Saturday, September 12, 2026

കണ്ടിരിക്കാവുന്ന 'ഗെയിം' !!






















"The hand expresses what the heart already knows." എന്ന വാചകം എഴുതി ചേർത്ത് കൊണ്ടുള്ള ഓപ്പണിങ് സീൻ തരുന്ന സ്പാർക്കാണ് 'ഐ ആം ഗെയിമി'ന്റെ ആസ്വാദനത്തിലേക്കുള്ള താക്കോൽ.

ഒരു ഗാംബ്ലിങ് ത്രില്ലർ സിനിമയെ അനുസ്മരിപ്പിക്കുന്ന ട്രാക്കിലൂടെ പറഞ്ഞു തുടങ്ങിയ കഥയിലേക്ക് ഫിക്ഷന്റെ 'കൈ' സാധ്യതകളെ തുന്നി ചേർത്ത ക്രിയാത്മക ചിന്തക്ക് കൈയ്യടി കൊടുക്കാം.

'ABCD' യിൽ 'ജോണി മോനെ ജോണീ ' എന്ന പാട്ടിലൂടെ DQ വിന്റെ ജോൺ ഐസക് എന്ന കഥാപാത്രത്തെ മാർട്ടിൻ പ്രക്കാട്ട് പരിചയപ്പെടുത്തിയതിന് സമാനമായി 'ലൂസർ' പാട്ടിലൂടെ ഡാൻ ജോൺ എന്ന DQ കഥാപാത്രത്തിന്റെ മൈൻഡ് സെറ്റ് ഒറ്റയടിക്ക് വരച്ചിടുന്നു നഹാസ് .

കണ്ടു പഴകിയ അച്ഛൻ - മകൻ ഈഗോ ക്ലാഷും, അമ്മ-മകൻ ഇമോഷണൽ കണക്ഷനുമൊക്കെ കല്ല് കടിക്കുമ്പോഴും 'ലൂസർ' ഐഡന്റിറ്റിയിൽ നിന്ന് പുറത്തു കടക്കാൻ പറ്റാത്ത ഡാൻ ജോണിന്റെ മാനസിക സമ്മർദ്ദങ്ങളും തകർച്ചയുമൊക്കെ കാഴ്ചക്കാരെ ബോധ്യപ്പെടുത്തുന്നതാണ്.

അത് കൊണ്ട് തന്നെ ഇന്റർവെൽ വരെയുള്ള കഥാദൂരത്തിൽ ഡാൻ ജോണിനെ മുൻ നിർത്തി കൊണ്ടുള്ള കഥ പറച്ചിലിൽ ലോജിക്കൊന്നും നോക്കാതെ സംവിധായകനൊപ്പം നമ്മളുമുണ്ട്. ആ ഒരു ഓളം പിന്നെ നഷ്ടപ്പെടുന്നത് രണ്ടാം പകുതിയിലാണ്.

നഹാസിന്റെ 'RDX' ന്റെ തുടക്കത്തിൽ വീട് കയറിയുള്ള ഗുണ്ടകളുടെ ആക്രമണവും ആ കുഞ്ഞിന്റെ മാല പൊട്ടിച്ചെടുക്കുന്ന സീനുമൊക്കെ നമുക്കുള്ളിൽ നിറക്കുന്ന അരിശവും വൈകാരികതയും ചെറുതല്ലായിരുന്നു. ആ സീനിന്റെ ഇമ്പാക്ട് കൊണ്ടാണ് കുടുംബ പ്രേക്ഷകർ പോലും അതിലെ ആക്ഷൻ സീക്വൻസുകൾക്ക് കൈയ്യടിച്ചു പോകുന്നത്.

അത് പോലൊരു കഥയല്ലെങ്കിൽ കൂടി 'ഐ ആം ഗെയിമി'ൽ നടക്കുന്ന പ്രധാന സംഭവങ്ങളിലേക്കോ അതിന്റെ തുടർ ചലനങ്ങളിലേക്കോ കാഴ്ചക്കാരെ ബന്ധപ്പെടുത്തുന്ന ഒരു ഇമോഷണൽ ലോക്ക് ഇല്ലാതെ പോകുന്നുണ്ട്.

ആദ്യ പകുതി വരെ പറഞ്ഞു വച്ച കഥയുടെ പ്രാധാന്യം ഇല്ലാതാക്കി കൊണ്ടുള്ള രണ്ടാം പകുതിയിലെ ഫ്ലാഷ് ബാക്ക് ആണ് ഇവിടെ പ്രധാന വില്ലനാകുന്നത് .

അതിനൊക്കെ പുറമേ കയാദു - സംയുക്ത വിശ്വനാഥൻ ടീമിന്റെ നായികാ കഥാപാത്രങ്ങളും അവരുടെ സീനുകളും ഡയലോഗുകളുമൊക്കെ സിനിമയെ മൊത്തത്തിൽ പുറകോട്ട് കൊണ്ട് പോയ പോലെയായി.

'ഗജിനി' യിൽ അസിനെ വില്ലൻ കൊല്ലുന്ന സീൻ ഓർത്തു നോക്കൂ. അവിടെ അസിനെ കൊല്ലുന്ന രീതിയും സൂര്യ അത് നോക്കി കാണുന്ന ഷോട്ടുമൊക്കെ കൊണ്ട് ആ ക്രൈം സീൻ നമുക്കുണ്ടാക്കുന്ന വേദന ആ സിനിമയോടുള്ള നമ്മുടെ ഇമോഷണൽ അറ്റാച്ച്മെന്റ് ആണ്.

ഇവിടെ അത് പോലെയൊക്കെ നമ്മളെ ഇമോഷണലി ലോക്ക് ചെയ്യാവുന്ന സംഗതികൾ ഉള്ളപ്പോഴും അതിന്റെ അനുഭവപ്പെടുത്തലുകൾ ഇല്ലാതെ പോകുന്നു.

ആന്റണി പെപ്പെയെ ഒരു സെക്കൻഡ് ഹീറോ പോലെ ഉയർത്തി കാണിക്കുമ്പോഴും അയാളുടെ കഥാപാത്രത്തെ സിനിമയിൽ നിർവ്വികാരനാക്കിയ പോലെ ഒരു അവസ്ഥ.

'ആയുഷ്ക്കാലം' സിനിമയിൽ ഹൃദയം മാറ്റി വക്കൽ ശസ്ത്രക്രിയക്ക് ശേഷം എബിയുടെ ആത്മാവിനെ ബാലകൃഷ്ണന് കാണാൻ സാധിക്കുമ്പോൾ അതൊരു ഘട്ടത്തിൽ കോമഡിയും മറ്റൊരു ഘട്ടത്തിൽ എബിയെ ഓർത്തു സങ്കടപ്പെടാനുള്ള മുഹൂർത്തങ്ങളുമാകുന്നുണ്ട്.

മുകേഷിൻറെ നായക വേഷത്തെക്കാൾ ജയറാമിന്റെ എബിയുമായാണ് ആ സിനിമ നമ്മളെ കണക്ട് ആക്കുന്നത്.

'ഐ ആം ഗെയിമി'ന്റെ തിരക്കഥയിൽ അത്തരം സാധ്യതകളെ ഫലവത്തായി പരിഗണിക്കാൻ സാധിക്കാതെ പോയി എന്നതിനൊപ്പം പെപ്പെയുടെ ഫ്ലാഷ് ബാക്ക് സീനുകൾ രണ്ടാം പകുതിയെ വേറൊരു സിനിമയാക്കി മാറ്റുകയാണ് ഉണ്ടായത്.

മിസ്‌ക്കിന്റെ വില്ലൻ വേഷവും ക്ലൈമാക്സ് സീനുകളുമടക്കം പലതും വേണ്ട വിധം വർക് ഔട്ട് ആയില്ല എന്ന പരാതി ഉള്ളപ്പോഴും 'ഐ ആം ഗെയിമി'നെ ഫ്ലോപ്പ് ആക്കാതെ നിർത്തുന്നത് DQ തന്നെയാണ് എന്നതിൽ സംശയമില്ല.

ഡാൻ ജോണിന്റെ രണ്ടു വ്യത്യസ്ത പതിപ്പുകളെയും DQ ഗംഭീരമാക്കി. 'കൈ' എന്ന ടൂളിനെ മറ്റൊരു കഥാപാത്രമെന്ന പോലെ അനുഭവപ്പെടുത്തി കൊണ്ടുള്ള സസൂക്ഷ്മ പ്രകടനം. ആക്ഷൻ സീനുകളിൽ പോലും DQ അത് കൃത്യതയോടെ ചെയ്തു കാണാം.

സെക്കൻഡ് ഹാഫിലെ പോരായ്മകൾ ഒഴിവാക്കി നിർത്തിയാൽ ഒരു ആക്ഷൻ ഫാന്റസി ത്രില്ലർ സിനിമയെന്ന നിലക്ക് കണ്ടിരിക്കാം.

©bhadran praveen sekhar

No comments:

Post a Comment