Monday, February 24, 2025

ബ്രോമാൻസ് !!

ആക്ഷൻ - വയലൻസ് - പോലീസ് കുറ്റാന്വേഷണ കഥകൾ കളം നിറഞ്ഞു നിൽക്കുന്ന മലയാള സിനിമയുടെ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ ഒരു എന്റെർറ്റൈനെർ പടമെന്ന നിലക്ക് ചുമ്മാ കണ്ടിരിക്കാവുന്ന പടമാണ് 'ബ്രോമാൻസ്'. 


അരുൺ ഡി ജോസിന്റെ ഇതിന് മുന്നേ വന്ന സിനിമകളിലെ പോലെ ഒരു കൂട്ടം ചെറുപ്പക്കാരെ ഫോക്കസ് ചെയ്തു കൊണ്ടുള്ള കഥ പറച്ചിൽ തന്നെയാണ് ഇവിടെയും.

'ജോ ആൻഡ് ജോ' യിലെ പരസ്പ്പരം കലഹിക്കുന്ന ആങ്ങള-പെങ്ങളെ പോലെ 'ബ്രോമാൻസി'ൽ വിപരീത സ്വഭാവങ്ങളുടെ പേരിൽ അടികൂടുന്ന സഹോദരന്മാരെ കാണാം.

ബിന്റോ- ഷിന്റോ സഹോദരന്മാർക്കിടയിലെ രസക്കേടുകളെ വച്ച് പറയാൻ ശ്രമിക്കുന്ന രസകരമായ ഒരു വൺ ലൈൻ സ്റ്റോറിക്കപ്പുറം അതിനൊത്ത ഒരു തിരക്കഥയൊന്നും ബ്രോമാൻസിനു വേണ്ടി ഒരുക്കിയിട്ടില്ല.

മാത്യു തോമസ് നല്ല നടൻ തന്നെയാണ് പക്ഷേ എന്തോ ബിന്റോയെ ഓവറാക്കി കുളമാക്കി എന്ന് പറയാനാണ് തോന്നുന്നത്. കലിപ്പ് മൂക്കുമ്പോൾ ഉള്ള മാത്യുവിന്റെ അലറി വിളി സീനുകളൊക്കെ സിനിമയുടെ ഫൺ മൂഡിനെ പോലും ഇല്ലാതാക്കുന്നുണ്ട്.

ഈ സിനിമയിലേക്ക് അർജ്ജുൻ അശോകനെ എന്തിന് കാസ്റ്റ് ചെയ്തു എന്ന് തോന്നിപ്പിക്കും വിധം പുള്ളിയെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാതെ അവസാനം വരെ നിഷ്ക്രിയനാക്കി നിർത്തിയ പോലെയായിരുന്നു. അവസാനമാണ് ഒരനക്കം ആ കഥാപാത്രത്തിന് കിട്ടുന്നത്.

കൊടൂര വില്ലനെ പോലെയൊരു ബിൽഡപ്പ് ഒക്കെ കൊടുത്ത വില്ലന്റെ കാരക്ടറൈസേഷനിലും ഈ ഒരു ആശയകുഴപ്പം ഉണ്ട്.

ഷാജോണും മഹിമയുമൊക്കെ കിട്ടിയ റോളിൽ പറ്റുന്ന പോലെയൊക്കെ ചെയ്തിട്ടുണ്ട്.

ഈ സിനിമയിൽ പക്ഷെ ഫുൾ മാർക്കും കൊണ്ട് പോകുന്നത് സംഗീത് പ്രതാപാണ്. സംഗീതിന്റെ ഹരിഹരസുതൻ വന്നു കയറിയതിനു ശേഷമുള്ള സീനുകളിലെ കോമഡികളൊക്കെയാണ്‌ വർക് ഔട്ട് ആയി തോന്നിയത്.

'ഈ അമൽ ഡേവിസ് ഒരു രസികൻ തന്നെ' എന്ന കമെന്റ് എല്ലാം കൊണ്ടും സംഗീത് പ്രതാപിന്റെ ഹരിഹര സുതനായിട്ടുള്ള പ്രകടനത്തോട് ചേർന്ന് നിൽക്കുന്നു. അയാളുടെ ഭാവ പ്രകടനങ്ങളും ഡയലോഗ് ഡെലിവറിയിലെ ടൈമിങ്ങുമൊക്കെ പക്കാ ആയിരുന്നു. 

ഒരർത്ഥത്തിൽ സംഗീത് പ്രതാപാണ് 'ബ്രോമാൻസിനെ' വീഴാതെ ചുമലിലേറ്റുന്നത് പോലും.

©bhadran praveen sekhar

Saturday, February 15, 2025

ഏത് കാലത്തും പ്രസക്തിയുള്ള വിഷയം..ഗംഭീര അവതരണം !!


പൊന്നും സ്ത്രീധനവുമൊക്കെ പ്രമേയവത്ക്കരിക്കപ്പെട്ട മുൻകാല മലയാള സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായൊരു കഥാപശ്ചാത്തലത്തിൽ പറഞ്ഞവതരിപ്പിക്കാൻ സാധിച്ചിടത്താണ് 'പൊന്മാ'ന് തിളക്കം കൂടുന്നത്.

ജി.ർ ഇന്ദുഗോപന്റെ കഥകൾ മികച്ചു നിൽക്കുമ്പോഴും അത് സിനിമകളായി മാറുമ്പോൾ തിരക്കഥയുടെ പേരിൽ അതൃപ്തികൾ ഉണ്ടാകാറുണ്ടായിരുന്നു. 'വോൾഫ്', 'ഒരു തെക്കൻ തല്ലു കേസ്', 'കാപ്പ' പോലുള്ള സിനിമകളുടെ സ്ക്രിപ്റ്റിങ്ങിൽ പറ്റിയ പാളിച്ചകൾ ഇവിടെ കണ്ടു കിട്ടില്ല.

'പൊന്മാ'ന്റെ തിരക്കഥാ രചനയുടെ കാര്യത്തിൽ ഇന്ദു ഗോപൻ - ജസ്റ്റിൻ മാത്യു ടീം അഭിനന്ദനമർഹിക്കുന്നു.

ബേസിലിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളുടെ ലിസ്റ്റിൽ പൊന്മാനിലെ അജേഷ് എന്നും ആദ്യം ഉണ്ടായിരിക്കുക തന്നെ ചെയ്യും.

'ആവേശ'ത്തിലെ അമ്പാന്റെ ഒരു തരി ഷെയ്ഡ് പോലും കടന്ന് വരാത്ത വിധം മരിയാനോയെ ഗംഭീരമാക്കി സജിൻ ഗോപു.

ലിജോ മോൾ, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൽ, സന്ധ്യാ രാജേന്ദ്രൻ, ജയാ കുറുപ്പ് എല്ലാവരും നന്നായിട്ടുണ്ട്.

അജേഷും മരിയാനോയും തമ്മിലെ മുഖാമുഖ സീനുകളും സംഭാഷണങ്ങളുമൊക്കെ സിനിമക്ക് ഒരു ത്രില്ലിംഗ് മൂഡ് ഉണ്ടാക്കുന്നതിൽ വിജയിച്ചു.

സ്വർണ്ണത്തിന് വേണ്ടി ചെളിയിൽ കിടന്നുള്ള ഫൈറ്റ് സീനിലെ പല ഷോട്ടുകളും 'ഈ പുഴയും കടന്നി'ലെ ദിലീപ് - മേഘനാദൻ ഫൈറ്റിനെ ഓർമ്മിപ്പിച്ചുവെങ്കിലും സ്‌ക്രീൻ കാഴ്ചയിൽ അതൊക്കെ ഗംഭീരമായി തന്നെ തോന്നി.

'നാലഞ്ചു ചെറുപ്പക്കാരി'ലെ ആ ഒരാൾ സംവിധായകൻ ജ്യോതിഷ് ശങ്കർ തന്നെ ആയിരുന്നു എന്നത് സിനിമയുടെ മൊത്തത്തിലുള്ള റിസൽട്ടിൽ ഗുണം ചെയ്തു എന്ന് പറയാം.

പൊന്നിന്റെ കണക്ക് പറഞ്ഞു നടത്തുന്ന കല്യാണവും, കല്യാണ വീട്ടിലെ പണപ്പിരിവും, കല്യാണപ്പെണ്ണിനെ സ്വർണ്ണം ധരിപ്പിച്ച് പ്രദർശന വസ്തുവാക്കി ഇരുത്തുന്നതുമൊക്കെ സുഖകരമല്ലാത്ത യാഥാർഥ്യങ്ങളുടെ നേർ കാഴ്ചയാണ്.

കൊല്ലത്തിന്റെ പ്രാദേശികതയിൽ പറഞ്ഞവതരിപ്പിക്കുന്നു എന്നേയുള്ളൂ. പൊന്നിന്റെ പേരിൽ പെണ്ണ് ബാധ്യതയാകുന്ന ഏതൊരിടത്തും പൊന്മാന്റെ കഥയുണ്ട്.

പുരോഗമന ചിന്തകളും പാർട്ടി നിലപാടുമൊക്കെ പുറമേക്ക് പറയുമ്പോഴും സ്ത്രീധന സമ്പ്രദായത്തെ തള്ളിക്കളയാനാകാതെ അതിന്റെ ഭാഗമാകേണ്ടി വരുന്ന സഖാവ് ബ്രൂണോയും, അധ്വാനിച്ചു ജീവിക്കുന്ന ആണെന്ന മേനി പറയുമ്പോഴും സ്വർണ്ണം വേണ്ടെന്ന് പറയാൻ പറ്റാത്ത മരിയാനോയും, സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയായി മാറുമ്പോഴും കിട്ടിയ സ്വർണ്ണം നോക്കി ചിരിക്കുന്ന സ്റ്റെഫിയുമൊക്കെ ഉള്ളിടത്തോളം കാലം പി.പി അജേഷുമാർക്ക് പൊന്മാനായി വരാതിരിക്കാനാകില്ല.

ഒരു തരി പൊന്നില്ലാതെ പെണ്ണിന് ജീവിക്കാൻ പറ്റുമോ എന്ന ചോദ്യത്തെ സിനിമ അവശേഷിപ്പിക്കുന്നത് മനഃപൂർവ്വമാണ്. ആ ചോദ്യം കൊണ്ട് വേണം തിയേറ്റർ വിടാൻ.

©bhadran praveen sekhar

Thursday, January 30, 2025

കോമഡിയും സസ്പെൻസും നിറഞ്ഞ വ്യത്യസ്തമായൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ !!

ചോരക്കളിയും വലിയ ഒച്ചപ്പാടുകളും ഒന്നുമില്ലാതെ കുടുംബ സമേതം കാണാവുന്ന ഒരു കോമഡി / ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലക്ക് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്' പോലൊരു സിനിമക്ക് പ്രസക്തിയുണ്ട്.

മമ്മുക്കയെ പോലൊരു നടന് അനായാസേന ചെയ്യാവുന്ന പ്രത്യേകിച്ച് വെല്ലുവിളികൾ ഒന്നുമില്ലാത്ത ഒരു കഥാപാത്രമാണ് ഡൊമിനിക്. ഒരു സൂപ്പർ താരത്തിന്റെ യാതൊരു വിധ ബാധ്യതകളും പേറാതെ ഡൊമിനിക്കിനെ അദ്ദേഹം അവതരിപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നി.


കളഞ്ഞു കിട്ടിയ ലേഡീസ് പേഴ്‌സിന്റെ ഉടമയെ തേടിയുള്ള അന്വേഷണം സരസമായാണ് തുടങ്ങുന്നതെങ്കിലും ആ കേസിന്റെ തുടരന്വേഷണങ്ങളിൽ താനേ സിനിമക്ക് ഗൗരവ സ്വഭാവം വന്നു ചേരുന്നത് കാണാം.

ഡൊമിനികിന്റെ അസിസ്റ്റന്റായി കൂടെ കൂടുന്ന വിഘ്‌നേഷ് / വിക്കിയായി ഗോകുൽ സുരേഷ് നൈസായി സ്‌കോർ ചെയ്തിട്ടുണ്ട്.

മമ്മുക്ക - ഗോകുൽ സുരേഷ് കോംബോ സീനുകളൊക്കെയും രസകരമായി എന്ന് പറയാം.

'ഇന്ദ്രപ്രസ്ഥ'ത്തിലെ നാസക്ക് വേണ്ടി ഡെവലപ്പ് ചെയ്ത സോഫ്റ്റ് വെയറിനെ കുറിച്ച് പറഞ്ഞു കൊണ്ട് മമ്മുക്ക സെൽഫ് ട്രോൾ അടിക്കുന്നതും 'ടൈഗറി'ലെ വാപ്പച്ചീസ് ലെഗസി കൊണ്ട് ഗോകുൽ സുരേഷ് തന്റെ അച്ഛനെ ട്രോളുന്നതുമൊക്കെ 'ഡൊമിനികി'ന്റെ കോമഡി ട്രാക്കിൽ വർക് ഔട്ട് ആയി.

ഗൗതം വാസുദേവ് മേനോനെ സംബന്ധിച്ച് ഇത് അദ്ദേഹത്തിന്റെ വേറിട്ടൊരു സംവിധാന സംരംഭമായി തന്നെ വിലയിരുത്താം. തന്റെ മുൻകാല സിനിമകളോടൊന്നും സാമ്യത അനുഭവപ്പെടുത്താത്ത സംവിധാന ശൈലി കൊണ്ട് ഡൊമിനിക്കിനെ വ്യത്യസ്തമാക്കൻ ഗൗതം വാസുദേവ് മേനോന് സാധിച്ചു.

ടിപ്പിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളുടെ അവതരണ ശൈലിയോ, ചടുലതയോ, ബാക് ഗ്രൗണ്ട് സ്‌കോറോ, ആക്ഷൻസോ ഒന്നുമില്ലാതെ തന്നെ ഡൊമിനിക്കിനെ കൊണ്ട് കേസ് സോൾവ് ചെയ്യിപ്പിക്കുന്ന രീതിയൊക്കെ വ്യക്തിപരമായി എന്നെ തൃപ്‍തിപ്പെടുത്തി.

അവസാനത്തെ ഇരുപത് മിനുട്ടുകളിൽ സിനിമയുടെ അത് വരെയുണ്ടായിരുന്ന കോമിക് മൂഡൊക്കെ മാറി മറയുന്നത് ഗംഭീരമായി കൈകാര്യം ചെയ്തിട്ടുണ്ട്. സസ്പെൻസ് വെളിപ്പെടുത്തുന്ന രംഗത്തെ ചിട്ടപ്പെടുത്തിയിടത്തുണ്ട് പഴയ ഗൗതം മേനോന്റെ കൈയ്യൊപ്പ് .

സമാനമായ ട്വിസ്റ്റുകൾ മറ്റു ചില സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ഈ സിനിമയുടെ ക്ലൈമാക്സിൽ അതൊന്നും ഒരു അപാകതയായി അനുഭവപ്പെട്ടില്ല എന്ന് വേണം പറയാൻ.

അതി ഗംഭീര സിനിമയെന്നുള്ള അവകാശവാദങ്ങളൊന്നുമില്ലെങ്കിൽ കൂടി ഈ വർഷത്തെ ഇഷ്ട സിനിമകളിൽ ഡൊമിനിക്കും ലേഡീസ് പഴ്‌സും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

©bhadran praveen sekhar

Thursday, January 23, 2025

പുതുമയുള്ള കഥ..മികവുറ്റ അവതരണം..വ്യത്യസ്തമായൊരു സിനിമാനുഭവം !!


ചരിത്രം പറയുന്ന സിനിമകൾ പലതും നമ്മൾ കണ്ടിട്ടുണ്ടാകാം. പക്ഷെ ഇവിടെ ഇതര ചരിത്രത്തിന്റെ പുതുമകൾ നിറഞ്ഞ കഥാവഴികളും അവതരണ ശൈലിയുമൊക്കെ കൊണ്ട് ഈ സിനിമ തന്നെ ഒരു ചരിത്രമായി മാറുകയാണ്.

ഒരു സിനിമയിലെ വൈകാരിക രംഗങ്ങൾ കാണുമ്പോൾ അല്ലെങ്കിൽ കഥാപാത്രത്തിന്റെ മനസികാവസ്ഥകൾ ആഴത്തിൽ കണക്ട് ആകുമ്പോഴൊക്കെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്. പക്ഷെ സിനിമ കണ്ടു തീർന്ന ശേഷം അതിന്റെ പരിപൂർണ്ണതയിൽ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നത് ഇതാദ്യമായാണ്.

'രേഖാചിത്രം' വ്യക്തിപരമായി എന്റെ മനസ്സിനെ അത്രെയേറെ തൃപ്തിപ്പെടുത്തിയത് 'കാതോട് കാതോര'ത്തെ സസൂക്ഷ്മം നിരീക്ഷിച്ച്, ആ സിനിമയുടെ ഷൂട്ടിങ് കാലഘട്ടവും, അന്നത്തെ സിനിമാ വിശേഷങ്ങളുമൊക്കെ വളരെ ഭംഗിയായി ഈ സിനിമയിലേക്ക് ബന്ധപ്പെടുത്തി അവതരിപ്പിച്ചതിലെ കൃത്യതയും പൂർണ്ണതയും കൊണ്ടാണ്.


സൂപ്പർ സ്റ്റാറുകളുടെയും അവരുടെ ഹിറ്റ് സിനിമകളുടെയുമൊക്കെ റഫറൻസ് ഉപയോഗപ്പെടുത്തിയ മുൻകാല സിനിമകളിൽ നിന്ന് 'രേഖാചിത്രം' വേറിട്ട് നിൽക്കുന്നതും അത് കൊണ്ടൊക്കെ തന്നെയാണ്.

വെറുമൊരു സിനിമാ റഫറൻസ് എന്നതിനപ്പുറത്തേക്ക് 'കാതോട് കാതോര'വും, ഭരതനും, ജോൺ പോളും, മമ്മൂട്ടിയുമൊക്കെ 'രേഖാചിത്ര'ത്തിന്റെ കഥയിലേക്ക് അത്ര മാത്രം ഇഴ ചേർന്ന് കിടക്കുന്നുണ്ട്.

ഹേമാ കമ്മിറ്റി റിപ്പോർട്ടൊക്കെ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കാലത്ത്, നീളത്തിൽ നിവർത്തിയിട്ട സാരികളുടെ മറവിലേക്ക് കൂട്ടം ചേർന്ന് വസ്ത്രം മാറാൻ പോകുന്ന എൺപതുകളിലെ വനിതാ ജൂനിയർ ആർട്ടിസ്റ്റ്മാരെ കാണിക്കുന്ന സീനൊക്കെ വല്ലാത്തൊരു ഓർമ്മപ്പെടുത്തലാണ്.

AI യുടെ സാങ്കേതികതയെ ഗംഭീരമായി വിളക്കിച്ചേർത്ത മലയാള സിനിമ എന്ന നിലക്ക് കൂടി ശ്രദ്ധയേമാകുന്നു 'രേഖാചിത്രം'.

'എബ്രഹാം ഓസ്‌ലറി'ൽ മമ്മുക്കയുടെ അതിഥി വേഷത്തെ മിഥുൻ മാനുവൽ ആഘോഷിക്കുകയാണ് ചെയ്തതെങ്കിൽ ഇവിടെ മമ്മൂക്കയുടെ സ്റ്റാർഡം അപ്പിയറൻസുകളേക്കാൾ സിനിമക്ക് എന്താണോ ആവശ്യം അതനുസരിച്ചു മാത്രം ഉപയോഗപ്പെടുത്തുകയാണ് ജോഫിൻ ടി ചാക്കോ ചെയ്തിരിക്കുന്നത്. സംവിധാനത്തിലെ ഈ കൈയ്യൊതുക്കം 'രേഖാചിത്ര'ത്തിന്റെ മികവ് കൂട്ടുന്നു.

മനോജ് കെ ജയൻ - കുറച്ചു കാലങ്ങൾക്ക് ശേഷം വേറിട്ടൊരു ഗെറ്റപ്പിൽ നല്ലൊരു വേഷം ചെയ്തു കണ്ടു.ഇന്ദ്രൻസ്, ടി.ജി രവി ..ചെറിയ വേഷങ്ങളെങ്കിലും കസറി.

കൊലുസിട്ട കന്യാസ്ത്രീ വേഷത്തിലും, സിനിമാ പ്രേമം മൂത്ത പൊട്ടിപ്പെണ്ണായും അനശ്വര രാജൻ രേഖാ പത്രോസിനെ മികച്ചതാക്കി.

തലവൻ - ലെവൽ ക്രോസ്സ് - അഡിയോസ് അമിഗോ - കിഷ്കിന്ധാകാണ്ഡം - രേഖാചിത്രം. ആസിഫ് അലിയുടെ സമീപകാല ഫിലിമോഗ്രാഫിക്ക് എന്തൊരു ഭംഗിയാണ് .. എല്ലാം വ്യത്യസ്ത കഥാപാത്രങ്ങൾ ..മികച്ച കഥാപാത്ര പ്രകടനങ്ങൾ.

വില്ലനാര്, കൊലയാളിയാര് എന്നതിലേക്കുള്ള ത്രില്ലടിപ്പിക്കുന്ന ഒരു ടിപ്പിക്കൽ പോലീസ് കുറ്റാന്വേഷണത്തിന്റെ റൂട്ടിലുള്ള കഥ പറച്ചിലല്ല ഇവിടെ. പേരും ഊരും അറിയാത്ത ഒരു അസ്ഥികൂടത്തിന്റെ ഐഡന്റിറ്റി തേടിയുള്ള വൈകാരികമായ ഒരു അന്വേഷണ യാത്രയാണ് ഈ സിനിമ. ഒരു നിയോഗം കണക്കെ ആ അന്വേഷണത്തിൽ പലരും പങ്കു ചേർക്കപ്പെടുന്നത് പോലെ 'കാതോട് കാതോര'വും ചർച്ച ചെയ്യപ്പെടുന്നു.

'രേഖാചിത്ര'ത്തിനൊപ്പം ആൾട്ടർനേറ്റ് ഹിസ്റ്ററി / ഇതര ചരിത്രം എന്നൊരു പുത്തൻ ഴോനർ കൂടി കടന്നു വരുകയാണ്. രാമു സുനിൽ - ജോൺ മന്ത്രിക്കൽ.. ക്രിയാത്മകമായ ഈ പുത്തൻ എഴുത്തിന് നന്ദി.

നന്ദി ജോഫിൻ ടി ചാക്കോ..പുതുമ നിറഞ്ഞ ഇങ്ങനൊരു മനോഹര സിനിമ സമ്മാനിച്ചതിന്.

©bhadran praveen sekhar

Wednesday, January 15, 2025

പിടി തരാത്ത 'ഐഡന്റിറ്റി' !!


പേര് സൂചിപ്പിക്കുന്നത് പോലെ ഐഡന്റിറ്റി തന്നെയാണ് സിനിമയുടെ മുഖ്യ പ്രമേയം. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളുടെയെല്ലാം യഥാർത്ഥ ഐഡന്റിറ്റി എന്താണെന്നോ ഏതാണെന്നോ പ്രേക്ഷകന് പിടി കിട്ടില്ല. അത് സിനിമയുടെ കഥാവഴികളിൽ മാറി മറയുകയാണ്.ദുരൂഹതയുണർത്തുന്ന തുടക്കത്തിന് ശേഷം സിനിമ തീർത്തും ഒരു ക്ലിഷേ പ്ലോട്ടിൽ നിന്ന് കൊണ്ടാണ് കഥ പറയുന്നത്.

കർണ്ണാടക പോലീസിന്റെ സീക്രട്ട് മിഷനും, കൊലയാളിയെ തേടിയുള്ള രേഖാ ചിത്രം വരപ്പിക്കലുമൊക്കെയായി ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ മൂഡ് കൊണ്ട് വരുമ്പോഴേക്കും കൊലപാതകി ആരാണെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കുന്നു.

പക്ഷേ കൊലയാളി പിടിക്കപ്പെട്ടു എന്ന് നമ്മൾ കരുതന്നിടത്ത് നിന്നങ്ങോട്ട്, പ്രത്യേകിച്ച് ഇടവേള തൊട്ട് ട്വിസ്റ്റിന്റെ പൊടി പൂരമാണ്. രണ്ടാം പകുതിയിൽ സിനിമ അങ്ങിനെ വീണ്ടും ട്രാക്ക് മാറി ഒരു ആക്ഷൻ ത്രില്ലറായി പരിണമിക്കുമ്പോൾ ആണ് 'ഐഡന്റിറ്റി' ഒന്ന് കത്തിക്കയറുന്നത് എന്ന് പറയാം.

അവസാനത്തെ അര മുക്കാൽ മണിക്കൂർ സീനുകളാണ് ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ടത്. ഫ്ളൈറ്റിനുള്ളിലെ ആക്ഷൻ സീനുകൾ എടുത്തു പറയാം. മലയാള സിനിമയിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു ആക്ഷൻ പശ്ചാത്തലം ഒരുക്കിയതിൽ അനസ് ഖാൻ - അഖിൽ പോൾ ടീമിന് അഭിമാനിക്കാം.

ലോജിക്ക് നോക്കാതെ കണ്ട് ആസ്വദിക്കാവുന്ന സിനിമകൾ ധാരാളമുണ്ടെങ്കിലും 'ഐഡന്റിറ്റി' യുടെ കാര്യത്തിൽ ലോജിക്ക് നോക്കേണ്ടി വരുന്നത് സിനിമയുടെ കഥ അങ്ങിനെ ഒന്നായത് കൊണ്ടാണ് .

സ്കെച്ച് ആർട്ടിസ്റ്റും രേഖാചിത്രവുമൊക്കെ ഒരു കേസന്വേഷണത്തിൽ നിർണ്ണായകമാകുന്നതും, ഒരാളെ നമ്മൾ മനസ്സിലാക്കി വെക്കുന്നതിന് പിന്നിലെ തലച്ചോറിന്റെ പ്രവർത്തനവും, മനുഷ്യ മനഃശാസ്ത്രവും, ഫേസ് ബ്ലൈൻഡ്നെസ്സും, ഫോട്ടോഗ്രാഫിക് മെമ്മറിയും, സ്‌കൈ മാർഷലും, സുപ്രീം കോടതിയുടെ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്‌കീമും അടക്കമുള്ള ഒട്ടനവധി വിഷയങ്ങളെ പറ്റിയുള്ള നീണ്ട വിശദീകരണങ്ങൾ സിനിമയിൽ അധിക പറ്റായി പലർക്കും തോന്നാം.

പക്ഷേ ഷമ്മി തിലകന്റെ ശബ്ദത്തിൽ അത്തരം വിശദീകരണങ്ങൾ കേൾക്കുമ്പോൾ ഒരു മികച്ച അധ്യാപകന്റെ ക്ലാസ്സിലിരിക്കുന്ന സുഖമുണ്ടായിരുന്നു . 

കിട്ടിയ കഥാപാത്രങ്ങളെ ടോവിനോ ആയാലും വിനയ് ആയാലും നന്നായി ചെയ്തിട്ടുണ്ട്. അവർ രണ്ടു പേരുടെയും കോംബോ സീനുകളെല്ലാം മികച്ചു നിന്നു.

വ്യത്യസ്ത മാനറിസങ്ങൾ കൊണ്ടും ഗെറ്റപ്പു കൊണ്ടുമൊക്കെ തനിക്ക് കിട്ടിയ കഥാപാത്രത്തെ ടോവിനോ ഗംഭീരമാക്കി. ആക്ഷൻ സീനുകളിലെ പ്രകടനങ്ങളും എടുത്തു പറയാം. 

'ഐഡന്റിറ്റി' യിലെ കഥാപാത്രം കൊണ്ട് 'ക്രിസ്റ്റഫറി'ൽ പറ്റിയ പറ്റിന് പകരം വീട്ടാൻ വിനയ്‌ക്ക് സാധിച്ചു. തൃഷയൊക്കെ വെറുതെ ഈ സിനിമയുടെ ഭാഗമായി എന്നതിനപ്പുറം കാര്യമായൊന്നും പറയാനില്ല.

ജേക്സ് ബിജോയുടെ സംഗീതവും 'അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണവുമൊക്കെ ഐഡന്റിറ്റി'യെ ചടുലമാക്കുന്നുണ്ട്.

യാനിക്ക് ബെൻ - ഫീനിക്സ് പ്രഭു ടീമിന്റെ ആക്ഷൻ കൊറിയോഗ്രാഫി ഈ സിനിമയുടെ ഹൈലൈറ്റ് ആണ്.

അഖിൽ പോൾ - അനസ് ഖാൻ തിരഞ്ഞെടുത്ത പ്രമേയം കൊള്ളാമായിരുന്നെങ്കിലും ഒരേ സമയം ഒരുപാട് വിഷയങ്ങളെ കോർത്തിണക്കി കൊണ്ട് കഥ പറയാൻ ശ്രമിച്ചതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട് .

രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയെ ഒന്ന് കൂടി വെട്ടി ഒതുക്കി സീനുകളൊക്കെ റീ ഓർഡർ ചെയ്‌താൽ ഒരു പക്ഷേ ഒന്നൂടെ നില മെച്ചപ്പെടുത്താൻ പറ്റില്ലേ എന്നും ചിന്തിച്ചു പോയി.

©bhadran praveen sekhar

Friday, January 3, 2025

ആക്ഷൻ ഹീറോ മാർക്കോ !!


'മിഖായേലി'ൽ കണ്ട വില്ലൻ മാർക്കോയെ ഹനീഫ് അദേനി എങ്ങിനെ ഹീറോയാക്കി മാറ്റി അവതരിപ്പിക്കുന്നു എന്ന ആകാംക്ഷയിലാണ് 'മാർക്കോ' കണ്ടു തുടങ്ങിയത്. പക്ഷേ മിഖായേലിന്റെ പഴയ കഥയിലേക്ക് ഒരു കണക്ഷനും കൊടുക്കാതെ മാർക്കോയെ ഒരു ഡെവിൾ ഹീറോ ബ്രാൻഡായി നേരിട്ട് പ്രതിഷ്ഠിക്കുകയാണ് ഹനീഫ് അദേനി ചെയ്തിരിക്കുന്നത്.

മാർക്കറ്റിങ്ങ് സമയത്ത് പറഞ്ഞതത്രയും ശരി വക്കുന്ന നിലയിലുള്ള വയലൻസാണ് ഈ സിനിമയുടെ മെയിൻ. എന്ന് കരുതി അന്യഭാഷകളിലെ സ്ലാഷർ ഴോനറിൽ പെടുന്ന സിനിമകൾ കണ്ടു ശീലിച്ചവരെ സംബന്ധിച്ച് മാർക്കോയിലുള്ളത് ഒരു വല്യ വയലൻസ് ആണെന്ന് പറയാനും പറ്റില്ല.

കഥാപരമായ പുതുമയൊന്നും പ്രതീക്ഷിക്കാതെ 'മാർക്കോ'ക്ക് വേണ്ടി സെറ്റ് ചെയ്ത് വച്ച പ്ലോട്ടിനെ മാത്രം ഉൾക്കൊണ്ടാണ് സിനിമ കണ്ടത്.

സ്വന്തം കുടുംബത്തിൽ കേറി കളിച്ചവർക്കിട്ട് തിരിച്ചു പണിയുന്ന നായകൻറെ കഥക്ക് സ്വീകാര്യതയുള്ളത് കൊണ്ട് തന്നെ ആസ്വാദനത്തിന് കുറവുണ്ടായില്ല. എന്നാൽ സമാനമായ വൺ ലൈൻ സ്റ്റോറിയുള്ള 'RDX' , 'പണി' പോലുള്ള പടങ്ങളുടെ ഗ്രാഫല്ല മാർക്കോയുടേത് എന്നത് വേറെ കാര്യം.

രവി ബസ്രൂറിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും, ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും, ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണവും 'മാർക്കോ'യെ ആദ്യാവസാനം ചടുലമാക്കി നിലനിർത്തുന്നു.

സ്‌ക്രീൻ പ്രസൻസും ആക്ഷനും സ്വാഗുമൊക്കെ കൊണ്ട് ഉണ്ണി മുകുന്ദൻ എല്ലാ തലത്തിലും 'മാർക്കോ' ആയി അഴിഞ്ഞാടി എന്ന് പറയാം.

അത്രയേറെ ബിൽഡ് അപ്പ് കൊടുത്തുണ്ടാക്കിയ ഹീറോയെ ഒരു ഘട്ടത്തിൽ വെറും നോക്കു കുത്തിയാക്കി ചോരയിൽ കുളിപ്പിച്ച് ഇഞ്ചപ്പരുവമാക്കി നിർത്തുമ്പോൾ അത് വരെയുണ്ടായിരുന്ന ആക്ഷന്റെ ത്രില്ല് നഷ്ടപ്പെടുന്നുണ്ട്.

എല്ലാവരെയും സംരക്ഷിക്കാൻ ശപഥം എടുത്തിട്ടും അയാൾ നിസ്സഹായനായി നിന്ന് പോകുന്നിടത്ത് മാർക്കോയെന്ന ഹീറോയുടെ ബ്രാൻഡ് ഇടിയുന്നത് പോലെ തോന്നി.

വില്ലൻ റോളിൽ ജഗദീഷ് സ്‌കോർ ചെയ്യും എന്ന കണക്ക് കൂട്ടലുകളും തെറ്റിപ്പോയി. ടോണി ഐസക്കായുള്ള ജഗദിഷിൻറെ പ്രകടനത്തിൽ ഇടക്കെല്ലാം അപ്പുക്കുട്ടന്റെ നിഴലാട്ടം കാണേണ്ടി വന്നു.

അതേ സമയം അപ്പുക്കുട്ടന്റെ കൂട്ടുകാരനായിരുന്ന ഗോവിന്ദൻ കുട്ടിയെയോ മറ്റേതെങ്കിലും മുൻകാല കഥാപാത്രങ്ങളേയോ അനുസ്മരിപ്പിക്കാത്ത വിധം ജോർജ്ജ് പീറ്ററായി സിദ്ധീഖ് അവസാനം വരെ സ്‌കോർ ചെയ്തു.

ജഗദീഷിന്റെ കൊടൂര വില്ലനെ കാണാൻ ആഗ്രഹിച്ചിടത്ത് പക്ഷേ വില്ലൻ കഥാപാത്രങ്ങളിൽ വന്നു ഞെട്ടിച്ചത് അഭിമന്യു ഷമ്മി തിലകനും കബീർ ദുഹാനുമൊക്കെയാണ്. മാർക്കോയെ പോലെ തന്നെ റസ്സലും, സൈറസും വയലൻസ് കൊണ്ട് സ്‌ക്രീനിൽ ആറാടി തിമിർക്കുന്നു.

സ്ത്രീ കഥാപാത്രങ്ങൾക്കൊക്കെ ഈ സിനിമയിൽ എന്താണ് റോൾ എന്നൊന്നും ചോദിക്കരുത്. ചുമ്മാ വില്ലന്മാരുടെയും മാർക്കോയുടെയും ഇടയിൽ പെട്ട് ക്രൂരതയുടെ ഇരകളാകാൻ വേണ്ടി നിയോഗിക്കപ്പെട്ട, ഒന്നിനും പ്രാപ്തിയില്ലാത്തവർ.

കഥയിൽ വയലൻസിന് പ്രാധാന്യം കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷേ കഥയേക്കാൾ പ്രാധാന്യം വയലൻസിനാകുമ്പോൾ ഉണ്ടാകുന്ന കല്ല് കടികളുണ്ട് ഈ സിനിമയിൽ. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളിൽ.

'Animal', 'Kill' പോലുള്ള സിനിമകളിൽ വയലൻസിനെ ഗംഭീരമായി പ്ലേസ് ചെയ്തതൊക്കെ വച്ച് നോക്കുമ്പോൾ 'മാർക്കോ' യിൽ അങ്ങിനെയുള്ള സംഗതികളിൽ പോരായ്മകളുണ്ട്.

പോരായ്മകളില്ലാത്ത അതി ഗംഭീര സിനിമ എന്നൊന്നും പറയാനില്ലെങ്കിലും സ്റ്റൈലിഷ് മേക്കിങ്ങും ആക്ഷൻസുമൊക്കെ കൊണ്ട്
തിയേറ്റർ സ്‌ക്രീനിൽ 'മാർക്കോ'ക്ക് ആസ്വാദനമുണ്ട്.

©bhadran praveen sekhar

Tuesday, December 24, 2024

തോക്കുകളുടെ കഥ..തോൽക്കാൻ ഇഷ്ടമില്ലാത്തവരുടെ പോരാട്ടം !!


പറയാൻ കാര്യപ്പെട്ട ഒരു കഥയൊന്നുമില്ലെങ്കിലും രണ്ടു മണിക്കൂർ ബോറടിപ്പിക്കാതെ തിയേറ്ററിലിരുന്ന് കാണാവുന്ന ഒരു വെടിക്കെട്ടാണ് 'റൈഫിൾ ക്ലബി'ൽ ആഷിഖ് അബു ഒരുക്കി വച്ചിരിക്കുന്നത്.

ശ്യാം പുഷ്ക്കരൻ -ദിലീഷ് കരുണാകരൻ- സുഹാസ് ഒക്കെ കൂടി ചേർന്ന് എഴുതിയ നിലക്കുള്ള ഒരു മികച്ച തിരക്കഥയൊന്നും ഈ സിനിമക്ക് അവകാശപ്പെടാനില്ല. പകരം തോക്കുകൾ കൊണ്ടുള്ള പോരാട്ടത്തിന് അനുയോജ്യമായ ഒരു ഉഗ്രൻ കഥാപശ്ചാത്തലവും അതിലേക്ക് വേണ്ട ചേരുവകളുമൊക്കെ കൃത്യമായി എഴുതി ചേർത്തിരിക്കുകയാണ്.

ചുമരിൽ തൂക്കി വച്ചിട്ടുള്ള ഫോട്ടോകളിൽ ആണെങ്കിലും KPAC സണ്ണിയും KPAC അസീസുമൊക്കെ ഈ സിനിമയിൽ തങ്ങളുടേതായ കഥാപാത്ര സാന്നിധ്യം അറിയിക്കുന്നു.

ഏറെക്കാലത്തിന് ശേഷം വാണി വിശ്വനാഥിന്റെ ഒക്കെ ഒരു പവർഫുൾ സ്‌ക്രീൻ പ്രസൻസ് കണ്ടതിലും സന്തോഷം. ശരിക്കും അവരെയൊക്കെ മലയാള സിനിമ എത്രത്തോളം മിസ്സ് ചെയ്യുന്നു എന്നറിയിക്കാൻ ഇതിലെ രണ്ടു മൂന്ന് സീനുകൾ തന്നെ ധാരാളം.

വാണി വിശ്വനാഥ് സീനിൽ നിറഞ്ഞു നിക്കുന്നത് കൊണ്ടാകാം സുരഭിയും, ഉണ്ണിമായയും ദർശനയുമൊക്കെ തോക്ക് കൊണ്ട് എന്ത് അഭ്യാസം കാണിച്ചാലും അത് കണ്ണിൽ പെടുന്നില്ല.

വിജയരാഘവനെ സംബന്ധിച്ച് അത്ര വലിയ വെല്ലുവിളി ഒന്നുമില്ലായിരുന്നു കുഴുവേലി ലോനപ്പനെ അവതരിപ്പിക്കുക എന്നത്. വീൽ ചെയറിൽ ഇരുന്ന ഒരേ ഇരുപ്പിൽ പുള്ളി അത് നൈസായി ചെയ്തു എന്ന് മാത്രം.

വിനീത് കുമാറിന്റെ റൊമാന്റിക് സ്റ്റാർ ഷാജഹാനും, കിരൺ പീതാംബരന്റെ പ്രൊഡക്ഷൻ മാനേജർ രാപ്പാടിയും, സുരേഷ് കൃഷ്ണയുടെ ഡോക്ടർ ലാസറും, പ്രശാന്ത് മുരളിയുടെ തോക്കേന്തിയ പള്ളീലച്ചനുമൊക്കെയാണ് കൂട്ടത്തിൽ ഏറ്റവും രസകരമായി തോന്നിയത്.

ദിലീഷ് പോത്തന്റെയും വിഷ്ണു അഗസ്ത്യയുടെയും തോക്കും പിടിച്ചുള്ള ചില ഗെറ്റപ്പുകൾ അവരുടെ തന്നെ ' ഒ. ബേബി'യിലെ ചില സീനുകളെ ഓർമ്മിപ്പിച്ചു. 'ഓ. ബേബി'യിലെ പോലെ ഒരു വെളുത്ത നായ 'റൈഫിൾ ക്ലബി'ലും കാണാം.

ഹനുമാൻ കൈൻഡ് സൂരജിന്റെ പ്രകടനം സിനിമക്ക് കൊടുക്കുന്ന മൈലേജ് ചെറുതല്ല. റൈഫിൾ ക്ലബ്ബിലേക്ക് ഭീര കേറി വരുന്ന സീനൊക്കെ അന്ത ലെവലിൽ ഓളം ഉണ്ടാക്കുന്നുണ്ട്.

അനുരാഗ് കശ്യപ് കൂടി കളത്തിലേക്ക് ഇറങ്ങുന്നിടത്ത് നിന്നാണ് യഥാർത്ഥ വെടിക്കെട്ട് തുടങ്ങുന്നത്.


ഒരു ഭാഗത്ത് അനുരാഗ് കശ്യപ് ആൻഡ് ടീമിന്റെ അത്യാധുനിക തോക്കുകളിൽ നിന്ന് ചന്നം പിന്നം പായുന്ന വെടിയുണ്ടകൾ.. മറുഭാഗത്ത് ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാൻ ആൻഡ് ടീമിന്റെ അതി പുരാതന തോക്കുകളിൽ നിന്ന് എണ്ണം പറഞ്ഞു പായുന്ന വെടിയുണ്ടകൾ. ഇത് രണ്ടും കൂടി ചേരുന്ന വെടിക്കെട്ടിന്റെ ആസ്വാദനമാണ് 'റൈഫിൾ ക്ലബ്'.

കടുവച്ചാലിൽ അവറാനായി ദിലീഷ് പോത്തൻ തിമിർത്തെങ്കിലും ദയാനന്ദ് ബാരെയായി അഴിഞ്ഞാടാൻ അനുരാഗ് കശ്യപിന് വേണ്ടത്ര അവസരം കൊടുത്തില്ല എന്ന പരാതിയുണ്ട്.

'ഗന്ധർവ്വ ഗാനം..' പാട്ടൊക്കെ ഭീഷ്മപർവ്വത്തിലെ 'രതിപുഷ്പ'ത്തിന്റെ ട്രാക്ക് പിടിക്കുന്നത് പോലെ തോന്നി. പാട്ടും ബീറ്റും രണ്ടു ദിശയിലേക്ക് പോകുന്ന പോലെ ഒരു കല്ല് കടി. അതൊഴിച്ചു നിർത്തിയാൽ റെക്സ് വിജയൻറെ ബാക്ഗ്രൗണ്ട് സ്‌കോർ നന്നായിരുന്നു.

ആഷിഖ് അബുവിന്റെ സംവിധാനത്തേക്കാൾ ഛായാഗ്രഹണ മികവ് ഒരു രണ്ടു മൂന്ന് പടി മുന്നിലാണ്.

കാസ്റ്റിങ് ഗംഭീരമായി അനുഭവപ്പെടുമ്പോഴും കഥാപാത്രങ്ങളുടെ എണ്ണക്കൂടുതൽ സിനിമയിലെ ആക്ഷൻ സീനുകളിൽ ഒരു ബാധ്യതയാകുന്നുണ്ട്. സീനിൽ തിക്കും തിരക്കും വരുമ്പോൾ പലരെയും ശ്രദ്ധിക്കാൻ പറ്റാതെ പോകുന്ന ഒരു അവസ്ഥ.

അമൽ നീരദ് പടങ്ങളിലെ തോക്കും വെടി വെപ്പുമൊന്നും മനസ്സിൽ വച്ച് കാണാതിരുന്നാൽ ആഷിഖ് അബുവിന്റെ 'റൈഫിൾ ക്ലബ്' നിരാശപ്പെടുത്തില്ല. തിയേറ്റർ എക്സ്പീരിയൻസിൽ തന്നെ കാണേണ്ട പടം.

©bhadran praveen sekhar

Saturday, December 21, 2024

റിച്ച് ആണ്.. വൈൽഡ് ആണ്.. കളറാണ് പുഷ്പ !!


നെഗറ്റിവ് റിവ്യൂകൾ ഒരുപാട് കേട്ടിട്ട് തന്നെയാണ് സിനിമക്ക് പോയതെങ്കിലും പുഷ്പ 2 വ്യക്തിപരമായി എന്നെ നിരാശപ്പെടുത്തിയില്ല. 

ആദ്യ ഭാഗത്തിൽ സുകുമാർ സെറ്റ് ചെയ്തു വച്ച ഒരു പുഷ്പയുണ്ട്. അയാൾ ഒരളവ് വരെ മാസ്സാണെങ്കിലും അത്ര തന്നെ ഇമോഷണലുമാണ് പല കാര്യത്തിലും.

രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ പുഷ്പ ഫയർ അല്ല വൈൽഡ് ഫയർ ആണെന്ന് പറയുന്നത് പോലെ, നാഷണൽ അല്ല ഇന്റർനാഷണൽ ആണ് എന്ന് പറയുന്ന പോലെ - ആ കഥാപാത്രത്തെയും ഒന്ന് പുനർ നിർമ്മിച്ചിട്ടുണ്ട്.

ഒരു ഭാഗത്ത് ആളെ കടിച്ചു പറിച്ചു കീറുന്ന തരത്തിൽ അക്രമോത്സുകമാകുമ്പോൾ മറുഭാഗത്ത് അയാൾ സ്നേഹ ബന്ധങ്ങളുടെ മുറിപ്പാടിൽ വാവിട്ട് നിലവിളിക്കുന്നുണ്ട്. സർവ്വതിനെയും അധികാര ഗർവ്വിൽ അടക്കി വാഴുന്ന ഫയർ ബ്രാൻഡ് പുഷ്പ വെറും ഫ്‌ളവർ ആകുന്നത് ഭാര്യയുടെ മുന്നിൽ മാത്രം.

ഭാര്യയെ അനുസരിക്കുന്നവനും പേടിക്കുന്നവനുമൊക്കെ ജീവിതത്തിൽ നാശം സംഭവിക്കുമെന്ന് പറയുന്നതിന്റെ നേർ വിപരീതത്തെയാണ് പുഷ്പയെടുക്കുന്നത്.

തന്റെ 'ഫീലിംഗ്' ശമിപ്പിക്കാനായി പുഷ്പയുടെ മാസ്സ് വേഷം പലപ്പോഴായി അഴിപ്പിച്ചു വക്കുന്ന ശ്രീവല്ലിയുടെ ഭാര്യാ കഥാപാത്രത്തെ ട്രോളുന്ന പോസ്റ്റുകൾ ശ്രദ്ധിച്ചിരുന്നു. പക്ഷെ സിനിമയിൽ ആ സീനുകൾ കാണുമ്പൊൾ അത് സുകുമാറിന്റെ പൊളിച്ചെഴുത്ത് ആയിട്ടാണ് തോന്നിയത് .

ഈ സിനിമയിൽ അല്ലാതെ ഒരു ഭാര്യാ കഥാപാത്രം ഭർത്താവിനോട് ഇങ്ങിനെ പെരുമാറി കണ്ടിട്ടില്ല. അതോ Animal സിനിമയിലെ രൺബീറിന്റെ ആൽഫാ മെയിൽ സിൻഡ്രോം രശ്‌മികയുടെ ശ്രീവല്ലിയെ സ്വാധീനിച്ചിരിക്കുമോ ? 

ഫഹദിന്റെ ഭൻവാർ സിംഗ് മോശമായെന്ന് പറയുന്നവരോടും വിയോജിപ്പുണ്ട്. ഒരു സൈക്കോ ഷെയ്ഡ് ഉള്ള കഥാപാത്രം തന്നെയെങ്കിലും കിട്ടിയ വേഷം ഫഹദ് നന്നായി തന്നെ ചെയ്തിട്ടുണ്ട്. അഥവാ അയാളുടെ ഗ്രാഫ് താഴേക്ക് പോയിട്ടുണ്ട് എന്ന് തോന്നിയാൽ തന്നെ അത് ഫഹദ് എന്ന നടന്റെ കുഴപ്പമായി കാണാനും ആകില്ല. കാരണം 'പുഷ്പ 2' അല്ലു അർജ്ജുൻ ഷോക്കാണ് മുൻ‌തൂക്കം കൊടുക്കുന്നത്.

അല്ലു അർജ്ജുൻ സാരിയുടുത്ത് നാരങ്ങാമാല കഴുത്തിലിട്ടു നിൽക്കുന്ന ഫോട്ടോയെ നോക്കി ട്രോളാൻ എളുപ്പമാണ്. പക്ഷെ ആ വേഷത്തിൽ പുള്ളി സ്‌ക്രീനിൽ ആടിപ്പാടി അനുഭവപ്പെടുത്തുന്ന ഒരു എനർജി വേറെ ലെവലാണ്. 

നാഷണൽ അവാർഡ് വാങ്ങിച്ച പ്രകടനം എന്നൊന്നും പറയാനില്ലെങ്കിലും അല്ലു അർജ്ജുനിലെ സ്റ്റാർ മെറ്റീരിയൽ സ്‌ക്രീനിൽ ഫയർ ബ്രാൻഡായി തന്നെ തീ പടർത്തുന്നുണ്ട്. 

രണ്ടാം ഭാഗത്തിലെ ഇന്റർനാഷണൽ കഥ മാത്രം പ്രതീക്ഷിച്ചു കാണാൻ വന്ന പലർക്കും പുഷ്പയുടെ ഫാമിലി സ്റ്റോറി കാണേണ്ടി വന്നതിൽ നിരാശ ഉണ്ടായിട്ടുണ്ടാകും. പക്ഷെ ആ പ്ലോട്ടും വ്യക്തിപരമായി എന്നെ മുഷിമിപ്പിച്ചില്ല.

രണ്ടാം പകുതിയിലെ പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകളോട് അടുക്കുമ്പോഴുള്ള ചില സംഗതികളൊക്കെ ഒന്ന് കൂടെ നന്നാക്കി ചെയ്യാമായിരുന്നു എന്ന പരാതി ഒഴിച്ച് നിർത്തിയാൽ പുഷ്പ 2 എന്നിലെ ആസ്വാദകനെ തൃപ്തിപ്പെടുത്തി.

ഇത്തരം പടങ്ങളുടെ original പതിപ്പ് മാത്രമാണ് കാണാറുള്ളത് എന്നത് കൊണ്ട് യഥാർത്ഥ കഥാപശ്ചാത്തലത്തിന്റെയും കഥാപാത്ര സംഭാഷണത്തിന്റെയുമൊക്കെ റിയൽ ഫീൽ നഷ്ടപ്പെടാറില്ല എന്നതും അതിന്റെ ഒരു കാരണമാകാം.

ആദ്യ ഭാഗത്തേക്കാൾ നന്നായോ മോശമായോ എന്ന ചർച്ചക്കും പ്രസക്തിയില്ല. കാരണം കഥ ഇനിയും തീർന്നിട്ടില്ല ല്ലോ !!

ജപ്പാൻ തുറമുഖത്ത് നിന്ന് തുടങ്ങുന്ന പുഷ്പയുടെ ഇന്റർനാഷ്ണൽ ഇൻട്രോ പുഷ്പ 3 യിലേക്കുള്ള കാത്തിരിപ്പായി മാറുന്നു. എല്ലാം അവസാനിച്ചു എന്ന് തോന്നിപ്പിക്കുന്നിടത്ത് വീണ്ടും പലതും തുടങ്ങാനിരിക്കുകയാണ്. 

©bhadran praveen sekhar

Friday, December 13, 2024

ഹലോ മമ്മി !!


ഹൊറർ-കോമഡി ഴോനർ ഒരു കൈ വിട്ട കളിയാണ് . ഹൊറർ ഫീലും വേണം കോമഡി വർക് ഔട്ട് ആക്കുകയും വേണം. പക്ഷേ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ പാളിയാൽ തീർന്നു. 'ഹലോ മമ്മി' യുടെ കേസിൽ ആദ്യ പകുതി അക്കാര്യത്തിൽ വിജയിച്ചു. രസകരമായ അവതരണം.

ഷറഫുവിന്റെ കോമഡി സീനുകളൊക്കെ തിയേറ്ററിൽ നല്ല ഓളത്തിൽ ചിരിച്ചു തന്നെ ആസ്വദിച്ചു . പക്ഷെ ഇടവേളക്ക് ശേഷം പടം കൈയ്യീന്ന് പോയ പോലെയായി.

ശരിക്കും പറഞ്ഞാൽ ഇതിന്റെ കഥ സൂപ്പറാണ്. മരിച്ചു പോയിട്ടും ഭൂമിയിൽ നിന്ന് വിട്ടു പോകാതെ മകളുടെ എല്ലാ വിധ കാര്യങ്ങളിലും ഇടപെട്ടു കൊണ്ടേയിരിക്കുന്ന ഒരു മമ്മി പ്രേതം.

കഥയുടെ രസച്ചരട് ആദ്യ പകുതി വരെ എൻഗേജിങ് ആക്കി നിർത്തിയ സ്ക്രിപ്റ്റിനു നേരെ വിപരീതമായി മാറുന്നു രണ്ടാം പകുതി. ഹൊററും കോമഡിയും സെന്റിമെൻസും ഒക്കെ കൂടെ മിക്സിയിലിട്ടടിച്ചപ്പോൾ മെയിൻ കഥയുമായുള്ള കണക്ഷൻ വേറിട്ടു പോയ അവസ്ഥ.

എന്റെ പൊന്നു മാത്താ. എന്റെ പൊന്നു എബി. എന്ന ലൈനിലേക്ക് തന്നെ വീണ്ടും മടങ്ങി പോകുന്ന പ്രകടനമാണ് ഐശ്വര്യ ലക്ഷ്മിയുടേത്.

അജു വർഗ്ഗീസ്, ജോണി ആന്റണി, ബിന്ദു പണിക്കർ എന്നിവരുടെ കഥാപാത്രങ്ങളൊക്കെ പല സീനുകളിലും അധികപ്പറ്റായി അനുഭവപ്പെട്ടു.

സണ്ണി ഹിന്ദുജയുടെ ഗെറ്റപ്പും വരവുമൊക്കെ കൊള്ളാമായിരുന്നു. പക്ഷേ ചിത്രം വരക്കാൻ വേണ്ട ചുമരില്ലാതെ പോയി. ക്ലൈമാക്സ് സീനുകളിലൊക്കെ അത് എടുത്തു കാണിക്കുന്നുണ്ട്. ഗ്രാഫിക്സ് കൊണ്ടുള്ള ഗിമ്മിക്കുകളൊക്കെ വല്ലാതെ വിരസതയുണ്ടാക്കി.

എന്തോ ആദ്യ പകുതി കൊണ്ട് മാത്രമേ തൃപ്തിപ്പെട്ടുള്ളൂ. അഹ്. ഇനി രണ്ടാം ഭാഗത്തിൽ എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കാം.

©bhadran praveen sekhar

Thursday, November 28, 2024

സൂപ്പറാണ് ഈ 'സൂക്ഷ്മദർശിനി' !!



കോമഡിയും സസ്‌പെൻസും ട്വിസ്റ്റുകളുമൊക്കെ ഗംഭീരമായി സമന്വയിപ്പിച്ച ഒരു കിടിലൻ പടം.  എല്ലാ തരം പ്രേക്ഷകരെയും ആദ്യാവസാനം ഒരു പോലെ എൻഗേജിങ് ആക്കുന്ന ഉഗ്രൻ മേക്കിങ്.

സൂക്ഷ്മതയുള്ള തിരക്കഥയും കഥാപാത്ര നിർമ്മിതികളും 'സൂക്ഷ്മദർശിനി'യുടെ മാറ്റ് കൂട്ടുന്നു.

വളരെ ചെറിയ ഒരു കഥാപരിസരത്തിനുള്ളിൽ നിന്ന് കൊണ്ട് നാലഞ്ചു വീടുകളുകളേയും അവിടെ താമസിക്കുന്ന കഥാപാത്രങ്ങളെയും പരസ്പ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള കഥ പറച്ചിൽ ശ്രമകരമായ ദൗത്യം തന്നെയാണ്.

'നോൺ സെൻസി'ൽ നിന്ന് 'സൂക്ഷ്മദർശിനി'യിലേക്ക് എത്തിയപ്പോഴേക്കും സംവിധായകന്റെ റോളിൽ MC ജിതിൻ മിന്നിത്തിളങ്ങുന്നു.

മുഖ്യകഥാപാത്രങ്ങളെ പോലെ ശ്രദ്ധേയമായ രീതിയിൽ സിനിമയിലെ വീടുകളെ ചിത്രീകരിച്ചതൊക്കെ വ്യത്യസ്തത അനുഭവപ്പെടുത്തി.

സാധാരണ ഇത്തരം സസ്പെൻസ് ത്രില്ലർ പടങ്ങളിൽ നമുക്ക് ഊഹിക്കാൻ പാകത്തിൽ പല സംഗതികളും കഥയുടെ പാതി വഴിക്കലെത്തുമ്പോഴെങ്കിലും കിട്ടും. അവിടെയാണ് 'സൂക്ഷ്മദർശിനി' ഒരു അസാധാരണ സിനിമയായി മാറുന്നത്.

ആദ്യ പകുതിയിൽ പോയിട്ട് രണ്ടാം പകുതിയുടെ മുക്കാലും പിന്നിടുമ്പോഴും നമ്മുടെ ഊഹോപോഹങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ലാത്ത വിധമാണ് സിനിമയുടെ പോക്ക്. അഥവാ നമ്മളെ സമർത്ഥമായി കബളിപ്പിക്കുന്ന ആഖ്യാന ശൈലിയാണ് ഈ സിനിമയുടെ വലിയൊരു പ്ലസ്. 

ചമ്മൻ ചാക്കോയുടെ എഡിറ്റിങ്, ക്രിസ്റ്റോ സേവ്യറുടെ മ്യൂസിക്, ശരൺ വേലായുധന്റെ ഛായാഗ്രഹണം. ഈ മൂന്നും കൂടി സിനിമക്കു സമ്മാനിക്കുന്ന ചടുലത എടുത്തു പറയേണ്ടതാണ്.

സ്‌ക്രീൻ സ്പേസിൽ ബേസിലും നസ്രിയയുമൊക്കെ മുന്നിട്ട് നിൽക്കുമ്പോഴും സിദ്ധാർഥ് ഭരതനൊക്കെ കുറഞ്ഞ സീനുകളിൽ കൂടെ നൈസായി സ്‌കോർ ചെയ്തു പോകുന്നു. ഈ പടത്തിലെ പുള്ളിയുടെ രസകരമായ കഥാപാത്രമൊക്കെ ഇനി ആഘോഷിക്കപ്പെടാൻ പോകുന്നതേയുള്ളു. 

അയൽപക്കത്ത് താമസിക്കുന്നത് ആരൊക്കെയാണെന്ന് അറിയാൻ താല്പര്യപ്പെടാതെയും സാധിക്കാതെയുമൊക്കെ പോകുന്ന ഈ ഒരു കാലത്ത് അയൽപക്കത്ത് എന്ത് നടക്കുന്നു എന്നതിലേക്കുള്ള പ്രിയ ദർശിനിയുടെ കൗതുക കാഴ്ചകൾക്കും അന്വേഷണത്തിനുമൊക്കെ സിനിമക്കുമപ്പുറം സാമൂഹിക പ്രസക്തിയുണ്ട്.

നന്ദി.. MC ജിതിൻ- അതുൽ രാമചന്ദ്രൻ- ലിബിൻ ടി.ബി.. ഇങ്ങിനൊരു രസികൻ കോംബോയിൽ ഒരു വേറിട്ട ത്രില്ലർ പടം സമ്മാനിച്ചതിന്.

©bhadran praveen sekhar

Monday, November 25, 2024

ഒരു ഫീൽഗുഡ് കുറ്റാന്വേഷണ സിനിമ !!

കുറ്റാന്വേഷണ സിനിമകൾ എന്നാൽ ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കുന്ന സിനിമകളാകണം എന്ന നിർബന്ധ ബുദ്ധിക്ക് എതിരാണ് വിഷ്ണു വിനയിന്റെ 'ആനന്ദ് ശ്രീബാല'.

ഇവിടെ കുറ്റാന്വേഷണത്തിലെ ഉദ്വേഗത്തേക്കാൾ, വൈകാരികതയാണ് നമ്മളെ 'ആനന്ദ് ശ്രീബാല'യിലേക്ക് ബന്ധിപ്പിക്കുന്നത്.

അമ്മയുടെ ഓർമ്മ ഒരിക്കലും വിട്ടു പോകാതിരിക്കാൻ വേണ്ടിയാണ് തന്റെ പേരിനൊപ്പം കല്യാണി എന്ന് കൂട്ടി ചേർത്തിരിക്കുന്നത് എന്ന് വിശദമായി പറയുന്ന രംഗമൊക്കെ ഉണ്ടെങ്കിലും മോഹൻലാലിൻറെ 'ബാബാ കല്യാണി'യിൽ ആ അമ്മക്ക് ഒരു റോളും ഇല്ലായിരുന്നു. 'ആനന്ദ് ശ്രീബാല' അവിടെയാണ്‌ ശ്രദ്ധേയമാകുന്നത്.

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരു അമ്മയും മകനും തമ്മിലുള്ള ഒരിക്കലും അറ്റു പോകാത്ത ബന്ധത്തെ മനസ്സ് തൊടും വിധം വിളക്കി ചേർത്തിട്ടുണ്ട്.

'ആനന്ദ് ശ്രീബാല' എന്നത് വെറുമൊരു ടൈറ്റിൽ അല്ലായിരുന്നു എന്ന് ബോധപ്പെടുത്തുന്നു സിനിമയിലെ അമ്മ-മകൻ രംഗങ്ങൾ.

ആനന്ദ് ശ്രീബാല എന്ന കഥാപാത്രത്തിന്റെ വേറിട്ട മാനസികാവസ്ഥകളും, കഴിവും, അയാൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുമൊക്കെ അർജ്ജുൻ അശോകൻ ഗംഭീരമായി തന്നെ അവതരിപ്പിച്ചു.

ഒരുപാട് ദൈർഘ്യമുള്ള രംഗങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും സംഗീതയുടെ ശ്രീബാല എന്ന അമ്മ കഥാപാത്രം സിനിമയിൽ അർജ്ജുൻ അശോകനൊപ്പം തന്നെ നിറഞ്ഞു നിൽക്കുന്നു.

സൈജു കുറുപ്പ് - ഈ സീസണിൽ പുള്ളിക്ക് കിട്ടിയ എല്ലാ തരം കഥാപാത്രങ്ങളെയും വേറെ ലെവലിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. DYSP ശങ്കർ ദാസും അങ്ങിനെ ഒരു ഐറ്റം തന്നെ.

നല്ലവനെങ്കിൽ നല്ലവൻ കെട്ടവനെങ്കിൽ കെട്ടവൻ. ഈ രണ്ടും സ്വിച്ച് ഇട്ട പോലെ മാറി മാറി അഭിനയിക്കാൻ സൈജു കുറുപ്പിന് പറ്റുന്നു എന്നത് നടനെന്ന നിലയിൽ അയാളുടെ ഗ്രാഫ് ഉയർത്തുന്നുണ്ട്.

അപർണ ദാസ് - അർജ്ജുൻ അശോകൻ കോംബോ സീനുകളൊക്കെ കൊള്ളാമായിരുന്നു. സിദ്ധീഖ്,നന്ദു, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, അജു വർഗ്ഗീസ്, ധ്യാൻ ശ്രീനിവാസൻ അങ്ങിനെ നീളുന്ന കാസ്റ്റിങ്ങൊക്കെ സിനിമയിൽ നന്നായി വന്നിട്ടുണ്ട്.

ആദ്യമേ പറഞ്ഞ പോലെ ത്രില്ലടിപ്പിക്കൽ അല്ല ഈ സിനിമയുടെ മെയിൻ ഏരിയ എന്നത് കൊണ്ടാകാം രഞ്ജിൻ രാജിന്റെ സംഗീതത്തിലും അത് പ്രകടമാണ്. പാട്ടായാലും പശ്ചാത്തല സംഗീതമായാലും ഒരു ഇമോഷണൽ ലൈനിലാണ് പിടിത്തം.

ചോരയും വയലൻസും ഒന്നുമില്ലാതെ കുടുംബ സമേതം കാണാനാകുന്ന ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ എന്ന നിലക്ക് കൂടി വേറിട്ട് നിൽക്കുന്നുണ്ട് ആനന്ദ് ശ്രീബാല.

സംവിധായകനെന്ന നിലക്ക് 'ആനന്ദ് ശ്രീബാല' വിഷ്ണു വിനയിന്റെ നല്ലൊരു തുടക്കം തന്നെയാണ് എന്ന് പറയാം.

©bhadran praveen sekhar

Wednesday, November 20, 2024

ഒരു നാടൻ സൈബർ ക്രൈം ത്രില്ലർ !!


ഇതിന് മുൻപേ നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള സൈബർ ക്രൈം ത്രില്ലർ സിനിമകളുടെ ഗണത്തിൽ ഒന്നും പെടുത്താനാകാത്ത വിധം സൈബർ ക്രൈമെന്ന പ്രമേയത്തെ തീർത്തും പ്രാദേശികമായൊരു കഥാപശ്ചാത്തലത്തിൽ പറഞ്ഞവതരിപ്പിക്കുന്നിടത്താണ് ഗിരീഷ് എ.ഡിയുടെ 'ഐ ആം കാതലൻ' വ്യത്യസ്തത അനുഭവപ്പെടുത്തുന്നത്.

സൈബർ ക്രൈമിന്റെ സങ്കീർണ്ണതകളിലേക്കൊന്നും പോകാതെ തന്നെ ആ കുറ്റകൃത്യത്തിന്റെ ഗൗരവം ലളിതമായി ബോധ്യപ്പെടുത്തുന്ന ഒരു സാധാരണ സിനിമ എന്നും പറയാം.

കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ പ്രാധാന്യത്തിനായി യാതൊരു വിധ ഗിമ്മിക്കുകളും സിനിമയിൽ ഉപയോഗപ്പെടുത്തുന്നില്ല. സിനിമയിലെ ഛായാഗ്രഹണം, സംഗീതം അടക്കമുള്ളവയിൽ അത് പ്രകടമാണ്.

എന്നിട്ടും ആദ്യാവസാനം വരെ ഒരിടത്തും ബോറടിപ്പിക്കാതെ, ഒഴുക്കോടെ പറഞ്ഞവതരിപ്പിക്കാൻ സാധിക്കുന്നിടത്താണ് ഗിരീഷിന്റെ കാതലൻ വിജയിക്കുന്നത്.

നടൻ ആയിട്ട് മാത്രം ഒതുങ്ങി കൂടേണ്ട ആളല്ല എന്ന് തിരക്കഥാ രചന കൊണ്ട് സജിൻ ചെറുകയിൽ തെളിയിച്ചു.

ടൈപ്പ് കാമുക വേഷത്തിന്റെ കുപ്പായം ഇടുമ്പോഴും, സ്വതസിദ്ധമായ ഭാവപ്രകടനങ്ങൾ കൊണ്ട് ഒരു മുഴുനീള സിനിമയെ അനായേസേന ചുമലിലേറ്റാൻ നസ്ലന് സാധിക്കുന്നത് ചെറിയ കാര്യമല്ല.

വരാനിരിക്കുന്ന 'ആലപ്പുഴ ജിംഖാന' പോലുള്ള സിനിമകൾ നസ്ലനെ സ്ഥിരം കഥാപാത്രങ്ങളുടെ ചട്ടക്കൂടിൽ നിന്ന് പുറത്തു ചാടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

വിനീത് വിശ്വത്തിന്റെ അനീഷേട്ടനും , വിനീത് വാസുദേവന്റെ മാത്യുവും, സജിൻ ചെറുകയിലിന്റെ പ്രവീണുമൊക്കെ രസകരമായിട്ടുണ്ട്.

ലിജോമോളുടെ കഥാപാത്രത്തിന് കുറച്ചു കൂടെ സ്‌ക്രീൻ സ്പേസ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' പോലുള്ള മുൻകാല സിനിമകളെ വച്ച് നോക്കുമ്പോൾ സംവിധായകനെന്ന നിലക്ക് ഗിരീഷിൻറെ ഒരു വഴി മാറി നടത്തം കൂടിയാണ് 'ഐ ആം കാതലൻ' .

ഏറെക്കുറെ ഒന്നേ മുക്കാൽ മണിക്കൂറും അഞ്ചാറ് മിനുട്ടും മാത്രം ദൈർഘ്യമുള്ള ബോറടിപ്പിക്കാത്ത ഒരു കുഞ്ഞു ത്രില്ലർ സിനിമ എന്ന നിലക്ക് തൃപ്തിപ്പെടുത്തി 'I Am കാതലൻ '.

©bhadran praveen sekhar

Tuesday, November 12, 2024

ജീവിതം വച്ചുള്ള ചതുരംഗ കളി !!


ഹൻസൽ മേഹ്തയുടെ 'Scam 1992' വെബ് സീരീസിന്റെ സിനിമാ പതിപ്പാകുമോ 'ലക്കി ഭാസ്‌ക്കർ' എന്ന സംശയത്തോടെയാണ് കണ്ടു തുടങ്ങിയതെങ്കിലും എല്ലാ തരം മുൻവിധികളെയും കാറ്റിൽ പറത്തുന്ന സ്ക്രിപ്റ്റിംഗും മെയ്‌ക്കിങ്ങുമായിരുന്നു വെങ്കി അറ്റ്ലൂരിയുടേത്.

1992 ലെ ഓഹരി കുംഭകോണത്തെ പറ്റിയുള്ള കഥയല്ലെങ്കിലും അതേ കാലഘട്ടത്തിന്റെ പശ്ചാത്തലവും ഹർഷദ് മെഹ്തയുടെ റഫറൻസുമൊക്കെ സമർത്ഥമായി കോർത്തിണക്കി കൊണ്ടുള്ള കഥ പറച്ചിൽ ആളെ പിടിച്ചിരുത്തുന്നതാണ്.

സാമ്പത്തിക പരാധീനതകളുടെ പേരിൽ അവഗണിക്കപ്പെടുകയും അപമാനിതനാകേണ്ടിയുമൊക്ക വരുന്നവരുടെ പ്രതിനിധിയായി പ്രത്യക്ഷപ്പെടുന്ന ദുൽഖറിന്റെ ഭാസ്ക്കറിനെ പ്രേക്ഷകർക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കും.

കഴിവും ആത്മാർത്ഥതയും സത്യസന്ധതയുമൊക്കെ ഉണ്ടായിട്ടും ജീവിതത്തിൽ ഒന്നും നേടാൻ സാധിച്ചിട്ടില്ലാത്തവരോട് വൈകാരികമായി ബന്ധം സ്ഥാപിക്കുന്നുണ്ട് ഭാസ്‌ക്കർ. അത് കൊണ്ട് തന്നെ അയാളുടെ മാനസിക വ്യപാരങ്ങളിൽ ഒരു ഘട്ടത്തിൽ നമ്മളും അറിയാതെ പങ്കു ചേർന്ന് പോകുന്നു.

എന്നാൽ പണത്തിന്റെ ലഹരി ഒരാളുടെ ജീവിതത്തെ താറുമാറാക്കുന്നത് എങ്ങിനെയെന്ന് ബോധ്യപ്പെടുത്തുന്നിടത്ത് അയാളെ നമുക്കു കൈയ്യൊഴിയേണ്ടിയും വരുന്നു.

ജീവിക്കാൻ പണം വേണം ..പക്ഷെ പണത്തിന് വേണ്ടി ജീവിക്കരുത് എന്ന ആ തിരിച്ചറിവിനു എന്തിനേക്കാളും മൂല്യവും തിളക്കമുണ്ട്.

1989 ൽ തുടങ്ങി 1992 വരെയുള്ള ബോംബൈയുടെ കഥാപശ്ചാത്തലവും, ആ കാലഘട്ടത്തിനൊത്ത കഥാപാത്രങ്ങളുടെ വേഷ ഭൂഷാദികളും, അക്കാലത്തെ കെട്ടിട സമുച്ചയങ്ങളും, ഓഫിസ് സെറ്റപ്പും, സാമ്പത്തിക ക്രയ വിക്രയങ്ങളും, വീടും, വാഹനങ്ങളുമടക്കമുള്ള കാര്യങ്ങൾ സിനിമയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നു.

മധ്യവർത്തി കുടുംബസ്ഥനായും ബാങ്ക് ഉദ്യോഗസ്ഥനായും പണക്കാരനായുമൊക്കെയുള്ള ഭാസ്ക്കറിന്റ വിവിധ രൂപ ഭാവ മാറ്റങ്ങളെ കൃത്യതയോടെ പകർന്നാടുന്നു DQ. കരിയറിലെ ചില വീഴ്ചകൾക്കിടയിലും കഥാപാത്ര തിരഞ്ഞെടുപ്പുകളിൽ അയാൾ സ്വീകരിക്കുന്ന വ്യത്യസ്തത അഭിനന്ദനീയം തന്നെ.

DQ വിന്റെ ഭാര്യ വേഷത്തിൽ മീനാക്ഷി ചൗധരി മോശമാക്കിയില്ല. ചെറിയ വേഷങ്ങളെങ്കിലും രാംകി, സച്ചിൻ ഖേഡെക്കർ, ടീന്നു ആനന്ദ് എന്നിവരെ സിനിമയിൽ നന്നായി തന്നെ ഉപയോഗപ്പെടുത്തി.

നിമിഷ് രവിയുടെ ഛായാഗ്രഹണവും , GV പ്രകാശ് കുമാറിന്റെ സംഗീതവും , നവീൻ നൂലിയുടെ ചിത്ര സംയോജനവുമൊക്കെ 'ലക്കി ഭാസ്ക്കറി'നെ സൂപ്പർ ഭാസ്‌ക്കറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

പാളിപ്പോകാൻ ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന ഒരു ഐറ്റത്തെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന സിനിമയാക്കി മാറ്റിയ വെങ്കി അറ്റ്ലൂരി മാജിക്കും, നടനെന്ന നിലയിലുള്ള DQ വിന്റെ ഡെഡിക്കേഷനും തന്നെയാണ് ലക്കി ഭാസ്ക്കറിന്റെ ഹൈലൈറ്റ്.

©bhadran praveen sekhar

Thursday, October 31, 2024

പണിയും മറുപണിയുമായി ഒരു കിടിലൻ ത്രില്ലർ !!


തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ഒരു ഗ്യാങ്സ്റ്റർ സിനിമക്ക് വേണ്ട കഥാ ഘടകങ്ങൾ ഉണ്ടെങ്കിലും ഫാമിലി - ആക്ഷൻ - റിവെഞ്ച് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന പടമായാണ് ജോജു ജോർജ്ജ് 'പണി' യെ ഒരുക്കിയിട്ടുള്ളത്.

കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രതികാരവും രക്തച്ചൊരിച്ചിലുമൊക്കെ വൈകാരികമായി പറഞ്ഞവതരിപ്പിക്കുന്ന മേക്കിങ്ങാണ് 'പണി' യുടെ ആസ്വാദനം ഉറപ്പാക്കുന്നത്.

'RDX' ൽ റോബെർട്ടിന്റെയും ഡോണിയുടെയും വീട്ടിൽ കേറി പണിയുന്ന ഗുണ്ടകളോടുള്ള കലിപ്പ് നമുക്കുള്ളിലേക്ക് എത്തുന്ന നിമിഷം തൊട്ട് അവരെയൊന്ന് പഞ്ഞിക്കിടാൻ നമ്മളും കൊതിക്കും. അതിനായി കാത്തിരിക്കും. അത് പോലെ ഇവിടെയും അങ്ങിനെയുള്ള കലിപ്പിന്റെ ഒരു ആളിക്കത്തിക്കലുണ്ട്.

ശക്തമായ വില്ലൻ കഥാപാത്രങ്ങളുണ്ടെങ്കിലേ സിനിമയിലെ ഹീറോയിസത്തിന് പ്രസക്തിയുള്ളൂ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു 'പണി'

സാഗറിന്റെയും ജുനൈസിന്റെയും വില്ലത്തരങ്ങൾ സിനിമയിലെ നായകനെയും കുടുംബത്തിനെയും മാത്രമല്ല കണ്ടിരിക്കുന്ന നമ്മളെയും പിരിമുറുക്കം നൽകി അസ്വസ്ഥരാക്കുന്നു.

ഡോൺ സെബാസ്റ്റിന്റെ ശരീര ഭാഷയും സംസാരശൈലിയും ഉണ്ടാക്കുന്ന പ്രകോപനം ചെറുതല്ല. ഗിരിയേട്ടൻ എന്ന വിളിയിൽ പോലും അത് കൃത്യമായി അനുഭവപ്പെടുത്തുന്ന ഗംഭീര പ്രകടനമായിരുന്നു സാഗറിന്റേത്. 

സിജൂട്ടൻ ഒരു അന്തർമുഖനെന്ന പോലെ തോന്നിക്കുമ്പോഴും ഡോൺ സെബാസ്റ്റിനൊപ്പം തന്നെ പ്രേക്ഷകരുടെ വെറുപ്പ് പിടിച്ചു പറ്റുന്നു.

വെറും വില്ലൻ കഥാപാത്രങ്ങൾ എന്നതിനപ്പുറം ആ രണ്ടു കഥാപാത്രങ്ങളുടെയും പരസ്‌പരമുള്ള സൗഹൃദവും ഇമോഷണൽ ബോണ്ടുമൊക്കെ വരച്ചു കാട്ടാൻ ജോജുവിലെ സംവിധായകന് സാധിച്ചു.

ഡേവി- കുരുവിള- സജി- ഗിരി അവരുടെ ആ കോംബോ സൂപ്പറായിരുന്നു. അതിന് വേണ്ടി മാത്രം വേറൊരു സിനിമ വന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പിച്ച ഒരു കിടിലൻ ഗ്യാങ്. 

അധികം കണ്ടു പരിചയമില്ലാത്ത വാറന്റ് ഡേവിയൊക്കെ സ്‌ക്രീനിൽ ഉണ്ടാക്കുന്ന ഓളം ചെറുതല്ല. 

ജോജുവിന്റെ സ്‌ക്രീൻ പ്രസൻസ് എടുത്തു പറയേണ്ട ഒന്നാണ് . മദമിളകിയ അയാളുടെ കഥാപാത്ര പ്രകടനങ്ങൾ കാണാൻ തിയേറ്റർ സ്‌ക്രീൻ മതിയാകാത്ത പോലെ. 


ജോജുവിന്റെ നായികാ കഥാപാത്രത്തിൽ അഭിനയ തിളങ്ങിയപ്പോൾ, ഡേവിയുടെ ഭാര്യാ വേഷത്തിൽ ഒതുങ്ങാത്ത കഥാപാത്ര പ്രകടനം കൊണ്ടാണ് അഭയ ഹിരൺമയി സ്‌കോർ ചെയ്തത്.

ടിപ്പിക്കൽ അമ്മ വേഷത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു സീമയുടെ മംഗലത്ത് ദേവകി എന്ന കഥാപാത്രം. ഒരു മാസ്സ് സിനിമക്ക് വേണ്ടി അമ്മ കഥാപാത്രത്തെ ഇങ്ങിനെയും മാറ്റി എഴുതാമെന്ന് ജോജു കാണിച്ചു തരുന്നു.

സ്ത്രീ കഥാപാത്രങ്ങൾക്ക് അങ്ങിനെയൊക്കെ റോൾ കൊടുക്കുമ്പോഴും ചാന്ദ്നിയുടെ പോലീസ് വേഷത്തെ വേണ്ട പോലെ സിനിമയിൽ ഉപയോഗിച്ച് കണ്ടില്ല.

ഒരു സിനിമയുടെ ഛായാഗ്രഹണത്തിലേക്ക് രണ്ടു തലത്തിൽ ശ്രദ്ധേയരായ രണ്ടു തലമുറയിൽ പെട്ട വേണുവിനേയും ജിന്റോ ജോർജ്ജിനെയും സമർത്ഥമായി ഉപയോഗപ്പെടുത്താൻ ജോജുവിന്‌ സാധിച്ചു. സന്തോഷ് നാരായണൻ - സാം സി.എസ്- വിഷ്ണു വിജയ് കോംബോയിൽ സംഗീതത്തയും സമാനമായി ഉപയോഗപ്പെടുത്തി കാണാം.

തിയേറ്റർ ആസ്വാദനത്തിന്റെ കാര്യത്തിൽ ഈ പടം തരുന്ന ഗ്യാരണ്ടി ഏറ്റവും ചുരുക്കത്തിൽ പറഞ്ഞാൽ പോലും ഇത്രയുമുണ്ട്.

ഗിരിയേട്ടൻ ..പൊളിച്ചു ട്ടോ .. ഇനി വേഗം അടുത്ത പണി പോരട്ടെ !!

©bhadran praveen sekhar

Saturday, October 26, 2024

ഭഗവാൻ ദാസന്റെ രാമരാജ്യം !!


കല ദൈവീകമാണ് അതിന് മതമില്ല എന്നൊക്കെ പറയുമ്പോഴും കലാകാരന്റെ മതം ചികഞ്ഞു നോക്കാൻ ഒരുമ്പെടുന്നവർ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട് .

യേശുദാസിനെ പണ്ട് ഗുരുവായൂരമ്പലത്തിൽ പ്രവേശിപ്പിക്കാതെ തിരിച്ചു വിട്ട സംഭവമൊക്കെ അക്കൂട്ടത്തിൽ ഓർത്തു പോകാവുന്നതാണ്.

കലാമണ്ഡലം ഹൈദരാലി, നിലമ്പൂർ ആയിഷ അടക്കമുളളവർ യാഥാസ്ഥിതികരോട് നിരന്തരം കലഹിച്ചു കൊണ്ടാണ് കലാരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചത് .

അത് കൊണ്ടൊക്കെ തന്നെ 'ഭഗവാൻ ദാസന്റെ രാമരാജ്യം' കൈകാര്യം ചെയ്യുന്ന വിഷയം ഏത് കാലത്തും പ്രസക്തമാണ് എന്ന് പറയാം.

ഉത്സവത്തിന്റെ കഥാപശ്ചാത്തലമുള്ള മുൻകാല സിനിമകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ അവതരണ ശൈലിയാണ് ഈ സിനിമയുടേത്.

വണ്ണാത്തിക്കാവെന്ന ഗ്രാമവും അവിടത്തെ ഉത്സവത്തിന്റെ ഐതിഹ്യവുമൊക്കെ എന്താണെന്ന് ബോധ്യപ്പെടുത്തി കൊണ്ടുള്ള തുടക്കം കൊണ്ട് തന്നെ സിനിമയുടെ ഒരു മൂഡ് നമുക്ക് കിട്ടും .

സിനിമയിലേക്കെന്ന പോലെ സിനിമക്കുള്ളിൽ ചിട്ടപ്പെടുത്തിയ ബാലെയിലേക്കും കാഴ്ചക്കാരെ പിടിച്ചിരുത്താൻ സംവിധായകൻ റഷീദ് പറമ്പിലിന് സാധിച്ചിട്ടുണ്ട്.

ശിഹാബ് ഓങ്ങല്ലൂരിന്റെ ഛായാഗ്രഹണം, വിഷ്ണു ശിവശങ്കറിന്റെ സംഗീതവുമൊക്കെ സിനിമയുടെ മികവുകളിൽ ശ്രദ്ധേയമായി തോന്നി. കഥാപരിസരവുമായി ചേർന്ന് നിൽക്കുന്ന കലാ സംവിധാനവും കൊള്ളാം.

പ്രകടനത്തിലേക്ക് വന്നാൽ അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ, ഇർഷാദ് അലി, നിയാസ് ബക്കർ, മണികണ്ഠൻ പട്ടാമ്പി, ശ്രീജിത്ത് രവി എല്ലാവരും തങ്ങളുടെ റോളുകൾ നന്നായി ചെയ്തു. . എന്നാൽ സിനിമയിൽ ആദ്യാവസാനം വരെ സ്‌കോർ ചെയ്തു പോകുന്നത് ടി.ജി രവിയും പ്രശാന്ത് മുരളിയുമാണ്.

കാലിക പ്രസകത്മായ പ്രമേയവും, വണ്ണാത്തിക്കാവിന്റെ പ്രാദേശികതയിലൂന്നി കൊണ്ടുള്ള കഥാപാത്ര സൃഷ്ടികളും, അതിലേക്ക് ബന്ധിപ്പിക്കുന്ന ഫാന്റസി എലെമെന്റ്സുമൊക്കെയുള്ള ഫെബിൻ സിദ്ധാർത്ഥിന്റെ തിരക്കഥ അഭിനന്ദനീയമാണ്.

തുടക്കത്തിൽ പറഞ്ഞു വച്ച ഐതിഹ്യ കഥയുമായി സിനിമയുടെ അവസാനത്തിലേക്ക് എത്തുമ്പോഴുള്ള ഫാന്റസിയെ വേണ്ട വിധം സമന്വയിപ്പിക്കാൻ സാധിച്ചോ എന്ന ഒരു സംശയം ഒഴിച്ച് നിർത്തിയാൽ 'ഭഗവാൻ ദാസന്റെ രാമരാജ്യം' ഒരു പുതുമുഖ സംവിധായകൻ എന്ന നിലക്ക് റഷീദ് പറമ്പിലിനെ ഗംഭീരമായി തന്നെ അടയാളപ്പെട്ടുത്തുന്നുണ്ട്.

©bhadran praveen sekhar

Monday, October 21, 2024

ഓർമ്മകൾക്കും മറവികൾക്കുമിടയിലെ യാഥാർത്ഥ്യങ്ങൾ !!


സത്യത്തിൽ ഒരാൾ മരിച്ചു പോകുന്നത് ഹൃദയം നിലക്കുമ്പോൾ അല്ല അയാളുടെ ഓർമ്മകൾ മറയുമ്പോഴാണ്. ഓർമ്മകളുടെ തുടർച്ചകളിലാണ് നമ്മുടെ ജീവിതം മുന്നോട്ട് പോകുന്നത് പോലും.

'ബോഗയ്ൻവില്ല' യിലെ റീത്തുവിന്റെ കാര്യത്തിൽ ഈ പറഞ്ഞ പോലെ ഓർമ്മകൾക്ക് തുടർച്ചയില്ല. മറവിയുടെയും ചിതറിപ്പോയ ഓർമ്മകൾക്കുമിടയിൽ എവിടെയോ ഒളിഞ്ഞു കിടക്കുന്ന അവരുടെ യഥാർത്ഥ വ്യക്തിത്വത്തിലേക്കുള്ള ഒരു അന്വേഷണ യാത്രയാണ് 'ബോഗയ്ൻവില്ല'.

ദുരൂഹതയുണർത്തുന്ന കഥപരിസരവും, മൂടിവെക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്ന കഥാ രംഗങ്ങളുമൊക്കെയുള്ള 'ബോഗയ്ൻവില്ല' യുടെ പ്രധാന ആസ്വാദനം അമൽ നീരദിന്റെ മേയ്ക്കിങ് ആണ്.

സിനിമയുടെ ടൈറ്റിൽ കാർഡ് എഴുതി തുടങ്ങുന്നതിന്റെ പശ്ചാത്തലം ശ്രദ്ധിച്ചാൽ കാഴ്ചയും ഓർമ്മയും തിരിച്ചറിവും മറവിയുമൊക്കെ തമ്മിലുള്ള ആഭ്യന്തര യുദ്ധം കാണാം. റീത്തുവിന്റെ ലോകത്തേക്ക് പ്രേക്ഷകനെ അപ്പോഴേ കൊണ്ട് പോകുന്നുണ്ട് സംവിധായകൻ.

റീത്തുവെന്ന കഥാപാത്രത്തിന്റെ വേറിട്ട അവസ്ഥാന്തരങ്ങളിലൂടെയും മാനസികാവസ്ഥകളിലൂടെയുമൊക്കെ ആഴത്തിൽ സഞ്ചരിച്ചു കൊണ്ടുള്ള ജ്യോതിർമയിയുടെ പ്രകടനം ഗംഭീരമായിരുന്നു.

കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് റോയ്സ് എന്ന കഥാപാത്രം ഒരു വലിയ പൊളിച്ചെഴുത്താണ്. അമൽ നീരദിന്റെ മാസ്റ്റർപ്പീസ് സ്ലോമോഷൻ സീനുകളിലും കുഞ്ചാക്കോ ബോബൻ സ്‌കോർ ചെയ്തു കാണാം.


അതേ സമയം ഫഹദ് ഫാസിൽ, ഷറഫുദ്ധീൻ പോലെയുള്ള നടന്മാരെ അമൽ നീരദ് എന്തിനോ വേണ്ടി ബലിയാടാക്കിയത് പോലെയാണ് തോന്നിയത്.

ഈ സിനിമയിൽ അത്ര വലിയ എഫക്ട് ഒന്നും ഉണ്ടാക്കാത്ത രണ്ടു കഥാപാത്രങ്ങളെ അവരെ പോലെയുള്ള നടമാരെ ഏൽപ്പിച്ചത് സിനിമയുടെ വിപണന മൂല്യം കൂട്ടാനാകും എന്ന് കരുതാം തൽക്കാലം.

വെല്ലുവിളി ഉയർത്തുന്നതല്ലെങ്കിലും ശ്രിന്ദയുടെ കഥാപാത്ര പ്രകടനം കൊള്ളാമായിരുന്നു. പക്ഷെ നിർണ്ണായക ഘട്ടത്തിൽ അവരെ കൊണ്ട് പറയിപ്പിക്കുന്ന 'ഇവനൊക്കെ ഇത്രയേ ഉള്ളൂ' എന്ന ഡയലോഗ് ഒക്കെ ക്രിഞ്ചിന്റെ കൊടുമുടി കേറി പോകുന്നു.

വീണാ നന്ദകുമാർ, ഷോബി തിലകൻ ഒക്കെ പല സീനുകളിലും മിസ് കാസ്റ്റ് ആയ പോലെ തോന്നി.

സ്ലോപേസ് കഥ പറച്ചിൽ ഒരിടത്തും ബോറടിപ്പിക്കുന്നില്ലെങ്കിലും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ക്‌ളീഷേകളുടെ കുത്തൊഴുക്കുണ്ട്.

കുറ്റവാളി ആരാണെന്നുള്ള സൂചന പ്രേക്ഷകനിലേക്ക് വ്യക്തമായി എത്തുമ്പോഴും ഫഹദിന്റെ ഐ.പി. എസ് ബുദ്ധിയിലേക്ക് മാത്രം എന്ത് കൊണ്ട് അതെത്തുന്നില്ല എന്ന് സംശയിച്ചു പോകും.

ഫഹദ്- ഷോബി തിലകൻ ടീമിന്റെ കേസ് അന്വേഷണ ശൈലി പോലും തട്ട് പൊളിപ്പനായാണ് അനുഭവപ്പെടുക.


എത്രയോ സിനിമകളിൽ ആവർത്തിച്ചു കണ്ടു ശീലിച്ച അതേ സൈക്കോ കുറ്റവാളിയും അയാളുടെ ക്രൈം മോട്ടീവുമൊക്കെ ഒട്ടും പുതുമകളില്ലാതെ അമൽ നീരദ് പടത്തിൽ റിവീൽ ചെയ്യപ്പെടുന്നതിൽ നിരാശയുണ്ടെങ്കിലും തിയേറ്റർ സ്‌ക്രീനിൽ കാഴ്ചാനുഭവം സമ്മാനിച്ചു കൊണ്ട് തൃപ്‍തിപ്പെടുത്തുന്നു 'ബോഗയ്ൻവില്ല'.

സുഷിൻ ശ്യാമിന്റെ സംഗീതം, ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണമൊക്കെ 'ബോഗയ്ൻവില്ല' യുടെ മികവുകളായി. ചിതറിപ്പോയ റീത്തുവിന്റെ ഓർമ്മകളുടെ അടരുകളെല്ലാം ഒന്നിച്ച് ചേർത്ത് വക്കുന്നത് പോലെ ശ്രദ്ധേയമാണ് വിവേക് ഹർഷന്റെ എഡിറ്റിങ്.

ആ തലങ്ങളിൽ സാങ്കേതികമായും ദൃശ്യപരമായുമൊക്കെ 'ബോഗയ്ൻവില്ല' ആരെയും തൃപ്തിപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമില്ല.

എന്നാൽ കാഴ്ചയിൽ മനോഹരമാണെന്ന് സമ്മതിക്കുമ്പോഴും കടലാസ്സ് പൂക്കൾക്ക് മണമില്ല എന്നറിയുമ്പോഴുള്ള ഒരു നിരാശ ബാക്കിയാകുന്നുണ്ട് 'ബോഗയ്ൻവില്ല' യിൽ.

©bhadran praveen sekhar

Tuesday, October 15, 2024

ടിപ്പിക്കൽ രജിനികാന്ത് പടമല്ല 'വേട്ടയൻ' !!


നീതിക്ക് വേണ്ടിയെന്ന മട്ടിൽ നടക്കുന്ന ആൾക്കൂട്ട വിചാരണകൾക്കും പോലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും കയ്യടി നൽകുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ നമ്മുടെ സമൂഹത്തിൽ തന്നെ ഉണ്ടെന്നിരിക്കെ സിനിമകളിൽ അത്തരം പ്രമേയങ്ങൾക്ക് ഇരട്ടി സ്വീകാര്യതയാണ്.

ആ നിലക്ക് 'ജയ് ഭീം' ചെയ്ത ടി.ജെ ജ്ഞാനവേലിനെ പോലൊരു സംവിധായകൻ എന്തിനാണ് ഒരു എൻകൗണ്ടർ ആഘോഷ സിനിമ ഒരുക്കുന്നത് എന്നായിരുന്നു വേട്ടയാന്റെ ട്രെയ്‌ലർ കണ്ട സമയത്തെ ചിന്ത. എന്നാൽ സിനിമ കണ്ടു തീരുന്നിടത്ത് ആ മുൻവിധി തിരുത്തേണ്ടി വന്നു.

വേട്ടക്കാരനു കൈയ്യടി വാങ്ങി കൊടുക്കുന്ന സിനിമയല്ല 'വേട്ടയൻ' എന്നത് തന്നെയാണ് അതിന്റെ കാരണം.

ഡിജോ ജോസ് ആന്റണിയുടെ 'ജനഗണമന' യിൽ കൈകാര്യം ചെയ്യപ്പെട്ട ഒരു വിഷയം ഇവിടെയും ചർച്ചക്ക് വക്കുന്നുണ്ടെങ്കിലും ആ സിനിമയുടെ ആവർത്തനമോ അനുകരണമോ ആയി 'വേട്ടയൻ' മാറുന്നില്ല.

നെൽസന്റെ 'ജയിലർ' പോലൊരു മാസ്സ് പടം പ്രതീക്ഷിച്ചു കാണുന്നവരെ സംബന്ധിച്ച് 'വേട്ടയൻ' ചിലപ്പോൾ തൃപ്‍തിപ്പെടുത്തണമെന്നില്ല.

ജയിലറിനെ അനുസ്മരിപ്പിക്കുന്ന രജിനികാന്തിന്റെ ചില ഗെറ്റപ്പുകളും ക്ലോസപ്പ് ഷോട്ടുകളുമൊക്കെ ഇവിടെയും കാണാൻ പറ്റുമെങ്കിലും ഈ സിനിമയിൽ ഒരു പരിധിക്കപ്പുറം രജിനികാന്തെന്ന സൂപ്പർ താരത്തെ സംവിധായകൻ ഉപയോഗപ്പെടുത്തുന്നില്ല. പകരം അദ്ദേഹത്തിലെ നടനെ പരിഗണിക്കുന്ന സീനുകൾ കാണാം.

'മനസ്സിലായോ ..' പാട്ട് സീനിലെ ഡാൻസ് ഒഴിച്ച് നിർത്തിയാൽ മഞ്ജു വാര്യർക്ക് 'വേട്ടയനി'ൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. അതേ സമയം ദുഷാര വിജയൻ, അഭിരാമി എന്നിവർക്ക് മഞ്ജു വാര്യരെക്കാൾ കാര്യപ്പെട്ട റോളുകൾ കിട്ടി.

ASP രൂപാ കിരണിന്റെ റോളിൽ റിതിക സിംഗിന്റെ സ്‌ക്രീൻ അപ്പിയറൻസ് മികച്ചു നിന്നു. ചെറിയ വേഷമെങ്കിലും രോഹിണിയുടെ റോളും നന്നായിരുന്നു.


വ്യത്യസ്തകളൊന്നും അനുഭവപ്പെടുത്താത്ത ഒരു വില്ലൻ കഥാപാത്രമെങ്കിലും കിട്ടിയ വേഷം റാണാ ദഗ്ഗുബാട്ടി നന്നായി ചെയ്തിട്ടുണ്ട്. വില്ലൻ വേഷത്തിൽ സാബു മോനും കൊള്ളാം.

പ്രതീക്ഷിച്ചതിനേക്കാൾ വലിയ റോളിലാണ് അമിതാഭ് ബച്ചനെ ഈ സിനിമയിൽ കാണാൻ കിട്ടിയത്. അദ്ദേഹം അത് ഭംഗിയായി ചെയ്തിട്ടുമുണ്ട്.

Justice Delayed is Justice Denied.. Justice Hurried is Justice Buried എന്ന ഡയലോഗ് സീനിലൊക്കെ ബിഗ് ബി സ്കോർ ചെയ്യുന്നത് കാണാം.

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം അമിതാഭ് ബച്ചൻ - രജിനികാന്ത് ഒരുമിച്ചു സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സിനിമയെങ്കിലും താരതമ്യേന അവരുടെ കോംബോ സീനുകൾ കുറവായിരുന്നു.

അതേ സമയം ഫഹദ് ഫാസിൽ - രജിനികാന്ത് കോംബോ സീനുകളെല്ലാം ശ്രദ്ദേയമായി. അവർക്കിടയിലെ ആ ഇമോഷണൽ ബോണ്ട് ഒക്കെ കൃത്യമായി വർക് ഔട്ട് ആയി.

രജിനികാന്തിനൊപ്പം ആദ്യാവസാനം വരെ നിറഞ്ഞു നിൽക്കുന്ന എന്റെർറ്റൈനെർ കഥാപാത്രം സൈബർ പാട്രിക്കായി ഫഹദ് തകർത്തു. സമാനതകളില്ലാത്ത പ്രകടനം എന്ന് തന്നെ പറയാം.

രജിനികാന്തിന്റെ സ്ഥിരം മാസ്സ് മസാല പടമെന്ന രീതിയിൽ അവതരിപ്പിക്കാൻ മെനക്കെടാതെ സംവിധായകന്റേതായ ഇടപെടലുകളിൽ രജിനികാന്തിന്റെ നായക കഥാപാത്രത്തെയും അയാളുടെ നിലപാടുകളെയും മാറ്റി-തിരുത്തി അവതരിപ്പിക്കാൻ ടി.ജെ ജ്ഞാനവേലിന് സാധിച്ചു എന്നത് ചെറിയ കാര്യമല്ല.

വേട്ടക്കാരനല്ല, ജനങ്ങളുടെ സംരക്ഷകനാകാനാണ് പോലീസിന് സാധിക്കേണ്ടത് എന്ന സിനിമയുടെ ഓർമ്മപ്പെടുത്തലിന് ഏത് കാലത്തും പ്രസക്തിയുണ്ട്.

©bhadran praveen sekhar

Thursday, October 10, 2024

അത്ഭുതപ്പെടുത്തുന്ന അതിജീവിതർ!!

1972 ൽ ഉറുഗ്വേയിൽ നിന്ന് ചിലിയിലേക്ക് പറന്നു പൊങ്ങിയ എയർ ഫോഴ്സ് വിമാനം ആന്തിസ് പർവ്വത നിരയിൽ ഇടിച്ചു തകർന്നപ്പോഴുണ്ടായ ദുരന്തത്തിന്റെ ഭീകരത വരച്ചിടുകയാണ് 'Society of the Snow'.

ആരാരും തിരഞ്ഞു വരാൻ പോലുമില്ലാതെ മഞ്ഞു മൂടിയ ആ മലയിടുക്കിൽ 72 ദിവസത്തോളം ജീവനു വേണ്ടി മല്ലിട്ട ഒരു കൂട്ടം മനുഷ്യരുടെ അവിശ്വസനീയമായ അതിജീവനത്തിന്റെ കഥ എന്നും പറയാം.

വിമാനം തകർന്ന് തരിപ്പണമായ നിമിഷം തന്നെ വിമാന ജീവനക്കാരും ഒൻപത് യാത്രക്കാരും മരിക്കുകയുണ്ടായി. പിന്നീടുള്ള ദിവസങ്ങളിൽ ഗുരുതരമായ പരിക്ക് പറ്റിയവരും കൊടും തണുപ്പ് താങ്ങാൻ പറ്റാതെ പോയവരുമൊക്കെ മരണത്തിന് കീഴടങ്ങി.

45 പേരുണ്ടായിരുന്നതിൽ 16 പേര് ആ കൊടും തണുപ്പിനോടും, പട്ടിണിയോടും പ്രതികൂല സാഹചര്യങ്ങളോടുമെല്ലാം പട വെട്ടി സ്വന്തം ജീവൻ നിലനിർത്തിയതിന്റെ കാഴ്ചകൾ ഒരേ സമയം ഭയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ്.

ഒരു യഥാർത്ഥ ദുരന്തത്തിന്റെ സംഭവ ബഹുലമായ സിനിമാവിഷ്ക്കാരം എന്നതിനപ്പുറം, ആ 16 പേര് 72 ദിവസം കൊണ്ട് അനുഭവിച്ചു തീർത്ത ദുരിതങ്ങളും വേദനകളും നിരാശകളുമൊക്കെ സ്‌ക്രീൻ കാഴ്ചകളിലൂടെ നമുക്കുള്ളിലേക്ക് ഇരച്ചു കയറുന്നു.

ആ പതിനാറു പേരിലോ അല്ലെങ്കിൽ മരണപ്പെട്ടു പോയ ബാക്കി 29 പേരിലോ ആരോ ഒരാൾ നമ്മൾ തന്നെയായിരുന്നു എന്ന നിലക്ക് അനുഭവഭേദ്യമായി മാറുന്ന സിനിമ .

ജീവനും മരണവും അതിജീവനവും ജീവിതവുമൊക്കെ ഏറ്റവും ലളിതമായും തീക്ഷ്ണമായും ബോധ്യപ്പെടുത്തുന്ന ഈ സിനിമ കാണാതെ പോകരുത്.

©bhadran praveen sekhar

Monday, September 30, 2024

IC 814: The Kandahar Hijack


99 ലെ കാണ്ഡഹാർ ഹൈജാക്കിനെ പ്രമേയവത്ക്കരിച്ചു കൊണ്ട് വന്ന സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായി അന്നത്തെ സംഭവങ്ങളെ ഒരു നേർകാഴ്ചയെന്നോണം പരമാവധി സത്യസന്ധമായി പറഞ്ഞവതരിപ്പിക്കാൻ സാധിച്ചു എന്നത് തന്നെയാണ് 'IC 814: The Kandahar Hijack' വെബ് സീരീസിന്റെ മികവ്.

ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ കുറച്ചു വൈകിയാൽ പോലും അതിനുള്ളിൽ നമ്മൾ അനുഭവിക്കുന്ന ഒരു അസ്വസ്ഥതയുണ്ട്. ആ നിലക്ക് ഹൈജാക്ക് ചെയ്യപ്പെട്ട ഒരു വിമാനത്തിൽ ആകാശത്തിലും ഭൂമിയിലുമായി അനിശ്ചിതത്വത്തിന്റെ ഭീകര ദിവസങ്ങൾ താണ്ടിയവരുടെ മാനസികാവസ്ഥകൾ എന്തായിരുന്നിരിക്കും ?

അന്നത്തെ സംഭവങ്ങളുടെ യഥാർത്ഥ വീഡിയോ ഫൂട്ടേജുകളും മറ്റു വിവരങ്ങളുമൊക്കെ കോർത്തിണക്കുമ്പോഴും ഒരു ഡോക്യൂമെന്ററി ശൈലിയിലേക്ക് പോകാതെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന വിധം ഗംഭീരമായി ചിത്രീകരിക്കാൻ അനുഭവ് സിൻഹക്ക് സാധിച്ചിട്ടുണ്ട്.

ബന്ദിയാക്കപെട്ടവരുടെ മാനസികാവസ്ഥകളിലേക്ക് മാത്രമായി ചുരുങ്ങാതെ ഈ വിഷയത്തിൽ അന്ന് സമ്മർദ്ദത്തിലായ ഇന്ത്യൻ സർക്കാരിന്റെ നിലപാടുകളും വീഴ്ചകളും പരിമിതികളുമൊക്കെ വരച്ചിടുന്നുണ്ട് അനുഭവ് സിൻഹ.

പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി നടത്തുന്ന വ്യാജ നിർമ്മിതികളൊന്നും ഈ സീരീസിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. അന്നത്തെ ഹൈജാക്കിങ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദികളെയും താലിബാനെയുമൊക്കെ വസ്തുതാപരമായി അവതരിപ്പിച്ചതിൽ ചിലരൊക്കെ അതൃപ്‍തി രേഖപ്പെടുത്തിയതിന്റെ കാരണവും അതാകാം.

ഫ്‌ളൈറ്റിൽ ഒരാളെ ഭീകരവാദികൾ കൊന്നിട്ടും, പലർക്കു നേരെയും മർദ്ദനം നടന്നതായി സമ്മതിക്കുമ്പോഴും ഭീകരവാദികൾ തങ്ങളോട് നന്നായിട്ടാണ് പെരുമാറിയത് എന്ന് പറയുന്ന യാത്രക്കാരുടെ അനുഭവങ്ങളെ മാനിക്കാതിരിക്കേണ്ട കാര്യമില്ല.

ആപ്പിൾ കട്ട് ചെയ്ത് പിറന്നാൾ ആശംസകൾ നേർന്ന, അന്താക്ഷരി കളിക്കാനും പാട്ടു പാടിക്കാനും പ്രോത്സാഹിപ്പിച്ച ഭീകരവാദികൾ എന്ന സാക്ഷ്യപ്പെടുത്തൽ നടത്തുന്നത് അന്ന് അതേ ഫ്‌ളൈറ്റിൽ ദിവസങ്ങളോളം ബന്ദികളാക്കപ്പെട്ട യാത്രക്കാരിൽ ചിലരാണ് എന്നതാണ് വിചിത്രം.

ഇന്ത്യ എന്ന രാജ്യത്തെ സംബന്ധിച്ച് Kandahar MissionMission എന്നത് ഭീകരവാദികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള മുട്ട് മടക്കലായിരുന്നു എന്നതിൽ തർക്കമില്ല . അതേ സമയം അതിനേക്കാൾ പ്രധാനപ്പെട്ടതായിരുന്നു ബന്ദികളാക്കപ്പെട്ടവരെ ജീവനോടെ മോചിപ്പിക്കുക എന്ന ദൗത്യം.
ഏഴു ദിവസങ്ങൾക്കൊടുവിൽ ആ മോചനം സാധ്യമായപ്പോൾ അതൊരു വിജയമായി കാണുന്നവരും ഉണ്ടാകാം.

ഇതിൽ ഏതാണ് ശരി എന്നത് ചരിത്രം പിന്നീട് വിലയിരുത്തട്ടെ എന്നാണ് പങ്കജ് കപൂറിന്റെ കേന്ദ്ര മന്ത്രി കഥാപാത്രം പറയുന്നത്.

അവിടെ അതിനൊരു മറുപടി പഞ്ച് എന്ന പോലെ ക്ലൈമാക്സിൽ അവർക്കിടയിൽ തന്നെ നടക്കുന്ന കഥാപാത്ര സംഭാഷണം ഇങ്ങിനെയാണ്.

So..We Won !!

Did We ?

We Fought ..

Did We ?

പിന്നെയുള്ള നിശ്ശബ്ദത ഒരേ സമയം ചോദ്യവും ഉത്തരവുമായി മാറുന്നിടത്താണ് സീൻ അവസാനിക്കുന്നത്.

©bhadran praveen sekhar