതി സമയവും അത്ര മേൽ സ്ലോ ആയത് .. എങ്കിലും ആ ലാഗിനോടുള്ള അതൃപ്തി മറച്ചു വെക്കുന്നില്ല. 

പ്രായ ഭേദമന്യേ പണത്തോടും വസ്തുക്കളോടുമുള്ള മനുഷ്യന്റെ അത്യാർത്തികളെ സരസമായി വരച്ചിടുന്ന സിനിമ വിലയും മൂല്യവും തമ്മിലുള്ള അന്തരത്തെയും ബോധ്യപ്പെടുത്തി തരുന്നുണ്ട്.

നമ്മൾ കണക്കാക്കുന്ന വിലയല്ല ഒന്നിന്റെയും യഥാർത്ഥ മൂല്യം എന്ന് തിരിച്ചറിയപ്പെടുമ്പോഴേക്കും നമ്മൾ അത്ര മേൽ വിലയില്ലാത്ത ജീവിതങ്ങളായി മാറി കഴിഞ്ഞിരിക്കും .

ആദ്യമേ പറഞ്ഞു തുടങ്ങിയ നാടോടി കഥയുടെ പിൻബലവും ലക്‌നൗ നഗരത്തിൽ അലിഞ്ഞു ചേർന്ന പ്രാദേശിക ഭാഷാ തനിമയുമൊക്കെ ഈ സിനിമയിലെ ആസ്വാദനവും ആസ്വാദന ഭംഗവുമായി പലർക്കും മാറി മാറി അനുഭവപ്പെട്ടേക്കാം . പക്ഷെ അവസാനത്തെ പത്തിരുപത് മിനുട്ടുകളിൽ സിനിമ മനസ്സ് നിറക്കുക തന്നെ ചെയ്യും. 

ദോ ദിൻ കാ മേളാ ഹേ, ഖേലാ ഫിർ ഉദ് ജാനാ ഹേ..

ആനാ ഹേ ജാനാ ഹേ, ജീവൻ ചൽത്തേ ജാനാ ഹേ !!

ആ പാട്ടോടു കൂടെ പറഞ്ഞവസാനിപ്പിച്ചതിലുമുണ്ട് ഒരു ഭംഗി.

അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയുമടക്കമുള്ളവരുടെ പ്രകടനത്തെക്കാൾ സിനിമ കഴിയുമ്പോൾ മനസ്സിൽ കേറിക്കൂടുന്നത് ഫാത്തിമാ മഹലും ഫാത്തിമാ ബീഗവുമാണ്. 

ആകെ മൊത്തം ടോട്ടൽ = ലാഗുണ്ടെങ്കിലും, ഉൾക്കൊള്ളാൻ ഏറെയുള്ള, കണ്ടിരിക്കാവുന്ന    ഒരു കൊച്ചു സിനിമ. 

വിധി മാർക്ക് = 6.5/10 

-pravin- 

Monday, June 8, 2020

രുചി വികാര വിചാരങ്ങളുടെ 'ആമിസ് '

ഭക്ഷണം പങ്കു വച്ച് കഴിക്കുന്ന മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ ഒരു രസക്കൂട്ട് രൂപപ്പെടാറുണ്ട്. പങ്കു വക്കുന്ന ആളിനേക്കാൾ പങ്കു വക്കപ്പെടുന്ന ഭക്ഷണമായിരിക്കാം അവർക്കിടയിൽ ആ രസതന്ത്രം നടപ്പാക്കുന്നത്. ഇതേ കാര്യം വന്യമായി കൈകാര്യം ചെയ്യുന്ന സിനിമയാണ് ആമിസ്.

(ആസാമീസ് ഭാഷയിൽ ആമിസ് എന്ന് പറഞ്ഞാൽ മാംസം എന്നാണ് അർത്ഥം.)

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ ചിന്തകളിലും സ്വഭാവത്തിലുമൊക്കെ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. 'ആമിസ്' കാണുമ്പോൾ ആദ്യം ഓർത്തു പോയത് അതാണ്.

സുമോനും നിർമ്മാലിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നതും ശക്തമാകുന്നതും വൈവിധ്യപൂർണ്ണമായ മാംസാഹാരങ്ങൾ പങ്കു വച്ച് കഴിക്കുമ്പോഴാണ്. മാംസാഹാരത്തിന്റെ രുചി വൈവിധ്യങ്ങൾ അവരുടെ മനസ്സിൽ പ്രണയത്തിന്റെയും കാമത്തിന്റെയുമൊക്കെ തിരയിളക്കം തീർക്കുന്നു.

വയറിന്റെ വിശപ്പിനേക്കാൾ മനസ്സിന്റെ കൊതി കൊണ്ട് കഴിക്കേണ്ടി വരുന്ന ഭക്ഷണങ്ങൾ മനുഷ്യനെ സംതൃപ്തനാക്കുകയല്ല മറിച്ച് പരവശനാക്കുകയാണ് ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട് പല സീനുകളും.

ഭക്ഷണം - മനുഷ്യ ശരീരവും, വിശപ്പ് -ലൈംഗികതയുമായി അവതരിപ്പിച്ചു ഫലിപ്പിക്കുന്ന സീനുകളിൽ കുടുംബവും സമൂഹവും സദാചാര ബോധവുമൊക്കെ പ്രതിക്കൂട്ടിലാണ്.

നിർമ്മാലി-സുമോൻ ബന്ധത്തെ കലർപ്പില്ലാതെ അവതരിപ്പിക്കുന്നതോടൊപ്പം വിലക്കപ്പെട്ടിരിക്കുന്ന മനുഷ്യ മാംസത്തിന്റെ രുചി മനുഷ്യൻ അറിഞ്ഞാലുണ്ടാകുന്ന ഭീകരതയും സിനിമയുടെ കാഴ്ചയായി മാറുന്നു.

ആകെ മൊത്തം ടോട്ടൽ = നരഭോജനം അല്ല സിനിമയുടെ യഥാർത്ഥ കാഴ്ച എന്ന് മനസ്സിലാക്കി കാണാൻ സാധിക്കുന്നിടത്താണ് 'ആമിസ്' രുചികരമായ സിനിമയായി മാറുന്നത്. 

*വിധി മാർക്ക് = 8.5/10 

-pravin-

Saturday, June 6, 2020

Leila (Web Series- Season 1 - Episodes - 6)

"മുജേ മേരി സിന്ദഗി വാപസ് ചാഹിയെ..മുജേ മേരീ ആസാദി വാപസ് ചാഹിയേ .. മേരീ ലൈലാ വാപസ് ചാഹിയേ !! "

'ലൈലാ' ഒരു ഹൊറർ കഥയല്ല. പക്ഷെ പൊളിറ്റിക്കൽ ഹൊറർ സീരീസ് എന്ന് പറയേണ്ടി വരും 'ലൈല'യെ. 

2040 കളിലെത്തി നിൽക്കുന്ന ഒരു ഇന്ത്യൻ കഥാപശ്ചാത്തലം ..അവിടെ ഇന്ത്യ എന്ന പേരില്ല. പകരം ജോഷിജി എന്ന ഏകാധിപതിയുടെ കീഴിലുള്ള ആര്യാവർത്ത രാഷ്ട്ര സങ്കൽപ്പമാണ്.

ഒരു ജനതയെ ദേശീയതയുടെയും മതത്തിന്റെയും ജാതിയുടേയുമൊക്കെ പേരിൽ എങ്ങിനെയൊക്കെ തരം തിരിക്കാം, ഏതൊക്കെ തരത്തിൽ ഉടച്ചു വാർക്കാം എന്നതിന്റെ ഭീകര കാഴ്ചകളാണ് 6 എപ്പിസോഡുകൾ ഉള്ള 'ലൈല'.. 

Waiting for Season 2 !!

-pravin- 

Monday, June 1, 2020

First They Killed My Father


ഉത്തര വിയറ്റ്നാമും ദക്ഷിണ വിയറ്റ്നാമും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധം അമേരിക്ക ഏറ്റു പിടിച്ചത് കമ്യൂണിസ്റ്റ് ശക്തികൾക്കെതിരെയുള്ള ഒരു യുദ്ധം എന്ന നിലക്കായിരുന്നുവെങ്കിലും പലരും അത് മനസ്സിലാക്കാൻ വൈകി.

1975 ൽ വിയറ്റ്നാം യുദ്ധം അഥവാ അമേരിക്കൻ യുദ്ധം അവസാനിക്കുമ്പോൾ വിജയം കമ്യൂണിസ്റ്റ് സഖ്യത്തിനായിരുന്നു. ആഞ്ജലീന ജോളിയുടെ ' First They Killed My Father ' സിനിമ തുടങ്ങുന്നത് ആ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ആണ്.

വിയറ്റ്നാം യുദ്ധത്തിന് ശേഷം കമ്പൂച്ചിയൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പോൾ പോട്ട് കംബോഡിയയുടെ ഭരണം പിടിച്ചെടുത്തു. പോൾ പോട്ടിന്റെ സ്വേച്ഛാധിപത്യ വ്യവസ്ഥകൾ കംബോഡിയൻ ജനതയെ ഒരു തരം അടിമത്തത്തിലേക്കാണ് കൊണ്ട് പോയത്.

പോൾ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖെമർ റൂഷ് ഭരണ കാലത്ത് എതിർ സ്വരങ്ങൾ അടിച്ചമർത്തപ്പെട്ടു, രാജ്യത്തെ മൊത്തം ജനതയുടെ കാൽഭാഗത്തോളം പേരെ കൂട്ടക്കുരുതി നടത്തി. വിയറ്റ്നാമീസും തദ്ദേശീയ മുസ്ലിങ്ങളുമാണ് പോൾ പോട്ടിന്റെ വംശഹത്യക്ക് ഇരയായവരിൽ ഭൂരിഭാഗവും.

വംശ ഹത്യകൾക്ക് പുറമെ ആളുകളെ പട്ടിണിക്കിട്ടും അധിക ജോലി ചെയ്യിച്ചും വെള്ളത്തിൽ മുക്കിയുമൊക്കെ ആളെ കൊല്ലുന്ന സ്പെഷ്യൽ കമ്യൂണിസം രാജ്യത്ത് നടപ്പിലാക്കിയ പോൾ പോട്ടിനെ 'ഏഷ്യൻ ഹിറ്റ്‌ലർ' എന്നായിരുന്നു ലോകം വിളിച്ചത്.

പോൾ പോട്ട് അധികാരത്തിലേറി ഒരൊറ്റ രാത്രി കൊണ്ട് സർവ്വതും നഷ്ടപ്പെട്ട് അഭയാർത്ഥി കാമ്പുകളിലേക്ക് അയക്കപ്പെട്ട കമ്പോഡിയൻ ജനതയുടെ വേദനകളും സഹനങ്ങളുമൊക്കെ ലൗങ് എന്ന കൊച്ചു കുട്ടിയുടെ കാഴ്ചകളിലൂടെ പറഞ്ഞവതരിപ്പിക്കുകയാണ് ആഞ്ജലീന ജോളിയുടെ ' First They Killed My Father '

ആകെ മൊത്തം ടോട്ടൽ = ഒരു യുദ്ധ സിനിമയുടെ പശ്ചാത്തലമുണ്ടെങ്കിലും ഇത് യുദ്ധ സിനിമയല്ല, യുദ്ധവും അധിനിവേശവും സ്വേച്ഛാധിപത്യവുമൊക്കെ കാരണം ഇരുട്ടിലായ ഒരു ജനതയുടെ സഹനങ്ങളുടെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സിനിമയാണ്. 

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, May 23, 2020

Bala - തിരുത്തിക്കുറിക്കുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ !!

'തമാശ' കണ്ട ശേഷമാണ് അതിന്റെ ഒറിജിനൽ സിനിമ Ondu Motteya Kathe കാണുന്നത്. അതിനും ശേഷം അതിന്റെ ഹിന്ദി റീമേക് Ujda Chaman ഉം കണ്ടു. മുടിയില്ലാത്ത ഒരു ചെറുപ്പക്കാരന്റെ മാനസിക സംഘർഷങ്ങളും അയാൾക്ക് നേരിടേണ്ടി വരുന്ന പരിഹാസങ്ങളുമൊക്കെ മൂന്നു സിനിമയിലും ഒരു പോലെ പറയുന്നുണ്ട് .  

Bala റിലീസായപ്പോൾ വീണ്ടും അതേ വിഷയം ഇനി മറ്റൊരു കഥാ പശ്ചാത്തലത്തിൽ കാണാൻ ഇഷ്ടപ്പെട്ടില്ല .. പക്ഷേ ഇപ്പൊ കണ്ടു തീർന്നപ്പോൾ ആ മൂന്നു സിനിമകളേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് ബാലയെയാണ്. 

ഒരു കഷണ്ടിക്കാരന്റെ കഥയായി ഒതുങ്ങി പോയില്ല Bala എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തിത്വമുണ്ട്. ആരും പ്രതിക്കൂട്ടിൽ നിൽക്കുന്നില്ല. തന്റെ ഭർത്താവ് കഷണ്ടിക്കാരനായതിന്റെ പേരിൽ വിവാഹ മോചനം ആവശ്യപ്പെടുന്ന പരി മിശ്ര എന്ന കഥാപാത്രം പോലും കാര്യകാരണങ്ങൾ ബോധിപ്പിക്കുന്നുണ്ട്. 

കറുത്തവരോടും ഉയരക്കുറവുള്ളവരോടും തടിച്ചവരോടും മെലിഞ്ഞവരോടുമൊക്കെയുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളെ സിനിമ മനോഹരമായി തിരുത്തിക്കുറിക്കുന്നുണ്ട്. 

ആകെ മൊത്തം ടോട്ടൽ = ഒരു പ്രേമ സിനിമയായി അവസാനിപ്പിക്കാതെ കഥാപാത്ര വ്യക്തിത്വങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് പറഞ്ഞവസാനിപ്പിക്കുന്നിടത്തു തന്നെയാണ് ബാല മികച്ചു നിൽക്കുന്നത്. ആയുഷ്മാൻ ഖുറാന, ഭൂമി പെഡ്നേക്കർ, യാമി ഗൗതം കോമ്പോ മികച്ചു നിന്നു. 

*വിധി മാർക്ക് = 8/10 

-pravin-

Thursday, May 21, 2020

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ !!

ഈ സിനിമ ഏത് ജെനറിൽ പെടുത്തണം എന്നറിയില്ല . ഒരേ സമയം ഒരുപാട് വിഷയങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് അവസാനം കുറേ സാരോപദേശങ്ങൾ  കൊണ്ട് പറഞ്ഞവസാനിപ്പിക്കുന്ന ഒരു പ്രത്യേക തരം പു.ക സിനിമ . 

ശംഭു പുരുഷോത്തമന്റെ 'വെടിവഴിപാടി'ൽ പ്രതിക്കൂട്ടിൽ നിർത്തിയ മലയാളിയുടെ കപട സദാചാരത്തെ ഈ സിനിമയിലും  പ്രേമേയപരമായി അദ്ദേഹം വീണ്ടും  പരിഗണിക്കുന്നുണ്ട്. അതിന്റെ കൂടെ  വിവാഹവും ധൂർത്തും നഷ്ടപ്രണയവും കഞ്ചാവടിയും  അവിഹിതവുമൊക്കെ കൂടി ചേർന്ന് ഇത്തവണ  ഒരു അവിയൽ മിക്സ് ആയി  എന്ന് മാത്രം. 

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാൽ ആരും ഇവിടെ പുണ്യാളന്മാരല്ല എന്ന അർത്ഥം കൂടിയുണ്ട്. ആ പേരൊന്നു കൊണ്ട് തന്നെ സിനിമയിൽ തെറ്റ് കുറ്റങ്ങൾ ഒരുപാടുണ്ടാകാം അതൊക്കെ നിങ്ങളങ്ങു മറന്നേക്കണം എന്ന ലൈനിൽ ഒരു ഉത്തരവാദിത്തവും പേറാതെ സംവിധായകന് രക്ഷപ്പെടാൻ പറ്റിയിട്ടുണ്ട്. പക്ഷേ പ്രേക്ഷകന് രക്ഷയില്ല.

സിനിമയിലെ മധുപാലിന്റെ ജോർജ്ജ് എന്ന കഥാപാത്രത്തെ പോലെ രണ്ടു പുകയൊക്കെ വിട്ട് കണ്ടാൽ ചിലപ്പോ എല്ലാം കളർഫുൾ ആയിട്ട് കാണാൻ സാധിക്കും.. അല്ലാത്തവർ സ്വാഹാ !!

ആകെ മൊത്തം ടോട്ടൽ = പൊതുബോധങ്ങൾക്കും നാട്ടാചാരങ്ങൾക്കും സദാചാര സങ്കൽപ്പങ്ങൾക്കുമൊക്കെ പോറലേൽപ്പിക്കുന്ന സിനിമ ആയത് കൊണ്ട് മിക്കവർക്കും ഇഷ്ടപ്പെടാൻ വഴിയില്ലാത്ത ഒരു സിനിമ. പ്രമേയപരമായി മികച്ചു നിന്നെങ്കിലും പറഞ്ഞവതരിപ്പിച്ചിടത്തും അവസാനിപ്പിച്ചിടത്തുമൊക്കെ ഒരു സിനിമ എന്ന നിലക്ക് വേണ്ട മികവുണ്ടായില്ല.

*വിധി മാർക്ക് = 6/10 

-pravin- 

Monday, May 18, 2020

Tanhaji

മഹാരാഷ്ട്രയിലെ പൂനൈക്ക് അടുത്തുള്ള സിംഹഗഢ് കോട്ട (സിംഗാദ്) മുഗൾ ചക്രവർത്തി ഔറംഗസേബിൽ നിന്ന് തിരിച്ചു പിടിക്കുന്നതിനായി ഛത്രപതി ശിവാജി നടത്തിയ പോരാട്ടമാണ് 1670 ൽ നടന്ന സിംഹഗഡ് യുദ്ധമായി അറിയപ്പെടുന്നത്. 

കോലി സമുദായത്തിലെ താനാജി മാലുസാരെ ശിവാജിക്ക് വേണ്ടി പട നയിച്ചപ്പോൾ രജപുത്ര വംശജനായ ഉദയ് ഭൻ റാത്തോഡ് ആയിരുന്നു ഔറംഗസേബിന്റെ സേനാ നായകൻ. 

താനാജിയുടെ യുദ്ധ നൈപുണ്യവും പോരാട്ടവും പിൽക്കാലത്ത് തുളസീ ദാസിനെ പോലുള്ളവർ മറാത്തി കവിതകളിലൂടെ വാഴ്ത്തി പാടുകയുണ്ടായി. ഇത് പിന്നീട് മറാത്തി നാടോടിക്കഥകളിൽ താനാജിക്ക് ഒരു വീരപരിവേഷം സമ്മാനിക്കുകയും ചെയ്തു. 

സംഭവ ബഹുലമായ ഒരു ജീവിത കഥയും ചരിത്രവുമൊക്കെ പറയാനുണ്ടായിട്ടും ഒരു സിനിമ എന്ന നിലക്ക് വേണ്ടത്ര അനുഭവപ്പെടുത്തലുകൾ ഇല്ലാതെ പോകുന്നുണ്ട് 'താനാജി'യിൽ. 

അത്യാവശ്യം നല്ലൊരു ബജറ്റിൽ വന്ന പടമായിട്ടും അതിനൊത്ത മികവൊന്നും സിനിമയിൽ നിന്ന് കണ്ടു കിട്ടിയതുമില്ല. ശരാശരിയിലൊതുങ്ങി എല്ലാം. 

'ഛപാക്' റിലീസായ സമയത്ത് ആ സിനിമക്കെതിരെ നടന്ന സൈബർ ആക്രമണം സാമ്പത്തികമായി ഗുണം ചെയ്തത് 'താനാജി'യെയാണ്. IMDB റേറ്റിംഗിൽ 'ഛപാക്' 3-4 സ്‌കോറിൽ ആയിരുന്നപ്പോൾ താനാജി 8-9 സ്കോറിലായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = ബോക്സ് ഓഫിസ് ഹിറ്റായിട്ടും ആസ്വാദനപരമായി കാര്യമായൊരു തൃപ്‍തി തരാത്ത സിനിമ. 

*വിധി മാർക്ക് = 5.5 /10

-pravin-

Monday, May 11, 2020

Abgeschnitten ( Cut Off )

2018 ൽ റിലീസായ ഒരു ക്രൈം ത്രില്ലർ പടമാണ് Abgeschnitten ( Cut Off ). 

ഫെഡറൽ ക്രിമിനൽ പോലീസ് ഓഫിസിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ മകൾ കിഡ്നാപ്പ് ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മകളെ തട്ടി കൊണ്ട് പോയ സീരിയൽ കില്ലറിലേക്കുള്ള അന്വേഷണം മുന്നോട്ട് നീങ്ങണമെങ്കിൽ ഒരു മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യപ്പെടേണ്ടതുണ്ട്. ഹെൽഗോ ലാൻഡിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ് കാരണം ഡോക്ടർക്ക് അങ്ങോട്ടേക്ക് എത്താനും സാധിക്കുന്നില്ല.

Time is running. തീർത്തും നിർണ്ണായകമായ ഒരു സാഹചര്യം. അവിചാരിതമായി ഫോണിലൂടെ പരിചയപ്പെട്ട ലിൻഡയോടും ക്ലിനിക്കിന്റെ സെക്യൂരിറ്റിക്കാരനോടും ഡോക്ടർ തനിക്ക് പകരം ആ പോസ്റ്റ്മാർട്ടം നടത്താൻ പറയുകയാണ്.. പിന്നീട് അങ്ങോട്ട് ത്രില്ലോടു ത്രില്ലാണ്‌ .

ആകെ മൊത്തം ടോട്ടൽ = സസ്‌പെൻസും ത്രില്ലും ട്വിസ്റ്റുമൊക്കെ കൂടെ ഒരു കിടിലൻ പടം. BGM വേറെ ലെവൽ. പോസ്റ്റ്മാർട്ടം സീനുകൾ കണ്ടു ഓക്കാനം വരുന്നവർ കാണാതിരിക്കുക . അജ്ജാതി സീനുകൾ കുറെയുണ്ട്. 

*വിധി മാർക്ക് = 7.5/10

-pravin-

Saturday, May 9, 2020

Pokot ( Spoor)


മൃഗങ്ങളെ വിനോദത്തിന് കൊന്നു തള്ളുന്ന ചില നാട്ടു സംസ്‌കാരങ്ങൾക്കെതിരെ, മൃഗങ്ങൾ മനുഷ്യനാൽ വേട്ടയാടപ്പെടാൻ സൃഷ്ടിക്കപ്പെട്ടവരും മനുഷ്യന് അടിമപ്പെട്ടു ജീവിക്കേണ്ടവരുമാണെന്ന ചില മതപുരോഹിതരുടെ ആഹ്വാനങ്ങൾക്കെതിരെയുമൊക്കെ ശബ്ദമുയർത്തുന്ന ഒരു പോളിഷ് സിനിമയാണ്  Pokot ( Spoor). 

മൃഗങ്ങൾക്കു വേണ്ടിയും പ്രതികാരം ചെയ്യാൻ ആളുണ്ട് ഭൂമിയിൽ. മൃഗങ്ങൾ അന്യായമായി വേട്ടയാടി കൊല്ലപ്പെടുമ്പോൾ വേട്ട നടത്തിയ വേട്ടക്കാരും കൊല്ലപ്പെടുന്നു.ഈ കൊലപാതകങ്ങളിലേക്കുള്ള അന്വേഷണത്തേക്കാൾ അവർ കൊല ചെയ്യപ്പെട്ടതിന്റെ ന്യായ വാദങ്ങളാണ് സിനിമ പ്രധാനമായും പറഞ്ഞു ബോധ്യപ്പെടുത്തുന്നത് .

പരിസ്ഥിതി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയെന്നും ക്രിസ്ത്യൻ വിരുദ്ധ സിനിമയെന്നുമൊക്കെ വിമർശിക്കപ്പെട്ട Spoor 2017 ലെ ഓസ്‌ക്കാർ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പോളിഷ് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല.

ആകെ മൊത്തം ടോട്ടൽ = എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പടമല്ലെങ്കിലും മഞ്ഞു വീണു കിടക്കുന്ന പോളണ്ടിലെ താഴ് വരകളെയും വൈൽഡ് ലൈഫിനെയുമൊക്കെ ഒപ്പിയെടുക്കുന്ന മനോഹരമായ ഛായാഗ്രഹണത്തെ ആർക്കും ഇഷ്ടപ്പെടാതിരിക്കാനാകില്ല .

*വിധി മാർക്ക് = 6/10

-pravin-

Sunday, May 3, 2020

രാമുലമ്മ എന്ന പെൺപുലിയുടെ കഥ !!

നാട് ഭരിക്കേണ്ട സർക്കാരിനെ ഭൂപ്രഭുക്കന്മാർ ഭരിച്ചിരുന്ന ഒരു കാലം. പോലീസും ഉദ്യോഗസ്ഥരുമൊക്കെ ഭൂപ്രഭുക്കൻന്മാരുടെ വാലാട്ടി പട്ടികളായി ജീവിച്ച ആ കാലത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടിരുന്നത് താണ ജാതിയിൽ പെട്ടവരും ഇടത് പക്ഷ പ്രസ്ഥാന നേതാക്കളും നക്സലുകളുമൊക്കെയായിരുന്നു.

ആ ഒരു കാലത്തെ  രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലാണ്  ദാസരി നാരായണ റാവു   'രാമുലമ്മ' യെ അവതരിപ്പിക്കുന്നത്. 

തെലങ്കാനയിലെ  ഗ്രാമത്തിൽ ഒരു ദളിത് സ്ത്രീ നടത്തിയ യഥാർത്ഥ വിപ്ലവ പോരാട്ടമാണ്  1997 ൽ റിലീസായ  'ഒസെയ് രാമുലമ്മ' എന്ന സിനിമക്ക് ആധാരം. 

നക്സൽ നേതാവ് കൊമറണ്ണയായി സംവിധായകൻ തന്നെ വേഷമിട്ട സിനിമയിൽ നക്സൽ പ്രസ്ഥാനങ്ങൾ പ്രതിക്കൂട്ടിലല്ല, ജനപക്ഷത്താണ്. ഭരണകൂടത്തിന് എതിര് പറയുന്നവരെയൊക്കെ രാജ്യദ്രോഹികളാക്കുന്ന ഈ കാലഘട്ടത്തിലും ഈ സിനിമയും സിനിമയിലെ ചോദ്യങ്ങളും പ്രസക്തമാണ്. 

വിപ്ലവ വീര്യമുള്ള പാട്ടുകളും ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമൊക്കെ  സിനിമക്ക് കൊടുക്കുന്ന മൈലേജ് ചെറുതല്ല.    

നായക കഥാപാത്രങ്ങൾ നിറഞ്ഞു നിന്നിരുന്ന മുഖ്യധാരാ സിനിമയിൽ നായികക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് അവതരിപ്പിക്കപ്പെട്ട 1990 കളിലെ ഒരേ ഒരു  സിനിമയായി വിലയിരുത്തപ്പെട്ടിരുന്നു  'ഒസെയ് രാമുലമ്മ'.  

1985 ലിറങ്ങിയ 'പ്രതിഘടന'യും 1990 ലെ  'കർത്തവ്യ'വും  വിജയ് ശാന്തിക്ക് നൽകിയ ആക്ഷൻ നായികാ പരിവേഷം ചെറുതായിരുന്നില്ല.. രാമുലമ്മയെ കൂടി ഗംഭീരമായി പകർന്നാടിയപ്പോൾ ആ പരിവേഷം കൂടുതൽ ശക്തിപ്പെട്ടു. 

ആകെ മൊത്തം ടോട്ടൽ = വിജയ് ശാന്തി സിനിമകളിൽ കാണേണ്ട ഒരു പടം. 

*വിധി മാർക്ക് =7.5  /10 

-pravin-

Tuesday, April 28, 2020

ജൽകി എന്ന മിടുക്കി കുട്ടിയുടെ കഥ !!



ബാലവേലക്കായി നഗരത്തിലേക്ക്  കൊണ്ട് പോയ തന്റെ അനിയനെ കണ്ടെത്തി തിരിച്ചു കൊണ്ട് വരാൻ ഒരു  ഒൻപത് വയസ്സുകാരി നടത്തുന്ന പോരാട്ടമാണ് ഈ സിനിമ.

പണം വാങ്ങി കുട്ടികളെ ബാലവേലക്ക് വിട്ടു കൊടുക്കുന്ന രക്ഷിതാക്കളും അത് മുതലെടുത്തു കൊണ്ട് ജീവിക്കുന്ന ഇടനിലക്കാരുമൊക്കെ ഉത്തരേന്ത്യൻ  ഉൾ ഗ്രാമങ്ങളിലെ മനസ്സ് മടുപ്പിക്കുന്ന കാഴ്ചകളാണ്..

ജൽകിയും കൊച്ചനിയനും തമ്മിലുള്ള സ്നേഹബന്ധവും അവനു വേണ്ടിയുള്ള അവളുടെ പ്രതീക്ഷ നിറഞ്ഞ പോരാട്ടവുമൊക്കെ ഉത്തരേന്ത്യൻ നാടോടിക്കഥയുടെ പശ്ചാത്തലത്തിൽ മനോഹരമായി പറഞ്ഞവതരിപ്പിക്കുന്നുണ്ട് സിനിമ.

ആകെ മൊത്തം ടോട്ടൽ = മികച്ച ഒരു കൊച്ചു സിനിമ. 

*വിധി മാർക്ക് = 7.5/10 

-pravin- 

Thursday, April 23, 2020

The Boat

'ദേജാ വൂ' അഥവാ പുനരനുഭവമിഥ്യ എന്നൊരു സംഗതിയുണ്ട്. ജീവിതത്തിൽ ഒരിക്കൽ പോലും അത് അനുഭവിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല എന്ന് തന്നെ പറയാം. 

നമ്മൾ ആദ്യമായി പോകുന്ന ഒരു സ്ഥലത്ത്  അതിനു മുന്നേ പണ്ടെപ്പോഴോ  വന്നിട്ടുണ്ടെന്ന് തോന്നുക, ആദ്യമായി കണ്ട ഒരാളെ പണ്ടെപ്പോഴോ എവിടെയോ വച്ച് കണ്ടിട്ടുണ്ടെന്ന് തോന്നുക, അതുമല്ലെങ്കിൽ വർത്തമാന കാലത്ത് നമ്മൾ സംസാരിക്കുന്നതോ, അനുഭവിയ്ക്കുന്നതോ ആയ കാര്യങ്ങൾ അതിനും മുന്നേ കഴിഞ്ഞതും അതിന്റെ  ആവർത്തനാവുമായി തോന്നുക etc..  അങ്ങിനെ പല വേർഷൻ ഉണ്ട് ദേജാ വൂവിന്. 

2009 ലിറങ്ങിയ 'Triangle' ദേജാ വുവിന്റെ പല അവസ്ഥകളിലൂടെ കൊണ്ട് പോയിട്ടുണ്ട് ..അന്ന് പറന്നു പോയ കിളികൾ ഇപ്പോഴും കൂടണഞ്ഞിട്ടില്ല.. പ്രമേയപരമായി Triangle നെ അനുകരിക്കുന്ന സിനിമയല്ലെങ്കിലും,  ആസ്വാദനത്തിൽ മറ്റൊരു ദേജാ വൂ എഫക്ട് തരുന്നുണ്ട്  The Boat..   ഈ സിനിമ മുന്നേ എപ്പോഴോ കണ്ടിട്ടുണ്ടല്ലോ എന്ന ഒരു തോന്നൽ അതിന്റെ ഭാഗമായിരിക്കാം..  

നിശ്ശബ്ദമായ കടലിനു നടുവിലെ ഏകാന്തതയും , രാത്രി വെളിച്ചത്തിലെ കടലും, ആ ബോട്ടുമൊക്കെ ഭീകര കാഴ്ചകളും അനുഭവപ്പെടുത്തലുകളുമാണ്.  BGM കൂടി ആകുമ്പോൾ ആ ഭീകരത പൂർണ്ണമാകുന്നു. സോളോ ആക്ടിങ് വേറെ ലെവൽ.  

ആകെ മൊത്തം ടോട്ടൽ = ഏറെക്കുറെ സംഭാഷണ രഹിതമായ ഒരു സ്ക്രിപ്റ്റായിട്ടും അവതരണ മികവ് കൊണ്ട് ആളെ പിടിച്ചിരുത്തുന്ന സിനിമ എന്ന് പറയാം.  


കാര്യ കാരണ വിശദീകരണങ്ങൾ ഒന്നുമില്ലാതെ പറഞ്ഞവസാനിപ്പിക്കുമ്പോഴും ദുരൂഹതയുടെ ഭംഗി കൂടുന്നേയുള്ളൂ. എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ലാത്ത ഒരു പടം 

*വിധി മാർക്ക് = 6/10

-pravin- 

Tuesday, April 21, 2020

ശാരദമ്മിണിയും ലാൻസ് നായ്ക്   മുകുന്ദൻ മേനോനും !!

" ശാരദമ്മിണി :- നിങ്ങടെ തലക്ക് നല്ല അസ്സല് ഭ്രാന്ത് തന്നെയാ !! 

മുകുന്ദൻ മേനോൻ :- അല്ലെന്നാര് പറഞ്ഞു ? ഭ്രാന്ത് തന്നെ ..അല്ലെങ്കി കൂടപ്പിറപ്പുകൾ വിശന്നു കരയുന്നത് കണ്ടപ്പോ ഒരുത്തൻ ചാടിക്കേറിയങ്ങു പട്ടാളത്തിൽ ചേരുമോ ? വെടിയുണ്ടയുടെയും ബോംബിന്റെയും രൂപത്തിൽ മരണം ആർത്തലച്ചു വരുമ്പോ ഒന്നും നോക്കാതെ മുന്നോട്ട് ചാടിക്കയറുന്ന പട്ടാളക്കാരന് ഭ്രാന്ത് തന്നെ !! രാവില്ലാ പകലില്ലാ മഞ്ഞില്ലാ മഴയില്ലാ വെയിലില്ലാ ...വിശപ്പില്ല ദാഹമില്ല മോഹമില്ല ..എന്തിന്.. ഒരു ജന്മം തീറെഴുതി കൊടുത്തു !! തീറെഴുതി ..? പറയണം മേം സാബ് .. 

ശാരദാമ്മിണി :- തീറെഴുതി കൊടുത്തു ...

മുകുന്ദൻ മേനോൻ : - അതെ ...അത് കൊണ്ടെന്താ ..കൂടപ്പിറപ്പുകൾ വളർന്നു ..ഭാര്യയായി..ഭർത്താവായി ..മക്കളായി ..കുടുംബമായി..ഇതൊക്കെ മറന്നവന് ഭ്രാന്തല്ലേ ?? പട്ടാളത്തീന്ന് തിരിച്ചു വന്നപ്പോ ലാൻസ് നായിക് മുകുന്ദൻ മേനോൻ വെറും ഒരു ഒഴിഞ്ഞ തകരപ്പാത്രം...ഹ ഹ് ഹാ ..സങ്കടം പറഞ്ഞു കരഞ്ഞപ്പോ വീട്ടുകാര് പറഞ്ഞു - വട്ട് !! ഔദാര്യത്തിനും അവകാശത്തിനും കാത്തു നിക്കാതെ കൈയും വീശി ഇറങ്ങി പോന്നപ്പോ നാട്ടുകാര് പറഞ്ഞു - വട്ടാണ് !! ഇപ്പൊ മേം സാബ് പറയുന്നു - മുഴു ഭ്രാന്താണെന്ന് !!! ഹഹ്ഹാ... അതേ ..ഭ്രാന്തനാണ് ..ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവരൊക്കെ വട്ടന്മാരാണ് ...പക്ഷേ മേം സാബ് കളിയാക്കണ്ട ..എന്നെ പോലെ നിങ്ങൾക്കുമുണ്ട് ..എന്ത് !! .. ഹ ഹ് ഹാ ..എന്താ മിണ്ടാത്തത് ? വിഷമമായോ ? 

ശാരദമ്മിണി :- ശര്യന്നെയാണ് പറഞ്ഞത് ..

മുകുന്ദൻ മേനോൻ : - ആണല്ലോ .വണ്ടിക്കാളകളാണ് മേം സാബ് ..നമ്മളൊക്കെ വണ്ടിക്കാളകളായിരുന്നു .. "


****************************************************************************************************************************

ശാരദമ്മിണിയെ ആദ്യ കാഴ്ചയിൽ തന്നെ മുകുന്ദൻ മേനോൻ മനസ്സിലാക്കിയിരുന്നെങ്കിലും അയാൾക്ക് ശാരദമ്മിണിയോട് ഇത്രയും ഉള്ളു തുറന്ന് സംസാരിക്കാൻ സാധിച്ചത് ആശുപത്രിയിൽ വച്ചാണ് .. ഒറ്റപ്പെട്ടു പോയവരുടെ വേദന അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു വെക്കുമ്പോൾ ശാരദമ്മിണിയുടെ മനസ്സ് പൊള്ളുകയായിരുന്നു.. മുകുന്ദൻ മേനോനെ ശാരദമ്മിണി അംഗീകരിക്കുന്നത് അപ്പോഴാണ്. അത് പിന്നെ സ്നേഹവും പ്രണയവുമൊക്കെയായി മാറുന്നുണ്ട്. 

മുകുന്ദൻ മേനോൻ കിണറ്റിലേക്ക് വീണത് തന്റെ പ്രാർത്ഥന കൊണ്ടാകുമോ എന്ന കുറ്റബോധം കൊണ്ട് ഉരുകുന്ന അതേ ശാരദമ്മിണി അയാളുടെ ജീവന് വേണ്ടി കേണു പ്രാർത്ഥിക്കുന്നതും കാണാം .. പിറ്റേന്ന് ആശുപത്രി കിടക്കയിൽ അയാളെ കാണാതാകുമ്പോൾ ഒരു നിമിഷം അവൾ അനുഭവിച്ചു പോയ വേദന അയാളോടുള്ള അവളുടെ പ്രണയമായിരുന്നു .


അത് വരെ ശത്രുവിനെ പോലെ കണ്ടിരുന്ന മുകുന്ദൻ മേനോനോട് ശാരദമ്മിണിക്ക് തോന്നുന്ന അടുപ്പത്തിന്റെ/ പ്രണയത്തിന്റെ ആഴം ചുരുങ്ങിയ സമയം കൊണ്ട് അനുഭവപ്പെടുത്തുന്നുണ്ട് സംവിധയകൻ എം.എ വേണ. ഒരു തിരിച്ചു പോക്കിനൊരുങ്ങുന്ന മുകുന്ദൻ മേനോനോട് വഴിയരുകിൽ വച്ച് ശാരദമ്മിണി തന്റെ ഇഷ്ടം അറിയിക്കുമ്പോൾ മുകുന്ദൻ മേനോൻ സങ്കടം കലർന്ന പൊട്ടിച്ചിരിയോടെയാണ് പ്രതികരിക്കുന്നത് ..

ലോകത്ത് ഒരാളെങ്കിലും തന്നോടിത് പറഞ്ഞതിൽ നന്ദിയുണ്ടെന്ന് പറയുന്നു അയാൾ..എന്നിട്ട് ഒരു പരിഭവവുമില്ലാതെ ആ ഇഷ്ടം നിരാകരിച്ചു കൊണ്ട് എങ്ങോട്ടെന്നില്ലാതെ പിൻവാങ്ങുന്നു ..ഭ്രാന്തൻ തന്നെ എന്ന് നമ്മളും അയാളെ നോക്കി പറഞ്ഞു പോകും ..

മേം സാബ് സന്തോഷമായി ഇരിക്കണമെന്ന് ആശയുണ്ടെന്നും പറഞ്ഞു കൊണ്ട് ഗുഡ് ബൈ പറഞ്ഞു കൊണ്ടയാൾ ബൈക്ക് സ്റ്റാർട്ടാക്കി പോകുമ്പോൾ ജോൺസൺ മാഷുടെ പശ്ചാത്തല സംഗീതം ആ സീനിനു ഉണ്ടാക്കി കൊടുക്കുന്ന സൗന്ദര്യം ചെറുതല്ല. 

ശ്രീരാമ പാദം കാത്തു കിടക്കുന്ന അഹല്യയെ പോലെ താൻ കാത്തിരിക്കുകയാണെന്നും പറഞ്ഞു കൊണ്ട് മുകുന്ദൻ മേനോന് ശാരദമ്മിണി കൊടുത്തയക്കുന്ന കുറിപ്പും അതിനു മറുപടിയെന്നോണം നാളെ സന്ധ്യക്ക് ഒരു അമൂല്യ സമ്മാനവുമായി ഒരു പെരുമഴ പോലെ താൻ വരുമെന്ന് പറയുന്ന മുകുന്ദൻ മേനോനും .. പക്ഷേ എല്ലാം ശുഭമെന്നു നമ്മൾ കരുതിന്നിടത്ത് വിപരീതമായ വിധിയെഴുത്തുകൾ നടത്തുന്ന ലോഹിതദാസ് എന്ന തിരക്കഥാകൃത്ത് 'ചകോര'ത്തിലും നമ്മളെ ദുഖിപ്പിക്കുന്നു.. 

ജീവിതത്തിൽ പത്തു തവണ മരണത്തെ തോൽപ്പിച്ച തന്റെ കഥാപാത്രം മുകുന്ദൻ മേനോന് വീണ്ടും ഒരു അവസരം കൊടുക്കാൻ ലോഹിതദാസ് എന്ന ദൈവത്തിന് ദയവുണ്ടായില്ല .

ശാരദമ്മിണിയുടെ വീട്ടിലെ ജനൽ കാഴ്ചയിലൂടെ പണി തീരാത്ത മുകുന്ദൻമേനോന്റെ വീടും അയാളെ കുറിച്ചുള്ള അവളുടെ ഓർമ്മകളും..മുകുന്ദൻ മേനോന്റെ ദൂരേക്കുള്ള യാത്രയെ ഓർമ്മപ്പെടുത്തി കൊണ്ട് കടന്നു വരുന്ന ജോൺസൺ മാഷുടെ പശ്ചാത്തല സംഗീതം .. 


"അരുത് മേം സാബ് ..മുഖം മൂടികളൊന്നും മാറ്റരുത് ..മാറ്റിയാൽ കരയാനേ സമയം കാണൂ " അയാളുടെ വോയ്‌സ് ഓവറിൽ ജനൽ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി ആലോചിച്ചു നിൽക്കുന്ന ശാരദമ്മിണിയെ കാണാം. ശാരദമ്മിണിയുടെ മുഖത്ത് ചില തീരുമാനങ്ങൾ ..ഇനി ഒരിക്കലും ആ ജനൽ കാഴ്ച കാണാതിരിക്കാൻ അത് ആണിയടിച്ചു കൊട്ടിയടക്കാൻ പറയുന്നു .. അങ്ങിനെ ശാരദാമ്മിണി വീണ്ടും ശാരദമ്മിണിയായി മാറുന്നിടത്താണ് ചകോരം അവസാനിക്കുന്നത് .

ലോഹിതദാസിന്റെ സ്ക്രിപ്റ്റ് ..മുരളിയുടെ കരിയറിലെ വ്യത്യസ്ത വേഷം.. ശാന്തി കൃഷ്‌ണയുടെ മികച്ച കഥാപാത്രം.. ചകോരം ഒറ്റനോട്ടത്തിൽ തന്നെ അത്രയുമുണ്ട് പറയാൻ .

1994 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി ശാന്തി കൃഷ്ണയും മികച്ച നവാഗത സംവിധായകനായി എം എ വേണുവുമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 

-pravin-

Saturday, April 18, 2020

Psycho

"We are simultaneously gods and worms ".. അമേരിക്കൻ മന:ശാസ്ത്രജ്ഞൻ അബ്രഹാം മാസ്‌ലോയുടെ ഈ വാചകങ്ങൾ എഴുതി കൊണ്ടുള്ള തുടക്കവും, ബുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ച അംഗുലീമാലന്റെ കഥയുടെ സ്വാധീനവുമൊക്കെ കൂടി ചേർന്നുള്ള അവതരണമാണ് മിസ്‌ക്കിന്റെ 'സൈക്കോ' യെ സ്ഥിരം സീരിയൽ കില്ലർ സിനിമകളിൽ നിന്ന് വേറിട്ട് നിർത്തുന്നത് .

ഈ അടുത്തിറങ്ങിയ 'ഫോറൻസിക്' സിനിമയിൽ psychopath's crime doesn't have a motive, the crime itself is his motive എന്ന് പറയുന്നുണ്ട്. പക്ഷേ മിസ്‌ക്കിൻ സൈക്കോയെ പറഞ്ഞവസിപ്പിക്കുന്നത് മറ്റൊരു ആംഗിളിലാണ്. അത് വേണ്ട വിധത്തിൽ യുക്തിഭദ്രമായി പറഞ്ഞവസാനിപ്പിക്കാൻ സാധിച്ചില്ല എന്നത് തന്നെയാണ് പോരായ്മയും.

ആകെ മൊത്തം ടോട്ടൽ = സീരിയൽ കില്ലർ ആരാണെന്ന് ആദ്യമേ കാണിച്ചു തരുന്നത് കൊണ്ട് സസ്പെൻസിനു പ്രസക്തിയില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമയല്ല സൈക്കോ. ക്ലൈമാക്സിലെ   ആശയങ്ങളും അത്തരത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അംഗുലീമാലന്റെ കഥയെ കണക്ട് ചെയ്ത് കാണാത്തവർക്ക് നിരാശയുമാണ് സിനിമ. 

*വിധി മാർക്ക് = 6.5/10 

-pravin-  

Thursday, April 16, 2020

Escape from Pretoria

1979 കാലത്ത് വർണ്ണ വിവേചനത്തിനെതിരെയുള്ള സമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ടിം ജെൻകിനേയും  സ്റ്റീഫൻലീയേയും ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ ജയിലിൽ തടവ് ശിക്ഷക്ക് വിധിക്കുകയും  ജയിൽ തടവുകാരായിരിക്കെ അവർ പിന്നീട്  ജയിൽ ചാടി രക്ഷപ്പെടുകയുമുണ്ടായി.

ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും മറ്റും 2003 ൽ  ' Inside Out: Escape from Pretoria Prison ' എന്ന പേരിൽ  ടിം  ജെൻകിൻ തന്നെ  പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ ദൃശ്യാവിഷ്ക്കരമാണ് " Escape From  Pretoria " എന്ന സിനിമ.

ഒറ്റ വാക്കിൽ പറഞ്ഞവസാനിപ്പിക്കാവുന്ന ഒരു ജയിൽ ചാട്ട കഥയെ ആദ്യം മുതൽ അവസാനം വരെ ത്രില്ലോട് കൂടി അവതരിപ്പിക്കുകയാണ്  സംവിധായകൻ ഫ്രാൻസിസ് അന്നാൻ.

ജയിൽ ചാട്ടത്തേക്കാൾ ജയിലിനുള്ളിൽ വച്ചുള്ള അവരുടെ ഗൂഢാലോചനകളും ജയിൽ ചാട്ടത്തിനുള്ള പദ്ധതികളും  തയ്യാറെടുപ്പുകളും അതിനിടയിൽ അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ്  സിനിമയെ ത്രില്ലിംഗ് ആക്കുന്നത്.  

ആകെ മൊത്തം ടോട്ടൽ = ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുഗ്രൻ ത്രില്ലർ എന്ന് ചുരുക്കി പറയാം . 

*വിധി മാർക്ക് = 7.5/10 

-pravin- 

Sunday, April 5, 2020

വലിയ ചിറകുള്ള പക്ഷികൾ

വെറും ഒരു ഫോട്ടോഗ്രാഫർക്ക് സമൂഹത്തിൽ എന്ത് ചെയ്യാൻ സാധിക്കും എന്ന ചോദ്യത്തിന് വലിയ ഉത്തരങ്ങൾ തരുന്ന സിനിമ . 

ഭരണകൂട ഭീകരതയുടെ ഇരയാകേണ്ടി വന്ന ഒരു ജനതയുടെ നൊമ്പരങ്ങൾ ഒപ്പിയെടുത്തവതരിപ്പിച്ച സിനിമ .

കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്ത ബാധിതരുടെ ജീവിതവും ദുരിതവും  നമുക്ക് മുന്നിൽ ഇത്രയേറെ ആധികാരികമായി വിവരിച്ചു തരുന്ന മറ്റൊരു സിനിമ വേറെയുണ്ടാകില്ല. 

ആ അർത്ഥത്തിൽ ഇത് സിനിമയല്ല ദുരന്തമേറെ അനുഭവിച്ചിട്ടും നിലനിൽപ്പിനായി ഇപ്പോഴും ഭരണകൂടത്തോട് പൊരുതി കൊണ്ടിരിക്കുന്ന  ഗതിയില്ലാത്ത  ജീവിതങ്ങളുടെ നേർകാഴ്ചകളാണ്.

ഒരുപാട് കാലം അന്വേഷിച്ചു നടന്നിട്ട് ഇപ്പോൾ കണ്ടു തീർന്നപ്പോൾ  മനസ്സിലൊരു വിങ്ങലായി പല കുഞ്ഞു മുഖങ്ങളും  മായാതെ നിൽക്കുന്നു.   കരഞ്ഞു തീർക്കാൻ സാധിക്കാത്ത വിങ്ങൽ വല്ലാത്തൊരു ശ്വാസം മുട്ടലാണ്.

ആകെ മൊത്തം ടോട്ടൽ = സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മികച്ച ഡോക്യൂമെന്ററി സിനിമ. 

വിധി മാർക്ക് = 7.5/10 

-pravin- 

Wednesday, April 1, 2020

Saand Ki Aankh- അറുപത് കഴിഞ്ഞ രണ്ടു ദാദിമാരുടെ പെണ്ണുശിരിന്റെ കഥ !

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ഷാർപ് ഷൂട്ടർമാരാണ്  ഉത്തർപ്രദേശിലെ   ചന്ദ്രോ തോമറും പ്രകാശി തോമറും .തീർത്തും ആണധികാരങ്ങൾക്ക് വിധേയമായി കുടുംബത്തിനുള്ളിൽ സഹനങ്ങളെല്ലാം  ഒളിച്ചു മൂടി  ജീവിക്കേണ്ടി വന്ന രണ്ടു പെണ്ണുങ്ങൾ.

എട്ടു പത്തു മക്കളും പത്തിരുപത് പേരക്കുട്ടികളുമുള്ള  കുടുംബത്തിനുള്ളിലെ ജോലികൾ ചെയ്തു തീർക്കുക എന്നതിൽ  കവിഞ്ഞു   വീടിനപ്പുറം ഒരു ലോകമുണ്ടെന്ന് പോലും അറിയാതെ ജീവിക്കേണ്ടി വന്ന ഈ  രണ്ടു സ്ത്രീ രത്നങ്ങൾ  അവരുടെ അറുപതാം വയസ്സിൽ അവിചാരിതമായി  ഷാർപ് ഷൂട്ടിങ്‌ പഠിക്കുകയും  മുപ്പതോളം ദേശീയ ചാമ്പ്യൻ ഷിപ്പുകൾ നേടി രാജ്യത്തിൻറെ ആദരവ് പിടിച്ചു പറ്റി.

ലോകം അറിയപ്പെടുന്ന ദാദിമാരായി  മാറിയതിന് പിന്നിലെ  അവരുടെ സംഭവ  ബഹുലമായ  ജീവിത കഥയുടെ ദൃശ്യാവിഷ്ക്കരമാണ് "സാണ്ട് കീ ആംഖ് " 

അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന മെയ്ക് അപ്പിലും ശരീര ഭാഷയിലും പോരായ്‌മ തോന്നിച്ചെങ്കിലും  താപ്‍സി പന്നുവും ഭൂമി പാഡ്നേക്കറും   ഗംഭീര പ്രകടനമായിരുന്നു. 

ആകെ മൊത്തം ടോട്ടൽ = ബോളിവുഡിൽ കഴിഞ്ഞ കുറച്ചു കാലമായി ബയോപിക് സിനിമകളുടെ കുത്തൊഴുക്കാണെങ്കിലും മടുപ്പിക്കുന്നില്ല ഇത്തരം യഥാർത്ഥ താരങ്ങളുടെ കഥകൾ. 

*വിധി മാർക്ക് = 7/10 

-pravin-

Thursday, March 12, 2020

അന്വേഷണങ്ങളുടെയും രഹസ്യങ്ങളുടെയും 'ഫോറൻസിക്' !!


ഒരു കാലം വരെ പോലീസും സി.ഐ.ഡികളും മാത്രം കേസ് അന്വേഷണങ്ങൾ നടത്തിയിരുന്ന മലയാള സിനിമയിൽ സേതുരാമയ്യർ സി.ബി.ഐ വന്നപ്പോൾ കിട്ടിയ പുതുമ ചെറുതല്ലായിരുന്നു. കേസ് അന്വേഷണ രീതികളിലെ പുതുമകൾ അതിലെ ഒരു പ്രധാന ഘടകമാണ്.

'അഞ്ചാം പാതിരാ'യിൽ ക്രിമിനൽ സൈക്കോളജിസ്റ്റ് ഡോക്ടർ അൻവർ ഹുസ്സൈൻ കേസ് അന്വേഷണത്തിലേക്ക് എത്തിപ്പെടുന്നത് അയാളുടെ പ്രൊഫഷന്റെ പശ്ചാത്തലത്തിലാണ്. സമാനമായി എല്ലാ കേസ് അന്വേഷണങ്ങളിലും പ്രൊഫഷണലുകളുടെ കണ്ടെത്തലുകളും അഭിപ്രായങ്ങളുമൊക്കെ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടാക്കാറുണ്ട്. അക്കൂട്ടത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ഫോറൻസിക് ഉദ്യോഗസ്ഥർ.

ഫോറൻസിക് സയൻസും ഉദ്യോഗസ്ഥനുമൊക്കെ ഒരു ക്രൈം ത്രില്ലർ സിനിമയുടെ കേന്ദ്ര ഭാഗങ്ങളായി വരുന്നു എന്നതാണ് 'ഫോറൻസിക്കി'ന്റെ പുതുമ. ഒരു ഫോറൻസിക് ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകൾക്കും അയാളുടെ നിഗമനങ്ങൾക്കുമൊക്കെ ഒരു കേസ് അന്വേഷണത്തിൽ എത്രത്തോളം പങ്കുണ്ടെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് അഖിൽ പോൾ - അനസ് ഖാന്റെ 'ഫോറൻസിക്'.

'അഞ്ചാം പാതിരാ'യിൽ ഇന്ദ്രൻസിന്റെ റിപ്പർ രവി എന്ന സൈക്കോ കഥാപാത്രം തന്റെ ഭൂതകാലത്തെ കുഞ്ചാക്കോ ബോബന്റെ അൻവർ ഹുസ്സൈന് വിവരിച്ചു കൊടുക്കുന്ന രംഗമുണ്ട്. സിനിമയിൽ ചെറിയ കഥാപാത്രമെങ്കിലും റിപ്പർ രവിയാണ് അഞ്ചാം പാതിരായുടെ കഥാന്തരീക്ഷത്തിന്റെ ഒരു മൂഡ് പ്രേക്ഷകനിലേക്ക് ആദ്യമേ എത്തിക്കുന്നത്. ഏറെക്കുറെ റിപ്പർ രവി പറഞ്ഞു വച്ച അയാളുടെ ഭൂതകാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് 'ഫോറൻസി'ക്കും അതിന്റെ ട്രാക്ക് പിടിക്കുന്നത്.

Psychopath's crime doesn't have a motive, the crime itself is his motive എന്നൊക്കെ എഴുതി തുടങ്ങുന്ന സിനിമയെ സംബന്ധിച്ച് മികച്ച ഒരു തുടക്കവും ആദ്യപകുതിയുമൊക്കെ സമ്മാനിക്കാൻ അഖിൽ പോൾ - അനസ് ഖാൻ ടീമിന് സാധിച്ചിട്ടുണ്ട്. പക്ഷേ ആദ്യ പകുതി പിന്നീടുമ്പോൾ ഇപ്പറഞ്ഞതെല്ലാം മറന്നു കൊണ്ടുള്ള അലസമായ അവതരണമായി മാറുന്നു എന്നതാണ് സിനിമയിലെ നിരാശ.

സൈക്കോപാത്തും സീരിയൽ കില്ലിങ്ങുമൊക്കെ പ്രമേയമായിട്ടുള്ള മുൻകാല സിനിമകളിലെ പല സീനുകളും ഷോട്ടുകളുമൊക്കെ 'ഫോറൻസിക്കി'ലും ആവർത്തിക്കുന്നുണ്ട് . പുതുമ ഉണ്ടെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ച സിനിമ തന്നെ അത് മാറ്റിപ്പറയിപ്പിക്കുന്നതും അങ്ങിനെയാണ്.

ആകെ മൊത്തം ടോട്ടൽ = പ്രമേയം കൊണ്ടും ട്വിസ്റ്റുകൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും അവതരണ ചടുലത കൊണ്ടുമൊക്കെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സാധിക്കുമ്പോഴും സാഹചര്യം ആവശ്യപ്പെടുന്നതിനപ്പുറമുള്ള വയലൻസ് സീനുകളും, ഒട്ടുമേ യുക്തി ഭദ്രമല്ലാതെ പറയുന്ന ക്രൈം സീനുകളും, അതിനു പിന്നിലെ കാര്യ കരണങ്ങളുമൊക്കെ കല്ല് കടികളായി മാറുന്നുണ്ട്.സൈക്കോപാത്തുകൾക്ക് പ്രായ പരിധികളൊന്നുമില്ല കുട്ടികൾ പോലും സീരിയൽ കില്ലറായി മാറിയ സംഭവങ്ങൾ നടന്നിട്ടുണ്ട് എന്നൊക്കെ വിശദീകരിക്കുന്ന സിനിമ തന്നെ കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുന്ന രീതിയിൽ ക്രൈം സീനുകൾ ചിത്രീകരിച്ചു വച്ചിരിക്കുന്നത് കുടുംബ സഹിതം സിനിമ കാണാൻ വരുന്നവർക്ക് സഹിക്കാൻ പറ്റണമെന്നില്ല.

*വിധി മാർക്ക് = 6.5/10 

-pravin- 


Sunday, March 8, 2020

ട്രാൻസ് - ആത്മീയ ചൂഷണങ്ങളും വ്യാപാരങ്ങളും !!

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാറൽ മാർക്സിന്റെ പ്രസ്താവനയുടെ ഒരു മികച്ച സിനിമാവിഷ്ക്കരമാണ് അൻവർ റഷീദിന്റെ 'ട്രാൻസ്'.

ഏറ്റവും ലാഭകരമായ വ്യാപാരം ലഹരിയുടേതാണെങ്കിൽ ഏറ്റവും നല്ല വിപണന സാധ്യതയുള്ള ലഹരിയാണ് മതവും വിശ്വാസവുമെന്ന് പറഞ്ഞു തരുന്നു സിനിമ.

അസുഖം വന്നാൽ ചികിത്സ വേണ്ട പ്രാർത്ഥനയും മന്ത്രിച്ചോതിയതും വഴിപാടുമൊക്കെ മതി എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനത നമുക്കിടയിൽ തന്നെയുണ്ട് എന്നിരിക്കെ 'ട്രാൻസ്' ഒരു എന്റർടൈൻമെന്റ് സിനിമാ കാഴ്ചയല്ല കണ്ടു ബോധ്യപ്പെടേണ്ട സത്യങ്ങളും കൂടിയാണ്.

മതത്തിന്റെ പേരിൽ നടക്കുന്ന ആത്മീയ വ്യാപാരങ്ങളും ചൂഷണങ്ങളും പ്രമേയവത്ക്കരിക്കപ്പെടുന്ന സിനിമയിലെവിടെയും മതം വിമർശിക്കപ്പെടാത്ത രീതിയിലാണ് വിൻസെന്റ് വടക്കൻ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ കുരു പൊട്ടുന്ന മതവികാരങ്ങൾക്കൊന്നും സിനിമയിൽ സ്ഥാനമില്ല. പക്ഷേ സിനിമയുടെ ഏറ് ശരിയായ രീതിയിൽ കൊള്ളേണ്ടവർക്ക് കൊള്ളും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

മോട്ടിവേഷണൽ സ്പീക്കറിൽ നിന്ന് ഒരു പാസ്റ്ററിലേക്കുള്ള വിജു പ്രസാദിന്റെ പരിണാമ വഴികളൊക്കെ ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട് സിനിമയിൽ.

കന്യാകുമാരിയിലെ ഒറ്റ മുറിയും കടലിന്റെ പശ്ചാത്തലവും, മുബൈയിലെ നഗരത്തിരക്കും കുടുസ്സുമുറികളുടെ തുറന്നിട്ട ജനലുകളും, ആൾക്കൂട്ടം നിറയുന്ന ഓഡിറ്റോറിയവും തൊട്ട് ആംസ്റ്റർഡാം വരെയുള്ള വിജുവിന്റെ ജീവിതത്തിലെ നിറമില്ലാത്തതും നിറമുള്ളതുമായ കാഴ്ചകളെ ഛായാഗ്രഹണ മികവു കൊണ്ട് വേറിട്ട് അടയാളപ്പെടുത്തുന്നു അമൽ നീരദ്.

വിജു പ്രസാദിന്റെ ഭൂത കാലവും വർത്തമാന കാലവും പറയുന്ന രംഗങ്ങളും, അയാളുടെയും കുഞ്ഞന്റെയും മാത്രവുമായ ഇടുങ്ങിയ ലോകവും കുഞ്ഞനോടുള്ള അയാളുടെ കരുതലുകളുമൊക്കെ വല്ലാത്തൊരു വൈകാരിക കഥാപാരിസരം ഉണ്ടാക്കുന്നുണ്ട് സിനിമയുടെ തുടക്കത്തിൽ.

ടൈറ്റിൽ കാർഡ് എഴുതി തെളിയും മുന്നേ തന്നെ 'ട്രാൻസ്' എന്ന സിനിമയെ നമ്മുടെ മനസ്സിലേക്ക് ചേക്കേറാൻ വിടുകയാണ് അൻവർ റഷീദ്. ട്രാൻസിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന കഥാഭാഗങ്ങളും അത് തന്നെ.

ചെറിയ രംഗങ്ങളിൽ വന്നു പോയ ശ്രീനാഥ്‌ ഭാസിയുടെയും വിനായകന്റേയുമൊക്കെ കഥാപാത്രങ്ങൾ പ്രകടന മികവുകൾ കൊണ്ട് ശ്രദ്ധേയമായപ്പോൾ സിനിമയിൽ മുഴുനീളെ ഉണ്ടായിട്ടും ചെമ്പൻ വിനോദിനൊന്നും വേണ്ടത്ര സ്‌ക്രീൻ പ്രസൻസ് പോലും കിട്ടാതെ പോകുന്നുണ്ട്. ഗൗതം മേനോന്റെ വില്ലൻ വേഷവും സൗബിന്റെ ചാനൽ അവതാരക വേഷവും നസ്രിയയുടെ പുതിയ ഗെറ്റപ്പിലുള്ള വരവുമൊക്കെ കൊള്ളാമായിരുന്നു.

റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈനും സുഷിൻ ശ്യാം - ജാക്സൺ വിജയ് ടീമിന്റെ പശ്ചാത്തല സംഗീതവും ട്രാൻസിന്റെ ഭംഗി കൂട്ടുന്നതിൽ കാര്യമായൊരു പങ്കു വഹിച്ചിട്ടുണ്ട്.

2013 ൽ റിലീസായ ബാബു ജനാർദ്ദനന്റെ 'ഗോഡ് ഫോർ സെയിലി'ൽ പറഞ്ഞു വച്ച ചില കാര്യങ്ങളുടെ മികച്ച പുനരാവിഷ്ക്കാരമായി വേണമെങ്കിൽ ട്രാൻസിനെ പറഞ്ഞു വക്കാം. 'ഗോഡ് ഫോർ സെയിലി'ൽ സ്വയം ദൈവാവതാരമായി പ്രഖ്യാപിച്ച പ്രസന്നൻ നായർ വിശ്വാസി സമൂഹത്തിനു മുന്നിൽ സ്വാമി പൂർണ്ണാനന്ദയായി മാറുമ്പോൾ അതിന്റെ മറ്റൊരു പതിപ്പെന്നോണം ട്രാൻസിൽ മോട്ടിവേഷണൽ സ്‌പീക്കർ വിജു പ്രസാദ് അത്ഭുത പ്രവർത്തികൾ നടത്തുന്ന പാസ്റ്റർ ജോഷ്വാ കാൾട്ടൻ ആയി മാറുന്നു എന്ന് മാത്രം.

തൊട്ടാൽ പൊള്ളുന്ന ഒരു വിഷയത്തെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നിടത്തു ട്രാൻസ് മികച്ചു നിക്കുമ്പോഴും ആദ്യ പകുതിയിലെ പിരിമുറുക്കം രണ്ടാം പകുതിയിൽ ഇല്ലാതെ പോകുന്നുണ്ട്. അതിന്റെ കാരണം തിരക്കഥാപരമായ പോരായ്മയെന്നോ അതുമല്ലെങ്കിൽ തിരക്കഥയിൽ പറഞ്ഞു വച്ച കാര്യത്തെ ബോധ്യപ്പെടുത്താൻ സാധിക്കാതെ പോയ അവതരണത്തിലെ പാക പിഴയെന്നോ പറയാം.

അങ്ങിനെ ഒരു പോരായ്മ നിലനിൽക്കുമ്പോഴും രണ്ടാം പകുതിയെ മോശമാക്കി മാറ്റാതെ നിലനിർത്തുന്നത് ഫഹദ് ഫാസിലിന്റെ ഒറ്റയാൾ പ്രകടനമാണ്. അത്ര മാത്രം എനർജറ്റിക് ആയൊരു ഫഹദ് കഥാപാത്രത്തെ ഇത് വരേയ്ക്കും കണ്ടിട്ടില്ല. ആ തലത്തിൽ ട്രാൻസ് എന്നത് കഥാപാത്രങ്ങളിൽ നിറഞ്ഞാടുന്ന ഫഹദ് എന്ന നടന്റെ ഗംഭീര ട്രാൻസ്ഫോർമേഷന്റെ കൂടി സിനിമയായി മാറുന്നു.

ആകെ മൊത്തം ടോട്ടൽ = മികച്ച ആദ്യ പകുതിയും കൈ വിട്ടു പോയ രണ്ടാം പകുതിയുമാണ് ട്രാൻസ്. എന്നിരുന്നാലും മേക്കിങ് മികവും പറഞ്ഞു വയ്ക്കുന്ന വിഷയം കൊണ്ടും ഫഹദിന്റെ പ്രകടനം കൊണ്ടുമൊക്കെ ട്രാൻസ് വേറിട്ട ആസ്വാദനം തരുന്നു. 

*വിധി മാർക്ക് = 7/10 

-pravin- 

Wednesday, March 4, 2020

Midsommar - ആചാര വിശ്വാസങ്ങളുടെ ഭീകരത !

സ്വീഡനിലെ ഒരു പ്രത്യേക വിഭാഗം ജനങ്ങളുടെ ആചാര വിശ്വാസങ്ങളുടെ  ഭീകരത വെളിപ്പെടുത്തുന്ന ഒരു സിനിമയാണ് Midsommar. 

നോർഡിക് ചരിത്രാതീത കാലത്തെ    സ്വീഡിഷ് ജനതയുടെ   ഒരു അനുഷ്ഠാന ആചാരമായിരുന്ന  senicide (മരണത്തിലേക്ക് വലിച്ചെറിയൽ) നടത്തപ്പെട്ടിരുന്ന ചെങ്കുത്തായ മലനിരകളും പാറക്കൂട്ടങ്ങളും  Attestupa എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രായമായവരായിരുന്നു ഈ ആചാരത്തിന്റെ ഇരകൾ.  

72 വയസ്സ് തികയുന്ന  വൃദ്ധരെ  ആചാര അനുഷ്ഠാന പ്രകാരം കുളിപ്പിച്ച് സുന്ദരരാക്കി നല്ല ഭക്ഷണമൊക്കെ കൊടുത്ത ശേഷം ഉയരമുള്ള കുന്നിൻ മുകളിലേക്ക് രാജകീയമായി എടുത്തു കൊണ്ട്  പോകും. ശേഷം അവർ താഴെയുള്ള പാറയിലേക്ക്  ചാടി മരിക്കണം. അത് കാണാൻ പ്രാർത്ഥനയുമായി വിശ്വാസികളുടെ കൂട്ടം താഴെ നിര നിരയായി നിക്കും

ഏതെങ്കിലും കാരണവശാൽ താഴെ വീഴുന്നയാൾ ഉടനെ മരണപ്പെട്ടില്ലെങ്കിൽ വിശ്വാസികൾ നിലവിളിച്ചു കരയും. അയാളുടെ മോക്ഷത്തിനെന്ന പോലെ മറ്റൊരാൾ വീണു കിടന്നു പിടയുന്നയാളെ തലക്കടിച്ചു കൊല്ലും. ഇത് പോലെയുള്ള പല ക്രൂരമായ ചെയ്തികളെയും വിശ്വാസി സമൂഹം പുണ്യമായും പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ മടക്കമായുമൊക്കെ കാണുന്നു.   


ഈ സിനിമ കാണുമ്പൊൾ ഒരു പക്ഷെ നമ്മൾ ആലോചിക്കും ഈ കാലത്തും ഇങ്ങനെയൊക്കെയുള്ള ആചാരങ്ങൾ ലോകത്തുണ്ടാകുമോ അസംഭവ്യം എന്നൊക്കെ. പക്ഷെ ഒന്ന് അന്വേഷിച്ചാൽ തീരാവുന്ന സംശയങ്ങൾ മാത്രമാണിതൊക്കെ. ലോകത്തിന്റെ പല ഭാഗത്തും ഇതൊക്കെ നടപ്പുണ്ട്. പണ്ടത്തെ പോലെ പലതും പരസ്യമായി നടക്കുന്നില്ല എന്ന് മാത്രം.  

സ്വീഡന്റെ കാര്യം വിടൂ. ഇന്ത്യയിലേക്ക് വന്നാൽ  പത്തൊൻപതാം നൂറ്റാണ്ട് വരെ ഉത്തരേന്ത്യയിൽ സജീവമായി കൊണ്ടാടിയ ഒരു ആചാരമായിരുന്നല്ലോ സതി . ഭർത്താവ് മരിച്ച സ്ത്രീകൾ തീയിലേക്ക് ചാടി മരിക്കുക എന്ന ക്രൂരമായ ആചാരം. സ്വമേധയാ  ചാടിയിരുന്ന സ്ത്രീകളെക്കാൾ ചാടാൻ താല്പര്യമില്ലാതിരുന്ന സ്ത്രീകളാണ് ആ ആചാരത്തിന്റെ ഏറ്റവും ക്രൂരത അനുഭവിച്ചിരുന്നത്. രാജാറാം മോഹൻ റോയിയെ  പോലുള്ള സാമൂഹിക പരിഷ്ക്കർത്താക്കളുടെ പ്രവർത്തനങ്ങൾ കൊണ്ട് സതി നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും പിന്നീടും ഉത്തരേന്ത്യയിലെ  പലയിടത്തായി രഹസ്യമായി ആചരിക്കപ്പെട്ടു. 

ഇനി ഇതൊക്കെ ഉത്തരേന്ത്യയിൽ ചിലപ്പോ നടന്നേക്കാം നമ്മുടെ  ദക്ഷിണേന്ത്യയിൽ ഈ വക പരിപാടികളൊന്നും ഉണ്ടാവില്ല എന്നാണ് ധാരണയെങ്കിൽ അതും തെറ്റാണ്. 

തമിഴ് നാട്ടിലെ വിരുദനഗർ ജില്ലയിൽ വ്യാപകമായി നടത്തിയിരുന്ന ഒരു ആചാരമായിരുന്നു തലൈക്കൂത്തൽ. വൃദ്ധരായവരെ അവരുടെ തന്നെ കുടുംബാംഗങ്ങൾ കൊല്ലുന്നതാണ്  ആചാരം. Midsommar സിനിമയിലെ senicide ന്റെ മറ്റൊരു പതിപ്പ് എന്ന് നിസ്സംശയം പറയാവുന്ന ഒന്ന്. 

ഇരുപത്തിയാറോളം വ്യത്യസ്ത രീതികൾ ഇത്തരം ആചാര കൊലപാതകങ്ങൾക്കായി ഉപയോഗിക്കാറുള്ളതായി പറയപ്പെടുന്നു. സിനിമയിലെ സീനുകൾ പോലെ തന്നെ കൊല്ലേണ്ട വൃദ്ധരെ അല്ലെങ്കിൽ മാതാപിതാക്കളെ പുലർച്ചെ എഴുന്നേൽപ്പിച്ച് ഇരുത്തിയ  അവരുടെ മേലെ  മണിക്കൂറുകളോളം  നല്ലെണ്ണ ഒഴിച്ചു കൊണ്ടാണത്രേ ആചാരം തുടങ്ങുക. മാതാപിതാക്കളെ കൊല്ലാൻ മടിക്കുന്ന മക്കൾക്ക് വേണ്ടി പണം വാങ്ങി ഇതേ ആചാരം നടപ്പിലാക്കാൻ വേറെ ആളുകളും ഉണ്ട്. 

2010 വരേയ്ക്കും ഈ ആചാരം സജീവമായിരുന്നു ജില്ലയിൽ.  വയസ്സായവരുടെ മരണങ്ങളിൽ ദുരൂഹതകൾ അനുഭവപ്പെടാൻ തുടങ്ങിയ സമയം തൊട്ട് ഇപ്പോൾ ഈ ജില്ലകളിലെ വൃദ്ധരെ നിരീക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ വരെ നിയമിക്കേണ്ടി വന്നു സർക്കാരിന്. 

പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ ചില സിനിമകൾ കാണുമ്പോൾ ഇതൊക്കെ നടക്കുമോ എന്ന് ചിന്തിച്ചാലും അതല്ല അതിലപ്പുറവും നമുക്ക് ചുറ്റും നടന്നിട്ടുണ്ട്, നടക്കുന്നുണ്ട് നടന്നിരിക്കാൻ സാധ്യതകൾ ഉണ്ട് എന്ന് അന്വേഷണങ്ങളിലൂടെ  അംഗീകരിക്കേണ്ടി വരും.  

മനുഷ്യൻ എത്ര പരിഷ്കൃതർ ചമഞ്ഞാലും ഇത് പോലെയുള്ള മത ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ മനുഷ്യനെ എത്രത്തോളം പ്രാകൃതരാക്കി മാറ്റിയെടുക്കുന്നു എന്ന് ബോധ്യപ്പെടുത്തി തരുന്നുണ്ട് ഇത്തരം ചില സിനിമകൾ. 

ആകെ മൊത്തം ടോട്ടൽ = ഒരു മസ്റ്റ് വാച്ച് പടമല്ലെങ്കിലും ആചാര വിശ്വാസങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭീകരതകൾ എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാൻ വേണ്ടി കാണാവുന്ന ഒരു പടമാണ് Midsommar. ഈ സിനിമയിലെ മനോഹരമായ cinematography എടുത്തു പറയേണ്ട മികവാണ്.  Midsommar ൽ  ഭീകരവും അറപ്പുളവാക്കുന്നതുമായ ഓക്കാനിക്കുന്നതുമായ പല ആചാരങ്ങളുടെയും  ദൃശ്യാവിഷ്ക്കാരമുണ്ട്. അത് കൊണ്ട് തന്നെ മനക്കട്ടിയില്ലാത്തവർ ഒരു കാരണവശാലും ഈ സിനിമ കാണരുത് എന്നേ പറയാനുള്ളൂ. അതല്ല എന്തായാലും കാണണം എന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ അവർ മാത്രം കണ്ടോളൂ. 

*വിധി മാർക്ക് = 7.5/10 

-pravin-

Saturday, February 22, 2020

വരനെ ആവശ്യമുണ്ട് - ഒരു ഫീൽ ഗുഡ് കുടുബ പ്രണയ സിനിമ !!


പുതുമകൾക്കുമപ്പുറം അനുഭവപ്പെടുത്തലുകളാണ് ചില സിനിമകളുടെ ആസ്വാദനം. കഥയും കഥാപാത്രങ്ങളും കഥാപശ്ചാത്തലവുമൊക്കെ മാറുമ്പോഴും ഒരു കാലത്ത് സത്യൻ അന്തിക്കാട് സിനിമകൾ തന്നിരുന്ന അത്തരം ആസ്വാദനത്തിന്റെ തുടർച്ച തന്നെയാണ് അനൂപ് സത്യനിലൂടെയും സംഭവിക്കുന്നത്. അതൊരു തെറ്റോ പോരായ്‌മയോ ആയി വിലയിരുത്തേണ്ടതില്ല.

മധ്യവയസ്സ്ക്കരുടെ പ്രണയം പല സിനിമകളിലും പല രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സിബി മലയിലിന്റെ 'ഇഷ്ടം' സിനിമയിൽ നെടുമുടി വേണുവിന്റെ കൃഷ്ണൻ കുട്ടിമേനോൻ വർഷങ്ങൾക്ക് ശേഷം പഴയ കാമുകിയെ കാണുകയും പ്രണയിച്ചു പോകുകയും ചെയ്യുന്നുണ്ട്.

ലവ് 24x 7 സിനിമയിലെ ഡോക്ടർ സരയുവും ഡോക്ടർ സതീഷും വയസ്സാം കാലത്ത് ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നതും പഴയൊരു നഷ്ട പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ്. പറഞ്ഞു പോകുമ്പോൾ ഇനിയുമുണ്ടാകാം അത്തരം കഥാപാത്രങ്ങളും പ്രണയങ്ങളുമൊക്കെ. പക്ഷേ അനൂപ് സത്യന്റെ സിനിമയിൽ മേജർ ഉണ്ണിക്കൃഷ്ണനും നീനയും തമ്മിൽ പൂർവ്വ കാല പ്രണയമോ പരിചയമോ ഒന്നും തന്നെയില്ല. എന്നിട്ടും അവർക്കിടയിൽ ഒരു മനോഹരമായ പ്രണയത്തിന് സ്‌പേസ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് അനൂപ് സത്യൻ.

തിരക്കഥയിൽ ഓരോ കഥാപാത്രങ്ങൾക്കും അത്ര മാത്രം ഡീറ്റൈലിങ് ഉണ്ടായിരുന്നത് കൊണ്ടാകാം സിനിമയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും വ്യക്തമായി അടയാളപ്പെടുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മികച്ചു നിന്ന രണ്ടു കഥാപാത്രങ്ങൾ സുരേഷ് ഗോപിയുടെ മേജർ ഉണ്ണികൃഷ്ണനും ശോഭനയുടെ നീനയും തന്നെ. ദുൽഖറും കല്യാണിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകളേക്കാൾ സുരേഷ് ഗോപി- ശോഭന സീനുകളാണ് ഹൃദ്യമായി മാറുന്നത്.

മുൻകോപിയും അന്തർമുഖനുമായ മേജർ ഉണ്ണികൃഷ്ണനെ അത്ര മേൽ ഭദ്രമാക്കി അവതരിപ്പിക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. കോപവും, പരിഭ്രമവും, നാണവും, സഭാകമ്പവും, ഒറ്റപ്പെടലിന്റെ സങ്കടവും, പറയാനറിയാത്ത പ്രണയവുമൊക്കെയായി പല തരം ഇമോഷനുകളെ പല സാഹചര്യങ്ങളിൽ ഒരൊറ്റ കഥാപാത്രത്തിലൂടെ ഗംഭീരമായി അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നു സുരേഷ് ഗോപി. മേജർ ഉണ്ണികൃഷ്ണൻ സുരേഷ് ഗോപിയുടെ കരിയറിലെ വേറിട്ട ഒരു കഥാപാത്രമായി മാറുന്നതും അത് കൊണ്ടൊക്കെ തന്നെ. 

മൂന്നു നാലു പ്രണയങ്ങളുടെ ഓർമ്മകളും, അതിൽ തന്നെ ഒരു പ്രണയത്തെ തുടർന്നുള്ള ഒളിച്ചോട്ടവും വിവാഹവും, വിവാഹ മോചനവുമൊക്കെയായി ശിഷ്ടകാലം സ്വന്തം കാലിൽ ജീവിക്കുന്ന. നീനയുടെ ജീവിതവും സംഭവ ബഹുലമാണ്. പ്രണയത്തിനോടുള്ള അവരുടെ കാഴ്ചപ്പാടുകൾക്ക് പ്രായം ഒരിക്കലും ഒരു ബാധ്യതയായി നിൽക്കുന്നില്ല. തന്റെ പ്രണയം മകൾക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്നു എന്ന് മനസ്സിലാകുമ്പോഴും അവർ മകൾക്ക് വേണ്ടി പ്രണയം ഒഴിവാക്കുന്ന അമ്മയായി മാറുകയല്ല പകരം തന്റെ പ്രണയത്തെ മകൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് ചെയ്യുന്നത്.

ഒളിച്ചോടി കല്യാണം കഴിക്കുന്ന ത്രില്ലിൽ രജിസ്റ്ററിൽ ഒപ്പിടാൻ നിക്കുന്ന സമയത്ത് റാമിനെ കൈ കൊണ്ട് ഒന്ന് നുള്ളിയപ്പോൾ തന്റെ കാലിൽ ഷൂ കൊണ്ട് ചവിട്ടിയമർത്തുകയാണ് ചെയ്തത്. ആ വേദനയിലാണ് താൻ രജിസ്റ്ററിൽ ഒപ്പു വച്ചത്. അത് വരേയ്ക്കും താൻ പ്രണയിച്ച ആളല്ലാതെയായി റാം മാറിയത് വിവാഹ ശേഷമാണെന്നൊക്കെ ഓർത്തെടുത്തു പറയുന്ന നീനയെ ശോഭന എത്ര അനായാസമായാണ് അവതരിപ്പിക്കുന്നത്.

ശോഭന എന്നല്ല കുറച്ചു സീനുകളിൽ വന്നു പോകുന്ന ഉർവ്വശി പോലും സിനിമയിലെ തന്റെ റോൾ മനസ്സിൽ തൊടും വിധം അവതരിപ്പിക്കുന്നുണ്ട്. തന്റെ മകൻ തന്നെ പോലെയാണെന്നായിരുന്നു വിചാരിച്ചത്, പക്ഷേ അവൻ അവന്റെ അച്ഛനെ പോലെയാണ് അത് കൊണ്ട് മോൾ ഒരിക്കലും അവനെ വിവാഹം കഴിച്ചു തന്റെ വീട്ടിലേക്ക് വരരുത് എന്ന് നിക്കിയോട് വിതുമ്പി പറയുന്ന അമ്മ കഥാപാത്രം. നടക്കാതെ പോയ ആ കല്യാണത്തിൽ തനിക്ക് നഷ്ടപ്പെട്ടത് ഒരു വരനെ ആയിരുന്നില്ല ആ അമ്മയെയാണ് എന്ന് നിക്കി പറഞ്ഞു പോകുന്നതിലുണ്ട് ഉർവ്വശിയുടെ ഡോക്ടർ ഷേർലി എന്ന കഥാപാത്രത്തിന്റെ മുഴുവൻ സൗന്ദര്യവും.

സുരേഷ് ഗോപിയുടെ മേജർ ഉണ്ണികൃഷ്ണനും, ശോഭനയുടെ നീനയും ദുൽഖറിന്റെ ബിബീഷുമടക്കമുള്ള കഥാപാത്രങ്ങൾ അവരവരുടെ ഭൂതകാലം ഓർത്തെടുത്തു പറയുന്ന സീനുകളെല്ലാം മനസ്സിൽ തൊടും വിധം ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട് അനൂപ് സത്യൻ. ക്ലൈമാക്സ് സീനുകളിലെ സുരേഷ് ഗോപിയുടെ സ്‌പീച്ചും പ്രകടനവുമൊക്കെ സിനിമയിലെ ഏറ്റവും പ്ലസ് ആയി തന്നെ വിലയിരുത്താം.

പ്രണയം ഒരു രോഗമോ കുറ്റമോ അല്ല. മനസ്സ് തുറന്നു പ്രണയിക്കാനും , ആ പ്രണയം തുറന്നു പറയാനും നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടില്ല എവറസ്റ്റ് കയറി ഇറങ്ങാൻ. 'വരനെ ആവശ്യമുണ്ട്' പറഞ്ഞവസാനിപ്പിക്കുന്നിടത്തു നിന്ന് ചിലതെല്ലാം ചിന്തിക്കേണ്ട ആവശ്യവുമുണ്ട്.

ആകെ മൊത്തം ടോട്ടൽ = പുതുമകൾ ഇല്ലെന്ന് പരാതിപ്പെടാം, പക്ഷെ കണ്ടിരിക്കാവുന്ന നല്ലൊരു ഫാമിലി എന്റർടൈനർ എന്ന നിലക്കുള്ള എല്ലാ ഗ്യാരണ്ടിയുമുള്ള സിനിമയാണ് അനൂപ് സത്യന്റെ 'വരനെ ആവശ്യമുണ്ട്'. 

*വിധി മാർക്ക് = 7/10 

-pravin- 

Saturday, February 15, 2020

അയ്യപ്പനും കോശിയും - ന്യായവും ദുരഭിമാനവും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടം !!


സച്ചിയുടെ  തന്നെ തിരക്കഥയിൽ ഈ അടുത്ത് റിലീസായ 'ഡ്രൈവിങ് ലൈസൻസിൽ പറഞ്ഞു വയ്ക്കുന്ന ഒരു കാര്യമുണ്ട് - നെഞ്ചിൽ കൊണ്ട് നടക്കേണ്ട ആത്മാഭിമാനം തലയിലേക്ക് കേറിയാൽ അത് അഹങ്കാരവും ദുരഭിമാനവുമായി മാറുകയും ഒരു പക്ഷെ അത് തലക്ക് പിടിക്കുമ്പോൾ വ്യക്തിയുടെ മനോ നില പോലും താറുമാറാകാം എന്ന്. ഇതേ പ്രമേയം തന്നെയാണ് സച്ചിയുടെ 'അയ്യപ്പനും കോശി'യുടെയും ആധാരം. 

ഡ്രൈവിംഗ് ലൈസൻസിൽ ഒരു സൂപ്പർ താരത്തിന്റെയും അയാളുടെ ആരാധകന്റെയും ഇടക്ക് സംഭവിക്കുന്ന പ്രശ്നങ്ങളെ ഈഗോ പോർട്ടങ്ങളായി അവതരിപ്പിക്കുമ്പോൾ ഇവിടെ തീർത്തും വ്യത്യസ്തരായ രണ്ടു മനുഷ്യർ തമ്മിൽ അവിചാരിതമായി ഉടലെടുക്കുന്ന ചില പ്രശ്നങ്ങളെ ന്യായത്തിന്റെയും അധികാര ഹുങ്കിന്റെയുമൊക്കെ പോരാട്ടങ്ങളായി അവതരിപ്പിക്കുന്നു എന്ന് മാത്രം.

പ്രമേയപരമായ സാമ്യത നിലനിൽക്കുമ്പോഴും  രണ്ടു സിനിമയിലെ കഥാപാത്രങ്ങൾക്കും വെവ്വേറെ മാനസിക തലങ്ങളും നിലപാടുകളും പതിച്ചു കൊടുക്കാൻ സച്ചിക്ക് സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അത് കൊണ്ട് തന്നെയാണ് രണ്ടു തിരക്കഥകളും രണ്ടു സിനിമയായി തന്നെ മാറി നിക്കുന്നത്. 

അയ്യപ്പൻ നായരുടെ പേരിനു പിന്നിലെ കഥയും  മുണ്ടൂർ മാടനായിട്ടുള്ള അയാളുടെ ഭൂതകാലവുമൊക്കെ  മനസ്സിന്റെ സ്‌ക്രീനിൽ സിനിമയോളം തന്നെ പോന്ന മറ്റൊരു ദൃശ്യാവിഷ്ക്കരമായി നിറഞ്ഞു നിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം എന്ന് തോന്നിപ്പിക്കുന്ന അതേ കാര്യങ്ങൾ രണ്ടു വ്യക്തികളുടെ മാത്രമല്ല ഒരു നാടിനെയും നാട്ടാരെയും അവിടത്തെ സിസ്റ്റത്തെയുമൊക്കെ ബാധിക്കുന്ന വലിയ പ്രശ്നമായി മാറുന്നു. 

ഡ്രൈവിംഗ് ലൈസൻസിൽ ഹരീന്ദ്രനും കുരുവിളക്കും ഒരു പോലെ സ്‌പേസ് കൊടുക്കാൻ വേണ്ടി മാത്രം സച്ചി നടത്തിയ ചില വിട്ടു വീഴ്ചകൾ അയ്യപ്പന്റേയും കോശിയുടെയും കാര്യത്തിൽ കാണിച്ചില്ല  എന്നത് ശ്രദ്ധേയമാണ്. അയ്യപ്പനെ ന്യായത്തിന്റെയും  കോശിയെ അഹങ്കാരത്തിന്റെയും ദുരഭിമാനത്തിന്റെയും പക്ഷത്തു നിർത്തി കൊണ്ട് തന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെ സിനിമ പോകുന്നത്. 

അധികാര ഹുങ്കും സ്വാധീനവും  കൊണ്ട് എന്തുമാകാം എന്ന കോശിയുടെ ധാർഷ്ട്യത്തെ അയ്യപ്പൻ നായർ ന്യായത്തിന്റെ ഭാഗം നിന്ന് തന്നെയാണ് പ്രതിരോധിക്കുന്നതും പ്രതിഷേധിക്കുന്നതും. ആ ഹുങ്ക് ഇല്ലാതാക്കാൻ നിയമത്തിന്റെ പിന്തുണ ഇല്ലാതാകുമ്പോഴും തനിക്ക്  ഇനി നിയമമില്ല എന്ന് പറയുമ്പോഴും അയ്യപ്പൻ നായർ നിയമത്തെയും സിസ്റ്റത്തെയും ബഹുമാനിക്കുന്നുണ്ട്. കാക്കിക്കുള്ളിൽ തളച്ചിട്ട പഴയ മുണ്ടൂർ മാടനെ പ്രകോപിക്കുന്നത് കോശിയാണ്.  അയ്യപ്പൻ നായരുടെ നിയമത്തെ പേടിയില്ലാത്ത കോശി അയ്യപ്പൻ നായരിലെ  മുണ്ടൂർ മാടനെ നന്നായി തന്നെ ഭയക്കുന്നത് കാണാം.  

അയ്യപ്പനും കോശിയും തമ്മിലുള്ള കൊമ്പ് കോർക്കലുകൾക്ക് ശക്തി പകരുന്ന സീനുകൾ എഴുതുന്നതിൽ സച്ചിക്ക് പോലും മതി വരാത്ത പോലെ തോന്നിപ്പോയി. അത്ര മാത്രം ദൈർഘ്യമേറിയ അവരുടെ വ്യക്തിഗത പോരാട്ടങ്ങൾ ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് പ്രേക്ഷകനു പോലും തോന്നിപ്പോകും. 

അയ്യപ്പനും കോശിയും എന്ന പേര് പോലെ തന്നെ ഇത് ആ രണ്ടു കഥാപാത്രങ്ങളുടെ പരസ്പ്പരമുള്ള പോരാട്ടത്തിന്റെ കഥ തന്നെയാണ്. ഒറ്റ നോട്ടത്തിൽ അയ്യപ്പനും കോശിയും തമ്മിലെ പോരാട്ടമാണ് കാഴ്ചയെങ്കിലും സിനിമയിലെ യഥാർത്ഥ  ഫൈറ്റ്  അധികാരി വർഗ്ഗവും സാധാരണക്കാരനും തമ്മിലാണ്. 

ഡ്രൈവിംഗ് ലൈസൻസിൽ നെഗറ്റിവ് പരിവേഷമുണ്ടെന്ന് തോന്നിപ്പിച്ച ഹരീന്ദ്രനെ നായക പരിവേഷത്തിൽ കൂടെ തന്നെ പറഞ്ഞവസാനിപ്പിക്കുമ്പോൾ, 'അയ്യപ്പനും കോശി'യിലെ കോശിയെ പൂർണ്ണമായും നെഗറ്റിവ് പരിവേഷത്തിൽ ഒതുക്കി നിർത്തുന്നുണ്ട് സച്ചിയിലെ തിരക്കഥാകൃത്ത്. അതിന്റെ ഗുണം പൃഥ്വിരാജിന്റെ കഥാപാത്രത്തിലും പ്രകടനത്തിലും പ്രകടവുമാണ്. പക്ഷേ സിനിമയിൽ മറ്റാരേക്കാളും കൂടുതൽ നിറഞ്ഞു നിക്കുന്നത് ബിജു മേനോന്റെ അയ്യപ്പൻ നായരാണ് എന്ന് പറയാതെ വയ്യ.

കുടുംബ മഹിമയും ആഭിജാത്യവും അധികാര ഹുങ്കുമൊക്കെ ഒരു മനുഷ്യനെ പ്രായത്തിനുമപ്പുറം എങ്ങിനെയൊക്കെ മത്ത് പിടിപ്പിക്കുമെന്ന് കാണിച്ചു തരുന്നുണ്ട് രഞ്ജിത്തിന്റെ കുര്യൻ ജോൺ. സ്വന്തം മകന് സ്നേഹത്തിനു പകരം അയാൾ അത്രയും കാലം പകർന്നു കൊടുത്തത് ഇതേ ഹുങ്കും അഹങ്കാരവും അധികാര ബോധവുമൊക്കെ തന്നെയാണ്. അയ്യപ്പൻ നായരോടുള്ള കോശിയുടെ ദുരഭിമാന പോരാട്ടം പോലും കുര്യന്റെ സ്പോൺസർ ഷിപ്പിലാണ് നടക്കുന്നത്. 

നാളിത്രയും കാലം അപ്പന്റെ അധികാര ഹുങ്കിന്റെ നിഴലായി മാത്രം ജീവിക്കേണ്ടി വന്ന കോശിക്ക് സ്വന്തമായൊരു സ്വത്വം രൂപപ്പെടുന്നത് അയ്യപ്പൻ നായരുമായുള്ള പോരാട്ട കാലത്താണ്. അപ്പന്റെ നാനാ വിധ തടവറകളിൽ  നിന്ന് സ്വത്വബോധം നൽകി കോശിയെ മോചിപ്പിക്കാനുള്ള നിയോഗം കൂടി ഉണ്ടായിരുന്നിരിക്കാം അയ്യപ്പൻ നായർക്ക്. മുണ്ടൂർ മാടന്റെ ഞെക്കി പിടുത്തത്തിൽ കോശിക്ക് നഷ്ടപ്പെട്ടത് അപ്പൻ അത്രയും കാലം ഊട്ടി വളർത്തി വലുതാക്കിയ അയാളുടെ ഉള്ളിലെ ഞാനെന്ന ഭാവത്തെയും ദുരഭിമാനത്തെയുമൊക്കെയാണ്. 

ശന്തനുവും നാദിറയും തമ്മിലുള്ള പ്രണയവും അവരുടെ കാത്തിരിപ്പും ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ സുന്ദരമാക്കി അവതരിപ്പിച്ചപ്പോൾ അയ്യപ്പനും കോശിയും തമ്മിലുള്ള പോരാട്ടങ്ങളെ  അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ വന്യമായി അവതരിപ്പിക്കുകയാണ് സച്ചി. കടലും കാടും മലയും ചുരവുമൊക്കെ മനുഷ്യർ തമ്മിലുളള പ്രണയത്തിന്റെയും പകയുടെയും പോർട്ടത്തിന്റെയുമൊക്കെ പശ്ചാത്തലമാകുമ്പോൾ കിട്ടുന്ന കാഴ്ചക്കും പറഞ്ഞറിയിക്കാനാകാത്ത ഒരു സൗന്ദര്യമുണ്ട്. 

ആകെ മൊത്തം ടോട്ടൽ = രണ്ടു കഥാപാത്രങ്ങളുടെ പേരിൽ വന്ന ഒരു സിനിമ അവരുടെ മാത്രമായി ഒതുങ്ങി പോകാത്ത വിധം അഭിനയിച്ച എല്ലാവരുടെയും സിനിമ കൂടിയായി മാറുന്നുണ്ട് അയ്യപ്പനും കോശിയുടെയും കാര്യത്തിൽ. അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മയും, കോശിയുടെ ഭാര്യ റൂബിയും തൊട്ട് യൂണിഫോമിട്ട ശേഷമാണ് സാറേ ഒന്ന് നേരെ നിന്ന് തുടങ്ങിയതെന്ന് പറയുന്ന പൊലീസുകാരി ജെസ്സിയും, സി ഐ സതീഷുമടക്കം സിനിമയിൽ വന്നു പോകുന്നവരൊക്കെ വ്യക്തമായി അടയാളപ്പെടുന്നതിന്റെ ക്രെഡിറ്റ് സച്ചിയുടെ തിരക്കഥക്ക് തന്നെ. 

വിധി മാർക്ക് = 8/10 

-pravin-