Saturday, September 28, 2024

സൂപ്പർ നാച്ചുറൽ യൂണിവേഴ്സ് !!






















Based on a ridiculously true phenomenon എന്ന ടാഗ് ലൈനോടെയായിരുന്നു 2018ൽ സ്ത്രീയുടെ ആദ്യ പതിപ്പ് എത്തിയത്. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിറഞ്ഞു നിൽക്കുന്ന ചന്ദേരി ഗ്രാമവും അവിടത്തെ നാട്ടുകാരുമൊക്കെയായി രസകരമായി കഥ പറഞ്ഞു പോയ ഒരു പടം .

യുക്തിക്കൊന്നും പ്രസക്തി കൊടുക്കാതെ പറയുന്ന കഥകളൊക്കെ ആ നാട്ടിലെ മണ്ടൻമാരായ നാട്ടുകാരെ പോലെ കാണുന്ന നമ്മളും വിശ്വസിക്കണം.  അതായിരുന്നു ആ പടത്തിന്റെ ഒരു ആസ്വാദന ലൈൻ .

'സ്ത്രീ'യുടെ ആദ്യ പതിപ്പ് ആ ലെവലിൽ നന്നായി ആസ്വദിച്ചതുമാണ് എന്നിരിക്കെ സ്ത്രീ 2 കുറച്ചധികം പ്രതീക്ഷകളോടെയാണ് കണ്ടത്. ഹൊറർ കോമഡി മൂവി എന്ന നിലക്ക് തൃപ്തിപ്പെടുത്തിയെങ്കിലും ആദ്യപതിപ്പിനോളം ഗംഭീരമായി തോന്നിയില്ല.

Maddock Films ന്റെ നിർമ്മാണത്തിൽ 'സ്ത്രീ'ക്ക് ശേഷം ഹൊറർ കോമഡി ഴോണറിൽ വന്ന Roohi, Bhediya, Munjya അടക്കമുള്ള സിനിമകളെയെല്ലാം ചേർത്ത് ഇപ്പോൾ Maddock Supernatural Universe ആക്കിയിട്ടുണ്ട് .. അത് കൊണ്ട് തന്നെ ഈ സീരീസിൽ പുതുതായി എത്തിയ 'സ്ത്രീ 2' ലേക്ക് മുൻകാല സിനിമകളുടെ റഫറൻസും അതിലെ കഥാപാത്രങ്ങളെയുമൊക്കെ രസകരമായി കണക്ട് ചെയ്തിട്ടുണ്ട്.

'Bhediya' യിൽ നിന്ന് വരുൺ ധവാനെ അതിഥി വേഷത്തിൽ കൊണ്ട് വന്നതിനൊപ്പം Maddock Supernatural Universe ന്റെ അടുത്ത പതിപ്പിലേക്ക് വേണ്ടിയെന്ന പോലെ അക്ഷയ് കുമാറിനും കൊടുത്തിട്ടുണ്ട് ഒരു അതിഥി വേഷം. രണ്ടു പേരുടെയും ഇൻട്രോ സീൻ നന്നായിരുന്നു.

സംഭവം എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ ബോളിവുഡിൽ കോമഡി ഹൊററിനു നല്ല സ്വീകാര്യതയാണ്. സമീപ കാലത്ത് വന്ന ബോംബ് പടങ്ങളൊക്കെ നിലം തൊടാതെ പൊട്ടിയപ്പോൾ Stree 2 തിയേറ്ററിൽ ആളെ കയറ്റി പണം വാരി.

അങ്ങിനെ ഇക്കൊല്ലം ഇത് വരെ ഇറങ്ങിയ ഹിന്ദി സിനിമകളിൽ വച്ച് ഏറ്റവും കൂടുതൽ കളക്ട് ചെയ്ത സിനിമ 'Stree 2' ആയിരിക്കുന്നു.

Maddock ന്റെ സൂപ്പർനാച്ചുറൽ യൂണിവേഴ്‌സിലെ കഥകളുടെ സെറ്റ്അപ്പ് മനസ്സിലാക്കി കൊണ്ട് കാണുന്നവർക്ക് രസിക്കാനുള്ള വകുപ്പുകൾ 'സ്ത്രീ 2' വിലുമുണ്ട്.

അപ്പോഴും ആദ്യ പതിപ്പിനോളം രസിപ്പിച്ചില്ല എന്ന പരാതി പറയേണ്ടി വരുന്നു. പോരാത്തതിന് ഇതിലെ പ്രധാന പ്രേതരൂപം 'സർകട' യുടെ ഗ്രാഫിക്സ് ഒക്കെ ഒരു കാർട്ടൂൺ ലെവലിലേക്ക് താണതും നെഗറ്റിവായി തോന്നി.

രാജ്കുമാർ റാവു, പങ്കജ് ത്രിപാഠിയെ പോലുള്ള ഗംഭീര നടന്മാർക്ക് ഈ സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. അപാർശക്തി ഖുരാന, അഭിഷേക് ബാനർജി പോലുള്ളവർ കൂട്ടത്തിൽ അവരെക്കാൾ സ്‌കോർ ചെയ്തതായി പറയാം. ശ്രദ്ധകപൂറും കൊള്ളാം.

തമന്ന വരുന്ന 'ആജ് കി രാത്' പാട്ടും, എൻഡ് ക്രെഡിറ്റ് സീനിലേക്ക് എത്തുമ്പോൾ ഉള്ള പാട്ടുകളും തിയേറ്റർ സ്‌ക്രീനിൽ ഓളമുണ്ടാക്കി.

ചെയ്യുന്ന പടങ്ങളെല്ലാം തുരു തുരാ പൊട്ടിക്കൊണ്ടിരിക്കെ തല കാണിച്ച ഈ പടമെങ്കിലും രക്ഷപ്പെട്ടതിൽ അക്ഷയ് കുമാറിന് ആശ്വസിക്കാം.

©bhadran praveen sekhar

Friday, September 27, 2024

ഒരു മുത്തശ്ശിക്കഥയുടെ മികവുറ്റ ദൃശ്യാവിഷ്ക്കാരം!!


മോഹൻ ലാലിന്റെ ശബ്ദ സാന്നിധ്യമുള്ള ആമുഖവും , മലാ പാർവ്വതിയുടെ മുത്തശ്ശിക്കഥ പറച്ചിലും കൂടി സിനിമയുടെ തുടക്കത്തിൽ തന്നെ ഒരു മൂഡ് സെറ്റ് ആക്കി തരുന്നുണ്ട്. ആ ഒരു മൂഡിലേക്ക് നമ്മളെത്തി കഴിഞ്ഞാൽ ചിയോതിക്കാവും പരിസരവുമൊക്കെ നമ്മുടെ കൂടിയായി മാറുകയാണ്.

തുടക്കക്കാരെന്ന് തോന്നിപ്പിക്കാത്ത എഴുത്തും സംവിധാനവും കൊണ്ട് ജിതിൻ ലാൽ - സുജിത് നമ്പ്യാർ അതിശയപ്പെടുത്തി കളഞ്ഞു.

ഒരു ഫാന്റസി / മിത്ത് പടത്തിന്റെ കഥാപരിസരത്തിലേക്ക് ചിരിക്കുള്ള വകുപ്പുകൾ എത്തിയത് ദീപു പ്രദീപിന്റെ അഡിഷണൽ സ്‌ക്രീൻപ്ലേയിലൂടെയാണെന്ന് ഊഹിക്കുന്നു. ഇത്തരമൊരു സിനിമയുടെ ടോട്ടാലിറ്റിയിൽ അതെല്ലാം നല്ല രീതിക്ക് വർക്ക് ഔട്ട് ആക്കാൻ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.

ചിയോതിക്കാവെന്ന സാങ്കൽപ്പിക ഗ്രാമവും അവിടത്തെ ക്ഷേത്രവും നാട്ടുകാരുമൊക്കെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചു ഫലിപ്പിക്കുന്ന കലാ സംവിധാനം ശ്രദ്ധേയമായി തോന്നി.

മുത്തശ്ശിക്കഥയുടെ ലാഘവത്തിൽ പറയുമ്പോഴും രാജഭരണകാലത്തും ജനാധിപത്യ കാലത്തും ഒരു പോലെ നിലനിൽക്കുന്ന ജാതി വ്യവസ്ഥകളെ തുറന്നു കാണിക്കാൻ സിനിമ ശ്രമിക്കുന്നു.

കഥക്കപ്പുറം ഹൈവോൾട്ടേജ് കഥാപാത്ര പ്രകടനങ്ങൾ കൊണ്ടും സ്‌ക്രീൻ പ്രസൻസും കൊണ്ടുമൊക്കെ ടോവിനോ തോമസ് നിറഞ്ഞാടുന്ന കാഴ്ച.

കുഞ്ഞിക്കേളു എന്ന യോദ്ധാവായും, കള്ളൻ മണിയനായും, ഇലക്ട്രീഷ്യൻ അജയനായും മൂന്ന് വേഷങ്ങളിൽ മൂന്ന് വ്യത്യസ്ത ലുക്കിൽ വരുന്നു എന്നതിനൊപ്പം മൂന്നു കഥാപാത്രങ്ങളേയും മൂന്ന് വ്യത്യസ്ത ശരീര ഭാഷയിൽ ടോവിനോ ഗംഭീരമായി കൈകാര്യം ചെയ്യുന്നത് കാണാം.

കഥാപാത്രത്തിന്റെ പൂർണ്ണതക്ക് വേണ്ടി ടോവിനോ നടത്തിയിട്ടുള്ള പ്രയത്നങ്ങളും പരിശീലനങ്ങളുമൊക്കെ മെയ് വഴക്കത്തിൽ തന്നെ പ്രകടമാണ് .

അക്കൂട്ടത്തിൽ മണിയൻ കള്ളൻ എന്ന കഥാപാത്രത്തെ പ്രത്യേകം എടുത്തു പറയേണ്ടി വരുന്നു. നോട്ടം കൊണ്ടും ഭാവം കൊണ്ടും ശരീര ഭാഷ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടുമൊക്കെ മറ്റു രണ്ടു കഥാപാത്രങ്ങളെയും കവച്ചു വക്കുന്നുണ്ട് മണിയൻ.

ഐശ്വര്യ രാജേഷും കൃതി ഷെട്ടിയുമൊക്കെ പേരിന് നായികാ വേഷത്തിൽ വന്നു പോയി എന്നതിനപ്പുറം കാര്യമായ ഒരു റോളോ പ്രകടനമോ പറയാനില്ല.

അതേ സമയം സുരഭി ലക്ഷ്മി തനിക്ക് കിട്ടിയ നായികാ വേഷം ഗംഭീരമാക്കി ചെയ്തു കാണാം. കള്ളൻ മണിയന്റെ ഭാര്യ എന്നതിൽ ഒതുങ്ങാതെ മാണിക്യം എന്ന കഥാപാത്രത്തെ ശ്രദ്ധേയമായി അവതരിപ്പിക്കാൻ സുരഭിക്ക് സാധിച്ചു.


ഓണത്തിന് ഇറങ്ങിയ കിഷ്കിന്ധാ കാണ്ഡത്തിലും, ARM ലും അജയന്മാർ കേന്ദ്ര കഥാപാത്രങ്ങളാണ് എന്ന പോലെ രണ്ടു സിനിമയിലും ജഗദിഷിന്റെ വേറിട്ട കഥാപാത്ര പ്രകടനങ്ങളുണ്ട് . മണിയൻ - നാണു കോംബോ സീനുകളിൽ ടോവിനോ-ജഗദിഷ് മാരെ കണ്ടെത്താനാകാത്ത വിധം മത്സരിച്ചഭിനയിച്ചു രണ്ടു പേരും.

ജോമോന്റെ ഛായാഗ്രഹണം, ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്, ദിബു നൈനാന്റെ സംഗീതം അടക്കമുള്ള മറ്റു സാങ്കേതിക വശങ്ങളെല്ലാം തിയേറ്റർ സ്‌ക്രീനിൽ സിനിമയുടെ ആസ്വാദനം ഇരട്ടിപ്പിക്കുന്നു.

ഒരു മുത്തശ്ശിക്കഥയെ / കെട്ടുകഥയെ രസച്ചരട് പൊട്ടിക്കാതെ, സാങ്കേതിക മികവോടെ ആദ്യാവസാനം വരെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചു എന്നത് തന്നെയാണ് ARM ന്റെ വിജയം.

©bhadran praveen sekhar

Thursday, September 26, 2024

നിഗൂഢമായ മനുഷ്യ മനസ്സുകൾ, ദുരൂഹത നിറഞ്ഞ കഥാവഴികൾ, മനസ്സ് പൊള്ളിക്കുന്ന സത്യങ്ങൾ !!


തീർത്തും സമാധാനപൂർണ്ണമായ ഒരു കഥാന്തരീക്ഷത്തിൽ തുടങ്ങി പതിയെ പതിയെ കുറെയേറെ ചോദ്യങ്ങളെ സൃഷ്ടിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന സിനിമയിൽ നമ്മളും പലതും ഊഹിച്ചെടുക്കുന്നുണ്ട്. പക്ഷേ അത്തരം ഊഹങ്ങൾക്കും മുൻവിധികൾക്കും പ്രവചനങ്ങൾക്കുമെല്ലാം അപ്പുറമാണ് 'കിഷ്കിന്ധാ കാണ്ഡത്തി'ലെ ദുരൂഹതകളുടെ ഉത്തരങ്ങൾ.

ആർക്കും പിടി കൊടുക്കാതെ ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടി ചാടി പോകുന്ന കുരങ്ങന്മാരെ പോലെ, ഓരോ സീനു കഴിയുമ്പോഴും അടുത്തത് എന്താണെന്നോ ഏതാണെന്നോ അറിയാതെ നമ്മൾ വെറും കാഴ്ചക്കാർ മാത്രമായി നിൽക്കേണ്ടി വരുന്നു.

ടിപ്പിക്കൽ മിസ്റ്ററി ത്രില്ലർ സിനിമകളിലെ പോലെ ദുരൂഹതയുടെ ചുരുളഴിക്കുക അല്ലെങ്കിൽ അതിന്റെ ഉത്തരം തേടുക എന്നതിനേക്കാൾ ജീവിതാവസാനം വരെ ആശങ്കകളോടെ ജീവിക്കേണ്ടി വരുന്ന മനുഷ്യരെ ചേർത്ത് പിടിക്കുന്നതിലെ മാനവികതയിലേക്ക് വെളിച്ചം വീശുകയാണ് സിനിമ.

കണ്ടു തീരുന്നിടത്ത് അവസാനിക്കുന്ന സിനിമയല്ല കിഷ്കിന്ദ കാണ്ഡം. അവസാനിക്കാത്ത വിധം അത് വല്ലാത്തൊരു വിങ്ങലായി തുടരുകയാണ്. കഥാപാത്രങ്ങളുടെ concern എല്ലാം നമ്മുടെ കൂടിയായി മാറുന്ന അവസ്ഥ.

ആർക്കും ഗുണമില്ലാത്ത സത്യങ്ങളെക്കാൾ പരസ്പ്പരം concern ആകുന്ന മനുഷ്യർക്കൊപ്പം ജീവിക്കുന്നതിലാണ് ശരി എന്ന് ബോധ്യപ്പെടുത്തി തരുന്നു സിനിമ.

കഥാപാത്രങ്ങൾ തമ്മിൽ പരസ്‌പരമുള്ള ബന്ധങ്ങളുടെ ആഴവും അകൽച്ചയും അടുപ്പവുമൊക്കെ ബോധ്യപ്പെടുത്തുന്ന സിനിമകൾ പലതും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമയിലെ അപ്പുപിള്ള - അജയചന്ദ്രൻ അച്ഛൻ മകൻ ബന്ധത്തെ ചിത്രീകരിച്ചിരിക്കുന്ന പോലെ മറ്റൊന്ന് വേറെ എവിടെയും കണ്ടതായി ഓർക്കുന്നില്ല. ഒരു കെട്ടിപ്പിടിത്തത്തിന്റെ ഏറ്റവും ഹൃദ്യമായ ഓർമ്മകളിൽ എന്നും ഇനി അവരുണ്ടാകും.

വിജയ രാഘവൻ, ആസിഫ് അലി. രണ്ടു പേരും കിട്ടിയ കഥാപാത്രത്തെ അത്ര മേൽ ഗംഭീരമാക്കി. അപർണ്ണ ബാലമുരളി, ജഗദിഷ്, അശോകൻ, കക്ക രവി എല്ലാവരും നന്നായിരുന്നു .. മറ്റൊരു സന്തോഷം ഏറെക്കാലത്തിനു ശേഷം നിഷാനെ വീണ്ടും സ്‌ക്രീനിൽ കാണാൻ സാധിച്ചതാണ്.

കെട്ടുറപ്പുള്ള തിരക്കഥ, കഥാപാത്ര നിർമ്മിതികളിലെ സൂക്ഷ്മത, ആദ്യാവസാനം വരെ നിഗൂഡത നിലനിർത്തുന്ന ആഖ്യാന ശൈലി, കാടിന്റെ കഥാപശ്ചാത്തലത്തിൽ മുൻകാലത്ത് വന്ന സിനിമകളോടൊന്നും യാതൊരു വിധത്തിലും സാമ്യത പുലർത്താത്ത വേറിട്ട ദൃശ്യ പരിചരണം, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ, ഞെട്ടിക്കുന്ന ക്ലൈമാക്സ് അങ്ങിനെ പറഞ്ഞാൽ എന്താണ് ഈ സിനിമയിൽ ഗംഭീരമല്ലാത്തത് എന്ന് ആലോചിച്ചു പോകും.

കാടും, വീടും, കുരങ്ങന്മാരും, റേഡിയോയും, കളിപ്പാട്ടങ്ങളും, തോക്കും, ആനയുമൊക്കെ 'കിഷ്കിന്ധാ കാണ്ഡ'ത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു.

ഛായാഗ്രാഹകനും എഴുത്തുകാരനുമൊക്കെ ഒരാൾ തന്നെ ആയതിന്റെ സ്വാതന്ത്ര്യം മതി വരുവോളം ബാഹുൽ രമേശ് ആസ്വദിച്ചതിന്റെ മികവ് സിനിമയിൽ പ്രകടമാണ്.

സംവിധായകനെന്ന നിലക്ക് രണ്ടാമത്തെ സിനിമയോട് കൂടെ ദിൻജിത്ത് അയ്യത്താന്റെ ഗ്രാഫ് കുതിച്ചുയർന്നിരിക്കുന്നു.

©bhadran praveen sekhar

Tuesday, September 24, 2024

അഡിയോസ് അമിഗോ


രണ്ടു കള്ളുകുടിയന്മാരുടെ കഥ എന്ന് തോന്നിപ്പിച്ചു കൊണ്ടുള്ള തുടക്കം. അത് പിന്നീട് രണ്ടു മനുഷ്യരുടെയും അതിലൂടെ രണ്ടു വ്യത്യസ്ത മനുഷ്യ വിഭാഗങ്ങളുടെയും കഥയായി പരിണമിച്ചു കൊണ്ട് നമ്മളെയും കൊണ്ടൊരു യാത്ര പോകുകയാണ്. 

ഊരും പേരും ഒന്നും പറഞ്ഞിട്ടില്ലാത്ത തീർത്തും അപരിചിതരായ ആ രണ്ടു മനുഷ്യർക്കൊപ്പം എന്തിനെന്നില്ലാതെ നമ്മളും ശംഖുമുഖത്തേക്ക് ബസ് കയറുന്നു. പാതി വഴിയിൽ അവർക്കൊപ്പം എവിടെയൊക്കെയോ ഇറങ്ങുന്നു. പലരെയും അത് പോലെ കണ്ടുമുട്ടുന്നു. ചിലപ്പോൾ വിശാലമായ ഹോട്ടൽ മുറിയിലും മറ്റു ചിലപ്പോൾ റോഡരികിലും കിടക്കേണ്ടി വരുന്നു.

അങ്ങിനെ ഒരു ലക്ഷ്യ ബോധവുമില്ലാതെ കെട്ടു പൊട്ടിയ പട്ടം കണക്കെ അങ്ങിനെ പാറി നടക്കുന്ന ഒരു ഫീൽ.

ആലോചിച്ചാൽ അതിലൊന്നും ഒരു അർത്ഥവുമില്ലെന്ന് തോന്നുമ്പോഴും ഈ രണ്ടു കഥാപാത്രങ്ങളുടെയും മനസ്സ് വായിക്കാൻ നമുക്ക് സാധിക്കുന്നു.

ഉള്ളവൻ എവിടെയൊക്കെ കറങ്ങി തിരിഞ്ഞു നടന്നാലും ഒടുക്കം അവൻ എത്തേണ്ടിടത്ത് എത്തും.. ഇല്ലാത്തവൻ എവിടെയും എത്താതെ അങ്ങിനെ കറങ്ങി കൊണ്ടേയിരിക്കും എന്ന് സുരാജ് വെഞ്ഞാറമൂട് പറയുമ്പോൾ അത് ശരി വക്കുന്ന അതേ നമ്മൾ എല്ലാം ഉണ്ടായിട്ട് എന്ത് കാര്യം എന്ന് ചോദിക്കുന്ന ആസിഫ് അലിയെയും അംഗീകരിച്ചു പോകുന്നു.

ഈ സിനിമ എല്ലാവരേയും തൃപ്‍തിപ്പെടുത്തുമോ എന്നറിയില്ല. പക്ഷെ സിനിമയിൽ പ്രമേയവത്ക്കരിച്ച തരത്തിലെ ഒരു ജീവിത സാഹചര്യത്തിലൂടെ കടന്നു പോയവർക്കും അതുമായി ബന്ധപ്പെട്ടു പോയവർക്കുമൊക്കെ 'അഡിയോസ് അമിഗോ' ഇഷ്ടപ്പെടുക തന്നെ ചെയ്യും.

സുരാജ് വെഞ്ഞാറമൂട് -ആസിഫ് അലി കോമ്പോയും അവരുടെ പ്രകടനങ്ങളും മികച്ചു നിന്നു. ഇടക്കിത്തിരി ലാഗ് അടിച്ചു എന്നതൊഴിച്ചാൽ കണ്ടിരിക്കാവുന്ന ഒരു ചെറിയ നല്ല പടം.

©bhadran praveen sekhar

Saturday, September 21, 2024

പോരാട്ടങ്ങളുടെ തങ്കലാൻ !!


എത്ര പറഞ്ഞാലും പഴകാത്ത പ്രസക്തമായ ഒരു പ്രമേയത്തിന്റെ വേറിട്ട പുനരവതരണമാണ് തങ്കലാൻ. പാ രഞ്ജിത്തിന്റെ തന്നെ മുൻകാല സിനിമകളിൽ കൈകാര്യം ചെയ്ത വിഷയങ്ങളുടെ തുടർച്ച തന്നെയാണ് തങ്കലാനിലും കാണാനാകുക. പക്ഷേ മുൻകാല സിനിമകളിൽ നിന്ന് വ്യത്യസ്തമായി ദൃശ്യാവിഷ്ക്കാര മികവിനാണ് ഈ സിനിമയിൽ കൂടുതൽ ശ്രദ്ധ കൊടുത്തിട്ടുള്ളത് എന്ന് പറയേണ്ടി വരും.

സാംസ്ക്കാരിക അധിനിവേശം, ജാതീയ ഉച്ച നീചത്വങ്ങൾ, അടിച്ചമർത്തപ്പെട്ട ദളിതർ, സാമൂഹിക അസമത്വങ്ങൾ, ജന്മിത്വം, അധികാര ദുർവിനിയോഗങ്ങൾ, സ്വാതന്ത്ര്യം എന്നിങ്ങനെ നീളുന്ന വിഷയങ്ങൾ പ്രമേയവത്ക്കരിക്കപ്പെട്ട സമീപ കാല തമിഴ് സിനിമകളുടെ കൂട്ടത്തിൽ പെടുത്താവുന്ന സിനിമയെങ്കിലും 'തങ്കലാൻ' അതിന്റെ ആഖ്യാനശൈലി കൊണ്ട് സങ്കീർണ്ണമാകുന്നുണ്ട് പലയിടത്തും.

ബ്രിട്ടീഷ് കാലഘട്ടത്തിലുള്ള കഥ പറച്ചിൽ കണ്ടപ്പോൾ പെട്ടെന്ന് അരുൺ മാതേശ്വരന്റെ 'ക്യാപ്റ്റൻ മില്ലറി'നെ ഓർത്തു പോയി. ക്യാപ്റ്റൻ മില്ലറിന് സമാനമായി തങ്കലാനും അടിസ്ഥാനപരമായി ചർച്ച ചെയ്യുന്നത് സ്വാതന്ത്ര്യത്തെ കുറിച്ചാണ്.


ജാതിയുടെ പേരിൽ സ്വന്തം നാട്ടുകാർ തന്നെ അടിച്ചമർത്തുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പോരാടുന്നതിലെ അർത്ഥശൂന്യത ചൂണ്ടി കാണിച്ചു കൊണ്ടാണ് ക്യാപ്റ്റൻ മില്ലറിൽ ധനുഷിന്റെ ഈസ ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുന്നത്. സമാനമായി അടിമത്വത്തിൽ നിന്നുള്ള മോചനവും മെച്ചപ്പെട്ട സാമൂഹിക പദവിയും പ്രതീക്ഷിച്ചു കൊണ്ടാണ് തങ്കലാൻ ലോർഡ് ക്ലെമെന്റിനൊപ്പം സ്വർണ്ണവേട്ടക്ക് പുറപ്പെടുന്നത്.

ഈസയിൽ നിന്ന് മില്ലർ ആകുമ്പോൾ മാറുന്നത് പേരും വസ്ത്രവും മാത്രമാണ് ബാക്കി വ്യവസ്ഥിതികളെല്ലാം പഴയത് തന്നെയെന്ന് ക്യാപ്റ്റൻ മില്ലറിന് തിരിച്ചറിവുണ്ടാകുന്നത് പോലെ തങ്കലാനും സ്വാതന്ത്ര്യത്തെ കുറിച്ച് തിരിച്ചറിവുകൾ ഉണ്ടാകുന്നുണ്ട്. അതിലുപരി അയാൾക്ക് സ്വത്വ ബോധമാണ് വീണ്ടു കിട്ടുന്നത്. തന്റെ പൂർവ്വികർ ആരായിരുന്നെന്നും അവർ എന്തിന് വേണ്ടി നിലകൊണ്ടു എന്നുമുള്ള തിരിച്ചറിവിലൂടെയാണ് തങ്കലാൻ ഒരു ജനതയുടെ സാമൂഹ്യ പരിഷ്ക്കർത്താവെന്ന പുതുരൂപത്തിലേക്ക് മാറുന്നത്.

ശാക്തേയ - ശൈവ-ബുദ്ധ-വൈഷ്ണവ മതവിശ്വാസങ്ങളുടെ റഫറൻസുകൾ കൊണ്ട് പാ രഞ്ജിത്ത് പറഞ്ഞു വക്കുന്ന രാഷ്ട്രീയം ശ്രദ്ധേയമാണ്.


തങ്കലാന്റെ പൂർവ്വികരുടെ കാലത്ത് സ്വന്തമായുണ്ടായിരുന്ന ഭൂമി രാജാക്കന്മാർ കൈയ്യടക്കുകയും അതെല്ലാം ബ്രാഹ്മിണർക്ക് ദാനം ചെയ്യുകയുമാണുണ്ടായതെന്ന് പറയുന്നുണ്ട്. അതേ ഭൂമി വീണ്ടെടുക്കാൻ രാജാവിന് വേണ്ടി തങ്കവേട്ടക്ക് പോയ തങ്കലാന്റെ മുത്തച്ഛന് ഭൂമി നേടാനായെങ്കിലും സാമൂഹിക പദവി നിഷേധിക്കപ്പെട്ടു.

ഭരിക്കുന്നത് രാജാക്കന്മാരെങ്കിലും രാജാക്കന്മാർക്ക് മുകളിൽ സർവ്വാധിപത്യം നേടാൻ ബ്രാഹ്മണർക്ക് സാധിച്ചു എന്ന കാര്യമാണ് അവിടെ ചൂണ്ടി കാണിക്കപ്പെടുന്നത്.

പശുപതി അവതരിപ്പിക്കുന്ന ഗംഗു പട്ടർ വേഷം കൊണ്ട് വൈഷ്ണവനും പൂണൂൽ ധാരിയുമാണെങ്കിലും അയാളെ ഗോത്ര വിഭാഗക്കാരനായി മാറ്റി നിർത്തുന്നുണ്ട് അധികാരി വർഗ്ഗം. ഇതിന്റെ തന്നെ മറ്റൊരാവർത്തനമാണ് കോട്ടും സൂട്ടുമിട്ട തങ്കലാന് നേരിടേണ്ടി വരുന്നതും. ധരിക്കാൻ പുതിയ വസ്ത്രം കിട്ടിയെന്ന സന്തോഷത്തിനപ്പുറം ആ വസ്ത്ര ധാരണം അടിമത്വത്തെ ഇല്ലാതാക്കുന്നില്ല.

ആരതി സ്വർണ്ണത്തിന് കാവൽ നിൽക്കുന്നതിനും, തങ്കലാൻ കൈകളിൽ കോരിയെടുത്ത് കൊണ്ട് വരുന്ന സ്വർണ്ണപ്പാറക്കെല്ലാം പ്രതീകാത്‌മകതയുടെ സൗന്ദര്യം ചാർത്താൻ പാ രഞ്ജിത്തിന് സാധിച്ചിട്ടുണ്ട്.


മിന്നുന്ന സ്വർണ്ണ ലോഹത്തിന് വേണ്ടിയല്ല സ്വർണ്ണം വിളയുന്ന മണ്ണിന് വേണ്ടിയാണ് നിലകൊള്ളേണ്ടതെന്ന് പറയുന്ന ആരതി പ്രകൃതി തന്നെയെങ്കിൽ എന്താണ് യഥാർത്ഥ സ്വർണ്ണമെന്ന് ചിന്തിപ്പിക്കുകയാണ് സംവിധായകൻ.

അടിമത്വത്തിൽ നിന്നുള്ള മോചനം അഥവാ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വർണ്ണം. ആ സ്വർണ്ണം ഇപ്പോഴും നേടിയെടുക്കാൻ സാധിച്ചിട്ടില്ലാത്ത ഒരു ജനതയോടുള്ള ഐക്യപ്പെടലു കൂടിയായി കാണാം 'തങ്കലാനെ'ന്ന സിനിമയെ.

ചരിത്രവും കാൽപ്പനികതയും പ്രതീകാത്‌മകതയും കൂട്ടയിണക്കി കൊണ്ടുള്ള കഥ പറച്ചിലായത് കൊണ്ടാകാം അവതരണത്തിൽ പലയിടത്തും ഫോക്കസ് നഷ്ടപ്പെടുന്ന പോലെ തോന്നി. മേക്കിങ്ങിനായി എടുത്ത അധ്വാനം തിരക്കഥാ രചനയിൽ പാ രഞ്ജിത്തിന് ഇല്ലാതെ പോയോ എന്നൊരു സംശയം. പ്രമേയത്തിന്റെ പ്രസക്തി കൊണ്ട് അതൊരു വലിയ പോരായ്മയായി മാറുന്നില്ല എന്ന് മാത്രം.

വിക്രം-പാർവ്വതി-മാളവിക. മൂന്ന് പേരും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. ജി.വി പ്രകാശ് കുമാറിന്റെ സംഗീതവും മികച്ചു നിന്നു.

©bhadran praveen sekhar

Thursday, September 19, 2024

ത്രില്ലടിപ്പിച്ച ചോരക്കളി!!

ട്രൈലർ കാണുമ്പോഴേ പടത്തിന്റെ കഥ എന്താണെന്ന് ബോധ്യപ്പെടും. പക്ഷേ അറിഞ്ഞു വച്ച ആ കഥയുടെ പൂർണ്ണ ആസ്വാദനം കിട്ടുന്നത് തിയേറ്റർ സ്‌ക്രീനിലാണ്. അമ്മാതിരി ഒരു ഐറ്റം.

ആക്ഷൻ വിത്ത്‌ കൊടൂര വയലൻസ് ആണ് ഈ സിനിമയുടെ ആസ്വാദനം. ഈ ചോരക്കളി കാണാൻ താൽപ്പര്യമില്ലാത്തവർക്ക് തിയേറ്ററിൽ നിന്ന് ഇറങ്ങി പോകൽ മാത്രമാണ് രക്ഷ.

ആദ്യത്തെ പത്തു പതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ പടത്തിന്റെ ആ മൂഡ് നമുക്ക് കിട്ടും. പിന്നെ അങ്ങോട്ട് അടിയോടടി ഇടിയോടിടിയാണ്. അങ്ങിനെ പോയി ഇന്റർവെല്ലിനാണ് Kill ന്റെ ടൈറ്റിൽ പോലും തെളിയുന്നത്.

രണ്ടാം പകുതിയിൽ മടാൾ വെട്ടും, കത്തി കയറ്റലും, തലയടിച്ചു പൊളിക്കലും, കഴുത്തറുക്കലും, ചോര ചീറ്റലുമൊക്കെയായി മൊത്തത്തിൽ വയലൻസിന്റെ ആറാട്ട് ആണ്.

കരുത്തുറ്റ ക്രൂരന്മാരായ വില്ലന്മാരോട് നായകന് ക്ഷമ തോന്നേണ്ട കാര്യമില്ല. നായകന്റെ ഓരോ ഇടിയും വയലൻസും അതാത് സീനുകളിൽ അനിവാര്യമായി മാറ്റുന്ന മെയ്കിങ് തന്നെയാണ് ഈ സിനിമയെ ത്രില്ലടിപ്പിക്കുന്നത്.

തൊണ്ണൂറുകളുടെ പകുതിയിൽ സംവിധായകൻ നിഖിൽ നാഗേഷ് ഭട്ടിനു പാറ്റ്ന -പൂനെ ട്രെയിൻ യാത്രയ്ക്കിടെ നേരിടേണ്ടി വന്ന സംഭവമാണ് Kill ന്റെ സ്ക്രിപ്റ്റ്നായി ഉപയോഗപ്പെടുത്തിയത്.

ഒരു ട്രെയിനും, കുറേ വില്ലന്മാരും, വലിയ താരമൂല്യം ഒന്നുമില്ലാത്ത നടീ നടന്മാരെയും വച്ച് ഈ പടം ഈ ലെവലിൽ എത്തിച്ചതിന് സംവിധായകന് കൈയ്യടി കൊടുക്കാതെ പറ്റില്ല.

ലക്ഷ്യയുടെ ഹീറോ വേഷം എല്ലാ തലത്തിലും മികച്ചു നിന്നു. ഒപ്പത്തിനൊപ്പം രാഘവ് ജുയാലിന്റെ വില്ലനും.

©bhadran praveen sekhar

Wednesday, September 18, 2024

കളിയും കാര്യവും പറയുന്ന രസികൻ 'വാഴ'!!


ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്ന പാടെ തന്നെ ഈ സിനിമയുടെ തീം എന്താണെന്ന് വ്യക്തമായിരുന്നു. Biopic of a billion boys എന്ന ഉപശീർഷകം കൂടി ആയപ്പോൾ എല്ലാ തരത്തിലും പടത്തിന്റെ പ്ലോട്ട് സെറ്റ് ആയി തോന്നി.യാതൊരു വിധ താരനിരകളുമില്ലാത്ത ഈ സിനിമ കാണുമ്പോൾ തിയേറ്റർ ഫുൾ ആയിരുന്നു. ഒരിടത്തും ബോറടിപ്പിക്കാത്ത രസികൻ അവതരണം, വന്നവരും പോയവരും എല്ലാം ഒരേ പൊളി.

ഒരു ഭാഗത്ത് നിന്ന് ചിരിപ്പിച്ചു തുടങ്ങി മറു ഭാഗത്തേക്ക് എത്തുമ്പോഴേക്കും കണ്ണ് നനയിക്കുന്ന വൈകാരിക രംഗങ്ങളിലേക്ക് നമ്മളെ കൊണ്ട് പോകുന്നുണ്ട് സിനിമ . ഇമോഷണൽ സീനുകളൊക്കെ അത്ര മേൽ മനസ്സ് തൊടും വിധം കൈകാര്യം ചെയ്തിട്ടുണ്ട്.

ജോമോൻ ജ്യോതിർ, ഹാഷിർ, അനുരാജ്, സിജു സണ്ണി, സാഫ് ബ്രോസ് തൊട്ടുള്ളവരും പേരറിയാത്ത ഒരു കൂട്ടം പേരും.. എല്ലാവരും അടിമുടി വാഴയിൽ ആറാടിയിട്ടുണ്ട്.

ജഗദീഷ്, നോബി, അസീസ്, കോട്ടയം നസീർ, ജിബിൻ ഗോപിനാഥ്‌, എന്നിവരുടെ വേറിട്ട ഗംഭീര പ്രകടനങ്ങളും എടുത്തു പറയാം .

ഒരു യൂത്ത് എന്റർടൈൻമെന്റ് സിനിമക്ക് വേണ്ട കഥാഘടകങ്ങൾക്കൊപ്പം കുടുംബ പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തി കൊണ്ടുള്ള സ്ക്രിപ്റ്റ് ഒരുക്കാൻ വിപിൻ ദാസിന് സാധിച്ചു.

'ഗൗതമന്റെ രഥം' കണ്ടു തീരുന്നിടത്ത് തോന്നിപ്പിച്ച പ്രതീക്ഷക്ക് 'വാഴ'യിലൂടെ ഒരു മികച്ച ഒരു തുടർച്ച നൽകാൻ സംവിധായകൻ ആനന്ദ് മേനോനും സാധിച്ചിട്ടുണ്ട്.

അത് പോലെ സിനിമയുടെ കഥാഗതിക്കും മൂഡിനും അനുസരിച്ച് ഒപ്പം സഞ്ചരിക്കുന്ന പാട്ടുകളും പശ്ചാത്തല സംഗീതവും കൂട്ടത്തിൽ ശ്രദ്ധേയമായി.

എന്തായാലും ഈ വാഴ എല്ലാ തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുക തന്നെ ചെയ്യും .

©bhadran praveen sekhar

Thursday, September 5, 2024

വിഭ്രമാത്മകമായ 'ലെവൽ ക്രോസ്സ്'!!


സ്ഥലമേത് കാലമേത് എന്നൊന്നും തിരിച്ചറിയാൻ സാധിക്കാത്ത മരുഭൂമിയിലെ ഒരു തുരുത്തിലേക്ക് നമ്മളെ കൊണ്ട് പോകുകയാണ് സിനിമ.

മരുഭൂമിയിലൂടെ കടന്ന് പോകുന്ന റെയിൽവേ ട്രാക്ക്. അതിനെ മുറിച്ചു കടന്ന് പോകുന്ന റോഡ് ഇല്ലാതിരുന്നിട്ടും അവിടെ ഒരു ലെവൽ ക്രോസ്സുണ്ട്. പിന്നെ ആ വിജനതയിൽ ഒരു ഗേറ്റ്മാനും അയാളുടെ കഴുതയും.. അങ്ങിനെ മെല്ലെ മെല്ലെ വന്ന് പോകുന്ന ഓരോ സീനുകളിൽ കൂടെ 'ലെവൽ ക്രോസ്സി'ന്റെ കഥാപരിസരത്തിലേക്ക് നമ്മളും ഇഴുകി ചേരുന്നു.

മനോഹരമായ ഫ്രെയിമുകൾ..അപ്പു പ്രഭാകറിന്റെ കാമറ കണ്ണുകളിൽ കൂടിയാണ് 'ലെവൽ ക്രോസ്സിന്റെ' മുക്കാൽ ഭാഗവും നമ്മൾ ആസ്വദിച്ചു കാണുക.

ദൈർഘ്യമേറിയ ഷോട്ടുകൾ, കഥ പറഞ്ഞു തുടങ്ങുന്നതിലുള്ള അമാന്തം, ഡയലോഗുകളുടെ അഭാവം, കഥാപാത്രങ്ങളുടെ എണ്ണക്കുറവ് അങ്ങിനെ എല്ലാം കൂടി ആദ്യത്തെ അര മണിക്കൂർ സമയം ഒരൽപ്പം വിരസത തോന്നിച്ചുവെങ്കിലും അവിടുന്നങ്ങോട്ട് ട്രെയിൻ ഓടി തുടങ്ങി.

ഊഹിക്കാവുന്നതെങ്കിലും തരക്കേടില്ലാത്ത ഇന്റർവെൽ ബ്ലോക്കിലൂടെയാണ് സിനിമ engaging ആയി മാറുന്നത്.

മൂന്ന് കഥാപാത്രങ്ങളെ വ്യത്യസ്ത വീക്ഷണ നിരീക്ഷണങ്ങളിലൂടെ പറഞ്ഞവതരിപ്പിക്കുന്നിടത്ത് സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാകാത്ത വിധം പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുകയാണ് സംവിധായകൻ.

സാങ്കേതിക മികവും വേറിട്ട ആഖ്യാന ശൈലിയുമൊക്കെ കൊണ്ട് മികച്ചു നിൽക്കുമ്പോഴും എല്ലാ പ്രേക്ഷകർക്കുമുള്ള സിനിമയാകാതെ പോകുന്നുണ്ട് 'ലെവൽ ക്രോസ്സ്'.
ആസിഫ് അലിയുടെ ഗേറ്റ്മാൻ രഘുവായിട്ടുള്ള പ്രകടനത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിൽ മമ്മൂട്ടിയുടെ പുട്ടുറുമീസിന്റെയും മാടയുടെയുമൊക്കെ നിഴലാട്ടം കണ്ടെത്താനാകും. പക്ഷേ അത് കൈയ്യൊതുക്കത്തോടെ തന്നെ ചെയ്യാൻ ആസിഫ് അലിക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല.

ഷറഫുദ്ധീനും അമല പോളും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങൾ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് എന്നതിനപ്പുറത്തേക്ക് ആസിഫ് അലിയെ പോലെ വെല്ലുവിളിയുള്ള കഥാപാത്ര പ്രകടനങ്ങൾ അവർക്ക് കിട്ടിയിട്ടില്ല.

വിശാൽ ചന്ദ്രശേഖറിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിനൊത്ത് ഗംഭീരമായി തന്നെ വർക്ക്‌ ഔട്ട്‌ ആയിട്ടുണ്ട്. ആർട്ട്‌ വർക്കുകളിൽ പലയിടത്തും കല്ല് കടികൾ ഉണ്ടായി, പ്രത്യേകിച്ച് ലെവൽ ക്രോസ്സിനോട് ചേർന്ന സെറ്റിട്ട ആ വീട്.

രണ്ടാം പകുതിയിലെ ട്വിസ്റ്റുകൾ ലെവൽ ക്രോസ്സിന്റെ ആസ്വാദന സാധ്യതകൾ ഇരട്ടിപ്പിച്ചു.

തല തിരിഞ്ഞു കൈ കുത്തി നടക്കുന്ന ഭൂതത്തിന്റെ കഥയൊക്കെ സിനിമയിൽ വെറുതെ പറഞ്ഞു പോകുന്നതല്ല എന്ന് അവസാനത്തിലേക്ക് ബോധ്യപ്പെട്ടു. ആ ഭൂതം ആരാണെന്ന് ഊഹിക്കാനുള്ള അവസരം പ്രേക്ഷകർക്ക് വിട്ടു കൊടുക്കാനും സംവിധായകൻ മടിച്ചില്ല.

സ്ലോ പേസ് കഥ പറച്ചിലും നാടകീയമായ കഥാപാത്ര സംഭാഷണങ്ങളുമൊക്കെ മാറ്റി നിർത്തിയാൽ അർഫാസ് അയൂബിന്റെ ലെവൽ ക്രോസ്സ് അഭിനന്ദനങ്ങൾ അർഹിക്കുന്ന സാങ്കേതിക മികവുള്ള പരീക്ഷണ സിനിമ തന്നെയാണ്. 

©bhadran praveen sekhar

Tuesday, September 3, 2024

'വിശേഷ'പ്പെട്ട ഒരു കുഞ്ഞു മനോഹര സിനിമ !!


വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തൊട്ട് നമുക്ക് നേരിട്ട് അറിയുന്നവരും അറിയാത്തവരുമായിട്ടുള്ള ഒരുപാട് പേര് ഒരു പോലെ ചോദിക്കുന്ന ചോദ്യം - "വിശേഷം ആയോ? "

സത്യത്തിൽ വിശേഷം ആയോ എന്നത് ഒരൊറ്റ ചോദ്യമെങ്കിലും അതിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ട്.

വിശേഷം ആയില്ലേ.. അതെന്താ ആവാത്തത്.. ഡോക്ടറെ കാണിച്ചോ..ഏത് ഡോക്ടറെയാ കാണുന്നത്.. അലോപ്പതിയാണോ ആയുർവ്വേദമാണോ..ആർക്കാ പ്രശ്നം.. ട്രീറ്റ്മെന്റ് എന്താണ്...എപ്പോ തുടങ്ങും... ഈ ട്രീറ്റ്മെന്റിൽ റിസൾട്ടുണ്ടോ..വിശേഷം ആയില്ലെങ്കിൽ ഇനിയെന്താ പ്ലാൻ..ദത്ത് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ Etc... അങ്ങിനെ ഒരിക്കലും തീരാതെ നീളുന്ന ചോദ്യങ്ങൾ.

ഇത്രയും മനോരോഗികൾക്കിടയിലാണോ നമ്മൾ ജീവിക്കുന്നത് എന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ. 

ഈ സിനിമ വ്യക്തിപരമായി എനിക്ക് കണക്ട് ആകാൻ അധിക നേരം വേണ്ടി വന്നില്ല.

എത്രയൊക്കെ മികച്ച ഡോക്ടർമാരുടെ വിദഗ്ദ്ധ ചികിത്സ നേടിയാലും ഒരു കുഞ്ഞുണ്ടാകുക എന്നത് വലിയ അത്ഭുതം തന്നെയാണ്.

വിജയിക്കാതെ പോയ ചികിത്സകൾക്കൊടുവിൽ, ഡോക്ടർമാരുടെ കണക്ക് കൂട്ടലുകൾക്കെല്ലാം വിപരീതമായി, ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്ന അത്തരം 'കുഞ്ഞത്ഭുത'ങ്ങളുടെ കഥയാണ് 'വിശേഷം'.

തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് വിവാഹം മുടങ്ങിപോയവരുടെ മാനസികാവസ്ഥയിൽ നിന്ന് തുടങ്ങി രണ്ടാം വിവാഹക്കാരോടുള്ള സമൂഹത്തിന്റെ പൊതുബോധത്തിന് അസ്സലൊരു കൊട്ടും കൊടുത്തിട്ടാണ് സിനിമ അതിന്റെ ട്രാക്ക് പിടിക്കുന്നത്.

Infertility treatment ന്റെ പേരിൽ കൊള്ളലാഭം കൊയ്യുന്ന ആശുപത്രി/ഡോക്ടർമാരെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ടെങ്കിലും കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാരെ സംബന്ധിച്ച് ആ ഡോക്ടർമാർ അവരുടെ ദൈവങ്ങൾ കൂടിയാണ് എന്ന് പറഞ്ഞു വെക്കുന്നുണ്ട് സിനിമ.

സംഗീതജ്ഞനിൽ നിന്ന് തിരക്കഥാകൃത്തായി ശോഭിച്ച ആനന്ദ് മധുസൂദനൻ ഒരു നടൻ എന്ന നിലക്ക് കൂടി കഴിവു തെളിയിക്കുന്നു 'വിശേഷ'ത്തിൽ.

ചിന്നു ചാന്ദ്നിയുടെ കരിയറിൽ ഈ സിനിമയിലെ സജിത എന്ന കഥാപാത്രം വേറിട്ട്‌ തന്നെ അടയാളപ്പെടും. അത്രക്കും നന്നായി തന്നെ സജിതയെ പ്രേക്ഷക മനസ്സിലേക്ക് എത്തിച്ചിട്ടുണ്ട്. 

ബൈജു ഏഴുപുന്ന, അൽത്താഫ് സലിം, ജിലു ജോസഫ്, പി. പി കുഞ്ഞികൃഷ്ണൻ തൊട്ടുള്ളവരുടെ സഹകഥാപാത്രങ്ങളും സിനിമയിൽ നന്നായി സ്കോർ ചെയ്തു.

ഒരു വലിയ സംഭവ സിനിമയെന്ന അവകാശവാദമൊന്നുമില്ലെങ്കിലും പറയാൻ തിരഞ്ഞെടുത്ത വിഷയം കൊണ്ട് ഒരു സംഭവ സിനിമയായി മാറുന്നു 'വിശേഷം'.

താരനിരകൾ ഒന്നുമില്ലാതെ, കാമ്പുള്ള പ്രമേയം കൊണ്ടും, സരസമായ അവതരണം കൊണ്ടും ആദ്യാവസാനം വരെ പിടിച്ചിരുത്തിയ ഒരു ഫീൽ ഗുഡ് കുടുംബ സിനിമ. 

@bhadran praveen sekhar

Saturday, August 31, 2024

ബ്രഹ്മാണ്ഡ സിനിമ !!

'ബ്രഹ്മാണ്ഡ സിനിമ' എന്ന വിശേഷണത്തിനു എന്ത് കൊണ്ടും യോഗ്യതയുള്ള സിനിമ. മഹാഭാരതത്തിന്റെ ഏടുകളിൽ നിന്ന് തിരഞ്ഞെടുത്ത സംഭവങ്ങളെ പൂർണ്ണമായും മറ്റൊരു കഥയിലേക്ക് പറിച്ചു നട്ട് കൊണ്ട് ഫിക്ഷന്റെ സ്വാതന്ത്ര്യത്തിൽ മെനഞ്ഞെടുത്ത അതി ഗംഭീര പ്ലോട്ട്. അതിനെ എല്ലാ തലത്തിലും മികവുറ്റതാക്കിയ ഒരു ഗംഭീര ദൃശ്യാവിഷ്ക്കാരം.

ആശയം കൊണ്ടും അവതരണം കൊണ്ടും നിർമ്മിതി കൊണ്ടുമൊക്കെ സമകാലീന ഇന്ത്യൻ സിനിമയിൽ 'കൽക്കി' ഒരു സംഭവം തന്നെയായി മാറുന്നു. 

തുടക്കം മുതൽ ഒടുക്കം വരെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സാധിക്കാത്ത വിധം മറ്റൊരു കാലത്തിലേക്കും ലോകത്തിലേക്കും നമ്മളെ കൊണ്ട് പോകുന്നു എന്നത് തന്നെയാണ് 'കൽക്കി'യുടെ ആസ്വാദനം.


ആദ്യ പകുതിയിൽ പലരും വിരസതയെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും വ്യക്തിപരമായി എനിക്ക് അങ്ങിനെ ഒരു കല്ല് കടി അനുഭവപ്പെട്ടില്ല.

പ്രഭാസിന്റെ അത്ര ഗംഭീരമല്ലാത്ത ഫസ്റ്റ് ഇൻട്രോയും കോമഡി കലർത്തി കൊണ്ടുള്ള കഥാപാത്രനിർമ്മിതിയുമൊക്കെ കൊണ്ടാണ് രണ്ടാം പകുതിയിലുള്ള പ്രഭാസിന്റെ സെക്കന്റ് ഇൻട്രോ കലക്കിയത്.

അതിനുമപ്പുറം വരാനിരിക്കുന്ന കൽക്കിയുടെ ബാക്കി പതിപ്പിൽ പ്രഭാസ് കഥാപാത്രത്തിന്റെ ഹൈപ്പ് സെറ്റ് ആക്കാനും ഇത് സഹായിച്ചു.

പറയുമ്പോൾ ഇത് പ്രഭാസ് പടമെന്നും പ്രഭാസിന്റെ തിരിച്ചു വരവാണെന്നും പറയാമെങ്കിലും അമിതഭ് ബച്ചന്റെ സ്ക്രീൻ പ്രസൻസും ആക്ഷൻ സീനുകളുമൊക്കെ പ്രഭാസിന്റെ പ്രഭ കെടുത്തി കളയും വിധമായിരുന്നു. അമ്മാതിരിയായിരുന്നു ബിഗ് ബി ഷോ. 

കുറച്ചു സീനുകൾ കൊണ്ട് ഉലകനായകനും കുറച്ചധികം സീനുകൾ കൊണ്ട് ബിഗ് ബിയും 'കൽക്കി'യെ ഹൈജാക് ചെയ്‌തെന്ന് പറയാം.

ദീപിക പദുക്കോൺ, ശോഭന, അന്ന ബെൻ അടക്കമുള്ളവരുടെ സ്ത്രീ കഥാപാത്രങ്ങളും, DQ, രാജമൗലി, വിജയ് ദേവരകൊണ്ട അടക്കമുള്ളവരുടെ ഗസ്റ്റ് അപ്പിയറൻസ് സീനുകളുമൊക്കെ ശ്രദ്ധേയമായി.

നന്ദി.. നാഗ് അശ്വിൻ.. ഇങ്ങിനെയൊരു മായാലോകത്തിന്റെ കാഴ്ചകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോയതിന്.

കാഴ്ച കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ വേറിട്ട തിയേറ്റർ ആസ്വാദനം സമ്മാനിച്ച കൽക്കിയുടെ രണ്ടാം പതിപ്പിനായുള്ള കാത്തിരിപ്പാണ് ഇനി.

©bhadran praveen sekhar

Friday, August 30, 2024

മനുഷ്യ മനസ്സിന്റെ വികാര -വിചാരങ്ങളുടെ 'ഉള്ളൊഴുക്ക്' !


മനുഷ്യ മനസ്സിന്റെ വികാര -വിചാരങ്ങളുടെ ഉള്ളൊഴുക്കിൽ ആപേക്ഷികമായ ശരി തെറ്റുകൾക്ക് പ്രസക്തിയില്ല .പുറമേക്ക് എത്ര തന്നെ ശാന്തമായി ഒഴുകുമ്പോഴും മനുഷ്യ മനസ്സുകളുടെ ഉള്ളൊഴുക്കിന്റെ ഗതി വിഗതികൾ അത്ര മാത്രം പ്രവചനാതീതമാണ് .

ക്രിസ്റ്റോ ടോമിയുടെ 'ഉള്ളൊഴുക്കി'ലെ കേന്ദ്ര കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളിൽ ഇത്തരം സങ്കീർണ്ണതകൾ നിറഞ്ഞു നിൽക്കുന്നുണ്ട്..

പൊതുബോധങ്ങളെ തൃപ്തിപ്പെടുത്തുന്ന സിനിമയല്ല ഉള്ളൊഴുക്ക്. അതിന്റെ ഒഴുക്കിനെതിരെ നീന്തുന്ന സിനിമയാണ്. എന്നാൽ അവസാന ഘട്ടത്തിൽ സിനിമ മനഃപൂർവ്വം കുടുംബ പ്രേക്ഷകർക്ക് വേണ്ടി ചില വിട്ടുവീഴ്ചകൾ നടത്തുന്നുമുണ്ട്.

ശരി തെറ്റുകൾക്കപ്പുറം വൈകാരികമായ കഥാ പരിസരങ്ങളിൽ ലീലാമ്മയുടെയും അഞ്ജുവിന്റെയും പക്ഷം ചേരാൻ പ്രേക്ഷകർ നിർബന്ധിതരാകുന്നു.

ഉർവ്വശിയെന്ന മഹാനടിയെ സംബന്ധിച്ച് ലീലാമ്മയുടെ ആത്മസംഘർഷങ്ങൾ അഭിനയിച്ചു പ്രതിഫലിപ്പിക്കൽ ഒരു വലിയ ജോലിയല്ല. അവർ ഏറ്റെടുത്ത ജോലി ഗംഭീരമാക്കി എന്നത് വേറെ കാര്യം.

ഉർവ്വശിയുടെ ലീലാമ്മയെക്കാൾ പാർവതിയുടെ അഞ്ജുവിന്റെ മാനസികാവസ്ഥകൾക്ക് ഒരുപാട് തലങ്ങൾ ഉണ്ട് എന്ന് പറയാം. അത് ഒരു നേർ രേഖയിലൂടെ പാഞ്ഞു പോകുന്നതല്ല. തീർത്തും ഒരു പ്രെഷർ കുക്കറിനുള്ളിലെ ആവി പോലെ പൊട്ടി തെറിക്കാൻ വെമ്പുന്ന ഒന്നാണ്.


അങ്ങിനെ നോക്കുമ്പോൾ അഞ്ജുവിനെ ഉജ്ജ്വലമാക്കാൻ പാർവ്വതി നേരിട്ട സമ്മർദ്ദം ഉർവ്വശിക്ക് ഉണ്ടായില്ല എന്ന് പറയാം.

പ്രശാന്ത് മുരളി - കുറച്ചു സീനുകൾ കൊണ്ട് തന്നെ പുള്ളി തന്റെ കഥാപാത്രത്തെ കരിയർ ബെസ്റ്റ് ആക്കി മാറ്റി.

അർജുൻ രാധാകൃഷ്ണൻ, അലൻസിയർ, ജയ കുറുപ്പ് എന്നിവരും ശ്രദ്ധേയമായി തങ്ങളുടെ വേഷങ്ങളെ കൈകാര്യം ചെയ്തു.

കാറും കോളും മഴയും വെള്ളവും നിറഞ്ഞു നിൽക്കുന്ന കുട്ടനാടൻ കഥാപശ്ചാത്തലത്തെ സിനിമ ഭംഗിയായി തന്നെ പ്രയോജനപ്പെടുത്തി. പക്ഷേ വെള്ളം കേറി ഇറങ്ങി കൊണ്ടിരിക്കുന്ന വീടിന്റെ ചുറ്റുപാടുകളെയൊക്കെ വളരെ അശ്രദ്ധമായി ചിത്രീകരിച്ചിരിക്കുന്നത് കാണാം.

വെറുമൊരു അവിഹിത കഥയായി ഒതുങ്ങി പോകാതെ തിരഞ്ഞെടുത്ത പ്രമേയത്തെ രണ്ടു സ്ത്രീ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലൂടെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'ഉള്ളൊഴുക്ക് ' മനസ്സ് തൊട്ടത്.

ഉർവശി-പാർവതി ടീമിന്റെ കഥാപാത്ര പ്രകടനങ്ങളും, സഹാനുഭൂതിയുണർത്തുന്ന ക്ലൈമാക്സുമൊക്കെ തന്നെയാണ് ഹൈലൈറ്റ്.

©bhadran praveen sekhar

Saturday, August 24, 2024

എല്ലാം കൊണ്ടും മഹാരാജ !!

ഒരു ടിപ്പിക്കൽ പ്രതികാര കഥയുടെ വൺ ലൈൻ സ്റ്റോറിയെ പല അടരുകളുള്ള കരുത്തുറ്റ തിരക്കഥയാക്കി മാറ്റിയതിനൊപ്പം അതിനെ ഗംഭീരമായി തന്നെ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് നിധിലൻ സ്വാമിനാഥന്റെ 'മഹാരാജ'ക്ക് കയ്യടിച്ചു പോകുന്നത്.

രസകരമായ ഒരു അന്താക്ഷരി മത്സരത്തിൽ തുടങ്ങി പൊടുന്നനെ ഒരു ദുരന്ത കഥാ പരിസരത്തിന്റെ കാഴ്ചയും സമ്മാനിച്ച് പതിയെ ഒരു അച്ഛന്റെയും മകളുടെയും കഥയായി പരിണാമം പ്രാപിച്ച് മറ്റൊരു ഘട്ടത്തിൽ പോലീസ് സ്റ്റേഷനിൽ തമ്പടിക്കുകയാണ് സിനിമ.

അവിടുന്നങ്ങോട്ടുള്ള ഓരോ സീനുകളും സിനിമയെ സംബന്ധിച്ച് പുതിയ കഥാവഴികളിലേക്കുള്ള ഗിയർ മാറ്റങ്ങളാണ്.

പരസ്പ്പര ബന്ധമില്ലാത്ത പല കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ ഓരോരോ അധ്യായം കണക്കെ സ്‌ക്രീനിൽ തെളിയുന്നു.

കാലം മാറിയും മറഞ്ഞും വരുന്ന കഥയിൽ പാമ്പും, കുരങ്ങുബൊമ്മയും, സ്വർണ്ണമാലയും, കൂളിംഗ് ഗ്ലാസും, ക്ഷൗരക്കത്തിയും, കുപ്പത്തൊട്ടിയുമൊക്കെ കഥാപാത്രങ്ങളായി വന്നു പോകുന്നു.

മുടിവെട്ടുകാരനെ നായകനാക്കുകയും അവനു മഹാരാജ എന്ന് പേരിടുകയും ജീവൻ രക്ഷിച്ച കാരണത്താൽ കുപ്പത്തൊട്ടിക്ക് ലക്ഷ്മിയെന്ന പേരിട്ട് പൂജിക്കുന്നതിലുമൊക്കെ സിനിമ അതിന്റെ രാഷ്ട്രീയം പങ്കിടുന്നു.

നായക പ്രതിനായക സംഘട്ടനങ്ങളിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങൾക്കൊപ്പം അവർ രണ്ടു പേരും പ്രതിനിധീകരിക്കുന്ന ന്യായ - അന്യായ പക്ഷങ്ങളുടെ ചോര ചിന്തുന്ന പോരാട്ടത്തിന്റെ കാഴ്ച കൂടിയായി മാറുന്നു 'മഹാരാജ'.

ഇത്തരം കഥകളിൽ ശക്തരും അതി ക്രൂരരുമായ വില്ലന്മാർ ഉണ്ടാകുമ്പോൾ മാത്രമേ നായകൻറെ പ്രസക്തി കൂടുകയുള്ളൂ. നായകൻറെ ഹിംസക്ക് നീതിയുടെ പരിവേഷം നേടി കൊടുക്കാൻ അത് സഹായിക്കും. മഹാരാജയുടെ വിജയത്തിൽ വലിയ പങ്ക് വഹിക്കുന്നതും അത്തരം വില്ലന്മാരാണ്.


വിജയ് സേതുപതിയെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമല്ലെങ്കിൽ കൂടി മഹാരാജയെ പുള്ളി ഗംഭീരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ആ തലത്തിൽ നോക്കുമ്പോൾ അനുരാഗ് കശ്യപിന്റെ സെൽവം എന്ന കഥാപാത്രത്തിനാണ് സിനിമയിൽ സ്കോപ് ഉണ്ടായിരുന്നത്.

ഡയലോഗ് സീനുകളിൽ ലിപ് സിങ്കിന്റെ കല്ല് കടികൾ ഉണ്ടെങ്കിലും മക്കൾ സെൽവനൊപ്പം നിറഞ്ഞാടാൻ അനുരാഗ് കശ്യപിന് സാധിച്ചു. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിലൊക്കെയുള്ള പ്രകടനങ്ങൾ.

നടരാജൻ സുബ്രമണ്യം, സിംഗംപുലി, മണികണ്ഠൻ, വിനോദ് സാഗർ എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായിരുന്നു.

അഭിരാമിയുടെയും മമത മോഹൻ ദാസിന്റെയുമൊക്കെ കഥാപാത്രങ്ങളേക്കാൾ സിനിമയിൽ സ്‌പേസ് ഉണ്ടായിരുന്നത് മഹാരാജയുടെ മകളുടെ കഥാപാത്രത്തിനാണ്.

ആഖ്യാന മികവ് കൊണ്ട് ആദ്യാവസാനം വരെ ആകാംക്ഷയുടെയും വൈകാരികതയുടേയുമൊക്കെ കയറ്റ ഇറക്കങ്ങളിൽ കൂടെ നമ്മെ കൊണ്ട് പോകുന്ന സിനിമയിൽ എടുത്തു പറയേണ്ട മറ്റു രണ്ടു കാര്യങ്ങൾ ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും അജനീഷ് ലോക്നാഥിന്റെ സംഗീതവുമാണ്.

മക്കൾ സെൽവന്റെ അൻപതാം സിനിമയെ എല്ലാ അർത്ഥത്തിലും രാജകീയമാക്കിയ സംവിധായകന് തന്നെയാണ് മുഴുവൻ കൈയ്യടിയും.

©bhadran praveen sekhar

Friday, July 5, 2024

ഗംഭീര കേസ് അന്വേഷണം !!


ഒരു പുതുമുഖ സംവിധായകന്റെ സിനിമയാണെന്ന് പറയാൻ സാധിക്കാത്ത വിധമുള്ള മേയ്ക്കിങ് , നല്ല കാസ്റ്റിങ്.

ഒരു ഓഫീസ് മുറിയും വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളെയും വച്ച് ഒരൊറ്റ ദിവസത്തെ ചടുലമായ കൊലപാതക കേസ് അന്വേഷണം.

ട്രെയ്‌ലർ കണ്ടപ്പോൾ കിട്ടിയ പ്രതീക്ഷ വെറുതെയായില്ല. കാണുന്നവരെ ആദ്യവസാനം വരെ ത്രില്ലടിപ്പിക്കാൻ സിനിമക്ക് സാധിച്ചു.
രഞ്ജിത്ത് സജീവിന്റെ പോലീസ് ലുക്ക് സൂപ്പറായി. ചില സീനുകളിലൊക്കെ ഒരു ജോൺ എബ്രഹാം ലുക്ക് ആയിരുന്നു.

ഡയലോഗ് ഡെലിവെറി ശരിയായില്ല എന്ന് പറയുന്നവരുണ്ടാകാം. പക്ഷെ വ്യക്തിപരമായി ആ ശബ്ദവും സംസാര ശൈലിയും ആ കഥാപാത്രത്തിന് വളരെ യോജിക്കുന്നതായാണ് തോന്നിയത്.
പോലീസിന്റെ ചോദ്യം ചെയ്യൽ സീനുകളൊക്കെ നീണ്ടു പോകുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ലാഗ് ഈ സിനിമയിൽ കണ്ടു കിട്ടില്ല. അത്ര മാത്രം കൃത്യതയോടെ അളന്നു മുറിച്ചെടുത്ത ചോദ്യോത്തര സീനുകളിലേക്ക് പ്രേക്ഷകർ താനേ ലയിച്ചു പോകും.
കുറ്റാന്വേഷണ സിനിമയുടെ മൂഡിൽ മുന്നേറുന്ന സിനിമക്ക് ഭീകരമായ ഒരു ഇന്റർവെൽ ബ്ലോക്ക് സെറ്റ് ചെയ്തതൊക്കെ രണ്ടാം പകുതിയിലേക്കുള്ള ആകാംക്ഷ വർദ്ധിപ്പിച്ചു.
ഫ്ലാഷ് ബാക്ക് വിവരണത്തിന്റെ കാര്യത്തിൽ സമീപ കാലത്ത് കണ്ടതിൽ വച്ച് മികച്ച ഒരു പ്രകടനമായി തോന്നി സിദ്ധീഖിന്റെത്.
തിരക്കഥ തന്നെയാണ് ഈ സിനിമയിലെ നായകൻ. അതിനൊപ്പം തന്നെ മികച്ചു നിന്ന എഡിറ്റിംഗ്, ബാക്ഗ്രൗണ്ട് സ്‌കോർ, ഛായാഗ്രഹണം. നൂറു ശതമാനം കുറ്റമറ്റ സിനിമയാണെന്ന അവകാശവാദമില്ല. പക്ഷെ തീർച്ചയായും വിജയം അർഹിക്കുന്ന സിനിമ.
അഭിനന്ദനങ്ങൾ സംജദ് - പ്രവീൺ വിശ്വനാഥ്‌. ദുരൂഹതകൾ തുടരുന്ന ഗോളത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

©bhadran praveen sekhar

Tuesday, July 2, 2024

വെറുതെയൊരു 'ഗ്ർർർ' !!

2018 ലെപ്പോഴോ ആണെന്ന് തോന്നുന്നു തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ഒരാൾ ചാടിയതും ജീവനക്കാർ അയാളെ രക്ഷപ്പെടുത്തിയതുമായ വാർത്ത വരുന്നത്.

ആ ഒരു ചെറിയ കോളം വാർത്തയെ വച്ച് കോമഡി സിനിമാ പിടിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ അതിനൊത്ത തിരക്കഥ വേണമെന്ന് മാത്രം.

റോഡിലെ ഒരു കുഴിയെ വച്ച് 'ന്നാ താൻ കേസ് കൊട്' പോലുള്ള സിനിമകൾ വിജയിച്ചതിന്റെ പിന്നിലെ രഹസ്യം തിരക്കഥാ രചനയിലെ മികവാണ്.

ഇവിടെ 'ഗ്ർർർ' ലേക്ക് വന്നാൽ അമ്പേ ദുരന്തമാണ് സ്ക്രിപ്റ്റിങ് എന്ന് പറയേണ്ടി വരും. കഥാപാത്ര പ്രകടനങ്ങളിലേക്ക് വന്നാലും എടുത്തു പറയാൻ ഒന്നുമില്ലാത്ത അവസ്ഥ.

കള്ളു കുടിച്ചിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അഭിനയമൊക്കെ പരമ ബോറായിരുന്നു. യുവജനോത്സവ വേദികളിലെ മോണോ ആക്ട് ലെവലിലേക്ക് പോലും എത്താതെ പോയ പ്രകടനം. സുരാജ് തരക്കേടില്ലായിരുന്നു. ബാക്കി വന്നവരും പോയവരുമൊക്കെ അസ്സല് വെറുപ്പിക്കൽ.

കോമഡിയെന്ന പേരിൽ സുരാജ് - കുഞ്ചാക്കോ ടീം നടത്തുന്ന പ്രകടനങ്ങളൊക്കെ കണ്ടു കൊണ്ട് കിടക്കുന്ന ആ സിംഹം എന്തൊരു മണ കൊണാഞ്ചൻ ആണെന്ന് ചിന്തിച്ചു പോയി. എങ്ങനേലും സിംഹം അവരെ പിടിച്ചൊന്ന് തിന്നാൽ എല്ലാത്തിനും ഒരു അവസാനമാകുമല്ലോ എന്ന് വെറുതെ ഓർത്തു പോയ്‌.

പക്ഷേ നല്ലൊരു ഗർജ്ജനം പോയിട്ട് ഒരു ഞെരക്കം പോലും സമ്മാനിക്കാതെ സിംഹവും അവർക്കൊത്ത രീതിയിൽ ഒരു ബോറനായി മാറുകയായിരുന്നു.

എന്തായാലും തിരുവനന്തപുരം മൃഗശാലയിലെ സിംഹവും മറ്റു മൃഗങ്ങളും ഈ സിനിമ കാണാതിരിക്കട്ടെ..

©bhadran praveen sekha

Wednesday, June 12, 2024

ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന ഒരു ഡീസന്റ് സസ്പെൻസ് ത്രില്ലർ !!


'അയ്യപ്പനും കോശി'യിലെ പോലെ ഒരു ഈഗോ ക്ലാഷിൻറെ കഥയാകുമെന്ന് തോന്നിപ്പിക്കുന്ന വിധം പറഞ്ഞു തുടങ്ങിയിട്ട് പെട്ടെന്നൊരു ട്രാക്ക് മാറ്റിപ്പിടിത്തം. അവിടുന്നങ്ങോട്ട് ഒരു കുറ്റാന്വേഷണ സിനിമയുടെ എല്ലാ വിധ ആസ്വാദനങ്ങളും തന്നു കൊണ്ടാണ് 'തലവൻ' മുന്നോട്ട് പോകുന്നത്.

ടെലിവിഷൻ പ്രോഗ്രാമിന്റെ ഭാഗമായി DYSP ഉദയഭാനു പറഞ്ഞു തുടങ്ങുന്ന കേസ് വിവരണങ്ങളിലൂടെ ആദ്യമേ തന്നെ ഒരു ആകാംക്ഷ ഉണ്ടാക്കി എടുക്കാൻ സിനിമക്ക് സാധിച്ചു.
ആസിഫ് അലിയുടെയും ബിജുമേനോന്റെയും കഥാപാത്ര സ്വഭാവ സവിശേഷതകളെ പരിചയപ്പെടുത്തുമ്പോൾ അവർക്കിടയിൽ നടക്കാൻ പോകുന്ന ക്ലാഷ് എന്തിന്റെ പേരിലാകുമെന്ന് ഊഹിക്കാൻ അവസരം തരുന്നുണ്ട്. അവർക്കിടയിലെ പ്രശ്നം സിനിമയുടെ കഥാഗതികളെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന ആകാംക്ഷയും പിരിമുറുക്കവുമാണ് പിന്നീട്.
ബിജു മേനോൻ ആയാലും ആസിഫ് അലി ആയാലും മുന്നേ തന്നെ പോലീസ് വേഷങ്ങൾ ഗംഭീരമായി കൈകാര്യം ചെയ്തവരാണ്. അത് കൊണ്ട് തന്നെ ആ കഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി പുതിയ പോലീസ് വേഷങ്ങളിൽ തിളങ്ങുക എന്നത് അവരെ സംബന്ധിച്ച് ശ്രമകരമായ ദൗത്യം തന്നെയായിരുന്നു.
'അയ്യപ്പനും കോശി'യിലെ ബിജുമേനോന്റെ എസ്.ഐ അയ്യപ്പൻ നായരായാലും 'കൂമനി'ലെ ആസിഫ് അലിയുടെ സി.പി.ഒ ഗിരി ആയാലും
രണ്ടു സ്വഭാവതലങ്ങളിൽ നിന്ന് കൊണ്ടുള്ള പ്രകടനങ്ങളായിരുന്നു.
'തലവനി'ലേക്ക് വരുമ്പോൾ രണ്ടു പേരും അത്ര കണ്ട് കോംപ്ലക്സ് ലെവലിലേക്ക് പോകാതെ തന്നെ തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ തീർത്തും ഗംഭീരമാക്കുന്നു. രണ്ടു പേരുടെയും കോമ്പോയും ആ നിലക്ക് മികച്ചു നിൽക്കുന്നുണ്ട് സിനിമയിൽ.
'റോഷാക്കി'ന് ശേഷം കോട്ടയം നസീറിലെ നടന് തിളക്കം കൂട്ടിയ പ്രകടനമായിരുന്നു 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയിലെ DYSP അലക്സ് മാമ്പ്ര. ഇപ്പോൾ അതിന്റെ തന്നെ തുടർച്ചയെന്ന് പറയാവുന്ന മറ്റൊരു കഥാപത്ര പ്രകടനം സമ്മാനിക്കുന്നു 'തലവനി'ലെ സി.പി.ഓ രഘു.
ദിലീഷ് പോത്തൻ, ബിലാസ് ചന്ദ്രഹാസൻ, സുജിത് ശങ്കർ, അനുശ്രീ, രഞ്ജിത്ത് ശേഖർ, അൻസാൽ പള്ളുരുത്തി, ജോജി ജോൺ etc .. എല്ലാവരും നന്നായിട്ടുണ്ട്. സാബു മോന്റെ വക്കീൽ വേഷം മാത്രമാണ് കൂട്ടത്തിൽ ഒരു കല്ല് കടിയായി അനുഭവപ്പെട്ടത്. മിയ ജോർജ്ജിന് താരതമ്യേന വലിയ റോൾ ഉണ്ടായില്ല.
അതേ സമയം കുറച്ചു സീനുകളെ ഉള്ളൂവെങ്കിലും ജാഫർ ഇടുക്കി വന്നപ്പോഴൊക്കെ തിയേറ്ററിൽ ചിരി ഓളമുണ്ടായി. അങ്ങേർക്ക് ഏത് വേഷവും പോകും. അമ്മാതിരി ഒരു ഐറ്റം തന്നെ.
ബിജുമേനോനെ പോലെയുള്ള ഒരാൾ ഗുണ്ടകളുമായി തലങ്ങും വിലങ്ങും ഫൈറ്റ് ചെയ്യുമ്പോൾ ഉണ്ടാകേണ്ട അടിയുടെ കനവും പവറുമൊന്നും തലവനിലെ ഫൈറ്റ് സീനിൽ കണ്ടു കിട്ടിയില്ല എന്ന ഒരു നിരാശ കൂട്ടത്തിൽ പറയട്ടെ. ഒരു പക്ഷെ പുള്ളിയുടെ കഥാപാത്രത്തിന് ഒരു മാസ്സ് ഹീറോ പരിവേഷം രൂപപ്പെടേണ്ട എന്ന് കരുതി മനഃപൂർവ്വം ചെയ്തതുമാകാം.
ക്ലൈമാക്സ് സീനുകളൊക്കെ ഈ സിനിമയുടെ ആസ്വാദന മികവ് ഇരട്ടിപ്പിച്ചു. ആരും പ്രതീക്ഷിക്കാത്ത ഒരു വില്ലനെ കാണിച്ചു തരുക എന്നതിനേക്കാൾ വില്ലന്റെ മോട്ടീവും മാനസികാവസ്ഥയുമൊക്കെ കാണുന്നവർക്ക് കൂടി ബോധ്യപ്പെടും വിധം പറഞ്ഞവതരിപ്പിക്കാൻ സാധിച്ചതൊക്കെ നന്നായി.
ആനന്ദ് തേവർക്കാട്ട്- ശരത് പെരുമ്പാവൂർ ടീമിന്റെ കെട്ടുറപ്പുള്ള തിരക്കഥ, ട്രാക്ക് മാറ്റി പിടിച്ച ജിസ് ജോയ് സംവിധാനം, സൂരജ് എസിന്റെ ചടുലമായ എഡിറ്റിങ്, ശരൺ വേലായുധന്റെ ഛായാഗ്രഹണം, അധികം ബിൽഡ് അപ്പുകൾ ഒന്നുമില്ലാതെ കഥാപാത്രങ്ങളുടെ മാനസികാവസ്‌ഥകളും കഥാസാഹചര്യങ്ങളുമൊക്കെ കണക്കിലെടുത്ത് കൊണ്ടുള്ള ദീപക് ദേവിന്റെ ബാക്ഗ്രൗണ്ട് സ്‌കോർ..അങ്ങിനെ എല്ലാം കൊണ്ടും തിയേറ്റർ ആസ്വാദനം ഉറപ്പ് നൽകുന്ന 'തലവ'നെ കാണാൻ മറക്കണ്ട.
©bhadran praveen sekhar

Friday, May 31, 2024

ടർബോ പവറിൽ മമ്മുക്കയുടെ ആക്ഷൻ ഷോ !!


"തീർക്കാൻ പറ്റാത്തതൊന്നും അയാൾ തുടങ്ങി വെക്കാറില്ല"

ടർബോ ജോസിനെ പറ്റി ഇന്ദുലേഖ പറയുന്ന ആ ഡയലോഗ് കേൾക്കുമ്പോൾ സമീപ കാലത്തായി മമ്മൂട്ടി എന്ന നടൻ പകർന്നാടിയ വൈവിധ്യമുള്ള കഥാപാത്രങ്ങളാണ് മനസ്സിൽ മിന്നി മറഞ്ഞത്.
 
കഥാപാത്ര തിരഞ്ഞെടുപ്പുകളിൽ ഒരിടത്തും ടൈപ്പ് ആകാതെ അങ്ങേര് വേഷങ്ങൾ കെട്ടിയാടി കൊണ്ടേയിരിക്കുന്നു. ടർബോ ജോസിലേക്ക് വരുമ്പോഴും ആ അതിശയപ്പെടുത്തൽ ഉണ്ട്.

കഥാപരമായ പുതുമകളൊന്നുമില്ലാതിരുന്നിട്ടും ടർബോ പോലൊരു സിനിമയിൽ തന്റെ സ്‌ക്രീൻ പ്രസൻസും സ്വാഗുമൊക്കെ കൊണ്ട് ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.

മിഥുൻ മാനുവലിന്റെ എഴുത്തിൽ ഒരു ടിപ്പിക്കൽ വൈശാഖ് സിനിമക്ക് വേണ്ട ചേരുവകൾ എല്ലാം ഉണ്ടായിരുന്നു. എന്നാൽ അതിനപ്പുറത്തേക്ക് സിനിമയെ എത്തിക്കുന്നത് വൈശാഖിന്റെ മേക്കിങ് തന്നെയാണ്.

ക്രിസ്റ്റോ സേവ്യറുടെ ബാക്ക്ഗ്രൗണ്ട് സ്‌കോർ ..വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണം ..'ടർബോ'യുടെ ആക്ഷൻ പവർ ഇരട്ടിപ്പിക്കുന്നു. അത് പോലെ എടുത്തു പറയേണ്ടത് ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്. അത് വേറെ ലെവൽ ആയിരുന്നു. പ്രത്യേകിച്ച് ആക്ഷൻ-ചെയ്‌സിങ് സീനുകളിൽ.

ടർബോ ജോസിന്റെ ഇടികൾ മാത്രമല്ല കാർ ചേസിങ് - ഡ്രിഫ്റ്റിംഗ് സീനുകളൊക്കെയും തിയേറ്റർ കാഴ്ചയിൽ ആവേശം കൊള്ളിച്ചു.

മമ്മൂട്ടി-ബിന്ദുപണിക്കർ അമ്മ-മകൻ സീനുകൾ പലയിടത്തും 'പോത്തൻ വാവ'യിലെ മമ്മൂട്ടി-ഉഷ ഉതുപ്പ് കോംബോയെ ഓർമ്മിപ്പിച്ചു.

മമ്മുക്കയുടെ ഇടിപ്പടത്തിൽ കാര്യമായി ചെയ്യാൻ ഒന്നുമില്ലെങ്കിലും ശബരീഷ്, അഞ്ജന ജയപ്രകാശ് പോലെയുളളവരുടെ കഥാപാത്രങ്ങളും 'ടർബോ'യിൽ അടയാളപ്പെടുന്നുണ്ട്.


മമ്മുക്കയുടെ ടർബോ ജോസിനൊത്ത വില്ലനായി രാജ് ബി ഷെട്ടിയാണ് സിനിമയിൽ തിളങ്ങിയത്. വെട്രിവേൽ ഷണ്മുഖ സുന്ദരത്തിന്റെ ഇൻട്രോ സീനും, സ്റ്റൈലും മാനറിസവും ഡയലോഗ് ഡെലിവെറിയുമൊക്കെ രാജ് ബി ഷെട്ടി ഗംഭീരമായി തന്നെ കൈകാര്യം ചെയ്തു. ആ കൊച്ചു ശരീരവും വച്ച് ടർബോ ജോസിനൊപ്പമുള്ള ആക്ഷൻ സീനുകളിൽ പോലും രാജ് ബി ഷെട്ടി ഞെട്ടിക്കുന്നു.

വെട്രിവേലിന്റെ വലം കൈയ്യായ വിൻസെന്റിന്റെ വേഷത്തിൽ കബീർ ദുഹാൻ സിംഗും, കോമഡി ടച്ചുള്ള ഓട്ടോ ബില്ലയായി സുനിലും കൊള്ളാമായിരുന്നു.

ടിപ്പിക്കൽ ആക്ഷൻ മസാല പടങ്ങളുടെ ഗണത്തിൽ പെടുത്തി കാണുമ്പോഴും ആദ്യാവസാനം വരെ ബോറടിപ്പിക്കാതെ പറഞ്ഞവതരിപ്പിക്കാൻ വൈശാഖിനു സാധിച്ചു എന്നത് തന്നെയാണ് ടർബോയുടെ ആസ്വാദനം.

ലോകേഷ് കനകരാജിന്റെ 'ലിയോ' യുടെ ടെയ്ൽ എൻഡ് സീനിൽ ലിയോ ദാസിനെ തേടി വിക്രമിന്റെ അപ്രതീക്ഷിത ഫോൺ കാൾ വരുന്ന പോലെ ടർബോ ജോസിനും ഒരു അപ്രതീക്ഷിത ഫോൺ കാൾ.. മറു തലക്കലെ നടന്റെ ശബ്ദവും കൂടി കേൾക്കുമ്പോൾ രണ്ടാം ഭാഗത്തിലേക്കുള്ള ആവേശമായി വീണ്ടും കത്തുന്നു 'ടർബോ'. ടർബോയുടെ തിയേറ്റർ ആസ്വാദനത്തിന് മേൽപ്പറഞ്ഞതൊക്കെ ധാരാളം.

©bhadran praveen sekhar

Saturday, May 25, 2024

ഗുരുവായൂരമ്പലനടയിൽ


ഗംഭീരമായി കല്യാണം നടത്താൻ ഇറങ്ങി തിരിച്ചവർ തന്നെ ഇടക്ക് വച്ച് അതേ കല്യാണം മുടക്കാൻ ശ്രമിക്കുകയും ഒടുക്കം എങ്ങിനെയൊക്കെയോ കല്യാണം നടത്തുകയും ചെയ്യുന്നു.

ഏറെക്കുറെ സിനിമയുടെ വൺലൈൻ സ്റ്റോറി പോലെ തന്നെ പറയാവുന്ന ഒരു ആസ്വാദനമാണ് സിനിമയുടേതും.

രസകരമായ തുടക്കം. ആദ്യത്തെ കുറച്ചു മിനുട്ടുകൾ കൊണ്ട് തന്നെ കഥയിലെ പ്രധാന ട്വിസ്റ്റും കോൺഫ്ലിക്റ്റും എന്താണെന്ന് വെളിപ്പെടുന്നു.

പിന്നീടങ്ങോട്ട് ഇടവേള വരെ സിനിമയിൽ സിറ്റുവേഷണൽ കോമഡി നന്നായി വർക് ഔട്ട് ആക്കാൻ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പൃഥ്വിരാജ് -ബേസിൽ കോംബോ സീനുകൾ.

രണ്ടാം പകുതിയിൽ നേരത്തെ പറഞ്ഞ അതേ സാഹചര്യങ്ങളെ വീണ്ടും സങ്കീർണ്ണമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിൽ കൃത്രിമത്വം അനുഭവപ്പെട്ടു. അത് വരെയുണ്ടായിരുന്ന സിറ്റുവേഷണൽ കോമഡികളുടെ സ്വാഭാവികതയും ഇല്ലാതായി.

ഇടവേളക്ക് ശേഷം കഥയിലേക്ക് വരുന്ന രസികൻ കഥാപാത്രങ്ങളിൽ ജോർജ്ജിനെ പോലെയുള്ളവർ ഓളമുണ്ടാക്കിയപ്പോൾ മായീൻ കുട്ടി വിയെ പോലുള്ള ചില കഥാപാത്രങ്ങളെ സഹിക്കേണ്ടിയും വരുന്നുണ്ട്.

എന്നാൽ അത്തരം പോരായ്മകളെ ജഗദീഷ്, ബൈജു, കുഞ്ഞികൃഷ്ണൻ ടീമിന് അനായാസേന പരിഹരിക്കാൻ സാധിക്കുന്നു.

അനശ്വരയും നിഖിലയും കോമഡി കൈകാര്യം ചെയ്യാൻ കഴിവുള്ള നടികളെങ്കിലും സിനിമയിൽ അവരെ കാര്യമായി പരിഗണിച്ചിട്ടില്ല. സിനിമയിലെ മിക്ക സ്ത്രീ കഥാപാത്രങ്ങൾക്കും ഏറെക്കുറെ അതേ അവസ്ഥ തന്നെ.

അംഗിത് മേനോന്റെ സംഗീതം ഒരു ആഘോഷ സിനിമക്ക് വേണ്ട എനർജി കൊടുക്കുന്നുണ്ട്. കെ ഫോർ കല്യാണം, കെ ഫോർ കൃഷ്ണൻ പാട്ടുകൾ കഥാസാഹചര്യത്തിനു അനുയോജ്യമായിരുന്നു.

വെറുതെ വന്നു പോയതെങ്കിലും അരവിന്ദ്, യോഗി ബാബു, അജു വർഗ്ഗീസ് കൊള്ളാമായിരുന്നു.

സിനിമാപാട്ട് / ഡയലോഗ് റഫറൻസുകൾ ചിലയിടത്ത് നന്നാകുകയും ചിലയിടത്ത് കല്ല് കടിയാകുകയും ചെയ്തു.

പ്രിയദർശൻ സിനിമകളിലെ നൂലാമാല കോൺഫ്ലിക്റ്റുകളും കൂട്ടയടികളും, 'ഗോഡ്ഫാദ'റിലെ താലി ഏറും കല്യാണം നടത്തലുമൊക്കെ എത്ര ഗംഭീരമായിരുന്നു എന്ന് ഓർമ്മപ്പെടുത്തി തന്നു 'ഗുരുവായൂരമ്പലനടയിൽ'.

'കുഞ്ഞിരാമായണം' തൊട്ട് 'പദ്മിനി' വരെയുള്ള ദീപു പ്രദീപിന്റെ എഴുത്തിലെല്ലാം ഒരു കല്യാണ ലഹളയുണ്ട്. അതിന്റെ തന്നെ മറ്റൊരു പതിപ്പാണ് ഇവിടെയും ഉള്ളത്.

എഴുത്തിൽ രസകരവും എന്നാൽ സിനിമയിലേക്കുള്ള അവതരണത്തിനിടയിൽ പാളിപ്പോകുന്നതുമായ കാര്യങ്ങളുമുണ്ടാകാം. 'പദ്മിനി' അതിന്റെ ഉദാഹരണമായിരുന്നു. അത് വച്ച് നോക്കിയാൽ ഫാമിലി എന്റെർറ്റൈനെർ എന്ന നിലയിൽ 'ഗുരുവായൂരമ്പലനടയിൽ' സേഫ് ആണെന്ന് പറയാം.

'ജയ ജയ ജയ ജയഹേ' പറഞ്ഞവതരിപ്പിച്ച വിഷയങ്ങളും അതിന്റെ അവതരണവുമൊക്കെ വച്ച് നോക്കുമ്പോൾ സംവിധായകൻ വിപിൻ ദാസിനെ സംബന്ധിച്ചും 'ഗുരുവായൂരമ്പലനടയിൽ' അത്ര ഗംഭീരമാക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പങ്കിലും കുടുംബസമേതം ഒരു ഓളത്തിൽ കാണാവുന്ന പടം തന്നെയാണ് 'ഗുരുവായൂരമ്പലനടയിൽ'.

©bhadran praveen sekhar

Thursday, May 23, 2024

നടികർ


സിനിമയുടെ തുടക്കത്തിൽ നസീർ സാറിന്റെ പഴയ ഒരു വീഡിയോ കാണിക്കുന്നതിൽ പറയുന്നുണ്ട് റോസാപ്പൂ വിരിച്ച കിടക്കയല്ല സ്റ്റാർഡം എന്ന്. സൂപ്പർ താര പദവി നേടിയെടുക്കുന്നതിനേക്കാൾ കഷ്ടപ്പാട് അത് നിലനിർത്താനാണ് എന്ന് സാരം.

ഒന്നോ രണ്ടോ സിനിമകളുടെ വിജയം കൊണ്ട് സൂപ്പർ താര പദവിയിലേക്ക് എത്തി എന്ന് ധരിക്കുകയും പിന്നീട് സ്വന്തം പ്രൊഡക്ഷനും കോക്കസുമൊക്കെയായി സിനിമാ ലോകത്ത് തങ്ങൾ എന്തൊക്കെയോ ആണെന്ന് കാണിച്ചു കൂട്ടുകയും ചെയ്യുന്ന പുതിയ നടന്മാരുടെ കാലഘട്ടത്തിൽ നസീർ സാറിന്റെ വാചകങ്ങൾക്ക് പ്രസക്തിയുണ്ട്.

സിനിമാ സെറ്റുകളും, ഷൂട്ടിങ് മാമാങ്കങ്ങളും, സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിന്റെ വിവിധ ഗെറ്റപ്പുകളും, അയാളെ കാണാനുള്ള ഫാൻസിന്റെ തിക്കും തിരക്കും, സൂപ്പർ സ്റ്റാർ പരിവേഷത്തിൽ മതി മറന്ന അയാളുടെ ആഘോഷ ജീവിതവുമൊക്കെ കാണിച്ചു കൊണ്ടുള്ള ചടുലമായ തുടക്കം കൊള്ളാമായിരുന്നു.

ടൈറ്റിലുകൾ എഴുതി തെളിഞ്ഞു തുടങ്ങുന്നിടത്ത് 'നടികർ' നമ്മളെ ആകർഷിക്കുന്നത് അങ്ങിനെയാണ്. പക്ഷേ ഒരു മുഴുനീള സിനിമയിൽ ഈ ആകർഷണം മാത്രം പോരല്ലോ.

ജീൻ പോളിന്റെ 'ഡ്രൈവിംഗ് ലൈസൻസി'ൽ സൂപ്പർ സ്റ്റാർ ഹരീന്ദ്രന്റെ മാനസിക നിലകളുമായി പ്രേക്ഷകരെ ബന്ധിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളും പിരിമുറുക്കങ്ങളും ഉണ്ടായിരുന്നു. 'നടികറി'ലെ ഡേവിഡ് പടിക്കലിന്റെ കഥാപാത്രത്തിലേക്ക് നോക്കിയാൽ അങ്ങിനെ യാതൊന്നും കണ്ടു കിട്ടില്ല.

'ഉദയനാണ് താര'ത്തിൽ രാജപ്പൻ തെങ്ങുംമൂടിനെ അഭിനയം പഠിപ്പിക്കാൻ പച്ചാളം ഭാസി എത്തുമ്പോൾ ചിരിക്കൊപ്പം തന്നെ ആ കഥാപാത്രത്തിന് അഭിനയ കലയിലുള്ള പ്രാവീണ്യം എന്താണെന്ന് ജഗതിയുടെ നവരസ പ്രകടനം കൊണ്ട് തന്നെ ബോധ്യപ്പെട്ടിരുന്നു.


സമാനമായി ഇവിടെ ഡേവിഡ് പടിക്കലിനെ അഭിനയം പഠിപ്പിക്കാൻ സൗബിന്റെ ബാല എത്തുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിന് അഭിനയകലയിൽ എന്തെങ്കിലും പിടിയുള്ളതായി ലവലേശം അനുഭവപ്പെടാതെ പോകുന്നു.

ഒരുപാട് നടീനടന്മാരെ ഗസ്റ്റ് അപ്പിയറൻസ് കണക്കെ സിനിമയിൽ മുഖം കാണിപ്പിച്ചു വിടുന്നു എന്നതിനപ്പുറം അവരുടെ സീനുകൾക്കൊന്നും കഥാപരമായി യാതൊരു കണക്ഷനുമില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അത് വർക് ഔട്ട് ആയിട്ടുമില്ല. ഭാവനയുടെയൊക്കെ കഥാപാത്രം ആ നിലക്ക് നിരാശപ്പെടുത്തി.

ടോവിനോ തനിക്ക് കിട്ടിയ കഥാപാത്രത്തെ വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്ന് പറയാതെ വയ്യ. അപ്പോഴും വർഷങ്ങൾക്ക് ശേഷ'ത്തിൽ ഒറ്റക്ക് വഴി വെട്ടി വന്ന നിതിൻ മോളി ഉണ്ടാക്കിയ ഓളം പോലും ഡേവിഡ് പടിക്കലിൽ നിന്ന് നമുക്ക് കിട്ടാതെ പോകുന്നു.

ഈ സിനിമയിൽ എടുത്തു പറയേണ്ടത് സുരേഷ് കൃഷ്ണയുടെ പൈലിയെ തന്നെയാണ്. അങ്ങേരോളം ഈ സിനിമയിൽ അഴിഞ്ഞാടിയ വേറെയാളില്ല. ബാലു വർഗ്ഗീസും കൊള്ളാം.

ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താര കഥാപാത്രത്തിന് കൊടുക്കാത്ത ഇമോഷണൽ ബാക്ക്ഗ്രൗണ്ട് അയാൾ സിനിമക്കുള്ളിൽ അഭിനയിക്കുന്ന കഥാപാത്രത്തിനു കൊടുത്തു കാണാം ക്ലൈമാക്സ് സീനിൽ.

അവസാന സീനുകളിലേക്കൊക്കെ എത്തുമ്പോൾ ഈ പടം എങ്ങിനെ പറഞ്ഞവസാനിപ്പിക്കണം എന്ന് ആർക്കും ഒരു ധാരണയുമില്ലാതെ പോയ പോലെയാണ് തോന്നിയത്.

ഇത്രയേറെ പോരായ്മകൾ അനുഭവപ്പെട്ടപ്പോഴും തിയേറ്റർ സ്‌ക്രീനിൽ ആസ്വദിക്കാൻ പാകത്തിൽ സിനിമയുടെ സാങ്കേതിക വശങ്ങളൊക്കെ മികച്ചതായി തോന്നി. പ്രത്യേകിച്ച് സിനിമയുടെ കളറിംഗ്, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, വസ്ത്രാലങ്കാരം ഒക്കെ. അത് വലിയ ഒരു ആശ്വാസമായിരുന്നു.

©bhadran praveen sekhar

Friday, May 17, 2024

പവി കെയർ ടേക്കർ


വിനീത് കുമാറിന്റെ 'അയാൾ ഞാനല്ല' യുമായി തട്ടിച്ചു നോക്കിയാൽ പിന്നീട് വന്ന 'ഡിയർ ഫ്രണ്ട്' സംവിധായകൻ എന്ന നിലക്ക് അയാളുടെ ഗ്രാഫ് ഉയർത്തിയിരുന്നു. ആ നിലക്ക് 'പവി കെയർ ടേക്കർ' വിനീതിലെ സംവിധായകനെ സംബന്ധിച്ച് നല്ലൊരു സിനിമാ തിരഞ്ഞെടുപ്പായില്ല എന്ന് പറയാം.

സ്ലാപ്സ്റ്റിക് കോമഡികൾക്ക് പുതിയ സിനിമാ കാലത്ത് പ്രസക്തിയില്ല എന്നൊന്നും കരുതുന്നില്ല. പക്ഷേ ഒരു കാലത്തെ ദിലീപ് സിനിമകളിൽ കണ്ടു മറന്ന അതേ സംഗതികൾ ഒരേ ടെമ്പ്ലെറ്റിൽ പുനരവതരിപ്പിക്കപ്പെടുന്നതിന്റെ ആവശ്യകത എന്താണെന്ന് ചിന്തിക്കാം.

രാജേഷ് രാഘവന്റെ തിരക്കഥയിൽ വന്ന 'അരവിന്ദന്റെ അതിഥികളി'ൽ അരവിന്ദന്റെ അനാഥത്വവും അയാൾ കടന്നു പോകുന്ന മാനസികാവസ്ഥയുമൊക്കെ സിനിമ കാണുന്നവരിലേക്ക് ആദ്യ സീൻ മുതലേ കണക്ട് ആയിരുന്നു.

പവിത്രന്റെ കാര്യത്തിൽ അയാൾ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ആളാണെന്ന് പറയുമ്പോഴും ആ കഥാപാത്രത്തിന്റെ വൈകാരിക തലങ്ങളൊന്നും സിനിമയിൽ വേണ്ട വിധം ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല.


പവിത്രൻ അങ്ങിനെ ഇമോഷണലായി സംസാരിക്കുന്ന രണ്ടു സീനുകൾ നന്നായിരുന്നു. പക്ഷേ അതിനൊന്നും പിന്നെ ഒരു തുടർച്ച അനുഭവപ്പെടുന്നില്ല എന്ന് മാത്രം.

നായികമാർ എണ്ണം കൊണ്ട് അഞ്ച് എന്നൊക്കെ പറയാമെങ്കിലും സിനിമയിൽ അവർക്കൊന്നും യാതൊരു വിധ പ്രാധാന്യവും ഉള്ളതായി തോന്നിയില്ല.

പിറകിലാരോ വിളിച്ചു., വെണ്ണിലാ കന്യകേ..മിഥുൻ മുകുന്ദന്റെ ആ രണ്ടു പാട്ടുകളും സിനിമയിൽ നന്നായി വന്നിട്ടുണ്ട് ... ഓണപ്പാട്ട് ഒക്കെ വെറുതെ ഇടയിൽ കയറ്റി വിട്ട പോലെയായിരുന്നു.

പറയത്തക്ക പുതുമകളോ അവതരണമികവോ ഒന്നുമില്ലെങ്കിലും അവസാനം വന്ന രണ്ട് ദിലീപ് സിനിമകൾ വച്ച് നോക്കിയാൽ 'പവി കെയർ ടേക്കർ' എത്രയോ ഭേദപ്പെട്ട സിനിമയാണ്.

©bhadran praveen sekhar